സർക്കാർ ആശുപത്രികളിലെ ഒപി ടിക്കറ്റുകൾ ദുരുപയോഗം ചെയ്തു മരുന്നു വാങ്ങി ലഹരിക്കായി ഉപയോഗിക്കുന്നതു വ്യാപകമാകുന്നു. സർക്കാർ ആശുപത്രികളിലെത്തി ഒപി ടിക്കറ്റെടുത്ത ശേഷം ഡോക്ടറെ കാണാതെ പോവുകയും ഈ ഒപി ടിക്കറ്റിൽ ലഹരിക്ക് കൂട്ടാകുന്ന നിയന്ത്രിത വിഭാഗത്തിലെ വേദന സംഹാരികൾ എഴുതിച്ചേർത്ത ശേഷം ആശുപത്രി പരിസരങ്ങളിലെ മെഡിക്കൽ ഷോപ്പുകളിൽ നിന്നും വാങ്ങുകയാണ് ചെയ്യുന്നത്. ഒപി ടിക്കറ്റിൽ മരുന്നു എഴുതാൻ പ്രത്യേകം പരിശീലനം ലഭിച്ചവരെയാണ് നിയോഗിക്കുന്നത്.
ഡോക്ടർമാർ എഴുതുന്ന ശൈലിയിലാണ് ഒപി ടിക്കറ്റിൽ മരുന്ന് എഴുതുന്നത്. ലഹരി മാഫിയകളുടെ ഈ കുറുക്കു വഴി ലഹരി ഉപയോഗിക്കുന്ന ചില യുവാക്കളും ഇപ്പോൾ പിന്തുടരുന്നുണ്ട്. ചില മെഡിക്കൽ ഷോപ്പുകളിൽ ഇത്തരക്കാർ നിത്യ സന്ദർശകരായതോടെ വേദന സംഹാരികൾ സ്റ്റോക്കില്ലെന്നു പറഞ്ഞ് ഇവരെ ഒഴിവാക്കുകയാണെന്നു മെഡിക്കൽ ഷോപ്പ് ഉടമകളും പറയുന്നു.
ലഹരി ഉപയോഗിക്കുമ്പോൾ കണ്ണിലുണ്ടാകുന്ന ചുവപ്പ് മാറ്റാൻ ഉപയോഗിക്കുന്നതാകട്ടെ ചെങ്കണ്ണ്, കണ്ണിലെ നിറവ്യത്യാസം, ചൊറിച്ചിൽ തുടങ്ങിയവയ്ക്കുള്ള തുള്ളിമരുന്ന്. രോഗികളിൽ പാർശ്വഫലം ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ ഡോക്ടർമാർ ഇത് ശുപാർശ ചെയ്തിരുന്നില്ല. എന്നാൽ, കഞ്ചാവ്, ലഹരി ഉപയോഗിക്കുന്ന യുവാക്കളുടെ ഇഷ്ടമരുന്നായി ഇതു മാറി. വിലയും കുറവാണ്. ലഹരി ഉപയോഗിക്കുമ്പോൾ കണ്ണിലുണ്ടാകുന്ന ചുവപ്പ് മാറ്റാനാണ് ഇപ്പോൾ ഈ മരുന്ന് വ്യാപകമായി ഉപയോഗിക്കുന്നത്.
മലയാളചലച്ചിത്ര ലോകത്തിന് നികത്താനാകാത്തതാണ് ഒരു യാത്ര കൊണ്ട് മോനിഷ എന്ന നടിയെ നഷ്ടപ്പെടുത്തിയ ദുരന്തം , നടന്‍ വിനീത് പറയുന്നു. നടി മോനിഷയും വിനീതും എവഗ്രീന്‍ ജോഡികളായിരുന്നു. നഖക്ഷതങ്ങള്‍, അധിപന്‍, ആര്യന്‍, പെരുന്തച്ചന്‍, കമലദളം എന്നീ സിനിമകളിലൂടെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് മോനിഷയെ ഒരു കാറപകടത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുത്തത്.
ഇരുവരും ഒട്ടേറെ ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മോനിഷ മരിക്കുന്നതിനുമുന്‍പ് തമ്മില്‍ കണ്ട് സംസാരിച്ചതിനെക്കുറിച്ചാണ് വിനീത് പറയുന്നത്. എപ്പോഴും കൊഞ്ചി ചിരിച്ച് മാത്രം സംസാരിക്കുന്നയാളായിരുന്നു മോനിഷ. നഖക്ഷതങ്ങളില്‍ അഭിനയിക്കുമ്പോള്‍ മോനിഷ എട്ടാം ക്ലാസിലും ഞാന്‍ പത്തിലുമായിരുന്നു. ബാംഗ്ലൂരില്‍ ജീവിക്കുന്നതിനാല്‍ മോനിഷയ്ക്ക് മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ലായിരുന്നു. മോനിഷയുടെ വീട്ടില്‍ എല്ലാവരും ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നത്. കോഴിക്കോടാണ് മോനിഷയുടെ ജന്മദേശം.
മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഞങ്ങള്‍ കണ്ടിരുന്നു.ഞാനും ശ്രീവിദ്യാമ്മയും മദ്രാസില്‍ നിന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ബെംഗളൂരുവില്‍ നിന്ന് മോനിഷയും അമ്മ ശ്രീദേവി ആന്റിയും കയറി. ആ യാത്രയില്‍ ഞങ്ങള്‍ സംസാരിച്ചത് മുഴുവന്‍ ലാലേട്ടന്റെ ഗള്‍ഫ് ഷോയിലെ തമാശയെ കുറിച്ചായിരുന്നു. ഞാന്‍ തിരുവനന്തപുരത്ത് ആചാര്യന്‍ എന്ന സിനിമയ്ക്കും മോനിഷ ചെപ്പടിവിദ്യ എന്ന ചിത്രത്തിനും വേണ്ടിയായിരുന്നു വന്നത്.
ഹോട്ടല്‍ പങ്കജിലായിരുന്നു ഞങ്ങളുടെ താമസം. അന്ന് ചമ്പക്കുളം തച്ചന്‍ സൂപ്പര്‍ ഹിറ്റായി ഓടുന്ന സമയം. ഷൂട്ട് കഴിഞ്ഞ ഒരു രാത്രിയില്‍ ഞങ്ങള്‍ എല്ലാവരും കൂടി ചമ്പക്കുളം തച്ചന്‍ കാണാന്‍ പോയി. ദുപ്പട്ടയിട്ട് മുഖം മറിച്ചായിരുന്നു മോനിഷ അന്ന് തിയേറ്ററിനുള്ളില്‍ കയറിയത്. അത് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ആ ദുരന്തം. മോനിഷയുടെ ഓര്‍മകള്‍ക്ക് 27 വര്‍ഷമായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും വിനീത് പറയുന്നു.
” ഞങ്ങളുടെ കുടുംബം കഴിഞ്ഞിരുന്നത് കോടതിയുടെ ഒറ്റമുറി സെർവന്റ്സ് ക്വാർട്ടറിൽ ആയിരുന്നു. ആ കുടുസ്സുമുറിയുടെ നേരെ എതിർവശത്തായിരുന്നു ജഡ്ജിയുടെ ബംഗ്ലാവ്. എന്റെ അച്ഛൻ എന്നും ജഡ്ജിക്കുമുന്നിൽ താണുവണങ്ങിക്കൊണ്ടാണ് നിന്നിരുന്നത്. ആ ബംഗ്ലാവ്, ജഡ്ജിയുടെ പത്രാസ്, അച്ഛന്റെ ആ വിധേയഭാവം, ഞങ്ങളുടെ ഒറ്റമുറി വീട് – ഇത്രയുമാണ് എന്റെ ഇന്നത്തെ നേട്ടങ്ങൾക്കും ഈ ജഡ്ജി പദവിയിലേക്കുള്ള ഉയർച്ചയ്ക്കും പിന്നിലെ പ്രചോദനങ്ങൾ.”
ഈ വാക്കുകൾ മുപ്പത്തിനാലുകാരിയായ അർച്ചനയുടേതാണ്. വെറും അർച്ചനയല്ല, ജസ്റ്റിസ് അർച്ചനാ കുമാരി. ബിഹാറിലെ സോൻപൂരിലുള്ള റെയിൽവേ കോടതിയിലെ തൂപ്പുകാരനായിരുന്നു അർച്ചനയുടെ അച്ഛൻ. ആജീവനാന്തം കോടതിയിൽ ജഡ്ജിമാരുടെ സേവകനായി ചെലവിട്ട ആ പിതാവ് മകളെ ഒരു ജഡ്ജിയാക്കണം എന്ന് സ്വപ്നം കണ്ടിരുന്നില്ല. എന്നാൽ, അച്ഛനെ ജഡ്ജിമാർക്കുമുന്നിൽ വിനീതവിധേയന്റെ രൂപത്തിൽ മാത്രം എന്നും കണ്ടുവളർന്ന ആ മകൾക്ക് അതൊരു വാശിയായിരുന്നു. ആറാം വയസ്സിൽ അവളാദ്യം കണ്ട സ്വപ്നമായിരുന്നു അത്. ജീവിതത്തിൽ ഏറെ അഗ്നിപരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടും അർച്ചന തന്റെ സ്വപ്നം സാക്ഷാത്കരിക്കുക തന്നെ ചെയ്തു.
കഴിഞ്ഞ വർഷം നടന്ന ബിഹാറിലെ മുപ്പതാം മജിസ്റ്റീരിയൽ സെലക്ഷൻ പരീക്ഷയിൽ അർച്ചനാ കുമാരിയും വിജയിച്ചു. പട്നയിലെ മാണിക് ബിഗഹ ഗ്രാമത്തിലാണ് അർച്ചന ജനിച്ചത്. ഇന്നവൾ ഗ്രാമത്തിലെ മുതിർന്നവരുടെ ‘ജഡ്ജിക്കുട്ടി’യാണ്. മൂന്ന് ഇളയ സഹോദരങ്ങളുണ്ട് അർച്ചനയ്ക്ക്. ചെറുപ്പം മുതലേ ആസ്ത്മാ രോഗവുമായി മല്ലുപിടിച്ചുകൊണ്ട് ഏറെ കഷ്ടപ്പെട്ടാണ് അവൾ വളർന്നുവന്നത്. പട്നയിലെ ഗവണ്മെന്റ് ഗേൾസ് ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സൈക്കോളജിയിൽ ബിഎസ്‌സി ബിരുദമാണ് അർച്ചന ആദ്യം പൂർത്തിയാക്കിയത്.
ബിരുദപഠനത്തിനിടെ 2005-ൽ അച്ഛൻ ഗൗരിനന്ദൻ പ്രസാദിന്റെ അകാലനിര്യാണം അവളെ പിടിച്ചുലച്ചു. അതോടെ ഇളയസഹോദരങ്ങളുടെ ചുമതല മുഴുവൻ ഒറ്റയടിക്ക് അർച്ചനയുടെ ചുമലിൽ വന്നുവീണു. ഇടക്കെപ്പോഴോ കമ്പ്യൂട്ടർ പഠനം നടത്തിയിരുന്നത് ഈ ഘട്ടത്തിൽ പ്രയോജനപ്പെട്ടു. പഠിച്ച സ്‌കൂളിൽ തന്നെ കമ്പ്യൂട്ടർ അധ്യാപികയായി അവർ ജോലിയിൽ പ്രവേശിച്ചു. പെൺകുട്ടിയെ ഡിഗ്രിവരെ പഠിപ്പിച്ചതുതന്നെ അധികമായി എന്ന് കരുതുന്നവരായിരുന്നു അർച്ചനയുടെ ബന്ധുക്കൾ. അവരുടെ ഭാഗത്തുനിന്ന് അർച്ചനയ്ക്ക് വിവാഹം കഴിക്കാനുള്ള വളരെ ശക്തമായ സമ്മർദ്ദമുണ്ടായി. ഒടുവിൽ 2006-ൽ ഇരുപത്തിയൊന്നു വയസ്സുതികയും മുമ്പ് അവളുടെ വിവാഹം കഴിഞ്ഞു. വിവാഹാനന്തരം ഭർത്താവിനൊപ്പം അർച്ചന പുണെയിലേക്ക് ചേക്കേറി. അതോടെ തന്റെ അക്കാദമിക് മോഹങ്ങൾ അസ്തമിച്ചു എന്നുതന്നെ അർച്ചന കരുതി.
എന്നാൽ അവിടെ വിധി ഒരു സർപ്രൈസ് അവൾക്കായി കാത്തുവെച്ചിരുന്നു. അത്രയും കാലം കുടിപ്പിച്ച കയ്പുനീരിന് ഒരു ചെറിയ പരിഹാരം. അർച്ചനയ്ക്ക് ഭർത്താവായി വിധിവശാൽ വന്നുചേരുന്നത് ഏറെ ഉത്പതിഷ്ണുവായ ഒരു ചെറുപ്പക്കാരനായിരുന്നു. പേര് രാജീവ് രഞ്ജൻ. ‘ആണായാലും പെണ്ണായാലും, എത്ര പഠിക്കാമോ അത്രയും പഠിക്കണം’ എന്ന വിചാരമുള്ള ആളായിരുന്നു അദ്ദേഹം. അച്ഛന്റെ മരണത്തോടെ മുറിഞ്ഞുപോയ പഠനം തുടരാൻ അദ്ദേഹം തന്റെ ഭാര്യക്ക് പ്രചോദനമേകി. എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.
അങ്ങനെ 2008-ൽ, പുണെ യൂണിവേഴ്സിറ്റിയിൽ എൽഎൽബിക്ക് ചേർന്നുകൊണ്ട് അർച്ചന തന്റെ പഠനം പുനരാരംഭിച്ചു. ആറാം വയസ്സുമുതൽ മനസ്സിലിട്ടു താലോലിച്ചിരുന്ന സ്വപ്നത്തിലേക്ക് അവൾ വീണ്ടും പിച്ചവെച്ചു നടന്നുതുടങ്ങി.
എന്നാൽ ബന്ധുക്കൾ അപ്പോഴും അവളെ കുറ്റം പറഞ്ഞുകൊണ്ടിരുന്നു.”അവൾ പഠിച്ചത് മൊത്തം ഹിന്ദി മീഡിയത്തിലല്ലേ. നമുക്ക് കാണാം, പുണെ യൂണിവേഴ്സിറ്റിയുടെ ഇംഗ്ലീഷ് സിലബസും വെച്ച് അവൾ മൂക്കുകൊണ്ട് ‘ക്ഷ’ വരക്കുന്നത് നമുക്ക് കാണാം” എന്ന് എല്ലാവരും പറഞ്ഞു. നാടുവിട്ട് ആദ്യമായി പുറത്തുവന്നതിനെ വിഷമത്തോടൊപ്പം ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കേണ്ടി വന്നതിന്റെ പ്രയാസവും അവൾ അനുഭവിച്ചു. പക്ഷേ, അതൊന്നും തന്നെ അർച്ചനയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഒരു തടസ്സമായി നിന്നില്ല. 2011 -ൽ എൽഎൽബി പൂർത്തിയാക്കിയ ശേഷം മാത്രമേ അർച്ചന ആദ്യത്തെ കുഞ്ഞിനെപ്പോലും ഗർഭം ധരിച്ചുള്ളൂ. 2012 -ൽ ആദ്യത്തെ കുഞ്ഞ് ജനിക്കുന്നു. കുഞ്ഞിനെ നോക്കുന്ന തിരക്കിനിടയിലും അർച്ചന തന്റെ പഠനം തുടർന്നുപോയി.
അഞ്ചുമാസം പ്രായമായപ്പോൾ കുഞ്ഞിനെ അമ്മയെ ഏല്പിച്ച് അർച്ചന വീണ്ടും തന്റെ സ്വപ്നത്തിലേക്കുള്ള പ്രയാണം തുടർന്നു. ദില്ലിയിൽ താമസിച്ചുകൊണ്ട് അവർ എൽഎൽഎം പരീക്ഷ പാസായി. മജിസ്റ്റീരിയൽ പരീക്ഷയ്ക്കുള്ള പഠിത്തത്തോടൊപ്പം, നിയമവിദ്യാർത്ഥികൾക്ക് അർച്ചന അധ്യാപികയുമായി. അങ്ങനെ കഷ്ടപ്പെട്ട്, എത്രയോ രാത്രികളിൽ ഉറക്കമിളച്ചു [പഠിച്ചിട്ടാണ് അർച്ചനാ കുമാരി ഈ നേട്ടത്തിന് ഉടമയായിരിക്കുന്നത്. ആ നേട്ടത്തിൽ അവരുടെ കുടുംബത്തിന്റെ മൊത്തം സഹകരണവും വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. അർച്ചനയുടെ അമ്മ പ്രതിമാ ദേവി ഏഴാം ക്ലാസുവരെ മാത്രമേ പഠിച്ചിട്ടുള്ളൂ എങ്കിലും, ആ അമ്മയുടെ ഒരായുസ്സിന്റെ പ്രാർത്ഥനകൾ മകളുടെ വിജയത്തിന് പിന്നിലുണ്ട്.
മകളുടെ മജിസ്റ്റീരിയൽ യോഗ്യതാ പരീക്ഷയുടെ ഫലം വരുന്നതിന്റെ തലേന്ന് ആ അമ്മ ഒരുപോള കണ്ണടച്ചില്ല. തലേന്നവർ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ മക്കൾക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ധ്യാനനിരതയായി നിരുന്നു. തന്റെ ഭർത്താവ് എന്നും വിനമ്രശിരസ്കനായി മാത്രം ചെന്ന് ആജ്ഞയ്ക്ക് കാത്തുനിന്നിരുന്ന അതേ ജഡ്ജിയുടെ ബംഗ്ലാവിൽ ഇനി സ്വന്തം മകൾ ജഡ്ജിയായി വരും എന്ന വിവരമറിഞ്ഞപ്പോൾ, ഇതൊന്നു കാണാൻ അവളുടെ അച്ഛൻ കാത്തുനിന്നില്ലലോ എന്നോർത്ത്, അടക്കാനാവാത്ത സന്തോഷത്തിനിടയിലും അവരുടെ കണ്ണൊന്നു നിറഞ്ഞു.
ഏഴാം ക്ലാസിൽ വെച്ച് പ്രതിമ പഠിത്തം നിർത്തിയത് അവർ പഠിക്കാൻ മോശമായിട്ടോ, പഠിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടോ അല്ലായിരുന്നു. വീട്ടിൽ അതിനുള്ള സാഹചര്യമില്ലാതിരുന്നതുകൊണ്ടായിരുന്നു. പെൺകുട്ടികൾ അധികം പഠിക്കാൻ പാടില്ലെന്ന് വീട്ടുകാർ കരുതിയിരുന്നതുകൊണ്ടായിരുന്നു. ആശിച്ചപോലെ പഠിക്കാൻ സാധിച്ചില്ലലോ എന്ന സങ്കടം അവർക്കെന്നുമുണ്ടായിരുന്നു. തന്നെക്കൊണ്ട് സാധിക്കാതെ പോയത് തന്റെ മൂത്തമകൾ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് ആ അമ്മയിന്ന്. അർച്ചനയ്ക്ക് താഴെയുള്ള പെൺകുട്ടികളെയും ഏറ്റവും നല്ല വിദ്യാഭ്യാസം നൽകി വളർത്തുമെന്ന് അവർ പറഞ്ഞു.
കൊറിയൻ ചലച്ചിത്ര ലോകത്ത് നിന്ന് വീണ്ടുമൊരു ദു:ഖ വാര്‍ത്ത. കൊറിയൻ നടൻ ച ഇൻ ഹയെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് റിപ്പോര്‍ട്ട്. 27 വയസ്സായിരുന്നു. ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമല്ല.
കൊറിയൻ വിനോദ വ്യവസായത്തില്‍ വലിയ ആശങ്കകള്‍ക്കാണ് ഇത്തരം വാര്‍ത്തകള്‍ കാരണമാകുന്നത്. യുവതാരങ്ങള്‍ മാനസികമായി ദുര്‍ബലരാകുന്നുവെന്ന വിലയിരുത്തലാണ് വരുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കൊറിയൻ പോപ് ഗായകൻ ഗൂ ഹരയെ മരിച്ചനിയില്‍ കണ്ടെത്തിയിരുന്നു. 28 വയസു മാത്രമായിരുന്നു പ്രായം. കൊറിയൻ പോപ് താരം സുള്ളിയെയും അടുത്തിടെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. 25 വയസ്സാണ് പ്രായം. ദ ബാങ്കര്‍, ലൌവ് വിത്ത് ഫ്ലോസ് തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ നടനാണ് ച ഇൻ ഹ.
ബെംഗളൂരു: അടുത്ത 12 മണിക്കൂറുകള്‍ക്കുള്ളില്‍ അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഗോവ തീരത്ത് നിന്നും 440 കിലോ മീറ്റര്‍ മാറിയും മുംബൈ തീരത്തും നിന്നും 600 കിലോമീറ്ററും മാറി സ്ഥിതി ചെയ്യുന്ന അതിതീവ്രന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറുന്നത്.
ചുഴലിക്കാറ്റ് രൂപപ്പെടുന്നതോടെ മഹാരാഷ്ട്ര, ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ വർഷം അറബിക്കടലിൽ രൂപപ്പെടുന്ന ഒൻപതാമത്തെ ചുഴലിക്കാറ്റാണിത്. അംബാൻ എന്നായിരിക്കും ചുഴലിക്കാറ്റിന് നൽകുന്ന പേര്. അംബാൻ രൂപപ്പെട്ടാൽ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ,കേരളം, കർണാടക, എന്നിവിടങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് പ്രവചിക്കുന്നു.
ബലാത്സംഗ കേസ് പ്രതിയായ ആള്‍ദൈവം നിത്യാനന്ദ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യ വിട്ടതായി സൂചന. മധ്യ ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിന് സമീപമുള്ള ദ്വീപിനെ സ്വന്തം രാജ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിത്യാനന്ദ. ഈ ദ്വീപ് നിത്യാനന്ദ വാങ്ങിയതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ കൈലാസ എന്നാണ് രാജ്യത്തിന് പേരിട്ടിരിക്കുന്നത്. പാസ്‌പോര്‍ട്ട് ഒക്കെയുണ്ട് ഈ രാജ്യത്തിന്. രാജ്യത്തിന്റെ വെബ്‌സൈറ്റും തുടങ്ങിയിരിക്കുന്നു. ലോകത്തെ ഏറ്റവും മഹത്തായ ഹിന്ദുരാജ്യം എന്നാണ് നിത്യാനന്ദ പുതിയ രാജ്യത്തെക്കുറിച്ച് അവകാശപ്പെടുന്നത്. കര്‍ണാടകയിലെ ബലാത്സംഗ കേസില്‍ നിന്ന് രക്ഷപ്പെടാനാണ് മുങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.
അതിര്‍ത്തികളില്ലാത്ത രാജ്യമാണ് കൈലാസ എന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വസ്തു അപഹരിക്കപ്പെട്ട, പറിച്ചുമാറ്റപ്പെട്ട ഹിന്ദുക്കള്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഇടമാണ് കൈലാസ എന്ന് വെബ്‌സൈറ്റില്‍ പറയുന്നു. സ്വന്തം രാജ്യങ്ങളില്‍ ഹിന്ദുവിശ്വാസപ്രകാരം ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് താനീ രാജ്യം ഉണ്ടാക്കിയിരിക്കുന്നത് എന്ന് നിത്യാനന്ദ അവകാശപ്പെടുന്നു. പാസ്‌പോര്‍ട്ടിന്റെ മാതൃക വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട്. ക്ഷേത്ര കേന്ദ്രീകൃതമായ ഒരു ആവാസ വ്യവസ്ഥ, ‘മൂന്നാം കണ്ണിന് പിന്നിലെ സയന്‍സ്’, യോഗ, ധ്യാനം, ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം ഇതെല്ലാമാണ് കൈലാസയുടെ പ്രത്യേകതകള്‍. സൗജന്യ ചികിത്സ, സൗജന്യ വിദ്യാഭ്യാസം, സൗജന്യ ഭക്ഷണം തുടങ്ങിയവ കൈലാസ വാഗ്ദാനം ചെയ്യുന്നു. kailas.org എന്നാണ് വെബ് സൈറ്റ് അഡ്രസ്. തന്റെ രാജ്യത്തെ പൗരന്മാരാകാനും രാജ്യം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ചിലവുകള്‍ക്ക് പണം സംഭാവന ചെയ്യാനും നിത്യാനന്ദ ആവശ്യപ്പെടുന്നു.
തമിഴ്‌നാട് സ്വദേശിയായ രാജശേഖരന്‍ ആണ് നിത്യാനന്ദ എന്ന് പേരുമായി ആള്‍ദൈവമായി മാറിയത്. 2000ല്‍ ബംഗളൂരുവില്‍ ആശ്രമം തുടങ്ങിയതോടെയാണ് നിത്യാനന്ദ ശ്രദ്ധ നേടിത്തുടങ്ങിയത്. ഓഷോ രജനീഷിന്റെ പ്രഭാഷണങ്ങള്‍ കടമെടുത്തുകൊണ്ടുള്ള സംസാരമായിരുന്നു നിത്യാനന്ദയുടേത്. ഒരു നടിയുമൊത്തുള്ള സ്വകാര്യ വീഡിയോ പ്രചരിച്ചതോടെ നിത്യാനന്ദ വിവാദ കഥാപാത്രമായി. പിന്നീട് ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അഹമ്മദാബാദിന് സമീപമുള്ള ആശ്രമത്തിലെ പെണ്‍കുട്ടികളെ നിത്യാനന്ദ ലൈംഗിക പീഡനത്തിന് ഇരകളാക്കുന്നതായി ആരോപണമുയര്‍ന്നു. അതേസമയം നിത്യാനന്ദ ഇന്ത്യയിലില്ല എന്നാണ് ഗുജറാത്ത് പൊലീസ് കോടതിയെ അറിയിച്ചത്.
2018ല്‍ ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേയ്ക്ക് കടന്നു എന്നാണ് പൊലീസിന്റെ അനുമാനം. അതേസമയം പാസ്‌പോര്‍ട്ട് ഇല്ലാതെയാണ് നിത്യാനന്ദ ഇന്ത്യ വിട്ടിരിക്കുന്നത് എന്നാണ് സൂചന. 2018 സെപ്റ്റംബറില്‍ നിത്യാനന്ദയുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞിരുന്നു. പാസ്‌പോര്‍ട്ടില്ലാതെ ഇതെങ്ങനെ സാധിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്. പുതുക്കാനുള്ള നിത്യാനന്ദയുടെ അപേക്ഷ, ക്രിമിനല്‍ കേസുള്ള പശ്ചാത്തലത്തില്‍ പൊലീസ് തള്ളിയിരുന്നു. എല്ലാത്തരത്തിലുമുള്ള നിയമവിരുദ്ധ പ്രവൃത്തികളുടേയും കേന്ദ്രമാണ് ബംഗളൂരുവിലെ നിത്യാനന്ദയുടെ ആശ്രമമെന്ന് ആരോപിക്കപ്പെടുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി നിത്യാനന്ദയെ ആരും കണ്ടിട്ടില്ല എന്നാണ് ആസ്ഥാന ആശ്രമത്തെ ഒരു ജീവനക്കാരന്‍ പറഞ്ഞ്.
കോയമ്പത്തൂർ മേട്ടുപാളയത്ത് 17 പേരുടെ മരണത്തിന് കാരണമായത് ജാതി മതിൽ എന്ന് ആരോപണം. ഉയർന്ന ജാതിയിൽപെട്ട ശിവ സുബ്രമണ്യൻ തൊട്ടടുത്തുള്ള ദളിത് കോളനിക്കാരെ വേർതിരിക്കാൻ നിർമിച്ച മതിലാണ് കനത്ത മഴയിൽ തകർന്നു വീണത്. അതിനിടെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കുറ്റം ചുമത്തപെട്ട ശിവ സുബ്രമണ്യൻ അറസ്റ്റിലായി
കനത്ത മഴയിൽ ആണ് മേട്ടുപാളയം നാടുർ ഗ്രാമത്തിൽ എട്ടടി ഉയരവും ഇരുപതടി നീളവുമുള്ള കരിങ്കൽ മതിൽ ഇടിഞ്ഞു വീണു ദുരന്തമുണ്ടായത്. ചെരിഞ്ഞ പ്രദേശത്ത് ഏറ്റവും മുകളിലെ കോൺക്രീറ്റ് വീടിന്റെ ചുറ്റുമതിലാണ് താഴെയുള്ള വീടുകൾക്ക് മുകളിലേക്ക് ഇടിഞ്ഞു വീണ് 17 പേർ മരിച്ചത്. ശിവ സുബ്രമണ്യൻ എന്ന തുണിക്കട ഉടമയുടേതാണ് മതിൽ. വീടിന് അടുത്തുള്ള ദളിത് കുടുംബങ്ങൾ പുരയിടത്തിൽ കയറാതിരിക്കാൻ വേണ്ടിയാണ് ഇയാൾ കൂറ്റൻ മതിൽ പണിതത്. നഗരസഭയിൽ നിന്ന് പെർമിറ്റ് പോലും എടുക്കാതെയുള്ള നിർമാണത്തിനെതിരെ 8 വർഷം മുമ്പ് ദളിത് കോളനിയിലെ 300 കുടുംബങ്ങൾ പരാതി നൽകിയിരുന്നങ്കിലും കാര്യം ഉണ്ടായില്ല.
കഴിഞ്ഞ ദിവസം ചെയ്ത കനത്ത മഴയിൽ മതിൽ ഇടിഞ്ഞതോടെ ശിവ സുബ്രമണ്യത്തിനതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യവും ശക്തമാണ്. മദ്രാസ് ഹൈക്കോടതിക്കു മുന്നിൽ ഇതേ ആവശ്യം ഉന്നയിച്ച് അഭിഭാഷകർ പ്രതിഷേധിച്ചു.
എസ്.സി/എസ്ടി പീഡന നിരോധന നിയമത്തിലെ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ ദിവസം ശിവ സുബ്രമണ്യത്തെ അറസ്റ്റ് ചെയ്യാതെ മൃതദേഹങ്ങൾ ഏറ്റെടുക്കാതെ കോയമ്പത്തൂർ മെഡിക്കൽ കോളജിനു മുന്നിൽ റോഡ് ഉപരോധിച്ചവർക്കു നേരെ പൊലിസ് ലാത്തി ചാർജ് നടത്തിയിരുന്നു.
മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെടാനായി ദമ്പതികളേയും നവജാതശിശുവിനേയും യുവാവ് കൊലപ്പെടുത്തി. മൃതദേഹവുമായി ലൈംഗികവേഴ്ച ആഗ്രഹിക്കുന്ന ലൈംഗികവൈകൃത സ്വഭാവമുള്ളയാളാണ് ഇയാൾ. ലഖ്നൗവിലെ അസംഗഢ് സ്വദേശിയായി നസിറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ആക്രമണത്തിന് ഇരയായ ഇവരുടെ ഇളയ മകനും മരിച്ചു. കുടുബത്തിലെ മറ്റ് രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒരാഴ്ച മുമ്പാണ് സംഭവം ഉണ്ടായത്. നവംബര്‍ 24 ന് രാത്രി നസിറുദ്ദീന്‍ മുബാറക്പൂരിലെ ദമ്പതികളുടെ വീട്ടിലെത്തി. ഉറക്കത്തിലായിരുന്ന മുപ്പത്തിയഞ്ചുകാരനായ ഗൃഹനാഥനെ കൊലപ്പെടുത്തിയ ശേഷം മറ്റുള്ളവരെയും കൊല്ലുകയായിരുന്നു. യുവതിയുടെ മരണം ഉറപ്പിച്ച ശേഷം പ്രതി ലൈംഗികമായി ഉപയോഗിച്ചു. ഇവരുടെ പത്ത് വയസുകാരിയായ മകള്‍ക്കും നാലുവയസ്സുള്ള മകനും ഇയാളുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റുവെന്ന് പൊലീസ് പറഞ്ഞു. കത്തിയും കല്ലുമുപയോഗിച്ചായിരുന്നു കൊലപാതകം.
30കാരിയുടെ മൃതദേഹത്തിനൊപ്പം ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ട ഇയാള്‍ അത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് പരിക്കേറ്റ് കിടന്ന ഇവരുടെ പത്ത് വയസ്സുകാരിയായ മകളേയും ബലാത്സംഗം ചെയ്തു. മൂന്ന് മണിക്കൂറോളം മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഇയാള്‍ ഏര്‍പ്പെട്ടുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഉത്തേജനമുണ്ടാകാന്‍ ലഹരിയുപയോഗിച്ചിരുന്നു. തെളിവ് നശിപ്പിക്കാന്‍ ഇയാള്‍ ഗർഭനിരോധന ഉപയോഗിച്ചു. ഈ ദൃശ്യങ്ങള്‍ ഇയാള്‍ സഹോദരന്റെ ഭാര്യയെ കാണിച്ചു. ഇത് കണ്ട അവർ ഭയന്നു. മൂന്ന് ശരീരങ്ങളും ചേതനയറ്റ നിലയിൽ നഗ്നമായാണ് കണ്ടത്. സാബചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നസിറുദ്ധിനെ അറസ്റ്റ് ചെയ്തത്. ഇയാൾ കുറ്റസമ്മതം നടത്തിയതായും പൊലീസ് വ്യക്തമാക്കി.
ഫെയ്സ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് ട്രാൻസ്‍ജെൻഡർ അഭിനേത്രി അഞ്ജലി അമീർ. ലിവിങ് ടുഗെദറിൽ കൂടെ താമസിക്കുന്നയാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് അഞ്ജലി പറയുന്നു. എന്തെങ്കിലും പറ്റിയാൽ കൂടെ താമസിക്കുന്ന അനസ് ആയിരിക്കും ഉത്തരവാദിയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അഞ്ജലി ലൈവിൽ പറഞ്ഞു. തനിക്ക് ശ്വസിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യം തരുന്നില്ലെന്ന് അഞ്ജലി പറഞ്ഞു.
അഞ്ജലിയുടെ വാക്കുകൾ:
‘ഞാൻ ഇപ്പോൾ അടുത്തൊരു പോസ്റ്റ് ഇട്ടിരുന്നു ഒരാൾ എന്നെ മാനസികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന്. എനിക്ക് പറയാനുള്ളത് എനിക്ക് ഒരു തരത്തിലും ഇഷ്ടമില്ലാത്ത ഒരു വ്യക്തിയുമായി സാഹചര്യങ്ങൾ കൊണ്ട് എനിക്ക് ലിവിങ് ടുഗെദറിൽ ഏർപ്പെടേണ്ടി വന്നിരുന്നു. എനിക്കൊട്ടും താൽപര്യമില്ലാതെയാണ് ഇത്. ആദ്യം അയാൾ എന്നെ കബളിപ്പിച്ച് പോയി. ആ സമയത്ത് ഞാൻ അയാൾക്ക് എതിരായി ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോൾ അയാൾ പറയുന്നത് അയാളുടെ കൂടെഞാൻ ജീവിച്ചില്ലെങ്കിൽ അയാൾ എന്നെ കൊല്ലുമെന്നാണ്. അല്ലെങ്കിൽ ആസിഡ് മുഖത്തൊഴിക്കും എന്നൊക്കെയാണ്. എനിക്ക് ഒരുതരത്തിലും അയാളുടെ കൂടെ ജീവിക്കാൻ ആഗ്രഹമില്ല. ഞാൻ ലോകത്ത് ഒരാളെ വെറുക്കുന്നുണ്ടെങ്കിൽ അത് അയാളെ മാത്രമായിരിക്കും. ഞാൻ ഇക്കാര്യം പൊലീസിൽ പറഞ്ഞിട്ടുണ്ട്. കമ്മീഷണർക്ക് പെറ്റീഷൻ കൊടുത്തിട്ടുണ്ട്.
ഒരു നാല് ലക്ഷത്തോളം രൂപ അയാൾ എനിക്ക് തരാനുണ്ട്. മാനസികമായി അടുപ്പമില്ലെങ്കിൽ പോലും ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നത്. കോളജിൽ എന്നെ കൊണ്ടാക്കാൻ അവിടെ വരുമായിരുന്നു. അവിടെ വന്നാല്‍ പോലും ഞാൻ എവിടെപ്പോകുവാണെന്ന് തിരഞ്ഞു നടക്കും. കഴിഞ്ഞ ഒന്നരവർഷമായി അയാൾ ഒരു ജോലിക്കുപോലും പോകുന്നില്ല. എനിക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന ധൈര്യമാണ് അയാൾക്ക്. സത്യത്തിൽ ആത്മഹത്യയുടെ വക്കിലാണ് ഞാൻ. ജീവിതം മതിയായി. വേറൊരു നിവർത്തി ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു ലൈവില്‍ വന്നത്.’അഞ്ജലി അമീര്‍ പറഞ്ഞു.
തെലുങ്കാനയിലെ ലേഡി വെറ്റിനറി ഡോക്ടർ പ്രിയങ്കയെ കൊലപ്പെടുത്തിയ വാർത്ത ഇന്ത്യ ഒട്ടാകെ ഞെട്ടലോടെയാണ് കേട്ടത്, തെലുങ്കാനയിൽ പ്രതിഷേധങ്ങള്‍ സജീവമാകുമ്പോൾ തെലുങ്കാന സർക്കാരിന്റെ തീരുമാനം ശ്രദ്ധയാകുന്നു, കേരളത്തിൽ ഇതുപോലത്തെ പ്രതികൾക്ക് വേണ്ടി വാദിക്കാൻ ആളൂർ വക്കിൽ വരെയെത്തി. എന്നാൽ തെലുങ്കാനക്കാരുടെ പ്രതികരണം ഏവരെയും ഞെട്ടിക്കുന്നതാണ്. ഇത്ര ദിവസമായിട്ടും പ്രതിഷേധം വൻ ശക്തമായി തന്നെ തുടരുന്നു, യുവതിയുടെ വീട് സന്ദർശിക്കാൻ എത്തിയ പ്രാദേശിക നേതാക്കളെ തടഞ്ഞു നാട്ടുകാർ. സഹതാപമല്ല അക്രമികൾക്കെതിരെ ശക്തമായ നിലപാടാണ് വേണ്ടതെന്നു ആയിരുന്നു ജനങ്ങളുടെ ആവശ്യം. യുവതി താമസിക്കുന്ന ഏരിയയിലെ കാവാടം ജനങ്ങൾ അടച്ചുപൂട്ടി, കാണാതായപ്പോൾ പരാതിനൽകിയ മാതാപിതാക്കൾക്ക് നൽകിയ മറുപടി അവൾ ഒളിച്ചോടിപ്പോയതാരിക്കും എന്നായിരുന്നു. കേസ് വിധിക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് തെലുങ്കാന സർക്കാർ പ്രഖ്യാപിച്ചു, ഒന്നാം പ്രതിയുടെ അമ്മയുടെ മറുപടി ഇങ്ങനെ എനിക്ക് ഒരു മകളുണ്ട് അതുകൊണ്ടു കിട്ടാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ തന്നെ അവനു കൊടുക്കണം എന്നായിരുന്നു ആ അമ്മയുടെ മറുപടി.