മോദി സർക്കാരിനെതിരായ റാഫേൽ അഴിമതി ആരോപണത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്നുള്ള ഹർജികൾ തള്ളി സുപ്രീം കോടതി. വിധിയിൽ പുനഃപരിശോധന ആവശ്യമില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഹർജികളിൽ കഴമ്പില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്. അതോടൊപ്പം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസും കോടതി തള്ളിയിട്ടുണ്ട്. ‘കാവൽക്കാരൻ കളവ് നടത്തിയെന്ന് സുപ്രീം കോടതിയും അംഗീകരിച്ചു’ എന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയാണ് രാഹുൽ ഗാന്ധി നടത്തിയിരുന്നത്.കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.കെ കൗൾ, കെ.എം ജോസഫ്, എന്നിവരുടെ ബഞ്ചാണ് വിധി പറഞ്ഞത്. രാവിലെ 10:30ന് പുനഃപരിശോധനാ ഹർജിയിലെ വാദം കേട്ട ശേഷമായിരുന്നു വിധിപ്രസ്താവം.
ഫ്രാൻസുമായി ഇന്ത്യ നടത്തിയ റാഫേൽ യുദ്ധവിമാന ഇടപാടിൽ അഴിമതി നടന്നുവെന്ന് ആരോപിച്ചുകൊണ്ട് മുൻ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവരാണ് സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയത്. 2018 ഡിസംബർ 14നാണ് അഴിമതിയാരോപണത്തിൽ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയത്. തുടർന്ന് വിധിയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ഇവർ റിവ്യൂ ഹർജി നൽകുകയായിരുന്നു.
ഷാർജയിൽ നിന്നും രക്ഷിക്കണമെന്ന് കണ്ണീരോടെ അഭ്യർത്ഥിച്ച് വീട്ടമ്മയുടെ വീഡിയോ വന്നതിന് പിന്നാലെ ഭർത്താവിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ട്വിറ്ററിൽ സഹായം തേടി വീട്ടമ്മ വീഡിയോ സന്ദേശം പങ്കുവച്ചതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ഇത് വഴിവച്ചത്. ജാസ്മിൻ സുൽത്താന എന്ന സ്ത്രീയാണ് ട്വിറ്ററിലൂടെയാണ് സഹായം ആവശ്യപ്പെട്ടത്. ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും രക്ഷിക്കണമെന്നുമാണ് ഇവർ വീഡിയോയിൽ അഭ്യർത്ഥിച്ചത്.
മര്‍ദ്ദനമേറ്റ് കലങ്ങിയ കണ്ണുകളുമായാണ് യുവതി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. മുഖത്ത് മര്‍ദനമേറ്റ പാടുകള്‍ വീഡിയോ ദൃശ്യങ്ങളില്‍ കാണാനാവുന്നുണ്ട്. കൂടാതെ കലങ്ങിയ കണ്ണില്‍ നിന്നും രക്തവും ഒഴുകുന്നുണ്ട്. ‘അടിയന്തിരമായി സഹായം വേണം. എന്റെ പേര് ജാസ്മിന്‍ സുല്‍ത്താന. ഞാന്‍ യുഎഇയിലെ ഷാര്‍ജയില്‍ താമസിക്കുന്നു. എന്റെ ഭര്‍ത്താവിന്റെ പേര് മൊഹമ്മദ് ഖിസര്‍ ഉല്ല. എന്നെ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നു. സഹായിക്കണം’ എന്നായിരുന്നു പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞത്. കരഞ്ഞുകൊണ്ടാണ് ഇവര്‍ രക്ഷ തേടിയത്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. കൂടാതെ വിദേശകാര്യ വകുപ്പിന്റെ സഹായവും തേടിയിരുന്നു. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അടക്കമുള്ളവരുടെ പേജുകളിലും ആവശ്യവുമായി നിരവധി പേർ എത്തി.
താന്‍ ബംഗളുരുവില്‍ നിന്നുള്ളതാണെന്നും ഭര്‍ത്താവിനൊപ്പം ഇനിയും യുഎഇയില്‍ താമസിക്കാനാവില്ലെന്നും മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. അഞ്ച് വയസും 17 മാസവും പ്രായമുള്ള തന്റെ രണ്ട് മക്കള്‍ക്കൊപ്പം തനിക്ക് നാട്ടിലേക്ക് മടങ്ങണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. നിരവധിപ്പേര്‍ ഇവരുടെ സന്ദേശം ട്വിറ്റില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. പലരും ട്വിറ്ററിലൂടെ ഷാര്‍ജ പൊലീസിന്റെയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും മന്ത്രിമാരുടെയും സഹായവും തേടി. രണ്ട് വീഡിയോകളാണ് യുവതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തേതില്‍ ഭര്‍ത്താവില്‍ നിന്ന് ക്രൂരമര്‍ദനം ഏറ്റതായും പറയുന്നുണ്ട്. മുഹമ്മദ് ഖിസറുള്ള എന്നാണ് ഭര്‍ത്താവിന്റെ പേരെന്നും ട്വീറ്റില്‍ പറയുന്നു.
ട്വിറ്ററിൽ ഈ വീഡിയോ പ്രചരിപ്പിച്ചതോടെ പൊലീസ് ഇടപെടുകയായിരുന്നു. യുവതിക്ക് ചികിത്സ നൽകിയതായും പൊലീസ് അറിയിച്ചു. അതേസമയം, ദൃശ്യങ്ങൾ ഇനി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
ഭാര്യയെ കിടപ്പുമുറിയില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ വൈശാഖ് ബൈജുവിന്റെ മൊഴി പുറത്തായിരിക്കുകയാണ്. മുളവന ചരുവിള പുത്തന്‍ വീട്ടില്‍ കൃതി (25)യെയാണ് ഭര്‍ത്താവ് കൊല്ലം കോളജ് ജംക്ഷന്‍ ദേവിപ്രിയയില്‍ വൈശാഖ് ബൈജു (28) ശ്വാസം മുട്ടിച്ച് കൊന്നത്. കുടുംബ പ്രശ്‌നങ്ങളുടെ പേരിലുണ്ടായ വഴക്കിനെ തുടര്‍ന്ന് താനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് വൈശാഖ് ബൈജു പൊലീസില്‍ മൊഴിനല്‍കി. ദേഷ്യം വന്നപ്പോള്‍ തല തലയിണയില്‍ അമര്‍ത്തുകയായിരുന്നെന്നും കൊല്ലാന്‍ വേണ്ടി ചെയ്തതല്ലെന്നുമാണ് ബൈജു മൊഴി നല്‍കിയത്. ബൈജുവിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് വീട്ടിലെത്തിയ വൈശാഖ് കിടപ്പുമുറിയില്‍ ഭാര്യ കൃതിയുമായി സംസാരിച്ച് വഴക്കായി. ദേഷ്യം വന്നതോടെ കട്ടിലില്‍ ഇരുന്ന കൃതിയെ തലയ്ക്ക് പിടിച്ച് തലയിണയില്‍ അമര്‍ത്തി പിടിച്ചു. പിന്നീട് പിടിവിട്ട് നോക്കിയപ്പോള്‍ ചലനമറ്റ നിലയിലായിരുന്നു. കൊലപ്പെടുത്താന്‍ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ ചെയ്തതാണെന്നും ബൈജു പറഞ്ഞു. ഭാര്യ മരിച്ചെന്നറിഞ്ഞപ്പോള്‍ മാനസികമായി തകര്‍ന്ന ബൈജു പിന്നീട് ഏതു മാര്‍ഗവും അവിടെ നിന്ന് രക്ഷപെടാനുള്ള ശ്രമത്തെക്കുറിച്ച് ആലോചിക്കുന്നതിനിടെയാണ് കൃതിയുടെ അമ്മ കതകില്‍ തട്ടി വിളിച്ചത്. പെട്ടെന്ന് വിവരം പറഞ്ഞ് മുറി വിട്ട് ഇറങ്ങി കാറോടിച്ച് പോയി. കൊല്ലത്തെ സ്വന്തം വീട്ടില്‍ ഫോണ്‍ ചെയ്ത് വിവരം പറഞ്ഞെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. പിന്നീട് ഒരു സുഹൃത്തു വഴി പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
അതേസമയം, ഇവര്‍ തമ്മില്‍ സുഖകരമായ ദാമ്പത്യ ജീവിതമല്ലെന്നും, സാമ്പത്തിക താല്‍പര്യം മാത്രമാണ് വൈശാഖിന്റെ ലക്ഷ്യമെന്നും കൃതിയുടെ ഡയറി കുറിപ്പില്‍ എഴുതിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. നാല് വര്‍ഷം മുന്‍പ് കൃതി തലച്ചിറ സ്വദേശിയെ വിവാഹം കഴിച്ച് കുഞ്ഞിന് നാലു മാസം പ്രായമുള്ളപ്പോള്‍ വിവാഹമോചിതയായതാണ്. തുടര്‍ന്ന് വൈശാഖുമായി ഫേസ്ബുക് വഴി പരിചയപ്പെട്ട് അടുപ്പത്തിലായി. കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന് വൈശാഖ് സജീവമായി മുളവനയിലെ വീട്ടിലുണ്ടായിരുന്നു. പിന്നീട് 2018ല്‍ ഇവര്‍ തമ്മില്‍ റജിസ്റ്റര്‍ വിവാഹം നടത്തി. എന്നാല്‍ ഈ വിവാഹത്തിന് വൈശാഖിന്റെ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. പിന്നീട് കല്യാണമായി നടത്താമെന്ന് പറഞ്ഞ് അവരെ സമ്മതിപ്പിക്കുകയായിരുന്നു. തുടര്‍ന്് ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലത്തെ പ്രധാന ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം ഗള്‍ഫിലേക്ക് പോയ വൈശാഖ് ഒരു മാസത്തിനുള്ളില്‍ തിരിച്ചെത്തി. പിന്നീട് നാട്ടില്‍ എഡ്യൂക്കേഷനല്‍ കണ്‍സള്‍ന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. ബിസിനസ് ആവശ്യമെന്ന് പറഞ്ഞ് വസ്തു പണയപ്പെടുത്തിയും മറ്റും പല തവണയായി കൃതിയുടെ വീട്ടുകാരില്‍ നിന്നും വൈശാഖ് 25 ലക്ഷത്തിലധികം രൂപ വാങ്ങിയതായി വീട്ടുകാര്‍ പറഞ്ഞു.
മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ ഒളിവില്‍. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് അധ്യാപകന്‍ ഒളിവില്‍ പോയത്.
ഫാത്തിമയുടെ ബന്ധുക്കള്‍ കേസ് അന്വേഷിക്കുന്ന കോട്ടൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് അതില്‍ സുദര്‍ശന്‍ പത്മനാഭനാണ് തന്റെ മരണകാരണമെന്ന് ആരോപിക്കുന്ന കുറിപ്പ് കണ്ടെത്തിയത്. അതേസമയം ആത്മഹത്യക്കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് കോട്ടൂര്‍ പോലീസ് നല്‍കുന്ന വിശദീകരണം.
നിരുത്തരവാദപരമായാണ് കോട്ടൂര്‍ പോലീസ് സ്‌റ്റേഷന്‍ കേസില്‍ ഇടപെട്ടത്. ഐഐടി പ്രദേശത്തെ പോലീസ് സ്‌റ്റേഷനാണ് കോട്ടൂര്‍. എഫ്‌ഐആര്‍ വാങ്ങാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ അവിടെ മേശപ്പുറത്തിരിക്കുന്ന ഫോണുകളിലൊന്ന് ഫാത്തിമയുടേതാണെന്ന് ആയിഷ തിരിച്ചറിഞ്ഞിരുന്നു. ഫാത്തിമയുടെ മരണത്തിലെ സുപ്രധാന തെളിവായ ആ ഫോണ്‍ വളരെ നിരുത്തരവാദപരമായാണ് കൈകാര്യം ചെയ്തത്. ഞങ്ങള്‍ ഫോണ്‍ ആവശ്യപ്പെട്ടു. അത് കിട്ടിയപ്പോഴാണ് അതിനുള്ളില്‍ നിന്നും ആ ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. തുറക്കുമ്പോള്‍ തന്നെ സ്‌ക്രീനിലുണ്ടായിരുന്നത് അധ്യാപകനെതിരായ വാക്കുകളായിരുന്നു. ഈ അധ്യാപകനാണ് ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുന്നത്.
ഇതിനിടെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ആത്മഹത്യക്കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഇന്റേണല്‍ മാര്‍ക്ക് കുറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും അവര്‍ പറയുന്നു. സുദര്‍ശന്‍ പത്മനാഭന്‍ കൈകാര്യം ചെയ്തിരുന്ന വിഷയത്തിന് 20ല്‍ 13 മാര്‍ക്കാണ് ഫാത്തിമയ്ക്ക് ലഭിച്ചത്. അഞ്ച് മാര്‍ക്കിന് കൂടി യോഗ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫാത്തിമ വകുപ്പ് മേധാവിയെ കണ്ടിരുന്നു. അന്ന് വൈകിട്ടാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
മൊബൈല്‍ ഫോണിലെ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ അധ്യാപകനെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായിരുന്നില്ല. അതേസമയം സുദര്‍ശന്‍ പത്മനാഭനെതിരെയോ മറ്റേതെങ്കിലും അധ്യാപകര്‍ക്കെതിരെയോ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഐഐടി രജിസ്ട്രാര്‍ പറയുന്നത്.
മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യതയൊരുങ്ങുന്നു. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ അടിസ്ഥാനപരമായ ചില യോജിപ്പുകളില്‍ ഇതിനകം എത്തിയിട്ടുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രിസ്ഥാനം പകുതിവീതം കാലയളവില്‍ ശിവസേനയും എന്‍സിപിയും കൈവശം വെക്കും. ഉപമുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസ്സിനായിരിക്കും.
കോണ്‍ഗ്രസ് ഭരണത്തില്‍ നേരിട്ട് പങ്കാളിയാകാതെ പുറത്തു നിന്നും പന്തുണയ്ക്കുമെന്ന രീതിയിലാണ് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ എന്‍ഡിടിവി നല്‍കുന്ന പുതിയ റിപ്പോര്‍ട്ട് പറയുന്നത് കോണ്‍ഗ്രസ് സര്‍ക്കാരിലുണ്ടാകുമെന്നാണ്. ഇതിനായി ശിവസേന എന്‍ഡിഎയില്‍ നിന്നും പുറത്തുപോരണമെന്ന ആവശ്യവും എന്‍സിപിയും കോണ്‍ഗ്രസ്സും മുമ്പോട്ടു വെക്കും.
അഞ്ച് വര്‍ഷത്തേക്ക് ഉപമുഖ്യമന്ത്രിസ്ഥാനം തങ്ങള്‍ക്ക് വേണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ഡിമാന്‍ഡ്. കൂടാതെ സ്പീക്കര്‍ സ്ഥാനവും ആവശ്യപ്പെടും. മൂന്ന് കക്ഷികളും തുല്യമായാണ് മന്ത്രിസ്ഥാനങ്ങള്‍ വീതിച്ചെടുക്കുക. അതെസമയം ഇതില്‍ സുപ്രധാനമായ മന്ത്രിസ്ഥാനങ്ങള്‍ ആര്‍ക്കെല്ലാം കിട്ടുമെന്നത് സംബന്ധിച്ച് വ്യക്തത ഇപ്പോഴും വന്നിട്ടില്ല.
പ്രത്യയശാസ്ത്രപരമായ കാര്യങ്ങളിലുള്ള കടുത്ത വിയോജിപ്പിനെ എങ്ങനെ നേരിടുമെന്നതാണ് ചര്‍ച്ചകളില്‍ പ്രധാന വിഷയങ്ങളിലൊന്ന്. സഖ്യം നിലവില്‍ വന്നാല്‍ ശിവസേന തങ്ങളുടെ തീവ്ര ആശയഗതികള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്നും പിന്‍വാങ്ങണമെന്നതാണ് കോണ്‍ഗ്രസ്സിന്റെയും എന്‍സിപിയുടെയും താല്‍പര്യം. ബാബരി പള്ളി വിഷയത്തില്‍ ശിവസേനയുടെ മുഖ്യമന്ത്രി പിന്നീട് പ്രതികരിക്കാന്‍ പാടുള്ളതല്ല. കഴിഞ്ഞദിവസം സുപ്രീംകോടതിയുടെ ബാബരി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ.
രാഷ്ട്രീയത്തിന്റെ ഗതി മാറുകയാണെന്നും ആശയപരമായ ഭിന്നിപ്പുകള്‍ മാറ്റിവെച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും കഴിഞ്ഞദിവസം താക്കറെ പറയുകയുണ്ടായി.
ശബരിമല വിധി പുനഃപരിശോധിക്കും. വിധി ഏഴംഗ ബഞ്ച് പുന:പരിശോധിക്കും. സുപ്രീംകോടതി ഏഴംഗ ഭരണഘടനാബെഞ്ചിനു വിട്ടു. വിവിധമതങ്ങളില്‍ സമാനപ്രശ്നങ്ങളുണ്ടെന്ന് സുപ്രീംകോടതി അഞ്ചംഗബെഞ്ച് നിരീക്ഷിച്ചു. മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശനവും വിശാലബെഞ്ച് പരിശോധിക്കും. വിധി വിയോജനത്തോടെയാണ്. ഏഴംഗ ബെഞ്ചിന് വിട്ടതിനോട് വിയോജിച്ച് രണ്ടു ജഡ്ജിമാര്‍ രംഗത്തെത്തി. നരിമാനും ചന്ദ്രചൂഢുമാണ് വിയോജിച്ച ജസ്റ്റിസുമാര്‍.
മതത്തിന്റെ പേരിൽ സ്ത്രീകളെ ഒഴിച്ചുകൂടാനാവാത്ത കാര്യമാണോയെന്ന് കോടതി ചോദിച്ചു. മതപരമായ ആചാരങ്ങൾ സദാചാരത്തിന് വിരുദ്ധമാകരുത്. സ്ത്രീയ്ക്കും-പുരുഷനും മതത്തിൽ തുല്യവകാശമാണെന്ന് വിധി പ്രസ്താവനയുടെ തുടക്കത്തിൽ കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. നാല് റിട്ട് ഹര്‍ജികളുള്‍പ്പെടേ അറുപത് ഹര്‍ജികളില്‍ തുറന്നകോടതിയില്‍ വാദം കേട്ട ശേഷമാണ് വിധി പറയാനായി ഇന്നത്തേക്ക് മാറ്റിയത്.
യുവതി പ്രവേശനം അനുവദിച്ച് 2018 സെപ്റ്റംബര്‍ 28നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ച് വിധിച്ചത്. ഇതിനെതിരായ 56 പുന:പരിശോധന ഹര്‍ജികളും നാല് റിട്ട് ഹര്‍ജികളിലും കഴിഞ്ഞ ഫെബ്രുവരി ആറിന് തുറന്നകോടതിയില്‍ വാദം കേട്ടു. ശബരിമല തന്ത്രി കണ്ഠര് രാജീവര്, എന്‍.എസ്.എസ്, പന്തളം കൊട്ടാരം നിര്‍വാഹക സംഘം, ശബരിമല ആചാര സംരക്ഷണ സമിതി, ദേവസ്വം ബോര്‍ഡ് മുന്‍അധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരായിരുന്നു മുഖ്യഹര്‍ജിക്കാര്‍.
മറുവശത്ത് സംസ്ഥാന സര്‍ക്കാരും, ദേവസ്വം ബോര്‍ഡും, യങ് ഇന്ത്യന്‍ ലോയേഴ്സ് അസോസിയേഷന്‍, ഹാപ്പി ടു ബ്ലീഡ് പോലുള്ള സംഘടനകളും. യുവതി പ്രവേശ വിലക്ക് വിവേചനപരമോ, അയിത്തമോ അല്ല. നൈഷ്ഠിക ബ്രമ്ഹചാരിയെന്ന നിലക്കുള്ള പ്രതിഷ്ഠയുടെ സ്വഭാവം പരിഗണിച്ചാണ് പ്രത്യേക പ്രായ പരിധിയിലുള്ള സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് തുടങ്ങയവയാണ് ഹര്‍ജിക്കാരുടെ വാദങ്ങള്‍. വിലക്കിന്‍റെ അടിസ്ഥാനം അയിത്തവും, ആര്‍ത്തവം അശുദ്ധിയാണെന്ന കാഴ്ചപാടുമാണ്. യുവതി പ്രവേശവിലക്ക് ഒഴിവാക്കാന്‍ പറ്റാത്ത ആചാരമല്ലെന്നും എതിര്‍ കക്ഷികള്‍ വാദിച്ചു.
ഭരണഘടന ബെഞ്ചിലെ നാല് അംഗങ്ങളില്‍ മൂന്നു പേരും യുവതി പ്രവേശത്തെ അനുകൂലിച്ചിരുന്നു.
ശബരിമല വിധിയുടെ പേരില്‍ അക്രമത്തിന് മുതിര്‍ന്നാല്‍ കര്‍ശന നടപടി. സമൂഹമാധ്യമങ്ങളും ഗ്രൂപ്പുകളും നിരീക്ഷണത്തിലെന്ന് പൊലീസ്. യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച് 2018 സെപ്തംബര്‍ 28ന് സുപ്രിംകോടതി വിധിയെത്തിയപ്പോള്‍ ശബരിമലയും കേരളത്തിലെ തെരുവുകളും സംഘർഷഭരിതമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് കനത്ത ജാഗ്രത പുറപ്പെടുവിച്ചത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ശബരിമലയിലോ, നിലയ്ക്കലിലൊ, പമ്പയിലോ കടുത്ത നിയന്ത്രണങ്ങള്‍ ഒന്നുമില്ല. സുഗമമായ ദര്‍ശനം കഴിഞ്ഞാണ് തീര്‍ഥാടകര്‍ മടങ്ങുന്നത്. അതുകൊണ്ടുതന്നെ സന്നിധാനത്ത് ഇത്തവണ വനിതാപൊലീസിനെ വിന്യസിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നത്തെ വിധിയോടെ ഇതിനൊക്കെ മാറ്റം വന്നക്കാം. യുവതി പ്രവേശവിധിക്കുശേഷം പലപ്പോഴും സംഘര്‍ഷഭൂമിയായിരുന്നു ശബരിമല. തീര്‍ഥാടനകാലം അശാന്തിയുടെതായി. വരാനിരിക്കുന്ന വിധിയനുസരിച്ച് സുരക്ഷയും നിയന്ത്രണവും കടുപ്പിപ്പിച്ചേക്കാം.
സുപ്രീം കോടതി വിധിഎന്തായാലും അംഗീകരിക്കുമെന്ന് നിലപാടുപറയുന്നുണ്ടെങ്കിലും, യുവതിപ്രവേശത്തിന് കളമഒരുങ്ങിയാല്‍ സംഘടനകളുടെ നിലപാട് മാറിയേക്കാം.
മലയാളത്തിന്റെ പ്രിയനായകനാണ് ദിലീപ്. താരം നായകനാകുന്ന പുതിയ ചിത്രം ‘ജാക് ഡാനിയേല്‍’ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ജീവിതത്തില്‍ മുന്നോട്ടു പോകാനുള്ള ഊര്‍ജം നല്‍കുന്നത് തന്റെ പെണ്‍മക്കളാണെന്നും ഭൂരിപക്ഷം ആളുകളും സത്യം അറിയാന്‍ ശ്രമിക്കാതെയാണ് തനിക്കെതിരെ വിമര്‍ശനമുന്നയിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
‘എനിക്കും കുടുംബമുണ്ട്, ഞാന്‍ ക്രൂരനല്ല. കുടുംബവുമായി അങ്ങേയറ്റം അടുപ്പമുള്ള ഒരാളാണ് ഞാന്‍. അതിനാല്‍ മറ്റേതു വ്യക്തിയും കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങള്‍ എന്റെ ജീവിതത്തിലുമുണ്ട്. എല്ലാവര്‍ക്കും നല്ലതുവരട്ടെ എന്നേ ഞാന്‍ പ്രാര്‍ത്ഥിക്കുന്നുള്ളൂ”.– ദിലീപ് പറഞ്ഞു. പലരും തന്നെ നശിപ്പിക്കാന്‍ ശ്രമിച്ചപ്പോഴും പ്രേക്ഷകര്‍ കൂടെയുണ്ടെന്ന് വ്യക്തമാക്കിത്തന്നത് രാമലീല എന്ന സിനിമയുടെ വിജയമാണ്. 22 വര്‍ഷമായി സിനിമയിലുള്ള തനിക്ക് പിന്തുണ ആവശ്യമായി വന്ന ഘട്ടത്തില്‍ ജനങ്ങള്‍ മാത്രമേ കൂടെ നിന്നുള്ളൂവെന്നും പറഞ്ഞു. എസ്.എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ‘ജാക് ഡാനിയേല്‍’ ല്‍ തമിഴ് നടന്‍ അര്‍ജുനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.
കേരളത്തിലെ ഏറ്റവും തിരക്കേറിയ നഗരമാണ് കൊച്ചി. മെട്രോയും ലുലു മാളും ഒക്കെ വന്നതോടെ കൊച്ചി ഇപ്പോൾ വേറെ ലെവലായി മാറിയിരിക്കുകയാണ്. ഒരു മെട്രോ നഗരത്തോട് കിടപിടിക്കുന്ന ഈ കൊച്ചിയിൽ ഒരു ദിവസം താമസിക്കുവാൻ റൂമിന് എത്ര രൂപ വാടക കൊടുക്കേണ്ടി വരും? അത് എസി റൂം ആണെങ്കിലോ? പിന്നെ പറയുകയേ വേണ്ട. എന്നാൽ ഇപ്പോൾ കൊച്ചിയിൽ എത്തുന്നവർക്ക് അധികം പണച്ചെലവില്ലാതെ സുരക്ഷിതമായി വൃത്തിയോടെ തങ്ങുവാൻ ഒരു സംവിധാനം വന്നിരിക്കുകയാണ്. വാടക കേട്ടാൽ അന്തം വിട്ടു പോകും. വെറും 395 രൂപ.. അതും എസിയിൽ കിടക്കുവാൻ. എന്താ അത്ഭുതം തോന്നുന്നില്ലേ? ഇത് എവിടെയാണെന്നായിരിക്കും ഇപ്പോൾ ചിന്തിക്കുന്നത്. പറഞ്ഞുതരാം.
കൊച്ചി മെട്രോയുടെ എംജി റോഡ് സ്റ്റേഷനിലാണ് എല്ലാവർക്കും ഉപകാരപ്രദമായ ഒരു ഡോർമിറ്ററി തുടങ്ങിയിരിക്കുന്നത്. പീറ്റേഴ്‌സ് ഇൻ എന്ന പേരിലാണു ഡോർമെട്രിയുടെ പ്രവർത്തനം. ഇരുന്നൂറ് കിടക്കകളും നാല്‍പത് ടോയിലെറ്റുകളുമുണ്ട് ട്രയിന്‍ കമ്പാര്‍ട്ട്‌മെമെന്റിന്റെ മാതൃകയിലുള്ള ഈ എ സി ഡോര്‍മെട്രിയില്‍. കൊച്ചിയിലെത്തുന്ന ആര്‍ക്കും മിതമായ ചിലവില്‍ ഇവിടെ താമസിക്കാം. ഒരു ദിവസം താമസിക്കാന്‍ 395 രൂപയാകും. സ്ത്രീകള്‍ക്ക് പ്രത്യേകം കമ്പാര്‍ട്ട്‌മെന്റ് മുറികളുമുണ്ട്. മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ് റീഡിങ്ങ് ലൈറ്റ്, വൈഫൈ, ലോക്കര്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ഇന്ത്യയിൽ മെട്രോ സ്റ്റേഷൻ കേന്ദ്രമാക്കിയിട്ടുള്ള ആദ്യത്തെ ഡോർമിറ്ററി ആണിത്.
താമസക്കാർക്ക് സുരക്ഷിതവും വൃത്തിയുള്ളതുമായ സ്ഥലത്ത് സ്വച്ഛമായ വിശ്രമമാണു പീറ്റേഴ്‌സ് ഇൻ മെട്രോ സ്റ്റേഷനുകളിൽ ഒരുക്കുന്ന ഡോർമെട്രികളിൽ പ്രദാനം ചെയ്കയെന്നു കമ്പനിയുടെ മാനേജിങ് ഡയറക്ടർ ഫ്രാൻസിസ് മുക്കാണിക്കൽ പറഞ്ഞു. ഈ സംവിധാനം മറ്റുള്ള സ്റ്റേഷനുകളിലേക്കു കൂടി വ്യാപിപ്പിക്കാനാണു പദ്ധതി. വിവാഹ ആവശ്യങ്ങൾക്കായും യാത്രാ പരിപാടികൾക്കുമായും എത്തുന്നവർക്കു ചെലവ് കുറഞ്ഞ രീതിയിൽ ഒന്നിച്ചു താമസിക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കൂടാതെ 900 രൂപയ്ക്ക് കൊച്ചിയിലെ കാഴ്ചകൾ കാണാനുള്ള അവസരവും ഒരുക്കും.
രാത്രി ഏഴിനു ചെക്ക് ഇൻ ചെയുന്ന ഒരാൾക്കു രാവിലെ എട്ടു വരെ ഇവിടെ കഴിയാം. പകൽ സമയ വിശ്രമത്തിനും അവസരമുണ്ട്. ഒരു രാത്രി താമസത്തിന് 395 രൂപയാണു ഫീസ്. കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള കംപാർട്മെന്റ് മുറികളും ഉണ്ട്. കൂട്ടമായി എത്തുന്നവര്‍ക്ക് പ്രത്യേക പാക്കേജുകളും ഉണ്ടാകും. ഈ പദ്ധതി മറ്റ് സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതും ആലോചനയിലുണ്ട്. എംഎൽഎമാരായ എസ്. ശർമ, പി.ടി. തോമസ്, ഡൊമനിക് പ്രസന്റേഷൻ, വി.ഡി. സതീശൻ, മേയർ സൗമിനി ജയിൻ, കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ് തുടങ്ങിയവർ ചേർന്നാണ് എം.ജി. റോഡ് മെട്രോയിലെ പീറ്റേഴ്‌സ് ഇൻ എന്ന എസി ഡോർമെട്രി സംവിധാനം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്ന മറിയ ഏജൻസീസിനാണു നടത്തിപ്പു ചുമതല. ഫോൺ: 77366 66181.
തെലുങ്ക് സൂപ്പർ താരം രാജശേഖർ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. വിജയവാഡയില്‍ നിന്നും ഹൈദരാബാദിലേക്കുള്ള യാത്രാ മധ്യേയാണ് നടന്‍റെ വാഹനം അപകടത്തിൽ പെടുന്നത്. രാജശേഖര്‍ സഞ്ചരിച്ച മേഴ്സിഡസ് ബെന്‍സ് രാത്രി ഒന്നരയോടെ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു കയറുകയായിരുന്നു. തലനാരിഴയ്ക്കാണ് നിസാര പരുക്കുകളോടെ നടൻ രക്ഷപെട്ടത്
അപകടം കണ്ടെത്തിയ വഴിയാത്രക്കാരാണ് താരത്തെ കാറിനുള്ളിൽ നിന്ന് വലിച്ച് പുറത്തിറക്കിയത്. കാറിൻറെ ചില്ല് തകർത്തായിരുന്നു രക്ഷാപ്രവർത്തനം. വാഹനത്തിലുള്ളത് രാജശേഖർ ആണെന്ന് ഇവർ തിരിച്ചറിഞ്ഞിരുന്നു.
അപകടത്തിൽ തനിക്ക് കാര്യമായ പരുക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് നടൻ തന്നെ വെളിപ്പെടുത്തലുമായി എത്തി.. എന്നാൽ കാറിന് കാര്യമായ തകരാറുകൾ സംഭവിച്ചിട്ടുണ്ട്. അപകടം നടക്കുമ്പോൾ വാഹനത്തിൻറെ ഡ്രൈവറും നടനും മാത്രമായിരുന്നു വണ്ടിക്കുള്ളിൽ ഉണ്ടായിരുന്നത്. അമിത വേഗതയിൽ എത്തിയതാണ് അപകട കാരണമെന്നാണ് കണക്കാക്കുന്നത്.
അപകട വിവരം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും രാജശേഖറിന്റെ ഭാര്യ എത്തി അദ്ദേഹത്തെ മറ്റൊരു കാറില്‍ കൊണ്ടുപോകുകയായിരുന്നു മദ്യപിച്ചാണോ വാഹനം ഓടിച്ചത് എന്നറിയാനായി അപകടം നടന്ന സ്ഥലത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.
തെലുങ്കിൽ നിരവധി ആരാധകരുള്ള മുതിർന്ന താരമാണ് രാജശേഖർ. 2017 ലും സമാനമായ രീതിയില്‍ രാജശേഖർ അപകടത്തിൽ പെട്ടിരുന്നു. മുപ്പത് വർഷത്തെ അഭിനയ ജീവിതത്തിൽ ഏകദേശം എൺപതിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.,