കൊറോണ വൈറസ് കോവിഡ് 19 ലോകരാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുമ്പോൾ വർഷങ്ങൾക്ക് മുൻപ് ഇതേ കുറിച്ച് സൂചിപ്പിച്ച ബില്‍ ഗേറ്റ്‌സിന്റെ വാക്കുകൾ ചർച്ചയാവുകയാണ്. വൈറസ് ഭീതി പടരുമ്പോൾ തന്നെ വലിയ സഹായങ്ങളുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. കൊറോണാ വൈറസിന്റെ വരവിന് അഞ്ചു വര്‍ഷം മുൻപ്, ലോകം എബോളാ പകര്‍ച്ചവ്യാധിയില്‍ നിന്നു മുക്തമായി വരുന്ന കാലത്ത് ഗേറ്റ്സ് നല്‍കിയ ഒരു സന്ദേശമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
എബോളയ്‌ക്കെതിരെയുള്ള പോരാട്ടത്തിലെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞു തന്നെയാണ് ഗേറ്റ്‌സ് മറ്റൊരു ആരോഗ്യ ദുരന്തം ലോകത്തെ കാത്തിരിക്കുന്നുണ്ടായിരിക്കാമെന്ന് പറഞ്ഞത്. അടുത്ത ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ എന്തെങ്കിലും ഒരു കോടി ആളുകളെ കൊല്ലുന്നുണ്ടെങ്കില്‍ അത് ഒരു യുദ്ധം മൂലമായിരിക്കില്ല, മറിച്ച് ഒരു രൂക്ഷതയുള്ള പകര്‍ച്ചവ്യാധിയായിരിക്കുമെന്നാണ് അദ്ദേഹം തന്റെ 2015 ലെ ടെഡ്‌ടോക്കില്‍ പറഞ്ഞത്.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ഈ വാക്കുകൾ ചർച്ചയാവുകയാണ്. ഇതിനിടെ, ലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടുലക്ഷം കടന്നു. മരണ സംഖ്യ 8,225 ആയി. ഏഷ്യന്‍ രാജ്യങ്ങളിലേതിനേക്കാള്‍ യൂറോപ്പിലാണ് മരണനിരക്ക് കൂടുതല്‍.
കൊറോണ അടക്കം ഏത് വൈറസ്സും ചികിത്സിക്കാമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയ വ്യാജവൈദ്യന്‍ മോഹനന്‍ വൈദ്യരെ ആരോഗ്യവകുപ്പും പൊലീസും ചേര്‍ന്ന് പിടികൂടി. തൃശ്ശൂര്‍ പട്ടിക്കാടുള്ള ഉഴിച്ചില്‍ കേന്ദ്രത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
മോഹനന്‍ വൈദ്യരുടെ ചികിത്സാ കേന്ദ്രത്തിന് കോവിഡ്-19 പരിശോധന നടത്താനുള്ള ലൈസന്‍സില്ലെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.
താന്‍ ആയുര്‍വേദ ഡോക്ടർമാരുടെ ക്ഷണം സ്വീകരിച്ച് ഉപദേശം നൽകാൻ എത്തിയതാണെന്നാണ് മോഹനന്‍നായര്‍ ഉദ്യോഗസ്ഥരോട് അവകാശപ്പെട്ടത്. ആരോഗ്യവകുപ്പ് സംഘവും പൊലീസും ചേര്‍ന്ന് സംയുക്തമായി ചോദ്യം ചെയ്യല്‍ നടത്തി. ഇതിനു ശേഷമായിരുന്നു അറസ്റ്റ്.
യുകെ പൗരത്വമുള്ള മലയാളി ആലപ്പുഴയിലെത്തിയപ്പോഴേ, ഞങ്ങൾ അദ്ദേഹത്തെപ്പോയി കണ്ട് വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കണമെന്നു നിർദേശിച്ചിരുന്നു. യുകെയിൽ വച്ച് ഞാൻ ടെസ്റ്റ് ചെയ്തതാണെന്നും അതിലും വലുതാണോ ഈ ദരിദ്രരാജ്യത്തിലെ ടെസ്റ്റ് എന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. വൈറസ് ശരീരത്തിൽ കടന്നിട്ടുണ്ടെങ്കിൽ ആരംഭത്തിലെ പരിശോധനയിൽ ചിലപ്പോൾ ശ്രദ്ധയിൽപ്പെടില്ലെന്നും പിന്നീട് രോഗലക്ഷണങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
അദ്ദേഹം വീടുവിട്ടു പുറത്തിറങ്ങാൻ സാധ്യത തോന്നിയതിനാൽ അയൽ വീട്ടുകാരുമായി ഞങ്ങൾ നിരന്തരം ബന്ധപ്പെട്ടിരുന്നു. പിറ്റേ ദിവസം ഇയാളും ഭാര്യയും കാറിൽ പുറത്തിറങ്ങിയെന്ന് അയൽക്കാർ ഞങ്ങളെ അറിയിച്ചു. അദ്ദേഹത്തിന്റെ അച്ഛനുമായി ബന്ധപ്പെട്ട് അവരെ ഉടൻ തിരിച്ചു വിളിക്കണമെന്നു നിർദേശിച്ചു. പക്ഷേ, തിരിച്ചു വരാൻ അവർ തയാറായില്ല.
അതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ എന്നു പരിചയപ്പെടുത്തി ഞങ്ങൾക്ക് ഒരു ഫോൺ കോൾ വന്നു. നിങ്ങളെന്തിനാണ് യുകെക്കാരനെ ശല്യപ്പെടുത്തുന്നതെന്നു ഭീഷണി. ആ ഫോൺ നമ്പർ ഞങ്ങൾ പൊലീസിനു തന്നെ കൈമാറി. പിന്നീട് പ്ലസ് ടു അധ്യാപകൻ എന്നു പരിചയപ്പെടുത്തി മറ്റൊരാൾ. യുകെക്കാരൻ തന്റെ സ്വാധീനം ഞങ്ങളെ അറിയിക്കുകയാണ്.
ഒടുവിൽ ഇവർ പോയ കാറിന്റെ നമ്പർ ഉൾപ്പെടെ മാധ്യമങ്ങൾക്കു കൈമാറുമെന്നു പറഞ്ഞപ്പോഴാണ് അവർ തിരിച്ചെത്തിയത്.
അടൂർ വരെ കാർ ഓടിച്ചു പോയെന്നും എങ്ങും ഇറങ്ങിയിട്ടില്ലെന്നും പൊലീസ് സ്പെഷൽ ബ്രാഞ്ചിന്റെ അന്വേഷണത്തിൽ മനസ്സിലായി. വൈകിട്ട് വീണ്ടും വീട്ടിലെത്തി കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അപ്പോൾ ആ പ്ലസ്ടു അധ്യാപകൻ അവിടെയുണ്ട്. നല്ല ഫോമിലാണ്. അയാൾ അലറുന്നു. ‘വി ആർ നോട്ട് ക്രിമിനൽസ്. ഐ ആം എ ഗസറ്റഡ് ഓഫിസർ’. അറിയാതൊരു പുച്ഛച്ചിരി മുഖത്തു വന്നു പോയി.
ലണ്ടൻ∙ യൂറോപ്പിലാകെ അനിയന്ത്രിതമായി കൊറോണ പടരുമ്പോഴും മറ്റു ലോകരാജ്യങ്ങളിൽനിന്നെല്ലാം വ്യത്യസ്തമായ പ്രതിരോധ ശൈലിയാണു ബ്രിട്ടൻ അവലംബിക്കുന്നത്. ഒട്ടും ഭയക്കാതെയും ഭയപ്പെടുത്താതെയും എന്നാൽ എല്ലാ മുൻകരുതലോടു കൂടെയുമുള്ള പ്രതിരോധം. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം ബ്രിട്ടനിൽ 55 ആയി. ഔദ്യോഗികമായി രോഗം സ്ഥിരീകരിച്ചവർ 1543. 35,000 മുതൽ 50,000 പേർക്കെങ്കിലും രോഗബാധയുണ്ടായേക്കാമെന്നാണ് സർക്കാർ വൃത്തങ്ങളളുടെ തന്നെ അനൗദ്യോഗിക വിലയിരുത്തൽ. എങ്കിലും ഇവിടെ വിദ്യാലയങ്ങൾ അടച്ചിട്ടില്ല. പൊതു ഗതാഗതത്തിന് വിലക്കില്ല, യൂണിവേഴ്സിറ്റികളിൽ തുറന്നിരിക്കുന്നു. സൂപ്പർ മാർക്കറ്റുകൾ എല്ലാം പതിവുപോലെ. സർക്കാർ നിർദേശിക്കുന്ന മുൻകരുതൽ നടപടികൾ പാലിച്ചും അനുസരിച്ചും ജനജീവിതം മുന്നോട്ടു പോകുന്നു.
ഓരോദിവസവും സ്ഥിതിഗതികൾ വിലയിരുത്തുന്ന സർക്കാർ അപ്പപ്പോൾ വേണ്ട കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെങ്കിലും ഒറ്റയടിക്ക് എല്ലാം അടച്ചുപൂട്ടുന്ന സമീപനമില്ല.
ഇന്നലെ മുതൽ 70 വയസ് കഴിഞ്ഞവരെ കൂടുതൽ കരുതണമെന്നും അവർ സമൂഹത്തിൽ കൂടുതൽ ഇടപഴകുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. 12 ആഴ്ചയെങ്കിലും ഇവർ മറ്റുള്ളവരിൽനിന്നും അകലം പാലിക്കണമെന്ന് സർക്കാർ നിർദേശിച്ചു. വൃദ്ധജനങ്ങൾ കൂട്ടമായി താമസിക്കുന്ന നഴ്സിംങ് ഹോമുകളിൽ എല്ലാവരും അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
ഒരു രാജ്യത്തിന്റെയും അതിർത്തി അടച്ചിട്ടില്ല. വിമാനക്കമ്പനികൾ പലതും സ്വമേധയാ സർവീസ് നിർത്തിയെങ്കിലും ഒരു രാജ്യത്തെയും പൗരന്മാർക്ക് വരാനോ പോകാനോ വിലക്കില്ല. ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നും ഉള്ളവർപോലും ഇപ്പോഴും തിരിച്ചെത്തി ക്വാറന്റീനു വിധേയരാകുന്നു.
പനിയുള്ളവരെയെല്ലാം പരിശോധനയ്ക്കു വിധേയരാക്കുന്നില്ല. പനിലക്ഷണമുള്ളവർ മാത്രം ഏഴുദിവസം വീട്ടിൽ വിശ്രമിക്കാനായിരുന്നു ആദ്യനിർദേശം. ഇന്നലെ മുതൽ ഇത് 14 ദിവസമാക്കി. ഒരാൾക്ക് പനിപിടിച്ചാൽ വീട്ടിലെ എല്ലാവരും പുറത്തിറങ്ങാതെ സൂക്ഷിക്കണമെന്നും നിർദേശം പരിഷ്കരിച്ചു. ഇതിനിടെ രോഗലക്ഷണങ്ങൾ മൂർച്ഛിച്ചാൽ 111 എന്ന ഹെൽപ് ലൈനിൽ വിളിച്ചോ എൻഎച്ച്എസിന്റെ പ്രത്യേക വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തോ വിവരങ്ങൾ പറയാം. റജിസ്ട്രേഡ് നഴ്സ് പ്രാകടീഷണർമാരും ഡോക്ടർമാരും അടങ്ങുന്ന സംഘം ഇവ പരിശോധിച്ച് ആവശ്യമുള്ളവരെ കണ്ടെത്തി പരിശോധനയ്ക്ക് അയയ്ക്കും .
കഴിഞ്ഞ ദിവസങ്ങളിൽ ആർത്തിയോടെ സാധനങ്ങൾ വാങ്ങിക്കൂട്ടിയവർ സർക്കാരിന്റെ ഉറപ്പ് വിശ്വസിച്ച് ഇപ്പോൾ ആവശ്യത്തിനു മാത്രം സാധനങ്ങൾ വാങ്ങുന്നു. അനാവശ്യമായി ആരും മാസ്ക് ധരിക്കുന്നില്ല. വിദേശികളെ ശത്രുവായി കാണുന്നില്ല. അകലെയും അന്യദേശങ്ങളിലും ആയിപ്പോയവർക്ക് തികികെ വരാൻ അവസരം നിഷേധിക്കുന്നില്ല. ആഗോളമാരിയായി പ്രഖ്യാപിക്കപ്പെട്ട കോവിഡിന് ആരെയും വിട്ടുകൊടുക്കില്ല എന്ന പിടിവാശിയോടെ ജനങ്ങളെ പീഡിപ്പിക്കാതെ യാധാർഥ്യത്തെ മുന്നിൽകണ്ടുള്ള പ്രായോഗിക സമീപനമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസണും സംഘവും സ്വീകരിക്കുന്നത്.
‘’ഇനിയും കൂടുതൽ കുടുംബങ്ങൾക്ക് അവരുടെ വേണ്ടപ്പെട്ടവരെ സമയമാകും മുമ്പേ നഷ്ടമായേക്കാം’’ എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തന്നെ ഇതിന് ഉത്തമ ഉദാഹരണം.
കൊവിഡ് രോഗബാധയെ തുടര്‍ന്ന് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 2 റിയാലിറ്റി ഷോ അവസാനിപ്പിക്കുന്നു.നൂറ് എപ്പിസോഡുകളുള്ള ഷോ ഇപ്പോൾ 73 എപ്പിസോഡുകൾ പൂർത്തിയായി.
ഷോയുടെ ഭാഗമായി ചെന്നെെയിലെ സെറ്റിൽ മൂന്നൂറോളം പേർ ജോലി ചെയ്യുന്നുണ്ട്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ഇത്രയേറെ പേർ ഒന്നിച്ചു ജോലി ചെയ്യുന്നതിനു നിയന്ത്രണമുണ്ട്,” ബിഗ് ബോസ് അണിയറ പ്രവർത്തകർ പറഞ്ഞു.
നേരത്തെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെക്കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈൻ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.
കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തങ്ങളുടെ എല്ലാ അഡ്‌മിനിസ്‌ട്രേറ്റീവ്, പ്രൊഡക്ഷൻ ഡിപ്പാർട്ട്‌മെന്റുകളും താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്നാണ് എൻഡമോൾ ഷെെൻ നേരത്തെ അറിയിച്ചത്.
എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ നിര്‍മ്മിക്കുന്ന മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ ചെന്നൈ ഇവിപി ഫിലിം സിറ്റിയിലാണ് നടക്കുന്നത്..
സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യ സഭയിലേക്ക് നാമ നിർദേശം ചെയ്ത രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വ്യാപക വിമര്‍ശനം. സുപ്രിം കോടതി മുന്‍ ജസ്റ്റിസ് കുര്യൻ ജോസഫാണ് ഈ വിഷയത്തിൽ വിമർശനവുമായി രംഗത്തെത്തിയ അവസാനത്തെ പ്രമുഖൻ.
രാഷ്ട്രപതിയുടെ നാമ നിർദേശം സ്വീകരിച്ച മുൻ ചീഫ് ജസ്റ്റിസിന്റെ നടപടി ഇന്ത്യൻ ജുഡീഷ്യറിയുടെ സ്വാതന്ത്യത്തിന് വലിയ ഭീഷണിയാണെന്നായിരുന്നു ജ. കുര്യൻ ജോസഫിന്റെ പ്രതികരണം. ജുഡീഷ്യറിയോട് രാജ്യത്തെ ജനങ്ങൾക്കുള്ള വിശ്വാസത്തെ പിടിച്ചുലയ്ക്കുന്ന തീരുമാനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും സംബന്ധിച്ച ഉത്തമ തത്വങ്ങളിൽ മുൻ ചീഫ് ജസ്റ്റിൽ ഓഫ് ഇന്ത്യ വിട്ടുവീഴ്ച ചെയ്തതെന്ന വസ്തുത തന്നെ അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
” 2018 ജനുവരി 12 ആം തീയതി, ‘രാജ്യത്തോടുള്ള കടപ്പാട് നിറവേറ്റുകയാണ് ഞങ്ങൾ’ എന്നായിരുന്നു ഞങ്ങൾ മൂന്നു പേർക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പറഞ്ഞ വാക്കുകൾ. ജുഡീഷ്യറിയുടെ സ്വാതന്ത്രം ഉയർത്തിപ്പിടിക്കുന്നതിൽ ഒരിക്കൽ അത്രയും ധീരമായ ദൃഢവിശ്വാസം പ്രകടിപ്പിച്ചിരുന്ന ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ജുഡീഷ്യറിയുടെ സ്വാതന്ത്രവും നിക്ഷ്പക്ഷതയും സംബന്ധിച്ച ഉത്തമ തത്വങ്ങളിൽ എങ്ങനെ വിട്ടുവീഴ്ച്ച ചെയ്തുവെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.
ഭരണഘടനാ മൂല്യങ്ങളിലും അതിന്റെ അടിസ്ഥാനഘടനകളിലുമാണ് നമ്മുടെ മഹാരാജ്യം നിലയുറപ്പിച്ചിരിക്കുന്നത്. അതിന് പ്രധാനമായും നന്ദി പറയേണ്ടത് ജുഡീഷ്യറിയുടെ സ്വാതന്ത്രത്തിനാണ്. ന്യായാധിപന്മാർ പക്ഷപാതത്വമുള്ളവരും എന്തെങ്കിലും പ്രതീക്ഷിച്ചിരിക്കുന്നവരും ആണെന്ന് ജനങ്ങൾക്ക് തോന്നുന്നത് ഈ ദൃഢവിശ്വാസത്തിൽ ഇളക്കം തട്ടും. ജുഡീഷ്യറിയെ പൂർണമായും സ്വതന്ത്രമാക്കാനുമാണ് സുപ്രീം കോടതി 1993 ൽ കൊളീജ്യം സംവിധാനം കൊണ്ടുവന്നത്. അല്ലാതെ പരസ്പര ആശ്രയത്വത്തിന് വേണ്ടിയല്ല. ജസ്റ്റിസ് ചെലമേശ്വറിനും ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കും ജസ്റ്റിസ് മദൻ ബി ലോകുറിനും ഒപ്പം കീഴ്‌വഴക്കങ്ങൾ തെറ്റിച്ചുകൊണ്ട് ഞാൻ പൊതു മധ്യത്തിലേക്ക് വന്നത് ഈ അടിത്തറയ്ക്ക് ഭീഷണിയുണ്ടെന്ന് പറയാനായിരുന്നു.
കഴിഞ്ഞ ദിവസത്തെ തീരുമാനത്തോടെ ആ ഭീഷണി വലുതാവുകയാണ്. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം ഒരു പദവിയും ഏറ്റെടുക്കില്ലെന്ന് ഞാൻ തീരുമാനിച്ചതിന് പിന്നിൽ ഇതുകൂടി ഒരു കാരണമാണ്. രാജ്യസഭയിലേക്കുള്ള നാമനിർദേശം ഒരു മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്വീകരിച്ചതിലൂടെ തന്നെ സംബന്ധിച്ചിടത്തോളം ഭരണഘടനയുടെ അടിസ്ഥാനഘടനകളിൽ ഒന്നായ ജുഡീഷ്യറിയുടെ സ്വാതന്ത്രത്തിൽ സാധാരണക്കാർക്കുള്ള ദൃഢവിശ്വാസത്തിന് തീർച്ചയായും ഇളക്കം തട്ടിയിരിക്കുന്നെന്നും അദ്ദേഹം ആരോപിച്ചു.
കോവിഡ് 19 രോഗബാധ ലോകമെമ്പാടും പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഈ വര്‍ഷം നടക്കാനിരുന്ന യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റ് മാറ്റിവയ്ക്കും. 2020 ടൂര്‍ണമെന്റ് ഒരുവർഷത്തേക്ക് മാറ്റിവെയ്ക്കാനാണ് യൂറോപ്യന്‍ ഭരണസമിതിയുടെ തീരുമാനം. യൂറോപ്പിലെ 55 ദേശീയ ഫുട്ബോൾ അസോസിയേഷനുകള്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ഔദ്യേഗിക തീരുമാനമുണ്ടായത്. ഈ വര്‍ഷം ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെയായിരുന്നു യൂറോ കപ്പ് 2020 നിശ്ചയിച്ചിരുന്നത്.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു യുവേഫയും യുവേഫ പ്രതിനിധികളുമായിരുന്നു ചർച്ച. നോര്‍വീജിയന്‍, സ്വീഡിഷ് ഫുട്‌ബോള്‍ അസോസിയേഷനുകള്‍ ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പ്രതിനിധികളിൽ പലരും യോഗത്തിൽ പങ്കെടുത്തത്.
മാറ്റിവച്ച ടൂർണമെന്റ് 2021 ജൂണ്‍, ജൂലായ് മാസങ്ങളിൽ നടത്താനും ധാരണയായിട്ടുണ്ട്. രോഗബാധയുടെ പശ്ചാത്തലത്തിൽ ടൂര്‍ണമെന്റ് മാറ്റിവെയ്ക്കണമെന്ന് ആതിഥേയരായ ഇറ്റലി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് ബാധമൂലം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലിയെന്നിരിക്കെയായിരുന്നു ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്.
കൊറോണ വൈറസ് (കൊവിഡ് 19) മൂലം യുഎസില്‍ മാത്രം 22 ലക്ഷം പേര്‍ മരിക്കുമെന്ന് ബ്രിട്ടീഷ് പഠനസംഘത്തിന്റെ പ്രവചനം. ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ മാത്തമാറ്റിക്കല്‍ ബയോളജി പ്രൊഫസര്‍ ആയ നീല്‍ ഫെര്‍ഗൂസണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ഇറ്റലിയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് പഠനം. 1918ലെ പകര്‍ച്ചപ്പനിയുമായി കൊവിഡ് 19നെ താരതമ്യം ചെയ്തുകൊണ്ടാണ് പഠനം നടത്തിയത്. യുകെയില്‍ അഞ്ച് ലക്ഷത്തിലധികം പേര്‍ മരിക്കാമെന്നും പഠനം പറയുന്നു. ഹോം ഐസൊലേഷന് പുറമെ ശക്തമായ നിയന്ത്രണങ്ങളില്ലാത്ത പക്ഷം രണ്ടര ലക്ഷത്തിലധികം മരണത്തിനിടയാക്കുന്നതാണ്.
കൊറോണ രോഗികളെ കൈകാര്യം ചെയ്യാനാകാത്ത നിലയിലാണ് യുകെ എന്‍എച്ച്എസ് (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്). ഫ്രാന്‍സും ജര്‍മ്മനിയും ഏര്‍പ്പെടുത്തിയ തരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ യുകെ ഗവണ്‍മെന്റ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ക്ലബ്ബുകളും പബ്ബുകളും തീയറ്ററുകളും അടച്ചിടാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
സാമൂഹ്യമായും സാമ്പത്തികമായും വലിയ സമ്മര്‍ദ്ദമാണ് ഈ പ്രതിസന്ധി യുകെയ്ക്ക് മേല്‍ ഉണ്ടാക്കിയിരിക്കുന്നത് എന്ന് നീല്‍ ഫെര്‍ഗൂസണൊപ്പം പഠനത്തില്‍ പങ്കാളിയായ, ഇംപീരിയല്‍ കോളേജിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് എപ്പിഡെമിയോളജി പ്രൊഫസറായ അസ്ര ഗാനി പറയുന്നു. കൂടുതല്‍ ദുഷ്‌കരമായ സമയമാണ് വരാനിരിക്കുന്നത് എന്നാണ് പഠനം സൂചിപ്പിക്കുന്നത് എന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഗ്ലോബല്‍ ഹെല്‍ത്ത് എപ്പിഡെമിയോളജി വിദഗ്ധന്‍ ടിം കോള്‍ബേണ്‍ പറഞ്ഞു.
ഈ പഠനറിപ്പോര്‍ട്ട് കൊറോണയെ നേരിടുന്ന കാര്യത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സമീപനംം മാറ്റാനിടയാക്കിയിട്ടുണ്ട്. ബ്രീട്ടിഷ് ഗവണ്‍മെന്റ് മതിയായ ഗൗരവത്തോടെ കൊറോണയെ കണ്ട് വേഗത്തില്‍ നടപടി സ്വീകരിച്ചില്ല എന്ന പരാതി ആരോഗ്യവിദഗ്ധര്‍ക്കുണ്ട്. ഇറ്റലിയും ഫ്രാന്‍സും സ്‌പെയിനുമെല്ലാം കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുമ്പോളാണിത്.
കോറോണ പകര്‍ച്ചവ്യാധി ഭീഷണിയുടെ പാശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രാനുമതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഫിലിപ്പീന്‍സില്‍ വിദ്യാര്‍ത്ഥികളടക്കം 400 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. മലയാളികള്‍ അടക്കമുള്ള എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ പെര്‍പ്പെച്ച്വല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണിവര്‍.
വിമാനങ്ങളെല്ലാം ദിവസവും റദ്ദാക്കികൊണ്ടിരിക്കുകയാണ്. മാളുകളും, ക്യാന്റീനും അടച്ചു. ഞങ്ങള്‍ക്കിവിടെ ഭക്ഷണമില്ല. മാര്‍ച്ച് 20 ന് ശേഷം ഫിലിപ്പീന്‍സിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിടും എന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. അതിനു മുന്‍പ് നാട്ടിലേക്കെത്താന്‍ എന്തെങ്കിലും ഒരു വഴി ഉണ്ടാക്കണം. വിദ്യാര്‍ത്ഥികള്‍ പറയുന്നു
ഈ പ്രശ്‌നത്തില്‍ ഇന്ത്യന്‍ സ്ഥാനപതി ഇടപെട്ടിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചു. കുടുങ്ങികിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ സ്ഥാനാപതി തനിക്ക് ഉറപ്പ് നല്‍കിയതായും പികെ കുഞ്ഞാലിക്കുട്ടി എംപി.
കേരളത്തില്‍ നിന്നുള്ള 13 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ച്ച യാത്ര പുറപ്പെടാന്‍ തയ്യാറായി നില്‍ക്കവെയാണ് ഇന്ത്യ ചൊവ്വാഴ്ച്ച ഫിലിപ്പീന്‍സ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഗതാഗതം പൂര്‍ണ്ണമായി റദ്ദാക്കിയത്. സ്വദേശികളല്ലാത്തവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രാജ്യം വിടാന്‍ ഫിലിപ്പീന്‍സ് എഴുപത്തിരണ്ട് മണിക്കൂര്‍ സമയം അനുവദിച്ചിരിക്കയാണ്. ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ സ്ഥാനപതി ജൈദീപ് മജുംദാറുമായി പികെ കുഞ്ഞാലിക്കുട്ടി എംപി ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ വേണ്ടതൊക്കെ ചെയ്യാമെന്ന് സ്ഥാനപതി അദ്ദേഹത്തിന് ഉറപ്പ് നല്‍കിയത്.
അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുമായി ചൈന. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരോട് രാജ്യം വിടാനാണ് ചൈനയുടെ നിര്‍ദ്ദേശം.
ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍, വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍മാര്‍ രാജ്യം വിടണമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. ചൈനയിൽ നിന്നും ലഭിച്ചിട്ടുള്ള പ്രസ് അക്രഡിറ്റേഷൻ കാർഡ് പത്ത് ദിവസത്തിനുള്ളിൽ തിരിച്ചു നൽകി രാജ്യം വിടണമെന്നാണ് നിർദ്ദേശം.