ലോകാരോഗ്യ സംഘടനയ്ക്ക് നൽകുന്ന സംഭാവനകൾ നിർത്തിവെച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മറുപടിയുമായി ചൈന. കൊവിഡിനെതിരായ പോരാട്ടത്തിന് ലോകാരോഗ്യ സംഘടനയ്ക്ക് (ഡബ്ല്യുഎച്ച്ഒ) മൂന്ന് കോടി ഡോളർ കൂടി നൽകുമെന്ന് ചൈന പ്രഖ്യാപിച്ചു.

കൊവിഡ് വ്യാപനം തടയുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്നും അതിനാൽ സംഘടനക്ക് നൽകിവരുന്ന സാമ്പത്തിക സഹായം നിർത്തുകയാണെന്നുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. എന്നാൽ അമേരിക്കയോട് ഡബ്ല്യുഎച്ച്ഒ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ഐക്യരാഷ്ട്ര സംഘടന വിഷയത്തിൽ യുഎസിനെ വിമർശിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഒരാഴ്ചയ്ക്കകമാണ് ചൈനയുടെ പുതിയ നീക്കം.

ചൈനയിലെ കൊവിഡ് വ്യാപനത്തിന്റെ തീവ്രത ലോകാരോഗ്യ സംഘടന മറച്ചുവെച്ചുവെന്നും ലോകവ്യാപകമായി വൈറസ് പടരുന്നത് തടയുന്നതിൽ സംഘടന പരാജയപ്പെട്ടുവെന്നുമാണ് ട്രംപ് ആരോപിച്ചിരുന്നത്. വിവരങ്ങൾ മറച്ചുവെക്കാൻ ചൈനയെ ലോകാരോഗ്യ സംഘടന സഹായിക്കുകയാണെന്നും ട്രംപ് സംഭാവന നിർത്തിവെയ്ക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ആരോപിച്ചിരുന്നു.

അതേസമയം, ലോകാരോഗ്യ സംഘടനക്ക് വലിയതോതിൽ സാമ്പത്തിക പിന്തുണ നൽകിയിരുന്ന രാജ്യമാണ് അമേരിക്ക. അമേരിക്കയുടെ സംഭാവന മുടങ്ങിയാൽ രോഗപ്രതിരോധ രംഗത്ത് ഡബ്ല്യുഎച്ച്ഒ നടപ്പാക്കുന്ന പല പ്രവർത്തനങ്ങളും മുടങ്ങുന്ന സാഹചര്യമുണ്ട്. പോളിയോ നിർമാർജ്ജനം പോലുള്ളവയെ അത് ബാധിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ വർഷം ഡബ്ല്യുഎച്ച്ഒക്ക് അമേരിക്ക നൽകിയ വിഹിതം 40 കോടി ഡോളറാണ്.