പൗരത്വനിയമത്തിനെതിരെ തലസ്ഥാനത്ത് തുടര്‍ച്ചയായി പ്രതിഷേധം അരങ്ങേറുന്നതിനിടെ ഡല്‍ഹി പൊലീസിന് പ്രത്യേക അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. മൂന്നുമാസത്തേക്ക് ദേശീയ സുരക്ഷാനിയമം നടപ്പിലാക്കാന്‍ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്ക് അനുമതി നല്‍കി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഉത്തരവിറക്കി.
ദേശീയ സുരക്ഷാ നിയമപ്രകാരം സുരക്ഷയ്‍ക്കും ക്രമസമാധാനത്തിനും ഒരാള്‍ ഭീഷണിയാണെന്ന് അധികാരികള്‍ക്ക് ബോധ്യപ്പെട്ടാല്‍ അയാളെ മാസങ്ങളോളം കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ അധികാരം നല്‍കുന്നതാണ് നിയമം. ഈ കാലയളവില്‍ കുറ്റം ചുമത്തേണ്ടതുമില്ല. നാളെ മുതല്‍ ഏപ്രില്‍ 18വരെയാണ് ഡല്‍ഹി പൊലീസിന് പ്രത്യേക നിയമം ഉപയോഗിക്കാന്‍ അധികാരം നല്‍കിയിട്ടുള്ളത്. അതേസമയം, പതിവു നടപടി മാത്രമാണെന്നാണ് ഡല്‍ഹി പൊലീസിന്റെ വിശദീകരണം.
മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ അമ്മയെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പ്രതികള്‍ അടിച്ചുകൊന്നു. പത്ത് വയസ്സുകാരിയായ കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരില്‍ ജയിലിലായ പ്രതികള്‍ ജാമ്യത്തിലിറങ്ങി അമ്മയെ ഉപദ്രവിക്കുകയായിരുന്നു. മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടുകൂടിയാണ് കഴിഞ്ഞ ഒമ്പതിന് നടന്ന സംഭവത്തെ കുറിച്ച് പുറംലോകം അറിഞ്ഞത്.
2018ല്‍ മകളെ ലൈംഗികമായി പീഡിപ്പിച്ച പ്രതികള്‍ക്കെതിരെ അമ്മ പരാതി നല്‍കിയിരുന്നു. പ്രതികള്‍ ജാമ്യത്തിലിറങ്ങി പെണ്‍കുട്ടിയുടെ വീട്ടിലെത്തി കേസില്‍നിന്ന് പിന്‍വാങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന് വീട്ടുകാര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിയുടെ ബന്ധുവിനും ഗുരുതരമായി പരിക്കേല്‍ക്കുകയുണ്ടായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പെണ്‍കുട്ടിയുടെ അമ്മ മരണപ്പെടുകയായിരുന്നു. ബന്ധു ഇപ്പോഴും ചികിത്സയിലാണ്.
സംഭവത്തെ തുടര്‍ന്ന് അഞ്ച് പ്രതികളെ കാണ്‍പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. പോലീസിന്റെ അന്വേഷണത്തില്‍ വീഴ്ച്ചയുണ്ടായെന്നും അതിനാലാണ് പ്രതികള്‍ക്ക് ഇത്രവേഗം ജാമ്യം ലഭിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
A group of five men accused of molesting a young girl, who are currently out on bail, attacked the victim’s mother after she refused to withdraw the case in Kanpur. The mother succumbed to injuries at the hospital. @myogiadityanath where is law and order in the state. @Uppolice pic.twitter.com/9FVO7TvCMX
— Saurabh Trivedi (@saurabh3vedi) January 17, 2020
ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് ഇറങ്ങിയ സാനിയ മിര്‍സയ്ക്ക് കിരീടം. ഹോബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നിസിലാണ് സാനിയക്ക് കിരീടം. തിരിച്ചുവരവിനുശേഷമുള്ള സാനിയയുടെ ആദ്യ ടൂര്‍ണമെന്റാണ് ഇത്.
സാനിയ-നാദിയ കിചേനോക് സഖ്യം ചൈനീസ് സഖ്യത്തെ പരാജയപ്പെടുത്തുകയായിരുന്നു. ജയം നേരിട്ടുള്ള സെറ്റുകള്‍ക്കാണ്. സ്‌കോര്‍ 6-4, 6-4.
ആദ്യ ഏകദിനത്തിലേറ്റ കനത്ത തോല്‍വിക്ക് തിരിച്ചടി നല്‍കിയേ തിരിച്ചു കയറൂ എന്നുറപ്പിച്ചായിരുന്നു രാജ്‌കോട്ടില്‍ കോലിപ്പട ഗ്രൗണ്ടിലിറങ്ങിയത്. കൂറ്റന്‍ വിജയലക്ഷ്യം ഒസീസിനു മുന്നില്‍ വെച്ച് ബാറ്റിംഗ് നിരയും. ക്യത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ പിഴുത് ബൗളര്‍മാരും തങ്ങളുടേതായ പങ്കുവഹിച്ചപ്പോള്‍ വിജയം ഇന്ത്യക്കൊപ്പം നിന്നു. ആദ്യ ഏകദിനത്തിലെ പത്തുവിക്കറ്റ് തോല്‍വി മറക്കാന്‍ പരമ്പര വിജയത്തിനെ സാധിക്കൂ എങ്കിലും ചെറിയൊരു തിരിച്ചടി കംഗാരുപ്പടയ്ക്ക് നല്‍കാന്‍ ടീം ഇന്ത്യക്കായി. വിജയം 36 റണ്‍സിന്
പത്തു വിക്കറ്റ് പരാജയമെന്ന കനത്ത ആഘാതത്തില്‍ നിന്നും ഉയിര്‍ത്തെണീറ്റ് ഓസീസിനെപ്പോലൊരു ടീമിനോട് വിജയം നേടാന്‍ കരുത്തരായ ടീമാണ്, ഒരേയൊരു ടീമാണ് ഇന്ത്യ എന്ന് വിളിച്ചറിയിക്കുന്നതായിരുന്നു ഈ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റിന് 340 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന്റെ പോരാട്ടം 49.1 ഓവറില്‍ 304 റണ്‍സിന് അവസാനിച്ചു.
കഴിഞ്ഞ കളിയിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസം മറുപടി ബാറ്റിംഗിനിറങ്ങിയപ്പോള്‍ വാര്‍ണറിന്റേയും ഫിഞ്ചിന്റേയും മുഖത്തുണ്ടായിരുന്നു. എന്നാല്‍ കരുതലോടെയായിരുന്നു ഇന്ത്യ. 15 റണ്‍സെടുത്ത വാര്‍ണറെ മനീഷ് പാണ്ഡെ ഒറ്റക്കൈയില്‍ ഒതുക്കിയപ്പോള്‍ ഫിഞ്ചിനെ രാഹുല്‍ സ്റ്റംപിംഗിലൂടെ വീഴ്ത്തി. പിന്നീട് 96 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി സ്മിത്തും ലംബുഷെയ്‌നും ചെറിയൊരു ഭീഷണിയായെങ്കിലും 46 റണ്‍സില്‍ ലംബുഷെയ്‌നെയും സെഞ്ചുറിക്കരികെ 98-ല്‍ സ്മിത്തിനേയും വീഴ്ത്തി.
അലക്‌സ് ക്യാരി(18), ടര്‍ണര്‍(13), ആഷ്ടണ്‍(25). കമ്മിന്‍സ്(0), മിച്ചല്‍ സ്റ്റാര്‍ക്ക്(6), ആദം സാംപ(6) എന്നിങ്ങനെ ആരേയും അധികം ക്രീസില്‍ നില്‍ക്കാന്‍ അനുവദിക്കാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ മടക്കിയപ്പോള്‍ ഓസീസ് പോരാട്ടം 304 ല്‍ അവസാനിച്ചു. കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ 24 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവ്. നവദീപ് സെയ്‌നി , രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി മുന്‍നിരതാരങ്ങളെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. 96 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. നായകന്‍ വിരാട് കോഹ്ലി 78 റണ്‍സ് നേടി. എന്നാല്‍ അഞ്ചാമനായി ഇറങ്ങി തകര്‍ത്തടിച്ച കെ.എല്‍.രാഹുലാണ് ഇന്ത്യന്‍ സ്‌കോര്‍ ഇത്രയും ഉയര്‍ത്തിയത്. 52 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സുമടക്കം 80 റണ്‍സ് നേടിയ രാഹുല്‍ അവസാന ഓവറില്‍ റണ്ണൗട്ടാകുകയായിരുന്നു.
ഓപ്പണര്‍ രോഹിത് ശര്‍മ 42 റണ്‍സ് നേടിയപ്പോള്‍ ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ എന്നിവര്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ടു. ഓസ്‌ട്രേലിയക്കായി ആദം സാമ്പ മൂന്നും കെയിന്‍ റിച്ചാര്‍ഡ്‌സന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
കാന്‍സര്‍റിന്റെ വേദനയെ പുഞ്ചിരി കൊണ്ടു മറച്ച പോരാളി സുധി സുരേന്ദ്രന്‍ ഒടുവില്‍ മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞു. മരണ വാര്‍ത്ത നന്ദു മഹാദേവയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കാന്‍സര്‍ അതിജീവന കൂട്ടായ്മയായ അതിജീവനം കാന്‍സര്‍ ഫൈറ്റേഴ്സ് ആന്‍ഡ് സപ്പോര്‍ട്ടേഴ്സിലാണ് സുധിയുടെ വിയോഗ വാര്‍ത്ത നന്ദു വേദനയോടെ കുറിക്കുന്നത്.
മരണത്തിന് ദിവസങ്ങള്‍ക്കു മുമ്പ് സുധി പങ്കുവച്ച് ടിക് ടോക് വിഡിയോകളാണ് ഏവരുടേയും കണ്ണുനനയിക്കുന്നത്. കൂട്ടത്തില്‍ മകനൊപ്പമുള്ള വിഡിയോയാണ് ഏവരുടേയും കണ്ണുനിറയ്ക്കുന്നത്. സുധിക്ക് ആദരമെന്നോണം നിരവധി പേരാണ് ആ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്നത്
പ്രണയം നിരസിച്ച യുവാവിനെ വീഡിയോ കോള്‍ ചെയ്യുന്നതിനിടെ വിദ്യാര്‍ഥിനി ജീവനൊടുക്കി. പള്ളിക്കുന്ന് സ്റ്റാഗ്ബ്രൂക്ക് എസ്റ്റേറ്റില്‍ സുരേഷിന്റെ മകള്‍ സൗമ്യ (21) ആണ് വീട്ടില്‍ തൂങ്ങി മരിച്ചത്. മരണ ദൃശ്യങ്ങള്‍ ഫോണില്‍ കണ്ട യുവാവ് ഇതിന്റെ സ്ക്രീന്‍ ഷോട്ടുമായി പീരുമേട് പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം അറിയിച്ചു. സ്റ്റേഷനില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെ സൗമ്യയുടെ വീട്ടിലേക്കു പൊലീസ് എത്തി വാതില്‍ പൊളിച്ചു കയറിയെങ്കിലും രക്ഷിക്കാനായില്ല. പിതാവ് സുരേഷ് വിദേശത്താണ്. അമ്മ ഈ സമയത്ത് ജോലിക്കു പോയിരിക്കുകയായിരുന്നു.
പൊലീസ് വന്നപ്പോഴാണ് അയല്‍വാസികള്‍ ഉള്‍പ്പെടെ വിവരം അറിയുന്നത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണു സൗമ്യ. ഏലപ്പാറ കീഴേപെരുന്തറ സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ അനീഷുമായി അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ ഫോണില്‍ സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രണയ ബന്ധം മുറിയുന്നതിന്റെ മാനസിക സമ്മര്‍ദത്തിലായിരുന്നു യുവതിയെന്നു പൊലീസ് കരുതുന്നു. അനീഷിനെ വീഡിയോ കോള്‍ ചെയ്തുകൊണ്ട് ഫോണ്‍, ഫ്രിജിനു മുകളില്‍ വച്ച ശേഷം സൗമ്യ ജീവനൊടുക്കുകയായിരുന്നു. ഈ ദൃശ്യങ്ങളാണു പൊലീസിനു ലഭിച്ചത്. അനീഷിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.
നാടിനെ ഞെട്ടിച്ച കൊലപതകമായിരുന്നു കൂടത്തായി കൊലപാതകങ്ങൾ. കൂടത്തായി കൊലപാതക പാരമ്പരകളില്‍ മുഖ്യപ്രതിജോളിയുടെ കുത്തഴിഞ്ഞ ജീവിതം കുറ്റപത്രത്തില്‍ കൃത്യമായി വരച്ചുകാട്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ . ജോളി കോഴിക്കോട് വച്ച് മാരകരോഗത്തിന്റെ പരിശോധനയ്ക്ക് വിധേയയായതടക്കം ഞെട്ടിക്കുന്നവിവരങ്ങള്‍ അന്വേഷണസംഘം ഇതിനകം ശേഖരിക്കുകയും അനുബന്ധരേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയുടെ വഴിവിട്ടുള്ള ജീവിതം കോടതിക്ക് ബോധ്യപ്പെടുന്നതിന് വേണ്ടിയാണ് ഇവരുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് പരമാവധി തെളിവുകള്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്.
ഇവര്‍ മാരകരോഗത്തിന്റെ പരിശോധനയ്ക്കായി പോയ സ്ഥലവും തീയതിയും രേഖകള്‍ സഹിതം കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനു പുറമേ അറസ്റ്റിലാകുന്നതിന് ആറുമാസം മുന്‍പ് ത്വക്ക് രോഗവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജിലെ റിട്ട. ത്വക്ക് രോഗ ഡോക്ടറുടെ അടുത്ത് ജോളി ചികില്‍സ തേടിയിരുന്നു. ഇതിന് ഇവര്‍ക്ക് ഡോക്ടര്‍മാര്‍ നല്‍കിയ മരുന്ന്കുറിപ്പടിയും മരുന്നുകളും അന്വേഷണസംഘം ശേഖരിച്ചിരുന്നു. ജയിലില്‍ കഴിയവേ ഈ മരുന്ന ഇവര്‍ക്ക് വനിതാ പോലീസുകാര്‍ വാങ്ങിനല്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപരിചിതരായ പുരുഷന്മാരെ പരിചയപ്പെട്ടാല്‍ പോലും അടുത്തേക്ക് ചേര്‍ന്നിരുന്ന് സംസാരിക്കുന്ന പ്രകൃതമായിരുന്നു ജോളിക്കുണ്ടായിരുന്നത് എന്നതിന്റെ തെളിവും പോലീസ് കോടതിയില്‍ ഹാജരാക്കി.
ഇത് ഇവരുടെ മറ്റൊരു വിചിത്രസ്വഭാവമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ റോയ് തോമസ് വധകേസില്മാത്രമാണ് ഇപ്പോള്‍ കുറ്റപ്രതം സമര്‍പ്പിച്ചിരിക്കുന്നത്. മറ്റ് കേസുകളിലും ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കും. ഇപ്പോഴും ജോളിയുമായി ബന്ധപ്പെട്ട ചെറിയ വിവരങ്ങള്‍ പോലും അന്വേഷണസംഘം കൃത്യമായി ശേഖരിക്കുന്നുണ്ട്. ജോളിയുടെ രണ്ടാം ഭര്‍ത്താവായ പൊന്നാമറ്റം ഷാജുവിന്റെ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസില്‍ ഈ മാസം 18നോടെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.
രോഗിയായ ഭാര്യയെ കാറിൽ ഉപേക്ഷിച്ചു ഭർത്താവ് ദുരൂഹ സാഹചര്യത്തിൽ മുങ്ങി. ഭക്ഷണവും വെള്ളവും ലഭിക്കാതെ വീട്ടമ്മ കാറിനുള്ളിൽ കിടന്നത് ഒന്നര ദിവസം. അവശയായ വീട്ടമ്മയെ ഓട്ടോറിക്ഷ ഡ്രൈവറാണ് ആശുപത്രിയിൽ എത്തിച്ചത്. വയനാട് മാനന്തവാടി വെൺമണി കമ്പെട്ടി വലിയ വേലിക്കകത്ത് മാത്യുവിന്റെ ഭാര്യ ലൈലാ മണിയെയാണ്(53) ഇന്നലെ രാവിലെ 11 ന് അടിമാലി–കുമളി ദേശീയപാതയിൽ അടിമാലി പൊലീസ് സ്റ്റേഷനു സമീപം അവശനിലയിൽ കാറിനുള്ളിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയാണ് തന്നെ ഉപേക്ഷിച്ച് ഭർത്താവ് മുങ്ങിയതെന്ന് ലൈലാ മണി പറയുന്നു.
വ്യാഴാഴ്ച രാവിലെ മുതൽ ദേശീയപാതയോരത്തു കിടന്നിരുന്ന കാർ, ഓട്ടോറിക്ഷ ഡ്രൈവർ കൂമ്പൻപാറ തോപ്പിൽ ദീപുവിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇന്നലെയും കാർ അവിടെത്തന്നെ കിടക്കുന്നതു കണ്ട് ദീപു സുഹൃത്തുമായി എത്തി പരിശോധിച്ചപ്പോൾ ആണ് മുൻ സീറ്റിൽ ലൈലാ മണിയെ കണ്ടെത്തിയത്. പൊലീസിന്റെ സഹായത്തോടെ ലൈലാ മണിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.നാലു വർഷം മുൻപുണ്ടായ രോഗത്തെ തുടർന്ന് ലൈലാ മണിയുടെ ശരീരം തളർന്നിരുന്നു.
പരസഹായമില്ലാതെ ഇവർക്ക് എഴുന്നേറ്റു നിൽക്കാൻ കഴിയില്ല. സംസാരശേഷിയും കുറവാണെന്ന് ഇവർ പൊലീസിനു മൊഴി നൽകി. മാനന്തവാടിക്കു സമീപം 6 സെന്റ് സ്ഥലവും വീടും ഉണ്ടെന്നും രണ്ടു മക്കളാണ് തനിക്കുള്ളതെന്നും ഇവർ പൊലീസിനോടു പറഞ്ഞു. ഒരു മകൻ മഞ്ജിത്, കട്ടപ്പന ഇരട്ടയാറിൽ താമസിക്കുന്നു. മൂന്നു ദിവസം മുൻപ് മജ്‍ഞിത്തിന്റെ വീട്ടിൽ പോകാമെന്നു പറഞ്ഞാണ് മാത്യു, വയനാട് നിന്ന് കാറിൽ തന്നെ കൂട്ടിക്കൊണ്ടു വന്നതെന്നും ലൈലാ മണി പൊലീസിനു മൊഴി നൽകി.
അടിമാലിയിൽ എത്തിയപ്പോൾ ശുചിമുറിയിൽ പോയി വരാം എന്നു പറഞ്ഞ് കാറിൽ നിന്നു മാത്യു ഇറങ്ങിയെന്നും പിന്നീട് തിരികെ എത്തിയില്ലെന്നും ലൈലാ മണി പറയുന്നു. ബുധനാഴ്ച മുതൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ കാറിൽ കിടന്നതോടെ അവശനിലയിൽ ആയി. കാറിൽ രേഖപ്പെടുത്തിയ മൊബൈൽ നമ്പർ മാത്യുവിന്റേതാണെന്നാണ് പൊലീസ് നിഗമനം. ഈ നമ്പറിൽ വിളിച്ചപ്പോൾ ഫോൺ എടുത്തെങ്കിലും പൊലീസിൽ നിന്നാണെന്ന് അറിയിച്ചതോടെ സ്വിച്ച് ഓഫ് ചെയ്തതായി എസ്ഐ സി.ആർ.സന്തോഷ് പറഞ്ഞു.
പരസ്പര വിരുദ്ധമായാണ് ലൈലാ മണി സംസാരിക്കുന്നത്. മാത്യു വയനാട്ടിൽ കൊയിലേരി, വെൺമണി, പടച്ചിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറി താമസിച്ചിരുന്നു. വാടകയ്ക്കായിരുന്നു മിക്കയിടങ്ങളിലെയും താമസം. കാറിൽ ചായപ്പൊടി വിൽപനയായിരുന്നു കുറെക്കാലം. ഇയാളും ഭാര്യയും തിരുവനന്തപുരം സ്വദേശികളാണ്. എന്നാണ് ഇവർ വയനാട്ടിലെത്തിയതെന്ന് വയനാട്ടിൽ ഉള്ളവർക്കും അറിയില്ല. ആരോടും അധികം അടുത്തിടപഴകാത്ത പ്രകൃതമാണ് ഇവരുടേത്. വെൺമണിയിലെ സ്ഥലവും വീടും വിറ്റുവെന്നും ഇപ്പോൾ വയനാട്ടിൽ വരാറില്ലെന്നും പ്രദേശവാസികൾ പറയുന്നു
തൃശ്ശൂർ: ‘ഞങ്ങളുടെ ഗോപിക്കുട്ടനുപകരം ദൈവംതന്ന നിധികളാണ് ഇവർ. മൂത്തയാളെ ഞങ്ങൾ ഗോപിക്കുട്ടൻ എന്നുതന്നെ വിളിക്കും. ഇളയവനെ ഗോകുൽകുട്ടനെന്നും’. കൃഷ്ണമണിപോലെ കാത്ത ഏകമകൻ ബൈക്കപകടത്തിൽ മരിച്ചപ്പോൾ തളർന്നുപോയ ലളിതയും മണിയും ഈ ഇരട്ടക്കുട്ടികളുടെ പാൽപുഞ്ചിരിയിൽ വേദന മറക്കുകയാണ്. 54-ാം വയസ്സിൽ, ഐ.വി.എഫ്.(ഇൻ വിട്രോഫെർട്ടിലൈസേഷൻ) എന്ന കൃത്രിമഗർഭധാരണത്തിലൂടെയാണ് ലളിത രണ്ട് ആൺകുട്ടികളുടെ അമ്മയായത്.
2017 മേയ് 17-നാണ് ബൈക്കിൽ ലോറിയിടിച്ച് ഗോപിക്കുട്ടൻ മരിച്ചത്. ജീവിതം നിശ്ചലമായെന്നു തോന്നിത്തുടങ്ങിയതോടെയാണ് ജീവിതസായന്തനത്തിലും ഒരുകുഞ്ഞ് വേണമെന്ന ആഗ്രഹം ഈ ദമ്പതിമാർക്കുണ്ടായത്. 35-ാം വയസ്സിൽ പ്രസവം നിർത്തിയ ലളിതയുടെ മുന്നിലുള്ള പോംവഴി കൃത്രിമഗർഭധാരണം മാത്രമായിരുന്നു. ഓട്ടോഡ്രൈവറായ മണിക്ക് അതിനുള്ള ചെലവ് താങ്ങാനാവുമായിരുന്നില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ മണി ഗൈനക്കോളജിസ്റ്റ് ഡോ. കൃഷ്ണൻകുട്ടിയെ കാണാൻപോയി.
കഷ്ടപ്പാടും ആഗ്രഹവും ഡോക്ടറോട് പറഞ്ഞു. മരുന്നിന്റെ തുകമാത്രം നൽകിയാൽമതി ചികിത്സ സൗജന്യമായി ചെയ്തുതരാമെന്ന ഡോക്ടറുടെ വാക്കുകൾ അവർക്ക് ആശ്വാസമായി. ഏഴുമാസത്തെ ചികിത്സ വിജയംകണ്ടു. കൃത്രിമ ഗർഭധാരണത്തിലൂടെ മൂന്നുകുഞ്ഞുങ്ങൾ. പക്ഷേ, വിധി പിന്നെയും അവരെ പരീക്ഷിച്ചു.
ഒരു കുഞ്ഞിനെ ഗർഭകാലത്ത് നഷ്ടമായി. നവംബർ രണ്ടിന് തുടർചികിത്സയ്ക്കായി ലളിതയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഡോ. റീന ഷാജിയുടെ നേതൃത്വത്തിലായിരുന്നു പിന്നീട് ചികിത്സ. 34-ാം ആഴ്ചയിൽ ഡോ. മേഘ ജയപ്രകാശിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. ജനിച്ചപ്പോൾ തൂക്കക്കുറവുണ്ടായിരുന്നെങ്കിലും ഇപ്പോൾ അവർ പൂർണ ആരോഗ്യവാന്മാരാണ്.
തലോരിലെ കൊച്ചുവീട് വൃത്തിയാക്കിയിട്ടുവേണം മക്കളുമായി അവിടേക്കുകയറാനെന്ന് മണി പറയുന്നു. അതുവരെ അമ്മയും മക്കളും ഒളരിയിലുള്ള നഴ്സിങ് ഹോമിലാണു താമസം. ‘ഇവർക്ക് ഇവിടത്തെ ഡോക്ടർമാർ പേരിടാമെന്ന് പറഞ്ഞിട്ടുണ്ട്, ഞങ്ങളിട്ടത് വിളിപ്പേരായി കിടക്കട്ടെ. എന്റെ ഒാട്ടോയുടെ േപരും ഇനി ഇതുതന്നെ’- മണി ചിരിയോടെ പറയുന്നു.
ഐ.വി.എഫ്.
ബീജവും അണ്ഡവും ശരീരത്തിനു പുറത്തുവെച്ചു സംയോജിപ്പിക്കുകയും ഭ്രൂണത്തെ പിന്നീടു ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. 40 ശതമാനത്തോളമാണ് വിജയസാധ്യത.
കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാമത്തെ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യപ്രതി ജോളി ജോസഫിന്റെ ഭര്‍ത്താവ് ഷാജു സഖറിയാസിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിലാണ് താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ 1205 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 165 സാക്ഷികളാണുള്ളത്. ഭാര്യയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് ഷാജുവിന്റെയും പിതാവ് സക്കറിയായുടെയും പങ്ക് തെളിയിക്കാനായില്ലെന്നും എസ്പി കെജി സൈമണ്‍ പറഞ്ഞു.
ദന്താശുപത്രിയില്‍ വച്ച് മഷ്‌റൂം ക്യാപ്‌സൂളില്‍ സയനൈഡ് നിറച്ചാണ് ജോളി സിലിലെ കൊലപ്പെടുത്തിയതെന്നും ക്യാപ്‌സൂള്‍ കഴിക്കാന്‍ കൊടുത്ത വെള്ളത്തിലും സയനൈഡ് കലര്‍ത്തിയിരുന്നുവെന്നും റൂറല്‍ എസ്.പി കെ.ജി സൈമണ്‍ പറഞ്ഞു.
കേസില്‍ അഡ്വ. എന്‍.കെ ഉണ്ണികൃഷ്ണന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയി നിയമിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ഇദ്ദേഹമായിരിക്കും പ്രോസിക്യുട്ടര്‍. ജിഷാ കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്നു. ദൃക്സാക്ഷികള്‍ ഇല്ലാത്ത ഈ കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. മുന്‍പ് സയനൈഡ് കേസുകളില്‍ ഇദ്ദേഹം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയി ഹാജരായിട്ടുണ്ട്.
സിലിലെ കൊലപ്പെടുത്താന്‍ മുന്‍പും ശ്രമം നടന്നിരുന്നു. അന്ന് കഷായത്തില്‍ വിഷം കലര്‍ത്തിയായിരുന്നു വധശ്രമം. ആദ്യശ്രമത്തില്‍ തന്നെ വിഷം ഉള്ളില്‍ചെന്നതായി ഡോക്ടര്‍ കണ്ടെത്തിയിരുന്നു. അത് ആരും ശ്രദ്ധിച്ചില്ല. ശ്രദ്ധിച്ചിരുന്നൈങ്കില്‍ സിലി കൊല്ലപ്പെടില്ലായിരുന്നു. കേസില്‍ തെളിവുകള്‍ കൃത്യവും ഉറച്ചതുമാണെന്ന് റൂറല്‍ എസ്.പി കെ.ജിസൈമന്‍ രാസപരിശോധനാ തെളിവില്ലെങ്കിലും കേസ് നിലനില്‍ക്കും. അന്ന് സിലിയെ ചികിത്സിച്ച ഡോക്ടര്‍ വിദേശത്തുനിന്ന് മടങ്ങിവന്ന് മൊഴി നല്‍കി. ഡോക്ടര്‍മാരുടെ മൊഴി വളരെ പ്രധാനപ്പെട്ടതാണെന്നും പോലീസ് വ്യക്തമാക്കി. ദന്താശുപത്രിയില്‍ വച്ച് സിലിക്ക് അസുഖമായതോടെ ശാന്തി ഹോസ്പിറ്റലിലേക്ക് തന്നെ കൊണ്ടുപോകണമെന്ന് ജോളി നിര്‍ബന്ധം പിടിക്കുകയും വളരെ ദുര്‍ഘടമായ വഴിയിലൂടെ കൊണ്ടുപോകുകയും ചെയ്തു. തൊട്ടടുത്ത ആശുപത്രിയുണ്ടായിരുന്നില്ലട്ടും 12 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ സാലിയെ എത്തിച്ചത് കൃത്യമായ ഉദ്ദേശത്തോടെയാണ്. ഗുളിക കഴിച്ച ശേഷം സിലി മയങ്ങിത്തുടങ്ങിയപ്പോൾ സിലിയുടെ മകനെ ഐസ്ക്രീം വാങ്ങാനായി പണം നൽകി ജോളി പുറത്തേയ്ക്ക് അയച്ചെന്ന് മകന്റെ മൊഴിയുണ്ട് . ഇതും കേസിൽ നിർണായകമായി.
ജോളിയുടെ ഭര്‍ത്താവ് ഷാജുവിനും ഭര്‍തൃപിതാവ് സക്കരിയയ്ക്ക് സിലി വധക്കേസില്‍ തെളിവില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് ജോളി ഓരോ കൊലപാതകവും നടത്തിയത്. ഓരോ മരണം നടക്കുമ്പോഴും സാക്ഷികളുടെ സാന്നിധ്യം അവർ ഉറപ്പ് വരുത്തിയിരുന്നു. തനിക്ക് മേൽ സംശയം വരാതിരിക്കാനുള്ള ജോളിയുടെ തന്ത്രമായിരുന്നു ഇത്. മകന്റെ മൊഴിയും കേസില്‍ നിര്‍ണായകമായി. മരിക്കുന്നതിന് മുന്‍പ് അമ്മയുടെ മുഖം ചുവന്ന് തുടുത്തിരുന്നു. ആശുപത്രിയില്‍ അമ്മയുടെ വയ്യായ്ക കണ്ട് നോക്കിനിന്നപ്പോള്‍ ജോളി 50 രൂപ നല്‍കി മകനെ ഐസ്‌ക്രീം കഴിക്കാനായി പറഞ്ഞുവിട്ടു. തുടര്‍ന്നുണ്ടായ സംശയത്തില്‍ മകന്‍ മുകളിലോട്ട് വന്നപ്പോള്‍ മരണാസന്നയായ അമ്മയെ നോക്കി ചിരിക്കുന്നതാണ് കണ്ടതെന്ന് എസ് പി പറഞ്ഞു. മരണസമയത്ത് സിലിയുടെ സഹോദരനെ വിളിച്ചുവരുത്തിയതും ഇതിന്റെ ഭാഗമായാണെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിൽ വർഷങ്ങളുടെ ഇടവേളകളിൽ 6 കൊലപാതകങ്ങളാണ് ജോളി നടത്തിയത്. കഴിഞ്ഞ ഒക്ടോബർ 19നാണ് ജോളിയെ സിലി വധക്കേസിൽ അറസ്റ്റ് ചെയ്യുന്നത്. കൂടത്തായി കൊലപാതക പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ കൊലപാതകമാണ് സിലിയുടേത്. 2016 ജനുവരി 11നാണ് സിലി കൊല്ലപ്പെടുന്നത്. എംഎസ് മാത്യു, പ്രജികുമാർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.