ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീക്ക് ഗുരുതര പരിക്ക്. വയനാട് വൈത്തിരിയിലാണ് സംഭവമുണ്ടായത്. തളിമല സ്വദേശിനി ശ്രീവള്ളിക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കൽപ്പറ്റയിൽ നിന്നും വൈത്തിരിയിലേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ നിന്നാണ് സ്ത്രീ പുറത്തേക്ക് വീണത്. വൈത്തിരി ടൗണിൽ വച്ചാണ് സംഭവം. ഇറങ്ങാനുള്ള സ്റ്റോപ്പിലേക്ക് ബസ് അടുത്തതോടെ ഇവർ ഇരിപ്പിടത്തിൽ നിന്ന് മാറി വാതിലിന് സമീപത്തേക്ക് നിന്നു. ഇതിനിടെ ബസ് വളവ് തിരിഞ്ഞപ്പോൾ തുറന്നിരുന്ന വാതിലിലൂടെ സ്ത്രീ പുറത്തേക്ക് തെറിച്ചുപോവുകയായിരുന്നു.
കെഎസ്ആർടിസിക്ക് തൊട്ടുപിന്നാലെ മറ്റൊരു ബസ് കൂടി വരുന്നുണ്ടായിരുന്നു. സ്ത്രീ വീഴുന്നത് കണ്ട് പിന്നാലെ വന്ന ബസിന്റെ ഡ്രൈവർ പെട്ടന്ന് ബ്രേക്ക് ചെയ്തതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് സ്ത്രീയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. തലയടിച്ച് വീണതിനാൽ സ്ത്രീക്ക് കാര്യമായ പരിക്കുണ്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ജോലിക്കിടെ സഹപ്രവർത്തകന്റെ വെടിയേറ്റ് ചികിത്സയിലുള്ള മലയാളി ജവാൻ ഉല്ലാസിനോട് നീതി കാണിക്കാതെ മേലുദ്യോഗസ്ഥർ. ചികിത്സയ്ക്കായി കേരളത്തിലേക്ക് മാറ്റുമെന്ന് ആദ്യം ഉറപ്പ് നൽകിയെങ്കിലും ഡൽഹിയിലേക്ക് മാറ്റാനാണ് ഇപ്പോൾ നീക്കം. പരസഹായമില്ലാതെ അനങ്ങാൻ പോലുമാകാത്ത അവസ്ഥയിൽ ഐടിബിപി ക്യാമ്പിൽ ജീവിക്കുകയാണ് ഇദ്ദേഹം.
നട്ടെല്ലിന് ഗുരുതര ക്ഷതമേറ്റ് റായ്പൂരിലെ ഐടിബിപി ബറ്റാലിയൻ ക്യാമ്പിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശി ഉല്ലാസിനെ കേരളത്തിലേക്ക് മാറ്റാൻ ഐടിബിപി ഉന്നത ഉദ്യോഗസ്ഥർ തീരുമാനിക്കുകയും ചെയ്തു. എന്നാൽ രണ്ട് ദിവസം മുൻപ് ബറ്റാലിയൻ കമാന്റന്റ് ഉല്ലാസിനെ ഡൽഹിയിലേക്ക് മാറ്റുകയാണെന്നറിയിച്ചു. കുടുംബത്തിന്റെ സഹായം കിട്ടാൻ കേരളത്തിലേക്ക് മാറ്റണമെന്നപേക്ഷിച്ചിട്ടും മേലുദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല. കൂടുതൽ കളിച്ചാൽ യൂണിഫോം ഊരിവയ്പ്പിക്കുമെന്നായിരുന്നു ഭീഷണി.
ഛത്തീസ്ഗഢിലെ ഖറോറ ഐടിബിപി 38ാം ബറ്റാലിയൻ ആശുപത്രിയിലാണ് ഉല്ലാസിനെ നിലവിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അരയ്ക്ക് താഴെ ശരീരം മരവിച്ച അവസ്ഥയിൽ മലമൂത്ര വിസർജനം നടക്കുന്നത് ഉല്ലാസിന് അറിയാൻ സാധിക്കുന്നില്ല. നട്ടെല്ല് ഓപ്പറേഷൻ ചെയ്തതിനാൽ ഒന്നര വർഷത്തെ ചികിത്സയിലൂടെ മാത്രമേ തിരിച്ചുവരവ് സാധ്യമാകൂ.
ഒന്നരമാസമായി ഫിസിയോതെറാപ്പിയടക്കമുള്ള ചികിത്സ ഉല്ലാസിന് കൃത്യമായി ലഭിക്കാത്ത സാഹചര്യമുണ്ട്. ആറ് മാസം മുൻപാണ് ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ ഗർഭിണിയും മാതാപിതാക്കൾ അസുഖബാധിതരുമാണ്. ഇക്കഴിഞ്ഞ ഡിസംബർ നാലിനാണ് ജവാന് സഹപ്രവർത്തകന്റെ വെടിയേറ്റത്.
ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് വൈദികര്‍ക്കെതിരെ നടപടിയെടുത്ത് ഓര്‍ത്തഡോക്‌സ് സഭ. മൂന്ന് വൈദികരെ ആത്മീയ ചുമതലകളില്‍ നിന്ന് പുറത്താക്കി. കോട്ടയം ഭദ്രാസനത്തിന് കീഴിലെ ഫാ.വര്‍ഗീസ് മര്‍ക്കോസ്, ഫാ.വര്‍ഗീസ് എം. വര്‍ഗീസ്, ഫാ.റോണി വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് സഭയുടെ നടപടി.
കോട്ടയം കുഴിമറ്റത്ത് അവിഹിതബന്ധവും പണമിടപാടും ആരോപിച്ച് വീട്ടമ്മയുടെ ഭര്‍ത്താവ് നല്‍കിയ പരാതി കണക്കിലെടുത്താണ് ഫാ.വര്‍ഗീസ് മര്‍ക്കോസ് ആര്യാട്ടിനെതിരായ നടപടി. പരാതിയെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പ് വീട്ടമ്മ ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.
അനാശാസ്യ ആരോപണങ്ങളെത്തുടര്‍ന്ന് മുന്‍പ് വികാരിസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയിരുന്ന വൈദികനാണ് ഫാ.റോണി വര്‍ഗീസ്. സഭാനേതൃത്വം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഫാ റോണിയെ ചുമതലകളില്‍നിന്ന് ഒഴിവാക്കിയത്.
വാകത്താനത്തെ ചാപ്പലില്‍ വികാരിയായിരുന്ന ഫാ.വര്‍ഗീസ് എം. വര്‍ഗീസ് ചക്കുംചിറയിലിനെ കഴിഞ്ഞദിവസം അനാശാസ്യം ആരോപിച്ച് വിശ്വാസികള്‍ തടഞ്ഞുവച്ചു. ഈ സംഭവത്തെ തുടര്‍ന്നാണ് ഓര്‍ത്തഡോക്‌സ് സഭ ലൈംഗിക ആരോപണങ്ങളില്‍ അടിയന്തര നടപടിയെടുത്തത്.
ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് ആന്റണി മലയാള സിനിമയിലേക്കെത്തുന്നത്. കുമ്പളങ്ങി നൈറ്റ്സിലെ സിമി എന്ന കഥാപാത്രമാണ് ഗ്രേസിനെ സിനിമാസ്വാദകർക്കിടയിൽ പ്രിയങ്കരിയാക്കിയത്. തമാശ എന്ന ചിത്രത്തിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. രണ്ട് ചിത്രങ്ങളിലെയും പ്രകടനത്തിന് താരത്തിന് മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം നൽകി ആദരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ സിനിമാ കൂട്ടായ്മയായ മൂവി സ്ട്രീറ്റ്.
അവാര്‍ഡ് സ്വീകരിച്ച ശേഷം ഗ്രേസ് വേദിയിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ ചർച്ചയാകുന്നത്. ”നീ ഒന്നും ആവില്ല, സിനിമ നടി പോയിട്ട് ഒരു കോപ്പുമാവില്ല എന്ന് പറഞ്ഞ ആളുകളുണ്ട്, അവര്‍ക്കുള്ള ഒരു ചെറിയ മറുപടിയാണ് ഈ അവാര്‍ഡ്”- ഗ്രേസ് പറഞ്ഞു.സക്കറിയയുടെ ‘ഹലാല്‍ ലവ് സ്റ്റോറി’, അജു നായകനാകുന്ന ‘സാജന്‍ ബേക്കറി സിന്‍സ് 1962’ എന്നീ ചിത്രങ്ങളാണ് ഗ്രേസിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.
ശബരിമലയിലെ തിരുവാഭരണങ്ങള്‍ പന്തളം രാജകുടുംബം കൈവശം വയ്ക്കുന്നതിനെ ചോദ്യംചെയ്ത് സുപ്രീംകോടതി. ആഭരണങ്ങള്‍ ദൈവത്തിന് സമര്‍പ്പിച്ചതാണ്. ദൈവത്തിന് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ രാജകുടുംബത്തിന് അവകാശമില്ലെന്നും കോടതി പരാമര്‍ശം. തിരുവാഭരണങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
കൂടാതെ തിരുവാഭരണം പന്തളം കൊട്ടാരത്തിൽ സുരക്ഷിതമാണോയെന്ന ചോദ്യവും കോടതി ഉന്നയിച്ചു. ഇവ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ ചുമതലയിലേക്ക് മാറ്റിക്കൂടേയെന്നും കോടതി ആരാഞ്ഞു. ജസ്റ്റിസ് എൻവി രമണയാണ് കേസ് പരിഗണിക്കുന്നത്.
ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട് കോടതി. തിരുവാഭരണങ്ങൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സുപ്രീംകോടതി നൽകിയിരുന്ന നിര്‍ദ്ദേശങ്ങൾ നടപ്പാക്കിയോ എന്ന ചോദ്യമുന്നയിച്ച ശേഷമാണ് കോടതി ഈ പരാമർശങ്ങൾ നടത്തിയത്. തിരുവാഭരണം കേഷ്ത്രത്തിന് കൈമാറാനും അത് പരിപാലിക്കാൻ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാനും ആവശ്യപ്പെട്ടിരുന്നതാണല്ലോയെന്ന് കോടതി ചോദിച്ചു. ഇത് നടപ്പായിട്ടില്ലെന്നും ഇപ്പോഴും രാജകുടുംബത്തിന്റെ പക്കലാണ് തിരുവാഭരണമുള്ളതെന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി.
ഇതെത്തുടർന്നാണ് ദൈവത്തിന്റേതാണ് തിരുവാഭരണമെന്ന് കോടതി പറഞ്ഞത്. തിരുവാഭരണം ദൈവത്തിന്റേതാണോ രാജകുടുംബത്തിന്റേതാണോയെന്നതിൽ വ്യക്തത വരണമെന്നും കോടതി ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. അന്ന് സർക്കാർ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.
തന്റെ ‘ഹിന്ദുത്വ’ ബിജെപിയുടെ ഹിന്ദുത്വയിൽ നിന്ന് വ്യത്യസ്തമാണെന്ന അവകാശവാദവുമായി ശിവസേനാ നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ രംഗത്ത്. അധികാരം പിടിച്ചെടുക്കാൻ മതത്തെ ഉപയോഗിക്കുന്നത് തന്റെ ഹിന്ദുത്വമല്ലെന്ന് അദ്ദേഹം പറഞ്ഞു. സമാധാനമില്ലാത്ത ഹിന്ദുകരാഷ്ട്രം തനിക്ക് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശിവസേന മുഖപത്രം സാമ്നയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉദ്ധവ് തന്റെ നിലപാട് പ്രഖ്യാപിച്ചത്.
ജനങ്ങൾ പരസ്പരം കൊല്ലുകയും അശാന്തമായിരിക്കുകയും ചെയ്യുന്നതല്ല തന്റെ ഹിന്ദുരാഷ്ട്ര സങ്കൽപ്പമെന്ന് അദ്ദേഹം വ്യക്തമാക്കി. അതല്ല താൻ പഠിച്ചത്. ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്ത് നടപ്പാക്കില്ലെന്നും എന്നാൽ പൗരത്ന നിയമഭേദഗതിയെ താൻ അനുകൂലിക്കുന്നുവെന്നും നിലപാടെടുത്ത് ദിവസങ്ങൾക്കു ശേഷമാണ് ഉദ്ധവ് താക്കറെയുടെ ഈ പ്രതികരണം. പൗരത്വ നിയമം ഇതരരാജ്യങ്ങളിൽ മതദ്വേഷത്തിന് ഇരയാകുന്ന ഹിന്ദുക്കളെ സംരക്ഷിക്കാനുള്ളതാണെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു.
ഇന്നും തന്റെ ആശയശാസ്ത്രം ഹിന്ദുത്വ തന്നെയാണെന്ന് സ്ഥാപിക്കുകയായിരുന്നു അഭിമുഖത്തിലുടനീളം അദ്ദേഹം. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും താൻ തയ്യാറാകില്ല. ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒരിക്കലും ഒളിച്ചോടിയിട്ടില്ല. ഇനി ഒളിച്ചോടുകയുമില്ലെന്നും ഉദ്ധവ് പറഞ്ഞു.
താൻ ഹിന്ദുത്വ ആശയത്തിൽ നിന്നും വ്യതിചലിക്കുന്നുവെന്ന ബിജെപിയുടെ ആരോപണത്തെ താക്കറെ പരിഹസിച്ചു തള്ളി. “ഞാൻ മതംമാറിയെന്നാണോ അവർ പറയുന്നത്? അവരാണ് ഹിന്ദുമതത്തിന്റെ അന്തിമ അധികാരികൾ എന്ന് ഞാൻ പറയണമെന്നാണോ അവർ ആഗ്രഹിക്കുന്നത്? അവർ പറയുന്നത് മാത്രമാണ് ശരിയെന്നും മറ്റുള്ളവരുടേതെല്ലാം തെറ്റാണെന്നുമുള്ള തോന്നൽ ചിരിച്ചു തള്ളേണ്ടതാണ്,” ഉദ്ധവ് പറഞ്ഞു.
പൗരത്വം തെളിയിക്കുക എന്നത് ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും പ്രതിസന്ധി സൃഷ്ടിക്കുന്ന കാര്യമാണ്. അങ്ങനെ സംഭവിക്കാൻ ഞാനനുവദിക്കില്ല.
നീയും ഒരമ്മ പെറ്റ മകനല്ലേടാ….അവനെ കൊന്നതെന്തിനെടായെന്ന നിലവിളിയുമായി സംഗീതിന്റെ ഘാതകർക്ക് നേരെ കുടുംബത്തിന്റെ പ്രതിഷേധം. പ്രതികളിൽ ആദ്യം മണ്ണുമാന്തി ഡ്രൈവർ ഷിജിനെയാണ് പൊലീസ് പുറത്തിറക്കിയത്. പിന്നാലെ ഉടമ സ്റ്റാൻലി ജോണിനെ വാനിൽ നിന്നിറക്കി.ഇതോടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും രോഷം അണപൊട്ടി. ശകാര വാക്കുകൾ കൊണ്ട് മൂടി. വീട്ടുകാരുടെ പ്രതിഷേധം ഉയരുന്നതിനിടെ പെട്ടെന്ന് പൊലീസ് വാനിലേക്ക് കയറ്റി.
സംഗീതിനെ ആദ്യം തട്ടി വീഴിത്തിയ ടിപ്പർ ഡ്രൈവർ ലിനോയുടെതായിരുന്നു അടുത്ത ഊഴം. പൊലീസിന്റെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ ലിനോ, സംഗീത് പൊലീസിനെ വിളിക്കുന്നതിനിടെ ടിപ്പർ റോഡിലേക്കിറക്കി രക്ഷപ്പെട്ടവഴി വിശദീകരിച്ചു.
ടിപ്പർ ഉടമ ഉത്തമനെ കണ്ടതോടെ നാട്ടുകാരും വീട്ടുകാരും കൂടുതൽ പ്രകോപിതരായി. സംഗീതിന്റെ മാതാവും ഭാര്യ മാതാവും ബന്ധുക്കളുമൊക്കെ അലറിവിളിച്ച് ശകാരവാക്കു കളുമായി മുന്നോട്ട് വന്നതോടെ ഉത്തമനും പൊലീസ് വലയത്തിൽ പെട്ടെന്ന് വാനിലേക്ക്.
സംഭവ ദിവസം സ്ഥലത്തുണ്ടായിരുന്ന ഡ്രൈവർ, ക്ലീനർ,സഹായി എന്നിവരെ പൊലീസ് വാഹനത്തിൽ നിന്നിറക്കിയെങ്കിലും പ്രതിഷേധം അതിരുവിടുമെന്ന് കണ്ടതോടെ വീടിന്റെ പരിസരത്തേക്ക് കയറ്റാതെ ഇവരുടെ പങ്ക് പൊലീസ് ചോദിച്ചറിഞ്ഞ് ആളുകൂടകയും പ്രകാശം പരക്കുകയും ചെയ്യും മുൻപേ പ്രതികളുമായി പൊലീസ് സ്ഥലം വിട്ടു.
പറക്കമുറ്റാത്ത രണ്ട് മക്കളുമായി ഇനിയെന്തെന്ന ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് സംഗീതിന്റെ ഭാര്യ സംഗീത. ജീവിക്കാൻ വഴിയില്ല. സംഗീതിന്റെ പൗൾട്രി ഫാമിനായെടുത്ത വായ്പ വൻ തുക കടമായുണ്ട്.സ്വന്തമായി കിടപ്പാടമില്ല.മണ്ണുമാന്തിയെടുത്ത തുണ്ട് ഭൂമി വിറ്റാലും കടം തീരില്ല.
മക്കൾക്ക് പുറമേ മാതാവും ഭർതൃ മാതാവുമടങ്ങുന്ന കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതം തകർന്നു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട്് വിലപിക്കുന്ന സംഗീതയ്ക്കും മക്കൾക്കും ജീവിതം മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ സർക്കാർ കനിയണം.ജോലിയും സാമ്പത്തിക സഹായവുമാണ് കുടുംബം ആവശ്യപ്പെടുന്നത്.
വിസ്കിയും തേനും കഴിച്ച് കൊറോണ വൈറസ് ബാധയെ അകറ്റിയെന്ന് ബ്രിട്ടീഷ് പൗരൻ. ചൈനയിലെ വുഹാനിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്യുന്ന കോനർ റീഡെന്ന വ്യക്തിയാണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
രണ്ടുമാസം മുമ്പ് കടുത്ത ചുമയും ന്യൂമോണിയ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ ഇയാൾക്ക് പരിശോധനയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. താൻ രക്ഷപ്പെടില്ലെന്നാണ് കരുതിയതെന്ന് കോനർ ഒരു വിദേശ മാദ്ധ്യമത്തോട് പറഞ്ഞു.
രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നെന്നും, താൻ ആൻറി ബയോട്ടിക്കുകൾ നിരസിച്ചിരുന്നെന്നും ഇയാൾ പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്. ‘ശ്വാസ തടസമുണ്ടായപ്പോൾ ഇൻഹേലറിനെ ആശ്രയിച്ചു.കൂടാതെ വിസ്കിയിൽ തേൻ ചേർത്ത് കഴിച്ചിരുന്നു. ഇതാണ് രോഗത്തെ തുരത്തിയത്’- കോനർ പറയുന്നു.
അതേസമയം, കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. 490 പേർ ചൈനയിലും ഫിലിപ്പിയൻസിലും ഹോങ്കോംഗിലുമായി രണ്ടുപേരുമാണ് മരിച്ചത്. കാനഡയിലും ജപ്പാനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 24,000 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്
അങ്കമാലി ടൗൺ ബ്രദറൺ അസംബ്ലി പ്രതിനിധിയായ മിഥുൻ മിഷനറി ചാലഞ്ചിന്റെ ഭാഗമായാണ് അസമിലെ കാർബി ആങ് ലോങ് ജില്ലയിലെത്തുന്നത്. 5 വർഷമായി അവിടെ ബെയ്ദ ഗ്രാമത്തിലെ മംഗോളി ട്രൈബൽ ഗ്രാമത്തിൽ ഗോത്രവർഗത്തിന്റെ സാമൂഹിക ഉന്നമനത്തിനായി പ്രവർത്തിക്കുക്കുന്നു. അതോടൊപ്പം അവിടത്തെ സ്കൂളിൽ അധ്യാപകനുമാണ്.
കാർബി ജില്ലയിൽ മാത്രം 10 ലക്ഷത്തിലേറെ അംഗങ്ങളുള്ള ഈ ഗോത്ര വർഗ സമൂഹത്തിന്റെ പ്രാകൃതമായ ആചാരത്തിൽ നിന്നാണ് മിഥുൻ രൂപ്മിലിയെ രക്ഷപ്പെടുത്തിയത്. ജെറോം–സോൻഫി പടോർപി ദമ്പതികളുടെ നാലാമത്തെ മകളായാണ് രൂപ്മിലി ജനിക്കുന്നത്. പ്രസവത്തോടെ സോൻഫി മരിച്ചു. പ്രസവത്തിനിടെ അമ്മ മരിച്ചാൽ ആ കുഞ്ഞും അതോടൊപ്പം മരിക്കണം എന്നാണ് അവിടത്തെ ക്രൂരമായ ആചാരം. അതിനായി മാതാവിന്റെ സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ കുട്ടിയെ കൂർപ്പിച്ച മുളങ്കമ്പുകളിൽ ജീവനോടെ കോർത്ത് മൃതദേഹത്തിന്റെ പാദത്തിനരികിൽ നാട്ടും. ചടങ്ങുകൾ പൂർത്തിയാകുന്നതോടെ കുട്ടിയും മരിക്കും. പിന്നീട് കുട്ടിയെയും അമ്മയോടൊപ്പം സംസ്കരിക്കുകയാണു പതിവ്.
രൂപ്മിലിയെയും മുളങ്കമ്പുകളിൽ കുത്തി നിർത്താൻ തയാറെടുക്കുന്നതിനിടെയാണ് മിഥുൻ വിവരമറിഞ്ഞ് എത്തുന്നത്. ആചാരപ്രകാരം പിതാവിന് കുട്ടിയെ ഏറ്റെടുക്കാനാകില്ല. ഏറ്റെടുത്താൽ ഗ്രാമം വിട്ടു പൊയ്ക്കൊള്ളണം. മാതാവിന്റെ ബന്ധുക്കൾക്ക് കുട്ടിയെ ഏറ്റെടുക്കാൻ ആചാരം അനുവദിക്കുന്നുണ്ടെങ്കിലും മുഴുപ്പട്ടിണിയിൽ വലയുന്ന ഗ്രാമവാസികൾ അതിനു തയാറാകാറില്ല.
മിഥുൻ ഗോത്രത്തലവനുമായി ബന്ധപ്പെട്ടെങ്കിലും വിട്ടുനൽകിയില്ല. അതേസമയം, സാമൂഹിക പ്രവർത്തനത്തിലൂടെ പ്രിയങ്കരനായി മാറിയ മിഥുന്റെ അഭ്യർഥന പ്രകാരം മുളങ്കമ്പിൽ കുത്തിനിർത്തി കുട്ടിയെ കൊല്ലുന്നതിൽ നിന്ന് ഒഴിവാക്കാൻ ഗോത്രത്തലവൻ തയാറായി. ഗോത്രചരിത്രത്തിൽ ആദ്യമായായിരുന്നു അങ്ങിനെയൊരു ഒഴിവാക്കൽ.
തുടർന്ന് മിഥുൻ സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കുട്ടിയെ ഏറ്റെടുക്കാനുള്ള അനുമതി തേടി. ഗോത്രാചാരം നിലനിർത്താനായി സോൻഫിയുടെ സഹോദരിയുടെ പേരിൽ ആണ് ഏറ്റെടുക്കൽ അപേക്ഷ നൽകിയത്. കുട്ടിയുടെ സംരക്ഷണത്തിന് അവിടത്തെ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ മിഥുനും കുട്ടിയുടെ പിതാവും തമ്മിൽ കരാറുണ്ടാക്കി. അവിടെ നിന്നു ചികിത്സയ്ക്കായി കൊച്ചിയിലേക്കു പോയ കുടുംബമാണ് കുഞ്ഞിനെ കേരളത്തിലേക്ക് കൊണ്ടുവന്നത്.
കഴിഞ്ഞ നവംബർ 8ന് ഇവിടെ മിഥുന്റെ മാതാപിതാക്കളായ ജോണിയും മെറീനയും കുട്ടിയെ ഏറ്റെടുത്തു. ഗുരുതരമായ പോഷകാഹാരക്കുറവു മൂലം മരണത്തിന്റെ വക്കിലായിരുന്നു കുട്ടി. കോട്ടയം മെഡിക്കൽ കോളജിൽ 25 ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് ആരോഗ്യം വീണ്ടെടുക്കാനായത്. ഇപ്പോൾ മേയ്ക്കാട്ടെ വീട്ടിൽ ജോണിയുടെയും മെറീനയുടെയും അരുമയായി രൂപ്മിലി വളരുന്നു.
വയനാട് ബത്തേരിയില്‍ ശ്മശാനത്തില്‍ ദൂരൂഹ സാഹചര്യത്തില്‍ പാതികത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപകാലത്ത് ജില്ലയില്‍ നിന്നും കാണാതായവരുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. ശ്മാശനത്തില്‍ അടുത്തകാലത്ത് ഇത്തരത്തിലുള്ള മൃതദേഹം സംസ്ക്കരിക്കാന്‍ എത്തിച്ചില്ലെന്ന് രജിസ്റ്റര്‍ പരിശോധനയില്‍ വ്യക്തമായിരുന്നു.
ബത്തേരി ഗണപതിവട്ടം ശ്മശാനത്തിലാണ് പാതി കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മറ്റൊരു മൃതദേഹം സംസ്ക്കരിക്കാന്‍ എത്തിയവരുടെ ശ്രദ്ധയിലാണ് ഇതാദ്യം പെട്ടത്.
തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നാല്‍പ്പത്തഞ്ചിനും അമ്പതിനും ഇടയില്‍ പ്രയമുള്ള പുരുഷന്റേതാണ് മൃതദേഹമെന്ന് ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു.
ശ്മാശനത്തില്‍ സംസ്ക്കരിക്കാന്‍ ഇത്തരത്തിലുള്ള മൃതദേഹം അടുത്തകാലത്ത് എത്തിച്ചിട്ടില്ലെന്ന് രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായതോടെ ദുരൂഹതയേറി.
ജീര്‍ണിച്ച മൃതദേഹത്തിന് തീപ്പിടിക്കുകയായിരുന്നു എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ക്ഷതങ്ങളും ഏറ്റിട്ടില്ല. കഴിഞ്ഞ ആറുമാസത്തിനിടെ കാണാതയാവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ശ്മാശനത്തിലെ കുറ്റിക്കാടിന് മൂന്നു തവണ തീപ്പിടിച്ചിരുന്നു. ആത്മഹത്യ ചെയ്തതിന് ശേഷം കുറ്റിക്കാടിന് തീപടര്‍ന്നപ്പോള്‍ കത്തിയമരാനുള്ള സാധ്യതയുമുണ്ടെന്ന് പൊലീസ് പറയുന്നു.