അവിനാശി വാഹനാപകടം; മരിച്ചവരിൽ കുന്നംകുളം എരുമപ്പെട്ടി സ്വദേശിനിയും. കുന്നംകുളം ഇയ്യാൽ കൊള്ളന്നൂർ വർഗ്ഗീസിൻ്റെ മകളും എരുമപ്പെട്ടി വാഴപ്പിള്ളി വീട്ടിൽ സ്നിജോയുടെ ഭാര്യയുമായ അനുവാണ് മരിച്ചത് .കഴിഞ്ഞ ജനുവരി 19 നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.ബാംഗ്ലൂരിൽ സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിലാണ് അനു ജോലി ചെയ്യുന്നത്. ഭർത്താവ് സിന്ജോ ഖത്തറിലാണ് ജോലി ചെയ്യുന്നത്.അടുത്ത ഞായറാഴ്ച സിന്ജോ ഖത്തറിലേക്ക് പോവുകയാണ്. യാത്രയാക്കാൻ വേണ്ടിയാണ് അനു നാട്ടിലേക്ക് തിരിച്ചത്
മരിച്ച അനുവിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു.സംസ്കാരം നാളെ രാവിലെ 10 മണിക്ക് ജൻമനാടായ എയ്യാൽ പള്ളിയിൽ നടക്കും. മേൽ നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് വൈകീട്ട് 6 മണിയോടെ എരുമപ്പെട്ടിയിലുള്ള ഭർതൃഗൃഹത്തിലെത്തിച്ചു. ജനപ്രതിനികളടക്കം നിരവധിപേർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി എ.സി. മൊയ്തീനും, ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കളക്ടർ എസ്.ഷാനവാസും പുഷ്പചക്രം അർപ്പിച്ചു.
കുന്നംകുളം തഹസിൽദാർ., യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, കലാമണ്ഡലം നിർവാഹക സമിതിയംഗം ടി.കെ.വാസു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബസന്ത് ലാൽ, പഞ്ചായത്ത് പ്രസിഡൻ്റ് മീന ശലമോൻ തുടങ്ങിയവർ അന്തിമോപാചാരമർപ്പിച്ചു.രാത്രി 7 മണിയോടെ എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിൽ പൊതുദർശനത്തിന് വെച്ചു. ഫാദർ ജോയ് അടമ്പുകുളത്തിൻ്റെ കാർമികത്വത്തിൽ നടന്ന പ്രാർത്ഥനയ്ക്ക് ശേഷം എയ്യാലിലെ വീട്ടിലേക്ക് കൊണ്ട്പോയി.
നടൻ ചെമ്പൻ വിനോദ് വിവാഹിതനാകുന്നു. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു. സൈക്കോളജിസ്റ്റാണ് മറിയം. വിവാഹത്തീയതിയും മറ്റും തീരുമാനിച്ചിട്ടില്ല.
2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്. സഹനടൻ, വില്ലൻ, നായകൻ തുടങ്ങി ഏത് കഥാപാത്രങ്ങളെയും ഭദ്രമാക്കുന്ന താരത്തിന് 2018 ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.
ട്രാൻസ്, ബിഗ് ബ്രദർ എന്നിവയാണ് താരത്തിന്റേതായി ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങൾ.
കണ്ണൂരില്‍ മകനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊലപ്പെടുത്തിയ സംഭവത്തില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുണ്ടെന്ന് ശരണ്യ പറഞ്ഞു. എന്നാൽ നൊന്ത് പെറ്റ കുഞ്ഞിനെ ക്രൂരമായി കൊലചെയ്യുമ്പോഴും ആ കൊലപതാകം പിടിക്കപെട്ടപ്പോഴും ശരണ്യക്ക് ഉൾപിടച്ചിൽ പോലും ഉണ്ടായിരുന്നില്ല.തെളിവെടുപ്പിനായി എത്തിച്ചപ്പോൾ നാട്ടുകാരുടെയും വീട്ടുകാരുടെയും രോഷം ആളിക്കത്തിയതോടെ ഭയം കൊണ്ട് കുറച്ച് സമയം പിടഞ്ഞു. തെളിവെടുപ്പ് കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ കുറച്ച് സമയത്തേക്ക് മൗനമായിരുന്നു.പിന്നെ രണ്ടു മിനിറ്റ് പൊട്ടിക്കരഞ്ഞു. അതേസമയം തെറ്റുചെയ്തതിലല്ല തെറ്റ് കണ്ടുപിടിക്കപ്പെട്ടതിലെ വിഷമമാണ് പലപ്പോഴും ചോദ്യം ചെയ്യുമ്പോള്‍ ശരണ്യ പ്രകടിപ്പിച്ചത്. കുട്ടിയെ കടലിലെറിഞ്ഞകാര്യം പറയുമ്പോഴൊന്നും അവളില്‍ വലിയ സങ്കടമൊന്നും കണ്ടില്ലെന്ന് പോലീസ് പറയുന്നു. ഭര്‍ത്താവിനെ പ്രതിയാക്കാനുള്ള ലക്ഷ്യം മൊഴിയില്‍ വ്യക്തമായിരുന്നു. പക്ഷേ, മാറ്റിമാറ്റിപ്പറഞ്ഞ കാര്യങ്ങള്‍ ശരണ്യയെത്തന്നെ കുടുക്കിലാക്കുകയായിരുന്നു.
പൊലീസ് കസ്റ്റഡിയിലിരിക്കെ ആദ്യദിവസം ശരണ്യയുടെ മൊബൈല്‍ ഫോണിലേക്ക് വന്നത് കാമുകന്റെ 17 മിസ്ഡ് കോളുകള്‍. ശരണ്യയുടെ നമ്ബറിലേക്ക് അസമയത്ത് അടക്കം ഒട്ടേറെ വിളികളെത്തിയത് പൊലീസ് കണ്ടെത്തി. ഇതോടെയാണ് ശരണ്യയ്ക്ക് മറ്റൊരു കാമുകനുണ്ടെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്. ചോദ്യം ചെയ്യലിനിടെ ശരണ്യയുടെ ഫോണിലേക്ക് വന്ന കാമുകന്റെ കോള്‍ ലൗഡ് സ്പീക്കറിലിട്ട് ശരണ്യയുടെ സാന്നിധ്യത്തില്‍ പൊലീസ് കേള്‍ക്കുകയുമുണ്ടായി. തുടര്‍ന്ന് ശരണ്യയുടെ ഫോണിന്റെ കോള്‍ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് കാമുകനുമൊത്ത് ജീവിക്കാനുള്ള ശരണ്യയുടെ ആഗ്രഹത്തിന്റെ ചിത്രം പൊലീസിന് വ്യക്തമായത്.
ഭര്‍ത്താവ് പ്രണവിന്റെ സുഹൃത്തുകൂടിയായ വാരം സ്വദേശിയുമായി ഒരു വര്‍ഷം മുന്‍പാണ് ശരണ്യ ബന്ധം തുടങ്ങുന്നത്. ശരണ്യ ഗര്‍ഭിണിയായശേഷം പ്രണവ് ഒരു വര്‍ഷത്തേക്കു ഗള്‍ഫില്‍ ജോലിക്കു പോയിരുന്നു. തിരിച്ചെത്തിയശേഷമാണ് ദാമ്ബത്യത്തില്‍ ഉലച്ചിലുണ്ടാകുന്നത്. ഈ അവസരം മുതലെടുക്കാനാണ് അയാള്‍ ശരണ്യയുമായി ഫെയ്‌സ്ബുക് വഴി ബന്ധം സ്ഥാപിച്ചതെന്നും പൊലീസ് കരുതുന്നു. പിന്നീടതു ഫോണ്‍ വിളിയിലേക്കും ചാറ്റിലേക്കും നീളുകയായിരുന്നു.
വിവാഹം ചെയ്യാമെന്നു കാമുകന്‍ ശരണ്യയ്ക്കു വാഗ്ദാനം നല്‍കിയിരുന്നില്ലെന്ന് ചാറ്റുകളില്‍ വ്യക്തമാണെന്ന് പൊലീസ് സൂചിപ്പിച്ചു. കുഞ്ഞിനെ ഒഴിവാക്കാന്‍ കാമുകന്‍ ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍, കാമുകനുമൊത്ത് ജീവിക്കാന്‍ കുട്ടി തടസ്സമാണെന്ന് തെറ്റിദ്ധരിച്ചാണ്, കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അതേസമയം കാമുകന് മറ്റൊരു കാമുകിയുണ്ടെന്നും അവരെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്ക് വഴിയാണ് പ്രണവും ശരണ്യയും പരിചയപ്പെടുന്നതും. വ്യത്യസ്ത ജാതിയിലുള്ളവര്‍ ആയതിനാല്‍ വീട്ടുകാര്‍ എതിര്‍ത്തു. എങ്കിലും ഇവര്‍ വിവാഹം കഴിക്കുകയായിരുന്നു. ശരണ്യയ്ക്ക് പതിനെട്ട് വയസ്സ് പൂര്‍ത്തിയായി ദിവസങ്ങള്‍ക്കകമായിരുന്നു വിവാഹം. ഈ ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയപ്പോള്‍ പുതിയ കാമുകനെ കിട്ടിയതും ഫെയ്‌സ്ബുക്ക് വഴിയാണ്. കാമുകനൊപ്പം ജീവിക്കാനായി കുഞ്ഞിനെയും ഭര്‍ത്താവിനെയും ഒരേസമയം ഒഴിവാക്കാനുള്ള പദ്ധതിയാണ് ശരണ്യ ആസൂത്രണം ചെയ്തത്.
കുട്ടിയെ കൊലപ്പെടുത്തിയത് പ്രണവ് ആണെന്ന് ശരണ്യ പൊലീസിനോട് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. പ്രണവിനെ സംശയിക്കാനുള്ള സാഹചര്യങ്ങള്‍ മുതലെടുക്കാനായിരുന്നു ഈ നീക്കം. ഭാര്യയും കുഞ്ഞുമായുള്ള അകല്‍ച്ച, ഇടയ്ക്കിടെയുള്ള വഴക്ക്, മൂന്നുമാസത്തിനുശേഷം വീട്ടിലേക്കു യാദൃച്ഛികമായുള്ള വരവ് ഇതെല്ലാം കുട്ടിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രണവാണെന്ന് സംശയിക്കാന്‍ ധാരാളമായിരുന്നു. ഇത്രയും നാള്‍ അമ്മയ്‌ക്കൊപ്പമാണ് കുഞ്ഞു കഴിഞ്ഞിരുന്നത് എന്നതുകൊണ്ടുതന്നെ ആദ്യഘട്ടത്തില്‍ ശരണ്യയിലേക്ക് സംശയം നീണ്ടതുമില്ല.
കുഞ്ഞിനെ കാണാതായതിനു പിന്നാലെ പ്രണവിന്റെ ചെരിപ്പുകള്‍ കാണാതായതും സംശയം ഇരട്ടിപ്പിച്ചു. അതു ശ്രദ്ധയില്‍പെട്ട പൊലീസ്, കുഞ്ഞിനെ അപായപ്പെടുത്താനുള്ള ശ്രമത്തിനിടെ പ്രണവിന്റെ ചെരിപ്പുകള്‍ കടലിലോ മറ്റോ പോയിരിക്കാമെന്ന് സംശയിച്ചു. എന്നാല്‍, കുഞ്ഞിനെ കാണാതായ വിവരമറിഞ്ഞ് വീട്ടില്‍ പലരും വന്നു പോയതിനിടെ ചെരിപ്പു കാണാതെ പോയതാണെന്ന് പിന്നീട് പൊലീസ് കണ്ടെത്തി. അപ്പോഴും കൊലപാതകത്തിന് പിന്നിലാരെന്ന ചോദ്യം പൊലീസിന് മുന്നില്‍ കുരുക്കായി തുടര്‍ന്നു. കുഞ്ഞ് ഇല്ലാതായാല്‍ ആര്‍ക്കാണ് ഗുണം എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ സംശയമാണ് കേസില്‍ നിര്‍ണായകമായത്. പ്രണവ് ഇത്രയും കാലം ഭാര്യയും കുഞ്ഞുമായി അകന്നു കഴിയുകയായിരുന്നു.
അയാള്‍ക്കു മറ്റൊരു ജീവിതം തെരഞ്ഞെടുക്കാന്‍ അതുകൊണ്ടു തന്നെ ഭാര്യയും കുഞ്ഞും തടസ്സമല്ല. എന്നാല്‍ കുഞ്ഞിനെ സംരക്ഷിക്കുന്ന ശരണ്യയ്ക്ക് കുഞ്ഞൊരു തടസ്സമായിത്തോന്നിയേക്കാം. ഈ ചിന്തയാണ് ശരണ്യയുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിലേക്ക് എത്തിച്ചത്. ശരമ്യയുടെ മൊബൈല്‍ ചാറ്റുകളും ഫൊറന്‍സിക് പരിശോധന ഫലവും കിട്ടിയതോടെ കൊലപാതകി അമ്മ ശരണ്യ തന്നെയാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ നില്‍ക്കക്കള്ളിയില്ലാതെ ശരണ്യ കുറ്റം ഏറ്റുപറഞ്ഞു.
പമ്പാവാലി∙കൊടുംവരൾച്ചയിൽ കുത്തിയ കിണറിൽ നിന്നു നിലയ്ക്കാത്ത ജലപ്രവാഹം. വെള്ളത്തിന്റെ ആധിക്യം മൂലം കിണർ കൂടുതൽ ആഴത്തിൽ കുഴിക്കാനായില്ല! എരുമേലി വനം റേഞ്ച് പരിധിയിലെ കാളകെട്ടി ഫോറസ്റ്റ് സ്റ്റേഷനു സമീപം വനപാലകർ കുത്തിയ കിണറാണ് അത്ഭുത നീരുറവയായി മാറിയത്.
8 അടി ആഴത്തിലെത്തും മുൻപ് വെള്ളം ഉണ്ടാവുമെന്നു നോട്ടക്കാരൻ പറഞ്ഞു. ജീവനക്കാരുടെയും മറ്റും നേതൃത്വത്തിൽ കിണർ കുഴിക്കാൻ തുടങ്ങി രണ്ട് ദിവസം കൊണ്ട് 5 അടി താഴ്ന്നതോടെ ഉറവക്കണ്ണികൾ പൊട്ടി കിണറ്റിലേക്കു കുതിച്ചു.ഏതാനും മണിക്കൂറുകൾക്കകം കിണറ്റിൽ വെള്ളം നിറഞ്ഞു. വനപാലകർക്കു പുറമെ ഇതുവഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ ശബരിമലയ്ക്കു പോകുന്ന തീർഥാടകർക്കും വെള്ളം പ്രയോജനപ്പെടും. നിലവിൽ ഉൾവനത്തിൽ നിന്ന് ഹോസ് ഉപയോഗിച്ചാണു തീർഥാടകർക്കായി കാളകെട്ടിയിൽ വെള്ളം എത്തിക്കുന്നത്.
മിക്കപ്പോഴും ഹോസുകൾ ആനയയും മറ്റും ചവിട്ടിപ്പൊട്ടിക്കുന്നതിനാൽ ജലവിതരണം തടസ്സപ്പെടുകയും ചെയ്യുന്നു. ഈ പ്രശ്നത്തിനും കിണർ വെള്ളം പരിഹാരമായി.കിണറിന്റെ ഉദ്ഘാടനം വനസംരക്ഷണ സമിതി ചെയർമാൻ എം.എസ്. സതീഷ് നിർവഹിച്ചു. സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ വി. അനിൽകുമാർ, എസ്.ശിവരാജൻ, സാം വി. മാമ്മൻ എന്നിവർ പങ്കെടുത്തു.
പോണ്‍ താരമാകാന്‍ തീരുമാനിച്ചതായി വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്‍റെ വളര്‍ത്തുപുത്രി. സ്പീല്‍ബര്‍ഗിന്‍റെ വളര്‍ത്തുപുത്രിയും ഇരുപത്തിമൂന്നുകാരിയുമായ മിഖായേലയാണ് തന്‍റെ മേഖല പോണ്‍ സിനിമയാണെന്ന് പ്രഖ്യാപിച്ചത്. ദ് സണിന് നല്‍കിയ അഭിമുഖത്തിലാണ് മിഖായേല യുടെ വെളിപ്പെടുത്തല്‍. സ്പീല്‍ബര്‍ഗും ഭാര്യ ക്യാപ്ഷോയും തനിക്കിഷ്ടമുള്ള മേഖല തെരഞ്ഞെടുക്കുന്നതില്‍ പ്രോല്‍സാഹിപ്പിക്കുക മാത്രമാണുള്ളതെന്നും മിഖായേല പറഞ്ഞു. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് പോണ്‍ സിനിമകളിലേക്ക് തിരിയുന്നത്. സാമ്പത്തികമായി കെട്ടുപാടുകളിലേക്ക് നീങ്ങാന്‍ താല്‍പര്യമില്ല, സാമ്പത്തിക സ്വാതന്ത്ര്യമാണ് ലക്ഷ്യമെന്നും മിഖായേല പറഞ്ഞു.
സമാധാനം കണ്ടെത്തുന്ന രീതിയില്‍ ശരീരം ഉപയോഗിച്ച് തനിയെ സമ്പാദിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് മിഖായേല പറഞ്ഞു. ലൈംഗികമായി നൈസര്‍ഗിക കഴിവുകളുള്ള വ്യക്തിയാണ് താന്‍. അത് ഇതിന് മുന്‍പ് തന്നെ കുഴപ്പങ്ങളില്‍ എത്തിച്ചിട്ടുമുണ്ട്. എന്നാല്‍ വേട്ടയാടപ്പെടുന്ന രീതിയില്‍ ആയിരുന്നില്ല അതെന്നും മിഖായേല പറഞ്ഞു. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ ഉള്ളവര്‍ക്കും താന്‍ പറയുന്നത് സ്വീകാര്യമായിരിക്കുമെന്ന ധാരണ തനിക്കില്ലെന്നും മിഖായേല പറഞ്ഞു. പോണ്‍ ജോലി ചെയ്ത് വേണ്ട രീതിയില്‍ ലാഭമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല അതിനാല്‍ തനിച്ചുള്ള വീഡിയോകള്‍ സ്വയം നിര്‍മ്മിക്കാനാണ് തീരുമാനമെന്നും മിഖായല പറഞ്ഞു.
പോണ്‍ താരമാകുന്നതിനേക്കുറിച്ച് രക്ഷിതാക്കളോട് സംസാരിച്ചിരുന്നു. തന്‍റെ സുരക്ഷിതത്വം അവര്‍ക്ക് ശ്രദ്ധയുള്ള കാര്യമാണ്. എന്നാല്‍ അവര്‍ തന്നെ നിരുല്‍സാഹപ്പെടുത്തിയിട്ടില്ലെന്ന് മിഖായേല പറയുന്നു. ചില പോണ്‍ സൈറ്റുകളില്‍ ഇതിനോടകം തന്‍റെ വീഡിയോകള്‍ അപ്‍ലോഡ് ചെയ്തിട്ടുണ്ടെന്ന് മിഖായേല പറഞ്ഞു. എന്നാല്‍ സെക്സ് വര്‍ക്കര്‍ ലൈസന്‍സ് ലഭിക്കാതിരുന്നതിനാല്‍ അവ പിന്‍വലിക്കേണ്ടതായി വന്നുവെന്നും മിഖായേല പറഞ്ഞു. ലൈസന്‍സ് ഉടന്‍ തന്നെ ലഭിക്കുമെന്നാണ് കരുതുന്നതെന്നും മിഖായേല പറഞ്ഞു. മിഖായേലയെ കൂടാതെ സ്പീല്‍ബര്‍ഗ് ദ്മപതികള്‍ക്ക് ആറ് വളര്‍ത്തുമക്കളാണ് ഉള്ളത്.
അവിനാശിക്കടുത്ത് ദേശീയപാതയ്ക്ക് അടുത്ത് കെഎസ്ആർടിസി ബസ്സിൽ വന്നിടിച്ച കണ്ടെയ്‍നർ ലോറി ഡ്രൈവർ അറസ്റ്റിൽ. പാലക്കാട് സ്വദേശി ഹേമരാജാണ് അറസ്റ്റിലായത്. അപകടമുണ്ടായ സമയത്ത് ഓടി രക്ഷപ്പെട്ട ഇയാൾ പിന്നീട് പൂണ്ടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
മാർബിൾ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. എറണാകുളത്തെ വല്ലാർപാടം കണ്ടെയ്‍നർ ടെർമിലനിൽ നിന്ന് ലോഡ് കയറ്റിക്കൊണ്ടുപോവുകയായിരുന്നു ലോറി. ഡ്രൈവർ ഉറങ്ങിപ്പോയതോടെ വണ്ടി നിയന്ത്രണം തെറ്റി ഡിവൈഡറിലിടിച്ച് കയറി. ഡിവൈഡർ ഇടിച്ച് തെറിപ്പിച്ച് കുറേ ദൂരം ലോറി നിരങ്ങി നീങ്ങി. ഇതോടെ, ചൂട് കാരണം ലോറിയുടെ പിന്നിലെ ടയർ പൊട്ടി. ഇതോടെ ഡിവൈഡർ ഇടിച്ച് തെറിപ്പിച്ച് വണ്ടിയിലുണ്ടായ കണ്ടെയ്‍നർ എതിർദിശയിൽ വരികയായിരുന്ന കെഎസ്ആർടിസിയിലിടിക്കുകയായിരുന്നു. കെഎസ്ആർടിസിയുടെ വലത് ഭാഗം മുഴുവൻ കണ്ടെയ്‍നർ ഇടിച്ച് തകർത്തു. ആ നിരയിലിരുന്ന ആളുകൾക്കെല്ലാം സാരമായ പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്തു.
അപകടത്തിൽ തമിഴ്‍നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി നടുക്കം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന റിപ്പോർട്ട് എടപ്പാടി സ്ഥിരീകരിക്കുകയും ചെയ്തു. നിയമസഭയിലാണ് മുഖ്യമന്ത്രി എടപ്പാടിയുടെ പ്രസ്താവന.
അതേസമയം, കോയമ്പത്തൂർ അവിനാശിയിൽ 20 പേരുടെ മരണത്തിനിടയാക്കിയ കണ്ടെയ്നർ ലോറി എറണാകുളം സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കടവന്ത്രയിൽ പ്രവർത്തിക്കുന്ന കോസ്റ്റ ഷിപ്പിംഗ് എന്ന കമ്പനിയുടേതാണ് ലോറി. ഒരു വർഷം മുൻപ് രജിസ്റ്റർ ചെയ്ത പുതിയ ലോറിയാണ് ദാരുണമായ അപകടം ഉണ്ടാക്കിയത്.
എന്നാൽ തന്‍റെ സഹോദരന് മദ്യപിക്കുന്ന ശീലമില്ലെന്നും മനഃപൂർവം അപകടമുണ്ടാക്കിയതല്ലെന്നും അറസ്റ്റിലായ ഡ്രൈവറുടെ സഹോദരൻ പറഞ്ഞു. ഇതുവരെ ഹേമരാജ് ഓടിച്ച വണ്ടിയിടിച്ച് ഒരു അപകടമുണ്ടായിട്ടില്ല. പുലർച്ചെ അപകടമുണ്ടായ ഉടൻ തന്നെ സഹോദരൻ വിളിച്ചിരുന്നു. ലോറിയുടെ ടയർ പൊട്ടിപ്പോയതാണെന്നും, അങ്ങനെയാണ് അപകടമുണ്ടായതെന്നുമാണ് ഹേമരാജ് സഹോദരനോട് പറഞ്ഞത്. താൻ ഉറങ്ങിപ്പോയിട്ടില്ലെന്ന് ഹേമരാജ് പറഞ്ഞതായും സഹോദരൻ.
കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് ക്വാറന്റൈന്‍ ചെയ്തിരുന്ന കപ്പലില്‍ രണ്ട് വൈറസ് ബാധിതര്‍ മരിച്ചു. ഡയമണ്ട് പ്രിന്‍സസ് ആഡംബര ക്രൂയിസ് ഷിപ്പില്‍ 542 യാത്രക്കാരാണുണ്ടായിരുന്നത്. ഇതിലുള്ളവരെ കഴിഞ്ഞ ദിവസം ഒഴിപ്പിച്ചുതുടങ്ങിയിരുന്നു. അതേസമയം ചൈനീസ് മെയിന്‍ലാന്‍ഡില്‍ 394 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ മൊത്തം കൊറോണബാധിതരുടെ എണ്ണം 74500 കടന്നു. ചൈനയിൽ മരണസംഖ്യ കഴിഞ്ഞ ദിവസം 2000 കടന്നിരുന്നു.
ഇന്ത്യയില്‍ എട്ട് ചൈനീസ് പൗരന്മാര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ രണ്ട് ഷിപ്പ് ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടുന്നു. ഷിംലയില്‍ ആറ് പേര്‍ നിരീക്ഷണത്തിലാണ്. ഇവര്‍ ചൈനീസ് പൗരന്മാരാണ്. അതേസമയം ഇവര്‍ വുഹാനില്‍ പോയിട്ടില്ല. ഇറാനില്‍ കൊറോണ പോസിറ്റീവ് ആയ രണ്ട് പേര്‍ മരിച്ചു. കൊറോണ വൈറസ് ലോകസമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന് ഐഎംഎഫ് വിലയിരുത്തി.
ട്വന്റി 20, ഏകദിന പരമ്പരകള്‍ കഴിഞ്ഞു, ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരകള്‍ക്കുള്ള തയാറെടുപ്പിലാണ് ഇന്ത്യ. നാളെ വെല്ലിംഗ്ടണിലാണ് രണ്ടു മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം. ആദ്യ ടെസ്റ്റിന് വെല്ലിങ്ടണ്‍ വേദിയാകുമ്പോള്‍ 52 വര്‍ഷങ്ങള്‍ക്കു ശേഷം ഈ വേദിയില്‍ ടീം ഇന്ത്യയ്ക്ക് ഒരു ജയം നേടാനാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.
വെല്ലിങ്ടണില്‍ 1968 ല്‍ വിജയം നേടിയ ശേഷം ഇന്ത്യ പിന്നീടൊരിക്കലും ഇവിടെ ഇന്ത്യ ടെസ്റ്റ് ജയിച്ചിട്ടില്ല. 1968-ല്‍ ആയിരുന്നു ഈ വേദിയില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം. അതില്‍ ഇന്ത്യ എട്ടു വിക്കറ്റിന്റെ ജയം നേടുകയും ചെയ്തു. ഇവിടെ കളിച്ച ഏഴ് ടെസ്റ്റുകളില്‍ പട്ടൗഡിയുടെ നേതൃത്വത്തിലുള്ള ഒരേയൊരു വിജയം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. 52 വര്‍ഷങ്ങള്‍ക്കു ശേഷം പട്ടൗഡിയുടെ നേട്ടം വിരാട് കോലിക്ക് ആവര്‍ത്തിക്കാനാകുമോ എന്ന കാര്യമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ന്യൂസീലന്‍ഡ് മണ്ണില്‍ ഇതുവരെ 23 ടെസ്റ്റ് കളിച്ച ഇന്ത്യയ്ക്ക് അഞ്ച് എണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്. എട്ട് മത്സരങ്ങള്‍ തോറ്റപ്പോള്‍ 10 എണ്ണം സമനിലയിലായി.
വെല്ലിങ്ടണില്‍ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രം ഇങ്ങനെ 1968 – ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം, 1976 ല്‍ന്യൂസീലന്‍ഡ് ഇന്നിങ്സിനും 33 റണ്‍സിനും വിജയിച്ചു, 1981 – ന്യൂസീലന്‍ഡിന് 62 റണ്‍സ് ജയം, 1998 – ന്യൂസീലന്‍ഡിന് നാലു വിക്കറ്റ് ജയം, 2002 – ന്യൂസീലന്‍ഡിന് 10 വിക്കറ്റ് ജയം,2009 – സമനില, 2014 – സമനില
ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ മായങ്ക് അഗര്‍വാളിനൊപ്പം പൃഥ്വി ഷാ ഓപ്പണറായേക്കും. ന്യൂസിലന്‍ഡില്‍ നേരത്തെ കളിച്ചിടുള്ള ഇഷാന്ത് ആദ്യ മത്സരത്തില്‍ ഇറങ്ങുമെന്നാണ് സൂചന. കളിക്കാരുടെ പരിശീലനം നോക്കിയാല്‍ ഋഷഭ് പന്ത് അന്തിമ ഇലവനില്‍ കളിക്കാനുള്ള സാധ്യതയില്ല. ആറാം നമ്പറില്‍ പരിശീലന മത്സരത്തില്‍ സെഞ്ചുറി നേടിയ ഹനുമാ വിഹാരിക്ക് അവസരം ലഭിച്ചേക്കും.
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ന്യൂസിലന്‍ഡ് ടീമില്‍ മാറ്റ് ഹെന്റിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ന്യൂസിലന്‍ഡ് ടീമിനൊപ്പം ചേരാത്ത നീല്‍ വാഗ്‌നര്‍ക്ക് പകരക്കാരനായിട്ടാണ് ഹെന്റിയെ ഉള്‍പ്പെടുത്തിയത്. ഹെന്റി ന്യൂസിലന്‍ഡായി 12 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. താരത്തെ ആദ്യം പ്രഖ്യാപിച്ച ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഹെന്റിക്ക് പകരം കെയ്ല്‍ ജാമിസണിനെയാണ് പരിഗണിച്ചത്. കഴിഞ്ഞമാസം ഓസീസിനെതിരെയാണ് ഹെന്റി അവസാന ടെസ്റ്റ് കളിച്ചത്.
ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍(എംആര്‍എസ്) സ്‌കൂളിലെ 13 വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പരാതിയില്‍ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഗീതാധ്യാപകന്‍ ആത്മഹത്യ ചെയ്തു. വൈക്കം സ്വദേശി നരേന്ദ്ര ബാബുവിനെയാണ് വീടിന് സമീപത്തെ പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നു കിട്ടിയ ആത്മഹത്യ കുറിപ്പില്‍, സ്‌കൂളിലെ മുന്‍ മാനേജറും കൗണ്‍സിലറും ഡ്രൈവറും ചേര്‍ന്ന് ഗൂഢാലോചനയെ നടത്തിയാണ് തന്നെ പോക്‌സോ കേസില്‍ കുടുക്കിയെന്ന ആരോപണമുള്ളതായി വൈക്കം പൊലീസ് പറയുന്നുണ്ട്. മറ്റ് നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്നും വൈക്കം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട നരേന്ദ്ര ബാബുവിനെ റിമാന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇദ്ദേഹം റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു. വ്യാഴാഴ്ച്ച പുലര്‍ച്ചയോടെയായിരുന്നു ഇയാള്‍ ജീവനൊടുക്കിയതെന്നും പൊലീസ് പറയുന്നു.
2019 ഒക്ടോബര്‍ 23 ന് ആയിരുന്നു നരേന്ദ്ര ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിയുള്ള സര്‍ക്കാര്‍ സംവിധാനമായ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ഒന്നായ ഏറ്റുമാനൂര്‍ എംആര്‍എസില്‍ അഞ്ച്, ആറ് ക്ലാസുകളില്‍ പഠിക്കുന്ന പത്തിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള പന്ത്രണ്ട് കുട്ടികളുടെ പരാതിയെ തുടര്‍ന്നായിരുന്നു നരേന്ദ്ര ബാബുവിനെതിരേ കേസ് ചാര്‍ജ് ചെയ്യുന്നത്. അധ്യാപകനില്‍ നിന്നും തങ്ങള്‍ക്ക് നേരിട്ട ലൈംഗികാതിക്രമം കുട്ടികള്‍ സ്റ്റുഡന്‍സ് കൗണ്‍സിലറോടാണ് പറയുന്നത്. കൗണ്‍സിലര്‍ ഈ വിവരം അന്നത്തെ സ്‌കൂള്‍ മാനേജര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പിന്നീട് ഈ വിവരം മറച്ചുവയ്ക്കാന്‍ ശ്രമം നടന്നതായി ആരോപണമുയര്‍ന്നതോടെ വിഷയം വലിയ വിവാദമായിരുന്നു.
മാതാപിതാക്കള്‍ കുട്ടികള്‍ക്കു നേരെ നടന്ന അതിക്രമത്തിന്റെ വിവരം അറിയുന്നതോടെയാണ് പൊലീസില്‍ പരാതിയെത്തുന്നത്. ആദ്യം എംആര്‍എസിന്റെ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ല കളക്ടറെയാണ് പരാതിയുമായി സമീപിക്കുന്നത്. തുടര്‍ന്ന് കളക്ടര്‍, വിഷയത്തില്‍ അന്വേഷണം നടത്തുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഇതിനുശേഷമാണ് നരേന്ദ്ര ബാബുവിനെതിരേ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതും പോക്‌സോ വകുപ്പ് ചുമത്തുന്നതും. തുടര്‍ന്ന് അറസ്റ്റ് ചെയ്ത ഇയാളെ റിമാന്‍ഡില്‍ അയക്കുകയായിരുന്നു.
കംപ്യൂട്ടറുകളിലെ കട്ട്, കോപ്പി, പേസ്റ്റ് ഓപ്ഷനുകള്‍ കണ്ടുപിടിച്ച കംപ്യൂട്ടര്‍ സയന്റസ്റ്റ് ആയ ലാറി ടെസ്ലര്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. 1945ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച ടെസ്ലര്‍, സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ നന്ന് കംപ്യൂട്ടര്‍ സയന്‍സ് ബിരുദം നേടി. 1973ല്‍ സിറോക്‌സിന്റെ പാലോ ആള്‍ട്ടോ റിസര്‍ച്ച് സെന്ററിലാണ് (പിഎആര്‍സി) ലാറി ടെസ്ലറിന്റെ പ്രൊഫഷണല്‍ കരിയര്‍ തുടങ്ങിയത്. ഇവിടെ വച്ചാണ് കട്ട്, കോപ്പി, പേസ്റ്റ് എന്നിവ ടെസ്ലര്‍ ഡെവലപ്പ് ചെയ്തത്. ലോകത്തെമ്പാടുമുള്ള കംപ്യൂട്ടര്‍ ഉപയോക്താക്കളുടെ ഏറ്റവും സാധാരണമായതും അവഗണിക്കാൻ കഴിയാത്തതുമായ കാര്യങ്ങളായി ഇവ മാറി.
ടെസ്ലര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സിറോക്‌സ് ഇങ്ങനെ ട്വീറ്റ് ചെയ്തു – കട്ട, കോപ്പി, പേസ്റ്റ്, ഫൈന്‍ഡ്, റീപ്ലേസ് ഇങ്ങനെയൊക്കെയും ഇതിനപ്പമുറവുമായിരുന്നു സിറോക്‌സിലെ മുന്‍ ഗവേഷകനായ ലാറി ടെസ്ലര്‍. നിങ്ങളുടെ തൊഴില്‍ദിനങ്ങള്‍ അനായസകരമാക്കിയതില്‍ ലാറിയുടെ വിപ്ലവകരമായ ആശയങ്ങള്‍ക്ക് നന്ദി പറയണം. ലാറി തിങ്കളാഴ്ച അന്തരിച്ചു. അദ്ദേഹത്തെ നമുക്ക് ആഘോഷിക്കാം. ആ ആഘോഷത്തില്‍ പങ്കുചേരൂ.
മറ്റ് പല സിറോക്‌സ് ജീവനക്കാരേയും പോലെ ടെസ്ലറും 1980കളില്‍ സ്റ്റീവ് ജോബ്‌സിന്റെ ആപ്പിളില്‍ ചേര്‍ന്നു. ആപ്പിള്‍ കംപ്യൂട്ടറുകളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതായും സിറോക്‌സ് കൂടുതലായും ഫോട്ടോകോപ്പിയര്‍ നിര്‍മ്മാണത്തില്‍ ശ്രദ്ധിക്കുന്നതായും കണ്ടതുകൊണ്ടാണ് താന്‍ ആപ്പിളിലേയ്ക്ക് തിരിഞ്ഞത് എന്ന് ടെസ്ലര്‍ പറഞ്ഞിരുന്നു. ലിസ അടക്കമുള്ള ആപ്പിള്‍ കംപ്യൂട്ടറുകള്‍ നിര്‍മ്മിക്കുന്നതില്‍ ടെസ്ലര്‍ കാര്യമായ സംഭാവനകള്‍ നല്‍കി. ആപ്പിള്‍ വിട്ടതിന് ശേഷം 2001 മുതല്‍ 2005 വരെ ആമസോണില്‍ പ്രവര്‍ത്തിച്ചു. 2005 മുതല്‍ 2008 വരെ യാഹൂവില്‍. 2009 മുതല്‍ അദ്ദേഹം സ്വതന്ത്ര കണ്‍സള്‍ട്ടന്റ് ആയി പ്രവര്‍ത്തിച്ചുവരുകയായിരുന്നു