Latest News

കോവിഡ് നേരിടുന്ന മലയാളികളെ ഞെട്ടിച്ച വാർത്ത ആയിരുന്ന സഹപാഠിയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയ സംഭവം. കൈപ്പട്ടൂര്‍ സെയ്ന്റ് ജോര്‍ജ് മൗണ്ട് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി, അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷിന്റെ മകന്‍ എസ്. അഖില്‍ (16) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് അഖിലിന്റെ അതേ പ്രായത്തിലുള്ള രണ്ടുസുഹൃത്തുക്കളെ നാട്ടുകാര്‍ സംഭവസ്ഥലത്തുനിന്നു പിടികൂടി. ഇവരും മറ്റൊരു സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുന്നവരാണ്.

സുഹൃത്തുക്കള്‍ വൈരാഗ്യത്തില്‍ പത്താംക്ലാസുകാരനെ വീട്ടില്‍ വിളിച്ചിറക്കി ആളൊഴിഞ്ഞ പുരയിടത്തിലെത്തിച്ച ശേഷം വാക്കു തര്‍ക്കത്തിനൊടുവില്‍ ഓടിപ്പോവാന്‍ ശ്രമിച്ച പതിനാറുകാരനെ കല്ലെറിഞ്ഞു വീഴ്ത്തി, അടുത്തുള്ള വീടിന്റെ തൊഴുത്തില്‍ സൂക്ഷിച്ചിരുന്ന കോടാലി കൊണ്ടുവന്ന് കഴുത്തിനു വെട്ടി കൊന്നശേഷം കുഴിച്ചുമൂടിയ സംഭവത്തില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ ക്രിമിനല്‍ സ്വഭാവം ഉള്ളവരാണെന്നും കഞ്ചാവും മദ്യവും ഉപയോഗിക്കാറുണ്ടായിരുന്നെന്നും റിപ്പോർട്ടുകൾ.

കഞ്ചാവ് കേസില്‍ പ്രതികളായതിന്റെ പേരില്‍ പല തവണ രണ്ടു സ്‌കൂളുകളില്‍ നിന്നും താക്കീത് വാങ്ങുകയും വീണാജോര്‍ജ്ജ് എംഎല്‍എ യുടെ വീട്ടില്‍ നടന്ന മോഷണക്കേസില്‍ പ്രതികളുമായിരുന്നതായി റിപ്പോര്‍ട്ടുകൾ. കേസിലെ പ്രതികള്‍ രണ്ടു വര്‍ഷം മുൻപ് എംഎല്‍എ വീണാജോര്‍ജ്ജിന്റെ വീട്ടില്‍ നടത്തിയ മോഷണക്കേസിലെ പ്രതികള്‍ കൂടിയാണ്. സിസിടിവിയായിരുന്നു ഇവര്‍ വീണാജോര്‍ജ്ജിന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ചത്. മോഷണം ക്യാമറയില്‍ പതിഞ്ഞതിനാല്‍ ഇവര്‍ പിടിയിലാകുകയും ചെയ്തിരുന്നു.

കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ്ജ് മൗണ്ട് സ്‌കൂളില്‍ അഖിലിനൊപ്പം ഒൻപതാം ക്‌ളാസ്സ് വരെ പഠിച്ചവരായ ഇരുവരെയും കഞ്ചാവ് കേസില്‍ പ്രതിയായതിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കിയിരുന്നു.  ഈ സ്‌കൂളില്‍ നിന്നും പോയ പ്രതികള്‍  പിന്നീട് പഠിച്ചത് അങ്ങാടിക്കല്‍ സ്‌കൂളിലാണ്. അവിടെയും കഞ്ചാവ് കേസില്‍ പിടിക്കപ്പെടുകയും പലതവണ സ്‌കൂള്‍ അധികൃതര്‍ താക്കീത് ചെയ്യുകയുമുണ്ടായി.  ഒൻപതാം ക്‌ളാസ്സ് വരെ ഒരുമിച്ച്‌ പഴയ സ്‌കൂളില്‍ ഒപ്പം പഠിച്ചിരുന്നതിനാല്‍ അഖിലുമായി ഇവര്‍ സൗഹൃദം തുടര്‍ന്നിരുന്നു. അടുത്തിടെ അഖില്‍ പ്രതികളില്‍ ഒരാളുടെ വിലകൂടിയ ഷൂസ് കടം വാങ്ങിയിരുന്നു പകരം മൊബൈല്‍ വാങ്ങി നല്‍കാമെന്നായിരുന്നു വാഗ്ദാനം.

ഇതിന്റെ പേരില്‍ ഇവര്‍ പല തവണ അഖിലുമായി വഴക്കുണ്ടാക്കിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ രണ്ടു സൈക്കിളുകളിലായി എത്തിയ ഇവര്‍ അഖിലിനെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലേക്ക് വിളിച്ചു വരുത്തി. റബര്‍തോട്ടത്തില്‍ എത്തിയപ്പോള്‍ അധിക്ഷേപത്തെ ചൊല്ലി വാക്കേറ്റമുണ്ടാകുകയും അഖിലിനെ കല്ലിന് എറിയുകയുമായിരുന്നു. പിന്നീട് മരണം ഉറപ്പാക്കിയപ്പോള്‍ കഴുത്തില്‍ മുന്നിലും പിന്നിലും കോടാലി കൊണ്ടു വെട്ടി. മരിച്ചെന്ന് ഉറപ്പായിട്ടും കഴുത്തറുത്തത് മൃതദേഹം വേഗം ജീര്‍ണിച്ചു പോകുമെന്ന് കരുതിയാണെന്നാണ് ഇരുവരും നല്‍കിയ മൊഴി. പിന്നീടു ചെറിയകുഴി എടുത്ത് സമീപത്തുനിന്നു മണ്ണിട്ടു മൃതദേഹം  മറവ് ചെയുമ്പോൾ പരുങ്ങി നില്‍ക്കുകയായിരുന്ന കുട്ടികളെ ആദ്യം കണ്ടത് ഇവര്‍ പഠിച്ചിരുന്ന അങ്ങാടിക്കല്‍ സ്‌കൂളിലെ ബസ് ഡ്രൈവര്‍ രഘുവാണ്.

തോട്ടത്തിനരികില്‍ െസെക്കികളുകള്‍ ഇരിക്കുന്നതുകണ്ട് അവിടേയ്ക്ക് വന്ന രഘു കുട്ടികളെ ചോദ്യം ചെയ്തതോടെ ആയിരുന്നു എല്ലാ വിവരങ്ങളും പുറത്തു വന്നത്. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് കുട്ടികളെ തടഞ്ഞുവെച്ച ശേഷം പോലീസിനെ അറിയിച്ചു. കുട്ടികളുടെ കൈകള്‍ കൂട്ടിക്കെട്ടിയാണ് നാട്ടുകാര്‍ ഇവരെ പോലീസില്‍ ഏല്‍പ്പിച്ചത്. കല്ലേറ് കൊണ്ടു താഴെവീണ അഖിലിന്റെ ശ്വാസം പോയെന്നു കണ്ട പ്രതികള്‍ വീട്ടിലേക്കു പോയി. കുളിയും ഭക്ഷണവും കഴിഞ്ഞ് കുറച്ചുകഴിഞ്ഞു തിരികെയെത്തി. അഖില്‍ മരിച്ചുവെന്ന് ഉറപ്പാക്കി. സമീപത്തുനിന്നു കിട്ടിയ കോടാലി കൊണ്ട് കഴുത്തിന്റെ മുന്നിലും പിന്നിലും വെട്ടി.

മൃതദേഹം വലിച്ചിഴച്ച്‌ പെട്ടെന്നു ശ്രദ്ധിക്കാത്ത സ്ഥലത്തേക്ക് മാറ്റിയിട്ടു. വീണ്ടും വീട്ടില്‍പ്പോയി രണ്ടു കുടമെടുത്ത് മടങ്ങിവന്നു. സമീപത്തെ തിട്ട ഇടിച്ച്‌ ഇവിടെനിന്നു മണ്ണ് കുടത്തിലാക്കി കൊണ്ടുവന്ന് മൃതദേഹത്തിന്  മുകളിലിടുമ്പോൾ ആണ് വഴിയാത്രക്കാരന്റെ ശ്രദ്ധയിൽ പെട്ട് ഇവര്‍ പിടിയിലായത്. മൃതദേഹം പ്രതികളെ കൊണ്ടു തന്നെ പോലീസ് മാന്തിച്ച്‌ എടുത്തിരുന്നു. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു അഖിലിന്റെ മൃതദേഹം. റബ്ബര്‍തോട്ടത്തിന് സമീപത്തെ വീട്ടില്‍ നിന്നുമാണ് കോടാലി കിട്ടിയതെന്നാണ് ഇവര്‍ നല്‍കിയ മൊഴി. പ്രതികളില്‍ ഒരാളുടെ മാതാപിതാക്കള്‍ റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. മറ്റൊരാളുടെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരും. അഖിലിന്റെ പിതാവ് ഹോട്ടല്‍ തൊഴിലാളിയാണ്.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഇലിപ്പക്കുളം കോട്ടക്കകത്ത് സുഹൈലി(23)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 9.45-ഓടെ മങ്ങാരം ജങ്ഷനില്‍ വച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സുഹൈലിനെ രണ്ടംഗസംഘം ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ബൈക്ക് ഓടിച്ചിരുന്ന മണ്ഡലം പ്രസിഡന്റ് ഇക്ബാലിനെയായിരുന്നു അക്രമികള്‍ ലക്ഷ്യം വെച്ചിരുന്നതെന്നും എന്നാല്‍ പ്രസിഡന്റ് ഒഴിഞ്ഞുമാറിയതോടെ സുഹൈലിന്റെ കഴുത്തിന് വെട്ടുകൊള്ളുകയായിരുന്നുവെന്നുമാണ് പറയുന്നത്.

കഴുത്തിന് ഗുതരുതരമായി പരിക്കേറ്റ സുഹൈലിനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണെന്നാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നത്.

ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്‌കമരണം സംഭവിച്ചെന്നും കഴിഞ്ഞദിവസം അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കിം ജോങ് ഉന്നിന് സൗഖ്യം ആശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി.

‘അദ്ദേഹത്തിന് സൗഖ്യം നേരുന്നു എന്ന് മാത്രമാണ് ഇപ്പോള്‍ എനിക്ക് പറയാനാവുക’ എന്നാണ് ട്രംപ് പ്രതികരിച്ചത്. വൈറ്റ്ഹൗസ് വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അദ്ദേഹം സുഖമായിരിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹത്തിന്റെ സുഖവിവരം നേരിട്ട് തിരക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

‘വാര്‍ത്തയില്‍ പറയുന്ന പോലുള്ള അവസ്ഥയിലാണ് അദ്ദേഹമെങ്കില്‍ അത് അതീവ ഗുരുതരമായ അവസ്ഥയാണ്. എന്നാല്‍ വാര്‍ത്ത സത്യമാണോ അല്ലയോ എന്ന് തനിക്കറിയില്ല.’ എന്നും ട്രംപ് പറഞ്ഞു. ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ ട്രംപിന്റെ ആരോഗ്യനില ഗുരുതരമാണെന്നും അദ്ദേഹത്തിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നുമാണ് യു.എസ്. രഹസ്യാന്വേഷകര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ലെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മുന്‍ ജെ ഇന്നിന്റെ വക്താവും വാര്‍ത്താ ഏജന്‍സി യോന്‍ഹാപ്പും പറയുന്നു. ഇരു കൊറിയകളും തമ്മിലുള്ള ബന്ധം കൈകാര്യം ചെയ്യുന്ന യൂണിഫിക്കേഷന്‍ മന്ത്രാലയവും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ഉത്തരകൊറിയയുടെ സുഹൃദ് രാജ്യമായ ചൈന വാര്‍ത്ത നിഷേധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പ്രതികരിക്കാതെ സൗഖ്യം നേരുന്നു എന്ന വാചകത്തില്‍ ട്രംപ് തന്റെ പ്രസ്താവന ഒതുക്കിയത്.

ഓസ്‌കാര്‍ അവാര്‍ഡ് നേടിയ കൊറിയന്‍ ചിത്രം പാരസൈറ്റ് കണ്ട അനുഭവം പങ്കുവെച്ച് സംവിധായകന്‍ എസ്എസ് രാജമൗലി. ചിത്രം ബോറടിപ്പിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചിത്രം കണ്ട് പകുതിയെത്തിയപ്പോഴേയ്ക്കും ഉറങ്ങിപ്പോയതായും അദ്ദേഹം പറയുന്നു. തെലുഗ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പാരസൈറ്റിനെ വിമര്‍ശിച്ച് പ്രതികരിച്ചത്. ചിത്രത്തില്‍ ഇന്ററസ്റ്റിംഗ് ആയി ഒന്നും തോന്നിയില്ലെന്നും അദ്ദേഹം പറയുന്നു.

ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള എസ്എസ് രാജമൗലിയുടെ ബാഹുബലി സീരിസ് ലോകം മുഴുവന്‍ ശ്രദ്ധ നേടിയിരുന്നു. മികച്ച ചിത്രങ്ങളെ പുകഴ്ത്തി സംസാരിക്കാറുള്ള രാജമൗലിയില്‍ നിന്ന് ഇത്തരമൊരു അഭിപ്രായം കേട്ടതിന്റെ അമ്പരപ്പിലാണ് പാരസൈറ്റ് ചിത്രത്തിന്റെ ആരാധകരും. ബോങ് ജൂന്‍ ഹോ സംവിധാനം ചെയ്ത പാരസൈറ്റ് ഓസ്‌കാര്‍ അവാര്‍ഡില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുന്ന ഏഷ്യന്‍ ചിത്രമായി ചരിത്രമായിരുന്നു.

ജോക്കര്‍, 1917, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്, ഐറിഷ് മാന്‍ തുടങ്ങിയ മികച്ച ചിത്രങ്ങളോട് മത്സരിച്ചായിരുന്നു പാരസൈറ്റിനെ തേടി ഓസ്‌കാര്‍ അവാര്‍ഡ് എത്തിയത്. രാജമൗലിയുടെ അഭിപ്രായം പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളില്‍ ചേരിതിരിഞ്ഞ് പാരസൈറ്റ് ആരാധകരും രാജമൗലി ആരാധകരും വാക്ക് തര്‍ക്കവുമായി രംഗത്ത് വന്നിട്ടുണ്ട്.

ലോകം കണ്ട മഹാമാരിയായ കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി നടത്തിയ ഓണ്‍ലൈന്‍ സംഗീതപരിപാടിയിലൂടെ പോപ് ഗായിക ലേഡി ഗാഗ സമാഹരിച്ചത് 979 കോടി രൂപ. ഗായികയുടെ നേതൃത്വത്തില്‍ ആഗോളതലത്തില്‍ നടത്തിയ വണ്‍ വേള്‍ഡ്: ടുഗെതര്‍ അറ്റ് ഹോം എന്ന പരിപാടിയിലൂടെയാണ് ആണ് ഇത്രയും വലിയ തുക സമാഹരിച്ചത്.

ഏപ്രില്‍ 18ന് രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ഓണ്‍ലൈന്‍ ലൈവ് പരിപാടിയില്‍ ബോളിവുഡ് താരങ്ങളും അണിനിരന്നിരുന്നു. ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര തുടങ്ങിയവരാണ് നിറഞ്ഞു നിന്നത്. ഇതിനു പുറമെ, സ്റ്റീവ് വണ്ടര്‍, പോള്‍ മാക് കാര്‍ട്ട്ണി, എല്‍ടണ്‍ ജോണ്‍, ടെയ്ലര്‍ സ്വിഫ്റ്റ് തുടങ്ങിയവരുമെത്തിയിരുന്നു. ഫണ്ട്റെയ്സറായി ആരംഭിച്ചതല്ലെങ്കിലും പിന്നീട് അമേരിക്കയില്‍ ഈ പരിപാടി ജനപ്രീതി നേടിയതോടെ സംഭാവനകള്‍ ഒഴുകുകയായിരുന്നു.

ഗ്ലോബല്‍ സിറ്റിസണ്‍ എന്ന സംഘടനയാണ് ഈ ഷോയ്ക്കു പിന്നില്‍. പരിപാടിയിലൂടെ ലഭിച്ച വരവ് കൊറോണ വൈറസ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങല്‍ക്കായി വിനിയോഗിക്കുമെന്ന് ഗ്ലോബല്‍ സിറ്റിസണ്‍ ട്വീറ്റ് ചെയ്തു.

 

കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിൻ അടുത്തവർഷത്തിനുള്ളിൽ വികസിപ്പിച്ചെടുക്കുമെന്ന അവകാശവാദവുമായി ഇന്ത്യൻ കമ്പനി. വാക്‌സിൻ വിജയകരമായാൽ അത് പേറ്റന്റ് ഫ്രീയായി ലോകത്ത് മുഴുവൻ എത്തിക്കുമെന്നും ഇന്ത്യൻ മരുന്ന് നിർമ്മാതാക്കൾ പ്രതികരിച്ചിരിക്കുകയാണ്. ഇന്ത്യയിലെ വാക്‌സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് കോവിഡ്19 നെ പ്രതിരോധിക്കാൻ വാക്‌സിൻ ഇറക്കാനുള്ള ശ്രമം അവസാനഘട്ടത്തിലാണെന്ന് അറിയിച്ചിരിക്കുന്നത്.

കമ്പനി പറയുന്നത് അനുസരിച്ച് അവർ നിലവിൽ എലികളിലും പ്രൈമേറ്റുകളിലും ഉപയോഗിച്ച് മൃഗങ്ങളിൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും അടുത്ത മാസത്തോടെ ഇന്ത്യയിൽ തന്നെ മനുഷ്യരിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുമെന്നുമാണ് പറയുന്നത്. പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

കൊവിഡ് 19നുള്ള വാക്‌സിൻ വികസിപ്പിച്ചെടുക്കുമ്പോൾ അതിന് പേറ്റന്റ് നൽകില്ലെന്നും സെറം ഇന്ത്യ അറിയിച്ചിരിക്കുകയാണ്. വാക്‌സിൻ വികസിപ്പിച്ചെടുത്താൽ ആർക്കും നൽകാം, നിർമ്മിക്കുകയും ചെയ്യാമെന്നാണ് സെറം അറിയിച്ചിരിക്കുന്നത്. 2021 ഓടെ വാക്‌സിൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്, അതും പേറ്റന്റില്ലാതെ. ഇന്ത്യയിൽ മാത്രമല്ല ലോകത്തെവിടെയും കോവിഡ്19നുള്ള സെറം വാക്‌സിൻ എല്ലാവർക്കും ഉത്പാദിപ്പിക്കാനും വിൽക്കാനും ലഭ്യമായിരിക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ (എസ്‌ഐഐ) സിഇഒ അദാർ പൂനവല്ലയുടെതാണ് വാക്കുകൾ.

വാക്‌സിൻ വികസിപ്പിച്ചാൽ തന്നെ ലോകമെങ്ങും അത് എത്തിക്കാൻ ലോകത്തിന്റെ വിവിധ ഭാഗത്തെ വാക്‌സിൻ നിർമ്മാതാക്കൾ പങ്കാളികളാകണം. ഇതിനാൽ തന്നെ ഏത് കമ്പനി വാക്‌സിൻ വികസിപ്പിച്ചാലും പേറ്റന്റുകൾ ഉപയോഗിച്ച് മറച്ചുവെക്കാനാകില്ലെന്ന് അദാർ പൂനവല്ല പറയുന്നു. സെറം ഇന്ത്യ അതിന്റെ വാക്‌സിൻ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് പേറ്റന്റ് നൽകില്ല.

കൊവിഡ് വാക്‌സിൻ പണം സമ്പാദിക്കാനും വാണിജ്യവത്ക്കരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല, സെറം ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് എന്നതിനാൽ ഈ തീരുമാനം വേഗം എടുക്കാൻ സാധിക്കും. ലിസ്റ്റുചെയ്ത സ്ഥാപനമായിരുന്നെങ്കിൽ ഈ തീരുമാനം എടുക്കണമെങ്കിൽ ഓഹരി ഉടമകളുടെ അനുവാദവും എടുക്കേണ്ടി വരുമായിരുന്നുവെന്ന് അദാർ പൂനവല്ല പറയുന്നു.

മരിച്ച ഭര്‍ത്താവിനെ കാണാന്‍ ഭാര്യയും മക്കളും കാത്തിരുന്നത് 39 ദിവസം. നാട്ടില്‍ മരിച്ച അമേരിക്കന്‍ മലയാളിയായ കല്ലിശ്ശേരി കല്ലുപാലത്തിങ്കല്‍ സാജന്റെ (61) ശവസംസ്‌കാരമാണ് കൊറോണയെ തുടര്‍ന്നുള്ള തടസ്സങ്ങള്‍ കാരണം വൈകിയത്. പ്രിയപ്പെട്ടവന്റെ മരണവാര്‍ത്തയറിഞ്ഞ് ഭാര്യയും മക്കളും നാട്ടിലെത്തിയെങ്കിലും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച 28 ദിവസം ഏകാന്തവാസവും കഴിഞ്ഞാണ് അവര്‍ സാജനെ കണ്ടത്.

ഹോട്ടല്‍ ബിസിനസ്സുകാരനായ സാജനും ഭാര്യ സുബ മക്കളായ ജിതിന്‍, നേഹ, നവീന എന്നിവര്‍ 25 വര്‍ഷത്തിലേറെയായി ഫ്‌ളോറിഡയില്‍ സ്ഥിരതാമസമാണ്. അമേരിക്കന്‍ സൈന്യത്തില്‍ ക്യാപ്റ്റനാണ് മൂത്ത മകന്‍ ജിതിന്‍. ആസ്തമ രോഗത്തിന്റെ ചികിത്സയ്ക്ക് കഴിഞ്ഞ സെപ്റ്റംബറിലാണ് സാജന്‍ നാട്ടിലെത്തിയത്. മാര്‍ച്ച് 14-ന് ചിങ്ങവനത്ത് വെച്ച് മരണം സംഭവിച്ചു.

മരണവാര്‍ത്തയറിഞ്ഞതോടെ ഭാര്യയും മക്കളും നാട്ടിലേക്ക് വരാന്‍ ശ്രമിച്ചെങ്കിലും കൊറോണ വ്യാപനം തീവ്രമായ അമേരിക്കയില്‍ വിദേശയാത്ര വിലക്കിയിരുന്നു. ഒടുവില്‍ യാത്രാ അനുമതിക്കായി സാജന്റെ മരണസര്‍ട്ടിഫിക്കറ്റ് നാട്ടില്‍നിന്ന് ഇന്ത്യന്‍ എംബസി വഴി ഹാജരാക്കേണ്ടിവന്നു . അഞ്ചുദിവസം കഴിഞ്ഞ് 19-നാണ് ഇവര്‍ക്ക് വിസയും യാത്രാനുമതിയും ലഭിച്ചത്.

എന്നാല്‍ അവധി ലഭിക്കാത്തതിനാല്‍ മകന് നാട്ടിലേക്ക് വരാന്‍ കഴിഞ്ഞില്ല. കടമ്പകള്‍ ഏറെ കടന്നതിനുശേഷം പ്രിയപ്പെട്ടവനെ അവസാനമായി കാണാന്‍ സുബയും രണ്ട് പെണ്‍മക്കളും 23-ന് വെളുപ്പിനെ പോലീസ് അകമ്പടിയോടെ കല്ലിശ്ശേരി കല്ലുപാലത്തിങ്കല്‍ വീട്ടിലെത്തി.

എന്നാല്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച പ്രകാരം 28 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടിവന്നു. ഏകാന്തവാസം കഴിഞ്ഞ് ചൊവ്വാഴ്ചയാണ് ഇവര്‍ തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന സാജന്റെ ചേതനയറ്റ ശരീരം ഒരുനോക്കു കണ്ടത്.

രാവിലെ എട്ടരയോടെ വീട്ടിലെത്തിച്ച മൃതദേഹം അല്‍പ്പനേരം പൊതുദര്‍ശനത്തിന് വെച്ചു. ആളുകള്‍ കൂട്ടംകൂടാതെ നോക്കാന്‍ പ്രത്യേക ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. സാനിറ്റൈസറും ഹാന്‍ഡ്വാഷും വീടിനോട് ചേര്‍ന്ന് ഒരുക്കി. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച 28 ദിവസം നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്താന്‍ ആരോഗ്യവകുപ്പ് അധികൃതരും പോലീസും എത്തിയിരുന്നു.

തുടര്‍ന്ന് പന്ത്രണ്ടരയോടെ മൃതദേഹം കല്ലിശ്ശേരി സെയ്ന്റ് മേരീസ് ക്‌നാനായ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. ശവസംസ്‌കാര ചടങ്ങുകളില്‍ കുറച്ചുപേര്‍ മാത്രമാണ് പങ്കെടുത്തത്.

പുളിങ്കുന്നിലെ അനധികൃത പടക്ക നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 7 ആയി. പുളിങ്കുന്നു കിഴങ്ങാട്ടുതറയിൽ സരസമ്മയാണ് ഇന്ന് രാവിലെ മരിച്ചത്.

കഴിഞ്ഞ മാസം 20ന് രണ്ടരയോടെയാണു പുളിങ്കുന്ന് പുരയ്ക്കൽ പി.വി.ആന്റണി (തങ്കച്ചൻ), സെബാസ്റ്റ്യൻ ജേക്കബ് (ബിനോച്ചൻ) എന്നിവരുടെ ഉടമസ്ഥതയിലുള്ള അനധികൃത പടക്കശാലയിൽ തീപിടിത്തമുണ്ടായത്. പടക്കനിർമ്മാണ ശാലയിലെ ജീവനക്കാരായ 8 സ്ത്രീകൾ ഉൾപ്പെടെ 10 പേർക്കാണു പൊള്ളലേറ്റത്. പുളിങ്കുന്ന് കിഴക്കേച്ചിറ ബേബിച്ചന്റെ ഭാര്യ കുഞ്ഞുമോൾ (55) അപകട ദിവസവും പുളിങ്കുന്ന് മുപ്പതിൽ ജോസഫ് ചാക്കോ (റെജി48), പുളിങ്കുന്ന് കണ്ണാടി മലയിൽ പുത്തൻവീട്ടിൽ ലൈജുവിന്റെ ഭാര്യ ബിനു (30), കണ്ണാടി ഇടപ്പറമ്പിൽ വിജയമ്മ (55), പുളിങ്കുന്ന് കരിയിൽചിറ തോമസ് ജോസഫിന്റെ ഭാര്യ ഏലിയാമ്മ തോമസ് (തങ്കമ്മ56), കന്നിട്ടച്ചിറ സതീശന്റെ ഭാര്യ ബിന്ദു (42)  എന്നിവർ തുടർന്നുള്ള ദിവസങ്ങളിലും മരിച്ചു.

പടക്കനിർമ്മാണശാല ഉടമകളിൽ ഒന്നാം പ്രതിയായ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  ആലപ്പുഴ സബ് ജയിലിൽ റിമാൻഡിലാണ്. മറ്റൊരു പ്രതി കഴിഞ്ഞ ദിവസം കിഴടങ്ങിയിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ പുളിങ്കുന്ന് സിഐ എസ്.നിസാം പറഞ്ഞു.

കൊടുമണില്‍ പത്താം ക്ലാസുകാരനെ സഹപാഠികള്‍ എറിഞ്ഞു കൊലപ്പെടുത്തി. അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷ് – മിനി ദമ്ബതികളുടെ മകന്‍ നിഖില്‍ (16) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ച കഴിഞ്ഞ് ഒന്നിനും മൂന്നിനും ഇടയിലാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട കുട്ടിയുടെ അതേ പ്രായക്കാരാണ് കൊലപാതകത്തിനു പിന്നിൽ. ഒമ്ബതാം ക്ലാസ് വരെ ഒപ്പം പഠിച്ചിരുന്ന അങ്ങാടിക്കല്‍ വടക്ക് സ്വദേശിയും കൊടുമണ്‍മണിമലമുക്ക് സ്വാദേശിയും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

പുതിയ ഷൂസിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട കുട്ടി പുതിയ ഷൂ വാങ്ങിയിരുന്നു അത് കൊടുത്താൽ പകരം മൊബൈൽ ഫോൺ നൽകാമെന്ന് കൊലപാതകം നടത്തിയ കുട്ടികൾ പറഞ്ഞിരുന്നു. എന്നാൽ കുറച്ചു ദിവസം ഷൂ ഉപയോഗിച്ച ശേഷം തിരികെ കൊണ്ട് ഏല്പിച്ചു . പകരം കൊടുക്കാം എന്ന് പറഞ്ഞ മൊബൈൽ ഫോണും നൽകിയില്ല. തുടർന്നുണ്ടായ വൈരാഗ്യത്തിൽ പരസ്പരം വാക്കു തർക്കം ഉണ്ടായി. ഇത് കയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു. പരസ്പരം തല്ലുകൂടുന്നതിനിടെ ഓടിയ നിഖിലിനെ അവർ കല്ലെടുത്ത് പിന്നിൽ എറിയുകയായിരുന്നു. എറിയുടെ ആഖാതത്തിൽ നിഖിലിന്റെ തലപൊട്ടി രക്തം വരുകയും ബോധം പോകുകയും ചെയ്തു.. ഇത് കണ്ടു നിന്ന മറ്റേ കുട്ടികൾ നിഖിൽ മരിച്ചെന്നു കരുതി. ആൾപ്പാർപ്പില്ലാത്ത പറമ്പിൽ വച്ച് മണ്ണിട്ട് മൂടുകയായിരുന്നു.

അങ്ങാടിക്കല്‍ തെക്ക് എസ്‌എന്‍വിഎച്ച്‌എസ് സ്‌കൂളിന് സമീപം കദളിവനം വീടിനോട് ചേര്‍ന്ന റബര്‍ തോട്ടത്തിലാണ് സംഭവം നടന്നത്. റബര്‍ തോട്ടത്തില്‍ സംശയകരമായ സാഹചര്യത്തില്‍ രണ്ടു പേര്‍ നില്‍ക്കുന്നത് നാട്ടുകാരന്‍ കണ്ടു. ഇവർ ദൂരെ നിന്നും കുടത്തിൽ മണ്ണു കൊണ്ടു വരുന്നത് കണ്ടപ്പോൾ സംശയത്തിന് ആക്കം കൂട്ടി. ഇയാള്‍ മറ്റു ചിലരെയും കൂട്ടി സ്ഥലത്ത് എത്തി. നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ നടന്ന കാര്യം ഇവര്‍ പറഞ്ഞു. മൃതദേഹം കമിഴ്ന്ന നിലയിലായിരുന്നു. ഭാഗീകമായി മണ്ണിട്ട് നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മണ്ണിട്ടുമൂടിയതാണോ അതോ ഏറു കൊണ്ടതാണോ മരണകാരണമെന്ന കൂടുതൽ വിവരങ്ങൾ പോസ്റ്റുമാർട്ടത്തിനു ശേഷമേ അറിയാൻ കഴിയു.

വിവരം അറിഞ്ഞ് ഉടന്‍ പൊലീസും സ്ഥലത്തെത്തി. പ്രതികള്‍ തന്നെ മണ്ണ് മാറ്റി മൃതദേഹം പുറത്തെടുത്തു. കൈപ്പട്ടൂര്‍ സെന്റ ജോര്‍ജ് മൗണ്ട് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയിരിക്കുകയാണ്നിഖില്‍. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് ജില്ലാ പൊലീസ് സൂപ്രണ്ട് കെജി സൈമണ്‍, അടൂര്‍ ഡിവൈഎസ്‌പി. ജവഹര്‍ ജനാര്‍ദ്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്‌പി ആര്‍ ജോസ്, കൊടുമണ്‍ ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി, മരിച്ച അഖിലിന്റെ സഹോദരി ആര്യ. ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കോറോണയുടെയും ലോക് ഡൗണിന്റെയും കാലത്ത് ജനങ്ങൾ സാമ്പത്തികമായ അരക്ഷിതാവസ്ഥയിലാണ്. അത് മുൻനിർത്തിയാണ് എല്ലാ വിഭാഗത്തിലുമുള്ള ലോണുകളടക്കം മൂന്നുമാസത്തെ മൊറട്ടോറിയം ആർബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ആർബിഐയുടെ നിർദ്ദേശം പാലിക്കാൻ ബാധ്യസ്ഥവുമാണ്. ഹൗസിംഗ് ലോൺ ഉൾപ്പെടെ അടയ്ക്കുന്ന ലോണുകളിൽ ബാങ്കുകൾ മൊറട്ടോറിയമുള്ള മാസങ്ങളിലെ പലിശ ഈടാക്കികൊണ്ട് അടവുകൾക്ക് സാവകാശം നൽകിയിട്ടുണ്ട്.

എന്നാൽ ഈ സമയം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സ്വർണം ഈടു വച്ച് കാർഷിക ലോൺ എടുക്കുന്ന ഉപഭോക്താക്കളാണ്. കാർഷിക ലോൺ എടുക്കുന്നവർക്ക് ഒരു വർഷത്തിനുള്ളിൽ തിരിച്ചടച്ചില്ലെങ്കിൽ കാർഷിക വായ്പയിൽ കിട്ടേണ്ടിയിരുന്ന സബ്സിഡി നഷ്ടമാകും. മാർച്ച് 31 കഴിഞ്ഞുള്ള സബ്സിഡി ക്രമേണ സർക്കാർ നിർത്തിയെങ്കിലും അതുവരെയുള്ള സബ്സിഡിയെങ്കിലും നഷ്ടമാകുന്ന സാഹചര്യം കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. തങ്ങൾക്ക് ഈ കാര്യത്തിൽ ശരിയായ മാർഗനിർദേശം ഒന്നും ലഭിച്ചിട്ടില്ല എന്ന ന്യായമാണ് പല ബാങ്ക് മാനേജർമാരും മുന്നോട്ടുവയ്ക്കുന്നത്. ലോക്ഡൗൺ പീരിയഡ് കാലാവധി കഴിഞ്ഞ് പുതുക്കി വയ്ക്കുന്ന കാർഷികവായ്പകൾക്ക് മാർച്ച് 31 വരെയുള്ള സബ്സിഡി എങ്കിലും ലഭിക്കുമൊ എന്ന് ഉറപ്പു പറയാൻ പല ബാങ്ക് മാനേജർമാർക്കും സാധിക്കുന്നില്ല.

ഇതുകൂടാതെ കൊള്ള പലിശയ്ക്ക് സാധാരണ ജനങ്ങളെ തള്ളിവിടുന്ന സമീപനവും പല ബാങ്ക് മാനേജർമാരും സ്വീകരിക്കുന്നു. സാധാരണഗതിയിൽ ഒരുവർഷം കഴിയുമ്പോൾ പലിശ അടച്ച് ലോൺ പുതുക്കി വയ്ക്കാൻ എല്ലാ ബാങ്കുകളും അനുവദിക്കാറുണ്ട്. ഇനിയും ഈ രീതിയിൽ ലോൺ പുതുക്കിവെയ്ക്കാൻ സമ്മതിക്കില്ല എന്ന രീതിയിലുള്ള വാദമുഖങ്ങൾ പല മാനേജർമാരും സ്വീകരിക്കുന്നു.

ഇതിലും ദയനീയം ലോക്ഡൗൺ പീരിയഡിലും വിളിച്ച് അന്വേഷിക്കുന്ന ഉപഭോക്താക്കളോട് കാർഷിക ലോൺ പുതുക്കിവയ്ക്കാൻ ആവശ്യപ്പെടുന്ന അധികൃതർക്ക് പലപ്പോഴും കംപ്യൂട്ടറിന്റെ സെർവറിൽ ലോൺ ക്ലോസ് ചെയ്യാനും പുതിയതായി ഓപ്പൺ ചെയ്യാനും മൂന്നു മണിക്കൂർ വരെ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയും റിപ്പോർട്ട് ചെയ്യുകയുണ്ടായി. ആർബിഐ ലോക്ഡൗൺ പീരീഡിൽ എടുക്കുന്ന തീരുമാനങ്ങളിൽ പലതും പൊതുമേഖല ബാങ്കുകളിലേയ്ക്ക് എത്തിപ്പെട്ടിട്ടില്ല എന്ന ഒഴിവുകഴിവുകളാണ് കസ്റ്റമേഴ്സിനോട് അധികൃതർ പറയുന്നത് .

Copyright © . All rights reserved