താമര എന്നാണ് ആർട്ടിക്കിൾ 21ലെ കഥാപാത്രത്തിന്റെ പേര്. ഇതുവരെ ചെയ്തതിൽവെച്ച് എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രവും താമരയാണ്. ഞാൻ ഏറ്റവും ആധികം പരിശ്രമിച്ചിട്ടുള്ളതും താമരയ്ക്കുവേണ്ടിയാണ്. ആക്രി പെറുക്കി ജീവിക്കുന്ന ഒരു തമിഴ് സ്ത്രീയാണ് താമര. താമരയ്ക്ക് രണ്ട് മക്കളുണ്ട്. അവരുടെ കൂടി കഥ പറയുന്ന ചിത്രമാണ് ആർട്ടിക്കിൾ 21. താമര എങ്ങനെയായിരിക്കണമെന്ന് വ്യക്തമായ ധാരണ സംവിധായകൻ ലെനിൻ ബാലകൃഷ്ണനുണ്ടായിരുന്നതും ഏറെ സഹായകമായി.
യഥാർഥ ആക്രി ഗോഡൗണിലായിരുന്നു ഷൂട്ടിങ്ങ്. അവിടെയുള്ള ആളുകളെ നിരീക്ഷിച്ചും അവരോടൊപ്പം ഇടപഴകിയുമാണ് താമരയായി മാറിയത്. ആർട്ടിക്കിൾ 21ന് മുൻപ് ചെയ്ത ചിത്രം സാജൻ ബേക്കറി സിൻസ് 1962 ആയിരുന്നു. അതിൽ അഭിനയിക്കുമ്പോൾ അത്യാവശ്യം നല്ല തടിയുണ്ടായിരുന്നു. ഈ ചിത്രത്തിൽ ജോയിൻ ചെയ്യാൻ അധികം സമയം കിട്ടിയിരുന്നില്ല.
താമര അധികം തടിയില്ലാത്ത സ്ത്രീയാണ്. തടികുറയ്ക്കാനായി നാലുദിവസം വെള്ളം മാത്രം കുടിച്ചാണ് കഴിഞ്ഞത്. താമരയുടെ മേക്കോവറും ഞാൻ ഏറെ ആസ്വദിച്ച ഒന്നാണ്. തല മുതൽ കാലുവരെ പ്രത്യേക ടോണിലുള്ള മേക്കപ്പാണ്. രണ്ട് മണിക്കൂറോളും ഇതിന് വേണ്ടി മാത്രം ചെലവഴിച്ചു. റഷീദ് അഹമ്മദാണ് മേക്കപ്പ് ചെയ്തത്. പല്ലിലെ കറയൊക്കെ കുറേ സമയമെടുത്താണ് ചെയ്തത്. നല്ല വെയിലത്തായിരുന്നു ഷൂട്ടിങ്ങ് അതുകാരണം ഇടയ്ക്ക് ടച്ച് ചെയ്യുകയും വേണമായിരുന്നു. മേക്കപ്പ് മാറ്റാൻ തന്നെ പിന്നെയും ഒരു മണിക്കൂർ എടുക്കും. മേക്കപ്പ് ഡിപ്പാർട്ട്മെന്റ് നിഴൽ പോലെ കൂടെയുണ്ടായിരുന്നു. താമരയെ ആദ്യമായി കണ്ണാടിയിൽ കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി.
ഞാൻ അദൃശ്യയായ ഫീലായിരുന്നു. കൊച്ചിയിൽ ബ്രോഡ്‌വെയിൽ നല്ല തിരക്കുള്ള സമയത്തൊക്കെ ഹിഡൻ ക്യാമറവെച്ച് ഷൂട്ട് ചെയ്തിരുന്നു. ഒരു മനുഷ്യരും എന്നെ തിരിച്ചറിയാതിരുന്നത് ഞാൻ ഏറെ ആസ്വദിച്ചു. ബ്രോഡ്‌വെ പോലെയൊരു സ്ഥലത്ത് ആരും തിരിച്ചറിയാതെ നടക്കുമ്പോൾ കിട്ടുന്ന സ്വാതന്ത്ര്യത്തിന്റെ സുഖം പറഞ്ഞറിയിക്കാനാകില്ല. ചില കടകളിലൊക്കെ പോയി ഞാൻ വിലപേശി. അവിടെ നിന്ന് എന്നെ ഇറക്കിവിട്ടതുമൊക്കെ രസകരമായ സംഭവങ്ങളാണ്. ഒറ്റ മനുഷ്യർ പോലും തിരിഞ്ഞുനോക്കുന്നില്ലായിരുന്നു.
മനാമ: ബഹ്‌റൈനില്‍ രണ്ട് മലയാളി നേഴ്സുമാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രികളില്‍ നേഴ്‌സുമാരായ ഇവര്‍ കാസര്‍ഗോഡ്, തിരുവനന്തപുരം സ്വദേശികളാണ്. കൊറോണ സ്ഥിരീകരിച്ച ഒരു നഴ്സിന്റെ ഭർത്താവിനും കുട്ടിക്കും കൊറോണ ബാധിച്ചിട്ടുണ്ട് എന്നാണ് മലയാളം യുകെയ്ക്ക് അറിയാൻ സാധിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല .
രോഗബാധയെ തുടര്‍ന്ന് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
ബഹ്‌റൈനില്‍ ഇതുവരെ നാല് ഇന്ത്യാക്കാര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.
കോവിഡ് ഭീതിയില്‍ കായിക ലോകം. ചെന്നൈയിന്‍ – എടികെ ഐഎസ്എല്‍ ഫൈനല്‍ മല്‍സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കും. ഐപിഎല്‍ റദ്ദാക്കുന്നതാണ് ഉചിതമെന്ന് വിദേശകാര്യമന്ത്രാലയം ബിസിസിഐയോട് അഭ്യര്‍ഥിച്ചു. സ്പെയിനില്‍ രണ്ടാഴ്ച്ചത്തേക്ക് ഫുട്ബോള്‍ മല്‍സരങ്ങള്‍ വിലക്കി. റയല്‍ മഡ്രിഡ്, യുവന്റസ് താരങ്ങള്‍ നിരീക്ഷണത്തിലാണ്.
ശനിയാഴ്ച ഗോവയില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാകും ചെന്നൈയിന്‍ എടികെ ഐഎസ് എല്‍ ഫൈനല്‍ . ഐപിഎല്‍ റദ്ദാക്കുന്നതാണ് ഉചിതമെന്ന് വിദേശകാര്യമന്ത്രാലയം ബിസിസിഐയോട് അഭ്യര്‍ഥിച്ചു. അടച്ചിട്ട സ്റ്റേഡിയത്തില്‍ ഐപിഎല്‍ നടത്തുന്ന കാര്യം ശനിയാഴ്ച നടക്കുന്ന ഭരണസമിതി യോഗത്തില്‍ പരിഗണിക്കുമെന്ന് ബി സി സി ഐ പറഞ്ഞു.
റയല്‍ മഡ്രിഡ് ബാസ്ക്കറ്റ് ബോള്‍ ടീം അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഫുട്ബോള്‍ താരങ്ങളും നിരീക്ഷണത്തിലാണ്. ലാ ലിഗ അടക്കം സ്പെയിനിലെ എല്ലാ ഫുട്ബോള്‍ മല്‍സരങ്ങളും രണ്ടാഴ്ച്ചത്തേക്ക് വിലക്കി. യുവന്റസ് പ്രതിരോധതാരം ഡാനിയേലെ റുഗാനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ റൊണാള്‍ഡോ അടക്കം എല്ലാ യുവന്റസ് താരങ്ങളും നിരീക്ഷണത്തിലാണ്. ടീമംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ മക്‌ലാരന്‍ ഫോര്‍മുല വണ്‍ ഓസ്ട്രേലിയന്‍ ഗ്രാന്‍പ്രിയില്‍ നിന്ന് പിന്‍മാറി. അമേരിക്കയില്‍ എന്‍.ബി.എ.മല്‍സരങ്ങള്‍ നിര്‍ത്തിവച്ചു.
സംസ്ഥാനത്ത് രണ്ടുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായില്‍ നിന്നും ഖത്തറില്‍ നിന്നും വന്നവര്‍ക്കാണ് രോഗം. ഇവര്‍ തൃശൂരിലും കണ്ണൂരിലും ചികില്‍സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.പൊതുനിയന്ത്രണങ്ങളിലൂടെ വൈറസ് വ്യാപനം തടയാനായെന്ന് മുഖ്യമന്ത്രി.പ്രായമായവര്‍ക്ക് രോഗം വന്നാല്‍ ഗുരുതരമാകും. അതിനാല്‍ പ്രത്യേക ശ്രദ്ധവേണം. വയോജനകേന്ദ്രങ്ങളില്‍ സന്ദര്‍ശകരെ ഒഴിവാക്കണം. ഈ മാസം 31 വരെ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് 19 സ്ഥിരീകരിച്ച കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതികളുടെ സഞ്ചാരപാത പുറത്തുവിട്ടു. പത്തനംതിട്ട, കോട്ടയം കൊല്ലം ജില്ലകളിലായി പതിനാലിടങ്ങളിലാണ് ഇരുവരും സന്ദര്‍ശനം നടത്തിയത്. പരമാവധി ആളുകളെ കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ കഴിഞ്ഞതായും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
റാന്നിയില്‍ രോഗം ബാധിച്ച ദമ്പതികളുടെ മകള്‍ക്കും മരുമകനുമാണ് കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ മാതാപിതാക്കളെയും സഹോദരനെയും വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്നത് ഇവരാണ്. 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന എട്ടാം തീയതി വരെ മൂന്ന് ജില്ലകളില്‍ ഇവര്‍ സന്ദര്‍ശനം നടത്തി. പത്തനംതിട്ടയിലും കൊല്ലത്തും റാന്നിയിലെ ബന്ധുക്കളോടൊപ്പമാണ് ഇവര്‍ എത്തിയത്.
കോട്ടയം ജില്ലയില്‍ ഒന്‍പതിടങ്ങളിലാണ് രോഗബാധിതര്‍ എത്തിയത്. മാര്‍ച്ച് ഒന്നിന് ചെങ്ങളത്തെ പെട്രോള്‍ പമ്പിലാണ് ആദ്യം എത്തിയത്. മൂന്നാം തീയതി തിരുവാതുക്കലിലെ ക്ലിനിക്കിലെത്തി ഡോക്ടറെ കണ്ടു. നാലിന് ചിങ്ങവനത്തെ വര്‍ക്ഷോപ്പിലെത്തിയ ശേഷം കോടിമതയിലെ കടയിലുമെത്തി. ഇവരുടെ കാറിലായിരുന്നു ഈ ദിവസങ്ങളിലെ യാത്ര. പിന്നീട് റാന്നിയില്‍ പോയ ഇവര്‍ അഞ്ചാം തീയതി കോട്ടയത്ത് മടങ്ങിയെത്തി. രാത്രി സിഎംഎസ് കോളജിന് സമീപത്തെ ബേക്കറിയിലെത്തിയ ഇരുവരും തൊട്ടടുത്ത ദിവസം തിരുവാതുക്കലെത്തി വീണ്ടും ഡോക്ടറെ കണ്ടു. ഏഴാം തീയതി സുഹൃത്തിന്‍റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഇല്ലിക്കലിലും ചെങ്ങളത്തെ തട്ടുകടയിലുമെത്തി.
ക്ലിനിക്കിലെ ഡോക്ടര്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ഭൂരിഭാഗം ആളുകളും ഇതിനോടകം ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലുണ്ട്. വിട്ടുപോയവരെ കണ്ടെത്താനാണ് സഞ്ചാരപാത പുറത്തിറക്കിയത്. കോട്ടയതെത്തിയ റാന്നി സ്വദേശികളുടെ യാത്രാ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. രണ്ട് കൂട്ടരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 74 പേരെ കണ്ടെത്തി. പരോക്ഷ സമ്പര്‍ക്കത്തിലുണ്ടായിരുന്ന മുന്നൂറിലേറെ പേരെയും തിരിച്ചറിഞ്ഞു.
ചെന്നൈ∙‘കടവുളേ, കാപ്പാത്തുങ്കോ’- ഫോണിലേക്കു വരുന്ന ഓരോ വിളിയും റിയൽ എസ്റ്റേറ്റ് വ്യവസായിയായ ബൂബാലൻ ഇപ്പോൾ എടുക്കുന്നതു ഈ പ്രാർഥനയോടെയാണ്. ഒരാഴ്ചയായി ദിനംപ്രതി നൂറിലേറെ വിളികളാണു ബൂബാലന്റെ ഫോണിലേക്കെത്തുന്നത്. എല്ലാവർക്കും ഒരേ ആവശ്യം. നടി വാണി ബോജനോട് സംസാരിക്കണം. ഇതു വാണിയുടെ നമ്പറല്ലെന്നു പറഞ്ഞാൽ പിന്നെ പൂരത്തെറിയാണ്. സഹികെട്ട് പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണു ബൂബാലൻ.
‘ഓ മൈ കടവുളേ’ എന്ന സിനിമ റിലീസ് ആയതോടെയാണു ബൂബാലന്റെ ഫോണിനു വിശ്രമമില്ലാതായത്. ചിത്രത്തിൽ വാണി അവതരിപ്പിക്കുന്ന മീര എന്ന കഥാപാത്രം നായകനു സ്വന്തം ഫോൺ നമ്പർ കൊടുക്കുന്ന രംഗമുണ്ട്. ഇതിൽ വീണ പറയുന്ന ഫോൺ നമ്പർ ബൂബാലന്റേതാണ്. സിനിമ റിലീസായ ദിവസം മുതൽ ഫോണിലേക്കു വീണയെ അന്വേഷിച്ചു വിളികൾ എത്തിത്തുടങ്ങി.
സിനിമ കണ്ടിട്ടില്ലാത്തതിനാൽ ആദ്യമൊന്നും സംഗതി പിടികിട്ടിയില്ല. പിന്നീട് സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണു സിനിമ ഒപ്പിച്ച പാരയാണെന്നു മനസ്സിലായത്. ഇപ്പോൾ ദിനംപ്രതി ശരാശരി 100 വിളികളെങ്കിലും വീണയെ അന്വേഷിച്ചെത്തും. നമ്പർ തെറ്റിയെന്നു പറഞ്ഞാൽ പൂരത്തെറിയാണ്. അതിനാൽ, നേരത്തെ സേവ് ചെയ്തിട്ടില്ലാത്ത നമ്പറുകളൊന്നും എടുക്കുന്നില്ല. ഈ ഫോൺ വിളികൾ തന്റെ ബിസിനസിനെ ബാധിച്ചു തുടങ്ങിയെന്നു ബൂബാലൻ പറയുന്നു. 17 വർഷമായി താൻ ഉപയോഗിക്കുന്ന നമ്പർ, അനുമതി ചോദിക്കാതെ സിനിമയിൽ ഉപയോഗിച്ച സംവിധായകനും നിർമാതാവിനുമെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണു ബൂബാലൻ.
കൊറോണ ഭീതിയിലാണ് ലോകം. നൂറിലധികം രാജ്യങ്ങളില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കനത്ത ജാഗ്രതയിലാണ് ലോകം. കൊവിഡ് 19 ലോകവ്യാപകമായി പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തണമെന്ന് നിര്‍ദ്ദേശം. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെയാണ് ബിസിസിഐയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഐപിഎല്‍ മാറ്റിവയ്ക്കാന്‍ തയാറാകുന്നതാണ് ഉചിതമെന്നും അല്ലെങ്കില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തണമെന്നുമാണ് മഹാരാഷ്ട്ര ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വിഷയത്തില്‍ ബിസിസിഐ മാര്‍ച്ച് 14 ശനിയാഴ്ച തീരുമാനമെടുക്കുമെന്നാണ് സൂചന.
മാര്‍ച്ച് 14-ന് ഐപിഎല്‍ ഗവേണിംഗ് ബോഡി മീറ്റിംഗ് ഉണ്ട്. മീറ്റിംഗില്‍ ഐപിഎല്‍ മത്സരങ്ങള്‍ എങ്ങനെ നടത്തണം എന്നതിനെപ്പറ്റി കൃത്യമായ തീരുമാനം ഉണ്ടാകും.
അതേസമയം ഐപിഎല്‍ മാറ്റിവയ്ക്കില്ലെന്ന് നേരത്തെ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. എപിഎല്ലുമായി ബന്ധപ്പെട്ട ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 29 നാണ് ഐപിഎല്‍ ആരംഭിക്കുക. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം.
മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായ, മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന സിനിമ ഇന്ന് ഇന്ത്യൻ സിനിമാ ലോകം തന്നെ ഏറെ കാത്തിരിക്കുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണ്. ഈ മാസം ഇരുപത്തിയാറിനാണ് റിലീസ് പ്രഖ്യാപിച്ചിരുന്നത് എങ്കിലും ലോകം മുഴുവൻ കൊറോണ പടരുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് നീട്ടിയിരിക്കുകയാണ്. മാർച്ച് ആറാം തീയതി മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോഴും ഇന്ത്യ മുഴുവൻ ട്രെൻഡിങ്ങാണ്. ഈ അഞ്ചു ഭാഷകളിലുമായി ഏകദേശം ഒരു കോടി ഇരുപതു ലക്ഷത്തിനടുത്തു കാഴ്ചക്കാരാണ് കേവലമഞ്ചു ദിവസം കൊണ്ടീ ചിത്രത്തിന്റെ ട്രൈലെർ കണ്ടത്. മലയാള സിനിമയിലിത് സർവകാല റെക്കോർഡാണ്. ഇപ്പോഴിതാ ചിത്രത്തിലെ നായകൻ മോഹൻലാൽ മരക്കാരിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. മലയാളത്തിന്റെ ബാഹുബലി എന്ന് മരക്കാരിനെ പറയരുത് എന്നും, കാരണം ബാഹുബലി ഭാവന മാത്രമുപയോഗിച്ചു അമർ ചിത്ര കഥ പോലെ ഒരുക്കിയ ഒരു ചിത്രമാണെന്നും മോഹൻലാൽ പറയുന്നു.
എന്നാൽ മരക്കാർ എന്നത് ഒരു ചരിത്ര കഥാപാത്രത്തെ കുറിച്ച് ലഭ്യമായ വിവരങ്ങളും അതോടൊപ്പം കുറച്ചു സിനിമാറ്റിക്കായ കാര്യങ്ങളും ചേർത്ത്, വളരെ റിയലിസ്റ്റിക്കായി ഒരുക്കിയ ഒരു ഇമോഷണൽ പാട്രിയോട്ടിക് ചിത്രമാണെന്നും മോഹൻലാൽ പറയുന്നു. ഈ വരുന്ന മാർച്ച് 19 നു മരക്കാരിന്റെ ഒരു സ്പെഷ്യൽ സ്ക്രീനിംഗ് ഇന്ത്യൻ നേവി ഒഫീഷ്യൽസിനു മുന്നിൽ നടത്തുമെന്നും ഈ ചിത്രം അവർക്കു ഇഷ്ട്ടപ്പെട്ടാൽ ഇന്ത്യൻ നേവിക്കുള്ള സമർപ്പണമായി അവതരിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മോഹൻലാൽ പറയുന്നു. ഇന്ത്യൻ ചരിത്രത്തിലെ ആദ്യത്തെ നാവിക തലവനായിരുന്ന ആളാണ് കുഞ്ഞാലി മരക്കാർ.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രങ്ങൾ സിനിമ പ്രേമികൾക്ക് എന്നും ഒരു മിനിമം ഗാരന്റീ നൽകാറുണ്ട്. നരസിംഹം എന്ന ചിത്രത്തിലൂടെയാണ് ആശിർവാദ് എന്ന നിർമ്മാണ കമ്പനി ആരംഭിക്കുന്നത്. 20 വർഷങ്ങൾ പൂർത്തിയാകുമ്പോൾ ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കുന്ന കാര്യത്തിൽ ഇവർ മുൻപന്തിയിൽ തന്നെയുണ്ട്. ആശിർവാദ് സിനിമാസിന്റെ 25 മത്തെ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. ഇന്ത്യയിലെ തന്നെ മുൻനിര താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷം പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ ഒരു ദൃശ്യ വിരുന്ന് തന്നെയാണ് ആരാധകരും സിനിമ പ്രേമികളും പ്രതീക്ഷിക്കുന്നത്.
മലയാള സിനിമ പ്രേക്ഷകർ ലാൽസാറിനും പ്രിയൻചേട്ടനും ആശിർവാദ് സിനിമാസിനും സമ്മാനിച്ച സ്നേഹത്തിന്റെ പ്രതിഫലമാണ് മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന് ആന്റണി പെരുമ്പാവൂർ അടുത്തിടെ ഒരു അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. മോഹൻലാൽ ചിത്രങ്ങൾ മാത്രം ചെയുന്ന കമ്പിനി എന്ന നിലയിൽ ഒരു പ്രത്യേക സ്നേഹം പ്രേക്ഷകർക്ക് തങ്ങളോട് ഉണ്ടെന്ന് ആന്റണി വ്യക്തമാക്കി. നിർമ്മിച്ച ഭൂരിഭാഗം ചിത്രങ്ങൾ വിജയത്തിലേക്ക് എത്തിക്കാൻ പ്രേക്ഷകരാണ് സഹായിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 20 വർഷം കഴിഞ്ഞെങ്കിലും ഓരോ ചിത്രവും നിർമ്മിക്കുമ്പോൾ ഒരുപാട് ടെൻഷൻ ഉണ്ടെന്നും എല്ലാ ചിത്രങ്ങളും സൂപ്പർഹിറ്റ് ആകാൻ ആഗ്രഹിക്കുന്നുമില്ല എന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. മലയാള സിനിമയ്ക്ക് സ്വപ്നം കാണാൻ പറ്റാത്ത ബഡ്ജറ്റിൽ മരക്കാർ ഒരുക്കിയതിനെ കുറിച്ചു ചോദിച്ചപ്പോൾ ചിത്രത്തിന്റെ ഒരാഴ്ച ഷൂട്ടിങ്ങിന് ചിലവഴിച്ച കാശ് കൊണ്ട് മലയാളത്തിൽ ഒരു സിനിമ എടുക്കാൻ സാധിക്കും എന്ന മറുപടിയാണ് ആന്റണി നൽകിയത്. ഈ ചിത്രത്തിന്റെ ഭാഗമായി ഇന്ത്യയിലെ അറിയപ്പെടുന്ന താരങ്ങളുടെയും ടെക്‌നീഷ്യൻന്മാരുടെ സ്വപ്നങ്ങൾക്ക് ഒപ്പമാണ് താൻ ചേരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂഡൽഹി ∙ കോവിഡ് 19 രോഗത്തെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനു പിന്നാലെ ശക്തമായ നടപടികളുമായി ഇന്ത്യയും. ഏപ്രിൽ 15 വരെ ഇന്ത്യയിലേക്ക് വീസ ലഭിക്കില്ല. നയതന്ത്രം, ഔദ്യോഗികം, യുഎൻ അടക്കമുള്ള രാജ്യാന്തര ഏജൻസികൾ, തൊഴിൽ, പ്രോജക്ട് വീസകൾ ഒഴികെയുള്ളവയ്ക്കാണ് നിയന്ത്രണം. മറ്റെല്ലാ വീസകളും നാളെ മുതൽ മരവിപ്പിക്കും. ഒസിഐ (ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ) കാർഡുള്ളവർക്കു വീസയില്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യം ഏപ്രിൽ 15 വരെ മരവിപ്പിച്ചു. അടിയന്തരാവശ്യങ്ങൾക്ക് ഇന്ത്യയിലേക്കു വരേണ്ട വിദേശികൾ അതതിടത്തെ ഇന്ത്യൻ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടണം. നയതന്ത്ര വീസകള്‍ ഒഴികെയുള്ള എല്ലാ വീസകളും ഏപ്രില്‍ 15 വരെ സസ്‌പെന്‍ഡ് ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതിയാണു തീരുമാനിച്ചത്.
ചൈന, ഇറ്റലി, ഇറാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്നവരോ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരോ ആയ ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ രാജ്യത്തെത്തിയാല്‍ 14 ദിവസത്തേക്ക് ക്വാറന്റൈന്‍ ചെയ്യും. വിദേശികള്‍ക്ക് അതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് ഇറ്റലിയില്‍ പരിശോധന നടത്തുന്നതിനുള്ള സൗകര്യമൊരുക്കും. പരിശോധനാഫലം നെഗറ്റീവായാല്‍ യാത്രാനുമതി നല്‍കും. ഇന്ത്യയിലെത്തിയശേഷം 14 ദിവസം ക്വാറന്റൈന്‍ ചെയ്യാനും യോഗം തീരുമാനിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ കുവൈത്ത് അടച്ചു; രണ്ടാഴ്ചത്തേക്ക് പൊതുഅവധി പ്രഖ്യാപിച്ചു. ഇറ്റലിയിലെ ഇന്ത്യൻ എംബസി താൽക്കാലികമായി അടച്ചു. അറിയിപ്പുകൾ എംബസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നൽകുമെന്ന് അധികൃതർ അറിയിച്ചു.
ആശങ്കപ്പെടുത്തുന്ന വിധത്തിൽ കൊറോണ വൈറസ് പരക്കുന്നതും അതിന്റെ തീവ്രതയേറിയതുമാണു മഹാമാരിയായി പ്രഖ്യാപിക്കാനുള്ള ഒരു കാരണം. വൈറസിനെ തടയാനുള്ള പ്രവർത്തനങ്ങൾ പല രാജ്യങ്ങളും കാര്യക്ഷമമായി നടപ്പാക്കാത്തതും പ്രഖ്യാപനത്തിനു പിന്നിലുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനം ഗെബ്രയേസസ് പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 30ന് കൊറോണയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിനു ശേഷമുള്ള ഡബ്ല്യുഎച്ച്ഒയുടെ നിർണായക നീക്കമാണിത്. ഇപ്പോൾ 114 രാജ്യങ്ങളിലായി 1.18 ലക്ഷത്തിലേറെ പേർക്ക് രോഗം ബാധിച്ചുകഴിഞ്ഞു. മാർച്ച് 11 വരെ 4291 പേർ മരിച്ചു. ഈ സംഖ്യ ഇനിയും ഉയരുമെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു.
ബെര്‍ലിന്‍: ജര്‍മന്‍ ജനതയുടെ എഴുപത് ശതമാനത്തേയും കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍. രോഗവ്യാപനം തടയുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ആംഗേല മെര്‍ക്കല്‍ പറഞ്ഞു. നിലവില്‍ കൊറോണഭീഷണിയെ പ്രതിരോധിക്കുക എന്നതാണ് മുന്നിലുള്ളതെന്നും അവര്‍ അറിയിച്ചു. ബുധനാഴ്ചയാണ് മെര്‍ക്കല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കൊറോണബാധയുയര്‍ത്തുന്ന ആശങ്ക വലുതാണന്നും എന്നാല്‍ അതിന്റെ വ്യാപ്തി അളക്കാന്‍ ഇപ്പോള്‍ സാധ്യമല്ലെന്നും മെര്‍ക്കല്‍ പറഞ്ഞു.കൊറോണയ്‌ക്കെതിരെ വാക്‌സിനോ ചികിത്സയോ നിലവിലില്ലാത്തതും വൈറസ് വ്യാപനം നിയന്ത്രണാതീതമായതിനാലും ജനതയുടെ 60-70 ശതമാനത്തോളം പേര്‍ക്ക് വൈറസ് ബാധയുണ്ടാവാനുള്ള സാധ്യത വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നതായി മെര്‍ക്കല്‍ വ്യക്തമാക്കി.
വൈറസ് പടരുന്നത് നിയന്ത്രിക്കാന്‍ ലോകം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ ജര്‍മന്‍പൗരരും വ്യക്തിശുചിത്വം നിര്‍ബന്ധമായും പാലിക്കണമെന്നും രോഗവ്യാപനം പ്രതിരോധിക്കാന്‍ സഹകരിക്കണമെന്നും മെര്‍ക്കല്‍ ആവശ്യപ്പെട്ടു. കൊറോണബാധ രാജ്യത്തിന്റെ സമ്പദ്ഘടനയെ ഏതുവിധത്തില്‍ ബാധിക്കുമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണ നിലവില്‍ ലഭ്യമല്ലെങ്കിലും രോഗത്തെ പ്രതിരോധിക്കുകയാണ് പ്രധാനമെന്ന് മെര്‍ക്കല്‍ വ്യക്തമാക്കി.
എന്നാല്‍ മെര്‍ക്കലിന്റെ ഈ പ്രസ്താവന ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുമെന്ന് ചെക്ക് പ്രധാനമന്ത്രി ആന്‍ഡ്രജ് ബാബിസ് രൂക്ഷമായി വിമര്‍ശിച്ചു. കൊറോണ ബാധയെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചതായി ജര്‍മനി സ്ഥിരീകരിച്ചിരുന്നു. 1567 പേര്‍ക്ക് വൈറസ് ബാധയുള്ളതായാണ് റിപ്പോര്‍ട്ട്. ജര്‍മന്‍ പാര്‍ലമെന്റംഗത്തിന് കൊറോണ വൈറസ് ബാധയുള്ളതായി ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു.
ഇറ്റലിയിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പ്രൊഫഷണൽ ഫുട്ബോൾ താരങ്ങളിലും എത്തിയിരിക്കുകയാണ്. യുവന്റസിന്റെ സെന്റർ ബാക്കായ ഡാനിയെലെ റുഗാനിയ്ക്ക് കൊറൊണ സ്ഥിതീകരിച്ചിരിക്കുകയാണ് ഇപ്പോൾ. അദ്ദേഹത്തിന് നടത്തിയ ടെസ്റ്റിൽ കൊറൊണ പോസിറ്റീവ് ആണ് റിസൾട്ട് എന്ന് ഡോക്ടർമാർ അറിയിച്ചു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് എങ്കിലും ഈ പരിശോധന ഫലം ഫുട്ബോൾ ലോകമാകെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
രണ്ട് ദിവസം മുമ്പ് നടന്ന ഇന്റർ മിലാൻ യുവന്റസ് മത്സരത്തിന്റെ ഭാഗമായിരുന്നു റുഗാനി. താരം മത്സര ശേഷം യുവന്റസ് ടീമിനൊത്തുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. താരവുമായി അടിത്ത് ഇടപെട്ടതു കൊണ്ട് യുവന്റ്സ് ടീമിൽ ഇനിയും കൊറൊണ ടെസ്റ്റുകൾ പോസിറ്റീവ് ആകാൻ സാധ്യതയുണ്ട് എന്ന് വിദഗ്ദ്ധർ പറയുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള മുഴുവൻ യുവന്റസ് ടീമും 14 ദിവസത്തേക്ക് ഐസൊലേഷനിൽ കഴിയണം എന്ന് നിർദേശം നൽകിയിരിക്കുകയാണ്.
ഫുട്ബോൾ ക്ലബുകളുടെ പരിശീലനം അടക്കം എല്ലാ പരുപാടികളും ഇപ്പോൾ ഇറ്റലിയിൽ നിരോധിച്ചിരിക്കുകയാണ്. യുവന്റസ് മാത്രമല്ല ഇന്റർ മിലാൻ താരങ്ങളോടും ഐസൊലേഷനിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്.