കേന്ദ്രസര്‍ക്കാരിന്‍റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് വഴങ്ങി അമ്മയുടെ മോചനം ആഗ്രഹിക്കുന്നില്ലെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി. എത്രകാലം കാത്തിരിക്കേണ്ടിവന്നാലും സര്‍ക്കാരിന്‍റെ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ പോരാടുമെന്ന് ഇല്‍തിജ പറഞ്ഞു.
ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണമായ ഘട്ടത്തിലൂടെയാണ് ഓരോ കശ്മീരിയെയും പോലെ താനും കടന്നുപോകുന്നത്. പക്ഷേ ദിവസവും ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ ആരുടെ മകളാണെന്ന് ഓര്‍ക്കും. ആ ധൈര്യമാണ് കഴിഞ്ഞ ആറ് മാസം ഒറ്റയ്ക്ക് പൊരുതാന്‍ കരുത്തായത്.
പ്രത്യേക പദവി നീക്കം ചെയ്തതിനെതിരെ സംസാരിക്കില്ലെന്ന് ഒപ്പിട്ട് നല്‍കിയാല്‍ മെഹബൂബ അടക്കമുള്ള നേതാക്കളെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തയാറാണ്. പക്ഷെ അങ്ങനെ കീഴടങ്ങാന്‍ ഒരുക്കമല്ല.
വിദേശ പ്രതിനിധികള്‍ക്ക് പകരം സ്വന്തം നാട്ടിലെ രാഷ്ട്രീയക്കാരെ കശ്മിരിലേക്ക് വിടാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോയെന്നും ഇല്‍തിജ ചോദിക്കുന്നു. രാഷ്ട്രീയപ്രവേശം ഇപ്പോള്‍ പരിഗണനയിലില്ല. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പിഡിപി മല്‍സരിക്കുമോയെന്ന് നേതാക്കള്‍ തീരുമാനിക്കുമെന്നും ഇല്‍ത്തിജ പറഞ്ഞു.
മലപ്പുറം തിരൂരിൽ കഴിഞ്ഞ 9 വർഷത്തിനിടെ ഒരേ മാതാപിതാക്കളുടെ ആറു കുട്ടികളും മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. ഇന്നലെ മരിച്ച മൂന്നുമാസം പ്രായമായ കുട്ടിയുടെ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. പ്രാഥമിക പരിശോധനകളിൽ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തലെങ്കിലും സംശയ നിവാരണത്തിനായി പഴുതുകൾ അടച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്.
തിരൂർ കോരങ്ങത്ത് പള്ളിയിൽ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് നടത്തിയ ഇൻക്വസ്റ്റിലും പോസ്റ്റ്മോർട്ടത്തിലുമാണ് കുട്ടിയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന പ്രാഥമിക വിലയിരുത്തൽ. ശരീരത്തിൽ മുറിവേറ്റതിന്റേയോ, ക്ഷതമേറ്റതിന്റേയോ ലക്ഷണങ്ങളില്ല. വിഷം ഉള്ളിൽ ചെന്ന ലക്ഷണങ്ങളും കണ്ടെത്താനായില്ല. ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനക്കയച്ചു. കുട്ടികൾ മരിച്ചത് ജനിതക പ്രശ്നങ്ങൾ കാരണമാണെന്ന ബന്ധുക്കളുടെ ഉറപ്പ് ശരിവെയ്ക്കുന്ന തരത്തിലാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും ലഭിച്ച വിവരമെന്നാണ് സൂചന.
മൂന്നാമത്തെ കുട്ടിയുടെ ആരോഗ്യ റിപ്പോർട്ടുകളാണ് പരിശോധനയ്ക്കായി എറണാകുളത്തേക്കും പിന്നീട് ഹൈദരാബാദിലേക്കും അയച്ചിരുന്നത്. തിരൂർ ജില്ലാ ആശുപത്രിയിലാണ് ഇന്നലെ മരിച്ച കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തിയത്. ആറ് കുട്ടികളിൽ മൂന്നാമത്തെ പെൺകുട്ടി നാലരവയസിലും മറ്റു കുരുന്നുകൾ ഒരു വയസ് തികയും മുൻപെയുമാണ് മരിച്ചത്.
തമിഴ്നാട്ടിലെ കമ്പത്ത് യുവാവിനെ കൊലപ്പെടുത്തി തലയും കൈകാലുകളും വെട്ടി മാറ്റി പല സ്ഥലങ്ങളിലായി ഉപേക്ഷിച്ച സംഭവത്തിൽ ലഹരിമരുന്നിന് അടിമപ്പെട്ട മകന്റെ ശല്യം സഹിക്കാനാകാതെയാണു കൊല നടത്തിയതെന്ന് അറസ്റ്റിലായ അമ്മയുടെ മൊഴി. കമ്പം നാട്ടുക്കൽത്തെരുവിൽ വിഘ്നേശ്വരൻ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിഘ്നേശ്വരന്റെ അമ്മ സെൽവി (49), സഹോദരൻ വിജയഭാരത്(25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പാലിൽ ഉറക്കഗുളിക കലർത്തി നൽകിയശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് അമ്മ സെൽവി പൊലീസിനോടു പറഞ്ഞു. കുളിമുറിയിൽ എത്തിച്ച് മൃതദേഹത്തിന്റെ തലയും കൈകാലുകളും വെട്ടി മാറ്റിയെന്നും ഇതിനു ശേഷമാണു ചാക്കിലാക്കിയതെന്നും സെൽവിയും ഇളയമകൻ വിജയഭാരതും മൊഴി നൽകി.
ശരീരത്തിലെ ആന്തരികാവയവങ്ങൾ പോലും മുറിച്ചു മാറ്റിയ ശേഷമാണു 3 ചാക്കുകളിലായി രണ്ടു പൊട്ടക്കിണറ്റിലും ആറ്റിലും തള്ളിയത്. ഞായറാഴ്ച രാത്രിയിലാണു തലയും കൈകാലുകളും വെട്ടി മാറ്റിയ ഉടൽ മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നു വൈഗയിലേക്കു വെള്ളം കൊണ്ടു പോകുന്ന കനാലിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണു വിജയഭാരത് വീട്ടിലെത്തിയത്. തുടർന്നാണു സഹോദരനെ കൊലപ്പെടുത്താൻ ഇയാൾ പദ്ധതി ആസൂത്രണം ചെയ്തത്.
അന്നു വൈകിട്ടാണു വിഘ്നേശ്വരനു പാലിൽ ഉറക്കഗുളിക കലർത്തി അമ്മ സെൽവി നൽകിയതെന്നു പൊലീസ് പറഞ്ഞു. എൻജിനീയറിങ് ബിരുദധാരിയായ വിഘ്നേശ്വരൻ ലഹരിമരുന്നിന് അടിമയായതിനെത്തുടർന്ന് ജോലി ഉപേക്ഷിച്ചിരുന്നു. കോയമ്പത്തൂരിൽ താമസമാക്കിയിരുന്ന വിഘ്നേശരൻ, വിജയഭാരതിന്റെ വിവാഹവുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുൻപാണു നാട്ടിൽ എത്തിയത്. ഈ മാസം ഏഴിനായിരുന്നു വിജയഭാരതിന്റെ വിവാഹം.
വിവാഹ ശേഷം വിജയഭാരതിന്റെ ഭാര്യയെ അടുത്ത ബന്ധുവിന്റെ വീട്ടിലാക്കിയ ശേഷം വിജയഭാരത് കോയമ്പത്തൂരിൽ ജോലിക്കു പോയി. മൃതദേഹം ആരും കണ്ടെത്താതിരിക്കാനാണ് കൊലപാതകത്തിനു ശേഷം അവയവങ്ങൾ മുറിച്ചുമാറ്റി വിവിധ സ്ഥലങ്ങളിൽ തള്ളിയത്. കമ്പം ടൗണിൽ നിന്ന് വിവിധ ദിശകളിലേക്കുള്ള വഴികളിലാണ് ഇവ ഉപേക്ഷിച്ചത്.
തല കെകെ പെട്ടി റോഡിൽ ഒരു പൊട്ടക്കിണറ്റിലും കൈകാലുകൾ കമ്പത്ത് നിന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള കിണറ്റിലുമാണ് ഉപേക്ഷിച്ചത്. ഇവ രണ്ടും പൊലീസ് ഇന്നലെ കണ്ടെടുത്തു. ചാക്കിൽ കെട്ടിയ ഉടൽ ഉപേക്ഷിക്കാൻ ചുരുളിപ്പെട്ടിയിൽ എത്തിയ ഇവരെ കണ്ട മീൻപിടിത്തക്കാർ നൽകിയ മൊഴിയും കമ്പം ടൗണിൽ പൊലീസ് സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങളുമാണു പിടികൂടാൻ സഹായകമായത്. ഇന്നലെ രാത്രി തന്നെ പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരെയും റിമാൻഡ് ചെയ്തു.
ദൃശ്യം എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കായ ‘പാപനാശം’, കൊല നടത്തുന്നതിനു മുൻപു പല തവണ കണ്ടിരുന്നതായി വിജയഭാരത് പൊലീസിനു മൊഴി നൽകി.കൊലപാതകത്തിനു ശേഷം മൃതദേഹം മറവു ചെയ്തിട്ട് ഒന്നും സംഭവിക്കാത്ത വിധത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാനായിരുന്നു അമ്മയുടെയും ഇളയ മകനായ വിജയഭാരതിന്റെയും പദ്ധതി. ഞായർ രാത്രി പത്തരയോടെ കമ്പം – ചുരുളിപ്പെട്ടിൽ റോഡിൽ വിഘ്നേശ്വരന്റെ മൃതദേഹത്തിന്റെ ഉടൽ ഉപേക്ഷിക്കാൻ എത്തിയപ്പോഴാണ് ഇവിടെ മീൻ പിടിക്കാൻ പുഴയോരത്ത് കാത്തിരുന്ന 2 പേർ ഇവരെ കണ്ടത്.
രാത്രി വൈകിയ വേളയിൽ ഒരു സ്ത്രീയും പുരുഷനും ബൈക്കിൽ എത്തി ചാക്കുകെട്ട് വെള്ളത്തിൽ ഉപേക്ഷിക്കുന്നതിൽ സംശയം തോന്നിയ ഇവർ ബൈക്കിന്റെ നമ്പർ ശ്രദ്ധിക്കുകയും വിവരങ്ങൾ ചോദിക്കുകയും ചെയ്തിരുന്നു. ഭർത്താവ് മരിച്ചതിനു വീട്ടിൽ നടത്തിയ പൂജകളുടെ അവശിഷ്ടങ്ങളാണ് ഇതെന്നായിരുന്നു മറുപടി. ചാക്കുകെട്ട് ഇവർ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞെങ്കിലും വെള്ളമൊഴുക്ക് കുറവായിരുന്നു.
ചാക്കുകെട്ട് തള്ളിയവർ മടങ്ങിയപ്പോൾ സംശയം തോന്നിയ മീൻപിടിത്തക്കാർ ഇത് അഴിച്ചു പരിശോധിച്ചു. ഒരു പുരുഷന്റെ ഉടലാണെന്നു കണ്ടതോടെ പൊലീസിൽ വിവരം അറിയിച്ചു. ഇവരിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കമ്പത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ ഇവരുടെ ദൃശ്യങ്ങളും ലഭിച്ചു. തുടർന്ന് സെൽവിയെയും വിജയഭാരതിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
വിഘ്നേശ്വരനെ കൊലപ്പെടുത്തിയ ശേഷം തലയും കൈകാലുകളും വെട്ടിമാറ്റാൻ ഉപയോഗിച്ചത് ഇറച്ചി വെട്ടുന്ന കത്തിയാണ്. കൈകാലുകളും തലയും അറുത്തുമാറ്റി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചത് പിടിക്കപ്പെടാതിരിക്കാനാണെന്ന് പ്രതികൾ പറഞ്ഞു. ഭക്ഷണത്തിൽ വിഷം ചേർത്തു കൊലപ്പെടുത്തിയ ശേഷമായിരുന്നു ഈ ക്രൂരപ്രവൃത്തി.
ഉടൽ വെള്ളത്തിൽ ഉപേക്ഷിക്കുമ്പോൾ പൊന്തി വരാതിരിക്കാനാണ് ആന്തരികാവയങ്ങൾ നീക്കിയത്. ഉടൽ പൊന്തിവന്നാലും ആളെ തിരിച്ചറിയാതിരിക്കാനാണ് മറ്റ് അവയവങ്ങൾ പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചത്. മൃതദേഹത്തിന്റെ ഭാഗങ്ങൾ ചാക്കിലാക്കിയ ശേഷം 3 തവണയായിട്ടാണു 3 ദിശകളിൽ കൊണ്ടിട്ടത്.
മൃതദേഹം കഷണങ്ങളാക്കിയ കുളിമുറി കഴുകി വൃത്തിയാക്കി. കൊലപാതകം ആസൂത്രണം ചെയ്തത് യൂട്യൂബിൽ വിവിധ ദൃശ്യങ്ങൾ കണ്ടതിനു ശേഷമെന്നും കണ്ടെത്തി. കൊലപാതകം എങ്ങനെയാവണം, അവയവങ്ങൾ എങ്ങനെ മുറിച്ചുമാറ്റാം, വെള്ളത്തിൽനിന്ന് ഉടൽ പൊന്തിവരാതിരിക്കാൻ എന്തു ചെയ്യണം തുടങ്ങി എല്ലാ കാര്യങ്ങൾക്കും വിജയഭാരത് ആശ്രയിച്ചത് യൂട്യൂബിലെ വിവിധ വിഡിയോകളെയാണെന്ന് പൊലീസ് പറഞ്ഞു.
കണ്ണൂര്‍ തയ്യിലില്‍ ഒന്നര വയസ്സുകാരന്‍ വിയാനെ കൊലപ്പെടുത്തിയത് അമ്മ ശരണ്യ ഒറ്റയ്‌ക്കെന്ന് പൊലീസ്. ഭര്‍ത്താവ് പ്രണവിനോ കാമുകനോ കൊലപാതകത്തില്‍ പങ്കില്ലെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി ആര്‍ സതീശന്‍ സൂചിപ്പിച്ചു. ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും പൊലീസ് വിട്ടയച്ചു.
തുടര്‍ന്ന് ശരണ്യയെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. വീട്ടിനകത്തും കുട്ടിയെ കൊലപ്പെടുത്തിയ കടല്‍ത്തീരത്തെ കരിങ്കല്‍ക്കെട്ടിനടുത്തും കൊണ്ടുപോയി തെളിവെടുത്തു. വീട്ടിനകത്തുവെച്ചും കുട്ടിയെ കൊലപ്പെടുത്തിയതും ശരണ്യ ഭാവവ്യത്യാസമില്ലാതെ പൊലീസിനോട് വിവരിച്ചു. വീട്ടിനകത്തെത്തിച്ച ശരണ്യയോട് അവരുടെ അമ്മയും രോഷം പ്രകടിപ്പിച്ചു. തുടര്‍ന്ന് പൊലീസ് ശരണ്യയെ സംരക്ഷിച്ച് നിര്‍ത്തുകയായിരുന്നു.
തെളിവെടുപ്പിനായി ശരണ്യയെ വീട്ടിലെത്തിച്ചപ്പോള്‍ സംഘര്‍ഷഭരിത രംഗങ്ങളാണ് ഉണ്ടായത്. ശരണ്യക്കെതിരെ ആക്രോശങ്ങളുമായി നാട്ടുകാര്‍ പാഞ്ഞടുത്തു. ഒരു നിമിഷം വിട്ടു തന്നാല്‍ ഞങ്ങള്‍ അവളെ ശരിയാക്കാമെന്ന് സ്ത്രീകള്‍ ആക്രോശിച്ചു. തിരിച്ചു നാട്ടിലെത്തിയാല്‍ കുട്ടിയെ കൊന്ന അവിടെ തന്നെ അവളെയും കൊല്ലുമെന്നും സ്ത്രീകള്‍ രോഷത്തോടെ പറഞ്ഞു.
ആരൊക്കെ വെറുതെ വിട്ടാലും ഞങ്ങൾ വെറുതെ വിടില്ല. ആ കുഞ്ഞിനെ എറിഞ്ഞു കൊന്ന കല്ലിന്റെ മേൽ തന്നെ അവൾ തീരും. പിഞ്ചുകുഞ്ഞല്ലേ.. ഞങ്ങൾക്കു തരാമായിരുന്നില്ലേ. ഞങ്ങൾ പൊന്നുപോലെ നോക്കുമായിരുന്നല്ലോ– നെഞ്ചു പൊട്ടി പ്രദേശവാസികളായ അമ്മമാർ വിലപിച്ചു കൊണ്ടിരുന്നു. ഏറെ പാടുപെട്ടാണ് െപാലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
കുഞ്ഞ് ഇല്ലാതായാൽ ആർക്കാണു ഗുണം എന്നു പൊലീസ് സ്വയം ചോദിച്ച ചോദ്യത്തിന്റെ ഉത്തരമാണു ശരണ്യയിൽ സംശയം ജനിപ്പിച്ചത്. പ്രണവ് ഇത്രയും കാലം ഭാര്യയും കുഞ്ഞുമായി അകന്നു കഴിയുകയായിരുന്നു. അയാൾക്കു മറ്റൊരു ജീവിതം തിരഞ്ഞെടുക്കാൻ അതുകൊണ്ടു തന്നെ ഭാര്യയും കുഞ്ഞും തടസ്സമല്ല. എന്നാൽ കുഞ്ഞിനെ സംരക്ഷിക്കുന്ന ശരണ്യയ്ക്കു കുഞ്ഞൊരു തടസ്സമായിത്തോന്നിയേക്കാം.
സ്വമേധയാ വീട്ടിൽ ചെല്ലുകയും നിർബന്ധം ചെലുത്തി അവിടെ താമസിക്കുകയും ചെയ്തതിലെ അസ്വാഭാവികത ചോദ്യം ചെയ്യപ്പെടുമെന്നും പ്രണവ് െപാലീസിന്റെ പിടിയിലാകുമെന്നും ശരണ്യ കണക്കുകൂട്ടി. അതിനാലാണ് മൂന്നു മാസങ്ങൾക്കുശേഷം ഭർത്താവിനെ ബോധപൂർവ്വം വീട്ടിലെത്തിച്ചതും രാത്രി തങ്ങാൻ ആവശ്യപ്പെട്ടതും. കുഞ്ഞിനെ കാണാതായതിനു പിന്നാലെ പ്രണവിന്റെ ചെരിപ്പുകൾ കാണാതായതും സംശയം ഇരട്ടിപ്പിച്ചു.
കുഞ്ഞിനെ അപായപ്പെടുത്താനുള്ള ശ്രമത്തിനിടെ പ്രണവിന്റെ ചെരിപ്പുകൾ കടലിലോ മറ്റോ പോയിരിക്കാമെന്നു സംശയിച്ചു. എന്നാൽ, കുഞ്ഞിനെ കാണാതായ വിവരമറിഞ്ഞു വീട്ടിൽ പലരും വന്നു പോയതിനിടെ ചെരിപ്പു കാണാതെ പോയതാണെന്നു പിന്നീടു ബോധ്യപ്പെട്ടു. അതോടെ മാതാപിതാക്കളിൽ അന്വേഷണം കേന്ദ്രീകരിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് പ്രണവ്-ശരണ്യ ദമ്പതികളുടെ ഒന്നര വയസ്സുകാരന്‍ മകന്‍ വീയാനെ തയ്യില്‍ കടപ്പുറത്തെ കരിങ്കല്‍ക്കെട്ടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് അമ്മയാണ് കൊലപാതകിയെന്ന് തെളിഞ്ഞത്. കാമുകനൊപ്പം ജീവിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യ വെളിപ്പെടുത്തിയത്.
രണ്ടു ദിവസം തുടർച്ചയായ ചോദ്യം ചെയ്യലിൽ പൂർണസമയവും ഭർത്താവ് പ്രണവിനെ കുറ്റപ്പെടുത്തുകയായിരുന്നു ശരണ്യ. പുലർച്ചെ മൂന്നരയ്ക്ക് ഉണർന്ന് ചുമച്ച കുഞ്ഞിനു വെള്ളം കൊടുത്തശേഷം ഭർത്താവിന്റെ അടുത്തു കിടത്തിയെന്ന മൊഴിയിൽ ശരണ്യ ഉറച്ചുനിന്നു.
തന്നെയും കുഞ്ഞിനെയും നോക്കാത്ത ഭർത്താവു തന്നെയാണു കൊലപാതകിയെന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ കാമുകനുമായി നടത്തിയ ഫോൺവിളികളുടെ വിശദാംശങ്ങളും പിന്നാലെ ഫൊറൻസിക് പരിശോധനാഫലത്തിലെ സൂചനകളും പുറത്തുവന്നതോടെ ശരണ്യ പരുങ്ങി. മറച്ചുവച്ച സത്യങ്ങൾ ഓരോന്നായി ഏറ്റു പറഞ്ഞു.
ശരണ്യ പറഞ്ഞത്…….
∙ മൂന്നു മാസത്തിനുശേഷമാണു കഴിഞ്ഞ ശനിയാഴ്ച പ്രണവ് വീട്ടിൽ വന്നത്.
∙ അന്നു വീട്ടിൽ തങ്ങണമെന്നു നിർബന്ധം പിടിച്ചു. അച്ഛന് ഇഷ്ടമല്ലാത്തതിനാൽ, അച്ഛൻ മീൻപിടിക്കാൻ കടലിൽ പോകുന്ന ഞായറാഴ്ച വരാൻ ആവശ്യപ്പെട്ടു.
∙ ഞായറാഴ്ച പ്രണവ് വീട്ടിലെത്തി.
∙ ശരണ്യയും പ്രണവും കുഞ്ഞും രാത്രിയിൽ ഒരു മുറിയിൽ ഉറങ്ങാൻ കിടന്നു.
∙ പുലർച്ചെ മൂന്നോടെ കുഞ്ഞ് എഴുന്നേറ്റു കരഞ്ഞു. കുഞ്ഞിന് വെള്ളം കൊടുത്ത ശേഷം പ്രണവിനൊപ്പം കിടത്തി.
∙ ചൂടുകാരണം താൻ ഹാളിൽ കിടന്നു.
∙ രാവിലെ ആറരയ്ക്ക് അമ്മ വിളിച്ചുണർത്തുമ്പോഴാണു കുഞ്ഞിനെ കാണാനില്ലെന്നു മനസ്സിലായത്.
തെളിവുകൾ എതിരായതോടെ……
∙ ഭർത്താവു ഞായറാഴ്ച രാത്രി വീട്ടിൽ തങ്ങുമെന്ന് ഉറപ്പായതോടെ കുഞ്ഞിന്റെ കൊലപാതകവും താൻ ആസൂത്രണം ചെയ്തു.
∙ ഞായറാഴ്ച രാത്രി മൂന്നു പേരും ഒരു മുറിയിൽ ഉറങ്ങാൻ കിടന്നു.
∙ പുലർച്ചെ മൂന്നിന് എഴുന്നേറ്റ് കുഞ്ഞുമായി ഹാളിലെത്തി.
∙ കുഞ്ഞിനെ എടുക്കുന്നതു കണ്ട പ്രണവിനോട്, മുറിയിൽ ചൂടായതിനാൽ ഹാളിൽ കിടക്കുന്നുവെന്നു മറുപടി നൽകി.
∙ ഹാളിലെ കസേരയിൽ കുറച്ചുനേരം ഇരുന്നശേഷം പിൻവാതിൽ തുറന്നു കുഞ്ഞുമായി പുറത്തേക്ക്.
∙ 50 മീറ്റർ അകലെയുള്ള കടൽഭിത്തിക്കരികിൽ എത്തിയശേഷം മൊബൈൽ വെളിച്ചത്തിൽ താഴേക്കിറങ്ങി.
∙ കുഞ്ഞിനെ കടൽഭിത്തിയിൽ നിന്നു താഴേക്കു വലിച്ചിട്ടു.
∙ കല്ലുകൾക്കിടയിൽ വീണ കുഞ്ഞു കരഞ്ഞു.
∙ കരച്ചിൽ ആരും കേൾക്കാതിരിക്കാൻ കുഞ്ഞിന്റെ മുഖം പൊത്തി.
∙ വീണ്ടും ശക്തിയായി കരിങ്കൽക്കൂട്ടത്തിനിടയിലേക്കു വലിച്ചെറിഞ്ഞു.
∙ തിരിച്ചുവീട്ടിലെത്തി അടുക്കളവാതിൽ വഴി അകത്തു കയറി ഹാളിൽ ഇരുന്നു, കുറച്ചു നേരം കഴിഞ്ഞു കിടന്നു.
കണ്ണൂര്‍ തയ്യിലില്‍ ഒരുവയസുകാരനെ കടല്‍ ഭിത്തിയിലേക്ക് എറിഞ്ഞാണ് അമ്മ കൊലപ്പെടുത്തിയതെന്നു പൊലീസ്. രണ്ടുവട്ടം കരിങ്കല്ലിന് മുകളിലേക്ക് കുട്ടിയെ എറിഞ്ഞു. മരണം ഉറപ്പാക്കിയശേഷമാണ് ശരണ്യ മടങ്ങിയതെന്നും പൊലീസ് വിശദീകരിച്ചു. കടല്‍ഭിത്തിക്കു മുകളില്‍ ഇന്നലെ രാവിലെയാണ് പൊലീസ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
കൊല്ലപ്പെട്ട വിയാന്റെ അച്ഛന്‍ പ്രണവും, അമ്മ ശരണ്യയും പൊലീസ് കസ്റ്റഡിയിലായിരുന്നു. ഇവരില്‍ ഒരാള്‍ കുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കടല്‍ഭിത്തിയിലെ പാറക്കൂട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നെന്നു എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ കസ്റ്റഡിയിലുള്ള അച്ഛന്റെയും, അമ്മയുടേയും മൊഴികളിലെ വൈരുധ്യമാണ് പൊലീസിനെ കുഴച്ചത്. വിയാനെ കൊലപ്പെടുത്തിയ രീതി മനസിലാക്കുമ്പോഴും, ആരാണ് കൃത്യം നടത്തിയത് എന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ സാധൂകരിക്കാനായിരുന്നു അന്വേഷണസംഘത്തിന്റെ ശ്രമം.
കുട്ടി അമ്മയോടൊപ്പമാണ് ഉറങ്ങാന്‍ കിടന്നതെന്നും പുലര്‍ച്ചെ മൂന്നുമണിക്ക് കരഞ്ഞപ്പോള്‍ ശരണ്യ ഉറക്കിയെന്നുമാണ് പ്രണവിന്റെ മൊഴി. എന്നാല്‍ കുഞ്ഞ് ഉണര്‍ന്നശേഷം, ശ്രദ്ധിക്കണമെന്ന് പ്രണവിനോട് പറഞ്ഞിരുന്നതായി ശരണ്യപറയുന്നു. ഈ മൊഴികളില്‍ വ്യക്ത വരുത്തുന്നതിന് കിടക്കവിരികളും, കുട്ടിയുടെ പാല്‍ക്കുപ്പിയുമാടക്കം ഫൊറസിക് പരിശോധനയ്ക്ക് അയച്ചു. കുഞ്ഞിനെ കാണാതായ സമയത്ത് ശരണ്യയും, പ്രണവും ധരിച്ചിരുന്ന വസ്ത്രങ്ങളും ശാസ്ത്രീയ പരിശോധനയ്ക്ക് നല്‍കി. അതിൽ ശരണ്യയുടെ വസ്ത്രത്തിൽ നിന്നും കടൽ വെള്ളത്തിന്റെ അംശം പരിശോധനയിൽ തെളിഞ്ഞിരുന്നതായി ലാബിൽ നിന്നും പോലീസിന് വിവരം കിട്ടിയിരുന്നു.
തുടര്‍ച്ചയായ ചോദ്യം ചെയ്യലിൽ പരസ്പരം കുറ്റം ആരോപിക്കുന്നതല്ലാെത ഇരുവരും കുറ്റസമ്മതം നടത്താന്‍ തയ്യാറായില്ല. പോസ്റ്റുമോര്‍ട്ടത്തില്‍ കൂട്ടിയുടെ വയറ്റില്‍ നിന്ന് കടല്‍വെള്ളം കണ്ടെത്തിയില്ല. ഇതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം പാറക്കൂട്ടത്തില്‍ ഉപേക്ഷിച്ചതാണെന്ന് അന്വേഷണസംഘം ഉറപ്പിച്ചത്. കാമുകനും ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ് എങ്കിലും കൊലപാതകത്തിൽ പങ്കില്ല എന്നാണ് പുറത്തുവരുന്ന വിവരം.
മക്കയില്‍വെച്ച് തമിഴ് സംവിധായകന്‍ രാജ്കപൂറിന്റെ മകന്‍ ഷാരൂഖ് കപൂര്‍(23) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് മരണം. മാതാവ് സജീലയ്‌ക്കൊപ്പം മക്കയിലേക്ക് പോയതായിരുന്നു ഷാരൂഖ്. മൃതദേഹം ചെന്നൈയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്.
ഷാരൂഖ് കപൂറിന്റെ മരണം തമിഴകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മദീനയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു ഷാരൂഖ്. പിന്നീടാണ് മരണം സംഭവിക്കുന്നത്.
പഠനം പൂര്‍ത്തിയാക്കിയശേഷം ഷാരൂഖും സിനിമയിലെത്തണമെന്നായിരുന്നു രാജ്കപൂറിന്റെ ആഗ്രഹം. ഏറെ കാലം അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള രാജ് കപൂര്‍ താലാട്ടു കേക്കട്ടുമാ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധയകനാകുന്നത്. പ്രഭുവും കനകയുമായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. ഉത്തമരാക്ഷസ, അവള്‍ വരുവാളാ, ആനന്ദ പൂങ്കാട്ടരെ തുടങ്ങിയ ചിത്രങ്ങള്‍ രാജ് കപൂര്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ബെയ്ജിങ്: കോവിഡ് -19(കൊറോണ) വൈറസ് ജൈവായുധമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, വൈറസ് പടര്‍ന്നത് വുഹാനിലെ ഗവേഷണ ശാലയില്‍നിന്നാണെന്ന സംശയവുമായി സൗത്ത് ചൈന യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി. വുഹാന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിനു നേരെയാണു ഗവേഷകനായ ബൊട്ടാവോ സിയാവോ വിരല്‍ ചൂണ്ടുന്നത്. വുഹാനിലെ മീന്‍ചന്തയില്‍നിന്ന് 275 മീറ്റര്‍ മാത്രം മാറിയാണു ഡിസീസ് കണ്‍ട്രോള്‍ ഗവേഷണശാല.
വവ്വാലുകള്‍ അടക്കമുള്ള ജീവികളെ ഇവിടെ പഠിക്കുന്നുണ്ട്. രോഗമുള്ള വവ്വാലിന്റെ രക്തം ഗവേഷകരിലൊരാളുടെ ശരീരത്തില്‍ പുരണ്ടിട്ടുണ്ടാകാമെന്നും ഇവിടെയാകാം പകര്‍ച്ചവ്യാധിയുടെ തുടക്കമെന്നുമാണു സിയാവോ പറയുന്നത്. കോവിഡ് -19 വൈറസിന്റെ ജനിതക ഘടന പരിശോധിച്ചശേഷമാണ് അദ്ദേഹത്തിന്റെ നിഗമനം. 89 മുതല്‍ 96 ശതമാനം രോഗികളില്‍ കണ്ടെത്തിയ വൈറസിന്റെ ജനിതക ഘടനയ്ക്കു യുനാന്‍, സെജിയാങ് പ്രവിശ്യകളിലെ ഒരിനം വൗവ്വാലുകളില്‍ കാണപ്പെടുന്ന വൈറസുമായി സാമ്യമുണ്ട്.
വുഹാനില്‍നിന്ന് 965 കിലോമീറ്റര്‍ അകലെയാണു യുനാന്‍ പ്രവിശ്യ. വുഹാനിലെ ജനങ്ങള്‍ക്കു വവ്വാലിലെ ഭക്ഷണമാക്കുന്ന ശീലവുമില്ല. യുനാനില്‍ ആദ്യഘട്ടത്തില്‍ വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. ഇത്രയും ദൂരം വവ്വാലുകള്‍ സഞ്ചരിക്കുമെന്നു ഗവേഷകര്‍ വിശ്വസിക്കുന്നുമില്ല. വുഹാനിലെ ഗവേഷണശാലയിലെ ഒരു ഗവേഷകന്റെ ശരീരത്തില്‍ വവ്വാലിന്റെ രക്തം വീണതിനെ തുടര്‍ന്ന് അദ്ദേഹം നിരീക്ഷണകേന്ദ്രത്തിലേക്കു മാറിയിരുന്നു. വവ്വാലിലെ വൈറസുകള്‍ രക്തത്തിലൂടെ പകരാമെന്ന് ഇദ്ദേഹം കണ്ടെത്തിയിരുന്നതായും സിയാവോ വ്യക്തമാക്കി. അതേ സമയം, വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയെ പ്രതിക്കൂട്ടിലാക്കി ഏതാനും പാശ്ചാത്യ മാധ്യമങ്ങളും രംഗത്തെത്തി.
ചൈനയില്‍ കുതിരലാടം വവ്വാല്‍ എന്നറിയപ്പെടുന്ന ഇനം കൊറോണാ വൈറസുകളുടെ ”സംഭരണി”യാണെന്നു വിശ്വസിക്കുന്ന ശാസ്ത്രജ്ഞരുണ്ട്. 2002-2003 സാര്‍സ് ബാധയൂടെ കാരണം കുതിരലാടം വവ്വാലുകളായിരുന്നത്രേ. അതിനാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നാകാം വൈറസ് പടര്‍ന്നതെന്നാണു മറ്റൊരു പ്രചാരണം.
മലയാളത്തിലെ മാതൃക താരദമ്പതികളാണ് ജയറാമും പാര്‍വതിയും. 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1992 സെപ്റ്റംബര്‍ ഏഴിനായിരുന്നു ഇരുവരുടെയും വിവാഹം. 1988 ല്‍ പുറത്തിറങ്ങിയ ‘അപരന്‍’ എന്ന പത്മരാജൻ ചിത്രത്തിലൂടെയായിരുന്നു ജയറാം വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിന്‍റെ ഷൂട്ടിങ് സമയത്തായിരുന്നു ജയറാം പാർവതി(അശ്വതി)യെ പരിചയപ്പെട്ടതും.
32 വര്‍ഷം മുമ്പ് ഈ ദിവസം എന്റെ ജീവിതത്തിലേക്ക് രണ്ടു നല്ല കാര്യങ്ങള്‍ കടന്നു വന്നു, എന്റ ആദ്യ സിനിമ അപരനും എന്റെ അശ്വതിയും…’ എന്നാണ് പാർവതിയുമൊത്തുള്ള ചിത്രം പങ്കുവച്ച് ജയറാം കുറിച്ചത്. പ്രണയിച്ച് വിവാഹിതരായവരാണ് ജയറാമും അശ്വതി എന്ന പാര്‍വതിയും.
നാല് വർഷത്തെ പ്രണയത്തിന് ശേഷം 92ൽ ആയിരുന്നു ജയറാമും പാർവതിയും വിവാഹിതരായത്. കാളിദാസ്, മാളവിക എന്നിവരാണ് ഇവരുടെ മക്കള്‍.
തിരുവനന്തപുരം ∙ പ്രവാസിക്ഷേമ കാര്യങ്ങളെക്കുറിച്ച് അറിയാനും വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്കു കേരളത്തിൽ ലഭിക്കുന്ന വിവിധ സേവനങ്ങളെക്കുറിച്ചു മനസിലാക്കാനും പ്രവാസികൾ ഒരു വർഷത്തിനിടെ വിളിച്ചത് ഒന്നര ലക്ഷത്തിലേറെ കോൾ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 33 രാജ്യത്തു നിന്നും നോർക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തിൽ പ്രവാസിക്കായുള്ള ഗ്ലോബൽ കോൺടാക്ട് സെന്ററിലേക്ക് (ജിസിസി) വിളിച്ച കോളുകളുടെ എണ്ണമാണിത്. കൃത്യമായി പറഞ്ഞാൽ 1,77,685 ഫോൺ കോൾ. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനിടെ ലഭിച്ചതാണ് ഇത്രയും കോളുകൾ.
വെബ്‌സൈറ്റ് മുഖേന ഇതു സംബന്ധിച്ച 37,255 ചാറ്റുകളും ലഭിച്ചു. ഇന്ത്യയ്ക്കു പുറമേ യുഎഇ., സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുമാണ് ഫോൺ കോൾ ഏറെയും. ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഇന്തോനീഷ്യ, അഫ്ഗാനിസ്ഥാൻ, ഒമാൻ, ജർമനി, തുർക്മിനിസ്ഥാൻ, ഇറാൻ, ഉത്തര കൊറിയ, മലേഷ്യ, ശ്രീലങ്ക, യുകെ, യുഎസ്, കംബോഡിയ, ജോർജിയ, ഇറ്റലി, ഫ്രാൻസ്, അയർലൻഡ്, ലാവോസ്, മ്യാന്മർ, ഫിലിപ്പീൻസ്, റഷ്യ, ദക്ഷിണ കൊറിയ, സ്‌പെയിൻ, തയ്‌വാൻ, തജികിസ്ഥാൻ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കോളുകൾ ലഭിച്ചിട്ടുണ്ട്. 2019 ഫെബ്രുവരി 15 ന് ദുബായില്‍ നടന്ന ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
റിക്രൂട്ട്‌മെന്റ്, ഐഡി കാർഡ്, അറ്റസ്റ്റേഷൻ, ആംബുലൻസ് സർവീസ്, പ്രവാസി ലീഗൽ എയ്ഡ് സെൽ, നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ, ലോക കേരള സഭ, വീസ സ്റ്റാംപിങ്, ഡയറക്‌ടേഴ്‌സ് സ്‌കോളർഷിപ്പ്, ഭൗതിക ശരീരം നാട്ടിൽ എത്തിക്കൽ, കേരള പൊലീസ് എൻആർഐ സെൽ, പാസപോർട്ട്, പ്രവാസി ക്ഷേമനിധി ബോർഡ്, എംബസികളുടെയും കോൺസിലേറ്റുകളുടെയും വിവരങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണങ്ങളാണു വന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു.
24 x 7 മണിക്കൂറും ടെലിഫോണിലോ ലൈവ് ചാറ്റിലോ പ്രവാസി മലയാളികൾക്ക് 0091 8802012345 രാജ്യാന്തര ടോൾ ഫ്രീ നമ്പരിൽ വിളിച്ച് നോർക്കയുടെ സേവനങ്ങളെക്കുറിച്ചുളള വിവരങ്ങൾ ആരായാനും പരാതികൾ റജിസ്റ്റർ ചെയ്യുവാനുമുള്ള സംവിധാനമാണിത്.
ഉപയോക്താവിന്റെ ഫോണിൽ നിന്നു പ്രസ്തുത നമ്പരിലേക്കു ഡയൽ ചെയ്ത ശേഷം, കോൾ ഡിസ്‌കണക്ട് ആവുകയും 30 സെക്കൻഡിനുളളിൽ നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിൽ നിന്നു കോൾ തിരികെ ലഭിക്കുകയും ചെയ്യും. സേവനം സൗജന്യമാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നു വിളിക്കുന്നവർക്ക് 1800 425 3939 ലും സേവനം ലഭിക്കും. ഒരു വർഷത്തിനിടെ കോൾ സെന്ററിലേക്ക് നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റായ www.norkaroots.org മുഖേന 2,320 പരാതിയും ലഭിച്ചു.