ഷെയ്ന്‍ നിഗവുമായി അമ്മ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ച വിജയകരം. ഷെയ്‌നുമായി എല്ലാ കാര്യങ്ങളും സംസാരിച്ചുവെന്ന് പ്രസിഡന്റ് മോഹന്‍ലാലും സിദ്ദിഖും പറഞ്ഞു. ഷെയ്ന്‍ പറഞ്ഞ കാര്യങ്ങള്‍ ഇനി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചര്‍ച്ച നടത്തും. അതു കഴിഞ്ഞ് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സിദ്ദിഖ് പറഞ്ഞു.
അമ്മ എന്തു തീരുമാനിച്ചാലും അത് അനുസരിക്കുമെന്ന് വളരെ സ്‌നേഹത്തോടെ ഷെയ്ന്‍ പറഞ്ഞിട്ടുണ്ടെന്ന് കെബി ഗണേഷ് കുമാര്‍ പറഞ്ഞു. മുടങ്ങിപ്പോയ മൂന്ന് സിനിമകളും ഷെയ്ന്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കി. അവനൊരു കൊച്ചുകുട്ടിയാണ്, നല്ല ഭാവിയുള്ള നടനും ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് ഇടവേള ബാബു പ്രതികരിച്ചു.
ആര് ജയിക്കുന്നു എന്നോ ആര് തോല്‍ക്കും എന്നുള്ളതല്ല. അവന്‍ വളരെ സ്‌നേഹത്തോടെയാണ് ഞങ്ങളോട് സഹായം ചോദിച്ചത്. അവനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അമ്മയ്ക്കുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കടലാസില്‍ അവന്റെ പരാതിയും വിഷമങ്ങളും എഴുതി തന്നിട്ടുണ്ട്. അവന്‍ വളര്‍ന്നുവരുന്ന താരമാണ്. അവന്റെ ഭാവി ഞങ്ങള്‍ക്ക് നോക്കേണ്ടതുണ്ടെന്നും ഗണേഷ് കുമാര്‍ അറിയിച്ചു.
ജെഎന്‍യു സമരമുഖത്തെത്തിയ ദീപിക പദുക്കോണിനെതിരെ തലങ്ങും വിലങ്ങും വിമര്‍ശനങ്ങളാണ്. ബിജെപി നേതാക്കള്‍ക്ക് അത്രയങ്ങ് ദഹിച്ചിട്ടില്ല. ഇപ്പോഴിതാ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും എത്തി. ദീപിക പദുകോണിന്റെ രാഷ്ട്രീയബന്ധം എന്താണെന്ന് എനിക്ക് അറിയണമെന്ന് സ്മൃതി പറഞ്ഞു.
എന്തുകൊണ്ടാണ് അവര്‍ സമരക്കാരുടെ ഒപ്പം കൂടിയതെന്ന് വാര്‍ത്ത വായിച്ച എല്ലാവര്‍ക്കും അറിയാം. ഇന്ത്യയെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ കൂടെയാണ് ദീപിക കൂടിയതെന്നത് ഞങ്ങളെ സംബന്ധിച്ച് അപ്രതീക്ഷിതമല്ല. പെണ്‍കുട്ടികളുടെ സ്വകാര്യഭാഗത്ത് ലാത്തികൊണ്ട് കുത്തിയവര്‍ക്കൊപ്പമാണ് ദീപിക ചേര്‍ന്നത്.
2011 ല്‍ കോണ്‍ഗ്രസിനെ പിന്തുണച്ചത് മുതല്‍ ദീപികയുടെ രാഷ്ട്രീയ ബന്ധം അവര്‍ വെളിപ്പെടുത്തിയതാണ്. ജനങ്ങള്‍ ഇപ്പോള്‍ ഇത് കണ്ട് അത്ഭുതപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഈ കാര്യം അറിയാത്തത് കൊണ്ടാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
കൊല്ലപ്പെട്ട പ്ലസ് ടു വിദ്യാർഥിനി ഇവ ആന്റണിക്കു വീട്ടുകാരുടെയും സഹപാഠികളുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. സ്കൂളിലേക്ക് യാത്ര പറഞ്ഞ് പോയ ഇവയുടെ മൃതദേഹം ഇന്നലെ വീട്ടിലെത്തിച്ചപ്പോൾ കരളലിയുന്ന കാഴ്ചകളായിരുന്നു. മൃതദേഹം ആംബുലൻസിൽ നിന്ന് വീട്ടിലേക്ക് എത്തിച്ചപ്പോൾ പുറത്തേക്ക് ഇറങ്ങിവന്ന അമ്മ യോഗിതയുടെ സങ്കടം കൂടിനിന്നവരെയും കരയിച്ചു.
രാവിലെ മുതൽ റോഡിൽ കാത്തുനിന്ന അച്ഛൻ ആന്റണി, മകളുടെ അനക്കമില്ലാത്ത ശരീരം മുറ്റത്തെ വെള്ളവിരിയിലേക്ക് വച്ചപ്പോൾ തളർച്ചയോടെ സുഹൃത്തിന്റെ ചുമലിലേക്ക് ചാഞ്ഞു. ‘പ്ലസ് ടുവിനു ശേഷം കാനഡയിൽ പോയി പഠിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. അതൊന്നും നടന്നില്ലല്ലോ, അതിനുമുൻപ് എന്റെ മോളെ അവൻ കൊന്നുകളഞ്ഞില്ലേ’ ആന്റണി വിലപിച്ചു. അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആയില്ല.
യാത്ര പറയാൻ സഹപാഠികളും അധ്യാപകരും സുഹൃത്തുക്കളും സമീപവാസികളും ബന്ധുക്കളും വീട്ടിലെത്തിയിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് നാലോടെയാണ് മൃതദേഹം കലൂരിലെ വാടക വീട്ടിലെത്തിച്ചത്. അരമണിക്കൂറോളം വീട്ടിൽ പൊതുദർശനത്തിന് വച്ചു. രാത്രിയോടെ ചേർത്തല ചേന്നവേലി സെന്റ് ആന്റണീസ് പള്ളിയിൽ സംസ്കാരം നടത്തി. മാതാവ് യോഗിതയുടെ വീടാണ് ചേന്നവേലിയിൽ.
കേസിലെ പ്രതി കുമ്പളം കുറ്റേപ്പറമ്പിൽ സഫർ ഷായെ (25) കോടതി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണു കേസ്. കലൂർ ഈസ്റ്റ് കട്ടാക്കര റോഡിൽ വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ തുറവുർ ചെറുനാട വീട്ടിൽ ആന്റണിയുടെ (എസ്. വിനോദ്) മകൾ ഇവ ആന്റണി (ഗോപിക–17) ചൊവ്വാഴ്ചയാണു കൊല്ലപ്പെട്ടത്. പ്രണയം നിരസിച്ചതിനെ തുടർന്നു കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണു സഫർഷായുടെ മൊഴി. ഇരുവരും തമ്മിൽ സൗഹൃദമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
കൊച്ചിയിലെ സ്കൂളിൽ നിന്നു ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടോടെ ക്ലാസ് കഴിഞ്ഞിറങ്ങിയ ശേഷം കാണാതായ ഇവയുടെ മൃതദേഹം അർധരാത്രി പൊലീസ് വരട്ടുപാറയിൽ കണ്ടെത്തി. അതിരപ്പിള്ളി വരെ പോയിവരാമെന്നു പറഞ്ഞാണ് ഇവയെ താൻ കാറിൽ കയറ്റിയതെന്നു സഫർഷാ പൊലീസിനോടു പറഞ്ഞിട്ടുണ്ട്. ഈവയുടെ ദേഹത്തേറ്റ ആഴമുള്ള 3 മുറിവുകളാണു മരണത്തിനിടയാക്കിയതെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. നെഞ്ചിലും കഴുത്തിലും ഇടതു ചെവിക്കു സമീപത്തുമാണ് ഈ മുറിവുകൾ. കാറിൽ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തോട്ടത്തിൽ തള്ളിയെന്നാണു പൊലീസ് നിഗമനം.
തൊടുപുഴ വെങ്ങല്ലൂരിൽ അര്‍ധരാത്രി കാമുകിയായ വീട്ടമ്മയെ കാണാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. തൊടുപുഴ അച്ചന്‍കവല സിയാദ് കോക്കറാണ് മരിച്ചത്. പ്രതിയായ യുവതിയുടെ പിതാവ് സിദ്ദിഖ് ഒളിവിലാണ്. ഇന്നലെ രാത്രി 12നായിരുന്നു സംഭവം. വിവാഹിതയായ യുവതിയുമായി നേരത്തെ തന്നെ ബന്ധം പുലര്‍ത്തിയിരുന്ന സിയാദ് ഇന്നലെ രാത്രിയില്‍ വീട്ടിലെത്തിയപ്പോൾ സിദ്ദിഖ് സിയാദിനെ കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ സിയാദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച സിയാദിന് ഭാര്യയും രണ്ടു മക്കളുമുണ്ട്
യഥാര്‍ഥ ഇന്ത്യക്കാരെന്ന് വിളിക്കാവുന്നത് മലയാളികളെയാണ്, ഒരു ഇന്ത്യക്കാരന് വേണ്ട എല്ലാ ഗുണഗണങ്ങളുമുള്ളത് മലയാളികള്‍ക്കാണ്
മാര്‍ക്കണ്ഡേയ കട്ജുവിന്റെ വാക്കുകൾ ഓരോ മലയാളിക്കും അഭിമാനം ഉണ്ടാക്കുന്നത്
‘‘ദീര്‍ഘായുസ്സോടെ ഇരിക്കു ധീരരായ സഹോദരിമാരേ…. കാത്തിരുന്ന വിപ്ലവം ഇതാ വന്നെത്തിയിരിക്കുന്നു ’’ “ഞാന്‍ ഒരു കശ്മീരിയാണ് , അത് കൊണ്ട് കശ്മീരികളാണ് യഥാര്‍ഥ ഇന്ത്യക്കാരെന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നത്. പക്ഷെ വിശാലമായി പറഞ്ഞാല്‍, യഥാര്‍ഥ ഇന്ത്യക്കാരെന്ന് വിളിക്കാവുന്നത് മലയാളികളെയാണ്. ഒരു ഇന്ത്യക്കാരന് വേണ്ട എല്ലാ ഗുണഗണങ്ങളുമുള്ളത് മലയാളികള്‍ക്കാണ്. മതമൈത്രിയോടെ ഒന്നായി ജീവിക്കണമെങ്കില്‍ എല്ലാ വിഭാഗക്കാരെയും ബഹുമാനിക്കാന്‍ ശീലിക്കണം. ഇത് കൃത്യമായി പുലര്‍ത്തുന്നതില്‍ ഏറ്റവും മികച്ചവര്‍ മലയാളികളാണ്. അതുകൊണ്ട് തന്നെ പ്രതീകാത്മകമായി ഇന്ത്യയെ മുഴുവന്‍ പ്രതിനിധാനം ചെയ്യുന്നത് മലയാളികളാണെന്ന് പറയേണ്ടി വരും. മലയാളികളെ കണ്ടു പഠിക്കാനും അവരില്‍ നിന്ന് കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനും ശ്രമിക്കണം. മലയാളികള്‍ നീണാള്‍ വാഴട്ടെ. ഹനുമാൻ തീയിട്ടത് ലങ്കക്ക് ആയിരുന്നുവെങ്കിൽ ഈ ആധുനിക ഹനുമാൻ മാർ ഇന്ത്യ മുഴുവൻ തീയിട്ട് നശിപ്പിക്കുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പ്രതിശേധാഗ്നിയിൽ കത്തുമ്പോൾ വീണ വായിക്കുന്ന ഇന്ന് ആധുനിക നീറോമാർ ആണ് നരേന്ദ്രമോഡിയും അമിത്ഷായും. “
സ്വന്തം ലേഖകൻ
കൊച്ചി : സംഘപരിവാര്‍ അനുകൂല ചാനല്‍ എന്ന പേര് കേട്ട ജനം ടി വിയുടെ അവതാരകന്‍ അനില്‍ നമ്പ്യാരെ രൂക്ഷമായി പരിഹസിച്ച് അഡ്വ : രശ്മിത രാമചന്ദ്രന്‍. ജനം ടീവിയുടെ സംവാദത്തില്‍ പങ്കെടുക്കാന്‍ തന്നെ വെല്ലുവിളിച്ച അവതാരകന്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടുകൊണ്ടാണ് അഭിഭാഷകയും രാഷ്ട്രീയ നിരീക്ഷകയുമായ രശ്മിത രാമചന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത് .
പൗരത്വ നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സംഘപരിവാര്‍ വക്താക്കളുടെ വാദങ്ങളെ ഖണ്ഡിക്കുകയും ശക്തമായി കടന്നാക്രമിക്കുകയും ചെയ്യുന്ന രശ്മിത രാമചന്ദ്രന്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്ക് വലിയ തലവേദനയാണ് ഇപ്പോള്‍ സൃഷ്ടിക്കുന്നത്. അഡ്വ. രശ്മിത രാമചന്ദ്രന്‍ പാനലിലുണ്ടെങ്കില്‍ താന്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ അറിയിക്കുകയുണ്ടായി. രശ്മിതയെക്കതിരേ വ്യാപകമായ അപവാദ പ്രചരണങ്ങളാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നടത്തുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ രശ്മിതയെ നേരിടാന്‍ ബിജെപി നേതാക്കള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനം ടി വി അവതാരകന്‍ തന്നെ വെല്ലുവിളിയുമായി രംഗത്തു വന്നത്.
അനില്‍ നമ്പ്യാരെ പരിഹസിച്ച് അഡ്വ. രശ്മിത രാമചന്ദ്രന്‍ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു . ബി ജെ പി നേതാക്കളായ ശോഭ സുരേന്ദ്രനെയും , ബി . ഗോപാലകൃഷ്ണനെയും , സന്ദീപ് വാര്യരെയും ഒക്കെ പല തവണ ചാനല്‍ ചര്‍ച്ചകളില്‍ അഡ്വ. രശ്മിത രാമചന്ദ്രന്‍ പരിഹസിച്ച് തള്ളുന്നത് നിറഞ്ഞ കൈയ്യടിയോടെയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചിട്ടുള്ളത് . ശബരിമല പ്രശ്‌നത്തില്‍ ജനം ടീവി ഏറ്റെടുത്ത നിലപാടിനെ കേരള സമൂഹം തള്ളികളഞ്ഞപ്പോള്‍ അഡ്വ. രശ്മിത രാമചന്ദ്രനെപ്പോലെയുള്ള പ്രമുഖരെ വിളിച്ച് വരുത്തി ജനം ടിവിക്ക് റേറ്റിങ് കൂട്ടാനുള്ള തന്ത്രമായിട്ടാണ് സോഷ്യല്‍ മീഡിയ അനില്‍ നമ്പ്യാരുടെ ഈ നീക്കത്തെ കാണുന്നത്
അഡ്വ.രശ്മിത രാമചന്ദ്രന്റെ എഫ്.ബി പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ചെറിയ കാര്യമല്ല, ഒരു ചാനല്‍ മേധാവി തന്നെ സംഘപരിവാറുമായുള്ള ചര്‍ച്ചയ്ക്ക് വിളിച്ചിരിയ്ക്കുകയാണ്! Greatly honoured sir! വിളിച്ചത് മറ്റാരുമല്ല, ജനം ടി വി യുടെ മേധാവിയായ അനില്‍ നമ്പ്യാര്‍ സാറാണ്. പഠിക്കുന്ന കാലത്ത് സൂര്യ ടിവി സ്റ്റാഫായിരുന്ന ഇദ്ദേഹത്തിന്റെ വ്യാജരേഖ കേസിന്റെ വാര്‍ത്ത കേട്ടിട്ടുണ്ട് (കേസൊക്കെ കഴിഞ്ഞ് ‘ കാണുമെന്ന് കരുതുന്നു, പാവം, നല്ല മനുഷ്യനാര്‍ന്നു, പത്രപ്രവര്‍ത്തനത്തില്‍ എത്തിക്സിന്റെ കൈപ്പുസ്തകം)
ന്തായാലും മററു ചാനലുകളിലെ ക്യാമറ ട്രിക്കോ വാസ്തു ദോഷമോ കൊണ്ടാണ് സംഘ പരിവാര്‍ ‘ശോഭി’ക്കാത്തതെന്നാ നമ്പ്യാര്‍ സാര്‍ ധരിച്ചു വശായത്! (പാവം, ചെറിയ പിള്ളാര്‍ ടെ ശുദ്ധഗതിയാ! ) എന്റെ നമ്പ്യാര്‍ സാറെ ടോര്‍ച്ച് മുഖത്തടിച്ചാ കണ്ണു തെളിയാത്ത ഇനമാ ഈ സംഘ പുത്രര്‍, അല്ലാതെ മ്മക്ക് ഒരു കുതന്ത്രവുമില്ല…. പരിഭവം വച്ച് വ്യാജരേഖ ഉണ്ടാക്കി എന്നെ കൊല്ലരുത്. പാവമാ ഞാന്‍.
പിന്നെ, സാറെന്നെ ജനത്തില്‍ചര്‍ച്ചയ്ക്ക് വിളിച്ചു, ആ സ്‌നേഹം മനസ്സിലായി, തങ്കമാന മനസ്സേ, പൊന്നപ്പാ നൂറു മ്മ. പക്ഷേ, ആളുകള്‍ പറയുന്നത് ഞാനവിടെ വന്നില്ലെങ്കിലും എന്റെ പോസ്റ്റിലെ ഉള്ളടക്കം ജനം ലോഗോയില്‍ ഇടുന്നുണ്ടെന്നാണല്ലോ? ഇന്നാള് വക്കീലന്മാര്‍ ഭരണഘടന വായിക്കുന്ന പടം ഞാനിട്ടത് നിങ്ങള്‍ വന്ദേമാതരം വായിക്കുന്ന പടമായിട്ടെന്ന്.എങ്കിപ്പിന്നെ, ഞാന്‍ നേരിട്ടെന്തിനാ ജനത്തില്‍ വരുന്നത്? ഏഷ്യാനെറ്റിലോ മാതൃഭൂമീലോ കൈരളിയിലോ, മനോരമേലോ, മീഡിയാ വണ്ണി ലോ നടത്തുന്ന ചര്‍ച്ച എടുത്ത് ജനത്തിന്റെ ലോഗോയിലങ്ങിടണം സാറെ…. വ്യാജരേഖ കേസു നേരിട്ട സാറിന് പേറ്റന്റ് / കോപ്പിറൈറ്റ് കേസ് ഒക്കെ പുല്ലല്ലേ? അല്ലേ പിന്നെ, സവര്‍ക്കറെ പ്പോലെ മാപ്പെഴുതി കൊടുത്തങ്ങു ‘ വീര്‍’ ആകണം സാറെ? ആരു സാറിനെ വീര്‍ എന്നു വിളിച്ചില്ലെങ്കിലും ഞാന്‍ വിളിക്കും സാറെ… കാരണം, സാറ് എളിമയുള്ളവനാ…. ചാനല്‍ മേധാവിയാന്നുള്ള ഹുങ്കില്ലാതെ ഈ പാവം എന്നെ സാറു ചര്‍ച്ചയ്ക്കു വിളിച്ചല്ലോ!
നൂറു ഫ്‌ലൈയിംഗ് കിസ്സൂടെ….. ( ഉമ്മകള്‍ ഒക്കെ ഫ്‌ലയിംഗാ കേട്ടോ, നേരിട്ടില്ല, നിങ്ങടാള്‍ക്കാരു തന്നെ അല്ലേല്‍ കോണ്ടം തിയറിയുമായി എത്തും, ഞാനൊരു കുല സ്ത്രീ യാ സാറെ, തെക്കേടത്തമ്മയാണെ സത്യം )
https://www.facebook.com/resmitha.ramachandran.7/posts/231797557808804
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. ഗ്രാമിന് 70 രൂപ കുറഞ്ഞു. പവന് 560 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്ന് ഗ്രാമിന് 3730 രൂപയാണ് സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 29840 രൂപയാണ് വില.
ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വല. ഗ്രാമിന് 3800 രൂപയും പവന് 30400 രൂപയും ആയിരുന്നു ഇന്നലെ വില. അതേസമയം ആഗോള വിപണിയില്‍ ഒരു ട്രോണ്‍ ഔണ്‍സിന് (31.1ഗ്രാം) 1558.65 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കില്‍ തുരുകയാണ് സ്വര്‍ണ നിരക്ക്.
പനജി: ഉത്തര്‍പ്രദേശ് മന്ത്രി എന്ന വ്യാജേന സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിക്കുകയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുകയും ചെയ്ത വിരുതനെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. സുനില്‍ സിങ് എന്നയാളാണ് തന്റെ നാല് കൂട്ടാളികള്‍ക്കൊപ്പം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ 12 ദിവസമായി താമസിക്കുകയും ഒടുവില്‍ അറസ്റ്റിലാവുകയും ചെയ്തത്.
യുപിയിലെ സഹകരണ വകുപ്പ് മന്ത്രിയെന്ന വ്യാജേന ഇയാള്‍ പനജിയിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിച്ചുവരികയായിരുന്നു. മന്ത്രിയാണെന്നു കാണിക്കുന്ന വ്യാജരേഖകളും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. കൂട്ടാളികളായ നാലു പേര്‍ക്കൊപ്പമായിരുന്നു താമസം. മന്ത്രി എന്ന നിലയില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും ഇയാള്‍ക്കായി ഗോവ സര്‍ക്കാര്‍ നല്‍കി. ഒടുവില്‍ ഗോവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചപ്പോഴാണ് കള്ളിപൊളിഞ്ഞത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇയാള്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള സമയം തേടി. യുപിയിലെ സഹകരണവകുപ്പ് മന്ത്രിയാണെന്ന് വ്യക്തമാക്കുന്ന രേഖകളും ഇയാള്‍ ഹാജരാക്കി. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ അധികൃതര്‍ ഇയാളെക്കുറിച്ചുള്ള വിവരം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.
ഇതിനിടയില്‍ ഗോവ സഹകരണവകുപ്പ് മന്ത്രി ഗോവിന്ദ് ഗവാഡെയുമായി ഓഫീസിലെത്തി ഇയാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സഹകരണ വകുപ്പുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ മന്ത്രിയുമായി ചര്‍ച്ചചെയ്യുകയും ചെയ്തു. യുപി മന്ത്രിയാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ തന്നെ കാണാനെത്തിയതെന്ന് ഗവാഡെ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി.
പത്തു മിനിറ്റു മാത്രമേ കൂടിക്കാഴ്ച നടത്തിയുള്ളൂ. അപ്പോള്‍ത്തന്നെ ഇയാളുടെ പെരുമാറ്റത്തില്‍ ചെറിയ സംശയം തോന്നിയിരുന്നു. പിന്നീട് ഇയാളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ പരതിനോക്കിയെങ്കിലും ഇങ്ങനെയൊരാളെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. എന്നാല്‍ പിന്നീട് പലതിരക്കുകള്‍ മൂലം ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ സാധിച്ചില്ല, മന്ത്രി പറഞ്ഞു.
ഇതിനിടെ, ഇയാള്‍ മന്ത്രിയായി ചമഞ്ഞ് ഒരു സ്‌കൂളിന്റെ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. കാന്‍കോനയിലെ ഒരു സ്‌കൂളില്‍ നടന്ന പരിപാടിയില്‍ മുഖ്യാതിഥിയായാണ് ഇയാള്‍ പങ്കെടുത്തിരുന്നത്.
സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു. തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനായ മാർത്താണ്ഡം സ്വദേശി വിൻസന്‍റാണ് മരിച്ചത്. കൊലക്കേസ് പ്രതിയായ രാജ് കുമാറാണ് വെടിവച്ചതെന്നാണ് പ്രാഥമിക നിഗമനം.
രാത്രി 9.40 ഓടെ TN-57-AW-155 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ബൈക്കിലെത്തിയ രണ്ടംഗ സംഘം വില്‍സണിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കേരളാ-തമിഴ്‌നാട് അതിര്‍ത്തിയിലെ മര്‍ക്കറ്റ് റോഡ് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്നു വില്‍സണ്‍. നാലു പ്രാവശ്യം വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ വിൽസനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ബൈക്കിലെത്തിയ രണ്ട് പേർ ചെക്ക് പോസ്റ്റിന് അകത്തേക്ക് വരുന്നതും വെടിയുതിർത്ത ശേഷം തിരികെ ഓടി പോവുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
പ്രതികള്‍ കേരളത്തിലേക്ക് കടന്നരിക്കാന്‍ സാധ്യതയുള്ളതിനാല്‍ തമിഴ്‌നാട് പൊലീസും കേരള പൊലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചു. അക്രമിസംഘം എത്തിയ വാഹനത്തിന്‍റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് അറിയിച്ചു. വില്‍സണിന്റെ മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഇറാനില്‍ നിന്ന് ഉക്രൈനിലെ കീവിലേക്ക് പറക്കവേ തകര്‍ന്നുവീണ ബോയിങ് വിമാനം മിസൈല്‍ ഉപയോഗിച്ചോ മറ്റോ തകര്‍ത്തതാകാം എന്ന സാധ്യതകൾ തള്ളാതെ ഉക്രെയ്ന്‍. വിമാനം അബദ്ധത്തിൽ ഇറാൻ വെടിവെച്ചു വീഴ്ത്തുകയായിരുന്നുവെന്ന് ഉക്രെയ്ന്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനത്തിന് യന്ത്ര തകരാർ ഉണ്ടായിരുന്നുവെന്ന ഇറാന്റെ ആരോപണം ഉക്രൈൻ വിമാനക്കമ്പനി നിഷേധിച്ചതിന് പിന്നാലെയാണ് റിപ്പോർട്ടുകൾ. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്ന് വീണതെന്നായിരുന്നു പ്രാഥമിക നിഗമനം.
ദുരന്തത്തില്‍പെട്ട ബോയിംഗ് 737-800 അവസാനമായി റഡാറിൽ പതിഞ്ഞത് 2,400 മീറ്ററിലാണെന്ന് ഫ്ലൈറ്റ് റഡാർ 24 മോണിറ്ററിംഗ് വെബ്‌സൈറ്റ് പറയുന്നു. അയൽരാജ്യമായ ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാന്‍ ഒരു ഡസനിലധികം ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് അത് സംഭവിച്ചത്. ‘സാധ്യമായ എല്ലാ കാരണങ്ങളെകുറിച്ചും ഞങ്ങൾ അന്വേഷിക്കുമെന്ന്’ ഉക്രെയ്ൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്കി ഫേസ്ബുക്കിൽ കുറിച്ചു.
ദുരന്തത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കാൻ സെലെൻസ്‌കി ഉക്രേനിയൻ പ്രോസിക്യൂട്ടർമാരോട് ഉത്തരവിട്ടു. ഇറാനിലെ ഉക്രെയ്ൻ എംബസി ആദ്യം ആക്രമണ സാധ്യത തള്ളിക്കളഞ്ഞിരുന്നു. സെലെൻസ്‌കിയുടെ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ആ പ്രസ്താവന വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തതായി ഉക്രേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനത്തിലെ പൈലറ്റുമാർ മികച്ച പ്രവർത്തിപരിചയം ഉള്ളവരാണെന്ന് അവകാശപ്പെട്ട ഉക്രെയ്ൻ ഇവർക്ക് ടെഹ്റാൻ എയർപോർട്ട് പരിചിതമാണെന്നും വ്യക്തമാക്കുന്നു.
എന്നാൽ, വിമാനത്തിന്റെ എഞ്ചിനുകളിലൊന്നിൽ ഉണ്ടായ തീപിടുത്തം പൈലറ്റില്‍നിന്നും നിയന്ത്രണം നഷ്ടപ്പെടുന്നതിനു കാരണമായെന്നും അതാണ് അപകടകാരണമെന്നുമാണ് ഇറാന്‍റെ വിശദീകരണം. എന്നാൽ തകർന്ന് വീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വിമാന നിർമ്മാതാക്കളായ ബോയിങിന് നൽകില്ലെന്നും ഇറാൻ വ്യക്തമാക്കുന്നു. വിമാനത്തിലുണ്ടായിരുന്ന 180 പേരും മരിച്ചെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ടെഹ്‌റാന്‍ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉക്രെയ്നിലെ കീവിലേക്ക് തിരിച്ച വിമാനം ഇറാന്‍ തലസ്ഥാനമായ ടെഹ്റാന് സമീപം കഴിഞ്ഞ ദിവസം തകര്‍ന്ന് വീണത്.
വിമാനത്താവളത്തിന് സമീപത്ത് തന്നെയായിരുന്നു ദുരന്തമുണ്ടായതെന്ന് സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യ്തു. ഇറാന്‍റെ ആക്രമണത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ ആശങ്കയും ഭീതിയും കനപ്പെട്ട് നില്‍ക്കുന്നതിനിടെയാണ് ഉക്രൈന്‍ യാത്രാവിമാനം ഇറാനില്‍ തകര്‍ന്ന് വീണെന്ന ദുരന്തവാര്‍ത്തയും പുറത്തു വരുന്നത്.