കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്ന് മൃതദേഹത്തിനൊപ്പമുള്ള വിഡിയോ സിനിമാ പാട്ടിനൊപ്പം പങ്കുവച്ചു. മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. അബ്ദുൾ അലി തന്റെ ബന്ധു കൂടിയായ ജലാലുദ്ദീനെ കോഴിയെ വെട്ടാൻ ഉപയോഗിക്കുന്ന കത്തികൊണ്ടാണ് വെട്ടിക്കൊന്നത്.
സമാനമായ 3 വിഡിയോകൾ ഇയാൾ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തിരുന്നു. അഞ്ചൽ ചന്തമുക്കിലെ ഇറച്ചിക്കടയിലെ ജോലിക്കാരായിരുന്നു ഇരുവരും.
കൊലപാതകത്തിന് ശേഷം അബ്ദുല്‍ അലി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. ആരോഗ്യം വീണ്ടെടുക്കുന്ന മുറയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പോസ്റ്റുമോർട്ടത്തിനു ശേഷം ജലാലുദ്ദീന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി അസമിലേക്ക് കൊണ്ടുപോയി.
മീൻ പൊരിക്കുമ്പോൾ ചേർക്കുന്ന മസാലകളിൽ ഒന്ന് ശ്രദ്ധിച്ചാൽ,..ഉണ്ടാക്കുന്ന ഫിഷ് ഫ്രൈ വേറെ ലെവൽ ആകും. അതിനായി നമുക്ക് കുറച്ചു സ്പെഷ്യൽ ഇൻഗ്രീഡിയൻസ് ചേർക്കേണ്ടതുണ്ട്.
അങ്ങനെ സ്വാദേറിയ മീൻ പൊരിച്ചത് തയ്യാറാക്കാൻ നിങ്ങൾക്കിഷ്ടമുള്ള മീൻ കഴുകി വൃത്തിയാക്കി വയ്ക്കുക.മീൻ 500 ഗ്രാം മതിയാകും. ശേഷം ഒരു മിക്സിയുടെ ജാറിൽ ഒരു ടീസ്പൂൺ പെരിഞ്ചീരകം, മുക്കാൽ ടീസ്പൂൺ അളവിൽ ചെറിയ ജീരകം കൂടി ചേർത്ത് നല്ലപോലെ പൊടിച്ചെടുക്കുക ഇനി അതിലേക്ക് 7 അല്ലിയോളം വെളുത്തുള്ളി, ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത്,8-10 കറിവേപ്പില,ഒരു ടേബിൾസ്പൂൺ വെള്ളം കൂടി ഒഴിച്ച് വീണ്ടും അരച്ചെടുക്കണം.
അരച്ചെടുക്കുബോൾ നല്ല പേസ്റ് രൂപത്തിൽ ഇത് നമുക്ക് കിട്ടിയില്ലെങ്കിൽ ഒരു സ്പൂൺ ഓയിൽ കൂടി ചേർത്ത് അരക്കാവുന്നതാണ്. അങ്ങനെ ചെയ്താൽ നല്ല അടിപൊളി പേസ്റ്റ് ആയ മസാലക്കൂട്ട് ലഭിക്കും.
ഈ അരപ്പ് മീനിലേക്ക് ഒഴിച്ച ശേഷം രണ്ട് ടേബിൾസ്പൂൺ കാശ്മീരി ചില്ലി പൗഡർ ചേർക്കണം, കാശ്മീരി ചില്ലി പൗഡർ ഇല്ലെങ്കിൽ സാധാരണ മുളകുപൊടി ചേർത്താൽ മതിയാകും പക്ഷേ അത് നിങ്ങളുടെ എരുവിന് അനുസരിച്ച് വേണം ചേർക്കാൻ കാശ്മീരി ചില്ലി പൗഡർ ആയതിനാൽ വലിയ എരിവ് ഒന്നും ഇല്ലാത്തതുകൊണ്ടാണ് രണ്ട് ടേബിൾസ്പൂൺ ചേർക്കുന്നത്.കൂടാതെ അര ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ആവശ്യത്തിനുള്ള ഉപ്പ്, രണ്ട് ടീസ്പൂൺ അരിപൊടി,ഒരു ടീസ്പൂൺ നാരങ്ങാ നീര്, ഒരു ടീസ്പൂൺ വെള്ളം എന്നിവ ചേർത്ത് മസാല എല്ലാം മീനിൽ പിടിക്കുന്ന വിധം പെരട്ടി എടുക്കണം. ഒരു ടീസ്പൂൺ വെള്ളം മതിയാകില്ല എങ്കിൽ വീണ്ടും ഒരു ടീസ്പൂൺ കൂടി ചേർക്കാം.
ഇങ്ങനെ മസാല പുരട്ടി വച്ചിരിക്കുന്ന മീൻ 30 മിനിറ്റ് റെസ്റ്റ് ചെയ്യാൻ വയ്ക്കുക,കൂടുതൽ സമയം വെക്കണമെങ്കിൽ നിങ്ങൾക്ക് വയ്ക്കാം. അതിനുശേഷം മീൻ പൊരിക്കുവാൻ വേണ്ടി ഒരു ഫ്രൈയിംഗ് പാനിൽ ഓയിൽ ഒഴിച്ചു കൊടുത്തു അത് ചൂടാകുമ്പോൾ കുറച്ചു കടുക് ഇട്ടു കൊടുക്കുക എന്നിട്ട് മസാല പുരട്ടി വെച്ചിരിക്കുന്ന മീൻ എല്ലാം അതിലേക്ക് ഇട്ടുകൊടുത്തു ഓരോ വശവും ഫ്രൈ ചെയ്ത് എടുക്കാം.
കുറച്ച് ഫ്രൈ ആയി വരുന്ന സമയം അൽപം കറിവേപ്പില കൂടി ഇതിൻറെ മേൽ ഇട്ടു കൊടുക്കാവുന്നതാണ്. നല്ലപോലെ മീൻ മൊരിഞ്ഞു വരുമ്പോൾ അതിൽ നിന്ന് എടുത്തു മാറ്റാവുന്നതാണ്. ഇങ്ങനെയുണ്ടാകുന്നതിലൂടെ നല്ല സ്വാദിഷ്ടമായ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ക്രിസ്പി ആയ ഫിഷ് ഫ്രൈ തയ്യാറാകുന്നതാണ്.
ലാളിത്യം കൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും വമ്പൻ ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുത്തിട്ടുള്ള ഒരാളാണ് വിജയ് സേതുപതി. നെഗറ്റീവ് റോളുകൾ അധികം ഒന്നും ചെയ്‌തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. തനിക്ക് ഇഷ്ടപ്പെടുന്ന റോളുകൾ ചെയ്യുവാൻ യാതൊരു മടിയും കാണിക്കാത്ത വിജയ് സേതുപതിയുടേതായി പന്ത്രണ്ടോളം ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. അതിൽ ഒന്നാണ് ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം മാസ്റ്റർ. വിജയ് സേതുപതി വില്ലൻ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്.
മാസ്റ്ററിൽ വില്ലൻ വേഷത്തിന് എന്തുകൊണ്ട് സമ്മതം മൂളിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ഒരു അഭിമുഖത്തിലാണ് നായകനായി വിലസുമ്പോഴും എന്തുകൊണ്ട് വില്ലനായി എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ലളിതമായ ഒരു ഉത്തരമാണ് താരം അതിനുള്ള ഉത്തരമായി പറഞ്ഞത്. തന്റെ ഇമേജിനെ കുറിച്ച് തനിക്ക് ഒരു പേടിയുമില്ല എന്നായിരുന്നു വിജയ് സേതുപതിയുടെ മറുപടി. സംവിധായകൻ ലോകേഷ് കനകരാജ് വന്ന് കഥ പറഞ്ഞപ്പോൾ ആ കഥാപാത്രം ഒത്തിരി ഇഷ്ടപ്പെട്ടുവെന്നും നെഗറ്റീവ് റോൾ ആയത് കൊണ്ട് മാത്രം ഇത്ര ശക്തമായൊരു കഥാപാത്രം ഉപേക്ഷിക്കുവാനും മനസ്സ് വന്നില്ലെന്നും മക്കൾസെൽവൻ പറഞ്ഞു.
അതേ സമയം മാസ്റ്ററിന്റെ അവസാന ഷെഡ്യൂൾ ചിത്രീകരണം തുടർന്ന് കൊണ്ടിരിക്കുകയാണ്. വിജയ്, വിജയ് സേതുപതി, മാളവിക മോഹനൻ, ആൻഡ്രിയ ജെറമിയ, അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, എന്നിങ്ങനെ വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം XB ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറിൽ സേവ്യർ ബ്രിട്ടോയാണ്.
മലയാളി യുവാവിനെ കാനഡയിലെ നീന്തല്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെ മലയാളി നഴ്സാണ് നാട്ടില്‍ വിവരം അറിയിച്ചത്. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല. കാഞ്ചിയാര്‍ പള്ളിക്കവല അമ്പാട്ടുകുന്നേല്‍ ഗോപിയുടെ മകന്‍ നിതിന്‍(25) നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
ദക്ഷിണ കാനഡയിലെ ഒന്റാറിയോ മേഖലയില്‍ താമസിക്കുന്ന നിതിനെ ബുധനാഴ്ച നീന്തല്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെന്നാണ് വിവരം. ബിടെക് പൂര്‍ത്തിയാക്കിയശേഷം ഉപരി പഠനത്തിനായി 3 വര്‍ഷം മുന്‍പാണ് നിതിന്‍ കാനഡയിലേക്കു പോയത്. അവിടെ പഠനത്തിനുശേഷം ജോലിയില്‍ പ്രവേശിച്ചിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അമ്മ: ബീന(നഴ്‌സ്, കട്ടപ്പന ഗവ. താലൂക്ക് ആശുപത്രി). സഹോദരങ്ങള്‍: ജ്യോതി, ശ്രുതി.
കൊറോണ വൈറസിനെ സംബന്ധിച്ച് ആദ്യമായി മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ കൊറോണ ബാധിച്ച് മരിച്ചു. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ ഡോക്ടര്‍ ലി വെന്‍ലിയാങ് (34) ആണ് മരിച്ചത്. കൊറോണ ബാധയെക്കുറിച്ച് ഡിസംബര്‍ 30 ന് ഇദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ ചൈനീസ് ഭരണകൂടം നിശബ്ദമാക്കുകയായിരുന്നു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ നിയമനടപടിയുണ്ടാകും എന്നുവരെ അധികൃതര്‍ ലീയെ അറിയിച്ചു. ഇപ്പോള്‍ കൊറോണ വൈറസ് ഭീതി പടര്‍ത്തി വ്യാപിക്കുമ്പോള്‍, ചൈനയില്‍ 560 പേര്‍ക്ക് രോഗം മൂലം ജീവന്‍ നഷ്ടമായപ്പോള്‍ അതിലൊരാളായി ലീ വെന്‍ലിയാങും മരണത്തിന് കീഴടങ്ങി!
സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം പകര്‍ച്ചവ്യാധി സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. തന്റെ സഹപ്രവര്‍ത്തകര്‍ക്കാണ് അദ്ദേഹം സന്ദേശമയച്ചത്. 2003 ല്‍ മഹാമാരിയായി പടര്‍ന്നു പിടിച്ച സാര്‍സ് പോലെയുള്ള രോഗം ചൈനയില്‍ പടരാന്‍ സാധ്യതയുണ്ട്. ഏഴ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പ്രിയപ്പെട്ട സുഹൃത്തുക്കള്‍ സൂക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. നിമിഷങ്ങള്‍ക്കുള്ളില്‍ സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ടുകള്‍ പബ്ലിക്ക് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടു. ഡോക്‌ടറുടെ പേര് പോലും മറയ്ക്കാതെയാണ് സ്ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യപ്പെട്ടത്. താമസിയാതെ വുഹാന്‍ പോലീസ് എത്തി അദ്ദഹത്തോട് വാര്‍ത്ത വ്യാജമാണെന്നും മാപ്പുപറയാനും ആവശ്യപ്പെട്ടു. ശിക്ഷഭയന്ന് അദ്ദേഹം മാപ്പ് എഴുതി നല്കി. എന്നാല്‍ സുരക്ഷയില്ലാതെ ജോലി ചെയ്ത ഡോക്ടറും കൊറോണയുടെ പിടിയിലായി. ഒടുവില്‍ അദ്ദേഹത്തിന്റെ ജീവന്‍ തന്നെ നഷ്ടമായി.
വ്യാഴാഴ്ചയാണ് വുഹാനില്‍ ലീ വെന്‍ലിയാങ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗവിദഗ്ധനായിരുന്നു ലീ വെന്‍ലിയാങ്. തന്നെ സന്ദര്‍ശിച്ച ഏഴ് രോഗികളില്‍ ഒരു പുതിയതരം വൈറസ് ബാധ ലീ തിരിച്ചറിഞ്ഞിരുന്നു. 2003-ല്‍ ലോകമെമ്പാടും പടര്‍ന്നുപിടിച്ച സാര്‍സ് വൈറസിന് സമാനമായിരുന്നു അത്. ആ വിവരം ഡിസംബര്‍ 30നാണ് സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാരെ ലീ അറിയിച്ചത്. ചാറ്റ് ഗ്രൂപ്പില്‍ നല്‍കിയ ഈ മുന്നറിയിപ്പ് വ്യാജമാണെന്ന് അറിയിച്ച് അധികൃതര്‍ ഇത് അവഗണിക്കുകയായിരുന്നു.
ജനുവരി ആദ്യം പുതിയ വൈറസ് ബാധ വുഹാന്‍ അധികൃതര്‍ വെളിപ്പെടുത്തിയെങ്കിലും അസുഖം ബാധിച്ച മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരിലേക്കേ വൈറസ് പകരൂ എന്നായിരുന്നു ഔദ്യോഗികഭാഷ്യം. രോഗികളെ കൈകാര്യം ചെയ്യുന്ന ഡോക്‌ടര്‍മാര്‍ക്കു മാര്‍ഗനിര്‍ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജനുവരി പത്തോടെ ഡോ. ലീയ്‌ക്ക് ചുമയും പനിയും ആരംഭിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കളും രോഗബാധിതരായി.ജനുവരി 20-നു കൊറോണ വൈറസ് ബാധ ചൈനീസ് സര്‍ക്കാര്‍ ഔദ്യോഗികമായി സ്‌ഥിരീകരിച്ചു. ജനുവരി 30-ന് ഡോക്‌ടറുടെ അടുത്ത സന്ദേശമെത്തി, “ഒടുവില്‍ എനിക്കും രോഗം സ്‌ഥിരീകരിച്ചു”
നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ ലാലിനെയും കുടുംബത്തെയും വിസ്തരിച്ചു. ഭാര്യ, അമ്മ, മരുമകന്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്. പി.ടി. തോമസ് എം.എല്‍.എ., നിര്‍മാതാവ് ആന്റോ ജോസഫ്, നടി രമ്യാ നമ്പീശന്‍, സഹോദരന്‍ രാഹുല്‍, ലാലിന്റെ സിനിമാ നിര്‍മാണ കമ്പനിയിലെ ജീവനക്കാരന്‍ സുജിത്ത് എന്നിവരെ കോടതി ഇന്ന് വിസ്തരിക്കും.
നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ പി.ടി. തോമസ് എം.എല്‍.എ.യുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റാന്‍ സാധ്യതയും ഉണ്ട്. അതിക്രമം നേരിട്ടശേഷം നടി അഭയംപ്രാപിച്ചത് ലാലിന്റെ വീട്ടിലാണ്. അപ്പോള്‍ വീട്ടിലുണ്ടായിരുന്നവരെയാണ് കോടതി വിസ്തരിച്ചത്. പ്രതിഭാഗം അഭിഭാഷകരും സാക്ഷികളെ ക്രോസ് വിസ്താരം ചെയ്തു.
സാക്ഷിവിസ്താരം ഏഴുദിവസം പിന്നിട്ടപ്പോള്‍ പ്രോസിക്യൂഷന്‍ സാക്ഷികളാരും ഇതുവരെ കൂറുമാറിയിട്ടില്ല. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം, അതിക്രമത്തിനിരയായ നടിയുടെ സഹോദരനെയും കോടതി വിസ്തരിച്ചു.
ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ 41 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ 61 പേര്‍ക്കാണ് കപ്പലില്‍ കൊറോണ ബാധിച്ചിരിക്കുന്നത്. കൊറോണ സ്ഥിരീകരിച്ചതോടെ കഴിഞ്ഞ രണ്ടാഴ്ചയായി കപ്പലിലെ നാലായിരത്തോളം വരുന്ന സഞ്ചാരികളെയും ജീവനക്കാരെയും ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്.
ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലുള്ളവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല. 3700 സഞ്ചാരികളും ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഹോങ്കോംഗ് തുറമുഖത്ത് കപ്പലിറങ്ങിയ 80കാരനായ യാത്രക്കാരന് കൊറോണ സ്ഥിരീകരിച്ചതോടെയാണ് കപ്പലിലുള്ള 273 പേരുടെ സാംപിളുകള്‍ ആദ്യം പരിശോധിച്ചത്. തുടര്‍ന്നാണ് ആശങ്ക വര്‍ധിച്ചത്.
ഇതില്‍ 10 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ മുഴുവന്‍ യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കി. ആദ്യം കൊറോണ സ്ഥിരീകരിച്ച യാത്രക്കാരന് യാത്രയ്ക്കിടെ രോഗലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. പിന്നീടാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.
കൊച്ചി ∙ ഹെൽമറ്റിനുള്ളിൽ വിഷപ്പാമ്പുമായി അധ്യാപകൻ സഞ്ചരിച്ചത് 11 കിലോമീറ്റർ. ഉദയംപേരൂർ കണ്ടനാട് ഹൈസ്കൂൾ സംസ്‌കൃത അധ്യാപകൻ കെ.എ.രഞ്ജിത്തിന്റെ (37) ഹെൽമറ്റിനുള്ളിലാണ് വളവളപ്പൻ എന്നറിയപ്പെടുന്ന ഇന്ത്യയിലെ വിഷം കൂടിയ പാമ്പുകളിലൊന്നായ ശംഖുവരയൻ കയറിക്കൂടിയത്. വീടിന്റെ കാർ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിലാണു ഹെൽമറ്റ് തൂക്കിയിട്ടിരുന്നത്.
സമീപത്തെ കാട്ടിൽ നിന്നാകാം പാമ്പു കയറിയത് എന്നാണ് രഞ്ജിത് പറയുന്നത്. വീട്ടിൽ നിന്നു കണ്ടനാട് സ്കൂളിൽ എത്തിയ ശേഷം സംസ്‌കൃത ക്ലാസിനായി തൃപ്പൂണിത്തുറ ആർഎൽവി സ്കൂളിൽ എത്തി ഹെൽമറ്റ് നോക്കിയപ്പോഴാണ് പാമ്പിന്റെ വാലു കാണുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണു ഹെൽമറ്റിന്റെ സ്പോഞ്ചിന്റെ ഉള്ളിൽ നിന്നു പാമ്പിനെ പുറത്തെടുത്തത്. ഹെൽമറ്റ് തലയിൽ വച്ചതിനാൽ പാമ്പു ഞെരുങ്ങി ചത്ത നിലയിൽ ആയിരുന്നു എന്നു രഞ്ജിത് പറഞ്ഞു.
ഉടനെ ഹെൽമറ്റ് അടക്കം മണ്ണണ്ണ ഒഴിച്ച് കത്തിച്ചു കളഞ്ഞു. ശംഖുവരയൻ കടിച്ചാൽ വിഷം നേരിട്ട് തലച്ചോറിനെയാണു ബാധിക്കുക. വെള്ളിക്കെട്ടൻ, കാട്ടുവിരിയൻ, എട്ടടിവീരൻ, മോതിരവളയൻ, വളയപ്പൻ, കെട്ടുവളയൻ, കരിവേല തുടങ്ങിയ പല പേരുകളിലാണ് അറിയപ്പെടുന്നത്. കുറ്റിക്കാടുകളിലും വീട്ടുപറമ്പുകളിലുമാണ് ഈ പാമ്പുകളുടെ വാസം.
ഗായകന്‍ യേശുദാസിന്റെ ഇളയ സഹോദരന്‍ കെജെ ജസ്റ്റിന്‍ സാമ്പമ്ബത്തിക പ്രയാസം മൂലം ജീവനൊടുക്കിയതാണോയെന്നു സംശയിക്കുന്നതായി പൊലീസ്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിനു ശേഷമേ വ്യക്തത വരൂവെന്ന് പൊലീസിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെയാണ് ജസ്റ്റിസിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജസ്റ്റിന്‍ കടുത്ത സാമ്പത്തിക പ്രയാസത്തില്‍ ആയിരുന്നെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി മുളവുകാട് പൊലീസ് പറഞ്ഞു. ഇതിനെത്തുടര്‍ന്ന് ജീവനൊടുക്കിയതാണോയെന്നു സംശയിക്കുന്നു.
കാക്കനാട് അത്താണിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും. രാത്രിയായിട്ടും ജസ്റ്റിന്‍ വീട്ടിലെത്താത്തതിനാല്‍ ബന്ധുക്കള്‍ തൃക്കാക്കര പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയിരുന്നു. അപ്പോഴാണ് ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം മുളവുകാട് സ്‌റ്റേഷന്‍ പരിധിയില്‍ കണ്ടെന്ന വിവരം അറിഞ്ഞത്. വല്ലാര്‍പാടം ഡി.പി. വേള്‍ഡിന് സമീപം കായലിലാണ് മൃതദേഹം കണ്ടത്. രാത്രി 11.30 ഓടെ ബന്ധുക്കള്‍ സ്‌റ്റേഷനിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു.
സമൂഹ മാധ്യമങ്ങളിൽ വൈറലാകുക എന്നത് പുത്തൻ തലമുറയുടെ ആഗ്രഹമാണ്. ലൈക്കിന് വേണ്ടി മാത്രം ഏതറ്റംവരെയും സാഹസവും ചെയ്യാൻ പുതുതലമുറ തയ്യാറാണ്. പുതിയ കാലത്തേ കുട്ടികളെ മാത്രം അടച്ചാക്ഷേപിക്കാൻ പറ്റില്ലായെങ്കിലും കുടുതലും സാഹസത്തിന് മുതിരുന്നത് പുതിയ തലമുറ തന്നെയാണ്. നാലാളറിയാനും ലൈക്കുകൾ വാരി കുട്ടനും ഇവർ ചെയ്തുകൂട്ടുന്ന കാര്യങ്ങൾ ചെറുതല്ല. ഇതിനു സഹായിക്കുന്ന നിരവധി അപ്പ്ലിക്കേഷനുകളും ഇന്ന് സുലഭമാണ്. എന്തെങ്കിലും വ്യത്യസ്തമായി ഒന്ന് ചെയ്ത് ഇവയിൽ പോസ്റ്റ് ചെയ്താൽ മതി സമൂഹത്തിൽ നാലാൾ അറിയുന്ന തരത്തിൽ എത്തിപ്പെടാം. ഈ ചിന്ത പലപ്പോഴും വലിയ അപകടങ്ങളിലേക്കും അബദ്ധങ്ങളിലേക്കും കൊണ്ട് ചെന്നെത്തിക്കുകയാണ് പതിവ്. അത്തരമൊരു വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നതും. സമൂഹ മാധ്യമങ്ങളിൽ വീരപരിവേഷം ലഭിക്കാൻ വിദ്യാർത്ഥി മിനഞ്ഞുണ്ടാക്കിയത് സിനിമയെ വെല്ലും കഥ.
സോഷ്യൽ മീഡിയയെ ദുരുപയോഗിക്കാൻ ശ്രമിച്ചാൽ മുട്ടൻ പണി കിട്ടും എന്നതിനുള്ള ഒന്നാന്തരം തെളിവായിരിക്കുകയാണ് കൊച്ചിയിലെ അലന്റെ അറസ്റ്റ്. ട്രെയിൻ യാത്രയ്ക്കിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ഇടിച്ച് മൂക്ക് തകർത്തു എന്ന വ്യാജ സന്ദേശം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിനാണ് എറണാകുളം രവിപുരത്ത് ഏവിയേഷൻ കോഴ്‌സിനു പഠിക്കുന്ന അലനെ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു . എന്നാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റമല്ലാത്തതിനാൽ അലനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതായി എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.
അലൻ സോഷ്യൽ മീഡിയ വഴി വ്യാജ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു . നടക്കാത്ത ഒരു സംഭവം നടന്നതായി പ്രചരിപ്പിക്കുകയാണ് അലൻ ചെയ്തത് . കൊച്ചി റേഞ്ച് ഐജി യുടെ നേരിട്ടുള്ള നിർദ്ദേശ പ്രകാരമാണ് കേസ് എടുത്തത്. അലന്റെ ബന്ധുക്കളെ വിളിച്ചു വരുത്തിയാണ് പിന്നീട് ജാമ്യത്തിൽ വിട്ടത്. കേസ് എടുത്തതിനു പുറമേ താക്കീതും നൽകി. ആളുകളെ പരിഭ്രാന്തരാക്കി പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു എന്നുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തതെന്നും അസിസ്റ്റന്റ്‌റ് കമ്മിഷണർ പറഞ്ഞു.
ട്രെയിൻ യാത്രയ്ക്കിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ നായക പരിവേഷത്തോടെ നേരിടുകയും ഇടിച്ച് മൂക്ക് തകർക്കുകയും ചെയ്തു എന്നാണ് അലൻ വാട്‌സ് അപ്പ് സന്ദേശത്തിൽ പറഞ്ഞത്. പട്ടാപ്പകൽ കൊച്ചിയിൽ ട്രെയിനിൽ പീഡനമെന്നോ എന്നും ചോദ്യം ഉയർന്നു. ഇതോടെ റെയിൽവേ പൊലീസും വെട്ടിലായി . അവരും അന്വേഷണം തുടങ്ങി. പക്ഷെ പരാതിക്ക് ആസ്പദമായ കാര്യങ്ങൾ കണ്ടുപിടിക്കാൻ റെയിൽവേ പൊലീസിനും കഴിഞ്ഞില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ അലന്റെ മെസ്സേജ് പരന്നതോടെ തന്നെ കൊച്ചി സെൻട്രൽ പൊലീസ് അലനെ തിരക്കി ഇറങ്ങിയിരുന്നു.
തുടർന്നാണ് അലന് പിടിവീണത്. തൃശൂർ ആളൂർ സ്വദേശി അലൻ രവിപുരത്താണ് ഏവിയേഷൻ കോഴ്‌സിനു പഠിക്കുന്നത്. കഴിഞ്ഞ മുപ്പത്തിയൊന്നിനാണ് ട്രെയിൻ യാത്രക്കാരെ പരിഭ്രാന്തരാക്കും വിധം അലന്റെ വാട്‌സ് അപ്പ് സന്ദേശം പരന്നത്. തൃശൂരുനിന്നും എറണാകുളത്തേക്ക് വരുന്ന ട്രെയിനിലാണ് പെൺകുട്ടിക്ക് നേരെ പീഡന ശ്രമം നടന്നത് എന്നാണ് അലൻ സന്ദേശത്തിൽ വെളിപ്പെടുത്തിയത് . ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാർ മിക്കവരും അവിടെ ഇറങ്ങി. തന്റെ സീറ്റിന്നടുത്ത് 20 വയസ് പ്രായമുള്ള പെൺകുട്ടി ഇരുന്നിരുന്നു. ഇതിന്നിടെ 40-45 വയസ് പ്രായമുള്ള മധ്യവയസ്‌ക്കൻ ട്രെയിനിൽ കയറി. മറ്റു സീറ്റുകൾ ഒഴിഞ്ഞുകിടന്നിട്ടും ഇയാൾ പെൺകുട്ടിയുടെ അടുത്താണ് ഇരുന്നത്. നോർത്തിൽ നിർത്തിയ ട്രെയിൻ സൗത്തിലെക്ക് പുറപ്പെട്ടപ്പോൾ ആളൊഴിഞ്ഞ ഭാഗത്ത് സിഗ്‌നൽ കിട്ടാത്തതിനെ തുടർന്ന് നിർത്തി.
ഈ സമയം മധ്യവയസ്‌ക്കൻ പെൺകുട്ടിയെ കയറിപ്പിടിച്ചു. പെൺകുട്ടിയെ ആക്രമിക്കാനുള്ള ശ്രമം കണ്ടപ്പോൾ തന്റെ ടെംപർ തെറ്റി. താൻ ഓടിയെത്തി അയാളെ മർദ്ദിച്ചു. മൂക്കിന്റെ പാലത്തിനു മുറിവേറ്റതിനെ തുടർന്ന് അയാളുടെ മൂക്കിൽ നിന്നും രക്തം ഒഴുകി. ഇതു കണ്ടു ഭയന്ന പെൺകുട്ടി നിർത്തിയിരുന്ന ട്രെയിനിൽ നിന്നും ഇറങ്ങി പുറത്തേക്ക് ഓടി. ട്രെയിൻ സൗത്തിൽ എത്തിയപ്പോൾ യാത്രക്കാരനെ പ്ലാറ്റ് ഫോമിലെ പൊലീസുകാരനെ ഏൽപ്പിച്ചു. എന്നാൽ മൂക്കിൽ നിന്നും രക്തമൊഴുകുന്ന അക്രമിയുടെ വാക്കുകൾ ആണ് പൊലീസ് വിശ്വസിച്ചത്. തനിക്കെതിരെ വധശ്രമത്തിനു കേസ് എടുക്കുമെന്ന് അറിയിച്ചു.വിശ്വസനീയത കലർന്ന സ്വരത്തിൽ അലൻ വിവരിക്കുന്നു. കേസിൽ നിന്ന് തനിക്ക് രക്ഷപ്പെടണമെങ്കിൽ പെൺകുട്ടിയെയോ മറ്റു സാക്ഷികളെയോ ഹാജരാക്കണം.
പെൺകുട്ടി ആരെന്നു തനിക്കറിയില്ല. കേസിൽ കുടുങ്ങിയാൽ പാസ്‌പോർട്ട് ഉൾപ്പെടെ തടഞ്ഞു വയ്ക്കാൻ സാധ്യത ഏറെയാണ്. ഈ പെൺകുട്ടിയെ കണ്ടെത്താൻ സോഷ്യൽ മീഡിയ സഹായിക്കണം-വീര പരിവേഷത്തോടെയുള്ള വിവരണത്തിനു ശേഷം അപേക്ഷയുടെ സ്വരത്തിലുള്ള അലന്റെ വിവരണം ഇങ്ങനെയായിരുന്നു . ഈ സന്ദേശം വൈറൽ ആയതോടെ വെട്ടിലായത് റെയിൽവേ പൊലീസും സെൻട്രൽ പൊലീസുമാണ്. സംഭവം സത്യമാണോ എന്നറിയാൻ പൊലീസ് അന്വേഷണവുമായി ഇറങ്ങി. റെയിൽവേ പൊലീസും അന്വേഷണത്തിൽ ചേർന്ന് . തുടർന്നാണ് അലനെ പൊലീസ് പിടിയത് . ചോദ്യം ചെയ്തതോടെ അലൻ കുറ്റമേൽക്കുകയായിരുന്നു . സന്ദേശം വ്യാജമാണെന്ന് അലൻ സമ്മതിച്ചു. ഇങ്ങിനെ ഒരു സംഭവം നടന്നിട്ടില്ലെന്നും അലൻ മൊഴി നൽകി.
സമൂഹമാധ്യമത്തിൽ താരപരിവേഷം ലഭിക്കാൻ വേണ്ടിയാണ് താൻ പോസ്റ്റിട്ടതെന്ന് അലൻ സമ്മതിച്ചു. ഇതോടെ സെൻട്രൽ പൊലീസ് കേസ് ചാർജ് ചെയ്തു. ബന്ധുക്കളെ വിളിച്ചു വരുത്തി. രാത്രിയോടെ മജിസ്‌ട്രേട്ടിന് മുൻപിൽ ഹാജരാക്കി. ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരം ആയതിനാൽ ആണ് അലന് ലഭിച്ചത് . സോഷ്യൽ മീഡിയാ ഭ്രാന്ത് മൂത്ത് വീരപരിവേഷം സൃഷ്ടിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവർക്കുള്ള പാഠമാണ് ഈ വാർത്ത. ഇത്തരം കാര്യങ്ങൾ ചെയ്യാൻ ഇറങ്ങി പുറപ്പെടും മുൻപ് ഒന്നോർക്കുക വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. സ്വന്തം ജീവിതം ഇരുമ്പഴിക്കുള്ളിൽ നശിപ്പിക്കാതെ നോക്കേണ്ടത് സ്വന്തം ഉത്തരവാദിത്തം തന്നെയാണ്.