Latest News

മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ ജീവനൊടുക്കി. കൊല്ലം പുനലൂര്‍ കരവാളൂര്‍ സ്വദേശിനിയും അബ്ഹയിലെ മറ്റേണിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമായ ലിജിഭവനില്‍ ലിജി സീമോന്‍ ആണ് ആത്മഹത്യ ചെയ്തത്. 31 വയസ്സായിരുന്നു.

രണ്ട് മാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്. കഴിഞ്ഞ കുറച്ച് നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിനും വിഷാദ രോഗത്തിനും ചികിത്സയിലായിരുന്നു. രണ്ടരവയസ്സുള്ള ഏക മകള്‍ ഇവാനയും ഭര്‍ത്താവ് സിബി ബാബുവും സൗദിയിലുണ്ട്.

കൊവിഡ് പ്രതിരോധത്തിന് ഉയര്‍ന്ന നിലവാരത്തിലുള്ള മാസ്കുകള്‍ക്ക് പകരം ചൈന പാക്കിസ്ഥാന് നല്‍കിയത് ‘അടിവസ്ത്രം’ കൊണ്ട് നിര്‍മ്മിച്ച മാസ്കുകള്‍ ആണെന്ന് റിപ്പോര്‍ട്ട്. ഒരു പാക് വാര്‍ത്താ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല.

പാകിസ്ഥാന് വൈദ്യസഹായം വാഗ്ദാനം ചെയ്ത ചൈന അടിവസ്ത്രത്തിൽ നിന്ന് നിർമ്മിച്ച മാസ്കുകൾ അയച്ചുകൊണ്ട് പാകിസ്ഥാനെ കബളിപ്പിച്ചു. “ചൈന നെ ചുന ലഗ ദിയ” (ചൈന ഞങ്ങളെ ബന്ധിപ്പിച്ചു), വാർത്ത റിപ്പോർട്ട് ചെയ്ത പാകിസ്ഥാൻ ചാനലിന്റെ അവതാരകൻ പറഞ്ഞത് ഇങ്ങനെയാണ്. പാകിസ്ഥാനിലേക്ക് ഉയര്‍ന്ന നിലവാരമുള്ള മാസ്കുകള്‍ അയക്കുമെന്ന് മുമ്പ് ചൈന വാഗ്ദാനം ചെയ്തിരുന്നു. ഇത് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അടിവസ്ത്രം കൊണ്ട് നിര്‍മ്മിച്ച മാസ്കുകള്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ചൈനയില്‍ നിന്നുള്ള മാസ്കുകളും മറ്റ് പ്രതിരോധ സാമഗ്രികളും നിലവാരം തീരെയില്ലാത്തതാണെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് പല യൂറോപ്യന്‍ രാജ്യങ്ങളും ഇവ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു

കൊച്ചി ∙ പനമ്പള്ളിനഗറിൽ ലോക്ഡൗൺ ലംഘിച്ചു പ്രഭാതസവാരിക്കിറങ്ങിയ രണ്ടു സ്ത്രീകളുൾപ്പെടെ 41 പേർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസ്. 10,000 രൂപ പിഴയും രണ്ടു വർഷം വരെ തടവും ലഭിക്കാവുന്ന വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്.

മുൻദിവസങ്ങളിൽ പല തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും ഇത് അവഗണിച്ചു വീണ്ടും ഇവർ നിരത്തിലിറങ്ങിയതിനെത്തുടർന്നാണു നടപടി. വെള്ളിയാഴ്ച രാവിലെ ഇവിടെ പൊലീസ് നടത്തിയ ഡ്രോൺ പരിശോധനയിൽ നിയമലംഘിച്ച് ആൾക്കൂട്ടമുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു.ഇതേത്തുടർന്ന് ശനിയാഴ്ച രാവിലെ വലിയ വാഹനങ്ങളുമായെത്തിയ പൊലീസ് നടക്കാനിറങ്ങിയ എല്ലാവരെയും അറസ്റ്റ് ചെയ്തു സ്റ്റേഷനിലെത്തിക്കുകയായിരുന്നു. എല്ലാവരെയും ജാമ്യത്തിൽ വിട്ടു.

അബുദാബി ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ റാസൽഖൈമയിലെ മൂന്ന് മലയാളികൾക്ക് 42 കോടിയിലേറെ രൂപ (20 ദശലക്ഷം ദിർഹം) സമ്മാനം. ഡ്രൈവർമാരായ കണ്ണൂർ സ്വദേശി ജിജേഷ് കോറോത്തൻ മൂന്ന് സുഹൃത്തുക്കളായ തൃശൂർ കേച്ചരി സ്വദേശി ഷനോജ് ബാലകൃഷ്ണൻ, മലപ്പുറം സ്വദേശി ഷാജഹാൻ കുറ്റിക്കാട്ടയിൽ എന്നിവരുമായി ചേർന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ജോലിയില്ലാത്തതിനാൽ കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കാൻ തീരുമാനിച്ചതിനിടെയാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചതെന്ന് 15 വർഷമായി യുഎഇയിലുള്ള ജിജേഷ് പറഞ്ഞു. ഇന്ത്യക്കാരായ രഘു പ്രസാദ്( 20 ലക്ഷം രൂപ), അനിഷ് തമ്പി (10 ലക്ഷം രൂപ) എന്നിവർക്കും സമ്മാനം ലഭിച്ചു.

ഭാഗ്യം വരുന്ന വഴി നേരിട്ടു കണ്ടു

താൻ കോടിപതിയാകുന്ന രംഗം നേരിട്ടു കാണാൻ ഭാഗ്യമുണ്ടായ വിജയിയാണ് ജിജേഷ്. രാവിലെ ഭാര്യയോടും മകളോടൊപ്പമിരുന്ന് യു ട്യൂബിൽ തത്സമയ നറുക്കെടുപ്പ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. തന്റെ 041779 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്നറിഞ്ഞപ്പോൾ യഥാർഥത്തിൽ കണ്ണുകളെ വിശ്വസിക്കാനായില്ലെന്ന് ജിജേഷ് പറയുന്നു. ഉടൻ കൂട്ടുകാരെ വിളിച്ച് വിവരം പറഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമേറിയ മാസമായിരുന്നു കടന്നുപോയത്. യാതൊരു ജോലിയുമില്ലാതെ ഇരിക്കുകയായിരുന്നു. കുടുംബത്തെ നാട്ടിലേയ്ക്കയക്കാൻ പദ്ധതിയിടുകയും ചെയ്തു. ഏഴ് വയുസുകാരി മകളുടെ വിദ്യാഭ്യാസത്തിനാണ് താനേറെ പ്രാധാന്യം കൽപിക്കുന്നതെന്ന് ജിജേഷ് വ്യക്തമാക്കി. കൂട്ടുകാരോടൊപ്പം ചേർന്ന് തുടക്കമിട്ട ആഡ‍ംബര കാറുകള്‍ വാടകയ്ക്ക് നൽകുന്ന ബിസിനസ് ഒന്നുഷറാക്കണമെന്നും ആഗ്രഹിക്കുന്നു. ഈ വിജയം മറ്റൊന്നുമല്ല, അത്ഭുതം തന്നെ–ജിജേഷ് പറഞ്ഞു.

ഇതോടൊപ്പം നടന്ന മറ്റു നറുക്കെടുപ്പുകളിൽ ഇന്ത്യക്കാരായ രഘു പ്രസാദിന് ഒരു ലക്ഷം ദിർഹവും അനിഷ് തമ്പിക്ക് അരലക്ഷം ദിർഹവും ഫിലിപ്പീൻസ് സ്വദേശി എഡ്വാർഡോ സെബ്രാന് 30,000 ദിർഹവും സമ്മാനം ലഭിച്ചു. കോവിഡ് 19 കാരണം ഇപ്രാവശ്യം യു ട്യൂബിലും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലുമാണ് തത്സമയ നറുക്കെടുപ്പ് കാണിച്ചത്.

ധാരാവിയില്‍ മരിച്ചയാള്‍ക്ക്‌ കൊവിഡ് ബാധിച്ചത്‌ കേരളത്തില്‍ നിന്നെത്തിയ മലയാളികളില്‍ നിന്നാണെന്ന്‌ മുംബൈ പോലീസ്. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മലയാളികള്‍ മുംബൈയില്‍ എത്തിയിരുന്നു.

ധാരാവി ചേരിയില്‍ താമസിക്കുന്ന 56 വയസ് പ്രായമുള്ള വ്യക്തി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് കേരളത്തില്‍ നിന്നുള്ളവരില്‍ നിന്നാണെന്നാണ് മുംബൈ പോലീസ് വ്യക്തമാക്കുന്നത്. മാര്‍ച്ച് 25നാണ് തബ്‌ലീഗ് സമ്മേളനം കഴിഞ്ഞെത്തിയവര്‍ മുംബൈയിലെത്തിയത്. മുംബൈയില്‍ എത്തിയ ശേഷമാണ് ഇവര്‍ കോഴിക്കോടേക്ക് യാത്ര തിരിച്ചത്. മുംബൈയില്‍ എത്തിയ ഇവര്‍ ധാരാവിയിലാണ് താമസിച്ചത്.

മരിച്ചയാള്‍ വാടകയ്ക്ക് നല്‍കിയിരുന്ന വീട്ടിലാണ് മലയാളികള്‍ കഴിഞ്ഞതെന്നും മുംബൈ പോലീസ് പറയുന്നു. ഇവിടെ വെച്ച് മരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നാണ് മുംബൈ പോലീസ് പറയുന്നത്.

ധാരാവിയില്‍ നിന്ന് മാര്‍ച്ച് 24നാണ് ഇവര്‍ കോഴിക്കോടേക്ക് യാത്ര തിരിച്ചത്. എത്ര മലയാളികള്‍ എത്തിയിട്ടുണ്ടെന്ന് വ്യക്തമല്ല. എന്നാല്‍ ഈ വിവരം കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടതായും മുംബൈ പോലീസ് വ്യക്തമാക്കുന്നു.

കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശിയായ യുവാവ് സൗദി അറേബ്യയില്‍ വെച്ച് മരിച്ചു. പാനൂര്‍ നഗരസഭയില്‍ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എല്‍പി സ്‌ക്കൂളിന് സമീപം തെക്കെകുണ്ടില്‍ സാറാസില്‍ മമ്മുവിന്റെയും ഫൗസിയയുടെയും മകന്‍ ഷബ്‌നാസ് (28) ആണ് മരിച്ചത്.

മദീനയിലെ ജര്‍മ്മന്‍ ആശുപത്രിയില്‍ വെച്ചു ശനിയാഴച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അന്ത്യം. കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു ഷബ് നാസിന്റെ വിവാഹം.മാര്‍ച്ച് 10 നായിരുന്നു സൗദിയിലെക്ക് തിരിച്ചു പോയത്.

ഒരു നോക്ക് കാണുവാൻ പോലുമാകാതെ അന്ത്യയാത്ര എന്നത് പ്രവാസികളും ഏറെ വേദനയോടെയാണ് ഉൾക്കൊണ്ടത്. അതോടൊപ്പം തന്നെ കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ഷബ്നാസിനെ മദീനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് അധികൃതർ വ്യകത്മാക്കിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. മൃതദേഹം പ്രോട്ടോകോൾ പ്രകാരം സൗദിയിൽ തന്നെ സംസ്കരിക്കുന്നതായിരിക്കും. ആയതിനാൽ ഇതിനായി ഭാര്യയുടെ സമ്മതപത്രം സൗദി അധികൃതർക്ക് അയയ്ക്കുകയുണ്ടായി.

അതേസമയം സൗദിയിൽ പുതുതായി 157 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 2,039 ആയി ഉയരുകയുണ്ടായി. മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഉയർന്ന കണക്കാണ് രേഖപ്പെടുത്തുന്നത്. പുതിയ രോഗികള്‍ ഏറെയും ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിലാണ് ഉൾപ്പെടുത്തിട്ടുള്ളത്. ജിദ്ദ 30, മദീനയിൽ 34, മക്കയിൽ 21 എന്നിങ്ങനെയാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ച കണക്ക്. ഇന്ന് നാലു പേർ കൂടി മരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് 19 മരണം 25 ആയി ഉയരുകയുണ്ടായി.അതോടൊപ്പം തന്നെ 23 പേർ രോഗത്തിൽ നിന്ന് മുക്തി നേടിയതോടെ മൊത്തം സുഖം പ്രാപിച്ചവർ 351 ആയി ഉയർന്നിട്ടുണ്ട്.

കൊവിഡ് 19 വൈറസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകരെ കയ്യടിച്ചും പാത്രം കൊട്ടിയും അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞപ്പോള്‍ അത് കേട്ട് റോഡിലിറങ്ങി ഡ്രമ്മടിച്ച നാട്ടുകാര്‍, ഇപ്പോള്‍ മെഴുകുതിരിയും വിളക്കുകളും തെളിയിച്ച് പ്രകാശം പരത്താനുള്ള ആഹ്വാനം കെട്ട് സ്വന്തം വീടിന് തീ വയ്ക്കില്ല എന്നാണ് വിചാരിക്കുന്നത് എന്ന് ശിവസേന എംപി സഞ്ജയ് റാവുത്ത്. കയ്യടിക്കാന്‍ പറഞ്ഞപ്പോള്‍ ഇവര്‍ റോഡില്‍ കൂട്ടംകൂടി നിന്ന് ഡ്രമ്മടിച്ചു. ഇവര്‍ ഇവരുടെ സ്വന്തം വീടിന് തീ വയ്ക്കില്ല എന്നാണ് ഞാന്‍ കരുതുന്നത്. ദീപമൊക്കെ തെളിയിക്കാം. ജനങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ എന്താണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്ന് ഞങ്ങളോട് പറയൂ – സഞ്ജയ് റാവുത്ത് ട്വീറ്റ് ചെയ്തു.

ജര്‍മ്മന്‍ പോലീസിനായി ഓര്‍ഡര്‍ ചെയ്ത എന്‍ 95 മാസ്ക് അമേരിക്ക ‘കൊള്ള’യടിച്ചതായി ആരോപണം. ബെര്‍ലിന്‍ അധികൃതരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തായ് ലന്‍ഡില്‍ നിന്നും കപ്പല്‍ വഴി കൊണ്ടുവരികയായിരുന്ന 2,00,000 ലക്ഷം മാസ്ക്കുകളാണ് അമേരിക്ക തട്ടിയെടുത്തതെന്ന് ജര്‍മ്മനി ആരോപിക്കുന്നു. ഇത് ‘ആധുനിക കൊള്ള’യാണ് എന്നാണ് ബെര്‍ലിന്‍ സംസ്ഥാന ആഭ്യന്തര മന്ത്രി അന്‍ഡ്രിയാസ് ഗെയ്സല്‍ പറഞ്ഞത്.

കൊറോണ വൈറസ് സുരക്ഷാ വസ്തുക്കള്‍ വാങ്ങിക്കാന്‍ ആഗോള മാര്‍ക്കറ്റില്‍ രാജ്യങ്ങള്‍ തമ്മില്‍ വലിയ മത്സരം നടക്കുമ്പോഴാണ് അമേരിക്കയുടെ ഈ നടപടി. അന്താരാഷ്ട്ര വാണിജ്യ നിയമങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും ലോകം ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ‘വൈല്‍ഡ് വെസ്റ്റ്’ രീതികള്‍ ഉപയോഗിക്കുന്നത് ശരിയല്ല എന്നും ബെര്‍ലിന്‍ പറഞ്ഞു. ഈ സംഭവത്തില്‍ ഇടപെടാന്‍ ജര്‍മ്മന്‍ ഗവന്‍മെന്‍റിനോട് ബെര്‍ലിന്‍ ആവശ്യപ്പെട്ടു.

അമേരിക്കന്‍ കമ്പനിയായ 3എമ്മിന് വേണ്ടി ചൈനീസ് നിര്‍മ്മാതാക്കളാണ് മാസ്ക് നിര്‍മ്മിച്ചതെന്ന് ജര്‍മ്മനിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ മാസ്ക്കുകള്‍ തട്ടിപ്പറിക്കപ്പെട്ടതായി തങ്ങള്‍ക്ക് യാതൊരു വിവരവുമില്ലെന്നാണ് കമ്പനി വെള്ളിയാഴ്ച രാത്രി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. തങ്ങളുടെ ചൈനീസ് നിര്‍മ്മാതാക്കല്‍ക്ക് ബെര്‍ലിന്‍ പോലീസില്‍ നിന്നും ഓര്‍ഡര്‍ കിട്ടിയതിന് രേഖകള്‍ ഇല്ലെന്നും 3എം പറഞ്ഞു.

അതേസമയം ജര്‍മ്മനിയുടെ ആരോപണത്തിന് ചുവടുപിടിച്ചുകൊണ്ട് നിരവധി രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ ദൌര്‍ലഭ്യം നിലനില്‍ക്കെ ആഗോള മാര്‍ക്കറ്റില്‍ തങ്ങളുടെ സ്വാധീനം ട്രംപ് ഭരണകൂടം ഉപയോഗിക്കുകയാണ് എന്നാണ് ഉയര്‍ന്നുവന്ന ആരോപണം. മാസ്ക്കുകള്‍ കിട്ടാനുള്ള മത്സരം ഒരു ‘നിധി വേട്ട’ പോലെയാണ് എന്നാണ് ഒരു പാരീസ് പ്രതിനിധി പറഞ്ഞത്. അമേരിക്ക മൂന്നു മടങ്ങ് വില കൂട്ടി മെഡിക്കല്‍ സാധനങ്ങള്‍ വാങ്ങിക്കുകയാണെന്നും ഫ്രെഞ്ച് പ്രതിനിധി വലേരി പെക്രീസെ പറഞ്ഞു.

പ്രാദേശിക ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും എംഎൽഎയും തമ്മിൽ ഭിന്നതയെന്ന വാർത്തയുടെ പേരിൽ മാധ്യമ പ്രവർത്തകർക്കെതിരെ അധിക്ഷേപവുമായി കായംകുളം സിപിഎം എംഎൽഎ യു പ്രതിഭ. ‘ആണായാലും പെണ്ണായാലും ഇതിലുംഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്’ എന്നുൾപ്പെടെ കടുത്ത സ്ത്രീ വിരുദ്ധ പരാമർശങ്ങളാണ് എംഎൽഎ നടത്തിയത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ലൈവ് വീഡിയോയിലായിരുന്നു യു പ്രതിഭയുടെ പരാമർശം.

തനിക്കെതിരെ ചില വ്യക്തികൾ നടത്തിയ പരാമർശങ്ങൾ യുവജന സംഘടനയുടെ നിലപാടാക്കി വാർത്ത് നല്‍കിയെന്നാണ് എംഎൽഎയുടെ ആരോപണം. ഇത്തരം പ്രസ്താവനകൾ യുവജനസംഘടനയുടെ നിലപാടാക്കി വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമങ്ങള്‍ തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാല്‍ കഴുകി വെള്ളം കുടിക്കണമെന്നുള്‍പ്പെടെ പ്രതിഭ ലൈവിൽ പറയുന്നു.

കായംകുളം മേഖലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എംഎൽഎയുടെ പങ്കാളിത്തമില്ലെന്ന് ആരോപിച്ച് ചില ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തിയത് കഴിഞ്ഞ ദിവസം ചില മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ഈ ആരോപണങ്ങൾക്ക് മറുപടി നൽകി നേരത്തെയും പ്രതിഭ എംഎൽഎ ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു. കൊറോണ വൈറസിനെക്കാള്‍ മാരകമായ മനുഷ്യവൈറസുകളുണ്ടെന്നായിരുന്നു ഈ വീഡിയോയിൽ നടത്തിയ പരാമര്‍ശം. പിന്നാലെയാണ് ആരോപണങ്ങൾ മാധ്യമങ്ങൾക്കെതിരെ തിരിച്ച് എംഎൽഎ വീണ്ടും രംഗത്തെത്തുന്നത്.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗൺ സെപ്റ്റംബർ പകുതിവരെ നീണ്ടേക്കുമെന്ന് റിപ്പോർട്ട്. അമേരിക്കയിലെ ബോസ്റ്റൻ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ പുതിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ജൂൺ അവസാന വാരത്തിനും സെപ്റ്റംബർ രണ്ടാം വാരത്തിനും ഇടയ്ക്കേ ഇന്ത്യയിൽ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗൺ നീക്കാൻ സാധ്യതയുള്ളൂവെന്ന് റിപ്പോർട്ടിനെ ഉദ്ധരിച്ച് ‘മണികണ്‍ട്രോൾ’ റിപ്പോർട്ട് ചെയ്യുന്നു.

ആരോഗ്യരംഗം നേരിടുന്ന കനത്ത വെല്ലുവിളിയുടെ പശ്ചാത്തലത്തിലാണ് ലോക്ക് ഡൗൺ നീളാൻ സാധ്യതയേറിയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ ജൂൺ മൂന്നാം വാരത്തോടെ കോവിഡ്19 കേസുകളുടെ എണ്ണം ഇന്ത്യയിൽ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്ന മുന്നറിയിപ്പും റിപ്പോർട്ട് നൽകുന്നുണ്ട്.

മാർച്ച് 24നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടും പോളണ്ടും കൊളംബിയയും സമാനമായ രീതിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ മൂന്നാം തിയതിവരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2300 കടന്നു. 56 പേർക്കാണ് മഹാമാരിയെ തുടർന്ന് ജീവൻ നഷ്ടമായത്

 

RECENT POSTS
Copyright © . All rights reserved