Latest News

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാസര്‍കോട് 7, തൃശൂര്‍ 1, കണ്ണൂര്‍ 1. ഇപ്പോള്‍ 251 പേര്‍ ചികില്‍സയിലുണ്ട്. ആകെ രോഗം ബാധിച്ചത് 295 പേര്‍ക്ക്.

14 പേർ രോഗമുക്തി നേടി. കണ്ണൂര്‍ 5, കാസര്‍കോട് 3, ഇടുക്കി, 2, കോഴിക്കോട് 2, പത്തനംതിട്ട 1, കോട്ടയം 1. രോഗബാധിതർ 206 പേർ വിദേശത്തു നിന്നു വന്നവരാണ്.

ആരോഗ്യപ്രവര്‍ത്തകര്‍ കലവറയില്ലാത്ത അഭിനന്ദനം അർഹിക്കുന്നു. ഒന്നോ രണ്ടോ ലക്ഷണങ്ങളുള്ളവരെയും പരിശോധനയ്ക്ക് വിധേയരാക്കും. റാപ്പിഡ് ടെസ്റ്റിങ് ഉടന്‍ തുടങ്ങും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കാന്‍ 17 അംഗ കര്‍മസേനയ്ക്കു രൂപം നൽകി. മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം അധ്യക്ഷനായിരിക്കും. അടൂര്‍ ഗോപാലകൃഷ്ണനും മാമ്മന്‍ മാത്യുവും അംഗങ്ങളായിരിക്കും.

ബാങ്കുകളില്‍ തിരക്ക് നിയന്ത്രിക്കണം. ജന്‍ധന്‍ അക്കൗണ്ടുകളില്‍നിന്ന് സഹായധനം എടുക്കാന്‍ തിരക്കുണ്ടാകും. ഇടപാട് സമയം ക്രമീകരിക്കാന്‍ ബാങ്കുകള്‍ ശ്രദ്ധചെലുത്തണം. മാസ്ക് ധരിക്കുന്നതിന് വിപുലമായ ബോധവല്‍കരണം വേണം. സ്വയരക്ഷയ്ക്കും മറ്റുള്ളവരോടുള്ള കരുതലിനും മാസ്ക് ആവശ്യമാണ്.

കരള്‍ മാറ്റിവച്ചവര്‍ക്കുള്ള മരുന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. പൊലീസും ഫയര്‍ഫോഴ്സും മറ്റ് വിഭാഗങ്ങളും സഹായിക്കും. സ്ട്രോബെറി കര്‍ഷകരുടെ വിള സംരക്ഷിക്കാനും കരുതലെടുക്കും.

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 ഓളം അടുക്കുമ്പോൾ ഓരോ യുകെ മലയാളിയും ഭയാനകമായ ഒരു മാനസിക അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നത് . യുകെയിലുള്ള മലയാളി കുടുംബങ്ങളിൽ നിന്ന്  ഒരാളെങ്കിലും ഹോസ്‌പിറ്റലുകളിലും , നഴ്‌സിംഗ് ഹോമുകളിലും ജോലി ചെയ്യന്നവരാണെന്നതാണ് അവരെ ബാധിച്ച ഈ ഭയത്തിനുള്ള കാരണം .

ഞങ്ങൾ യാതൊരുവിധ സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെയാണ് ജോലി ചെയ്യുന്നതെന്നും , ഇങ്ങനെ ജോലി ചെയ്‌താൽ ഞങ്ങൾക്ക് ഏതു സമയവും കൊറോണ വൈറസ് പിടിപെടാമെന്നും അതുകൊണ്ട് കുറച്ച് മാസ്‌കും , ഗ്ലൗസും എങ്കിലും നൽകി ഞങ്ങളെ സഹായിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി യുകെ മലയാളികളാണ് യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷന്റെ  0207062 6688  എന്ന ഹെൽപ്പ് ലൈൻ നമ്പരിലേയ്ക്ക് വിളിച്ച് സഹായം അഭ്യർത്ഥിച്ചുകൊണ്ടിരിക്കുന്നത്.

ലോകം മുഴുവനിലുമുള്ള ആരോഗ്യമേഖലയിൽ ഉണ്ടായിരിക്കുന്ന ഈ പ്രശ്നം ബ്രിട്ടീഷ് ഗവണ്മെന്റിനെയും , ആരോഗ്യ മേഖലയിലെ അധികാരികളെയും അറിയിച്ച് ഉടൻ ഒരോ യുകെ മലയാളിക്കും സഹായം എത്തിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷൻ ഉറപ്പ് നൽകിയിരുന്നു . ഈ പരിശ്രമത്തിന്റെ ഭാഗമായി യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷന് ലഭിച്ച ഹെൽപ്പ് ലൈൻ നമ്പർ ഇവിടെ നൽകുകയാണ് .

യുകെയിൽ ഏതെങ്കിലും ജോലി സ്ഥലങ്ങളിൽ മാസ്‌കും , ഗ്ലൗസും അടക്കമുള്ള Personal Protective Equipments ഇല്ലാത്തതിന്റെ പേരിൽ ജോലി ചെയ്യാൻ ഭയപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഉടൻ തന്നെ 08009159964 എന്ന നമ്പരിൽ ബന്ധപ്പെടുവാനോ അല്ലെങ്കിൽ [email protected] എന്ന ഇമെയിൽ അഡ്രസ്സിൽ ബന്ധപ്പെടുവാനും ഞങ്ങൾ  അഭ്യർത്ഥിക്കുകയാണ് . ഉടൻ തന്നെ നിങ്ങൾക്ക് വേണ്ട സുരക്ഷ ഉപകരണങ്ങൾ എത്തിച്ച് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഈ ഏജൻസി നിങ്ങൾക്ക് ചെയ്തു തരുന്നതായിരിക്കും.

NHS Business Services Authority (NHSBSA) എന്ന ഈ ഏജൻസി യുകെയിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വേണ്ട സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സഹായങ്ങൾ എത്തിച്ച് കൊടുത്ത് എൻ എച്ച്  എസ്സിനെയും , മറ്റ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെയും സഹായിക്കുവാനാണ് ഈ അടിയന്തിര ഹെൽപ്പ് ലൈൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത് . ഈ നമ്പരിൽ വിളിക്കുമ്പോൾ നിങ്ങളുടെയും , നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയും പേര് വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം നിങ്ങളുടെ സ്ഥാപനത്തിൽ Personal Protective Equipments ഓർഡർ ചെയ്യുന്നവരുമായി ബന്ധപ്പെട്ട് ഉടൻ തന്നെ വേണ്ട സുരക്ഷാ ഉപകരണങ്ങൾ എത്തിക്കുവാനുള്ള സത്വര നടപടികൾ ഈ ഏജൻസി സ്വീകരിക്കുന്നതായിരിക്കും.ഹോസ്പിറ്റലുകൾക്ക് മാത്രമല്ല ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ഈ സേവനം ലഭ്യമാണ് . അതുകൊണ്ട് തന്നെ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ നിങ്ങളുടെ ബന്ധുക്കളോ , സുഹ്ര്യത്തുക്കളോ യുകെയിലെ ഏതെങ്കിലും നഴ്‌സിംഗ് ഹോമുകളിലോ മറ്റ് ആരോഗ്യ മേഖലകളിലോ ജോലി ചെയ്യുന്നവരുണ്ടെങ്കിൽ ഉടൻ തന്നെ അവർക്ക് കൂടി ഈ വിവരങ്ങൾ എത്തിച്ച് കൊടുക്കണം എന്നറിയിക്കുന്നു . അതോടൊപ്പം ബ്രിട്ടണിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന നമ്മൾ ഓരോരുത്തരുടെയും കുടുംബാഗംങ്ങളുടെ ജീവൻ സംരക്ഷിക്കാൻ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണമെന്നും , അതുകൊണ്ട് തന്നെ അനാവശ്യമായി ഈ നമ്പരിൽ വിളിച്ച് നിങ്ങളുടെ ആരുടെയും വ്യക്തിപരമായ ആവശ്യങ്ങൾക്കായി ബുദ്ധിമുട്ടിക്കരുതെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു

ലോക്ഡൗണിനിടെ പിറന്ന ഇരട്ട കുട്ടികൾക്ക് ‘കൊറോണ’യെന്നും ‘കോവിഡെ’ന്നും പേരു നൽകി ദമ്പതികൾ. മാർച്ച് 27ന് പുലർച്ചെയാണ് റായ്പുർ സ്വദേശിനികൾക്ക് ഡോ. ബി.ആർ. അംബേദ്കർ മെമ്മോറിയൽ ആശുപത്രിയിൽ ഇരട്ടകൾ പിറന്നത്. ആൺകുട്ടിക്ക് കോവിഡെന്നും പെൺകുട്ടിക്ക് കൊറോണയെന്നും പേരു നൽകിയതായി കുട്ടികളുടെ അമ്മ പ്രീതി വർമ്മ പറഞ്ഞു.

നിരവധി ബുദ്ധിമുട്ടുകൾ നേരിട്ട ശേഷമാണ് പ്രസവം നടന്നത്. അതിനാൽ ‍ഞങ്ങള്‍ ആ ദിവസം സ്‌മരണാര്‍ഹമാക്കാന്‍ ആഗ്രഹിച്ചു. വൈറസ് അപകടകരവും ജീവന് ഭീഷണിയുമാണ്. പക്ഷേ ഇത് ശുചിത്വമുൾപ്പെടെയുള്ള നല്ല കാര്യങ്ങൾ ശീലിക്കാൻ ആളുകളെ പ്രേരിപ്പിച്ചു. അതിനാൽ ഈ പേരുകൾ നൽകുകയായിരുന്നു– അവർ പറഞ്ഞു.

മാർച്ച് 26ന് രാത്രിയാണ് എനിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. എങ്ങനെയൊക്കെയോ ഭർത്താവ് ആംബുലൻസ് സംഘടിപ്പിച്ചു. ലോക്ഡൗൺ കാരണം റോഡുകളിൽ വാഹനങ്ങൾ അനുവദിക്കാത്തതിനാൽ വിവിധ സ്ഥലങ്ങളിൽ പൊലീസ് തടഞ്ഞു. എന്നാൽ എന്റെ അവസ്ഥ കണ്ട് അവർ വിട്ടയച്ചു. രാത്രി ആയതിനാൽ ആശുപത്രിയിലെ സ്ഥിതിയെക്കുറിച്ചും ഞാൻ ആശങ്കയിലായിരുന്നു. ഭാഗ്യവശാൽ ഡോക്ടർമാരും മറ്റു ഉദ്യോഗസ്ഥരും സഹകരിച്ചു. ലോക്ഡൗൺ കാരണം ബന്ധുക്കൾക്ക് ആശുപത്രിയിൽ എത്താൻ സാധിച്ചില്ല–പ്രീതി പറഞ്ഞു.

ദമ്പതികൾക്ക് രണ്ടുവയസ്സുള്ള ഒരു മകൾ കൂടിയുണ്ട്. അമ്മയെയും കുഞ്ഞുങ്ങളെയും ഡിസ്ചാർജ് ചെയ്തതായും മൂന്നുപേരും സുഖമായിരിക്കുന്നതായും ആശുപത്രി പബ്ലിക് റിലേഷൻസ് ഓഫീസർ ശുഭ്ര സിങ് പറഞ്ഞു.

കോവിഡ് -19 നുള്ള നിരവധി മരുന്നുകൾ‌ ലോകമെമ്പാടും പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെങ്കിലും ഗുരുതരമായ രോഗബാധിതരായ ആളുകളെ രക്ഷിക്കാൻ സഹായകരമായ മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ചില മരുന്നുകള്‍ ഒരു പരിധിവരെ രോഗത്തെ പ്രതിരോധിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷെ, സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പല വാര്‍ത്തകളും ശരിയല്ല. ഏറ്റവും മികച്ച മരുന്നുകള്‍ ആഗോളതലത്തില്‍ പരീക്ഷിച്ച് വിജയം ഉറപ്പുവരുത്താന്‍ ലോകാരോഗ്യ സംഘടന നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയാണ്. ഏറ്റവും പെട്ടന്നു തന്നെ പൂര്‍ണ്ണമായും ഫലപ്രദമായ മരുന്ന് കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അവര്‍.

ഈ മരുന്നുകളിലേതെങ്കിലും മരണനിരക്ക് കുറയ്ക്കുമോ? ഈ മരുന്നുകളിലേതെങ്കിലും രോഗി ആശുപത്രിയിൽ കഴിയുന്ന സമയം കുറയ്ക്കുമോ? ഏതെങ്കിലും മരുന്നുകൾ സ്വീകരിക്കുന്ന രോഗികൾക്ക് വെന്റിലേഷൻ അല്ലെങ്കിൽ തീവ്രപരിചരണ വിഭാഗം ആവശ്യമുണ്ടോ, ഇല്ലയോ? തുടങ്ങിയ പ്രധാന മുൻ‌ഗണനാ ചോദ്യങ്ങളിൽ‌ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ ട്രയലുകള്‍ നടക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവ് അന മരിയ ഹെനാവോ-റെസ്ട്രെപോ പറഞ്ഞു.

ആന്റിമലേറിയൽ മരുന്നുകളായ ക്ലോറോക്വിന്‍, ഹൈഡ്രോക്സിക്ലോറോക്വിന്‍ (chloroquine, hydroxychloroquine), പുതിയ ആൻറിവൈറലായ remdesivir, എച്ച്ഐവി മരുന്നുകളായ lopinavir, ritonavir എന്നിവയൊക്കെയാണ് ഇപ്പോള്‍ രോഗികളില്‍ പരീക്ഷിക്കുന്ന മരുന്നുകള്‍. ഇന്റർഫെറോൺ ബീറ്റ എന്ന ആൻറിവൈറലിനൊപ്പം എച്ച്ഐവി മരുന്നുകള്‍ കൂട്ടിയോജിപ്പിച്ചുള്ള പരീക്ഷണങ്ങളും നടക്കുന്നുണ്ട്. മാർച്ച് 22 ന്, യുകെ ഉൾപ്പെടെ യൂറോപ്പിലെ നിരവധി രാജ്യങ്ങൾ ഇതേ മരുന്നുകളുടെ പരീക്ഷണം തുടങ്ങിയിരുന്നു.

വ്യവസായ സംരംഭകനായ എലോൺ മസ്‌കും പിന്നീട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും chloroquine പരീക്ഷിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ട്രംപ് ഒരു പടികൂടെ കടന്ന് കോവിഡ് -19 ചികിത്സിക്കുന്നതിനായി chloroquine-ന് യുഎസിൽ ഇതിനകം തന്നെ അംഗീകാരം ലഭിച്ചുവെന്ന് തെറ്റായി അവകാശപ്പെടുകയും ചെയ്തിരുന്നു. കോവിഡ് -19 അനുബന്ധ ന്യൂമോണിയ ബാധിച്ച ആളുകൾക്ക് chloroquine ഗുണം ചെയ്യുമെന്ന് ചൈനയിൽ നിന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും കണ്ടെത്തലുകൾ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല.

ചൈനയിലെ കാട്ടുമൃഗങ്ങളുടെ ഇറച്ചി വില്‍ക്കുന്ന (വെറ്റ് മാര്‍ക്കറ്റ്) മാര്‍ക്കറ്റുകള്‍ക്കെതിരെ ലോകാരോഗ്യ സംഘടന നടപടിയെടുക്കണമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ആവശ്യപ്പെട്ടു. ലോകത്തിന്റെ മൊത്തം ആരോഗ്യത്തെ ബാധിക്കുന്നവയായി ഈ മാര്‍ക്കറ്റുകള്‍ മാറിയെന്ന് അദ്ദേഹം പറഞ്ഞു.

വുഹാാനിലെ ഹുനാന്‍ സീഫുഡ് ഹോള്‍സേല്‍ മാര്‍ക്കറ്റില്‍ നിന്നാണ് കൊറോണവൈറസിന്റെ ഉല്‍ഭവമെന്നാണ് അനുമാനിക്കപ്പെടുന്നത്. ജനുവരി 1 മുതല്‍ ഈ മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുകയാണ്. ഇവിടുത്തെ വനവിഭവ വില്‍പന പൂര്‍ണമായും അവസാനിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതെസമയം, ചൈനയിലെ മറ്റിടങ്ങളിലെല്ലാം ഇത്തരം മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

175ലധികം രാജ്യങ്ങളില്‍ ഈ രോഗം പടര്‍ന്നു കഴിഞ്ഞിട്ടുണ്ട്. 51000ത്തിലധികമാളുകള്‍ മരണപ്പെട്ടു. പത്ത് ലക്ഷത്തിലധികമാളുകള്‍ക്ക് രോഗം ബാധിച്ചു കഴിഞ്ഞു.

എവിടെയൊക്കെ വെറ്റ് മാര്‍‌ക്കറ്റുകളുണ്ടോ അവിടെയെല്ലാം കുഴപ്പങ്ങളുണ്ടെന്ന് ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്കോട്ട് മോറിശണ്‍ പറഞ്ഞു. “ലോകത്തിന്റെ മൊത്തം ആരോഗ്യത്തെ മുന്‍നിര്‍ത്തി ലോകാരോഗ്യ സംഘടന എന്തെങ്കിലും ചെയ്യേണ്ട വിഷയമാണിതെന്നാണ് ഞാന്‍ കരുതുന്നത്,” അദ്ദേഹം വിശദീകരിച്ചു.

യുഎസ്സില്‍ 245,500 പേരെയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 6,000 മരണങ്ങള്‍ ഇതിനകം സംഭവിച്ചു കഴിഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വലിയ നഷ്ടങ്ങളാണ് ഈ രോഗബാധ സമ്മാനിച്ചു കൊണ്ടിരിക്കുന്നത്.

അർജന്റീനയിൽ റൊണാൾഡോ വളരെയധികം വെറുക്കപ്പെടുന്ന താരമാണെന്നു താനദ്ദേഹത്തോടു പറഞ്ഞിട്ടുണ്ടെന്ന് യുവന്റസ് സഹതാരം ഡിബാലയുടെ വെളിപ്പെടുത്തൽ. ലോകഫുട്ബോൾ കണ്ട ഏറ്റവും വലിയ താര മത്സരമാണ് റൊണാൾഡോയും മെസിയും തമ്മിലുള്ളത്. റൊണാൾഡോ റയൽ മാഡ്രിഡിലെത്തിയതോടെ അതിന്റെ തീവ്രത കൂടുകയും ചെയ്തിരുന്നു.

റൊണാൾഡോക്ക് മെസിയുടെ രാജ്യത്ത് സ്വീകാര്യതയില്ലെന്നത് അദ്ദേഹത്തോടു പറഞ്ഞ കാര്യം അർജൻറീനിയൻ ഫുട്ബോൾ ഫെഡറേഷനോടു സംസാരിക്കുമ്പോഴാണ് ഡിബാല വെളിപ്പെടുത്തിയത്. എന്നാൽ പുറമേ നിന്നും മനസിലാക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തനാണു റോണോയെന്നും ഡിബാല പറഞ്ഞു.

 

“ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്, ‘ക്രിസ്റ്റ്യാനോ, നിങ്ങളെ അർജന്റീനയിൽ ഞങ്ങൾ കുറച്ച് വെറുക്കുന്നുണ്ട്, നിങ്ങളുടെ ആകാരവും, നിങ്ങൾഎങ്ങനെയാണെന്നതും , നിങ്ങളുടെ നടത്തുവെമെല്ലാം അതിന് കാരണമാണ്. പക്ഷെ സത്യമെന്തെന്നാൽ നിങ്ങൾ എന്നെ ആശ്ചര്യപ്പെടുത്തി, കാരണം ഞങ്ങൾ നിങ്ങൾ വ്യത്യസ്തനാണെന്ന് മനസ്സിലാക്കി'” ഡിബാല പറഞ്ഞു.

മെസിക്കും റൊണാൾഡോക്കുമൊപ്പം കളിക്കളം പങ്കിടാൻ കഴിഞ്ഞ താരമാണ് ഡിബാല. എന്നാൽ മെസിയുടെ അതേ പൊസിഷനിൽ കളിക്കുന്നതിനാൽ അർജൻറീനിയൻ ടീമിൽ ഡിബാലക്ക് അവസരങ്ങൾ കുറവാണ്. എന്നാൽ ഇക്കാര്യത്തിൽ തനിക്കു നിരാശയില്ലെന്നാണ് ഡിബാല പറയുന്നത്. മെസിക്കൊപ്പം ഒരുമിച്ചു കളിക്കുക തനിക്കു ബുദ്ധിമുട്ടാണെന്നും അതു പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഡിബാല പറഞ്ഞു.

”ഒപ്പം കളിക്കുന്നവരെ വിമർശിക്കാൻ എനിക്കു താൽപര്യമില്ല. ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും എങ്ങനെ മെച്ചപ്പെടാമെന്നാണു ഞാൻ ചിന്തിക്കുക. എനിക്കും മെസിക്കും ഒരേ ശൈലിയായതു കൊണ്ടു തന്നെ ഞങ്ങൾ പരസ്പരം ടീമിന്റെ തന്ത്രങ്ങളെക്കുറിച്ചു സംസാരിക്കാറുണ്ട്.”

“ലോകകപ്പിലും കോപ അമേരിക്കയിലും എനിക്കു വളരെ കുറച്ച് അവസരങ്ങൾ മാത്രമാണു ലഭിച്ചത്. എന്നാൽ അക്കാര്യത്തിൽ പരിശീലകന്റെ തീരുമാനങ്ങളെ ഞാൻ ബഹുമാനിക്കുന്നു. അർജന്റീനക്കൊപ്പം കളിക്കാൻ കഴിയുകയെന്നതു തന്നെ വലിയൊരു ബഹുമതിയാണ്.” ഡിബാല വ്യക്തമാക്കി.

ലോകത്ത് എല്ലാ മത വിശ്വാസ ഗ്രന്ഥങ്ങളിലും ലോകാവസാനത്തെ പറ്റി പരാമർശിക്കുന്നുണ്ട്.പല സ്ഥലങ്ങളിലും പല തരത്തിലുള്ള വിശ്വാസങ്ങളാണ് നിലനിൽക്കുന്നത്.അത് പോലെ പുരാണങ്ങളിലെ മറ്റും വിശ്വാസങ്ങളെ കൂട്ടി വായിക്കുമ്പോൾ പലരും പലതിലും ലോകാവസാനത്തിന്റെ തെളുവുകളായി കാണാറുണ്ട്.അത്തരത്തിൽ പണ്ടുമുതൽ കേൾക്കുന്ന ഒരു കഥ ഇവയാണ്

ലോകത്ത് തന്നെ പേരുകേട്ട ഒരു ഗുഹാ ശിവ ക്ഷേത്രമാണ് മഹാരാഷ്ട്രയിലെ കേദരേശ്വർ ക്ഷേത്രം.അവിടുത്തെ 4 തൂണുകളും അതിന് നടുവിലായി ഇരിക്കുന്ന ശിവലിംഗത്തെ ചുറ്റി പറ്റിയാണ് ലോകാവസാനത്തെ പറ്റി പരാമര്ശിക്കുന്നത്.പൂർണമായും വെള്ളത്താൽ വലം വെക്കുന്നതാണ് ഇ ശിവലിംഗം.വലിയ 4 തൂണുകളിൽ ഒരണം പൂർണമായും തകർന്നതും ബാക്കി രണ്ടെണ്ണം ഭാഗികമായി തകർന്നതുമാണ്.

അവസാനത്തെ നാലാം തൂൺ തകരുമ്പോൾ ലോകം അവസാനിക്കുമെന്നുമാണ് വിശ്വാസം.ഇതിൽ നാലാമത്തെ തൂൺ കലിയുഗത്തിന്റെ പ്രതീകമാണ് എന്നാണ് വിശ്വാസം.ഓരോ യുഗങ്ങളിലും ഓരോ തൂൺ നശിക്കും അതിന്റെ ഭാഗമായിയാണ് 3തൂണുകൾ നശിച്ചതെന്നുമാണ് കഥകൾ.

ലോക്ക് ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ 53 ഒമാന്‍ സ്വദേശികള്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ നെടുമ്പാശേരിയിൽ നിന്നും മസ്‌കറ്റിലേക്ക് പറക്കും. മസ്‌കറ്റില്‍ നിന്നുള്ള പ്രത്യേക വിമാനം, 2.30ഓടെ കൊച്ചിയില്‍ എത്തും. പ്രത്യേക പരിശോധനകള്‍ നടത്തി 53 പേരുമായി മടങ്ങുന്ന വിമാനം, പിന്നീട് ബംഗളൂരു, ചെന്നൈ എന്നിവടങ്ങളില്‍ ഇറങ്ങും.

ഇവിടെ കുടുങ്ങിയവരെ കയറ്റിയ ശേഷം വൈകിട്ടോടെ മസ്‌കറ്റിലേക്ക് പുറപ്പെടും.ആയുർവേദ ചികിത്സ അടക്കം വിവിധ ചികിത്സയ്ക്കായി മാർച്ച് ആദ്യ ആഴ്ചയിൽ കൊച്ചിയിലെത്തിയ വരാണ് ഇവർ. നീരീക്ഷണ കാലാവധി കഴിഞ്ഞ ശേഷം ഒമാൻ എംബസി ഇടപെട്ടാണ് ഇവരെ തിരിച്ചയക്കുന്നത്.

അതേസമയം, രാജ്യത്ത് കുടുങ്ങിയ ഫ്രഞ്ച് പൗരന്മാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയും പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. നാളെ രാവിലെ ബംഗളൂരുവില്‍ നിന്നും വിമാനം നെടുമ്പാശേരിയിലെത്തും.

കൊറോണ ഭീഷണിയുടെ ഇരുട്ട് മാറ്റാന്‍ ജനങ്ങള്‍ വെളിച്ചം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പരോക്ഷമായി ട്രോളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ‘പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം’ എന്നാണ് ലിജോയുടെ പരിഹാസം. രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പുതിയ ആഹ്വാനം. ഏപ്രില്‍ അഞ്ച് ഞായറാഴ്ച്ച രാത്രി ഒമ്പത് മണിക്ക് എല്ലാ വീടുകളിലും വിളക്കുകള്‍ അണച്ചുകൊണ്ട് ഒമ്പത് മിനിട്ട് പ്രത്യേക വെളിച്ചം തെളിക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇതിനെയാണ് ലിജോ പരിഹസിക്കുന്നത്. മൊബൈല്‍,ടോര്‍ച്ച് എന്നിവ ഉപയോഗിച്ചു വേണം വെളിച്ചം തെളിക്കാനെന്നു പ്രധാനമന്ത്രി പ്രത്യേകം പറയുന്നുണ്ട്. അതിനെയാണ്, ‘മെഴുതിരി , ബള്‍ബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമര്‍ജന്‍സി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയില്‍ പ്രവേശിപ്പിക്കുന്നതല്ലെന്ന് എന്‍ ബി ഇട്ട് ഇതേ പോസ്റ്റില്‍ ലിജോ ട്രോളുന്നത്.

ലിജോയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം

പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം ??

NB: മെഴുതിരി , ബള്‍ബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമര്‍ജന്‍സി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയില്‍ പ്രവേശിപ്പിക്കുന്നതല്ല

എന്ന്

കമ്മിറ്റി

വീടിന്റെ വാതില്‍പ്പടിയിലോ മട്ടുപ്പാവില്‍ നിന്നോ വേണം വെളിച്ചം തെളിയിക്കേണ്ടതെന്നും രാജ്യത്തിന്റെ ഐക്യം ഇതിലൂടെ കാണിക്കാനാകുമെന്നുമാണ് പ്രധാനമന്ത്രി പറയുന്നത്. മാര്‍ച്ച് 22 ന് ജനത കര്‍ഫ്യു പ്രഖ്യാപിച്ചപ്പോഴും ഇതുപോലൊരു ആഹ്വാനം പ്രധാനമന്ത്രിയില്‍ നിന്നുണ്ടായിരുന്നു. അന്നേ ദിവസം വൈകിട്ട് അഞ്ചിന് വീടിന്റെ വാതില്‍പ്പടിയിലോ മട്ടുപ്പാവില്‍ നിന്നോ കൈയടിച്ചോ പാത്രങ്ങള്‍ കൂട്ടിമുട്ടിച്ചോ ശബ്ദം ഉണ്ടാക്കണമെന്നായിരുന്നു അന്നത്തെ ആഹ്വാനം. വൈറസിന്റെ സമൂഹ വ്യാപനം തടയാന്‍ വേണ്ടിയാണ് ജനത കര്‍ഫ്യു പ്രഖ്യാപിച്ചതെങ്കിലും പ്രധാനമന്ത്രിയുടെ ആഗ്രഹം സഫലമക്കാന്‍ ഉത്തരേന്ത്യയില്‍ കൂട്ടത്തോടെ കൈകൊട്ടിയും പാത്രം മുട്ടിച്ചുമാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ഇത്തവണയും അതേമാതിരി തെരുവകളിലൂടെ മൊബൈലും ടോര്‍ച്ചും തെളിച്ചു ആള്‍ക്കൂട്ടം ആഘോഷമായി കറങ്ങുമോ എന്നോര്‍ത്താണ് ആശങ്ക. രാജ്യം സമ്പൂര്‍ണ അടച്ചു പൂട്ടലിലും കൊറോണ ഭീതി അതിന്റെ മൂര്‍ദ്ധന്യതയിലും നില്‍ക്കുന്ന സമയമാണിതെന്നു കൂടിയോര്‍ക്കണം.

രാജ്യതലസ്ഥാനത്തിനടുത്തുനിന്നു കേരളത്തിലെ ഹരിപ്പാട്ടേക്ക് ആംബുലൻസിന്റെ 52 മണിക്കൂർ പാച്ചിൽ. മൂവായിരത്തിലധികം കിലോമീറ്റർ താണ്ടിയ വണ്ടിക്കുള്ളിൽ വൃന്ദയും ഭർത്താവ് വിഷ്ണുവും. ഗർഭിണിയായ വൃന്ദയ്ക്കു ഡോക്ടർ പൂർണവിശ്രമം നിർദേശിച്ചപ്പോഴാണു ഡൽഹിക്കു സമീപം യുപി അതിർത്തി പ്രദേശമായ ഗാസിയാബാദിൽനിന്ന് ഇവരെ നാട്ടിലെത്തിച്ചത്. ത‍ിങ്കളാഴ്ച രാവിലെ 11നു പുറപ്പെട്ട് ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തി. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരമുള്ള നിരീക്ഷണത്തിലാണിനി ഇരുവരും.

പല്ലന പുത്തൻവീട്ടിൽ പടീറ്റതിൽ യു.വിഷ്ണുവും വൃന്ദയും ഡൽഹിയിൽ കോൾ സെന്റർ ജീവനക്കാരാണ്. ഒരു മാസം മുൻപാണ് വൃന്ദ ഗർഭിണിയാണെന്നു മനസ്സിലായത്. ലോക്‌ഡൗണിനിടെ ഭക്ഷണവും മരുന്നും വാങ്ങാൻ പുറത്തേക്കിറങ്ങിയ വിഷ്ണുവിന് പൊലീസിന്റെ മർദനവുമേൽക്കേണ്ടി വന്നു. നാട്ടിലെത്താനുള്ള വഴി തേടിയപ്പോൾ യാത്രയ്ക്കുള്ള ആംബുലൻസും വൈദ്യസഹായവും നൽകാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അതിനാവശ്യമായ 1.20 ലക്ഷം രൂപയ്ക്കു നെട്ടോട്ടമായി. മത്സ്യത്തൊഴിലാളിയായ അച്ഛൻ ഉണ്ണിയും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ശോഭയും ബന്ധുക്കളും ചേർന്നു കുറച്ചു തുക കണ്ടെത്തി. കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്.വിനോദ് കുമാർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ടു ബാക്കി തുക ലഭ്യമാക്കി. വാളയാറിൽ വണ്ടി തടഞ്ഞ് പൊലീസ് തിരികെ പോകാൻ നിർദേശിച്ചപ്പോഴും പ്രതിപക്ഷ നേതാവാണ് ഇടപെട്ടത്.

Copyright © . All rights reserved