മൂര്‍ഖന്‍ പാമ്പിനെ കഴുത്തിലിട്ടും പാല് കൊടുത്തും അദ്ഭുതശക്തിയുണ്ടെന്ന് അവകാശപ്പെട്ടും ആളുകളെ ആകർഷിച്ചിരുന്ന സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ. തമിഴ് നാട്ടിലെ കാഞ്ചീപുരത്ത് നിന്നാണ് കബില എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തത്. പാമ്പിനെ വെച്ച പൂജ ചെയ്ത ദൃശ്യങ്ങള്‍ പുറത്തായതോെട വനം വകുപ്പ് അധികൃതര്‍ വീട്ടിലെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നൂറുകണക്കിനു പേരാണ് ചികില്‍സയ്ക്കും പ്രശ്നപരിഹാരങ്ങൾക്കുമായി കബിലയുടെ വീട്ടിൽ എത്തിയിരുന്നത്. വീട്ടിലെ ക്ഷേത്രത്തിനുള്ളിലെ പ്രതിഷ്ഠയില്‍ പാമ്പിനെ വിട്ടാണ് ആളുകളെ ആകര്‍ഷിക്കുന്നത്. ഇങ്ങനെ കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു പൂജയുടെ ദൃശ്യങ്ങൾ വൻതോതിൽ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു.
ഇതിനു പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തുകയായിരുന്നു. സംരക്ഷിത വന്യജീവിയായ പാമ്പിനെ വീട്ടില്‍ വളര്‍ത്തിയതിനും പ്രദര്‍ശിപ്പിച്ചതിനുമാണ് കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. കബിലയെ കാഞ്ചിപുരം കോടതി പിന്നീട് റിമാന്‍ഡ് ചെയ്തു.
വലയ സൂര്യഗ്രഹണ പ്രതിഭാസം രാജ്യമെങ്ങും കണ്ടു. രാജ്യത്ത് പല ഭാഗങ്ങളില്‍ നിന്നുള്ള സൂര്യഗ്രഹണ ഫോട്ടോകള്‍ സമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു. അതിനിടയിലാണ് വിചിത്രമായ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ എത്തിയത്. കര്‍ണാടകത്തില്‍ നിന്നുള്ള വീഡിയോയാണിത്.
ഗ്രഹണ സമയത്ത് കുട്ടികളെ കുഴികുത്തി മണ്ണിട്ട് മൂടിയിരിക്കുകയാണ് ഗ്രാമവാസികള്‍. കര്‍ണാടകത്തിലെ കര്‍ബുര്‍ഗിയിലെ ഗ്രാമത്തില്‍ നിന്നുമുള്ളതാണ് വീഡിയോ. മണ്ണില്‍ കുഴി കുത്തിയ ശേഷം കുട്ടികളെ അതില്‍ ഇറക്കി നിര്‍ത്തി, തലമാത്രം പുറത്താക്കി ഉടല്‍ മുഴുവന്‍ മണ്ണിട്ട് മൂടുകയാണ് ചെയ്തിരിക്കുന്നത്.
ഗ്രഹണ സമയത്ത് ഇങ്ങനെ ചെയ്താല്‍ കുട്ടികള്‍ക്ക് ചര്‍മ്മ രോഗങ്ങള്‍ പിടിപെടില്ല എന്നാണ് വിശ്വാസം.കുട്ടികള്‍ക്ക് അംഗവൈകല്യങ്ങള്‍ ഉണ്ടാകില്ല എന്ന ഒരു വിശ്വാസവുമുണ്ട്.
#Karnataka
At TajSulthanpur in Kalburgi, kids burried til neck level during solar eclipse. Kids upto 10 yrs are burried , they believe by doing this they can avoid skin diseases & not become physically challenged @Ramkrishna_TNIE @santwana99 @NewIndianXpress @gsvasu_TNIE pic.twitter.com/XFs364U4Jc— TNIE Karnataka (@XpressBengaluru) December 26, 2019
സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യരുടെ പ്രസ്താവന കുറച്ചു കൂടിപോയിരുന്നു. സോഷ്യല്‍മീഡിയയിലടക്കം സന്ദീപ് വാര്യക്കെതിരെയുള്ള പോസ്റ്റുകളും ട്രോളുകള്‍ നിരന്നു. ഇപ്പോള്‍ ബിജെപിയും സന്ദീപ് വാര്യരെ തള്ളി. കേന്ദ്രത്തെ വിമര്‍ശിക്കുന്നവരോട് പകപോക്കുന്ന സമീപനം ബിജെപിക്കില്ലെന്ന് എംടി രമേശ് വ്യക്തമാക്കുന്നു. സന്ദീപ് വാര്യരുടെ പ്രതികരണം വ്യക്തിപരമാണ്.
ഫേസ്ബുക്ക് പോസ്റ്റ് വ്യക്തിപരമാണെന്നും പാര്‍ട്ടി നിലപാടായി കണക്കാക്കേണ്ടതില്ലെന്നും എംടി രമേശ് പറയുന്നു. മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്ന സിനിമാക്കാര്‍, പ്രത്യേകിച്ച് നടിമാര്‍ കണ്ണീരൊഴുക്കേണ്ടിവരുമെന്നാണ് സന്ദീപ് വാര്യര്‍ പറഞ്ഞത്.
ഗായികയും അവതാരകയുമായ ജാഗി ജോണിന്‍റെ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനം. തലയ്‍ക്കേറ്റ ഗുരുതരപരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. ഇന്നലെ വൈകിട്ട് കുറവൻകോണത്തെ വീട്ടിലെ അടുക്കളയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയ വീടും പരിസരവും പൊലീസും ഫൊറൻസിക് സംഘവും വീണ്ടും പരിശോധിച്ചു. പോസ്റ്റുമോർട്ടത്തിൽ തലക്ക് പിന്നിലേറ്റ പരിക്കാണ് മരണകാരണമെന്നാണ് നിഗമനം. പിടിച്ച് തള്ളി വീഴുമ്പോഴോ, തെന്നിവീണ് ശക്തമായി നിലത്തടിച്ചാലോ ഉണ്ടാകാവുന്ന പരിക്കെന്നാണ് ഫൊറൻസിക് വിദഗ്‍ദരുടെ നിഗമനം. ജാഗിയും മാനസിക അസ്വാസ്ഥ്യമുള്ള അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്‍റെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. സുഹൃത്തുക്കളെയും ആരാധകരെയും ഞെട്ടിച്ച് കൊണ്ടായിരുന്നു ജാഗി ജോണിന്‍റെ അപ്രതീക്ഷിത മരണം.
അമ്മ അറിയിച്ചതുനസരിച്ച് അയൽവാസികള്‍ വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മകള്‍ അടുക്കളയിൽ ഉറങ്ങി കിടക്കുന്നുവെന്നും ഭക്ഷണം ലഭിച്ചില്ലെന്നും അമ്മ പറഞ്ഞുവെന്നാണ് അയൽവാസികളുടെ മൊഴി. മരണം ഇന്നലെ സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ആന്തരികാവയങ്ങളുടെ പരിശോധനാഫലം അടക്കമുള്ള കൂടുതൽ ശാസ്ത്രീയവിവരങ്ങൾ കിട്ടാൻ കാത്തിരിക്കുകയാണ് പൊലീസ്.
കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മരിച്ച മലയാളി യുവാക്കളുടെ മൃതദേഹങ്ങൾ ഇന്നു നാട്ടിലേക്കു കൊണ്ടുപോകും. ക്രിസ്മസ് ദിനത്തിൽ പുലർച്ചെ നടന്ന ദുരന്തം മലയാളി സമൂഹം ഞെട്ടലോടെയാണ് കേട്ടത്. ദുബായ് ഗ്രീൻസ് ഗാർഡൻസ് വില്ല 336ൽ താമസിക്കുന്ന തിരുവനന്തപുരം കവടിയാർ കേശവസദനത്തിൽ ആനന്ദ് കുമാർ (നന്ദു), രാജേശ്വരി(രാജി) ദമ്പതികളുടെ മകൻ ശരത് കുമാർ (21), ഗ്രീൻസ് ഗാർഡൻസിൽ തന്നെ താമസിക്കുന്ന തൊടുപുഴ ആനക്കൂട് സ്വദേശി കൃഷ്ണകുമാറിന്റെ മകൻ രോഹിത് കൃഷ്ണകുമാർ (19) എന്നിവരാണ് ഇന്നലെ അപകടത്തിൽ മരിച്ചത്.
ഇന്നലെ പുലർച്ചെ ഇരുവരുടെയും വീടിന് ഒരു കിലോമീറ്റർ സമീപത്താണ് അപകടമുണ്ടായത്. റോഡിന്റെ തിട്ടയിൽ ഇടിച്ച് ഉയർന്ന കാർ പതിനഞ്ച് മീറ്ററോളം അകലെയുള്ള മരത്തിൽ ഇടിച്ച് തകരുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ഇരുവരും മരിച്ചു. കാർ പൊളിച്ചാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. ശരത്താണ് കാർ ഓടിച്ചിരുന്നത്. ഇരുവരുടെയും കഴുത്തിന്റെ ഭാഗത്താണ് ആഴത്തിൽ ക്ഷതമുണ്ടായത്. കാർ അമിത വേഗത്തിലായിരുന്നെന്നാണു പൊലീസ് റിപ്പോർട്ട്.
ദുബായ് ഡിപിഎസ് സ്കൂളിലെ പഠന കാലം മുതൽ സുഹൃത്തുക്കളായ ഇരുവരും മരണത്തിലും ഒന്നിച്ചു. ശരത് അമേരിക്കയിലെ ബോസ്റ്റൺ യൂണിവഴ്സിറ്റിയിലും രോഹിത് യുകെയിലെ മാഞ്ചസ്റ്റർ യൂണിവഴ്സിറ്റിയിലും ഉന്നത വിദ്യാഭ്യാസം ചെയ്യുകയായിരുന്നു. ഇരുവരും അവധിക്ക് ദുബായിൽ എത്തിയതാണ്. സൃഹൃത്തുക്കളായ മറ്റ് രണ്ടുപേരെയും കണ്ട ശേഷം എല്ലാവരും ഡിസ്കവറി ഗാർഡൻസിൽ നിന്ന് ആഹാരവും കഴിച്ചു. ഒരു സൃഹൃത്ത് സ്വന്തം കാറിൽ വീട്ടിലേക്ക് പോയതിനെ തുടർന്ന് മറ്റ് മൂന്നുപേരും കാറിൽ ഗാർഡൻസിലേക്കു പുറപ്പെടുകയായിരുന്നു. ഒരാളെക്കൂടി വീട്ടിൽ എത്തിച്ച ശേഷം രോഹിതിനെ വീട്ടിലാക്കാൻ പോകുമ്പോഴായിരുന്നു അപകടം. പുലർച്ചെ മൂന്നോടെയാണ് അപകടം ഉണ്ടായതെങ്കിലും വീട്ടുകാർ വിവരം അറിഞ്ഞത് രാവിലെ എട്ടിനു ശേഷമാണ്. മക്കൾ കൂട്ടുകാരന്റെ വീട്ടിൽ ഉറങ്ങുകയാകുമെന്നാണ് ഇരുവീട്ടുകാരും കരുതി.
ഇരു കൂട്ടുകാരും ഇന്ന് കേരളത്തിലേക്കു പോകാൻ ടിക്കറ്റും ബുക്കു ചെയ്തിരുന്നതാണ്. എന്നാൽ വീടുകൾക്ക് വെറും ഒരുകിലോ മീറ്റർ അകലെ വച്ച് ഇരുവരെയും മരണം കവർന്നു. പഠനത്തില്‍ സമർഥരായിരുന്ന ഇരുവരെയും കുറിച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പറയാൻ നല്ലതു മാത്രം. വ്യവസായിയായ ആനന്ദ് കുമാറിന്റെ ഏക മകനാണ് ശരത്. കൃഷ്ണകുമാറിന്റെ രണ്ടു മക്കളിൽ ഇളയ ആളാണ് രോഹിത്. ഇന്ന് നാട്ടിലെത്തി നാളെ തന്റെ മകനൊപ്പം ശബരിമലയിൽ പോകാനിരിക്കുകയായിരുന്നെന്നും മരണവാർത്ത വിശ്വസിക്കാനായില്ലെന്നും തിരുവനന്തപുരം കെബിപിൽ ഉദ്യോഗസ്ഥനും ആനന്ദ്കുമാറിന്റെ ബന്ധുവുമായ സൂരജ് പറഞ്ഞു.
ഇന്നലെ രാത്രി തന്നെ ആനന്ദ് തിരുവനന്തപുരത്ത് നിന്ന് ദുബായിലെത്തി. ഇന്ന് വൈകിട്ട് നാലിന് എംബാമിങിന് ശേഷം ശരത്തിന്റെ മൃതദേഹം രാത്രി ഒൻപതിന് എമിറേറ്റ്സ് വിമാനത്തിൽ തിരുവനന്തപുരത്തേക്കു കൊണ്ടുപോകും. രോഹിതിന്റെ മൃതദേഹം കൊച്ചിയിലേക്കും കൊണ്ടുപോകും. ശരത്തിന്റെ സംസ്കാരം നാളെ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ എംബാമിങ് പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
ഗ്രീൻസിലെ വില്ലയിൽ രാജിക്കൊപ്പം താമസിക്കുന്ന രാജിയുടെ മാതാവിനെ ചെറുമകന്റെ മരണ വിവരം ഇന്നലെ അറിയിച്ചിരുന്നില്ല. ഇന്നു രാവിലെ അറിയിച്ചാൽ മതിയെന്ന തീരുമാനത്തിലാണ് ബന്ധുക്കൾ. മുത്തശ്ശിയും ചെറുമകനും തമ്മിൽ നല്ല ആത്മബന്ധമായിരുന്നു.
സുനിൽ മാത്യു മണലിൽ
2019 ഡിസംബർ 26 ന് രാവിലെ 8 മണിമുതൽ 11 മണിവരെ നടക്കുന്ന ആകാശ പ്രതിഭാസം- സൂര്യഗ്രഹണം- കാണുവാനുള്ള അപൂർവ ഭാഗ്യം വന്നുചേർന്നിരിക്കുന്നു.
സൂര്യനും സൂര്യന് ചുറ്റും കറങ്ങി ക്കൊണ്ടിരിക്കുന്ന നമ്മുടെ ഭൂമിയും അതിനെ ചുറ്റുന്ന ചന്ദ്രനും ചേർന്ന് ഒരുക്കുന്ന പ്രതിഭാസം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൗതുകമുണർത്തുന്നതാണ്. ഈ അവസരം നഷ്ടപ്പെടുത്തരുത്.
സൂര്യനും ഭൂമിയ്ക്കും ഇടയിലേക്ക് ചന്ദ്രൻ കടന്നു വന്ന് സൂര്യ ബിംബത്തെ മറയ്ക്കുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം.
സാധാരണ പകൽ സമയത്ത് നമുക്ക് കാണാൻ പറ്റുന്ന ഏക നക്ഷത്രം സൂര്യനാണ്. എന്നാൽ സൂര്യഗ്രഹണ സമയത്ത് ചന്ദ്രന്റെ നിഴൽ സൂര്യ ബിംബത്തെ മായ്ക്കുന്നതിനാൽ പകൽസമയത്ത് ആകാശത്തിലെ പല നക്ഷത്രങ്ങളെയും കാണുവാൻ സാധിക്കുന്നു.
ചന്ദ്രനെക്കാൾ 400 മടങ്ങ് വലുപ്പം സൂര്യനുണ്ട്. അതുപോലെ ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ 400 ഇരട്ടിയാണ് ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം. ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും ഏതാണ്ട് ഒരേ വലിപ്പം ആണെന്ന് നമുക്ക് തോന്നാനുള്ള കാരണം ഈ സാമ്യതയാണ്. അതുകൊണ്ടുതന്നെ സൂര്യ ബിംബത്തെ പൂർണ്ണമായി മറച്ചുകൊണ്ട് ഭൂമിയിൽ നിഴൽ ഉണ്ടാകാൻ ചന്ദ്രന് സാധിക്കുന്നു. സൂര്യബിംബത്തെ ചന്ദ്രൻ പൂർണമായി മറയ്ക്കുമ്പോൾ ഭൂമിയിൽ നിഴലുണ്ടാകുന്ന പ്രതിഭാസമാണല്ലോ പൂർണ്ണ സൂര്യഗ്രഹണം (Total Solar Eclipse ).
ചന്ദ്രൻ ഭൂമിക്കു ചുറ്റും ദീർഘ വൃത്താകൃതിയിലാണ് സഞ്ചരിക്കുന്നത്. എല്ലാ മാസവും നിശ്ചിത സമയത്ത് ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയായിരിക്കും. അതുകൊണ്ടുതന്നെ സൂര്യ ബിംബത്തെ പൂർണമായി മറയ്ക്കുവാൻ ചന്ദ്രന് സാധിക്കില്ല. ഈ സന്ദർഭത്തിൽ ചന്ദ്രന് ചുറ്റും ഒരു മോതിരത്തിന്റെ ആകൃതിയിൽ സൂര്യന്റെ തീവലയം(ring of fire ) നമുക്ക് കാണാം. ഇതിനെ വലയഗ്രഹണം എന്ന് വിളിക്കുന്നു. വലയ ഗ്രഹണ സമയത്തു സൂര്യ ബിംബത്തിന്റെ മദ്ധ്യഭാഗം ചന്ദ്രൻ മറച്ചിരിക്കുന്നതായും സൂര്യന്റെ ബാഹ്യഭാഗം ഒരു തീവളയം പോലെ കാണപ്പെടുകയും ചെയ്യും.
2019 ഡിസംബർ 26 സൂര്യഗ്രഹണം ഒരു വലയഗ്രഹണം ( annular eclipse) ആയിരിക്കും.
സാധാരണഗതിയിൽ ധനു, മകരം മാസങ്ങളിൽ ആണ് ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അടുത്തായിരിക്കുന്നത്. അതുകൊണ്ട് തന്നെ സൂര്യന് അസാധാരണ വലിപ്പം ഉള്ളതായി നമുക്ക് തോന്നും. ഈ സമയത്താണ് ഭൂമിയിൽനിന്ന് ഏറ്റവും അകലെ കൂടി ഭൂമിയെ ചുറ്റുന്ന ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിലേയ്ക്ക് കയറി വന്നു കൊണ്ട് വലയ ഗ്രഹണം സൃഷ്ടിക്കുന്നത്.
നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനെ ഒരിക്കലും നോക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക. സൂര്യഗ്രഹണവും നേരിട്ട് കാണാൻ ശ്രമിക്കരുത്. കണ്ണുകളെ സാരമായി ബാധിക്കും. വിശ്വസ്തരായ കമ്പനികൾ പുറത്തിറക്കുന്ന സൗരക്കണ്ണട ഉപയോഗിക്കാവുന്നതാണ്. എന്നാൽ കൂളിങ് ഗ്ലാസ്, ചാണകവെള്ളം, വെൽഡിംഗ് കണ്ണട, കളർ ഷീറ്റുകൾ എന്നിവ ഉപയോഗിക്കരുത്. സോളാർ ഫിൽറ്ററുകൾ ഘടിപ്പിച്ചു മാത്രമേ ടെലിസ്കോപ്പ്, ബൈനോക്കുലറുകൾ തുടങ്ങിയവയിലൂടെ സൂര്യഗ്രഹണം വീക്ഷിക്കാവു.
ഏറ്റവും നല്ല രീതി രണ്ട് കാർഡ് ബോർഡുകൾ ഉപയോഗിക്കുന്നതാണ്. ഒരു സ്റ്റാൻഡിൽ കാർഡ് ബോർഡ് ഘടിപ്പിക്കുക. അതിൽ ഒരു സുഷിരം ഇടുക. അതിലൂടെ സൂര്യപ്രകാശത്തെ മറ്റൊരു കാർഡ് ബോർഡിൽ പതിപ്പിക്കുക. സൂര്യബിംബത്തിനു എതിർദിശയിൽ വേണം ഇവ വയ്ക്കുവാൻ. സൂര്യനെ നോക്കാനേ പാടില്ല.
യുഎഇ, സൗദി, ഖത്തർ, ഒമാൻ, ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ ഡിസംബർ 26ലെ സൂര്യഗ്രഹണം ദൃശ്യമാണ്. ഇന്ത്യയിൽ മംഗലാപുരം, കാസർഗോഡ്, കൽപ്പറ്റ, തലശ്ശേരി, കോഴിക്കോട്, ഊട്ടി, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, ഡിണ്ടിഗൽ, ട്രിച്ചി എന്നിവിടങ്ങളിലാണ് വലയ ഗ്രഹണം വ്യക്തമായി കാണാൻ സാധിക്കുന്നത്.
മധ്യതിരുവിതാംകൂറിൽ സൂര്യഗ്രഹണം എങ്ങനെ ആയിരിക്കുമെന്ന് താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.
പ്രപഞ്ചത്തിലെ അതി മനോഹര കാഴ്ച കാണുവാൻ മടിക്കരുത്, ആസ്വദിച്ച് തന്നെ കാണൂ.
സുനിൽ മാത്യു മണലിൽ
അമച്വർ അസ്ട്രോണമർ
9961993580
കർണാടകയിലെ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യയിൽ വിവിധ വിഭാഗങ്ങളിലായി ടെക്നീഷ്യൻ, സ്റ്റൈപ്പൻഡറി ട്രെയിനി, സയന്റിഫിക് അസിസ്റ്റന്റ് , ഡ്രൈവർ ഗ്രേഡ് I തസ്തികയിൽ ആകെ 137ഒഴിവുകൾ. ഡിസംബർ 17 മുതൽ ജനുവരി ആറ് വരെ ഒാൺലൈനായി അപേക്ഷിക്കാം.
സർവേയർ, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്/ ഇലക്ട്രോണിക്സ്, ഫിറ്റർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഓപ്പറേറ്റർ, സിവിൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഹെൽത്ത് ഫിസിക്സ് എന്നീ വിഭാഗങ്ങളിലാണ് ടെക്നീഷ്യൻ, സ്റ്റൈപ്പൻഡറി ട്രെയിനി, സയന്റിഫിക് അസിസ്റ്റന്റ് ഒഴിവുകൾ.
തസ്തിക, സ്റ്റൈപ്പൻഡ്/ ശമ്പളം, പ്രായം (06.01.2020 ന്) എന്നിവ ചുവടെ.
ഡ്രൈവർ ഗ്രേഡ് I: 19900 രൂപ, 20-28 വയസ്.
ടെക്നീഷ്യൻ ബി: 21700 രൂപ, 18-25 വയസ്.
സ്റ്റൈപ്പൻഡറി ട്രെയിനി/ ടെക്നീഷ്യൻ: ആദ്യ വർഷം 10500 രൂപയും രണ്ടാം വർഷം 12500 രൂപയും, 18-24 വയസ്.
സയന്റിഫിക് അസിസ്റ്റന്റ് ബി: 35400 രൂപ, 18-30 വയസ്.
സ്റ്റൈപ്പൻഡറി ട്രെയിനി/ സയന്റിഫിക് അസിസ്റ്റന്റ്: ആദ്യ വർഷം 16000 രൂപയും രണ്ടാം വർഷം 18000 രൂപയും, 18-25 വയസ്.
വിവരങ്ങൾക്ക്: www.npcilcareers.co.in
തിരുവനന്തപുരം ∙ മോട്ടർ വാഹന ഉദ്യോഗസ്ഥരുടെ കണ്ണിൽ പെടാതെയും ഹെൽമറ്റ് ധരിക്കാതെയും വാഹനം ഓടിച്ച ശേഷം വീട്ടിലെത്തുമ്പോൾ പരിശോധനയിൽ നിന്നു രക്ഷപ്പെട്ടു എന്ന് ആശ്വസിക്കാൻ വരട്ടെ. നിയമലംഘനം കണ്ടെത്തിയ മോട്ടർ വാഹന വകുപ്പിന്റെ നോട്ടിസ് വീട്ടിലെത്തിയേക്കും. ദേശീയ, സംസ്ഥാന പാതകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളാണു വകുപ്പിന്റെ മൂന്നാം കണ്ണായി പ്രവർത്തിക്കുന്നത്.
ഇവയിൽ പതിയുന്ന ചിത്രങ്ങളിൽ നിന്നു ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്തി, വാഹന റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഉടമയ്ക്കു നോട്ടിസ് അയയ്ക്കുകയാണു വകുപ്പ്. ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന ചിത്രം അടക്കമുള്ള നോട്ടിസുകളാണ് ഉടമകൾക്ക് അയച്ചു നൽകുന്നത്. നോട്ടിസ് ലഭിച്ച് 15 ദിവസത്തിന് അകം 500 രൂപ പിഴ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരും.
പിഴ അടയ്ക്കാത്തവരുടെ വാഹനങ്ങളെ സംബന്ധിച്ച സേവനങ്ങൾ വാഹൻ സോഫ്റ്റ്‌വെയർ വഴി തടയും. ക്യാമറകളിൽ പതിയുന്ന ചിത്രങ്ങൾ വകുപ്പിന്റെ എറണാകുളത്തെ കൺട്രോൾ റൂം വഴി ശേഖരിച്ചാണു നോട്ടിസുകൾ അയയ്ക്കുന്നത്. ഇതിനു പുറമെ ഉദ്യോഗസ്ഥർ സ്വന്തം ക്യാമറകളിൽ പകർത്തുന്നതും ഇമെയിൽ, വാട്സാപ് മുഖേന പൊതുജനങ്ങൾ അയയ്ക്കുന്നതുമായ മോട്ടർവാഹന ലംഘനങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളും അതത് ആർടിഒമാർ ശേഖരിച്ചു നോട്ടിസ് അയയ്ക്കുന്നുണ്ട്. വകുപ്പിന്റെ ഓഫിസുകളിൽ നേരിട്ടോ ഓൺലൈൻ ആയോ പിഴ അടയ്ക്കാം. അക്ഷയ കേന്ദ്രങ്ങൾ വഴിയും അടയ്ക്കാൻ സൗകര്യമുണ്ട്.
ചെറുകിട ഇടത്തരം വ്യവസായ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്കു സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയേക്കുന്ന മികച്ച വനിതാ സംരംഭകക്കുള്ള ജില്ലാതല അവാർഡ് കമേലിയ ഗാർമെൻറ്സ് ഉടമ ശ്രീമതി ബിന്ദു സജിക്ക് ലഭിച്ചിരിക്കുന്നു… 2019 ഡിസംബർ 11നു വൈകിട്ട് 4.30നു തിരുവനന്തപുരം മസ്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ ബഹു. വ്യവസായ, വാണിജ്യ മന്ത്രി ശ്രീ. ഇ. പി. ജയരാജൻ അവാർഡ് വിതരണം നിർവഹിച്ചു.
സോണി കല്ലറയ്ക്കൽ
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാമാങ്കം തീയേറ്ററുകളിൽ ഗംഭീര വിജയം നേടി പ്രദർശനം തുടരുകയാണ്. അതും പ്രക്ഷകരുടെ പ്രതീക്ഷയ്ക്ക് ഒട്ടും ഭംഗം വരുത്താതെ തന്നെ.
നാൽപ്പത്തിയഞ്ച് രാജ്യങ്ങളിലായി രണ്ടായിരത്തിലധികം സ്ക്രീനുകളിൽ പ്രദർശനം ആരംഭിച്ച മാമാങ്കം മലയാളത്തിന്റെ തലയെടുപ്പുള്ള ചിത്രം കൂടിയാണെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. പതിനെട്ടാം നൂറ്റാണ്ടില്‍ തിരുനാവായ മണപ്പുറത്തെ ചോരക്കളമാക്കിയ ചാവേറുകളുടെ
പോരാട്ടവീര്യത്തിന്റെ കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം ഒരേ സമയം സിനിമ മാസും ക്ലാസും ആകുന്നതെങ്ങനെയെന്ന് പ്രേക്ഷകർക്ക് കാണിച്ച് തരുന്നു.
മമ്മൂട്ടിക്കും ആരാധകർക്കും മാത്രമല്ല, മലയാള സിനിമയ്ക്ക് തന്നെ എല്ലാ അർത്ഥത്തിലും ഒരു സ്വപ്ന ചിത്രം കൂടിയാണിത് . ആദ്യ പോസ്റ്റർ മുതൽ ചിത്രം ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. പിന്നീട്
വിവാദങ്ങളുടെ കുത്തൊഴുക്കിൽപ്പെട്ട ചിത്രം ഒടുവിൽ പുതുജീവൻ കിട്ടിയത് പോലെ ഉയർത്തെഴുന്നേക്കുകയായിരുന്നു. മമ്മൂട്ടിയും ഉണ്ണി മുകുന്ദനും ബാലതാരം അച്യുതനുമാണ്
കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചന്ദ്രോത്ത് തറവാട്ടിലെ ചാവേര്‍ പോരാളികളുടെ ജീവിതം ആസ്പദമാക്കി സജീവ് പിള്ളയുടെ കഥ മുൻ നിർത്തിയുള്ള ശങ്കര്‍ രാമകൃഷ്ണന്റെ
അവലംബിത തിരക്കഥ ആസ്പദമാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കം അത് എന്താണെന്ന് പറഞ്ഞു കൊണ്ടാണ് ആരംഭിക്കുന്നത്.
മുന്നൂറ് വർഷങ്ങൾക്ക് മുൻപ് നടന്ന പകയുടെ പോരിന്റെ കാലത്തിലേക്കാണ് സിനിമ നമ്മളെ കൂട്ടിക്കൊണ്ട് പോകുന്നത്. അവരുടെ പോരിന്റെ കാഴ്ചക്കാരാവുകയാണ് നാം.
ദേശാഭിമാനത്തിനുവേണ്ടി ജീവൻവെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസകഥ പറയുന്ന ചിത്രത്തിൽ അന്നത്തെ കാലഘട്ടം കൃത്യമായി ചിത്രീകരിച്ചിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്.
മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് അന്തസ്സ് നല്‍കിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മില്‍ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്ര പ്രസിദ്ധമാണ്. അതിലൊന്നാണ് ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടന്‍സേനാനികളുടെ പോരാട്ടം. മാമാങ്കാഘോഷത്തിനിടെ സാമൂതിരിയെ വധിക്കാനായി മരണം വരെ പോരാടാൻ തയ്യാറാകുന്ന ധീരയോദ്ധാക്കളെ തിരഞ്ഞെടുത്ത് മാമാങ്കത്തിനയയ്ക്കുമായിരുന്നു. ലക്ഷ്യം സാമൂതിരിയെ വധിക്കുക എന്നതും. വെള്ളാട്ടിരിയുടെ ചാവേറുകളുടെ നേതൃത്വം പ്രധാനമായും ചന്ത്രത്തില്‍ പണിക്കർ, പുതുമന പണിക്കർ, കോവില്‍ക്കാട്ട് പണിക്കർ, വേര്‍ക്കോട്ട് പണിക്കര്‍ എന്നീ നാലു പടനായര്‍ കുടുംബങ്ങളെയാണ് ഏല്പ്പിച്ചിരുന്നത്. ഇവരുടെ കഥയാണ് പത്മകുമാർ പറയുന്നത്. പതിഞ്ഞ തുടക്കത്തിന് ശേഷം പതിയെ സിനിമ സഞ്ചരിക്കുന്നത് നമുക്ക് ക്ലാസ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന പാതയിൽ ആണ്. അവിടെ നിന്നു രണ്ടാം പകുതിയിൽ സിനിമ കത്തി കയറുമ്പോൾ ഏതൊരു പ്രേക്ഷകനും കൈയടിച്ചു പോകുന്ന തരത്തിലൊന്നായി സിനിമ മാറുന്നു.
കൊട്ടിക്കലാശം ഞരമ്പുകൾ മുറുക്കുന്ന, ഗ്രിപ്പ് ചെയ്യുന്ന വലിയൊരു അനുഭവമാക്കി മാറ്റുന്നതിൽ അണിയറക്കാരുടെ മികവ് എടുത്ത് പറയേണ്ടതാണ്. സിനിമ എന്ന സങ്കേതത്തിന്റെ പൂർണ സാദ്ധ്യതകൾ ഉൾക്കൊണ്ട് കൊണ്ട് വിഷ്വലി ചരിത്രത്തിനെ തിരികെ കൊണ്ട് വരുമ്പോഴും, രചനാപരമായി മാമാങ്കം ഒരു ഗംഭീര വർക്ക് ആണ്.
എഴുത്തിന്റെ മികവും എടുത്തു പറയേണ്ട ഒന്നാണ്. തീവ്രവും കാഴ്ചയിൽ ആകർഷകവുമായ ഒരു യുദ്ധകാലത്തിലേക്കാണ് മാമാങ്കം നമ്മളെ കൊണ്ടുപോകുന്നത്.സാമൂതിരിക്ക് എതിരെ നടക്കുന്ന പട പുറപ്പാടിലേക്ക് ചാവേറുകളിലേക്ക് സിനിമ അവിടെ നിന്നും നീളുന്നു.
ഒന്നൊന്നായി പലരും മരിച്ചു വീഴുന്നിടത്തു നിന്നു സിനിമ ഇരുപത്തി നാല് വർഷം പുറകിലേക്ക് സഞ്ചരിക്കുന്നു. ചന്തുണ്ണി എന്ന യുവ യോദ്ധാവിലേക്ക് കഥ സഞ്ചരിക്കുന്നു. ആദ്യ ഭാഗങ്ങളിൽ കഥ കഥാപാത്രങ്ങളെ ബില്‍ഡ് ചെയ്യാൻ ആണ് ഉപയോഗിക്കുന്നത്. അതിന്റെ ഉപയോഗം തന്നെയാണ് സിനിമയെ രണ്ടാം പകുതിയിൽ ത്രസിപ്പിക്കുന്ന ഒന്നാക്കി മാറ്റുന്നത്. പ്രൊഡക്ഷൻ വാല്യൂവിനു കൈയടി നൽകിയേ പറ്റു. അത്രക്ക് വിഷ്വൽ ട്രീറ്റ് ആണ് സിനിമ നൽകുന്നത്. ഒരു സ്ഥലത്തും വിട്ടു വീഴ്ച നടത്തിയിട്ടില്ല അണിയറക്കാർ.
എങ്കിലും മലയാളത്തിന്റെ ബാഹുബലി എന്ന് മാമാങ്കത്തിനെ വിശേഷിപ്പിക്കില്ല. എന്തെന്നാൽ മാമാങ്കം മാമാങ്കം തന്നെയാണ്. 300 വർഷം മുൻപുള്ള കേരളക്കരയുടെ കാഴ്ചക്കാർ അത്ര മാത്രം സത്യസന്ധതയോടെ നമ്മുടെ സംസ്കാരത്തിന്റെ വേരുകളിലൂന്നി അവതരിപ്പിച്ചത് കൊണ്ട് കൂടെയാണ് അത്. ചരിത്ര കഥാപാത്രങ്ങൾ മറ്റാരേക്കാളും അനായാസേന പ്രതിഫലിപ്പിക്കാൻ
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ കഴിഞ്ഞേ മറ്റൊരു നടനുള്ളു എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു . മമ്മൂട്ടിയെന്ന അഭിനേതാവിനേക്കാൾ അദ്ദേഹത്തിന്റെ ചാവേറിനെയാണ് നമ്മൾ കാണുക. ഒരു കലാകാരനിൽ നിന്നും യോദ്ധാവിലേക്കുള്ള മമ്മൂട്ടിയുടെ പരകായ പ്രവേശം അത്രമേൽ സൂഷ്മമാണ്. ചിത്രമിറങ്ങുന്നതിനു മുൻപ് തന്നെ മമ്മൂക്കയുടെ ചിത്രത്തിലെ
സ്ത്രൈണ ഭാവത്തിന്റെ ലൂക്കുകൾ ഹിറ്റായിരുന്നു. സിനിമയിൽ ആ രംഗത്തിലേക്കുള്ള ബിൽഡ് അപ് ഒക്കെ അതി ഗംഭീരമായിരുന്നു. രണ്ട് കാലഘട്ടങ്ങളിലെ വേഷവും മേക്ക് ഓവറും എല്ലാം മഹാനടൻ മനോഹരമാക്കി. കൂടെയുള്ള സിദ്ദിഖും തന്റെ ഭാവാഭിനയം കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുക്കുന്നു.
ഉണ്ണി മുകുന്ദനെന്ന നടന്റെ കരിയർ ബെസ്റ്റായിരിക്കും മാമാങ്കമെന്ന് നിസംശയം പറയാം. അത്രമേൽ സൂഷ്മതയോടെയാണ് ഉണ്ണി തന്റെ കഥാപാത്രത്തെ അവതരിക്കുന്നത്.
ചാവേർ എന്ന അവസാന ലക്ഷ്യത്തിനൊപ്പം സംവിധായകൻ താരത്തിന് സമ്മാനിക്കുന്ന ഒരു പ്രണയവും ശ്രദ്ധനേടുന്നു. അനു സിതാര, പ്രാചി ടാഹ്ലാൻ എന്നിവരുടെ പ്രകടനം എടുത്തു
പറയേണ്ടതാണ്. ഇനി പറയേണ്ടത് ആക്ഷനാണ്. മമ്മൂട്ടി, പ്രാചി, ഉണ്ണി മുകുന്ദൻ, മണിക്കുട്ടൻ, സുദേവ് നായർ തുടങ്ങിയവരുടെ ആക്ഷൻ രംഗങ്ങൾ ഒന്നിനൊന്ന് മികച്ചതും അതിശയിപ്പിക്കുന്നതുമാണ്. അക്കൂട്ടത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്നത് ചന്തുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച അച്യുതനെന്ന കുട്ടിയാണ്. രണ്ട് വർഷത്തോളമാണ് ഈ മിടുക്കൻ ചിത്രത്തിനായി മാറ്റിവെച്ചത്. അതുപോലെ തന്നെ മനോജ് പിള്ളയുടെ കരിയർ ബെസ്റ്റ് വർക്ക് ആണിത്.
ഇനിയും നല്ല സിനിമകളിൽ അദ്ദേഹത്തിനെ തേടിയെത്തട്ടെ. എം. ജയചന്ദ്രനാണ് സംഗീത സംവിധാനം. രണ്ടാം പകുതിയിലെ പല പോർഷൻസിലും മാമാങ്കം മികച്ചു നിന്നു.
മാമാങ്കം ഒരു വിസ്മയമാണ് എല്ലാ അർത്ഥത്തിലും. ഒരു മലയാള സിനിമ എന്ന് മാമാങ്കത്തിനെ വിലയിരുത്തരുത്. അഭിമാനമാകേണ്ട സിനിമയാണ്. സിനിമ തീരുമ്പോൾ തിയേറ്ററിൽ ഉയർന്ന കൈയടി എത്രമാത്രം ആ സിനിമ ഒരു പ്രേക്ഷകനെ സ്വാധീനിച്ചു എന്നതിന് തെളിവാണ്. മലയാള സിനിമക്ക് ഒരുപാട് സ്വപ്നം കാണാനുള്ള പ്രചോദനം നൽകുന്ന സിനിമ തന്നെയാണ് മാമാങ്കം. നമുക്ക് ഈ നല്ല സിനിമയെയും അണിയറ പ്രവർത്തകരെയും ഓർത്ത്
അഭിമാനിക്കാം.
സോണി കല്ലറയ്ക്കൽ