കാരൂർ സോമൻ
വാളയാർ എന്നൊരു ദേശം. അവിടുത്തെ ഇടതിങ്ങിയ പച്ചിലച്ചാർത്തുകൾക്കിടയിൽ മാംസം വറ്റിമെലിഞ്ഞ കുറെ പാവപ്പെട്ട ദളിത് ആദിവാസികളുടെ കൊച്ചു കൊച്ചു വീടുകൾ. ദൈനം ദിനം സർവ്വ വേദനകളും കടിച്ചിറക്കി പട്ടിണിയിലും ദാരിദ്ര്യത്തിലും പ്രാണൻ നഷ്ടപ്പെടാത്ത കുറെ മനുഷ്യജന്മങ്ങൾ. അവർക്കിടയിൽ ഇളം പ്രായത്തിലുള്ള പെണ്കുട്ടികളെത്തേടിയെത്തുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ കാട്ടാളന്മാർ. പതിനൊന്നും എട്ടും വയസ്സ് പ്രായമുള്ള രണ്ടു പെൺകുട്ടികളെ ഈ കാട്ടാള വർഗ്ഗം അതിക്രൂരമായി കാമമടക്കി കെട്ടിത്തൂക്കിയത് കേട്ടപ്പോൾ അമ്മമാരുടെ മാത്രമല്ല മനുഷ്യനായി പിറന്നവരുടെ കണ്ണുകൾ ഈറനണിയും. ഇപ്പോൾ കേട്ട വാർത്ത ദുഷ്ടജീവികളായ ആ കാട്ടാളന്മാരെ പാലക്കാട് പോക്സോ കോടതി തെളിവില്ലെന്നു പറഞ്ഞു വെറുതെ വിട്ടിരിക്കുന്നു. ഹൃദയം മരവിക്കുന്ന അനുഭവം. കണ്ണും കാതുമില്ലാത്ത നിയമപാലകരെ നിങ്ങൾ കേരളത്തിലെ ഓരോ അമ്മമാരുടെ നെഞ്ചിലാണ് കൂരമ്പുകൾ തറച്ചത്. ആൺ -പെൺകുഞ്ഞുകളെ നൊന്തു പ്രസവിച്ച ഒരമ്മയും നിങ്ങൾക്ക് മാപ്പു തരില്ല. നിങ്ങൾക്ക് പെൺകുഞ്ഞുങ്ങളില്ലേ? ആ വർത്തയറിഞ്ഞു ബോധം മറിഞ്ഞുപോകാത്ത ആ അമ്മയോട് മാപ്പുചോദിക്കുന്നു. ഇരുട്ടുവീണ ആ കുടിലിനുള്ളിൽ ഈ കുട്ടികളുടെ അമ്മ വിങ്ങിപ്പൊട്ടി എത്രയോ ദിനങ്ങൾ നീതിക്കായി വിലപിച്ചു. സ്വന്തം മകളെ പീഡിപ്പിക്കുന്ന ദയനീയ കാഴ്ച്ച കാണാൻ ഇടവന്ന ഒരമ്മയുടെ ധർമ്മസങ്കടം മിഴിനീരോട് കാട്ടുനീതി നടപ്പാക്കിയ കാക്കിക്കുള്ളിലെ പൊലീസിനോട് തുറന്നു പറഞ്ഞിട്ടും കണ്ണു തുറന്നില്ല. നീതി കിട്ടിയില്ല. രണ്ടു പെൺകുട്ടികളും ശാരീരിക പീഡനത്തിന് ഇരയായിയെന്ന പോസ്റ്റ്മാർട്ടം റിപ്പോർട്ട് കിട്ടിയിട്ടും കുറ്റവാളികളെ രക്ഷപ്പെടാൻ അന്വേഷണസംഘം കൂട്ടുനിന്നു. രണ്ട് പാവപ്പെട്ട പെൺകുട്ടികളെ കെട്ടിത്തൂക്കി കൊന്നിട്ടും ഒരു രാഷ്ട്രീയ പാർട്ടിയോ, വനിതാ കമ്മീഷനോ, മഹിളാ സംഘടനകളോ, പട്ടികജാതി വകുപ്പോ ഇടപെട്ടില്ല. ആ പാവങ്ങൾക്ക് ആരുമില്ല. രാഷ്ട്രീയ പാർട്ടിക്കാരായ കുറ്റവാളികൾ എത്ര വേഗത്തിലാണ് രക്ഷപ്പെട്ടത്. രണ്ടുപേരെയും ബലാത്സംഗത്തിനിരയാക്കി കെട്ടിത്തൂക്കിയ രേഖകൾ, സാക്ഷികൾ ഉണ്ടായിട്ടും കുറ്റവാളികൾ രക്ഷപ്പെട്ടു. പൊലീസിന്റ വിശ്വാസ്യത ഒരിക്കൽ കുടി തകർന്നിരിക്കുന്നു. മുഖ്യമന്ത്രി ഇടപെട്ടിട്ടും ഒന്നും സംഭവിച്ചില്ല. പാർട്ടിക്കാരനായാൽ മതി എന്ത് അനീതിയും നടത്താം, ആരെയും വെട്ടി കൊല്ലാം, സ്ത്രീകളെ പീഡിപ്പിച്ചു കൊല്ലാം. കേരളത്തിന്റ മുഖം ഭീകരമായിക്കൊണ്ടിരിക്കുന്നത് ആരും തിരിച്ചറിയുന്നില്ല. ഇത്രമാത്രം സ്ത്രീകളെ അപമാനിക്കുന്ന ഒരു സംസ്ഥാനം മറ്റെങ്ങും കാണില്ല. കേരളത്തിന്റ സാംസ്‌കാരിക പ്രതിച്ഛായക്ക് മങ്ങൽ സംഭവിച്ചിരിക്കുന്നു.
കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടുന്നതുപോലെയാണ് ചിലരൊക്കെ വോട്ടുകൾ രേഖപെടുത്തുന്നത്. പാവങ്ങൾ കള്ളും കാശു൦ വാങ്ങി വോട്ടു ചെയ്യും. അതിന്റ ദുരന്തഫലമാണ് വാളയാറിൽ കണ്ടത്. ഓരോ തെരഞ്ഞെടുപ്പും രാഷ്ട്രീയ പാർട്ടികളുടെ വേട്ടകളാണ്. ഇരകളാകുന്നത് പാവപ്പെട്ട ജനങ്ങൾ. ജീവനും ജീവിതത്തിനും സംരക്ഷണം കിട്ടാനാണ് നമ്മൾ വോട്ടു ചെയ്യുന്നത്. ഇപ്പോൾ സംഭവിക്കുന്നത് ജീവനു പകരം അവർ ജീവനെടുക്കുന്നു. മനുഷ്യ ജീവിതം ദുരിതപൂർണ്ണമാക്കുന്നു. ഇവിടെ വേട്ടയാടിയത് വാളയാറിലെ പാവപ്പെട്ട രണ്ടു പെൺകുട്ടികളെയാണ്. വോട്ടുകൾ രേഖപെടുത്തുന്നത് പൗരാവകാശമെങ്കിലും അത് വെല്ലുവിളിക്കാനും പ്രതിഷേധം രേഖപെടുത്താൻകൂടിയുള്ളതാണ്. സമൂഹത്തിൽ സ്ത്രീകളോട് പരാക്രമം കാട്ടുന്നവനും, അവനെ സംരക്ഷിക്കുന്നവനും, കൈക്കൂലിക്കാരനും, കൊള്ളയും കൊലയും നടത്തുന്നവർക്ക് കൂട്ടുനിൽക്കുന്ന ഈ നാട്ടിലെ കാട്ടാളന്മാർക്ക് ഒരിക്കലും വോട്ടു ചെയ്യില്ല എന്ന ദൃഡപ്രതിജ്ഞയെടുത്താൽ നമ്മുടെ പെൺകുട്ടികൾക്ക് മനഃസമാധാനമയി ജീവിക്കാം. ഇല്ലെങ്കിൽ ഇത് ഇനിയും തുടരും. രാജഭരണ കാലങ്ങളിൽ എന്തും ശിരസാ വഹിക്കുന്ന ജനഭക്തന്മാരുണ്ടായിരുന്നു. ആ സ്ഥാനത്തേക്ക് പിന്നീട് നുഴഞ്ഞു കയറിയത് മത രാഷ്ട്രീയമാണ്. അതിന്റ പിന്നിൽ നിഗുഢമായ അജണ്ടകളാണ്. അതൊന്നും പാവപ്പെട്ട ഭക്തജനത്തിനറിയില്ല. കേരളത്തിലെ ചില സമുദായ കൊച്ചു മെത്രാന്മാർ സ്വാർത്ഥ താല്പര്യങ്ങൾ സംരഷിക്കാൻവേണ്ടി മാത്രമാണ് രാഷ്ട്രീയ പാർട്ടികൾക്ക് സ്തുതി പാടുന്നത്. അല്ലാതെ പാവങ്ങൾക്ക് വേണ്ടിയല്ല. അവർക്ക് സ്ഥാനമാനങ്ങൾ കിട്ടാൻ വേണ്ടി മറ്റ് പദ്ധതികൾക്കായി അവർ ഏത് ചെകുത്താന്റെ വേഷവും കെട്ടിയാടും. പാവങ്ങൾ എത്രയോ വോട്ടുകൾ ചെയ്തു. എന്താണ് തിരിച്ചുകിട്ടിയത് എന്നത് പ്രധാന ചോദ്യമാണ്. ഒന്നും കിട്ടിയില്ലെന്ന് സമ്പന്നർ പറയില്ല. അധികാരത്തിൽ വന്ന നൂറിൽ തൊണ്ണൂറു ശതമാനവും മുതാളിമാരും കോടിശ്വരന്മാരുമാണ്.
ജീവിതത്തിൽ പാവങ്ങൾക്കുള്ള അജ്ഞതയാണ് വോട്ടുപെട്ടി നിറച്ചുവിടുന്നത്. നായകനും വില്ലനുമായി വേട്ടക്കാരെ അവർക്കറിയില്ല. നല്ലൊരു ഭരണാധിപന് ഒരു പാവപ്പെട്ടവന്റെ ജീവിതത്തെ മാറ്റിമറിക്കാൻ സാധിക്കും. അവരത് ചെയ്യില്ല. അവന്റെ ഉയർച്ച വോട്ട് പെട്ടിക്ക് അപകടമാണ്. ദാരിദ്ര്യത്തിൽ കിടന്നാൽ കള്ളും പണവും വാങ്ങി വോട്ടു ചെയ്യും. കേരളത്തിലെ ജാതി മത രാഷ്ട്രീയക്കാർ നീണ്ട നാളുകളായി ഈ കുതന്ത്ര-വിദ്യകളാണ് പയറ്റികൊണ്ടിരിന്നത്. അതെല്ലാം അരമന രഹസ്യങ്ങളാണ്. തെരെഞ്ഞെടുപ്പിൽ ഓരോ ചിഹ്നങ്ങൾ വാങ്ങി പ്രതിഷ്ട നടത്തി ജാതി മത മന്ദിരങ്ങൾ കയറിയിറങ്ങി വോട്ടുപെട്ടി ദേവനെ ആരാധിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ തെരഞ്ഞടുപ്പിൽ കുറെ മനുഷ്യരുടെ കണ്ണു തുറന്ന് കണ്ടത്. ഈ തിരിച്ചറിവ് മലയാളിക്കുണ്ടായത് പുസ്തകങ്ങൾ വായിച്ചിട്ടാണോ? സത്യത്തിൽ ഇതാണ് ശരി. അല്ലെങ്കിൽ നേർരേഖ. ജാതി മത മേലാളന്മാർ വോട്ടു ചെയ്യാൻ പറഞ്ഞാൽ അവരുടെ അടിയനൊന്നുമല്ലെന്ന് അവരെ പഠിപ്പിച്ചു. മതമെന്ന മുളകും ജാതിയെന്ന ഉപ്പും പറഞ്ഞാണ് വിശ്വാസികളെ കബളിപ്പിക്കുന്നത്. സമൂഹത്തിൽ ഭിന്നതയുണ്ടാക്കി വർഗ്ഗിയത-മത വൈരം വളർത്തി, നീതിയെ അനീതിയാക്കി ഭരണത്തിന്റ മഹത്വം പറഞ്ഞുകൊണ്ട് നാം ശ്രെഷ്ടമെന്ന് കരുതുന്ന ജനാധിപത്യത്തെപ്പോലും നിത്യവും കാശൂപ്പു ചെയ്തു കൊണ്ടിരിക്കുന്നതിന്റ അവസാനത്തെ ഉദാഹരണമാണ് രണ്ടു പാവപ്പെട്ട പെൺകുട്ടികളുടെ ദാരുണ മരണം. പാവപ്പെട്ട മനുഷ്യരോട്, സ്ത്രീകളോട് ഒരല്പം ദയ, കാരുണ്യം ആരും കാട്ടാറുണ്ട്. അധികാരത്തിൽ വരുന്ന രാഷ്ട്രീയ പാർട്ടികൾ എന്തുകൊണ്ടാണ് കുറ്റവാളികൾക്ക് കുടപിടിക്കുന്നത്? ഈ പെൺകുട്ടികളുടെ കേസ് അന്വേഷണത്തിൽ ഏത് ജനപ്രധിനിധിയാണ് ഇടപെട്ടത്? പാവപ്പെട്ടവന്റെ നികുതിപ്പണത്തിൽ നിന്നും ശമ്പളം പറ്റുന്നവരും രാജകിയ പ്രൗഢിയിൽ ജീവിക്കുന്ന അധികാരികളും തുടരെ തെളിയിച്ചുകൊണ്ടിരിക്കുന്നത് ഈ ജനാധിപത്യം, നിയമം, പോലീസ്, സർവകലാശാലകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി എല്ലാം രംഗങ്ങളും ഒരു തട്ടിപ്പ് കേന്ദ്രമെന്ന നിലയിലാണ്. പഠിക്കുന്ന വിദ്യാർത്ഥിക്ക് മാർക്കില്ല. ബുദ്ധിയോ കഴിവോ ഇല്ലാത്തവരുടെ മക്കൾ പഠിക്കേണ്ട. ചോദ്യപേപ്പർ അവന്റെ വീട്ടിലെത്തിക്കൊള്ളും. പാർട്ടിക്കാരന്റെ മക്കൾക്കു തൊഴിലിനും ഒരു പഞ്ഞമില്ല. എവിടെയെങ്കിലും തിരുകികയറ്റിക്കൊള്ളും. കഷ്ടപ്പെട്ട് പഠിച്ചവന് തൊഴിൽ വേണമെങ്കിൽ പാർട്ടിക്കാരന് ലക്ഷങ്ങൾ കോഴ കൊടുക്കണം. ഓരോരുത്തർ ഭരണത്തിൽ വരുമ്പോൾ യോഗ്യതയില്ലാത്തവരെ പോലീസ് അടക്കം ഓരോരോ സ്ഥാപനങ്ങളിൽ പാർട്ടികളുടെ കാവൽക്കാരായി തിരുകിക്കയറ്റി അവരുടെ പ്രാതിനിധ്യ൦ വർദ്ധിപ്പിക്കുന്നു. ഇത് ജനാധിപത്യമല്ല ഫാസിസ്റ്റു-ബൂർഷ്വ വ്യവസ്ഥിതിയാണ്. ഇന്ത്യയിലെ യൂവജനങ്ങൾ എത്രനാൾ ഇത് കണ്ട് നില്കും? ഇത് സാഹിത്യ രംഗത്തും കാണുന്ന കാര്യമാണ്. കോടിയുടെ നിറം നോക്കി പദവികളും പുരസ്കാരങ്ങളും നൽകുക. മനുഷ്യ ജീവിതത്തിന് ശാന്തിയും സമാധാനവും നൽകാതെ ജനത്തിന്റ നികുതി പണംകൊണ്ട് സമൂഹത്തിൽ എന്തെങ്കിലും നന്മ ചെയ്താൽ അതൊരു അപൂർവ കാര്യമായി വിളിച്ചുകൂവുന്ന ഭീരുക്കൾ. നീതിയ അനീതിയാക്കിയ രണ്ടു പെൺകുട്ടികളുടെ കാട്ടിയ നീതിനിഷേധം വികസിത രാജ്യങ്ങളിലൊ ഗൾഫ് രാജ്യങ്ങളിലൊ നടക്കില്ല. അതോടെ മരണംവരെ അധികാരത്തിലിരിക്കുന്ന മതിയും കൊതിയും തീരും. ഇരുമ്പഴിയെണ്ണും. മാത്രവുമല്ല. ജനങ്ങൾ മുക്കാലിൽ കെട്ടിയടിക്കാനും മടിക്കില്ല. ദളിതരും ആദിവാസികളും ആരുടെയും ചുമട്ടു കഴുതകളല്ല. ഈ കേസ് അട്ടിമറിച്ചവരെ വനവാസത്തിനായ്ക്കണം. ഒരമ്മക്കുണ്ടായ നഷ്ടം നികത്താൻ കുറ്റവാളികളെ തടവറയിലേക്ക് വിടുകയാണ് വേണ്ടത്. ഈ കേസ് ഒരു ഉന്നത ഏജൻസിയെകൊണ്ട് അന്യോഷിപ്പിക്കാനും ആ കുടുംബത്തിന്റ സംരക്ഷണം ഏറ്റെടുക്കാനും സർക്കാർ മുന്നോട്ട് വരണം.
കേരളത്തിലെ സാഹിത്യ സാംസ്‌കാരിക നായകന്മാരെ നിങ്ങൾ ഏത് വനത്തിലാണ് കൂടുകെട്ടിയിരിക്കുന്നത്? ഈ ശ്മശാന മണ്ണിലേക്ക് ഒന്ന് പറന്നു വരൂ. താളം തെറ്റി ജീവിക്കുന്ന ഈ കാട്ടാളന്മാരേ ഒന്ന് കാണു. ആധുനിക സംസ്കാരത്തിന്റ അപ്പോസ്തോലമാർ ജീവിക്കുന്ന മണ്ണിലാണ് പാവം പെൺകുട്ടികളുടെ മാനം അപഹരിക്കപ്പെടുന്നതും ജീവൻ നഷ്ടപ്പെടുന്നതും. ഒരു കാട്ടാളൻ ഇണക്കിളികളിലൊന്നിനെ അമ്പെയ്തു വീഴ്ത്തിയപ്പോൾ അത് കണ്ടു നിന്ന വാൽമീകി മഹർഷിയുടെ ഹൃദയം പിടഞ്ഞു. അദ്ദേഹത്തിന്റ ഭാരതമണ്ണിലെ അനീതിക്കതിരെ പുറത്തു വന്ന ആദ്യ കവിത “മാ നിഷാദ” ഇന്നുള്ളവരെ ആ കവിത പുച്ഛത്തോടെ നോക്കുന്നു. വന്യമൃഗങ്ങളെ ഇരതേടാൻ വരുന്ന കാട്ടാളന്മാർ, അല്ലെങ്കിൽ മത രാഷ്ട്രീയ രക്ഷകരായി വരുന്നവർ ഇടിഞ്ഞുപൊളിഞ്ഞ വീടുകളിലും കുരകളിലും വഞ്ചനയും ചതിയും ബലാത്സംഗവും നടത്തി പാവങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നു. അവർക്ക് രക്ഷകരായി മത രാഷ്ട്രീയം നിയമങ്ങളെ കാറ്റിൽ പറത്തുന്ന. വാൽമീകി മഹർഷിയുടെ കാലത്തു കാട്ടുജീവികളെ വേട്ടയാടി ജീവിച്ച ഈ കാട്ടാള വംശ പരമ്പര കേരളത്തിലെത്തിയത് നവീന ശിലായുഗത്തിലെന്ന് പലരും വിശ്വസിക്കുന്നു. വാൽമീകി മഹർഷിയുടെ കാലത്തു ഒരു ഇണക്കിളിയുടെ ജീവൻ നഷ്ടപ്പെട്ടെങ്കിൽ ഇവിടെ രണ്ട് ഇണക്കിളികളുടെ ജീവനാണ് തൊണ്ടയിൽ ഘനീഭവിച്ചു കയറിൽ പിടഞ്ഞു മരിച്ചത്. ഈ തെരഞ്ഞടുപ്പിൽ മത -സമുദായ തല്പരകഷികളെ വലിച്ചെറിഞ്ഞതുപോലെ സാഹിത്യ പ്രതിഭകൾ വലിച്ചെറിയൂ രാഷ്ട്രീയം തരുന്ന താലന്തുകൾ. തലപ്പാവുകൾ. പാവങ്ങൾക്ക് ഒപ്പം ചേരു. സമൂഹത്തിൽ തിന്മ നടപ്പാകുന്നവർക്ക് ഓശാന പാടുന്നത് അവസാനിപ്പിക്കു. സാഹിത്യകാരൻ, കവി, എഴുത്തുകാരൻ പ്രതികരണ തൊഴിലാളിയല്ലെങ്കിലും സമൂഹത്തിൽ കാണുന്ന ജീർണ്ണതകളെ എത്ര നാൾ കണ്ടുകൊണ്ടിരിക്കും. ഈ അടുത്ത കാലത്തു എം.ടി. വാസുദേവൻ നായർ പറഞ്ഞു. എഴുത്തുകാരൻ സമൂഹത്തിൽ കാണുന്ന അനീതികളെ ചോദ്യം ചെയ്യുന്നവനാണ്. ഈ കൂട്ടർ ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്. മണ്മറഞ്ഞ പ്രതിഭാധനന്മാർ പ്രതികരിക്കുന്നവരായിരിന്നു. മത രാഷ്ട്രീയ ആൾദൈവങ്ങളിൽ നിന്നും അവർ വളരെ അകലം പാലിച്ചവരാണ്. ആത്മാഭിമാനമുള്ള സാഹിത്യകാരൻ ആരുടെയും അടിമയായി ജീവിക്കുന്നവനല്ല.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരനെ ഇന്ന് പുലർച്ചെക്ക് മുൻപെ പുറത്തെടുക്കുമെന്ന് രക്ഷാപ്രവർത്തനത്തിന്റെ ചുമതലയുള്ള എൻഡിആർഎഫ് തലവൻ ജിതേഷ് ടി എം. ഇന്ന് രാത്രിയോടെയോ നാളെ പുലർച്ചെക്കുള്ളിലെ കുട്ടിയെ പുറത്തെടുക്കാനാകുമെന്നും ഇനിയും താഴ്ചയിലേക്ക് വീഴാതിരിക്കാനുള്ള മുൻകരുതൽ എടുത്തിട്ടുണ്ടെന്നും ജിതേഷ് പറഞ്ഞു.
കുട്ടിയുടെ കുറച്ച് ഭാഗങ്ങൾ മാത്രമെ ദൃശ്യമായിട്ടുള്ളൂ. പുലർച്ചെ നടന്ന തെർമ്മൽ ടെസ്റ്റിനോട് കുട്ടിയുടെ ശരീരം പ്രതികരിച്ചെന്നും ജിതേഷ് പറഞ്ഞു. അതേസമയം കുട്ടി കുഴൽക്കിണറിൽ കുടുങ്ങിയിട്ട് 50 മണിക്കൂർ പിന്നിടുകയാണ്.
പൈലിങ് നടത്തുന്ന വലിയ റിഗ് ഉപയോഗിച്ച് 110 അടി ആഴത്തിൽ സമാന്തരമായി കുഴി നിർമ്മിക്കാനാണ് ശ്രമം. കുഴിയിൽ നിന്നു കുഴൽ കിണറിലേക്കു തുരങ്കം നിർമിച്ചു അതുവഴി മൂന്നു സുക്ഷാ ഉദ്യോഗസ്ഥർ നേരിട്ടു ചെന്നു സുജിത്തിനെ രക്ഷിക്കാനാണു ശ്രമം.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് സുജിത് 600 അടി താഴ്ചയുള്ള കുഴൽകിണറിൽ വീണത്. ആദ്യം 26 അടി താഴ്ചയിലായിരുന്നു സുജിത്, എന്നാൽ
രക്ഷാപ്രവര്‍ത്തനത്തിനിടെ പാറയ്ക്ക് ഇളക്കം തട്ടിയതോടെ കൂടുതല്‍ ആഴങ്ങളിലേക്ക് പതിച്ചു. കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയില്‍ കുട്ടി ശ്വാസമെടുക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാലിപ്പോൾ സുജിത്തിൽ നിന്ന് എന്തെങ്കിലും പ്രതികരണമുണ്ടായിട്ട് 30 മണിക്കൂർ പിന്നിട്ടു. കുട്ടി അബോധാവസ്ഥയിലാണെന്ന് അണ്ണാ സർവകലാശാല വിദ്യാർഥികൾ തയ്യാറാക്കിയ ക്യാമറ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ കണ്ടെത്തി.
പ്രത്യേക കയര്‍ ഉപയോഗിച്ചും ഹൈഡ്രോളിക് സംവിധാനമുപയോഗിച്ചും കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പരാജയപെട്ടു. ഇതോടെയാണ് വന്‍ കിണറുകള്‍ നിര്‍മ്മിച്ചു പരിചയമുള്ള ഒ.എന്‍ .ജി.സിയുടെ സഹായം ജില്ലാ ഭരണകുടം തേടിയത്. വീട്ടു മുറ്റത്തു കളിക്കുന്നതിനിടെയാണു സുജത് കുഴൽ കിണറിൽ വീണത്.
രക്ഷപ്പെടുത്തിയതായി പ്രചരിക്കുന്ന വീഡിയോകള്‍ വ്യാജം. രണ്ടുവർഷം മുൻപ് നടന്ന മറ്റൊരു അപകടത്തിന്റെ ദൃശ്യങ്ങളാണ് തിരുച്ചിറപ്പള്ളിയിലേത് എന്ന വ്യാജേന പ്രചരിപ്പിക്കപ്പെടുന്നത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവത്തിന്റെ വീഡിയോ ആണിത്. യാഥാർഥ്യം അറിയാതെ നിരവധി പേരാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്.
2017 ഓഗസ്റ്റ് 16-നാണ് ഗുണ്ടൂരിൽ അപകടമുണ്ടായത്. രണ്ടുവയസ്സുകാരനായ ചന്ദ്രശേഖറാണ് കളിക്കുന്നതിനിടെ ഉമ്മഡിവരം ഗ്രാമത്തിലെ പഴയ കുഴല്‍ക്കിണറില്‍ വീണത്. 15 അടിയോളം താഴ്ചയില്‍ കുടുങ്ങിയ കുട്ടിയെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ 12 മണിക്കൂറിനുശേഷം സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.
സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ 2019-ലെ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (സി.ജി.എല്‍) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസര്‍വീസിലെ ഗ്രൂപ്പ് എ, ബി, സി, ഡി -യിലായുള്ള 34 തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നല്‍കുന്നത് ഈ പരീക്ഷയിലൂടെയാണ്. ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല.
യോഗ്യത: ബിരുദം. അസിസ്റ്റന്റ് ഓഡിറ്റര്‍/അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയ്ക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/കോസ്റ്റ് ആന്‍ഡ് മാനേജ്മെന്റ് അക്കൗണ്ടന്റ്/കമ്പനി സെക്രട്ടറി/എം.കോം./ബിസിനസ് സ്റ്റഡീസിലോ ബിസിനസ് അഡ്മിനിസ്ട്രേഷനിലോ (ഫിനാന്‍സ്), ബിസിനസ് ഇക്കണോമിക്സിലോ ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യതയാണ്.
ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തസ്തികയ്ക്ക് പ്ലസ്ടുവിന് മാത്തമാറ്റിക്സില്‍ 60 ശതമാനം മാര്‍ക്കുണ്ടാവണം. അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായുള്ള ബിരുദമായിരിക്കണം. 2018 ഓഗസ്റ്റ് 1-നകം യോഗ്യത നേടിയിരിക്കണം. ഇന്‍സ്പെക്ടര്‍ (സെന്‍ട്രല്‍ എക്സൈസ്/എക്സാമിനര്‍/പ്രിവന്റീവ് ഓഫീസര്‍), സബ് ഇന്‍സ്പെക്ടര്‍ (എന്‍.ഐ.എ.) എന്നീ തസ്തികകള്‍ക്ക് നിര്‍ദിഷ്ട ശാരീരിക യോഗ്യതയും ഉണ്ടായിരിക്കണം.
പരീക്ഷ: നാലു ഘട്ടങ്ങളിലായാണ് പരീക്ഷ. ടയര്‍ ഒന്ന്, രണ്ട് പരീക്ഷകള്‍ ഓണ്‍ലൈന്‍ ഒബ്ജക്ടീവ് പരീക്ഷയായിരിക്കും. ടയര്‍ മൂന്ന് വിവരണാത്മക പരീക്ഷയും ടയര്‍ നാല് സ്‌കില്‍ ടെസ്റ്റും (ബാധകമായവയ്ക്ക്) ആയിരിക്കും.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: എറണാകുളം (കോഡ്: 9213), കണ്ണൂര്‍ (9202), കൊല്ലം (9210), കോട്ടയം (9205), കോഴിക്കോട് (9206), തിരുവനന്തപുരം (9211), തൃശ്ശൂര്‍ (9212).
അപേക്ഷ: ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പറും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷം അപേക്ഷ നല്‍കാം. മറ്റുള്ളവര്‍ ആദ്യം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഒറ്റത്തവണ രജിസ്‌ട്രേഷന് ഫോട്ടോ, ഒപ്പ് എന്നിവ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
അപേക്ഷാ ഫീസ്: 100 രൂപ. വനിതകള്‍, എസ്.സി., എസ്.ടി., വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 25.
അടൂർ: മദ്യലഹരിയില്‍ ഡ്രൈവർ ഓടിച്ച സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരായ ദമ്പതികള്‍ മരിച്ചു. അടൂർ നെടുമൺകാവ് സ്വദേശി ശ്യാം കൃഷ്ണയും ഭാര്യ ഏഴംകുളം നെടുമൺ സ്വദേശി ശില്പയുമാണ് ഇന്ന് റവന്യൂ ടവറിനു സമീപം അപകടത്തിൽ പെട്ടത്.
അമിതവേഗതയിലായിരുന്ന ബസ് റോഡരികിലെ കടയും തകർത്ത് ദമ്പതികളുടെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇരുവരും ടയറിനുള്ളില്‍ കുരുങ്ങി തല്‍ക്ഷണം മരിച്ചു. ഫയർഫോഴ്സ് എത്തി വാഹനം മറിച്ചിട്ട ശേഷമാണ് ശ്യാംകൃഷ്ണയെയും ശില്‍പയെയും പുറത്തെടുത്തത്. ശ്യാംകൃഷ്ണ ഈ മാസം പതിമൂന്നിനാണ് വിദേശത്ത് നിന്നും നാട്ടില്‍ എത്തിയത്.
ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വൈകിട്ട് മൂന്നര മണിയോടെ അടൂർ റവന്യൂ ടവറിന് സമീപത്താണ് അപകടം ഉണ്ടായത്. ബസ് വടം കെട്ടി മറിച്ചിട്ടാണ് ദമ്പതികളെ പുറത്തെടുത്തത്. ഭാര്യ ശില്‍പയെ ആശുപത്രിയില്‍ കൊണ്ട് പോയതിന് ശേഷം മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്നും വാങ്ങി പുറത്തേക്ക് ഇറങ്ങിയ സമയത്താണ് നിയന്ത്രണം വിട്ട ബസ് ഇടിച്ച് കയറിയത്.
മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഉല്ലാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മനപൂർവ്വമല്ലാത്ത കുറ്റകരമായ നരഹത്യക്ക് പൊലീസ് കേസെടുത്തു. സംഭവസ്ഥലം ജില്ലാകളക്ടറും എസ് പിയും സന്ദർശിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാൻ ആശുപത്രി അധികൃതർക്ക് നിർദ്ദേശം നല്‍കി. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്
തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ നാടുകാട്ടുപ്പട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ കൂടുതല്‍ താഴ്ചയിലേക്ക് പോയി. നൂറ് അടിയോളം താഴ്ചയിലാണ് കുട്ടി ഇപ്പോഴുള്ളതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം രക്ഷാപ്രവര്‍ത്തനം 24 മണിക്കൂര്‍ പിന്നിടുകയാണ്.
വെള്ളിയാഴ്ച വൈകിട്ട അഞ്ചരയോടെയാണ് നാടുകാട്ടുപ്പട്ടി സ്വദേശിയായ ബ്രിട്ടോയുടെ മകന്‍ സുജിത്ത് വില്‍സണ്‍ കുഴല്‍ക്കിണറില്‍ വീണത്. ആദ്യം 25 അടി താഴ്ചയില്‍ തങ്ങിനിന്നിരുന്ന കുട്ടി പിന്നീട് എഴുപതടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ സേന അടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെങ്കിലും കുട്ടിയെ പുറത്തെടുക്കാനായില്ല.
പെട്രോളിയം ഖനനത്തിനുപയോഗിക്കുന്ന കൂറ്റന്‍ റിഗ് ഉപയോഗിച്ചു സമന്തര കിണറര്‍ നിര്‍മ്മിച്ചു കുട്ടിയുടെ അടുത്തെത്താനാണ് ഇപ്പോഴത്തെ നീക്കം. വെള്ളിയാഴ്ച വൈകീട്ടാണ് തിരുച്ചിറപ്പള്ളി നാട്ടുകാട്ടുപെട്ടിയില്‍ ബ്രിട്ടോയുടെ മകന്‍ സുജിത്ത് കളിക്കുന്നതിനിടെ കുഴല്‍കിണറില്‍ വീണത്.
വെള്ളിയാഴ്ച വൈകീട്ടു അഞ്ചുമണിക്കാണ് രണ്ടര വയസുള്ള സുജിത്ത് കുഴല്‍ കിണറില്‍ വീണത്. കൈകള്‍ തലയ്ക്കു മുകളിലേക്കു വച്ചതുപോലെ 28 അടി താഴ്ചയില്‍ കുടിങ്ങികിടന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ പാറയ്ക്ക് ഇളക്കം തട്ടിയതോടെ കൂടുതല്‍ ആഴങ്ങളിലേക്ക് പതിച്ചു. ഇന്നലെ രാത്രി നടത്തിയ പരിശോധനയില്‍ കുട്ടി ശ്വാസമെടുക്കുന്നതായി കണ്ടെത്തിയത് പ്രത്യാശയായി. പ്രത്യേക കയര്‍ ഉപയോഗിച്ചും ഹൈഡ്രോളിക് സംവിധാനമുപയോഗിച്ചും കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പരാജയപെട്ടു. ഇതോടെയാണ് വന്‍ കിണറുകള്‍ നിര്‍മ്മിച്ചു പരിചയമുള്ള ഒ.എന്‍ .ജി.സിയുടെ സഹായം ജില്ലാ ഭരണകുടം തേടിയത്. നാമക്കലില്‍ ഹൈഡ്രോ കാര്‍ബണ്‍ ഖനനത്തിനായി ഉപയോഗുക്കുന്ന കൂറ്റന്‍ റിഗ് രാത്രി രണ്ടുമണിയോടെ നാട്ടുകാട്ടുപെട്ടിയിലെത്തിച്ചു.
റിഗ് ഉപയോഗിച്ചു കുഴല്‍കിണറിനു സമാന്തമാരമായി മൂന്നാള്‍ക്കു ഇറങ്ങാന്‍ കഴിയുന്ന കുഴിയുണ്ടാക്കുകയാണിപ്പോള്‍. ഇതുവഴി കുട്ടിയെ പുറത്തെത്തിക്കാനാണ് ശ്രമം. തൊണ്ണൂറടി താഴ്ചയില്‍ കഴിയുന്ന കുട്ടിക്ക് ശ്വാസമെടുക്കുന്നതിനായി തുടര്‍ച്ചയായി കിണറ്റിലേക്കു ഓക്സിജന്‍ പമ്പ് ചെയ്യുന്നുമുണ്ട്. സുജിത്താനായി തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലും പള്ളികളിലും മസ്ജിദുകളിലും പ്രത്യേക പ്രാർത്ഥനകളുമായി കഴിച്ചുകൂട്ടുകയാണ് ജനങ്ങള്‍.
രണ്ട് വയസ്സുകാരനെ എത്രയും വേഗം രക്ഷിക്കണമെന്നും അതിനായി പ്രാര്‍ത്ഥിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്. #SaveSujith എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകള്‍ പങ്കുവയ്ക്കുന്നത്.
വിദേശത്ത് എംബിബിഎസ് യോഗ്യത നേടിയ ഇന്ത്യക്കാർക്ക് ഇവിടെ പ്രാക്ടീസ് അനുമതിക്കുള്ള സ്ക്രീനിങ് ടെസ്റ്റ് എഫ്എംജിഇ (ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ) ഡിസംബർ 20ന്. ഒസിഐ (ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ) വിഭാഗക്കാരും പരീക്ഷയെഴുതണം. ഓസ്ട്രേലിയ, ന്യൂസീലൻഡ്, കാനഡ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിൽനിന്നു മെഡിക്കൽ ബിരുദം നേടിയവർ എഴുതേണ്ട.
കംപ്യൂട്ടർ ഉപയോഗിച്ചുള്ള പരീക്ഷ നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസാണു നടത്തുന്നത്.
അപേക്ഷ: ഒക്ടോബർ 31 വരെ
വെബ്സൈറ്റ്: www.nbe.edu.in
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കോഴിക്കോട്
അപേക്ഷാഫീ: 5500 രൂപ കാർഡ് / നെറ്റ് ബാങ്കിങ് വഴി അടയ്ക്കാം.
പരീക്ഷാഫലം: ജനുവരി 20
ഹെൽപ്‌ലൈൻ: 1800 267 4003
ഇ–മെയിൽ : [email protected] / [email protected]
ഡെമോ ടെസ്റ്റ്: ഡിസംബർ ഒന്നിനു സൈറ്റിൽ
ശ്രദ്ധിക്കാൻ:
മുൻപ് ഈ പരീക്ഷയെഴുതി വിജയിക്കാത്തവർ വീണ്ടും അപേക്ഷിക്കുമ്പോൾ, രേഖകളുടെ സ്കാൻ വീണ്ടും നൽകണം. 2019 ജൂണിൽ എഴുതിയവർ അന്നത്തെ റോൾ നമ്പർ സൂചിപ്പിക്കണം.
2019 നവംബർ 30ന് അകം എംബിബിഎസ് / തുല്യയോഗ്യത നേടിയിരിക്കണം. ടെസ്റ്റെഴുതാനുള്ള അർഹത തെളിയിക്കുന്ന നിർദിഷ്ടരേഖകൾ നാഷനൽ ബോർഡിനു നൽകുകയും വേണം. മെഡിക്കൽ ബിരുദ സർട്ടിഫിക്കറ്റ് ഇന്ത്യൻ എംബസിയോ നിർദിഷ്ട അധികാരിയോ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഒരിക്കലടച്ച ഫീസ് മറ്റൊരു തവണയിലേക്കു മാറ്റിത്തരില്ല.
പരീക്ഷയിൽ 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ; 150 മിനിറ്റ് സമയം. ഇങ്ങനെ ഒരേ ദിവസം രണ്ടു സെഷനുകളിലായി ആകെ 300 ചോദ്യങ്ങൾ. തെറ്റിനു മാർക്ക് കുറയ്ക്കില്ല. 50 % എങ്കിലും സ്കോർ നേടണം.
ടെസ്റ്റിന്റെ ഉള്ളടക്കം സോഷ്യൽമീഡിയ ഉൾപ്പെടെ എവിടെയും വെളിപ്പെടുത്തിക്കൂടാ, രക്ഷിതാക്കൾക്കു ഫോൺ വഴി മറുപടി നൽകില്ല തുടങ്ങിയ നിബന്ധനകളുമുണ്ട്.
ഈ പരീക്ഷ ജയിച്ചതുകൊണ്ടു മാത്രം റജിസ്ട്രേഷൻ കിട്ടണമെന്നില്ല. ബന്ധപ്പെട്ട കൗൺസിലിന്റെ മറ്റു നിബന്ധനകളും പാലിക്കണം.
ഡ്രൈവിംഗ് ടെസ്റ്റിന് മാന്യമായ വേഷത്തിൽ എത്താത്തതിനെ തുടർന്ന് യുവതിയെ ആര്‍ടിഒ ഉദ്യോഗസ്ഥൻ തിരികെ അയച്ചു. ചെന്നൈയിലെ ഒരു സോഫ്റ്റ് വെയര്‍ കമ്ബനിയില്‍ ജോലി ചെയ്യുന്ന യുവതിക്കാണ് ഈ അനുഭവം നേരിടേണ്ടി വന്നത്. ജീന്‍സും സ്ലീവ് ലെസ് ടോപ്പും ധരിച്ചെത്തിയ ഇവരെ വകുപ്പ് ഉദ്യോഗസ്ഥന്‍ മടക്കി അയച്ചുവെന്നാണ് ആരോപണം. വീട്ടിൽ പോയി മാന്യമായ വസ്ത്രം ധരിച്ചുകൊണ്ട് വരൻ പറഞ്ഞായിരുന്നു ആര്‍ടിഒ ഉദ്യോഗസ്ഥൻ യുവതിയെ പറഞ്ഞയച്ചത്.
ഇതൊരു സര്‍ക്കാര്‍ ഓഫീസാണെന്നും ഇവിടെയെത്തുന്ന ആളുകളോട് മാന്യമായി വസ്ത്രം ധരിച്ചെത്താന്‍ പറയുന്നതില്‍ എന്താണ് തെറ്റെന്നുമാണ് ആര്‍ടിഒ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ ചോദിക്കുന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ള ആളുകള്‍ എത്തുന്ന ഒരു സ്ഥലമാണിത് ഇക്കാര്യം എല്ലാവരും മനസില്‍ ഓര്‍ത്തിരിക്കണമെന്നും ഇയാള്‍ വ്യക്തമാക്കി. ഡ്രൈവിംഗ് ടെസ്റ്റിനെത്തുന്നവര്‍ക്ക് പ്രത്യേക ഡ്രസ്സ് കോഡ് നിര്‍ബന്ധമൊന്നുമില്ലെങ്കിലും ഇവിടെയെത്തുന്ന പുരുഷന്‍മാരും സ്ത്രീകളും മാന്യമായ വേഷം ധരിച്ചെത്തണമെന്നും ആര്‍ടിഒ അധികൃതര്‍ വ്യക്തമാക്കി. ‘ ഇത് സദാചാര പൊലീസിംഗ് ഒന്നുമല്ല.. പുരുഷനായാലും സ്ത്രീ ആയാലും ശരിയായ വേഷം ധരിച്ചെത്തുക എന്നത് പൊതുവായ നിര്‍ദേശമാണ് എന്നായിരുന്നു വാക്കുകള്‍..
സ്‌കാന്‍ഡിനേവിയ, യു.എസ്, യു.കെ എന്നിവിടങ്ങളിലെ ശൈത്യകാല ഹോളിഡേ മേക്കര്‍മാരെ നോര്‍വേയുമായും സ്വീഡനിലെ റിസോര്‍ട്ടുകളുമായും ബന്ധിപ്പിക്കുന്ന ഒരു പുതിയ കേന്ദ്രമായി മാറുകയാണ് സ്‌കാന്‍ഡിനേവിയന്‍ പര്‍വ്വത വിമാനത്താവളം. എയര്‍പോട്ടിനകത്ത് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ ഇല്ലാതെ നിര്‍മ്മിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമെന്ന ഖ്യാതിയും ഇതിനുതന്നെയാണ്. പകരം, ഒരു ‘വെര്‍ച്വല്‍’ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റമാണ് ഉണ്ടാവുക.
300 കിലോമീറ്റര്‍ അകലെ സണ്‍ഡ്സ്വാളിലാണ് വെര്‍ച്വല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനം സജ്ജീകരിക്കുന്നത്. വിമാനത്താവളത്തിലെ ഒന്നിലധികം ക്യാമറകളില്‍ നിന്നും, പ്രത്യേക സെന്‍സറുകളില്‍ നിന്നും തത്സമയം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഫ്‌ലൈറ്റുകള്‍ സുരക്ഷിതമായി ഇറക്കുകയും ഉയര്‍ത്തുകയും ചെയ്യുന്നത് ഈ വെര്‍ച്വല്‍ കേന്ദ്രത്തില്‍ നിന്നാണ്.
ഈ സ്‌കാന്‍ഡിനേവിയന്‍ പര്‍വത വിമാനത്താവളം 2019 ഡിസംബര്‍ 22-ന് തുറക്കും. സ്വീഡനിലെ ഏറ്റവും വലിയ സ്‌കീ റിസോര്‍ട്ടായ സെലന്റെ സ്‌കീ റിസോര്‍ട്ടില്‍ നിന്ന് 25 മിനിറ്റും, ട്രൈസിലില്‍ (നോര്‍വേ) നിന്നും 40 മിനിറ്റും ദൂരം മാത്രമാണ് വിമാനത്താവളത്തിലേക്ക് ഉള്ളത്. വടക്കന്‍ സ്വീഡനിലെ അര്‍ണ്‍സ്‌കോള്‍ഡ്സ്വിക് എന്ന ചെറിയ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളും അടുത്തുള്ള സണ്‍ഡ്സ്വാള്‍-തിമ്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളും നിയന്ത്രിക്കുന്നത് ഇപ്പോള്‍തന്നെ സണ്‍ഡ്സ്വാളില്‍ നിന്നാണ്. ഈ വിമാനത്താവളങ്ങള്‍ ഏകദേശം മൂന്ന് വര്‍ഷം മുന്‍പുതന്നെ ടവറുകള്‍ ഒഴിവാക്കിയിരുന്നു.
തിരക്കുകളില്ലാത്ത ചെറിയ വിമാനത്താവളങ്ങള്‍ നേരത്തെതന്നെ വെര്‍ച്വല്‍’ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. നോര്‍വേയില്‍ മാത്രം 15 വിമാനത്താവളങ്ങളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. യൂറോപ്പിലെയും യുഎസിലെയും ഓസ്ട്രേലിയയിലെയും വിമാനത്താവളങ്ങള്‍ വിദൂര ടവറുകള്‍ പരീക്ഷിക്കുന്നുണ്ട്. ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട് ചില പ്രവൃത്തികള്‍ വിമാനത്താവളത്തില്‍ നിന്ന് 80 മൈല്‍ അകലെയുള്ള മറ്റൊരു കേന്ദ്രത്തില്‍ നിന്നാണ് ചെയ്യുന്നത്. നന്നായി പരീക്ഷിച്ചു വിജയിച്ച ഈ സാങ്കേതികവിദ്യ സുരക്ഷിതമാണെന്ന് ഏവിയേഷന്‍ വിദഗ്ധര്‍ പറയുന്നു. ലോകത്തെവിടെ നിന്നും വിമാനത്താവളങ്ങള്‍ നിയന്ത്രിക്കാം എന്നതാണ് അതിന്റെ ഏറ്റവുംവലിയ പ്രത്യേകത.
കൂട്ടുകാരുടെ വാക്കുകള്‍ കേള്‍ക്കാതെ നടുകടലില്‍ എടുത്തുചാടുന്ന ദുല്‍ഖര്‍ സല്‍മാന്റെ വീഡിയോ ഇപ്പം ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടികൊണ്ടരിക്കുകയാണ്. ‘നിങ്ങള്‍ ഇത് ചെയ്യരുത് എന്ന് പറഞ്ഞു.. ചാടരുത് എന്ന്, അതാണ് ഞാന്‍ പിന്നെയും പിന്നെയും ചെയ്തത്!’ എന്ന അടിക്കുറിപ്പോടെ ദുല്‍ഖര്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സുഹൃത്തുക്കള്‍ക്കൊപ്പം യൂറോപ്പ് ട്രിപ്പിലാണ് താരം. മെഡിറ്റനേറിയന്‍ കടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടിംഗ് നടത്തുന്നതിനിടയിലാണ് ദുല്‍ഖറിന്റെ സാഹസികത. കിഴക്കന്‍ സ്‌പെയിനിലെ ദ്വീപ് സമൂഹമായ ബാലേറിക് ഐലന്‍ഡിലാണ് അവധിക്കാലം ചിലവഴിക്കാന്‍ ദുല്‍ഖറും കൂട്ടരും എത്തിയിരിക്കുന്നത്.