സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് കേരളത്തിൽ ഒരു വിദേശിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്ന രോഗബാധിതരുടെ ആകെ എണ്ണം 19 ആയി.

തിരുവനന്തപുരം ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ മുതൽ രോഗം സംശയിക്കുന്ന രോഗിക്കും വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിൽ കഴിയുന്ന ഇറ്റാലിയൻ പൗരനും പുറമെ യുകെയിൽ നിന്ന് തിരിച്ചെത്തിയ തിരുവനന്തപുരത്തെ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരത്ത് മൂന്ന് പേരും പത്തനംതിട്ടയിൽ ഒൻപത് പേരും കോട്ടയത്ത് രണ്ട് പേരും എറണാകുളത്ത് മൂന്ന് പേരും തൃശ്ശൂരിലും കണ്ണൂരിലും ഓരോ പേരുമാണ് കൊവിഡ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഇറ്റാലിയൻ പൗരനായ വിദേശി തിരുവനന്തപുരത്താണ് ചികിത്സയിൽ ഉള്ളത്.

ഇറ്റലിക്കാരൻ 14 ദിവസമായി റിസോർട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു. സംസ്ഥാനത്ത് ജാഗ്രത തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആകെ 5468 നിരീക്ഷണത്തിലുണ്ട്. 69 പേര് ഇന്ന് അഡ്മിറ്റായി. 1715 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 1132 ഫലങ്ങളും നെഗേറ്റിവ് ആണ്. ബാക്കി ഫലങ്ങൾക്കായി കാത്തിരിക്കുന്നു. ഹോം സ്റ്റേകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ താമസിക്കുന്ന രോഗബാധ ഉള്ള രാജ്യങ്ങളിലെ പൗരന്മാരെ നിരീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.