യുകെ പൗരത്വമുള്ള മലയാളി ആലപ്പുഴയിലെത്തിയപ്പോഴേ, ഞങ്ങൾ അദ്ദേഹത്തെപ്പോയി കണ്ട് വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കണമെന്നു നിർദേശിച്ചിരുന്നു. യുകെയിൽ വച്ച് ഞാൻ ടെസ്റ്റ് ചെയ്തതാണെന്നും അതിലും വലുതാണോ ഈ ദരിദ്രരാജ്യത്തിലെ ടെസ്റ്റ് എന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. വൈറസ് ശരീരത്തിൽ കടന്നിട്ടുണ്ടെങ്കിൽ ആരംഭത്തിലെ പരിശോധനയിൽ ചിലപ്പോൾ ശ്രദ്ധയിൽപ്പെടില്ലെന്നും പിന്നീട് രോഗലക്ഷണങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
അദ്ദേഹം വീടുവിട്ടു പുറത്തിറങ്ങാൻ സാധ്യത തോന്നിയതിനാൽ അയൽ വീട്ടുകാരുമായി ഞങ്ങൾ നിരന്തരം ബന്ധപ്പെട്ടിരുന്നു. പിറ്റേ ദിവസം ഇയാളും ഭാര്യയും കാറിൽ പുറത്തിറങ്ങിയെന്ന് അയൽക്കാർ ഞങ്ങളെ അറിയിച്ചു. അദ്ദേഹത്തിന്റെ അച്ഛനുമായി ബന്ധപ്പെട്ട് അവരെ ഉടൻ തിരിച്ചു വിളിക്കണമെന്നു നിർദേശിച്ചു. പക്ഷേ, തിരിച്ചു വരാൻ അവർ തയാറായില്ല.
അതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ എന്നു പരിചയപ്പെടുത്തി ഞങ്ങൾക്ക് ഒരു ഫോൺ കോൾ വന്നു. നിങ്ങളെന്തിനാണ് യുകെക്കാരനെ ശല്യപ്പെടുത്തുന്നതെന്നു ഭീഷണി. ആ ഫോൺ നമ്പർ ഞങ്ങൾ പൊലീസിനു തന്നെ കൈമാറി. പിന്നീട് പ്ലസ് ടു അധ്യാപകൻ എന്നു പരിചയപ്പെടുത്തി മറ്റൊരാൾ. യുകെക്കാരൻ തന്റെ സ്വാധീനം ഞങ്ങളെ അറിയിക്കുകയാണ്.
ഒടുവിൽ ഇവർ പോയ കാറിന്റെ നമ്പർ ഉൾപ്പെടെ മാധ്യമങ്ങൾക്കു കൈമാറുമെന്നു പറഞ്ഞപ്പോഴാണ് അവർ തിരിച്ചെത്തിയത്.
അടൂർ വരെ കാർ ഓടിച്ചു പോയെന്നും എങ്ങും ഇറങ്ങിയിട്ടില്ലെന്നും പൊലീസ് സ്പെഷൽ ബ്രാഞ്ചിന്റെ അന്വേഷണത്തിൽ മനസ്സിലായി. വൈകിട്ട് വീണ്ടും വീട്ടിലെത്തി കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അപ്പോൾ ആ പ്ലസ്ടു അധ്യാപകൻ അവിടെയുണ്ട്. നല്ല ഫോമിലാണ്. അയാൾ അലറുന്നു. ‘വി ആർ നോട്ട് ക്രിമിനൽസ്. ഐ ആം എ ഗസറ്റഡ് ഓഫിസർ’. അറിയാതൊരു പുച്ഛച്ചിരി മുഖത്തു വന്നു പോയി.
ലണ്ടൻ∙ യൂറോപ്പിലാകെ അനിയന്ത്രിതമായി കൊറോണ പടരുമ്പോഴും മറ്റു ലോകരാജ്യങ്ങളിൽനിന്നെല്ലാം വ്യത്യസ്തമായ പ്രതിരോധ ശൈലിയാണു ബ്രിട്ടൻ അവലംബിക്കുന്നത്. ഒട്ടും ഭയക്കാതെയും ഭയപ്പെടുത്താതെയും എന്നാൽ എല്ലാ മുൻകരുതലോടു കൂടെയുമുള്ള പ്രതിരോധം. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം ബ്രിട്ടനിൽ 55 ആയി. ഔദ്യോഗികമായി രോഗം സ്ഥിരീകരിച്ചവർ 1543. 35,000 മുതൽ 50,000 പേർക്കെങ്കിലും രോഗബാധയുണ്ടായേക്കാമെന്നാണ് സർക്കാർ വൃത്തങ്ങളളുടെ തന്നെ അനൗദ്യോഗിക വിലയിരുത്തൽ. എങ്കിലും ഇവിടെ വിദ്യാലയങ്ങൾ അടച്ചിട്ടില്ല. പൊതു ഗതാഗതത്തിന് വിലക്കില്ല, യൂണിവേഴ്സിറ്റികളിൽ തുറന്നിരിക്കുന്നു. സൂപ്പർ മാർക്കറ്റുകൾ എല്ലാം പതിവുപോലെ. സർക്കാർ നിർദേശിക്കുന്ന മുൻകരുതൽ നടപടികൾ പാലിച്ചും അനുസരിച്ചും ജനജീവിതം മുന്നോട്ടു പോകുന്നു.
ഓരോദിവസവും സ്ഥിതിഗതികൾ വിലയിരുത്തുന്ന സർക്കാർ അപ്പപ്പോൾ വേണ്ട കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെങ്കിലും ഒറ്റയടിക്ക് എല്ലാം അടച്ചുപൂട്ടുന്ന സമീപനമില്ല.
ഇന്നലെ മുതൽ 70 വയസ് കഴിഞ്ഞവരെ കൂടുതൽ കരുതണമെന്നും അവർ സമൂഹത്തിൽ കൂടുതൽ ഇടപഴകുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. 12 ആഴ്ചയെങ്കിലും ഇവർ മറ്റുള്ളവരിൽനിന്നും അകലം പാലിക്കണമെന്ന് സർക്കാർ നിർദേശിച്ചു. വൃദ്ധജനങ്ങൾ കൂട്ടമായി താമസിക്കുന്ന നഴ്സിംങ് ഹോമുകളിൽ എല്ലാവരും അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
ഒരു രാജ്യത്തിന്റെയും അതിർത്തി അടച്ചിട്ടില്ല. വിമാനക്കമ്പനികൾ പലതും സ്വമേധയാ സർവീസ് നിർത്തിയെങ്കിലും ഒരു രാജ്യത്തെയും പൗരന്മാർക്ക് വരാനോ പോകാനോ വിലക്കില്ല. ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നും ഉള്ളവർപോലും ഇപ്പോഴും തിരിച്ചെത്തി ക്വാറന്റീനു വിധേയരാകുന്നു.
പനിയുള്ളവരെയെല്ലാം പരിശോധനയ്ക്കു വിധേയരാക്കുന്നില്ല. പനിലക്ഷണമുള്ളവർ മാത്രം ഏഴുദിവസം വീട്ടിൽ വിശ്രമിക്കാനായിരുന്നു ആദ്യനിർദേശം. ഇന്നലെ മുതൽ ഇത് 14 ദിവസമാക്കി. ഒരാൾക്ക് പനിപിടിച്ചാൽ വീട്ടിലെ എല്ലാവരും പുറത്തിറങ്ങാതെ സൂക്ഷിക്കണമെന്നും നിർദേശം പരിഷ്കരിച്ചു. ഇതിനിടെ രോഗലക്ഷണങ്ങൾ മൂർച്ഛിച്ചാൽ 111 എന്ന ഹെൽപ് ലൈനിൽ വിളിച്ചോ എൻഎച്ച്എസിന്റെ പ്രത്യേക വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തോ വിവരങ്ങൾ പറയാം. റജിസ്ട്രേഡ് നഴ്സ് പ്രാകടീഷണർമാരും ഡോക്ടർമാരും അടങ്ങുന്ന സംഘം ഇവ പരിശോധിച്ച് ആവശ്യമുള്ളവരെ കണ്ടെത്തി പരിശോധനയ്ക്ക് അയയ്ക്കും .
കഴിഞ്ഞ ദിവസങ്ങളിൽ ആർത്തിയോടെ സാധനങ്ങൾ വാങ്ങിക്കൂട്ടിയവർ സർക്കാരിന്റെ ഉറപ്പ് വിശ്വസിച്ച് ഇപ്പോൾ ആവശ്യത്തിനു മാത്രം സാധനങ്ങൾ വാങ്ങുന്നു. അനാവശ്യമായി ആരും മാസ്ക് ധരിക്കുന്നില്ല. വിദേശികളെ ശത്രുവായി കാണുന്നില്ല. അകലെയും അന്യദേശങ്ങളിലും ആയിപ്പോയവർക്ക് തികികെ വരാൻ അവസരം നിഷേധിക്കുന്നില്ല. ആഗോളമാരിയായി പ്രഖ്യാപിക്കപ്പെട്ട കോവിഡിന് ആരെയും വിട്ടുകൊടുക്കില്ല എന്ന പിടിവാശിയോടെ ജനങ്ങളെ പീഡിപ്പിക്കാതെ യാധാർഥ്യത്തെ മുന്നിൽകണ്ടുള്ള പ്രായോഗിക സമീപനമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസണും സംഘവും സ്വീകരിക്കുന്നത്.
‘’ഇനിയും കൂടുതൽ കുടുംബങ്ങൾക്ക് അവരുടെ വേണ്ടപ്പെട്ടവരെ സമയമാകും മുമ്പേ നഷ്ടമായേക്കാം’’ എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തന്നെ ഇതിന് ഉത്തമ ഉദാഹരണം.
കൊവിഡ് രോഗബാധയെ തുടര്‍ന്ന് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 2 റിയാലിറ്റി ഷോ അവസാനിപ്പിക്കുന്നു.നൂറ് എപ്പിസോഡുകളുള്ള ഷോ ഇപ്പോൾ 73 എപ്പിസോഡുകൾ പൂർത്തിയായി.
ഷോയുടെ ഭാഗമായി ചെന്നെെയിലെ സെറ്റിൽ മൂന്നൂറോളം പേർ ജോലി ചെയ്യുന്നുണ്ട്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ഇത്രയേറെ പേർ ഒന്നിച്ചു ജോലി ചെയ്യുന്നതിനു നിയന്ത്രണമുണ്ട്,” ബിഗ് ബോസ് അണിയറ പ്രവർത്തകർ പറഞ്ഞു.
നേരത്തെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെക്കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈൻ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.
കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തങ്ങളുടെ എല്ലാ അഡ്‌മിനിസ്‌ട്രേറ്റീവ്, പ്രൊഡക്ഷൻ ഡിപ്പാർട്ട്‌മെന്റുകളും താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്നാണ് എൻഡമോൾ ഷെെൻ നേരത്തെ അറിയിച്ചത്.
എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ നിര്‍മ്മിക്കുന്ന മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ ചെന്നൈ ഇവിപി ഫിലിം സിറ്റിയിലാണ് നടക്കുന്നത്..
സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യ സഭയിലേക്ക് നാമ നിർദേശം ചെയ്ത രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വ്യാപക വിമര്‍ശനം. സുപ്രിം കോടതി മുന്‍ ജസ്റ്റിസ് കുര്യൻ ജോസഫാണ് ഈ വിഷയത്തിൽ വിമർശനവുമായി രംഗത്തെത്തിയ അവസാനത്തെ പ്രമുഖൻ.
രാഷ്ട്രപതിയുടെ നാമ നിർദേശം സ്വീകരിച്ച മുൻ ചീഫ് ജസ്റ്റിസിന്റെ നടപടി ഇന്ത്യൻ ജുഡീഷ്യറിയുടെ സ്വാതന്ത്യത്തിന് വലിയ ഭീഷണിയാണെന്നായിരുന്നു ജ. കുര്യൻ ജോസഫിന്റെ പ്രതികരണം. ജുഡീഷ്യറിയോട് രാജ്യത്തെ ജനങ്ങൾക്കുള്ള വിശ്വാസത്തെ പിടിച്ചുലയ്ക്കുന്ന തീരുമാനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും സംബന്ധിച്ച ഉത്തമ തത്വങ്ങളിൽ മുൻ ചീഫ് ജസ്റ്റിൽ ഓഫ് ഇന്ത്യ വിട്ടുവീഴ്ച ചെയ്തതെന്ന വസ്തുത തന്നെ അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
” 2018 ജനുവരി 12 ആം തീയതി, ‘രാജ്യത്തോടുള്ള കടപ്പാട് നിറവേറ്റുകയാണ് ഞങ്ങൾ’ എന്നായിരുന്നു ഞങ്ങൾ മൂന്നു പേർക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പറഞ്ഞ വാക്കുകൾ. ജുഡീഷ്യറിയുടെ സ്വാതന്ത്രം ഉയർത്തിപ്പിടിക്കുന്നതിൽ ഒരിക്കൽ അത്രയും ധീരമായ ദൃഢവിശ്വാസം പ്രകടിപ്പിച്ചിരുന്ന ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ജുഡീഷ്യറിയുടെ സ്വാതന്ത്രവും നിക്ഷ്പക്ഷതയും സംബന്ധിച്ച ഉത്തമ തത്വങ്ങളിൽ എങ്ങനെ വിട്ടുവീഴ്ച്ച ചെയ്തുവെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.
ഭരണഘടനാ മൂല്യങ്ങളിലും അതിന്റെ അടിസ്ഥാനഘടനകളിലുമാണ് നമ്മുടെ മഹാരാജ്യം നിലയുറപ്പിച്ചിരിക്കുന്നത്. അതിന് പ്രധാനമായും നന്ദി പറയേണ്ടത് ജുഡീഷ്യറിയുടെ സ്വാതന്ത്രത്തിനാണ്. ന്യായാധിപന്മാർ പക്ഷപാതത്വമുള്ളവരും എന്തെങ്കിലും പ്രതീക്ഷിച്ചിരിക്കുന്നവരും ആണെന്ന് ജനങ്ങൾക്ക് തോന്നുന്നത് ഈ ദൃഢവിശ്വാസത്തിൽ ഇളക്കം തട്ടും. ജുഡീഷ്യറിയെ പൂർണമായും സ്വതന്ത്രമാക്കാനുമാണ് സുപ്രീം കോടതി 1993 ൽ കൊളീജ്യം സംവിധാനം കൊണ്ടുവന്നത്. അല്ലാതെ പരസ്പര ആശ്രയത്വത്തിന് വേണ്ടിയല്ല. ജസ്റ്റിസ് ചെലമേശ്വറിനും ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കും ജസ്റ്റിസ് മദൻ ബി ലോകുറിനും ഒപ്പം കീഴ്‌വഴക്കങ്ങൾ തെറ്റിച്ചുകൊണ്ട് ഞാൻ പൊതു മധ്യത്തിലേക്ക് വന്നത് ഈ അടിത്തറയ്ക്ക് ഭീഷണിയുണ്ടെന്ന് പറയാനായിരുന്നു.
കഴിഞ്ഞ ദിവസത്തെ തീരുമാനത്തോടെ ആ ഭീഷണി വലുതാവുകയാണ്. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം ഒരു പദവിയും ഏറ്റെടുക്കില്ലെന്ന് ഞാൻ തീരുമാനിച്ചതിന് പിന്നിൽ ഇതുകൂടി ഒരു കാരണമാണ്. രാജ്യസഭയിലേക്കുള്ള നാമനിർദേശം ഒരു മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്വീകരിച്ചതിലൂടെ തന്നെ സംബന്ധിച്ചിടത്തോളം ഭരണഘടനയുടെ അടിസ്ഥാനഘടനകളിൽ ഒന്നായ ജുഡീഷ്യറിയുടെ സ്വാതന്ത്രത്തിൽ സാധാരണക്കാർക്കുള്ള ദൃഢവിശ്വാസത്തിന് തീർച്ചയായും ഇളക്കം തട്ടിയിരിക്കുന്നെന്നും അദ്ദേഹം ആരോപിച്ചു.
കോവിഡ് 19 രോഗബാധ ലോകമെമ്പാടും പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഈ വര്‍ഷം നടക്കാനിരുന്ന യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റ് മാറ്റിവയ്ക്കും. 2020 ടൂര്‍ണമെന്റ് ഒരുവർഷത്തേക്ക് മാറ്റിവെയ്ക്കാനാണ് യൂറോപ്യന്‍ ഭരണസമിതിയുടെ തീരുമാനം. യൂറോപ്പിലെ 55 ദേശീയ ഫുട്ബോൾ അസോസിയേഷനുകള്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ഔദ്യേഗിക തീരുമാനമുണ്ടായത്. ഈ വര്‍ഷം ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെയായിരുന്നു യൂറോ കപ്പ് 2020 നിശ്ചയിച്ചിരുന്നത്.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു യുവേഫയും യുവേഫ പ്രതിനിധികളുമായിരുന്നു ചർച്ച. നോര്‍വീജിയന്‍, സ്വീഡിഷ് ഫുട്‌ബോള്‍ അസോസിയേഷനുകള്‍ ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പ്രതിനിധികളിൽ പലരും യോഗത്തിൽ പങ്കെടുത്തത്.
മാറ്റിവച്ച ടൂർണമെന്റ് 2021 ജൂണ്‍, ജൂലായ് മാസങ്ങളിൽ നടത്താനും ധാരണയായിട്ടുണ്ട്. രോഗബാധയുടെ പശ്ചാത്തലത്തിൽ ടൂര്‍ണമെന്റ് മാറ്റിവെയ്ക്കണമെന്ന് ആതിഥേയരായ ഇറ്റലി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് ബാധമൂലം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലിയെന്നിരിക്കെയായിരുന്നു ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്.
കൊറോണ വൈറസ് (കൊവിഡ് 19) മൂലം യുഎസില്‍ മാത്രം 22 ലക്ഷം പേര്‍ മരിക്കുമെന്ന് ബ്രിട്ടീഷ് പഠനസംഘത്തിന്റെ പ്രവചനം. ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ മാത്തമാറ്റിക്കല്‍ ബയോളജി പ്രൊഫസര്‍ ആയ നീല്‍ ഫെര്‍ഗൂസണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ഇറ്റലിയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് പഠനം. 1918ലെ പകര്‍ച്ചപ്പനിയുമായി കൊവിഡ് 19നെ താരതമ്യം ചെയ്തുകൊണ്ടാണ് പഠനം നടത്തിയത്. യുകെയില്‍ അഞ്ച് ലക്ഷത്തിലധികം പേര്‍ മരിക്കാമെന്നും പഠനം പറയുന്നു. ഹോം ഐസൊലേഷന് പുറമെ ശക്തമായ നിയന്ത്രണങ്ങളില്ലാത്ത പക്ഷം രണ്ടര ലക്ഷത്തിലധികം മരണത്തിനിടയാക്കുന്നതാണ്.
കൊറോണ രോഗികളെ കൈകാര്യം ചെയ്യാനാകാത്ത നിലയിലാണ് യുകെ എന്‍എച്ച്എസ് (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്). ഫ്രാന്‍സും ജര്‍മ്മനിയും ഏര്‍പ്പെടുത്തിയ തരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ യുകെ ഗവണ്‍മെന്റ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ക്ലബ്ബുകളും പബ്ബുകളും തീയറ്ററുകളും അടച്ചിടാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
സാമൂഹ്യമായും സാമ്പത്തികമായും വലിയ സമ്മര്‍ദ്ദമാണ് ഈ പ്രതിസന്ധി യുകെയ്ക്ക് മേല്‍ ഉണ്ടാക്കിയിരിക്കുന്നത് എന്ന് നീല്‍ ഫെര്‍ഗൂസണൊപ്പം പഠനത്തില്‍ പങ്കാളിയായ, ഇംപീരിയല്‍ കോളേജിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് എപ്പിഡെമിയോളജി പ്രൊഫസറായ അസ്ര ഗാനി പറയുന്നു. കൂടുതല്‍ ദുഷ്‌കരമായ സമയമാണ് വരാനിരിക്കുന്നത് എന്നാണ് പഠനം സൂചിപ്പിക്കുന്നത് എന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഗ്ലോബല്‍ ഹെല്‍ത്ത് എപ്പിഡെമിയോളജി വിദഗ്ധന്‍ ടിം കോള്‍ബേണ്‍ പറഞ്ഞു.
ഈ പഠനറിപ്പോര്‍ട്ട് കൊറോണയെ നേരിടുന്ന കാര്യത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സമീപനംം മാറ്റാനിടയാക്കിയിട്ടുണ്ട്. ബ്രീട്ടിഷ് ഗവണ്‍മെന്റ് മതിയായ ഗൗരവത്തോടെ കൊറോണയെ കണ്ട് വേഗത്തില്‍ നടപടി സ്വീകരിച്ചില്ല എന്ന പരാതി ആരോഗ്യവിദഗ്ധര്‍ക്കുണ്ട്. ഇറ്റലിയും ഫ്രാന്‍സും സ്‌പെയിനുമെല്ലാം കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുമ്പോളാണിത്.
കോറോണ പകര്‍ച്ചവ്യാധി ഭീഷണിയുടെ പാശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രാനുമതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഫിലിപ്പീന്‍സില്‍ വിദ്യാര്‍ത്ഥികളടക്കം 400 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. മലയാളികള്‍ അടക്കമുള്ള എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ പെര്‍പ്പെച്ച്വല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണിവര്‍.
വിമാനങ്ങളെല്ലാം ദിവസവും റദ്ദാക്കികൊണ്ടിരിക്കുകയാണ്. മാളുകളും, ക്യാന്റീനും അടച്ചു. ഞങ്ങള്‍ക്കിവിടെ ഭക്ഷണമില്ല. മാര്‍ച്ച് 20 ന് ശേഷം ഫിലിപ്പീന്‍സിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിടും എന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. അതിനു മുന്‍പ് നാട്ടിലേക്കെത്താന്‍ എന്തെങ്കിലും ഒരു വഴി ഉണ്ടാക്കണം. വിദ്യാര്‍ത്ഥികള്‍ പറയുന്നു
ഈ പ്രശ്‌നത്തില്‍ ഇന്ത്യന്‍ സ്ഥാനപതി ഇടപെട്ടിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചു. കുടുങ്ങികിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ സ്ഥാനാപതി തനിക്ക് ഉറപ്പ് നല്‍കിയതായും പികെ കുഞ്ഞാലിക്കുട്ടി എംപി.
കേരളത്തില്‍ നിന്നുള്ള 13 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ച്ച യാത്ര പുറപ്പെടാന്‍ തയ്യാറായി നില്‍ക്കവെയാണ് ഇന്ത്യ ചൊവ്വാഴ്ച്ച ഫിലിപ്പീന്‍സ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഗതാഗതം പൂര്‍ണ്ണമായി റദ്ദാക്കിയത്. സ്വദേശികളല്ലാത്തവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രാജ്യം വിടാന്‍ ഫിലിപ്പീന്‍സ് എഴുപത്തിരണ്ട് മണിക്കൂര്‍ സമയം അനുവദിച്ചിരിക്കയാണ്. ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ സ്ഥാനപതി ജൈദീപ് മജുംദാറുമായി പികെ കുഞ്ഞാലിക്കുട്ടി എംപി ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ വേണ്ടതൊക്കെ ചെയ്യാമെന്ന് സ്ഥാനപതി അദ്ദേഹത്തിന് ഉറപ്പ് നല്‍കിയത്.
അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുമായി ചൈന. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരോട് രാജ്യം വിടാനാണ് ചൈനയുടെ നിര്‍ദ്ദേശം.
ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍, വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍മാര്‍ രാജ്യം വിടണമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. ചൈനയിൽ നിന്നും ലഭിച്ചിട്ടുള്ള പ്രസ് അക്രഡിറ്റേഷൻ കാർഡ് പത്ത് ദിവസത്തിനുള്ളിൽ തിരിച്ചു നൽകി രാജ്യം വിടണമെന്നാണ് നിർദ്ദേശം.
കേരളത്തിലെത്തിയ വിദേശികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന അവഗണ മോശമായി തുടരുന്നു. ഇതിനെതിരെ പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍ എഴുതുന്നു. വാഗമണ്ണിലെത്തിയ ഇറ്റലിക്കാരന് സെമിത്തരിയില്‍ കിടന്ന് ഉറങ്ങേണ്ടിവന്ന അവസ്ഥ, ഹോട്ടലില്‍ നിന്ന് ഭക്ഷണം നല്‍കാതെ റോഡിലേക്കിറക്കിവിടുന്നു, തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ വന്നു.
ഇറ്റലിക്കാരന് വാഗമണ്ണില്‍ ഹോട്ടലുകള്‍ ആരും മുറി കൊടുത്തില്ല. തുടര്‍ന്നാണ് സെമിത്തേരിയില്‍ ഉറങ്ങേണ്ടിവന്നത്. ഒരു മരണ വാര്‍ത്ത പോലെ എന്ന വേദനിപ്പിച്ചു അതെന്ന് മോഹന്‍ലാല്‍ എഴുതുന്നു. തിരുവനന്തപുരത്ത് മുറി ബുക്ക് ചെയ്‌തെത്തിയ അര്‍ജന്റീനക്കാരിയെ രാത്രി റോഡിലിറക്കിവിട്ടുന്ന എന്ന വാര്‍ത്തയും വേദനിപ്പിച്ചു.
ഇവരാരും രോഗവും കൊണ്ടു വരുന്നവരല്ല. അവരുടെ സമ്പാദ്യത്തില്‍ നിന്നൊരു ഭാഗം കൂട്ടിവച്ച് ഈ നാടു കാണാന്‍ വരുന്നവരാണ്. അവരോട് നമ്മള്‍ പലതവണ പറഞ്ഞിരുന്നു, ഇതു ദൈവത്തിന്റെ സ്വന്തം നാടാണെന്ന്. അവരതു വിശ്വസിച്ചു വന്നതാണ്. രോഗമുള്ളവരെ കണ്ടത്താന്‍ നമുക്കൊരു സംവിധാനമുണ്ട്. അല്ലാതെ, അതിഥികളെ തെരുവിലിറക്കി വിടുന്നത് നമ്മുടെ നാടിന്റെ സംസ്‌കാരമല്ല.
ഭാഷ പോലും അറിയാത്ത രാജ്യത്ത് നമുക്ക് വേണ്ടപ്പെട്ട ആരെയെങ്കിലും തെരുവിലിറക്കി വിട്ടാല്‍ നമുക്കു താങ്ങാനാകുമോ എന്നും മോഹന്‍ലാല്‍ ചോദിക്കുന്നു. വിദേശത്തുനിന്നെത്തി രോഗമില്ലാതിരുന്നിട്ടും ഈ നാടിനുവേണ്ടി സ്വയം ക്വാറന്റീനില്‍ പോയ ഒരാളെ പരിസരത്തുള്ളവര്‍ ചേര്‍ന്നു ഫ്‌ലാറ്റില്‍ പൂട്ടിയിട്ടതും ഇതോടൊപ്പം വായിക്കണം. പേടികൊണ്ടു ചെയ്തുപോയതാണെന്നു പറയുന്നവര്‍ കാണും. ഈ പൂട്ടിയിട്ടവര്‍ക്ക് എവിടെ നിന്നെങ്കിലും വൈറസ് ബാധ ഉണ്ടാകില്ല എന്നുറപ്പുണ്ടോ? അവരെല്ലാം പുറത്തിറങ്ങി സഞ്ചരിക്കുന്നവരല്ലേ. ഇതാര്‍ക്കും ഒരുനിമിഷം കൊണ്ടു തടയാന്‍ പറ്റുന്നതല്ല. സമ്പത്തിന്റെ പ്രതിരോധങ്ങളെല്ലാം മറികടന്നു വൈറസ് വരുന്നതു ലോകം കാണുന്നു. അതുകൊണ്ടു തന്നെ, പ്രളയകാലത്തെന്നപോലെ നാം ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്. ദൂരം പാലിക്കുകയും കൂട്ടായ്മ ഉപേക്ഷിക്കുകയും ചെയ്യണമെന്നു പറയുമ്പോള്‍ മനസ്സിന്റെ അടുപ്പവും കൂട്ടായ്മയും പതിന്മടങ്ങു കൂട്ടണം എന്നുകൂടി മനസ്സിലാക്കണം.
അടച്ച മുറിയില്‍ കഴിയുന്ന എല്ലാവരും രോഗികളല്ല. അവര്‍ ഈ നാടിനുവേണ്ടി 14 ദിവസം സ്വയം അടയ്ക്കപ്പെട്ടവരാണ്. ഇവരെല്ലാം നാളെ ‘ഒളിച്ചോടി’ ഈ നാട്ടിലേക്കിറങ്ങിയാല്‍ തടയാനാകുമോ? അവരില്‍ രോഗമുള്ളവര്‍ രോഗം പടര്‍ത്തിയാല്‍ എത്രത്തോളം തടയാനാകും? അതുകൊണ്ടുതന്നെ, ഓരോ മുറിക്കുള്ളിലും ഉള്ളത് നമുക്കുവേണ്ടി സ്വയം ബന്ധനസ്ഥരായവരാണ്.
ഇവരെയെല്ലാം പരിചരിക്കുന്ന വലിയൊരു കൂട്ടായ്മയുണ്ട്. ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ആശുപത്രി ജീവനക്കാരും പൊലീസുകാരും ആംബുലന്‍സ് ഡ്രൈവര്‍മാരുമെല്ലാം ചേര്‍ന്ന വലിയൊരു സംഘം. അവരെല്ലാം നെഞ്ചൂക്കോടെ തടഞ്ഞുനിര്‍ത്തുന്നത് നമ്മുടെ കുഞ്ഞുങ്ങളിലേക്കു വരാമായിരുന്ന വൈറസുകളെയാണ്. സാനിറ്റൈസര്‍ ഉപയോഗിച്ചു കൈ തുടച്ചും വിദേശത്തുനിന്നു വന്നവരെ ഇറക്കിവിട്ടും സുരക്ഷിതരെന്നു കരുതിയിരിക്കുന്നവര്‍ ഓര്‍ക്കേണ്ടത് ഈ സൈന്യത്തെക്കുറിച്ചാണ്. ത്യാഗം എന്ന വാക്ക് അവര്‍ ചെയ്യുന്ന ജോലിക്കുള്ള വളരെ ചെറിയ പ്രതിഫലമാകും. അവരതിനു തയാറാകുന്നതു നമുക്കു വേണ്ടിയാണ്, അവര്‍ക്കു വേണ്ടിയല്ല. എന്തു വന്നാലും നേരിടുമെന്ന ചങ്കുറപ്പോടെ.
ദേവാലയങ്ങള്‍ പോലും അടച്ചിരിക്കുന്നു. നാം കൂട്ടപ്രാര്‍ഥന നടത്തേണ്ടതു മനസ്സുകൊണ്ടാണ്. നമുക്കു വേണ്ടിയല്ല, ഈ നാടിനു വേണ്ടി. കാരണം, ഇതില്‍നിന്നു നമുക്കു മാത്രമായൊരു രക്ഷയില്ല. മുറിയില്‍ അടച്ചിരിക്കുന്നവര്‍ക്കു ഭക്ഷണമെത്തിക്കുന്ന ആശാ വര്‍ക്കര്‍മാരും കുടുംബശ്രീക്കാരുമെല്ലാം ഉയര്‍ത്തിപ്പിടിക്കുന്നത് ഈ നാടിന്റെ യശസ്സാണ്. അവരെപ്പോലുള്ളവരുള്ള നാട്ടിലാണു ജീവിക്കുന്നതെന്നു ഞാന്‍ അഭിമാനത്തോടെ പറയുന്നു.
മുറിയിലടയ്ക്കപ്പെട്ട ഓരോരുത്തരെയും ചേര്‍ത്തു നിര്‍ത്തേണ്ട സമയമാണിത്. പുറത്താക്കപ്പെടുകയും അകറ്റിനിര്‍ത്താന്‍ നോക്കുകയും ചെയ്യുന്ന ഓരോരുത്തര്‍ക്കും സ്വപ്നങ്ങളുണ്ടെന്നു നമുക്കോര്‍ക്കാം; നാം കാണുന്നതു പോലുള്ള വലിയ സ്വപ്നങ്ങള്‍. നമുക്കോരോരുത്തര്‍ക്കും പറയാന്‍ കഴിയണം, കയ്യെത്തും ദൂരത്തു ഞങ്ങളും നിങ്ങളുടെ കൂടെയുണ്ടെന്ന്. ഈ വൈറസ് ദിവസങ്ങള്‍ക്കു ശേഷം നാം പരസ്പരം വാരിപ്പുണരുകയും മധുരം പങ്കുവയ്ക്കുകയും ചെയ്യും. ദേഹം മുഴുവന്‍ നീലവസ്ത്രത്തില്‍ പൊതിഞ്ഞ് ആശുപത്രിവരാന്ത തുടച്ചു വൃത്തിയാക്കുന്നൊരു സ്ത്രീയുടെ കണ്ണുകള്‍ ഇന്നും എന്റെ മനസ്സിലുണ്ട്. ആ നീലവസ്ത്രത്തിനുള്ളിലുള്ളത് എന്റെ രക്ഷക തന്നെയാണ്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ കൈക്കുഞ്ഞിനെപ്പോലെ എന്നെ നോക്കുന്ന അമ്മ തന്നെ. നമുക്കവരെ തൊഴാം…
വരനെ ആവശ്യമുണ്ട് ഇഷ്ടമായെന്ന് മോഹന്‍ലാല്‍
വരനെ ആവശ്യമുണ്ട്് എന്ന തന്റെ കന്നിച്ചിത്രം മോഹന്‍ലാലിന് ഇഷ്ടപ്പെട്ടെന്ന് അറിയിച്ചതില്‍ ആഹ്ലാദം പങ്കുവച്ച് സംവിധായകന്‍ അനൂപ് സത്യന്‍. ഇന്‍സ്റ്റഗ്രാമിലും ഫേസ് ബുക്കിലുമായി ഷെയര്‍ ചെയ്ത പോസ്റ്റിലാണ് പഴയൊരു ഓര്‍മ്മ പങ്കിട്ട് അനൂപ് ഇക്കാര്യം കുറിച്ചത്.
അനൂപ് സത്യന്‍ എഴുതിയത്
കട്ട് ടു 1993, അന്തിക്കാട്
മൂന്നാം ക്ലാസിലാണ് ഞാന്‍, അച്ഛനുമായുണ്ടായ ഒരു ബൗദ്ധിക വഴക്കില്‍ വീട് വിടാന്‍ തീരുമാനിച്ചു. ഇനി മോഹന്‍ലാലിനൊപ്പം താമസിക്കാന്‍ പോകുന്നുവെന്നാണ് തീരുമാനം. അച്ഛന് അത് തമാശയായിരുന്നു. അപ്പോള്‍ തന്നെ മോഹന്‍ലാലിനെ വിളിച്ചു. ഫോണ്‍ റിസീവര്‍ കയ്യിലേക്ക് തന്നിട്ട് മോഹന്‍ലാലിന് നിന്നോട് എന്തോ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു. ആ സാഹചര്യം കൈകാര്യം ചെയ്യാനുള്ള പക്വത അന്ന് ഇല്ലായിരുന്നു. അന്ന് ഫോണില്‍ കേട്ട മോഹന്‍ലാലിന്റെ ചിരി ഇപ്പോഴും കാതിലുണ്ട്.
കട്ട് ടു 2020
അന്തിക്കാടിന് അടുത്ത് എവിടെയോ
കാര്‍ ഒതുക്കി, ഞങ്ങള്‍ ഫോണില്‍ സംസാരിക്കുകയാണ്.
സിനിമ ഇഷ്ടമായെന്ന് അദ്ദേഹം പറഞ്ഞു.
ഞാന്‍ അടക്കിച്ചിരിച്ചു.
മോഹന്‍ലാലില്‍ നി്ന്ന് അന്നത്തെ അതേ ചിരി
സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തി വരനെ ആവശ്യമുണ്ട് 2020ലെ വിജയചിത്രങ്ങളിലൊന്നാണ്. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് സിനിമ നിര്‍മ്മിച്ചത്. ലാല്‍ ജോസിന്റെ സഹസംവിധായകനായിരുന്ന അനൂപിന്റെ ആദ്യ ചിത്രവുമാണ് വരനെ ആവശ്യമുണ്ട്.
ജസ്റ്റ് സ്‌പോക്ക് ടു മോഹന്‍ലാല്‍, ലാല്‍ സര്‍ ലവ്ഡ് മൈ ഫിലിം എന്നീ ഹാഷ് ടാഗുകളിലാണ് മോഹന്‍ലാലിന്റെ പഴയ ചിത്രത്തിനൊപ്പം അനൂപിന്റെ കുറിപ്പ്.