വടക്കുകിഴക്കൻ ഡൽഹിയിൽ വർഗീയ കലാപം നടക്കുന്നതിനിടെ സ്കൂളിൽ പരീക്ഷയ്ക്ക് പോയ വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. ഖജൂരി ഖാസ് മേഖലയിൽ നിന്നാണ് 13 വയസ്സുള്ള കുട്ടിയെ കാണാതായത്. എട്ടാംതരത്തിൽ പഠിക്കുന്ന കുട്ടി സോണിയ വിഹാറിലാണ് തന്റെ മാതാപിതാക്കൾക്കൊപ്പം താമസിച്ചു വന്നിരുന്നത്.
തിങ്കളാഴ്ച രാവിലെയാണ് കുട്ടി സ്കൂളിലേക്ക് പോയത്. വീട്ടിൽ നിന്നും 4.5 കിലോമീറ്റർ അകലെയാണ് സ്കൂൾ. 5.20ന് കുട്ടിയെ സ്കൂളിൽ നിന്ന് വിളിക്കാൻ താൻ എത്തേണ്ടതായിരുന്നെന്നും വഴിയിൽ കലാപത്തിനിടയിൽ കുടുങ്ങുകയായിരുന്നെന്നും കുട്ടിയുടെ പിതാവ് പറയുന്നു. ഒരു റെഡി മെയ്ഡ് തുണിക്കട നടത്തിവരികയാണ് ഇദ്ദേഹം.
ആളുകളെ കാണാതായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മൗജ്പൂരിലെ വിജയ് പാർക്കിനടുത്ത് താമസിക്കുകയായിരുന്ന തന്റെ രണ്ട് മക്കളെ രണ്ടുദിവസമായി കാണാനില്ലെന്ന് 70കാരനാ. മൊഹമ്മദ് സാബിർ പരാതി നൽകിയിട്ടുണ്ട്. ഇവരുടെ വീട് അക്രമികൾ വളഞ്ഞതായി ഫോൺ ചെയ്ത് പറഞ്ഞിരുന്നതായി സാബിർ പറയുന്നു. പിന്നീട് ഇവരെക്കുറിച്ച് ഒരു വിവരവുമില്ല.
നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴി നല്‍കാന്‍ നടി മഞ്ജു വാര്യര്‍ കോടതിയിലെത്തി. 11 മണിക്കാണ് സാക്ഷിവിസ്താരം തുടങ്ങുക. അഞ്ചുവര്‍ഷം മുന്‍പ് ദിലീപില്‍ നിന്ന് വിവാഹമോചനം നേടിയ അതേ കോടതിയിലാണ് ദിലീപുമായി ബന്ധപ്പെട്ട ഈ കേസില്‍ മൊഴി നല്‍കാന്‍ മഞ്ജു എത്തിയിരിക്കുന്നത്.
കൊച്ചി കലൂരിലെ പ്രത്യേക സിബിഐ കോടതി മുറിയിലാണ് മഞ്ജു എത്തിയത്. വനിതാ ജഡ്ജി ഹണി എം വര്‍ഗീസിനെയാണ് വിചാരണയ്ക്കായി നിയോഗിച്ചത്. മഞ്ജു മാത്രമല്ല ഇന്ന് ബിന്ദു പണിക്കറിനെയും സിദ്ധിഖിനെയും വിസ്തരിക്കും.
ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, ശ്രീകുമാര്‍ മേനോന്‍ എന്നിവരുടെ വിസ്താരം അടുത്ത ദിവസങ്ങളില്‍ നടക്കുന്നതാണ്. നടിയെ ആക്രമിച്ച കേസില്‍ മഞ്ജുവിന്റെ മൊഴി ദിലീപിന് തലവേദനയാകുമോ എന്ന് ഇന്ന് അറിയാം. പ്രധാന സാക്ഷിയാണ് മഞ്ജു. കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് പരസ്യമായി പറഞ്ഞയാളാണ് മഞ്ജു.
കഴുത്തിൽ കുരുക്കിട്ട്, സുഹൃത്തായ യുവതിയെ വിഡിയോ കോളിലൂടെ കാട്ടിയ ശേഷം യുവാവ് ജീവനൊടുക്കി. ആലപ്പുഴ ആലിശേരി വാർഡ് കമ്പിവളപ്പിൽ ഷംസുദീന്റെ മകൻ ബാദുഷയാണ് (24) മരിച്ചത്. ഇന്നലെ പുലർച്ചെ രണ്ടിന് പൂച്ചമുക്ക് ഭാഗത്തുള്ള ലോഡ്ജിലായിരുന്നു സംഭവം.
ചങ്ങനാശേരിയിലെ ജ്യൂസ് കടയിലെ ജീവനക്കാരനാണ്. ചൊവ്വാഴ്ച രാത്രിയിൽ ജോലിക്കു ശേഷം 12ന് മുറിയിൽ എത്തിയ ബാദുഷ സുഹൃത്തായ യുവതിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതിനിടയിൽ വിഡിയോ കോളിൽ എത്തി താൻ മരിക്കാൻ പോകുന്നു എന്നറിയിച്ച് കഴുത്തിൽ കുരുക്കിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
യുവതി ഉടൻ തന്നെ ബാദുഷ ജോലി ചെയ്യുന്ന കടയുടെ ഉടമയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇന്നലെ രാവിലെ കടയുടമ യുവതിയെ തിരിച്ചു വിളിച്ചപ്പോഴാണു സംഭവം അറിഞ്ഞത്. തുടർന്ന് ലോഡ്ജിലെത്തി ജനലിലൂടെ നോക്കിയപ്പോഴാണ് ബാദുഷയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
വാതിൽ ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തി വാതിൽ തകർത്ത് ഉള്ളിൽ കടന്നാണ് മൃതദേഹം താഴെ ഇറക്കിയത്. ബാദുഷ ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്. ഇതിനിടയിലാണ് യുവതിയുമായി സൗഹൃദത്തിലായത്. ഈ യുവതിയുമായുള്ള സൗന്ദര്യപ്പിണക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.
ബാദുഷയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങൾ സംബന്ധിച്ച് ശാസ്ത്രീയമായ പരിശോധന ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ആലപ്പുഴ കിഴക്കേ ജുമാ മസ്ജിദിൽ കബറടക്കി. മാതാവ്: മുംതാസ്.
വർഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ ഫേസ്ബുക്കിൽ വീഡിയോയിട്ട യുവാവ് പോലീസ് അറസ്റ്റിൽ. അഗളി കള്ളമല സ്വദേശി ശ്രീജിത്ത് രവീന്ദ്രനെ(24)യാണ് അഗളി പോലീസ് അറസ്റ്റ് ചെയ്തത്.
മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ്. ഡിവൈഎഫ്ഐയുടെ പരാതിയിലാണ് നടപടി. സംഭവത്തിൽ കേരള പോലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജിൽ ട്രോള്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചിരുന്നു.
നവമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ തയാറാക്കുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതാണ്.
സമൂഹ മാധ്യമങ്ങളിലൂടെയുള്ള എല്ലാ സന്ദേശങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ബെഹ്റ അറിയിച്ചിരുന്നു.
നടി രമ്യ നമ്ബീശന്‍ സംവിധായനം ചെയ്ത ഹ്രസ്വചിത്രം അണ്‍ഹൈഡ് റിലീസ് ചെയ്തു. മഞ്ജു വാര്യര്‍, വിജയ് സേതുപതി, കാര്‍ത്തിക് സുബ്ബരാജ് എന്നിവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് വിഡിയോ ചിത്രം പുറത്തുവിട്ടത്. സ്ത്രീ പുരുഷ സമത്വം എന്തെന്ന് പറയാനാണ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലൂടെ ശ്രമിക്കുന്നത്. രമ്യ നമ്ബീശനും, ശ്രിത ശിവദാസുമാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.
ബദ്രി വെങ്കടേഷ് ആണ് സംഭാഷണം രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം നീല്‍ ഡിക്കുണ. സംഗീതം രാഹുല്‍ സുബ്രമണ്യന്‍. രമ്യ അടുത്തിടെ സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. രമ്യ നമ്ബീശന്‍ എന്‍കോര്‍ എന്ന ചാനല്‍ ഏറെ സ്വീകരിക്കപ്പെട്ടു. അതിനുപിന്നാലെയാണ് രമ്യ സംവിധാനരംഗത്തേക്കും കാലെടുത്തുവച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയയുടെ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ വിവാഹിതനാകുന്നു. ഇന്ത്യന്‍ വംശജയായ വിനി രാമനാണ് വധു. തമിഴ്‌നാട്ടില്‍ വേരുകളുള്ള വിനി ജനിച്ചതും വളര്‍ന്നതും ഓസ്‌ട്രേലിയയിലാണ്.ഓസ്‌ട്രേലിയയില്‍ ഫാര്‍മസിസ്റ്റാണ് വിനി.
വിനിയോടൊപ്പമുള്ള ചിത്രത്തോടൊപ്പം വിവാഹ വാര്‍ത്ത മാക്‌സ്‌വെല്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചു. മാക്‌സ്‌വെല്‍ അണിയിച്ച മോതിരം കാണിച്ചാണ് വിനി സെല്‍ഫിയില്‍ പോസ് ചെയ്തത്. വിനിയും ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരാഴ്ച്ച മുമ്പ് മാക്‌സി തന്നെ പ്രൊപ്പോസ് ചെയ്‌തെന്നും യെസ് എന്ന് ഉത്തരം നല്‍കിയെന്നും വിനി ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. ഒരാഴ്ച്ച മുമ്പ് കഴിഞ്ഞിട്ട് ഞങ്ങള്‍ ഇപ്പോഴാണല്ലോ അറിഞ്ഞത് എന്നായിരുന്നു മാക്‌സ്‌വെല്ലിന്റ ഐ.പി.എല്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇതിന് നല്‍കിയ കമന്റ്.
രണ്ടു വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലാണ്. ബിഗ് ബാഷ് ലീഗിലെ ടീമായ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ പരിപാടിക്കിടെയാണ് വിനിയും മാക്‌സ്‌വെല്ലും കണ്ടുമുട്ടിയത്. നേരത്തെ ഓസീസ് താരം ഷോണ്‍ ടെയ്റ്റും ഇന്ത്യന്‍ വംശജയെ വിവാഹം ചെയ്തിരുന്നു. ഐ.പി.എല്‍ പാര്‍ട്ടിക്കിടെ കണ്ടുമുട്ടിയ മാഷൂം സിന്‍ഹയെ 2014ലാണ് ടൈറ്റ് ജീവിതസഖിയാക്കിയത്.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തില്‍ ബി.ജെ.പി നേതാക്കള്‍ നടത്തിയ പ്രസംഗങ്ങള്‍ കോടതി ഹാളില്‍ പ്രദര്‍ശിപ്പിച്ചു.
കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍, ബി.ജെ.പി നേതാവ് കപില്‍ മിശ്ര അടക്കമുള്ളവരുടെ വിദ്വേഷ പ്രസംഗങ്ങളാണ് കോടതി പ്രദര്‍ശിപ്പിച്ചത്. പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നത് താന്‍ കണ്ടിട്ടില്ലെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ പ്രസ്താവനക്ക് പിന്നാലെയാണ് കോടതി നിര്‍ദേശ പ്രകാരം ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസിനുവേണ്ടി സോളിസിറ്റര്‍ ജനറലിന് ഹൈക്കോടതിയില്‍ ഹാജരാകാന്‍ സാധിക്കുമോ എന്ന് കോടതി ചോദിച്ചു. കേസില്‍ കക്ഷി ചേരാന്‍ കേന്ദ്ര സര്‍ക്കാറിന് താല്‍പര്യമുള്ളത് കൊണ്ടാണ് കോടതിയില്‍ ഹാജരായതെന്ന് തുഷാര്‍ മേത്ത പറഞ്ഞു.
കൂടത്തായി കൂട്ടകൊലപാതക കേസിലെ പ്രതി ജോളിയുടെ ആത്മഹത്യാശ്രമത്തിന് പിന്നാലെ ജോളിയുടെ മൊഴിയെടുത്ത് പോലീസ്. കൈഞരമ്പ് കടിച്ച് മുറിച്ചതാണെന്നാണ് ജോളിയുടെ മാെഴി. ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ജോളിയിപ്പോള്‍. ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ജയിലില്‍ ജോളിയുടെ സെല്ലില്‍ അധികൃതര്‍ കൂടുതല്‍ പരിശോധന നടത്തി. ഞരമ്പ് മുറിക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ ഒന്നും സെല്ലില്‍ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.
പല്ലുകൊണ്ട് കൈയിലെ ഞരമ്പ് കടിച്ച് മുറിച്ചെന്നും ടൈലില്‍ ഉരച്ച് വലുതാക്കിയെന്നുമാണ് ജോളി പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ പ്രതിയുടെ മൊഴി വിശ്വസനീയമല്ലെന്ന് ജയില്‍ സൂപ്രണ്ട് പ്രതികരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ രക്തം വാര്‍ന്ന നിലയില്‍ ജോളിയെ ജയിലില്‍ കണ്ടെത്തുകയായിരുന്നു. ജയില്‍ അധികൃതര്‍ തന്നെയാണ് ജോളിയെ ആശുപത്രിയിലെത്തിച്ചത്. മുന്‍പും ജോളി ആത്മഹത്യാ ശ്രമം നടത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കട്ടപ്പന: മലയാളം യുകെ അസോസിയേറ്റ് എഡിറ്റര്‍ ജോജി തോമസിന്‍റെ സഹോദരന്‍ റ്റോജി തോമസ് കാരക്കാട്ട് (34 വയസ്സ്) നിര്യാതനായി. ഹൃദയാഘാതം മൂലം ഇന്ന് രാവിലെ ആയിരുന്നു നിര്യാണം. കെ.റ്റി. തോമസ് കാരക്കാട്ട് ആണ് പിതാവ്, മാതാവ് മറിയാമ്മ തോമസ് മണിമല മാരൂര്‍ കുടുംബാംഗമാണ്. ജോജി തോമസിനെ കൂടാതെ റ്റിജി തോമസ് (അസോസിയേറ്റ് പ്രൊഫസര്‍, മാക്‌ഫെസ്റ്റ് തിരുവല്ല), ലിജി സെസില്‍ (ഒട്ടലാങ്കല്‍, പാലൂര്‍ക്കാവ്) എന്നിവരും സഹോദരങ്ങളാണ്. അവിവാഹിതനാണ് നിര്യാതനായ റ്റോജി തോമസ്.
സംസ്ക്കാര ശുശ്രൂഷകള്‍ 28-02-2020 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ കട്ടപ്പന നരിയന്‍പാറയിലുള്ള വസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് വിലാപയാത്രയായി മുണ്ടക്കയം വ്യാകുല മാതാ ഫൊറോന പള്ളിയിലെത്തിച്ച് വൈകുന്നേരം 04.30ന് കുടുംബ കല്ലറയില്‍ സംസ്കരിക്കും.
റ്റോജി തോമസിന്‍റെ അകാല വിയോഗത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.