യുകെയിൽ (യുണൈറ്റഡ് കിംഗ്ഡം) 24 മണിക്കൂറിനിടെ കോവിഡ് മൂലം മരിച്ചത് 888 പേര്‍. ഇതോടെ ആകെ മരണം 15464 ആയതായി ആരോഗ്യവകുപ്പ് (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍) അറിയിച്ചു. 3,57,023 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതില്‍ 1,14,217 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. യുകെ ഗവണ്‍മെന്റിന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റേതാണ് കണക്കുകള്‍.
5525 കേസുകളാണ് ഒരു ദിവസത്തിനിടെ പുതുതായി വന്നത്. 98409 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 1559 പേരുടെ നില ഗുരുതരമാണ്. ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ പിപിഇ (പേഴ്സണൽ പ്രൊട്ടക്ഷൻ എക്വിപ്മെൻ്റ്) കിറ്റുകൾ ലഭ്യമല്ലെന്ന പരാതിയുള്ളതായി ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
As of 9am 18 April, 460,437 tests have concluded, with 21,389 tests on 17 April.
357,023 people have been tested of which 114,217 tested positive.
As of 5pm on 17 April, of those hospitalised in the UK who tested positive for coronavirus, 15,464 have sadly died. pic.twitter.com/yZmas1wSvS
— Department of Health and Social Care (@DHSCgovuk) April 18, 2020
യുകെയിൽ കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് രാജകുമാരി ബിയാട്രീസിന്റെ വിവാഹം മാറ്റിവച്ചു. അടുത്ത മാസം നടത്തേണ്ടിയിരുന്ന വിവാഹം ഇനി എന്നു നടത്തും എന്നത് സംബന്ധിച്ച അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.
സർക്കാർ ലോക് ഡൗൺ നീട്ടിയതോടെയാണ് എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൾ ബിയാട്രീസിന്റെ വിവാഹം മാറ്റിവച്ചത്. മെയ് 29ന് ബെക്കിംഗ് ഹാം കൊട്ടാരത്തിൽ നടക്കുന്ന വിരുന്നു സൽക്കാരത്തോടെ ആയിരുന്നു ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്. രാജ്യം മുഴുവൻ കോവിസ് 19 പടരുന്ന സാഹചര്യത്തിൽ വിവാഹം മാറ്റിവയ്ക്കുകയാണെന്ന് കൊട്ടാരത്തോട്ട് അടുത്തവൃത്തങ്ങൾ വ്യക്തമാക്കി. വിവാഹം ഇനി എന്നാണ് നടത്തുക എന്നത് സംബന്ധിച്ച് ബെക്കിംഗ് ഹാം കൊട്ടാരത്തിൽ നിന്ന് അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല.
എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകൻ ആൻഡ്രു രാജകുമാരന്റെ മൂത്ത മകളാണ് ബിയാട്രീസ്, കഴിഞ്ഞ സെപ്തംബറിലാണ് ഇറ്റലിക്കാരനായ എഡ്വേർഡ് മാപ്പെല്ലി മോസിയുമായി ബിയാട്രീസിന്റെ വിവാഹം നിശ്ചയിച്ചത്. സർക്കാർ നിർദേശം പാലിച്ചു കൊണ്ട് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ചടങ്ങായി വിവാഹം നടത്തുമെന്ന റിപ്പോർട്ടുകളും അതിനിടയിൽ പുറത്ത് വരുന്നുണ്ട്.
കൊറോണ വൈറസ് ആഗോള ഭീഷണിയായി തുടരുന്ന കാലത്ത് ഇന്ത്യ മറ്റുരാജ്യങ്ങൾക്ക് നൽകിയ സഹായങ്ങൾക്ക് പ്രകീർത്തനവുമായി ഐക്യരാഷ്ട്ര സഭ. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയൊ ഗുട്ടെറസാണ് ഇന്ത്യയുടെ സഹായങ്ങൾക്ക് അഭിനന്ദനവും നന്ദിയും അറിയിച്ചിരിക്കുന്നത്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിൽ ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്ന് നൽകിയത് ഉൾപ്പെടെയുള്ള സഹായങ്ങളാണ് ഇന്ത്യ വിവിധ രാജ്യങ്ങൾക്ക് നൽകിയത്. ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് സഹായം എത്തിക്കുന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് ഇന്ത്യ ലോകരാജ്യങ്ങൾക്ക് മുന്നിൽ വാഴ്ത്തപ്പെട്ടത്.
വൈറസിനെതിരായ പോരാട്ടത്തിന് ആഗോളതലത്തിൽ ഐക്യദാർഢ്യം വേണം. എല്ലാ രാജ്യങ്ങളും മറ്റ് രാജ്യങ്ങളെ സഹായിക്കാൻ സന്നദ്ധരാകണം. ഇങ്ങനെ മറ്റ് രാജ്യങ്ങളെ സഹായിക്കുവർക്ക് സല്യൂട്ട് നൽകുന്നുവെന്നും ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ഡുജറിക് പറഞ്ഞു.
അതേസമയം, ഇന്ത്യ നിലവിൽ 55 രാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്ന് കയറ്റുമതി ചെയ്യാനുള്ള ശ്രമത്തിലാണ്. അമേരിക്ക, മൗറീഷ്യസ്, സീഷെൽസ്, അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, ബംഗ്ലാദേശ്, നേപ്പാൾ, മാലിദ്വീപ്, ശ്രീലങ്ക,മ്യാന്മർ എന്നീ രാജ്യങ്ങൾക്കും ഇന്ത്യ സഹായം നൽകി. ഇതിന് പുറമെ സാംബിയ, ഡൊമനികൻ റിപ്പബ്ലിക്, മഡഗാസ്‌കർ, ഉഗാണ്ട, ബുർകിന ഫാസോ, നൈജെർ, മാലി, കോംഗോ, ഈജിപ്ത്, അർമേനിയ, കസാഖ്സ്ഥാൻ, ഇക്വഡോർ, ജമൈക, സിറിയ, ഉക്രൈൻ, ഛാഡ്, സിംബാബ്വെ, ജോർദാൻ, കെനിയ, നെതർലാൻഡ്, നൈജീരിയ, ഒമാൻ, പെറു എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ മരുന്നകൾ കയറ്റി അയയ്ക്കും.
ഇന്ത്യ രണ്ട് ലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഗുളികകളാണ് ഡൊമനിക്കൻ റിപ്പബ്ലിക്കിന് നൽകുന്നത്. ഇതിൽ ഇന്ത്യൻ പ്രതിനിധി സയീദ് അക്ബറുദീനോട് യുഎന്നിലെ ഡൊമനികൻ റിപ്പബ്ലിക്കിന്റെ സ്ഥിരം പ്രതിനിധി ജോസ് സിംഗെർ നേരിട്ട് നന്ദി അറിയിച്ചിരുന്നു.
കോവിഡ്–19 രോഗം ഭേദമായവരിൽ വൈറസ് വീണ്ടും പ്രവേശിക്കില്ല എന്നതിനു തെളിവൊന്നുമില്ലെന്നു ലോകാരോഗ്യ സംഘടന. കോവിഡ് രോഗമുക്തി നേടിയവർ വീണ്ടും രോഗം പകരാതിരിക്കാനുള്ള രോഗപ്രതിരോധ ശേഷി നേടുമെന്നു വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭ്യമല്ലെന്നാണ് സാംക്രമികരോഗ വിദഗ്ധർ വ്യക്തമാക്കിയത്. രോഗം ഭേദമായവരിൽനിന്നുള്ള ആന്റിബോഡി വേർതിരിച്ചെടുത്ത് കോവിഡ് ചികിത്സയ്ക്കു ഉപയോഗിക്കുന്നതു സംബന്ധിച്ചു പല രാജ്യങ്ങളും നിർദേശിക്കുന്നുണ്ടെന്ന് ജനീവയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഡോ. മരിയ വാൻ കെർകോവ് പറഞ്ഞു.
രോഗത്തിനെതിരെ ശരീരം സ്വാഭാവികമായ പ്രതിരോധശേഷി കൈവരിക്കുന്നുണ്ടോയെന്നു മനസിലാക്കാൻ പല രാജ്യങ്ങളും സെറോളജി പരിശോധനകൾ നടത്താൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. വൈറസിനെതിരെ ശരീരം ഉത്‌പാദിപ്പിക്കുന്ന ആന്റിബോഡിയുടെ അളവ് മനസിലാക്കുന്നതിനാണ് ഈ പരിശോധന. രോഗിമുക്തി നേടിയവരിൽ ആന്റിബോഡികൾ ഉണ്ടെന്നതു കൊണ്ട് അവർ രോഗപ്രതിരോധ ശേഷി കൈവരിച്ചെന്ന് അർഥമില്ലെന്നും അവർ പറഞ്ഞു.
ആന്റിബോഡി പരീക്ഷണങ്ങൾ ചില ധാര്‍മിക ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് ഡോ. മൈക്കിൾ ജെ. റയൻ പറഞ്ഞു. ആന്റിബോഡി പരീക്ഷണങ്ങളുമായി ബന്ധപ്പെട്ടു ഗുരുതരമായ ധാർമിക പ്രശ്നങ്ങളുണ്ട്. വളരെ ശ്രദ്ധയോടെ വേണം അതിനെ അഭിസംബോധന ചെയ്യാൻ. ആ ആന്റിബോഡികൾ നൽകുന്ന സുരക്ഷയുടെ ദൈർഘ്യത്തെ കുറിച്ച് ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് 19നെ പ്രതിരോധിക്കാൻ ഒരു നല്ല വാക്സിനോ മരുന്നിനോ വേണ്ടിയുള്ള പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അത് നിർമിക്കാൻ വേണ്ടത് സമയം മാത്രമാണെന്നും പ്രശസ്ത അർബുദ ഗവേഷകനും പുലിറ്റ്സർ സമ്മാന ജേതാവും കൊളംബിയ സര്‍വകലാശാല അസിസ്റ്റന്റ് പ്രഫസറുമായ ഡോ. സിദ്ധാര്‍ഥ മുഖര്‍ജി. കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചും അത് ലോകത്ത് നിലവിൽ സൃഷ്ടിച്ചിരിക്കുന്ന മാറ്റത്തെക്കുറിച്ചും ദേശീയ മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യ ടുഡേയുടെ ഇ–കോൺക്ലേവ് കൊറോണ സിരീസ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു നല്ല വാക്സിനോ മരുന്നിനോ വേണ്ടി കാത്തിരിക്കുകയാണ് വേണ്ടത്. മരുന്നുകൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഒരു വാക്സിൻ വരുമെന്ന പ്രതീക്ഷയും ഉണ്ട്. അതിനു സമയം നൽകുക മാത്രമാണ് ചെയ്യാനുള്ളത്. ഞങ്ങൾക്ക് സമയം നൽകുകയാണെങ്കിൽ ഏറ്റവും നല്ലത് കൊണ്ടുവരാനായി ഞങ്ങൾ പരിശ്രമിക്കും’– അദ്ദേഹം പറഞ്ഞു.
‘വാക്സിൻ നിർമിക്കാൻ വേണ്ടത് 18–20 മാസമാണ്. പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും 20 മാസത്തോളം വേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു വൈറസിനെതിരെ ഒരു മരുന്ന് നിർമിക്കുമ്പോൾ അത് പല ഘട്ടങ്ങളിലൂടെ കടന്നു പോകും. ആദ്യത്തെ ഘട്ടമെന്നതു നിലവിലുള്ള ഏതു മരുന്നാണ് വൈറസിനെ പ്രതിരോധിക്കാൻ ഫലപ്രദമെന്നു നോക്കുകയാണ്. ഇത്തരത്തിൽ ഉള്ള രണ്ടു മരുന്നുകളാണ് ഹൈഡ്രോക്സിക്ലോറിക്വീനും റെംഡെസിവിറും. ഇവ രണ്ടും വൈറസിനെതിരെ ഉപയോഗിച്ചു വരുന്നുണ്ട്.
രണ്ടാമത്തേത് വൈറസിനു മേൽ പറ്റിപ്പിടിക്കുന്ന ആന്റിബോഡികളാണ്. വൈറസിന്റെ ഘടന അറിയപ്പെടുന്നതിനാൽ എവിടെയാണ് ബന്ധിക്കേണ്ടതെന്ന് ഞങ്ങൾക്കറിയാം. അവയാണ് ഇപ്പോൾ നിർമിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങൾ അതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വേഗം തന്നെ അറിയും.
മൂന്നാമത്തെ വിഭാഗം പുതിയ തന്മാത്രകളിൽനിന്നുള്ള പുതിയ മരുന്നുകളാണ്. അവ പ്രധാനമായും വൈറസിന്റെ ചില പ്രത്യേക ഭാഗങ്ങളെയാണ് ആക്രമിക്കുന്നത്. ഈ ആക്രമിക്കപ്പെടുന്ന ഭാഗങ്ങൾ പെട്ടെന്നു തന്നെ അവയുടെ പകർപ്പ് ഉണ്ടാക്കും. എന്നാൽ ഈ മരുന്നുകൾ നിർമിക്കാൻ സമയമെടുക്കും, കാരണം ഇവയുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
അവസാനത്തെ വിഭാഗമാണ് വാക്സിനുകൾ. പല കാരണങ്ങളാലും ഇവ നിർമിക്കാനാണ് ഏറ്റവും സമയമെടുക്കുക. രോഗം ഇല്ലാത്ത ആളുകൾക്കാണ് നമ്മൾ വാക്സിൻ നൽകുക. അതിനാൽ തന്നെ അതീവ ശ്രദ്ധ അതിന് ആവശ്യമാണ്. അതുകൊണ്ടു തന്നെ 18–20 മാസങ്ങൾ ഇതിന് എടുക്കും’– സിദ്ധാർഥ വ്യക്തമാക്കി.
എന്തു കൊണ്ട് കൊറോണ വൈറസ് അപകടകാരിയാകുന്നു?
ലക്ഷണങ്ങൾ ഇല്ലാത്ത ആൾക്കും കോവിഡ് രോഗവാഹകരാകാൻ കഴിയുമെന്നതാണ് ഇതിനെ മറ്റുള്ളവയിൽനിന്ന് വ്യത്യസ്തവും അപകടകാരിയുമാക്കുന്നതെന്ന് സിദ്ധാർഥ മുഖർജി പറഞ്ഞു. കൊറോണ വൈറസിന്റെ മറ്റു വകഭേദങ്ങളായ സാർസ്, മെർസ് എന്നിവയെക്കാളും കോവിഡിനെ വ്യത്യസ്തമാക്കുന്നതും അതു തന്നെയാണ്. രോഗം ഉണ്ടെന്ന് അറിയുന്നതിനു മുമ്പ് തന്നെ അയാളിൽനിന്ന് മറ്റു പലരിലേക്കും ഇത് പകരും. എന്നാൽ മരണനിരക്ക് കൂടുതലാണെങ്കിലും സാർസ്, മെർസ് വൈറസുകൾക്ക് ഇങ്ങനെയൊരു പ്രശ്നം ഇല്ല.
കോവിഡ് മഹാമാരി പടർന്നു പിടിക്കാനുള്ള മറ്റൊരു കാരണമായി അദ്ദഹം പറയുന്നത് അതിന്റെ ‘ആർ നോട്ട്’(RO) വളരെ കൂടുതലാണ് എന്നതാണ്. ആർ നോട്ട് വാല്യൂ എന്നാൽ രോഗം ബാധിച്ച ഒരാൾ അത് എത്ര പേർക്ക് നൽകാൻ സാധ്യതയുണ്ട് എന്ന ഒരു ഏകദേശ കണക്കാണ്. ഉദാഹരണത്തിന് ഒരു രോഗത്തിന്റെ ആർ നോട്ട് വാല്യൂ 2 ആണെങ്കിൽ രോഗബാധിതനായ ഒരാൾ അത് രണ്ടു പേർക്ക് നൽകാൻ സാധ്യതയുണ്ട് എന്നാണ്.
ആർ നോട്ട് വാല്യൂ 1നു താഴെ കൊണ്ടുവരിക മാത്രമാണ് രോഗത്തെ പിടിച്ചുനിർത്താനുള്ള ഏക വഴിയെന്നാണ് അദ്ദേഹം പറഞ്ഞത്. കാരണം അത് ഒന്നിൽ കൂടുതലാണെങ്കിൽ രോഗത്തിന്റെ വ്യാപനവും അത്ര ഏറെയാകും. ഇപ്പോൾ ഒരാളുടെ ആർ നോട്ട് വാല്യൂ 3 ആണെന്നിരിക്കെ അയാൾ 40 ദിവസത്തേക്ക് യാതൊരു പരിശോധനയ്ക്കും സുരക്ഷാ ക്രമീകരണങ്ങൾക്കും വിധേയനായില്ലെങ്കിൽ ഒരു വ്യക്തിക്കു തന്നെ ലോകത്തെ മുഴുവൻ രോഗബാധിതരാക്കാൻ കഴിയുമെന്നതാണ് സ്ഥിതി.
എന്താണ് മഹാമാരിക്കുള്ള ഏറ്റവും നല്ല പ്രതിരോധം?
ലോക്ഡൗൺ ചെയ്യുക എന്നതാണ് വൈറസിന്റെ വ്യാപനത്തെ തടുക്കാനുള്ള ഏറ്റവും നല്ല വഴിയെന്ന് അദ്ദേഹം പറയുന്നു. ലോക്ഡൗൺ ചെയ്തില്ലെങ്കിൽ രോഗബാധിതർ ക്രമാതീതമായി ഉയരും. വൈറസിനെ അതത്രത്തിൽ ഒരു വ്യാപനത്തിന് അനുവദിച്ചാൻ 40 ദിവസത്തനുള്ളിൽ തന്നെ അത് ലോകജനസംഖ്യയെ മുഴുവൻ രോഗികളാക്കും. ലോക്ഡൗണിലൂടെ രോഗവ്യാപനത്തിന്റെ ‘കർവ്’ കുറയ്ക്കാൻ സാധിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ലോക്ഡൗണിന്റെ അടിസ്ഥാന ലക്ഷ്യം ‘ഫ്ലാറ്റൻ ദ് കർവാ’ണ്. രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ലാബിൽ ഉണ്ടാക്കിയതാണെന്ന് കരുതുന്നില്ല
കൊറോണ വൈറസ് ലോകത്തെ ആകെ കടന്നാക്രമിക്കുമ്പോൾ ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യമാണ് ഇതിന്റെ ഉറവിടം ഏതാണെന്ന്. വിവിധ ഉത്തരങ്ങൾ ഉയരുമ്പോഴും അതിൽ ഏറ്റവും കൂടുതൽ വാഗ്വാദങ്ങൾക്ക് വഴിവച്ചത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർ ഉയർത്തിയ വൈറസിനെ ചൈനയിലെ ലാബുകളിൽ നിർമിച്ചതാണെന്നതാണ്. എന്നാൽ താൻ അതിൽ വിശ്വസിക്കുന്നില്ലെന്നാണ് സിദ്ധാർഥ പറയുന്നത്. വവ്വാലുകളിൽ കാണപ്പെടുന്ന കൊറോണ വൈറസിന്റെ ശ്രേണിയാണ് കോവിഡിനു കാരണമായ വൈറസുമായി സാമ്യമുള്ളത്. ധാരാളം ഗൂഢാലോചനാ സിദ്ധാന്തങ്ങളുണ്ടെന്ന് എനിക്കറിയാം, പക്ഷേ വൈറസ് ശ്രേണി അത് നിർദ്ദേശിക്കുന്നില്ല. അതിനാൽ തന്നെ വൈറസ് അതൊരു ലാബിൽ നിർമിച്ചതാണെന്ന് താൻ വിശ്വസിക്കുന്നില്ല എന്നാണ് അദ്ദഹം പറഞ്ഞത്.
ദി എംപറര്‍ ഓഫ് ഓള്‍ മാലഡീസ്, എ ബയോഗ്രഫി ഓഫ് കാന്‍സര്‍ എന്ന പുസ്തകത്തിന്റെ രചയിതാവ് എന്ന നിലയിലാണ് സിദ്ധാർഥ മുഖർജി എന്ന ഇൻഡോ – അമേരിക്കൻ പ്രധാനമായും അറിയപ്പെടുന്നത്. ഈ പുസ്തകത്തിന് അദ്ദേഹത്തിന് 2011 പുലിറ്റ്‌സര്‍ പുരസ്കാരവും ലഭിച്ചിരുന്നു. യുഎസിലെ കൊളംബിയ സർവകലാശാലയിൽ മെഡിസിൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറായ ഇദ്ദേഹം അർബുദ ഗവേഷകനാണ്
ലോകപ്രശസ്തനായ കൊളംബിയൻ എഴുത്തുകാരനും, പത്രപ്രവർത്തകനും, എഡിറ്ററും, പ്രസാധകനും, രാഷ്ട്രീയ പ്രവർത്തകനുമാണ് ഗബ്രിയേൽ ഗാർസിയ മാർക്വേസ്. മലയാളത്തിൽ ഏറ്റവും വായിക്കപ്പെടുന്ന എഴുത്തുകാരൻ കൂടിയായിരുന്നു അദ്ദേഹം. 1982 -ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം അദ്ദേഹം സ്പാനിഷിലെഴുതിയ ഏകാന്തതയുടെ നൂറു വർഷങ്ങൾ ( HUNDRED YEARS OF SOLITUDE ) എന്ന കൃതിക്കായിരുന്നു. ഈ നോവൽ ലോകത്തു ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റഴിഞ്ഞിട്ടുള്ള ഒരു നോവലായി കണക്കാക്കപ്പെടുന്നു. 1927, മാർച്ച് 6 ന് കൊളംബിയയിൽ ആയിരുന്നു മാർക്വേസിന്റെ ജനനം. നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പ്രസാധകൻ, രാഷ്ട്രീയ പ്രവർത്തകൻ, ചെറുകഥാകൃത്ത് എന്നീ നിലകളിൽ കഴിവ് തെളിയിച്ച അദ്ദേഹം മാജിക്കൽ റിയലിസം എന്ന ഒരു സങ്കേതം അദ്ദേഹം തന്റെ രചനകളിൽ ഉപയോഗിച്ചിരുന്നു. ഏറെ ജനപ്രീതി നേടിയവയാണ് അദ്ദേഹത്തിന്റെ രചനകൾ.
The Story of a Shipwrecked Sailor (കപ്പൽച്ചേതത്തിലകപ്പെട്ട നാവികന്റെ കഥ) എന്ന കൃതിയിലൂടെയാണ് മാർക്വേസ് സാഹിത്യ ലോകത്തു വരവറിയിക്കുന്നത്. 1967-ൽ പ്രസിദ്ധീകരിച്ച One Hundred Years of Solitude (ഏകാന്തതയുടെ നൂറുവർഷങ്ങൾ) എന്ന നോവലിലൂടെയാണ് മാർക്വേസ് ലോകം അറിയുന്ന എഴുത്തുകാരനായി മാറിയത്. അച്ഛന്റെയും അമ്മയുടെയും പ്രണയകഥയാണ് കോളറാകാലത്തെ പ്രണയം എന്ന കൃതിയായി മാർക്വേസ് രൂപപ്പെടുത്തിയെടുത്തത്.
2014 ഏപ്രിൽ പതിനേഴിന് 87–ാം വയസ്സിൽ മാർക്വേസ് വിടവാങ്ങി.
വിവിധ ഗള്‍ഫ് രാജ്യങ്ങളിലിരുന്ന് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പോസ്റ്റുകളിടുന്ന ഇന്ത്യക്കാരുടെ ശ്രദ്ധക്ക്. കര്‍ശനമായ നടപടിയായിരിക്കും നിങ്ങളെ കാത്തിരിക്കുന്നതെന്നാണ് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ വ്യാപകമായ വിധത്തില്‍ വിദ്വേഷ പോസ്റ്റുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ പ്രചരിപ്പിക്കുന്നു എന്നാണ് ആരോപണം. ഇക്കൂട്ടത്തില്‍ മലയാളികളും ഉള്‍പ്പെടും.
മുസ്ലീങ്ങളാണ് കൊവിഡ് പരത്തുന്നത് എന്ന രീതിയിലുള്ള പ്രചരണം ഇന്ത്യയിലെ സമൂഹ മാധ്യമങ്ങളില്‍ ഒരു വിഭാഗം വലിയ പ്രചാരണം നടത്തുന്നുണ്ട്. ഇതിനൊപ്പമാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരും മതവിദ്വേഷം പ്രചരിപ്പിക്കുന്നത്. കൊറോണ വൈറസ് ബാധയ്ക്ക് മുമ്പ് തന്നെ ഇത്തരത്തില്‍ വിദ്വേഷ പ്രചരണം നടക്കുകയും ചിലര്‍ അറസ്റ്റിലാവുക വരെ ചെയ്തിരുന്നു. എന്നാല്‍ കൊവിഡിന്റെ വരവോടെ ഇന്ത്യയില്‍ ഒരുവിഭാഗം നടത്തുന്ന വിദ്വേഷ പ്രചരണത്തിന് സഹായകമാകുന്ന വിധത്തിലാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ളവരും ഈ പ്രവര്‍ത്തിക്ക് മുതിരുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടിയെന്നാണ് ഇപ്പോള്‍ ഈ രാജ്യങ്ങളിലെ അധികൃതര്‍ വ്യക്തമാക്കുന്നത്.
യു.എ.ഇയിലെ രാജകുടുംബാംഗവും പ്രമുഖ എഴുത്തുകാരിയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഫൈസല്‍ അല്‍ ഖാസ്മി തന്നെ ഇക്കാര്യം ഇന്നലെ സൂചിപ്പിച്ചു. യുഎഇയില്‍ വംശീയ വിദ്വേഷവും വിവേചനവും കാണിക്കുന്നവര്‍ പിഴയൊടുക്കേണ്ടി വരുമെന്നും രാജ്യത്തു നിന്ന് പുറത്താക്കുമെന്നും അവര്‍ ട്വീറ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്വീറ്റുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ പ്രതികരണം.
ഇതിനു പിന്നാലെ ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് അവര്‍ വിദ്വേഷ പ്രചരണത്തിനും വംശീയഹത്യക്കുമെതിരായും സംസാരിക്കുന്നുണ്ട്. “വംശഹത്യയുടെ തുടക്കം വിദ്വേഷ പ്രചാരണത്തില്‍ നിന്നാണ്. ‘കണ്ണിനു കണ്ണ് എന്നതു മൂലം സംഭവിക്കുക ലോകം മുഴുവന്‍ അന്ധകാരരരത്തിലാകും എന്നതാണ്’. ഇപ്പോള്‍ സിനിമയായും ചിത്രങ്ങളായുമൊക്കെ നാം രേഖപ്പെടുത്തിയിട്ടുള്ള ആ രക്തപങ്കിലമായ ചരിത്രത്തില്‍ നിന്ന് പഠിക്കേണ്ടതുണ്ട്. മരണത്തിന് മരണം മാത്രമേ കൊണ്ടുവരാന്‍ കഴിയൂ, അതുപോലെ സ്‌നേഹത്തിന് സ്‌നേഹവും”, അവര്‍ പറയുന്നു.
മറ്റൊരു ട്വീറ്റില്‍ അവര്‍ വീണ്ടും ഇക്കാര്യം ആവര്‍ത്തിച്ചു. “വെറുപ്പ് എന്നത് കത്തിക്കൊണ്ടിരിക്കുന്ന ഒരു കല്‍ക്കരി കൈയില്‍ എടുക്കുന്നതു പോലെയാണ്. അത് എടുത്തിരിക്കുന്നവര്‍ക്കും പൊള്ളും. അഭിമാനത്തോടെ പറയട്ടെ, ഞാനൊരു യുഎഇക്കാരിയാണ്. ഇവിടേക്ക് വരികയും ഇവിടെ താമസിക്കുകയും ചെയ്യുന്ന ഏതൊരു മതസ്ഥരേയും ഞങ്ങള്‍ സഹിഷ്ണുതയോടെ മാത്രമേ കാണൂ. ദയയിലും നീതിയിലും സന്തോഷഭരിതമായ ഒരു താമസസ്ഥലവും അടിസ്ഥാനപ്പെടുത്തി ഭരിക്കുന്ന, വികസിച്ചു കൊണ്ടിരിക്കുന്ന ഒരു നാടാണിത്” എന്നും അവര്‍ പറയുന്നു.
“എനിക്ക് ഇന്ത്യ ഇഷ്ടമാണ്. ഞാന്‍ അവിടെ വന്നിട്ടുണ്ട്. എന്റെ ‘ഗുരുജി’യെ സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യക്കാരും അറബ് വംശജരും തമ്മില്‍ ഒരു പ്രത്യേക തരത്തിലുള്ള ബന്ധമുണ്ട്. ആ പഴയ ഹൃദ്യമായ ബന്ധം പഴയകാലത്തുള്ളവര്‍ക്ക് നന്നായി അറിയാം. മതത്തിന്റെയോ സമ്പത്തിന്റെയോ അടിസ്ഥാനത്തിലല്ലാതെ ഇന്ത്യക്ക് ഒരു പ്രത്യേക സൗന്ദര്യമുണ്ട്. അതുകൊണ്ടാണ് എനിക്ക് ആ പേരിട്ടിരിക്കുന്നത്” എന്നും ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച ഒരാളോട് അവര്‍ പറയുന്നു.
ഇക്കഴിഞ്ഞ ആഴ്ചയാണ് കര്‍ണാടക സ്വദേശിയായ രാകേഷ് ബി. കിട്ടൂര്‍മത് എന്നയാള്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ദുബായില്‍ പോലീസ് നടപടി നേരിട്ടത്. സോഷ്യല്‍ മീഡിയയില്‍ കൂടി ഇസ്ലാമിനെ അപമാനിക്കുകയായിരുന്നു അവിടുത്തെ ഒരു മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാള്‍. ഇയാളെ കമ്പനിയില്‍ നിന്നു പിരിച്ചു വിട്ടതായും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കൂടി മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയതാണ് ഇയാള്‍ നടപടി നേരിടാന്‍ കാരണം.
ഇതിന് ഒരാഴ്ച മുമ്പ് അബുദാബിയില്‍ താമസിച്ചിരുന്ന മിതേഷ് ഉദ്ദേശി എന്നയാളെയും ഫേസ്ബുക്കില്‍ വിദ്വേഷ പ്രചരണം നടത്തിയതിന് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. ദുബായില്‍ ജോലി തേടിയെത്തിയ ഇന്ത്യയില്‍ നിന്നുള്ള ഒരു മുസ്ലീം യുവാവിനോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞതിന് സമീര്‍ ഭണ്ഡാരി എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുന്നയാള്‍ക്കെതിരെയും പോലീസില്‍ പരാതി എത്തിയിരുന്നു. വംശീയ, മത വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനുള്ള നിയമം 2015-ല്‍ യുഎഇ പാസാക്കിയിരുന്നു.
വിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാര്‍ അടുത്തിടെ നടപടി നേരിട്ട ചില വാര്‍ത്തകള്‍ ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പട്ട് ഡല്‍ഹിയില്‍ നിയമവിദ്യാര്‍ത്ഥിയായ സ്വാതി ഖന്നയ്‌ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ ദുബായിലെ റെസ്‌റ്റോറന്റില്‍ ജോലി ചെയ്യുന്ന ത്രിലോക് സിംഗ് എന്നയാളെ ഇക്കഴിഞ്ഞ മാസം പിരിച്ചു വിട്ടിരുന്നു.
ജനുവരിയിലാണ് ഇന്ത്യക്കാരനായ ജയന്ത് ഗോഖലെ എന്നയാള്‍ ജോലി നേടിയെത്തിയ മലയാളിയായ അബ്ദുള്ള എസ്.എസിനോട് ഷഹീന്‍ ബാഗ് പ്രതിഷേധക്കാരൂടെ കൂടെപ്പോയിരിക്കാന്‍ പറഞ്ഞത്.
ന്യൂസിലാന്‍ഡില്‍ നടന്ന ഭീകരാക്രണത്തെ അനുകൂലിച്ചു കൊണ്ട് ആഘോഷിച്ച ഒരു ഇന്ത്യക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും നാടുകടത്തുകയും ചെയ്തത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്.
സാധാരണ ഇത്തരം വിദ്വേഷ പോസ്റ്റുകള്‍ കാണുമ്പോള്‍ ഇന്ത്യക്കാരായവര്‍ തന്നെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താറാണ് പതിവ്. പലപ്പോഴും ഗള്‍ഫ് രാജ്യങ്ങളിലെ അധികൃതര്‍ ഇതത്ര കാര്യമാക്കാറുമില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിഗതികള്‍ മാറിയിരിക്കുന്നു എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ സോഷ്യല്‍ മീഡിയകളില്‍ കൂടി വിദ്വേഷ പ്രചരണം നടത്തുന്നതിനെതിരെ കര്‍ശന നടപടിയാണ് അധികൃതര്‍ സ്വമേധയാ സ്വീകരിക്കുന്നത്. യു.എ.ഇ രാജകുടുംബാംഗം തന്നെ ഇന്ത്യക്കാരന്റെ വിദ്വേഷ പോസ്റ്റ് ചൂണ്ടിക്കാട്ടി രംഗത്തു വന്നത് ഇതിന് തെളിവാണ്.
യാതൊരു പ്രശ്‌നവുമില്ല എന്നു കരുതി വിദ്വേഷ പ്രചരണം നടത്തുകയും ഒടുവില്‍ നടപടി നേരിടേണ്ടി വരുമെന്ന ഘട്ടത്തില്‍ മാപ്പു പറയുന്നതും കുറവല്ല. കഴിഞ്ഞ ദിവസമാണ് ഇത്തരത്തില്‍ ജമാത് തബ്‌ലിഗി മര്‍ക്കസ് വിഷയത്തില്‍ മുസ്ലീം വിരോധം പ്രചരിപ്പിച്ചു കൊണ്ട് പ്രീതി ഗിരി എന്ന ഒരു കമ്പനിയുടെ എക്സിക്യുട്ടീവ് ഡയറക്ടറായ, 20 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന സ്ത്രീ ട്വീറ്റ് ചെയ്തത്. തബ്‌ലീഗി മുസ്ലീങ്ങള്‍ സുന്നികളാണെന്നും അമീര്‍ ഖാന്‍ തബ്‌ലീഗി ആണെന്നുമൊക്കെ പറയുന്ന ആ പോസ്റ്റിനോട് മറ്റൊരു സ്ത്രീ പ്രതികരിച്ചു. ദുബായ് പോലീസിനെ ടാഗ് ചെയ്തു കൊണ്ട് അവര്‍ ചൂണ്ടിക്കാട്ടിയ കാര്യം, ഈ വിദ്വേഷ പ്രചരണം നടത്തുന്ന ഇന്ത്യക്കാരി താമസിക്കുന്ന രാജ്യം ഭരിക്കുന്നത് സുന്നികളാണ് എന്നത് മറക്കരുത് എന്നാണ്. ഇതോടെ സമസ്താപരാധവും പറഞ്ഞ് ട്വിറ്റര്‍ അക്കൗണ്ട് തന്നെ ഈ പ്രീതി ഗിരി എന്ന സ്ത്രീ വേണ്ടെന്നുവച്ചു.
മുംബൈയില്‍ 21 നാവികസേനാംഗങ്ങള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഭാഗമായ ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കപ്പലുകളിലോ മുങ്ങിക്കപ്പലുകളിലോ ഉള്ള നാവികര്‍ക്കൊന്നും കോവിഡ് ബാധിച്ചിട്ടില്ലെന്നും നേവി പ്രസ്താവനയില്‍ അറിയിച്ചു. ഐഎന്‍എസ് ആംഗ്രെയുടെ ഭാഗമായിരുന്നു ഈ 21 പേര്‍. 20 പേര്‍ നാവികരാണ്. ഏപ്രില്‍ ഏഴിന് ഒരു നാവികന് കൊറോണ പോസിറ്റീവ് കണ്ടെത്തിയിരുന്നു. ഐഎന്‍എസ് ആംഗ്രെ എന്ന സെറ്റില്‍മെന്റില്‍ ഒരേ അക്കമഡേഷന്‍ ബ്ലോക്കിലാണ് 21 പേര്‍ താമസിച്ചിരുന്നത്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി നേവി അറിയിച്ചു.
പതിനഞ്ച് വര്‍ഷം എംപിയായ മണ്ഡലമായിരുന്ന അമേഠിയിലേക്ക് കൊറോണ പ്രതിസന്ധി കാലത്ത് അഞ്ച് ട്രക്ക് നിറയെ അരിയും സാധനങ്ങളും എത്തിച്ചു നല്‍കി മുന്‍കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേഠിയിലെ ജനങ്ങള്‍ ലോക്ക് ഡൗണ്‍ കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് രാഹുല്‍ പറഞ്ഞതായി പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ അനില്‍ സിംഗ് പറഞ്ഞു.
മുമ്പും രാഹുല്‍ ഒരുകാലത്ത് തന്റെ മണ്ഡലമായിരുന്ന അമേഠിയിലേക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചുനല്‍കിയിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചസമയത്ത് ഒരു ട്രക്ക് നിറയെ പയര്‍വര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണ, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ രാഹുല്‍ നേരത്തേ എത്തിച്ചു തന്നതായ് അനില്‍ സിംഗ് വ്യക്തമാക്കി.
ഇതുവരെ 16,400ഓളം റേഷന്‍ കിറ്റുകള്‍ രാഹുല്‍ ഗാന്ധി വിതരണം ചെയ്തിട്ടുണ്ടെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു. കൊറോണ പ്രതിസന്ധിയുടെ സമയത്ത് തന്റെ മുന്‍ മണ്ഡലമായിരുന്ന അമേഠിയില്‍ ശക്തമായ ഇടപെടല്‍ കാഴ്ച വെക്കുകയാണ് രാഹുല്‍ ഗാന്ധി.
അവശ്യസാധനങ്ങളടക്കം അടുത്ത സംസ്ഥാനങ്ങളിലേക്കും സഹായമെത്തിച്ച് കൊടുക്കുന്നതായ് രാഹുല്‍ ഗാന്ധി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാന്‍, പഞ്ചാബ്, ചത്തീസ്ഗഡ്, പുതുച്ചേരി എന്നിവടങ്ങളില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും രാഹുല്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
സുരക്ഷാ കവചങ്ങളുടെയും പിപി കിറ്റുകളുടെയും അഭാവത്തില്‍ യുകെയില്‍ ഡോക്ടര്‍മാരോട് ഏപ്രണുകള്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍. ഇതോടെ ബ്രിട്ടനിലെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. മുഴുവന്‍ സുരക്ഷ നല്‍കുന്ന കവചങ്ങളില്ലാതെ തന്നെ രോഗികളെ പരിചരിക്കാനാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
ഇംഗ്ലണ്ടിലാകമാനമുള്ള ആശുപത്രികള്‍ അവശ്യ മെഡിക്കല്‍ വസ്തുക്കളുടെ ലഭ്യതയില്ലായ്മ അനുഭവപ്പെടുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ നീളത്തിലുള്ള സര്‍ജിക്കല്‍ ഗൗണുകള്‍ ധരിക്കാമെന്നുമുള്ള നിര്‍ദേശമാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. ഗൗണുകള്‍ ലഭിക്കാതെ വരുമ്പോള്‍ പ്ലാസ്റ്റിക് ഏപ്രണുകളും ഉപയോഗിക്കാമെന്നും നിര്‍ദേശമുണ്ട്.
ലഭ്യതക്കുറവുള്ളതിനാല്‍ ഒറ്റ തവണ ഉപയോഗിക്കേണ്ട ഗൗണുകള്‍ കൂടുതല്‍ തവണ ഉപയോഗിക്കണമെന്ന നിര്‍ദേശവും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗൗണുകള്‍ ബ്രിട്ടനില്‍ കുറവാണെന്നും 55000 എണ്ണം എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഈ ആഴ്ച അവസാനത്തോടെ ബാക്കിയുള്ളവ കൂടി വരുമെന്നും ബ്രിട്ടന്‍ ആരോഗ്യ മന്ത്രി മാട്ട് ഹാന്‍കോക്ക് പ്രതികരിച്ചു.