നിര്‍ഭയക്കേസ് പ്രതികളുടെ വധശിക്ഷ ഈ മാസം 22ന് നടപ്പാക്കും . രാവിലെ ഏഴു മണിക്ക് തൂക്കിലേറ്റണമെന്നാണ് മരണവാറന്റ്. നിർഭയയുടെ അമ്മയുടെ ഹർജിയിലാണ് ഉത്തരവ്. നടപടികൾ കോടതി പൂർത്തിയാക്കി. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.
പവന്‍ ഗുപ്ത, മുകേഷ് സിങ്, വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍ എന്നിവരാണ് പ്രതികള്‍. സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് പ്രതികളുടെ അഭിഭാഷകന്‍ പറഞ്ഞു. വിധിയ്ക്കു മുൻപ് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രതികളുമായി ജഡ്ജി സംസാരിച്ചു. മാധ്യമവിചാരണ നടക്കുന്നതായി പ്രതി മുകേഷ് പറഞ്ഞു. തുടർന്ന് മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍നിന്ന് പുറത്താക്കി.
ജനുവരി 22 ജീവിതത്തിലെ സുദിനമെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു. ഏഴുവര്‍ഷത്തെ പോരാട്ടം വിജയംകണ്ടതില്‍ സന്തോഷമെന്നും അവർ പറഞ്ഞു.
‘ഇട്ടിമാണി, മെയ്ഡ് ഇൻ ചൈന’ എന്ന മോഹൻലാൽ സിനിമ അന്നമനട എടയാറ്റൂരിൽ മട്ടയ്ക്കൽ ജോസ് കണ്ടിട്ടില്ല. പക്ഷേ, ഡോക്ടർമാരായ ആറ് പെൺമക്കൾക്കായി ഒരു ആശുപത്രി പണിയണമെന്ന ജോസേട്ടന്റെ സ്വപ്നം സഫലമായാൽ, ബോർഡിൽ ‘മെയ്ഡ് ഇൻ ചൈന’ എന്നെഴുതാമെന്നാണ് സ്നേഹത്തോടെ നാട്ടുകാരുടെ പക്ഷം. കാരണം, ജോസേട്ടന്റെ മൂന്ന് പെൺമക്കൾ എം.ബി.ബി.എസ് ബിരുദമെടുത്തതും, മൂന്നു പേർ പഠനം തുടരുന്നതും ചൈനയിലാണ്! മക്കളെ പഠിപ്പിച്ച വകയിൽ ഒരു കോടിയോളം രൂപ കടമായെങ്കിലും, ഫർണിച്ചർ ബിസിനസുകാരനായ ജോസിനും ഭാര്യ ബേബിക്കും നിറഞ്ഞ ചാരിതാർത്ഥ്യം- മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാനായല്ലോ.
ആറു സഹോദരിമാരിൽ മൂത്തയാളായ എസ്തർ ആണ് എം.ബി.ബി.എസ് പഠനത്തിന് ചൈനയിലെ ചോംചിംഗ് സർവകലാശാലയിലേക്ക് ആദ്യം പോയത്. രണ്ടാമത്തെ മകൾ യൂദിത്തും അനുജത്തി റൂത്തും ചോംചിംഗിൽ നിന്നു തന്നെ എം.ബി.ബി.എസ് ബിരുദമെടുത്തു. ഇവർക്കു താഴെ റാഹേലും റബേക്കയും സാറയും അവിടെത്തന്നെ പഠനം തുടരുന്നു. മക്കളിലെ ഏക ആൺതരിയായ ജെനു ആന്റണി ദുബായിൽ മർച്ചന്റ് നേവിയിൽ സെക്കൻഡ് ഓഫീസർ.വീട്ടിലേക്ക് ആദ്യം ചൈനീസ് ബിരുദം കൊണ്ടുവന്ന ഡോ. എസ്തറിന് ഇപ്പോൾ 30 വയസ്സ്. ഡോ. യൂദിത്ത് ഡൽഹി എയിംസിലും ഡോ. റൂത്ത് നിലമ്പൂരിലെ സ്വകാര്യ ക്ളിനിക്കിലും ജോലി ചെയ്യുന്നു.
മറ്റ് മൂന്നു പേർ കൂടി പഠനം പൂർത്തിയാക്കി വരുമ്പോൾ എല്ലാവരെയും ചേർത്ത് ആശുപത്രി തുടങ്ങണം- അതാണ് പത്താം ക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള ജോസിന്റെയും എൽ.ഐ.സി ഏജന്റ് ആയ ബേബിയുടെയും ആഗ്രഹം.32 വർഷം മുമ്പ് വിവാഹിതനാകുമ്പോൾ ഫർണിച്ചർ പണിക്കാരനായിരുന്നു ജോസ്. പിന്നീട് സ്വന്തം ഫർണിച്ചർ ബിസിനസ് ആയി. വിദ്യാഭ്യാസ വായ്പ ഉൾപ്പെടെ ഒരു കോടിയുടെ കടമുണ്ടെങ്കിലും ആറു മക്കളെ ഡോക്ടറാക്കാനും മകനെ വിദേശത്ത് ജോലിക്കാരനാക്കാനും കഴിഞ്ഞതിന്റെ അഭിമാനമുണ്ട്, ജോസിനും ബേബിക്കും. ഇനി, മക്കളുടെ സ്വന്തം ആശുപത്രി!
കേരളത്തോട് പ്രതികാരം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. പ്രളയദുരിത സമയത്ത് നല്‍കിയ അരിയുടെ പണം ആവശ്യപ്പെട്ടിരിക്കുകയാണ്. 89,540 മെട്രിക് ടണ്‍ അരിയുടെ വിലയായി 205.81 കോടി രൂപ കേരളം നല്‍കണമെന്നാണ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചു.
എത്രയും വേഗം പണം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും എഫ്സിഐ ജനറല്‍ മാനേജര്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ തുടര്‍ന്നുണ്ടായ നഷ്ടത്തില്‍ കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിച്ചതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ പകപോക്കല്‍.

2019ല്‍ ഗുരുതരമായ പ്രളയം നേരിട്ട കേരളം 2101 കോടി രൂപയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സഹായം തേടി കേരളം സെപ്തംബര്‍ ഏഴിന് കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. അതേസമയം, ഏഴ് സംസ്ഥാനങ്ങള്‍ക്കായി 5908 കോടി രൂപ അധിക സഹായം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സമിതിയുടേതാണ് തീരുമാനം.
ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും 35 പേര്‍ കൊല്ലപ്പെട്ടു. തിക്കിലും തിരക്കിലുംപെട്ട് 48 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ ദേശീയ ടെലിവിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പതിനായിരങ്ങളാണ് സുലൈമാനിയുടെ വിലാപയാത്രയിലും സംസ്‌കാരചടങ്ങിലും പങ്കെടുക്കാനായി ഖാസിം സുലൈമാനിയുടെ ജന്മനാടായ കെര്‍മാനില്‍ എത്തിയിരിക്കുന്നത്. ഇതിനിടെയായിരുന്നു അപകടം.
ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ മാത്രം പത്തുലക്ഷത്തിലേറെ പേര്‍ സുലൈമാനിയുടെ വിലാപയാത്രയില്‍ പങ്കെടുത്തെന്നാണ് റിപ്പോര്ട്ട്.
അമേരിക്കയുടെ വ്യോമാക്രമണത്തിലാണ് ഖാസിം സുലൈമാനിയും മറ്റു സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്. ബാഗ്ദാദ് വിമാനത്താവളത്തില്‍ നിന്ന് വരുമ്പോള്‍ സുലൈമാനിയുടെ വാഹനവ്യൂഹത്തിന് നേരേ യുഎസ് സൈന്യം മിസൈലാക്രമണം നടത്തുകയായിരുന്നു.
ചെക്യാട് ഉള്ളിപ്പാറ ക്വാറിയിലെ വെള്ളത്തില്‍ യുവതിയെയും രണ്ട് പെണ്‍ മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി.ചെക്യാട് കൂച്ചേച്ച് കണ്ടി, കനിയില്‍ കെ.കെ.എച്ച് ഹസ്സന്‍ ഹാജിയുടെ മകള്‍ ഫസ്‌ന (24) മക്കളായ ആമിന നസ്‌റിന്‍ (5), റിസ്‌ന നസ്‌റിന്‍ (4) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. നാദാപുരം ചാലപ്പുറത്തെ പഴയ കോവുമ്മല്‍ റംഷാദിന്റെ ഭാര്യയാണ്. ഇന്നലെ രാവിലെ ഒമ്പതര മണിയോടെയാണ് സംഭവം. ഭര്‍തൃവീടായ ചാലപ്പുറത്ത് നിന്ന് ചെക്യാട് സ്വന്തം വീട്ടിനടുത്തെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ ക്വാറിയില്‍ എത്തിയ ഫസ്‌ന മക്കളെയും കൊണ്ട് ക്വാറിയിലെ വെള്ളത്തിലേക്ക് എടുത്ത് ചാടിയതാണെന്ന് കരുതുന്നു.
ക്വാറിക്ക് സമീപത്ത് വെച്ച് ഫസ്‌ന ഭര്‍തൃസഹോദരിയെ ഫോണില്‍ വിളിച്ച് ക്വാറിക്ക് സമീപം നില്‍ക്കുകയാ ണെന്ന് അറിയിച്ചിരുന്നു. ഇവര്‍ വിവരമറിയിച്ചതിനാല്‍ സഹോദരന്‍ ക്വാറിയിലെത്തിയപ്പോള്‍ മുങ്ങിത്താഴുന്ന മൂന്ന് പേരെയും കണ്ടതോടെ സമീപ വാസിയെ വിളിച്ചു വരൂത്തി. ഇയാള്‍ രണ്ട് പെണ്‍കുട്ടികളെ പുറത്തെത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. ചേലക്കാട്ട് നിന്ന് ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം എത്തിയാണ് ഫസ്‌നയുടെ മൃതദേഹം പുറത്തെടുത്തത്. ഭര്‍ത്താവുമായി ഉണ്ടായ പിണക്കത്തെ തുടര്‍ന്ന് ഞായറാഴ്ച്ച സ്വന്തം വീട്ടില്‍ നിന്ന് സഹോദരന്‍ ഫസ്‌നയെ രാത്രി പത്ത് മണിയോടെയാണ് ഭര്‍തൃവീട്ടിലാക്കിയത്. ബന്ധുക്കളുടെ സഹായത്തോടെ പ്രശ്‌നങ്ങര്‍ പരിഹരിച്ച് വൈകിയാണ് തിരിച്ചെത്തിയതെന്ന് സഹോദരന്‍ പൊലീസിന് മൊഴി നല്‍കി.
വളയം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വടകര താലൂക്ക് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം രാത്രി മുണ്ടോളി പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.ഉമ്മ ആയിഷ സഹോദരങ്ങള്‍: റാഷിദ് (ദുബൈ) നിസാര്‍, അന്‍വര്‍ (ദുബൈ), ഹാഷിം (ദുബൈ).മുനീര്‍ (ഖത്തര്‍) റിയാസ് (ഖത്തര്‍) ആഷിഫ, ഫിറോസ്.
തലസ്ഥാനത്തെ ഞെട്ടിച്ച ക്രൂര കൊലപാതകത്തിന്റെ നടുക്കത്തിൽ നിന്നും കാരക്കോണം ഗ്രാമം ഇതുവരെ മുക്തരായിട്ടില്ല. രണ്ട് സംസ്ഥാനത്താണെങ്കിലും അനുവിന്റെയും അഷികയുടെയും വീടുകള്‍ തമ്മിലുള്ളത് ഒന്നര കിലോമീറ്ററിന്റെ അകലം മാത്രം. തന്റെ മകന്‍ മയക്കുമരുന്ന് ഉപയോഗിക്കില്ലായിരുന്നുവെന്നും തെറ്റിധാരണയാണ് എല്ലാത്തിനും കാരണമെന്നും അനുവിന്റെ അമ്മ രമണി വേദനയ്ക്കിടയിലും പറയുന്നു. തുറ്റിയോട് അപ്പുവിലാസം വീട്ടില്‍ അക്ഷികയുടെ അമ്മ സീമ ഒരു വാക്കുപോലും ഉരിയാടാന്‍ കഴിയാതെ തളര്‍ന്ന് കിടക്കുകയാണ്. രണ്ട് വീട്ടിലും ദുഃഖം തളം കെട്ടി നില്‍ക്കുന്നു. ആര്‍ക്കും രണ്ട് അമ്മമാരെ സമാധാനിപ്പിക്കാന്‍ കഴിയുന്നില്ല. പട്ടികജാതി വിഭാഗത്തിലാണെങ്കിലും ചേരമര്‍ ജാതിയില്‍ പെട്ട പെണ്‍കുട്ടിയാണ് അക്ഷിക. അനു സാമ്ബവര്‍ സമുദായ അംഗമാണ്. ഇവരുടെ അടുപ്പത്തെ കുറിച്ച് രണ്ട് വീട്ടിലും അറിയാമായിരുന്നു. അക്ഷികയുടെ വീട്ടില്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു.
എന്നാല്‍ അനുവിന്റെ വീട്ടില്‍ താല്‍പ്പര്യവും. അനു ഒരു മയക്കു മരുന്നും ഉപയോഗിച്ചിരുന്നില്ലെന്നാണ് അനുവിന്റെ അമ്മ പറയുന്നു. മകന്‍ കടുത്ത നിരാശയിലും വേദനയിലുമായിരുന്നെന്ന് രമണി പറഞ്ഞു. ജീവന്‍ അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന് പലവട്ടം പറഞ്ഞിരുന്നതായി രമണി പറഞ്ഞു. രണ്ട് നാള്‍ മുമ്ബ് ‘ഞാന്‍ മരിക്കും മരിക്കും’ എന്നു പറഞ്ഞ് കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. കുറച്ചുദിവസമായി വീടിനു പുറത്തേക്കും പോയിരുന്നില്ല. അമ്മ കാര്യം ചോദിച്ചപ്പോള്‍ കരച്ചിലായിരുന്നു മറുപടി. പിന്നീട് കാര്യവും വിശദീകരിച്ചു. എനിക്കില്ലാത്ത ശീലം ഉണ്ടെന്ന് അവളുടെ അച്ഛന്റെ അടുത്ത് പോയി പറഞ്ഞു കൊടുത്തു. അവളുടെ അച്ഛന്‍ എന്നില്‍ നിന്നും മാറാന്‍ പറഞ്ഞു.
ഞാന്‍ പിന്നെ എന്തിന് ജീവിക്കണം? – ഈ 14-ാം തീയതി ആകുമ്പോൾ നാലു വര്‍ഷമാകും പ്രണയിച്ചിട്ട്. മൊബൈല്‍ നിറച്ചു അവളുമായിട്ടുള്ള ഫോട്ടോകളാണ്. ചേട്ടനെ അല്ലാതെ വേറെ ആരെയും കല്യാണം കഴിക്കില്ലെന്ന് അവള്‍ കൈയിലടിച്ച് സത്യം ചെയ്തതാണ്-ഇതായിരുന്നു അമ്മയോട് പൊട്ടിക്കരഞ്ഞ് മകന്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം അവള്‍ ഫോണില്‍ വിളിച്ചു പറഞ്ഞു അവനെ വേണ്ടെന്ന്. ‘അവളെ വേറെ അയയ്ക്കുമെങ്കില്‍ ഞാന്‍ മരിക്കും.’എന്നവന്‍ പറഞ്ഞതായും രമണി പറഞ്ഞു. എന്നാല്‍ രണ്ടു ദിവസം മുന്‍പ് സഹോദരനോടൊപ്പം കാരക്കോണത്തെ ബാങ്കില്‍ പോകുമ്ബോള്‍ അനു പിന്നാലെ വന്നിരുന്നു. ഇക്കാര്യം വീട്ടിലെത്തി അക്ഷിക രക്ഷാകര്‍ത്താക്കളോടു പറഞ്ഞിരുന്നുവെന്ന് അക്ഷികയുടെ വീട്ടുകാരും പറയുന്നു. ബ്യൂട്ടീഷന്‍ വിദ്യാര്‍ത്ഥിയായ അക്ഷികയും അനുവും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. പിന്നീട് അകന്നെങ്കിലും അനു അക്ഷികയെ ശല്യം ചെയ്തിരുന്നു.
ആറുമാസം മുൻപ് അക്ഷികയുടെ ബന്ധുക്കള്‍ അനുവിനെതിരേ വെള്ളറട സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും അടുത്തതെന്നു പൊലീസ് പറഞ്ഞു. പിന്നീട് അക്ഷിക പിന്മാറിയെങ്കിലും അനു പിന്തുടര്‍ന്നു. 6 മാസം മുമ്ബ് രക്ഷിതാക്കളുടെ പരാതിയില്‍ വെള്ളറട പൊലീസ് അനുവിനെ താക്കീതു ചെയ്യുകയും ശല്യപ്പെടുത്തില്ലെന്ന ഉറപ്പ് എഴുതി വാങ്ങുകയും ചെയ്തിരുന്നു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അനു വീണ്ടും പ്രണയാഭ്യര്‍ഥന നടത്തിയത് അക്ഷിക നിരസിച്ചതാണു പ്രകോപന കാരണമെന്നു നെയ്യാറ്റിന്‍കര ഡിവൈഎസ്‌പി അനില്‍കുമാര്‍ പറഞ്ഞു.ഇന്നലെ രാവിലെ ഒന്‍പതരയോടെ സുഹൃത്തിന്റെ ബൈക്കിലെത്തിയ അനു അക്ഷികയുടെ വീട്ടിലേക്കു ഓടിക്കയറുകയായിരുന്നു. അഷികയുടെ അപ്പൂപ്പന്‍ അപ്പുവാസു (ചെല്ലപ്പന്‍) വീടിന്റെ മുറ്റത്തും അമ്മൂമ്മ ബേബി തുണിവിരിക്കാനായി ടെറസിലുമായിരുന്നു. അപ്പൂപ്പനെ തള്ളിമാറ്റിയ അനു അക്ഷികയുടെ മുറിയിലേക്ക് പാഞ്ഞുകയറി കതകടച്ചു. ഇതു കണ്ടയുടന്‍ ‘അമ്മമ്മേ ഓടിവാ, എന്നെ കൊല്ലാന്‍ പോകുന്നേ’ എന്ന് അക്ഷിക നിലവിളിച്ചു. അതിനിടയില്‍ അനു കൈയില്‍ കരുതിയിരുന്ന സോഡാകുപ്പിയുടെ പൊട്ടിച്ച കഷ്ണം എടുത്ത് അക്ഷികയുടെ കഴുത്ത് മുറിക്കുകയായിരുന്നു. തുടര്‍ന്ന് അക്ഷികയെ കട്ടിലില്‍ തള്ളിയിട്ട ശേഷം അനു സ്വയം കഴുത്ത് മുറിച്ചു.
പ്ലസ്ടു വരെ പഠിച്ച അനു കൂലിവേലയ്ക്ക് പോയിരുന്നു. അഷിക ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിക്കുകയായിരുന്നു. അനു ലഹരി ഉപയോഗിക്കുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നെങ്കിലും അക്ഷിക അടുത്തിടെ അടുപ്പം ഉപേക്ഷിച്ചിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിന് കാരണവും മയക്കുമരുന്നിനോടുള്ള അനുവിന്റെ താല്‍പ്പര്യമായിരുന്നു. അനുവിന്റെ ലഹരി ഉപയോഗമാണെന്ന് നാട്ടുകാര്‍ വിലയിരുത്തുന്നു. ഇതിനുശേഷം അക്ഷികയും അനുവും വീണ്ടും ബന്ധം തുടര്‍ന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ലഹരി ഉപേക്ഷിക്കാമെന്ന ഉറപ്പ് വിശ്വസിച്ചാണ് ഇതെന്നാണ് നിഗമനം. അതിന് ശേഷവും അനു ലഹരി ഉപയോഗിക്കുന്നത് അറിഞ്ഞതോടെ വീണ്ടും പിണക്കം തുടങ്ങിയിരിക്കാം. ഇത് നാട്ടിലും ചര്‍ച്ചയായിരുന്നു. ഇന്നലെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് ശ്രമവും നടന്നു. ഇതോടെ അക്ഷിക തന്നില്‍ നിന്ന് അകലുമെന്ന തോന്നല്‍ അനുവില്‍ ഉണ്ടാക്കിയെന്നും ഇതുകൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നുമാണ് പൊലീസ് നിഗമനം.
യുവാവുമായിട്ടുള്ള പ്രശ്നങ്ങള്‍ എട്ട് മാസങ്ങള്‍ക്കു മുന്‍പ് ഒത്തുതീര്‍പ്പാക്കിയിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. കൊല്ലപ്പെട്ട അക്ഷികയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ഏപ്രിലില്‍ വെള്ളറട പൊലീസ് സ്റ്റേഷനില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച. അക്ഷികയെ അനു ശല്യം ചെയ്യുന്നെന്ന് ആരോപിച്ചായിരുന്നു പിതാവിന്റെ പരാതി. തുടര്‍ന്ന് അക്ഷികയെയും അനുവിനെയും രക്ഷിതാക്കള്‍ക്കൊപ്പം സ്റ്റേഷനിലേക്കു വിളിച്ചു വരുത്തുകയും പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഇനി ബന്ധം തുടരില്ലെന്ന് അനുവില്‍ നിന്ന് ഒപ്പിട്ടു വാങ്ങിക്കുകയും ചെയ്തിരുന്നു. കൂലിപ്പണിക്ക് പോകുന്ന അനു കാരക്കോണത്ത് ഓട്ടോറിക്ഷാ ഡ്രൈവറുമായിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സുഹൃത്തിന്റെ ബൈക്കില്‍ അനു അക്ഷികയുടെ വീട്ടിലെത്തി ക്രൂരകൃത്യം നടത്തിയത്. വീട്ടിലേക്ക് ഓടിക്കയറി വാതില്‍ അടച്ച ശേഷം കയ്യില്‍ കരുതിയിരുന്ന സോഡാ കുപ്പി പൊട്ടിച്ച് അഷികയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. അക്ഷികയുടെ വല്യമ്മയും വല്യച്ഛനും മാത്രമാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. അമ്മ തൊഴിലുറപ്പിനും അച്ഛന്‍ പെയിന്റ് ജോലിക്കും പോയിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന അഷികയെയും അനുവിനെയുമാണ്. ഉടന്‍ തന്നെ ഇരുവരെയും കാരക്കോണം ആശുപത്രിയിലേക്കു കൊണ്ടു പോയി. ആശുപത്രിയിലെത്തും മുന്‍പു തന്നെ അക്ഷിക മരിച്ചു.
ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാളത്തിലെ യുവസംവിധായകന്‍ വിവേക് ആര്യന്‍ (30) അന്തരിച്ചു. തൃശ്ശൂര്‍ നെല്ലായി അനന്തപുരം സ്വദേശിയാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ഓര്‍മയില്‍ ഒരു ശിശിരം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ്. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് മരിച്ചത്.
ഭാര്യ അമൃതയുമായി ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെ നായ കുറുകെ ചാടിയതിനെ തുടര്‍ന്നായിരുന്നു അപകടം. അപകടത്തില്‍ ഭാര്യ അമൃതയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. കൊടുങ്ങല്ലൂരില്‍ കഴിഞ്ഞ ഡിസംബര്‍ 22നുണ്ടായ വാഹനാപകടത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ് ആസ്റ്റര്‍ മെഡിസിറ്റിയിലെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു വിവേക് ആര്യന്‍. സംവിധായകന്‍ ജിത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
നാലു വര്‍ഷമായി തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന വിവേക് ആര്യന്‍ പരസ്യസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് തമിഴ് ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ അമൃത ‘ഓര്‍മയില്‍ ഒരു ശിശിരം’ എന്ന ചിത്രത്തില്‍ വിവേകിന്റെ സഹസംവിധായികയായിരുന്നു. ഇരുവരും പാലാരിവട്ടം നിയോ ഫിലിം സ്‌കൂളില്‍ നിന്നാണ് സംവിധാനം പഠിച്ചത്. ആര്യന്‍ നമ്പൂതിരിയുടെയും ഭാവനയുടെയും മകനാണ് വിവേക് ആര്യന്‍. സഹോദരന്‍: ശ്യാം.
അഭിനേതാവ് എന്നതിലുപരി മികച്ച സാമൂഹിക പ്രവർത്തകനാണ് സൂര്യ. സിനിമയുടെ തിരക്കുകൾക്കിടയിലും അതുകൊണ്ടു തന്നെ സൂര്യ മുൻഗണന നൽകുന്നത് അച്ഛൻ ശിവകുമാർ സ്ഥാപിച്ച അഗരം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കാണ്. സൂര്യക്കൊപ്പം സഹോദരൻ കാർത്തിയും ഭാര്യ ജ്യോതികയും ഈ ഫൗണ്ടേഷനിൽ അംഗമാണ്.
ഇപ്പോൾ അഗരം ഫൗണ്ടറിന്റെ ആഭിമുഖ്യത്തിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ നിയന്ത്രണം വിട്ട് പൊട്ടിക്കരയുന്ന സൂര്യയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സജീവം. മുഖ്യമന്ത്രി വരെ പങ്കെടുത്ത ചടങ്ങിലാണ് സൂര്യ പൊട്ടിക്കരഞ്ഞത്.
ഗായത്രി എന്ന പെൺകുട്ടിയുടെ ജീവിത അവസ്ഥകൾ വേദിയിൽ ഗായത്രി തന്നെ പറഞ്ഞപ്പോഴാണ് സൂര്യ പൊട്ടിക്കരഞ്ഞത്. തമിഴ്‌നാട്ടിലെ ഒരു ഉൾഗ്രാമത്തിൽ വളരെ പിന്നാക്ക സമുദായത്തിലുള്ള ഗായത്രി ഒരുപ്പാട് പോരാടിയാണ് പഠിച്ചത്.
അച്ഛൻ കേരളത്തിൽ പല പല ജോലികളെടുത്ത് ജീവിക്കുകയും അമ്മ 150 രൂപ ദിവസക്കൂലിയിൽ തമിഴ്‌നാട്ടിലും ജോലിചെയ്താണ് ഗായത്രിയുടെ ജീവിതം മുന്നോട്ട് പോയത്. പക്ഷെ അപ്രതീക്ഷിതമായി അച്ഛന് ക്യാൻസർ ബാധിച്ചപ്പോൾ പഠനം വഴിമുട്ടിയ അവസ്ഥയിൽ അഗരം ഫൗണ്ടേഷനിൽ പഠനം പൂർത്തിയാക്കുകയായിരുന്നു ഗായത്രി.
തങ്ങളെ പോലുള്ള പെൺകുട്ടികൾക്ക് ഒരു സ്ഥാനം സമൂഹത്തിൽ ലഭിച്ചത് അഗരത്തിലൂടെയാണ്. ഇംഗ്ലീഷ് പഠിക്കണമെന്ന വലിയ ആഗ്രഹം അഗരത്തിലൂടെ സാക്ഷാത്കരിച്ച് ഇന്ന് കേരളത്തിൽ അധ്യാപികയാണ് ഗായത്രി.
തന്റെ അവസ്ഥ ഗായത്രി പറയുമ്പോൾ വിങ്ങിപൊട്ടുകയായിരുന്നു സൂര്യ. ഒടുവിൽ ഓടിയെത്തി ഗായത്രിയെ ചേർത്ത് നിർത്തി പൊട്ടിക്കരയുകയായിരുന്നു നടൻ.
പൗരത്വ നിയമ ഭേദഗതിയിൽ ജനപിന്തുണ നേടാൻ ബിജെപി ആരംഭിച്ച ഗൃഹ സന്പർക്കത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു നേരേ പ്രതിഷേധിച്ച പെണ്‍കുട്ടികൾ ലജ്പത് നഗറിലെ വാടകവീടൊഴിഞ്ഞു. സമീപവാസികളായ ബിജെപി പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്നാണ്, കൊല്ലം സ്വദേശിനി സൂര്യ, ഉത്തർപ്രദേശ് സ്വദേശിനി ഹർമിത എന്നിവർ വീടൊഴിഞ്ഞത്. ഞായറാഴ്ച ഡൽഹി ലജ്പത് നഗറിൽ ഗൃഹസന്ദർശന പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി രണ്ടു പെണ്‍കുട്ടികൾ അമിത് ഷായ്ക്കെതിരേ പ്രതിഷേധിച്ചത്. ഡൽഹിയിലെ ബിജെപി ശക്തികേന്ദ്രമായ ലജ്പത് നഗറിൽ പാർട്ടി പ്രവർത്തകരോടൊപ്പം ആദ്യ വീട് സന്ദർശിച്ചു പുറത്തിറങ്ങിയ അമിത് ഷാ, രണ്ടാമത്തെ വീട്ടിലേക്കു നടക്കവേ വഴിയിലുള്ള ഫ്ളാറ്റിന്റെ മൂന്നാം നിലയിൽ താമസിക്കുന്ന പെണ്‍കുട്ടികൾ വീടിന്റെ മട്ടുപ്പാവിലെത്തി പ്രതിഷേധിക്കുകയായിരുന്നു. അമിത് ഷാ ഗോബാക്ക് എന്നു തുടർച്ചയായി മുദ്രാവാക്യം വിളിച്ചാണു പെണ്‍കുട്ടികൾ ഷായെയും ബിജെപി നേതാക്കളെയും ഞെട്ടിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ബാനർ എഴുതി വീടിനു പുറത്ത് തുക്കിയിടുകയും ചെയ്തിരുന്നു.
അപ്രതീക്ഷിത പ്രതിഷേധം ഉയർന്നതോടെ പെണ്‍കുട്ടികൾ താമസിക്കുന്ന വീടിനടുത്തേക്കു പോലീസ് ഓടിയെത്തിയെങ്കിലും വാതിൽ അകത്തുനിന്നു പൂട്ടിയതിനാൽ അവരെ നീക്കം ചെയ്യാനായില്ല. പെണ്‍കുട്ടികൾ പിൻവാങ്ങാതെ പ്രതിഷേധം തുടർന്നതോടെ, ഭാരത് മാതാ കീ ജയ് വിളികളുമായി ബിജെപി പ്രവർത്തകരും പ്രതിഷേധക്കാർക്കു നേരെ തിരിഞ്ഞു. ഒടുവിൽ വീടിന്റെ ഉടമസ്ഥനുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിൽ നിന്നു പിന്തിരിയാൻ ആവശ്യപ്പെടുകയായിരുന്നു. ബിജെപി നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് അടിയന്തരമായി വീട് ഒഴിയണമെന്ന് ഫ്ളാറ്റ് ഉടമ പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടികൾക്കെതിരെ ആക്രമണ സാധ്യത കണക്കിലെടുത്തു ഫ്ളാറ്റിനു പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് മൂന്നു വീടുകൾ മാത്രം സന്ദർശിച്ച് അമിത് ഷാ വേഗം മടങ്ങി. ലജ്പത് നഗറിലെ സന്ദർശനം വെട്ടിച്ചുരുക്കി അമിത് ഷാ മടങ്ങുന്ന സമയത്ത് പെണ്‍കുട്ടികൾ വീണ്ടും മൂന്നാം നിലയിലെ ബാൽക്കണിയിൽ വന്നു നിന്നെങ്കിലും പ്രതിഷേധിച്ചില്ല.
കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ തോമസ് ചാണ്ടിയുടെ സഹോദരനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യം. തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടിയാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കുടുംബത്തില്‍ നിന്നു തന്നെ തോമസ് ചാണ്ടിക്ക് പിന്‍ഗാമി വേണമെന്നാണ് മേരി ചാണ്ടിയുടെ ആവശ്യം.
തോമസ് ചാണ്ടിയുടെ അനുജന്‍ തോമസ് കെ.തോമസിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് മേരി ചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. തനിക്കോ മക്കള്‍ക്കോ സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമില്ലെന്നും കത്തില്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എന്‍സിപി സംസ്ഥാന നേതൃത്വം എന്നിവര്‍ക്കാണ് മേരി ചാണ്ടി നേരത്തെ കത്ത് നല്‍കിയത്.
എന്‍സിപിയില്‍ ഇതേകുറിച്ച് ചര്‍ച്ച നടക്കാനാണ് സാധ്യത. തോമസ് ചാണ്ടിയുടെ കുടുംബത്തിന്റെ അഭിപ്രായം ആരായണമെന്ന് എല്‍ഡിഎഫില്‍ നേരത്തെ തീരുമാനമായിരുന്നു. ഇതേ തുടര്‍ന്നാണ് തോമസ് ചാണ്ടിയുടെ സഹോദരനെ സ്ഥാനാര്‍ഥിയാക്കണമെന്ന താല്‍പര്യം മേരി ചാണ്ടി അറിയിച്ചത്.
അർബുദ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുമ്പോഴായിരുന്നു തോമസ് ചാണ്ടി മരിച്ചത്. പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്നു തോമസ് ചാണ്ടി. ഗതാഗതമന്ത്രിയായാണ് പിണറായി മന്ത്രിസഭയിൽ പ്രവർത്തിച്ചത്. കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ തോമസ് ചാണ്ടി 2006 മുതൽ മൂന്ന് തവണയണ് കുട്ടനാട്ടിൽ നിന്ന് എംഎൽഎയായത്.
അർബുദബാധയെ തുടർന്ന് ഏറെ വർഷങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. ആരോഗ്യ നില കൂടുതൽ വഷളായതിനെ തുടർന്ന് കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. ഭാര്യ: മേഴ്‌സി ചാണ്ടി. മക്കള്‍: ബെറ്റി, ഡോ. ടോബി. ടെസി. മരുക്കള്‍: ഡോ. അന്‍സു, ജോയല്‍ ജേക്കബ്.
കായല്‍ കൈയേറ്റ വിഷയത്തില്‍ ഗുരുതര ആരോപണങ്ങളും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനവും നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് തോമസ് ചാണ്ടിക്ക് ഗതാഗതമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. തോമസ് ചാണ്ടി കുട്ടനാട്ടിൽ നടത്തിയ ഭൂമിയിടപാടുകൾ ഭൂപരിഷ്കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെൽവയൽ നിയമവും ലംഘിച്ചെന്നും കലക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ മറുഭാഗത്തും യുഡിഎഫിൽ കേരള കോണ്‍ഗ്രസിൽനിന്നു കുട്ടനാട് സീറ്റ് ഏറ്റെടുക്കാൻ കോണ്‍ഗ്രസിൽ ആലോചന. പകരം പുനലൂർ സീറ്റുനൽകി കേരള കോണ്‍ഗ്രസിനെ അനുനയിപ്പിക്കാനാണു നീക്കമെന്നാണു സൂചന. കേരള കോണ്‍ഗ്രസ് മുന്‍പ് മൽസരിച്ചിരുന്ന സീറ്റാണ് പുനലൂർ. കേരള കോണ്‍ഗ്രസ് വിഭാഗങ്ങളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച ചർച്ചകളാരംഭിച്ചത്. തോമസ് ചാണ്ടിയുടെ മരണത്തെത്തുടർന്ന് കുട്ടനാട്ടിൽ ഉപതിരഞ്ഞെടുപ്പ് ഉറപ്പായതോടെയാണ് കോണ്‍ഗ്രസും യുഡിഎഫും ഐക്യശ്രമം വീണ്ടും ശക്തമാക്കിയത്.
എന്നാൽ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേരള കോണ്‍ഗ്രസിലെ ഇരുപക്ഷവും. കുട്ടനാട്ടിൽ കേരള കോണ്‍ഗ്രസ്-എമ്മിന്റെ സ്ഥാനാർഥിയായിരിക്കും മത്സരിക്കുകയെന്നു ജോസ് കെ. മാണി എംപി വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം, കുട്ടനാട്ടിൽ കേരള കോണ്‍ഗ്രസ്-എം സ്ഥാനാർഥി രണ്ടില ചിഹ്നത്തിൽ മൽസരിക്കുമെന്നാണു പി.ജെ.ജോസഫ് എംഎൽഎയുടെ നിലപാട്.