ബാലറ്റ് പേപ്പറിലേക്ക് മടങ്ങി പോവുമോ എന്ന ചോദ്യം അനാവശ്യമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ഒരു അട്ടിമറിയും സാധ്യമല്ലെന്ന് വ്യക്തമാക്കിയായിരുന്നു സുനിൽ ആറോറ ഇക്കാര്യം വ്യക്തമാക്കിയത്. ‘ടൈംസ് നൗ സമ്മിറ്റ്’ നെ അഭിസംബോധന ചെയ്യ്ത് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു കാറിലോ പേനയിലോ ഉണ്ടാവുന്നത് പോലെയുള്ള സാങ്കേതിക പ്രശ്‌നങ്ങൾക്ക് സമാനമായ സംഭവങ്ങൾ മാത്രമാണ് വോട്ടിങ് യന്ത്രങ്ങളിലും ഉണ്ടാവുക. പൂര്‍ണ്ണമായ അട്ടിമറി ഒരിക്കലും സാധ്യമല്ല. സുപ്രീം കോടതിയടക്കം വിവിധ കോടതികള്‍ വോട്ട് ചെയ്യുന്നതിന് ഇലക്ട്രോണിക് യന്ത്രങ്ങളെ ഉപയോഗിക്കുന്നതിനെ അംഗീകരിച്ചിട്ടുണ്ടെന്നും സുനില്‍ അറോറ വ്യക്തമാക്കി.
അതേസമയം, കാലം മാറുന്നതിന് അനുസരിച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പരിഷ്കാരങ്ങളും കൊണ്ട് വരണമെന്ന അഭിപ്രായവും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ മുന്നോട്ട് വച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളെ കുറിച്ച് ഉൾപ്പെടെ ചർച്ച ചെയ്യുന്നതിനായി ദിവസങ്ങളിൽ രാഷ്ട്രീയ പാർട്ടികളുമായി സംവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് മേധാവി ലോക്‌നാഥ് ബഹ്റയ്ക്ക് ബ്രിട്ടൻ സന്ദർശനത്തിന് അനുമതി. സുരക്ഷയുമായി ബന്ധപ്പെട്ട പ്രദർശനത്തിൽ പങ്കെടുക്കാനാണ് സർക്കാരിന്റെ പ്രതിനിധിയായി ബഹ്റ പോകുന്നത്. അടുത്ത മാസം 3, 4, 5 തിയ്യതികളിലാണ് ബഹ്റ യാത്ര നടത്തുക.
വിവാദങ്ങളോട് വ്യക്തിപരമായി പ്രതികരിക്കാൻ തനിക്ക് കഴിയില്ലെന്ന് ലോക്നാഥ് ബഹ്റ മാധ്യമങ്ങളോട് പറഞ്ഞു. ഔദ്യോഗികമായ പ്രസ്താവനയിലൂടെ പ്രതികരണം അറിയിക്കും. വ്യക്തിപരമായി പ്രതികരിക്കുന്നത് ചട്ടലംഘനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ പിആർ ഡിവിഷൻ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിൽ നിന്ന് വൻ പ്രഹരശേഷിയുള്ള തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സിഎജിയുടെ കണ്ടെത്തല്‍ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ബഹ്റയുടെ വിദേശയാത്ര. ഇരുപത്തഞ്ച് ഇന്‍സാസ് റൈഫിളുകളും പന്ത്രണ്ടായിരത്തി അറുപത്തൊന്ന് വെടിയുണ്ടകളുമാണ് എആർ ക്യാമ്പിൽ നിന്ന് കണ്ടെത്തിയിട്ടുള്ളത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്നും ഇതിൽ എൻഐഎ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം.
കുറാഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ സ്ത്രീയുടേതെന്ന് കരുതുന്ന മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
കുറാഞ്ചേരി-കേച്ചേരി റോഡിലെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മറ്റെവിടെയെങ്കിലും കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാമെന്നു കരുതുന്നു. ഈ പ്രദേശത്തു നിന്ന് കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.
: കൊറോണ വൈറസ് പകർച്ച സംശയിച്ച് ജപ്പാൻ തീരത്ത് പിടിച്ചു വച്ച ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് വൈറസ് ബാധ സ്ഥരീകരിച്ചു. ഡയമണ്ട് പ്രിൻസസ് കപ്പലിലെ 39 പേർക്ക് കൂടിയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഫെബ്രുവരി മൂന്നാം തീയതിയാണ് കപ്പൽ പിടിച്ചിട്ടത്. കപ്പലിൽ സഞ്ചരിച്ച് ഹോങ്കോങ്ങിൽ ഇറങ്ങിയ ആളിൽ വൈറസ് ബാധ കണ്ടെത്തിയതോടെയായിരുന്നു ഈ നടപടി. 3,700 പേർ കപ്പലിലുണ്ട് ഇതിൽ 1,100 പേർ കപ്പലിലെ ജീവനക്കാരാണ്.
രണ്ട് ഇന്ത്യക്കാരടക്കം 174 പേർക്കാണ് നിലവിൽ കപ്പലിൽ കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേരാണ് ഇന്ത്യക്കാർ, ഇവർ കപ്പൽ ജീവനക്കാരാണെന്നാണ് പ്രാഥമിക വിവരം.
യാത്രക്കാരും, ജീവനക്കാരുമടക്കം 138 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. വൈറസ് ബാധിതരായവരെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്ന് ജാപ്പനീസ് അധികൃതർ അറിയിച്ചു.
സിലിണ്ടര്‍ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വീഡിയോ പങ്കുവെച്ച് ട്രോളര്‍മാര്‍. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെയാണ് പാചകവാതക വില കുത്തനെ കൂട്ടിയത്. സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുന്നതിനൊപ്പം ബിജെപി നേതാവ് ശോഭയെയും വെറുതെ വിട്ടില്ല.
മുന്‍പ് ശോഭാ സുരേന്ദ്രന്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ കുത്തിപൊക്കി കൊണ്ടുവന്നത്. അടുക്കളകളുടെ കാര്യം വളരെ കഷ്ടമാണ്. കുട്ടികള്‍ക്ക് കഞ്ഞികൊടുക്കാന്‍ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് വീട്ടമ്മമാര്‍ സാധനങ്ങളൊക്കെ എത്തിച്ചു എന്നു തന്നെയിരിക്കട്ടെ. അത് പാചകം ചെയ്യാന്‍ ഗ്യാസിന്റെ വിലയെന്താ? ഒരിരട്ടിയോ രണ്ടിരട്ടിയോ അല്ല മൂന്നിരട്ടി വില വര്‍ധിച്ചു,എന്നാണ് വീട്ടിലെ അടുക്കളയില്‍ നിന്നുകൊണ്ട് സംസാരിക്കുന്ന വീഡിയോയില്‍ ശോഭാ സുരേന്ദ്രന്‍ പറയുന്നത്.
കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും പരിഹസിക്കാനും വിമര്‍ശിക്കാനും സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഈ വീഡിയോ ആണ് ഉപയോഗിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 14.2 കിലോ സിലിണ്ടറിനു 146 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. സിലിണ്ടറിന് 850.50 പൈസയാണ് ഇന്നു മുതല്‍ വില. പുതിയ നിരക്ക് നിലവില്‍ വന്നതായി എണ്ണ കമ്പനികള്‍ അറിയിച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ തുക കഴിഞ്ഞ ആഴ്ച വര്‍ധിപ്പിച്ചിരുന്നു.
ഭാര്യയുമായുള്ള വഴക്കിനെത്തുടര്‍ന്ന് മകനെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ കൊണ്ടുപോയി കഴുത്തു ഞെരിച്ചു കൊല്ലാന്‍ ശ്രമിച്ച പിതാവ് തിരിച്ചെത്തി മൂന്നര വയസ്സുകാരി മകളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. അഞ്ചുഗ്രാമത്തിനു സമീപം മയിലാടി മാര്‍ത്താണ്ഡപുരം സ്വദേശി ശെന്തില്‍ കുമാര്‍(42) ആണ് പ്രതി.
ഭാര്യ രാമലക്ഷ്മിയുമായി വഴക്കിട്ടശേഷം പുറത്തുപോയി അല്പസമയത്തിനുള്ളില്‍ മകന്‍ ശ്യാം സുന്ദറി(7)നെ കാണാതാകുകയായിരുന്നു. മകനെ അന്വേഷിച്ച് രാമലക്ഷ്മി ശെന്തിലിന്റെ അച്ഛനും അമ്മയും താമസിക്കുന്ന തൊട്ടടുത്തുള്ള വീട്ടിലെത്തിയപ്പോള്‍, കുട്ടിയെ കഴുത്തില്‍ കയര്‍ മുറുകി ബോധംകെട്ട നിലയില്‍ കണ്ടു.
ഈസമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. മകനെ നാഗര്‍കോവിലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച രാമലക്ഷ്മി, ശെന്തിലിനെ ഫോണില്‍ വിളിച്ചെങ്കിലും ഇയാള്‍ ഫോണ്‍ എടുത്തില്ല. വീട്ടില്‍ മകള്‍ സഞ്ജന ഒറ്റയ്ക്കായതിനാല്‍ അയല്‍വാസിയെ വിളിച്ച് വിവരം പറഞ്ഞു.
അവര്‍ എത്തിയപ്പോള്‍ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. കതകു പൊളിച്ച് അകത്തുകയറിയപ്പോഴാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
വൈദ്യൂതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് ബിഎസ്പി അധ്യക്ഷ മായവതിയുടെ വീട്ടിലെ ഫ്യൂസ് ഊരി.ബുധനാഴ്ച രാവിലെയാണ് രാവിലെയാണ് വൈദ്യുതി ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ മായാവതിയുടെ വീട്ടിലെ ഫ്യൂസ് ഇലക്ട്രിസ്റ്റി ഉദ്യോഗസ്ഥര്‍ ഊരിയത്.
ഗ്രേറ്റര്‍ നോയിഡയിലെ ബദല്‍പൂരിലെ മായാവതിയുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. ബില്‍തുകയായ 67,000 രൂപ സമയത്ത് അടയ്ക്കാതെ കുടിശ്ശികയായതോടെയാണ് നടപടി. ഉടന്‍ തന്നെ 50,000 രൂപ കെട്ടിയതോടെയാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനായത്.
ന്യൂഡല്‍ഹി: ഡൽഹി തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ചുമതലയുണ്ടായിരുന്ന പി.സി.ചാക്കോ സ്ഥാനം രാജിവെച്ചു. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് പി.സി.ചാക്കോ രാജിക്കത്ത് കൈമാറി.
ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2013-ലാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പതനം ആരംഭിക്കുന്നതെന്ന് രാജിവെക്കുന്നതിന് മുമ്പായി ചാക്കോ പറഞ്ഞു. “എഎപി കടന്ന് വന്നതോടെ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കിനെ മുഴുവന്‍ അപഹരിച്ചു. അതൊരിക്കലും തിരികെ ലഭിക്കില്ല. അത് എഎപിയില്‍ തന്നെ തുടരുകയാണ്’ ചാക്കോ പറഞ്ഞു.
തെരഞ്ഞെടുപ്പ് തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് ഡല്‍ഹി പിസിസി അധ്യക്ഷന്‍ സുഭാഷ് ചോപ്രയും ഫലപ്രഖ്യാപനത്തിനു പിന്നാലെ രാജിവെച്ചിരുന്നു.
ലണ്ടൻ: ബ്രിട്ടനിൽ കൊറോണ വൈറസ് ഭീതി അകലുന്നില്ല. ഓരോ ദിവസവും രോഗം കൂടുതൽ പേരിലേക്കു പടരുന്നതിന്റെ വാർത്തകളാണ് പുറത്തു വരുന്നത്. ഇതുവരെ രാജ്യത്തൊട്ടാകെ എട്ടുപേർക്കാണു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടറും ഉൾപ്പെടുന്നു.
വെസ്റ്റ് സസെക്സിലെ വർത്തിംങ്ങിലുള്ള ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ ജോലിചെയ്ത ജി.പി. ഡോക്ടർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡോക്ടർക്ക് രോഗബാധ സ്ഥിരീകരിച്ചെങ്കിലും ആശുപത്രിയുടെ പ്രവർത്തനത്തിനു തടസം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. നേരത്തെ ബ്രൈറ്റണിൽ രണ്ട് ജിപി സർജറികൾ രോഗബാധിതരുടെ സമ്പർക്കത്തിന്റെ പശ്ചാത്തലത്തിൽ താൽകാലികമായി അടച്ചിരുന്നു.
ബ്രിട്ടനിൽ ഇതുവരെ 1358 പേരെയാണ് രോഗബാധ സംശയിച്ച് പരിശോധകൾക്ക് വിധേയരാക്കിയത്. ഇതിൽ എട്ടുപേർക്കുമാത്രമേ രോഗം സ്ഥിരീകരിച്ചുള്ളു. ഇവരെല്ലാം പ്രത്യേകം ഐസൊലേഷൻ സെന്ററുകളിലും വീടുകളിലുമായി ചികിൽസയിലാണ്. രോഗബാധയുടെ പശ്ചാത്തലത്തിൽ ബ്രൈറ്റണിൽ അഞ്ചു സ്കൂളുകളിൽ കൊറോണ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. രോഗബാധ സംശയിക്കുന്നവർ സ്കൂളിൽ വരാതെ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടണമെന്നാണ് മുന്നറിയിപ്പ്.
യുവതിയെ കൊലപ്പെടുത്തി പെരിയാറില്‍ കെട്ടിത്താഴ്ത്തിയ സംഭവം അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ആലുവ യുസി കോളജിനു താഴെ കടൂപ്പാടം വിന്‍സന്‍ഷ്യന്‍ വിദ്യാഭവന്‍ കടവില്‍, പുതപ്പില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കയര്‍ വരിഞ്ഞുചുറ്റി കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ 2019 ഫെബ്രുവരി 11നാണ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്നാണ് കണ്ടെത്തിയത്.
ലോക്കല്‍ പൊലീസ് ഒരു വര്‍ഷം അന്വേഷിച്ചിട്ടും കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനോ പ്രതികളെ കണ്ടെത്താനോ കഴിഞ്ഞില്ല. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാന്‍ റൂറല്‍ എസ്പി ശുപാര്‍ശ ചെയ്യുകയായിരുന്നു. വൈകിട്ട് പുഴയില്‍ കുളിക്കാനെത്തിയ വൈദിക വിദ്യാര്‍ഥികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു പിന്നാലെ നാട്ടുകാരും പോലീസും ചേർന്ന് മൃതദേഹം പുറത്തെടുത്തപ്പോഴാണു യുവതിയുടേതാണെന്നു തിരിച്ചറിഞ്ഞത്.

യുവതിയുടെ ശരീരത്തിൽ കണ്ട വസ്ത്രങ്ങൾ
രണ്ടുദിവസം പഴക്കം തോന്നുന്ന ശരീരം അഴുകിത്തുടങ്ങിയിരുന്നു. പച്ചനിറമുള്ള ട്രാക്ക് സ്യൂട്ടും കടും നീല ബനിയനുമാണു മൃതദേഹത്തിലെ വേഷം. കാല് മടക്കിയ ശേഷം മൃതദ്ദേഹം പുതപ്പ് കൊണ്ട് പൊതിഞ്ഞ് പുറമേ കയര്‍കൊണ്ട് വരിഞ്ഞുമുറുക്കിയനിലയിലായിരുന്നു. ഒഴുക്കിനെ അതിജീവിച്ചു മരക്കുറ്റിയില്‍ കുരുങ്ങിക്കിടന്ന മൃതദേഹത്തിന്റെ അഴുകിയ കൈ പുതപ്പിനുള്ളില്‍ നിന്നു പുറത്തേക്കു തള്ളിനിന്നിരുന്നു. പുള്ളിക്കുത്തുള്ള ചുവന്ന ചുരിദാര്‍ ബോട്ടം വായില്‍ തിരുകിവച്ചിരുന്നു.
ശരീരം കെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ച കല്ലിന് 40 കിലോ ഭാരമുണ്ട്. കല്ലിനൊപ്പം കോണ്‍ക്രീറ്റിന്റെ ഭാഗങ്ങളുമുണ്ട്. ഇത് എവിടെനിന്നോ പൊളിച്ചുനീക്കിയതിന്റെ അവശിഷ്ടമെന്നാണു നിഗമനം. ഇത്ര വലിയ കല്ല് കെട്ടിയിട്ടും ഉള്ളില്‍ വായു രൂപപ്പെട്ടതിനാല്‍ മൃതദേഹം പുഴയുടെ അടിത്തട്ടിലേക്കു താഴ്ന്നുപോകാതിരുന്നതാണ് കൊലപാതകം പുറത്തറിയാന്‍ കാരണമായത്.
സംഭവത്തിനു പിന്നില്‍ മധ്യവയസ്കരായ സ്ത്രീയും പുരുഷനുമാണെന്ന് രണ്ടു ദിവസത്തിനുള്ളില്‍ പൊലീസ് കണ്ടെത്തി. മൃതദേഹം പൊതിഞ്ഞ വരയന്‍ പുതപ്പും പ്ലാസ്റ്റിക് കയറും കളമശേരിയിലെ രണ്ടു കടകളില്‍ നിന്നു വാങ്ങിയതാണെന്നും സ്ഥിരീകരിച്ചു. പുതപ്പിലുണ്ടായിരുന്ന ടാഗിലെ ബാര്‍ കോഡും കൊച്ചിയിലെ വസ്ത്ര മൊത്തവ്യാപാരി നല്‍കിയ വിവരങ്ങളുമാണ് കട കണ്ടെത്താന്‍ സഹായകമായത്. മൃതദേഹം കടത്തിയ കാറിന്റെ സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും നമ്ബര്‍ വ്യക്തമായിരുന്നില്ല. കൊല്ലപ്പെട്ടതു വടക്കുകിഴക്കന്‍ സംസ്ഥാനക്കാരിയാണെന്നാണ് പ്രാഥമിക നിഗമനം.
ശാരീരിക പ്രത്യേകതകള്‍, മുടിയുടെ സ്വഭാവം, നഖങ്ങളിലെ പോളിഷ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കാണാതായ യുവതികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ചൈനീസ് റസ്റ്ററന്റുകള്‍, ബ്യൂട്ടി സലൂണുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. പോസ്റ്റ്മോര്‍ട്ടം ചിത്രങ്ങള്‍ വച്ച് യുവതിയുടെ രേഖാചിത്രം തയാറാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. യുവതി ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചെങ്കിലും തുമ്ബൊന്നും ലഭിച്ചിരുന്നില്ല. ലോക്കല്‍ പൊലീസിന് കാര്യമായ തെളിവൊന്നും ലഭിക്കാതെ വഴിമുട്ടിയ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്.