ഹില്‍ ചീസ് റോളിംഗ് എന്ന മത്സരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ?. എന്നാല്‍ അങ്ങനെയൊരു മത്സരം ഉണ്ട്. അങ്ങ് ഇംഗ്ലണ്ടിലെ ഗ്ലൗസെസ് ടെര്‍ഷയറിലാണ് ഇത് നടക്കുന്നത്. ലോകത്തെ പല നാടുകളില്‍ നിന്നും ആളുകള്‍ കാണാന്‍ വരുന്ന ഈ മത്സരത്തില്‍ കൂടുതലായും പങ്കെടുക്കുന്നത് യുവാക്കള്‍ തന്നെയാണ്. അപകടകരമായ ഈ മത്സരം വലിയ കഷണം ചീസ് കൊണ്ട് തന്നെയാണ് നടക്കുന്നത്.
വസന്തകാലത്ത് നടക്കുന്ന ഈ മത്സരം എങ്ങനെയെന്നല്ലേ, കുത്തനെയുള്ള മലയിറക്കത്തില്‍ ഒരു വലിയ കഷണം ചീസ് ഉരുട്ടിവിടുന്നു. ഇത് പിടിക്കാനായി പിന്നാലെ യുവാക്കളുടെ കൂട്ടം തന്നെ ഓടും. കുത്തനെയുള്ള ഇറക്കമായതിനാല്‍ ഉരുണ്ടിറങ്ങുന്ന ചീസിന് പിന്നാലെ ഓടിയാല്‍ മരണം വരെ സംഭവിക്കുന്ന പരിക്കേല്‍ക്കാം. നിരങ്ങിയും കരണം മറിഞ്ഞും ഉരുണ്ടുമൊക്കെ ആള്‍ക്കാര്‍ താഴേക്ക് പതിക്കുന്നതും പരിക്കേല്‍ക്കുന്നതുമൊക്കെ സ്ഥിരമാണെങ്കിലും മത്സരത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ഇവര്‍ തയ്യാറാവില്ല. മണിക്കൂറില്‍ 70 മൈല്‍ വരെ വേഗത വേണ്ടി വരുമെന്നാണ് പങ്കെടുക്കുന്നവര്‍ പറയുന്നത്.
മത്സരം കാണാന്‍ വന്‍ ജനാവലിയാണ് എത്തുന്നത്. 2009 വരെ ഈ മത്സരത്തിന് സര്‍ക്കാര്‍ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നതും പരാതിയും പതിവായതോടെ ഈ പിന്തുണ ഉപേക്ഷിച്ചു. എന്നാല്‍ പാരമ്പര്യം തുടരുന്നതില്‍ നാട്ടുകാര്‍ക്ക് വിലക്കില്ലെന്നതിനാല്‍ എല്ലാവര്‍ഷവും മുടങ്ങാതെ മത്സരം നടക്കുന്നു. അപകടത്തില്‍പ്പെടുന്നവരെ ഉടന്‍ ആശുപത്രിയിലെത്തിക്കാനുള്ള മെഡിക്കല്‍ സംഘത്തെ സര്‍ക്കാര്‍ തന്നെ നിയോഗിക്കാറുണ്ട്.
റിപ്പബ്ലിക് ഓഫ് മാള്‍ട്ടയില്‍ മലയാളി നേഴ്‌സ് സിനി തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത സംശയിക്കുന്ന സാഹചര്യത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും. സിനിയുടെത് തൂങ്ങിമരണമല്ലെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയാല്‍ ഇപ്പോള്‍ നാട്ടിലുള്ള ഭര്‍ത്താവ് മോനിഷ് അറസ്റ്റിലാകാനാണ് സാധ്യത. കേരളം വിട്ടു പുറത്തുപോകരുതെന്ന നിര്‍ദേശം ഇയാള്‍ക്ക് പോലീസ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് .
യുവതിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പരാതി നല്‍കിയ സാഹചര്യത്തില്‍ പോലീസ് ജാഗ്രതയിലാണ്. മാള്‍ട്ടയില്‍ നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന സിനി ഫെബ്രുവരി 17നാണ് മരിച്ചത്.
സിനി ആത്മഹത്യ ചെയ്യില്ലെന്നും മകളെ കൊന്നതാകാമെന്നും ബന്ധുക്കള്‍ ആരോപിച്ചു. വിദേശത്ത് വച്ചും നാട്ടില്‍ വച്ചും സിനിയെ ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി. സിനിയുടെ ഭര്‍ത്താവ് മോനിഷ് തന്നെയാണ് മരണ വിവരം ബന്ധുക്കളെ അറിയിച്ചത്. ആദ്യം അപകടത്തില്‍ മരിച്ചുവെന്നാണ് നാട്ടില്‍ അറിയിച്ചിരുന്നത്.
പിന്നീട് ആത്മഹത്യയെന്ന് മാറ്റിപ്പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച നാട്ടിലെത്തിച്ച മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. മൃതദേഹം ഭര്‍ത്താവിന്‍റെ വീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ ശ്രമം നടത്തിയെങ്കിലും സിനിയുടെ ബന്ധുക്കള്‍ അത് തടഞ്ഞു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചു പോസ്റ്റുമോര്‍ട്ടം നടത്തിയാണ് സംസ്കാരം നടന്നത്.
ഭര്‍ത്താവ് മോനിഷോ ബന്ധുക്കളോ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തില്ല. ഇതും സംശയമുളവാക്കുന്നുവെന്ന് സിനിയുടെ ബന്ധുക്കള്‍ പറയുന്നു. സിനിയെ കുറച്ചുകാലമായി മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി അമ്മ പറഞ്ഞു.
എന്തെങ്കിലുമൊക്കെ കാരണങ്ങളുണ്ടാക്കി കുറ്റം പറയുമായിരുന്നു. ചെരിപ്പ് കൊണ്ട് ഇരുകവിളിലും അടിച്ചു. അതിന്റെ ഫോട്ടോകളും സിനി വീട്ടിലേക്ക് അയച്ചിരുന്നു. മേശപ്പുറത്തിരുന്ന സാധനങ്ങള്‍ എടുത്ത് തലയ്‌ക്കെറിഞ്ഞു. മൂക്കിനും വേദനിക്കുന്നു എന്ന് സിനി പറഞ്ഞിരുന്നതായി അമ്മ വെളിപ്പെടുത്തി.
മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് വീട്ടിലേക്ക് വിളിച്ചിരുന്നതായും മാതാപിതാക്കള്‍ പറഞ്ഞു. തനിക്കും മോനിഷിനും അവധിയാണ്, ഞാന്‍ ബിരിയാണി ഉണ്ടാക്കാന്‍ പോകുകയാണ് എന്ന് സിനി ഈ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നതായും വീട്ടുകാര്‍ പറയുന്നു. മോനിഷിനെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും കൂടുതല്‍ ചോദ്യം ചെയ്യല്‍.
ദേവനന്ദ എന്ന കുഞ്ഞിനെ തിരോധാനവും ആറ്റിൽ മരിച്ച് കിടന്നതും ഞെട്ടലോടെയാണ് കേരളം കേട്ടത്. മരണം കൊലപാതകമെന്ന സൂചനയിലേക്ക് ബന്ധുക്കളും നാട്ടുകാരും തറപ്പിച്ച് പറയുമ്പോൾ കേസിൽ വഴിതിരിവുണ്ടാക്കുന്ന തെളിവുകൾ പുറത്ത് വന്നിരിക്കുന്നു. ദേവനന്ദയുടെ വീടുമായി അടുപ്പമുള്ള ആരെങ്കിലും കുട്ടിയെ എടുത്തുകൊണ്ടു പോയതാകാമെന്ന ബന്ധുക്കളുടെ സംശയത്തില്‍ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചു.
ദേവനന്ദനയുമായി അടുത്ത പരിചയവും ബന്ധവും ഉള്ള ഒരാളിലേക്കാണ് അന്വേഷണം എത്തുക. ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ സംശയിക്കുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആ ഒരാളെ പൊലീസ് നിരീക്ഷിച്ചു വരികയാണ്. കസ്റ്റഡിയില്‍ എടുത്തിട്ടില്ലെങ്കിലും പൊലീസിന്റെ കണ്ണുകള്‍ ഇയാള്‍ക്ക് പിന്നിലുണ്ട്. വീടുമായി അടുത്ത ബന്ധമുള്ള ആളായതിനാല്‍ കുട്ടിയുമായി നല്ല അടുപ്പമുള്ളയാളാണ്.കരയുക പോലും ചെയ്യാതെ ഇയാൾക്കൊപ്പം കുഞ്ഞ് പോകണം എങ്കിൽ അത്ര പരിചയം ഉണ്ടാകണം. വീട്ടില്‍ ഇളയ കുഞ്ഞിനൊപ്പം ഇരിയ്ക്കുന്നതിനിടെയാണ് ദേവനന്ദയെ കാണാതായത്. ചെരിപ്പില്ലാതെ പുറത്തിറങ്ങാത്ത കുട്ടി 100 മീറ്ററോളം ദൂരം നടന്ന് ആറ്റിന്‍കരയില്‍ എത്തിയതെങ്ങനെയെന്നതില്‍ ആദ്യംതന്നെ സംശയത്തിന് ഇടയാക്കിയിരുന്നു.
തിരോധാനത്തിന് തൊട്ട് മുന്‍പ് കുട്ടി അമ്മ ധന്യ തുണി അലക്കുന്നിടത്തേക്ക് ചെന്നിരുന്നു. അവിടെ നിന്ന് ധന്യ വഴക്കുപറഞ്ഞാണ് തിരികെ അയച്ചത്. ഇതിന് ശേഷം ആരുടെയോ സാന്നിദ്ധ്യം വീട്ടില്‍ ഉണ്ടായിട്ടുണ്ടാകുമെന്ന കാര്യത്തില്‍ സംശയങ്ങള്‍ക്ക് ബലം വയ്ക്കുകയാണ്. നിരപരാധികള്‍ക്ക് വേദനയുണ്ടാകാത്ത വിധം ശാസ്ത്രീയമായ തെളിവെടുപ്പും ചോദ്യം ചെയ്യലും മതിയെന്ന കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ സംശയിക്കുന്നവരുടെ പട്ടികയിലുള്ളവരെയും അതീവ രഹസ്യമായി നിരീക്ഷിക്കുകയാണ് അന്വേഷണ സംഘം.
ദേവനന്ദയുടെ ചെരിപ്പ് ഹാളില്‍ തന്നെ ഉണ്ടായിരുന്നു. ചെരിപ്പിന്റെ മണംപിടിച്ചാണ് പൊലീസിന്റെ ട്രാക്കര്‍ ഡോഗ് റീന വീടിന് പിന്നിലേക്കും അടച്ചിട്ടിരുന്ന അടുത്ത വീടിനടുത്തേക്കും പിന്നെ പുഴയുടെ തീരത്തേക്കും ഓടിയെത്തിയത്. വീടിനെയും കുട്ടിയെയും നന്നായി അറിയുന്ന ഒരാള്‍ കുട്ടിയെ എടുത്തുകൊണ്ടുപോയാല്‍ കുട്ടി ബഹളം വയ്ക്കാനിടയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അങ്ങനെ കൊണ്ടുപോയതിനാലാകാം ചെരിപ്പ് ഇടാതിരുന്നത്. ചെരിപ്പില്ലാതെ ദുര്‍ഘടമായ വഴിയിലൂടെ കുട്ടി നടന്ന് പുഴയുടെ സമീപത്ത് എത്തില്ലെന്ന ബന്ധുക്കളുടെ സംശയം പൊലീസ് അതീവ ഗൗരവമായി എടുത്തിട്ടുണ്ട്.
വീട്ടിലെ ഹാളില്‍ മൂന്ന് മാസം പ്രായമുള്ള അനുജന്‍ ദേവദത്തിനൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് അപ്രത്യക്ഷമായത് തുടക്കംമുതല്‍ വലിയ സംശയങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു. കുറഞ്ഞ സമയംകൊണ്ട് വീട്ടിലേക്ക് കടന്നുവന്നതാരാണെന്നാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്. വീടുമായി ബന്ധമുള്ള എല്ലാവരുടെയും പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. നേരിയ സംശയമുള്ളവരെ മൊഴിയെടുക്കാനെന്ന നിലയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരികയാണ്. നൂറിലധികം പേരുടെ മൊഴി രേഖപ്പെടുത്തിയതില്‍ പൊലീസ് സംശയിക്കുന്ന നാലുപേരുണ്ടെന്നാണ് ലഭിക്കുന്ന സൂചന. കുട്ടിയുടെ തിരോധാനത്തിന് ശേഷം ഇവരുടെ പെരുമാറ്റം, ഫോണ്‍ കാളുകള്‍, പ്രദേശത്തെ സാന്നിദ്ധ്യം എന്നിവയൊക്കെ അന്വേഷണ സംഘം സസൂക്ഷ്മം വിലയിരുത്തുകയാണ്.
ദേവനന്ദ മുന്‍പ് രണ്ട് തവണ വീട്ടില്‍ നിന്നിറങ്ങി നടന്നിട്ടുണ്ടെന്നത് അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ അതിന് ശേഷം കുട്ടിയ്ക്ക് രക്ഷിതാക്കളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും നല്ല രീതിയില്‍ ഉപദേശം ലഭിച്ചിരുന്നു. പിന്നീട് പക്വതയോടെ മാത്രമാണ് കുട്ടി എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്നത്.
കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നില്ല. പോസ്റ്റുമോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്ന് ഏകദേശ വ്യക്തത കൈവരികയും ചെയ്തു. എന്നാല്‍ കാണാതായി ഒരു മണിക്കൂറിന് ശേഷമാണ് കുട്ടി മരിച്ചതെന്നതാണ് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കുന്നത്. കാണാതായി മിനിട്ടുകള്‍ക്കകംതന്നെ അന്വേഷണം തുടങ്ങിയിരുന്നു. പുഴയിലടക്കം അപ്പോള്‍ത്തന്നെ തെരച്ചിലും നടത്തി. എന്നിട്ടും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് വീടിന് വിളിപ്പാടകലെത്തന്നെയാണ്. സംശയങ്ങള്‍ക്ക് ശരിയായ ഉത്തരം കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് അന്വേഷണ സംഘം.
പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് അന്വേഷണ സംഘത്തിന്റെ പക്കലുള്ളത്. കുട്ടിയുടെ ശരീരത്ത് പ്രത്യേക തരത്തില്‍ അടയാളങ്ങളൊന്നും ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിട്ടുമില്ല. പുഴയിലേക്ക് കുട്ടി സ്വയം വീണതോ കൊണ്ടിട്ടതോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ വിദഗ്ധ സംഘം ഇളവൂരിലെത്തുന്നുണ്ട്. ഇന്ന് രാവിലെ ഫോറന്‍സിക് സര്‍ജന്‍മാരുടെ സംഘം എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സന്ദര്‍ശനം മറ്റന്നാളത്തേക്ക് മാറ്റി. ഇവരെത്തിയാല്‍ ശാസ്ത്രീയമായ അന്വേഷണത്തിന് സഹായകരമാകും.
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം ഇന്ത്യക്കാരന് ലഭിച്ചു. മോഹന്‍ കുമാര്‍ ചന്ദ്രദാസിനാണ് 20 കോടി രൂപയ്ക്ക് തുല്യമായ 10 ദലക്ഷം ദിര്‍ഹം സമ്മാനമായി ലഭിച്ചത്. പത്ത് സമ്മാനങ്ങളില്‍ ഏഴും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചത്.
ഫെബ്രുവരി മാസത്തെ ടിക്കറ്റുകളുടെ നറുക്കെടുപ്പാണ് നടന്നത്. അവിശ്വസനീയതയോടെയാണ് ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോണ്‍ വിളിക്ക് ചന്ദ്രദാസ് മറുപടി പറഞ്ഞത്.
മോഹന്‍ ഗണേശന്‍, ലൈല സുരേഷ്, ബന്ദാവല്‍ കേശവ ഷെട്ടി, മോഹനന്‍ പുള്ളി, എന്‍ പി സജിത്ത്, സണ്ണി ദേവസിക്കുട്ടി എന്നീ ഇന്ത്യക്കാര്‍ക്കും സമ്മാനങ്ങള്‍ ലഭിച്ചു.
പൊതുജനമധ്യത്തില്‍ വച്ച് സ്വഭാവദൂഷ്യം ആരോപിച്ച് അപമാനിക്കപ്പെട്ടതിന്റെ പേരില്‍ യുവതി ആതമഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ കോമരത്തെ പിന്തുണച്ച് ബിജെപിയും ക്ഷേത്രഭാരവാഹികളും. കമ്യൂണിസ്റ്റ് പാര്‍ട്ടിയും നവോഥാനത്തിന്റെ പേര് പറഞ്ഞു നടക്കുന്ന ചില സംഘടനകളും മനഃപൂര്‍വം കള്ളക്കേസ് ഉണ്ടാക്കി കോമരത്തെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്നും ഇതിലൂടെ കോമരം കെട്ടിയ ശ്രീകാന്ത് പ്രവര്‍ത്തിക്കുന്ന രാ്ഷ്ട്രീയപ്രസ്ഥാനത്തെയും ഹൈന്ദവാചാരങ്ങളെയും അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് ബിജെപിയുടെ ആരോപണം. കോമരം കെട്ടിയ ശ്രീകാന്ത് ബിജെപി പ്രവര്‍ത്തകനാണ്.
തൃശൂര്‍ മണലൂര്‍ പഞ്ചായത്തില്‍ കാരണത്ത ജോബിന്റ ഭാര്യയായ ശ്യാംഭവി ഫെബ്രുവരി 26 ന് ആതമഹത്യ ചെയ്ത കേസിലാണ് കോമരം കെട്ടിയ ശ്രീകാന്തിനെ അറസ്റ്റ് ചെയ്തത്. ശ്യാംഭവിയുടെ അമ്മാവന്റെ മകനായ ജനമിത്രന്റെ പ്രേരണയാല്‍ ശ്രീകാന്ത് കോമരം കെട്ടിയ സമയത്ത് മനഃപൂര്‍വം ശ്യാംഭവിയുടെ മേല്‍ സ്വഭാവദൂഷ്യം ആരോപിക്കുകയും മാപ്പ് പറയാന്‍ ആവശ്യപ്പെടുകയുമാണുണ്ടായതെന്നാണ് പരാതി.
പരസ്യമായി അപമാനിക്കപ്പെട്ടതിന്റെ പേരിലായിരുന്നു ശ്യാംഭവി ആതമഹത്യ ചെയ്യുന്നത്. ജനമിത്രന്‍ ഒളിവിലാണ്. ശ്രീകാന്തിനെ ചൊവ്വാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് അന്തികാട്ട് പൊലീസ് സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയായിരുന്നു. പ്രദേശത്തെ സജീവ ബിജെപി പ്രവര്‍ത്തകന്‍ കൂടിയാണ് ശ്രീകാന്ത്. ഇയാള്‍ നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കകയാണുണ്ടായിട്ടുള്ളതെന്നുമാരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ ഇപ്പോള്‍ രംഗത്തുള്ളത്.
യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവും സഹോദരനും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നതുപോലെ ഒന്നും കോമരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് ബിജെപി മണലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്ത് പറഞ്ഞു. ക്ഷേത്രഭാരവാഹികള്‍ തന്നെ ഇക്കാര്യം ഉറപ്പിച്ചു പറയുന്നുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ‘ കോമരം അങ്ങോട്ട് ചെന്ന് ആ സ്ത്രീക്കു മേല്‍ സ്വഭാവദൂഷ്യം ആരോപിക്കുകയല്ല ഉണ്ടായിട്ടുള്ളത്. ആ സ്ത്രീ കരഞ്ഞുകൊണ്ട് സ്വാമിയെ(കോമരം) സമീപിക്കുകയായിരുന്നു. അപ്പോഴാണ് സ്വാമി പറഞ്ഞത്, എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞ് ദേവിയോട് മാപ്പ് ചോദിക്കാന്‍. അവിടെയുള്ളവരെല്ലാം ഇതിന് സാക്ഷികളാണ്. കോമരം കെട്ടുന്നയാളുടെ ദേഹത്ത് ദൈവം കൂടിക്കഴിഞ്ഞിട്ട് നടക്കുന്നതും പറയുന്നതുമൊന്നും പിന്നീട് ഓര്‍മപോലും ഉണ്ടാകില്ല.
ആര്‍ക്കും ഈ സമയത്ത് സ്വാമിയെ സ്വാധീനിക്കാനും കഴിയില്ല. പിന്നെങ്ങനെയാണ് മറ്റൊരാളുടെ പ്രേരണയില്‍ പ്രവര്‍ത്തിച്ചൂ എന്നു പറയുന്നത്. ഈ സംഭവം നടക്കുന്നത് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ്, ആ സ്ത്രീ ആത്മഹത്യ ചെയ്യുന്നത് രാത്രിയിലും. കോമരം കാരണമാണെങ്കില്‍ അപ്പോള്‍ തന്നെ ആത്മഹത്യ ചെയ്യേണ്ടതല്ലേ? അപ്പോള്‍ കോമരം തുള്ളി പറഞ്ഞതൊന്നുമല്ല കാരണം. അവരുടെ കുടുംബത്തില്‍ തന്നെ ചിലപ്രശ്നങ്ങളുണ്ട്. ആത്മഹത്യക്കു പിന്നിലെ യഥാര്‍ത്ഥകാരണം അതാകണം. അതു തെളിയിക്കാന്‍ പൊലീസ് നീതിയുക്തമായി അന്വേഷണം നടത്തണം. ഫോണ്‍ കോളുകള്‍ പരിശോധിക്കണം. അല്ലാതെ നിരപരാധികളെ ശിക്ഷിച്ചിട്ട് കാര്യമില്ല; സുധീഷ് പറയുന്നു.
പരാതിയില്‍ പറയുന്നതുപോലെ ഒന്നും ക്ഷേത്രത്തില്‍ നടന്നിട്ടില്ലെന്നാണ് ക്ഷേത്ര ഭാരവാഹികളും പറയുന്നതെന്നാണ് സുധീഷ് പറയുന്നത്. ശ്രീകാന്തിനെ അറസ്റ്റ് ചെയ്തതറിഞ്ഞ് അമ്പതോളം ക്ഷേത്ര ഭാരവാഹികള്‍ സ്റ്റേഷനില്‍ വന്നിരുന്നുവെന്നും കോമരത്തിനെതിരേയുള്ള പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അവാസ്ഥവങ്ങളാണെന്നവര്‍ ഉറപ്പിച്ചു പറഞ്ഞുവെന്നും സുധീഷ് പറയുന്നു. കോമരം അനാവശ്യമായി എന്തെങ്കിലും പറഞ്ഞിരുന്നുവെങ്കില്‍ അവിടെ കൂടിയിരുന്നവര്‍ അക്കാര്യം പറയുമായിരുന്നില്ലേയെന്നും ആ സ്ത്രീയുടെ ഉള്ളില്‍ തെറ്റ് ചെയ്തിട്ടുണ്ടെന്ന തോന്നല്‍ ഉള്ളതുകൊണ്ടായിരിക്കാം അത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും ബിജെപി നേതാവ് ആരോപിക്കുന്നുഇപ്പോള്‍ നടന്നിരിക്കുന്നതിനെല്ലാം പിന്നില്‍ ചില സ്വാര്‍ത്ഥ താത്പര്യങ്ങളുണ്ട്. ബിജെപിയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ ശ്രീകാന്തിനെ കള്ളക്കേസില്‍ കുടുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ പൊലീസില്‍ നിര്‍ബന്ധം ചെലത്തിയിട്ടുണ്ട്.
അതുപോലെ പുരോഗമന പ്രസ്ഥാനങ്ങളെന്നു പറഞ്ഞു നടക്കുന്നവരാണ് ക്ഷേത്രത്തിനും വിശ്വാസങ്ങള്‍ക്കുമെതിരായി ഈ സംഭവം വഴിതിരിച്ചു വിട്ടിരിക്കുന്നതും. ഇടതുപക്ഷ ചിന്താഗതിക്കാരായവരാണ് സോഷ്യല്‍ മീഡിയയില്‍ ഇത് വിവാദമാക്കിയിരിക്കുന്നതും. ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും തകര്‍ക്കാനും ഇല്ലാതാക്കനുമുള്ള ശ്രമങ്ങളുടെ ഭാഗം തന്നെയാണിതും. നൂറ്റാണ്ടുകളായി നടന്നു വരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും അവസാനിപ്പിക്കാനാണ് അവരുടെ ശ്രമം. കോമരം കെട്ടാനും കല്‍പ്പന പുറപ്പെടുവിക്കാനുമൊന്നും ആരെയും അനുവദിക്കാതിരിക്കുക. ഇതിങ്ങനെയായാല്‍ നാളെ കോമരം കെട്ടുന്ന എല്ലാവര്‍ക്കുംം ഭീഷണിയാകില്ലേ. തുള്ളി പറയാനും കല്‍പ്പന പുറപ്പെടുവിക്കാനുമൊന്നും കഴിയാാതെ വരുമല്ലോ… ഇതിന്റെയെല്ലാം പിന്നില്‍ ഗൂഢലക്ഷ്യങ്ങളാണ്; സുധീഷ് പറയുന്നു.ശ്രീകാന്തിനൊപ്പം ബിജെപി ഉണ്ടാകുമെന്നും ജാമ്യത്തില്‍ എടുക്കാനുള്ള ശ്രമങ്ങള്‍ ആദ്യം നടത്തുമെന്നും അതിനുശേഷം നിയമസാഹയത്തോടെ ബാക്കി കാര്യങ്ങള്‍ നോക്കുമെന്നും സുധീഷ് മേനോത്ത്പറമ്പില്‍ പറയുന്നുണ്ട്.
അതേസമയം ബിജെപിയുടെയും ക്ഷേത്രഭാരവാഹികളുടെയും ആരോപണങ്ങള്‍ക്കും പ്രവര്‍ത്തികള്‍ക്കുമെതിരേ ആത്മഹത്യ ചെയ്ത ശ്യാംഭവിയുടെ സഹോദരന്‍ മണികണ്ഠന്‍ സംസാരിച്ചിരുന്നു. തന്റെ പെങ്ങളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു ശിക്ഷ വാങ്ങി നല്‍കുക മാത്രമാണ് ലക്ഷ്യമെന്നും അല്ലാതെ ഏതെങ്കിലും വിശ്വാസത്തെയോ മതത്തെയോ പാര്‍ട്ടിയേയോ തകര്‍ക്കാനല്ല നോക്കുന്നതെന്നുമാണ് മണികണ്ഠന്‍ പറയുന്നത്.
മണികണ്ഠന്റെ വാക്കുകള്‍;
‘മരണം വരെ ദൈവത്തെ ഉപാസിച്ചു കഴിഞ്ഞൊരു അച്ഛന്റെ മക്കളായിരുന്നു ഞാനും എന്റെ പെങ്ങളും. എല്ലാ ദിവസവും വിളക്കു വച്ച് പ്രാര്‍ത്ഥിക്കുന്നൊരു അമ്മയുണ്ട് ഞങ്ങള്‍ക്ക്…ഒരാചരാത്തെയും വിശ്വാസത്തെയും ഇന്നുവരെ തള്ളിപ്പറഞ്ഞിട്ടില്ല, ദൈവനിഷേധവും നടത്തിയിട്ടില്ല. സ്വന്തക്കാരുടെയും ബന്ധുക്കാരുടെയും നാട്ടുകാരുടെയും മുന്നില്‍ അപമാനിതയായി ജീവിക്കേണ്ടി വന്നപ്പോഴും ദൈവം കൈവിടില്ലെന്നു അവൾ വിശ്വസിച്ചിരുന്നതായും മണികണ്ഠൻ പറഞ്ഞു.
ഇന്ത്യയില്‍ ഇരുന്ന് ബ്രിട്ടീഷുകാരുടെ കമ്പ്യൂട്ടറില്‍ നുഴഞ്ഞുകയറി അവരുടെ പോക്കറ്റില്‍ നിന്ന് ലക്ഷങ്ങളും കോടികളും തട്ടിയ വിരുതന്മാര് പിടിയില്‍. തലസ്ഥാന നഗരത്തിന്റെ അരികിലായി ആരും കാണാതെ ഒരു കോള്സെന്ററിലിരുന്ന് ഈ ഇന്ത്യന്‍ വിരുതന്മാര് ബ്രിട്ടീഷ് പൗരന്മാരുടേതുള്പ്പടെ വിദേശികളുടെ കോടികളാണ് തട്ടിയെടുത്തത്.
സൈബര്‍ ലോകത്തിന്റെയും എന്തിന്, ബിബിസിയുടെ പോലും കണ്ണു തള്ളിക്കുന്ന വിധത്തില്‍ തട്ടിപ്പു നടത്തിയ സംഘത്തെ കഴിഞ്ഞ ദിവസം ഹരിയാന പോലീസ് കൈയോടെ പൊക്കി. ലണ്ടനില്‍ ഇരുന്ന് ധാര്‍മികതയുടെ പേരില്‍ മാത്രം ഹാക്കിംഗ് നടത്തുന്ന ജിം ബ്രൗണിംഗ് എന്ന ചെറുപ്പക്കാരന്റെ സാങ്കേതിക മികവാണ് ഇവരുടെ തട്ടിപ്പ് ബിബിസിയിലൂടെ പുറംലോകത്ത് എത്തിച്ചത്.
ഡല്‍ഹി സ്വദേശിയായ അമിത് ചൗഹാന് എന്ന യുവാവാണ് തട്ടിപ്പിന്റെ സൂത്രധാരന്‍. ഇയാളെ പോലീസ് തിരയുകയാണ്. ബിബിസിയുടെ സൗത്ത് ഏഷ്യ ലേഖിക രഞ്ജിനി വൈദ്യനാഥന് ഇതേക്കുറിച്ച് വിളിച്ചു ചോദിച്ചെങ്കിലും തനിക്കെതിരായ ആരോപണങ്ങളെല്ലാം തന്നെ അമിത് ചൗഹാന് നിഷേധിക്കുകയാണ് ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു.
ബാങ്കുകള്‍, കമ്പനികള്‍ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളുടെ പേരില്‍ ആളുകളെ വിളിച്ചു തട്ടിപ്പിലൂടെ പണം നേടിയെടുക്കാന്‍ അമിത് ചൗഹാന് തന്റെ കോള്‍ സെന്‍റര്‍ ജീവനക്കാരെ പരിശീലിപ്പിച്ചിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. ഡല്‍ഹിക്കടുത്ത് ഹരിയാനയിലെ ഗുരുഗ്രാമില്‍ ഒരു ചെറിയ കോള്‍ സെന്ററില്‍ ഇരുന്നാണ് വിരുതന്മാര് ഇംഗ്ലണ്ട് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലുള്ളവരുടെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തത്.
യുകെയിലുള്ളവരുടെ കമ്പ്യൂട്ടറുകളില്‍ ഇവര്‍ വൈറസ് കയറ്റിവിടും. എന്നിട്ട് കമ്പ്യൂട്ടര്‍ തകരാറിലായി എന്ന മെസേജ് സ്ക്രീനില്‍ കാണിക്കും. ഇതിനൊപ്പം മൈക്രോസോഫ്റ്റിനെ വിളിക്കാനുള്ള നമ്പരും പോപ്പ് അപ്പിലൂടെ കാണിക്കും. ഗുരുഗ്രാമിലെ കോള്‍ സെന്ററിന്റെ നമ്പരാണ് മൈക്രോസോഫ്റ്റിന്റേതെന്ന പേരില്‍ നല്‍കുന്നത്.
ഇനിയാണ് യഥാര്‍ഥ തട്ടിപ്പ് നടക്കുന്നത്. തങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നു വൈറസ് നീക്കം ചെയ്തു നന്നാക്കി കിട്ടുന്നതിനാായി ഇവരുടെ ഫോണ്‍ നമ്പറിലേക്ക് വിളിക്കുന്ന വിദേശികളോട് ഗുരുഗ്രാമിലെ കോള്‍ സെന്ററിലിരുന്ന് ഫോണെടുക്കുന്നയാള്‍ താനിപ്പോള്‍ കാലിഫോര്‍ണിയയയിലെ സാന്‍ ഹോസെയിലാണ് ഉള്ളതെന്ന് പറയും. കമ്പ്യൂട്ടര്‍ നന്നാക്കാന്‍ നൂറു പൗണ്ട് മുതല്‍ 1500 പൗണ്ട് വരെയാണ് ഫീസായി ചോദിക്കുന്നത്. നൂറു മുതല്‍ ഒന്നരലക്ഷം വരെ ഇന്ത്യന്‍ രൂപയ്ക്കു തുല്യമാണിത്. കോടിക്കണക്കിന് രൂപയാണ് ഇവര്‍ ഇത്തരത്തില്‍ പ്രതിമാസം സമ്പാദിച്ചിരുന്നത്.
ജിം ബ്രൗണിംഗ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു എത്തിക്കല്‍ ഹാക്കര്‍ ആണ് ഇവരുടെ തട്ടിപ്പ് പൊളിച്ചടുക്കി കൈയില്‍ കൊടുത്തത്. ഗുരുഗ്രാമിലെ കോള്‍ സെന്ററിന്റെ സിസിടിവി ക്യാമറ നെറ്റ് വര്‍ക്കില്‍ നുഴഞ്ഞുകയറിയാണ് ജിം ബ്രൗണിംഗ് പണി പറ്റിച്ചത്. കോള്‍ സെന്ററില്‍ നിന്നു പ്രതിദിനം പുറത്തു പോകുന്ന എഴുപതിനായിരത്തോളം ഫോണ്‍ കോളുകളും ഇവര്‍ റിക്കോര്‍ഡ് ചെയ്തു. ബ്രിട്ടനിലുള്ളവരെ ഫോണിലൂടെ പറ്റിച്ചിട്ട് കോള്‍ സെന്ററില്‍ ഇരുന്ന് ഇവര്‍ പരിഹസിച്ചു ചിരിക്കുന്നതിന്റെ ഉള്‍പ്പടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ ജിം ബ്രൗണിംഗ് ചോര്‍ത്തിയെടുത്തു. യുകെയിലുള്ളവരെ അതിവിദ്ഗ്ധമായി പറഞ്ഞു പറ്റിച്ചിട്ട് ഇവര്‍ കോള്‍ സെന്ററില്‍ ഇരുന്ന് കൂട്ടത്തോടെ ചിരിക്കുകയാണ് ചെയ്യുന്നത്.
കമ്പ്യൂട്ടര്‍ ശരിയാക്കാന്‍ 1295 പൗണ്ട് (1,21,500 രൂപ) വേണ്ടി വരും എന്ന് ഒരു ബ്രിട്ടീഷുകാരനോട് പറഞ്ഞപ്പോള്‍ തനിക്കിത് കേട്ടിട്ടു തന്നെ തല കറങ്ങുന്നു എന്നായിരുന്നു അയാളുടെ മറുപടി. തനിക്ക് ഹൃദയാഘാതം വരുമെന്നു പറഞ്ഞ് അയാള്‍ ഫോണിലൂടെ കരയുകയായിരുന്നു. നിങ്ങള്‍ ഇങ്ങനെ കരയരുത് സാര്‍, നിങ്ങളൊരു മാന്യനാണ് എന്നെനിക്കറിയാം എന്നാണ് ഇന്ത്യയില്‍ നിന്നു വിളിച്ചയാള്‍ മറുപടി നല്‍കുന്നത്.
തട്ടിപ്പിനിരയായ പലരോടും അശ്ലീല വെബ്സൈറ്റുകള്‍ പതിവായി കാണുന്നത് കൊണ്ടാണ് കമ്പ്യൂട്ടറില്‍ വൈറസ് കയറുന്നതെന്ന് പറഞ്ഞാണ് ഇവര്‍ പേടിപ്പിച്ചിരുന്നത്. ഈ ദൃശ്യങ്ങള്‍ ഉള്‍പ്പടെ ജിം ബ്രൗണിംഗ് ബിബിസി പനോരമയില്‍ പങ്ക് വെച്ചതോടെയാണ് തട്ടിപ്പ് പുറം ലോകം അറിഞ്ഞത്. തട്ടിപ്പിന്റെ പൂര്‍ണ തിരക്കഥയും തെളിവും സഹിതം മനസിലാക്കിയ ശേഷം ജിം ബ്രൗണിംഗ് തന്നെ നേരിട്ട് കോള്‍ സെന്ററിലേക്ക് വിളിച്ചു. കാലിഫോര്‍ണിയയില്‍ ആണെന്ന് പറയുന്ന കോള്‍ സെന്‍റര്‍ ജീവനക്കാരനോട് സാന്‍ ഹോസെയിലെ ഒരു ഹോട്ടലിന്റെ പേര് പറയാന്‍ ജിം ആവശ്യപ്പെട്ടു.
ഉടന്‍ തന്നെ അയാള്‍ സാന്‍ ഹോസെയിലെ ഹോട്ടലിന്റെ പേരറിയാന്‍ ഗൂഗിളില്‍ തിരഞ്ഞു നോക്കുന്ന ദൃശ്യം കൂടി ജിം ബ്രൗണിംഗ് ചോര്‍ത്തിയെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ ഗുരുഗ്രാമിലെ കോള്‍ സെന്‍റര്‍ ജീവനക്കാരന് ഫോണ്‍ കട്ട് ചെയ്ത് രക്ഷപെടുകയും ചെയ്തു. തന്റെ നാട്ടിലെ സാധാരണക്കാരെ ഇന്ത്യയില്‍ ഇരുന്ന് കുറച്ച് പേര് പറ്റിക്കുന്നത് പൊളിച്ചടുക്കി നിയമത്തിന്റെ മുന്നില്‍ എത്തിക്കാനാണ് താന്‍ ശ്രമിച്ചതെന്നാണ് ജിം പറഞ്ഞത്. തട്ടിപ്പു നടത്തിയവരെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നു മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും ജിം ബിബിസിയോട് പറഞ്ഞു.
ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ആരോപണവിധേയനായ എഎപി കൗണ്‍സിലർ താഹിർ ഹുസൈന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിക്കു പുറത്ത് അഭിഭാഷകരുടെ ജയ് ശ്രീറാം വിളികൾ. ഡൽഹിയിലെ ജില്ലാ കോടതിക്കു മുന്നിലാണ് അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്.
ബുധനാഴ്ചയാണ് സെഷൻസ് കോടതി ജഡ്ജി സുധീർ കുമാർ ജെയ്ൻ താഹിർ ഹുസൈന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യഹർജി പരിഗണിച്ച കോടതി കേസ് ഡയറി ഹാജരാക്കാൻ പോലീസിനു നിർദേശം നൽകി. കേസ് വ്യാഴാഴ്ച ഉച്ചയ്ക്കു പരിഗണിക്കാൻ മാറ്റിവയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഒരു വിഭാഗം അഭിഭാഷകർ ജയ് ശ്രീറാം വിളിച്ചത്.
താഹിർ ഹുസൈനെതിരെ കൊലക്കുറ്റത്തിനാണു പോലീസ് കേസെടുത്തിരിക്കുന്നത്. ഐബി ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്. ആം ആദ്മിപാർട്ടി താഹിർ ഹുസൈനെ സസ്പെൻഡ് ചെയ്തിരുന്നു. താഹിർ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
കൊച്ചി: നടൻ ഷെയ്ൻ നിഗവും നിർമാതാക്കളും തമ്മിലുള്ള പ്രശ്നം ഒത്തുതീർപ്പിലേക്ക്. താരസംഘടനയായ അമ്മ ഇടപെട്ടതിനെ തുടർന്നാണ് ഒത്തുതീർപ്പ് ധാരണയായത്. ഷെയ്ൻ നിർമാതാക്കൾക്ക് നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ചതായി നടനും സംഘടനയുടെ ഭാരവാഹിയുമായ ജഗദീഷ് പറഞ്ഞു.
“ചൊവ്വാഴ്ച കൊച്ചിയിൽ നടന്ന യോഗത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടുണ്ട്. വെയിൽ, കുർബാനി എന്നീ ചിത്രങ്ങളുടെ നിർമാതാക്കൾക്ക് ഷെയ്ൻ നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. തുകയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. അതിനെക്കുറിച്ച് തീരുമാനിക്കാൻ നിർമാതാക്കളുമായി മറ്റൊരു ദിവസം ചർച്ച നടത്തും. മുടങ്ങിപ്പോയ സിനിമകളുടെ ചിത്രീകരണം ഉടൻ പുനഃരാരംഭിക്കും,” ജഗദീഷ് പറഞ്ഞു.
നേരത്തെ നഷ്ടപരിഹാരമായി ഒരു കോടി രൂപയാണ് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അത്രയും തുക നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു തുടക്കം മുതലേ താരസംഘടന. ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിങ് നടത്താതിരിക്കുകയും ‘വെയിൽ’, ‘കുർബാനി’ സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഷെയ്‌ൻ നിഗത്തിന് വിലക്കേർപ്പെടുത്തിയത്. ഫെഫ്കയും അമ്മയും അടക്കമുള്ള സംഘടനകൾ പ്രശ്‌നം ഒത്തുതീർപ്പാക്കാൻ നിരവധി തവണ ഇടപെട്ടിരുന്നു.
നിര്‍മാതാക്കളെ മനോരാഗികള്‍ എന്നു വിളിച്ചതില്‍ ഷെയ്ന്‍ നിഗം മുമ്പ് മാപ്പു പറഞ്ഞിരുന്നു. മാപ്പ് ചോദിച്ചുകൊണ്ട് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നിവര്‍ക്കാണ് ഷെയ്ന്‍ കത്തയച്ചത്. വിഷയം രമ്യമായി പരിഹരിക്കണമെന്ന് അന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു. നേരത്തെ കൊറോണ സ്ഥിരീകരിച്ച ഇറ്റാലിയൻ വിനോദ സഞ്ചാരിക്കൊപ്പം എത്തിയവർക്കാണ് പുതിയതായി കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്. സംഘത്തിലെ 21 ഇറ്റലിക്കാരിൽ 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോട്ടലിൽ കഴിഞ്ഞിരുന്ന ഇവരെ നേരത്തെ നിരീക്ഷണത്തിനായി ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിലവിൽ ആറുപേര്‍കുടി ഐടിബിപി ക്യാംപിൽ നിരീക്ഷണത്തിലുണ്ട്.
നേരത്തെ രാജസ്ഥാനിൽ എത്തിയ ഇറ്റാലിയൻ സ്വദേശി ,നോയിഡ,തെലങ്കാന സ്വദേശികൾ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർക്ക് പുറമെ രാജ്യത്ത് കൂടുതൽ പേർക്ക് കൊറൊണ ബാധ സ്ഥിരീകരിച്ചതോടെ മുൻ കരുതൽ നടപടികൾ കർശനമാക്കാൻ കേന്ദ്ര സർക്കാർ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് സജ്ജമാവാൻ സൈന്യത്തോട് നിർദേശിച്ച സർക്കാർ 2500 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കാന്‍ കര, നാവിക, വ്യോമ സേനകളോടും ആവശ്യപ്പെട്ടിരുന്നു.
കൊറോണ ബാധിതനായ ഡൽഹി സ്വദേശിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇയാള്‍ നോയിഡയിലെ ഒരു സ്കൂള്‍, ഹോട്ടല്‍ എന്നിവിടങ്ങളില്‍ സഞ്ചരിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇയാള്‍ സന്ദര്‍ശിച്ച നോയിഡയിലെ രണ്ട് സ്കൂള്‍ നിലവില്‍ അടച്ചിരിക്കുകയാണ്. പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്ന സാഹചര്യത്തിൽ നടപടികൾ വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ ഇന്ന് മാധ്യമങ്ങളെ കാണും.
ചൈനയ്ക്ക് പുറത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ ഒന്നായ ഇറ്റലിയിൽ ആണെന്നിരിക്കെ ഇറ്റാലിയന്‍ കപ്പൽ കൊച്ചിയിലെത്തി. ആഡംബരക്കപ്പലായ കോസ്റ്റ വിക്ടോറിയയാണ് കൊച്ചി തുറമുഖത്ത് എത്തിയത്. എന്നാൽ അടുത്ത കാലത്തൊന്നും കപ്പൽ ഇറ്റലിയിലെത്തിയിട്ടില്ലെന്നാണ് അധികൃതരുടെ പ്രതികരണം.
കൊച്ചിയിൽ യാത്രക്കാരെ ഇറക്കിയ കപ്പൽ തിരിച്ച് പോവുകയും ചെയ്തു. 305 ഇന്ത്യക്കാരുൾപ്പെടെ 405 യാത്രക്കാരണ് കപ്പലിൽ നിന്നും കൊച്ചിയിലിറങ്ങിയത്. യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.
ഇസ്രായേലില്‍ ഒരു വർഷത്തിനുള്ളിൽ നടന്ന മൂന്നാമത്തെ പൊതു തിരഞ്ഞെടുപ്പിലും ബഞ്ചമിന്‍ നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചേക്കില്ല. ഏകദേശം 90% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോള്‍ നെതന്യാഹുവിന്റെ ലികുഡ് പാർട്ടി 36 സീറ്റുകളുമായി മുന്നിലെത്തിയിട്ടുണ്ട്. വലതുപക്ഷ സഖ്യത്തിന് ആകെ 59 സീറ്റാണ് ലഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ 61 സീറ്റുകള്‍ വേണം. വീണ്ടും മറ്റു കക്ഷികളുടെ പിന്തുണ തേടേണ്ട അവസ്ഥയിലാണ് നെതന്യാഹു. അദ്ദേഹത്തിന്റെ പ്രധാന എതിരാളിയായ റിട്ടയേർഡ് ജനറൽ ബെന്നി ഗാന്റ്സിന്‍റെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിക്ക് 32 സീറ്റുകളാണ് നേടാനായത്.
പൂര്‍ണ്ണമായ ഫലം പുറത്തു വരണമെങ്കില്‍ ഒരാഴചയെങ്കിലും സമയമെടുക്കും. അതിനുള്ളില്‍ വിശാല സഖ്യം രൂപീകരിക്കാനുള്ള ശ്രമം നെതന്യാഹു തുടങ്ങിക്കഴിഞ്ഞു. തീവ്ര വലതുപക്ഷ ദേശീയവാദികളുമായും ജൂത മതപാർട്ടി മേധാവികളുമായും അദ്ദേഹം ജറുസലേമിൽവെച്ച് കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ പാര്‍ട്ടികളില്‍ ആരുടെ പിന്തുണ തേടുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതവന്നിട്ടില്ല. ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ ഇസ്രായേലി നിയമപ്രകാരം സര്‍ക്കാര്‍ രൂപീകരിക്കാന്‍ നെതന്യാഹുവിന് 28 ദിവസം സമയം ലഭിക്കും. അതിലദ്ദേഹം പരാജയപ്പെട്ടാല്‍ രാജ്യം വീണ്ടുമൊരു പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങും.
കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകള്‍ നോക്കുമ്പോള്‍ ഇതാണ് ലികുഡ് പാർട്ടിയുടെ മികച്ച പ്രകടനം. നേതാന്യാഹുവിനെതിരെ അഴിമതിക്കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് അദ്ദേഹത്തിന്‍റെ ഈ പ്രകടനമെന്നതും ശ്രദ്ധേയമാണ്. കൈക്കൂലി, വഞ്ചന, വിശ്വാസലംഘനം എന്നീ മൂന്ന് പ്രധാന കേസുകളിൽ കുറ്റങ്ങൾ ചുമത്തപ്പെട്ട അദ്ദേഹം മാർച്ച് 17 ന് ജറുസലേം കോടതിയിൽ ഹാജരാകുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, രാജ്യത്തെ അറബ് ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നെതന്യാഹുവിന്റെ വംശീയ പ്രചാരണത്തിനെതിരേ വോട്ടു തേടിയ ജോയിന്റ് ലിസ്റ്റ് സഖ്യം 15 സീറ്റുകൾ നേടി മൂന്നാമത്തെ വലിയ സഖ്യമായി മാറി. ഒരുപക്ഷേ അവരുടെ എക്കാലത്തെയും മികച്ച പ്രകടനമായിരിക്കും ഇത്.