ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്. ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. ഒരു ഘട്ടത്തിൽ തെരഞ്ഞെടുപ്പ് അവസാനിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 14-ന് പുറപ്പെടുവിക്കും. 21 ആണ് നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തീയതി. 22-ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. 24 ആണ് നാമനിർദേശങ്ങൾ പിൻവലിക്കാനുള്ള അവസാന ദിവസം. ഫെബ്രുവരി എട്ടിന് തെരഞ്ഞെടുപ്പ് നടക്കും. പതിനൊന്നിനാണ് വോട്ടെണ്ണൽ. 70 മണ്ഡലങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുകയാണ്. ഏഴുമാസം മുന്‍പു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം വരുന്ന പ്രധാന തെരഞ്ഞെടുപ്പെന്ന നിലയിൽ മാത്രമല്ല, രാജ്യത്തെ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ ഏറെ സൂചനകൾ നൽകുന്ന തെരഞ്ഞെടുപ്പു ഫലം കൂടിയായിരിക്കുമിത്. കേന്ദ്രത്തിലെ ബിജെപി സർക്കാർ രാജ്യവ്യാപകമായി പ്രക്ഷോഭത്തെ നേരിടുന്ന അവസരത്തിൽ ഈ തെരഞ്ഞെടുപ്പ് എല്ലാ രാഷ്ട്രീയപാർട്ടികളെ സംബന്ധിച്ചും ഏറെ നിർണായകമാണ്. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ളവരും താമസിക്കുന്ന ഡൽഹിയിൽ സർക്കാരിന്റെ നയങ്ങളും ഭരണവും എത്രത്തോളം ജനകീയമായിരുന്നു എന്നു കൂടി തെളിയിക്കാൻ ഈ തെരഞ്ഞെടുപ്പിലൂടെ കഴിയും. പ്രാദേശിക വിഷയങ്ങളാണ് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ഏറെയും പ്രതിഫലിക്കുക എന്നു പറയാറുണ്ടെങ്കിലും ഡൽഹി സംസ്ഥാന തെരഞ്ഞെടുപ്പിൽ മറ്റു പല ഘടകങ്ങളും നിർണായകമാവാറുണ്ട്. ഡൽഹിയെ സംബന്ധിച്ച് തലസ്ഥാനമെന്ന രീതിയിൽ അധികാരങ്ങൾ സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് വിഭജിച്ചു നിൽകിയിരിക്കുകയാണ്.
പോലീസും ആഭ്യന്തരവുമെല്ലാം ഇപ്പോഴും കൈകാര്യം ചെയ്യുന്നത് കേന്ദ്രമാണ്. എന്തായാലും ബിജെപിയെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്. ഡൽഹി ഞങ്ങൾ എടുക്കും എന്ന പ്രസ്താവനയുമായി ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ രംഗത്തു വന്നു കഴിഞ്ഞു. ദീർഘകാലം കോണ്‍ഗ്രസും ബിജെപിയും മാറി മാറി ഭരിച്ച ഡൽഹിയിൽ ഇപ്പോൾ ആം ആദ്മി പാർട്ടിയാണ് ഭരണത്തിൽ. മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഏറെ ജനകീയനായ നേതാവായാണ് അറിയപ്പെടുന്നത്. ജനപ്രിയ പദ്ധതികളും അഴിമതി രഹിത ഭരണവുമെല്ലാം ചേർന്ന് തികഞ്ഞ ആത്മവിശ്വാസത്തിലാണ് കേജരിവാൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആം ആദ്മി പാർട്ടിക്ക് നല്ല വേരോട്ടമുള്ള ഡൽഹിയിൽ വീണ്ടും ഭരണത്തിലെത്താമെന്നാണ് അവരുടെ കണക്കുകൂട്ടൽ. എന്നാൽ ബിജെപിയും കോണ്‍ഗ്രസും ഡൽഹിയിൽ ഏറെ സ്വാധീനമുള്ള പാർട്ടികൾ തന്നെയാണെന്നതും വസ്തുതയാണ്. കഴിഞ്ഞ ലോക്സഭാ തെരഞെടുപ്പിൽ ഡൽഹി തൂത്തുവാരിയ ബിജെപി ഇപ്പോഴും ആ പ്രതീക്ഷയാണ് വച്ചുപുലർത്തുന്നത്. കോണ്‍ഗ്രസാകട്ടെ ഷീലാദീക്ഷിത്തിലൂടെ തങ്ങൾ നേടിയ സ്വാധീനം ഇനിയും അസ്തമിച്ചിട്ടില്ലെന്നു കരുതുന്നു. ഡൽഹി സംസ്ഥാനം രൂപീകരിച്ചതിനുശേഷം 1993ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിയായിരുന്നു അധികാരത്തിൽ വന്നത്. മദൻലാൽ ഖുറാനയായിരുന്നു ആദ്യ മുഖ്യമന്ത്രി. പിന്നീട് 98ൽ നടന്ന തെരഞ്ഞെടുപ്പിൽ ഷീലാ ദീക്ഷിത്തിന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് അധികാരത്തിലെത്തി. തുടർച്ചയായി മൂന്നു ടേം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് പിന്നീട് ആം ആദ്മി പാർട്ടിക്ക് വഴിമാറിക്കൊടുക്കുകയായിരുന്നു.
2015ൽ ആം ആദ്മി പാർട്ടി രണ്ടാം തവണ അധികാരത്തിലേറിയത് 70ൽ 67 നിയമസഭാ മണ്ഡലങ്ങളും നേടിക്കൊണ്ടായിരുന്നു. കോണ്‍ഗ്രസ് ആകട്ടെ നാമാവിശേഷമാവുകയും ചെയ്തു. 2020ലെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ സമവാക്യങ്ങൾ എങ്ങനെ രൂപപ്പെടുമെന്ന് ഇനിയും പറയാറായിട്ടില്ല. ഒറ്റയ്ക്ക് പൊരുതി നേടാനൂള്ള ശേഷി കോണ്‍ഗ്രസിനില്ല. ഷീലാദീക്ഷിത്തിനു ശേഷം മികച്ചൊരു നേതാവിനെ ഡൽഹിയിൽ ഇനിയും കോണ്‍ഗ്രസിന് കണ്ടെത്താനായിട്ടില്ല. മരിക്കുന്നതുവരെ ഷീലയായിരുന്നു ഡൽഹി കോണ്‍ഗ്രസിന്റെ അവസാന വാക്ക്. ആം ആദ്മി പാർട്ടിയും കോണ്‍ഗ്രസുമായുള്ള സഖ്യം ഇരുപാർട്ടികൾക്കും ഗുണം ചെയ്യുമെങ്കിലും ഇതുസംബന്ധിച്ച് ഇരു പാർട്ടി നേതാക്കൾക്കുമിടയിൽ അഭിപ്രായ ഭിന്നതകളുണ്ട്. ബിജെപിയാകട്ടെ ഏതുവിധേനയും ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ്. പൗരത്വ നിയമത്തിനെതിരേയുള്ള വിദ്യാർഥി പ്രക്ഷോഭം ഏറ്റവും ശക്തമായി നടന്ന ഡൽഹിയിൽ ഇപ്പോഴത്തെ രാഷ്ട്രീയം എങ്ങനേയും തങ്ങൾക്ക് അനുകൂലമാക്കാനുള്ള കരുനീക്കങ്ങളിലാണ് ബിജെപി.
ഡല്‍ഹി ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥികൾക്കു നേരെ ഞായറാഴ്ച നടന്ന മുഖംമൂടി സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ മലയാളികളിൽ ഇഎംഎസിന്റെ കൊച്ചുമകനും. ഇഎംഎസിന്റെ കൊച്ചുമകൻ പ്രഫ. അമീത് പരമേശ്വരനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന് പുറമെ മലയാളി വിദ്യാർത്ഥികളായ നിഖിൽ മാത്യു, ഐശ്വര്യ പ്രതാപ് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
അതേസമയം, ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെഎൻയു യുണിയൻ ചെയർമാൻ ഐഷി ഘോഷിനെ എയിംസിലേക്ക് മാറ്റി. സര്‍വകലാശാലയിലെ സെന്‍റര്‍ ഓഫ് സ്റ്റഡി ഓഫ് റീജണൽ ഡെവലപ്മെന്‍റിലെ അധ്യാപിക പ്രൊഫ. സുചിത്ര സെൻ തുടങ്ങിയവർക്കും തലയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു. എബിവിപി സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ജെഎൻയു യൂണിയൻ പ്രതിനിധികളുടെ ആരോപണം.
മുഖം മറച്ചവർ ഇരുമ്പുകമ്പികളും വടിവാളും മറ്റ് മാരകായുധങ്ങളുമായി വിദ്യാർഥികളെ ക്രൂരമായി മർദിക്കുകയും ഹോസ്റ്റൽ മുറികളും മറ്റും അടിച്ചു തകർക്കുകയുമായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നു. അക്രമികൾക്ക് പൊലീസും ഒത്താശ ചെയ്തതായി ആരോപണമുണ്ട്. അക്രമി സംഘത്തിൽ മുഖം മറച്ച് ആയുധങ്ങളുമായി എത്തിയ സംഘത്തിൽ പെൺകുട്ടികളുമുണ്ടായിരുന്നു.
ക്യാംപസിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെ നടന്ന ആക്രമണം ആസൂത്രിതമെന്ന് വ്യക്തമാക്കുന്ന തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. മൂന്ന് മണിക്കൂറോളമാണ് ക്യാപസിൽ ആക്രമണം അരങ്ങേറിയത്. അക്രമത്തിന് എതിരെ വ്യാപക പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയർന്നിട്ടുള്ളത്.
അതിനിടെ സംഭവത്തില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമനും എസ് ജയശങ്കറും പ്രതിഷേധിച്ചു. അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി അമിത്ഷാ ഉത്തരവിട്ടു.രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവ ശേഷി മന്ത്രാലയം വിളിപ്പിച്ചു. മന്ത്രാലയം സെക്രട്ടറിക്ക് മുന്നില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സര്‍വകലാശാലയിൽ നടന്ന അക്രമ സംഭവങ്ങള്‍ ഞെട്ടിക്കുന്നതെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. അതേസമയം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ എയിംസ് ആശുപത്രിയിൽ നേരിട്ടെത്തി പ്രിയങ്ക ഗാന്ധി, സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് തുടങ്ങിയവര്‍ കണ്ടു. ഡി രാജ അടക്കമുള്ള ഇടതുനേതാക്കൾ ജെഎൻയുവിലെത്തി വിദ്യാര്‍ത്ഥികളെ കാണുകയും ചെയ്തു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ അധ്യാപകര്‍ വിസിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു.
ഭാവന കേന്ദകഥാപാത്രമാവുന്ന ബജ്‌രംഗി 2ന്റെ ഷൂട്ടിങ് കഴിഞ്ഞ ജൂണില്‍ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നില്ല. നടന്‍ ശിവരാജ്കുമാറും സംവിധായകന്‍ എ ഹര്‍ഷനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ബജ്‌രംഗി 2. ചിത്രത്തില്‍ ഭാവന അഭിനയിക്കുന്ന കേന്ദ്രകഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ആദ്യമായി ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഡയറക്ടര്‍ ഹര്‍ഷനാണ് ഭാവനയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അത്ഭുതപ്പെടുത്തുന്ന മേക്ക് ഓവറിലാണ് ഭാവന ചിത്രത്തിലെത്തുന്നത്. ഭാവന പെണ്‍കുട്ടി എന്ന നിലയിലാണ് കൂടുതല്‍ ചിത്രങ്ങളിലും അഭിനയിച്ചിരുന്നതെന്നും, ഇത്തരമൊരു ക്യാരക്ടര്‍ ഭാവന ആദ്യമായിട്ടാണ് ചെയ്യുന്നതെന്നും, ഭാവനയുടെ അഭിനയ ജീവിതത്തിലെ പിന്‍കാലത്ത് അടയാളപ്പെടുത്താന്‍ പറ്റുന്ന ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നാവും ഇതെന്നും സംവിധായകന്‍ ഹര്‍ഷന്‍ പറയുന്നു.
ശിവരാജ് കുമാറിനൊപ്പം ഇത് രണ്ടാം തവണയാണ് ഭാവന ഇത്തരമൊരു ഗംഭീര പ്രകടനം കാഴ്ച്ചവെക്കുന്നതെന്നും ഹര്‍ഷന്‍ കുറിക്കുന്നു. ശിവരാജ് കുമാറും ഇത്തരത്തില്‍ വ്യത്യസ്തമായൊരു കഥാപാത്രമായിട്ടാണ് സിനിമയില്‍ എത്തുന്നതെന്നും, മറ്റ് പ്രധാന കഥാപാത്രങ്ങളുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഈ ആഴ്ച്ചതന്നെ പുറത്തിറക്കുമെന്നും ഹര്‍ഷന്‍ പറയുന്നു. സിനിമയുടെ ചിത്രീകരണം കര്‍ണ്ണാടകയില്‍ പുരോഗമിക്കുകയാണ്.
ഓസ്ട്രേലിയയിൽ പടർന്നു പിടിച്ച കാട്ടുതീ മാസങ്ങളോളം നീണ്ടുനിന്നേക്കാമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ മുന്നറിയിപ്പ് നൽകി. സെപ്റ്റംബറിൽ ആരംഭിച്ച തീപിടുത്തത്തെ തുടര്‍ന്ന് 24 പേർക്കാണ് ജീവന്‍ നഷ്ടമായത്. തലസ്ഥാനമായ കാൻബെറയിലെ വായുവിന്റെ ഗുണനിലവാരം ഈ വാരാന്ത്യത്തിൽ ലോകത്തിലെ ഏറ്റവും മോശമായ നിലയിലാണ് രേഖപ്പെടുത്തിയത്. തീപിടുത്തത്തിൽ വീടുകളും ബിസിനസുകളും നഷ്ടപ്പെട്ടവരെ സഹായിക്കാൻ ഒരു റിക്കവറി ഏജൻസി ഉടന്‍തന്നെ ആരംഭിക്കുമെന്ന് മോറിസൺ പ്രഖ്യാപിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മന്ദഗതി ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരെ രൂക്ഷമായ വിമര്‍ശമാണ് ഉയരുന്നത്.
ഏതാണ്ട് ഇരുനൂറോളം കാട്ടുതീകളാണ് ഓസ്‌ട്രേലിയയിൽ ഇപ്പോഴും നാശം വിതച്ച് കൊണ്ടിരിക്കുന്നത്. ശക്തമായ കാറ്റും കനത്ത ചൂടും കാരണം കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ അധികൃതർ കഷ്ടപ്പെടുകയാണ്. പുലർച്ചെ മുതൽ അനുഭവപ്പെട്ട തണുത്ത കാലാവസ്ഥ അഗ്‌നിശമന ശ്രമങ്ങളെ വേഗത്തിലാക്കാൻ സഹായകമായിട്ടുണ്ട്. എന്നാൽ വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങൾ നൽകുന്ന മുന്നറിയിപ്പ്. സൗത്ത് വേൽസ്, സൗത്ത് ഓസ്‌ട്രേലിയ, വിക്ടോറിയ എന്നിവിടങ്ങളിലാണ് കാട്ടുതീ ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഈ മേഖലയിലുള്ള ഭൂരിഭാഗം ആളുകളും തീര പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു.
സൗത്ത് ആസ്‌ട്രേലിയയിൽ മാത്രം 14000 ഹെക്ടർ ഭൂമി കത്തി നശിച്ചു. 3000-ത്തോളം സൈനികരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ലക്ഷകണക്കിന് മൃഗങ്ങളാണ് ഇതിനകം വെന്തുമരിച്ചത്. 2 സബ്സ്റ്റേഷനുകളിൽ തീ പടർന്നതോടെ സിഡ്നി നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങി. മൂന്നാമതൊരു യുദ്ധക്കപ്പൽ കൂടി രക്ഷാപ്രവർത്തനങ്ങൾക്കായി ഇറക്കി. സിഡ്നിയിൽ ഇന്നലത്തെ താപനില 45 ഡിഗ്രിയായിരുന്നു, പെൻറിത്തിൽ 48.9 ഡിഗ്രിയും. പ്രതിസന്ധിയെത്തുടർന്ന് നേരത്തെ പ്രഖ്യാപിച്ച ഇന്ത്യാ സന്ദര്‍ശനം മോറിസൺ റദ്ദാക്കി.
രണ്ടുവർഷമായി ഓസ്‌ട്രേലിയയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥാവ്യതിയാനം തന്നെയാണ് കാട്ടുതീക്ക് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 2009 ഫെബ്രുവരിയിലാണ് ഇതിനു മുന്‍പ് ഓസ്ട്രേലിയയിൽ ഏറ്റവും വലിയ കാട്ടുതീ ദുരന്തമുണ്ടായത്. വിക്ടോറിയ സംസ്ഥാനത്ത് അന്ന് 173 പേർ മരിച്ചിരുന്നു. 414 പേർക്ക് പരിക്കേറ്റു. 4500 ചതുരശ്രകിലോമീറ്റർ പ്രദേശം അന്ന് അഗ്നിക്കിരയായി. അതിനേക്കാള്‍ മാരകമായ തീ പിടുത്തമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതേസമയം, കാട്ടുതീ വന്‍നാശം വിതയ്ക്കുന്നതിനിടെ മോറിസണ്‍ അവധിക്കാല വിനോദയാത്ര പോയത് വിവാദമായിരുന്നു. വിമർശനങ്ങൾ വർദ്ധിച്ചതോടെ യാത്ര വെട്ടിച്ചുരുക്കി മടങ്ങിയ അദ്ദേഹം ജനങ്ങളോട് മാപ്പു പറയുകയും ചെയ്തിരുന്നു.
ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നടി മഞ്ജു വാര്യര്‍. “ടിവിയിൽ ചോരയിൽ കുതിർന്ന പലരുടെയും മുഖങ്ങൾ കാണുമ്പോൾ ആ അമ്മമാരുടെ മനസ്സിന്റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നിൽക്കാതിരിക്കാനാകില്ല. ഞാനും കൂടെ നിൽക്കുന്നു.” എന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
ജെ.എൻ.യുവിൽനിന്നുള്ള മുഖങ്ങൾ രാവിലെ ടിവിയിൽ കണ്ടപ്പോൾ ഞെട്ടിപ്പോയി. ചോര ഒലിച്ചുകൊണ്ടുള്ള കുറെ മുഖങ്ങൾ. രാത്രി അവരെ മൂന്നു മണിക്കൂറോളം പലരും ചേർന്ന് അക്രമിച്ചിരിക്കുന്നു. ജെഎൻയു എന്നതു ഈ രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു. അവിടെ പഠിക്കുക എന്നതു അറിവിന്റെ മാനദണ്ഡമായിരുന്നു. അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും. അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്നേഹം ചോദ്യം ചെയ്യാനാകില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവർ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്. പുറത്തുനിന്നുള്ളവർ കൂടി ചേർന്നു ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നുവെന്നു പറയുമ്പോൾ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല. കുട്ടികളെ അവിടെ പഠിപ്പിക്കാൻ വിട്ട അമ്മമാരിൽ ഭൂരിഭാഗവും സാധാരണക്കാരാകും. ടിവിയിൽ ചോരയിൽ കുതിർന്ന പലരുടെയും മുഖങ്ങൾ കാണുമ്പോൾ ആ അമ്മമാരുടെ മനസ്സിന്റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നിൽക്കാതിരിക്കാനാകില്ല. ഞാനും കൂടെ നിൽക്കുന്നു.
ഉല്ലാസം സിനിമ ഡബ് ചെയ്യാന്‍ നിര്‍മാതാക്കള്‍ അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെ എല്ലാ കാര്യങ്ങളിലും താരസംഘടനയായ അമ്മയുടെ തീരുമാനം അനുസരിച്ച് മുന്നോട്ടുപോകുമെന്ന് നടന്‍ ഷെയിന്‍ നിഗം. ഇക്കാര്യം വ്യക്തമാക്കി ഷെയിന്‍ നിര്‍മാതാക്കളുടെ സംഘടനയ്ക്കും അമ്മയ്ക്കും കത്ത് നല്‍കി. എന്നാല്‍ ഷെയിന്‍ ഡബ്ബിങ് പൂര്‍ത്തിയാക്കാതെ അമ്മയുമായി ചര്‍ച്ചയ്ക്കില്ലെന്ന ഉറച്ചനിലപാടിലാണ് നിര്‍മാതാക്കളുെട സംഘടന.
ഡബ്ബിങ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ‘അമ്മ’യുടെ തീരുമാനം അനുസരിച്ച് മുന്നോട്ടുപോകുമെന്ന് നടന്‍ ഷെയിന്‍ നിഗം. ഒമ്പതിന് അമ്മയുടെ എക്സിക്യൂട്ടീവ് യോഗം കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ അംഗീകരിക്കും.
നിര്‍മാതാക്കള്‍ക്ക് ഇതുസംബന്ധിച്ച് ഷെയിന്‍ കത്ത് നല്‍കി; പകര്‍പ്പ് ‘അമ്മ’യ്ക്ക് കൈമാറി.ഡബ്ബിങ് തീര്‍ക്കാതെ ഷെയിന്‍ വിഷയത്തില്‍ ‘അമ്മ’യുമായി ചര്‍ച്ചയ്ക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന. ഷെയിന് ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ നിര്‍മാതാക്കള്‍ അനുവദിച്ച സമയം ഇന്നവസാനിക്കും.
മരടില്‍ രണ്ടാം ദിവസം പൊളിക്കുന്ന ഫ്ലാറ്റാണ് നെട്ടൂര്‍ കായലോരത്തെ ജെയിന്‍ കോറല്‍ കോവ്. പൊളിക്കുന്നതില്‍ ഏറ്റവും വലിയ കെട്ടിടമായ ജെയിന്‍ കോറല്‍ കോവില്‍ ജനുവരി 12ന് രാവിലെ 11 മണിക്ക് സ്ഫോടനം നടക്കും. 96 കുടുംബങ്ങളെ സ്ഫോടന സമയത്ത് ഫ്ലാറ്റിന്റെ പരിസരത്തുനിന്ന് ഒഴിപ്പിക്കും.
പൊളിക്കുന്നതില്‍ ഏറ്റവും വലിയ ഫ്ലാറ്റാണ് മരട് കായലില്‍ നിന്ന് 9 മീറ്ററില്‍ മാത്രം അകലത്തിലുള്ള പടുകൂറ്റന്‍ കെട്ടിടം. 16 നിലകള്‍, 50 മീറ്ററിനുമുകളില്‍ ഉയരം. ജെയിന്‍ കോറല്‍ കോവില്‍ 125 അപ്പാര്‍ട്ട്മെന്റുകള്‍ ഉണ്ടായിരുന്നു. മുംബൈയില്‍ നിന്നുള്ള എഡിഫൈസ് എന്‍ജിനിയറിങ് കമ്പനി ആഫ്രിക്കന്‍ കമ്പനിയായ ജെറ്റ് ഡെമോളിഷനുമായി ചേര്‍ന്നാണ് ജെയിന്‍ കോറല്‍ കോവ് പൊളിക്കുന്നത്
മുകളില്‍ നിന്ന് താഴോട്ട് 14, 8, രണ്ട് ഒന്ന്, നിലകളിലും ഏറ്റവും താഴത്തെ നിലയിലുമാണ് സ്ഫോടനം. ഒപ്പം കോണ്‍ക്രീറ്റ് ഷിയര്‍ വാള്‍ തകര്‍ക്കാന്‍ അഞ്ചാമത്തെ നിലയിലും പതിനൊന്നാമത്തെ നിലയിലും സ്ഫോടനം നടത്തും. ഏകദേശം 1800ഓളം ദ്വാരങ്ങളാണ് ജെയിന്‍ കോറല്‍ കോവിന്റെ തൂണുകളില്‍ സ്ഫോടകവസ്തുകള്‍ നിറയ്ക്കാനായി തുളച്ചിരിക്കുന്നത്.
ഒന്നിന് പിന്നാലെ ഒന്നായി രണ്ടു ഫ്ലാറ്റുകളും തകർന്നു വീഴുമ്പോൾ ഉയരുന്ന ഭീമാകാരമായ പൊടി ഫയർ ഫോഴ്സ് വെള്ളം ചീറ്റി ഒഴിവാക്കും. ഇരു ഫ്ലാറ്റുകളും അടുത്തടുത്തായതിനാൽ ജോലികൾ എളുപ്പമാക്കുകയാണ് ലക്ഷ്യം. ആദ്യം പൊളിക്കുന്ന H20 ഫ്ലാറ്റിൽ വെടിമരുന്ന് നിറച്ചു കഴിഞ്ഞു.
സ്ഫോടനതിന്റെ തലേ ദിവസം ഇവ ഡിറ്റനേറ്ററുകളുമായി ബന്ധിപ്പിക്കും. 100 മീറ്റർ അകാലത്തിൽ സ്ഥാപിക്കും ഭാഗത്തു നിന്നാണ് സ്ഫോടനം നിയന്ത്രിക്കുക. സ്ഫോടനത്തിൽ ഉണ്ടാവുന്ന പ്രകമ്പനം പഠിക്കാൻ എത്തിയ ഐ ഐ ടി സംഘത്തിന്റെ ജോലികളും പുരോഗമിക്കുകയാണ്.
തിരുവനന്തപുരം കാരക്കോണത്ത് യുവതിയെ കഴുത്തറുത്ത് കൊന്നു. കൊലയ്ക്കുശേഷം സ്വയം കഴുത്തറത്ത കാമുകന്‍ ആശുപത്രിയിൽ മരിച്ചു. കാരക്കോണം സ്വദേശി അഷിതയും (21) കാരക്കോണം സ്വദേശി അനുവും ആണ് മരിച്ചത്. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം.
കാരക്കോണത്തു ഓട്ടോറിക്ഷ ഡ്രൈവറായ അനു എന്നയാളാണ് കൃത്യം നടത്തിയത്. സമീപവാസിയായ ഇയാൾ അഷിതയുടെ വീട്ടിലെത്തുമ്പോൾ വല്യമ്മ മാത്രമാണ് ഉണ്ടായിരുന്നത്. അനു പെട്ടെന്ന് വീട്ടിനകത്തേക്കു കയറി കതകടച്ചു. പിന്നെ കേൾക്കുന്നത് അഷിതയുടെ കരച്ചിലാണ്. വാതിൽ തുറന്നു നോക്കുമ്പോൾ നാട്ടുകാർ കണ്ടത് ഇരുവരുടേയും കഴുത്തറത്ത നിലയിലാണ്.
രണ്ടു പേരേയും കാരക്കോണം ആശുപത്രിയിലേക്കു കൊണ്ടു പോയി. അഷിത ആശുപത്രിയിലെത്തും മുൻപു തന്നെ മരിച്ചു. അനു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നു.
ജീവകാരുണ്യസേവനരംഗത്തു സജീവസാന്നിധ്യമായഏഞ്ചൽസ് ബാസൽ, സ്വിറ്റ്സർലൻഡ് ആറാം വർഷത്തിലേക്കു ചുവടുവയ്ക്കുന്ന ഈ അവസരത്തിൽ സംഘടനയ്ക്ക് കരുത്തേകുവാനായി 2020 -2021 വര്ഷങ്ങളിലേക്കുള്ള നവസാരഥികൾ ചുമതലയേറ്റു.
പ്രസിഡണ്ട് : റീന മാങ്കുടിയിൽ
വൈസ് പ്രസിഡണ്ട് : സിമ്മി ചിറക്കൽ
സെക്രട്ടറി : ലിജി ചക്കാലക്കൽ
ജോയിന്റ് സെക്രട്ടറി : ആൻസമ്മ മുട്ടാപ്പിള്ളിൽ
ട്രെഷറർ : സാലി തിരുത്താനത്തിൽ
പി .ആർ .ഒ : ലില്ലി മാടശ്ശേരി
കോർഡിനേറ്റർ : ബോബി ചിറ്റാട്ടിൽ
കോർഡിനേറ്റർ : മേഴ്‌സി തോട്ടുകടവിൽ
കോർഡിനേറ്റർ : ലിസ്സി കുരീക്കൽ