ദുബായ് ∙ ദുബായിൽ കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാ ചന്ദ്രനെ (40) ഭർത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷ് (43) കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ദുബായ് കോടതിയിൽ ആരംഭിച്ചു. താൻ ഭാര്യയെ കുത്തിക്കൊന്നതാണെന്ന് പ്രതി കോടതിയിൽ സമ്മതിച്ചു. വിദ്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്താലാണ് കൊന്നതെന്നായിരുന്നു മൊഴി. ഇതുസംബന്ധിച്ച് തനിക്ക് വിദ്യയുടെ മാനേജരുടെ എസ്എംഎസ് ലഭിച്ചിരുന്നതായും പറഞ്ഞു.

2019 സെപ്തംബർ 9നായിരുന്നു കേസിനാസ്പദമായ സംഭവം. ഒാണമാഘോഷിക്കാൻ വിദ്യ നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കെയായിരുന്നു കൊല. സംഭവ ദിവസം രാവിലെ അൽഖൂസിലെ കമ്പനി ഒാഫീസിലെത്തിയ യുഗേഷ് വിദ്യയെ പാർക്കിങ്ങിലിയേക്ക് വിളിച്ചുകൊണ്ടുപോയി. ഇരുവരും തമ്മിൽ തർക്കമായി. മാനേജരുടെ മുൻപിൽ വിദ്യയെ യുഗേഷ് ആലിംഗനം ചെയ്തത് സംബന്ധിച്ചായിരുന്നു തർക്കം. തുടർന്ന് യുഗേഷ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയെടുത്ത് മൂന്ന് പ്രാവശ്യം വിദ്യയെ കുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ ഇയാളെ മണിക്കൂറുകൾക്കകം ജബൽ അലിയിൽ നിന്ന് പൊലീസ് പിടികൂടി. മൃതദേഹത്തിനടുത്ത് നിന്ന് കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു.

16 വർഷം മുൻപായരുന്നു ഇവരുടെ വിവാഹം. അതിൽ പിന്നെ യുഗേഷ് വിദ്യയെ പലതും പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു. ഭാര്യയെ സംശയമുണ്ടായിരുന്നതാണ് ഇവരുടെ ദാമ്പത്യം തകരാനും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കാനും കാരണമായത്. പീഡനം സഹിക്കാതെ വിദ്യ നാട്ടിൽ പൊലീസിൽ പരാതി നൽകിയിരുന്നു. സ്വരച്ചേർച്ചയിലില്ലാതിരുന്ന ഇരുവരെയും കൗൺസിലിങ്ങിനും വിധേയരാക്കി.

കൊലയ്ക്ക് ഒരു വർഷം മുൻപായിരുന്നു വിദ്യ ജോലി തേടി യുഎഇയിലെത്തിയത്. യുഗേഷ് വിദ്യയുടെ പേരിലെടുത്ത 10 ലക്ഷം രൂപയുടെ ബാങ്ക് വായ്പ തിരിച്ചടക്കാൻ വേണ്ടി തിരുവനന്തപുരത്തെ ജോലി രാജിവച്ചായിരുന്നു ഇത്. വിദ്യ അറിയാതെ അവരുടെ സ്വത്ത് പണയം വച്ചായിരുന്നു വായ്പയെടുത്തിരുന്ന തെന്ന് സഹോദരൻ വിനയ് ചന്ദ്രൻ ‌ആരോപിച്ചിരുന്നു. ദുബായ് അൽഖൂസിലെ ഒരു സ്വകാര്യ കമ്പനിയിൽ ഫിനാൻസ് വിഭാഗത്തിലായിരുന്നു വിദ്യ ജോലി ചെയ്തിരുന്നത്. 10, 11 ക്ലാസ് വിദ്യാർഥിനികളായ രണ്ട് പെൺമക്കൾ നാട്ടിൽ വിദ്യയുടെ മാതാപിതാക്കളോടൊപ്പം താമസിക്കുന്നു. അമ്മ ഒാണമാഘോഷിക്കാൻ തങ്ങളോടൊപ്പമെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇരുവരും. എന്നാല്‍ കണ്ണീരിന്റെ കയ്പുനീർ നിറഞ്ഞ ഒാണമായിരുന്നു ഇവരെ കാത്തിരുന്നത്. കൊലയ്ക്ക് ഒരു മാസം മുൻപ് യുഗേഷ് സന്ദർശക വീസയിൽ യുഎഇയിലെത്തി. മൂന്ന് പ്രാവശ്യം വിദ്യയെ കണ്ടുമുട്ടുകയും ചെയ്തു. എന്നാൽ ഇതൊന്നും വിദ്യയുടെ കുടുംബം അറിഞ്ഞിരുന്നില്ല.

ഒാഫീസിൽ നിന്ന് പുറത്തിറങ്ങിയ വിദ്യയെ ഏറെ നേരമായിട്ടും തിരിച്ചുവരുന്നത് കാണാത്തതിനാൽ താൻ ഏറെ നേരം മൊബൈലിലേയ്ക്ക് വിളിച്ചെന്നും മറുപടി ലഭിച്ചില്ലെന്നും കമ്പനി മാനേജർ കോടതിയിൽ മൊഴി നൽകി. തുടർന്ന് ഒാഫീസ് ‍ഡ്രൈവറെ അന്വേഷിക്കാൻ പറഞ്ഞയച്ചു. ഇയാളാണ് വിദ്യ പാർക്കിങ്ങിൽ കുത്തേറ്റ് വീണു കിടക്കുന്നത് ആദ്യം കണ്ടത്. ഉടൻ മാനേജരെ വിളിച്ച് കാര്യം അറിയിച്ചു. താൻ വന്നു നോക്കിയപ്പോള്‍ വിദ്യ പാർക്കിങ് ലോട്ടിൽ കുത്തേറ്റ് കിടക്കുന്നത് കണ്ടെന്നും മരിച്ചിരുന്നു എന്ന് ഉറപ്പായെന്നും മാനേജർ മൊഴി നൽകി. മാർച്ച് രണ്ടിന് കേസിന്റെ വിചാരണ തുടരും.