Latest News

ലോകം മുഴുവൻ ജീവൻ സംരക്ഷിക്കാനായി നെട്ടോട്ടമോടുമ്പോൾ, ഒറ്റപ്പെട്ടവരുടെ വേദന സംഗീതത്തിൻെറ അകമ്പടിയോടെ…ഏതാനും വരികളിലൂടെ… അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ ഗായകനും ഗിറ്റാർറിസ്റ്റും. സംഗീത സംവിധായകനുമായ കളമശ്ശേരി സ്വദേശി നവീൻ ജെ അന്ത്രാപെറി ൻെറ ശബ്ദത്തിലൂടെ നിങ്ങൾക്കായ്…..

ജീവൻെറ തുടിപ്പിനായി ലോകം ദാഹിക്കുമ്പോഴും “ഞാൻ “എന്ന വാക്കിൽ ഉറച്ചു നിൽക്കണോ ????
ഒന്നു മാറി ചിന്തിക്കാൻ സമയായില്ലേ???

ഒറ്റപ്പെട്ടവരുടെ വേദന അറിയാൻ ഒറ്റപ്പടണം…. അത് അനുഭവിച്ചറിയുക തന്നെ വേണം…മരണത്തോടു മല്ലിടുമ്പോഴും അവരെ വേദനിപ്പിക്കുന്നത് അവരുടെ അസുഖമല്ല…മറിച്ച് വീട്ടുകാരും…കൂട്ടുകാരും…ബന്ധുക്കളും.. ഒക്കെ ഉണ്ടായിട്ടും ആരുമില്ലാതെ ജീവിക്കേണ്ടി വരുന്ന ആ അവസ്ഥയാണ്…അവരുടെ മനസ്സാണ് ഈ ഗീതം…

“LONELY I’M CRYING ” നമുക്ക്… അല്ല..ലോകത്തിനു മുഴുവനുമായുള്ള ഒരു സന്ദേശമാണ്… നിങ്ങൾ എത്ര വലിയവനാണെങ്കിലും…എത്രയൊക്കെ ബന്ധുമിത്രാദികൾ ഉണ്ടെങ്കിലും…. ഒരു നാൾ ഒറ്റപ്പെടാം….

തിരക്കേറിയ ജീവിത പന്ഥാവിൽ ഒറ്റപ്പെട്ട പലരെയും നാം മനപ്പൂർവ്വം കണ്ടില്ലെന്നു നടിച്ചിട്ടുണ്ടാവാം…പക്ഷേ ഒരു വേള നാം ഒരു നോട്ടം…. ഒരു പുഞ്ചിരി….ഒരിത്തിരി സഹതാപം … ഒരു തരി സ്നേഹം….അവരുടെ നേരെ നീട്ടിയിരുന്നെങ്കിൽ….അവരും അനുഭവിക്കുമായിരുന്നു..സന്തോഷം…അവരുടെ ജീവിതത്തിലും ഉണ്ടാവുമായിരുന്നു പ്രത്യാശയുടെ ഒരു തിരി വെളിച്ചം….

വെെകിയിട്ടില്ല…..”ഞാൻ”..ൽ നിന്നും “നമ്മൾ” ലേക്കുള്ള ദൂരംവിദൂരമല്ല….പൊരുതാം….മുന്നേറാം….ഒന്നായി… സ്നേഹിച്ച്…സഹകരിച്ച്…പങ്കുവെച്ച്…

അപൂർവമായ കാഴ്ചകൾക്കാണ് നവി മുംബൈ സാക്ഷ്യം വഹിക്കുന്നത്. ലോക്സൗണിന് പിന്നാലെ ദേശാടന പക്ഷികളുടെ വരവിൽ വൻ കുതിച്ചുചാട്ടമാണ്. പിങ്ക് നിറത്തിൽ കുളിച്ച് നിൽക്കുകയാണ് നവി മുംബൈ. അരയന്നകൊക്കുകളുടെ വലിയ കൂട്ടമാണ് മനോഹരക്കാഴ്ചയ്ക്ക് പിന്നിൽ.എല്ലാ വര്‍ഷവും മുംബൈയില്‍ എത്താറുണ്ട് ഫ്ലമിംഗോസ് എന്ന ദേശാടനപക്ഷികള്‍. എന്നാൽ ഇത്തവണ ഇതിന്റെ എണ്ണം വളരെ കൂടുതലാണ്. കുളങ്ങളും റോഡുകളിലും ഇവ സ്ഥാനം പിടിച്ചു കഴിഞ്ഞു.

ബോംബേ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ‌ വര്‍ഷത്തേതില്‍ നിന്ന് 25 ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് മുംബൈയില്‍ എത്തിയ ഈ പക്ഷികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ നിന്നും രാജസ്ഥാനിലെ സാമ്പാര്‍ തടാകത്തില്‍നിന്നുമാണ് ഇവ മുംബൈയിലെത്തുന്നത്.

 

 

ഇന്ത്യന്‍ താരങ്ങള്‍ കളിച്ചത് ടീമിന് വേണ്ടിയല്ല മറിച്ച് സ്വന്തം നേട്ടത്തിന് വേണ്ടിയായിരുന്നുവെന്ന മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉല്‍ ഹഖ് ന്റെ പ്രസ്താവന ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മുന്‍ പാകിസ്താന്‍ നായകന്‍ റമീസ് രാജയുമൊത്തുള്ള ഇന്‍സമാമിന്റെ സംഭാഷണമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

‘ഞങ്ങള്‍ ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോള്‍ അവരുടെ ബാറ്റിംഗ് കടലാസില്‍ ഞങ്ങളെക്കാള്‍ ശക്തമായിരുന്നു. എന്നാല്‍ ഞങ്ങളുടെ ബാറ്റ്‌സ്മാന്‍മാര്‍ 30 അല്ലെങ്കില്‍ 40 റണ്‍സ് നേടിയാലും അത് ടീമിനുവേണ്ടിയായിരുന്നു, എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം 100 റണ്‍സ് നേടിയാലും അവര്‍ തങ്ങള്‍ക്കുവേണ്ടി കളിച്ചു,’ യൂട്യൂബില്‍ റാമിസ് രാജയുമായുള്ള ചാറ്റ് ഷോയ്ക്കിടെയാണ് ഇന്‍സമാം പറഞ്ഞത്. പാകിസ്താന്‍ വിജയികളായ 1992ലെ ലോകകപ്പിനെക്കുറിച്ചാണ് ചര്‍ച്ച. പാക് ടീം പിന്തുടര്‍ന്ന പല കാര്യങ്ങളും ഇന്ത്യയുമായുള്ള പോരാട്ടവുമായിരുന്നു ചര്‍ച്ചാ വിഷയം. ഇതിനിടെയാണ് ഇന്‍സമാം ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഒരു ഒളിയമ്പ് എറിഞ്ഞത്. ഇതിനെതിരെ ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് വലിയ വാക്‌പോരിന് വഴിവെച്ചു.

1991 മുതല്‍ 2007 വരെയുള്ള കരിയറില്‍ 120 ടെസ്റ്റുകളിലും 378 ഏകദിനങ്ങളിലും 1 ടി20 യിലും ദേശീയ ടീമിനെ പ്രതിനിധീകരിച്ചു ഇന്‍സമാം. പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ 59 ടെസ്റ്റുകളും 132 ഏകദിനങ്ങളും 8 ടി 20 യും കളിച്ചിട്ടുണ്ട്. ഇതില്‍ യഥാക്രമം 9, 55, 6 മത്സരങ്ങളില്‍ ഇന്ത്യ വിജയിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ യഥാക്രമം 12, 73, 1 മത്സരങ്ങളില്‍ വിജയിച്ചു. ഏകദിന(50 ഓവര്‍) ലോകകപ്പിനെക്കുറിച്ച് പറയുമ്പോള്‍, പാകിസ്ഥാനെതിരെ കളിച്ച ഏഴ് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു. ടി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ അഞ്ച് മത്സരങ്ങളില്‍ നാലെണ്ണത്തില്‍ ഇന്ത്യ വിജയിച്ചിട്ടുണ്ട്.

ഗള്‍ഫ് മേഖലയില്‍ തങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണി സൃഷ്ടിച്ചാല്‍ യുഎസ്സിന്റെ യുദ്ധക്കപ്പലുകള്‍ തകര്‍ക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഹൊസ്സെയ്ന്‍ സലാമി സ്റ്റേറ്റ് ടിവിയിലാണ് ഇക്കാര്യം പറഞ്ഞത്. യുഎസ് കപ്പലുകളെ ഇറാന്‍ ശല്യം ചെയ്യുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. യുഎസ് കപ്പലുകളെ ശല്യം ചെയ്യുന്ന ഇറാന്‍ കപ്പലുകളെ ആക്രമിച്ച് നശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ട്രംപ് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു റെവല്യൂഷണറി ഗാര്‍ഡ് മേധാവി.

കോവിഡ് വലിയ തോതില്‍ മരണമുണ്ടാക്കിയ ഇറാനുള്ള സഹായങ്ങള്‍ തടയാന്‍ യുഎസ് നടത്തിയ ഇടപെടലും വിവാദമായിരുന്നു. മേഖലയില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ തുടരുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് യുഎസ്സിന്റേയും ഇറാന്റേയും പ്രസ്താവനകള്‍. പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഇറാന്റെ സൈനിക, സൈനികേതര കപ്പലുകള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്ന ഏതൊരു അമേരിക്കന്‍ ഭീകര സേനയേയും തകര്‍ക്കാന്‍ ഞാന്‍ ഞങ്ങളുടെ നാവികസേനയ്ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട് – ഹൊസൈനി സലാമി പറഞ്ഞു.

ഇറാന്റെ 11 നേവി കപ്പലുകള്‍ യുഎസ് നേവി കപ്പലുകള്‍ക്കടുത്തേയ്ക്ക് വന്ന് പ്രകോപനമുണ്ടാക്കിയതായി യുഎസ് മിലിട്ടറി ഈ മാസമാദ്യം ആരോപിച്ചിരുന്നു. വളരെ അപകടകരവും പ്രകോപനപരവുമാണ് ഇറാന്റെ നീക്കമെന്നാണ് യുഎസ് മിലിട്ടറി പറഞ്ഞത്. 2015ൽ ബറാക്ക് ഒബാമ പ്രസിഡൻ്റ് ആയിരിക്കെ യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ ഇറാനുമായുണ്ടാക്കിയ ആണവകരാറിൽ നിന്ന് 2018ൽ ട്രംപ് ഏകപക്ഷീയമായി പിന്മാറിയിരുന്നു. ഇറാന് മേൽ വീണ്ടും ശക്തമായ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് മൂതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും കഴിഞ്ഞവർഷം ഹോർമുസ് കടലിടുക്കിലെ നീക്കങ്ങൾ ഒരു യുദ്ധത്തിൻ്റെ വക്കിലോളം കാര്യങ്ങളെത്തിക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ്, ഇറാൻ നാവികസേനകൾ പരസ്പരം കപ്പലുകൾ പിടിച്ചെടുത്തിരുന്നു.

കോവിഡ് മൂലം ഇറാനിൽ ഇതുവരെ 5487 പേരാണ് മരിച്ചത്. 87026 പോസിറ്റീവ് കേസുകൾ വന്നു. യുഎസ്സിലാകട്ടെ ഇതുവരെ 8,49,092 പോസിറ്റീവ് കേസുകൾ വരുകയും 47684 പേർ മരിക്കുകയും ചെയ്തു.

കേരളത്തിൽ ഇന്ന് 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ട് പേരാണ് രോഗമുക്തി നേടിയത്. കാസറഗോഡ് പുതിയ കേസുകളില്ല. ഇടുക്കിയിൽ നാല് കേസുകൾ റിപ്പോർട്ട് ചെയ്തു. കോട്ടയം, കോഴിക്കോട് ജില്ലകളിൽ രണ്ട് വീതവും കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഒന്ന് വീതവും കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും രണ്ട് പേർ വിദേശത്ത് നിന്ന് വന്നവരുമാണ്. 129 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 21334 സാമ്പിളുകൾ പരിശോധിച്ചതിൽ 20336 സാമ്പിളുകൾ നെഗറ്റീവ് ആണ്. ഇന്ന് 148 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത കോട്ടയവും ഇടുക്കിയും ഗ്രീൻ സോണിൽ നിന്ന് മാറ്റി ഓറഞ്ച് സോണിലാക്കിയതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് നിലവിൽ റെഡ് സോണിലുള്ളത്. ബാക്കി 10 ജില്ലകൾ ഓറഞ്ച് സോണിലാണ്. ഓറഞ്ച് എ, ബി വിഭജനം ഒഴിവാക്കി ഒറ്റ സോണാക്കി. റെഡ് സോണിൽ പരിശോധന കൂടുതൽ കർശനമാക്കും.

23876 പേർ നിരീക്ഷണത്തിലാണ്. 23439 പേർ വീടുകളിലും 437 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

സംസ്ഥാനത്ത് മൂന്നാംഘട്ട വ്യാപനം (സമൂഹവ്യാപനം) ഉണ്ടായില്ല. അതേസമയം സമൂഹവ്യാപന ഭീഷണി ഇല്ലാതായിട്ടില്ല.

രോഗപരിശോധന വേഗത്തിലാക്കാൻ നടപടി – 10 ആർടി പിസിആർ മെഷിനുകൾ വാങ്ങും. നിലവിൽ 14 സർക്കാർ ലാബുകളിലും രണ്ട് സ്വകാര്യ ലാബുകളിലും സംസ്ഥാനത്ത് കോവിഡ് പരിശോധന നടക്കുന്നു.

അതിർത്തികളിൽ പരിശോധന കർശനമാക്കും. ആളുകളെ കടത്താൻ ശ്രമിക്കുന്നത് തടയും. അതിർത്തികടന്നുവന്ന ഡോക്ടറേയും ഭർത്താവിനേയും ക്വാറൻ്റൈൻ ചെയ്തിട്ടുണ്ട്. ഇരുവർക്കുമെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തു.

അടിയന്തര സാഹചര്യങ്ങളിൽ ജില്ല കടന്നുള്ള യാത്രകൾക്ക് പൊലീസിൻ്റെ എമർജൻസി പാസ് വാങ്ങണം.

ഹോട്ട് സ്പോട്ടുകളായ പഞ്ചായത്തുകൾ അടച്ചിടും.

ക്വാറികൾക്ക് പ്രവർത്തിക്കാം. കേന്ദ്ര സർക്കാരിൻ്റെ മാർഗനിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കണം.

മൂന്നാറിൽ ഭിന്നശേഷിക്കാർക്ക് റേഷൻ നിഷേധിച്ചെന്ന പരാതി പരിശോധിക്കും.

നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരേയും കണ്ടെത്തി പരിശോധനയ്ക്ക് വിധേയരാക്കി.

പൊലിസുകാരേയും ഹോം ഡെലിവറി നടത്തുന്നവരേയും പരിശോധനയ്ക്ക് വിധേയരാക്കും.

3,30,216 പേർ സന്നദ്ധസേനയിൽ രജിസ്റ്റർ ചെയ്തു.

നോമ്പുകാലത്ത് പാഴ്സൽ, ഹോം ഡെലിവറി എന്നിവയ്ക്കായി റസ്റ്റോറൻ്റുകൾക്ക് രാത്രി 10 മണി വരെ സമയം നീട്ടി നൽകും.

ക്രിസ്ത്യൻ വിവാഹച്ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം.

കേരളത്തിലെ വ്യവസായികൾ പിപിഇ കിറ്റുകളും എൻ 95 മാസ്കുകളും നിർമ്മിക്കുന്നുണ്ട്.

വിദേശത്തേയ്ക്ക് മരുന്ന് പാഴ്സലായി അയയ്ക്കാം.

നടന്‍ നിവന്‍ പോളിയുടെ പുതിയ മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കുടവയറുമായി നില്‍ക്കുന്ന താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘പടവെട്ട്’ എന്ന ചിത്രത്തിന് വേണ്ടിയാണ് താരം ഈ ഗംഭീര മേക്കോവര്‍ നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

Nivin Pauly as the drunkard, the fat look of the viral battle ...

തന്റെ ചിത്രത്തിനായി നിവിന്‍ പോളി നടത്തുന്ന പ്രയത്നത്തെക്കുറിച്ച് സംവിധായകന്‍ ലിജു കൃഷ്ണ നേരത്തേ പ്രശംസിച്ചിരുന്നു. ചിത്രത്തിന് വേണ്ടി ശരീരത്തിന്റെ വണ്ണം വീണ്ടും കൂട്ടാന്‍ തയ്യാറായ നിവിന്‍ പോളിയുടെ പരിശ്രമം അഭിനന്ദനാര്‍ഹമാണെന്നായിരുന്നു സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

‘അരുവി’ എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന അദിതി ബാലന്‍ ആണ് ചിത്രത്തിലെ നായിക. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ സണ്ണി വെയ്ന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അവശ്യസാധനങ്ങൾ ആവശ്യപ്പെട്ടത് അനുസരിച്ച് ഡെലിവറി ചെയ്യാനെത്തിയ യുവാവിനോട് വിദ്വേഷപരമായി പെരുമാറിയ ഉപഭോക്താവിനെ അറസ്റ്റ് ചെയ്തു. ഡെലിവറി ബോയി മുസ്ലിം സമുദായത്തിൽപ്പെട്ടതിനാൽ ഡെലിവറി സ്വീകരിക്കാൻ വിസമ്മതിച്ച ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.

ഡെലിവറി ബോയിയുടെ പരാതിയെ തുടർന്ന് ഗജനൻ ചതുർവേദി എന്ന ആളെ കാശിമിറ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഐപിസി സെക്ഷൻ 295(എ) പ്രകാരമാണ് ഗജനൻ ചതുർവേദിക്കെതിരെ കേസെടുത്തതെന്ന് കാശിമിറ പോലീസ് സ്റ്റേഷൻ സീനിയർ പോലീസ് ഇൻസ്‌പെക്ടർ സഞ്ജയ് ഹസാരെ പറഞ്ഞു.

പ്രതിയെ താനെ സെഷൻസ് കോടതിയിൽ ഹാജരാക്കി 15,000 രൂപ ജാമ്യത്തിൽ വിട്ടയച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് സാധനങ്ങൾ ഡെലിവറി ചെയ്യാനായി ഡെലിവറി ബോയി എത്തിയത്. സാധനങ്ങൾ വാങ്ങിക്കാൻ ഗേറ്റിനടുത്തെത്തിയ ചതുർവേദി ഡെലിവറി ബോയിയോട് പേര് ചോദിച്ചു. മുസ്ലിം സമുദായത്തിൽപ്പെട്ട ആളാണെന്നറിഞ്ഞതോടെ സാധനങ്ങൾ വാങ്ങിക്കാൻ ചതുർവേദി തയ്യാറായില്ല. താൻ മുസ്‌ലിങ്ങളുടെ കയ്യിൽ നിന്ന് സാധനങ്ങൾ വാങ്ങാറില്ലെന്നായിരുന്നു ചതുർവേദി പറഞ്ഞത്.

അതേസമയം, ലോക്ക്ഡൗൺ കാലത്ത് കൊവിഡ് പടരാനുള്ള സാധ്യതപോലും തള്ളി കളഞ്ഞ് താൻ ജീവൻ പണയം വെച്ചാണ് അവർക്ക് സാധനം എത്തിച്ചത്. പക്ഷേ ഈ ആപത്ഘട്ടത്തിൽ അവർക്ക് തന്റെ മതമാണ് വിഷയം. അദ്ദേഹത്തിന്റെ പെരുമാറ്റം ശരിക്കും എന്നെ ഞെട്ടിച്ചെന്ന് ഡെലിവറി ബോയി പ്രതികരിച്ചു.

 

ലോക്ക് ഡൗണ്‍ സമയത്ത് സഹായവുമായി ബിഗ് ബോസ് മത്സരാര്‍ത്ഥി രജിത് കുമാര്‍ സഹായവുമായി മഞ്ജു പത്രോസിന്റെ വിട്ടില്‍ എത്തിയെന്നത് വ്യാജ വാര്‍ത്തയെന്ന് പ്രതികരിച്ച് മഞ്ജു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം രംഗത്തെത്തിയത്.

മഞ്ജുവിന്റെ വീട്ടിലേക്ക് അവശ്യവസ്തുക്കളുമായി രജിത് കുമാര്‍ എത്തിയെന്നും മഞ്ജു പത്രോസ് പൊട്ടിക്കരഞ്ഞെന്നുമൊക്കെ ഒരു യുട്യൂബ് ചാനലാണ് വാര്‍ത്ത നല്‍കിയത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനമെന്ന് മഞ്ജു വീഡിയോയില്‍ പറഞ്ഞു.

മഞ്ജുവിന്റെ വാക്കുകള്‍;

‘ലോക്ക് ഡൗണ്‍ സമയത്ത് അത്യാവശ്യ സാധനങ്ങള്‍ ഞങ്ങളുടെ വീട്ടിലുണ്ട്. ഒരു തരത്തിലുള്ള സഹായവും ഇപ്പോള്‍ എനിക്ക് വേണ്ടിവരില്ല. നാളെ എന്താവും അവസ്ഥയെന്ന് അറിയില്ല. ഇപ്പോള്‍ ഇവിടെ ആരും പട്ടിണി കിടക്കുന്നില്ല. അതുകൊണ്ടുതന്നെ സഹായം ആവശ്യമുള്ളവര്‍ക്ക് അത് എത്തട്ടെയെന്നാണ് പ്രാര്‍ഥന. സുഹൃത്തുക്കളുമൊത്ത് ചെയ്യാനാവുന്നത് ചെയ്യുന്നുമുണ്ട്. സംഭവിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് എന്തിനാണ് ഇത്തരത്തില്‍ വ്യാജവാര്‍ത്ത പടച്ചുവിടുന്നത്. വ്യൂവര്‍ഷിപ്പ് മാത്രം ലക്ഷ്യംവച്ചാണ് ഇതു ചെയ്യുന്നത്. ഇത്തരം യുട്യൂബ് ചാനലുകള്‍ക്കെതിരെ എന്തായാലും പരാതി കൊടുക്കും. ബിഗ് ബോസില്‍ നിന്ന് വന്നതിനു ശേഷം ഒരുപാട് സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ട്. അതില്‍ എഴുപത് ശതമാനത്തോളം തള്ളിക്കളഞ്ഞിട്ടുമുണ്ട്.

ഒട്ടും സഹിക്കാനാവാത്തതിന് മാത്രമേ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുള്ളൂ. പക്ഷേ ഇത് വളരെ മോശമായിപ്പോയി. സഹായം സ്വീകരിക്കുന്നത് മോശമാണെന്നല്ല. പക്ഷേ അത് അര്‍ഹിക്കുന്നവര്‍ വേണം സ്വീകരിക്കാന്‍. ഇപ്പോള്‍ അത്തരം ഒരു അവസ്ഥ എനിക്കില്ല. നാളെ അങ്ങനെ ഒരു സാഹചര്യം വന്നാല്‍ സുഹൃത്തുക്കളോടോ നിങ്ങളോടൊ ഒക്കെ ഞാന്‍ സഹായം ചോദിക്കും. ഇന്ന് ഇത്തരത്തില്‍ ഒരു വ്യാജപ്രചാരണം നടത്തുന്നത് മോശമല്ലേ? ഇതില്‍ ആ യുട്യൂബ് ചാനലുകാരോടാണ് എനിക്ക് സംസാരിക്കാനുള്ളത്. അല്ലാതെ മറ്റാരെയും കുറ്റപ്പെടുത്തുന്നില്ല.

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളായി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇതില്‍ കൂടുതലും പ്രവാസികളാണ്. രാജ്യാന്തര വിമാന സര്‍വീസ് നിര്‍ത്തി ഒരു മാസം കഴിഞ്ഞിട്ടും വിദേശത്തുനിന്നു വന്നവര്‍ക്ക് ഇപ്പോഴും കൊവിഡ് സ്ഥിരീകരിക്കുന്നത് എങ്ങനെയാണ് എന്നായിരുന്നു ജനങ്ങളില്‍ ഉയര്‍ന്ന ചോദ്യം. അതിനുള്ള ഉത്തരം വിശദമാക്കുകയാണ് ആരോഗ്യ വിദഗ്ധനായ ഡോ. പിഎസ് ജിനേഷ്. ഫേസ്ബുക്കില്‍ പങ്കുവെന്ന കുറിപ്പിലൂടെയാണ് ഡോക്ടര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്:

വിദേശത്തു നിന്ന് വന്നവര്‍ ഒരു മാസത്തിനു ശേഷവും പോസിറ്റീവ് ആകുന്നു, ക്വാറന്റൈന്‍ കൂട്ടണ്ടേയെന്ന് ഒരു ദിവസം പത്തു പേരെങ്കിലും ചോദിക്കുന്നുണ്ട്.
ഒരു മാസം മുന്‍പ് വിദേശത്തു നിന്ന് വന്നവരില്‍ ചിലര്‍ക്കെങ്കിലും ഇനിയും പോസിറ്റീവ് റിസള്‍ട്ട് ലഭിക്കാനാണ് സാധ്യത. അങ്ങനെ വന്നില്ലെങ്കില്‍ ആണ് എനിക്ക് അത്ഭുതം.
കാരണം ഈ രോഗത്തിന്റെ പ്രത്യേകതകള്‍ തന്നെ…

വിദേശത്തുനിന്നു വന്ന ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ ചെറിയ ജലദോഷം ഉണ്ടായി. പിന്നെ രണ്ടാഴ്ച കുഴപ്പമില്ലായിരുന്നു. വീണ്ടും ജലദോഷവും ചുമയും തൊണ്ടവേദനയും ഒക്കെ കൂടി. പിസിആര്‍ പരിശോധന നടത്തിയപ്പോള്‍ കോവിഡ് പോസിറ്റീവ്. ലളിതമാണ്, ആദ്യലക്ഷണങ്ങള്‍ ആരംഭിച്ചപ്പോള്‍ പരിശോധന നടത്തിയില്ല.

രോഗലക്ഷണങ്ങള്‍ ആരംഭിച്ചു. ആദ്യ പിസിആര്‍ പരിശോധനയില്‍ ഫലം നെഗറ്റീവ്. ലക്ഷണങ്ങള്‍ കുറയാത്തതിനെ തുടര്‍ന്ന് രണ്ടു മൂന്ന് ആഴ്ചയ്ക്കു ശേഷം വീണ്ടും പരിശോധിച്ചപ്പോള്‍ റിസള്‍ട്ട് പോസിറ്റീവ്.

തികച്ചും സ്വാഭാവികമായി സംഭവിക്കാവുന്ന കാര്യമാണ്. സാമ്പിള്‍ ശേഖരിക്കുന്നത് മുതല്‍ സംഭവിക്കാന്‍ സാധ്യതയുള്ള എന്തെങ്കിലുമൊക്കെ മിസ്റ്റേക്കുകള്‍ ഉണ്ടെങ്കില്‍ ഉറപ്പായും സംഭവിക്കുന്ന കാര്യമാണ്.

RT PCR പരിശോധന ലക്ഷണങ്ങള്‍ ആരംഭിച്ച ശേഷമുള്ള ആദ്യ ആഴ്ചയില്‍ 70 % ഓളം കൃത്യമായ ഫലം തരുന്നു. രണ്ടാമത്തെ ആഴ്ചയില്‍ 60 % ഓളം കൃത്യമായ ഫലം തരുന്നു.
ആന്റിബോഡി പരിശോധന ആണെങ്കില്‍ രോഗലക്ഷണങ്ങള്‍ ആരംഭിച്ച ശേഷം രണ്ടാമത്തെ ആഴ്ചയില്‍ IgG, IgM എന്നിവ ഒരുമിച്ച് പരിശോധിച്ചാല്‍ 90 ശതമാനത്തോളം കൃത്യത ലഭിക്കുന്നു. ആദ്യ ആഴ്ചയില്‍ കൃത്യത വളരെ കുറവാണ്. ഇനി രോഗം മൂര്‍ച്ഛിക്കുന്നതനുസരിച്ച് റിസല്‍ട്ട് പോസിറ്റീവ് ആകാനുള്ള സാധ്യത അല്ലാതെ തന്നെ കൂടുന്നുണ്ട്.

എസിംപ്ന്റമാറ്റിക് കേസുകള്‍: അതായത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരുടെ ശരീരത്തില്‍ വൈറസ് പോസിറ്റീവ് ആകാനുള്ള സാധ്യത. അങ്ങനെയും സാധ്യതയുള്ള ഒരു രോഗമാണിത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ ഉള്‍പ്പെടെ വ്യാപകമായ പരിശോധനകള്‍ നടത്തുമ്പോള്‍ കേസുകളുടെ എണ്ണം കൂടുന്നത് ഇത് കാരണമാണ്.

അപ്പോള്‍ ഇന്‍കുബേഷന്‍ പീരീഡ് കൂടിയത് അല്ലേ കേരളത്തില്‍ ?

അങ്ങനെ ആണെന്ന് ഇതുവരെ തോന്നിയിട്ടില്ല. അപൂര്‍വ്വമായി സംഭവിക്കുന്ന കാര്യമാണ് അത്. ഒന്നു മുതല്‍ 14 ദിവസം വരെയാണ് കോവിഡ് 19 ന്റെ ഇന്‍കുബേഷന്‍ പീരീഡ്. അതായത് ശരീരത്തില്‍ വൈറസ് കയറിയ ശേഷം രോഗലക്ഷണങ്ങള്‍ ആരംഭിക്കാന്‍ 14 ദിവസം വരെ എടുക്കാം എന്ന് ചുരുക്കം. ഇതില്‍ കൂടുതല്‍ നീണ്ട കേസുകള്‍ ഉണ്ടായിട്ടില്ല എന്നല്ല അതിന്റെ അര്‍ത്ഥം. ഇതില്‍ കൂടുതല്‍ ഇന്‍കുബേഷന്‍ പീരീഡ് ഉള്ളത് അത്യപൂര്‍വ്വമാണ് എന്നതാണ് അര്‍ത്ഥം. എങ്കിലും കേരളത്തില്‍ അങ്ങിനെ ഉണ്ടായതായി ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അതുകൊണ്ട് മുകളില്‍ പറഞ്ഞ മൂന്ന് സാധ്യതകള്‍ ആണ് ഞാന്‍ ഇപ്പോഴും കാണുന്നത്. അല്ലെങ്കില്‍ വിവരം ആരോഗ്യവകുപ്പ് പുറത്തു വിടേണ്ടതുണ്ട്.

അപ്പോള്‍ ക്വാറന്റൈന്‍ കാലം 28 ദിവസത്തില്‍ നിന്നും നീട്ടേണ്ടതില്ല എന്നാണോ പറയുന്നത് ?

എന്റെ അഭിപ്രായം അങ്ങനെയാണ്, 28 ദിവസത്തില്‍ കൂടുതല്‍ നീട്ടേണ്ടതില്ല എന്നാണ് അഭിപ്രായം. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന കാലാവധി 14 ദിവസമാണ്. ലോകത്തിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും പിന്തുടരുന്നതും 14 ദിവസം തന്നെയാണ്.

അവിടെയൊക്കെ ഇതുപോലെ സംഭവിക്കുന്നില്ല എന്നാണോ പറയുന്നത് ?

അല്ല, ഇത്തരം കാര്യങ്ങളില്‍ കേരളത്തില്‍ സംഭവിച്ചത് തന്നെയാണ് പല രാജ്യങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

അപ്പോള്‍ ചികിത്സയില്‍ ഇരിക്കുന്നവരില്‍ നെഗറ്റീവ് ആകാന്‍ രണ്ടാഴ്ചക്ക് ശേഷവും ആഴ്ചകള്‍ എടുക്കുന്നുണ്ടല്ലോ ?

ഉണ്ട്. 24 മണിക്കൂറില്‍ കൂടിയ ഇടവേളകളില്‍ ശേഖരിക്കുന്ന രണ്ട് സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂ. അതില്‍ സമൂഹം ആശങ്കപ്പെടേണ്ട കാര്യമില്ല.

ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ രോഗം പകരില്ല എന്നാണോ പറയുന്നത് ?

ഏറ്റവും കൂടുതല്‍ രോഗപ്പകര്‍ച്ച ഉണ്ടാകുന്നത് രോഗലക്ഷണങ്ങള്‍ ആരംഭിച്ച് രണ്ടാഴ്ചക്ക് അകത്താണ്. രോഗലക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് ഏതാനും ദിവസം മുന്‍പു മുതല്‍ രോഗം പകരാനുള്ള സാധ്യതയുണ്ട്. എന്നാല്‍ 14 ദിവസത്തിനു ശേഷം രോഗം പകരാനുള്ള സാധ്യത കുറവാണ്. 28 ദിവസത്തിനു ശേഷം രോഗം പകരാനുള്ള സാധ്യത തീരെ ഇല്ല എന്ന് തന്നെ പറയാം. ഇനി അങ്ങനെ ഉണ്ടെങ്കില്‍ തന്നെ സമൂഹം കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ രോഗം ലഭിക്കുന്നത് തടയാന്‍ സാധിക്കും. ഇതിനിടയില്‍ പോസിറ്റീവ് ആകുന്നവര്‍ പാലിക്കേണ്ട കാര്യങ്ങള്‍ ആരോഗ്യവകുപ്പ് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുമുണ്ട്. അത് പാലിച്ചാല്‍ മതിയാകും.

ഇങ്ങനെ റിസ്‌ക് എടുക്കുന്നതിലും നല്ലതല്ലേ വിദേശത്തു നിന്ന് വന്നവര്‍ക്ക് രണ്ടോമൂന്നോ മാസം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നത് ?

ഒരു കാര്യം ഞാനടക്കമുള്ളവര്‍ മനസ്സിലാക്കേണ്ടതുണ്ട്. എനിക്ക് അസുഖം ലഭിച്ചാല്‍ അതിന്റെ ഉത്തരവാദി ഞാന്‍ ആണ് എന്ന്. കാരണം എനിക്ക് അസുഖം ലഭിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് ലോകാരോഗ്യസംഘടന മുതലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ അറിയിപ്പ് നല്‍കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് ശാരീരിക അകലം പാലിക്കുക എന്നത്. അതായത് ഒന്നര മീറ്ററില്‍ കൂടുതല്‍ ശാരീരിക അകലം പാലിക്കുക. ഞാന്‍ കാണുന്ന മറ്റൊരാളുടെ ശരീരത്തില്‍ വൈറസ് ബാധ ഉണ്ടെങ്കില്‍ പോലും അയാളില്‍ നിന്ന് എനിക്ക് അസുഖം പകരാതിരിക്കാന്‍ വേണ്ടിയാണ് അത്. അയാള്‍ തുമ്മുമ്പോഴും ചുമക്കുമ്പോഴും തെറിക്കുന്ന ചെറുതുള്ളികള്‍ നമ്മുടെ വായിലും മൂക്കിലും കണ്ണിലും പ്രവേശിച്ചുകൂടാ. അത് നമ്മുടെ കൂടി ഉത്തരവാദിത്വമാണ്.

മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക എന്നതും കൈകള്‍ മുഖത്ത് സ്പര്‍ശിക്കാതിരിക്കുക എന്നതും. കാരണം വൈറസ് ബാധയുള്ള ഒരാള്‍ തുമ്മുമ്പോഴും ചുമക്കുമ്പോഴും തെറിക്കുന്ന കണങ്ങള്‍ ഏതെങ്കിലും പ്രതലങ്ങളില്‍ പറ്റി പിടിച്ചിരിക്കുകയും, ആ പ്രതലങ്ങളില്‍ നമ്മള്‍ തൊട്ട ശേഷം നമ്മുടെ മൂക്കിലോ വായിലോ കണ്ണിലോ തൊട്ടാല്‍ വൈറസ് നമ്മുടെ ശരീരത്തില്‍ കയറാന്‍ സാധ്യതയുണ്ട് എന്നത് തന്നെ.

ഈ രണ്ടു കാര്യങ്ങള്‍ ചെയ്യാതെ എനിക്ക് രോഗബാധ ഉണ്ടായാല്‍ വിദേശത്ത് നിന്ന് വന്നവരെ ചീത്ത വിളിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇത് ഞാനടക്കമുള്ളവര്‍ മനസ്സിലാക്കേണ്ട കാര്യമാണ്.
എഴുതിയതില്‍ തെറ്റുക

ലോകാരോഗ്യ സംഘടനയ്ക്ക് നൽകുന്ന സംഭാവനകൾ നിർത്തിവെച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മറുപടിയുമായി ചൈന. കൊവിഡിനെതിരായ പോരാട്ടത്തിന് ലോകാരോഗ്യ സംഘടനയ്ക്ക് (ഡബ്ല്യുഎച്ച്ഒ) മൂന്ന് കോടി ഡോളർ കൂടി നൽകുമെന്ന് ചൈന പ്രഖ്യാപിച്ചു.

കൊവിഡ് വ്യാപനം തടയുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്നും അതിനാൽ സംഘടനക്ക് നൽകിവരുന്ന സാമ്പത്തിക സഹായം നിർത്തുകയാണെന്നുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. എന്നാൽ അമേരിക്കയോട് ഡബ്ല്യുഎച്ച്ഒ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ഐക്യരാഷ്ട്ര സംഘടന വിഷയത്തിൽ യുഎസിനെ വിമർശിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഒരാഴ്ചയ്ക്കകമാണ് ചൈനയുടെ പുതിയ നീക്കം.

ചൈനയിലെ കൊവിഡ് വ്യാപനത്തിന്റെ തീവ്രത ലോകാരോഗ്യ സംഘടന മറച്ചുവെച്ചുവെന്നും ലോകവ്യാപകമായി വൈറസ് പടരുന്നത് തടയുന്നതിൽ സംഘടന പരാജയപ്പെട്ടുവെന്നുമാണ് ട്രംപ് ആരോപിച്ചിരുന്നത്. വിവരങ്ങൾ മറച്ചുവെക്കാൻ ചൈനയെ ലോകാരോഗ്യ സംഘടന സഹായിക്കുകയാണെന്നും ട്രംപ് സംഭാവന നിർത്തിവെയ്ക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ആരോപിച്ചിരുന്നു.

അതേസമയം, ലോകാരോഗ്യ സംഘടനക്ക് വലിയതോതിൽ സാമ്പത്തിക പിന്തുണ നൽകിയിരുന്ന രാജ്യമാണ് അമേരിക്ക. അമേരിക്കയുടെ സംഭാവന മുടങ്ങിയാൽ രോഗപ്രതിരോധ രംഗത്ത് ഡബ്ല്യുഎച്ച്ഒ നടപ്പാക്കുന്ന പല പ്രവർത്തനങ്ങളും മുടങ്ങുന്ന സാഹചര്യമുണ്ട്. പോളിയോ നിർമാർജ്ജനം പോലുള്ളവയെ അത് ബാധിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ വർഷം ഡബ്ല്യുഎച്ച്ഒക്ക് അമേരിക്ക നൽകിയ വിഹിതം 40 കോടി ഡോളറാണ്.

Copyright © . All rights reserved