പട്ടണക്കാട് സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. പട്ടണക്കാട് കാട്ട്പറമ്പിൽ ഉദയകുമാറിന്‍റെ മകൾ ആരതിയെയാണ് കാണാതായത്. പട്ടണക്കാട് പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. രക്ഷിതാക്കൾ പട്ടണക്കാട് പോലീസിൽ പരാതി നൽകി. രാവിലെ കടയിൽ പോകാൻ ഇറങ്ങിയതാണെന്നും ഇതിന് ശേഷമാണ് കാണാതായതെന്നും പോലീസ് പറഞ്ഞു.
പൊലീസും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്. സമൂഹമാധ്യമങ്ങളിലും കുട്ടിയുടെ ചിത്രം പങ്കുവച്ച് സിനിമാതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇതുവരെ കുട്ടിയെ കണ്ടെത്താനായിട്ടില്ലെന്നാണ് അവസാനം ലഭിക്കുന്ന റിപ്പോർട്ട്. കുട്ടിയെ കിട്ടിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് പൊലീസ് വ്യക്തമാക്കി
കോട്ടയം: കോറോണ വൈറസ് വ്യാപനത്തെത്തുടർന്നു നഗരത്തിലെങ്ങും ഹർത്താൽ പ്രതീതി. ഞായറാഴ്ചവരെ സജീവമായിരുന്ന നഗരമാണ് ഇന്നലെ മുതൽ ഹർത്താൽ പ്രതീതിയിലേക്കു മാറിയിരിക്കുന്നത്. കെറോണ ബാധയെ തുടർന്നു അതീവ ജാഗ്രതയുടെ ഭാഗമായി ആരും വീടുകളിൽ നിന്നും പുറത്തിറങ്ങാത്തതാണ് നഗരത്തെ ശൂന്യമാക്കിയത്.
കടകമ്പോളങ്ങൾ തുറക്കുകയും സ്വകാര്യ- കെഎസ്ആർടിസി വാഹങ്ങൾ ഓടുകയും ചെയ്യുന്നുണ്ട് . എങ്കിലും മറ്റു സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ നഗരത്തിൽ വലിയ കുറവ് അനുഭവപ്പെടുന്നുണ്ട്. ബസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവും ഓട്ടോറിക്ഷകൾക്കും മറ്റു ടാക്സി വാഹനങ്ങൾക്കും ഓട്ടം കുറവുമാണ്.
സാധാരണ ദിവസങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്ന കോട്ടയം കെഎസ്ആർടിസി, നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡ്, തിരുനക്കരയിലെ പഴയ ബസ് സ്റ്റാൻഡ് എന്നിവടങ്ങളിൽ ഇന്നലയെും ഇന്നും ജന സാന്നിധ്യം വളരെ കുറവായിരുന്നു.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഫേസ് മാസ്ക് ധരിച്ചാണ് ആളുകൾ പ്രത്യക്ഷപ്പെടുന്നത്. രോഗഭീഷണിയുള്ള സാഹചര്യത്തിൽ അതിനെ മറികടക്കാനുള്ള മുൻ കരുതലായി ഫേസ് മാസ്ക് ഉപയോഗം കൂടുതൽ ആളുകൾ പ്രാവർത്തികമാക്കിയിട്ടുണ്ട്.
ഒട്ടാവ ∙ കോവിഡ്–19 സംശയത്തെ തുടര്‍ന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യയും ഐസലേഷനില്‍. ഭാര്യ സോഫിക്ക് പനിയടക്കമുള്ള രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടി സ്വീകരിച്ചത്. നിലവില്‍ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. സോഫിയുടെ പരിശോധനാഫലം പുറത്തുവരും വരെ ഇരുവരും ഐസലേഷനില്‍ തുടരാനാണ് തീരുമാനം. അതേസമയം, സ്പെയിനിലെ വനിതാ മന്ത്രിക്കും കോവിഡ് 19 സ്ഥിരീകരിച്ചു. സമത്വ മന്ത്രി ഐറിന മൊണ്ടേരോയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഐറിനയുടെ ഭര്‍ത്താവും ഉപ പ്രധാനമന്ത്രിയുമായ പാബ്ലോ ഇഗ്ലേസിയാസിനെയും വീട്ടില്‍ ഐസലേഷനിൽ പാര്‍പ്പിച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
കോവിഡ് വ്യാപനത്തില്‍ വിറയ്ക്കുകയാണു ലോകം. 121 രാജ്യങ്ങളില്‍ കോവിഡ്–19 സ്ഥിരീകരിച്ചു. ഇറ്റലിയിലും ഇറാനിലും രോഗബാധിതരുടെ എണ്ണവും മരണവും അതിവേഗം വര്‍ധിക്കുകയാണ്. കോവിഡ് നേരിടാന്‍ ഇറാന്‍ രാജ്യാന്തര നാണയ നിധിയുടെ സഹായം തേടി. ചൈനയില്‍ രോഗബാധയുടെ തീവ്രഘട്ടം പിന്നിട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകത്താകെ 1,27,522 പേർക്കാണു കോവിഡുള്ളത്. 4708 പേർ മരിച്ചു. ചൈന കഴിഞ്ഞാൽ ഇറ്റലിയിലും ഇറാനിലുമാണ് രോഗം കൂടുതൽ. ഇറ്റലിയിൽ വ്യാഴാഴ്ച 189 പേർ മരിച്ചതോടെ കോവിഡ് മരണസംഖ്യ 1016 ആയി. രോഗികളുടെ എണ്ണം 15,113 ആയി ഉയർന്നു. വ്യാഴാഴ്ച മരിച്ച 76 കാരനും കേരളത്തിൽ രോഗം സ്ഥിരീകരിച്ച 19 പേരുൾപ്പെടെ ഇന്ത്യയിൽ 79 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
ലണ്ടൻ∙ അർജന്റീന താരം പൗലോ ഡിബാലയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ഇറ്റലിയിൽ അദ്ദേഹത്തിന്റെ ക്ലബ്ബായ യുവെന്റസ് വ്യക്തമാക്കി. പ്രതിരോധതാരം ഡാനിയേല റുഗാനിക്കു പിന്നാലെ ഡിബാലയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ, മറ്റു താരങ്ങൾക്കൊപ്പം ഡിബാലയും ക്വാറന്റീനിലാണെന്നും രോഗബാധയില്ലെന്നും യുവെന്റസ് വ്യക്തമാക്കി. യുവെന്റസ് താരങ്ങളും പരിശീലകരും ഉൾപ്പെടെ 121 പേരാണ് നിലവിൽ ക്വാറന്റീനിലുള്ളത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇറ്റലിയിൽ ഏപ്രിൽ 3 വരെ എല്ലാ കായിക മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്.
ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആർസനലിന്റെ പരിശീലകൻ മൈക്കൽ അർട്ടേറ്റ, ചെൽസിയുടെ കൗമാര താരം കല്ലം ഹസ്ഡൻ–ഒഡോയ് എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ലീഗ് മത്സരങ്ങൾ അനിശ്ചിതത്വത്തിലായി. പരിശീലകനു വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ശനിയാഴ്ച നടക്കേണ്ടിയിരിക്കുന്ന ആർസനൽ – ബ്രൈറ്റൺ ലീഗ് മത്സരം നീട്ടിവച്ചു. അർട്ടേറ്റയുമായി സമ്പർക്കം പുലർത്തിയിരുന്ന മുഴുവൻ താരങ്ങളെയും ക്വാറന്റീൻ ചെയ്ത ആർസനൽ, പരിശീലന കേന്ദ്രവും താൽക്കാലികമായി അടച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഒഡോയിയെ ഐസലേഷനിലേക്കു മാറ്റി. ഒഡോയിയുമായി സമ്പർക്കം പുലർത്തിയ മുഴുവൻ താരങ്ങളെയും ക്വാറന്റീൻ ചെയ്തു. മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ ലെസ്റ്റർ സിറ്റിയും രോഗ ലക്ഷണങ്ങൾ കാട്ടിയ ഏതാനും താരങ്ങളെ കരുതൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
മുഖ്യ പരിശീലകനു തന്നെ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആർസനൽ ടീമിലെ എല്ലാ താരങ്ങളെയും ക്വാറന്റീൻ ചെയ്യേണ്ടിവരും. ഈ സാഹചര്യത്തിൽ ക്ലബ്ബിന്റെ ഇനിയുള്ള മത്സരങ്ങളുടെ കാര്യം അനിശ്ചിതത്വത്തിലായി. കൂടുതൽ താരങ്ങള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തുടർ നടപടികളെക്കുറിച്ച് ആലോചിക്കാൻ പ്രീമിയർ ലീഗ് അധികൃതർ ക്ലബ്ബുകളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് യോഗം ചേരുക.
ഈ ശനിയാഴ്ച ആസ്റ്റൺ വില്ലയുമായി ലീഗ് മത്സരം നടക്കാനിരിക്കെയാണ് ചെൽസി താരം ഒഡോയിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. താരത്തെ ഐസലേഷനിലേക്കു മാറ്റിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ രോഗ ലക്ഷണങ്ങൾ കാട്ടിയ ഹഡ്സൻ ഒഡോയ് അതിനുശേഷം സഹതാരങ്ങളുമായി സമ്പർക്കം ഒഴിവാക്കി ഒറ്റയ്ക്കു കഴിയുകയായിരുന്നു. വ്യാഴാഴ്ചയോടെയാണ് താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒഡോയിയുമായി സമ്പർക്കം പുലർത്തിയിരുന്ന മുഴുവൻ താരങ്ങളെയും സർക്കാർ നിർദ്ദേശമനുസരിച്ച് ഐസലേഷനിലേക്കു മാറ്റുമെന്ന് ക്ലബ് അറിയിച്ചു.
അതിനിടെ, കുടുംബാഗങ്ങളിൽ ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മാഞ്ചസ്റ്റർ സിറ്റിയുടെ ഫ്രഞ്ച് ഡിഫൻഡർ ബെഞ്ചമിൻ മെൻഡി സ്വയം ഐസലേഷനിലേക്കു മാറിയതായി ക്ലബ് അറിയിച്ചു. വ്യാഴാഴ്ചവരെ മെൻഡി സഹതാരങ്ങൾക്കൊപ്പം പതിവു പരിശീലനത്തിന് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മെൻഡിയുടെ ബന്ധുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ താരം സ്വയം ഐസലേഷനിലേക്കു മാറി. സിറ്റിക്ക് ഈ ശനിയാഴ്ച എത്തിഹാദ് സ്റ്റേഡിയത്തിൽ ബേൺലിക്കെതിരെ മത്സരമുണ്ടായിരുന്നു. സിറ്റിയുടെ ആർസനലിനെതിരായ ലീഗ് മത്സരവും റയൽ മഡ്രിഡിനെതിരായ ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ രണ്ടാം പാദവും നേരത്തെ തന്നെ നീട്ടിവച്ചിരുന്നു.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബാസ്കറ്റ്ബോൾ താരത്തിനൊപ്പം സമ്പർക്കം പുലർത്തിയിരുന്ന താരങ്ങളെ സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡും ക്വാറന്റീൻ ചെയ്തിരുന്നു. വൈറസ് ബാധ കൂടുതൽ മേഖലകളിലേക്കു പടരുന്ന സാഹചര്യത്തിൽ സ്പാനിഷ് ലാലിഗ, ഡച്ച് ലീഗ, പോർച്ചുഗലിലെ പ്രീമിയർ ലീഗ്, യുഎസ്എയിലെ മേജർ ലീഗ് സോക്കർ എന്നിവയെല്ലാം താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.
കൊച്ചി∙ കേരളത്തിൽ സ്വർണവിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന ഇടിവ്. പവന് 1,200 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഗ്രാമിന് 150 രൂപയും കുറഞ്ഞു. ഇതോടെ പവൻ വില 30,600 രൂപയിലെത്തി. ഗ്രാമിന് 3,825 രൂപയാണ് ഇന്നത്തെ വില. കൊറോണ ഭീതിയിൽ രാജ്യാന്തര വിപണിയിലുണ്ടാകുന്ന അസ്ഥിരതയെ തുടർന്നാണു സ്വർണവില ഇടിയുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടിയ നിക്ഷേപകർ ഇപ്പോൾ ഘട്ടം ഘട്ടമായി സ്വർണം വിറ്റു ലാഭമെടുക്കുകയാണ്.
കഴിഞ്ഞ ആഴ്ചകളിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,700 ഡോളർ വരെ വില ഉയർന്നിരുന്നു. ഇതെത്തുടർന്ന് കേരളത്തിൽ പവന് 32,320 രൂപ വരെ വിലയെത്തി. ഗ്രാമിന് 4,040 രൂപയുമെത്തി. രാജ്യാന്തര വിപണിയിലുണ്ടായ വലിയ ഇടിവാണ് ഇന്ന് കേരള വിപണിയിൽ പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസം 3.6% വിലയിടിവാണുണ്ടായത്. വില 1,555 ഡോളർ വരെ എത്തിയിരുന്നു. നിലവിൽ ട്രോയ് ഔൺസിന് 1,585 ഡോളറാണു വില.
രൂപയുടെ മൂല്യം ഡോളറിനെതിരെ 74.52 വരെ എത്തിയതും സ്വർണവിലയെ ബാധിച്ചു. നാലു ദിവസംകൊണ്ടു പവൻ വിലയിൽ 1,720 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. ദേശീയ ബുള്യൻ വിപണിയിൽ സ്വർണവില ഒരു ശതമാനം ഇടിഞ്ഞു. ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്നവരായ ഇന്ത്യയുടെയും ചൈനയുടെയും വാങ്ങൽ ശക്തി കുറഞ്ഞതും വിലയെ സ്വാധീനിക്കുന്നുണ്ട്. ആഗോള ഓഹരി വിപണികളിൽ ദിവസവും വലിയ നഷ്ടങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ സ്വർണത്തിലേക്കു നിക്ഷേപകർ മടങ്ങിയെത്താനാണു സാധ്യത.
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐപിഎൽ മാറ്റിവച്ചു. ഏപ്രിൽ 15ലേക്കാണ് ഐപിഎൽ മാറ്റിവച്ചിരിക്കുന്നത്. ഈ മാസം 29ന് മത്സരങ്ങൾ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. ഇതാണ് രണ്ടാഴ്ചത്തേക്ക് മാറ്റിയത്. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ഇക്കാര്യം അറിയിച്ചു എന്ന് ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, ഐപിഎൽ മാറ്റിവെക്കില്ലെന്ന് ഗാംഗുലി പറഞ്ഞിരുന്നു. ഈ നിലപാട് മാറ്റിയാണ് അദ്ദേഹം ഐപിഎൽ മാറ്റിവെക്കുകയാണെന്ന് അറിയിച്ചത്.
ജനങ്ങൾ ഒരുമിച്ച് കൂടുന്ന ഒരു കായിക മത്സരവും നടത്തരുതെന്നും നടത്തുന്ന മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ ആവണമെന്നും കായിക മന്ത്രാലയം രാജ്യത്തെ സ്പോർട്സ് ഫെഡറേഷനുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതോടൊപ്പം, കർണാടക, ഡൽഹി, മഹാരാഷ്ട്ര സർക്കാരുകൾ ഐപിഎൽ നടത്താൻ സാധിക്കില്ലെന്ന് അറിയിച്ചതും പുതിയ തീരുമാനം എടുക്കാൻ ബിസിസിഐയെ നിർബന്ധിതരാക്കി.
നേരത്തെ, ഐപിഎല്ലിൽ ഏപ്രിൽ 15 വരെ വിദേശ താരങ്ങൾ ഉണ്ടാവില്ലെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വീസ നിയന്ത്രണങ്ങളെ തുടർന്നാണ് വിദേശ കളിക്കാർ ആദ്യ രണ്ടാഴ്ച ഐപിഎല്ലിൽ കളിക്കില്ലെന്ന റിപ്പോർട്ടുകൾ വരുന്നത്.
ഐപിഎൽ മാറ്റിവെക്കില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു. നിശ്ചയിച്ച പ്രകാരം തന്നെ ഐപിഎൽ നടക്കുമെന്നും ബിസിസിഐ വേണ്ട മുൻകരുതൽ എടുക്കുമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു. ഐപിഎല്ലുമായി ബന്ധപ്പെട്ട കളിക്കാരും കാണികളും അടങ്ങുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് ബിസിസിഐ പറഞ്ഞു. കൊറോണയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ നിർദ്ദേശങ്ങൾ എല്ലാം പാലിക്കുമെന്നും ബിസിസിഐ അറിയിച്ചിരുന്നു.
തിരുവനന്തപുരം കഴക്കൂട്ടം കുളത്തൂരിൽ മൂന്നംഗ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി. കുളത്തൂർ ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്ന കന്യാകുളങ്ങര സ്വദേശിയായ സുരേഷ്(35),ഭാര്യ സിന്ധു(30) മകൻ ഷാരോൺ(9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴക്കൂട്ടം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഭാര്യയേയും മകനേയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സുരേഷ് ആത്മഹത്യ ചെയ്തതുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നേരത്തെ കന്യാകുളങ്ങരയിൽ ഓട്ടോ ഡ്രൈവറായിരുന്ന സുരേഷ് മൂന്നു വർഷമായി ഗൾഫിലായിരുന്നു. രണ്ടാഴ്ചക്കു മുൻപാണ് ഇയാൾ നാട്ടിലെത്തിയത്.
പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും
തിരുവനന്തപുരം വലിയമലയില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി. മീന്‍ കറിവയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ക്രൂരകൊലപാതകത്തിന് ഇടയാക്കിയത്. ഒളിവില്‍ പോയ ഭര്‍ത്താവിനായി അന്വേഷണം തുടങ്ങി
നെടുമങ്ങാടിന് സമീപം മന്നൂര്‍ക്കോണം മനുവിലാസത്തില്‍ മേഴ്സിയെന്ന അമ്പത് കാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് മേഴ്സിയെ ഭര്‍ത്താവ് സുന്ദരേശന്‍ ആക്രമിച്ചത്. അന്ന് മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അവര്‍ ഇന്ന് രാവിലെ മരിച്ചു. മീന്‍ കറിവയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയിലെത്തിയത്. രാത്രിയില്‍ മീനും വാങ്ങി വീട്ടിലെത്തിയ സുന്ദരേശന്‍ ഉടന്‍ തന്നെ കറിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
അത് എതിര്‍ത്തതോടെ തര്‍ക്കവും വഴക്കുമായി. അതിന് ശേഷം വീടിന് പുറത്തേക്ക് പോയി മദ്യപിച്ച ശേഷം തിരിച്ചെത്തിയ സുന്ദരേശന്‍ കത്തികൊണ്ട് വെട്ടുകയും തലക്കടിച്ച് വീഴ്ത്തുകയും ചെയ്തു. ബോധം പോയതോടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച ശേഷം തീയിട്ടു. പൊള്ളലേറ്റതോടെ ഉണര്‍ന്ന മേഴ്സി ഓടിരക്ഷപെടാന്‍ ശ്രമിച്ചപ്പോഴാണ് നാട്ടുകാര്‍ കണ്ടത്. അവര്‍ ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലെത്തിച്ചു. ഇതിനിടെ സുന്ദരേശന്‍ ഒളിവില്‍ പോയി. അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
കോവിഡ് 19 ബാധയ്ക്കു പിന്നില്‍ അമേരിക്കയാണെന്ന ആരോപണവുമായി ചൈന. ചൈനയിലെ വുഹാനിലേക്ക് വൈറസ് കൊണ്ടുവന്നത് യു.എസ്. സേനയാണെന്ന ഗുരുതരമായ ആരോപണമാണ് ചൈന ഉന്നയിക്കുന്നത്. വുഹാനില്‍ കഴിഞ്ഞ കൊല്ലം നടന്ന ‘ലോക സൈനിക കായികമേളയില്‍’ പങ്കെടുത്ത അമേരിക്കന്‍ സേനാ കായികതാരങ്ങളാണ് രോഗം കൊണ്ടുവന്നത്. ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ ആണ് പുതിയ ഗൂഢാലോചനസിദ്ധാന്തം ട്വീറ്റ് ചെയ്തത്.
സി.ഡി.സി.എസ്.ഡയറക്ടര്‍ റോബര്‍ട് റെഡ് ഫീല്‍ഡ്, യു.എസ്. കോണ്‍ഗ്രസില്‍ നടത്തിയ പ്രസ്താവനയാണ് ചൈനയുടെ വാദത്തിനാധാരം. പനി ബാധിച്ചു മരിച്ചെന്നു നേരത്തെ കരുതപ്പെട്ടിരുന്ന ചില അമേരിക്കക്കാര്‍ക്ക് കോവിഡ് ആയിരുന്നിരിക്കാമെന്നാണ് റോബര്‍ട് റെഡ് ഫീല്‍ഡ് പറഞ്ഞത്. വിശദീകരണം ആവശ്യപ്പെട്ട് ചോദ്യങ്ങളുടെ ഒരു പട്ടികയാണ് ചൈന ട്വീറ്റ് ചെയ്തത്.
‘യു.എസിലെ ആദ്യ രോഗി ആരാണ്? ’ ‘എത്ര പേര്‍ക്ക് അമേരിക്കയില്‍ രോഗം ബാധിച്ചു?’ ‘ചികില്‍സിക്കുന്ന ആശുപത്രികളുടെ പേര് പരസ്യപ്പെടുത്താമോ?’ ‘ഇക്കാര്യങ്ങളില്‍ സുതാര്യതവേണം; വിശദീകരണവും’; ചൈന ട്വീറ്റില്‍ ആവശ്യപ്പെട്ടു. ചൈനയുടെ പ്രതികരണത്തോടെ, രോഗത്തിന്‍റെ ഉല്‍പ്പത്തി സംബന്ധിച്ച് പുതിയ രാഷ്ട്രീയവിവാദങ്ങള്‍ക്കും തുടക്കമാവുകയാണ്.
കോറോണ വൈറസ് ബാധിച്ചതായ സംശയത്തെ തുടർന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരത്തെ ക്വാറന്ൈറൻ ചെയ്തു. പേസ് ബൗളർ കെയ്ൻ റിച്ചാർഡ്സനെയാണ് ഐസോലേഷനിലാക്കിയത്.
ദക്ഷിണാഫ്രിക്കയിൽ ഏകദിന പരന്പര കളിച്ച ഓസ്ട്രേലിയൻ ടീമിനൊപ്പമുണ്ടായിരുന്ന റിച്ചാർഡ്സണ് ഈ ആഴ്ചയാണ് രാജ്യത്തു തിരിച്ചെത്തിയത്. റിച്ചാർഡ്സനെ പരിശോധിച്ചെന്നും മുൻകരുതൽ എന്ന നിലയിൽ ഐസോലഷനിൽ പാർപ്പിച്ചിരിക്കുകയാണെന്നും ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ന്യൂസിലൻഡുമായുള്ള ഓസ്ട്രേലിയയുടെ ഏകദിന മത്സരം നടക്കാനിരിക്കെയാണ് പേസ് ബൗളർ കൊറോണ സംശയനിഴലിലാകുന്നത്. കോവിഡ്-19 ഭീതിയെ തുടർന്ന് മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാണു നടത്തുന്നത്.