പ്രശസ്ത ഗായിക അനുരാധ പദ്വാളിന്റെ പുത്രിയാണെന്ന അവകാശവുമായി മലയാളി വീട്ടമ്മ. തിരുവനന്തപുരം സ്വദേശിനിയായ കർമല മോഡക്സാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം കുടംബക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
തന്റെ മാതാപിതാക്കൾ അനുരാധ പദ്വാളും അരുണ്‍ പദ്വാളുമാണെന്ന് പ്രഖ്യാപിച്ചുകിട്ടണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്നു കർമല മോഡക്സ് പത്രസമ്മേളനത്തിൽ പറഞ്ഞു. അനുരാധയുടേയും അരുണിന്റെയും സ്വത്തിന്റെ നാലിൽ ഒന്ന് അവകാശം സ്ഥാപിച്ചു കിട്ടുന്നതിനും തനിക്കു ലഭിക്കേണ്ട മെച്ചപ്പെട്ട ബാല്യവും കൗമാരവും യൗവനവും നഷ്ടപ്പെട്ടതിലും തന്നെ ഉപേക്ഷിക്കപ്പെട്ടതിലുമുള്ള നഷ്ടത്തിന് 50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നും കർമല പറഞ്ഞു.
മാതാവിൽ നിന്നും കടുത്ത അവഗണനയും ഒറ്റപ്പെടുത്തലും അസഹനീയമായി തീർന്നപ്പോൾ ആണ് യഥാർഥ മാതാവിനെ സ്ഥാപിച്ചു കിട്ടുന്നതിനായി കോടതിയെ സമീപിക്കേണ്ടി വന്നത്. താൻ ജനിച്ചപ്പോൾ വളർത്താനായി ഏല്പിച്ചത് പൊന്നച്ചനേയും അദ്ദേഹത്തിന്റെ ഭാര്യ ആഗ്നസിനേയുമാണ്. വളർത്തച്ഛനായ പൊന്നച്ചൻ തന്നെയാണ് അദ്ദേഹത്തിന്റെ മരണത്തിനു തൊട്ടുമുന്‍പ് അനുരാധ പദ്വാളാണ് തന്റെ യഥാർഥ മാതാവെന്നു വെളിപ്പെടുത്തിയത്. പൊന്നച്ചനും ആഗ്നസും സ്വന്തം മാതാപിതാക്കളാണെന്നു വിശ്വസിച്ചാണ് താൻ വളർന്നത്.
എന്നാൽ മരണത്തിനു തൊട്ടു മുന്‍പായി പൊന്നച്ചൻ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്: 1969ൽ അനുരാധ പദ്വാളിന്റെയും അരുണിന്റെയും വിവാഹം കർണാടകത്തിൽ കാർവാർ എന്ന സ്ഥലത്തു നടന്നു. മാതാവിന്റെ അടുത്ത കുടുംബ സുഹൃത്ത് എന്ന നിലയിൽ പൊന്നച്ചൻ അവരോടൊപ്പമുണ്ടായിരുന്നു.
1974ൽ അനുരാധയ്ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. സംഗീതലോകത്ത് പ്രശസ്തിയിൽ നിൽക്കുന്ന സമയം ആയതിനാൽ അനുരാധയ്ക്ക് കുഞ്ഞിനെ നോക്കാൻ സമയം ലഭിച്ചിരുന്നില്ല. തുടർന്ന് കുഞ്ഞിനെ പൊന്നച്ചനെയും ഭാര്യ ആഗ്നസിനേയും ഏല്പിച്ചു. പട്ടാളത്തിൽ ജോലി നോക്കിയിരുന്ന പൊന്നച്ചൻ തിരുവനന്തപുരത്തേക്കു സ്ഥലം മാറ്റം കിട്ടിയപ്പോൾ പൊന്നച്ചനിൽ നിന്നും തന്നെ തിരികെ വാങ്ങാനായി അനുരാധയും അരുണുമെത്തി.
എന്നാൽ തന്റെ വളർത്തച്ഛനായ പൊന്നച്ചനും ആഗ്നസിനും കുഞ്ഞിനെ അവർക്ക് കൈമാറാൻ മാനസീകമായി ബുദ്ധിമുട്ടായിരുന്നു. ഇതോടെ പൊന്നച്ചനോടും ആഗ്നസിനോടുമൊപ്പം കുട്ടി വളരട്ടെയെന്ന നിലപാട് അനുരാധ സ്വീകരിക്കുകയായിരുന്നുവെന്നും പൊന്നച്ചൻ മരണത്തിനു തൊട്ടുമുന്‍പ് തന്നോട് പറഞ്ഞതായി കർമല പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
പൊന്നച്ചനൊപ്പം വർക്കലയിൽ എത്തിച്ചേർന്നു. എന്നാൽ തുടർന്ന് കർമലയെപ്പറ്റി തിരക്കുവാനോ ജീവിതത്തെക്കുറിച്ച് അന്വേഷിക്കുവാനോ യഥാർഥ മാതാപിതാക്കൾ തയാറാവാത്തത് പൊന്നച്ചനിൽ കടുത്ത അമർഷത്തിന് ഇടയാക്കി. സാന്പത്തീക പരാധീനതയെ തുടർന്ന് പത്താം ക്ലാസോടെ തന്റെ പഠനം അവസാനിച്ചതായി കർമല പറഞ്ഞു .
വിവാഹപ്രായമായ സമയം പൊന്നച്ചൻ അനുരാധ പദ്വാളിനെ നേരിട്ട് സന്ദർശിച്ചപ്പോൾ ഈ സാഹചര്യത്തിൽ തന്റെ മകളായി അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു അനുരാധയുടെ മറുപടി. തുടർന്ന് വളർത്തച്ഛനായ പൊന്നച്ചൻ 1992ൽ വിവാഹം നടത്തിത്തന്നു. വളർത്തച്ഛൻ മരണത്തിനു തൊട്ടു മുന്‍പ് വെളിപ്പെടുത്തിയ ഈ സത്യം തന്നെ ഏറെ ധർമസങ്കടത്തിലാക്കി.
തുടർന്ന് നിരവധി തവണ ശ്രമിച്ചതിന്റെ ഫലമായി അനുരാധ പദ്വാളിന ബന്ധപ്പെടാൻ കഴിഞ്ഞു. എന്നാൽ തന്റെ മാതൃത്വം നിഷേധിക്കുകയാണ് അനുരാധ ചെയ്തത്. ഇത് ഏറെ ദു:ഖത്തിലാക്കി. ഇതേ തുടർന്നാണ് കോടതിയെ സമീപിച്ചത്. മാതൃത്വം സംബന്ധിച്ച സത്യാവസ്ഥ ബോധ്യപ്പെടാനാണ് താൻ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും കർമല പത്രസമ്മേളനത്തിൽ പറഞ്ഞു.
കൊച്ചി: തീരദേശപരിപാലന നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് പൊളിച്ചുമാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ നാല് ഫ്ലാറ്റുകൾ 11,12 തീയതികളിലായി പൂർണമായും തകർക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് കെട്ടിട സമുച്ചയങ്ങൾ തകർക്കുന്നത്. ഇതിനായി ഫ്ലാറ്റുകളിൽ വെള്ളിയാഴ്ച മുതൽ സ്ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങുമെന്ന് പൊളിക്കൽ കരാർ എടുത്തിട്ടുള്ള ഏജൻസികൾ പറഞ്ഞു.
ഹോളിഫെയ്ത്ത് എച്ച്ടുഒ, ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകളിലായിരിക്കും സ്ഫോടകവസ്തുക്കൾ വെള്ളിയാഴ്ച നിറയ്ക്കുക. അങ്കമാലിയിലെ മഞ്ഞപ്രയിൽ കനത്ത സുരക്ഷയിൽ സൂക്ഷിച്ചിരിക്കുന്ന സ്ഫോടകവസ്തുക്കൾ വെള്ളിയാഴ്ച രാവിലെ ഫ്ലാറ്റുകളിലെത്തിക്കും. അതീവ സുരക്ഷ നൽകി സ്ഫോടക വസ്തുക്കൾ പ്രത്യേകം തയാറാക്കിയ രണ്ട് വാനുകളിലായാണ് മരടിൽ എത്തിക്കുക.
തുടർന്ന് ഫ്ലാറ്റുകളിലെ വിവിധ നിലകളിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന ദ്വാരങ്ങളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിക്കും. ഹോളിഫെയ്ത്തിലായിരിക്കും ആദ്യം സ്ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങുക. ഹോളിഫെയ്ത്ത് എച്ച്ടുഒ, ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകൾ പെളിക്കാൻ കരാറേറ്റെടുത്തിരിക്കുന്ന എഡിഫൈസായിരിക്കും ഇവിടങ്ങളിൽ സ്ഫോടകവസ്തുക്കൾ നിറയ്ക്കുക. ആറിന് ആൽഫാസെറീൻ ഇരട്ട സമുച്ചയത്തിൽ സ്ഫോടകവസ്തുക്കൾ നിറയ്ക്കും.
ഹോളി ഫെയ്ത്ത്, ജെയ്ൻ, ഗോൾഡൻ കായലോരം ഫ്ലാറ്റുകൾ പൊളിക്കുന്നതിന് 150 കിലോ സ്ഫോടക വസ്തുക്കളും ആൽഫ സെറീനിലെ രണ്ട് ടവറുകൾക്ക് 500 കിലോഗ്രാം സ്ഫോടക വസ്തുക്കളുമാണ് ഉപയോഗിക്കുക. എമൽഷൻ എക്സ്പ്ലോസീവ് വിഭാഗത്തിൽപ്പെട്ട വസ്തുക്കളാണ്
ന്യൂഡൽഹി: മിഷനറി സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ വിദേശത്തുപോയാൽ ബീഫ് കഴിക്കുമെന്നും അതിനാൽ സ്കൂളുകളിൽ ഭഗവത് ഗീത പഠിപ്പിക്കണമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഇന്ത്യയെ രക്ഷിക്കാൻ ഇന്ത്യയുടെ സംസ്കാരം സംരക്ഷിക്കേണ്ടതുണ്ടെന്നും സിംഗ് പറഞ്ഞു. സ്വന്തം മണ്ഡലമായ ബഗുസരായിയിൽ സ്വകാര്യപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മൾ നമ്മുടെ കുട്ടികളെ മിഷനറി സ്കൂളുകളിൽ അയക്കുന്നു. ഇവർ ഐഐടികളിലൂടെ എൻജിനീയർമാരും കളക്ടർമാരും എസ്പിമാരും ആകുന്നു. അതല്ലെങ്കിൽ വിദേശത്ത് പോകുന്നു. ഇവരിൽ ഭൂരിപക്ഷവും ബീഫ് കഴിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു- മന്ത്രി ആരോപിച്ചു.
നമ്മുടെ സംസ്കാരവും പാരമ്പര്യവും പഠിപ്പിക്കാത്തതു മൂലമാണ് ഇതുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ കുട്ടികൾ ബീഫ് കഴിക്കാൻ തുടങ്ങും. ഇത് വളരെയധികം ആശങ്കാജനകമാണ്. പരമ്പരാഗത മൂല്യങ്ങൾ വളർത്തിയെടുക്കാൻ സ്കൂളുകളിൽ ഹനുമാൻ മന്ത്രം ഉരുവിടണമെന്നും അദ്ദേഹം നിർദേശിച്ചു.
പുതുവര്‍ഷദിനത്തില്‍ ഇന്ത്യയില്‍ പിറന്നത് 67,385 കുട്ടികളെന്ന് റിപ്പോര്‍ട്ട്. ലോകത്തിലാകെ പിറന്ന കുഞ്ഞുങ്ങളില്‍ 17 ശതമാനവും ഇന്ത്യയിലാണ്. യൂണിസെഫ് ആണ് ഈ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്.
ആകെ 392,078 കുഞ്ഞുങ്ങളാണ് ഈ ദിനത്തില്‍ ലോകത്തിലാകെ പിറന്നത്. ഇന്ത്യയും മറ്റ് ഏഴ് രാജ്യങ്ങളിലുമായി പിറന്ന കുഞ്ഞുങ്ങളുടെ എണ്ണം ആകെ ജനനങ്ങളുടെ പകുതിയോളം വരും. ചൈനയില്‍ (46,299), നൈജീരിയ (26,039), പാകിസ്താന്‍ (6,787), ഇന്തോനീഷ്യ (13,020), യുഎസ് (10,452), കോംഗോ (10,247), എത്യോപ്യ (8,493) എന്നീ രാജ്യങ്ങളിലാണ് ജനനനിരക്ക് കൂടുതല്‍.
ഇന്ത്യ ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയെ മറികടക്കാനൊരുങ്ങുകയാണെന്ന് ഐക്യരാഷ്ട്രസഭ ലോക ജനസംഖ്യാ റിപ്പോര്‍ട്ട് കഴിഞ്ഞവര്‍ഷം ചൂണ്ടിക്കാട്ടിയിരുന്നു. 2027ാമാണ്ടോടെ ഇന്ത്യ ഈ നിലയിലേക്ക് എത്തിച്ചേരും.
2018ല്‍ 2.5 ദശലക്ഷം നവജാതശിശുക്കള്‍ മരിച്ചിരുന്നു. ജനനത്തിന്റെ ആദ്യമാസത്തില്‍ തന്നെയാണ് ഈ മരണങ്ങളെല്ലാം നടന്നത്. ഇവരില്‍ മൂന്നിലൊന്നുപേരും മരിച്ചത് ജനിച്ച അതേ ദിവസം തന്നെയാണ്. ഇതില്‍ ഭൂരിഭാഗം മരണങ്ങളും ഒഴിവാക്കാനാകുമായിരുന്ന കാരണങ്ങളാലായിരുന്നു. നേരത്തെയുള്ള ജനനം, ഡെലിവറി സമയത്തെ സങ്കീര്‍ണതകള്‍, ഇന്‍ഫെക്ഷനുകള്‍ തുടങ്ങിയവയാണ് കാരണം. ഓരോ വര്‍ഷവും ശരാശരി 2.5 ദശലക്ഷം കുഞ്ഞുങ്ങള്‍ ചാപിള്ളകളായാണ് പുറത്തുവരുന്നതെന്നും കണക്കുകള്‍ കാണിക്കുന്നു.
രാജസ്ഥാനിലെ കോട്ട ജെകെ ലോണ്‍ ആശുപത്രിയിലെ ശിശുമരണനിരക്ക് 100 കടന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ മാത്രം ഒമ്പത് കുഞ്ഞുങ്ങളാണ് മരിച്ചത്. ജനനസമയത്തെ ഭാരക്കുറവാണ് കുട്ടികളുടെ മരണകാരണമെന്ന് ആശുപത്രി സൂപ്രണ്ട് പറയുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈ ആശുപത്രപത്രിയിലെ തുടര്‍ച്ചയായ ശിശുമരണങ്ങള്‍ രാജ്യവ്യാപകമായ ചര്‍ച്ചയായിട്ടുണ്ട്.
ലോകേത് ചാറ്റര്‍ജി, കാന്ത കര്‍ദാം എന്നീ എംപിമാരടങ്ങുന്ന ബിജെപി പാര്‍ലമെന്ററി സംഘം കഴിഞ്ഞദിവസം ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ദയനീയമാണെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. മൂന്നു കുട്ടികളെ വരെ ഒരു ബെഡ്ഡിലാണ് കിടത്തിയിരിക്കുന്നത്. ആശുപത്രി കോമ്പൗണ്ടില്‍ പന്നികള്‍ അലഞ്ഞുതിരിയുന്ന കാഴ്ചയും തങ്ങള്‍ കണ്ടതായി അവര്‍ പറഞ്ഞു.
നേരത്തെ ശിശു അവകാശസംരക്ഷണ ദേശീയ കമ്മീഷന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഷോകോസ് നോട്ടീസ് കൊടുത്തിരുന്നു. എന്നാല്‍ കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കിയിരുന്നെന്നാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ പറയുന്നത്.
കോട്ടയിലെ ഏറ്റവും വലിയ സര്‍ക്കാരാശുപത്രിയാണ് ജെകെ ലോണ്‍. ഇവിടെ പീഡിയാട്രിക്സ് വിഭാഗത്തില്‍ നാല്‍പ്പതോളം പേര്‍ ദിവസവും പ്രവേശിപ്പിക്കപ്പെടുന്നുണ്ട്. മൂന്നൂറോളം രോഗികള്‍ ഒപി വിഭാഗത്തില്‍ ചികിത്സ തേടുന്നു.
ശിശുമരണങ്ങളില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ്വര്‍ധന്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്ത് നല്‍കുകയും ചെയ്തു.
പുതുവര്‍ഷ ദിനത്തില്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ വിവാഹനിശ്ചയ ചത്രം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പാണ്ഡ്യയ്ക്ക് ആശംസകളുമായെത്തിയിരിക്കയാണ് മറ്റ് ക്രിക്കറ്റ് താരങ്ങള്‍.
പാണ്ഡ്യയുടെ വിവാഹ നിശ്ചയ ഫോട്ടോയ്ക്ക് താഴെ ഞെട്ടിച്ചു കളഞ്ഞു എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി കുറിച്ചത്. പാണ്ഡ്യയ്ക്കും പ്രണയിനി നടാഷ സ്റ്റാന്‍കോവിച്ചിനും ശോഭനമായ ഭാവി ആശംസിക്കുന്നു എന്നും, ഇരുവരേയും ദൈവം അനുഗ്രഹിക്കട്ടെ എന്നുമാണ് കോഹ്ലി കുറിച്ചത്.
കോഹ്ലിക്ക് പിന്നാലെ മോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവരും ആശംസകളുമായെത്തി.
പുതുവര്‍ഷത്തില്‍ നടാഷയുടെ കൈപിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് മണിക്കൂറുകള്‍ക്ക് ശേഷം മോതിരമാറ്റ നടന്നതായി പാണ്ഡ്യ പ്രഖ്യാപിച്ചു. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പാണ്ഡ്യ ഇക്കാര്യം അറിയിച്ചത്.
കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോരിറ്റി ഉദ്ഘാടനച്ചടങ്ങിലാണ് നിലവിളക്ക് കൊളുത്തുന്നതിനെ ആചാരപരമാക്കാനുള്ള ശ്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ എതിർത്തത്. ഉദ്ഘാടനത്തിന്റെ ഭാഗമായാണ് നിലവിളക്ക് കൊളുത്തുന്നത് എന്നിരിക്കെ അവതാരക എല്ലാവരോടും എഴുന്നേറ്റു നിൽക്കണമെന്ന് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല. തിരിഞ്ഞു നിന്ന് ‘അനാവശ്യ അനൗൺസ്മെന്റൊന്നും വേണ്ട’ എന്നദ്ദേഹം അവതാരകയോട് പറഞ്ഞു. തുടർന്ന് സദസ്സിലുള്ളവരോട് എഴുന്നേൽക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ശേഷം നിലവിളക്ക് കൊളുത്തി ഉദ്ഘാടനവും നിർവ്വഹിച്ചു.
നിലവിളക്ക് കൊളുത്തുന്നത് ഒരു മതാചാരത്തിന്റെ ഭാഗമാണെന്നും അത് ചെയ്യാൻ മറ്റുള്ളവരെ നിർബന്ധിക്കരുതെന്നുമുള്ള വാദഗതികൾ നേരത്തെ ഉയർന്നു വന്നിരുന്നതാണ്. എന്നാൽ നിലവിളക്ക് ഏതെങ്കിലും മതത്തിന്റേതല്ലെന്ന നിലപാട് സ്വീകരിച്ചവർ തുടർന്നും ചടങ്ങുകളിൽ അവ കൊളുത്തുന്നതിനോട് വിമുഖത കാട്ടിയിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും നിലവിളക്ക് കൊളുത്തുന്നതിൽ ഇതുവരെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല.
മാഫിയ എന്ന ആക്ഷേപത്തിന് അർഹരാകേണ്ടവരല്ല റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവരെന്ന് മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ചിലരുടെ പ്രവർത്തനത്തിന്റെ പേരിലാണ് ഒരു മേഖല ആകമാനം ഈ ആക്ഷേപം നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. റിയൽ എസ്റ്റേറ്റ് മേഖലയിലെ വലിയൊരു വിഭാഗം അനുഭവ സമ്പത്തും വിശ്വാസ്യതയുമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
ബോട്ടിനുള്ളിൽ തിരിച്ചറിയാനാകാത്ത വിധം ഏഴു മൃതദേഹങ്ങൾ, ആഴ്ചകളുടെ പഴക്കം. ജപ്പാന്റെ തീരത്തേക്ക് ഇത്തരം പ്രേതബോട്ടുകൾ എത്തുന്നത് ഇപ്പോൾ പതിവാണ്. മരങ്ങൾ കൊണ്ട് തീർത്ത ഉത്തരകൊറിയൻ ബോട്ടുകളാണ് മൃതദേഹങ്ങളുമായി ജപ്പാൻ കടൽത്തീരത്ത് എത്തുന്നത്. 2017 ൽ മാത്രം 104 ‘പ്രേത ബോട്ടുകൾ’ ജപ്പാന്റെ തീരം തൊട്ടെന്നാണ് കണക്ക്.
ഉത്തരകൊറിയയിൽ നിന്ന് 900 കിലോമീറ്ററോളം അകലെ ജപ്പാനിലെ സഡോ ദ്വീപിലാണ് ഉത്തര കൊറിയയിൽ നിന്നെന്നു കരുതുന്ന ബോട്ട് തീരസംരക്ഷണ സേന കണ്ടെത്തിയത്. ശനിയാഴ്ച നടന്ന പരിശോധനയിലാണ് ചീഞ്ഞളിഞ്ഞ നിലയിൽ ഏഴ് മൃതദേഹങ്ങൾ പുറത്തെടുത്തത്. രണ്ടു മൃതദേഹങ്ങൾ ഉടലും തലയും വേർപെട്ട നിലയിലായിരുന്നു. സാരമായി കേടുപറ്റിയ ബോട്ടിൽ കൊറിയന്‍ അക്ഷരങ്ങളും സംഖ്യകളും പെയിന്‍റ് ചെയ്തിരുന്നതാണ് ബോട്ട് ഉത്തരകൊറിയയിൽ നിന്നാണെന്ന സംശയങ്ങൾക്കു ബലം നൽകിയത്. മുൻകാലങ്ങളിൽ ജപ്പാൻ തീരത്തടിഞ്ഞ പ്രേത ബോട്ടുകളിൽ ഭൂരിഭാഗവും ഉത്തരകൊറിയയിൽ നിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു.
ഉത്തര കൊറിയയിലെ ഭക്ഷ്യ പ്രതിസന്ധിയാണ് ജനങ്ങളെ കടലിലേക്കു തള്ളിവിടുന്നതെന്നാണ് അനുമാനം. ഭക്ഷണമോ വെള്ളമോ വഴി കാട്ടാനുള്ള ജിപിഎസ് സംവിധാനങ്ങളോ പോലുമില്ലാതെയാണു പലരും പരമ്പരാഗത തടിബോട്ടുകളും കടലിലേക്കിറങ്ങുന്നതു തന്നെ. കിഴക്കൻ തീരത്ത് ഏർപ്പെടുത്തിയിരുന്ന സുരക്ഷ കഴിഞ്ഞ വർഷമാണ് കിം ജോങ് ഉൻ വെട്ടിക്കുറച്ചത്. ഉത്തര കൊറിയയിൽ നിന്ന് രാജ്യം വിടാൻ ഒരുങ്ങുന്നവർ ഈ വഴിയാണ് തിരഞ്ഞെടുക്കുക. ഇങ്ങനെ രാജ്യം വിടുന്നവർ പലപ്പോഴും തീരസംരക്ഷണ സേനയുടെ പിടിയിൽപെടും. ഇവരെ കഴുത്തുവെട്ടി കൊന്നുകളയുകയോ കടലിൽ മുക്കിക്കൊല്ലുകയോ ആണ് കിമ്മിന്റെ സേന സാധാരണ ചെയ്യുക.
ചാകരക്കാലത്ത് ചില ബോട്ടുകൾക്ക് സർക്കാർ ‘ക്വാട്ട’ നിശ്ചയിച്ചു നൽകാറുണ്ടെന്നും പറയുന്നത്ര മത്സ്യം കൊണ്ടു വന്നില്ലെങ്കിൽ വീണ്ടും തിരിച്ചു കടലിലേക്കു തിരിച്ചു വിടുമെന്നും രാജ്യാന്തര മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇതോടെ കൂടുതൽ മത്സ്യത്തിനായി ഉൾക്കടലിലേക്കു പോകാൻ മത്സ്യത്തൊഴിലാളുകൾ നിർബന്ധിക്കപ്പെടുകയും വഴിതെറ്റി ഭക്ഷണവും വെള്ളവും തീർന്ന് മരിക്കുകയും ചെയ്യും. കഴിഞ്ഞ വെള്ളിയാഴ്ച തീരത്തണഞ്ഞ ബോട്ടിൽ ഉത്തരകൊറിയൻ അക്ഷരങ്ങളും സംഖ്യകളുമാണ് തെളിവുകളായി അവശേഷിച്ചിരുന്നത്.
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ഏകാധിപത്യ ക്രൂരതകൾ താങ്ങാനാകാതെ ആയിരങ്ങളാണ് അതിർത്തി കടന്ന് ദക്ഷിണ കൊറിയയിൽ അഭയം പ്രാപിച്ചിരിക്കുന്നത്. കൊറിയൻ യുദ്ധത്തിനു ശേഷം 32,000ത്തോളം ഉത്തര കൊറിയക്കാർ ദക്ഷിണ കൊറിയയിലേക്കു പലായനം ചെയ്തിട്ടുണ്ടെന്നാണു കണക്ക്. ഭൂരിപക്ഷം പേരും ചൈന വഴിയാണു കടക്കുന്നത്. ഇക്കഴിഞ്ഞ 20 വർഷത്തിനിടെയായിരുന്നു ഏറ്റവും കൂടുതൽ പലായനം.
കൊച്ചി ∙ മരടിൽ ഫ്ലാറ്റുകൾ സ്ഫോടനത്തിൽ തകർക്കാൻ 10 ദിവസം മാത്രം ബാക്കി നിൽക്കെ സുരക്ഷാകാര്യത്തിലുള്ള ഉദ്യോഗസ്ഥ അവഗണനയ്ക്കെതിരെ നാട്ടുകാരുടെ പട്ടിണി സമരം തുടങ്ങി. റിട്ട. സബ് ജഡ്ജ് എം.ആർ.ശശി സമരം ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളുടെയും നഗരസഭാ പ്രതിനിധികളുടെയും പിന്തുണയോടെ നെട്ടൂർ മേൽപാലം ജംക്‌ഷനിൽനിന്നു നെട്ടൂർ എസ്എൻ – ധന്യ ജംക്‌ഷൻ വഴി വിളംബര ജാഥയായാണു നാട്ടുകാർ സമരപ്പന്തലിലേക്ക് എത്തിയത്. ആൽഫ സരിൻ ഫ്ലാറ്റിനു മുന്നിലാണു സമരപ്പന്തൽ.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ആൽഫ സരിൻ ഫ്ലാറ്റിനു പകരം മറ്റേതെങ്കിലും ആൾവാസം കുറഞ്ഞ പ്രദേശത്തുള്ള ഫ്ലാറ്റുകളിൽ സ്ഫോടനം നടത്തണമെന്നതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് നാട്ടുകാർ രംഗത്തു വന്നെങ്കിലും അംഗീകരിക്കാൻ സ്ഫോടനത്തിന്റെ ചുമതലയുള്ള നഗരസഭാ സെക്രട്ടറിയും സബ്കലക്ടറുമായ സ്നേഹിൽ കുമാർ തയാറായില്ലെന്ന് സമരസമിതി ചെയർമാൻ കെ.ആർ.ഷാജി പറഞ്ഞു.
ക്രിസ്മസ് ദിനത്തിൽ തുടങ്ങാനിരുന്ന സമരം കലക്ടർ നൽകിയ ഉറപ്പിനെ തുടർന്നാണ് മാറ്റിവച്ചത്. മുഖ്യമന്ത്രിയിൽനിന്നും അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണു പട്ടിണി സമരമെന്നും അദ്ദേഹം പറഞ്ഞു. ഒഴിപ്പിക്കൽ നടപടി വിശദീകരിക്കാൻ കലക്ടർ വിളിച്ച യോഗത്തിൽനിന്നു വിട്ടുനിൽക്കാനും നാട്ടുകാർ തീരുമാനിച്ചു. അതേസമയം, മരടിലെ ഫ്ലാറ്റുകളിൽ സ്ഫോടനം നടത്താൻ പെട്രോളിയം ആൻഡ് എക്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസൊ) അനുമതി ഇന്നു ലഭിച്ചേക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതിനുള്ള 650 കിലോ സ്ഫോടകവസ്തുക്കൾ ഇതിനകം കേരളത്തിൽ എത്തിച്ചിട്ടുണ്ട്.
അങ്കമാലിയിലും മൂവാറ്റുപുഴയിലുമായി ഇതു സൂക്ഷിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഫോടക വസ്തുക്കളും എത്തിക്കും. സ്ഫോടക വസ്തുക്കളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കേബിളും സ്ഫോടനത്തിനുള്ള ഫ്യൂസും എത്തി. ഫ്ലാറ്റുകളിലേക്ക് മൂന്നാം തീയതിയേ സ്ഫോടകവസ്തുക്കളും മറ്റും എത്തിക്കൂ. എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റിലാണ് ആദ്യം സ്ഫോടക വസ്തുക്കൾ നിറയ്ക്കുക. മൂന്നാം തീയതി രാവിലെ എട്ടുമണി മുതൽ തന്നെ ഇതു ചെയ്തു തുടങ്ങും.ഇതുവരെയുള്ള കെട്ടിടാവശിഷ്ടങ്ങൾ ഇതിനകം നീക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദേശം. തുടർന്നു പുറത്തുനിന്നുള്ള വാഹനങ്ങളെയോ ജോലിക്കാരെയോ ഫ്ലാറ്റിലേക്കു പ്രവേശിപ്പിക്കില്ല. തേവര – കുണ്ടന്നൂർ പാലവും ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പൈപ് ലൈനും വീടുകളും സമീപത്ത് ഉള്ളതിനാൽ നിയന്ത്രിത സ്ഫോടനം ഏറ്റവും സങ്കീർണമായിരിക്കുക എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റിലായിരിക്കും. ഇവിടെ ഫ്ലാറ്റിനു സമീപത്തു കൂടി ക്രൂഡോയിൽ പൈപ്പ് ലൈൻ കടന്നു പോകുന്നതിനാൽ അതിനു മേൽ മണൽ ചാക്കുകൾ വിരിക്കുന്ന ജോലി പുരോഗമിക്കുന്നു.
നൂറു മീറ്ററോളം നീളത്തിൽ രണ്ട് അടുക്കുകളായാണു മണൽ ചാക്ക് വിരിക്കുന്നത്. സ്ഫോടന സമയത്ത് ഇതുവഴി ഇന്ധനം കടത്തി വിടുന്നത് നിയന്ത്രിക്കുകയും പൈപ്പുകളിൽ വെള്ളം നിറയ്ക്കുകയും ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ ഭാഗത്തേക്ക് 37 ഡിഗ്രി ചെരിച്ച് ഫ്ലാറ്റ് വീഴ്ത്തുന്നതിനാണ് ആലോചിക്കുന്നത്. അതുകൊണ്ടു തന്നെ ഈ പൈപ്പ് ലൈനുകൾക്കു കേടുപാടുണ്ടാകാനുള്ള സാധ്യതകൂടി പരിഗണിച്ചാണ് മണൽ ചാക്ക് വിരിക്കുന്നത്. ആൽഫ സരീൻ ഫ്ലാറ്റിൽ ജനുവരി ആറു മുതലായിരിക്കും സ്ഫോടകവസ്തുക്കൾ നിറച്ചു തുടങ്ങുക. സ്ഫോടനത്തിനു മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ഇവിടെ പുരോഗമിക്കുകയാണ്.പില്ലറുകളിൽ ദ്വാരങ്ങളിടുന്നുണ്ട്. ഭിത്തികളിൽ അവശിഷ്ടങ്ങൾ ദൂരേക്കു തെറിച്ചു പോകാതിരിക്കാൻ കമ്പിവലകളും ജിയോ ടെക്സൈൈറ്റലും ഉപയോഗിച്ചു പൊതിയുന്ന പണി പൂർത്തിയാകുന്നു. പൊളിക്കുന്നതിനു മുമ്പ് ഇടഭിത്തികൾ തകർക്കുന്നതിനിടെ ആൽഫ സരിന്റെ പരിസര പ്രദേശത്തെ നിരവധി വീടുകൾക്കാണു വിള്ളലുകളും തകർച്ചയും ഉണ്ടായിരിക്കുന്നത്. ഇതു പരിഹരിക്കുന്നതിനും സുരക്ഷാ കാര്യത്തിൽ വേണ്ടത്ര ഉറപ്പും ലഭിക്കാത്ത പശ്ചാത്തലത്തിലാണു നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാളായ ചാര്‍മിളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. അസ്ഥിരോഗത്തെ തുടര്‍ന്ന് നടി ചാര്‍മിളയെ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കില്‍പ്പുക് സര്‍ക്കാര്‍ ആശുപത്രിയിലാണ് ചാര്‍മിള ചികിത്സ തേടിയെത്തിയതെന്നും അവരെ സഹായിക്കാന്‍ ആരും കൂടെയില്ലെന്നും തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി മറ്റുചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങിയ നായിക കൂടിയാണ് ചാര്‍മിള. ഒരു കാലത്ത് മലയാളസിനിമയിലെ മുന്‍നിര നായികമാരിലൊരാളായിരുന്ന ചാര്‍മിളയുടെ ജീവിതം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചാര്‍മിള തന്നെ അഭിമുഖങ്ങളില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.
ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ കൈപ്പിടിയിൽ ഉണ്ടായിരുന്ന പലതും തനിയ്ക്ക് നഷ്ടപ്പെട്ടിരുന്നു. സിനിമയിൽ തിളങ്ങി നിന്നിരുന്ന കാലത്ത് സമ്പദിച്ചതൊക്കെ തന്റെ ആർഭാട ജീവിതവും ദാമ്പത്യത്തിലെ തകർച്ചയും മൂലം നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ ജീവിക്കാൻ കഷ്ടപ്പെടുകയാണെന്നും താരം പറഞ്ഞിരുന്നു. ഒരു തരത്തിലാണ് ജീവിച്ച് പോകുന്നതെന്നും താരം പറഞ്ഞിരുന്നു.
ബാബു ആന്റണിയുമായി പ്രണയത്തിലായിരുന്നു താനെന്നും ഇടയ്ക്ക് വെച്ച് അദ്ദേഹം തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. 2006 ലായിരുന്നു ചാര്‍മ്മിള രാജേഷിനെ വിവാഹം ചെയ്തത്. 2014 ല്‍ ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്ന രാജേഷുമായുള്ള വിവാഹമോചനത്തിനു ശേഷം മകനോടൊപ്പം ചാര്‍മിള ജീവിച്ചു വരികയായിരുന്നു. രോഗബാധിതയായ അമ്മയും ചാര്‍മിളയക്കൊപ്പമാണ് കഴിയുന്നത്.
വിക്രമാദിത്യന്‍ എന്ന സിനിമയിലൂടെ താരം വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ പിന്നീട് അധികം വേഷങ്ങള്‍ ലഭിച്ചില്ല. തമിഴ് നടന്‍ വിശാലാണ് ചാര്‍മിളയുടെ മകന്റെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നത്.