പത്തനംതിട്ടയിൽ മരംവെട്ടുതൊഴിലാളി മരത്തിൽ നിന്ന് വീണ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. അനാസ്ഥ കാണിച്ചവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളിയുടെ കുടുംബം രംഗത്ത് വന്നിരിക്കുകയാണ്.പുന്നലത്തുപടി പാലശ്ശേരി സത്യശീലൻ ആണ് മരത്തിൽ നിന്നും വീണ് മരിച്ചത്. അപകടത്തിൽപ്പെട്ട വിവരം ബന്ധുക്കളെ അറിയിക്കാനോ മൃതദേഹം മാറ്റാനോ തയ്യാറാവാത്തവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സത്യശീലന്റെ ഭാര്യയും മക്കളുമാണ് രംഗത്ത് വന്നിരിക്കുന്നത്.
പുന്നലത്തുപടി പാലശ്ശേരിയിൽ സത്യശീലന്‍റെ മൃതദേഹം കരിമ്പനാക്കുഴി പൗവ്വത്ത് വീട്ടിൽ ബിജി കുഞ്ചാക്കോയുടെ പറമ്പിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു. സത്യശീലൻ മരത്തിൽ നിന്ന് വീണിട്ടും ഇക്കാര്യം നാട്ടുകാരെ അറിയിക്കാൻ പണിക്ക് കൊണ്ട് വന്ന കരിമ്പനാക്കുഴി സ്വദേശി പുരുഷോത്തമൻ തയ്യാറായിരുന്നില്ല. ബിജി കുഞ്ചാക്കോയുടെ അയൽവാസിയായ രത്നമ്മയാണ് തന്‍റെ പുരയിടത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന ചില്ല വെട്ടാൻ ഏൽപ്പിച്ചത്. സത്യശീലൻ വീണെന്നും കുറച്ച് കഴിഞ്ഞ് എഴുന്നേറ്റ് പോകുമെന്നുമാണ് പുരുഷോത്തമൻ വീട്ടുകാരെ അറിയിച്ചത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് നാല് ദിവസത്തിന് ശേഷം സത്യശീലന്‍റെ മൃതദേഹം നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
ചികിത്സ ലഭ്യമാക്കാതിരുന്ന പുരുഷോത്തമനെതിരെയും വിവരം മറച്ചുവെച്ച വീട്ടുകാർക്കെതിരെയും കേസെടുക്കണമെന്ന ആവശ്യമാണ് പുരുഷോത്തമന്റെ വീട്ടുകാർ ആവശ്യപ്പെടുന്നത്. സംഭവത്തിൽ പുരുഷോഷത്തമനെ പത്തനംതിട്ട പൊലീസ് ചോദ്യം ചെയ്തു. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.
ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരാൻ ടീം ഇന്ത്യ ഇന്നിറങ്ങുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയ്‌ക്കാണ് കളി തുടങ്ങുക. നാലിൽ നാലും ജയിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. അതേസമയം ആശ്വാസജയത്തിനായാണ് ന്യൂസിലൻഡ് ഇറങ്ങുന്നത്.
ബേ ഓവലിലും ഇന്ത്യ ടീമിലെ പരീക്ഷണം തുടരും. ക്യാപ്റ്റൻ വിരാട് കോലിക്കും തകർപ്പൻ ഫോമിലുള്ള കെ എൽ രാഹുലിനും വിശ്രമം നൽകാനാണ് ആലോചന. ഇതോടെ കോലിക്ക് പകരം ക്യാപ്റ്റനായി തിരിച്ചെത്തുന്ന രോഹിത് ശർമ്മ സഞ്ജു സാംസണൊപ്പം ഓപ്പണറാവും. അവസാന രണ്ടുകളിയിലും സിക്സറോടെ തുടങ്ങിയിട്ടും രണ്ടക്കം കാണാത്ത സഞ്ജുവിനിത് മികവ് തെളിയിക്കാനുള്ള സുവർണാവസരം.
രാഹുൽ പുറത്തിരിക്കുന്നതോടെ ഋഷഭ് പന്ത് വിക്കറ്റ് കീപ്പറായി തിരിച്ചെത്തും. യുസ്‍വേന്ദ്ര ചാഹലിന് പകരം കുൽദീപ് യാദവിനും അവസരം നൽകിയേക്കും. ഇന്ത്യൻ ടീമിന് ഇന്നലെ പരിശീലനമോ പതിവ് വാർത്താ സമ്മേളനമോ ഉണ്ടായിരുന്നില്ല. അവസാന രണ്ടുകളിയിലും സൂപ്പർ ഓവറിലായിരുന്നു ഇന്ത്യൻ ജയം.
ബാറ്റിംഗും ബൗളിംഗും കിവീസിന് ഒരുപോലെ തലവേദനയാണ്. പരുക്കേറ്റ കെയ്ൻ വില്യംസൺ ഇന്നും കളിക്കാനിടയില്ല. ടിം സൗത്തി നായകനായി തുടരും. ഫീൽഡിംഗിനിടെ പരുക്കേറ്റെങ്കിലും മാർട്ടിൻ ഗപ്‌ടിൽ ടീമിലുണ്ടാവും. ബേ ഓവലിലെ ശരാശരി ആദ്യ ഇന്നിംഗ്സ് സ്‌കോർ 199 ആണ്. അവസാന അഞ്ച് കളിയിലും ഇവിടെ ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമാണ് എന്നതും സവിശേഷതാണ്.
ഭാര്യയെ തലവെട്ടി കൊലപ്പെടുത്തി, വെട്ടിയെടുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനിലെത്തി. എന്നിട്ട് ദേശീയഗാനം പാടി. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം. ബാരാബങ്കിയിലെ ബഹദൂര്‍പൂര്‍ ഗ്രാമത്തില്‍. വീട്ടിലെ വഴക്കാണ് അഖിലേഷ് റാവത്ത് എന്ന യുവാവിനെ ഈ ക്രൂരകൃത്യത്തിലേയ്ക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഭാര്യയുടെ തലയുമായി ഇയാള്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് നടക്കുകയായിരുന്നു. തല ഇയാളുടെ കയ്യില്‍ നിന്ന് വാങ്ങാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ പ്രതി ദേശീയഗാനം പാടാന്‍ തുടങ്ങി. ഭാരത് മാതാ കി ജയ് എന്ന് വിളിച്ചു. കുറച്ചുനേരത്തെ സംഘര്‍ഷത്തിന് ശേഷമാണ് പൊലീസ് ഇയാളുടെ കയ്യില്‍ നിന്ന് തല വാങ്ങിയെടുത്തത്.
നിര്‍ഭയ കേസില്‍ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് വിധി പറയും. പ്രതികള്‍ വധശിക്ഷ നീട്ടിക്കൊണ്ടുപോകുന്നതിനായി കാരണങ്ങളുണ്ടാക്കി രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുകയാണ് എന്നും നാല് പേരില്‍ രണ്ട് പേരൈങ്കിലും തൂക്കിക്കൊല്ലാന്‍ അനുമതി വേണമെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. തീഹാര്‍ ജയില്‍ സൂപ്രണ്ടിന് ഹൈക്കോതി നോട്ടീസ് അയച്ചു.
ഫെബ്രുവരി ഒന്നിന് ശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട് സ്റ്റേ ചെയ്ത ഡല്‍ഹിയിലെ പട്യാലഹൗസ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. മുകേഷ് സിംഗ് (32), പവന്‍ ഗുപ്ത (25), അക്ഷയ് സിംഗ് (31), വിനയ് ശര്‍മ (26) എന്നിവരെയാണ് ഡല്‍ഹി അതിവേഗ കോടതി വധശിക്ഷയ്ക്് വിധിച്ചത്. പിന്നീട് ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചു. പുനപരിശോന ഹര്‍ജികളും തിരുത്തല്‍ ഹര്‍ജികളും തള്ളി. മുകേഷ് സിംഗിന്റേയും വിനയ് ശര്‍മയുടേയും ദയാഹര്‍ജികള്‍ രാഷ്ട്രപതി തള്ളിയിട്ടുണ്ട്. ഇവരുടെ ശിക്ഷ ആദ്യം നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. അതേസമയം ഡല്‍ഹി ജയില്‍ ചട്ടങ്ങള്‍ പറയുന്നത് ഒരേ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ ഒരുമിച്ചേ നടപ്പാക്കാവൂ എന്നാണ്.
അതേസമയം വധശിക്ഷ ദീര്‍ഘകാലത്തേയ്ക്ക് നീട്ടിക്കൊണ്ടുപോകുന്ന പ്രതികളോടുള്ള മനുഷ്യാവകാശ ലംഘനമാണ് എന്നും 2014ല്‍ രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ ശിക്ഷ ഇളവ് ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധി ഉദ്ധരിച്ച് തുഷാര്‍ മേത്ത പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാല്‍ കുറ്റവാളിയുടെ ശിക്ഷ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും മേത്ത അഭിപ്രായപ്പെട്ടു.
ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, വിക്രം, ഗൗതമി തടിമല്ല എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ധ്രുവം. . കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എസ്.എൻ. സ്വാമിയായിരുന്നു . ചിത്രം പുറത്തിറങ്ങി 27 വര്‍ഷം പിന്നിടുകയാണ്
ഒട്ടുമിക്ക മലയാള സിനിമയിക്ക് രണ്ടാം ഭാഗം പുറത്തിറങ്ങുന്ന ഈ ഒരു സമയത്ത് ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ ഉണ്ടാകുമോയെന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. ഇപ്പോൾ ഇതാ ചിത്രത്തെ രണ്ടാം ഭാഗത്തെ കുറിച്ച് മനസ്സ് തുറന്ന് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി
ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകില്ല. ഹൈദര്‍ മരക്കാരെ നരസിംഹ മന്നാടിയാര്‍ തൂക്കിക്കൊന്നു. പിന്നെ എന്തിന് രണ്ടാംഭാഗം..?’ മനോരമയുമായുള്ള അഭിമുഖത്തില്‍ എസ്.എന്‍ സ്വാമി പറയുന്നു
അതെ സമയം സിബിഐ സീരീസിന്റെ അഞ്ചാം ഭാഗം ഉടൻ ഉണ്ടാകും.
‘ഒരു 90 ശതമാനവും തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. ഇനി കുറച്ച് തിരുത്തലുകളൊക്കെ ചെയ്യാനുണ്ട്. മമ്മൂട്ടിയുടെ ഡേറ്റ് മെയ്, ജൂണ്‍ മാസത്തിലാണ് കിട്ടിയിരിക്കുന്നത്. അപ്പോഴേക്കും ഷൂട്ടിങ് ആരംഭിക്കും.’ മനോരമയുമായുള്ള അഭിമുഖത്തില്‍ എസ്.എന്‍ സ്വാമി പറഞ്ഞു.
പ്രേഷകർ ഏറ്റെടുത്ത ഉപ്പും മുളകും പരമ്പരയിലെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് ലച്ചു. ഇപ്പോഴിതാ ഉപ്പും മുളകും ആയിരം എപ്പിസോഡുകള്‍ക്ക് ശേഷം ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഹി റുസ്തഗി പരമ്പരയിൽ എത്താഞ്ഞതിനെ ചുറ്റിപറ്റി നിരവധി സംശയങ്ങള്‍ ആണ് സോഷ്യല്‍ മീഡിയ വഴി ഉയര്‍ന്നത്. ഇപ്പോള്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ആ സംശയത്തിന് ഏറ്റവും ഒടുവില്‍ പ്രതികരിച്ചിരിക്കുകയാണ് ജൂഹി റുസ്തഗി! താന്‍ ഇനി ഉപ്പും മുളകിലേക്കും ഇല്ല. അതിന് പ്രധാന കാരണം പഠിത്തം മുടങ്ങുന്നതാണ് എന്നാണ് ജൂഹി നല്‍കിയ വിശദീകരണം. ‘ഞാന്‍ പുറത്തിറങ്ങുമ്പോൾ പൊതുവേ ആളുകള്‍ ചോദിക്കുന്ന ചോദ്യമാണ് ഇനി ഉപ്പും മുളകിലേക്കും ഇല്ലേ, വരുന്നുണ്ടോ പോയതാണോ എന്നൊക്കെ.
അത് പറയാന്‍ വേണ്ടിയിട്ടാണ് ഈ വീഡിയോ ചെയ്യുന്നത് സത്യം പറഞ്ഞാല്‍ ഇനി ഉപ്പും മുളകിലേക്കും തിരിച്ചില്ല. കാരണം വേറെ ഒന്നും അല്ല’ ‘ഷൂട്ടും, ഈ പ്രോഗ്രാമും എല്ലാം കാരണം പഠിത്തം അത്യാവശ്യം നല്ല രീതിയില്‍ ഉഴപ്പിയിട്ടുണ്ട്. പഠിത്തം ഉഴപ്പിയപ്പോള്‍ പപ്പയുടെ ഫാമിലിയില്‍ നിന്നും അത്യാവശ്യം നല്ല പ്രെഷര്‍ ഉണ്ടായിരുന്നു. പരമ്ബരയില്‍ നിന്നും വിടാനായി. അത് കൊണ്ടാണ് ഞാന്‍ വിട്ടത്. ‘ ‘ സിനിമയില്‍ നല്ല ഓഫറുകള്‍ വന്നാല്‍ ഉറപ്പായും ചെയ്യും. അത് അതിന്റെ വഴിക്ക് പോകും. പഠിത്തം അതിന്റെ വഴിക്കും പോകും’ എന്നും ലച്ചു ലൈവിലൂടെ വ്യക്തമാക്കി. നിരവധിയാളുകളാണ് ജൂഹിയുടെ പ്രതികരണത്തിന് മറുപടിയുമായി എത്തുന്നത്.
നമ്മുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ നേതാക്കന്‍മാര്‍ പരസ്പരം ആക്രമിക്കുമെങ്കിലും പുറത്താരെങ്കിലും വിമര്‍ശിക്കാന്‍ വന്നാല്‍ വിട്ടുകൊടുക്കില്ല. അതിനിപ്പോള്‍ മാതൃകയാകുകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പാക്കിസ്ഥാന്‍ മന്ത്രി ചൗധരി ഫവാദ് ഹുസൈനെ രൂക്ഷമായി വിമര്‍ശിച്ച് അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും നരേന്ദ്ര മോദി തന്റെ പ്രധാനമന്ത്രി കൂടിയാണെന്നും അതുകൊണ്ട് തന്നെ പ്രധാനമന്ത്രിക്കെതിരായ ഏതുതരം ആക്രമണത്തെയും അംഗീകരിക്കില്ലെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ടുള്ള പാക്കിസ്ഥാന്‍ മന്ത്രി ഫവാദ് ഹുസൈന്റെ പരാമര്‍ശത്തിന് പിന്നാലെയാണ്് കെജ്രിവാള്‍ മറുപടിയുമായി രംഗത്തെത്തിയത്.
‘നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹം എന്റെ പ്രധാനമന്ത്രിയും കൂടിയാണ്. ഡല്‍ഹി തിരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഭ്യന്തര കാര്യമാണ്. ഇതില്‍ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സംഘാടകര്‍ കയറി ഇടപെടുന്നത് ഞങ്ങള്‍ സഹിക്കില്ല. പാക്കിസ്ഥാന്‍ എത്ര ശ്രമിച്ചാലും ഇന്ത്യയുടെ ഐക്യത്തിന് ഒരു ദോഷവും വരുത്താന്‍ കഴിയില്ലെന്നും” കെജ്രിവാള്‍ ട്വീറ്ററില്‍ കുറിച്ചു. യുദ്ധമുണ്ടായാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന പ്രധാനമന്ത്രി മോദിയുടെ സമീപകാല പ്രസ്താവനയെയാണ് നേരത്തെ ഫവാദ് ഹുസൈന്‍ പരിഹസിച്ചത്. ”ഇന്ത്യയിലെ ജനങ്ങള്‍ മോദിമാഡ്‌നെസിനെ പരാജയപ്പെടുത്തണം എന്നായിരുന്നു പാക് മന്ത്രിയുടെ പരിഹാസിച്ച് ട്വീറ്റ് ചെയ്തത്.
മറ്റൊരു സംസ്ഥാന തെരഞ്ഞെടുപ്പില്‍ കൂടി പരാജയപ്പെടാനുള്ള സമ്മര്‍ദ്ദത്തില്‍ മോദി മേഖലയില്‍ അവകാശവാദങ്ങളും ഭീഷണികളും മുഴക്കുകയാണെന്നും ഫവാദ് പറഞ്ഞു. കശ്മീര്‍, പൗരത്വ നിയമം, പരാജയപ്പെട്ട സമ്പദ്വ്യവസ്ഥ എന്നിവയ്ക്ക് ശേഷം മോദിക്ക് നിലതെറ്റിയെന്നും ഫവാദ് പരിഹസിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയെ പരിഹസിച്ചതോടെയാണ് തന്റെ കടുത്ത വിമര്‍ശകനായ മോദിയെ പ്രതിരോധിച്ച് കെജ്‌രിവാള്‍ രംഗത്തുവന്നതെന്ന് ശ്രദ്ധേയമാണ്. ഫെബ്രുവരി എട്ടിന് വോട്ടുചെയ്യാന്‍ പോകുമ്പോള്‍, നിങ്ങള്‍ എന്നെ നിങ്ങളുടെ മകനായി കരുതുന്നുവെങ്കില്‍, എ.എ.പിയുടെ ചിഹ്നമായ ചൂല് അമര്‍ത്തുക, നിങ്ങള്‍ എന്നെ തീവ്രവാദിയാണെന്ന് കരുതുന്നുവെങ്കില്‍, താമര അമര്‍ത്തുക എന്ന കെജ്രിവാളിന്റെ അഭിപ്രായം നേരത്തെ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. അരവിന്ദ് കെജ്!രിവാളിനെ തീവ്രവാദി എന്ന് വിളിച്ച് ആക്ഷേപിച്ച ബി.ജെ.പിയുടെ പശ്ചിമ ഡല്‍ഹി എം.പി പര്‍വേഷിന്റെ വീഡിയോ വൈറലായതോടെയാണ് ഈ കെജ്രിവാള്‍ ഈ മറുപടി നല്‍കിയത്.
കെജ്‌രിവാളിനെപ്പോലുള്ള നിരവധി ചതിയന്‍മാരും കെജ്‌രിവാളിനെപ്പോലുള്ള തീവ്രവാദികളും ഡല്‍ഹിയില്‍ ഒളിഞ്ഞിരിക്കുകയാണ്. കശ്മീരിലെ തീവ്രവാദികള്‍ക്കെതിരെയാണോ ഡല്‍ഹിയിലെ കെജ്‌രിവാളിനെപ്പോലുള്ള തീവ്രവാദികള്‍ക്കെതിരെയാണോ പോരാടേണ്ടത് എന്ന് എനിക്ക് മനസിലാകുന്നില്ല… എന്നായിരുന്നു പര്‍വേഷിന്റെ അധിക്ഷേപം. ഇതിന് പിന്നാലെയാണ് കെജ്‌രിവാള്‍ വികാരാധീനനായി സംസാരിച്ചത്. എനിക്ക് വല്ലാത്ത വേദന തോന്നി. എന്റെ വേദന നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിച്ചു. ബി.ജെ.പി നേതാക്കള്‍ എന്നെ തീവ്രവാദി എന്നാണ് വിളിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഞാന്‍ ഡല്‍ഹിയിലെ ഓരോ കുട്ടിയെയും എന്റെ സ്വന്തം മക്കളെ പോലെയാണ് കണ്ടതും പരിഗണിച്ചതും. അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുകയും ചെയ്തു.
എന്നിട്ട് ബി.ജെ.പി എന്നെ തീവ്രവാദി എന്ന് വിളിക്കുന്നു.
ആരെങ്കിലും രോഗബാധിതനാകുമ്പോള്‍, അവരുടെ ചികിത്സയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും ഞാന്‍ നടത്തി. വാര്‍ദ്ധക്യത്തിലുള്ളവര്‍ക്ക് തീര്‍ത്ഥാടനത്തിന് വഴിയൊരുക്കി. അതൊരു കുറ്റമാണോ? അതാണോ എന്നെ തീവ്രവാദിയാക്കുന്നത്? സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ഹോമിച്ചപ്പോള്‍ ഞാന്‍ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. എന്നിട്ടും അവര്‍ എന്നെ തീവ്രവാദി എന്ന് വിളിക്കുന്നു, കെജ്‌രിവാള്‍ പറഞ്ഞു. ഇത്രയൊക്കെ ബിജെപിയെ വിമര്‍ശിച്ച കെജ്രിവാളാണ് മോദിയെ അനുകൂലിച്ചത് എന്നതിനാല്‍ വലിയ കൈയ്യടിയാണ് കെജ്രിവാളിന് കിട്ടുന്നത്.
അമലപോളിന്റെയും സംവിധായകന്‍ എ.എല്‍. വിജയ്‌യുടെയും വിവാഹമോചനത്തിൽ പുതിയ വെളിപ്പെടുത്തലുകൾ.ഇവര്‍ തമ്മിലുള്ള വിവാഹമോചനത്തിന് പിന്നില്‍ നടന്‍ ധനുഷാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് വിജയ്‌യുടെ പിതാവ് അളകപ്പന്‍.
അഭിനയത്തോടുള്ള അമലയുടെ അഭിനിവേശമാണ് ഇരുവരും തമ്മിലെ ബന്ധം തകരാന്‍ കാരണമെന്ന് അളകപ്പന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. വിജയ്‌യുമായുള്ള വിവാഹത്തിന് ശേഷം അമല പോള്‍ അഭിനയിക്കില്ലെന്ന് സമ്മതിച്ചിരുന്നു.
എന്നാല്‍ ധനുഷ് നിര്‍മ്മിച്ച അമ്മ കണക്ക് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അമല പോള്‍ ഇതിന് മുന്‍പ് തന്നെ കരാര്‍ ഒപ്പിട്ടിരുന്നു. തുടര്‍ന്ന് ധനുഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാന്‍ നിര്‍ബന്ധിച്ചുവെന്നും ഇതോടെ അമല അതിന് തയ്യാറായെന്നും ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അളകപ്പന്‍ പറയുന്നു.
ധനുഷിനെതിരെയും ഇദ്ദേഹം രംഗത്തെത്തിയിരുന്നു. അതേസമയം അമല പോള്‍ അഭിനയിക്കുന്നതിന് താന്‍ ഒരിക്കലും വിലങ്ങുതടിയായിട്ടില്ലെന്നായിരുന്നു വിജയ് വ്യക്തമാക്കിയിരുന്നത്.
സത്യസന്ധതയും വിശ്വാസവുമാണ് ഒരു ബന്ധത്തിന്റെ അടിത്തറ. അതുപോയാല്‍ പോയി. വിവാഹബന്ധമെന്ന വ്യവസ്ഥിതിയെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ടെന്നും വിജയ് പറഞ്ഞിരുന്നു.
കൊറോണ പടരുന്ന ചൈനയിലെ വുഹാനിൽ നിന്ന് ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ രണ്ടാം വിമാനം ഡൽഹിയിലേക്ക് തിരിച്ചു. വിദ്യാർഥികളടക്കം മുന്നൂറോളം പേരാണ് എയർ ഇന്ത്യയുടെ വിമാനത്തിലുള്ളത്. ഇവർ രാവിലെ എട്ടരയോടെ ഡൽഹിയില്‍ എത്തിച്ചേരും. മലയാളി വിദ്യാർഥികളും വിമാനത്തിലുണ്ട്.
ഇന്നലെ 42മലയാളികൾ ഉൾപ്പെടെ 324 പേരെ തിരികെ എത്തിച്ചിരുന്നു. മടങ്ങിയെത്തിയവരെ മനേസറിലെ സൈനിക ക്യാംപിലും കുടുംബങ്ങളെ ഐടിബിപി ക്യാംപിലുമാണ് പാര്‍പ്പിചിരിക്കുന്നത്. വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം ഇന്ന് എത്തുന്നവരെയും ക്യാമ്പിലേക്കാകും കൊണ്ടുപോവുക. 14 ദിവസം ഇവരെ നിരീക്ഷിക്കും. സൈന്യത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ആരോഗ്യ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.
മടങ്ങി എത്തുന്നവർ ഒരു മാസത്തേക്ക് പോതു ചടങ്ങുകളിൽ പങ്കെടുക്കരുത് എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.അതിനിടെ ചൈനയില്‍ കൊറോണ ബാധിച്ച് ഇന്നലെ 45പേര്‍കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 304 ആയി. പുതിയതായി 2590പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതായി അധികൃതർ വ്യക്തമാക്കുന്നു
പതിനഞ്ച് ലക്ഷം രൂപവരെ വാർഷിക വരുമാനക്കാർക്ക് ആദായനികുതിയിൽ ഗണ്യമായ ഇളവുനൽകി നികുതിദായകരായ ഇടത്തരക്കാരുടെ പ്രതീക്ഷ കേന്ദ്രബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ കാത്തു. ഇളവു പ്രതീക്ഷിച്ചിരുന്നു, എന്നാൽ കടുത്ത വരുമാന പ്രതിസന്ധിയിൽ നീങ്ങുന്ന കേന്ദ്രസർക്കാർ നികുതിദായകരെ കയ്യൊഴിയുമോ എന്ന ശങ്കയുമുണ്ടായിരുന്നു. പുതിയ നിരക്കുകൾ സ്വീകരിക്കുകയോ പഴയപടി തുടരുകയോ ചെയ്യാമെന്ന് ധനമന്ത്രി പറയുന്നു. നികുതിദായകന് നിലവിലുള്ള നികുതി സ്ലാബിൽ തുടരുകയോ പുതിയ സ്ലാബിലേക്ക് മാറുകയോ ചെയ്യാം.
കുറഞ്ഞ പുതിയ നിരക്കുകൾ സ്വീകരിക്കുന്നവർക്ക് മുമ്പുണ്ടായിരുന്ന 100 ഇളവുകളിൽ 70 ലഭിക്കില്ല. നഷ്ടമാകുന്ന ഇളവുകൾ ഏതൊക്കെയാണെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ആദായനികുതി സ്ലാബുകളും മാറ്റി.
∙ 2.5 ലക്ഷം രൂപ വരെ വരുമാനക്കാർക്ക് നികുതിയില്ല.
∙ 2.5– 5 ലക്ഷം രൂപ വിഭാഗത്തിൽ 5 ശതമാനം നികുതി തുടരും.
∙ 5–7.5 ലക്ഷം വരുമാനക്കാർക്ക് 10 ശതമാനമാണ് പുതിയ നിരക്ക്. നേരത്തെ 5–10 ലക്ഷം വരുമാന വിഭാഗത്തിൽ പെട്ടിരുന്നതിനാൽ 20 ശതമാനമായിരുന്നു നികുതി.
∙ 7.5–10 ലക്ഷം വരുമാന വിഭാഗത്തിൽ 15 ശതമാനമാണ് പുതിയ നികുതി. നേരത്തെ 20%.
∙ 10–12.5 ലക്ഷം വരുമാന വിഭാഗത്തിൽ 20 ശതമാനമാണ് നിരക്ക്. നേരത്തേ ഈ വിഭാഗത്തിന് 30 ശതമാനമായിരുന്നു.
∙ 12.5–15 ലക്ഷം വിഭാഗത്തിൽ നികുതി 25 ശതമാനം. നേരത്തെ 30 ശതമാനം.
∙ 15 ലക്ഷത്തിനു മുകളിൽ 30 ശതമാനം.
∙ 50 ലക്ഷം രൂപയ്ക്കു മുകളിൽ വരുമാനമുള്ള വർക്ക് ബാധകമായി സെസും സർച്ചാർജും തുടരും.

ആദ്യ വിലയിരുത്തലിൽ പൂർണ തോതിൽ ഇളവുകൾ പ്രയോജനപ്പെടുത്തിയിരുന്ന നികുതിദായകർക്ക് പുതിയ നിരക്കിലൂടെ കാര്യമായ നേട്ടമുണ്ടാകില്ല. എന്നാൽ ഭൂരിഭാഗം പേർക്കും ഗണ്യമായ നേട്ടമുണ്ടാകും.
15 ലക്ഷം വരുമാനമുള്ളയാൾക്ക് ഇളവുകളൊന്നും പ്രയോജനപ്പെടുത്താത്ത സാഹചര്യത്തിൽ പുതിയ നിരക്കുകളിലൂടെ 79,000 രൂപയുടെ വരെ നേട്ടം ലഭിക്കുമെന്നു കണക്കാക്കുന്നു. മുൻ നിരക്കിൽ 2,73,000 നികുതി നൽകിയിരുന്ന സ്ഥാനത്ത് ഇനി 1,95,000 രൂപ ആദായനികുതി നൽകിയാൽ മതി.
ഇളവുകളിലൂടെ കേന്ദ്ര സർക്കാരിന് പ്രതിവർഷം 40,000 കോടി രൂപയുടെ നഷ്ടം ഉണ്ടാകും. സ്ലാബുകളുടെ എണ്ണം കുറച്ചും ഇളവുകൾ ഒഴിവാക്കിയും ആദായ നികുതി ഘടന ലളിതമാക്കുകയാണ് ധനമന്ത്രി ചെയ്തിരിക്കുന്നത്.