ഷെയ്‍ൻ നിഗം വിവാദത്തിൽ ‘അമ്മ’ സംഘടനയും ഫെഫ്കയും ചർച്ചകൾ അവസാനിപ്പിച്ചു. ഷെയ്ൻ തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവന പ്രകോപനപരമാണെന്നും സർക്കാർ തലത്തിലും താരം തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിച്ചെന്നും സംഘടന പറഞ്ഞു.
നിര്‍മാതാക്കളും സംവിധായകരുമായുള്ള പ്രശ്നത്തില്‍ നടക്കുന്ന ചര്‍ച്ച ഏകപക്ഷീയമെന്നാണ് ഷെയ്ന്‍ തലസ്ഥാനത്ത് പറഞ്ഞത്. സിനിമ മുടങ്ങിയതിനെപ്പറ്റി നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമത്തെപ്പറ്റി ചോദിച്ചപ്പോള്‍ നിര്‍മാതാക്കള്‍ മനോവിഷമമല്ല മനോരോഗമാണെന്നായിരുന്നു ഷെയിന്റെ പ്രതികരണം.ചലച്ചിത്രമേളയിൽ പങ്കെടുക്കവെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു വികാരപരമായി ഷെയ്ൻ സംസാരിച്ചത്. തുടർന്ന് മന്ത്രി എ.കെ. ബാലനെയും ഷെയ്ൻ കാണുകയുണ്ടായി.
തന്നെ സിനിമയിൽ ആരൊക്കെയോ പുറത്താക്കാൻ ശ്രമിക്കുന്നുവെന്നും വല്ലാത്ത മാനസിക വിഷമത്തിലാണ് താനെന്നും ഷെയ്ൻ മന്ത്രിയോട് പറയുകയുണ്ടായി. സിനിമ ഉപേക്ഷിച്ചത് തന്നോടാലോചിക്കാതെയെന്ന് ഷെയ്ന്‍ പറഞ്ഞു. പ്രശ്നങ്ങള്‍ ബന്ധപ്പെട്ടവര്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതാണ് നല്ലത്. സർക്കാർ വേണ്ട സഹായങ്ങൾ നൽകും. ‘അമ്മ’യ്ക്കു തന്നെ തീർക്കാവുന്ന പ്രശ്നങ്ങളേയുള്ളൂ.’–മന്ത്രി പറഞ്ഞു.
രമ്യമായി പോകുന്നതാണ് ഇരുകൂട്ടര്‍ക്കും നല്ലതെന്നും മന്ത്രി പറഞ്ഞു. സിനിമാ സെറ്റില്‍ പൊലീസ് പരിശോധനയ്ക്ക് നിയമപരിമിതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഷെയ്ന്‍ നിഗം അമ്മയോടൊപ്പം എത്തിയാണ് മന്ത്രി ബാലനുമായി തിരുവനന്തപുരത്തെ വീട്ടില്‍ കൂടിക്കാഴ്ച നടത്തിയത്.
സിദ്ദിഖ് ഒരുക്കിയ സിനിമകളില്‍ ഏറ്റവും ബജറ്റ് കൂടിയ സിനിമയാണ് മോഹന്‍ലാല്‍ ചിത്രമായ ബിഗ്ബ്രദര്‍. എപ്പോഴും രസകരമായ നല്ല ചിത്രങ്ങള്‍ ഒരുക്കുന്ന സിദ്ധിഖ് എന്തുകൊണ്ടാണ് ഇപ്പോള്‍ ഒരു ബിഗ് ബജറ്റ് സിനിമയെന്ന ആശയത്തിലേക്ക് വഴിമാറിയത്? നാടോടുമ്പോള്‍ നടുവെ ഓടണം എന്ന പ്രമാണം തന്നെയാണ് മാറ്റത്തിന് കാരണം.
സിനിമയുടെ വളര്‍ച്ചയനുസരിച്ചാണ് ബജറ്റ് കൂടുന്നത്. പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്നത് വലിയ വലിയ സംഭവങ്ങളാണ്. സൂപ്പര്‍ സ്റ്റാറുകളുടെ സിനിമയാകുമ്പോള്‍ പ്രത്യേകിച്ചും. മോഹന്‍ലാലും മമ്മൂട്ടിയും വലിയ ക്യാന്‍വാസുള്ളവരാണ്. അവരില്‍ നിന്നും പ്രേക്ഷകര്‍ ആവശ്യപ്പെടുന്നത് വലിയ സിനിമകളാണ്. സിനിമാ മാര്‍ക്കറ്റ് വലുതായിരിക്കുന്നു. മോഹന്‍ലാലിന്റെ ബജറ്റ് വരെ വലുതാണ്. അപ്പോള്‍ അതിനനുസരിച്ച്, പ്രേക്ഷകരുടെ ഉയര്‍ന്ന പ്രതീക്ഷയ്ക്കനുസരിച്ച് സിനിമയെടുക്കണം. പ്രേക്ഷകര്‍ ഇല്ലെങ്കില്‍ സിനിമയില്ല. അവര്‍ തിയേറ്ററില്‍ എത്തിയാലേ സിനിമ വിജയിക്കൂ.
ഇന്ന് മലയാള സിനിമ മത്സരിക്കുന്നത് ഹിന്ദി, ഇംഗ്‌ളീഷ്, തമിഴ് ചിത്രങ്ങളോടാണ്. പക്ഷേ അവരുടെ ബജറ്റിനോടൊന്നും നമുക്ക് അടുക്കാനാകില്ല. എങ്കിലും നമ്മുടെ ബജറ്റിന്റെ പരമാവധി പരിധിക്കുള്ളില്‍ നിന്ന് കാര്യങ്ങള്‍ ചെയ്യുന്നു. ചെലവ് ചുരുക്കി ലാഭം കൂട്ടിക്കൂടെ എന്നൊക്കെ പലരും ചോദിക്കും. പക്ഷേ അങ്ങനെ ചെയ്താല്‍ ബിസിനസിനെ ബാധിക്കും. വീണ്ടും നമ്മള്‍ ആ ചെറിയ ലോകത്തില്‍ ചുരുങ്ങിപ്പോകും. അതാണ് എന്റെ സിനിമയിലെ മാറ്റം. ഞാന്‍ മാത്രമല്ല മറ്റു പലരും അങ്ങനെയാണ്.
മൂന്നു ഭാഷകളില്‍ ചെയ്ത ബോഡി ഗാര്‍ഡും ബിഗ്ബ്രദറും തമ്മിലുള്ള വ്യത്യാസം
ബോഡി ഗാര്‍ഡ് ഒരു ലൗ സ്റ്റോറിയായിരുന്നു. ഇതങ്ങനെയല്ല. വൈകാരിക പശ്ചാത്തലമുള്ള ആക്ഷന്‍ സിനിമയാണ്. പിന്നെ ഒരു സൂപ്പര്‍ സ്റ്റാറിനെ നായകനാക്കുമ്പോള്‍ അദ്ദേഹമല്ലാതെ മറ്റാര്‍ക്കും ആ വേഷം ചെയ്യാന്‍ സാധിക്കില്ലെന്ന തോന്നല്‍ പ്രേക്ഷകര്‍ക്കുണ്ടാകണം. അങ്ങനെയാണ് ഈ കഥ എഴുതിയപ്പോള്‍ തന്നെ പറ്റിയത് മോഹന്‍ലാലാണെന്ന് തീരുമാനിച്ചത്. അദ്ദേഹത്തിന്റെ ഇങ്ങനെയുള്ള ചിത്രങ്ങളാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്.
പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് സിനിമകള്‍ വരാറുണ്ടോ
ഇപ്പോള്‍ അങ്ങനെയുള്ള സിനിമകള്‍ വരുന്നുണ്ട്. അവര്‍ ആഗ്രഹിക്കുന്ന തരത്തിലാണ് സിനിമകള്‍ വരുന്നത്. പുലിമുരുകനും ലൂസിഫറും മറ്റും മലയാള സിനിമയുടെ സാദ്ധ്യത എത്ര വലുതാണെന്ന് കാണിച്ചുതന്ന ചിത്രങ്ങളാണ്. അതാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ കൊച്ചു കൊച്ചു സിനിമകള്‍ ആഗ്രഹിക്കുന്നില്ല എന്നല്ല. അത്തരം സിനിമകള്‍ വലിയ സ്റ്റാറുകളില്‍ നിന്നും പ്രതീക്ഷിക്കില്ല. ഉദാഹരണത്തിന്, രജനീകാന്തില്‍ നിന്നും ഒരു ഫാമിലി ഡ്രാമ ആരും ആഗ്രഹിക്കില്ല. അത്തരം വളര്‍ച്ച ഓഫ്ബീറ്റ് സിനിമകള്‍ സൃഷ്ടിക്കും. എന്നാല്‍ അത്തരം സിനിമകള്‍ക്ക് പ്രേക്ഷകരുടെ ഇഷ്ടം കുറയും. അതേസമയം പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന സിനിമകള്‍ ഉത്സവമേളം പോലെയാണ്.
മലയാള ചിത്രങ്ങള്‍ ഇപ്പോള്‍ മറ്റു ഭാഷകളിലേക്ക് കൂടുതലായി പോകാറുണ്ടല്ലോ
പണ്ടുമുതലേ മലയാള ചിത്രങ്ങള്‍ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യാറുണ്ട്. മലയാളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ എന്റെ ചിത്രങ്ങളാണ് മറ്റു ഭാഷകളില്‍ ചെയ്തിട്ടുള്ളത്. സബ്ജക്റ്റുകള്‍ അത്തരത്തിലുള്ളതായതാണ് അതിന് കാരണം.അത്തരം സിനിമകള്‍ എവിടെയും കൊണ്ടുപോയി അവതരിപ്പിക്കാനാകും. അങ്ങനെയാകാം എന്റെ സിനിമകള്‍ തുടര്‍ച്ചയായി മറ്റു ഭാഷകളിലേക്ക് കൊണ്ടുപോകുന്നത്. ബിഗ് ബ്രദറും ഒരു പക്ഷേ മറ്റ് ഭാഷകളിലേക്ക് പോകും. കാരണം മറ്റു ഭാഷകളിലേക്ക് പോകാവുന്ന സബ്ജക്റ്റാണിത്.
ബിഗ് ബ്രദറിലെ നായിക
ഒരു തമിഴ് നടിയെയാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്. പക്ഷേ ഡേറ്റിന്റെ പ്രശ്നം വന്നതോടെ അവര്‍ മാറി. അങ്ങനെ മിര്‍ണ മേനോന്‍ നായികയായി. എപ്പോഴും നമ്മള്‍ സിനിമ ചെയ്യുമ്പോള്‍ സൂപ്പര്‍ സ്റ്റാറിന്റെ ഡേറ്റിനനുസരിച്ചേ ചെയ്യാനാകൂ. ഇവിടെ ലാലാണ് ഹീറോ. അദ്ദേഹത്തിന്റെ ഡേറ്റുമായി അഡ്ജസ്റ്റ് ചെയ്തേ മറ്റു താരങ്ങളുടെ ഡേറ്റ് വാങ്ങാനാകൂ. അതനുസരിച്ച് മറ്റുള്ളവര്‍ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യണം. അങ്ങനെയാണ് ബിഗ് ബ്രദറില്‍ പുതിയ നായിക എത്തിയത്.
മോഹന്‍ലാലിനോട് കഥ പറഞ്ഞതെങ്ങനെ
അമ്മയ്ക്കു വേണ്ടി അമ്മ മഴവില്‍ എന്ന ഷോ ചെയ്യുന്ന സമയത്താണ് ഇതിന്റെ ത്രെഡ് പറയുന്നത്. ആ ഷോ സംവിധാനം ചെയ്തത് ഞാനായിരുന്നു. അപ്പോഴാണ് ലാലിനെ ഫ്രീയായി കിട്ടിയത്. രണ്ടു പ്രോജക്റ്റുകള്‍ അന്നേരം ലാല്‍ കമ്മിറ്റ് ചെയ്തിരുന്നു. അതുകഴിഞ്ഞ് ബിഗ് ബ്രദര്‍ ചെയ്യാമെന്ന് സമ്മതിച്ചു. അതിനു ശേഷം കഥ കേട്ട് ഇഷ്ടപ്പെട്ടു.
ഹണി റോസിലേക്ക് എത്തിയത് എങ്ങനെ
അതും ഒരു പുതുമുഖത്തെ വയ്ക്കാനാണ് തീരുമാനിച്ചിരുന്നത്. പക്ഷേ ഹെവി റോളായിരുന്നു അത്. ഒരു പുതുമുഖത്തെ വച്ച് ചെയ്താല്‍ ശരിയാകില്ലെന്ന് തോന്നി. അങ്ങനെയാണ് ഹണി റോസിനെ കാസ്റ്റ് ചെയ്തത്. ഭാഗ്യത്തിന് ആ സമയത്ത് അവര്‍ക്ക് ഡേറ്റുണ്ടായിരുന്നു.
സൂപ്പര്‍ താരങ്ങള്‍ വരെ മറ്റുള്ളതെല്ലാം കളഞ്ഞ് ബിഗ് ബജറ്റിന് പുറകേ പോകാറുണ്ടല്ലോ
അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. എന്നെ സംബന്ധിച്ച് ഞാന്‍ ഒരു സിനിമ കമ്മിറ്റ് ചെയ്താല്‍ വേറെ ഒരു ഓഫര്‍ വന്നാലും സ്വീകരിക്കില്ല. കാരണം ഞാന്‍ ഒരു സിനിമ ചെയ്യാമെന്ന് ഏറ്റിരിക്കുകയാണ്. നിരവധി പേരാണ് ആ സിനിമയെ ആശ്രയിച്ച് ജീവിക്കുന്നത്. പല താരങ്ങളും ഇന്ന് അങ്ങനെ കമ്മിറ്റഡല്ല. അത് ആര്‍ട്ടിസ്റ്റായാലും സംവിധായകരായാലും ടെക്നീഷ്യന്‍സായാലും ഒരു പോലെ തന്നെ. ബിഗ് ബജറ്റ് ചിത്രം വരുമ്പോള്‍ മറ്റു പടങ്ങളെല്ലാം വിട്ട് അതിലേക്ക് പോകും. പക്ഷേ ഞാന്‍ അങ്ങനെ ചെയ്യില്ല. ബോഡി ഗാര്‍ഡ് മലയാളം കഴിഞ്ഞ സമയത്ത് സല്‍മാന്‍ ഖാന് പെട്ടെന്ന് ഹിന്ദിയില്‍ ചെയ്യണമെന്ന് പറഞ്ഞു. ഞാന്‍ ആ സമയം തമിഴില്‍ കമ്മിറ്റ് ചെയ്തുപോയിരുന്നു. അതുകഴിഞ്ഞ് ഹിന്ദി ചെയ്യാമെന്ന് സല്‍മാനോട് പറഞ്ഞു. അദ്ദേഹത്തിന് കാര്യം മനസിലായി. അങ്ങെനെയാണ് തമിഴ് കഴിഞ്ഞ് ഹിന്ദിയിലേക്ക് ബോഡി ഗാര്‍ഡ് ചെയ്തത്.
ബിഗ് ബ്രദറില്‍ ബുദ്ധിമുട്ടായി തോന്നിയത്
ഒരുപാട് ആക്ഷന്‍ സീക്വന്‍സുള്ള ചിത്രമാണിത്. മോഹന്‍ലാലായതുകൊണ്ട് വളരെ ഈസിയായി അതൊക്കെ ചെയ്തു. പിന്നെ ആ പ്രധാന ലൊക്കേഷന്‍ തിരക്കേറിയ ബംഗളൂര്‍ ആയിരുന്നു. അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടായി. ബജറ്റ് 28 കോടിയെന്നു പറഞ്ഞാണ് തുടങ്ങിയത്. ഇപ്പോള്‍ 32 കോടിയിലെത്തി. മലയാളത്തില്‍ തന്നെ ഏറ്റവും വലിയ ബജറ്റാണിത്.
നിര്‍മ്മാണരംഗത്തേക്ക് ഇറങ്ങാന്‍ കാരണം
നമ്മള്‍ ആഗ്രഹിക്കുന്ന പോലെ സിനിമ എടുക്കാനാകും. ഈ സിനിമ തന്നെ 90 ദിവസമാണ് പ്‌ളാന്‍ ചെയ്തിരുന്നത്. ഇപ്പോള്‍ 110 ദിവസമായി. വെളിയില്‍ നിന്നുള്ള ഒരു നിര്‍മ്മാതാവാണെങ്കില്‍ ഇതു മതി സിനിമാമേഖല മൊത്തം നടന്നു പറയാന്‍. അവരെ നശിപ്പിക്കുന്നു എന്നൊക്കെ പറയും. മറ്റുള്ളവര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകും. രണ്ടുമൂന്ന് സിനിമകളില്‍ ഈ ആരോപണം കേട്ടതോടെയാണ് സ്വന്തമായി നിര്‍മ്മിക്കാമെന്ന് തീരുമാനിച്ചത്. ഒരു സിനിമ എടുത്ത് തിയേറ്ററില്‍ കൂടുതല്‍ നാള്‍ ഓടുമ്പോള്‍ അതേക്കുറിച്ചൊന്നും പറയില്ല. ദിവസം കൂട്ടി ബജറ്റ് വലുതാക്കിയെന്നേ പറയൂ. ഗോഡ് ഫാദര്‍ എടുക്കുന്ന സമയത്ത് 20 ദിവസമായിരുന്നു ഷൂട്ടിംഗ്. അന്ന് പലരും പറഞ്ഞിരുന്നു ഇത്രയും ദിവസം വേണ്ടിയിരുന്നില്ലെന്ന്. പക്ഷേ ഇന്നത്തെ സിനിമകള്‍ 90 ദിവസം വരെ എടുത്താണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്നത്. ഗോഡ്ഫാദര്‍ 412 ദിവസം ഓടി. അതാരും പറയില്ല. പിന്നെ ബജറ്റ്.
ഈ സിനിമയ്ക്ക് നാലുകോടിയാണ് മാറിയത്. ഈ തുക കൊണ്ട് മലയാളത്തില്‍ ഒരു സിനിമയെടുക്കാം. നിര്‍മ്മാതാവിനെ സംബന്ധിച്ച് ഇതൊക്കെ പ്രയാസമുണ്ടാക്കുന്ന കാര്യങ്ങളാണ്. എനിക്കുതന്നെ അത് നേരിടേണ്ടി വന്നിട്ടുണ്ട്. അതൊക്കെ തരണം ചെയ്യുകയാണ്. ബോഡി ഗാര്‍ഡിനു ശേഷം രണ്ട് ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്തിരുന്നു. അതുകഴിഞ്ഞ് ഞാന്‍ എല്ലാവരോടും പറഞ്ഞു, ഇനി സ്വന്തം പ്രൊഡക്ഷനിലേ സിനിമ ചെയ്യൂ എന്ന്.
ബജറ്റ് കൂടിയതില്‍ എതിര്‍പ്പുണ്ടായില്ലേ
സ്വാഭാവികമായും എതിര്‍പ്പുണ്ടാകുമല്ലോ. വൗച്ചറും സ്‌ക്രിപ്റ്റും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്നു വരെ പലരും പറഞ്ഞു. ഞാന്‍ അതൊന്നും നോക്കാറില്ല. സംവിധായകന്റെ റോളാണ് എന്റേത്. വൗച്ചറും കാര്യങ്ങളും നോക്കാന്‍ വേറെ ആള്‍ക്കാരുണ്ട്. പിന്നെ ഈ ചിത്രത്തില്‍ അധികം വന്ന ബാദ്ധ്യത ഏറ്റെടുക്കാന്‍ ഒരു കോര്‍പ്പറേറ്റ് മുന്നോട്ടു വന്നിട്ടുണ്ട്. വലിയ കമ്പനിയാണ്. ഉടന്‍ അനൗണ്‍സ്മെന്റുണ്ടാകും.
ബിഗ് ബ്രദര്‍ മലയാള സിനിമയിലേക്ക് പുതിയ താരങ്ങളെ സംഭാവന ചെയ്യുന്നുണ്ടോ
ഗാഥ എന്ന കുട്ടി ആദ്യമായാണ് സിനിമയില്‍ അഭിനയിക്കുന്നത്. നായികയും ഹണി റോസും കഴിഞ്ഞാല്‍ പ്രാധാന്യമുള്ള വേഷമാണ് അവര്‍ ചെയ്തിരിക്കുന്നത്.
താരങ്ങളും കഥാപാത്രങ്ങളും
മോഹന്‍ലാല്‍ സച്ചിദാനന്ദനാണ് . ബിഗ് ബ്രദര്‍ അനൂപ് മേനോന്‍ ഒരു ഡോക്ടറുടെ വേഷമാണ്.
കഥാപാത്രത്തിന്റെ പേര് ഡോ. വിഷ്ണു. പിന്നെ ബോളിവുഡ് താരം സര്‍ജാനോഖാലിദ്, .സത്‌നാ ടൈറ്റസ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍.
ബിഗ് ബ്രദറില്‍ മനസില്‍ ഓര്‍ത്തുവയ്ക്കുന്ന സംഭവം എന്താണ്
മോഹന്‍ലാലിന്റെ അതിഗംഭീര അഭിനയമാണ് ഈ ചിത്രത്തില്‍. അദ്ദേഹത്തിന്റെ പ്രത്യേകത ആരെയും മുറിവേല്‍പ്പിക്കാത്ത സ്വഭാവമാണ്. അതിനെക്കാള്‍ എന്നെ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ സ്നേഹമാണ്. മനുഷ്യരോട് മാത്രമല്ല ചെടികളോട് പോലും അദ്ദേഹത്തിന് സ്നേഹമുണ്ട്. ചെടിയുടെ ഒരില പോലും നുള്ളാന്‍ അനുവദിക്കില്ല. ഷൂട്ടിംഗിനിടെ ഫ്രെയിമില്‍ ഏതെങ്കിലും മരം നിന്നാല്‍ അത് മറ്റു ഭാഗത്തേക്ക് മാറ്റിക്കെട്ടാന്‍ നമ്മള്‍ ശ്രമിക്കും. അതു കണ്ടാല്‍ ഉടന്‍ ലാല്‍ ഇടപെടും. എന്തിനാ ആ ചെടിയെ ഉപദ്രവിക്കുന്നെ. ക്യാമറയും ഞാനും അല്‍പ്പം മാറി നിന്നാല്‍ പോരേ എന്നൊക്കെ ചോദിക്കും. അത്രയ്ക്കും പ്രകൃതിയെ ഇഷ്ടപ്പെടുന്ന ആളാണ്. പുല്ലിലൂടെ ആരെങ്കിലും നടന്നാലും ചോദിക്കും എന്തിനാ ആ പുല്ലിനെ നശിപ്പിക്കുന്നതെന്ന്. ഈ ചിത്രത്തിനിടയിലാണ് ഞാനത് കണ്ടെത്തിയത്
റിലീസിംഗ് തീയതി മാറ്റിയോ
ക്രിസ്മസ് റിലീസെന്നാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഷൂട്ടിംഗ് കുറച്ചു കൂടി തീരാനുണ്ട്. ജനുവരി 16ന് റിലീസ് ചെയ്യും. മൂന്നു പാട്ടുകളാണ് ഉള്ളത്. രണ്ടെണ്ണം റഫീഖ് അഹമ്മദും മറ്റൊന്ന് സന്തോഷ് വര്‍മ്മയുമാണ് എഴുതുന്നത്. ദീപക് ദേവാണ് സംഗീതം. ഫൈറ്റ് സുപ്രീം സുന്ദറും സില്‍വയും ചേര്‍ന്ന് നിര്‍വഹിച്ചിക്കുന്നു. കോറിയോഗ്രഫി ദിനേശും ബൃന്ദയുമാണ് കൈകാര്യം ചെയ്തിട്ടുള്ളത്. ഗൗരി ശങ്കറാണ് എഡിറ്റര്‍. മൂന്ന് ബാനറിലാണ് സിനിമ ചെയ്തിട്ടുള്ളത്. എസ് ടാക്കീസ്, ശ്യാമ ഇന്റര്‍നാഷണല്‍, മറ്റൊന്ന് ഒരു കോര്‍പ്പറേറ്റ് കമ്പനി.
നടന്‍ ഷെയ്ന്‍ നിഗവുമായുള്ള പ്രശ്‌നത്തില്‍ ഇനി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.രഞ്ജിത്. നിര്‍മാതാക്കളെ മനോരോഗികള്‍ എന്നു ഷെയ്ന്‍ വിളിച്ചിരുന്നു. അങ്ങനെ വിളിച്ചയാളുമായി ഇി ചര്‍ച്ചയ്ക്കില്ലെന്നും ചര്‍ച്ച അവസാനിപ്പിച്ചത് നിരവധി ശ്രമങ്ങള്‍ക്കുശേഷമാണെന്നും രഞ്ജിത് പറഞ്ഞു.
ഇന്നലെ കൊച്ചിയില്‍ നടന്ന ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഷെയ്‌നുമായുള്ള ചര്‍ച്ചയില്‍ അമ്മയും അതൃപ്തി പ്രകടിപ്പിച്ചു. ഷെയ്ന്‍ ഖേദം പ്രകടിപ്പിക്കണമെന്നും നിര്‍മാതാക്കള്‍ പറഞ്ഞിരുന്നു. നിര്‍മാതാക്കളെ ഷെയിന്‍ മനോരോഗികളെന്ന് വിളിക്കുകയും സര്‍ക്കാര്‍ തലത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചുവെന്നും സംഘടനകള്‍ ആരോപിച്ചു.തിരുവനന്തപുരത്ത് മന്ത്രി എ.കെ.ബാലനെ കണ്ട് ഷെയ്ന്‍ പരാതി പറയുകയും ചെയ്തു.
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടക്കുന്ന സംഭവമാണ് മുംബൈയിലെ താനെയിലുണ്ടായത്. അന്യമതത്തില്‍ ഉള്ള യുവാവിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയ മകളെ പിതാവ് അതിദാരുണമായി കൊലപ്പെടുത്തി. 27കാരിയായ പ്രിന്‍സിയെ പിതാവായ 47തകാരന് അരവിന്ദ് തിവാരിയാണ് കൊലപ്പെടുത്തിയത്. മകളെ വെട്ടി നുറുക്കിയ ശേഷം സ്യൂട്ട്‌കെയ്‌സിലാക്കി ഉപേക്ഷിക്കുകയായിരുന്നു.ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം ആറ് മാസങ്ങള്‍ക്ക് മുൻപാണ് പ്രിന്‍സി ഉത്തര്‍പ്രദേശില്‍ നിന്നും മുംബൈയില്‍ എത്തുന്നത്. ഭന്ദൂപില്‍ പ്രിന്‍സി ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെ ഇസ്ലാം മതത്തില്‍പ്പെട്ട യുവാവുമായി പ്രിന്‍സി പ്രണയത്തിലായി. ഇക്കാര്യം അറിഞ്ഞതോടെ പിതാവ് മകളെ കൊലപ്പെടുത്തി.
പ്രിന്‍സിയുടെ മൃതദേഹത്തിന്റെ ഒരു ഭാഗം മാത്രമാണ് പോലീസിന് കണ്ടെത്താനായത്. അരക്ക് മുകളിലേക്കുള്ള ഭാഗം ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രിന്‍സിയുടെ പിതാവ് അരവിന്ദ് തിവാരി മലാദിലെ ഒരു ട്രാവല്‍ ഏജന്‍സിയിലെ ജോലിക്കാരനാണ്. പ്രിന്‍സിയുടെ പ്രണയബന്ധം അറിഞ്ഞപ്പോള്‍ മുതല്‍ പിതാവും മകളും തമ്മില്‍ വഴക്ക് സ്ഥിരമായിരുന്നു. പ്രണയ ബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ പ്രിന്‍സി തയ്യാറായില്ല. ബന്ധത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ചെയ്തത്. ഇതോടെ പ്രകോപിതനായ പിതാവ് അരവിന്ദ് മകളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മറ്റൊരു മതത്തില്‍പ്പെട്ട യുവാവിനെ മകള്‍ പ്രണയച്ചിതാണ് അരവിന്ദിനെ ചൊടിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. തിത്വാലയിലാണ് പ്രിന്‍സിയും പിതാവ് അരവിന്ദും താമസിച്ചിരുന്നത്.പ്രിന്‍സിയുടെ അമ്മയും മറ്റ് മൂന്ന് സഹോദരിമാരും ഉത്തര്‍പ്രദേശിലെ ജാന്‍പൂരിലാണ് താമസം.
കൊലപാതകശേഷം അരവിന്ദ് ഓട്ടോറിക്ഷ വിളിച്ച് മൃതദേഹം അടങ്ങിയ സ്യൂട്‌കേസുമായി യാത്ര ചെയ്യുമ്ബോള്‍ ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഇക്കാര്യം ചോദിച്ചു. ഉടനെ ബാഗ് അവിടെ ഉപേക്ഷിച്ച് അരവിന്ദ് കടന്നു കളയുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ പൊലീസ് ബാഗ് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്.മഹാരാഷ്ട്ര മുംബൈയിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. തലയില്ലാത്ത സ്ത്രീയുടെ ശരീരഭാഗങ്ങള്‍ വെട്ടി നുറുക്കിയ നിലയിലായിരുന്നു. മൂന്നു കഷ്ണങ്ങളാക്കി വെട്ടി നുറുക്കിയ നിലയിലായിരുന്നു സ്ത്രീയുടെ മൃതദേഹം.തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുപ്പത്തിയെട്ടു യാത്രക്കാരുമായി പറന്നുയര്‍ന്ന ചിലിയുടെ സൈനിക വിമാനം കാണാതായി. തെക്കന്‍ നഗരമായ പുന്‌റാ അരീനയില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് കാണാതായത്. വിമാനത്തില്‍ 21 യാത്രക്കാരും 17 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
സി130 ഹെര്‍ക്കുലീസ് വിമാനമാണ് കാണാതായതെന്ന് ചിലിയന്‍ അധികൃതര്‍ അറിയിച്ചു. പ്രാദേശിക സമയം 4.55നാണ് വിമാനം പറന്നുയര്‍ന്നത്. 6.13നാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്.
ഉദയംപേരൂരില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ കുടുക്കിയത് മുന്‍കൂര്‍ ജാമ്യം. മുൻകൂർ ജാമ്യം തേടിയതോടെയാണ് പൊലീസ് അന്വേഷണം ഭർത്താവ് പ്രേംകുമാറിലേയ്ക്ക് നീണ്ടത്.
വിദ്യയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച ശേഷം പ്രേംകുമാര്‍ നേരെയെത്തിയത് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് ഇയാള്‍ പരാതി നല്‍കി. മുമ്പും പലതവണ വിദ്യയെ കാണാതായിട്ടുണ്ടായിരുന്നു. ആ സാഹചര്യം മുതലെടുക്കാനായിരുന്നു പ്രേംകുമാറിന്‍റെ ശ്രമം. എന്നാല്‍, അന്വേഷണം ശക്തമായതോടെ മുന്‍കരുതലെന്ന നിലയില്‍ പ്രേംകുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി. ഇതാണ് പൊലീസില്‍ സംശയത്തിനിടയാക്കിയതും അന്വേഷണം പ്രേംകുമാറിലേക്ക് നീളാന്‍ കാരണമായതും.
ആയുര്‍വേദ ചികിത്സയ്ക്കെന്നു പറഞ്ഞാണ് ഉദയംപേരൂരില്‍ നിന്ന് വിദ്യയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. അവിടെയെത്തി ഒരു റിസോര്‍ട്ടില്‍ വാടകയ്ക്ക് മുറിയെടുത്തു. അതേ റിസോര്‍ട്ടില്‍ മുകളിലത്തെ നിലയിലെ മുറിയില്‍ പ്രേംകുമാറിന്‍റെ കാമുകി സുനിതയുമുണ്ടായിരുന്നു. അവിടെവച്ചാണ് പ്രേംകുമാര്‍ അമിതമായി മദ്യം നല്‍കിയശേഷം വിദ്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്.തുടര്‍ന്ന് മൃതദേഹം കാറില്‍ കൊണ്ടുപോയി തിരുനെല്‍വേലിയില്‍ ഉപേക്ഷിച്ചു.
തിരുനെല്‍വേലിയില്‍ നിന്ന് തിരികെയെത്തിയ പ്രേംകുമാര്‍ ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി. മുമ്പ് രണ്ടുമൂന്ന് തവണ ഇവരെ കാണാതായിട്ടുണ്ട്. അന്നൊക്കെ രജിസ്റ്റര്‍ ചെയ്തിരുന്ന പരാതികളും സഹായകമാകുമെന്ന് പ്രേംകുമാര്‍ കണക്കുകൂട്ടി. വിദ്യയെ കൊലപ്പെടുത്താനും മൃതദേഹം ഉപേക്ഷിക്കാനുമെല്ലാം സുനിത ബേബിയുടെ സഹായം പ്രേംകുമാറിനുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, കൃത്യം നിര്‍വ്വഹിച്ചത് താന്‍ തനിച്ചാണെന്ന് പ്രേംകുമാര്‍ മൊഴി നല്‍കി.
കൊലപാതകത്തിനു ശേഷം ദൃശ്യം സിനിമ മോഡലില്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചു. വിദ്യയുടെ മൊബൈല്‍ ഫോണ്‍ നേത്രാവതി എക്സ്ര്പസ്സിലെ ചവറ്റുകുട്ടയില്‍ ഇവര്‍ ഉപേക്ഷിച്ചു. ഫോണ്‍ സിഗ്നല്‍ തേടിപ്പോവുന്ന പൊലീസിനെ കബളിപ്പിക്കാനായിരുന്നു നീക്കം.
എന്നാല്‍, പൊലീസ് അന്വേഷണം പ്രേംകുമാറിലേക്ക് തന്നെ എത്തി. തുടര്‍ന്ന്,പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പ്രേംകുമാര്‍ നിവൃത്തിയില്ലാതെ കുറ്റസമ്മതം നടത്തുകയായിരുന്നു. ഡിസംബര്‍ ആറിന് വാട്സ്ആപ് സന്ദേശം പൊലീസുകാര്‍ക്ക് അയച്ചുനല്‍കിയായിരുന്നു കുറ്റസമ്മതം. എനിക്കവളെ കൊല്ലേണ്ടി വന്നു എന്നായിരുന്നു പ്രേംകുമാര്‍ പറഞ്ഞത്. ഇതിനു ശേഷമാണ് ഇന്ന് തിരുവനന്തപുരം വെള്ളറടയില്‍ നിന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രേംകുമാര്‍ പറഞ്ഞതനുസരിച്ച് പൊലീസ് തിരുനെല്‍വേലി പൊലീസുമായി ബന്ധപ്പെട്ടു. തിരുനെല്‍വേലി ഹൈവേയില്‍ കണ്ടെത്തിയ അജ്ഞാതമൃതദേഹം സംസ്കരിച്ചിരുന്നു എന്ന വിവരമാണ് അവിടെനിന്ന് ലഭിച്ചത്. മൃതദേഹത്തിന്‍റെ ഫോട്ടോ അവര്‍ അയച്ചു നല്‍കി. അത് വിദ്യയുടേത് തന്നെയാണെന്ന് പ്രേംകുമാര്‍ ‘തിരിച്ചറിഞ്ഞു’.
എന്തിനാണ് വിദ്യയെ കൊലപ്പെടുത്തിയത് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. സുനിതയുമായി ഒന്നിച്ചു ജീവിക്കാന്‍ പ്രേംകുമാര്‍ നടത്തിയ നീക്കമാണോ എന്ന സംശയമാണ് പ്രധാനമായും പൊലീസിനുള്ളത്. അതേസമയം തന്നെ കാരണം മറ്റെന്തെങ്കിലുമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മാന്‍സി സൂപ്പര്‍ ലീഗിനിടെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസിസിനോട് അവതാരകന്റെ ചോദ്യവും താരത്തിന്റെ ഉത്തരവും ക്രിക്കറ്റ് ലോകത്ത് ചിരി പടര്‍ത്തിയിരിക്കുകയാണ്. സഹതാരം എവിടെ എന്ന ചോദ്യത്തിന് സത്യസന്ധമായി ഉത്തരം പറഞ്ഞാണ് ഡു പ്ലെസി ആരാധക ശ്രദ്ധ നേടിയത്. എംസാന്‍സി സൂപ്പര്‍ ലീഗില്‍ നെല്‍സണ്‍ മണ്ഡേല ബേ ജയിന്റ്‌സിനെതിരായ മത്സരത്തില്‍ പാള്‍ റോക്‌സിന്റെ നായകനായി ടോസിടാന്‍ എത്തിയപ്പോഴായിരുന്നു ഡുപ്ലെസിസിന്റെ രസികന്‍ മറുപടി. ടോസ് നഷ്ടപ്പെട്ട ഡു പ്ലെസിസിനോട് ടീമിനെ കുറിച്ച് അവതാകരന്‍ ചോദിച്ചു. ചോദ്യത്തിനുള്ള മറുപടി പറയുകയായിരുന്നു താരം.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഫാഫ് ഡുപ്ലെസിസിനോട് മാച്ച് ഹോസ്റ്റര്‍ ചോദിച്ചു, ടീമില്‍ എന്തെങ്കിലും മാറ്റം. ഡുപ്ലെസിസിന്റെ മറുപടി ഇങ്ങനെ, ‘ഹാര്‍ഡസ് വില്‍ജോണ്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നില്ല, കാരണം അവന്‍ എന്റെ പെങ്ങളുടെ കൂടെ കട്ടിലിലായിരിക്കും. ഇന്നലെ അവരുടെ വിവാഹമായിരുന്നു.’ ഉത്തരം കേട്ടതും ഹോസ്റ്റിനും കാണികള്‍ക്കും ചിരിയടക്കാനായില്ല. ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിലുള്‍പ്പടെ അംഗങ്ങളായ ഫാഫ് ഡുപ്ലെസിസും ഹാര്‍ഡസ് വില്‍ജോണും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നുണ്ട്. ഡുപ്ലെസിസിന്റെ സഹോദരി റെമിയുമായി കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു വില്‍ജോണ്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഫാഫ് ഡുപ്ലെസിസ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമാണ്. വില്‍ജോണ്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരവും.
One change – Viljoen is not playing today because he’s lying in bed with my sister as they got married yesterday – Faf du Plessis
😂
#MSLT20 #NMBGvPR #PRvNMBG pic.twitter.com/IOlXZEn7nH— FANTASY CRICKET TIPS 🏏 (@FantasyCricTeam) December 8, 2019
ഉത്തേജക മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാണിച്ചെന്ന കാരണത്താല്‍ റഷ്യയ്ക്ക് കായികരംഗത്ത് നാലു വര്‍ഷത്തെ വിലക്ക്. വേള്‍ഡ് ആന്റി ഡോപിങ് ഏജന്‍സിയാണ് (വാഡ) റഷ്യയെ വിലക്കിയത്. ഇതേതുടര്‍ന്ന് അടുത്ത വര്‍ഷം നടക്കുന്ന ടോക്യോ ഒളിമ്പിക്സിലും 2022 ഖത്തര്‍ ലോകകപ്പിലും 2022ലെ ബെയ്ജിങ് ശീതകാല ഒളിമ്പിക്സിലും റഷ്യയ്ക്ക് മത്സരിക്കാന്‍ കഴിയില്ല. അതേസമയം ഉത്തേജക മരുന്ന് പരിശോധനയുടെ കടമ്പ കടക്കാനായാല്‍ റഷ്യയിലെ കായികതാരങ്ങള്‍ക്ക് സ്വതന്ത്ര പതാകയുടെ കീഴില്‍ ഒളിമ്പിക്സില്‍ മത്സരിക്കാം. സെന്റ്പീറ്റേഴ്സ്ബര്‍ഗ് ആതിഥേയത്വം വഹിക്കുന്ന യൂറോ 2020 ഫുട്ബോളില്‍ റഷ്യയ്ക്ക് മത്സരിക്കുന്നതിന് വിലക്ക് ബാധകമല്ല.
സ്വിറ്റ്സര്‍ലന്‍ഡിലെ ലൗസെയ്നില്‍ നടന്ന വാഡയുടെ യോഗത്തിലാണ് റഷ്യയെ വിലക്കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. ഏകകണ്ഠമായിരുന്നു തീരുമാനം. വിലക്കിനെതിരേ ഇരുപത്തിയൊന്ന് ദിവസത്തിനുള്ളില്‍ റഷ്യയ്ക്ക് അപ്പീല്‍ നല്‍കാം. ഈ വര്‍ഷം ജനുവരിയില്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ച റഷ്യ ആന്റി ഡോപിങ് ഏജന്‍സി (റുസാഡ) നല്‍കിയ റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചെന്നതാണ് പരാതി.
മുസ്ലിങ്ങളോട് വിവേചനം കാണിക്കുന്ന ഇന്ത്യയുടെ പൗരത്വ ബിൽ പാർലമെന്റിന്റെ രണ്ട് സഭകളിലും പാസ്സാവുകയാണെങ്കിൽ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ഉപരോധം കൊണ്ടുവരണമെന്ന് യുഎസ്സിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യകാര്യ ഫെഡറൽ കമ്മീഷൻ. തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച പ്രസ്താവന കമ്മീഷൻ (United States Commission on International Religious Freedom) പുറപ്പെടുവിച്ചത്. ലോക്സഭയിൽ പൗരത്വ ബില്ല് പാസ്സായതിൽ തങ്ങൾക്കുള്ള ആഴമേറിയ ആശങ്ക പ്രസ്താവനയിൽ പ്രകടിപ്പിച്ചു കമ്മീഷൻ.
രണ്ട് സഭകളിലും ബില്ല് പാസ്സാവുകയാണെങ്കിൽ അമിത് ഷാ അടക്കമുള്ള പ്രധാന നേതാക്കൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്ന കാര്യം യുഎസ് പരിഗണിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഈ ബില്ല് തെറ്റായ ദിശയിലേക്കാണ് നയിക്കുകയെന്ന് കമ്മീഷൻ പറഞ്ഞു. ബില്ലിൽ മതമാണ് പൗരത്വത്തിനുള്ള മാനദണ്ഡമായി വെച്ചിരിക്കുന്നതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസമാണ് പൗരത്വ ബിൽ ലോക്സഭയിൽ പാസ്സായത്. 311 അംഗങ്ങൾ അനുകൂലിച്ചും 80 അംഗങ്ങൾ പ്രതികൂലിച്ചും വോട്ട് ചെയ്തു. ഇനി രാജ്യസഭയിൽ പാസ്സാക്കാനായി മേശപ്പുറത്തു വെക്കും. രാജ്യത്തെ ഒരു മതത്തോടും തങ്ങൾ വിവേചനം കാണിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം ലോക്സഭയിൽ സംസാരിക്കവെ അമിത് ഷാ പറയുകയുണ്ടായി. അയൽരാജ്യങ്ങളിൽ ദുരിതജീവിതം നയിക്കുന്ന ന്യൂനപക്ഷങ്ങൾക്കു വേണ്ടിയാണ് തങ്ങൾ ബില്ല് കൊണ്ടുവരുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
വർഗീയ ചേരിതിരിവും മത ഭ്രാന്തും ഭാരതത്തിൽ വീണ്ടും ഒരു വിഭജനമോ ?
അര്‍ധരാത്രി 12.02-ന്, ലോകം ഉറങ്ങിക്കിടക്കുമ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ജനപ്രതിനിധി സഭയായ ലോക്‌സഭ പൗരത്വ (ഭേദഗതി) ബില്‍ പാസാക്കി. 311 പേര്‍ അനുകൂലമായും 80 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു. ബില്‍ ഇനി രാജ്യസഭയുടെ പരിഗണനയില്‍ വരും. ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള ബിജെപിക്ക് ബില്‍ അവിടെ പാസാക്കിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. രാജ്യസഭയില്‍ തനിച്ച് ഭൂരിപക്ഷമില്ലെങ്കിലും സോഷ്യലിസ്റ്റ് പാര്‍ട്ടിയായി കരുതപ്പെടുന്ന ജെഡി(യു), തമിഴ്‌നാട്ടിലെ എഐഎഡിഎംകെ, ഒഡീഷയിലെ ബിജെഡി, ആന്ധ്രയിലെ വൈഎസ്ആര്‍സിപി തുടങ്ങിയവയുടെ പിന്തുണയോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ ബില്‍ പാസാക്കിയെടുക്കും. ബില്‍ പാസാക്കിക്കഴിഞ്ഞാല്‍ 2014 ഡിസംബര്‍ 31-ന് മുമ്പ് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തപ്പെട്ട ഹിന്ദു, സിക്ക്, ജൈന, ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍, പാഴ്‌സി മതങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വം ലഭിക്കും, ഈ രാജ്യങ്ങളില്‍ മുസ്ലീങ്ങള്‍ ന്യൂനപക്ഷമല്ലാത്തതിനാല്‍ അവര്‍ക്ക് ഇവിടേക്ക് പ്രവേനമില്ല എന്നും ബില്‍ അവതരിപ്പിച്ചു കൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇതില്‍ തന്നെ, പുറത്തുള്ളവര്‍ക്ക് പ്രവേശിക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി ആവശ്യമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറം എന്നീ സംസ്ഥാനങ്ങളും (ഇന്നലെ മണിപ്പൂരും ഇതില്‍ ഉള്‍പ്പെടുത്തി), ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ അനുസരിച്ച് പ്രത്യേക സ്വയംഭരണ കൗണ്‍സിലുകള്‍ ഉള്ള അസമിലേയും മേഘാലയിലേയും ത്രിപുരയിലേയും ഗോത്രഭരണ പ്രദേശങ്ങളും ഈ ഭേദഗതിയുടെ പരിധിയില്‍ വരില്ല.
വളരെ നിര്‍ദോഷകരമെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാവുന്നതും ഇത് വളരെ ‘സിംപിള്‍ ബില്ലാ’ണെന്ന് അമിത് ഷാ പറയുകയും ചെയ്ത ബില്‍ പക്ഷേ, ഇന്ത്യയെ വീണ്ടുമൊരിക്കല്‍ കൂടി വിഭജിക്കാന്‍ പോന്നതാണ്. അതിനൊപ്പം, വിഭജനത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ എന്തായിത്തീര്‍ന്നോ ആ രീതിയില്‍ ഇന്ത്യയെ ഒരു ഹിന്ദു പാക്കിസ്ഥാനാക്കിത്തീര്‍ക്കാന്‍ പോന്നതും. ഇന്ത്യന്‍ ഭരണഘടനയേയും ഭരണഘടനയുടെ അന്ത:സത്തയേയും അതിനെ അടിസ്ഥാനമാക്കി നിലവില്‍ വന്ന ഇന്ത്യ ആശയത്തേയും പൂര്‍ണമായി ഇല്ലാതാക്കുന്നതു കൂടിയാണ് പൗരത്വ ഭേദഗതി ബില്‍. അതിനൊപ്പം, ഇന്ത്യ ഉണ്ടായത് ഹിന്ദു-മുസ്ലീം എന്ന, മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടതിനെ തുടര്‍ന്നാണെന്ന അവാസ്തവമായ കാര്യങ്ങളും ചരിത്രമെന്ന നിലയില്‍ അമിത് ഷാ ഇന്നലെ പറഞ്ഞുവച്ചു.
“എന്തുകൊണ്ടാണ് ഈ ബില്‍ ഇപ്പോള്‍ കൊണ്ടുവരേണ്ടി വന്നത്? സ്വാതന്ത്ര്യത്തിന്റെ സമയത്ത്, മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയെ വിഭജിച്ചില്ലായിരുന്നെങ്കില്‍ ഈ ബില്‍ ആവശ്യമായി വരില്ലായിരുന്നു. ആരാണ് ഇത് ചെയ്തത്? കോണ്‍ഗ്രസാണ് മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിച്ചത്. അതാണ് ചരിത്രം” എന്നാണ് അമിത് ഷാ ഇന്നലെ ലോക്‌സഭയില്‍ പ്രസംഗിച്ചത്. അതായത്, കോണ്‍ഗ്രസ് ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചു എന്നും അതുകൊണ്ടാണ് മുസ്ലീങ്ങള്‍ക്ക് വേണ്ടി പാക്കിസ്ഥാനും മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്ക് വേണ്ടി ഇന്ത്യയും ഉണ്ടായത് എന്നാണ് അമിത് ഷാ പ്രസംഗിച്ചത്. രണ്ടും ശരിയല്ല.
രണ്ടു രാജ്യം എന്ന ആവശ്യം മുന്നോട്ടു വച്ചത്, പീന്നീട് പാക്കിസ്ഥാന്റെ രാഷ്ട്രപിതാവായിത്തീര്‍ന്ന മുസ്ലീം ലീഗ് നേതാവ് മുഹമ്മദ് അലി ജിന്നയാണ്. ഇതാണ് പിന്നീട് 1947-ല്‍ ഇന്ത്യയെ വിഭജിക്കുന്നതിലേക്ക് ബ്രിട്ടീഷുകാരെ നയിച്ചത്. കോണ്‍ഗ്രസ് ഒരു സമയത്തും ഇതിനെ അനുകൂലിച്ചിട്ടില്ല. മറിച്ച് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് മുസ്ലീങ്ങള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ക്ക് പ്രത്യേക രാജ്യത്തില്‍ ജീവിക്കണോ എന്ന് അവര്‍ തീരുമാനിക്കണം എന്നാണ്. അതായത്, ജനാധിപത്യ മാര്‍ഗത്തിലൂടെ, പഞ്ചാബും ബംഗാളും സിന്ധും നോര്‍ത്ത് വെസ്റ്റ് ഫ്രോണ്ടിയര്‍ പ്രൊവിന്‍സും ഒക്കെ ഹിതപരിശോധന നടത്തി എവിടെ ചേരണമെന്ന് തീരുമാനിക്കണമെന്നാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കണമെന്ന ജിന്നയുടേയും ബ്രിട്ടീഷുകാരുടേയും നിര്‍ദേശത്തെ എതിര്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്.
എന്നാല്‍ ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തെ അനുകൂലിച്ചിരുന്നവര്‍ ആരാണ്?, ഇതിനെ കുറിച്ച് രാംമനോഹര്‍ ലോഹ്യ തന്റെ The Guilty Men of India’s Partition എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. അശോക യൂണിവേഴ്സിറ്റി അധ്യാപകനും ചരിത്രകാരനുമായ ശ്രീനാഥ് രാഘവന്‍ ലോഹ്യയെ ഇങ്ങനെ ഉദ്ധരിക്കുന്നു: ജിന്നയുടെ ആ അവശ്യത്തെ പിന്തുണച്ചത് ഹിന്ദു മഹാസഭയും പിന്നീട് ബിജെപിയായി മാറിയ ജനസംഘുമാണ്.
ചരിത്രകാരനായ രാമചന്ദ്രഗുഹ ഇങ്ങനെ രേഖപ്പെടുത്തുന്നു. “1943-ല്‍ സവര്‍ക്കര്‍ പറഞ്ഞു: ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തോട് എനിക്ക് യാതൊരു പ്രശ്‌നവുമില്ല. നമ്മള്‍ ഹിന്ദുക്കള്‍ അതായിത്തന്നെ ഒരു രാഷ്ട്രമാണ്. ചരിത്രപരമായി തന്നെ ഹിന്ദുക്കളും മുസ്ലീങ്ങളും രണ്ടു രാഷ്ട്രങ്ങളാണ്. സവര്‍ക്കറുടെ ആരാധകനായ ആഭ്യന്തരമന്ത്രിക്കും ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തോട് യാതൊരു പ്രശ്‌നവുമില്ല”.
ലക്ഷക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും അഭയാര്‍ത്ഥികളാക്കപ്പെടുകയും ചെയ്ത വിഭജനത്തിനു ശേഷം പാക്കിസ്ഥാന്‍ ഒരു ഇസ്ലാം മതരാഷ്ട്രമായി മാറാന്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യ തീരുമാനിച്ചത് ഒരു ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആയി മാറാനാണ്. അതായത്, ഇന്ത്യയെ പാക്കിസ്ഥാന്റെ മാതൃകയില്‍ ഒരു ഹിന്ദു രാഷ്ട്രമാക്കുന്നതിനു പകരം ഒരു ജനാധിപത്യ മതേതരത്വ റിപ്പബ്ലിക്കായി നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. മതേതരം (secular) എന്ന വാക്ക് അടിയന്തരാവസ്ഥക്കാലത്താണ് ഭരണഘടനയുടെ ആമുഖത്തില്‍ എഴുതിച്ചേര്‍ത്തത് എങ്കിലും ഭരണഘടനയ്ക്ക് രൂപം നല്‍കുന്ന സമയത്ത് കോണ്‍സ്റ്റിറ്റ്യൂവന്റ് അസംബ്ലിയില്‍ നടന്ന ദീര്‍ഘമായ ചര്‍ച്ചയില്‍ തീരുമാനിച്ചത് ഭരണഘടയുടെ എല്ലാ വശങ്ങളും മുന്നോട്ടു വയ്ക്കുന്നത് മതേതരമായ കാര്യങ്ങളാണെന്നും അതുകൊണ്ട് ‘മതേതരം’ എന്ന് പ്രത്യേകമായി എഴുതി വയ്‌ക്കേണ്ടതില്ലെന്നുമാണ്. ഭരണഘടനാ രൂപീകരണ കൗണ്‍സിലിന്റെ തലവനായ ഡോ. ബി.ആര്‍ അംബേദ്ക്കറും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
അതായത്, പാക്കിസ്ഥാന്‍ ഒരു മതരാഷ്ട്രമായി മാറാന്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യ അതിന് മുമ്പ് എങ്ങനെയായിരുന്നോ അതേ വിധത്തില്‍ ഒരു മതേതര രാജ്യമായി നിലനില്‍ക്കാനാണ് തീരുമാനിച്ചത്. അമിത് ഷാ പറയുന്നത് പോലെ, പാക്കിസ്ഥാന്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണെങ്കില്‍ ഇന്ത്യ മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്ക് വേണ്ടി ഉണ്ടാക്കിയതല്ല. മറിച്ച് ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും സിക്കും പാഴ്‌സിയും ജൈനനുമൊക്കെ ഒരുമിച്ച് ജീവിക്കുന്ന ഒരു സമൂഹമായി തന്നെ നിലനില്‍ക്കാനാണ് ഇന്ത്യ തീരുമാനിച്ചത്. അതുകൊണ്ടു തന്നെ, അമിത് ഷാ എത്ര വട്ടം അവാസ്തവമായ കാര്യങ്ങളിലൂടെ ചരിത്രം തിരുത്തിയെഴുതാന്‍ തീരുമാനിച്ചാലും ഈ വസ്തുതകള്‍ മാറില്ല. മറിച്ച് അന്ന് ഇന്ത്യ സ്വീകരിച്ച സഹിഷ്ണുതയുടേയും ഉള്‍ക്കൊള്ളലിന്റേയും വിശാലമായ മാനവികതയുടേയും നാനാത്വത്തിലുള്ള അതിന്റെ അഭിമാനത്തേയും മുന്‍നിര്‍ത്തി ഉണ്ടാക്കിയ ഒരു രാജ്യത്തെ ഹിന്ദു രാഷ്ട്രമെന്ന ഹിന്ദുത്വയുടെ ആലയില്‍ കൊണ്ടുപോയി കെട്ടുകയാണ് ഈ ബില്ലിലൂടെ ബിജെപി ചെയ്തിരിക്കുന്നത്.
അമിത് ഷാ തുടരെ തുടരെ പറഞ്ഞതു പോലെ ഇതൊരു ‘സിംപിള്‍ ബില്ല’ല്ല. മുസ്ലീം മതരാഷ്ട്രങ്ങളായ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലുമുള്ള മുസ്ലീങ്ങളല്ലാത്തവര്‍ക്ക് അഭയം കൊടുക്കാനാണ് ബില്‍ എന്നാണ് തുടരെ അമിത് പ്രസംഗിക്കുന്നത്. അതായത്, വിജഭന സമയത്ത് ചെയ്ത് തെറ്റു തിരുത്താനാണ് ശ്രമിക്കുന്നത് എന്ന്. എന്നാല്‍ ഇന്ത്യന്‍ വിഭജനവും അഫ്ഗാനിസ്ഥാനുമായി എന്താണ് ബന്ധം? മതപീഡനത്തെ തുടര്‍ന്നാണ് അഭയം നല്‍കുന്നതെങ്കില്‍ അത് ഏതു മതം എന്ന് നിഷ്‌കര്‍ഷിക്കേണ്ട ആവശ്യമെന്താണ്? ഇന്ത്യക്ക് മൂന്ന് അയല്‍രാജ്യങ്ങള്‍ മാത്രമല്ല ഉള്ളത്. ഒമ്പത് അയല്‍ രാജ്യങ്ങളുണ്ട്. എന്തുകൊണ്ടാണ് മ്യാന്‍മാറില്‍ മതത്തിന്റെ പേരില്‍ പുറംതള്ളപ്പെട്ട റോഹിംഗ്യ മുസ്ലീങ്ങള്‍ ഇന്ത്യക്ക് അയിത്തമാകുന്നത്? എന്തുകൊണ്ടാണ് ശ്രീലങ്കയിലെ തമിഴ്‌വംശജര്‍ ഇവിടെ ഉള്‍പ്പെടാത്തത്? എന്തുകൊണ്ടാണ് ഒമ്പതിനു പകരം മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ അല്ലാത്തവരെ മാത്രം ഉള്‍പ്പെടുത്തിയത്? അതിന്റെ അടിസ്ഥാനം ഒന്നു മാത്രമാണ്- പ്രശ്‌നം മുസ്ലീങ്ങളോടു മാത്രമാണ്. അല്ലാതെ മറ്റു സമുദായക്കാരോടുള്ള സ്‌നേഹമോ സഹാനുഭൂതിയോ ഒന്നുമല്ല ബിജെപി സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ക്ക് പിന്നില്‍. ഇന്ത്യ മുഴുവന്‍ നടപ്പാക്കുന്ന ഒരു കാര്യത്തില്‍ എന്തുകൊണ്ടാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഒഴിവാക്കിയത്? അപ്പോള്‍ ലക്ഷ്യം രാഷ്ട്രീയവും കൂടിയാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ 14-ാം അനുചേ്ഛദത്തില്‍ ഇങ്ങനെ പറയുന്നു: “മതത്തിന്റെയോ വംശത്തിന്റെയോ ജാതിയുടേയോ ലിംഗത്തിന്റെയോ ജനിച്ച സ്ഥലത്തിന്റേയോ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കാതെ, ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലുള്ള ഏതൊരാള്‍ക്കും നിയമത്തിനു മുന്നില്‍ തുല്യതയും നിയമം അനുശാസിക്കുന്ന തുല്യമായ പരിരക്ഷണവും നല്‍കണം”. അതായത്, മതത്തിന്റെ പേരില്‍ ഇന്ത്യന്‍ പൗരത്വം തീരുമാനിക്കുക എന്ന ഭരണഘടനാ വിരുദ്ധമായ ഒരു കാര്യത്തിന് മോദിയും അമിത് ഷായും തുടക്കം കുറിച്ചിരിക്കുന്നു. ഈ ബില്‍ ഇന്ത്യയിലെ മുസ്ലീങ്ങളെ ഒരുവിധത്തിലും ബാധിക്കില്ല എന്നാണ് ബിജെപി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇന്ത്യയിലെ 20 കോടി മുസ്ലീങ്ങളെ, രാജ്യത്തെ ജനസംഖ്യയില്‍ രണ്ടാമതു നില്‍ക്കുന്ന സമുദായത്തെ ഈ വിധത്തില്‍ അരക്ഷിതരാക്കുന്നതിന്റെ ഉദ്ദേശമെന്താണ്? 19 ലക്ഷം മനുഷ്യരെയാണ് അസമില്‍ ദേശീയ പൗരത്വ രജിസ്റ്റ (NRC)റിന്റെ പേരില്‍ അഭയാര്‍ത്ഥികളാക്കിയിരിക്കുന്നത്. അതില്‍ അഞ്ചര ലക്ഷം പേര്‍ ഹിന്ദുക്കളാണ്. പൗരത്വ ഭേദഗതി ബില്‍ വരുന്നതോടെ ആ അഞ്ചര ലക്ഷം പേര്‍ പൗരന്മാരായി മാറും. ബാക്കിയുള്ള 14 ലക്ഷം പേര്‍ മുസ്ലീങ്ങളാണ്. അവരെയാണ് ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ അടയ്ക്കുന്നത്. ദേശീയ തലത്തില്‍ തന്നെ എന്‍ആര്‍സി നടപ്പാക്കും എന്നാണ് അമിത് ഷാ ഇന്നലെയും പ്രസ്താവിച്ചത്. ഈ വിധത്തില്‍ എന്‍ആര്‍സി നടപ്പാക്കുന്നതിന്റെ ആദ്യ പടിയായാണ് പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത്. അതായത്, ദേശീയ തലത്തില്‍ എന്‍ആര്‍സി നടപ്പാക്കി ഇവിടെ നിന്ന് മുസ്ലീങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് പുറത്താക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നാണ് കോണ്‍ഗ്രസും ഇടതുപക്ഷവും അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.
ഇന്ന് എന്‍ആര്‍സി നടപ്പാക്കിയാല്‍ എത്ര പേര്‍ക്ക് തങ്ങളുടെ പൗരത്വം തെളിയിക്കാന്‍ പറ്റും? എത്ര പേര്‍ക്ക് ദശകങ്ങള്‍ക്ക് മുമ്പ് തങ്ങളൂടെ പുര്‍വപിതാക്കന്മാര്‍ ഇവിടെ ജീവിച്ചിരുന്നു എന്നതിന് രേഖകളുണ്ട്? നാളെ മതത്തിന്റെ മാത്രം അടിസ്ഥാനത്തിലല്ല, ജാതിയുടെ അടിസ്ഥാനത്തിലുള്ള വിഭജനവും ഉണ്ടാകുമ്പോള്‍ ഇന്ന് കൈയടിക്കുന്നവര്‍ എന്തു ചെയ്യും? മതത്തിന്റെ, ജാതിയുടെ, നിറത്തിന്റെ, വംശത്തിന്റെ, കഴിക്കുന്ന ഭക്ഷണത്തിന്റെ, ഭാഷയുടെ ഒക്കെ പേരില്‍ ഓരോരുത്തരുടേയും പൗരത്വപരിശോധനയും ഇന്ത്യന്‍ പൗരന്‍ എന്നുള്ള ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്ക് നിബന്ധനയും വയ്ക്കാന്‍ പോകുന്നതിന്റെ ചുവടുവയ്പാണ് ഈ പൗരത്വ ഭേദഗതി ബില്‍. സ്വതന്ത്ര ഇന്ത്യയുടെ, ഈ ജനാധിപത്യ, സോഷ്യലിസ്റ്റ്, മതേതര റിപ്പബ്ലിക്കിന്റെ ആത്മാവിലാണ് മോദിയും അമിത് ഷായും ചേര്‍ന്ന് കത്തിവച്ചിരിക്കുന്നത്.
ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭവിച്ചാൽ വരാൻ പോകുന്ന ഇതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും.
യു കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലിന്റെ ബെംഗളൂരുവിലെ ഓഫീസിൽ സിബിഐ പരിശോധന. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആർഎ) ലംഘിച്ച് വിദേശ ഫണ്ട് ശേഖരിച്ചെന്ന് ആരോപിച്ചാണ് നടപടിയെന്നാണ് റിപ്പോർട്ട്. എഫ്‌സിആർഎ നിയമ ലംഘനം ആരോപിച്ച് അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ.
മനുഷ്യാവകാശ സംഘടനയുടെ ബെംഗളൂരു ഓഫീസിൽ കഴിഞ്ഞ വർഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ചിട്ടും എഫ്‌സിആർഎ നിയമം മറികടന്ന് ഫണ്ട് ശേഖരണം നടത്തിയെന്ന് ആരോപിച്ച് തന്നെയായിരുന്നു നടപടി. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ ഒരു ഫ്‌ലോട്ടിംഗ് വാണിജ്യ സ്ഥാപനം ആരംഭിച്ചതായും ഇതിലൂടെ 36 കോടി രൂപയുടെ വിദേശ സഹായം ലഭിച്ചതായും എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് ആരോപിച്ചിരുന്നു.
ഇതിന് പുറമെ, 51.72 കോടി രൂപ ഉൾപ്പെടുന്ന ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് (ഫെമ) ലംഘിച്ചുവെന്നാരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഈ നടപടിക്ക് പിന്നാലെയാണ് സിബിഐ പരിശോധന.
അതേസമയം, ഇന്ത്യൻ, അന്തർദേശീയ നിയമത്തിന് അനുസൃതമായാണ് സംഘടന പ്രവർത്തിക്കുന്നതെന്നായിരുന്നു വാർത്തയോട് ആംനസ്റ്റിയുടെ പ്രതികരണം.
മനുഷ്യാവകാശങ്ങൾക്കായി ഉയർത്തിപ്പിടിക്കുകയെന്നതാണ് ഇന്ത്യയിലെ തങ്ങളുടെ പ്രവർത്തനം. ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന ബഹുസ്വരത, സഹിഷ്ണുത എന്നിവയിലൂന്നിയാണ് തങ്ങൾ പ്രവര്‍ത്തിക്കുന്നതെന്നും ആംനസ്റ്റി പ്രതികരിച്ചു.
അന്താരാഷ്ട്ര മനുഷ്യാവകാശ വിളംബരത്തിലും മറ്റു അന്താരാഷ്ട്ര രേഖകളിലും പറയുന്ന എല്ലാവിധ മനുഷ്യാവകാശങ്ങൾക്കും വേണ്ടി പൊരുതുന്ന അന്താരാഷ്ട്ര സർക്കാരേതര സംഘടനയാണ് ആംനസ്റ്റി ഇന്റർനാഷണൽ. ലോകമെമ്പാടും ഏഴ് ദശലക്ഷത്തിലധികം അംഗങ്ങളും പിന്തുണക്കാരും സംഘടവയ്ക്കുണ്ടെന്നാണ് അവകാശവാദം.
മനുഷ്യാവകാശ ധ്വംസനങ്ങൾക്കുമെതിരെയുള്ള പ്രവർത്തനങ്ങൾ, സ്വന്തം വിശ്വാസങ്ങളുടെ പേരിൽ തടവിലാക്കപ്പെട്ട വ്യക്തികളുടെ മോചനം, രാഷ്ട്രീയത്തടവുകാർക്ക് നീതിപൂർവ്വവും കാലതാമസവുമില്ലാത്ത വിചാരണ ഉറപ്പാക്കൽ, വധശിക്ഷ, ലോക്കപ്പു മർദ്ദനങ്ങൾ പോലുള്ള മറ്റു ക്രൂരമായ ശിക്ഷാനടപടികളുടെയും ഉന്മൂലനം, രാഷ്ട്രീയക്കൊലപാതകങ്ങൾക്കും കാണാതാവലുകളും അവസാനിപ്പിക്കുക എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.
Karnataka: Central Bureau of Investigation (CBI) team is conducting a raid on Amensty International Group in Bengaluru, in connection with violation of Foreign Contribution Regulation Act (FCRA). pic.twitter.com/NgANsQEm9V
— ANI (@ANI) November 15, 2019