ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ ശാരീരികക്ഷമതാ പരിശോധന നടത്താന്‍ ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമി(എന്‍സിഎ)വിസമ്മതിച്ചതായുള്ള റിപോര്‍ട്ടുകളാണ് പുറത്തു വരുന്നത്. എന്‍സിഎ ഡയറക്ടര്‍ രാഹുല്‍ ദ്രാവിഡും ഫിസിയോതെറാപ്പിസ്റ്റ് ആശിഷ് കൗഷിക്കും എന്‍സിഎയില്‍ ഫിറ്റ്നെസ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് ബുംറയെ അറിയിക്കുകയായിരുന്നു. പകരം ബുംറ സ്വന്തമായി കണ്ടെത്തുന്ന വിദഗ്ധ സംഘത്തെ ചികിത്സക്കായി സമീപിക്കാനാണ് ഇരുവരും നിര്‍ദ്ദേശിച്ചത്. നേരത്തെ പരിക്ക് കാരണം വിശ്രമത്തിലായിരുന്നപ്പോള്‍ സ്വകാര്യ സ്പെഷ്യലിസ്റ്റുകളുടെ സഹായം തേടിയതാണ് എന്‍സിഎ സംഘത്തെ ചൊടിപ്പിച്ചത്.
മാത്രമല്ല, താരം എന്‍സിഎയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തനല്ലായിരുന്നെന്നും റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്‍സിഎയെ കുറിച്ച് മറ്റ് സീനിയര്‍ താരങ്ങള്‍ക്കുള്ള അഭിപ്രായവും അത്ര നല്ലതായിരുന്നില്ല. ഇക്കാരണം കൊണ്ടാണ് താരം സ്വയം പരിശീലക സംഘത്തെ നിയമിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിഷയത്തില്‍ ദ്രാവിഡോ ബുംറയോ മാധ്യങ്ങളോട് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
വിശാഖപട്ടണത്ത് നെറ്റ് സെഷനുശേഷം ബുംറ നേരത്തെ നിശ്ചയിച്ച പ്രകാരം ബാംഗ്ലൂരില്‍ ഫിറ്റ്‌നസ് ടെസ്റ്റിനായി എത്തി. എന്നാല്‍ എന്‍സിഎ ടെസ്റ്റ് നടത്താന്‍ രാഹുല്‍ ദ്രാവിഡ് വിസമ്മതം അറിയിക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് തുടക്കം മുതല്‍ എന്‍സിഎ സമീപിക്കാത്ത താരത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എങ്ങനെ നല്‍കും, നാളെ എന്തെങ്കിലും സംഭവിച്ചാല്‍? ദ്രാവിഡ് വിസമ്മതം അറിയിച്ചതിന്റെ കാരണം ഇതായിരുന്നു. നേരത്തെ ബുംറയെ പരിശോധിക്കാനായി ടീം ഇന്ത്യ പരിശീലകന്‍ നിക്ക് വെബിനെ ബാംഗ്ലൂരിലേക്ക് ക്ഷണിക്കാനായിരുന്നു എന്‍സിഎയുടെ മുന്‍ തീരുമാനം.
എന്നാല്‍ പിന്നീട് ബുംറയുടെ ഫിറ്റ്‌നസ് ടെസ്റ്റ് എന്‍സിഎയില്‍ നടക്കില്ലെന്ന് ദ്രാവിഡ് ടീം ഇന്ത്യയുടെ അസിസ്റ്റന്റ് ട്രെയിനര്‍ യോഗേഷ് പര്‍മാറിനെ അറിയിച്ചു. നിങ്ങള്‍ക്ക് സുഖമാണ്. അതിനാല്‍ ഒരു ഫിറ്റ്‌നസ് ടെസ്റ്റിന്റെ ആവശ്യമില്ല. നിങ്ങള്‍ പോയി നിങ്ങളെ സഹായിക്കുന്ന സ്‌പെഷ്യലിസ്റ്റുകളെ സമീപിക്കണം, കാരണം അവര്‍ നിങ്ങളെ നേരത്തെ ചികിത്സിച്ചവരാണ്. ഇതായിരുന്നു താരത്തിന് എന്‍സിഎയില്‍ നിന്ന് ലഭിച്ച മറുപടി റിപോര്‍ട്ടുകള്‍ പറയുന്നു. ചില കളിക്കാരില്‍ നിന്ന് എന്‍സിഎയിലെ അവരുടെ ദുരനുഭവങ്ങളെക്കുറിച്ച് പറഞ്ഞതായും ഇതേതുടര്‍ന്നാണ് ബുംറ പരിശോധനയ്ക്ക് അക്കാദമിയില്‍ എത്താന്‍ നേരത്തെ തയാറാകാതിരുന്നത്.
രാഹുല്‍ ദ്രാവിഡ് എന്‍സിഎയില്‍ അധികാരമേറ്റ് കുറച്ച് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. അക്കാദമിയില്‍ കാര്യങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കുന്നതെയുള്ളു. എന്‍സിഎയില്‍ നിലവില്‍ രാജ്യത്തുടനീളമുള്ള 200 ലധികം ക്രിക്കറ്റ് കളിക്കാര്‍ പരിശീലനത്തിനും പഠനത്തിനുമായി എത്തുന്നു. മികച്ച സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ രാഹുല്‍ ശ്രമിക്കുന്നതായും റിപോര്‍ട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായുള്ള സംഘര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. വെടി വച്ചിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. യുപി ഡിജിപി ഒ പി സിംഗ് ഇന്നലെ അങ്ങനെയാണ് പറഞ്ഞത്. എന്നാല്‍ വെടിവയ്പ് നടന്നിട്ടുണ്ട് എന്നാണ് ആശുപത്രിവൃത്തങ്ങള്‍ പറയുന്നത്. 600ഓളം പേരെ കരുതല്‍ തടങ്കലിലാക്കിയതായി പൊലീസ് പറയുന്നു. മധ്യപ്രദേശിലെ വിവിധ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ 21 ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹിയിലെ ദര്യാഗഞ്ചില്‍ 10 പേരെ അറസ്റ്റ് ചെയ്തു. അതേസമയം കസ്റ്റഡിയിലെടുത്ത 9 കുട്ടികളെ വിട്ടയച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യാ ഗേറ്റിലും ജാമിയ കാമ്പസിലും പ്രതിഷേധം സജീവമാണ്. ദര്യാഗഞ്ചില്‍ പൊലീസ് ലാത്തി ചാര്‍ജ്ജും ജലപീരങ്കി പ്രയോഗവും നടത്തി. ഇവിടെ 36 പേര്‍ക്ക് പരിക്കേറ്റു.
ദേശീയ പൗരത്വ പട്ടിക നടപ്പാക്കിയാല്‍ ഛത്തീസ്ഗഡിലെ പകുതിയിലധികം പേര്‍ക്ക് പൗരത്വം തെളിയിക്കാനാകില്ല എന്ന് മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍ പറഞ്ഞു. ഛത്തീസ്ഗഡില്‍ 2.80 കോടി ജനങ്ങളുണ്ട്. സംസ്ഥാനത്ത് പകുതിയിലധികം പേരുടെ പക്കല്‍ പൗരത്വം തെളിയിക്കാനുള്ള രേഖകളുണ്ടാകില്ല – ഭൂപേഷ് ബഗേല്‍ പറഞ്ഞു. അവര്‍ക്ക് ഭൂമി രേഖകളോ ഭൂമിയോ ഇല്ല. അവരുടെ പൂര്‍വപിതാക്കള്‍ നിരക്ഷരരായിരുന്നു. പലരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരാണ്. സാധാരണക്കാരന്റെ ജീവിതം തകര്‍ത്തല്ല നുഴഞ്ഞുകയറ്റം തടയേണ്ടത് എന്നും ഭൂപേഷ് ബഗേല്‍ പറഞ്ഞു. ഛത്തീസ്ഗഡില്‍ പൗരത്വ ഭേദഗതി നിയമമോ ദേശീയ പൗരത്വ പട്ടികയോ നടപ്പാക്കില്ല എന്ന് ഭൂപേഷ് ബഗേല്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഈസ്റ്റ് ഡൽഹിയിലെ സീമാപുരിയിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.പൗരത്വ നിയമത്തിലും പട്ടികയിലും കേന്ദ്ര സര്‍ക്കാര്‍ കടുംപിടിത്തം ഒഴിവാക്കണമെന്ന് ബി എസ് പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു.
ജോൺ കുറിഞ്ഞിരപ്പള്ളി
കുടക് മലകളിലെ തണുത്ത കാറ്റിൽ മരണത്തിൻ്റെ ഗന്ധം അലിഞ്ഞു ചേർന്നു.കറുത്തിരുണ്ട പാറക്കൂട്ടങ്ങൾക്ക് മുകളിലൂടെ മേമൻ്റെ രക്തം പുഴയായി ഒഴുകി.
പുഴയുടെ കുത്തൊഴുക്കിൽ എല്ലാവരുടേയും സമനില തെറ്റി.
ആദ്യത്തെ അമ്പരപ്പിൽ നിന്നും ഉണർന്നെഴുന്നേറ്റ് നായർ ബ്രൈറ്റിൻ്റെ നേർക്ക് പാഞ്ഞടുത്തു.
നായർ അലറി,”എടാ തന്തയില്ലാത്തവനെ,നീ എന്ത് തെണ്ടിത്തരമാണ് കാണിച്ചത്?”
ബ്രൈറ്റിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.നിർവ്വികാരമായിരുന്നു ആ മുഖം.
എന്നാൽ നിമിഷ നേരംകൊണ്ട് ,ജെയിംസ് ബ്രൈറ്റ് ഒന്നുമറിയാത്തതുപോലെ പൊട്ടിയ തിരയുടെ കാട്രിഡ്ജ്ജ് തൻ്റെ ഡബിൾ ബാരൽ തോക്കിൽ നിന്നും ഊരി എടുത്തു. ബാഗിൽ നിന്നും പുതിയ തിരയെടുത്തു് ഫയറിംഗ് സ്ലോട്ടിൽ തള്ളിവച്ചു.
അതിനു ശേഷം നായരെ നോക്കി ചിരിച്ചു,യുദ്ധം ജയിച്ച കേണലിൻ്റെ ചിരി.
അപ്പോൾ തലക്കു പിന്നിൽ വെടിയേറ്റ മേമൻ ഒന്ന് കരയാൻ പോലും സാധിക്കാതെ ആ ചിരിച്ച മുഖവുമായി പാറയുടെ മുകളിൽ നിന്നും താഴേക്ക് വീണു.
പാറക്കെട്ടിൽ തലയിടിച്ചു് താഴേക്ക് വരുന്ന ആ ശരീരത്തിൽ നിന്ന് തലയുടെ പിൻഭാഗം വെടിയേറ്റ് ചിതറി തെറിച്ചു പോയിരുന്നു. മാംസ കഷണങ്ങളും രക്തവും അടുത്തുള്ള വൃക്ഷങ്ങളുടെ ഇലകളിൽ വരെ തെറിച്ചു വീണിരുന്നു.അവിടെമെല്ലാം രക്തകളമായി മാറി.
താഴേക്ക് വീണ മേമൻ്റെ ശരീരം ഉരുണ്ട് ഉരുണ്ട് അഗാധമായ കൊല്ലിയിലേക്കു വീണു.
എവിടെ നിന്നോ ബൂ വിൻ്റെ ദയനീയമായ കരച്ചിൽ കേട്ടു.
ബ്രൈറ്റ് ചുറ്റും നോക്കി.
ബൂ വിനെ അവിടെ എങ്ങും കാണാനില്ല.വെടിയുടെ ശബ്ദം കേട്ട് ഭയപ്പെട്ട് എവിടെയെങ്കിലും ഒളിച്ചിട്ടുണ്ടാകും.
ഒരിക്കലും ചിന്തിക്കാൻ പോലും സാധിക്കാത്ത ദുഷ്ടതയാണ് ബ്രൈറ്റിൽ നിന്നും ഉണ്ടായത്.യാതൊരു പ്രകോപനവുമില്ലാതെ ഒരു മനുഷ്യനെ വെടി വച്ച് കൊല്ലുക.
നിറ തോക്കുമായി നിസ്സംഗനായി നിൽക്കുന്ന ബ്രൈറ്റ് അപകടകാരിയാണ്,സൂക്ഷിക്കണം.നായർ തൻ്റെ പോക്കറ്റിൽ എപ്പോഴും സൂക്ഷിക്കാറുള്ള റിവോൾവർ ഞൊടിയിടയിൽ പുറത്തു് എടുത്തു് ബ്രൈറ്റിനു നേരെ ചൂണ്ടി.
നായർ അലറി, “തോക്ക് താഴെ ഇടടാ പട്ടി”.
ബ്രൈറ്റ് അത് കണ്ടതായി ഭാവിച്ചതേയില്ല.
തലശ്ശേരിയിലെ സമർത്ഥന്മാരായ കൊല്ലന്മാർ നിർമ്മിച്ചതാണ് നായരുടെ റിവോൾവർ.തലശ്ശേരിയിൽ പെർമിഷൻ ഇല്ലാതെ ഇത്തരം തോക്കുകൾ ആളുകൾ ഉപയോഗിച്ചിരുന്നു.ആകെയുള്ള പ്രശനം തിരകൾ കിട്ടാൻ വിഷമം ആയിരുന്നു എന്നതാണ്.
വിദേശത്തു് നിർമ്മിക്കുന്ന കോൾട്ടിൻ്റെ ഒരു തനി പകർപ്പ് ആയിരുന്നു അത് .
ജെയിംസ് ബ്രൈറ്റ് വെറുതെ ചിരിച്ചു.ചെകുത്താന്റെ ചിരി.
ബ്രൈറ്റ് ചിരിച്ചുകൊണ്ട് തന്നെ നായരെ നോക്കി തൻ്റെ ഡബിൾ ബാരൽ ഗൺ നായരുടെ നേർക്ക് ഉയർത്തി പിടിച്ചു.
“നെക്സ്റ്റ്, യു, മിസ്റ്റർ നായർ.എല്ലാം നിങ്ങൾ വരുത്തി വച്ചതാണ്.എവിടെ ഇപ്പോൾ നിങ്ങളുടെ മഹാനായ മേമൻ?”
“മിസ്റ്റർ ബ്രൈറ്റ്,മേമൻ,എന്ത് ചെയ്തു എന്നാണ് നിങ്ങൾ പറയുന്നത്?”എങ്ങിനെയെങ്കിലും ബ്രൈറ്റിൻ്റെ ശ്രദ്ധ തിരിക്കണം എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു ആ ചോദ്യം.
“എല്ലാം അവൻ തട്ടിയെടുത്തു,എനിക്ക് കിട്ടേണ്ടതെല്ലാം. നിങ്ങൾ കൊട്ടി ഘോഷിക്കുന്ന മേമൻ റൂട്ട് എൻ്റെ ബുദ്ധിയിൽ ഉദിച്ചതാണ്.ഇപ്പോൾ എല്ലാവർക്കും മേമൻ വലിയവൻ.ഞാൻ,ഒന്നുമല്ല.ജസ്റ്റ് നത്തിങ്”
അപ്പോൾ അതാണ് കാര്യം.തലശ്ശേരി മൈസൂർ റോഡിനും റെയിൽവെയ്ക്കും മേമൻ റൂട്ട് എന്ന് പറയുന്നത് ബ്രൈറ്റിന് ഇഷ്ടപ്പെടുന്നില്ല.അത് അത്ര വലിയ കാര്യമാണോ?
തൻ്റെ ജീവനും അപകടത്തിലാണ്,എന്ന് നായർ തിരിച്ചറിഞ്ഞു.ഈ ദുഷ്ടൻ എന്തും ചെയ്യും.
നായരുടെ വിരൽ റിവോൾവറിലെ ട്രിഗറിലേക്ക് നീങ്ങി.ജെയിംസ് ബ്രൈറ്റ്,തോക്ക് ശങ്കരൻ നായരുടെ നെഞ്ചിനു നേരെ പൊസിഷൻ ചെയ്‌തു വിളിച്ചു പറഞ്ഞു.
“ഗുഡ് ബൈ നായർ,സോറി ഗുഡ് ബൈ മിസ്റ്റർ നായർ.”
ബ്രൈറ്റിൻ്റെ നേരെ പുറകിലായിരുന്ന നാരായണൻ മേസ്ത്രി അപകടം തിരിച്ചറിഞ്ഞു.
ഞൊടിയിടകൊണ്ടു അരയിലെ ബെൽറ്റിൽ സൂക്ഷിച്ചിരുന്ന തൻ്റെ കഠാര കയ്യിലെടുത്തു് ബ്രൈറ്റിൻ്റെ നേരെ കുതിച്ചു.
മുഖത്തോടു മുഖം നോക്കി നിന്നിരുന്ന ജെയിംസ് ബ്രൈറ്റ് വീണ്ടും പറഞ്ഞു,”ഗുഡ്ബൈ മിസ്റ്റർ നായർ”.
ബ്രൈറ്റിൻ്റെ വിരലുകൾ ട്രിഗറിൽ അമർന്നു.അത് കണ്ട നായരുടെ റിവോൾവറിൽ നിന്നും വെടി പൊട്ടി.
പക്ഷെ വിധി നിശ്ചയം മറ്റൊന്ന് ആയിരുന്നു.
എവിടെ നിന്നോ ഒരു മിന്നൽ പോലെ പാഞ്ഞു വന്ന ബൂ ,മേമൻ്റെ നായ, എല്ലാവരുടെയും ടൈമിംഗ് തെറ്റിച്ചു.
അവൻ ബ്രൈറ്റിൻ്റെ കയ്യിലേക്ക് ചാടിക്കയറി.
അപ്രതീക്ഷിതമായ ആക്രമണത്തിൽ ജെയിംസ് ബ്രൈറ്റിൻ്റെ കയ്യിൽ നിന്നും തോക്ക് തെറിച്ചു വീണു.അത് താഴേക്ക് ഊർന്ന് ബ്രൈറ്റിന് കൈയെത്താൻ സാധ്യമല്ലാത്ത ദൂരത്തിലായി പോയി.
ബൂ വിൻ്റെ ആക്രമണത്തിൽ ജെയിംസ് ബ്രൈയ്റ്റ് താഴെ നിലത്തേക്ക് മറിഞ്ഞു വീണു.
നായരുടെ വെടി ഉന്നം തെറ്റി അടുത്തുള്ള മരത്തിൽ തറച്ചുകയറി.
നാരായണൻ മേസ്ത്രി ബ്രേക്ക് ഇട്ടതുപോലെ നിന്നുപോയി.
ഇങ്ങനെ ഒരു നീക്കം ബൂ വിൽ നിന്നും ഉണ്ടാകുമെന്നു ആരും പ്രതീക്ഷിച്ചില്ല.കൃത്യ സമയത്തെ അവൻ്റെ ആക്രമണം എല്ലാവരുടെയും കണക്ക് കൂട്ടൽ തെറ്റിച്ചു.
ബൂ ശരിക്കും മേമൻ്റെ ആത്മാവ് തന്നെ.
താഴേക്കുവീണ ബ്രൈറ്റിൻ്റെ കണ്ഠനാളം ബൂ കടിച്ചു മുറിച്ചു .ബ്രൈറ്റിന് ശ്വാസം മുട്ടി കണ്ണ് രണ്ടും പുറത്തേക്ക് തള്ളി വന്നു.അയാളുടെ മുഖം മുഴുവൻ രക്തത്തിൽ കുളിച്ചു.
ഒരു കടുവയെപ്പോലെ ബൂ ബ്രൈറ്റിനെ കടിച്ചു കുടഞ്ഞു.
ശ്വാസം മുട്ടി ബ്രൈറ്റ് ഞരങ്ങി.
“ഹെൽപ് മി ..ഹെൽപ് മി ………….”,.
ജോലിക്കാരിൽ ഒരാൾ ബ്രൈറ്റിൻ്റെ അടുത്തേക്ക് പോകാൻ തുടങ്ങി.റിവോൾവർ ചൂണ്ടി നായർ അലറി,”ഡോണ്ട് മൂവ്.”
ശ്വാസം മുട്ടി ജീവനുവേണ്ടി പിടയുന്ന ബ്രൈറ്റിൻ്റെ കണ്ഠനാളം ബൂ കടിച്ചു പിടിച്ചിരിക്കുകയാണ്.മരണവെപ്രാളത്തിൽ അരയിലെ ബെൽറ്റിൽ നിന്നും കത്തിയെടുത്തു ബ്രൈറ്റ് ബൂ വിനെ പല തവണ കുത്തി.
കുത്തുകൊണ്ട് വയർ മുറിഞ്ഞു ബൂ വിൻ്റെ കുടൽ മാല പുറത്തുവന്നു.എങ്കിലും അവൻ ജെയിംസ് ബ്രൈറ്റിനെ കടിച്ചു കുടഞ്ഞു കൊണ്ടിരുന്നു.
ഒരു സിംഹം ഇരയെ കടിച്ചു വലിച്ചുകൊണ്ട് പോകുന്നതുപോലെ ബൂ മുൻപോട്ടു നീങ്ങി. അവൻ പോകുന്നത് പാറക്കൂട്ടങ്ങളുടെ അടിവശത്താക്കാണ്. അവൻ്റെ മേമൻ വീണുപോയ കൊല്ലിയുടെ അടുത്തേക്ക്.
മുറിവിൻ്റെ കടുപ്പം കൊണ്ട് ബൂ അടിതെറ്റി വീണു.ശരീരം മുഴുവൻ രക്തത്തിൽ കുളിച്ചു് ഒരു വല്ലാത്ത അവസ്ഥയായിരുന്നു അവൻറേത്.
എങ്കിലും അവൻ്റെ പിടിയിൽ നിന്നും ബ്രൈറ്റിന് രക്ഷപെടാൻ കഴിഞ്ഞില്ല.
ആ വീഴ്ചയിൽ ബ്രൈറ്റും ബൂ വും ഉരുണ്ട് ഉരുണ്ട് കൊല്ലിയുടെ വക്കത്തു എത്തി.
ഒരു കാട്ടു വള്ളിയിൽ പിടിച്ചെഴുന്നേൽക്കാൻ ഒരു വിഫല ശ്രമം നടത്തി നോക്കി ബ്രൈറ്റ്.
എന്നാൽ അത്രയും വലിപ്പവും ഭാരവും ഉള്ള ബൂ വിൻ്റെ ആക്രമണത്തെ ചെറുത്തു തോൽപ്പിക്കുവാൻ ബ്രൈറ്റിന് കഴിയുമായിരുന്നില്ല.ഒരിക്കൽപോലും ബൂ , ബ്രൈറ്റിൻ്റെ കണ്ഠനാളത്തിൽ നിന്നും പിടിവിടുകയും ചെയ്തില്ല.
ബുവും ബ്രൈറ്റും തമ്മിലുള്ള ആക്രമണ പ്രത്യാക്രമണത്തിൽ അടി തെറ്റി അവർ ആ കൊല്ലിയിലേക്ക് വീണു.ഉരുണ്ടു പോകുന്ന വഴി രണ്ടു മൂന്നു സ്ഥലങ്ങളിൽ തടഞ്ഞു നിന്നെങ്കിലും രക്ഷപെടാൻ വയ്യാത്ത അത്ര അവശനായി കഴിഞ്ഞിരുന്നു ബ്രൈറ്റ് .
അല്ലെങ്കിലും ബൂ വിൻ്റെ പിടിയിൽ നിന്നും രക്ഷപെടാൻ കഴിയുമായിരുന്നില്ല.
മേമൻ്റെ രക്തം കൊണ്ട് കുതിർന്ന മണ്ണിൽ ജെയിംസ് ബ്രൈറ്റിൻ്റെ യും ബൂ വിൻ്റെ യും രക്തവും കൂടിച്ചേർന്ന് ഒഴുകി.രക്ത പുഴ വളർന്നു വലുതായികൊണ്ടിരുന്നു .
രക്തം കൊണ്ട് നനഞ്ഞ കരിയിലകൾ ഭയാനകമായ ചിത്രം പോലെ അവിടെ ചിതറി കിടന്നു.
ബ്രൈറ്റും ബൂ വും കൊല്ലിയുടെ അഗാധതയിൽ ഇരുട്ടിൻ്റെ കഷണങ്ങൾക്കു പിറകിൽ എവിടെയോ മറഞ്ഞു…
എല്ലാം കണ്ടു കൊണ്ട് നായരും മേസ്ത്രിയും കൂടെയുള്ളവരും നിന്നു.
ആർക്കും ജെയിംസ് ബ്രൈറ്റിനെ രക്ഷിക്കണമെന്നു തോന്നിയില്ല..
മരണം ഇരന്നു വാങ്ങുകയായിരുന്നു അയാൾ.
ഹൃദയം തകർന്നു നായർ കരഞ്ഞു.
നാരായണൻ മേസ്ത്രിക്കും സഹിക്കാൻ കഴിഞ്ഞില്ല.എന്ത് ചെയ്യണമെന്നറിയാതെ അവർ മരവിച്ചു നിന്നു.
നാരായണൻ മേസ്ത്രി കൊക്കയുടെ അരികിൽ ചെന്ന് താഴേക്ക് നോക്കി.പേടിപ്പിക്കുന്ന ഇരുട്ട് കൊണ്ടുമൂടിയ താഴ്വാരം കാണാൻ കഴിയില്ല.
ഒന്നും അറിഞ്ഞുകൂടാത്ത സാധു മേമനെ താൻ നിർബ്ബന്ധിച്ചു കൂട്ടികൊണ്ടു വന്നത് ഇതിനായിരുന്നോ?ശങ്കരൻ നായർ തന്നോടുതന്നെ ചോദിച്ചുകൊണ്ടിരുന്നു.
ഇരുട്ടിൻ്റെ പുതപ്പു കുടകുമലകളെ മൂടി തുടങ്ങുന്നു.കാറ്റിൻ്റെ നിലവിളി ഉച്ചത്തിലായി.
ഒന്നും സംഭവിക്കാത്തതുപോലെ ചീവുടുകൾ കരയുകയും മരത്തവളകൾ ആക്രോശിക്കുകയും ചെയ്തുകൊണ്ടിരുന്നു.കടവാവലുകൾ ചിറകിട്ടടിക്കുന്ന ശബ്ദം ഭയപ്പെടുത്തുന്നതായിരുന്നു.കുടക് മലകൾ രൗദ്രഭാവം പ്രകടിപ്പിച്ചു തുടങ്ങുകയാണ് .സന്ധ്യക്ക് ചേക്കേറാൻ പറന്നു പോകുന്ന വേഴാമ്പലുകളുടെ ചിറകടി ശബ്ദം കേട്ട് നായർ ഉണർന്നു, ചുറ്റും നോക്കി.
മേമൻ കത്തിച്ചുവെച്ച ആ അഗ്നികുണ്ഡം അപ്പോഴും പാറമുകളിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു.
അവരുടെ രക്ഷക്കുവേണ്ടി അവൻ കത്തിച്ചു വച്ച അഗ്നികുണ്ഡം നിഛലമായി എല്ലാത്തിനും മൂക സാക്ഷിയായി ജ്വലിക്കുന്നു.
നിലത്തു കിടക്കുന്ന ഒരു കത്ത് അപ്പോഴാണ് നായരുടെ കണ്ണിൽ പെട്ടത്.ബൂ കടിച്ചുവലിച്ചപ്പോൾ ജെയിംസ് ബ്രൈറ്റിൻ്റെ പോക്കറ്റിൽ നിന്നും വീണുപോയതാണ് അത് എന്ന് നായർ തിരിച്ചറിഞ്ഞു.
കോൺഫിഡൻഷ്യൽ എന്ന് മാർക്ക് ചെയ്ത കത്ത്, ഓഫിസ് ബോയ് ഇന്നലെ ബ്രൈറ്റിനു കൊണ്ടുവന്ന് കൊടുക്കുന്നത് നായർ കണ്ടതാണ്.
കത്ത് തുറന്ന നായർ അമ്പരന്നു പോയി.
അത് ദാനിയേൽ വൈറ്റ് ഫീൽഡിന് മദ്രാസ്സിൽ നിന്ന് റസിഡന്റ് അയച്ച ഓഫിസ് ഓർഡറിൻ്റെ കോപ്പിയാണ്.
നായർ വായിച്ചു.
ജെയിംസ് ബ്രൈറ്റിനെ റെയ്ൽവേയുടെയും സർവ്വേ സംബന്ധമായ ജോലികളുടെയും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.ഉടൻ മദ്രാസ്സിൽ റെസിഡന്റിന് റിപ്പോർട്ട് ചെയ്യുക.അതോടൊപ്പം ദാനിയേൽ വൈറ്റ് ഫീൽഡിന് സ്ഥാനക്കയറ്റം നൽകിക്കൊണ്ടുള്ള മദ്രാസ് റെസിടെൻറിൻ്റെ ഓർഡർ കൂടി ആയിരുന്നു അത്.
അതായത് ബ്രൈറ്റിനെ ജോലിയിൽ നിന്നും നീക്കം ചെയ്തിരുന്നു.
ജെയിംസ് ബ്രൈറ്റിന് ഇങ്ങനെ ഒരു സർവ്വേ നടത്തുന്നതിനുള്ള അധികാരമില്ല എന്ന് വ്യക്തം.
വിധി എന്ന് അല്ലാതെ എന്ത് പറയാനാണ്.?
നായർക്ക് ഇട നെഞ്ചിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു.
ഒരു ഭ്രാന്തൻ്റെ ഭ്രാന്തമായ ചിന്തകൾക്ക് ഒന്നും അറിഞ്ഞുകൂടാത്ത നിഷ്കളങ്കനായ മേമൻ ഇര ആയി.അവനെ വിളിച്ചു കൊണ്ടുവരാൻ തോന്നിയ നിമിഷത്തെ നായർ ശപിച്ചു.
സൂര്യൻ അസ്തമിച്ച തുടങ്ങുന്നു.ഇവിടെ നിന്നും തിരിച്ചു പോകണം.
നായർ ചുറ്റും നോക്കി.
മേമൻ വെടിയേറ്റ് വീണ സ്ഥലത്തു അവൻ്റെ രക്തം പറ്റിയ ഒരു വലിയ പാറ കല്ല് കിടക്കുന്നതു കണ്ടു.രണ്ടാൾ പിടിച്ചാൽ ഉയർത്താൻ പറ്റാത്ത അത്ര വലിപ്പമുണ്ട് അതിന്.
ആ പാറയുടെ പാളി നായർ ഒരാവേശത്തിൽ ഒറ്റക്ക് പൊക്കി എടുത്തു കൊണ്ടുവന്നു..
മേമൻ്റെ ശരീരം ഉരുണ്ട് കൊല്ലിയിലേക്കു വീണു പോയ ആ സ്ഥലത്തു ഒരു അടയാളമായി അത് കുത്തി നിർത്തി.
എന്തോ ഒരു ഉൾ പ്രേരണയാൽ നാരായണൻ മേസ്ത്രി സർവ്വേ ജോലികൾ ചെയ്യുമ്പോൾ അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന വെളുത്ത പെയിൻറ് എടുത്തുകൊണ്ടുവന്നു.
ആ ശിലാഫലകത്തിൽ എഴുതി “മേമനെകൊല്ലി.”
നിലാവിൻ്റെ ചെറു കഷ്ണങ്ങൾ ഇടതൂർന്നു നിൽക്കുന്ന വൃക്ഷ തലപ്പുകൾക്കിടയിലൂടെ അവരുടെ അടുത്തെത്താൻ വിഫലമായി ശ്രമിച്ചുകൊണ്ടിരുന്നു.
അതെ ഇന്ന് പൗർണ്ണമിയാണ്.
കടലുകൾ ഇളകിമറിയുകയും ചിലർക്ക് ഭ്രാന്ത് ഇളകുകയും ചെയ്യുന്ന വിനാശത്തിൻ്റെ വിത്തുകൾ വിതക്കപ്പെടുന്ന ദിവസം.
നായർക്ക് ഒരു വല്ലാത്ത വിരസത അനുഭവപെട്ടു.
സർവ്വേ ഉപകരണങ്ങൾ അവിടെ ഉപേക്ഷിച്ചു. ശങ്കരൻ നായരും നാരായണൻ മേസ്ത്രിയും ജോലിക്കാരും നടന്നു.
ആരും ഒന്നും മിണ്ടുന്നില്ല.
എല്ലാവരും നിശ്ശബ്ദരായി കഴിഞ്ഞ സംഭവങ്ങൾ ഓർമ്മയിൽ ആവർത്തിച്ചുകൊണ്ടിരുന്നു.
അവരുടെ പിറകിൽ ഇരുട്ടിൻ്റെ കരിമ്പടം പുതക്കാൻ കുടക് മലകൾ കൊതിച്ചു.
വൃക്ഷങ്ങളിൽ ഒളിഞ്ഞിരുന്ന മിന്നാമിനുങ്ങുകൾ മേമൻകൊല്ലിയിൽ പ്രകാശം വിതറാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ഇപ്പോൾ വണ്ടി വലിക്കുന്ന കുതിരകളുടെ കുളമ്പടി ശബ്ദം മാത്രം ഉയർന്നു കേൾക്കാം.
(തുടരും)
ജോൺ കുറിഞ്ഞിരപ്പള്ളി
സൗത്ത് ആഫ്രിക്കക്കെതിരായ പാരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ക്യാമ്പിൽ ടീം അംഗങ്ങളിൽ ചിലർക്ക് അജ്ഞാത അസുഖം ബാധിച്ചതിനെത്തുടർന്ന് സോമർസെറ്റ് ബളർമാരായ ഡൊമിനിക് ബെസ്, ക്രെയ്ഗ് ഓവർട്ടൺ എന്നിവരെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി ഇംഗ്ലണ്ട് വിളിപ്പിച്ചു.
ഇംഗ്ലണ്ടിലെ ടൂറിംഗ് നിരവധി അംഗങ്ങൾക്ക് ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങളുണ്ട്, ബോക്സിംഗ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നതിന് ഒരാഴ്ച മാത്രം മാത്രമുള്ളപ്പോൾ ആണ് ഇത്.
അതിന്റെ അനന്തരഫലമായി, ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ വെള്ളിയാഴ്ചത്തെ സന്നാഹമത്സരത്തെ ഫസ്റ്റ് ക്ലാസ് പദവിയിൽ നിന്ന് തരംതാഴ്ത്തി പ്രദർശന മത്സരമായാണ് കളിച്ചതു.
സ്റ്റുവർട്ട് ബ്രോഡ്, ജോഫ്ര ആർച്ചർ, ജാക്ക് ലീച്ച് എന്നിവർക്കാണ് അസുഖ ബാധിതർ. ഏതൊരു പകർച്ച വ്യാധി രോഗമാണെങ്കിൽ മറ്റുള്ളവരിലേക്കും പടർന്നു പിടിക്കുമെന്നു ആശങ്കയിൽ ആണ് ടീം അംഗങ്ങൾ.
ഓഫ് സ്പിന്നർ ബെസും സീമർ ഓവർട്ടണും ശനിയാഴ്ച ജോഹന്നാസ്ബർഗിൽ എത്തും.ഇംഗ്ലണ്ട് നാല് ടെസ്റ്റുകളും മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ട്വന്റി -20 മത്സരങ്ങളും കളിക്കും.
ആരാധകരെയെല്ലാം ഞെട്ടിച്ച് ഒരു സത്യം പറഞ്ഞിരിക്കുകയാണ് ലേഡി ഗാഗയെന്ന പോപ് ക്വീൻ. അവസാനമായി കുളിച്ചതെന്നാണെന്ന് ഓർമയില്ലെന്നായിരുന്നു ഗാഗയുടെ ട്വീറ്റ്. എൽജി–6 എന്ന പുതിയ ആൽബം പുറത്തിറക്കാനുള്ള തിരക്ക് കൊണ്ടാണ് കുളി ഉപേക്ഷിച്ചതെന്നും ഗാഗ തുറന്ന് പറയുന്നു. അടുത്ത വർഷമാണ് ഗാഗയുടെ ആറാമത്തെ ആൽബമായ എൽജി 6 പുറത്തിറങ്ങുക.
അസിസ്റ്റന്റാണ് ചിരിപ്പിക്കുന്ന ഈ ചോദ്യം ഗാഗയോട് ചോദിച്ചത്. സത്യസന്ധമായാണ് ഗാഗ മറുപടി പറഞ്ഞതെന്ന് പറയുന്ന ആരാധകർ കുളിച്ചില്ലെങ്കിലും ഗാഗ തന്നെയാണ് പ്രിയതാരമെന്നും കൂട്ടിച്ചേർക്കുന്നു. ആരാധകരുമായി സംവദിക്കുന്നതിന് എൽജി6 എന്ന ഹാഷ്ടാഗോടെയാണ് ഗാഗയുടെ ട്വീറ്റ്. എന്തായാലും ട്വീറ്റ് വൈറലായി. ഗാഗ പറഞ്ഞത് സത്യമാണെങ്കിൽ ഒരു വർഷത്തിന് മേലെയായി പോപ്താരം കുളി പാസാക്കിയിട്ടില്ലെന്നാണ് ചില വിരുതൻമാരുടെ ട്വീറ്റ്.
നേരത്തെ ലോകാ സമസ്താ സുഖിനോ ഭവന്തുവെന്ന ഗാഗയുടെ ട്വീറ്റും വൈറലായിരുന്നു. യോഗ പഠിച്ചപ്പോഴാണ് തനിക്ക് സംസ്കൃതത്തോട് ഇഷ്ടം തോന്നിയതെന്നും താരം അന്ന് വെളിപ്പെടുത്തിയിരുന്നു. ഇതോടെ ലേഡി ഗാഗയല്ല, ഇനി ലേഡി ഗംഗയെന്നാണ് ആരാധകർ സ്നേഹപൂർവം വിളിച്ചത്.
#LG6
my assistant: when’s the last time you bathed
me: i don’t remember— Lady Gaga (@ladygaga) December 19, 2019
മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ബിഗ് ബ്രദറിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഇതൊരു ബിഗ് ചിത്രമാകുമെന്ന് പറയാം. ഒരു ആക്ഷന്‍ സസ്‌പെന്‍ഡ് ചിത്രമാണ് ബിഗ് ബ്രദര്‍. വിയറ്റ്‌നാം കോളനി മുതല്‍ തുടങ്ങിയതാണ് മോഹന്‍ലാല്‍ സിദ്ദിഖ് കൂട്ടുകെട്ട്. അതുകൊണ്ടുതന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.
ഹണി റോസ്, സര്‍ജാനോ ഖാലിദ്, ടിനി ടോം, അനൂപ് മേനോന്‍, സിദ്ദിഖ്, മിര്‍ണ തുടങ്ങിയവര്‍ അഭിനയിക്കുന്നു. പുതുമുഖ നായകന്‍ സര്‍ജാനോ ഖാലിദ് മോഹന്‍ലാലിന്റെ കൊച്ചനുജനായിട്ടാണ് വേഷമിടുന്നത്. സര്‍ജാനോ ഖാലിദിന്റെ മാസ് ഡയലോഗിലാണ് ട്രെയിലര്‍ അവസാനിക്കുന്നത്. അത് എന്റെ ബിഗ് ബ്രദര്‍ ആണെന്ന് താരം പറയുന്നത് കേള്‍ക്കാം.
മമ്മുട്ടി നായകനായ പേരന്‍പിലൂടെ അഭിനയരംഗത്തേക്ക് ചവടുവെച്ച ട്രാന്‍സ് നായികയാണ് അഞ്ജലി അമീര്‍. കോഴിക്കോട് താമരശ്ശേരി സ്വദേശി ജംഷീര്‍ എങ്ങനെ അഞ്ജലി അമീറായി എന്നു കാണിച്ചു തരുന്ന ട്രാന്‍സിഷന്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ജംഷീര്‍ ആയിരുന്ന കാലം മുതല്‍ ഉള്ള താരത്തിന്റെ പഴയകാല പാസ്‌പോര്‍ട്ട് സൈസ് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് അഞ്ജലിയുടെ വീഡിയോ.
‘എന്റെ മനോഹരമായ യാത്ര…. എന്റെ പരിവര്‍ത്തനം’ എന്ന തലക്കെട്ടിലാണ് അഞ്ജലി ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോയില്‍ പങ്കുവെച്ചത്. അപമാനം, ഏകാന്തത, വേദന എന്നീ ഹാഷ് ടാഗുകളും അഞ്ജലി ഉള്‍പ്പെടുത്തിയിരുന്നു.
പേരന്‍പ് കൂടാതെ സുവര്‍ണ പുരുഷന്‍ എന്ന മലയാള സിനിമയിലും മറ്റൊരു തെലുങ്ക് ചിത്രത്തിലും അഞ്ജലി ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ക്യാംപസിലെ ബിരുദ വിദ്യാര്‍ത്ഥികൂടിയാണ് അഞ്ജലി.
തിരിച്ചറിവിന്റെ തിരശീലകൾ
കാറിൽ വന്നിറങ്ങിയ സിസ്റ്റർ കാർമേൽ പുറത്തുനിന്ന് രണ്ട് വനിതാപോലീസുകാരുമായി സംസാരിക്കുന്ന നോറിനെ ഉറ്റുനോക്കി. പോലീസുകാരിൽ ഒരുവൾ കറുത്തനിറമുള്ളവളും മറ്റേത് ബ്രിട്ടീഷുകാരിയുമാണ്. കറുമ്പി അവിടെ കൂടി നിന്ന സ്ത്രീകളെ അടിമുടി നോക്കുന്നുണ്ടായിരുന്നു. അവളുടെ കറുത്ത തലമുടി കയറുപോലെ പിരിച്ച് കെട്ടിയിരിക്കുന്നു. സിസ്റ്റർ കാർമേലിന് പ്രത്യേകിച്ച് ഒരു സന്ദേഹവും തോന്നിയില്ല. ഫാത്തിമ സിസ്റ്റർ കർമേലിനോട് അവർ വന്നത് ഇങ്ങനെ വിവരിച്ചു.
“”ഇവിടെ ജനിച്ചു വളർന്ന ഒരു മുസ്ലീം പെൺകുട്ടിക്ക് അറേബ്യയിലെ ഏതോ ഒരു ഭീകരസംഘടനയുമായി ബന്ധമുണ്ട്. അവളെ തിരഞ്ഞു വന്നതാണ്”. അകത്ത് കയറി അവർ പരിശോധിച്ചു.
സിസ്റ്റർ ഇങ്ങനെ പറഞ്ഞു
“”ഞങ്ങൾ കുറ്റവാളികളെയും രാജ്യദ്രോഹികളെയും ഇവിടെ പാർപ്പിക്കില്ല. ദൈവത്തിന്റെ പേരിൽ ആണയിട്ട്, മാനസാന്തരപ്പെട്ട്, തികച്ചും നിർമ്മല ജീവിതം നയിക്കുന്നവരാണ് ഇവിടെയുള്ളവർ. അവർ വീണ്ടും തിന്മയിലേക്ക് വീഴാതിരിക്കാൻ ഞങ്ങൾ കരുതലും, പ്രാർത്ഥനയും, ധ്യാനവും, ത്യാഗവും നൽകുന്നു.
നിങ്ങൾ അന്വേഷിക്കുന്നതരത്തിൽ ആരും ഇവിടെയില്ല.
നിങ്ങൾ വിശ്വസിച്ചേ പറ്റു” സിസ്റ്റർ നോറിൻ കാര്യഗൗരവത്തോടെ പറഞ്ഞു.
കറുത്ത പോലീസുകാരി ആരുമായോ ഫോണിൽ സംസാരിച്ചു. ഇവിടെ തെരുവ് വേശ്യകളെ കണ്ടെത്തി പാർപ്പിക്കുമ്പോൾ ഇൗ യുവതികൾ തെരുവുനായ്ക്കളെ പോലെ മറ്റുള്ളവരെ കടിച്ചുകീറി കൊല്ലാൻ അനുവദിക്കില്ല. ഇൗ പേപ്പട്ടികളെ വെടിവച്ചുകൊല്ലുകതന്നെ വേണം. ആരോടോ പോലീസുകാരി ഫോണിലൂടെ ശൗര്യം പ്രകടമാക്കുന്നു. അകത്തേക്ക് പോയ പോലീസുകാർ പ്രതീക്ഷിച്ച യുവതിയെ കാണാതെ നിരാശരായി പുറത്തുവന്നു. അവർ സിസ്റ്റർ കാർമേലിനോടും നോറിനോടും ഒരു ക്ഷമാപണം നടത്തിയിട്ട് യാത്രയായി.
“” ദൈവ മക്കളും അറിവുള്ളവരും ജ്ഞാനികളും പാർക്കുന്ന പട്ടണങ്ങളിലാണ് സമാധാനമുള്ളത്. ദൈവത്തിന്റെ കണ്ണുകൾ എന്നും നീതിമാന്മാരുടെ മേൽ തന്നെയാണ്” സിസ്റ്ററ് കാർമേൽ പറഞ്ഞു.
മനുഷ്യർ വിദ്വോഷം വിട്ടകന്ന് സമാധാനം അന്വേഷിക്കാൻ ഇടവരട്ടെയെന്ന് മനസ്സിൽ പ്രാർത്ഥിച്ചു. അവർ സിസ്റ്റർ കാർമേലിന്റെ മുറിയിൽ വന്നിരുന്ന് അഭിസാരികയായ ജസീക്കയെപ്പറ്റി വിശദമായി സംസാരിച്ചു.
“” ജസീക്കയെ സഹായിക്കുവാൻ നമ്മൾ മുന്നോട്ട് തന്നെ വരണം. നമുക്ക് ഒഴിഞ്ഞുമാറാൻ പറ്റില്ല. ഇതുപോലെ എത്രയെത്ര രാജ്യങ്ങളിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു. നമ്മൾ പോകുന്ന ഒാരൊ രാജ്യങ്ങളിലും നമ്മുടേതായ സഹോദര സ്ഥാപനങ്ങൾ സ്ഥാപിക്കണം. പാപത്തിൽ ജീവിക്കാൻ സ്ത്രീകളെ അനുവദിക്കരുത്. ഇന്ന് തന്നെ റോമിൽ നിന്നുള്ള പിതാവിന്റെ അനുവാദം ഞാൻ വാങ്ങും. സിസ്റ്റർ ധൈര്യമായി മുന്നോട്ട് പോകുക” സിസ്റ്റർ നോറിൻ അറിയിച്ചു.
“” ജസീക്ക മാനസാന്തരപ്പെട്ട് നന്മയുടെ വഴി തെരെഞ്ഞെടുത്തിരിക്കുന്നു. അവൾ ചെയ്തുകൂട്ടിയ തിന്മകൾക്ക് പകരമായി നന്മകൾ ചെയ്തിട്ട് മരിക്കാനാണ് അവളുടെ ആഗ്രഹം. അവിടുത്തെ ഭരണാധിപൻന്മാർക്കു പോലും അവളെ ഭയമാണ്.
അവളുടെ മനസുതുറന്നാൽ പലരുടെയും തൊപ്പികളും കസേരകളും തെറിക്കും. അതും അനൂകൂലമായ ഒരു ഘടകമാണ് ” സിസ്റ്റർ കാർമേൽ പറഞ്ഞു. “” അടുത്തമാസത്തെ ബോർഡ് ഒാഫ് ഡയറക്ടേഴ്സ് മീറ്റിംഗിൽ ഇതും അജണ്ടയിൽ ഉൾപ്പെടുത്തണം. വേശ്യകൾ പെരുകുന്ന രാജ്യങ്ങളിൽ നമ്മുടെ സ്ഥാപനം അനിവാര്യമാണ്”. നോറിൻ പറഞ്ഞതിനോട് സിസ്റ്റർ കാർമേൽ യോജിച്ചു. “” സിസ്റ്റർ നമ്മൾ ചോദിച്ച രണ്ട് സിസ്റ്റേഴ്സിന്റെ കാര്യം എന്തായി? കിട്ടുമോ? ” സിസ്റ്റർ കാർമേൽ ഒാർമിപ്പിച്ചു. “” ഞാനും പിതാവുമായുള്ള ബന്ധം സിസ്റ്റർക്കറിയില്ലെ? തന്റെ ആവശ്യം നിരസിക്കില്ല. നല്ല രണ്ട് സിസ്റ്റേഴ്സിനായി തിരച്ചിൽ തുടങ്ങിയെന്നാണ് എന്നോട് ഫോണിൽ പറഞ്ഞത്. നമുക്ക് പ്രാർത്ഥിക്കാം” അവിടേക്ക് ധൃതിയിൽ ഫാത്തിമ കടന്നുവന്നിട്ടറിയിച്ചു.
“”സിസ്റ്റർ ഇവിടെ തിരച്ചിലിനെത്തിയ പോലീസ് ഭീകരസംഘടനയുമായി ബന്ധമുള്ള ഒരു പാകിസ്ഥാനി പെണ്ണിനെ പിടിച്ച വാർത്ത ഇപ്പോൾ ന്യൂസിൽ കണ്ടു ഇൗസ്റ്റ് ലണ്ടനിലെ ഏതോ മോസ്ക്കിന് മുന്നിൽ വെച്ചാണ് അറസ്റ്റുചെയ്തത്. അവൾ ഒറ്റക്കല്ല ഒരു സോമാലിയക്കാരിയുമുണ്ട്.”
ആ വാർത്ത അവർക്ക് ആശ്വാസകരമായിരുന്നു. സിസ്റ്റർ കാർമേൽ അതിനോട് പ്രതിവചിച്ചു.
“” മനുഷ്യൻ ഒരു അണു തൂക്കം തിന്മ ചെയ്താൽ അതും പടച്ചോൻ കാണുമെന്ന് ഇതിലൂടെ മനസ്സിലായില്ലേ? ഫാത്തിമ വന്നതുകാര്യമായി. അടുത്ത മീറ്റിംഗിനുള്ള കുറേ പേപ്പർ തയ്യാറാക്കാനുണ്ട്. ഞങ്ങളെ ഒന്നു ഹെൽപ്പ് ചെയ്യ്” തുടർന്നവൾ എഴുത്തിലും പേപ്പറുകളിലും മുഴികിയിരുന്നു.
ബ്രിട്ടനിലെങ്ങും മഴയും മഞ്ഞും പൂക്കളും പൊഴിഞ്ഞുതുടങ്ങി. പുതുവർഷത്തിന്റെ ആരംഭത്തിൽ ജസീക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച ലേഡീസ് കെയർ ഹോമിന്റെ ഉദ്ഘാടനചടങ്ങിന് മെക്സിക്കോയിലും ബ്രസീലിലും സിസ്റ്റർ കാർമേലും നോറിനും റോമിൽ നിന്നും ആ രാജ്യങ്ങളിലെ ബിഷപ്പൻന്മാരും പങ്കെടുത്തു.
രണ്ട് രാജ്യങ്ങളിലെ മെഡിക്കൽ, ആതുരസേവനരംഗത്ത് ബിരുദം നേടിയ രണ്ട് കന്യാസ്ത്രീകളെ സ്ഥാപനത്തിന്റെ ഭരണചുമതലയേൽപ്പിച്ച് പ്രവർത്തനമാരംഭിച്ചു. അതിൽ കന്യാസ്ത്രീവസ്ത്രംപോയ വേശ്യകളുമുണ്ടായിരുന്നു. അവരുടെ പീഡനകദനകഥകൾ ആരംഭിക്കുന്നതും കന്യാസ്ത്രീകളുടെ മഠങ്ങളിൽ നിന്നായിരുന്നു. ജസീക്കയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾകണ്ട് ഭരണത്തിലുള്ളവരും ആശ്ചര്യപ്പെട്ടു. സുന്ദരിമാരായ സ്ത്രീകളെ തങ്ങൾക്ക് കാഴച്വെച്ചുകൊണ്ടിരുന്നവൾ പുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് അവർക്ക് വിശ്വസിക്കാനായില്ല. യേശുക്രിസ്തു ഇവൾക്ക് പ്രത്യക്ഷപ്പെട്ടോ? അതായിരുന്നു ചിലരുടെ സംശയം. സിസ്റ്റർ കാർമേലും നോറിനും അവിടെ സന്ദർശിച്ച് അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്താറുണ്ടായിരുന്നു.
സിസ്റ്റർ കാർമേലിന്റെ ഇന്ത്യാസന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജനിച്ചു വളർന്ന നാടും നഗരങ്ങളും സഹോദരനെ കാണാനും മനസ്സാഗ്രഹിച്ചു.
സിസ്റ്റർ കാർമേലിന്റെ അവധിക്കാലത്ത് സേവനം ചെയ്യാനായി ജർമ്മനിയിൽ നിന്നുള്ള ഒരു കന്യാസ്ത്രീയെത്തി. അത് നോറിന് സഹായമായി.
കഴിഞ്ഞ മുപ്പത്തഞ്ച് വർഷങ്ങൾക്കിടയിൽ ആദ്യമായിട്ടാണ് ഇന്ത്യയിലേക്ക് പോകുന്നത്. മനസ്സ് തുള്ളിച്ചാടുന്നു. സഹോദരനെ നേരിൽ കാണാനും പരസ്പരം അറിയുവാനും പോകുന്നു. മറ്റോരു ആഗ്രഹം ബഹ്റനിൽ പോയപ്പോൾ മക്കയിൽ നന്നുള്ള സംസം എന്ന പരിശുദ്ധജലം കുടിച്ചിരുന്നു. ഗംഗയിലെ പരിശുദ്ധ ജലവും കൽക്കട്ട യാത്രയിൽ കുടിക്കണം. ഇൗ രണ്ട് ജലവും മറ്റ് ജലം പോലയല്ല. എത്രനാൾ വേണമെങ്കിലും സൂക്ഷിച്ചുവെക്കാം. ഹിമപ്രപഞ്ചത്തിൽ നിന്നുവരുന്ന പരിശുദ്ധിയുള്ളതാണ് ഗംഗാജലം. നാടൊക്കെ നഗരങ്ങളായി വളർന്നുകാണും. പിതാവിന്റെ ശവകുടീരം കാണുക എന്നത് മനസ്സിനുള്ളിലെ വലിയ ആഗ്രഹമാണ്. ഏകാഗ്രതയോടെ ഇരുന്ന് നിമിഷങ്ങളിൽ മൊബൈൽ ശബ്ദിച്ചു.
ലണ്ടനിലെ ഹീദ്രു വിമാനത്താവളത്തിലേക്ക് ഇറങ്ങുന്ന ദിവസം ജസീക്കയുടെ ഫോൺ വന്നു. സംസ്സാരത്തിനിടയിൽ ധൈര്യമായി മുന്നേറാൻ അവൾക്ക് പ്രചോദനം കൊടുത്തു. സുന്ദരദേശമായ കേരളവും ഇന്ത്യയുമൊക്കെ കാണാൻ ആഗ്രഹമുണ്ടെന്നും സിസ്റ്റർ മടങ്ങിവരുന്നതിന് മുൻമ്പ് താൻ വരുമെന്നുമറിയിച്ചപ്പോൾ സിസ്റ്റർക്ക് അതിരറ്റ സന്തോഷം തോന്നി. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കവളെ സ്വാഗതം ചെയ്തു. ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യത്തെ തലസ്ഥാനമായ കൽക്കട്ടയും മദർ തെരേസയുടെ ആതുര സ്ഥാപനവും കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ സിസ്റ്റർ കൊടുത്ത മറുപടി. ആദ്യം ഞാൻ കൽക്കട്ടയിൽ ചെന്നിട്ട് അറിയിക്കാമെന്നാണ്.
കാറിൽ കയറുന്നതിന് മുൻപ് കൂട്ടമായി നിന്ന അവിടുത്തെ അന്തേവാസികളോട് കൈയ്യുയർത്തി സ്നേഹപുരസ്സരം വിട പറഞ്ഞു. സിസ്റ്റർ നോറിനെ കെട്ടിപ്പിടിച്ച് ചുംബിച്ചു. മെർളിനും ഫാത്തിമയും സിസ്റ്റർക്കൊപ്പം കാറിൽ യാത്രയായി. വിമാനത്താവളത്തിലെത്തി രണ്ടുപേരും കെട്ടിപ്പുണർന്ന് വിട പറയുമ്പോൾ അവരുടെ മുഖം ശോകമൂഖമായിരുന്നു. ഇനിയും സിസ്റ്ററെ കാണണമെങ്കിൽ മാസങ്ങൾ കഴിയണം. എന്തോ നഷ്ടപ്പെട്ടവരെപോലെ സിസ്റ്റർ കൺമുന്നിൽ നിന്നും മായുന്നതുവരെ അവരവിടെ നിന്നു . അനാഥാലയങ്ങളിലെ കുട്ടികളെ പരിചരിക്കുന്നതുപോലെ അഴുക്കുചാലുകളിൽ നിന്ന് എത്രയെത്ര സ്ത്രീകൾക്കാണ് മാനസികവും ആത്മീയവും ശാരീരികവുമായ പരിശീലനങ്ങൾ കൊടുത്ത് അവരെ ജീവതത്തിലേക്ക് സിസ്റ്റർ കൊണ്ടുവന്നത്. സ്വന്തം ജീവിതവും ജീവനും നൽകാൻ ഇതുപോല ലോകത്ത് എത്ര പേരുണ്ടാകുമോ?
ആകാശ ഗംഗയിൽ വിമാനമൊരു പക്ഷിയെപ്പോലെ പറന്നു. പ്രഭാ കിരണങ്ങളിൽ വിമാനം ഇളകിയാടി.
അതാ! തിരുവനന്തപുരം വിമാനത്താവളം. ആകാശത്ത് നിന്നും നോക്കുമ്പോൾപോലും സ്വന്തം ജന്മദേശം എത്ര മനോഹരം. എത്ര ചേതോഹരം. കണ്ണുകൾ സന്തോഷത്താൽ വിടർന്നു.
വിമാനമിറങ്ങി. പുഞ്ചിരിപൊഴിച്ചുകൊണ്ട് ദൈവത്തിന്റെ സ്വന്തം നാട്ടിൽ കാലുകുത്തി. ലോകത്തിന്റെ മാറ്റങ്ങൾ ഇവിടെയും പ്രകടമാകുന്നുണ്ട്. അകത്തേക്ക് പ്രവേശിച്ചു പതിവ് പരിശോധനകൾ കഴിഞ്ഞ് പെട്ടിയുമായി പുറത്തെത്തി.
“” ആനന്ദാശ്രുക്കൾ നിറഞ്ഞ മിഴികളോടെ അവിടെ നില്ക്കുന്നവരിലേക്ക് നോക്കി. അവരുടെ കണ്ണുകൾ ഉടക്കി. രക്തം രക്തത്തെ തിരിച്ചറിഞ്ഞു. ആ നില്ക്കുന്നത് കോശിയല്ലേ? അതേ…… എന്റെ……സഹോദരൻ കോശി…….അടുത്തു നില്ക്കുന്ന സുന്ദരിക്കുട്ടി……..ങ്ഹാ…….അതെ………ഷാരോൺ തന്നെ.
തനിക്ക് അവളുടെ പേരറിയാം.
ങ്ഹാ! അതെ.. തന്നെ മനസ്സിലാക്കി കൈവീശി കാണിക്കുന്നു.താനണിഞ്ഞിരിക്കുന്ന ശ്രേഷ്ടവസ്ത്രം…സഭാ വസ്ത്രം….എവിടെയും എപ്പോഴും ഒരടയാള വസ്ത്രമാണല്ലോ. ഇൗ രംഗത്ത് പ്രലോഭനങ്ങൾ ധാരാളമുണ്ടെങ്കിലും ഇന്നുവരെ താനതിന് കളങ്കം വരുത്തിയിട്ടില്ല. ക്രിസ്തുവിന്റെ മണവാട്ടിയായി എല്ലാ തിന്മകളെയും അതിജീവിച്ച് വീണ്ടും ജന്മനാട്ടിലെത്തിയിരിക്കുന്നു.
സിസ്റ്റർ കാർമേലിന്റെ മനസ്സിൽ കുളിരിന്റെ നിലാവിന്റെ തിളക്കം. തന്റെ യാത്ര സഫലമായിരിക്കുന്നു.
അതാ! അവനും ധൃതിയിൽ മുന്നോട്ട് നടന്നുവരുന്നു. ആ ദിവ്യമായ സഹോദര സ്നേഹത്തിൽ ആത്മനൊമ്പരം കലർന്നൊരു വിളി.
“”പെങ്ങളെ. കോശി വിളിച്ചു.
ആ സഹോദരന്റെ അധരങ്ങളിൽ നേരിയ വിറയലും മിഴികളിൽ നനവിന്റെ ചലനങ്ങളും. സ്നേഹത്തിന്റെ പവിത്രതയിൽ അവരുടെ മിഴികൾ നിറഞ്ഞു.
“”കോശി” സിസ്റ്റർ കാർമേൽ വിളിച്ചു.
പരിസരബോധം മറന്നവർ കെട്ടിപ്പുണർന്നു. ഗൃഹാത്വരത്വത്തിന്റെ വൈകിവന്ന താളലയങ്ങൾ.
“” ബന്ധങ്ങളുടെ കടലാഴങ്ങൾ അളന്നുതീർത്ത നിമിഷങ്ങൾ” ഇരുവരിലും രക്തബന്ധത്തിന്റെ ജൈവചോദനകൾ.
മുന്നോട്ട് നടന്ന് ഷാരോണിനെ മാറോടമർത്തി നെറ്റിയിൽ ചുംബിച്ചു. ഇരുവരും പരസ്പരം കൈകൾ കോർത്തു.
“”പെങ്ങളെ……..പെങ്ങളെ…….സന്തോഷമായി…………..
എനിക്ക് സന്തോഷമായി……”
കോശിയുടെ കണ്ണുകൾ നനഞ്ഞുതുളുമ്പി അത് കണ്ടപ്പോൾ……..
“” കോശീ…..എടാ കോശീ എന്താണിത് ……..?
അത് സന്തോഷത്തിന്റെ കണ്ണീരാണെന്ന് സിസ്റ്റർ കാർമേലിനറിയാം തന്റെയും കണ്ണുകൾ നനഞ്ഞില്ലേ? ആദ്യമായിട്ടാണ് പപ്പായുടെ കണ്ണുനീർതുള്ളികൾ ഷാരോൺ കാണുന്നത്. എത്ര നാളുകൾ നിശബ്ദ നോമ്പരങ്ങളായി ഇവർ കഴിഞ്ഞു. ആ കണ്ണുനീരിൽ നിറഞ്ഞുനിക്കുന്നത് സ്നേഹവും വിശുദ്ധിയുമാണ്. സ്നേഹമുള്ളടത്തേ സന്തോഷവും സമാധാനവുമുള്ളത്. ഇനിയുള്ള കാലം അവർ സന്തോഷമായിരിക്കട്ടെ.
“” മോളെ ! ഷാരോൺ ! നീ എന്നെ അറിയുമോ?…………”
സിസ്റ്റർ കാർമേൽ വാത്സല്യത്തോടെ ചോദിച്ചു. പെട്ടന്നൊരു മറുപടി ഷാരോണിൽ നന്നുണ്ടായി.
“” അറിയാം….അറിയാം….എനിക്കറിയാം ആന്റി………
“” ങേ!”
ഇപ്പോൾ തികച്ചും അമ്പരന്നുപോയത് സഭയിലെ ശ്രോഷ്ട സന്യാസിനി സിസ്റ്റർ കാർമേലാണ്.
സിസ്റ്റർ കാർമേൽ ദയനീയമായി കോശിയെ തുറിച്ചു നോക്കി.
ധ്യാനത്തിലെന്നവണ്ണം മിഴികളടച്ച് കോശി ശിരസ്സ് കുനിച്ചു.
“”ശരി” എന്നതിന്റെ അർത്ഥഭാവം പ്രശസ്തനായ ആ വക്കീൽ സഹോദരന്റെ മുഖത്ത് തെളിഞ്ഞു.
“” അതെ പെങ്ങളെ !
ആ രഹസ്യം എന്റെ മകൾക്കറിയാം……
ഏലിയാമ്മക്കും. പെങ്ങള് ഞങ്ങളെ കാണാനെത്തുവെനന്നറിയിച്ചപ്പോൾ ഞാനെല്ലാം മറന്നു.
അപ്പച്ചന് കൊടുത്ത വാക്കുപോലും. എന്റെ സന്തോഷം
പങ്കുവെക്കുന്നതിൽ എനിക്കാ രഹസ്യം സൂക്ഷിച്ചുവെക്കാനായില്ല….
ഇല്ല…..ഇല്ല……. എന്നിൽ അപകർഷതയില്ല. അഭിമാനം മാത്രം…. എന്റെ രക്തം………
എന്റെ രക്തം……. ഞാനെങ്ങനെ മറച്ചുവെക്കും പെങ്ങളെ….”
കോശി ഷാരോണിനെ ചേർത്തുപിടിച്ചു പറഞ്ഞു.
“” ഇവളാണ് അതിൽ ഏറ്റവും സന്തോഷിച്ചത്”
കോശി അതീവ സന്തോഷത്തോടെ സിസ്റ്റർ കാർമേലിന്റെ മുഖത്തേക്ക് നോക്കി.
“” എനിക്ക് അഭിമാനമുണ്ട് പെങ്ങളെ…. നമ്മുടെ ലോകസഭയിലെ ശ്രഷ്ടപദവിയുള്ള, പാപികളുടെ രക്ഷക എന്റെ പെങ്ങളാണെന്ന് പറയുന്നതിൽ……. ഞാനതിൽ അഭിമാനിക്കുന്നു പെങ്ങളെ…”
കോശിയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. സിസ്റ്റർ കാർമേൽ ഷാരോണിനെ ഗാഡമായി ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു.
“” മോളെ….സിസ്റ്റർ ആന്റിക്ക് തൃപ്തിയായി…സന്തോഷമായി….”
ഇത്രയും നേരം വീർപ്പടക്കിപ്പിടിച്ചു നിന്നതു വിതമ്പലുകളായി മാറി. കന്യാസ്ത്രീ കാർമേൽ വിങ്ങി പൊട്ടികരഞ്ഞു.
പെട്ടന്ന് വീർപ്പുമുട്ടലുകൾ ഒതുക്കി, കണ്ണുകൾ തുടച്ചു ഷാരോണിന്റെ ഇരു കരങ്ങളുമെടുത്ത് സിസ്റ്റർ പറഞ്ഞു.
“” എന്റെ സുന്ദരികുട്ടി………ദൈവം….ദൈവം……
എന്റെ പ്രാർത്ഥന കേട്ടു….. ആ ദൈവമാണ്
നിങ്ങളെ കാണിച്ചു തന്നത്. ജാക്കി അതിനൊരു
നിമിത്തമായി…… ഇവൾക്ക് ആരുടെ ഛായയാ കോശി”
“” ഇവൾക്ക് ഏലീയാമ്മയുടെ ഛായയാണ്” കോശി പറഞ്ഞു.
“” എനിക്ക് അവളേയും കാണാൻ തിടുക്കമായി….
വാ…..വേഗം പോകാം…… നീ കാറെടുക്ക്….”
ഇനിയും പറഞ്ഞു തീരാത്ത ഒരു കടങ്കഥ പോലെ മൂവരും കാർപാർക്കിലേക്ക് വേഗത്തിൽ നടന്നു. അവർ പുറപ്പെട്ടു.
പൊതുവേ ശാന്തമായി ഒഴുകിയിരുന്ന ചുളിക്ക പുഴ 3 യുവാക്കളുടെ ജീവനെടുത്തതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. പാറക്കൂട്ടങ്ങൾ നിറഞ്ഞ ഇൗ പുഴ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ഇന്നലെ അപകടം നടന്ന പൊൻകുണ്ടം ഭാഗവും കാഴ്ചയിൽ മനോഹരിയാണ്. എന്നാൽ, അപകടം പതിയിരിക്കുന്നതിനാൽ നാട്ടുകാർ ഇൗ ഭാഗത്തു ഇറങ്ങാറില്ല.
വർഷങ്ങൾക്കു മുൻപ് ഇൗ ഭാഗത്തു ഒരു പെൺകുട്ടി മുങ്ങി മരിച്ചിരുന്നു. പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകുന്ന പുഴയിൽ അങ്ങിങ്ങായി ഒട്ടേറെ കയങ്ങളുണ്ട്. ഇന്നലെ അപകടം നടന്ന ഭാഗത്ത് പാറക്കൂട്ടത്തിനടിയിൽ വലിയൊരു ഗുഹയുണ്ടെന്ന് നാട്ടുകാർ പറയുന്നു. പുഴയുടെ ആഴം മനസ്സിലാക്കാതെയാണു യുവാക്കൾ പുഴയിലിറങ്ങിയത്. ആദ്യം പുഴയിലിറങ്ങിയ നിധിന് നീന്തൽ വശമുണ്ടായിരുന്നില്ല. നിധിനെ രക്ഷിക്കാനായി ശ്രമിക്കവേയാണു ജിതിനും ബിജിലാലും അപകടത്തിൽ പെട്ടത്.
‘സൂക്ഷിച്ച് ഇറങ്ങണേയെന്നു പലതവണ പറഞ്ഞതാണ്… പേടിക്കേണ്ട, ഞാൻ ദൂരേക്കൊന്നും പോകില്ലെന്നു മറുപടിയും പറഞ്ഞു ചിരിച്ചു കൊണ്ടാണ് അവൻ പുഴയിലേക്കിറങ്ങിയത്….’ മേപ്പാടി പൊലീസ് സ്റ്റേഷനിലെ ഇടുങ്ങിയ മുറിക്കുള്ളിൽ മൂവരും വിതുമ്പിക്കരയുകയാണ്. കളിചിരികളുമായി വിനോദയാത്രയ്ക്കെത്തിയ ആറംഗ സംഘം മടങ്ങുന്നതു 3 പേരില്ലാതെയാണ്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശികളായ നിധിൻ, ജിതിൻ, ബിജിലാൽ എന്നിവരാണ് ഇന്നലെ ചുളിക്ക പുഴയിലെ പൊൻകുണ്ടം ഭാഗത്തു മുങ്ങി മരിച്ചത്.
നിധിനാണ് ആദ്യം അപകടത്തിൽപെട്ടത്. സംഘത്തിലെ ആദർശ്, ജിതിൻ, ബിജിലാൽ, സന്ദീപ്, ആദർശ് എന്നിവർ കരയ്ക്കിരുന്നു. നിധിൻ മുങ്ങിത്താഴുന്നതു കണ്ടു രക്ഷിക്കാനായി പുഴയിലിറങ്ങിയ ജിതിനും ബിജിലാലും അപകടത്തിൽപെടുകയായിരുന്നു. അപകടം നടന്ന പൊൻകുണ്ടം ഭാഗം കാഴ്ചയിൽ സുരക്ഷിതമാണ്. എന്നാൽ, അപകടം പതിയിരിക്കുന്നതിനാൽ നാട്ടുകാർ ഇൗ ഭാഗത്ത് ഇറങ്ങാറില്ല. വർഷങ്ങൾക്കു മുൻപ് ഇവിടെ ഒരു പെൺകുട്ടി മുങ്ങിമരിച്ചിരുന്നു. പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകുന്ന പുഴയിൽ അങ്ങിങ്ങായി ഒട്ടേറെ കയങ്ങളുണ്ട്. ഇന്നലെ അപകടം നടന്ന ഭാഗത്തു പാറക്കൂട്ടത്തിനടിയിൽ വലിയൊരു ഗുഹയുണ്ടെന്നു നാട്ടുകാർ പറയുന്നു.
ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങൾ കണ്ട് സന്തോഷിച്ചതായിരുന്നു ഇവരുമായി അടുപ്പമുള്ളവർ. യാത്രയ്ക്കിടെ പാട്ട് പാടി ചുവടുവച്ചതിന്റെയും യാത്ര ചെയ്ത സ്ഥലങ്ങളിൽ വിശ്രമിച്ചതിന്റെയും ചിത്രങ്ങളാണ് ഇവർ പങ്കുവച്ചത്. ചിത്രങ്ങൾ കണ്ട ബന്ധുക്കളും സുഹൃത്തുക്കളും അധികം വൈകാതെ മൂവരുടെയും മരണ വാർത്ത അറിയേണ്ടിവന്നതിന്റെ മരവിപ്പിലാണ്.
ഉറ്റ കൂട്ടുകാരായ ആറംഗ സംഘം പുറപ്പെട്ട് അധികം താമസിയാതെ തന്നെ യാത്രയ്ക്ക് തടസ്സം നേരിട്ടിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറിന് വഴിമധ്യേ തകരാർ സംഭവിച്ചു. തുടർന്ന് തിരിച്ചെത്തി മറ്റൊരു കാർ സംഘടിപ്പിച്ച് ഇവർ യാത്ര പുറപ്പെട്ടത് ദുരന്തത്തിലേക്കായിരുന്നു. രാത്രി ഇനി യാത്ര വേണ്ട എന്ന് ഞങ്ങൾ പറഞ്ഞതാണെന്നു മരിച്ച ജിതിന്റെ പിതാവ് ധനേശൻ വിതുമ്പലോടെ പറയുന്നു. ചൊവ്വ രാത്രിയിലാണ് ഇവർ ശബരിമല ദർശനം കഴിഞ്ഞ് വന്നത്.
തുടർന്ന് അടുത്ത ദിവസം രാത്രി തന്നെ വയനാട്ടിൽ വിനോദയാത്രയ്ക്കായി പുറപ്പെടുകയായിരുന്നു. നിഥിൻ സർവേയർ കോഴ്സ് പൂർത്തിയാക്കി വിദേശത്ത് പോകാനുള്ള ശ്രമത്തിലായിരുന്നു. അമൃതാനന്ദമയി മഠത്തിലെ ഡ്രൈവറായിരുന്ന ജിതിൻ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ പുതിയ ജോലിക്ക് കയറിയിട്ട് രണ്ട് മാസം ആകുന്നതേയുള്ളു. നിധിനും ജിതിനും അയൽവാസികളാണ്. ഐടിഐ വിദ്യാഭ്യാസം പൂർത്തിയാക്കിയ ബിജിലാൽ പെരുമ്പള്ളിയിൽ നിന്നും ഒരു കിലോമീറ്റർ അകലെ രാമഞ്ചേരിയിലാണ് താമസം.
പെരുമ്പള്ളി, വലിയഴീക്കൽ നിവാസികൾക്ക് വേദനയുടെ മറ്റൊരു ഡിസംബർ കൂടി. 2006 ഡിസംബർ 26നു ആയിരുന്നു ഇവിടെ 31 പേരുടെ ജീവൻ സൂനാമിയിൽ പൊലിഞ്ഞത്. അതിന്റെ 13ാം വാർഷികം വ്യാഴാഴ്ച ആചരിക്കാനിരിക്കെയാണു പെരുമ്പള്ളി, രാമഞ്ചേരി സ്വദേശികളായ 3 യുവാക്കളുടെ ജീവൻ പൊലിഞ്ഞത്. വയനാട്ടിൽ മുങ്ങിമരിച്ച പെരുമ്പള്ളി പുത്തൻപറമ്പിൽ നിഥിൻ (24), പീക്കാട്ടിൽ ജിതിൻ കാർത്തികേയൻ (23), രാമഞ്ചേരി പുത്തൻമണ്ണേൽ ബിജിലാൽ (19) എന്നിവരുടെ അകാല വേർപാട് നാട്ടുകാരുടെ നൊമ്പരം ഇരട്ടിപ്പിക്കുന്നു.
ഒരു വർഷം നീണ്ട് നിൽക്കുന്ന വിവിധ കലാ, കായിക, സാംസ്കാരിക പരിപാടികളുമായി ബെഡ്ഫോർഡ് മലയാളി അസോസിയേഷൻ പത്താം വാർഷികം ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും ഡിസംബർ 28 ന് വൈകുന്നേരം 4 മണിക്ക് വിൽസ്റ്റഡ് വില്ലേജ് ഹാളിൽ വച്ച് നടത്തുന്നു. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും, ഗാനമേളയും നാവിൽ സ്വാദൂറും ക്രിസ്മസ് ഡിന്നറും ഒരുക്കിയിരിക്കുന്നു. ബി എം എയുടെ ഈ വർഷത്തെ ക്രിസ്മസ് കരോൾ പ്രോഗ്രാമും ചിൽഡ്രൻസ് സാന്റാ പാർട്ടിയും ഡിസംബർ 22 ഞായറാഴ്ച 2 മണി മുതൽ സൗത്ത്ഫീൽഡ് ഹാളിൽ വച്ച് നടത്തപ്പെടുന്നു.
ആഘോഷപരിപാടികൾക്ക് നേതൃത്വം കൊടുക്കുവാൻ ബേബി പോട്ടയിൽ ( പ്രസിഡണ്ട് ) ബിജു ഈശോ (സെക്രട്ടറി) ബിബി ചെറിയാൻ (ട്രഷറർ ) ജോമോൻ തോമസ്, ജെഫ്രിൻ സൈമൺ, മെൽവിൻ ബേബി, ബിജി ബിനോ, ആസ്മി ജെയിംസ് (കമ്മിറ്റിയംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു. ബി എം എയുടെ ഈ വർഷത്തെ ക്രിസ്മസ് & ന്യൂ ഇയർ പ്രോഗ്രാമിലേയ്ക്കും ചിൽഡ്രൻസ് സാന്റാ പാർട്ടിയിലേയ്ക്കും ഏവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അംഗങ്ങൾ അറിയിക്കുന്നു.
അഡ്രസ്സ് : Wilsten Village Hall
Coton End Road
BEDFORD MK45 3BX