മഹാപ്രളയത്തിെൻറ ഓർമകളിൽനിന്ന് കരകയറാൻ ശ്രമിക്കുന്ന കേരളത്തെ വീണ്ടും പ്രളയദുരിതങ്ങളിലേക്ക് തള്ളിവിട്ടത് 24 മണിക്കൂറിനിടിയിൽ പെയ്തിറങ്ങിയ അതിതീവ്രമഴ. വ്യാഴാഴ്ച രാവിലെ മുതൽ പെയ്ത മഴയാണ് ഒറ്റദിവസം കൊണ്ട് 12 ജില്ലകളെയും ‘മിന്നൽ പ്രളയത്തിൽ’ മുക്കിയതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ കണക്കുകൾ പറയുന്നു.
വ്യാഴാഴ്ച 8.30 മുതൽ വെള്ളിയാഴ്ച രാവിലെ 8.30 വരെ പാലക്കാട് 293.1 മി.മീറ്റർ മഴയാണ് പെയ്തത്. സംസ്ഥാനത്തിെൻറ ചരിത്രത്തിൽ തന്നെ ആദ്യമായാണ് 24 മണിക്കൂറിനിടയിൽ ഇത്രയും മഴ ലഭിക്കുന്നതെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നു. കഴിഞ്ഞ പ്രളയകാലത്ത് ആഗസ്റ്റ് 16ന് ഇടുക്കിയിൽ പെയ്ത 260.48 മി.മീറ്ററായിരുന്നു ഒരുദിവസം കേരളത്തിൽ ലഭിച്ച ഏറ്റവും ഉയർന്ന മഴ.
മഴ ദുരന്തം വിതച്ച വയനാട് ജില്ലയിൽ 249.5 മി.മീറ്റർ മഴയാണ് 24 മണിക്കൂറിനുള്ളിൽ പെയ്തത്. ഉരുൾപൊട്ടലടക്കമുള്ള പ്രകൃതിക്ഷോഭങ്ങൾമൂലം പൂക്കോട്ട്, മാനന്തവാടി സബ് സ്റ്റേഷനുകളിൽ നിന്നുള്ള വിവരം ലഭ്യമല്ല. ഈ സ്റ്റേഷനുകളിലെ കണക്കുകൂടി ലഭിച്ചാൽ മഴയുടെ അളവ് 300 മി.മീറ്റർ കടന്നേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.
എറണാകുളം നെടുമ്പാശ്ശേരി ഭാഗത്ത് 212 മി.മീറ്ററും മലപ്പുറത്ത് 170.4, തൃശൂരിൽ 145.7, കോഴിക്കോട് 137. 6, കണ്ണൂരിൽ 100 മി.മീറ്റർ മഴയും പെയ്തിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 15 മുതൽ 18 വരെയുള്ള മഹാപ്രളയകാലത്തെ മഴയേക്കാളും കൂടുതൽ മഴ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ പെയ്തെങ്കിലും സ്ഥിതിഗതികൾ രൂക്ഷമാകാത്തത് ജൂൺ, ജൂലൈ മാസങ്ങളിലുണ്ടായ മഴക്കമ്മി കാരണമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിനൊപ്പം ശാന്തസമുദ്രത്തിലെ രണ്ട് ന്യൂനമർദവും ചേർന്നതാണ് കേരളത്തിലെ കാലാവസ്ഥയെ പൊടുന്നനെ മാറ്റിമറിച്ചത്.
രണ്ടാഴ്ച മുമ്പ് വരെ മൺസൂണിൽ 40 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയ കേരളത്തിൽ കഴിഞ്ഞ 48 മണിക്കൂറിലെ മഴമൂലം കുറവ് 14 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. കോഴിക്കോട് മൂന്ന് ശതമാനവും പാലക്കാട് ആറ് ശതമാനവും അധികമഴ ലഭിച്ചിട്ടുണ്ട്. മറ്റ് 12 ജില്ലകളും സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ട്.
മക്ക: വിശുദ്ധ ഹജ്ജ് കർമത്തിലെ സുപ്രധാനമായ അറഫ സംഗമം ഇന്ന്. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 20 ലക്ഷത്തിലധികം തീർഥാടകർ അറഫ മഹാസംഗമത്തിൽ പെങ്കടുക്കും. വെള്ളിയാഴ്ച മിനായിൽ താമസിച്ച ഹാജിമാർ അർധരാത്രിയോടെ ലബ്ബൈക്ക മന്ത്രമുരുവിട്ട് അറഫയിലേക്ക് നീങ്ങി. ബസ്, ട്രെയിൻ മാർഗമാണ് യാത്ര. 25,000 മലയാളികളിൽ 70 ശതമാനം പേരും മെട്രോ ട്രെയിനിലാണ് സഞ്ചരിക്കുന്നത്.
മലയാളികൾ ഉൾപ്പെടെ ഹാജിമാർ പ്രളയദുരന്തത്തിൽനിന്ന് നാടിനെയും വീടിനെയും രക്ഷിക്കാനുള്ള പ്രാർഥനയിലാണ്. ബന്ധുക്കൾ ദുരന്തത്തിൽ മരിച്ചവരും വീടുതകർന്നവരുമുണ്ട് ഹാജിമാരുടെ കൂട്ടത്തിൽ. വിതുമ്പിക്കരഞ്ഞാണ് അവർ വെള്ളിയാഴ്ച മിനായിൽ കഴിച്ചുകൂട്ടിയത്. കടുത്ത ചൂടാണ് മിനായിൽ. അറഫയിലും കൊടുംചൂട് പ്രതീക്ഷിക്കുന്നുണ്ട്.
ശനിയാഴ്ച ഉച്ചക്ക് നമിറ പള്ളിയിൽ അറഫ പ്രഭാഷണം സൗദി ഉന്നത പണ്ഡിതസഭാംഗം ശൈഖ് മുഹമ്മദ് ബിൻ ഹസൻ ആലുശൈഖ് നിർവഹിക്കും. ഹാജിമാർ ളുഹർ, അസർ നമസ്കാരങ്ങൾ ഒരുമിച്ച് നിർവഹിക്കും. മനമുരുകി പ്രാർഥനയുടേതാണ് ഇൗ ദിനം. സൂര്യാസ്തമയം കഴിഞ്ഞയുടൻ മുസ്ദലിഫയിലേക്കു പോകും. അവിടെ ആകാശച്ചോട്ടിൽ വിശ്രമിച്ച ശേഷം ഞായറാഴ്ച പുലർച്ചെ ജംറയിൽ പിശാചിനെ കല്ലെറിയുന്ന കർമത്തിന് പോകും. ശേഷം മിനായിലെ കൂടാരത്തിൽ വിശ്രമിച്ചാണ് മറ്റു കർമങ്ങൾക്ക് പോവുക.
ഇന്ത്യയിൽനിന്ന് രണ്ടു ലക്ഷം ഹാജിമാരുണ്ട് ഇത്തവണ. അറഫയിലും മിനായിലും ഇന്ത്യൻ ഹജ്ജ് മിഷൻ എല്ലാ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്.
വടക്കന്‍ കേരളത്തിലെ മലയോര മേഖലകളിലേതിന് സമാന ദുരന്തം അതിര്‍ത്തി ജില്ലയായ കുടകിലും. രണ്ടിടങ്ങളിലായുള്ള ഉരുള്‍പൊട്ടലില്‍ ഇവിടെ ഏഴ് പേര്‍ മരിച്ചു. എട്ട് പേരെ കാണാതായി.
ഭാഗമണ്ഡലയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. വിരാജ് പേട്ടയിലെ തോറ ഗ്രാമത്തിലാണ് രണ്ട് പേര്‍ മരിച്ചത്. ഇവിടെ എട്ട് പേര്‍ മണ്ണിനടിയില്‍ പെട്ടതായി സംശയിക്കുന്നു. മുന്നൂറിലധികം പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചു.
മണ്ണിടിഞ്ഞു കുടകിലെ പല റോഡുകളും ഗതാഗത യോഗ്യമല്ലാതായി. ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. കര്‍ണാടകത്തില്‍ ആകെ ഒരു ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്ളത്. വടക്കന്‍ കര്‍ണാടകത്തില്‍ ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഉള്‍പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് മതിയായ സൗകര്യങ്ങള്‍ ഇല്ലെന്ന ആക്ഷേപം ഉണ്ട്. കര്‍ണാടകത്തിന് അടിയന്തര സഹായമായി കേന്ദ്രം 126 കോടി രൂപ അനുവദിച്ചു
രാഹുലിന് പകരക്കാരൻ ആരെന്ന ചോദ്യത്തിന് ഇന്ന് ഉത്തരമാകും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിനെ ഇന്ന് അറിയാം. ഡൽഹിയിൽ ചേരുന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവച്ചത്.
ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാൾ പാർട്ടിയെ നയിക്കട്ടെയെന്ന ആശയം മുന്നോട്ടവച്ചാണ് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവച്ചത്. നേതാക്കളുടെയും പ്രവർത്തകരുടെയും ശക്തമായ സമ്മർദ്ദത്തെ മറികടന്നുകൊണ്ടായിരുന്നു രാഹുലിന്റെ രാജി. സ്ഥാനം ഒഴിഞ്ഞതിന് ശേഷവും മടങ്ങിയെത്തണമെന്ന പ്രവർത്തകരുടെ ആവശ്യത്തിന് രാഹുൽ ചെവി കൊടുത്തില്ല. രാഹുലും ഒഴിഞ്ഞ സ്ഥാനത്തേക്ക് ആരെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യൻ രാഷ്ട്രീയം.
യുവനിരയ്ക്ക് അവസരം നൽകണമെന്നാണ് പ്രധാന ആവശ്യം. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഈ വാദം പലവട്ടം ആവർത്തിച്ചിരുന്നു. അമരീന്ദറിനെ പിന്തുണച്ച് രംഗത്തെത്തിയ മുംബൈ കോൺഗ്രസ് ചീഫ് മിലിന്ദ് ഡിയോറ രണ്ട് നേതാക്കന്മാരുടെ പേര് നിർദ്ദേശിക്കുകയും ചെയ്തു. രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെയും രാജസ്ഥാനിൽ നിന്നുള്ള നേതാവ് ജ്യോതിരാദിത്യ സിന്ധ്യെയുടെയും പേരുകളാണ് ഡിയോറ നിർദ്ദേശിച്ചത്. നിലവിൽ എഐസിസി ജനറൽ സെക്രട്ടറിയാണ് ജ്യോതിരാദിത്യ സിന്ധ്യെ.
അതേസമയം മുതിർന്ന നേതാവ് മുകുൾ വാസ്നിക്കിന്റെ പേരും മുൻനിരയിൽ തന്നെയുണ്ടെന്നാണ് റിപ്പോർട്ടുകൾ. രണ്ടാം യുപിഎ മന്ത്രിസഭയിൽ അംഗമായിരുന്ന മുകുൾ വാസ്നിക് നിലവിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ്.
മുകുൾ വാസ്നിക് കോൺഗ്രസ് അധ്യക്ഷനാകുകയാണെങ്കിൽ യുവനേതാക്കളെ പ്രതീക്ഷിച്ചിരിക്കുന്ന പ്രവർത്തകർക്ക് അതൊരു തിരിച്ചടിയായിരിക്കും. എന്നാൽ എ.കെ.ആന്റണി, കെ.സി.വേണുഗോപാൽ, അഹമ്മദ് പട്ടേൽ തുടങ്ങിയ നേതാക്കന്മാർ മുകുൾ വാസ്നിക്കിനെ പിന്തുണയ്ക്കുമെന്നാണ് സൂചന.
കഴിഞ്ഞ 134 വർഷത്തെ ചരിത്രത്തിനിടയിൽ പാർട്ടിയെ ഏറെക്കാലം നയിച്ചത് നെഹ്‌റു കുടുംബത്തിൽ നിന്നുള്ളവരായിരുന്നു. എന്നാൽ ഇത്തവണ രാഹുലിന് പിന്നലെ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാറി നിൽക്കുന്നു എന്ന് വ്യക്തമാക്കിയതോടെ ഇത്തവണ ആ ചരിത്രത്തിന് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി പ്രവർത്തകർ.
ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ജമ്മുവിൽ നരോധനാജ്ഞ പിൻവലിച്ചു. സ്ഥലത്തെ സ്കൂളുകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ജമ്മു കശ്മീർ അഡ്മിനിസ്ട്രേഷനാണ് ഓഗസ്റ്റ് അഞ്ചിന് പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിച്ചത്. ജമ്മു ജില്ലയിലെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ മാത്രമാണ് നിരോധനാജ്ഞ പിൻവലിച്ചിരിക്കുന്നത്.
ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയവും സംസ്ഥാനത്തെ വിഭജിക്കുന്ന ബില്ലും പാർലമെന്റിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ജമ്മു കശ്മീരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പാർലമെന്റിന്റെ ഇരു സഭകളും ബിൽ പാസാക്കുകയും ചെയ്തിരുന്നു.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ സംസ്ഥാനത്ത് തുടരുകയാണ്. കശ്മീരിൽ തങ്ങി സ്ഥിതിഗതികൾ വിലയിരുത്തുന്ന ഡോവൽ ചൊവ്വാഴ്ച വരെ സ്ഥലത്തുണ്ടാകുമെന്ന് അറിയിച്ചു.
അതേസമയം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയേയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയേയും ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ വച്ച് തടഞ്ഞു. ശ്രീനഗറിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്നുള്ള ഉത്തരവ് കാണിച്ചാണ് തടഞ്ഞതെന്നും സംരക്ഷണത്തിന്റെ അകമ്പടിയില്‍ പോലും ശ്രീനഗറില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് പറഞ്ഞതെന്നും യെച്ചൂരി അറിയിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഇരുവരും.
Section 144 to be withdrawn from Jammu, schools to open tomorrow. pic.twitter.com/k3cTGZuJ58
— Prasar Bharati News Services (@PBNS_India) August 9, 2019
തിരുവനന്തപുരം: കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ ട്രെയിന്‍ ഗതാഗതം താറുമാറായി. നിരവധി സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചിലത് ഭാഗികമായി മാത്രമാണ് സര്‍വീസ് നടത്തുന്നത്. മറ്റ് ചില സര്‍വീസുകള്‍ വഴി തിരിച്ചുവിട്ടിട്ടുണ്ട്. യാത്രക്കാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് റെയില്‍വേ മുന്നറിയിപ്പ് നല്‍കുന്നു.
പൂര്‍ണമായി സര്‍വീസ് റദ്ദാക്കിയ ട്രെയിനുകള്‍ (10-8-2019, ശനി)
ട്രെയിന്‍ നമ്പര്‍ 16308 കണ്ണൂര്‍ – ആലപ്പുഴ എക്‌സ്പ്രസ്
ട്രെയിന്‍ നമ്പർ 56664 കോഴിക്കോട് – തൃശൂര്‍ പാസഞ്ചര്‍
ട്രെയിന്‍ നമ്പർ 66611 പാലക്കാട് – എറണാകുളം മെമു
ട്രെയിന്‍ നമ്പർ 56603 തൃശൂര്‍ – കണ്ണൂര്‍ പാസഞ്ചര്‍
ട്രെയിന്‍ നമ്പർ 16332 തിരുവനന്തപുരം – മുംബൈ സിഎസ്എംടി എക്‌സ്പ്രസ്
ട്രെയിന്‍ നമ്പർ 12076 തിരുവനന്തപുരം – കോഴിക്കോട് ജന്‍ശതാബ്ദി എക്‌സ്പ്രസ്
ട്രെയിന്‍ നമ്പർ 22646 തിരുവനന്തപുരം – ഇന്‍ഡോര്‍ എക്‌സ്പ്രസ്
ട്രെയിന്‍ നമ്പർ 16305 എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്
ട്രെയിന്‍ നമ്പർ 12217 കൊച്ചുവേളി – ചണ്ഡീഗഢ് സംമ്പര്‍ക് ക്രാന്തി എക്‌സ്പ്രസ്
ട്രെയിന്‍ നമ്പർ 16346 തിരുവനന്തപുരം – ലോകമാന്യ തിലക് നേത്രാവതി എക്‌സപ്രസ്
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍ (10-8-2019, ശനി)
ട്രെയിന്‍ നമ്പർ 16606 നാഗര്‍കോവില്‍ – മംഗളൂരു ഏറനാട് എക്‌സ്പ്രസ്, തൃശൂര്‍-മംഗളൂരു റൂട്ട് റദ്ദാക്കി
ട്രെയിന്‍ നമ്പർ 16650 നാഗര്‍കോവില്‍ – മംഗളൂരു പരശുറാം എക്‌സ്പ്രസ്, വടക്കാഞ്ചേരി-മംഗളൂരു റൂട്ട് റദ്ദാക്കി.
ട്രെയിന്‍ നമ്പർ 16649 മംഗളൂരു – നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്, മംഗളൂരു-വടക്കാഞ്ചേരി റൂട്ട് റദ്ദാക്കി
ട്രെയിന്‍ നമ്പർ 16605 മംഗളൂരു – നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്, മംഗളൂരു-തൃശൂര്‍ റൂട്ട് റദ്ദാക്കി
ട്രെയിന്‍ നമ്പർ 17229 തിരുവനന്തപുരം – ഹൈദരാബാദ് ശബരി എക്‌സ്പ്രസ്, തിരുവനന്തപുരം – കോയമ്പത്തൂര്‍ റൂട്ട് റദ്ദാക്കി.
ട്രെയിന്‍ നമ്പർ 12081 കണ്ണൂര്‍ – തിരുവനന്തപുരം ജന്‍ ശതാബ്ദി എക്‌സ്പ്രസ്, കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ റൂട്ട് റദ്ദാക്കി.
ജോര്‍ജ്ടൗണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അത്ര രസത്തിലല്ലെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്ന സമയമാണിത്. ഇക്കാര്യത്തെ കുറിച്ച് കോലിയോട് ചോദിച്ചപ്പോള്‍ ആവശ്യമില്ലാത്ത കഥകകള്‍ മെനയരുതെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ടീം പരിശീലകന്‍ രവി ശാസ്ത്രിയും ഇക്കാര്യം നിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് രോഹിത്തും രവീന്ദ്ര ജഡേജയും കോലിയും ഉള്‍പ്പെട്ട ഒരു വീഡിയോയാണ്.
ജഡേജ ഇന്ത്യന്‍ ടീമിലെ ഒരു അനുകരിച്ച് കാണിക്കുമ്പോള്‍ രോഹിത്ത് അതിന് ഉത്തരം നല്‍കണം. ഇതായിരുന്നു ബിസിസിഐ പങ്കുവച്ച വീഡിയോയില്‍ ഇരുവരും ചെയ്തുകൊണ്ടിരുന്നത്. ആദ്യത്തെ കാര്‍ഡില്‍ ജസ്പ്രീത് ബൂമ്രയുടെ പേരാണ് ഉണ്ടായിരുന്നത്. അതിന് രോഹിത് അനായാസം ഉത്തരം നല്‍കി.
പിന്നീട് ലഭിച്ചത് കോലിയുടെ പേരാണ്. ജഡേജ അനുകരിച്ച് കാണിച്ചെങ്കിലും ആദ്യ ശ്രമത്തില്‍ രോഹിത്തിന് മനസിലായില്ല. എന്നാല്‍ അടുത്ത ശ്രമത്തില്‍ രോഹിത് ഉത്തരം നല്‍കി. ഇതെല്ലാം കോലി കണ്ടുകൊണ്ട് തൊട്ടപ്പുറത്തുണ്ടായിരുന്നു. രോഹിത്ത് ഉത്തരം നല്‍കിയപ്പോള്‍ ജഡേജയ്ക്ക് ചിരി നിര്‍ത്താനായില്ല. പിന്നാലെ രോഹിത്തും. അപ്പുറത്തുണ്ടായിരുന്ന കോലിയും തമാശയങ്കില്‍ പങ്കു ചേര്‍ന്നു. രസകരമായ വീഡിയോ കാണാം.
WATCH @ImRo45 take the Heads Up Challenge with @imjadeja 😅
This one’s a laugh riot😂🤣 pic.twitter.com/0dJxaY4nIf
— BCCI (@BCCI) August 9, 2019
അബുദാബി: കൊച്ചി വിമാനത്താവളം അടച്ചിട്ട സാഹചര്യത്തില്‍ എല്ലാ സര്‍വീസുകളും താത്കാലികമായി റദ്ദാക്കിയതായി ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി തിരുവനന്തപുരത്ത് നിന്ന് വലിയ വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്നുള്ള EY272, EY273 സര്‍വീസുകള്‍ക്കാണ് കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാനാവുന്ന വലിയ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. കൊച്ചിയില്‍ നിന്നുള്ള വിമാനങ്ങളില്‍ പോകേണ്ടിയിരുന്ന പരമാവധി യാത്രക്കാരെ കൊണ്ടുപോകുന്നതിനായി തിരുവനന്തപുരത്ത് നിന്ന് അധിക സര്‍വീസുകള്‍ നടത്തും. ഈ സൗകര്യം ഉപയോഗിക്കാന്‍ താല്‍പര്യമുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ പുനഃക്രമീകരിക്കാനുള്ള ചാര്‍ജുകള്‍ ഒഴിവാക്കി നല്‍കും. എന്നാല്‍ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്വന്തം ഉത്തരവാദിത്തത്തില്‍ എത്തിച്ചേരണം. ടിക്കറ്റ് ബുക്കിങ് പുനഃക്രമീകരിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഇത്തിഹാദിന്റെ ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററുമായി ബന്ധപ്പെടാം. ഫോണ്‍: +971 600 555 666
മലപ്പുറം: കവളപ്പാറയിൽ ഉരുൾപൊട്ടലിൽപ്പെട്ട് കാണാതായവർക്കുള്ള സൈന്യത്തിന്റെ നേതൃത്വത്തിലുള്ള തെരച്ചിൽ രാവിലെ തുടങ്ങും. ഉരുൾപൊട്ടലിൽ പ്രദേശത്തെ അമ്പതിലേറെ പേരെ കാണാതായതായാണ് റിപ്പോർട്ട്. മുപ്പതിലധികം വീടുകൾ മണ്ണിനിടയിൽ ഉണ്ടെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. കഴിഞ്ഞ ദിവസത്തെ തെരച്ചിലിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മോശം കാലാവസ്ഥയെത്തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ രക്ഷാപ്രവർത്തനം നിർത്തിവച്ചിരുന്നു.
കനത്ത മഴയെത്തുടർന്ന് മേപ്പാടിയിലെ പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ രാവിലെ പുനരാരംഭിക്കും. ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ട പ്രദേശത്തുണ്ടായിരുന്ന അമ്പതിലധികം ആളുകളെക്കുറിച്ച് യാതൊരു വിവരവുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തെരച്ചിൽ ഒമ്പത് മൃതദേഹങ്ങളാണ് പുത്തുമല ദുരന്തഭൂമിയിൽ നിന്ന് കണ്ടെത്തിയത്.
അതിനിടയിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ജീവന്‍റെ തുടിപ്പുമായി ഒരാളെ പുത്തുമലയിൽ നിന്ന് കണ്ടെത്തിയിരുന്നു. 24 മണിക്കൂര്‍ മണ്ണിനടിയിൽ കിടന്ന ആളെയാണ് രക്ഷാപ്രവര്‍ത്തകര്‍ മണ്ണിനടിയിൽ നിന്ന് വീണ്ടെടുത്തത്. ഇയാളെ മാനന്തവാടി ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച വൈകിട്ടോടെയാണ് പുത്തുമലയിൽ നാടിനെ നടുക്കിയ ദുരന്തം ഉണ്ടാകുന്നത്. വലിയൊരു മല നിന്നിരുന്നിടം ഇടിഞ്ഞ് താഴ്ന്ന് മുഴുവനായും ഒഴുകി ഒരു പ്രദേശത്തെ ആകെ പ്രളയമെടുത്ത അവസ്ഥയാണ് പുത്തുമലയിൽ കാണാൻ കഴിയുന്നത്.
മലയാളം പ്ലാന്‍റേഷനിലെ തൊഴിലാളികൾ താമസിച്ചിരുന്ന പാടികൾ എട്ട് കുടുംബങ്ങൾ കഴിഞ്ഞിരുന്ന ക്വാര്‍ട്ടേഴ്സുകൾ, ഇരുപതോളം വീടുകൾ, പള്ളിയും അമ്പലവും കടകളും വാഹനങ്ങളും എന്ന് തുടങ്ങി പ്രദേശമാകെ ഉരുൾപൊട്ടലിൽപ്പെട്ടതായാണ് വിവരം. റോഡും പാലവുമൊക്കെ തകർന്നതോടെ മണിക്കൂറുകൾ പരിശ്രമിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ പുത്തുമലയിലേക്ക് എത്തിപ്പെട്ടത്.
അതേസമയം, പുത്തുമലയിലെ രക്ഷാപ്രവർത്തനത്തിന് കനത്ത മഴ തടസമാകുന്നതായി മന്ത്രി എ കെ ശശീന്ദ്രൻ ഇന്നലെ അറിയിച്ചിരുന്നു. ദുരന്ത സാധ്യത നിലനിൽക്കുന്നതിനാൽ പരമാവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങൾ സൂക്ഷിക്കാനായി വിവിധ ആശുപത്രികളിൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും പുത്തുമല സന്ദർശിച്ചശേഷം എ കെ ശശീന്ദ്രൻ പറഞ്ഞു.
കാലവർഷം ശക്തമായതിനെത്തുടർന്ന് സംസ്ഥാനത്ത് കൂടുതൽ ഡാമുകൾ തുറക്കുന്നു. മലങ്കര, മംഗലം, വാളയാര്‍, കാരാപ്പുഴ, കാഞ്ഞിരപ്പുഴ ഡാമുകള്‍ തുറന്നു. കക്കയം, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. കുറ്റ്യാടി പുഴ, കരമനയാര്‍ എന്നിവയില്‍ ജലനിരപ്പ് ഉയരും.
വയനാട്ടിൽ ബാണാസുര സാഗര്‍ ഡാം നാളെ തുറന്നേക്കും. കരയിലുള്ള ജനങ്ങളെ ഒഴിപ്പിക്കും. വയനാട്ടിൽ അതീവജാഗ്രത വേണമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇരട്ടയാര്‍, കല്ലാര്‍, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ ഡാമുകളും തുറന്നു. പെരിങ്ങല്‍കുത്ത് ഡാമിന്‍റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തി.
സംസ്ഥാനത്ത് പെരുമഴയിൽ ഇതുവരെ 42 മരണം. മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ വ്യാപക ഉരുള്‍പൊട്ടലില്‍ നിരവധി കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുന്നു. നൂറിലധികം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആയിരത്തിലേറെ വീടുകള്‍ക്ക് കേടുപാടുണ്ടായി. 738 ക്യാംപുകളിലായി അറുപത്തിയ്യായിരംപേരെ മാറ്റിപ്പാര്‍പ്പിച്ചു. അടുത്ത രണ്ടു ദിവസംകൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമല, കോഴിക്കോട് വിലങ്ങാട്, നിലമ്പൂര്‍ കവളപ്പാറ, മലപ്പുറം ഇടവമണ്ണ എന്നിവിടങ്ങളിലാണ് കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെട്ടത്. മലപ്പുറം അരീക്കോട് പെട്രോള്‍ പമ്പില്‍ ഉറങ്ങിക്കിടന്ന ചേര്‍ത്ത സ്വദേശിയായ ജീവനക്കാരന്‍ ചാലിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മരിച്ചു. തൃശൂര്‍ ചാവക്കാട് വൈദ്യുതി ടവറിന്‍റെ അറ്റക്കുറ്റപ്പണിക് പോകവെ വള്ളംമറഞ്ഞ് കെഎസ്ഇബി ജീവനക്കാരനായ അസി. എന്‍ജിനീയര്‍ ബൈജു മരിച്ചു. ആറമുറി വഴിക്കടവില്‍ മണ്ണിടിഞ്ഞുവീണ് ഒരു കടുംബത്തിലെ നാലുപേരെ കാണാതായി.
അതിശക്തമായ മഴയില്‍ നിലമ്പൂര്‍ കരുലാഴി പാലത്തിന്‍റെ പല ബ്ലോക്കുകളും തെന്നിമാറി. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാത വെള്ളത്തിനടിയിലായി. കണ്ണൂരില്‍ ശ്രീകണ്ഠപുരം, ചെങ്ങളായി പ്രദേശങ്ങള്‍ പൂര്‍ണമായും മുങ്ങി. നൂറുകണക്കിനുപേരെ മാറ്റിപ്പാര്‍പ്പിച്ചു
മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് മൂവാറ്റുപുഴ മാര്‍ക്കറ്റ് ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. ഭാരതപ്പുഴയും കൈവഴികളും നിറഞ്ഞതോടെ ഒറ്റപ്പാലം നഗരം ഒറ്റപ്പെട്ടു. സ്വകാര്യ ആശുപത്രിയിലേക്ക് വെള്ളം ഇരച്ചുകയറിയതോടെ രോഗികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി