ഇറ്റലിയിലെ പാവിയ സർവകലാശാലയിൽ മലയാളികൾ ഉൾപ്പെടെയുള്ള 85 വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നു. സർവകലാശാലയിലെ ഒരു ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് നാട്ടിലേക്ക് വരാൻ വഴിയില്ലാതെ വിദ്യാർഥികൾ ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്നത്. 15 പേർ നിരീക്ഷണത്തിലാണ്. ഇറ്റലിയിൽ കൊവിഡ് 19 ബാധിച്ച് 34 പേരാണ് മരിച്ചത് 1694 പേർ ചികിത്സയിലുണ്ട്.
അതേസമയം കൊറോണ വൈറസ് ബാധ പടരുന്ന ഇറാനിൽ കുടുങ്ങിയ കേരളത്തിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ സ്പോൺസർ ഭീഷണിപ്പെടുത്തുന്നതായി റിപ്പോർട്ട്. വെള്ളവും ഭക്ഷണവും നൽകില്ലെന്ന് പറഞ്ഞുവെന്നും വിസയുടെ ബാക്കി പണം നൽകാതെ നാട്ടിലേക്ക് വിടില്ലെന്ന് സ്പോൺസർ ഭീഷണിപ്പെടുത്തിയതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞുവെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
കേരളത്തിൽ നിന്നുള്ള 17 പേർ ഉൾപ്പെടെ 23 പേരാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്. സംഘത്തിലെ മറ്റുള്ളവർ തമിഴ് നാട്ടിൽ നിന്നുള്ളവരാണ് എന്നാണ് വിവരം. തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ, വിഴിഞ്ഞം, മര്യനാട്, അഞ്ചുതെങ്ങ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇറാനിൽ കുടുങ്ങിയത്. ഇറാനിലെ അസൂരിലാണ് ഇവർ ഇപ്പോൾ ഉള്ളത്. മുറിയിൽനിന്നു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ഇവർ. അസൂരിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്.
നോർക്ക വഴി ഇവർക്ക് സഹായം ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. മത്സ്യബന്ധനതൊഴിലാളികളെ നാട്ടിലെത്തിക്കാൻ അടിയന്തരമായി സർക്കാർ ഇടപെടുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. കൊറോണയെത്തുടർന്ന് ഇറാനിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. കേന്ദ്ര സഹമന്ത്രി വി.മുരളീധരനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
ലോകത്തിലുടനീളം 87,000 പേർക്ക് ഇതോടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിൽ ഞായറാഴ്ച മാത്രം 11 പേർ കൊവിഡ് 19 ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 54 ആയി. ചെക്ക് റിപ്പബ്ലിക്കിലും, സ്കോട്ട്‍ലൻഡിലും, ഡോമിനിക്കൻ റിപ്പബ്ലിക്കിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയിൽ 21 പേർ രോഗം ബാധിച്ച് മരിച്ചു. ഇവിടെ 3730 പേരാണ് ചികിത്സയിലുള്ളത്. ചൈന, ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കർശനമായ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയരാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. അതീവ ഗൗരവത്തോടെയാണ് സ്ഥിതിഗതികൾ വീക്ഷിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയും വ്യക്തമാക്കി.
ഇടുക്കി: തൊടുപുഴ കുമളിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ബസിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ക്ലീനര്‍ ഉപ്പുകുളം സ്വദേശി രാജനാണ് മരിച്ചത്. പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട ബസിനാണ് തീ പിടിച്ചത്. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വഷണത്തിന് ശേഷം മാത്രമെ കൂടുതൽ വ്യക്തത ഉണ്ടാകു.
കുമളി- കോട്ടയം റൂട്ടിലോടുന്ന കൊണ്ടോടി ബസിനാണ് തീപിടിച്ചത്. സര്‍വീസ് കഴിഞ്ഞ് കുമളിയിലെ പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. സാധാരണയെന്നപോലെ ക്ലീനര്‍ രാജന്‍ ഇതിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു. എന്നാല്‍ രാജന്‍ വീട്ടില്‍ പോയിരുന്നുവെന്നാണ് മറ്റുള്ളവര്‍ ധരിച്ചിരുന്നത്.
ബസില്‍ തീപടരുന്നത് ശ്രദ്ധയില്‍ പെട്ട സമീപ ബസിലെ ജീവനക്കാര്‍ തീയണക്കാനായി ഓടിക്കൂടി. തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്സ് ഏറെ ശ്രമിച്ചതിന് ശേഷമാണ് തീ അണയ്ക്കാനായി സാധിച്ചത്. ഇതിനിടെയാണ് രാജന്‍ ബസിനുള്ളിലുണ്ടായിരുന്ന വിവരമറിയുന്നത്.
രാജന്റെ മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സമീപത്തെ പെട്രോള്‍ പമ്പിലേക്ക് തീപടരാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
ചെളിമട പെട്രോൾ പമ്പിനു സമീപം നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസിനാണ് തീ പിടിച്ചത്. പെട്രോൾ പമ്പിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തമാണ് ഒഴിവാക്കിയത്.
കേരള പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണവുമായി ബന്ധപ്പെട്ട് ഉണ്ടകളുടെ കണക്കെടുപ്പ് ഇന്ന് ക്രൈംബ്രാഞ്ച് നടത്തും. കണക്കെടുപ്പിന് മുന്നോടിയായി അന്വേഷണസംഘം ചീഫ് സ്റ്റോറില്‍ നിന്ന് വെടിയുണ്ടകളുടെ സ്‌റ്റോക്ക് രജിസ്റ്റര്‍ ശേഖരിച്ചു.
വെടിയുണ്ടകള്‍ ഹാജരാക്കാന്‍ എസ് എ പി അധികൃതരോട് അന്വേഷണസംഘം ആവശ്യപ്പെട്ടു. സിഎജി റിപ്പോര്‍ട്ടിലും ആഭ്യന്തര കണക്കെടുപ്പിലും പൊരുത്തക്കേടുകള്‍ കണ്ടിരുന്നു. ഇതേ തുടര്‍ന്നാണ് പരിശോധന നടത്താന്‍ ക്രൈംബ്രാഞ്ച് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. രണ്ട് ലക്ഷത്തോളം വെടിയുണ്ടകള്‍ പരിശോധിക്കും. വ്യാജ കാട്രിഡ്ജുകള്‍ കൂടുതലായി ഉണ്ടോ എന്ന് പരിശോധിക്കും. 12,061 വെടിയുണ്ടകളും 25 തോക്കുകളും കാണാതായി എന്നാണ് ആരോപണം. വ്യാജ വെടിയുണ്ടകള്‍ പകരം വച്ചതായി കണ്ടതിനെ തുടര്‍ന്ന് എസ് ഐയെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ 11 പ്രതികളാണുള്ളത്. അസി.കമാന്‍ഡര്‍മാരടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ വരുംദിവസങ്ങളില്‍ നടപടിയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
തിരുവനന്തപുരത്തെ എസ് എ എപി ക്യാമ്പ്, തൃശ്ശൂരിലെ പൊലീസ് അക്കാഡമി തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്ന്് തോക്കുകളും ഉണ്ടകളും വെടിക്കോപ്പുകളും കാണാതായെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം തോക്കുകള്‍ കാണാതായിട്ടില്ല എന്നും മറ്റ് ക്യാമ്പുകളിലേയ്ക്ക് മാറ്റുകയാണ് ചെയ്തത് എന്നുമാണ് പൊലീസിന്റെ വിശദീകരണം. പൊലീസിനെ ന്യായീകരിച്ചും സിഎജി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞും ആഭ്യന്തര വകുപ്പ് രംഗത്തെത്തിയിരുന്നു. തോക്കുകളുടെ പരിശോധന നേരത്തെ നടത്തിയിരുന്നു.
കൊറോണ വൈറസ് ഭീതി മൂലം ജീവനക്കാര്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചതോടെ ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മ്യൂസിയമായ പാരീസിലെ ‘ലൂവ്രെ’ അടച്ചു. മുന്നൂറോളം ജോലിക്കാര്‍ ഇന്നലെ രാവിലെ യോഗം ചേരുകയും തുറക്കരുതെന്ന് ‘ഏകകണ്ഠമായി’ വോട്ട് ചെയ്യുകയുമായിരുന്നു.
മധ്യ പാരീസിലെ സീൻ നദിയുടെ തീരത്തിനടുത്തുള്ള ലൂവ്രെ കഴിഞ്ഞ വർഷം മാത്രം 9.6 ദശലക്ഷം സന്ദർശകരെയാണ് ആകര്‍ഷിച്ചത്. അവരിൽ ഭൂരിഭാഗവും അമേരിക്ക, ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. മ്യൂസിയം അടച്ചിടുകയാണെന്ന് സ്ഥിരീകരിച്ച ലൂവ്രെ മാനേജ്മെന്റ് ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചു നല്‍കുമെന്ന് അറിയിച്ചു. എപ്പോള്‍ തുറക്കുമെന്നത് സാഹചര്യം മാറുന്ന മുറയ്ക്ക് അറിയിക്കാം എന്നാണു പറയുന്നത്.
അതേസമയം, കൊറോണയെ ചെറുക്കാന്‍ ഫ്രാന്‍സ് വിപുലമായ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അയ്യായിരത്തിലധികം ആളുകള്‍ കൂടുന്ന എല്ലാ പരിപാടികളും റദ്ദ് ചെയ്തിട്ടുണ്ട്. ലൂവ്രേയില്‍ എല്ലാ ദിവസവും അയ്യായിരത്തിലധികം ആളുകള്‍ വന്നു പോകാറുണ്ട്. ജോലിക്കെത്തണമെങ്കില്‍ സുരക്ഷ മ്യൂസിയം മാനേജ്മെന്റ് ഉറപ്പു വരുത്തണം എന്നതായിരുന്നു ജീവനക്കാര്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യം. ക്യാഷ് കൌണ്ടറിനു മുന്നില്‍ പ്രത്യേക ജാലകങ്ങള്‍ സ്ഥാപിക്കണം, ഹാൻഡ് സാനിറ്റൈസിംഗ് ജെൽ എല്ലാവര്‍ക്കും നല്‍കണം തുടങ്ങി പല കാര്യങ്ങളും അവര്‍ ഉന്നയിച്ചു. ജീവനക്കാരുടെ ആശങ്ക പരിഹരിക്കുന്ന തരത്തില്‍ ഇടപെടാന്‍ മാനേജ്മെന്റിന് കഴിയാതെ വന്നതോടെയാണ് അടച്ചിടാന്‍ തീരുമാനമായത്.
ക്രൈസ്റ്റ്ചർച്ച്: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ന്യൂസിലൻഡിനു തകർപ്പൻ ജയം. മൂന്നാംദിനം ഇന്ത്യ ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് മറികടന്നു. ലാഥത്തിന്റെയും (52) ബ്ലൻഡലിന്റെയും (55) അർധ സെഞ്ചുറികളാണ് ന്യൂസിലൻഡിന്റെ ജയം വേഗത്തിലാക്കിയത്.
ലാഥമിനെ ഉമേഷ് യാദവും ബ്ലൻഡലിനെ ജസ്പ്രീത് ബുംറയും പവലിയൻ കയറ്റിയപ്പോഴേയ്ക്കും ഇന്ത്യ മത്സരം കൈവിട്ടിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ബുംറയ്ക്ക് രണ്ടു വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ടെസ്റ്റ് പരമ്പര ന്യൂസിലൻഡ് സ്വന്തമാക്കി. നേരത്തെ ആറിന് 90 റണ്‍സെന്ന നിലയ്ക്ക് മൂന്നാം ദിനം ബാറ്റിംഗ് പുനഃരാരംഭിച്ച ഇന്ത്യയെ 124 റണ്‍സിന് ന്യൂസിലൻഡ് വീഴത്തി. രണ്ടാം ഇന്നിംഗ്സിൽ കിവീസിനായി ട്രെന്‍ഡ് ബോള്‍ട്ടും (14 ഓവറില്‍ 4/28) സൗത്തിയും(11 ഓവറില്‍ 3/36) മികച്ച പ്രകടനം പുറത്തെടുത്തു. കോളിന് ഡി ഗ്രാന്‍ഡ്ഹോം, നീൽ വാഗ്നർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
നിര്‍ഭയ കേസില്‍ പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അഞ്ച് ജഡ്ജിമാര്‍ ചേര്‍ന്നാകും ഹര്‍ജി ചേംബറില്‍ പരിഗണിക്കുന്നത്. കേസിലെ മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും തള്ളിയതാണ്.
എന്നാല്‍ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ രണ്ടാമതും ദയാഹര്‍ജി നല്‍കിയിട്ടുണ്ട്. നാളെയാണ് നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനായി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പവന്‍ഗുപ്ത ഇന്ന് ദയാഹര്‍ജി നല്‍കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വധശിക്ഷ നീണ്ടു പോകാന്‍ സാധ്യതയുണ്ട്.
അതേ സമയം വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവന്‍ ഗുപ്തയും അക്ഷയ് ഠാക്കൂറും നല്‍കിയ ഹര്‍ജി പാട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും
കണ്ണൂർ തയ്യിൽ കാമുകനൊപ്പം ജീവിക്കാൻ വേണ്ടി സ്വന്തം മകനെ ഇല്ലാതാക്കിയ യുവതി പിടിയിൽ ആയിരുന്നു. വിയാൻ എന്ന ഒന്നര വയസ്സുള്ള മകനെയാണ് യുവതി ഇല്ലാതെ ആക്കിയത്. തുടർന്ന് കേസിൽ കാമുകനായ നിധിൻ എന്ന യുവാവിനെയും കേസ് സംബന്ധമായി അറസ്റ്റ് ചെയ്തിരുന്നു.
ശരണ്യ പലപ്പോഴും തനിക്ക് നഗ്‌ന ദൃശ്യങ്ങള്‍ അയക്കാറുണ്ടായിരുന്നുവെന്നും നേരിട്ട് നഗ്ന ചിത്രങ്ങൾ പകർത്തിയിട്ടുണ്ടെന്നും തയ്യില്‍ കടപ്പുറത്തെ കരിങ്കല്ലിൽ ഒന്നര വയസുകാരൻ മകനെ എറിഞ്ഞുകൊലപ്പെടുത്തിയ അമ്മ ശരണ്യയുടെ കാമുകൻ നിധിൻ. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന എന്ന വിവരവും നിധിന്‍ പോലീസിനോട് വ്യക്തമാക്കി.
തന്റെ നഗ്‌ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് നിധിന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ശരണ്യ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇക്കാര്യവും നിധിനെ ചോദ്യം ചെയ്തപ്പോള്‍ അന്വേഷണസംഘത്തിന് സ്ഥിരീകരണം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. കണ്ണൂർ സിറ്റി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ടി ആർ സതീശന്റെ നേതൃത്വത്തിൽ ആണ് അന്വേഷണം നടത്തുന്നത്.
മധ്യപ്രദേശിലെ സിന്‍ഗ്രൗലിയില്‍ ചരക്ക് തീവണ്ടികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന് വേണ്ടി കല്‍ക്കരി കൊണ്ടുപോകുന്ന വണ്ടികളാണ് കൂട്ടിയിടിച്ചത്.
ഉത്തര്‍പ്രദേശിലെ എന്‍.ടി.പി.സി പ്ലാന്റിലേക്ക് കല്‍ക്കരിയുമായി പോയ ചരക്കുവണ്ടിയും ലോഡ് ഇല്ലാതെ എതിര്‍ ദിശയില്‍ നിന്നും വന്ന മറ്റൊരു വണ്ടിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സിഗ്‌നല്‍ നല്‍കുന്നതില്‍ വന്ന തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടസ്ഥലത്ത് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റേയും പൊലീസിന്റേയും പ്രദേശവാസികളുടേയും സഹായത്തോടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവല്ല അപകട കാരണമെന്നും, അപകടം സംഭവിച്ച എം.ജി.ആര്‍ സംവിധാനം പൂര്‍ണമായും നിയന്ത്രിക്കുന്നത് എന്‍.ടി.പി.സി ആണെന്നും റെയില്‍വേ വക്താവ് വാര്‍ത്തയോട് പ്രതികരിച്ചു.
യൂത്ത് ലീഗ് ഷഹീന്‍ ബാഗ് സ്‌ക്വയര്‍ സമരത്തില്‍ പങ്കെടുക്കാതെ രാഹുല്‍ ഈശ്വര്‍ മടങ്ങി. ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് രാഹുല്‍ മടങ്ങിയത്. യൂത്ത് ലീഗ് ഇതു സംബന്ധിച്ച പോസ്റ്ററുകള്‍ പുറത്തിറക്കുകയും ചെയ്തു. പരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്നലെ വൈകീട്ട് തന്നെ രാഹുല്‍ കോഴിക്കോടെത്തുകയും ചെയ്തു.
എന്നാല്‍ ഇയാളെ പങ്കെടുപ്പിക്കുന്നതിന് യൂത്ത് ലീഗിലെ തന്നെ ഒരു വിഭാഗം കടുത്ത എതിര്‍പ്പ് അറിയിച്ചു. രാഹുല്‍ എത്തുകയാണെങ്കില്‍ തടയുമെന്ന് നജീബ് കാന്തപുരമുള്‍പ്പെടെയുള്ള നേതാക്കള്‍ നിലപാടെടുത്തതോടെ പി.കെ ഫിറോസ് രാഹുല്‍ ഈശ്വറിനോട് പരിപാടിയില്‍ വരണ്ട എന്ന് അറിയിച്ചു. കോഴിക്കോടെത്തിയ രാഹുല്‍ പിന്നീട് മടങ്ങിപ്പോവുകയും ചെയ്തു.
സംഘപരിവാര്‍ സംഘടനകളുമായി നല്ല ബന്ധം സൂക്ഷിക്കുന്ന രാഹുല്‍ ഈശ്വറിനെ യൂത്ത് ലീഗ് സമരപരിപാടിയില്‍ ക്ഷണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് എതിര്‍ക്കുന്നവരുടെ നിലപാട്. തീവ്രഹിന്ദുത്വ നിലപാടുകള്‍ പുലര്‍ത്തുകയും നേരത്തെ ലൗവ് ജിഹാദ് കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്തയാളെ പൗരത്വ ബില്ലിനെതിരെ നടക്കുന്ന സമരത്തിലേക്ക് ക്ഷണിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് ഈ വിഭാഗത്തിന്റെ നിലപാട്.
പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡല്‍ഹി ഷഹീന്‍ബാഗില്‍ നടക്കുന്ന സമരത്തിനു ഐക്യദാര്‍ഢ്യവുമായി കഴിഞ്ഞ ഒരു മാസക്കാലമായി കോഴിക്കോട് കടപ്പുറത്ത് മുസ്ലിം യൂത്ത്ലീഗ് ‘ഷഹീന്‍ബാഗ് സ്‌ക്വയര്‍’ സമരം നടത്തുകയാണ്. മുഖ്യ പ്രഭാഷണത്തിനായാണു രാഹുല്‍ ഈശ്വറിനെ ക്ഷണിച്ചിരുന്നത്.
രാഹുല്‍ ഈശ്വറിന്റെ ഈ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും അത് വ്യാജ പ്രചാരണമാണെന്നും യൂത്ത്ലീഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം വ്യക്തമാക്കിയിരുന്നു.. ഇതിനു തൊട്ടുപിന്നാലെ നജീബ് കാന്തപുരത്തെ തള്ളിക്കൊണ്ട് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് തന്നെ രംഗത്തു വരികയും ചെയ്തു.
പൗരത്വ ബില്ലിനെതിരെയാണ് രാഹുല്‍ ഈശ്വര്‍ ഇപ്പോഴെടുക്കുന്ന നിലപാട്. ഇതാണ് ക്ഷണിക്കാന്‍ കാരണമെന്നാണ് ഫിറോസ് പക്ഷത്തിന്റെ വിശദീകരണം. എന്നാല്‍ പൗരത്വബില്‍ മാത്രമായി വേറിട്ടു കാണേണ്ടതില്ലെന്നും സംഘപരിവാര്‍ അനുകൂല നിലപാടെടുക്കുന്നവരെ എതിര്‍ക്കുക തന്നെ വേണമെന്നാണ് മറ്റു വിഭാഗത്തിന്റെ നിലപാട്.
നയന്‍താര നായികയാകുന്ന ‘മൂക്കുത്തി അമ്മന്‍’ ചിത്രത്തിന്റെ ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കൈയ്യില്‍ ത്രിശൂലവുമായി മൂക്കുത്തി അമ്മന്‍ എന്ന ദേവിയുടെ ഗെറ്റപ്പിലാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ആര്‍.ജെ ബാലാജി തന്നെയാണ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
എന്നാല്‍ നയന്‍താരയുടെ ലുക്കിനെതിരെ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ”ഹെയര്‍ കളറിംഗ് ചെയ്ത അമ്മനോ?” എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുയരുന്ന ചോദ്യം. ”മോഡേണ്‍ അമ്മന്‍”, ”ഫാന്‍സി ഡ്രസ് കോംപറ്റീഷന്‍ പോലെയുണ്ട്” എന്നൊക്കെയാണ് മറ്റ് കമന്റുകള്‍.
കൂടാതെ നടി രമ്യ കൃഷ്ണന്‍ സിനിമകളില്‍ അവതരിപ്പിച്ച ദേവി വേഷവുമായി താരതമ്യം ചെയ്യുന്നുമുണ്ട്. എന്നാല്‍ നയന്‍താരയെ പ്രശംസിച്ചും നിരവധി കമന്റുകള്‍ വരുന്നുണ്ട്. ഒരു ട്വിസ്റ്റോടെ എത്തുന്ന ഭക്തി കഥയാകും മൂക്കുത്തി അമ്മന്‍ പറയുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍.ജെ ബാലാജിയും എന്‍.ജെ ശരവണനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇഷാരി കെ. ഗണേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.