രാധിക
കൗസല്യാ സുപ്രജാ രാമാ
പൂർവാസന്ധ്യാ പ്രവർത്തതേ
ഉത്ഥിഷ്ട നരശാർദൂല
കൈവല്യം ദൈവമാഹ്നികം
താമരക്കുട്ടി ഒന്നുകൂടി കണ്ണ് ഇറുക്കിയടച്ച് അമ്മയുടെ അടുത്തേക്ക് ചായാൻ ശ്രമിച്ചു. അർത്ഥം മനസ്സിലായില്ലെങ്കിലും ഈ പാട്ട് കേൾക്കാൻ നല്ല സുഖണ്ട്. ഇങ്ങനെ കണ്ണടച്ചിരിക്കാൻ അതിലേറെ സുഖം.
“താമരേ, ഒരു ദിവസം നിന്നെ ഞാനെന്റെ സ്വന്താക്കും” ഇതാരാണപ്പാ ഇത്ര നേരത്തെ! പതുക്കെ കണ്ണു തുറക്കാൻ ശ്രമിച്ചെങ്കിലും കഴിയുന്നില്ല. പാതികൂമ്പിയ മിഴിയുമായി അവൾ ഇരുന്നു.
‘താമരക്കണ്ണനുറങ്ങേണം
കണ്ണും പൂട്ടിയുറങ്ങേണം’
ഇന്നലെ രാത്രി ആരോ പാടി കേട്ട താരാട്ടിന്റെ ഈണത്തിൽ ഒന്നുകൂടി മയങ്ങാം.
അരുണ രാശി മെല്ലെ മെല്ലെ കിഴക്കിനെ സിന്ദൂണിമണിയിക്കാൻ തുടങ്ങിയപ്പോൾ ആരോ പാടി
‘താമരക്കണ്ണൻ വന്ന വേളയിൽ
താമരക്കൊരു പരിഭവം’
“അതോണ്ടാണോ ഇങ്ങനെ കണ്ണടച്ചിരുന്ന് സ്വപ്നം കാണണത്?”
ഈ പരിഭവംന്ന് പറഞ്ഞാൽ എന്താണാവോ! എന്തെങ്കിലും ആവട്ടെ. എന്തായാലും അറിയില്ല്യാന്ന് നടിക്കണ്ട. താമരക്കുട്ടി പതുക്കെ കണ്ണുതുറന്ന് ഒന്ന് ചിരിച്ചു.
“ഞാൻ കണ്ണുതുറന്നൂല്ലോ. എനിക്കൊരു പരിഭവംണ്ട്”. അവൾ മെല്ലെ പറഞ്ഞു
“പെണ്ണേ നിന്നോടല്ല, കുളി കഴിഞ്ഞു പോകുന്ന നന്ദിനിചേച്ചീനോടാണ് ചേട്ടൻറെ കിന്നാരം. കുളക്കടവിലിരുന്ന് ഉണ്ടക്കണ്ണൻ ചിരിച്ചു.
എന്നോട് ആരെങ്കിലും ഇങ്ങനെ കിന്നാരം പറയോ? ആവോ, ആർക്കറിയാം! അവൾ പ്രതീക്ഷയോടെ ഉണ്ടക്കണ്ണനെ നോക്കി.
അവൻ ചിരിച്ചുകൊണ്ട് കണ്ണിറുക്കി. അവളും കണ്ണിറുക്കാൻ ശ്രമിച്ചു. അത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യാണ്ന്ന് മനസ്സിയാതോണ്ട് വേണ്ടാന്ന് വെച്ചു. പുസ്തക സഞ്ചി കുളക്കടവിൽ വെച്ച് ഉണ്ടക്കണ്ണൻ തുള്ളിച്ചാടി അവൻറെ വഴിക്ക് പോയി.
ഈ ഉണ്ടക്കണ്ണൻടെപേര് എന്തായിരിക്കും? ഉണ്ണിക്കണ്ണൻന്ന് വിളിച്ചാലോ?
ഇത്ര പെട്ടെന്ന് ആള് തിരിച്ചുവന്ന്വോ! പടവിൽ ഇരുന്ന് വെള്ളത്തിൽ കാലിട്ടടിച്ചു കൊണ്ട് പായസം നുണച്ചിറക്കുന്ന ഉണ്ടകണ്ണനെ കണ്ടപ്പോൾ അവൾക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. കൊതിയൻ!
“എന്തിനാ വെറുതെ കിണിക്കണത്?” അവൻ ദേഷ്യം ഭാവിച്ചപ്പോൾ അവൾ വീണ്ടും ചിരിച്ചു. അമ്മപ്പയ്യ് കിടാവിനെ നക്കി തുടക്കുന്ന വാത്സല്യത്തോടെ അവൻ വിരലുകൾ ഒന്നുകൂടി നക്കി, ഇല മീൻ കുഞ്ഞുങ്ങൾക്ക് എറിഞ്ഞുകൊടുത്തു വെള്ളത്തിൽ ഇറങ്ങി.
ദൂരത്തു വളവിൽ ഒരു തല കണ്ടപ്പോൾ അവൻ പറഞ്ഞു.
“എൻറെ സ്കൂളിലെ സംഗീതാധ്യാപികയാണ് ആ വരുന്നത്.”
“എന്നുവെച്ചാൽ?”
“പാട്ട് ടീച്ചർ” അവൻ ചിരിച്ചു. ” ഗീത ടീച്ചർ”. അവൻ മെല്ലെ മൂളി.
‘താമരകുമ്പിളല്ലോ മമ ഹൃദയം
– അതിൽ
ഗീതേ നിൻ സംഗീത മധു പകരൂ’
“ടാ ചെറുക്കാ, ഇന്ന് സ്കൂളിൽ വരുന്നില്ലേ?” ടീച്ചറിന്റെ ചോദ്യം കേട്ടപ്പോൾ താമര കുട്ടി ചിരിച്ചു വശം കെട്ടു. ഉണ്ടക്കണ്ണൻ മെല്ലെ തലയാട്ടി.
ടീച്ചർ പോയപ്പോൾ ഉണ്ടക്കണ്ണൻ ചോദിച്ചു. “എന്താ നിന്റെ പേര്?”
“എന്നെ ആരും നീന്ന് വിളിക്കണ്ട.”
“ഏയ്, പരിഭവിക്കണ്ട”.
അപ്പോൾ ഇതാണല്ലേ പരിഭവം!
“മഹാറാണിയുടെ പേര് എന്താണാവോ?”
“പങ്കജ്”
“അത്രയ്ക്കങ്ങട് സ്റ്റൈൽ ആക്കണ്ട. പങ്കജം, അല്ലെങ്കിൽ പങ്കജാക്ഷി”
“സത്യായിട്ടും എൻറെ പേര് പങ്കജ്ന്ന് തന്ന്യാ.” താമര കുട്ടിക്ക് സങ്കടം വന്നു.
“ഈ പേരിൻറെ അർത്ഥം എന്താണെന്ന് അറിയോ?”
ഇല്ലെന്നവൾ തലയാട്ടി.
“എന്നാൽ കേട്ടോളൂ. ചെളിയിൽ നിന്നും ഉണ്ടായത്. അതുകൊണ്ട് ഞാൻ തന്നെ താമരക്കുട്ടീന്ന് വിളിക്കാം. എന്താ പോരേ?”
“അത് തന്ന്യാ എനിക്കും ഇഷ്ടം. അങ്ങനെ വിളിച്ചാൽ മതി”
“അപ്പൊ ശരി വൈകുന്നേരം കാണാം.”
ഓടിപ്പോകുന്ന ഉണ്ടക്കണ്ണനെ നോക്കി നിൽക്കുമ്പോൾ താമര കുട്ടിയെ തൊട്ടുരുമ്മി പോയ കുഞ്ഞു മീൻ പറഞ്ഞു. “പറ്റുമെങ്കിൽ എന്നെ പിടിക്കാൻ വാ”
*** *** *** *** ***
സ്കൂൾ എന്തിനാ ഇത്ര നേരം! എത്ര നേരാ ഇങ്ങനെ കാത്തു നിൽക്ക. താമര കുട്ടിക്ക് മുഷിപ്പ് തോന്നി
“ഏയ് താമരേ എന്താ ആലോചിക്കുന്നത്?” പുസ്തകസഞ്ചി
കരയ്ക്കു വെച്ച് വെള്ളത്തിലിറങ്ങി കാലും മുഖവും കഴുകുമ്പോൾ ഉണ്ടക്കണ്ണൻ ചോദിച്ചു.
“ഉണ്ടക്കണ്ണാ, എന്തൊക്കെണ്ട് വിശേഷം?” അവളും കുശലം ചോദിച്ചു.
“നാളെ സിനിമയ്ക്ക് പോയാലോ?” ബസ്സ് ഇറങ്ങി വന്ന പൊടിമീശ ചോദിച്ചു.
“അയ്യോ അടുത്താഴ്ച പരീക്ഷല്ലേ ഞാനില്ല”. കണ്ണട മൊഴിഞ്ഞു. “നാളെ അമ്പലത്തിൽ വന്നാൽ കാണാം”
“നോക്കട്ടെ.” കുറച്ചുനേരം ഒന്നും മിണ്ടാതെ നിന്നതിനുശേഷം ” ശരി, നാളെ കാണാം” എന്ന് പറഞ്ഞ് രണ്ടുപേരും രണ്ടു വഴിക്ക് പോയി.
“താമരേ, ആ ചേച്ചി ചേട്ടനോട് പറഞ്ഞത് എന്താന്നറിയോ?”
“എന്താ?”
‘തളിരിട്ടകിനാക്കൾ തൻ താമര മാലയുമായ്
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരൻ’
ഈ ഉണ്ടക്കണ്ണൻ ആള് കൊള്ളാല്ലോ
അപ്പ ശരി നാളെ കാണാം ഉണ്ടക്കണ്ണൻ സഞ്ചിയെടുത്തു പതുക്കെ നടക്കാൻ തുടങ്ങിയപ്പോൾ താമരക്കുട്ടി മെല്ലെ തലയാട്ടി.
*** *** *** *** ***
പിറ്റേന്ന് താമരക്കുട്ടി നേരത്തെ തന്നെ കണ്ണുതുറന്നു.
“ഇന്ന് എന്താ ഇത്ര നേരത്തെ?” കുഞ്ഞി മീനിന്റെ ചോദ്യം കേട്ട് ചിരിച്ചുകൊണ്ട് താമര പറഞ്ഞു. “വേറൊന്നും കൊണ്ടല്ല. ഉണ്ടക്കണ്ണൻ നേരത്തെ വന്നാൽ മിസ്സാവരുതല്ലോ എന്ന് വെച്ചിട്ടാ.”
“നടക്കട്ടെ നടക്കട്ടെ”, നീന്തി പോകുന്നതിനിടയിൽ കുഞ്ഞു മീൻ പറഞ്ഞു.
“ഹേയ് പങ്കജ്” പുസ്തകസഞ്ചി പടവിൽ വച്ച് അവൻ വിളിച്ചു.
“അതെ, എന്നെ അങ്ങനെ വിളിക്കണ്ട”.
“അതെന്താ, തനിക്ക് ആ പേര് ഇഷ്ടല്ലേ?”
“അതല്ല. ഇയാള് എന്നെ താമരേന്ന് വിളിച്ചാൽ മതി.”
“ശരി താമരക്കുട്ടി.”
അമ്പലത്തിലേക്ക് പോകുന്ന കട്ടിമീശയും പട്ട് സാരിയും എന്തോ പറഞ്ഞു ചിരിച്ചു.
“രണ്ടുദിവസം മുമ്പ് ആയിരുന്നു അവരുടെ കല്യാണം. ലൗ മാരേജാ”
“അതെന്താ സാധനം?” ചോദിച്ചു കഴിഞ്ഞപ്പോൾ താമരക്ക് വേണ്ടായിരുന്നു എന്ന് തോന്നി.
ഉണ്ടക്കണ്ണൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “പ്രേമവിവാഹം. അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടമായി കല്യാണം കഴിച്ചതാ. അതുപോട്ടെ, അവർ പാടിയ പാട്ട് എന്തായിരിക്കും താമരക്കുട്ടി?”
അറിയില്ലെന്ന് അവൾ തലയാട്ടി
‘താമരപ്പൂ നീ കണ്ടു മോഹിച്ചു
താഴെ ഞാൻ നീന്തി ചെന്നു പൂവ് പൊട്ടിച്ചു
തണ്ടൊടിഞ്ഞ താമര ഞാൻ കൊണ്ടു വന്നപ്പോൾ
പെണ്ണേ നിൻ കവിളിൽ കണ്ടു മറ്റൊരു താമരക്കാട് .”
“അതെ എനിക്ക് ഒരു സംശയംണ്ടായിരുന്നു”
“ഇഷ്ടംപോലെ ചോദിക്കാം”
“അതെങ്ങന്യാ കവിളില് താമരക്കാട് ഉണ്ടാവുക”
“അതെയ് ഈ പ്രേമം തലയ്ക്ക് പിടിച്ചാൽ അങ്ങന്യൊക്കെ തോന്നും അല്ലാണ്ടെന്താ.”
“ഇയാളുടെ ശരിക്കും പേരെന്താ?”
“പങ്കജ്”
“അതെങ്ങന്യാ ശരിയാവണത്? പങ്കജ് പെൺകുട്ടികളുടെ പേരല്ലേ?”
“അല്ല ആൺകുട്ടികളുടെ പേരാ”
“പങ്കജാക്ഷൻ ആയിരിക്കും”
“അല്ല താമരക്കണ്ണൻ”
അവൾക്ക് ചിരി വന്നു. ഈ താമരക്കണ്ണനെ എനിക്ക് ശരിക്കും ഇഷ്ടാവാൻ തുടങ്ങീരിക്കണു
“എന്താ ആലോചിക്കണത്?”
“ഒന്നുംല്ല്യ”
“അപ്പ ശരി പിന്നെ കാണാം”
“ഇയാള് ആർക്കെങ്കിലും അങ്ങനെ താമരപ്പൂവ് കൊടുത്തിട്ടുണ്ടോ?”
“ഏയ് അതൊന്നും നമുക്ക് പറഞ്ഞ പണിയല്ല. ”
“ഒരു കാര്യം പറയട്ടെ. അതെയ് ഇയാൾക്ക് ആരുടെയെങ്കിലും കവിളിൽ താമരക്കാട് വിരിയിക്കണംന്ന് തോന്ന്യാൽ എന്നെ വിളിച്ചാൽ മതി. ഞാൻ വരാം.”
“അതുവേണ്ട താമരക്കുട്ടി, എനിക്ക് പൂവ് പൊട്ടിക്കുന്നത് ഇഷ്ടല്ല, എൻറെ താമരക്കുട്ടി തണ്ടൊടിഞ്ഞ് നിൽക്കുന്നതും ഇഷ്ടല്ല. അപ്പ ശരി പിന്നെ കാണാം”
*** *** *** *** ***
ഇന്നെന്താ ഈ സൂര്യൻ ഇത്ര സാവധാനം! പതിവില്ലാതെ മുകളിലേക്ക് നോക്കി അവൾ പരിഭവിച്ചു
വളവ് തിരിഞ്ഞ് ലല്ലലലം പാടി ചാഞ്ചാടി വരുന്ന പുസ്തകസഞ്ചി കണ്ടപ്പോൾ താമര കുട്ടിയുടെ മനസ്സും ഒന്ന് ചാഞ്ചാടി.
“അതാ നിൻറെ കറുമ്പൻ വരുന്നുണ്ട് . ” കുഞ്ഞു മീൻ കളിയാക്കി ചിരിച്ചു.
കറുമ്പൻ മാത്രല്ല കുറുമ്പനും ആണ്
താമര മനസ്സിൽ പറഞ്ഞു.
ഉണ്ടക്കണ്ണൻ സ്കൂളിലെ സാഹസിക കഥകൾ പറഞ്ഞു. താമരക്കുട്ടിയും തൻറെ കൊച്ചു ലോകത്തിലെ വിശേഷങ്ങൾ പങ്കുവെച്ചു.
“എന്തു ഭംഗിയാണ് ആ ചേച്ചിയെ കാണാൻ?” വഴിയിലൂടെ പതുക്കെ നടന്നു വരുന്ന ദാവണിയെ നോക്കി താമര പറഞ്ഞു.
“മരം ചാരി നിൽക്കണ ചേട്ടൻറെ ലൈനാ. ഇപ്പോൾ തിരിഞ്ഞു നോക്കും.”
അവൻ പറഞ്ഞതുപോലെ ദാവണി തിരിഞ്ഞുനോക്കി
“ഇപ്പോൾ നിവിൻപോളി പിന്നാലെ നടക്കും”പറഞ്ഞു
അവർ രണ്ടുപേരും പോയപ്പോൾ താമരക്കുട്ടി ചോദിച്ചു
ഏത് പാട്ടാ ആ ചേട്ടൻ പാടിയത്?
‘പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
താമര മൊട്ടായിരുന്നു നീ
ഒരു താമര മൊട്ടായിരുന്നു നീ
ദാവണി പ്രായത്തിൽ പാതി വിരിഞ്ഞു നീ…’
“ഇയാൾക്ക് എങ്ങനെ ഇതൊക്കെ അറിയുന്നത്!”
“പൊട്ടത്തി, അതിന് കുറച്ചു പാട്ട് കേട്ടാൽ മതി. മനസ്സിൽ കുറച്ച് സ്നേഹം കൂടി വേണം അത്രയേ ഉള്ളൂ.”
“അതെ ഞാനൊരു കാര്യം ചോദിക്കട്ടെ?”
“ചോദിച്ചോളൂ”
“ഇയാളെ ഞാൻ താമരക്കണ്ണൻന്ന് വിളിക്കട്ടെ?”
“താമരക്കണ്ണൻ” അവൻ കുലുങ്ങി ചിരിച്ചു “എൻറെ അമ്മ പോലും എന്നെ അങ്ങനെ വിളിച്ചിട്ടില്ല. ഇനി താമര കുട്ടിക്ക് അത്ര നിർബന്ധാണെങ്കിൽ വിളിച്ചോളൂ. എന്നാ ഞാൻ പോട്ടെ.”
“എന്താ ഇത്ര തിരക്ക്?”
“പോയിട്ട് ഇപ്പൊ തന്നെ തിരിച്ചു വരും. അമ്പലത്തിൽക്ക്”
*** *** *** *** ***
കുളിച്ചു കുട്ടപ്പനായിട്ടാണ് താമരക്കണ്ണൻ വന്നത്. പായസത്തിന്റെ ഇല മീൻ കുഞ്ഞിന് കൊടുത്തുകൊണ്ട് അവൻ പറഞ്ഞു
“ആ പോയ കൊമ്പൻ മീശേനെ എല്ലാവരും താമരാന്നാണ് വിളിക്കാ.”
“അതെന്താ? ”
“അയാൾ എപ്പോഴും വെള്ളത്തിലാ അതുകൊണ്ടാ”
അത് നല്ല തമാശ. താമരക്കുട്ടി അതിശയിച്ചു
“ഇയാള് അമ്പലത്തിൽ പോയി എന്താണ് പ്രാർത്ഥിച്ചത്?”
‘താമര പൂവിൽ ..വാഴും ദേവിയല്ലോ നീ… ‘ അവൻ മൂളി
“അതെ എനിക്ക് വേണ്ടിയിട്ട് ഇയാൾ ഒരു പാട്ടു പാട്വോ?”
അവൻ പതുക്കെ പാടി
‘കല്യാണി കളവാണി ചൊല്ല മ്മിണി ചൊല്ല്
വെള്ള”താമര” പൂത്തിറങ്ങിയതാൺപൂവോ പെൺപൂവോ’
താമര കുട്ടി ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു
‘ആൺപൂവാണേൽ അമ്പലപ്പുഴ “ഉണ്ടക്കണ്ണന്” പൂജക്ക്
പെൺപൂവാണേൽ ആഹാ മറ്റൊരു ഒരു “കാർവർണ്ണന്” മാലക്ക്’
“താമരക്കുട്ടി പഠിച്ചു പോയല്ലോ. !”
“ഉണ്ടക്കണ്ണൻ അസ്സലായി പാടുന്നുണ്ടല്ലോ.”
“താമരക്കുട്ടീം നന്നായി പാടുന്നുണ്ട്.”
“ഇയാൾ വലുതായാൽ വലിയ പാട്ടുകാരൻ ആവോ?”
“പാട്ടുകാരനോ. മിണ്ടാൻ വയ്യാത്ത ഞാനെങ്ങന്യാ പാട്ടുകാരൻ ആവണത്? തന്റെ മനസ്സിൽ എന്നോട് ഇഷ്ടം ഉള്ളതുകൊണ്ടാണ് എൻറെ പാട്ട് കേൾക്കാൻ പറ്റുന്നത്. ”
“അപ്പ ശരി. പിന്നെ കാണാം താമരേ”
“നേരത്തെ വരണം ഞാനും കാത്തിരിക്കും ഉണ്ണിക്കണ്ണാ”
‘കല്യാണി കളവാണി ചൊല്ല മ്മിണി ചൊല്ല്
വെള്ള”താമര” പൂത്തിറങ്ങിയതാൺപൂവോ പെൺപൂവോ’ ഉണ്ടക്കണ്ണൻ പാടിക്കൊണ്ട് എഴുന്നേറ്റു.
താമരക്കുട്ടി ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു
‘ആൺപൂവാണേൽ അമ്പലപ്പുഴ “ഉണ്ടക്കണ്ണന്” പൂജക്ക്
പെൺപൂവാണേൽ ആഹാ മറ്റൊരു “കാർവർണ്ണന്” മാലക്ക് ‘
ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും
‘കല്യാണി കളവാണി’ ലൂപ് മോഡിൽ ആരോ പാടി കൊണ്ടിരിക്കുന്നത് അവൾ അറിഞ്ഞു.
ചിത്രീകരണം : അനുജ കെ
കൊവിഡ് സ്ഥിരീകരിച്ച വ്യക്തി നടത്തിയ സദ്യയില്‍ പങ്കെടുത്തത് 1500ഓളം പേര്‍. ചടങ്ങില്‍ പങ്കെടുത്ത ഇയാളുടെ കുടുംബാംഗങ്ങളടക്കം 11 പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഒരു ഗ്രാമം തന്നെ അടച്ചിട്ടു.മധ്യപ്രദേശിലെ മൊറേന ഗ്രാമത്തിലാണ് സംഭവം.
അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ദുബായില്‍ നിന്ന് എത്തിയതാണ് ഇയാള്‍.ഇതിനോടനുബന്ധിച്ചാണ് ഇയാള്‍ സദ്യ നടത്തിയത്. ദുബായില്‍ ജോലി ചെയ്യുന്ന സുരേഷ് എന്ന യുവാവാണ് ഗ്രാമത്തിലെത്തി ആളുകളെ സംഘടിപ്പിച്ച് ചടങ്ങ് നടത്തിയത്. മാര്‍ച്ച് 17നാണ് ഇയാള്‍ നാട്ടിലെത്തിയത്. മാര്‍ച്ച് 20നായിരുന്നു ചടങ്ങുകള്‍.
മാര്‍ച്ച് 25ന് ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയും ചികിത്സ ആരംഭിക്കുകയും ചെയ്തു. പിന്നാലെ ഭാര്യയ്ക്കും അടുത്ത ബന്ധുക്കളായ 11 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു.ഇതൊടെ ഗ്രാമം അടച്ചിട്ടേ മതിയാകൂ എന്ന തീരുമാനത്തില്‍ അധികൃതര്‍ എത്തുകയായിരുന്നു.
മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് ഷോ രണ്ടാം ഭാഗം കോവിഡ് 19 നെ തുടർന്ന് കഴിഞ്ഞ മാസമാണ് അവസാനിപ്പിക്കേണ്ടി വന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ബിഗ് ബോസ് മലയാളം സീസണ്‍ ടുവിലെ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന താരമായിരുന്നു ദയ അശ്വതി. ഷോയില്‍ നിന്നും പുറത്തെത്തിയ താരം വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ കുടുംബത്തെക്കുറിച്ച് പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായെത്തിയിരിക്കുകയാണ് ദയ ഇപ്പോള്‍.
കഴിഞ്ഞ ദിവസം ദയ സിന്ദൂരം ചാര്‍ത്തിയ ചിത്രം പങ്കുവച്ചതോടെ താരത്തിന്റെ വിവാഹം കഴിഞ്ഞ് എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. കുടുംബത്തെ ബാധിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ദയ, ‘തന്റെ ഭര്‍ത്താവിനേയും മക്കളേയും കുറിച്ച് പറയുന്നത് അംഗീകരിക്കാനാവില്ല. കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞായിരുന്നു ദയ സംസാരിച്ച് തുടങ്ങിയത്. കുറേ പേരൊക്കെ വന്ന് പറയുന്നു കൊറോണയല്ലേയെന്ന്. അന്ന് ഞങ്ങളെ പരത്തെറി വിളിച്ചപ്പോള്‍ കൊറോണയൊന്നും ഇല്ലായിരുന്നോ. നുണക്കഥകളുമായി പല യൂട്യൂബ് ചാനലുകാരും ഇറങ്ങിയിട്ടുണ്ട്. പലതും സത്യങ്ങള്‍ ആല്ല. ഞാന്‍ ഒരു സിന്ദൂരം ചാര്‍ത്തി ഫോട്ടോ ഇട്ടപ്പോള്‍ അല്ലെങ്കില്‍ വീഡിയോ ഇട്ടാല്‍ ദയയുടെ കല്യാണം കഴിഞ്ഞു എന്നാക്കി.
അത് ഏതുവകുപ്പില്‍ ആണെന്ന് മനസിലായില്ല. എന്റെ വിവാഹം പതിനാറാമത്തെ വയസ്സില്‍ കഴിഞ്ഞതാണ്. എനിക്ക് രണ്ടുകുട്ടികളും ഉണ്ട്. എന്റെ ഭര്‍ത്താവ് എന്നെ ഡിവോഴ്‌സാക്കിയിട്ടില്ല. പക്ഷെ അദ്ദേഹം വിവാഹിതനായി. അപ്പോള്‍ എനിക്ക് സിന്ദൂരം തൊടാനുള്ള അവകാശം ഇല്ലേ. അതുകൊണ്ടാണ് ഞാന്‍ സിന്ദൂരം തൊട്ടതെന്നും’ ദയ പറയുന്നു. മക്കളെക്കുറിച്ചും ദയ പങ്കുവയ്ക്കുന്നുണ്ട്. ‘ എനിക്ക് പെണ്‍കുട്ടികളാണെന്നാണ് പലരും പറയുന്നത്. അത് തെറ്റാണ്, എനിക്ക് രണ്ട് ആണ്‍കുട്ടികളാണ്. കാര്യങ്ങള്‍ വരുമാനത്തിന് വേണ്ടി പറഞ്ഞോട്ടെ അല്ലാതെ നുണക്കഥകള്‍ പറഞ്ഞു ഇറക്കരുത്.
എനിക്ക് പെണ്‍കുട്ടികള്‍ ആരുന്നെകിലും ഞാന്‍ സ്വീകരിച്ചേനെ. എന്റെ കുഞ്ഞുങ്ങളെ ഇപ്പോള്‍ പണിയെടുത്താണ് എന്റെ ഭര്‍ത്താവ് നോക്കുന്നത്. കഷ്ടപ്പെട്ടാണ് പഠിപ്പിച്ചു വലുതാക്കുന്നത്. എന്നെ ട്രോളുന്നതിനു കുഴപ്പമില്ല. പക്ഷെ അവരെ പറഞ്ഞാല്‍ വിവരം അറിയും. അതിനു ഞാന്‍ സമ്മതിക്കില്ല. ഇനി അത് നടന്നാല്‍ ഞാന്‍ കേസ് കൊടുക്കുമെന്നുള്ള മുന്നറിയിപ്പും ദയ നല്‍കുന്നുണ്ട്. ബിഗ് ബോസില്‍ വെച്ചു പ്രദീപ് ചന്ദ്രനെ തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് ദയ പറഞ്ഞത് വിവാദമായിരുന്നു. അതിനെക്കുറിച്ച് താരം പങ്കുവയ്ക്കുന്നതിങ്ങനെ .. ‘പ്രദീപിനെ പരിചയപ്പെട്ടത് 25 വയസ്സിലാണ്. 22 ആം വയസ്സില്‍ ആണ് ഭര്‍ത്താവുമായി പിരിയുന്നത്.
ഞാന്‍ ഒരിക്കലും പ്രദീപ് എന്റെ ബോയ് ഫ്രണ്ട് ആണെന്ന് സ്ഥാപിച്ചിട്ടില്ല. ജോലി തരാമെന്നു പറഞ്ഞു കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി പ്രദീപ് അപമാനിക്കുകയാണ് ചെയ്തതത്. എന്നെ ഇഷ്ടം ആയിരുന്നു ഒരു സുഹൃത്തിനോടുള്ള ഇഷ്ടം മാത്രമായിരുന്നു അത്. ആ ഇഷ്ടത്തിന് ഒരു അര്‍ഥം മാത്രമായി ആരും എടുക്കരുത് . പെട്ടിയും കിടക്കയും എടുത്ത് റെയില്‍വേ സ്റ്റേഷനില്‍ ചെന്നപ്പോള്‍ എന്നെ അറിയില്ല, എന്നെ തള്ളി കളഞ്ഞപ്പോള്‍, പറ്റിച്ച വേദനയാണ് ഞാന്‍ ബിഗ് ബോസില്‍ വച്ച് കാണിച്ചത്’ താരം വെളിപ്പെടുത്തി.
അഞ്ചാലുംമൂട്ടില്‍ ഗൃഹനാഥനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കടവൂര്‍ മതിലില്‍ ജിബിന്‍ വില്ലയില്‍ ജോര്‍ജ് ബര്‍ണാബാസിനെ(65)യാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭാര്യ ജെയിന്‍ കഴിഞ്ഞ 12-ന് മകള്‍ ആനിക്കൊപ്പം വിദേശത്തേക്കു പോയിരുന്നു തുടര്‍ന്നു ജോര്‍ജും മകന്‍ ജോബിനും മാത്രമാണു വീട്ടിലുണ്ടായിരുന്നത്.
ഇന്നലെ രാത്രിയോടെ ജോര്‍ജിനെ മുറിയിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വിവരം ജോബിന്‍ ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു.ബന്ധുക്കളാണ് പൊലീസില്‍ അറിയിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു. പരാതിയെത്തുടര്‍ന്ന് മൃതദേഹം ഇന്നലെ രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
എന്നാല്‍ മരണം കോവിഡ് ബാധ മൂലമാണോ എന്നറിയാന്‍ സ്രവപരിശോധന പൂര്‍ത്തിയാക്കാതെ പോസ്റ്റ്‌മോര്‍ട്ടം നടത്താനാകില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്നു സ്രവം പരിശോധനയ്‌ക്കെടുത്ത ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ചാലുംമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.
ലോകത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 1,098,848 പേരില്‍ രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം 59,131 ആയി. ചികിത്സയിലായിരുന്ന 2,26,106 പേര്‍ സുഖം പ്രാപിച്ചു. വിവിധ രാജ്യങ്ങളിലെ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. ഏപ്രിൽ 3-ന് മാത്രം അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ 1480 ആണെന്ന് ജോൺ ഹോപ്‍കിൻസ് സർവകലാശാല പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഇതോടെ കൊവിഡ് ബാധിച്ച് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 7406 ആയി.
ലോകത്ത് തന്നെ കൊവിഡ് ബാധിച്ച് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ലോകത്ത് പുതുതായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത 80,600 പേരില്‍ 30,100 പേര്‍ അമേരിക്കയില്‍ നിന്നാണ്.
ഇറ്റലിയിൽ മരണം 14,681 ആയി. സ്പെയിനിൽ മരണം പതിനൊന്നായിരം പിന്നിട്ടു. ലോക രാജ്യങ്ങൾ വെടിനിര്‍ത്തൽ പ്രഖ്യാപിച്ച് കൊവിഡിനെതിരായ യുദ്ധത്തിൽ അണിചേരണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറെസ് ആവർത്തിച്ചു. 20 വയസ്സിൽ താഴെയുള്ളവര്‍ വീടിന് പുറത്തേക്കിറങ്ങരുതെന്ന് തുര്‍ക്കി ഉത്തരവിട്ടു.
ന്യൂയോര്‍ക്കില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2,935 പേര്‍. ഇവിടെ മാത്രം 1,02,863 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇറ്റലി-1,19,827, സ്പെയിന്‍-1,19,199, ജര്‍മനി-91,159, ചൈന-82,511, ഫ്രാന്‍സ്-65,202, ഇറാന്‍-53,183, യു.കെ-38,690- കോവിഡ് ബാധിതരുടെ രാജ്യം തിരിച്ചുള്ള കണക്ക്. ഇറ്റലി-14,681, സ്പെയിന്‍-11,198, ജര്‍മനി-1,275, ചൈന-3,326, ഫ്രാന്‍സ്-6,520, ഇറാന്‍-3,294, യു.കെ-3,611 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ മരണനിരക്ക്.
ബ്രിട്ടന്റെ കിരീടാവകാശി ചാള്‍സ് രാജകുമാരനു (71) കോവിഡ് ഭേദമാക്കാൻ സഹായിച്ചത് ഹോമിയോ–ആയുര്‍വേദ മരുന്നുകളെന്നു കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്. ‘ബെംഗളൂരുവിലെ ആശുപത്രിയിൽനിന്ന് അയച്ചുകൊടുത്ത മരുന്നുകളാണു ചാൾസിനെ ചികിത്സിക്കാൻ ഉപയോഗിച്ചത്. കോവിഡ് പോസിറ്റീവ് ആയിരുന്ന ചാൾസ് ഇതിലൂടെ പൂർണ ആരോഗ്യവാനായി.’ – വ്യാഴാഴ്ച മന്ത്രി ഗോവയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതിങ്ങനെ.
കൊറോണ വൈറസിനെ തടയാന്‍ ഹോമിയോപ്പതിയും ആയുർവേദവും നല്ലതാണെന്നു നേരത്തെ അവകാശപ്പെട്ട ആയുഷ് മന്ത്രാലയത്തിന്റെ വാദങ്ങളെ സാധൂകരിക്കുന്ന പ്രസ്താവനയാണ് ചാൾസിന്റെ ചികിത്സാഫലം ഉയർത്തി മന്ത്രി നൽകിയതും. അതേസമയം, ആയുഷ് മന്ത്രിയുടെ വാദത്തിനെതിരായ നിലപാടാണ് ചാൾസ് രാജകുമാരന്റെ വക്താവ് ലണ്ടനിൽ നിന്ന് ഇതേക്കുറിച്ചുള്ള ചോദ്യത്തിനു പ്രതികരണമായി ഒരു ദേശീയ മാധ്യമത്തിനു നൽകിയത്. ‘ഈ വിവരം ശരിയല്ല. ചാൾസ് രാജകുമാരൻ പിന്തുടർന്നത് ബ്രിട്ടനിലെ നാഷനൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) നൽകിയ മെഡിക്കൽ ഉപദേശങ്ങളാണ്. ഇതല്ലാതെ മറ്റൊന്നുമല്ല.’
കോവിഡിനെതിരെ രാജ്യം പ്രതിരോധം ശക്തമാക്കുന്നതിനിടെ, പരമ്പരാഗത ചികിത്സാരീതികൾ ശീലമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. ബെംഗളൂരു സൗഖ്യയിലെ ചികിത്സ കൊണ്ട് ഏതാനും നാൾക്കകം ചാൾസ് രാജകുമാരനു കോവിഡ് മാറിയെന്നും പരമ്പരാഗത ചികിത്സാരീതികളിൽ കൂടുതൽ ശ്രദ്ധിക്കാൻ താൽപര്യമെടുക്കണമെന്നും കോൺഗ്രസ് വക്താവ് മനീഷ് തിവാരി എംപി പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു. ഇതെല്ലാം മാനിച്ചാണു പരമ്പരാഗത ചികിത്സാരീതികൾ ശീലമാക്കാൻ മോദി നിർദേശിച്ചത്.
ഹോമിയോയിലെ ആഴ്‌സനികം, ആല്‍ബം 30, ആയുര്‍വേദത്തിലെ അഗസ്ത്യ ഹരിതകി തുടങ്ങിയവയും യുനാനിയിലെ ഡസനോളം മരുന്നുകളുമാണു കോവിഡിന് ആയുഷ് വകുപ്പ് ശുപാര്‍ശ ചെയ്യുന്നത്. ബെംഗളൂരുവിലെ ആയുര്‍വേദ റിസോര്‍ട്ടിലെ ഡോക്ടർ പങ്കുവച്ച വിവരമാണിതെന്നാണ് കേന്ദ്രമന്ത്രി മാധ്യമങ്ങളോടു പറഞ്ഞത്. പരമ്പരാഗത ചികിൽസാ രീതിയിലൂടെയാണോ ചാൾസ് രാജകുമാരന് കോവിഡ് മാറിയതെന്ന് സ്ഥിരീകരിക്കാനാകാത്ത സാഹചര്യത്തിലും കേന്ദ്രമന്ത്രി സൂചിപ്പിച്ച ബെംഗളൂരു സൗഖ്യ ഇന്റർനാഷനൽ ഹോളിസ്റ്റിക് ഹെൽത്ത് സെന്റർ സ്ഥാപകനും ചെയർമാനുമായ ഡോ. ഐസക് മത്തായി നൂറനാലുമായി ഇത്തരം ചികിത്സാരീതികളെക്കുറിച്ച് ‘മനോരമ ഓൺലൈൻ’ പ്രതികരണം ആരാഞ്ഞു.
ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാൻ ഹോമിയോ മരുന്നുകൾക്കു കഴിയുമെന്ന് എത്രയോ മുമ്പു തെളിഞ്ഞതാണെന്നു ഡോ. ഐസക് മത്തായി നൂറനാൽ പറഞ്ഞു. ഡോക്ടർ എന്ന നിലയിൽ രോഗിയുടെ സ്വകാര്യത മാനിക്കേണ്ടതിനാലും സൗഖ്യയുടെ ചെയർമാൻ എന്ന നിലയിലും ചാൾസ് രാജകുമാരന് എന്തു ചികിത്സയാണു കൊടുത്തത് എന്നു പരസ്യപ്പെടുത്താനാവില്ല. ചികിത്സയുടെ വിശദാംശങ്ങൾ ആയുഷ് മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്. തുടക്കം മുതൽ തന്നെ കർണാടക വ്യാപകമായി ഹോമിയോ, ആയുർവേദ മരുന്നുകൾ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്നുണ്ട്. കേരളം അത്ര സജീവമല്ല. എല്ലാവർക്കും പ്രതിരോധ ശേഷി കൂട്ടാനായി ഹോമിയോ മരുന്നുകൾ നൽകണമെന്ന് കഴിഞ്ഞ ദിവസം കർണാടക സർക്കാർ ഉത്തരവിറക്കി.
സർക്കാരിന്റെ എല്ലാ വകുപ്പുകളിലൂടെയും ഈ മരുന്നുകൾ വിതരണം ചെയ്യണമെന്നാണു നിലപാട്. ഡൽഹിയിലെ ആയുഷ് മന്ത്രാലയവും ഇതിനായി ഉപദേശം തേടിയിരുന്നു. അവർ മരുന്നു വിതരണത്തിനു തയാറായിട്ടുണ്ട്. പാർശ്വഫലം ഇല്ലാത്തതും ചെലവു കുറഞ്ഞതുമാണു ഹോമിയോ മരുന്ന്. പോസിറ്റീവ് ഫലം മാത്രമേയുള്ളൂ. യാതൊരു ഭയാശങ്കയുമില്ലാതെ ആർക്കും ഉപയോഗിക്കാം. കൊറോണയെ പ്രതിരോധിക്കാൻ മാത്രമല്ല, അസുഖം വന്നവരെ ചികിത്സിക്കാനും സഹായകമാണ്. സുഖചികിത്സയ്ക്കായി ചാൾസ് രാജകുമാരൻ ഒന്നര പതിറ്റാണ്ടിലേറെയായി സൗഖ്യയിൽ വരാറുണ്ട്. മൂന്നു തലമുറകളായി ബ്രിട്ടിഷ് രാജകുടുംബം ഹോമിയോപ്പതി ചികിത്സ തേടുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ബ്രിട്ടിഷ് ഹോമിയോപതിക് അസോസിയേഷന്റെ റോയൽ പേട്രൻ കൂടിയാണ് എലിസബത്ത് രാജ്ഞി.
കൊറോണയെ നേരിടാൻ നിലവിൽ വൈദ്യശാസ്ത്രത്തിൽ മരുന്നില്ല. ഗവേഷണം പുരോഗമിക്കുന്നതേയുള്ളൂ. പനി ഉൾപ്പെടെയുള്ള രോഗങ്ങൾക്കും ലക്ഷണങ്ങൾക്കുമാണ് അലോപ്പതിയിൽ ഉൾപ്പെടെ കോവിഡിനു ചികിത്സ നൽകുന്നത്. പ്രതിരോധശേഷി കൂട്ടി രോഗം വരാതെ നോക്കുകയെന്നതാണു നിലവിലെ ഏക പോംവഴി. മനുഷ്യശരീരത്തിൽ പ്രതിരോധ ശേഷി കൂട്ടാനുള്ള മരുന്നുകളാണു ഹോമിയോയിൽ നൽകുന്നത്. ലോകത്താകെ പതിനായിരക്കണക്കിനു പേർ ഈ മരുന്ന് കഴിക്കുന്നുണ്ട്. ബെംഗളൂരുവിൽ തെരുവുകുട്ടികൾ ഉൾപ്പെടെ 3000 കുടുംബങ്ങൾക്ക് ഇതേ മരുന്ന് നൽകിയിട്ടുണ്ട്. കൊറോണ പടർന്നതോടെ ഇന്ത്യയിൽനിന്നും വിദേശത്തുനിന്നും നിരവധി പേർ വിളിച്ചതായും ഡോ. ഐസക് മത്തായി നൂറനാൽ പറഞ്ഞു.
അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നു സ്ഥിരമായി ഞങ്ങളുടെ ചികിത്സ തേടുന്ന ആയിരക്കണക്കിനു പേർക്ക് ഇതേ മരുന്ന് നിർദേശിച്ചിരിക്കുകയാണ്. കാലങ്ങളായി പകർച്ചപ്പനിയുടെ (വൈറൽ ഫീവർ) സീസണുകളിൽ ആയിരക്കണക്കിനു തെരുവുകുട്ടികൾ ഉൾപ്പെടെയുള്ളവർക്കു ഞങ്ങൾ പ്രതിരോധ മരുന്ന് നൽകാറുണ്ട്. അവർക്കൊന്നും ഇതേ കാലയളവിൽ പകർച്ചവ്യാധി വന്നിട്ടില്ല. മൂന്നു പതിറ്റാണ്ടിലേറെയായി പകർച്ചവ്യാധികൾ പിടിപെടുന്നതു കുറവാണെന്നത് എന്റെ ചികിത്സാനുഭവം കൂടിയാണ്. – ഡോ. ഐസക് മത്തായി പറഞ്ഞു.
പ്രതിരോധശേഷി കൂടിയവരിൽ കോവിഡ് പെട്ടെന്നു ബാധിക്കുന്നില്ലെന്നതു തെളിഞ്ഞതാണ്. പ്രതിരോധശേഷി കൂട്ടുകയാണു ഹോമിയോ ചെയ്യുന്നത്. കേരളത്തിൽ സർക്കാരും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഹോമിയോ ഉൾപ്പെടെയുള്ള ആയുഷ് മരുന്നുകളെ പിന്തുണയ്ക്കുന്ന നിലപാടാണു സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാരും ഇതേ നിലപാടാണ്. എന്നാൽ മരുന്ന് ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കേരളം ഉത്സാഹം കാണിക്കുന്നില്ല. അസുഖം വരുന്നതു തടയാനും വന്നവർക്കു ചികിത്സിക്കാനും ഹോമിയോ മരുന്ന് നൽകാനാകണം. ആയുഷ് വകുപ്പ് നിർദേശിച്ചിട്ടുള്ളതാണിത്. സർക്കാർ, സ്വകാര്യ മേഖലകളിലായി നൂറുകണക്കിനു മിടുക്കരായ ഹോമിയോ ഡോക്ടർമാർ കേരളത്തിലുണ്ട്. ഇവരുടെ സേവനം ഉപയോഗിക്കാൻ സർക്കാർ തയാറാകണം.
ഒരാഴ്ച നീളുന്ന ഒരു കോഴ്സ് മരുന്നാണു കോവിഡിനെ പ്രതിരോധിക്കാൻ കഴിക്കേണ്ടത്. ഒരാൾക്കുള്ള ഒരു കോഴ്സ് മരുന്നിന് ഒരു രൂപ മാത്രമെ ചെലവ് വരൂ. സാധാരണനിലയിൽ ആരോഗ്യമുള്ളയാൾക്ക് ഒരു കോഴ്സ് മതി. പിന്നെയും വേണമെന്നു തോന്നിയാൽ ഒരു മാസത്തിനു ശേഷം അടുത്ത കോഴ്സ് കഴിക്കാം. ഇത്രയും ചെലവ് കുറഞ്ഞതും എല്ലായിടത്തും ലഭിക്കുന്നതും ഫലപ്രദവുമായ ഈ മരുന്നുകൾ സർക്കാരിലൂടെ ജനങ്ങളിലേക്ക് എത്തിയാൽ വലിയ കാര്യമായിരിക്കും. രാജ്യാന്തര തലത്തിൽ മാത്രമല്ല പ്രാദേശിക തലത്തിലും നിരവധി പേർക്ക് ഈ മരുന്ന് നൽകുന്നു, അതിന്റെ ഗുണവുമുണ്ട്. പൊതുവിൽ പ്രതിരോധശേഷി കൂട്ടുന്നതിനു ഹോമിയോ മരുന്നുകൾ ഫലപ്രദമാണെന്നു സ്വതന്ത്ര രാജ്യാന്തര സംഘടനകൾ പഠനത്തിലൂടെ കണ്ടെത്തിയിട്ടുള്ളതാണ്.- ഡോ. ഐസക് മത്തായി പറഞ്ഞു.
കുടുംബങ്ങൾക്കായി 20 മരുന്നുകളടങ്ങിയ 250 രൂപയുടെ മെഡിക്കൽ കിറ്റ് ഞങ്ങൾ പുറത്തിറക്കുന്നുണ്ട്. ഇതു കഴിച്ചാൽ നിരന്തരം അസുഖങ്ങൾ വരില്ലെന്നതും അനാവശ്യമായി ഡോക്ടറെ കാണുകയോ മരുന്നുകൾ കഴിക്കുകയോ വേണ്ടതില്ലെന്നും പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. ഈ മോഡൽ സ്വീകരിക്കാൻ ഇംഗ്ലണ്ടിൽനിന്ന് ആവശ്യം വന്നിട്ടുണ്ട്. ഏറ്റവും നന്നായി ഹോമിയോപ്പതി പ്രാക്ടീസ് ചെയ്യുന്ന സ്ഥലമാണു കേരളം. എല്ലാതരം ചികിത്സയ്ക്കും അതിന്റേതായ ഗുണങ്ങളുണ്ട്. അലോപ്പതിയും ആയുർവേദവും ഹോമിയോപ്പതിയും സംയോജിപ്പിച്ചുള്ള ചികിത്സാരീതിയാണു മൂന്നര പതിറ്റാണ്ടിലേറെയായി ഞങ്ങൾ ചെയ്തുവരുന്നത്. ഈ ചികിത്സാ തത്വചിന്തയെ കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും പിന്തുണയ്ക്കുന്നുണ്ട്.’– ഡോ. ഐസക് മത്തായി വിശദീകരിച്ചു.
ആയുർവേദം, യോഗ ആൻഡ് നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സാ വിഭാഗങ്ങളെ സംയോജിപ്പിച്ചുള്ള കേന്ദ്ര മന്ത്രാലയമാണ് ആയുഷ്. ഈ മേഖലകളിലുള്ള പഠനങ്ങളെയും ഗവേഷണങ്ങളെ വികസിപ്പിക്കുകയാണു മുഖ്യലക്ഷ്യം. ഇവ കൂടാതെയുള്ള ഇതര സമാന്തര വൈദ്യശാസ്ത്ര മേഖലകളും ഈ വകുപ്പിനു കീഴിലാണ്. തദ്ദേശീയമായതും പരമ്പരാഗതവുമായ ചികിത്സാരീതികളെ ജനകീയമാക്കുക എന്നതും ലക്ഷ്യമാണ്.
ഇളംചൂടുവെള്ളം കുടിക്കുക, യോഗാസനവും പ്രാണായാമവും ചെയ്യുക, ആഹാരത്തിൽ മഞ്ഞളും ജീരകവും മല്ലിയും വെളുത്തുള്ളിയും ഉൾപ്പെടുത്തുക, ദിവസവും ച്യവനപ്രാശം കഴിക്കുക, ഔഷധചായ കുടിക്കുക, മഞ്ഞളിട്ട ചൂടുപാൽ കുടിക്കുക, ഒരു ടീസ്പൂൺ എള്ളെണ്ണയോ വെളിച്ചെണ്ണയോ വായിൽ കൊള്ളിക്കുക, തൊണ്ടവേദനയും ചുമയും വന്നാൽ പുതിനയിലയോ പെരുംജീരകമോ ഇട്ട് ആവി പിടിക്കുക തുടങ്ങിയ നിർദേശങ്ങളാണു കോവിഡിനെ നേരിടാൻ ആയുഷ് മുന്നോട്ടു വച്ചിട്ടുള്ളത്.
If homeopathy worked for Prince Charles-COVID -19 we should also start looking for cures in Traditional Indian Medicine more efficaciously.
I appeal to @moayush to redouble it’s efforts & incentive those Indian Institutions for eg. @SoukyaOfficial that are doing pioneering work pic.twitter.com/0Ysv16OTDR— Manish Tewari (@ManishTewari) April 1, 2020
കോവിഡ് രോഗത്തിൽ നിന്നും വിമുക്തനായ ബ്രിട്ടീഷ് പൗരൻ പറഞ്ഞത്, ലോകം കേരളത്തെ കണ്ടു പടിക്കട്ടെ എന്നാണ്. കേരളം ചികിൽസിക്കുന്നത് മരുന്ന് കൊണ്ട് മാത്രമല്ല. ആത്മാർത്ഥതയും സഹാനുഭൂതിയും കൊണ്ടാണെന്ന് ബ്രയൻ നീൽ പറഞ്ഞത് വലിയ വാർത്തയാകുകയായിരുന്നു. ഏറ്റവും സഹാനുഭൂതിയോടുകൂടിയും ആത്മാര്ഥതയോടും കൂടിയും ഞങ്ങളെ പരിചരിച്ചു. ഒരിക്കലും രോഗത്തിൽ നിന്നും മടങ്ങി വരില്ല എന്ന് കരുതി എന്നും ബ്രയൻ പറഞ്ഞു.
രോഗം ഭേദമായഅദ്ദേഹം തന്നെ ചികിൽസിച്ച ഡോക്ടറെ മറന്നില്ല . ഇന്ന് രാവിലെ ബ്രയനെ ചികിൽസിച്ച ഡോക്ടർക്ക് അദ്ദേഹം ഒരു വാട്സ്ആപ് മെസ്സേജ് അയച്ചു. ഡോക്ടർ ഗ്രീഷ്മയ്ക്ക് അയച്ച മെസേജിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ;. ‘ ഞാൻ ഒരിക്കലും ഇനി ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് കണക്കുകൂട്ടി. മരണത്തിലേക്ക് തന്നെ പോകുകയാണെന്ന് ഉറപ്പിച്ചു.
ഞാൻ എത്രമാത്രം ഗുരുതരാവസ്ഥയിൽ ആണെന്ന സത്യം അപ്പോൾ തിരിച്ചറിഞ്ഞിരുന്നു. ഞാൻ കരുതി ഇനി ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ഡോക്ടർമാർ ഉറപ്പിച്ചു കഴിഞ്ഞു എന്ന്. പക്ഷെ നിങ്ങളെപ്പോലുള്ള ഒരു ആരോഗ്യപ്രവർത്തകരുടെ ടീമിനോട് ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു. നിങ്ങൾ പുറമെ കാണുന്നതുപോലെതന്നെ അകത്തും മനോഹാരിതയുള്ളവരാണ്. ഭാവിയിൽ എന്ത് സംഭവിച്ചാലും ഇതിനു മാറ്റം വരരുത്’. എന്നും അദ്ദേഹവും കുറിച്ചു.
താൻ കേരളത്തിൽ ആയിരുന്നതുകൊണ്ടുമാത്രമാണ് തനിക്ക് ജീവൻ തിരികെ ലഭിച്ചതെന്നനും ബ്രയൻ വ്യക്തമാക്കുന്നു. ഒരു വെള്ളക്കാരനായതുകൊണ്ടല്ല മറിച്ച്കോവിഡ് രോഗ ഭീതിയിൽ ഉഴലുന്ന ബ്രിട്ടനിൽ നിന്നുള്ള ഒരു പൗരനാണ് ബ്രയൻ നീൽ എന്നുള്ളത്തിലാണ് ഈ വാർത്തയുടെ പ്രാധാന്യം.
ബ്രയൻ നീൽ നിസാരകാരനല്ല ലോകത്തെ ആരോഗ്യരംഗത്തെ കുറിച്ച് കൃത്യമായ അവബോധം ഉള്ള ആളാണ്. ധാരാളം യാത്രകൾ ചെയ്യുന്ന ആളാണ്. അങ്ങനെയുള്ളൊരാൾ പറയുന്നു കേരളത്തിന്റെ ചികിത്സയുടെ പ്രത്യേകത ആത്മാർത്ഥതയും സമർപ്പണവും ആണെന്ന്. അതുതന്നെയാണ് നമ്മുടെ കൈക്കരുത്ത്.
കോവിഡിനെതിരെ പോരാടുന്ന ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന ആതുരസേവന വിഭാഗത്തിന് ഞെട്ടൽ സമ്മാനിച്ചുകൊണ്ട് ബർമിംഗ്ഹാമിൽ നിന്നുള്ള ഇന്ത്യൻ നേഴ്സ് കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു. 36 വയസ്സ് മാത്രമുണ്ടായിരുന്ന അരീമ നസ്രീന്റെ മരണം യുകെയിലെ ഇന്ത്യൻ സമൂഹത്തിൽ ഞെട്ടൽ ഉളവാക്കിയിരിക്കുകയാണ്. അരീമ നസ്രീൻ ജോലി ചെയ്തിരുന്നത് ബെർമിങ്ഹാമിലെ എൻഎച്ച്എസ് ഹോസ്പിറ്റലിലായിരുന്നു. കോവിഡ് -19 നെ തുടർന്ന് അരീമ നസ്രീൻ ചികിത്സതേടിയത് ജോലി ചെയ്യുന്ന ആശുപത്രിയിൽ തന്നെയാണ് . മാർച്ച് 19ന് കോവിഡിൻറെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയ അരീമ നസ്രീൻ വെന്റിലേറ്ററിൽ ആയിരുന്നു. ഇന്ന് പുലർച്ചെയാണ് മരണമടഞ്ഞത്.

മലയാളികൾ ഉൾപ്പെടെ യുകെയിൽ ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവർ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നു പറയുന്നത് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവമാണ്. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ സ്റ്റോക്ക് ആവശ്യത്തിന് ഇല്ല എന്നുള്ളതാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഉള്ള സ്റ്റോക്ക് കൊറോണാ വൈറസിനെ നേരിടുന്നതിന് പര്യാപ്തവുമല്ല.
സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാസര്‍കോട് 7, തൃശൂര്‍ 1, കണ്ണൂര്‍ 1. ഇപ്പോള്‍ 251 പേര്‍ ചികില്‍സയിലുണ്ട്. ആകെ രോഗം ബാധിച്ചത് 295 പേര്‍ക്ക്.
14 പേർ രോഗമുക്തി നേടി. കണ്ണൂര്‍ 5, കാസര്‍കോട് 3, ഇടുക്കി, 2, കോഴിക്കോട് 2, പത്തനംതിട്ട 1, കോട്ടയം 1. രോഗബാധിതർ 206 പേർ വിദേശത്തു നിന്നു വന്നവരാണ്.
ആരോഗ്യപ്രവര്‍ത്തകര്‍ കലവറയില്ലാത്ത അഭിനന്ദനം അർഹിക്കുന്നു. ഒന്നോ രണ്ടോ ലക്ഷണങ്ങളുള്ളവരെയും പരിശോധനയ്ക്ക് വിധേയരാക്കും. റാപ്പിഡ് ടെസ്റ്റിങ് ഉടന്‍ തുടങ്ങും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കാന്‍ 17 അംഗ കര്‍മസേനയ്ക്കു രൂപം നൽകി. മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം അധ്യക്ഷനായിരിക്കും. അടൂര്‍ ഗോപാലകൃഷ്ണനും മാമ്മന്‍ മാത്യുവും അംഗങ്ങളായിരിക്കും.
ബാങ്കുകളില്‍ തിരക്ക് നിയന്ത്രിക്കണം. ജന്‍ധന്‍ അക്കൗണ്ടുകളില്‍നിന്ന് സഹായധനം എടുക്കാന്‍ തിരക്കുണ്ടാകും. ഇടപാട് സമയം ക്രമീകരിക്കാന്‍ ബാങ്കുകള്‍ ശ്രദ്ധചെലുത്തണം. മാസ്ക് ധരിക്കുന്നതിന് വിപുലമായ ബോധവല്‍കരണം വേണം. സ്വയരക്ഷയ്ക്കും മറ്റുള്ളവരോടുള്ള കരുതലിനും മാസ്ക് ആവശ്യമാണ്.
കരള്‍ മാറ്റിവച്ചവര്‍ക്കുള്ള മരുന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. പൊലീസും ഫയര്‍ഫോഴ്സും മറ്റ് വിഭാഗങ്ങളും സഹായിക്കും. സ്ട്രോബെറി കര്‍ഷകരുടെ വിള സംരക്ഷിക്കാനും കരുതലെടുക്കും.
സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 ഓളം അടുക്കുമ്പോൾ ഓരോ യുകെ മലയാളിയും ഭയാനകമായ ഒരു മാനസിക അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നത് . യുകെയിലുള്ള മലയാളി കുടുംബങ്ങളിൽ നിന്ന് ഒരാളെങ്കിലും ഹോസ്‌പിറ്റലുകളിലും , നഴ്‌സിംഗ് ഹോമുകളിലും ജോലി ചെയ്യന്നവരാണെന്നതാണ് അവരെ ബാധിച്ച ഈ ഭയത്തിനുള്ള കാരണം .
ഞങ്ങൾ യാതൊരുവിധ സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെയാണ് ജോലി ചെയ്യുന്നതെന്നും , ഇങ്ങനെ ജോലി ചെയ്‌താൽ ഞങ്ങൾക്ക് ഏതു സമയവും കൊറോണ വൈറസ് പിടിപെടാമെന്നും അതുകൊണ്ട് കുറച്ച് മാസ്‌കും , ഗ്ലൗസും എങ്കിലും നൽകി ഞങ്ങളെ സഹായിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി യുകെ മലയാളികളാണ് യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷന്റെ 0207062 6688 എന്ന ഹെൽപ്പ് ലൈൻ നമ്പരിലേയ്ക്ക് വിളിച്ച് സഹായം അഭ്യർത്ഥിച്ചുകൊണ്ടിരിക്കുന്നത്.
ലോകം മുഴുവനിലുമുള്ള ആരോഗ്യമേഖലയിൽ ഉണ്ടായിരിക്കുന്ന ഈ പ്രശ്നം ബ്രിട്ടീഷ് ഗവണ്മെന്റിനെയും , ആരോഗ്യ മേഖലയിലെ അധികാരികളെയും അറിയിച്ച് ഉടൻ ഒരോ യുകെ മലയാളിക്കും സഹായം എത്തിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷൻ ഉറപ്പ് നൽകിയിരുന്നു . ഈ പരിശ്രമത്തിന്റെ ഭാഗമായി യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷന് ലഭിച്ച ഹെൽപ്പ് ലൈൻ നമ്പർ ഇവിടെ നൽകുകയാണ് .
യുകെയിൽ ഏതെങ്കിലും ജോലി സ്ഥലങ്ങളിൽ മാസ്‌കും , ഗ്ലൗസും അടക്കമുള്ള Personal Protective Equipments ഇല്ലാത്തതിന്റെ പേരിൽ ജോലി ചെയ്യാൻ ഭയപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഉടൻ തന്നെ 08009159964 എന്ന നമ്പരിൽ ബന്ധപ്പെടുവാനോ അല്ലെങ്കിൽ [email protected] എന്ന ഇമെയിൽ അഡ്രസ്സിൽ ബന്ധപ്പെടുവാനും ഞങ്ങൾ അഭ്യർത്ഥിക്കുകയാണ് . ഉടൻ തന്നെ നിങ്ങൾക്ക് വേണ്ട സുരക്ഷ ഉപകരണങ്ങൾ എത്തിച്ച് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഈ ഏജൻസി നിങ്ങൾക്ക് ചെയ്തു തരുന്നതായിരിക്കും.
NHS Business Services Authority (NHSBSA) എന്ന ഈ ഏജൻസി യുകെയിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വേണ്ട സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സഹായങ്ങൾ എത്തിച്ച് കൊടുത്ത് എൻ എച്ച് എസ്സിനെയും , മറ്റ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെയും സഹായിക്കുവാനാണ് ഈ അടിയന്തിര ഹെൽപ്പ് ലൈൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത് . ഈ നമ്പരിൽ വിളിക്കുമ്പോൾ നിങ്ങളുടെയും , നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയും പേര് വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം നിങ്ങളുടെ സ്ഥാപനത്തിൽ Personal Protective Equipments ഓർഡർ ചെയ്യുന്നവരുമായി ബന്ധപ്പെട്ട് ഉടൻ തന്നെ വേണ്ട സുരക്ഷാ ഉപകരണങ്ങൾ എത്തിക്കുവാനുള്ള സത്വര നടപടികൾ ഈ ഏജൻസി സ്വീകരിക്കുന്നതായിരിക്കും.
ഹോസ്പിറ്റലുകൾക്ക് മാത്രമല്ല ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ഈ സേവനം ലഭ്യമാണ് . അതുകൊണ്ട് തന്നെ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ നിങ്ങളുടെ ബന്ധുക്കളോ , സുഹ്ര്യത്തുക്കളോ യുകെയിലെ ഏതെങ്കിലും നഴ്‌സിംഗ് ഹോമുകളിലോ മറ്റ് ആരോഗ്യ മേഖലകളിലോ ജോലി ചെയ്യുന്നവരുണ്ടെങ്കിൽ ഉടൻ തന്നെ അവർക്ക് കൂടി ഈ വിവരങ്ങൾ എത്തിച്ച് കൊടുക്കണം എന്നറിയിക്കുന്നു . അതോടൊപ്പം ബ്രിട്ടണിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന നമ്മൾ ഓരോരുത്തരുടെയും കുടുംബാഗംങ്ങളുടെ ജീവൻ സംരക്ഷിക്കാൻ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണമെന്നും , അതുകൊണ്ട് തന്നെ അനാവശ്യമായി ഈ നമ്പരിൽ വിളിച്ച് നിങ്ങളുടെ ആരുടെയും വ്യക്തിപരമായ ആവശ്യങ്ങൾക്കായി ബുദ്ധിമുട്ടിക്കരുതെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു