എവറസ്റ്റ് കൊടുമുടിയെപ്പോലും കൊള്ളിക്കാൻ സാധിക്കുന്ന ഉള്ളളവുള്ള ഗുഹ വിയറ്റ്നാമിൽ. ഹാംഗ് സോൺ ഡൂംഗ് എന്ന് പേരുള്ള ഗുഹക്ക് കുറഞ്ഞത് രണ്ട് മുതൽ അഞ്ച് ദശലക്ഷം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ലാവോസിന്റെയും വിയറ്റ്നാമിന്റെയും അതിർത്തിയിലായാണ് ഈ വിസ്മയ ഗുഹ സ്ഥിതിചെയ്യുന്നത്.
ഹാംഗ് സോൺ ഡൂംഗ് ഗുഹയ്ക്കുള്ളിലെ കാട് വളരെ സാന്ദ്രമാണ്, ശിലായുഗത്തിൽപ്പെട്ട കാലത്തേക്ക് കൂട്ടികൊണ്ടു പോകും ഈ ഗുഹയിലെ കാഴ്ച്ചകൾ. ചുണ്ണാമ്പുകല്ല് മുത്തുകളുടെ ആവാസകേന്ദ്രമായ ഇത് യഥാർത്ഥത്തിൽ ഒരു നിധിപോലെ മറഞ്ഞിരിക്കുന്ന ഒന്നാണ്. ഇന്നും ഗുഹയുടെ പൂർണ്ണമായൊരു രൂപവും ഘടനയും ഒന്നും കണ്ടെത്താനായിട്ടില്ല.
ഈ പുരാതന ഗുഹ അപ്രതീക്ഷിതമായി കണ്ടെത്തിയതായിരുന്നു. 1990 ൽ ഹോ ഖാൻ എന്ന വിയറ്റ്നാം സ്വദേശിയാണ് സോൺ ഡൂങിനെ ആദ്യമായി കണ്ടെത്തിയത്. കാടിന്റെ ഹൃദയഭാഗത്തുള്ള ഒരു വലിയ മലഞ്ചെരിവിൽ വച്ച് കൊടുങ്കാറ്റിൽ നിന്ന് അഭയം തേടിയ അദ്ദേഹം പാറയുടെ അടിയിൽ ഒരു ആഴത്തിലുള്ള ദ്വാരം കണ്ടെത്തി. എന്നാൽ അദ്ദേഹം ഗുഹയെക്കുറിച്ച് കൂടുതൽ പര്യവേക്ഷണം നടത്തിയില്ല.പിന്നിട് 19 വർഷങ്ങൾക്ക് ശേഷം ലിംബർട്ട് എന്ന പര്യവേക്ഷകനും സംഘവും പ്രവേശന
ഐതിഹാസിക അനുപാതങ്ങളുടെ ഗുഹയാണ് ഹാംഗ് സോൺ ഡൂംഗ്. ഈ ഗുഹയുടെ അളവിനെ എവസ്റ്റിന്റെ പൊക്കത്തോടാണ് പ്രതിപാദിക്കുന്നത്. ഏകദേശം 5 കിലോമീറ്ററിലധികം നീണ്ടുനിൽക്കുന്ന ഉള്ളറയാണ് ഗുഹയ്ക്കുള്ളത്. അതിനകത്ത് 40 നിലകളുള്ള ഒരു കെട്ടിടം എളുപ്പത്തിൽ പണി കഴിപ്പിക്കാൻ പറ്റുമത്രേ. ആധുനിക സാങ്കേതികവിദ്യയെപ്പോലും വെല്ലുവിളിക്കുന്ന അദ്ഭുതമാണ് ഹാംഗ് സോൺ ഡൂംഗ് കേവ്.
വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഗുഹയുടെ ഉൾവശം ഇനിയും സൂഷ്മ നിരീക്ഷണം ചെയ്യേണ്ടതുണ്ട്, ഇന്നത്തെ സാങ്കേതികവിദ്യക്ക് അസാധ്യമായ ഒരു കാര്യമാണ്. നമുക്കറിയാവുന്ന എല്ലാത്തിനേക്കാളും വലുതും, നമുക്ക് ഊഹിക്കാവുന്നതിലുമധികം രഹസ്യങ്ങൾ മറഞ്ഞിരിക്കുന്ന ഇടം കൂടിയാണീ ഗുഹ.
ഗുഹ സന്ദർശകർക്കായി തുറന്നിട്ടുണ്ട്. പക്ഷേ പ്രവേശനം കർശനമായി നിയന്ത്രിക്കുകയും പ്രതിവർഷം 1000 ആയി പരിമിതപ്പെടുത്തുകയും ചെയ്തിരിക്കുന്നു എന്നു മാത്രം. എല്ലാ ടൂറുകളും സംഘടിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നത് ഓക്സാലിസ് അഡ്വഞ്ചർ ടൂർസ് എന്ന സ്വകാര്യ കമ്പനിയാണ്. ഇതിന്റെ ഡയറക്ടർമാരിൽ ഒരാളായ ലിംബർട്ടും സംലവുമാണ് ഗുഹയെ പുറം ലോകത്തിന് പരിചയപ്പെടുത്തിയത്. ജനുവരിയുടെ അവസാന കാലവും ഓഗസ്റ്റ് മാസത്തിലും കനത്ത മഴയുടെ സമയമായതിനാൽ സന്ദർശനം പരിമിതപ്പെടുത്തിയിരിക്കുന്നു.
വീട്ടിലേക്കു സാധനങ്ങള്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ നമ്മള്‍ വാങ്ങുന്ന പല സാധനങ്ങളും വ്യാജമാണ് നമ്മുടെ തിരക്കുകള്‍ക്കിടയില്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ നമുക്ക് സാധിക്കുന്നില്ല എന്നതാണ് സത്യം. നമ്മള്‍ സ്ഥിരമായി വാങ്ങുന്ന പച്ചക്കറിയില്‍ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ പല നാടുകളില്‍ നിന്നും വരുന്ന പച്ചക്കറികള്‍ വിഷാംശം അടങ്ങിയ വസ്തുക്കള്‍ ആഡ് ചെയ്തിട്ടാണ് കേരളത്തില്‍ വരുന്നത് എന്നത് നമ്മള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു സത്യമാണ്. എന്നാല്‍ നമ്മുടെ നാടുകളില്‍ തന്നെ സുലഭമായി കിട്ടുന്ന സബോളയെകുറിച്ചാണ് ഇവിടെ പറയുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍ അപകടം ആണ് ഇത്തരം സാധനങ്ങള്‍ നിങ്ങള്‍ വാങ്ങുന്ന സബോളയില്‍ കറുത്ത പാടുണ്ടോ എങ്കില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കണം കാന്‍സറിനു പോലും കാരണമാകുന്ന പച്ചക്കറികള്‍ ഇന്ന് നമ്മുടെ നാട്ടില്‍ വിതരണം ചെയ്യപ്പെടുന്നുണ്ട് എന്നത് ഇപ്പോഴും മനസിലെക്കേണ്ട ഒന്നാണ് ഇത് നമ്മുടെ വീടുകളില്‍ കൊണ്ടുവരുമ്പോള്‍ ഭാവിയില്‍ നമുക്കും കുടുംബത്തിനും ഉണ്ടാകുന്ന ദോഷം എത്രത്തോളമെന്ന് നമുക്ക് ഊഹിക്കാന്‍ പോലും കഴിയില്ല അത്രയ്ക്കും മാരകമാണ് ഇങ്ങനെയുള്ള പച്ചക്കറികള്‍.
സബോളയിൽ കാണുന്ന ഈ കറുത്ത പാടുകൾ ഒരുതരം ഫങ്കസ് ആണ് ‘അഫ്ളടോക്സിൻ’ എന്ന് പറയുന്നു. ഇത് ഒരു വിഷം മാത്രമല്ല ക്യാൻസറിന് വരെ കാരണമാകുന്നു
കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒരു നിമുഷം ശ്രദ്ധിച്ചാല്‍ നമുക്ക് ഇത്തരം ചതിയില്‍ നിന്നും രക്ഷനേടാം നമ്മള്‍ കാശ് കൊടുത്ത് വാങ്ങുന്ന സാധനങ്ങള്‍ ഗുണമേന്മയുള്ള ഒന്നാണോ എന്ന് നോക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മള്‍ പൈസ കൊടുക്കുന്നു എന്ന് കരുതി എല്ലാവരും നമുക്ക് നല്ല സാധനം തരും എന്ന വിശ്വാസം ഇല്ലാതാക്കുക ഈ കാലത്ത് കൂടുതല്‍ ആളുകളും സ്വന്തം ലാഭം നോക്കി ജീവിക്കുന്നവരാണ് നമ്മള്‍ സ്വയം ശ്രദ്ധിച്ചാല്‍ നമുക്കും കുടുംബത്തിനും ഉണ്ടാകുന്ന അപകടങ്ങള്‍ ഇല്ലാതാക്കാം. ചുരുക്കി പറഞ്ഞാല്‍ ഇത്തരം സാധനങ്ങള്‍ ഒരിക്കലും വാങ്ങാതിരിക്കുക പച്ചക്കറി മാത്രമല്ല നമ്മള്‍ പുറത്തുനിന്നു വാങ്ങുന്ന എന്ത് സാധനങ്ങള്‍ ആയാലും തീര്‍ച്ചയായും അതിന്‍റെ ഗുണമേന്മ നോക്കണം നമുക്ക് കഴിക്കാന്‍ പറ്റുന്ന നല്ല സാധനങ്ങള്‍ ആണോ എന്ന് കണ്ടത്തുക.
സിറിയയില്‍ കുര്‍ദുകള്‍ക്ക് നേരെ തുര്‍ക്കി നടത്തുന്ന ആക്രമണത്തിന്റെ ഭീകരത വിളിച്ചോതുന്ന നിരവധി വാര്‍ത്തകളും ചിത്രങ്ങളുമാണ് പുറത്തുവരുന്നത്. കുട്ടികളും സ്ത്രീകളും അടക്കം നിരവധിപ്പേരാണ് ആക്രമണത്തിന്റെ ഇരകളായത്.
അതിനിടെ കുര്‍ദുകള്‍ക്ക് നേരെ തുര്‍ക്കി സൈന്യം രാസായുധം ഉപയോഗിച്ചതായുളള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കുര്‍ദുകള്‍ക്ക് നേരെയുളള തുര്‍ക്കിയുടെ ഏകപക്ഷീയമായ ആക്രമണത്തില്‍ ലോകമൊട്ടാകെ പ്രതിഷേധം കനക്കുകയാണ്. ഇപ്പോള്‍ ബോംബാക്രമണത്തില്‍ ശരീരമാസകലം പൊളളിയ ഒരു കുട്ടിയുടെ ദീനരോദനമാണ് ലോകത്തെ കണ്ണീരിലാഴ്ത്തുന്നത്.
സിറിയന്‍ അതിര്‍ത്തിയിലെ പട്ടണമായ റാസ് അല്‍ അയനില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. അതിനിടെ ഗുരുതരമായി പൊളളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുര്‍ദിഷ് ബാലന്റെ കരച്ചിലാണ് ലോകത്തെ ഒന്നടങ്കം വേദനിപ്പിക്കുന്നത്. മതിയായ ചികിത്സ ലഭിക്കുന്നതിന് മുന്‍പ് 12 മണിക്കൂറോളം കുട്ടി വേദന കൊണ്ട് പുളഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. കണ്ടുനിന്നവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല കുട്ടിയുടെ കരച്ചില്‍.
മോര്‍ഫിന്‍ കൊടുത്ത് ഉറക്കുന്നതിന് മുന്‍പ് അച്ഛനോടായി കുട്ടി യാചിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നീറ്റല്‍ മൂലമുളള കടുത്ത വേദന ഒന്നു നിര്‍ത്തിതരാന്‍ അച്ഛനോട് യാചിക്കുന്നത് കണ്ടുനിന്നവരെ പോലും ഈറനഞ്ഞിയിച്ചു. വൈറ്റ് ഫോസ്ഫറസിന്റെ സാന്നിധ്യമാണ് പൊളളലേല്‍ക്കാന്‍ കാരണമെന്ന് ബ്രിട്ടീഷ് രാസായുധ വിദഗ്ധന്‍ പറയുന്നു. രാജ്യാന്തര തലത്തില്‍ നിരോധിക്കപ്പെട്ട രാസായുധമാണ് വൈറ്റ് ഫോസ്ഫറസ്. ഇത് തൊലിയില്‍ പറ്റിപ്പിടിച്ച് കിടക്കുന്ന വൈറ്റ് ഫോസ്ഫറസ് ഈര്‍പ്പവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോഴാണ് പൊളളലേല്‍ക്കുന്നത്. ഇത് ഒഴിവാക്കുക എന്നത് ശ്രമകരമായ കാര്യമാണെന്നും വിദഗ്ധര്‍ ഓര്‍മ്മപ്പെടുത്തുന്നു.
കുര്‍ദിഷ് മീഡിയയാണ് ജനങ്ങളുടെ ദുരിതത്തിന്റെ നേര്‍കാഴ്ചകള്‍ പുറത്തുവിട്ടത്. മുഖത്തും ശരീരത്തിലും പൊളളലേറ്റ നിരവധിപ്പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. നാപ്പാം ബോംബ് പോലെയുളള രാസായുധങ്ങള്‍ വര്‍ഷിച്ചതിന്റെ ഫലമായി കെടുതികള്‍ അനുഭവിക്കുന്നവരും ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബാലഭാസ്കറിന്റെ അപ്രതീക്ഷിത മരണം മലയാള സംഗീത ലോകത്ത് ഉണ്ടാക്കിയത് വലിയ ആഘാതമാണ് . ഇന്നും ആ മരണത്തിൽ ഒട്ടേറെ അഭ്യൂഹങ്ങൾ ആണ് നടക്കുന്നത് . എന്നാൽ അതിനുമപ്പുറം നാടകീയ സംഭവങ്ങളാണ് നടന്നതെന്ന് വെളിപ്പെടുത്തുകയാണ് ബാലഭാസ്കറിന്റെ ‘അമ്മ ശാന്തകുമാരി. ബാലഭാസ്‌കര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ അച്ഛനെയും മറ്റ് ബന്ധുക്കളെയും ആശുപത്രിയില്‍ നിന്ന് ഇറക്കിവിടാന്‍ വരെ ശ്രമം നടന്നിരുന്നതായി അമ്മ ശാന്തകുമാരി.ബന്ധുക്കളുടെ സാന്നിധ്യം സുഹൃത്തുക്കളായ തമ്പിക്കും വിഷ്ണുവിനും പൂന്തോട്ടത്തെ കുടുംബത്തിനും മറ്റ് ചിലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ശാന്തകുമാരി പറയുന്നു. എല്ലാവരും നിന്നാല്‍ മുറിക്ക് നല്ല വാടക കൊടുക്കേണ്ടി വരുമെന്നും വേറെ എവിടെയെങ്കിലും പോകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ബാലുവിന്റെ മാനേജര്‍മാരിലൊരാള്‍ അച്ഛനോട് വന്ന് പറയുകയായിരുന്നു. ഇതൊക്കെ എങ്ങിനെ പറയാന്‍ തോന്നിയെന്നും ശാന്തകുമാരി ചോദിക്കുന്നു. ബാലുവിന്റെ ജീവന് വേണ്ടി പ്രാര്‍ത്ഥനയോടെ കഴിയുമ്പോള്‍ ഞങ്ങളെ ഒഴിവാക്കി ആ പണം കൂടി തങ്ങളുടെ പോക്കറ്റിലാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഒരു പക്ഷേ അധിക സാമ്പത്തിക ബാധ്യതയാകുമോയെന്നും അവര്‍ ഭയന്നിട്ടുണ്ടാകണം. ആശുപത്രി ചെലവിനുള്ള തുക ഞങ്ങള്‍ കൊടുക്കാന്‍ തയ്യാറായിരുന്നു. ബന്ധുക്കള്‍ ഉപയോഗിക്കുന്ന മുറിയുടെ വാടകയും നല്‍കുമായിരുന്നുവെന്നും ശാന്തകുമാരി വിശദീകരിക്കുന്നു.
ഐസിയുവില്‍ ആര്‍ക്കും എപ്പോഴും കയറിയിറങ്ങാവുന്ന സ്ഥിതിയായിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയായിട്ടും ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. ബന്ധുക്കള്‍ ബഹളം വെച്ചപ്പോള്‍ മാത്രമാണ് നിയന്ത്രണമുണ്ടായത്. എന്നാല്‍ ബാലുവിന്റെ ഭാര്യ ലക്ഷ്മിയെ കാണാന്‍ ബന്ധുക്കളെ അനുവദിക്കാതെ തമ്പിയും പൂന്തോട്ടത്തെ ഡോക്ടറുടെ ഭാര്യയും കാവല്‍ നില്‍ക്കുകയായിരുന്നു. അത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബാലുവിന്റ കുഞ്ഞ് തേജസ്വി ബാലയുടെ മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അതിലും ചിലര്‍ തര്‍ക്കിച്ചു. ബാലുവിനെ കാണിക്കാന്‍ പറ്റിയ അവസ്ഥയായിരുന്നില്ല. അതിനാലാണ് ഡോക്ടര്‍മാരുടെ തീരുമാനം ഞങ്ങള്‍ എതിര്‍ക്കാതിരുന്നത്. അവനിലൂടെയുള്ള ആദായത്തിലായിരുന്നു എല്ലാവര്‍ക്കും താല്‍പ്പര്യം.
അച്ഛനും അമ്മയും പണക്കൊതിയന്‍മാരായിരുന്നുവെന്നാണ് ആശുപത്രിയില്‍ വെച്ച് പ്രചരിപ്പിച്ചത്. പൂന്തോട്ടത്തെ ഡോക്ടറും ഭാര്യയുമായുള്ള ബന്ധം വന്നതോടെ അവര്‍ക്കാണ് സാമ്പത്തിക ലാഭമുണ്ടായത്. ബാലു വീട്ടുകാരുമായി ഒരുമിച്ചാല്‍ സഹായങ്ങള്‍ നില്‍ക്കുമോയെന്ന് അവര്‍ ഭയപ്പെട്ടിരുന്നു.ബാലഭാസ്‌കറിന് അമ്മ ഇല്ലായിരുന്നുവെന്നും അവനെ ഉപേക്ഷിച്ചതാണെന്നുമൊക്കെയാണ് പറയുന്നത്. അത് കേള്‍ക്കുമ്പോള്‍ നെഞ്ച് പിടയുകയാണ്. അമ്മയെന്ന നിലയില്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. അവന്റെ മരണത്തോടെ എനിക്കാണ് തീരാനാഷ്ടമുണ്ടായത്.ബാലുവിന്റെ സമ്പാദ്യം തട്ടിയെടുക്കുകയായിരുന്നു പൂന്തോട്ടത്തുകാരുടെ ലക്ഷ്യം അതിനുവേണ്ടി തമ്പിയെയും വിഷ്ണുവിനെയും കൂട്ടുപിടിച്ചെന്നും ശാന്തകുമാരി പറയുന്നു.
ബാലുവിന്റെ കൈ പിടിച്ചുവന്ന് ലക്ഷ്മി അച്ഛനോട് വിവാഹക്കാര്യം പറയുകയായിരുന്നു. അവനെ പിന്‍തിരിപ്പിക്കാന്‍ പലരും പറഞ്ഞുനോക്കി. പക്ഷേ അവന്‍ ചെവിക്കൊണ്ടില്ല. തിടുക്കപ്പെട്ട് വിവാഹത്തിന് വേണ്ടതൊക്കെ സുഹൃത്തുക്കളാണ് ചെയ്തുകൊടുത്തത്. വിവാഹശേഷം മൂന്ന് മാസത്തെ സമാധാന ജീവിതമേ ബാലുവിനുണ്ടായിരുന്നുള്ളൂ. അത് കഴിഞ്ഞ് പ്രശ്‌നങ്ങള്‍ തുടങ്ങി. ബാലുവിനെ ഒരുഘട്ടത്തില്‍ മനോരാഗിയാക്കാനും ശ്രമം നടന്നു. ബാലു ഭ്രാന്ത് കാണിക്കുന്നുവെന്നാണ് ഒരിക്കല്‍ ലക്ഷ്മി ഫോണ്‍ വിളിച്ചുപറഞ്ഞത്. അച്ഛന്‍ ചെന്നുനോക്കിയപ്പോള്‍ ബാലു ദേഷ്യത്തിലായിരുന്നു. ദേഷ്യം വന്നാല്‍ ബാലു മൊബൈല്‍ വരെ എറിഞ്ഞ് പൊട്ടിക്കും. അവനെ ഡോക്ടറെ കാണിക്കണമെന്ന് ലക്ഷ്മി പറഞ്ഞു. അങ്ങനെ ന്യൂറോളജിസ്റ്റിനെ കാണിച്ചു. ബാലുവിന് മനോരോഗമില്ലെന്നാണ് അവരെല്ലാം പറഞ്ഞത്. എന്നാല്‍ ഡിമാന്‍ഡിംഗ് ആയൊരു ഭാര്യയാണ് തനിക്കുള്ളതെന്ന് ബാലു ഡോക്ടര്‍മാരോടൊക്കെ പറഞ്ഞിരുന്നു. അത് സഹിക്കാനാകുന്നില്ലെന്നും പറഞ്ഞിരുന്നുവെന്നും അമ്മ വെളിപ്പെടുത്തുന്നു.
ജീവനുതുല്യം സ്‌നേഹിച്ചിരുന്ന മ്യൂസിക് ബാന്‍ഡായ കണ്‍ഫ്യൂഷന്‍ പൊളിഞ്ഞത് അവനെ മാനസികമായി തളര്‍ത്തിയിരുന്നു. സുഹൃത്തുക്കള്‍ എന്തുകൊണ്ടോ പിണങ്ങിപ്പോവുകയായിരുന്നു. അതിന്റെ കാരണം ഇന്നുമറിയില്ല. ബാന്‍ഡ് പൊളിഞ്ഞത് തളര്‍ത്തുന്നുവെന്ന് അവന്‍ ഡോക്ടറോട് പറഞ്ഞിരുന്നു. ദേഷ്യം വരുമ്പോള്‍ കഴിക്കാന്‍ അവന് ചില മരുന്നുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പകരം അവര്‍ മനോരോഗത്തിനുള്ള മരുന്നാണോ നല്‍കിയതെന്ന് സംശയമുണ്ട്. ബാലുവിന്റെ തലച്ചോറിലെ മ്യൂസിക്കിന്റെ ഭാഗം വളരെ ആക്ടീവ് ആണെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. ഈ പരിശോധനകള്‍ക്കെല്ലാം അവനെ കൊണ്ടുപോയത് അച്ഛനാണ്. പിന്നെങ്ങനെയാണ് ഞങ്ങള്‍ അവനെ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിക്കുന്നതെന്നും ശാന്തകുമാരി ചോദിക്കുന്നു. ഒരു ചാനലിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത് .
ഭയപ്പെടുത്തി മെരുക്കിയെടുക്കാമെന്നതും ഭയം കാരണം തിരിച്ചൊന്നും ചെയ്യില്ലെന്നുള്ള ധൈര്യവുമായിരിക്കണം മൃഗങ്ങളെ ‘മൃഗീയമായി’ പീഡിപ്പിച്ച്, മെരുക്കി സര്‍ക്കസിനായി ഉള്‍പ്പെടുത്താന്‍ ഒരു പക്ഷേ മനുഷ്യനെ പ്രയരിപ്പിച്ചിരിക്കുക. കരയിലെ ഏറ്റവും വലിയ മൃഗമായ ആന മുതല്‍ തത്തകള്‍ വരെ സര്‍ക്കസിന്‍റെ ഭാഗമാണ്. എന്നാല്‍ ഇന്ന് പല രാജ്യങ്ങളിലും മൃഗങ്ങളെ സര്‍ക്കസിന്‍റെ ഭാഗമാക്കുന്നതിനെതിരെ നിയമനിര്‍മ്മാണം കൊണ്ടുവന്നിട്ടുണ്ട്.
ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന സര്‍ക്കസ് ചിത്രങ്ങള്‍ റഷ്യയിലെ കരേലിയ പ്രവിശ്യയില്‍ നിന്നുള്ളതാണ്. സര്‍ക്കസിനിടെ പരിപാടികള്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്ന കരടി പെട്ടെന്ന് പരിശീലകനെ അക്രമിക്കുകയായിരുന്നു. പരിശീലകനെ തള്ളിയിട്ട കരടി പിന്നീട് പരിശീലകന്‍റെ മേല്‍ കയറി ഇരിക്കുകയും അയാളെ അക്രമിക്കുകയുമായിരുന്നു. ഇതോടെ പരിഭ്രാന്ത്രരായ കാണികള്‍ കൂടാരം വിടാന്‍ തിരക്ക് കൂട്ടിയത് ഏറെ നേരം സംഘര്‍ഷത്തിനിടയാക്കി. കാണാം നടുക്കുന്ന ദൃശ്യങ്ങള്‍.
ദുഷ്യന്ത്, ഹരിയാനയുടെ പുതിയ ചൗട്ടാല എന്ന മാധ്യമ തലക്കെട്ട് വന്നുകഴിഞ്ഞു. മുന്‍ മുഖ്യമന്ത്രിയും ഐഎന്‍എല്‍ഡി (ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍) നേതാവുമായ ഓംപ്രകാശ് ചൗട്ടാലയുടെ കൊച്ചുമകനുമായ ദുഷ്യന്ത് ചൗട്ടാല കിംഗ് മേക്കറാകാന്‍ പോകുന്നു എന്ന് കാര്യം ഇന്നലെ ഉച്ചയോടെ വ്യക്തമായതാണ്. 10 സീറ്റാണ് ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) നേടിയിരിക്കുന്നത്. മെിഷന്‍ 75മായി രംഗത്തെത്തിയ ബിജെപിക്ക് ആകെയുള്ള 90 സീറ്റില്‍ 40 സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ. കേവല ഭൂരിപക്ഷത്തിന് ആറ് സീറ്റിന്റെ കുറവ്.
31 സീറ്റുമായി കോണ്‍ഗ്രസ് അധികമാരും പ്രതീക്ഷിക്കാത്ത മുന്നേറ്റം നടത്തി. എഎന്‍എല്‍ഡിക്ക് ഒറ്റ സീറ്റ് മാത്രം. ഹരിയാന ലോക് ഹിത് പാര്‍ട്ടിയും ഒരു സീറ്റ് നേടി. ഏഴ് സീറ്റില്‍ സ്വതന്ത്രന്മാര്‍. കോണ്‍ഗ്രസും ബിജെപിയും സര്‍ക്കാര്‍ രൂപീകരണത്തിന് ദുഷ്യന്ത് ചൗട്ടാലയുടെ സഹായം തേടിയിട്ടുണ്ട്. ബിജെപിക്ക് ചൗട്ടാലയോ, അല്ലെങ്കില്‍ സ്വതന്ത്രന്മാരോ പിന്തുണ നല്‍കിയാല്‍ ധാരാളം. എന്നാല്‍ കോണ്‍ഗ്രസിന് 15 പേരുടെ പിന്തുണ വേണം.
കൊച്ചി നഗരസഭയുടെ പ്രവര്‍ത്തനത്തില്‍ വലിയ വീഴ്ചയുണ്ടായെന്ന ആക്ഷേപവുമാണ് മുന്‍ എം.എല്‍.എകൂടിയായ ഹൈബി ഈഡന്‍ എം.പി രംഗത്തെത്തിയത്. മഴയും വെള്ളക്കെട്ടുംമൂലം പോളിങ് ശതമാനത്തിലുണ്ടായിരുന്ന കുറവ് യു.ഡി.എഫിനെയാണ് ബാധിച്ചത്. നഗരത്തിലെ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ നിഷ്പക്ഷ വോട്ടുകള്‍ എതിരാക്കി. യു.ഡി.എഫിന്‍റെ കോട്ടയായ തേവരയടക്കം വലിയ വോട്ട് ചോര്‍ച്ചയുണ്ടായി.
ഒന്നര വര്‍ഷമായി ഒരു റോഡ് നന്നാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് കാഴ്ചപ്പാടില്ലാത്തതിന്‍റെ പ്രശ്നമാണ്. സര്‍ക്കാര്‍ പിന്തുണ കിട്ടാത്തതാണ് പ്രശ്നമെങ്കില്‍ അത് പൊതുജനത്തെ ബോധ്യപ്പെടുത്താനാകണം. നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പാര്‍ട്ടി വേദിയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും മേയറെ മാറ്റണോയെന്ന് പാര്‍ട്ടി തീരുമാനിക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു.
തകര്‍ന്നുകിടക്കുന്ന റോഡുകളുടെ കാര്യത്തിലടക്കം ഭരണവീഴ്ചയുണ്ടായിട്ടില്ലെന്നാണ് മേയറുടെ നിലപാട്. പാര്‍ട്ടി രാജി ആവശ്യപ്പെട്ടാല്‍ അത് മുന്‍ധാരണകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്നും മേയര്‍ വിശദീകരിക്കുന്നു.ഡി.സി.സി അധ്യക്ഷന്‍തന്നെ മല്‍സരിച്ച തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറയാന്‍ കാരണം നഗരസഭയ്ക്കെതിരായ ജനവികാരമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെയായിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ആ പ്രസ്താവന നടത്തിയത്. അരൂരില്‍ ഹിന്ദു സ്ഥാനാര്‍ത്ഥി വേണമെന്നായിരുന്നു സമുദായ നേതാവിന്റെ ആവശ്യം. പിന്നീട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തന്റെ സംഘടനയുടെ സമദൂരം എന്ന നിലപാട് മാറ്റി ശരിദൂരത്തിലേക്ക് മാറുകയാണെന്ന് പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് പ്രചാരണ രംഗത്ത് കോണ്‍ഗ്രസിനെ പരസ്യമായി പിന്തുണച്ചു. ശബരിമല വിഷയം പല സമയത്തും ഉയര്‍ത്തികൊണ്ടുവന്നു. കോന്നി ശബരിമല വിഷയത്തിലായിരിക്കും വിധിയെഴുതുകയെന്ന് പ്രചരിപ്പിക്കപ്പെട്ടു. മഞ്ചേശ്വരത്ത് ഒരു മൃദു ഹിന്ദുത്വ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കി സിപിഎമ്മും പരീക്ഷണത്തിനിറങ്ങി. സാമുദായിക വര്‍ഗീയ അജണ്ടയാവും തെരഞ്ഞെടുപ്പ് ഫലത്തെ നിശ്ചയിക്കുകയെന്ന തോന്നലാണ് ഇതൊക്കെ ഉണ്ടാക്കിയത്. ഫലം വന്നപ്പോള്‍ ഇവരെല്ലാം തോറ്റു. രാഷ്ട്രീയം വിജയിച്ചു. അരൂരും, വട്ടിയൂര്‍ക്കാവും ഇതിന് മാതൃകകളായി.
അരൂരില്‍ ഹിന്ദു സ്ഥാനാര്‍ത്ഥിയില്ലെങ്കില്‍ ശരിയാവില്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന. എന്‍ഡിഎയ്ക്ക് വേണ്ടി മല്‍സരിക്കേണ്ടിയിരുന്ന ബിഡിജെഎസ് മല്‍സര രംഗത്തുനിന്ന് പിന്‍വാങ്ങുകയും ചെയ്തു. വെളളാപ്പള്ളി നടേശന്‍ പല സമയത്തും ഇടതു അനുകൂല പ്രസ്താവനകളും നടത്തി. മുന്നണികള്‍ പക്ഷെ നടേശന്റെ ഹിന്ദു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അംഗീകരിച്ചില്ല. കോണ്‍ഗ്രസ് ഷാനിമോളെയും, സിപിഎം മനു സി പുളിക്കനെയും സ്ഥാനാര്‍ത്ഥികളാക്കി. വാശിയേറിയെ മല്‍സരത്തില്‍ ഷാനിമോള്‍ ഉസ്മാന്‍ ഇടതു കോട്ട പിടിച്ചെടുക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ വിജയത്തിനപ്പുറം കേരള രാഷ്ട്രീയത്തെ നിയന്ത്രിച്ചുകളയാമെന്ന വെള്ളാപ്പള്ളി നടേശന്റെ മോഹത്തിനാണ് തിരിച്ചടിയേറ്റത്. നേരത്തെയും വെള്ളപ്പള്ളി തോല്‍പ്പിക്കാന്‍ ശ്രമിച്ച സ്ഥാനാര്‍ത്ഥികള്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നുവെങ്കിലും തന്റെ സാമുദായിക അജണ്ട വെള്ളാപ്പള്ളി ഒരോ തെരഞ്ഞെടുപ്പ് വേളയിലും പരസ്യപ്പെടുത്തിക്കൊണ്ടേയിരുന്നു. ഇത്തവണ പക്ഷെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുന്നണികള്‍ അദ്ദേഹത്തെ പരിഗണിച്ചില്ല. അദ്ദേഹത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായി ഒരു മുസ്ലീം സ്ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്തു. അങ്ങനെ ആ അജണ്ട നടന്നില്ല.
കോന്നിയില്‍ എന്‍എസ്എസ്സിന്റെ താല്‍പര്യ പ്രകാരമായിരുന്നു കോണ്‍ഗ്രസ് മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. കോന്നിയില്‍ കഴിഞ്ഞ കുറെക്കാലം എംഎല്‍എയും എംപിയുമായ അടൂര്‍പ്രകാശിന്റെ അഭിപ്രായം പരിഗണിക്കാതെയാണ് കോണ്‍ഗ്രസ് നീങ്ങിയത്. എന്‍എസ്എസ്സാവും തങ്ങളെ തുണയ്ക്കുകയെന്നായിരുന്നു ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വിശ്വാസം. ഫലമോ കോന്നിയില്‍ രണ്ട് ദശാബ്ദത്തിന് ശേഷം 9953 വോട്ടിന് സീറ്റ് നഷ്ടമായി. സുകുമാരന്‍ നായരും ശബരിമലയുമല്ല, രാഷ്ട്രീയ നിലപാടുകളെയാണ് വോട്ടര്‍മാരെ സ്വാധീനിച്ചതെന്ന് വ്യക്തം. ഇവിടെയും തോറ്റത് സാമുദായിക നേതൃത്വം തന്നെ.
വട്ടിയൂര്‍ക്കാവില്‍ ശരിദുരത്തിലെത്തി യുഡിഎഫിന് വേണ്ടി പരസ്യമായി എന്‍എസ്എസ്സ് കളത്തിലിറങ്ങുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ എന്‍എസ്എസ്സിന്റെ രാഷ്ട്രീയ പ്രഖ്യാപനങ്ങളെ ന്യായികരിച്ചു രംഗത്തെത്തി. ഫലമോ, കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ തുണച്ചിരുന്ന വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസിന് നഷ്ടമായി. ഇവിടെയും കോണ്‍ഗ്രസിനൊപ്പം തോറ്റത് സമൂദായ നേതൃത്വത്തിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ തന്നെ.കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തിന് കാരണം ശബരിമലയാണെന്ന ‘അനൗദ്യോഗിക’ വിലയിരുത്തലിലെത്തിയ സിപിഎം മഞ്ചേശ്വരത്ത് നിര്‍ത്തിയത്, എല്ലാ അര്‍ത്ഥത്തിലും മൃദു ഹിന്ദു വാദിയെന്ന് പറയാവുന്ന നേതാവിനെ ആയിരുന്നു.
ശങ്കര്‍ റെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ പരസ്യമായി എതിര്‍ത്തു. ആ നിലപാട് വോട്ടു നേടിത്തരുമെന്ന് കരുതിയ സിപിഎം നേതൃത്വം ഒന്നും പറഞ്ഞില്ല. ശബരിമലയിലെ സാമൂഹ്യ നീതിയില്‍ അധിഷ്ടിതമായ നിലപാട് തെറ്റിപോയെന്ന് പറയുന്ന നേതാക്കള്‍ ഏറെയായിരുന്നു സിപിഎമ്മിലും ഇടതുപക്ഷത്തും. പക്ഷെ ഹിന്ദുത്വ ശക്തികള്‍ക്ക് സ്വാധീനമുണ്ടെന്ന് കരുതുന്ന മഞ്ചേശ്വരത്തും നിലപാടില്‍ വെള്ളം ചേര്‍ത്തത് സിപിഎമ്മിന്റെ രക്ഷയ്‌ക്കെത്തിയില്ല. 2016 ല്‍ 42565 വോട്ടു നേടിയ സ്ഥാനത്ത് ഇത്തവണ കിട്ടിയത് 38233 വോട്ടുകള്‍ മാത്രം. ശബരിമലയല്ല ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് സിപിഎമ്മിനെ ബോധ്യപ്പെടുത്തേണ്ട ഫലങ്ങളാണ് ഇന്ന് പുറത്ത് വന്നത്. കാരണം ഈ തെരഞ്ഞെടുപ്പില്‍ തോറ്റത് മത വര്‍ഗീയ സാമുദായിക നിലപാടുകളാണ്. രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഈ വസ്തുതകള്‍ എത്രത്തോളം ബോധ്യമായി എന്നത് വരു ദിവസങ്ങളില്‍ കേരളത്തിന് മനസ്സിലാകും.
ബെല്‍ജിയന്‍ പാരാലിമ്പിക് ചാമ്പ്യന്‍ മരികെ വെര്‍വൂട്ട് നാല്‍പതാം വയസ്സില്‍ ദയാവധത്തിലൂടെ ജീവിതത്തിന്റെ ട്രാക്കിനോട് വിടപറഞ്ഞു. 2012ലെയും 2016ലെയും പാരാലിമ്പിക്സില്‍ മെഡല്‍ നേടിയ മരികെയാണ് ദയാവധത്തിലൂടെ വിടപറഞ്ഞത്.സുഷുമ്ന നാഡിയെ ബാധിച്ച രോഗം നല്‍കുന്ന വേദനയെ കുറിച്ച് മരികെ പറഞ്ഞിരുന്നു.
വേദന താങ്ങാനാവാത്തതിനെ തുടര്‍ന്ന് ചില ദിവസങ്ങളില്‍ 10 മിനിറ്റില്‍ താഴെ മാത്രമാണ് അവര്‍ക്ക് ഉറങ്ങാനായിരുന്നത്. ദയാവധം അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും മരികെ പറഞ്ഞിരുന്നു. ഭേദമാവാന്‍ സാധ്യമല്ലാത്ത രോഗവും പേറി അത്രയും നാള്‍ അവര്‍ ജീവിച്ചതിന് കാരണം താരത്തിന് ട്രാക്കിനോടുള്ള അഭിനിവേശമായിരുന്നു.
മെഡലുകള്‍ വേദന മാറ്റില്ല കൂട്ടുകാരെ. നിങ്ങള്‍ കാണുന്ന ഞാന്‍ സന്തോഷവതിയാണ്. പ്രശസ്തി, ആവശ്യത്തിലേറെ പണം, മെഡലുകളുടെ കൂമ്പാരം. പക്ഷേ നിങ്ങള്‍ക്കറിയാത്ത ഒരു ഞാനുണ്ട്. പത്ത് മിനിറ്റില്‍ കൂടുതല്‍ ഞാനുറങ്ങിയിട്ട് എത്ര വര്‍ഷമായെന്ന് അറിയുമോ? രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാരിയക് പറഞ്ഞു. ഒടുവില്‍ കാഴ്ച ശക്തി കുറഞ്ഞതോടെ ട്രാക്കില്‍ നിന്നും മരികെ പിന്‍മാറുകയായിരുന്നു.
2016-ല്‍ റിയോയില്‍ 400 മീറ്ററില്‍ വെള്ളിയും 100 മിറ്ററില്‍ വെങ്കലും നേടിയിരുന്നു. 14-ാം വയസിലാണ് മരികെയ്ക്ക് സുഷുമ്ന നാഡിയെ ബാധിച്ച ഈ രോഗം സ്ഥിരീകരിച്ചത്. രോഗത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടപ്പോള്‍ 2008-ല്‍ തന്നെ മരികെ ദയാവധത്തിനുളള പേപ്പറുകള്‍ തയ്യാറാക്കിയിരുന്നു. ദയാവധം അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ മാത്രമേ തന്റെ മുന്നില്‍ എന്ന് അവര്‍ അറിയിച്ചിരുന്നു. ഇതോടെയാണ് അവരുടെ ദയാവധത്തിനായുള്ള അപേക്ഷ അനുവദിച്ചത്. ദയാവധം നിയമ വിധേയമായ രാജ്യമാണ് ബെല്‍ജിയം.
ബംഗ്ലാദേശിനെതിരായ ടി20, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിജയ് ഹസാരെ ട്രോഫിയിലും ഇന്ത്യ എക്കായും നടത്തിയ മിന്നും പ്രകടനത്തിന്റെ കരുത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലെത്തി. 2015 ജൂലൈയ്ക്ക് ശേഷം ഇതാദ്യമായാണ് സഞ്ജു ഇന്ത്യന്‍ ടീമിലെത്തുന്നത്.
സഞ്ജുവിനെ എന്തുകൊണ്ട് ഇതുവരെ ദേശീയ ടീമില്‍ കളിപ്പിക്കുന്നില്ലെന്ന് മുന്‍ താരങ്ങളായ ഗംഭീറും ഹര്‍ഭജനുമെല്ലാം ചോദിച്ചിരുന്നു. ആരാധകരും സഞ്ജുവിനായി മുറവിളി കൂട്ടിയിരുന്നു. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായിരിക്കുകയാണ്. വിരാട് കോഹ്ലിയ്ക്ക് വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശര്‍മ്മയായിരിക്കും ഇന്ത്യയെ നയിക്കുക. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചു.ടെസ്റ്റിലും ടി20യിലും ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍ എന്നിവരും ടി20 ടീമില്‍ സ്ഥാനം നിലനിര്‍ത്തി. വിജയ് ഹസാരെ ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിന്റെ കരുത്തില്‍ ടീമിലെത്തുമെന്ന് കരുതിയ ശിവം ദുബെ ടി20 ടീമിലില്ല.
അടുത്തമാസം മൂന്നിനാണ് ടി20 പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇതിനുശേഷം രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കും. ടി20 പരമ്പരക്കുള്ള ടീമിനൊപ്പം ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.
ടി20 ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ക്രുണാല്‍ പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍, രാഹുല്‍ ചാഹര്‍, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, ശിവം ദൂബെ, ശാര്‍ദുല്‍ ഠാക്കൂര്‍.
ടെസ്റ്റ് ടീം: വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, സാഹ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ്മ, ശുബ്മാന്‍ ഗില്‍, ഋഷഭ് പന്ത്.