ലോകപ്രശസ്തനായ കൊളംബിയൻ എഴുത്തുകാരനും, പത്രപ്രവർത്തകനും, എഡിറ്ററും, പ്രസാധകനും, രാഷ്ട്രീയ പ്രവർത്തകനുമാണ് ഗബ്രിയേൽ ഗാർസിയ മാർക്വേസ്. മലയാളത്തിൽ ഏറ്റവും വായിക്കപ്പെടുന്ന എഴുത്തുകാരൻ കൂടിയായിരുന്നു അദ്ദേഹം. 1982 -ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം അദ്ദേഹം സ്പാനിഷിലെഴുതിയ ഏകാന്തതയുടെ നൂറു വർഷങ്ങൾ ( HUNDRED YEARS OF SOLITUDE ) എന്ന കൃതിക്കായിരുന്നു. ഈ നോവൽ ലോകത്തു ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റഴിഞ്ഞിട്ടുള്ള ഒരു നോവലായി കണക്കാക്കപ്പെടുന്നു. 1927, മാർച്ച് 6 ന് കൊളംബിയയിൽ ആയിരുന്നു മാർക്വേസിന്റെ ജനനം. നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പ്രസാധകൻ, രാഷ്ട്രീയ പ്രവർത്തകൻ, ചെറുകഥാകൃത്ത് എന്നീ നിലകളിൽ കഴിവ് തെളിയിച്ച അദ്ദേഹം മാജിക്കൽ റിയലിസം എന്ന ഒരു സങ്കേതം അദ്ദേഹം തന്റെ രചനകളിൽ ഉപയോഗിച്ചിരുന്നു. ഏറെ ജനപ്രീതി നേടിയവയാണ് അദ്ദേഹത്തിന്റെ രചനകൾ.
The Story of a Shipwrecked Sailor (കപ്പൽച്ചേതത്തിലകപ്പെട്ട നാവികന്റെ കഥ) എന്ന കൃതിയിലൂടെയാണ് മാർക്വേസ് സാഹിത്യ ലോകത്തു വരവറിയിക്കുന്നത്. 1967-ൽ പ്രസിദ്ധീകരിച്ച One Hundred Years of Solitude (ഏകാന്തതയുടെ നൂറുവർഷങ്ങൾ) എന്ന നോവലിലൂടെയാണ് മാർക്വേസ് ലോകം അറിയുന്ന എഴുത്തുകാരനായി മാറിയത്. അച്ഛന്റെയും അമ്മയുടെയും പ്രണയകഥയാണ് കോളറാകാലത്തെ പ്രണയം എന്ന കൃതിയായി മാർക്വേസ് രൂപപ്പെടുത്തിയെടുത്തത്.
2014 ഏപ്രിൽ പതിനേഴിന് 87–ാം വയസ്സിൽ മാർക്വേസ് വിടവാങ്ങി.
വിവിധ ഗള്‍ഫ് രാജ്യങ്ങളിലിരുന്ന് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പോസ്റ്റുകളിടുന്ന ഇന്ത്യക്കാരുടെ ശ്രദ്ധക്ക്. കര്‍ശനമായ നടപടിയായിരിക്കും നിങ്ങളെ കാത്തിരിക്കുന്നതെന്നാണ് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ വ്യാപകമായ വിധത്തില്‍ വിദ്വേഷ പോസ്റ്റുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ പ്രചരിപ്പിക്കുന്നു എന്നാണ് ആരോപണം. ഇക്കൂട്ടത്തില്‍ മലയാളികളും ഉള്‍പ്പെടും.
മുസ്ലീങ്ങളാണ് കൊവിഡ് പരത്തുന്നത് എന്ന രീതിയിലുള്ള പ്രചരണം ഇന്ത്യയിലെ സമൂഹ മാധ്യമങ്ങളില്‍ ഒരു വിഭാഗം വലിയ പ്രചാരണം നടത്തുന്നുണ്ട്. ഇതിനൊപ്പമാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരും മതവിദ്വേഷം പ്രചരിപ്പിക്കുന്നത്. കൊറോണ വൈറസ് ബാധയ്ക്ക് മുമ്പ് തന്നെ ഇത്തരത്തില്‍ വിദ്വേഷ പ്രചരണം നടക്കുകയും ചിലര്‍ അറസ്റ്റിലാവുക വരെ ചെയ്തിരുന്നു. എന്നാല്‍ കൊവിഡിന്റെ വരവോടെ ഇന്ത്യയില്‍ ഒരുവിഭാഗം നടത്തുന്ന വിദ്വേഷ പ്രചരണത്തിന് സഹായകമാകുന്ന വിധത്തിലാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ളവരും ഈ പ്രവര്‍ത്തിക്ക് മുതിരുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടിയെന്നാണ് ഇപ്പോള്‍ ഈ രാജ്യങ്ങളിലെ അധികൃതര്‍ വ്യക്തമാക്കുന്നത്.
യു.എ.ഇയിലെ രാജകുടുംബാംഗവും പ്രമുഖ എഴുത്തുകാരിയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഫൈസല്‍ അല്‍ ഖാസ്മി തന്നെ ഇക്കാര്യം ഇന്നലെ സൂചിപ്പിച്ചു. യുഎഇയില്‍ വംശീയ വിദ്വേഷവും വിവേചനവും കാണിക്കുന്നവര്‍ പിഴയൊടുക്കേണ്ടി വരുമെന്നും രാജ്യത്തു നിന്ന് പുറത്താക്കുമെന്നും അവര്‍ ട്വീറ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്വീറ്റുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ പ്രതികരണം.
ഇതിനു പിന്നാലെ ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് അവര്‍ വിദ്വേഷ പ്രചരണത്തിനും വംശീയഹത്യക്കുമെതിരായും സംസാരിക്കുന്നുണ്ട്. “വംശഹത്യയുടെ തുടക്കം വിദ്വേഷ പ്രചാരണത്തില്‍ നിന്നാണ്. ‘കണ്ണിനു കണ്ണ് എന്നതു മൂലം സംഭവിക്കുക ലോകം മുഴുവന്‍ അന്ധകാരരരത്തിലാകും എന്നതാണ്’. ഇപ്പോള്‍ സിനിമയായും ചിത്രങ്ങളായുമൊക്കെ നാം രേഖപ്പെടുത്തിയിട്ടുള്ള ആ രക്തപങ്കിലമായ ചരിത്രത്തില്‍ നിന്ന് പഠിക്കേണ്ടതുണ്ട്. മരണത്തിന് മരണം മാത്രമേ കൊണ്ടുവരാന്‍ കഴിയൂ, അതുപോലെ സ്‌നേഹത്തിന് സ്‌നേഹവും”, അവര്‍ പറയുന്നു.
മറ്റൊരു ട്വീറ്റില്‍ അവര്‍ വീണ്ടും ഇക്കാര്യം ആവര്‍ത്തിച്ചു. “വെറുപ്പ് എന്നത് കത്തിക്കൊണ്ടിരിക്കുന്ന ഒരു കല്‍ക്കരി കൈയില്‍ എടുക്കുന്നതു പോലെയാണ്. അത് എടുത്തിരിക്കുന്നവര്‍ക്കും പൊള്ളും. അഭിമാനത്തോടെ പറയട്ടെ, ഞാനൊരു യുഎഇക്കാരിയാണ്. ഇവിടേക്ക് വരികയും ഇവിടെ താമസിക്കുകയും ചെയ്യുന്ന ഏതൊരു മതസ്ഥരേയും ഞങ്ങള്‍ സഹിഷ്ണുതയോടെ മാത്രമേ കാണൂ. ദയയിലും നീതിയിലും സന്തോഷഭരിതമായ ഒരു താമസസ്ഥലവും അടിസ്ഥാനപ്പെടുത്തി ഭരിക്കുന്ന, വികസിച്ചു കൊണ്ടിരിക്കുന്ന ഒരു നാടാണിത്” എന്നും അവര്‍ പറയുന്നു.
“എനിക്ക് ഇന്ത്യ ഇഷ്ടമാണ്. ഞാന്‍ അവിടെ വന്നിട്ടുണ്ട്. എന്റെ ‘ഗുരുജി’യെ സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യക്കാരും അറബ് വംശജരും തമ്മില്‍ ഒരു പ്രത്യേക തരത്തിലുള്ള ബന്ധമുണ്ട്. ആ പഴയ ഹൃദ്യമായ ബന്ധം പഴയകാലത്തുള്ളവര്‍ക്ക് നന്നായി അറിയാം. മതത്തിന്റെയോ സമ്പത്തിന്റെയോ അടിസ്ഥാനത്തിലല്ലാതെ ഇന്ത്യക്ക് ഒരു പ്രത്യേക സൗന്ദര്യമുണ്ട്. അതുകൊണ്ടാണ് എനിക്ക് ആ പേരിട്ടിരിക്കുന്നത്” എന്നും ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച ഒരാളോട് അവര്‍ പറയുന്നു.
ഇക്കഴിഞ്ഞ ആഴ്ചയാണ് കര്‍ണാടക സ്വദേശിയായ രാകേഷ് ബി. കിട്ടൂര്‍മത് എന്നയാള്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ദുബായില്‍ പോലീസ് നടപടി നേരിട്ടത്. സോഷ്യല്‍ മീഡിയയില്‍ കൂടി ഇസ്ലാമിനെ അപമാനിക്കുകയായിരുന്നു അവിടുത്തെ ഒരു മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാള്‍. ഇയാളെ കമ്പനിയില്‍ നിന്നു പിരിച്ചു വിട്ടതായും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കൂടി മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയതാണ് ഇയാള്‍ നടപടി നേരിടാന്‍ കാരണം.
ഇതിന് ഒരാഴ്ച മുമ്പ് അബുദാബിയില്‍ താമസിച്ചിരുന്ന മിതേഷ് ഉദ്ദേശി എന്നയാളെയും ഫേസ്ബുക്കില്‍ വിദ്വേഷ പ്രചരണം നടത്തിയതിന് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. ദുബായില്‍ ജോലി തേടിയെത്തിയ ഇന്ത്യയില്‍ നിന്നുള്ള ഒരു മുസ്ലീം യുവാവിനോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞതിന് സമീര്‍ ഭണ്ഡാരി എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുന്നയാള്‍ക്കെതിരെയും പോലീസില്‍ പരാതി എത്തിയിരുന്നു. വംശീയ, മത വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനുള്ള നിയമം 2015-ല്‍ യുഎഇ പാസാക്കിയിരുന്നു.
വിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാര്‍ അടുത്തിടെ നടപടി നേരിട്ട ചില വാര്‍ത്തകള്‍ ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പട്ട് ഡല്‍ഹിയില്‍ നിയമവിദ്യാര്‍ത്ഥിയായ സ്വാതി ഖന്നയ്‌ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ ദുബായിലെ റെസ്‌റ്റോറന്റില്‍ ജോലി ചെയ്യുന്ന ത്രിലോക് സിംഗ് എന്നയാളെ ഇക്കഴിഞ്ഞ മാസം പിരിച്ചു വിട്ടിരുന്നു.
ജനുവരിയിലാണ് ഇന്ത്യക്കാരനായ ജയന്ത് ഗോഖലെ എന്നയാള്‍ ജോലി നേടിയെത്തിയ മലയാളിയായ അബ്ദുള്ള എസ്.എസിനോട് ഷഹീന്‍ ബാഗ് പ്രതിഷേധക്കാരൂടെ കൂടെപ്പോയിരിക്കാന്‍ പറഞ്ഞത്.
ന്യൂസിലാന്‍ഡില്‍ നടന്ന ഭീകരാക്രണത്തെ അനുകൂലിച്ചു കൊണ്ട് ആഘോഷിച്ച ഒരു ഇന്ത്യക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും നാടുകടത്തുകയും ചെയ്തത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്.
സാധാരണ ഇത്തരം വിദ്വേഷ പോസ്റ്റുകള്‍ കാണുമ്പോള്‍ ഇന്ത്യക്കാരായവര്‍ തന്നെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താറാണ് പതിവ്. പലപ്പോഴും ഗള്‍ഫ് രാജ്യങ്ങളിലെ അധികൃതര്‍ ഇതത്ര കാര്യമാക്കാറുമില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിഗതികള്‍ മാറിയിരിക്കുന്നു എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ സോഷ്യല്‍ മീഡിയകളില്‍ കൂടി വിദ്വേഷ പ്രചരണം നടത്തുന്നതിനെതിരെ കര്‍ശന നടപടിയാണ് അധികൃതര്‍ സ്വമേധയാ സ്വീകരിക്കുന്നത്. യു.എ.ഇ രാജകുടുംബാംഗം തന്നെ ഇന്ത്യക്കാരന്റെ വിദ്വേഷ പോസ്റ്റ് ചൂണ്ടിക്കാട്ടി രംഗത്തു വന്നത് ഇതിന് തെളിവാണ്.
യാതൊരു പ്രശ്‌നവുമില്ല എന്നു കരുതി വിദ്വേഷ പ്രചരണം നടത്തുകയും ഒടുവില്‍ നടപടി നേരിടേണ്ടി വരുമെന്ന ഘട്ടത്തില്‍ മാപ്പു പറയുന്നതും കുറവല്ല. കഴിഞ്ഞ ദിവസമാണ് ഇത്തരത്തില്‍ ജമാത് തബ്‌ലിഗി മര്‍ക്കസ് വിഷയത്തില്‍ മുസ്ലീം വിരോധം പ്രചരിപ്പിച്ചു കൊണ്ട് പ്രീതി ഗിരി എന്ന ഒരു കമ്പനിയുടെ എക്സിക്യുട്ടീവ് ഡയറക്ടറായ, 20 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന സ്ത്രീ ട്വീറ്റ് ചെയ്തത്. തബ്‌ലീഗി മുസ്ലീങ്ങള്‍ സുന്നികളാണെന്നും അമീര്‍ ഖാന്‍ തബ്‌ലീഗി ആണെന്നുമൊക്കെ പറയുന്ന ആ പോസ്റ്റിനോട് മറ്റൊരു സ്ത്രീ പ്രതികരിച്ചു. ദുബായ് പോലീസിനെ ടാഗ് ചെയ്തു കൊണ്ട് അവര്‍ ചൂണ്ടിക്കാട്ടിയ കാര്യം, ഈ വിദ്വേഷ പ്രചരണം നടത്തുന്ന ഇന്ത്യക്കാരി താമസിക്കുന്ന രാജ്യം ഭരിക്കുന്നത് സുന്നികളാണ് എന്നത് മറക്കരുത് എന്നാണ്. ഇതോടെ സമസ്താപരാധവും പറഞ്ഞ് ട്വിറ്റര്‍ അക്കൗണ്ട് തന്നെ ഈ പ്രീതി ഗിരി എന്ന സ്ത്രീ വേണ്ടെന്നുവച്ചു.
മുംബൈയില്‍ 21 നാവികസേനാംഗങ്ങള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഭാഗമായ ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കപ്പലുകളിലോ മുങ്ങിക്കപ്പലുകളിലോ ഉള്ള നാവികര്‍ക്കൊന്നും കോവിഡ് ബാധിച്ചിട്ടില്ലെന്നും നേവി പ്രസ്താവനയില്‍ അറിയിച്ചു. ഐഎന്‍എസ് ആംഗ്രെയുടെ ഭാഗമായിരുന്നു ഈ 21 പേര്‍. 20 പേര്‍ നാവികരാണ്. ഏപ്രില്‍ ഏഴിന് ഒരു നാവികന് കൊറോണ പോസിറ്റീവ് കണ്ടെത്തിയിരുന്നു. ഐഎന്‍എസ് ആംഗ്രെ എന്ന സെറ്റില്‍മെന്റില്‍ ഒരേ അക്കമഡേഷന്‍ ബ്ലോക്കിലാണ് 21 പേര്‍ താമസിച്ചിരുന്നത്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി നേവി അറിയിച്ചു.
പതിനഞ്ച് വര്‍ഷം എംപിയായ മണ്ഡലമായിരുന്ന അമേഠിയിലേക്ക് കൊറോണ പ്രതിസന്ധി കാലത്ത് അഞ്ച് ട്രക്ക് നിറയെ അരിയും സാധനങ്ങളും എത്തിച്ചു നല്‍കി മുന്‍കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേഠിയിലെ ജനങ്ങള്‍ ലോക്ക് ഡൗണ്‍ കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് രാഹുല്‍ പറഞ്ഞതായി പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ അനില്‍ സിംഗ് പറഞ്ഞു.
മുമ്പും രാഹുല്‍ ഒരുകാലത്ത് തന്റെ മണ്ഡലമായിരുന്ന അമേഠിയിലേക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചുനല്‍കിയിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചസമയത്ത് ഒരു ട്രക്ക് നിറയെ പയര്‍വര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണ, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ രാഹുല്‍ നേരത്തേ എത്തിച്ചു തന്നതായ് അനില്‍ സിംഗ് വ്യക്തമാക്കി.
ഇതുവരെ 16,400ഓളം റേഷന്‍ കിറ്റുകള്‍ രാഹുല്‍ ഗാന്ധി വിതരണം ചെയ്തിട്ടുണ്ടെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു. കൊറോണ പ്രതിസന്ധിയുടെ സമയത്ത് തന്റെ മുന്‍ മണ്ഡലമായിരുന്ന അമേഠിയില്‍ ശക്തമായ ഇടപെടല്‍ കാഴ്ച വെക്കുകയാണ് രാഹുല്‍ ഗാന്ധി.
അവശ്യസാധനങ്ങളടക്കം അടുത്ത സംസ്ഥാനങ്ങളിലേക്കും സഹായമെത്തിച്ച് കൊടുക്കുന്നതായ് രാഹുല്‍ ഗാന്ധി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാന്‍, പഞ്ചാബ്, ചത്തീസ്ഗഡ്, പുതുച്ചേരി എന്നിവടങ്ങളില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും രാഹുല്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
സുരക്ഷാ കവചങ്ങളുടെയും പിപി കിറ്റുകളുടെയും അഭാവത്തില്‍ യുകെയില്‍ ഡോക്ടര്‍മാരോട് ഏപ്രണുകള്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍. ഇതോടെ ബ്രിട്ടനിലെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. മുഴുവന്‍ സുരക്ഷ നല്‍കുന്ന കവചങ്ങളില്ലാതെ തന്നെ രോഗികളെ പരിചരിക്കാനാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
ഇംഗ്ലണ്ടിലാകമാനമുള്ള ആശുപത്രികള്‍ അവശ്യ മെഡിക്കല്‍ വസ്തുക്കളുടെ ലഭ്യതയില്ലായ്മ അനുഭവപ്പെടുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ നീളത്തിലുള്ള സര്‍ജിക്കല്‍ ഗൗണുകള്‍ ധരിക്കാമെന്നുമുള്ള നിര്‍ദേശമാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. ഗൗണുകള്‍ ലഭിക്കാതെ വരുമ്പോള്‍ പ്ലാസ്റ്റിക് ഏപ്രണുകളും ഉപയോഗിക്കാമെന്നും നിര്‍ദേശമുണ്ട്.
ലഭ്യതക്കുറവുള്ളതിനാല്‍ ഒറ്റ തവണ ഉപയോഗിക്കേണ്ട ഗൗണുകള്‍ കൂടുതല്‍ തവണ ഉപയോഗിക്കണമെന്ന നിര്‍ദേശവും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗൗണുകള്‍ ബ്രിട്ടനില്‍ കുറവാണെന്നും 55000 എണ്ണം എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഈ ആഴ്ച അവസാനത്തോടെ ബാക്കിയുള്ളവ കൂടി വരുമെന്നും ബ്രിട്ടന്‍ ആരോഗ്യ മന്ത്രി മാട്ട് ഹാന്‍കോക്ക് പ്രതികരിച്ചു.
മലയാളിയും തെന്നിന്ത്യയുടെ ലേഡി സൂപ്പർതാരവുമായ നയൻതാരയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി നടൻ പ്രഭുദേവയുടെ മുൻ ഭാര്യയായ റംലത്ത് രംഗത്ത്. നേരത്തെ വിവാദമായിരുന്നു പ്രഭുദേവ നയൻതാര പ്രണയം മുൻനിർത്തിയാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
മറ്റൊരാളുടെ ഭർത്താവിനെ തട്ടിയെടുക്കുന്നവൾ എന്തായാലും ശിക്ഷിക്കപ്പെടണമെന്ന് റംലത് പറയുന്നു. എന്റെ കുടുംബം തകർക്കുകയും ഭർത്താവിനെ തട്ടിയെടുക്കുകയും ചെയ്ത അവളെ അറസ്റ്റ് ചെയ്യാൻ പൊലീസിനെയും കോടതിയെയും സമീപിച്ചു കഴിഞ്ഞു. ഒരു മോശം സ്ത്രീ എന്നതിന് വലിയ ഉദാഹരണമാണ് അവൾ.
അവളെ എവിടെവച്ചു കണ്ടാലും ഞാൻ തല്ലും. പ്രഭുദേവ ഒരു നല്ല ഭർത്താവാണ്. ഞങ്ങളെ 15 വർഷം നന്നായി സംരക്ഷിച്ചു. ഒരു വീടും വച്ചു. ഇപ്പോൾ എല്ലാം മാറിമറിഞ്ഞു. അദ്ദേഹത്തിന്റെ ഇപ്പോഴുള്ള പെരുമാറ്റം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണെന്നും ഒരു തമിഴ് സിനിമ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ റംലത്ത് പറഞ്ഞു.
1995ലാണ് പ്രഭുദേവയും റംലത്തും വിവാഹിതരായത്. വിവാഹത്തിനായി ഇസ്ലാം മതവിശ്വാസിയായിരുന്ന റംലത് ഹിന്ദു മതം സ്വീകരിച്ചു. ലത എന്ന് പേരും മാറ്റിയിരുന്നു. 2011ലാണ് ഇവർ വിവാഹമോചിതരായത്.
വിവാഹമോചനത്തിന് ശേഷമാണ് പ്രഭുദേവ നയൻതാര വിവാഹവാർത്ത പ്രചരിച്ചത്. എന്നാൽ ഇരുവരും പിന്നീട് വേർപിരിയുകയായിരുന്നു. അതിനുശേഷമാണ് സംവിധായകൻ വിഘ്‌നേഷ് ശിവനുമായി നയൻതാര അടുപ്പത്തിലായത്.
ഇതിനിടെ തമിഴിലെ യുവസൂപ്പർതാരം സിമ്പുവുമായും നയൻതാര പ്രണയത്തലായിരുന്നു. ഈ ബന്ധവും അധികനാൾ നീണ്ടിരുന്നില്ല.
മഹാമാരിയായ കോവിഡ് 19 പ്രതിരോധത്തിൽ കേരളത്തിന്റെ മാതൃക രാജ്യമൊട്ടാകെ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അടച്ചിടൽ, സമ്പർക്ക പരിശോധന, രോഗപരിശോധന, ചികിത്സ തുടങ്ങിയ കാര്യങ്ങളിൽ കേരളം മികവ് കാട്ടിയത് താഴെത്തട്ടിൽ രോഗവ്യാപനം തടയുന്നതിൽ വലിയ വിജയമായെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
രോഗികൾ ഇരട്ടിയാകുന്ന നിരക്ക് കേരളമടക്കം 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ദേശീയ ശരാശരിയേക്കാൾ കുറവാണ്. കേരളത്തിൽ ഇരട്ടിയാകൽ നിരക്ക് ശരാശരി 20 ദിവസമാണ്. ഒരാഴ്ചയായി ദേശീയതലത്തിൽ ഇരട്ടിയാകൽ നിരക്ക് 6.2 ദിവസമാണ്.
അടച്ചിടലിനുമുമ്പ് ഇത് മൂന്ന് ദിവസമായിരുന്നു. കേരളത്തിനു പുറമെ ഉത്തരാഖണ്ഡ്, ഹരിയാന, ഹിമാചൽ, ചണ്ഡീഗഢ്, പുതുച്ചേരി, അസം, ത്രിപുര, ബിഹാർ, ഒഡിഷ എന്നിവിടങ്ങളിലും രോഗം ഇരട്ടിക്കുന്ന നിരക്കിൽ കുറവുണ്ടായി. ഡൽഹി, യുപി, തെലങ്കാന, ആന്ധ്ര, തമിഴ്നാട്, കർണാടകം, പഞ്ചാബ് എന്നിവിടങ്ങളിൽ ദേശീയ ശരാശരിയേക്കാൾ കുറവാണ്.
വാഷിങ്ടണ്‍ (യു.എസ്): നോവല്‍ കൊറോണ വൈറസിനെ ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ പരിശീലനാര്‍ഥിയാവാം അബദ്ധത്തില്‍ പുറത്തെത്തിച്ചതെന്ന വാദവുമായി അമേരിക്കന്‍ മാധ്യമമായ ഫോക്‌സ് ന്യൂസ്. പേര് വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് പുറത്തുവിട്ട വര്‍ത്തയിലാണ് ഇക്കാര്യം അവകാശപ്പെടുന്നത്.
വൈറസിനെപ്പറ്റിയുള്ള പഠനം വുഹാന്‍ ലബോറട്ടറിയില്‍ നടന്നിരുന്നു. വൈറസ് വ്യാപനം ആദ്യം നടന്നത് വവ്വാലില്‍നിന്ന് മനുഷ്യനിലേക്കാണെന്ന് ന്യൂസ് ചാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യമായി വൈറസ് വ്യാപിച്ചത് ലാബിലെ പരിശീലനാര്‍ഥിക്കാണ്. അബദ്ധത്തില്‍ വൈറസ് ബാധയേറ്റ പരിശീലനാര്‍ഥി വുഹന്‍ നഗരത്തിലുള്ള ലാബിന് പുറത്തേക്ക് വൈറസ് എത്താന്‍ ഇടയാക്കി.
വുഹാനിലെ വെറ്റ് മാര്‍ക്കറ്റാണ് വൈറസിന്റെ പ്രഭവകേന്ദ്രമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, അവിടെ വവ്വാലുകളെ വില്‍ക്കാറില്ലെന്ന് ഫോക്‌സ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വുഹാന്‍ ലബോറട്ടറിയില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ചൈന ആദ്യംതന്നെ വെറ്റ് മാര്‍ക്കറ്റിനെ പഴിചാരിയത്. അമേരിക്കയോട് കിട പിടിക്കുന്നതോ അതിനേക്കാള്‍ മെച്ചമായതോ ആയ ഗവേഷണ സംവിധാനം തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെടാനാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി വുഹാന്‍ ലാബില്‍ നോവല്‍ കൊറോണ വൈറസിനെപ്പറ്റിയുള്ള പഠനം നടത്തിയതെന്നും ചാനല്‍ അവകാശപ്പെടുന്നു.
വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ഫോക്‌സ് ന്യൂസ് ലേഖകന്‍ ജോണ്‍ റോബര്‍ട്‌സ് ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രദ്ധയില്‍പ്പെടുത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവത്തില്‍ വുഹാന്‍ ലാബില്‍നിന്നാണ് വൈറസ് പുറംലോകത്ത് എത്തിയതെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്ന് അദ്ദേഹം പറഞ്ഞു.
ലാബിലെ ഒരു പരിശീലനാര്‍ഥിക്ക് അബദ്ധത്തില്‍ വൈറസ് ബാധയേല്‍ക്കുകയും അവരില്‍നിന്ന് ആണ്‍ സുഹൃത്തിലേക്ക് പകരുകയും ചെയ്തു. അവരില്‍നിന്നാണ് വൈറസ് വെറ്റ് മാര്‍ക്കറ്റില്‍ എത്തുകയും പകരുകയും ചെയ്തതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ട്രംപിനോട് പറഞ്ഞു. വാര്‍ത്ത സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ട്രംപ് തയ്യാറായില്ല. എന്നാല്‍ അപകടകരമായ സ്ഥിതിവിശേഷം ഉണ്ടായത് എങ്ങനെ എന്നതിനെപ്പറ്റി വിശദമായ പരിശോധന നടത്തി വരികയാണെന്ന് ട്രംപ് പ്രതികരിച്ചു.
മുംബൈയിലെ ധാരാവിയില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത് 101പേര്‍ക്ക്. ഇന്ന് 15 കേസുകളാണ് ധാരാവിയില്‍ പോസിറ്റീവ് ആയി കണ്ടെത്തിയത്. 10 പേരാണ് ധാരാവിയില്‍ ഇതുവരെ കൊവിഡ് മൂലം മരിച്ചത്. ഏറ്റവുമൊടുവില്‍ 62 വയസ്സുള്ള രോഗി. മാട്ടുംഗ ലേബര്‍ ക്യാമ്പില്‍ മൂന്ന് പുതിയ കേസുകള്‍ വന്നു.
8 ലക്ഷത്തിലധികം പേര്‍ താമസിക്കുന്ന, ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ സാമൂഹ്യ അകലം ഉറപ്പുവരുത്തല്‍ വലിയ വെല്ലുവിളിയാണ്. ഈ മേഖല ഹോട്ട് സ്‌പോട്ട് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത് കണ്ടെയ്ന്‍മെന്റ് സോണുകളാണ് അധികൃതര്‍ ധാരാവിയില്‍ കണ്ടെത്തിയിരിക്കുന്നത്. പൊലീസ് ബാരിക്കേഡുകള്‍ വച്ച് എന്‍ട്രി പോയിന്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് അകത്തേയ്‌ക്കോ ഇവിടങ്ങളില്‍ നിന്ന് പുറത്തേയ്‌ക്കോ പോകാന്‍ ആരെയും അനുവദിക്കുന്നില്ല.
മുംബൈയില്‍ മാത്രം 2073 കൊവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 117 പേര്‍ ഇതുവരെ മരിച്ചു. മഹാരാഷ്ട്രയില്‍ 3200ലധികം കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 27000ത്തിലധികം കൊവിഡ് ടെസ്റ്റുകള്‍ നടത്തിയതായി ബ്രിഹന്‍ മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) അറിയിച്ചു. രാജ്യത്താകെ നടത്തിയ കൊവിഡ് ടെസ്റ്റുകളുടെ 12.59 ശതമാനത്തോളം വരും ഇത്.
ഒമാനില്‍ കൊറോണ വൈറസ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി ഡോ.രാജേന്ദ്രന്‍ നായരാണ് (76) ഇന്ന് മരിച്ചത്. മസ്‌കറ്റിലെ റോയല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. മൂന്നാഴ്ച മുമ്പാണ് ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 40 വര്‍ഷത്തിലധികമായി ഒമാനില്‍ ഡോക്ടറാണ് രാജേന്ദ്രന്‍ നായര്‍. റൂവിയിലെ ഹാനി ക്ലിനിക്കിന്റെ ഉടമയാണ്. ഒമാനില്‍ കൊവിഡ് മൂലം മരിച്ച ആറാമത്തെയാളാണ് ഡോ.രാജേന്ദ്രന്‍ നായര്‍.
കൊല്ലം സ്വദേശിയായ ദിലീപ് കുമാര്‍ അരുണ്‍തോത്തി (54) ദുബായിലും മരിച്ചു. ദുബായില്‍ സ്വന്തമായി ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനി നടത്തുകയായിരുന്നു ദിലീപ് കുമാര്‍. കടുത്ത ന്യുമോണിയയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദിലീപിന് മൂന്ന് ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്‌കാരം ദുബായില്‍ നടക്കും.