കാരൂർ സോമൻ
ഓരോ യാത്രകളും നല്ല സാഹിത്യകൃതികൾ ആസ്വദിക്കുംപോലെ പുതുമ നിറഞ്ഞ അനുഭവങ്ങളാണ് നൽകുന്നത്. ഈ വർഷത്തെ എന്റെ കേരള യാത്രയിൽ കണ്ടത് “കാക്ക തിന്നുന്നത് കോഴിക്ക് കണ്ടുകൂടാ” എന്ന മട്ടിലാണ്. കാക്കയുടെ സ്ഥാനത്തു് അധികാരികളും കോഴിയുടെ സ്ഥാനത്തു് പ്രതിപക്ഷവുമാണ്. രണ്ടു കൂട്ടരും മതങ്ങൾ ഈശ്വരനെ ദാനമായി നല്കുന്നതുപോലെ ജനാധിപത്യവും മതേതരത്വവു൦ നിർവ്യാജമായ വാൽസല്യത്തോടെ ജനത്തിന് നൽകുന്നു. അതിന്റ ഫലമോ അന്ധത, ദാരിദ്ര്യ൦, പട്ടിണി, അനീതി, സങ്കുചിത ചിന്തകൾ ജീവിതത്തെ ദുരന്തപൂർണ്ണമാക്കുന്നു. എങ്ങും കാക്കകൾ, പരുന്തുകൾ ഇരയെ തേടി വട്ടമിട്ട് പറക്കുന്നു. മനുഷ്യ ജീവിതത്തിന്റ കടിഞ്ഞാൺ ഇവരുടെ കൈകളിലാണ്. അതിനാൽ അടിമകളുടെ എണ്ണം പെരുകുന്നു. പാവങ്ങൾ ഇന്നും ദുഃഖ ദുരിതത്തിലാണ്. സ്വാതന്ത്ര്യം അനുഭവിക്കുന്നത് അധികാരികളും, അഴിമതിക്കാരും, സ്തുതിപാഠകരും, ചുമടുതാങ്ങികളുമാണ്.
പ്രളയത്തിന്റ പ്രത്യാഘതങ്ങൾ ഭയാനകമെന്ന് ഹൈന്ദവ പുരാണങ്ങളിലും തോറയിലും ബൈബിളിലും ഖുറാനിലുമുണ്ട്.
ഇപ്പോൾ ജീവിതത്തെ ഭീതിജനകമായ കൊറോണ പിടിമുറുക്കിയിരിക്കുന്നു. എങ്ങും കൊറോണയുടെ നിഴൽപ്പാടുകൾ.
ഏതാനം വർഷങ്ങൾക്ക് മുൻപ് ലണ്ടനിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ “കല” അവരുടെ സാഹിത്യ മത്സരത്തിൽ എന്റെ “കോഴി” എന്ന കഥക്ക് ഒന്നാം സമ്മാനം തരികയുണ്ടായി. ഈ കോഴി ഇത്ര അപകടകാരിയെന്ന് ആലപ്പുഴയിലും മറ്റും പടർന്ന് പിടിച്ച കോയി വർഗ്ഗത്തിൽപ്പെട്ട കോയി കൊറോണ കോഴികളെ കൂടെ നടന്ന പൂവൻ കോഴികൾക്ക്പോലും മനസ്സിലായില്ല. ഈ കോയി കൊറോണ കോഴികൾ പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അതിന്റ ലക്ഷണങ്ങൾ അവിടെയും കണ്ടു തുടങ്ങി. മേശപ്പുറത്ത് എത്തുന്ന ഈ കോയി കൊറോണ കോഴി ശത്രുവോ മിത്രമോ എന്നത് രുചിയോടെ അകത്താക്കുന്നവർ ആലോചിക്കണം.

ദേവാധിദേവന്മാരെ പാടിപുകഴ്ത്തിയ ആഡംബര ദേവാലയങ്ങൾക്ക് ആരാധകരെ സംരക്ഷിക്കാൻ സാധിക്കാതെ പ്രാർത്ഥനകൾ നിർത്തിവെച്ചു. പാട്ടും പ്രാത്ഥനയും തളിരും പൂവും പൂജകളും നിസ്കാരങ്ങളും വെട്ടിച്ചുരുക്കി ഈശ്വരന്മാർ സവാരിക്കും സർക്കിട്ടിനും പോയി. ആത്മാവിൽ തള്ളി തുള്ളിയാടിയ ദേവാലങ്ങൾ അനാഥാലയങ്ങളായിരിക്കുന്നു. മത മേധാവികൾ ധർമ്മ സങ്കടത്തിലാണ്. പഴയതുപോലെ ആൾക്കൂട്ടം വരുമോ? പണപ്പെട്ടി കാലിയാകുമോ? ജാതി മതങ്ങളുടെ വിളവെടുപ്പ് എത്ര നാൾ തുടരുമെന്നറിയില്ല. ഇനിയും ജീവിച്ചിരിക്കുന്നവരോട് പറയും ദൈവം നിന്നെ രക്ഷിച്ചു. മരിച്ചവരോട് ഇനിയും എന്ത് പറയാനാണ്? ചിലർ വിശ്വസിക്കുന്നത് ദൈവത്തെ വഞ്ചിച്ചു ജീവിക്കുന്നവർക്ക് ദൈവം കൊടുക്കുന്ന ശിക്ഷയാണ് ഇതുപോലുള്ള കൊറോണ-കോവിഡ് വൈറസ്. എന്തായാലും ദൈവത്തിന്റ സന്താനങ്ങളെ രക്ഷിക്കേണ്ട ചുമതല ദൈവത്തിനാണ്. മനുഷ്യത്വമില്ലാതെ പ്രവർത്തിക്കാൻ മനുഷ്യന് മാത്രമല്ല ദൈവത്തിനുമറിയാമെന്ന് ഇപ്പോൾ ചിലരൊക്കെ മുറുമുറുക്കുന്നുണ്ട്.
കാലാകാലങ്ങളിലായി വില്പന ചരക്കുകളായി തുടരുന്ന അന്ധത നിറഞ്ഞ ആചാരാനുഷ്ടാനങ്ങൾക്ക് കോയി കൊറോണ വൈറസ് പിടിച്ചിരിക്കുന്നു. മണ്ണിലെ ദൈവങ്ങളുടെ സമ്പാദ്യം മനസ്സിലാക്കാനുള്ള ബുദ്ധിയൊന്നും ഗ്രാമീണർക്കില്ല. അതൊക്കെ മനസ്സിലാക്കിയവർ വികസിത രാജ്യങ്ങളിലാണ്. ഇനിയും ദേവാലയങ്ങൾ മോടിപിടിപ്പിക്കാൻ ആരെങ്കിലും മുന്നോട്ട് വരുമോ? ശാസ്ത്രത്തിന് മുന്നിൽ മണ്ണിലെ കുശവൻ തീർത്ത എല്ലാം ബിംബങ്ങളും ഉടഞ്ഞ ചരിത്രങ്ങളാണുള്ളത്. റോമൻ ചക്രവർത്തിമാർ നൂറ്റാണ്ടുകളായി എത്രയോ ദേവി ദേവന്മാരെ ആരാധിച്ചു. അതെല്ലാം യൂറോപ്പിലും ഇറ്റലിയിലുമൊക്കെ വെറും ശേഷിപ്പുകളായി കല്ലോട് കല്ല് ചേർന്ന് കിടക്കുന്നത് സംശയത്തോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്. ഇന്നത്തെ നമ്മുടെ ആരാധന മൂർത്തികളുടെ ആയുസ്സ് എത്ര നാൾ പൂങ്കിളിയുടെ പാട്ടുപോലെ തുടരുമെന്നറിയില്ല. ധനസമ്പത്തു് കൂടിയപ്പോൾ മനുഷ്യർ ഈശ്വരനിൽ നിന്നകന്നതാണ് ജഡിക ജീവിതത്തിന് കരണമെങ്കിലും വിശുദ്ധ വേദ വാക്യങ്ങൾ ദുഷ്ടജനങ്ങളുടെ കാതുകൾക്കെന്നും പ്രകാശംപോഴിക്കുന്ന ദീപങ്ങളാണ്.

പതിനാലാം നൂറ്റാണ്ടിൽ ഏകദേശം 475 മില്യൺ ജനങ്ങളാണ് പ്ളേഗ് മൂലം യൂറോപ്പിൽ മരണമടഞ്ഞത്. ഇംഗ്ലണ്ടിലെ എഡ്‌വേർഡ് രാജാവ് പോലും 1348 ൽ പ്ലേഗിനെ ഭയന്ന് ലണ്ടനിൽ നിന്ന് മാറി താമസിച്ച ചരിത്രവുമുണ്ട്. ദൈവത്തിൽ നിന്നും രക്ഷയില്ലെന്ന് കുറച്ചു പേർക്കെങ്കിലും മനസ്സിലായിട്ടുണ്ട്. തലമുറകളായി ദൈവിക അനുഗ്രഹമെന്ന് വിശ്വസിച്ചവർ, ദേവാലയങ്ങളിൽ സ്നേഹപാരമ്യത്തോടെ കെട്ടിപുണർന്നവരുടെ മുഖങ്ങൾ ഇപ്പോൾ മ്ലാനമാണ്. മരണത്തിനിപ്പോൾ മാധുര്യത്തിന്റ മുഖമാണ് ആത്മാവിന്റേതല്ല. ജീവിത ദർശനങ്ങൾ ഇല്ലാത്തവർക്ക് ഈ ജീവിതം ക്ഷണികം.
ലണ്ടൻ മലയാള സാഹിത്യവേദിയുടെ പത്താം വാര്ഷികാഘോഷത്തിന്റ ഭാഗമായി സംഘടിപ്പിച്ച പുരസ്‌കാര സന്ധ്യ 2020 കോട്ടയത്തുള്ള അർകാഡിയ ഹോട്ടലിൽ നടന്നു. ആ മഹനീയ ചടങ്ങിൽ സാഹിത്യ-സാംസ്‌കാരിക -മാധ്യമ രംഗത്ത് നീണ്ട നാളുകൾ തിളക്കമാർന്ന സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ കോട്ടയത്തിന്റ ജനപ്രിയ നായകനും മുൻ ആഭ്യന്തര മന്ത്രിയും എം.എൽ.എ.യുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പുരസ്‌ക്കാരങ്ങൾ നൽകി ആദരിച്ചു. സാഹിത്യ രംഗത്തെ സമഗ്ര സംഭവനക്ക് എന്നെയും തെരെഞ്ഞെടുത്തു. കോട്ടയത്തിന്റ ജനകിയ നായകൻ തോമസ് ചാഴിക്കാടൻ എം.പി. ആശയ- ആഹ്ളാദം പകരുന്ന വാക്കുകളാണ് സമ്മാനിച്ചത്. കോട്ടും സുട്ടുമണിഞ്ഞ കസേരക്കും പേരിനും പദവിക്കുമായ് ഓടി നടക്കുന്ന അസൂയ മുത്തവർക്ക് മലയാള ഭാഷക്കായി പരിശ്രമം ചെയ്യുന്നവരെയോ സർഗ്ഗപ്രതിഭകളുടെ കഷ്ടപ്പാടുകളോ തിരിച്ചറിയാറില്ല. അവരിലെ സവിശേഷത തലയില്ലാത്ത സോഷ്യൽ മീഡിയയിൽ എന്തും ഉന്തിത്തള്ളി കയറ്റി അയക്കലാണ്. മനുഷ്യരിൽ മാത്രമല്ല പരദോഷം കാണുന്ന കോഴി പനി പിടിച്ച കോയി കൊറോണ വൈറസ് ഫേസ് ബുക്കിലും കാണാറുണ്ട്. ഈ അടുത്ത കാലത്തിറങ്ങിയ “പ്രതി പൂവൻ കോഴി” സിനിമ ഇവർക്കായി സൃഷ്ടിച്ചതാണോ എന്ന് തോന്നി. അതിലെ വർഗ്ഗ ഗുണം ഇവരിലുമുണ്ട്. സാഹിത്യം മൂർച്ചയേറിയ ആയുധമാണ്. അത് തലച്ചോറുള്ള മാധ്യമങ്ങളിൽ മാത്രമെ വായിക്കാൻ സാധിക്കു. നല്ലതുണ്ടോ നായ് തിന്നുന്നു. ഇതുപോലുള്ള കുറുക്കന്മാർ കരഞ്ഞാൽ നേരം പുലരില്ല. കുശവനുണ്ടോ നല്ല കലത്തിൽ കഞ്ഞിവെക്കുന്നു?

തിരുവനന്തപുരം വൈലോപ്പള്ളി സംസ്‌കൃതി ഭവനിൽ മാർച്ച് അഞ്ചിന് ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്‌കാര ചടങ്ങിൽ വെച്ച് “കാലപ്രളയം” നാടകം മാവേലിക്കര എം.എൽ.എ ശ്രീ. ആർ. രാജേഷ് ,സ്പീക്കർ ശ്രീ.പി.ശ്രീരാമകൃഷൻ, ഡോ.ജോർജ് ഓണക്കൂറിന്റ് സാന്നിധ്യത്തിൽ പ്രകാശനം നടത്താൻ തീരുമാനിച്ചെങ്കിലും അന്നത്തെ മന്ത്രി സഭ തീരുമാനത്തിൽ എല്ലാം പൊതുപരിപാടികളും ഉപേക്ഷിച്ചു. മാർച്ച് 11 ന് ലോകത്തെ ഏറ്റവും വലിയ അന്തേവാസി ജീവ കാരുണ്യ സ്ഥാപനമായ പത്തനാപുരം ഗാന്ധി ഭവനിൽ മാതൃ സ്മരണ സംഗമം ഉദ്ഘടന൦ ചെയ്യാനെത്തിയപ്പോൾ കാലപ്രളയം നാടകം നടൻ ടി. പി. മാധവന് നൽകി ഡോ.പുനലൂർ സോമരാജൻ നിർവഹിച്ചു. ഗാന്ധിഭവന്റെ നേതൃത്വത്തിൽ നടന്ന മാതാപിതാ ഗുരു ദൈവം എന്ന ഗുരുവന്ദന സന്ദേശത്തിൽ ഞാനറിയിച്ചത് “ഈശ്വരന്റെ ആത്മാവുള്ളവരിൽ തീർച്ചയായും മാതാ പിതാ ഗുരുക്കന്മാരുണ്ട്. സാമൂഹ്യ ജീവിതത്തിൽ ജനാധിപത്യത്തേക്കാൾ ഏകാധിപതികളുടെ വളർച്ചയാണ് കാണുന്നത്. ജീവ കാരുണ്യ രംഗത്ത് ഇന്ന് ഇന്ത്യയിൽ ഏറെ മുന്നിൽ നിൽക്കുന്ന ഡോ.പുനലൂർ സോമരാജനെ ഇന്ത്യൻ ഭരണകൂടം കാണാതെപോകുന്നത് ദുഃഖിതന്റെ മനസ്സ് വായിക്കാൻ കഴിയാത്തതാണ്. ദരിദ്രരരെ സൃഷ്ടിക്കുന്നവർക്ക് അതൊരു പുത്തരിയല്ല. എം.എ.യൂസഫലിയെപ്പോലുള്ളവരെ ഭരണകർത്താക്കൾ കണ്ടു പഠിക്കണമെന്ന് ഞാനറിയിച്ചു. സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിച്ചു.
“കാലപ്രളയം” നാടകത്തിന്റ ആമുഖത്തിൽ നിന്ന് “മനുഷ്യന്റ തിന്മകൾക്കതിരെ കാലമയക്കുന്ന സംഹാരത്തിന്റ ശുദ്ധികരണ പ്രക്രിയയാണ് കാലപ്രളയം. ഏത് നിമിഷവും മനുഷ്യർ കെട്ടിപ്പൊക്കുന്ന അംബരചുംബികളായ കെട്ടിടങ്ങൾവരെ ഇടിഞ്ഞു താഴെവീഴുന്ന ദയനീയാവസ്ഥ. മനുഷ്യൻ പ്രകൃതിയോട് കാട്ടുന്ന ക്രൂരത മനുഷ്യന് വരാനിരിക്കുന്ന ദുരന്തങ്ങൾ നോക്കെത്താത്ത ദൂരത്തിൽ നീണ്ടു നീണ്ടു കിടക്കുന്നതായി തോന്നുന്നു. അവതാരികയിൽ ഡോ.ജോർജ് ഓണക്കൂർ എഴുതുന്നു. “പോയവർഷത്തിൽ കേരളത്തെ ഗ്രസിച്ച പ്രളയദുരന്തത്തിന്റ പശ്ചാത്തലഭൂമികയിൽ നിന്നുകൊണ്ട് മനുഷ്യ മോഹങ്ങളുടെ നിരർത്ഥകത വെളിപ്പെടുത്തുകയാണ് നാടകകൃത്തു്. മൂന്ന് തലമുറകൾ നാടകത്തിൽ പ്രത്യക്ഷപ്പെടുന്നു. അവരുടെ മോഹങ്ങൾ, എന്തും വെട്ടിപ്പിടിക്കാനും സ്വന്തമാക്കാനുള്ള വെമ്പലുകൾ, അതിനുവേണ്ടി ജാതി-മാത്ത്-വർഗ്ഗിയ ശക്തികളെ കുട്ടുപിടിക്കുന്നതിന്റ അപകടങ്ങൾ വെളിപ്പെടുന്നു.”
തിരുവനന്തപുരത്തു നിന്ന് ലണ്ടനിലേക്ക് മടങ്ങുമ്പോൾ എയർപോർട്ടിനുള്ളിലെ ഡി.സി.യുടെ പുസ്തകശാലയിൽ നിന്ന് പ്രമുഖ സാഹിത്യകാരൻ ശ്രീ. സി.വി.ബാലകൃഷ്ണന്റ “തന്നത്താൻ നഷ്ടപ്പെടും പിന്നെത്താൻ കണ്ടെത്തിയും” എന്ന യാത്രാവിവരണ പുസ്തകം വാങ്ങി. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന സാഹിത്യകാരൻ. അദ്ദേഹത്തിന്റ നോവലുകൾ ഞാൻ വായിച്ചിട്ടുണ്ട്. അതിനാലാണ് അദ്ദേഹമെഴുതിയ യാത്രാവിവരണം വാങ്ങിയത്. കുറെ വായിച്ചപ്പോഴാണ് മനസ്സിലായത് ഇത് പൂർണ്ണമായി ഒരു യാത്രാവിവരണമല്ല അതിലുപരി പല സാഹിത്യകാരന്മാരുടെ, ചലച്ചിത്ര മേഖലയിലെ പലരെപറ്റി അദ്ദേഹമെഴുതിയ ലേഖനങ്ങളാണ്. വായനക്കാരനെ തെറ്റിധരിപ്പിക്കാൻ ആദ്യ പേജിൽ യാത്രാവിവരണമെന്നാണ് പ്രസാധകർ എഴുതിയത്. പുസ്തകങ്ങൾ വിറ്റഴിക്കാൻ പ്രസാധകർ കണ്ടെത്തുന്ന ഓരോരോ കുറുക്കുവഴികൾ ഓർത്തിരിന്നു. എയർപോർട്ടിനുള്ളിൽ മറ്റൊരു പുസ്തകശാലയില്ലാത്തതും കലയും കാലവും മലയാള സാഹിത്യത്തെ സമ്പന്നമാക്കുന്നതിന്റ തെളിവാണ്.
മനുഷ്യർ പ്രകൃതിയോട് കാട്ടുന്ന ക്രൂരത കാലപ്രളയമെങ്കിൽ കാക്ക- കോയി- കൊറോണ കോഴികൾ ഈശ്വരനോട് കാട്ടുന്ന ക്രൂരതയാണോ ഈ പകർച്ചവ്യാധികൾ? എവിടെ നോക്കിയാലും നീതി നിഷേധങ്ങൾ നടമാടുകയാണ്. പലതും ഹൃദയം പിളർക്കുന്ന കാഴ്ചകൾ. തെറ്റുകൾ മനുഷ്യ സഹജമാണ്. തെറ്റുകുറ്റങ്ങൾ തിരിച്ചറിയുന്നവരാണ് നന്മയുള്ള മനുഷ്യർ. അന്ധ വിശ്വാസവും അഹന്തയും അസൂയയും അറിവില്ലായ്മയും തലയില്ലാത്ത മാധ്യമങ്ങളിൽ എഴുതി രസിക്കുന്നവരും, ഈശ്വരന്റെ പേരിൽ മനുഷ്യരെ ചുഷണം ചെയ്യുന്നവരും സമുഹത്തിൽ പകർച്ചവ്യാധികൾ പരത്തുന്നവരുമാണ്. നിർമ്മല സ്‌നേഹത്തിന്റ ആഴവും അഴകും മനസ്സിന്റ മടിത്തട്ടിൽ താലോലിക്കുന്നവർക്കെന്നും ഒരു ആത്മീയ – സാംസ്കാരികാടിത്തറയുണ്ട്. കണ്ണാടിപ്പുരയിൽ ഇരുന്ന് കല്ലെറിയുന്നവർക്ക് ഏതുവിധത്തിലും മലീമസമായ വാക്കുകൾ എഴുതിവിടാം. ആരെയും ചുഷണം ചെയ്യാം. കണ്ണില്ലാത്തവന് എന്തിന് കണ്ണാടി?
യുകെയില്‍ ഒരു മലയാളി നഴ്സിന് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ ന്യൂകാസിലിലെ മലയാളി നഴ്സിന് രോഗബാധ സ്ഥിരീകരിച്ചിരുന്നു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ സര്‍വീസില്‍നിന്ന് വിരമിച്ച അന്‍പതിനായിരത്തോളം നഴ്സുമാരോടും പതിനായിരത്തോളം ഡോക്ടര്‍മാരോടും തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മരണനിരക്ക് ഉയര്‍ന്നതോടെ കരുതല്‍ നടപടികള്‍ ശക്തമാക്കി.
അതേസമയം കൊവിഡ് 19 വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ യുകെയില്‍ സമ്പൂർണ്ണ വിലക്ക് പ്രഖ്യാപിച്ചു. ഇതോടെ യുകെ നിശ്ചലമായേക്കും. എല്ലാ സ്ഥാപനങ്ങളും എത്രയും വേഗം അടയ്ക്കണം. ജോലി ഇല്ലാതാകുന്നവർക്ക് സർക്കാർ വേതനം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാ ക്ലബുകളും തിയേറ്ററുകളും എത്രയും വേഗം അടയ്ക്കാനും എല്ലാവരും വീടുകളിൽ തന്നെ കഴിയാനും നിർദ്ദേശം നൽകി.
കോവിഡ് ബാധിച്ച് മുപ്പതു രാജ്യങ്ങളിലായി 11,398 പേര്‍ മരിച്ചു. ഇറ്റലിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 4,032 ആയി. ഇരുപത്തിനാലു മണിക്കൂറിനിടെ ഇറ്റലിയില്‍ മാത്രം 627 മരണം. ഇന്നലെ 5,986 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. സ്പെയിനില്‍ 1,043 പേരും ഇറാനില്‍ 1,433 പേരും കോവിഡ് ബാധിച്ച് മരിച്ചു. അമേരിക്കയില്‍ മരണം 256 ആയി. ബ്രിട്ടനില്‍ 184 പേര്‍ മരണത്തിന് കീഴടങ്ങി. ലോകത്താകെ 2,75,000ലേറെ പേരാണ് വൈറസ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 22 ഞായറാഴ്ച രാജ്യമൊട്ടാകെ ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആയിരത്തോളം ആഭ്യന്തര സര്‍വ്വീസുകള്‍ വിമാനക്കമ്പനികള്‍ റദ്ദ് ചെയ്തു. ജനതാ കര്‍ഫ്യൂവിന് പിന്തുണ നല്‍കി ഗോ എയര്‍, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികളാണ് സര്‍വ്വീസുകള്‍ റദ്ദ് ചെയ്തതായി അറിയിച്ചത്.
ഞായറാഴ്ച തങ്ങളുടെ എല്ലാ സര്‍വ്വീസുകളും റദ്ദ് ചെയ്യുകയാണെന്ന് ഗോ എയര്‍ ഔദ്യോഗികമായി അറിയിച്ചു. അന്നേ ദിവസം 60 ശതമാനം സര്‍വ്വീസുകള്‍ മത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്. അടിയന്തര യാത്രകള്‍ കൂടി പരിഗണിച്ച് 40 ശതമാനം സര്‍വ്വീസുകളാണ് റദ്ദ് ചെയ്തിരിക്കുന്നതെന്ന് ഇന്‍ഡിഗോ അറിയിച്ചു.
രാജ്യാന്തരമായി യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ മിക്ക ഇന്റര്‍നാഷണല്‍ സര്‍വീസുകളും ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ 25 ശതമാനം ആഭ്യന്തര സര്‍വീസുകളും കുറയ്ക്കേണ്ട അവസ്ഥയാണ്. ആവശ്യത്തിന് അനുസരിച്ച് തങ്ങള്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്‍ഡിയോ വ്യക്തമാക്കി.
സര്‍വീസുകള്‍ റദ്ദ് ചെയ്ത സാഹചര്യത്തില്‍ ഞായറാഴ്ച ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവരുടെ പണം നഷ്ടമാകില്ലെന്ന് ഗോ എയര്‍ അറിയിച്ചു. അടുത്ത ഒരു വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കില്‍ ആ ടിക്കറ്റ് ഉപയോഗപ്പെടുത്താവുന്നതാണെന്നും അതിനായി അധിക തുക മുടക്കേണ്ടതില്ലെന്നും കമ്പനി അറിയിച്ചു.
ഇന്‍ഡിഗോയുടെ ഭാഗത്ത് നിന്നാണ് സര്‍വീസ് റദ്ദാക്കപ്പെട്ടതെങ്കില്‍ ബുക്ക് ചെയ്തവര്‍ക്ക് ദിവസം മാറ്റിയെടുക്കുകയോ ടിക്കക്ക് കാന്‍സല്‍ ആക്കുകയോ ചെയ്യാം. ഇതിനായി അധിക ചാര്‍ജ് ഈടാക്കില്ലെന്നും അവര്‍ അറിയിച്ചു. കൊവിഡ് 19 നെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജനതാ കര്‍ഫ്യു പ്രഖാപിച്ചത്.
മാര്‍ച്ച് 22ന് ഞായറാഴ്ച രാവിലെ ഏഴ് മണിക്കും രാത്രി 9 മണിക്കും ഇടയില്‍ എല്ലാ പൗരന്‍മാരുംസ്വയം ജനതാ കര്‍ഫ്യു പാലിക്കണം. ഈ സമയത്ത് ആരും പുറത്തിറങ്ങരുതെന്നും റോഡിലിറങ്ങരുതെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് എന്ന് വിശദമാക്കിയ പ്രധാനമന്ത്രി എല്ലാ ജനങ്ങളും ഇതിനെ അതീവ ഗൗരവമായി തന്നെ എടുക്കണമെന്നും ആവശ്യപ്പെട്ടു.
‘രാജ്യത്തെ 130 കോടി ജനങ്ങളോട് എനിക്ക് വലിയൊരു അഭ്യര്‍ത്ഥനയുണ്ട്, കൊറോണയില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങളുടെ കുറച്ചുദിവസങ്ങള്‍ രാജ്യത്തിന് നല്‍കണം’ എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ജനങ്ങള്‍, ജനങ്ങളാല്‍ , ജനങ്ങള്‍ക്ക് വേണ്ടി സ്വയം നടപ്പാക്കുന്നതാണ് ജനതാ കര്‍ഫ്യു എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
കര്‍ഫ്യൂവിന് പിന്തുണ അര്‍പ്പിച്ച താരങ്ങള്‍ക്ക് ട്വിറ്ററില്‍ മറുപടി കൊടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോളിവുഡ് അഭിനേതാക്കളുടെയും ഗായകരുടെയും ട്വീറ്റുകള്‍ പ്രധാനമന്ത്രി മോദി പങ്കുവെച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും അതിനുള്ള മുന്‍കരുതലുകള്‍ എടുത്ത്് മാരകമായ കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങളെ സോഷ്യല്‍ മീഡിയ പ്രശംസിച്ചു.
ഹൃത്വിക് റോഷന്‍, കമല്‍ ഹാസന്‍, അനുപം ഖേര്‍, കാര്‍ത്തിക് ആര്യന്‍, ഗായകന്‍ ബാദ്ഷാ, ശങ്കര്‍ മഹാദേവന്‍ എന്നിവരുടെ ട്വീറ്റുകളാണ് മോദി പങ്കുവച്ചിരിക്കുന്നത്. ഞായറാഴ്ചയാണ് ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്.
കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം നല്‍കിയത്. ഇന്ത്യയില്‍ 258 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 265,867 പേര്‍ക്കാണ് ആഗോളതലത്തില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനം ആരംഭിച്ചതിനുശേഷം ഏറ്റവും കടുത്ത നാശനഷ്ടങ്ങളുണ്ടാക്കിയ ദിവസമായിരുന്നു ഇന്നലെ. വൈറസ് വ്യാപനത്തിന്റെ കേന്ദ്രമായ യുറോപ്പിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 627 പേരാണ്. സ്‌പെയിനിലും ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ഇന്നലെയാണ. 235 പേര്‍ക്കാണ് ഇന്നലെ ജീവന്‍ നഷ്ടമായത്. ഇപ്പോള്‍ തന്നെ നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ യുറോപ്പിലെ വിവിധ സര്‍ക്കാരുകള്‍ തീരുമാനിച്ചു.
ഡിസംബറില്‍ ചൈനയില്‍ കൊറോണ വൈറസ് ബാധ തുടങ്ങിയതിന് ശേഷം ഏറ്റവും കുടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടമായത് ഇന്നലെയാണ്. സ്ഥിതിഗതികള്‍ ഏറ്റവും രൂക്ഷമായിട്ടുള്ള ഇറ്റലിയിലാണ് ഇന്നലെയും കൂടുതല്‍ പേര്‍ മരിച്ചത്. 4032 പേര്‍ക്കാണ് ഇറ്റലയില്‍ ജീവന്‍ നഷ്ടമായത്. പുതുതായി 5986 പേര്‍ക്ക് രോഗ ബാധ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയില്‍ 47021 രോഗികള്‍ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. വടക്കന്‍ ഇറ്റലിയിലാണ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നത്. ഇറ്റലിയില്‍ അധികൃതരെ സഹായിക്കാന്‍ എത്തിയ ചൈനീസ് വിദഗ്ദര്‍ പല നഗരങ്ങളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് പ്‌റഞ്ഞു. ഇതേ തുടര്‍ന്ന് ലൊംബാര്‍ഡിയുള്‍പ്പെടെയുള്ള നഗരങ്ങളില്‍ സൈന്യം ഇറങ്ങി. ഇറ്റലിയിൽ മരിച്ച 86 ശതമാനം പേരും 70 വയസ്സിന് മുകളിലുള്ളവരാണ്.
പല ആശുപത്രികളിലും രോഗികളെ ചികില്‍സിക്കാനുള്ള സംവിധാനങ്ങളില്ലാ്‌തെ ബുദ്ധിമുട്ടകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ‘ നിരവധി മരണങ്ങളാണ് കാണേണ്ടിവരുന്നത്. ഞങ്ങള്‍ ഞങ്ങളുടെ ശേഷിയുടെ അവസാനഘട്ട്ത്തില്‍ എത്തിയിരിക്കുകയാണ്. പല ആശുപത്രികളിലും ഉപകരണങ്ങള്‍ മതിയാവുന്നില്ല’ ലൊംബാര്‍ഡിയിലെ ഡോക്ടര്‍ റൊമാനോ പാലോസി റോയിട്ടേഴ്‌സിനൊട് പറഞ്ഞു. കുടുതല്‍ പേര്‍ മരിക്കുന്നതോടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതും വെല്ലുവിളിയായിട്ടുണ്ട്. പല പ്രദേശങ്ങളിലും സൈന്യത്തിന്റെ സഹായമാണ് ജനങ്ങള്‍ തേടുന്നത്.
കൊറോണ കനത്ത നാശം വിതയ്ക്കുന്ന മറ്റൊരു രാജ്യമായ സ്‌പെയിനും ഇന്നലെ കനത്ത നാശനഷ്ടങ്ങളുടെ ദിവസമായിരുന്നു. 235 പേരാണ് ഇന്നലെ മരിച്ചത്. രാജ്യത്ത് 1002 പേരാണ് ഇതിനകം മരിച്ചത്. വരും ദിവസങ്ങളില്‍ സ്ഥിതിഗതികള്‍ കുടതല്‍ വഷളാകുമെന്ന ആശങ്കയിലാണ് സ്‌പെയിനിലെ അധികൃതര്‍. മാഡ്രിഡിലാണ് സ്ഥിതിഗതികള്‍ ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഇവിടെ ആശുപത്രകളില്‍ ഏറെയും കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത വിധം തിങ്ങി നിറഞ്ഞിരിക്കായാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
രോഗബാധിതരുടെ എണ്ണം കൂടുന്നതിനിടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജര്‍മ്മനി തീരുമാനിച്ചു. ഇറ്റലിയിലും ഫ്രാന്‍സിലും സ്‌പെയിനിലും ഉള്ളത് പൊലുള്ള അതിവ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ജര്‍മ്മനയില്‍ ഏര്‍പ്പെടുത്തുമെന്ന് ചാൻസിലർ ഏഞ്ചല മെര്‍ക്കല്‍ പറഞ്ഞു.
ബ്രിട്ടനില്‍ പബ്ബുകളും റസ്റ്റോറന്റുകളും ജിമ്മുകളും അടച്ചിടാന്‍ ഉത്തരവിട്ടിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് മൂലം ജോലി ചെയ്യാന്‍ കഴിയാതെ പോയ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ശമ്പളത്തിന്റെ 80 ശതമാനത്തോളം നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
ന്യൂയോര്‍ക്കില്‍ അവശ്യ സര്‍വീസുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒഴികെയുള്ളവര്‍ വീട്ടില്‍ തന്നെ കഴിയണമെന്ന ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി. കാലിഫോര്‍ണിയയില്‍ പൂര്‍ണമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാല് കോടിയോളം വരുന്ന ജനങ്ങളോട് പുറത്തിറങ്ങരുതെ്ന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഓഫീസ് ജീവനക്കാരന് കൊവിഡ് 19 സ്ഥിരികരിച്ചിട്ടുണ്ട്. എ്ന്നാല്‍ ഇദ്ദേഹം വൈസ് പ്രസിഡന്റുമായോ പ്രസിഡന്റുമായോ അടുത്ത് ഇടപഴകിയിരുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
യൂറോപ്പില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുമ്പോഴും ഇറാന്‍ ഉള്‍പടെയുള്ള രാജ്യങ്ങളില്‍ ജനങ്ങള്‍ ഉത്തരവുകള്‍ലംഘിച്ച് പുറത്തിറങ്ങുന്നത് ആശങ്ക സൃഷ്ടിക്കുകയാണെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാന്‍ പുതുവല്‍സര ആഘോഷത്തിനായി ആയിരകണക്കിന് ആളുകള്‍ പുറത്തിറങ്ങിയതാണ് അധികൃതരെ വിഷമത്തിലാക്കിയത്. ഇന്നലെ മാത്രം രാജ്യത്ത് 149 പേരാണ് മരിച്ചത്. യു എ ഇയില്‍ ഇന്നലെ രണ്ട് പേര്‍ മരിച്ചു. ഇസ്രേയിലില്‍ കൊറോണ മൂലമുള്ള ആദ്യ മരണം ഇന്നലെ രേഖപ്പെടുത്തി.
ഇന്ത്യയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നതായി സൂചന. വെള്ളിയാഴ്ച മാത്രം 75 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇത് രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. നിലവില്‍ 236 കോവിഡ് കേസുകളാണ് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരിക്കുന്നത്.
കോവിഡ് കേസുകളുടെ എണ്ണത്തിന്റെ വര്‍ധനവിന്റെ ഗ്രാഫ് പരിശോധിച്ചാല്‍ അവസാനത്തെ 50 എണ്ണം എത്തിയത് വെറും രണ്ട് ദിവസം കൊണ്ടാണെന്നത് അപകടകരമായ സൂചനയാണ് നല്‍കുന്നത്. രണ്ടാം തരംഗത്തില്‍ ഈ മാസം ആദ്യം ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചതിന് ശേഷം 9 ദിവസമാണ് 50ലേക്കെത്താന്‍ എടുത്തത്. എന്നാല്‍ അത് ക്രമാനുഗതമായി കുറയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
തുടര്‍ന്ന് 100ലേക്കെത്താന്‍ അഞ്ച് ദിവസം, 150 ലേക്കെത്താന്‍ മൂന്നു ദിവസം 200ലേക്കെത്താന്‍ രണ്ട് ദിവസം എന്നിങ്ങനെയാണ് കണക്ക്. 200എന്ന സംഖ്യ കടക്കാന്‍ 20 ദിവസത്തോളം എടുത്തെങ്കില്‍ ഇനി അങ്ങനെ ആയിരിക്കില്ല എന്നാണ് രോഗ പടര്‍ച്ചയുടെ ക്രമാനുഗതമായ വളര്‍ച്ച സൂചിപ്പിക്കുന്നത്.
നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 52 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗ ബാധിത സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടാമത് നില്‍ക്കുന്ന കേരളത്തില്‍ ഇന്നലെയാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്. 5 വിദേശികളുടെയടക്കം 12 പേരുടെ ടെസ്റ്റാണ് പോസിറ്റീവായത്. സംസ്ഥാനത്ത് ആകെ 37 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ എണ്ണവും അപകടകരമായ രീതിയില്‍ വര്‍ധിക്കുന്നതായി കാണാം. നിലവില്‍ 23 പേര്‍ക്ക് യു പിയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ 17 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗ വ്യാപനത്തെ നേരിടാന്‍ കടുത്ത നടപടികളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചിരിക്കുന്നത്. രോഗത്തിന്റെ സാമൂഹ്യ വ്യാപനം തടയാന്‍ ഞായറാഴ്ച രാവിലെ 7 മണി മുതല്‍ 9 മണി വരെ ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാന മന്ത്രി.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊണ്ട പ്രധാന നടപടികള്‍
1. വലിയ മതാഘോഷങ്ങള്‍ മാറ്റി വെയ്ക്കാനും അതില്‍ നിന്നു അകന്നു നില്‍ക്കാനും ആരോഗ്യ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.
2. ജനത കര്‍ഫ്യു ദിവസം ക്രമ സമാധാന പരിപാലനത്തിനായി 39 ഡ്യൂട്ടി മജിസ്ട്രേറ്റ് മാരെ നോയിഡയില്‍ നിയമിച്ചു.
3. യു പി എസ് സി എല്ലാ സിവില്‍ സര്‍വ്വീസ് അഭിമുഖങ്ങളും പരീക്ഷകളും മാറ്റിവെച്ചു
4. കേരള ഗവണ്‍മെന്‍റ് എസ് എസ് എല്‍ സി, പ്ലസ് ടു, സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു.
5. കേരളത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് അവധി. ജീവനക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ അവധി.
6. കര്‍ണ്ണാടകയും, തമിഴ്നാടും കേരളത്തിലേക്കുള്ള അതിര്‍ത്തി റോഡുകളില്‍ ശക്തമായ സ്ക്രീനിംഗ് ഏര്‍പ്പെടുത്തി.
7. ഉത്തരാഖണ്ഡ് ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ സംസ്ഥാനത്ത് പ്രവേശിക്കുന്നത് നിരോധിച്ചു.
8. ലഖ്നോവിലെ എല്ലാ ഭക്ഷണ ശാലകളും മാര്‍ച്ച് 31 വരെ അടച്ചു.
9. ജനതാ കര്‍ഫ്യു ദിവസം ഡല്‍ഹി മെട്രോ നിര്‍ത്തിവെച്ചു, ഡല്‍ഹിയില്‍ മാര്‍ക്കറ്റുകള്‍ 3 ദിവസത്തേക്ക് അടച്ചു.
10 മുംബൈ, പൂനെ, നാഗ്പൂര്‍ നഗരങ്ങളില്‍ മാര്‍ച്ച് 31 വരെ ഷട്ട് ഡൌണ്‍ പ്രഖ്യാപിച്ചു
കൊറോണ വൈറസ്സിന്റെ സമൂഹവ്യാപനം നടന്നുവെന്നതിന് തെളിവില്ലെന്ന് ഇന്ത്യന്‍ കൊണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്. ആരോഗ്യമന്ത്രാലയം നടത്തിയ റാന്‍ഡം ടെസ്റ്റിങ്ങുകളില്‍ ആര്‍ക്കും കൊറോണവൈറസ് ബാധ കണ്ടെത്താനായിരുന്നില്ല. എണ്ണൂറോളം ടെസ്റ്റുകളുടെ റിസള്‍ട്ടാണ് ഇതുവരെ വന്നിട്ടുള്ളത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം ലോകാരോഗ്യ സംഘടന അടക്കമുള്ളവര്‍ ഉന്നയിച്ചിരുന്നെങ്കിലും ആ വഴിക്കുള്ള പ്രവര്‍ത്തനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.
കൊറോണ വലിയ നാശം വിതയ്ക്കുന്ന അടുത്ത രാജ്യം ഇന്ത്യയാകുമോ എന്ന ആശങ്ക കഴിഞ്ഞ ദിവസം ആരോഗ്യ വിദഗ്ധര്‍ ഉയര്‍ത്തിയിരുന്നു. ദക്ഷിണകൊറിയയും ജപ്പാനും സിംഗപ്പൂരും മറ്റും വ്യാപകമായ ടെസ്റ്റുകളിലൂടെയും ഫലപ്രദമായ കോര്‍ഡിനേഷനിലൂടെയും കമ്മ്യൂണിക്കേഷനിലൂടെയും രോഗബാധിതരെ ക്വാറന്റൈന്‍ ചെയ്ത് വൈറസ് വ്യാപനം തടഞ്ഞതും മരണനിരക്ക് കുറച്ചതും ഇന്ത്യക്ക് എത്രത്തോളം സാധിക്കുമെന്ന സംശയം വിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്.
ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ ബെര്‍മിംങ്ഹാമില്‍ തായ്വാന്‍ ദേശീയ ടീമിനൊപ്പമുണ്ടായിരുന്ന റിസര്‍വ് താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഡെന്‍മാര്‍ക്ക് ബാഡ്മിന്റണ്‍ താരം എച്ച്.കെ വിറ്റിന്‍ഗസനാണ് തായ്വാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് വിവരം ട്വീറ്റ് ചെയ്തത്. ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത തായ്വാന്‍ ദേശീയ ടീമിനൊപ്പം ഉണ്ടായിരുന്ന പത്തുവയസുള്ള കായിക വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് വാര്‍ത്ത. ഇയാള്‍ ടീമില്‍ അംഗമല്ലെങ്കിലും പരിശീലനങ്ങളിലും മറ്റും പങ്കെടുക്കാറുണ്ട്.
അതേസമയം ബാഡ്മിന്റണ്‍ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്വാളും ഡബിള്‍സ് താരം അശ്വിനി പൊന്നപ്പയും ആശങ്ക പങ്കുവെച്ചിരിക്കുകയാണ്. ഇന്ത്യയുടെ പ്രമുഖ താരങ്ങളായ പി.വി.സിന്ധുവും സൈന നെഹ്വാളും ലക്ഷ്യാസെന്നും അടക്കം ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ടൂര്‍ണമെന്റിലുണ്ടായിരുന്ന സമയത്ത് തായ്വാന്‍ താരം അവിടെ ഉണ്ടായിരുന്നു.
തായ്വാന്‍ ടീമിനൊപ്പം ഫെബ്രുവരി 16-24 ദിവസങ്ങളില്‍ സ്പെയിനിലും ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് ഏഴ് വരെ ജര്‍മ്മനിയിലും മാര്‍ച്ച് എട്ട് മുതല്‍ 15 വരെ ബ്രിട്ടനിലും രോഗബാധിച്ചയാള്‍ സഞ്ചരിച്ചിട്ടുണ്ട്. നാട്ടില്‍ തിരിച്ചെത്തിയ ശേഷം തലവേദനയും കണ്ണ് വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് തായ്വാന്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കൗമാര താരവുമായി നേരിട്ട് സമ്പര്‍ക്കത്തിലായിരുന്ന 33 പേരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിടുണ്ട്.
സൈനയും ഡബിള്‍സ് താരം അശ്വിനി പൊന്നപ്പയും അടക്കം ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ പങ്കെടുത്ത താരങ്ങളെല്ലാം കടുത്ത ആശങ്കയോടെയാണ് വാര്‍ത്തയോട് പ്രതികരിച്ചിരിച്ചത്. ‘എന്തു ചെയ്യാന്‍…. ശരിക്കും ഞെട്ടലുണ്ടാക്കുന്ന വാര്‍ത്ത ‘ യെന്നാണ് സൈന ട്വിറ്ററിലൂടെ പ്രതികരിച്ചത്. ഇതിനിടെ കളികാണാനെ ത്തിയവരിലെ മൂന്ന് പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചതായും മറ്റൊരു ട്വിറ്റര്‍ സന്ദേശവും പ്രചരിക്കുന്നുണ്ട്.
കൊറോണ ഭീതിക്കിടയിലും ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ് നടത്താനുള്ള ബാഡ്മിന്റണ്‍ ലോക ഫെഡറേഷന്‍ തീരുമാനത്തിനെതിരെ സൈന പരസ്യമായി രംഗത്തുവന്നിരുന്നു. താരങ്ങളുടെ ആരോഗ്യത്തേക്കാള്‍ ബാഡ്മിന്റണ്‍ ഫെഡറേഷന്‍ പണത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെന്നായിരുന്നു സൈനയുടെ പരസ്യമായ ആരോപണം.
കൊവിഡ് 19ന്റെ വ്യാപനം ലോക ജനതയെ ആശങ്കയിലാഴ്ത്തുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി എത്തുകയാണ് ഓസീസ് മുന്‍ പേസര്‍ ഷെയ്ന്‍ വോണ്‍. തന്റെ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറിയില്‍ മുഖ്യ ഉല്‍പന്നമായ ജിന്‍(ആല്‍ക്കഹോള്‍) ഉത്പാദനം നിര്‍ത്തി വെച്ച് പകരം, സാനിറ്റൈസര്‍ നിര്‍മിച്ച് നല്‍കുകയാണ് വോണ്‍. വോണ്‍ സഹഉടമയായുള്ള സെവന്‍ സീറോ എയ്റ്റ് എന്ന കമ്പനിയാണ് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നത്.കോവിഡ് മൂലം ഹാന്‍ഡ് സാനിറ്റെസറിനു ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണു വോണിന്റെ തീരുമാനം.
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ തങ്ങളെ കൊണ്ട് ആവുന്നത് ചെയ്യണമെന്ന് ഓസ്ട്രേലിയന്‍ കമ്പനികളോട് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് വോണിന്റെ ‘സെവന്‍സീറോഎയ്റ്റ്’ എന്ന ഡിസ്റ്റിലറി കമ്പനി മെഡിക്കല്‍ ഗ്രേഡ് 70% ആല്‍ക്കഹോള്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വോണ്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓസ്ട്രേലിയയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ രണ്ട് ആശുപത്രികളിലേക്ക് തുടര്‍ച്ചയായി സാനിറ്റൈസര്‍ നിര്‍മിച്ചു നല്‍കാന്‍ കരാറായെന്നും വോണ്‍ പറഞ്ഞു.
കൊറോണ വൈറസിനെ നേരിടാന്‍ യുദ്ധകാലടിസ്ഥാനത്തില്‍ അവശ്യ വസ്തുക്കള്‍ നിര്‍മിക്കാന്‍ കമ്പനികളോട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ കൊറോണ വൈറസിനെ ചെറുക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ശ്രമങ്ങളില്‍ നമ്മളാല്‍ കഴിയും വിധം സഹായം നല്‍കണമെന്ന് വോണ്‍ പറഞ്ഞു. വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ആശുപത്രികളിലേക്കാണ് സാനിറ്റൈസര്‍ നിര്‍മിച്ചു നല്‍കുന്നത്.
ആദ്യമായല്ല വോണ്‍ ഓസ്ട്രേലിയക്ക് സഹായഹസ്തവുമാകുന്നത്. ഓസ്ട്രേലിയയില്‍ കാട്ടുതീ പടര്‍ന്നു പിടിച്ചപ്പോള്‍ തന്റെ ഏറ്റവും വിലപ്പെട്ട തൊപ്പി ലേലം ചെയ്ത് വോണ്‍ കോടികള്‍ സംഭാവനയായി നല്‍കിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലേതിന് സമാനമായി ഓസ്ട്രേലിയയില്‍ കൊറോണ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഏതാണ്ട് 750 ഓളം കേസുകളാണ് ഓസ്ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 7 പേര്‍ മരിക്കുകയും ചെയ്തു. ഓസ്ട്രേലിയയിലെ കായിക രംഗം മുഴുവന്‍ കൊറോണയെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊറോണ വൈറസ് ബാധിച്ച് അന്ത്യ നിമിഷങ്ങള്‍ പിന്നിടുന്നവര്‍ക്ക് അന്ത്യ കൂദാശ നല്‍കാനാണ് അവർ എത്തിയത്. എന്നാല്‍ വൈറസ് ആ പുരോഹിതരേയും വെറുതെ വിട്ടില്ല. ഇറ്റലിയില്‍ കോവിഡ് മൂലം മരിച്ച പുരോഹിതരുടെ എണ്ണം 18 ആയി.
ബെര്‍ഗാമോ രൂപതയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്. അവിടെ 10ഓളം പുരോഹിതര്‍ മരണപ്പെട്ടതായി കത്തോലിക് പത്രം അവെനിര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുരോഹിതന്‍മാരായലും വിശ്വാസികളുടെതായാലും മരണ സംഖ്യ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം കൂടിക്കൊണ്ടിരിക്കുന്നതായി പത്രം പറയുന്നു.
പാര്‍മ നഗരത്തില്‍ മാത്രം അഞ്ചു പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ബ്രെസ്ക്യ, ക്രിമോണ, മിലാന്റെ വടക്കന്‍ മേഖലയിലെ വ്യാവസായിക നഗരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ പുരോഹിതരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഡോക്ടര്‍മാരെ പോലെ രോഗികളുമായി ഏറെ സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ് ഈ കത്തോലിക്ക രാജ്യത്തിലെ പുരോഹിതര്‍. മാസ്ക്, തൊപ്പി, കയ്യുറകള്‍, സുരക്ഷാ കണ്ണടകള്‍ ഒക്കെ ധരിച്ചു ഭൂതങ്ങളെ പോലെയാണ് തങ്ങള്‍ നടക്കുന്നതെന്ന് ഫാദര്‍ ക്ലോഡിയോ ഡെല്‍ മോണ്ടെ പറഞ്ഞു.
അതേ സമയം മരണപ്പെട്ട മറ്റുള്ളവരെ പോലെ പുരോഹിതരേയും അടക്കം ചെയ്യുന്നത് മതപരമായ ചടങ്ങുകള്‍ ഇല്ലാതെയാണ്. നിലവില്‍ രാജ്യത്ത് മതപരമായ ചടങ്ങുകള്‍ക്കും വിവാഹാഘോഷങ്ങള്‍ക്കും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.ഇറ്റലിയില്‍ ഇതുവരെ 4032 പേര്‍ കോവിഡ് ബാധിച്ചു മരണപ്പെട്ടു. ഇന്നലെ മാത്രം മരിച്ചത് 627 പേരാണ്.
കുട്ടനാട് പുളിങ്കുന്ന് വലിയപള്ളിക്ക് സമീപം പടക്കനിര്‍മ്മാണശാലക്ക് തീപിടിച്ച് രണ്ടു മരണം. ഇതില്‍ നാലുപേരുടെ നിലഗുരുതരം. മരണപ്പെട്ടവരും പരിക്കേറ്റവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ്. കൊച്ചുമോന്‍ ആന്റണി പുരയ്ക്കല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പടക്കനിര്‍മ്മാണശാലയിലെ തൊഴിലാളികള്‍ക്കാണ് അപകടമുണ്ടായത്.
പുളിങ്കുന്ന് മുപ്പതില്‍ച്ചിറ റെജി(50), കിഴക്കേച്ചിറ കുഞ്ഞുമോൾ (55) എന്നിവരാണ് മരിച്ചത്. കരിയച്ചിറ ഏലിയാമ്മ തോമസ്(50), മലയില്‍ പുത്തന്‍വീട്ടില്‍ ബിനു(30), കന്നിട്ടച്ചിറ ബിന്ദു (42),കിഴക്കാട്ടുതറ സരസമ്മ(52) കണ്ണാടി ഇടപ്പറമ്പില്‍ വിജയമ്മ(56) എന്നിവരെ ഗുരുതര പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പുളിങ്കുന്ന് തോട്ടാത്തറ ഓമന(49) പുത്തന്‍പുരക്കല്‍ച്ചിറ ഷീല(48) കായല്‍പ്പുറം മുളവനക്കുന്ന് സിദ്ധാര്‍ത്ഥന്‍(64) എന്നിവരെ നിസാരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പകല്‍ രണ്ടോടെയായിരുന്നു അപകടം.
സ്ഫോടനത്തിന്റെ ആഘാതത്തിൽ സ്ഥാപനത്തിന്റെ അയൽ വീടുകൾക്ക് നാശ നഷ്ടമുണ്ടായി.വലിയ പള്ളിക്ക് സമീപമുള്ള നിർമ്മാണ യൂണിറ്റും വീടും സ്ഫോടനത്തിൽ പൂർണ്ണമായും തകർന്നു. കുറച്ചു വീടുകളുടെ ജനാലകളുടെ ചില്ലുകൾ തകർന്നു. ഒരു വീടിന്റെ മതിൽ ഇടിഞ്ഞു. മറ്റൊരു വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു.സ്ഥാപനത്തിന് പടക്ക വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണുള്ളത്. ലൈസൻസ് പ്രകാരം 5 കിലോ നിർമ്മിച്ച പടക്കവും 25 കിലോ ഫാൻസി പടക്കവും മാത്രമേ വിൽക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളു.
ബിജോ തോമസ് അടവിച്ചിറ
ലണ്ടൻ: കൊറോണ രോഗത്തെ അതിജീവിച്ചത് ചിക്കൻ സൂപ്പും നാരങ്ങാവെള്ളവും പാരസെറ്റാമോളും മാത്രം കഴിച്ചാണെന്ന് അവകാശപ്പെട്ട് ബ്രിട്ടീഷുകാരിയായ ഡോക്ടർ. തനിക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ താൻ പുതിയ ഭക്ഷണരീതി പിന്തുടരുകയും പാരസെറ്റമോൾ മരുന്നായി കഴിക്കുകയും ചെയ്‌തെന്നാണ് ഈ ഡോക്ടർ പറയുന്നത്. റോയൽ കോളജിലെ ജിപി വിഭാഗം മുൻ മേധാവി കൂടിയായ സീനിയർ ഡോക്ടർ ക്ലെയർ ജെറാർഡാണ് കോവിഡ് 19 രോഗം ബാധിച്ച താൻ പൂർണ്ണമായും അസുഖം ഭേദപ്പെട്ട് കോവിഡ് വിമുക്തയായെന്ന് അവകാശപ്പെട്ടിരിക്കുന്നത്.
ന്യൂയോർക്കിൽ ഒരു സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ക്ലെയറിന് രോഗം സ്ഥിരീകരിച്ചത്. തുടക്കത്തിൽ ചുമയും ക്ഷീണവുമാണ് അനുഭവപ്പെട്ടതെന്ന് ക്ലെയർ പറയുന്നു. ദീർഘദൂരം വിമാനത്തിൽ യാത്ര ചെയ്തത് കൊണ്ടുളള ക്ഷീണമാണെന്നാണ് താൻ ആദ്യം കരുതിയതെന്നും ഇവർ വെളിപ്പെടുത്തുന്നു.
തുടർന്ന് തൊണ്ടവേദനയും ശരീരോഷ്മാവിന്റെ പെട്ടെന്നുള്ള വർധനയും ഉണ്ടായതോടെ വീട്ടിൽ വിശ്രമിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്റർനെറ്റിന്റെ സഹായത്തോടെ അസുഖത്തെ കുറിച്ച് കൂടുതൽ അറിയാന് ശ്രമിച്ചു. തുടർന്ന് ലോക്കൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൊറോണയാണെന്ന് സ്ഥിരീകരിച്ചതെന്ന് ഈ ഡോക്ടർ പറയുന്നു.