ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ആദ്യ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളുടെ ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേയ്ക്കും ഹരിയാനയിലെ 90 സീറ്റുകളിലേയ്ക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. മഹാരാഷ്ട്രയിലെ പോളിംഗ് ശതമാനം കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ കുറഞ്ഞിരുന്നു. 2014ല്‍ 63.13 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ ഇത് 60.46 ആയി കുറഞ്ഞു.
പുറത്തുവന്ന എക്‌സിറ്റ് പോളുകളെല്ലാം ബിജെപിക്ക് അനുകൂലമാണ്. ഹരിയാനയില്‍ ബിജെപിയും കോണ്‍ഗ്രസും ഏതാണ്ട് ഒപ്പത്തിനൊപ്പമായിരിക്കുമെന്നും ആര്‍ക്കും ഭൂരിപക്ഷമില്ലാതെ തൂക്ക് സഭ വരുമെന്നാണ് ഇന്ത്യ ടുഡേയുടെ പ്രവചനം. ഇത് മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസം. മറ്റെല്ലാം സര്‍വേകളും പറയുന്നത് ഇരു സംസ്ഥാനങ്ങളിലും വന്‍ ഭൂരിപക്ഷത്തോടെ ബിജെപി, അല്ലെങ്കില്‍ ബിജെപി സഖ്യം ഭരണത്തുടര്‍ച്ച നേടുമെന്നാണ്. ഇരു സംസ്ഥാനങ്ങളിലും പരമാവധി സീറ്റുകൾ നേടുക എന്നത് ബിജെപിയെ സംബന്ധിച്ച് പ്രധാനമാണ്. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാഞ്ഞിട്ടും പ്രതിപക്ഷ കക്ഷികളുടെ തന്നെ പിന്തുണയോടെ സുപ്രധാനവും വിവാദവുമായ ബില്ലുകൾ പാസാക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. എന്നാൽ രാജ്യസഭയിൽ കൂടി പ്രതിപക്ഷത്തിൻ്റെ വെല്ലുവിളി പൂർണമായും അവസാനിപ്പിക്കേണ്ടത് ബിജെപിയെ സംബന്ധിച്ച് അനിവാര്യമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായിരുന്നു ബിജെപി – ശിവസേന സഖ്യത്തിൻ്റെ ഏറ്റവും വലിയ താരപ്രചാരകർ. ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു സംസ്ഥാനങ്ങളിലും കേന്ദ്രീകരിച്ചു പ്രചാരണം ശക്തമാക്കി. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 പിൻവലിച്ചതും മറ്റുമാണ് പ്രധാന ആയുധമാക്കിയത്. തങ്ങൾ വയ്ക്കുന്ന പ്രചാരണ അജണ്ടയിലേയ്ക്ക് കോൺഗ്രസിനെ കൊണ്ടുവരാൻ ബിജെപിക്ക് ഒരുപരിധി വരെ കഴിഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അടക്കമുള്ള നേതാക്കൾ ആർട്ടിക്കിൾ 370 സംബന്ധിച്ചും വി ഡി സവർക്കറിന് ഭാരത് രത്ന നൽകാനുള്ള തീരുമാനം സംബന്ധിച്ചും കോൺഗ്രസ് നേതൃത്വത്തിൻ്റേതിൽ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചത് ശ്രദ്ധേയമായി. ആർട്ടിക്കിൾ 370 താൽക്കാലികമായാണ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത് എന്നാണ് മൻമോഹൻ സിംഗ് പറഞ്ഞത്. വി ഡി സവർക്കറിനോട് എതിർപ്പില്ലെന്നും അദ്ദേഹത്തിൻ്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം അജണ്ടയാക്കിയുള്ള ബിജെപിയുടെ പ്രവർത്തനങ്ങളോടാണ് കോൺഗ്രസിന് എതിർപ്പെന്നും മൻമോഹൻ സിംഗ് പറഞ്ഞത് വലിയ വിവാദമായി. കർഷക പ്രശ്നം രൂക്ഷമായ മഹാരാഷ്ട്രയിലും ഹരിയാനയിലും ഇത് എത്രത്തോളം ബിജെപി നേതൃത്വത്തിലുള് ഭരണസഖ്യങ്ങളെ ബാധിക്കുമെന്ന് പറയാനാകില്ല. ലോക് സഭ തിരഞ്ഞെടുപ്പിൽ ഇരു സംസ്ഥാനങ്ങളിലും വൻ വിജയമാണ് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ നേടിയത്.
മഹാരാഷ്ട്രയിൽ വലിയ തോതിലുള്ള വിമത ശല്യമാണ് ബിജെപിയും ശിവസേനയും നേരിട്ട വെല്ലുവിളി. ഇത്തവണ ശക്തമായ മത്സരം കാഴ്ച വയ്ക്കാൻ പോലും കഴിയാത്ത നിലയിലാണ് കോൺഗ്രസും എൻസിപിയുമെന്നും അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിൽ ഒരു രസമില്ലെന്നുമാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രചാരണത്തിനിടെ പറഞ്ഞത്. അതേസമയം വിമതർ വല്ലാതെ കളിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് ഫഡ്നാവിസ് പ്രവർത്തകരോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ബിജെപി – ശിവസേന സഖ്യവുമായി താരതമ്യപ്പെടുത്തിയാൽ കോൺഗ്രസ് – എൻസിപി സഖ്യം ദുർബലമായാണ് വിലയിരുത്തപ്പെടുന്നത്. കോൺഗ്രസിനും എൻസിപിക്കും വിമതശല്യവും കൊഴിഞ്ഞുപോക്കും നേരിടേണ്ടി വന്നിരുന്നു. കോൺഗ്രസിനെ സംബന്ധിച്ച് രാഹുൽ ഗാന്ധി പ്രസിഡൻ്റ് സ്ഥാനം രാജി വച്ചതിനെ തുടർന്ന് സോണിയ ഗാന്ധി വീണ്ടും പ്രസിഡൻ്റ് ആയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പുകളാണ്. മഹാരാഷ്ട്രയിലും ഹരിയാനയിലും വിരലിലെണ്ണാവുന്ന റാലികളിൽ മാത്രം പങ്കെടുത്ത രാഹുൽ ഗാന്ധി പൊതുവെ നിസംഗതയാണ് പ്രചാരണത്തിൽ പ്രകടിപ്പിച്ചത്. രാഹുൽ ഗാന്ധിക്കൊപ്പമുള്ളവരും അതൃപ്തരാണ് ഒപ്പം പ്രധാനമന്ത്രി മോദിയോടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്ന നേതാക്കളും. ഇത്തരത്തിൽ വലിയ ആശയക്കുഴപ്പത്തിലാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
ഹരിയാനയില്‍ 32 മുതല്‍ 44 വരെ സീറ്റ് ബിജെപിക്കും 30 മുതല്‍ 42 വരെ സീറ്റ് കോണ്‍ഗ്രസിനുമാണ് ഇന്ത്യ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ചിരിക്കുന്നത്. ഐഎന്‍എല്‍ഡി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഓംപ്രകാശ് ചൗട്ടാലയുടെ മകന്‍ അജയ് സിംഗ് ചൗട്ടാലയും കൊച്ചുമകന്‍ ദുഷ്യന്ത് ചൗട്ടാലയും നയിക്കുന്ന ജനനായക് ജനതാ പാര്‍ട്ടി (ജെജപി) ആറ് മുതല്‍ 10 വരെ സീറ്റുകള്‍ നേടിയേക്കാമെന്നും ഇന്ത്യ ടുഡേ പറയുന്നു. അതേസമയം മഹാരാഷ്ട്രയി ബിജെപി – ശിവസേന സഖ്യം 166നും 194നും ഇടയിൽ സീറ്റുകൾ നേടി ഭരണത്തുടർച്ച നേടുമെന്നാണ് ഇന്ത്യ ടുഡേ പ്രവചിച്ചത്.
ടൈംസ് നൗവിന്റേതുള്‍പ്പടെയുള്ള മൂന്ന് സര്‍വേകള്‍ 200ലധികം സീറ്റാണ് മഹാരാഷ്ട്രയില്‍ ബിജെപി – ശിവസേന സഖ്യത്തിന് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് – എന്‍സിപി സഖ്യത്തിന് 75 സീറ്റില്‍ കൂടുതല്‍ ഒരു സര്‍വേയും പ്രവചിക്കുന്നില്ല. ടൈംസ് നൗ, ടിവി മറാത്തി സിസെറോ, സിഎന്‍എന്‍ ന്യൂസ് 18-ഐപിഎസ്ഒഎസ്, ഇന്ത്യ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ തുടങ്ങിയവയുടെ എക്‌സിറ്റ് പോളുകളാണ് പുറത്തുവന്നത്. ഇതില്‍ ടിവി മറാത്തി, ഇന്ത്യ ടുഡേ സര്‍വേകള്‍ ഒഴികെയുള്ളവയെല്ലാം എന്‍ഡിഎ 200 സീറ്റിന് മുകളില്‍ നേടുമെന്ന് പ്രവചിക്കുന്നു. ടിവി മറാത്തി 197 സീറ്റാണ് ബിജെപി ശിവസേന സഖ്യത്തിന് നല്‍കുന്നത്. കോൺഗ്രസിന് 75ഉം മറ്റുള്ളവര്‍ക്ക് 10ഉം.
മഹാരാഷ്ട്രയില്‍ ബിജെപി – ശിവസേന സഖ്യം 230 സീറ്റുകളിലും കോൺഗ്രസ് – എന്‍സിപി സഖ്യം 48 സീറ്റുകളിലും മറ്റുള്ളവര്‍ 10 സീറ്റുകളിലും ജയിക്കുമെന്ന് ടൈംസ് നൗ പറയുന്നു. ബിജെപി – ശിവസേന സഖ്യത്തിന് 243, കോൺഗ്രസ് – എന്‍സിപി സഖ്യത്തിന് 41, മറ്റുള്ളവര്‍ക്ക് നാല് എന്നാണ് സിഎഎന്‍ ന്യൂസ് 18 പ്രവചനം.
ഹരിയാനയില്‍ ബിജെപി 71 സീറ്റും കോഗ്രസ് 11 സീറ്റും നേടുമ്പോള്‍ ഐഎന്‍എല്‍ഡി – അകാലി ദള്‍ സഖ്യത്തിന് ഒന്നും കിട്ടില്ല. മറ്റ് കക്ഷികൾ എട്ട് സീറ്റ് നേടുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു. ബിജെപി 75-80, കോഗ്രസ് 9-12, ഐഎന്‍എല്‍ഡി – അകാലി ദള്‍ – 0-1, മറ്റുള്ളവര്‍ 1-3 എാണ് ഇന്ത്യ ന്യൂസ് – പോള്‍സ്ട്രാറ്റ് പ്രവചനം. ന്യൂസ് എക്‌സ് പോള്‍സ്ട്രാറ്റ് പറയുന്നത് ബിജെപി 75-80, കോഗ്രസ് 9-12, ഐഎന്‍എല്‍ഡി – അകാലിദള്‍ 0 -1, മറ്റുള്ളവര്‍ 1-3 എന്നിങ്ങനെയാണ്.
ജാമ്യം കിട്ടിയ ഡി കെ ശിവകുമാര്‍ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിഎന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക ക്രമക്കേട് കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് ജയിലിലായ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ ഡല്‍ഹി തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. കര്‍ണാടക മുന്‍ മന്ത്രിയായ ഡി കെ ശിവകുമാറിന് ഇന്നലെ ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം നല്‍കിയത്. രാജ്യം വിട്ടുപോകരുതെന്ന് ശിവകുമാറിനോട് കോടതി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണച്ചവര്‍ക്ക് നന്ദി, ഞാന്‍ തിരിച്ചുവന്നിരിക്കു – ശിവകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയ്ക്കും ശിവകുമാര്‍ നന്ദി പറഞ്ഞു. എനിക്ക്് കരുത്ത് പകരനായി അവര്‍ ജയിലില്‍ വന്ന് എന്നെ കണ്ടു – ശിവകുമാര്‍ പറഞ്ഞു.
ശിവകുമാറിന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെയോ കേസിനേയോ ബാധിക്കില്ല എന്ന് ജഡ്ജി വിലയിരുത്തിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ തെളിവുകള്‍ അന്വേഷണ ഏജന്‍സിയുടെ പക്കലായതിനാല്‍ ശിവകുമാറിന് തെളിവ് നശിപ്പിക്കാന്‍ സാധ്യമല്ല. സാക്ഷികളെ സ്വാധീനിക്കാന്‍ ശിവകുമാര്‍ ശ്രമിച്ചതിന് തെളിവില്ല എന്നും കോടതി പറഞ്ഞു.
സെപ്റ്റംബറിലാണ് എന്‍ഫോഴ്‌സ്‌മെന്റ്, ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. നികുതി വെട്ടിയ്ക്കുകയും കോടിക്കണക്കിന് രൂപ അനധികൃതമായി ട്രാന്‍സാക്ഷന്‍ നടത്തുകയും ചെയ്ത് പണത്തട്ടിപ്പ് നടത്തി എന്നാണ് ശിവകുമാറിനെതിരായ കേസ്. ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. 2013ല്‍ ഐശ്വര്യയുടെ പേരിലുണ്ടായിരുന്ന ഒരു കോടി രൂപയുടെ സ്വത്ത് 2018ല്‍ എങ്ങനെ 100 കോടിയായി എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദിച്ചത്. മകളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ടുള്ള ശിവകുമാറിന്റെ പണമിടപാടുകളില്‍ കള്ളപ്പണമുണ്ടോ എന്ന് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നു.
2017ല്‍ രാജ്യസഭ തിരഞ്ഞെടുപ്പിനിടെ ഗുജറാത്തിലെ 44 കോണ്‍ഗ്രസ് എംഎല്‍എമാരെ, കൂറ് മാറാതിരിക്കാനായി ബംഗളൂരുവിലെ തന്റെ റിസോര്‍ട്ടില്‍ കൊണ്ടുവന്ന താമസിപ്പിച്ചതോടെയാണ് ശിവകുമാര്‍ വാര്‍ത്താതാരമായത്്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടര്‍ ആയും ക്രൈസിസ് മാനേജര്‍ ആയും ശിവകുമാര്‍ അറിയപ്പെട്ടു. ബിജെപിയുടെ കണ്ണിലെ കരടായി. 2017 ഓഗസ്റ്റില്‍ ശിവകുമാറിന്റെ കേന്ദ്രങ്ങളില്‍ ആദായ നികുതി അധികൃതര്‍ റെയ്ഡ് നടത്തിയിരുന്നു.
രാജി വച്ച്, കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാക്കിയ വിമത പാര്‍ട്ടി എംഎല്‍എമാരെ തിരിച്ചുകൊണ്ടുവരാനായി അവര്‍ താമസിച്ചിരുന്ന മുംബയ് ഹോട്ടലിന് മുന്നിലെത്തിയ ശിവകുമാര്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിശ്വാസവോട്ടി്ല്‍ പരാജയപ്പെട്ട കുമാരസ്വാമി സര്‍ക്കാര്‍ വീഴാതിരിക്കാനുള്ള ശ്രമങ്ങള്‍ അവസാനം വരെ ശിവകുമാര്‍ നടത്തിയിരുന്നു.
നടന്‍ ഷെയിന്‍ നിഗവും നിര്‍മാതാവ് ജോബി ജോര്‍ജുമായുള്ള തര്‍ക്കം പരിഹരിച്ചു. നിര്‍മാതാക്കളുടെ സംഘടനയും ‘അമ്മ’യും ഇരുവരെയും വിളിച്ചിരുത്തി ചര്‍ച്ച നടത്തിയാണ് പ്രശ്നങ്ങള്‍ പരിഹരിച്ചത്. ഇപ്പോള്‍ അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷം ജോബി നിര്‍മിക്കുന്ന വെയിലിൽ ഷെയിന്‍ അഭിനയിക്കും. എന്നാല്‍ ജോബിയുടെ അടുത്ത സിനിമയില്‍ നിന്ന് ഷെയിന്‍ പിന്‍മാറി.
ഒരു മുടിമുറിക്കലില്‍ തുടങ്ങിയതായിരുന്നു ഷെയിനും ജോബിയും തമ്മിലുള്ള തര്‍ക്കം. ഇതാണ് ഒടുവില്‍ രണ്ട് സംഘടനകള്‍ ഒരുമിച്ച് ഇരുവരേയും വിളിച്ചിരുത്തി അനുനയ ചര്‍ച്ചയിലൂടെ പരിഹരിച്ചത്. തീരുമാനങ്ങള്‍ ഇങ്ങനെ. ഷെയിന്‍ ഇപ്പോള്‍ അഭിനയിക്കുന്ന കുര്‍ബാനിയയുടെ ചിത്രീകരണം നവംബര്‍ 10നുള്ളില്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് ജോബി നിര്‍മിക്കുന്ന വെയിലില്‍ വീണ്ടും അഭിനയിക്കും.
കരാര്‍ പ്രകാരം ജോബി ഷെയിനിനു 40 ലക്ഷം രൂപ കൊടുക്കണം. ഇതില്‍ 30 ലക്ഷം രൂപ കൈമാറി എന്ന് ജോബി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അത് സത്യമല്ല, ഇനിയും 16 ലക്ഷം രൂപ നല്‍കാനുണ്ട്. ഇത് ഉടന്‍ കൈമാറും. ഷെയിന്റെ കുടുംബത്തെ അവഹേളിച്ചതില്‍ ജോബി മാപ്പ് പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് മുന്നില്‍വച്ച് ഷെയിനും ജോബിയും കൈകൊടുത്ത് പിരിഞ്ഞെങ്കിലും ജോബി നിര്‍മിക്കുന്ന അടുത്ത ചിത്രത്തില്‍ നിന്ന് ഷെയിന്‍ പിന്‍മാറി. വെയിലിന്റെ ചിത്രീകരണം തുടങ്ങിയപ്പോള്‍ തന്നെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നും അത് പരിധി വിട്ടപ്പോഴാണ് താന്‍ പ്രതികരിച്ചതെന്നും ഷെയിന്‍ പറഞ്ഞു.ഭാവിയില്‍ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ടോ മറ്റേതേങ്കിലും കാര്യത്തിലോ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകാതിരിക്കാന്‍ സംഘനടകള്‍ മേല്‍നോട്ടം വഹിക്കും.
വെയില്‍ സിനിമയുടെ തുടക്കം മുതലേ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി നടന്‍ ഷെയ്ന്‍ നിഗം. മൂന്നാമത്തെ തവണ പ്രശ്നമുണ്ടായപ്പോഴാണ് പ്രതികരിച്ചത്. മാനേജറെ വിളിച്ച് ഉമ്മച്ചിയെപ്പോലും മോശമായി പറഞ്ഞപ്പോഴാണ് ലൈവില്‍ വന്നത്. ജോബി ജോര്‍ജുമായുള്ള തര്‍ക്കം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും അമ്മയുടെയും നേതൃത്വത്തില്‍ പരിഹരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷെയ്ന്‍.
ചര്‍ച്ചയില്‍ തൃപ്തനാണെന്ന് പറഞ്ഞാണ് ഷെയ്ന്‍ തുടങ്ങിയത്. ”എന്നെ നിയന്ത്രിക്കുന്ന ശക്തി എന്ന പരാമര്‍ശത്തില്‍ ജോബി ജോര്‍ജ് മാപ്പ് പറഞ്ഞിട്ടില്ല. ഇനി ഒന്നിനും പോകണ്ട, എല്ലാം ഇവിടെ വെച്ച് തീര്‍ക്കാം എന്ന് ചര്‍ച്ചയില്‍ എല്ലാവരും പറഞ്ഞു. ഞാനല്ലല്ലോ ഒന്നിനും പോയത്? ഒരാള്‍ക്കും ബുദ്ധിമുട്ടില്ലാതെ മര്യാദക്ക് പൊയിക്കൊണ്ടിരുന്നതല്ലേ ഞാന്‍’- ഷെയ്ന്‍ ചോദിക്കുന്നു.
”വെയില്‍ സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ പ്രശ്നങ്ങളുണ്ടായിരുന്നു. പിന്നെ ഞാനായിട്ട് പ്രശ്നമുണ്ടാക്കണ്ടല്ലോ എന്നുകരുതി മിണ്ടാതിരുന്നതാണ്. ഈ സിനിമ കഴിഞ്ഞാല്‍ ഇവരെയൊന്നും കാണേണ്ടല്ലോ എന്ന് കരുതി. പക്ഷേ ഇത് മൂന്നാമത്തെ തവണയാണ്. ലൈവ് പോകാനുള്ള കാരണവും ഞാന്‍ പറയാം. എന്റെ മാനേജര്‍ സതീഷിനെ വിളിച്ച്, എന്റെ ഉമ്മച്ചിയെ ഉള്‍പ്പെടെ അയാള്‍ മോശമായി പറഞ്ഞു. ആ വിഷമത്തിലാണ് ലൈവ് വന്നത്. ”
”അത്ര വൈകാരികമായാണ് ഓരോ സിനിമയും ചെയ്യുന്നത്. 25 ദിവസം പ്ലാന്‍ ചെയ്തിട്ട് 16 ദിവസം കൊണ്ടാണ് ഞാന്‍ ജോബിച്ചേട്ടന്റെ ഷെഡ്യൂള്‍ തീര്‍ത്തുകൊടുത്തത്. നല്ല വശങ്ങള്‍ ആരും പറയില്ല. കുറ്റം മാത്രമേ എല്ലാവരും കണ്ടുപിടിക്കൂ– കരഞ്ഞുകൊണ്ട് ഷെയ്ന്‍ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ അന്തരീക്ഷത്തെ മേഘാവൃതമാക്കുമോ തെളിക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി. വ്യാഴാഴ്ച രാവിലെ എട്ടരയോടെ അഞ്ചു മണ്ഡലങ്ങളിലെ ആദ്യ ഫലസൂചനകള്‍ പുറത്തു വരും. പത്തു മണിയോടെ രാഷ്ട്രീയ ചിത്രം വ്യക്തമാകും.
മഴയെത്തുടര്‍ന്നു പോളിങ് ശതമാനം കുറഞ്ഞത് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് മുന്നണികള്‍. നഗര സ്വഭാവമുള്ള വട്ടിയൂര്‍ക്കാവ്, എറണാകുളം മണ്ഡലങ്ങളിലെ പോളിങ് കുറഞ്ഞതിന്റെ കാരണങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ചര്‍ച്ചയാണ്. പോളിങ് കുറഞ്ഞത് ഇവിടങ്ങളിലെ ഫലത്തെ സ്വാധീനിക്കുമോയെന്ന് ആശങ്കയുണ്ട്. രാഷ്ട്രീയത്തെക്കാള്‍ സമുദായ സമവാക്യങ്ങള്‍ ചര്‍ച്ചയായ തിരഞ്ഞെടുപ്പിലെ അടിയൊഴുക്കുകളെക്കുറിച്ച് പ്രവചിക്കാനാകാത്ത അവസ്ഥയിലാണ് മുന്നണികള്‍.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ റിഹേഴ്സലായതിനാല്‍ മൂന്നു മുന്നണികളും ആകാംക്ഷയോടെയാണ് തിരഞ്ഞെടുപ്പു ഫലം കാത്തിരിക്കുന്നത്. വിധി സൃഷ്ടിക്കുന്ന രാഷ്ട്രീയ ചലനങ്ങള്‍ക്ക് കേരളവും കാതോര്‍ക്കുന്നു. യുഡിഎഫിന് അനുകൂലമായി നിലപാടെടുത്ത എന്‍എസ്എസിന്റെ വാക്കുകള്‍ സമുദായ അംഗങ്ങള്‍ എങ്ങനെ സ്വീകരിച്ചു എന്നതും നാളെയറിയാം.
ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചു സീറ്റുകളില്‍ നാലും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. അരൂര്‍ ഒഴികെയുള്ള നാല് സീറ്റുകള്‍ എന്തുവില കൊടുത്തും അവര്‍ക്ക് നിലനിര്‍ത്തിയേ തീരൂ. മഞ്ചേശ്വരത്തും എറണാകുളത്തും വിജയിക്കാനാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. വട്ടിയൂര്‍ക്കാവിലും കോന്നിയിലും വിജയം ഉറപ്പെന്ന് അവകാശപ്പെടുമ്പോഴും ആശങ്കകള്‍ ബാക്കിയാണ്. എക്സിറ്റ് പോളുകളുടെ പ്രവചനം അതു വര്‍ധിപ്പിക്കുന്നു.
വട്ടിയൂര്‍ക്കാവില്‍ 5000ത്തിലധികം വോട്ടിന്റെയും കോന്നിയില്‍ 2000 വോട്ടിന്റെയും ഭൂരിപക്ഷം ലഭിക്കുമെന്ന റിപ്പോര്‍ട്ടാണ് പ്രാദേശിക നേതൃത്വം കെപിസിസിക്കു കൈമാറിയതെങ്കിലും ഈ കണക്കുകള്‍ നേതൃത്വം അതേപടി ഉള്‍കൊണ്ടിട്ടില്ല. കോന്നിയില്‍ മുന്‍ എംഎല്‍എ അടൂര്‍ പ്രകാശിന്റെ പിന്തുണ സംബന്ധിച്ച് പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമുണ്ട്. ഫലം എതിരാണെങ്കില്‍ അടൂര്‍ പ്രകാശിനു മറുപടി പറയേണ്ടി വരും. കൈവശമുള്ള ഏതെങ്കിലും സീറ്റ് എല്‍ഡിഎഫ് പിടിച്ചാല്‍ അതിന്റെ സമ്മര്‍ദത്തോടെ വരുന്ന തിരഞ്ഞെടുപ്പുകളെ നേരിടേണ്ടി വരും. പാലായില്‍ ജയിച്ച എല്‍ഡിഎഫിന്റെ വിജയത്തിന് മധുരം കൂടും.
അരൂരിനു പുറമേ വട്ടിയൂര്‍ക്കാവും കോന്നിയും വിജയിക്കുമെന്നാണ് എല്‍ഡിഎഫ് നേതൃത്വം പറയുന്നത്. എറണാകുളത്തും മഞ്ചേശ്വത്തും പ്രതീക്ഷ പുലര്‍ത്തുന്നു. യുഡിഎഫിന്റെ കൈവശമുള്ള ഒരു സീറ്റെങ്കിലും പിടിച്ചെടുത്താല്‍ ആത്മവിശ്വാസത്തോടെ തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടാം. അരൂര്‍ നിലനിര്‍ത്തുകയും വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്താവുകയും ചെയ്താലും ആശ്വസിക്കാം. തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ശക്തികൂടും.
എറ്റവും സമ്മര്‍ദത്തില്‍ ബിജെപിയാണ്. സംഘടനാപരമായ പോരായ്മയും വോട്ടു ബാങ്കിലെ ചോര്‍ച്ചയും വലിയ തിരിച്ചടിയാകുമെന്നു ഫലം വരുന്നതിനു മുന്‍പു തന്നെ നേതൃത്വത്തിലെ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. മഞ്ചേശ്വരത്തും കോന്നിയിലും വട്ടിയൂര്‍ക്കാവിലുമായിരുന്നു പ്രതീക്ഷ. എന്നാല്‍ ഫലം വരാനൊരുങ്ങുന്ന ഈ ഘട്ടത്തില്‍ പ്രതീക്ഷ മഞ്ചേശ്വരം മാത്രമായി ചുരുങ്ങുന്നു. നേതാക്കളുടെ ശരീര ഭാഷയിലും തിരിച്ചടിയുടെ സൂചനകള്‍ വ്യക്തം. ഒ. രാജഗോപാല്‍ അടക്കമുള്ള നേതാക്കള്‍ സംഘടനാ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്. സംഘടനാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തില്‍ ഉപതിരഞ്ഞെടുപ്പു ഫലം എതിരായാല്‍ അതു പാര്‍ട്ടിയില്‍ പൊട്ടിത്തെറികള്‍ക്ക് കാരണമായേക്കാം. നേതൃമാറ്റമെന്ന പതിവ് ആവശ്യം ഉയരാം.
സമുദായ സംഘടനകള്‍ അടുത്തെങ്ങും കാണാത്ത തരത്തിലുള്ള ഇടപെടല്‍ നടത്തിയ തിരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയത്. സമദൂര നിലപാട് സ്വീകരിച്ചിരുന്ന എന്‍എസ്എസ് ശരിദൂരമെന്ന നിലപാടിലേക്കു മാറിയത് തിരഞ്ഞെടുപ്പിനെ വലിയ രീതിയില്‍ സ്വാധീനിച്ചു. പിന്തുണ യുഡിഎഫിനാണെന്ന് അവര്‍ പറയാതെ പറഞ്ഞു. യുഡിഎഫിന്റെ വിജയം എന്‍എസ്എസിന്റെ അഭിമാന പ്രശ്നമാണ്. യുഡിഎഫിനു തിരിച്ചടി നേരിട്ടാല്‍ അതു എന്‍എസ്എസ് നിലപാടുകള്‍ക്കുള്ള തിരിച്ചടിയായി വ്യാഖ്യാനിക്കപ്പെടാം. എസ്എന്‍ഡിപി ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും അവരുടെ പിന്തുണ ലഭിക്കുമെന്നു എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. എല്‍ഡിഎഫിന് പ്രതീക്ഷിക്കുന്ന വിജയം ലഭിച്ചാല്‍ എസ്എന്‍ഡിപിയുമായുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടും.
സഭാ നേതൃത്വങ്ങളുടെ പിന്തുണ ഏതു മുന്നണിക്കൊപ്പമാണെന്നതും ഉപതിരഞ്ഞെടുപ്പോടെ വ്യക്തമാകും. സമുദായ സംഘടനകളുടെ നിലപാടുകൾ സമുദായാംഗങ്ങൾ സ്വീകരിച്ചോ ഇല്ലയോ എന്നത്, വരുന്ന തിരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ സമവാക്യങ്ങളെയും മാറ്റാം.
വാഷിംഗ്ടണ്‍: യുഎസില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കോട്ടയം സ്വദേശി തുണ്ടിയില്‍ ബോബി എബ്രഹാ(45)മാണ് അജ്ഞാത വാഹനമിടിച്ച് മരിച്ചത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി അമേരിക്കയില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. സ്റ്റെര്‍ലിങ് ഹൈറ്റ്‌സില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി 7.30നായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത് എന്നാണ് പുറത്തുവന്ന വിവരം. ഇന്നലെയാണ് മരിച്ചത് ബോബി എബ്രഹാമാണെന്ന് തിരിച്ചറിഞ്ഞത്. വാഹനത്തിന്റെ ഡ്രൈവര്‍ക്കായി പോലീസ് തെരച്ചില്‍ നടത്തുകയാണ്.
39 മൃതദേഹങ്ങള്‍ ട്രക്കിനുള്ളില്‍. സംഭവത്തില്‍ ട്രക്ക് ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. ലണ്ടനില്‍ നിന്നാണ് ട്രക്ക് പിടിച്ചത്. ബള്‍ഗേരിയയില്‍ നിന്നെത്തിയ ട്രക്കാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ലണ്ടനിൽ നിന്ന് 25 മൈൽ കിഴക്കായി എസെക്സ് കൗണ്ടിയിലെ ഗ്രേസിലെ വാട്ടർഗ്ലേഡ് ഇൻഡസ്ട്രിയൽ പാർക്കിലാണ് വാഹനത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് എസെക്സ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
“ഇത് ഒരു ദാരുണമായ സംഭവമാണ്, ധാരാളം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു,” എസെക്സ് പോലീസ് ചീഫ് സൂപ്രണ്ട് ആൻഡ്രൂ മാരിനർ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് സ്ഥാപിക്കാൻ ഞങ്ങളുടെ അന്വേഷണങ്ങൾ തുടരുകയാണ്. ”
വടക്കൻ അയർലൻഡിൽ നിന്നുള്ള ഡ്രൈവറാണ് അറസ്റ്റിലായ 25 കാരൻ. മരിച്ചവരിൽ ഒരാൾ കൗമാരക്കാരൻ ഒഴികെ എല്ലാവരും മുതിർന്നവരാണെന്ന് പോലീസ് കണ്ടെത്തി, എന്നാൽ ഇരകളുടെ ഐഡന്റിറ്റി നിർണ്ണയിക്കുന്നത് ഒരു നീണ്ട പ്രക്രിയയായിരിക്കും എന്ന് പോലീസ് പറയുന്നു. കൂട്ടകൊലപാതകമാണോ? എന്നുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.
ബൾഗേറിയയിൽ നിന്നുള്ള ട്രക്ക് വെയിൽസിലെ ഹോളിഹെഡ് തുറമുഖം വഴി ശനിയാഴ്ച ബ്രിട്ടനിൽ പ്രവേശിച്ചതായി പോലീസ് കരുതുന്നു. ഹോളിഹെഡിൽ പ്രവേശിക്കുന്ന വാഹനങ്ങൾ സാധാരണ അയർലണ്ടിൽ നിന്നാണ് വരുന്നത്, എന്നാൽ ട്രക്ക് ഏത് വഴിയിലൂടെ സഞ്ചരിച്ചുവെന്ന് വ്യക്തമല്ല, സംഭവത്തെപ്പറ്റി പ്രാദേശിക ആംബുലൻസ് സർവീസാണ് പോലീസിനെ സംഭവസ്ഥലത്തേക്ക് വിളിപ്പിച്ചതെന്നും എന്നാൽ ആരാണ് ആംബുലൻസ് സർവീസിനെ അറിയിച്ചതെന്ന് അറിയില്ലെന്നും എസെക്സ് പോലീസിന്റെ ഡെപ്യൂട്ടി ചീഫ് കോൺസ്റ്റബിൾ പിപ്പ മിൽസ് പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും കൂടുതലായി ട്രക്ക് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അവ്യക്തമായിരുന്നെങ്കിലും, ആദ്യകാല സൂചനകൾ ബ്രിട്ടനിലേക്ക് കുടിയേറുന്നവരായിരിക്കും എന്ന്, എന്നിരുന്നാൽ മരണത്തെപ്പറ്റിയുള്ള റൂട്ട് വിഭിന്നമായിരിക്കും.
അന്വേഷണം ഏജൻസി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും “സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും” അയർലണ്ടിലെ ദേശീയ പോലീസ് സേവന വക്താവ് പറഞ്ഞു.അയർലണ്ടിലൂടെ ട്രക്ക് കടന്നുപോയതായി റിപ്പോർട്ടുകൾ ഉണ്ടെങ്കിലും സ്ഥിതി ഇപ്പോഴും വ്യക്തമല്ലെന്ന് അയർലൻഡ് പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു.
“ഇത് യഥാർത്ഥവും ഭയങ്കരവും മനുഷ്യവുമായ ഒരു ദുരന്തമാണ്,” വരദ്കർ പറഞ്ഞു. “ട്രക്ക് അയർലണ്ടിലൂടെ കടന്നുപോയെന്ന് സ്ഥിരീകരിക്കപ്പെട്ടാൽ ആവശ്യമായ ഏത് അന്വേഷണവും ഞങ്ങൾ നടത്തും.”“ലോറി ബൾഗേറിയയിൽ നിന്നാണ് വന്നതെങ്കിൽ ഹോളിഹെഡ് വഴി ബ്രിട്ടനിലേക്ക് പോകുന്നത് അംദ്യോഗിക മാർഗം വഴിയായിരിക്കും,” ചരക്ക് ഗതാഗത അസോസിയേഷന്റെ നോർത്തേൺ അയർലൻഡ് പോളിസി മാനേജർ സീമസ് ലെഹെനി പ്രസ് അസോസിയേഷനോട് പറഞ്ഞു.
ഡോവർ, കലൈസ് തുടങ്ങിയ തുറമുഖങ്ങളിൽ സുരക്ഷാ പരിശോധനകൾ വർദ്ധിച്ചതിനാൽ, ഫ്രഞ്ച് തുറമുഖങ്ങളായ ചെർബർഗിൽ നിന്നോ റോസ്‌കോഫിൽ നിന്നോ ഐറിഷ് തുറമുഖമായ റോസ്‌ലെയറിലേക്കുള്ള യാത്ര എളുപ്പമുള്ള കള്ളക്കടത്തായി ചിലർ കണ്ടേക്കാം, തുടർന്ന് ഹോളിഹെഡ് വഴി ബ്രിട്ടനിലേക്കുള്ള യാത്ര . എന്നാൽ ആ റൂട്ട് യാത്രയ്ക്ക് ഒരു അധിക ദിവസം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
യൂറോപ്പിലുടനീളം ട്രക്കുകളിൽ കുടിയേറ്റക്കാരെയും തൊഴിലാളികളെയും കടത്തിക്കൊണ്ടുപോകുന്ന ദുരന്തങ്ങളുടെ ഒരു നിരയുണ്ട്. 2015 ൽ, മിഡിൽ ഈസ്റ്റിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും കുടിയേറിയ 71 പേരുടെ മൃതദേഹങ്ങൾ ഓസ്ട്രിയൻ ഹൈവേയുടെ വശത്ത് ഉപേക്ഷിച്ച ട്രക്കിൽ നിന്ന് കണ്ടെത്തി; നാലുപേരെ പിന്നീട് ശിക്ഷിക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്തു.
ഓസ്ട്രിയയിൽ സമാനമായ നിരവധി സംഭവങ്ങൾ നടന്നിട്ടുണ്ട്, 2000 ൽ 58 ചൈനീസ് കുടിയേറ്റക്കാരെ യൂറോപ്പിലെ തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലെ ഡോവറിൽ ഒരു ട്രക്കിൽ ശ്വാസം മുട്ടിച്ച നിലയിൽ കണ്ടെത്തി. നരഹത്യയ്ക്കും അനധികൃത കുടിയേറ്റക്കാരെ കടത്താൻ ഗുഡാലോചന നടത്തിയതിനും ഡച്ചുകാരനായ ആ ട്രക്കിന്റെ ഡ്രൈവർ ഒടുവിൽ 14 വർഷം തടവിന് ശിക്ഷിക്കപ്പെട്ടു.
ഈ ദാരുണ സംഭവത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻ നടുക്കം രേഖപ്പെടുത്തി. ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ, “തികച്ചും ദാരുണമായ ഈ സംഭവത്തിൽ താൻ ഞെട്ടിപ്പോയി, ദുഖിതയാണെന്നും ” എന്ന് ട്വീറ്റിൽ പറഞ്ഞു.രാജ്യം യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയാൽ ബ്രിട്ടന്റെ കുടിയേറ്റ നയങ്ങൾ കർശനമാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
കുടിയേറ്റക്കാരുടെ അവകാശങ്ങൾ കേന്ദ്രീകരിച്ചുള്ള ബ്രിട്ടീഷ് ചാരിറ്റിയായ ജോയിന്റ് കൗൺസിൽ ഫോർ വെൽഫെയർ ഓഫ് ഇമിഗ്രന്റ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സത്ബീർ സിംഗ് ഒരു പ്രസ്താവനയിൽ പറഞ്ഞു, ഈ വാർത്തയിൽ താൻ പരിഭ്രാന്തരായിരിക്കുന്നെന്നും, സാഹചര്യത്തിന്റെ ഉത്തരവാദിത്തം ആത്യന്തികമായി സർക്കാരിനാണ്.അത് ബ്രിട്ടനിലേക്കുള്ള സുരക്ഷിതവും നിയമപരവുമായ മാർഗങ്ങൾ മനപൂർവ്വം അടച്ചുപൂട്ടിയിട്ടുണ്ടെന്ന് ആരും സംശയിക്കേണ്ടതില്ല,” അദ്ദേഹം പറഞ്ഞു.
പ്രീതി പട്ടേൽ, ബോറിസ് ജോൺസൺ എന്നിവരിൽ നിന്നുള്ള ഞെട്ടലിന്റെയും സങ്കടത്തിന്റെയും ശൂന്യമായ പ്രകടനങ്ങളേക്കാൾ കൂടുതൽ ഞങ്ങൾക്ക് ആവശ്യമാണ്.കുടിയേറ്റക്കാർക്കായി സുരക്ഷിതവും നിയമപരവുമായ മാർഗങ്ങൾ തുറക്കുന്നതിന് ബ്രിട്ടന്റെ പ്രതിബദ്ധത ആവശ്യമാണെന്നും “ഇവിടെ മെച്ചപ്പെട്ട ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന ആളുകളിൽ നിന്നുള്ള അപേക്ഷകളിൽ പെട്ടെന്നുള്ള തീരുമാനങ്ങൾ” ബ്രിട്ടൻ ആവശ്യമാണെന്നും സിംഗ് കൂട്ടിച്ചേർത്തു.
കാമുകനും ഭർത്താവും പുഴയിൽ വീണ് മരിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ. സൂറത്ത് സ്വദേശി ഖുശ്ബു പട്ടേലാണ് ചൊവ്വാഴ്ച പൊലീസ് പിടിയിലായത്. ഖുശ്ബുവിന്റെ ഭർത്താവ് കമൽ (35), കാമുകൻ തുഷാർ പട്ടീൽ (28) എന്നിവരാണ് പുഴയിൽ വീണ് മരിച്ചത്. ഖുശ്ബുവിന്റെ പദ്ധതിപ്രകാരം കമലിനെ കൊല്ലാനെത്തിയതായിരുന്നു തുഷാര്‍. ഇതിനിടിയില്‍ തുഷാറും കമലും തമ്മില്‍ തല്ലുകൂടുകയും ഇരുവരും നിയന്ത്രണംവിട്ട് പുഴയിലേക്ക് വീഴുകയുമായിരുന്നു.
സംഭവം നടന്ന ദിവസം തിങ്കളാഴ്ച രാത്രി ഇലക്ട്രീഷനായ കമലിനോട് വൈരവ് ഗ്രാമത്തിലെത്തി തന്നെയും മകളെയും കൂട്ടികൊണ്ടുപോകാൻ ഖുശ്ബു ആവശ്യപ്പെട്ടു. ഇതുപ്രകാരം വൈരവിലെത്തിയ കമൽ ഖശ്ബുവിനെയും മകളെയും കൂട്ടി വീട്ടിലേക്ക് പുറപ്പെട്ടു. കോസം കാന്താര ഗ്രാമത്തിലുള്ള പുഴയ്ക്ക് സമീപം കമലിനെ എത്തിക്കാനായിരുന്നു ഖുശ്ബുവിന്റെ പദ്ധതി. അങ്ങനെ പുഴയ്ക്ക് സമീപമെത്തിയപ്പോൾ തനിക്ക് കാറ്റുകൊള്ളാൻ തോന്നുന്നുണ്ടെന്നും ബൈക്ക് നിർത്തണമെന്നും ഖുശ്ബു കമലിനോട് ആവശ്യപ്പെട്ടു.
പുഴയ്ക്ക് സമീപം ബൈക്ക് നിർത്തിയ ഉടൻ കുമാറിനെ വഴിയരികിൽ കാത്തുനിന്ന തുഷാർ ആക്രമിക്കുയായിരുന്നു. കമലിനെ പുഴയിലേക്ക് തള്ളിയിടുന്നതിനിടയിലാണ് തുഷാറും പുഴയിലേക്ക് വീണത്. പുഴയിലേക്ക് മറിഞ്ഞുവീഴുന്നതിനിടെ കമൽ തുഷാറിന്റെ ഷർട്ടിൽ കയറിപിടക്കുകയും വലിച്ച് പുഴയിലേക്ക് ഇടുകയുമായിരുന്നു. പുഴയിലേക്ക് വീണ ഇരുവരും പരസ്പരം കൊല്ലാൻ ശ്രമിക്കുന്നതിനിടെ മുങ്ങുകയായിരുന്നുവെന്ന് ജഹാൻഗിപുര പൊലീസ് പറഞ്ഞു. സ്വകാര്യ ബാങ്കിലെ പ്യൂൺ ആണ് തുഷാർ പട്ടീൽ.
മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ചൊവ്വാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹം പൊലീസും അഗ്നിശമനസേനയും ചേർന്ന് പുറത്തെടുത്തത്. കൊലപാതകത്തിന് പദ്ധതിയിട്ടതിനും കമലിനെ സംഭവസ്ഥലത്തെത്തിച്ചതിനുമാണ് ഖുശ്ബുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഒരുവർഷം മുമ്പ് ഒരു സെമിനാറിൽ വച്ചാണ് തുഷാറും ഖുശ്ബവും പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും തമ്മിൽ പ്രണയത്തിലാകുകയായിരുന്നു. നാല് മാസങ്ങൾക്ക് മുമ്പാണ് തുഷാറുമായുള്ള ബന്ധം കമൽ കണ്ടുപിടിക്കുന്നത്. തനിക്ക് തുഷാറിനൊപ്പം ജീവിക്കണമെന്നും വിവാഹമോചനം വേണമെന്നും ഖുശ്ബു ആവശ്യപ്പെട്ടിരുന്നെങ്കിലും കമൽ അത് നിഷേധിച്ചു. ഇതിന് പിന്നാലെയാണ് കമലിനെ കൊല്ലാൻ ഖുശ്ബുവും തുഷാറും പദ്ധതിയിടുന്നത്.
മുമ്പ് ഇതേ പുഴയിൽവച്ച് കമലിനെ മുക്കിക്കൊല്ലാൻ ഇരുവരും പദ്ധതിയിട്ടിരുന്നു. അത് തുഷാർ എത്താൻ വൈകിയതിനെ തുടർന്ന് പദ്ധതി പാളിപ്പോകുകയായിരുന്നു. എന്നാൽ, രണ്ടാമത്തെ ശ്രമം വിജയിച്ചെങ്കിലും ഖുശ്ബുവിന് ഇരുവരേയും നഷ്ടമായിരിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കി പാകിസ്ഥാൻ പോപ്പ് ഗായിക റാബി പിര്‍സാദ വീണ്ടും രംഗത്ത്. പ്രതീകാത്മകമായി സൂയിസൈഡ് ബോംബ് ബെല്‍റ്റ് ധരിച്ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് മോദിക്കെതിരെ റാബി വധഭീഷണി മുഴക്കിയിരിക്കുന്നത്. ട്വിറ്ററിലൂടെ പങ്കുവച്ച ചിത്രത്തിന്റെ അടിക്കുറിപ്പിൽ പ്രധാനമന്ത്രിയെ ഹിറ്റ്‌ലര്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ‘കശ്മീരി കി ബേട്ടി ‘എന്ന ഹാഷ് ടാഗും ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, റാബിയയുടെ ട്വീറ്റിനെതിരെ വ്യാപക പരിഹാസവും പ്രതിഷേധവുമാണ് ഉയരുന്നത്. പാകിസ്ഥാന്റെ പരമ്പരാഗത വസ്ത്രത്തിൽ കാണാൻ കൊള്ളാം, സൂയിസൈഡ് ബോബ് ബെൽറ്റ് ധരിച്ചുള്ള വസ്ത്രം പാകിസ്ഥാന്റെ ദേശീയ വസ്ത്രമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിരിക്കുകയാണ്, സൂയിസൈഡ് ബോബ് ബെൽറ്റ് പൊട്ടുമോ എന്ന് നോക്കാനായി ഒരു ഡമോ കാണിക്കാമോ എന്നിങ്ങനെ നിരവധി പരിഹാസരൂപേണയുള്ള കമന്റുകളാണ് ട്വീറ്റിന് താഴെ വന്നിരിക്കുന്നത്.
പാകിസ്ഥാനിൽ നിന്നുള്ള സോഷ്യൽമീഡിയ ഉപയോക്താക്കളും റാബിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ലാഹോര്‍ സ്വദേശിയായ റാബിയുടെ ഇത്തരം പോസ്റ്റുകൾ ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ പ്രതിച്ഛായ തകരുന്നതിന് കാരണമാകുമെന്നാണ് പാകിസ്ഥാനിൽനിന്നുള്ളവരുടെ പ്രധാന വിമർശനം. പ്രതിഷേധം ശക്തമായതോടെ റാബി ട്വീറ്റ് പിന്‍വലിച്ചു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് റാബി പിര്‍സാദ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സെപ്തംബറിൽ മോദിയെയും ഇന്ത്യന്‍ ജനങ്ങളെയും ഭീഷണിപ്പെടുത്തി സംഗീത വീഡിയോ തയാറാക്കി റാബി രംഗത്തെത്തിയിരുന്നു. മുതലകളുടെയും പാമ്പുകളുടെയും നടുവിലിരുന്ന് ഗാനമാലപിക്കുന്ന വീഡിയോ ആയിരുന്നു റാബി പങ്കുവച്ചിരുന്നത്.
പാമ്പുകളെയും മുതലയെയും മോദിക്ക് സമ്മാനമായി നല്‍കുമെന്നായിരുന്നു അന്ന് റാബിയുടെ ഭീഷണി. എന്നാല്‍, വീഡിയോ വൈറലായതോടെ പെരുമ്പാമ്പ്, മുതല തുടങ്ങിയ വന്യജീവികളെ അനധികൃതമായി കൈവശം വച്ച കുറ്റത്തിന് പിഴയൊടുക്കണമെന്ന് പാകിസ്ഥാനിലെ പഞ്ചാബ് വന്യജീവി വകുപ്പ് റാബിയോട് നിർദ്ദേശിച്ചിരുന്നു.
മഞ്ജു വാരിയരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസ്. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ജില്ലാ കൈംബ്രാഞ്ച് എസിപി സി.ഡി. ശ്രീനിവാസന്‍ അന്വേഷിക്കും. സ്ത്രീത്വത്തെ അപമാനിക്കുംവിധം അംഗവിക്ഷേപം നടത്തി, ഗൂഢഉദ്ദേശ്യത്തോടെ സ്ത്രീയെ പിന്തുടര്‍ന്നു, സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തി എന്നിങ്ങനെ മൂന്നു വകുപ്പുകൾ ചുമത്തിയാണ് അന്വേഷണം.
ശ്രീകുമാർ മേനോൻ തന്നെയും തന്‍റെ കൂടെ നിൽക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നതായി കാട്ടിയാണ് മഞ്ജു വാര്യർ ഡിജിപി ലോക്നാഥ് ബെഹ്‌റ പരാതി നൽകിയത്. ഒടിയന് ശേഷമുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാർ മേനോനാണ്. തനിക്കെതിരെ ചിലര്‍ സംഘടിതമായ നീക്കം നടത്തുന്നുവെന്നും മഞ്ജു വാരിയർ പരാതിയിൽ പറയുന്നു. ക്രിമിനൽ കേസായതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നാണ് സിനിമാ സംഘടനകളുടെ നിലപാട്.
തന്നോടുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ പ്രമുഖ മാധ്യമപ്രവർത്തകനോടൊപ്പം ചേർന്ന് ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചാണ് മഞ്ജു വാര്യർ പരാതി നൽകിയത്. ‘നാരദാ ന്യൂസ്’ എന്ന ഓൺലൈൻ മാധ്യമത്തിന്റെ ഉടമ മാത്യു സാമുവലിനെതിരെയും മഞ്ജു പരാതി നൽകിയിട്ടുണ്ട്. മാത്യു സാമുവലിന്റെ മാധ്യമം ഉപയോഗിച്ച് തന്നെ അപകീർത്തിപ്പെടുത്താൻ പദ്ധതിയിട്ടതായും പരാതിയിൽ പറയുന്നുണ്ട്.
ശ്രീകുമാർ മേനോൻ ഗൂഢാലോചന നടത്തുന്നതിന്റെയും മറ്റും ഓഡിയോ ക്ലിപ്പുകളും വീഡിയോ ക്ലിപ്പുകളും അടങ്ങിയ തെളിവുകൾ സഹിതമാണ് മഞ്ജു വാര്യർ പരാതി നൽകിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ശ്രീകുമാർ മേനോന് നിയമപരമായി പ്രതികൂലമാകുന്നതരത്തിലുള്ള നിരവധി തെളിവുകൾ പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.
പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് മഞ്ജു വാര്യർ പരാതി നൽകിയത്. പൊലീസ് ആസ്ഥാനത്തെ പ്രത്യേക സംഘം പരാതി പരിശോധിക്കുമെന്നും തുടർ നടപടി പ്രാഥമിക അന്വേഷണത്തിന് ശേഷം സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ വീണ്ടും ഷോണ്‍ ജോര്‍ജ്. ശ്രീകുമാര്‍ മേനോനെതിരെ കഴിഞ്ഞ വര്‍ഷം ഷോണ്‍ പേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഒരു വീഡിയോയാിരുന്നു. ഈ പോസ്റ്റ് വീണ്ടും എടുത്തുപറഞ്ഞു കൊണ്ടാണ് ഷോണ്‍ ജോര്‍ജ് എത്തിയത്. ഇത് ഞാന്‍ ഇന്ന് പറഞ്ഞതല്ല എന്നായിരുന്നു പോസ്റ്റിന്റെ തലകെട്ട്.
ദിലീപിനെ കേസില്‍ കുടുക്കുവാന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നടത്തിയ തട്ടിപ്പാണ് രണ്ടാമൂഴം സിനിമയെന്നായിരുന്നു ഷോണ്‍ ജോര്‍ജ് വീഡിയോയിലൂടെ ആരോപിച്ചത്. ശ്രീകുമാര്‍ മേനോനെതിരെ പി.സി. ജോര്‍ജ് മുമ്പ് നടത്തിയ പ്രസ്താവന ശരിവെച്ച് സംസാരിക്കുകയായിരുന്നു ഷോണ്‍. 2018 ഒക്ടോബര്‍ പതിനൊന്നിനായിരുന്നു വീഡിയോ അപ്‌ലോഡ് ചെയ്തത്.
നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് എങ്ങനെ കുടുങ്ങിയെന്ന സത്യം ഇനി പുറത്ത് വരും… എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ അദ്ദേഹം പങ്കുവച്ചത്. ആദ്യം കയ്ക്കും പിന്നെ മധുരിക്കും. നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലാകുമ്പോള്‍ പി.സി. ജോര്‍ജ് പറഞ്ഞിരുന്നു, ഇതിന്റെ പുറകില്‍ പ്രമുഖ സംവിധായകനുണ്ട്. ദിലിപീനെതിരെ ഗൂഢാലോചന നടന്നതും ആ സംവിധായകന്റെ നേതൃത്വത്തിലാണ്. അയാള്‍ പുറത്തിറക്കാന്‍ പോകുന്നുവെന്നു പറയപ്പെടുന്ന ബ്രഹ്മാണ്ഡപടം രണ്ടാമൂഴം അതൊരു കള്ളക്കഥയാണ്. അതൊരിക്കലും നടക്കാന്‍ പോകുന്നില്ല.
ദിലീപിനെ കുടുക്കുവാനായി സന്നാഹങ്ങള്‍ ഒരുക്കുവാന്‍ അദ്ദേഹം നടത്തിയ തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴമെന്ന സിനിമയുടെ പ്രഖ്യാപനമെന്ന് പി.സി. ജോര്‍ജ് അന്ന് പറഞ്ഞിരുന്നു. അത് ഇന്ന് എം.ടി സാറും ശരിവെച്ചിരിക്കുകയാണ്. ഈ പ്രോജക്ട് നടക്കില്ലെന്നു മാത്രമല്ല അദ്ദേഹത്തെയും ഈ സംവിധായകന്‍ വഞ്ചിച്ചിരിക്കുന്നു.
ഞാന്‍ പേരുപറയുന്നില്ല. നിങ്ങള്‍ക്കെല്ലാം മനസ്സിലായെന്ന് വിശ്വസിക്കുന്നു. ഇനിയും കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. ദിലീപിനെ കുടുക്കിയതാണെന്ന വാദം ചുമ്മാ പറയുന്നതല്ല, വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാണ്. കുടുക്കിയതിനു പിന്നില്‍ ഈ സംവിധായകന്‍ തന്നെയാണെന്ന് യാതൊരു സംശയവുമില്ല. പി.സി ജോര്‍ജ് പറഞ്ഞതെല്ലാം സത്യമാണെന്ന് ബോധ്യപ്പെടുന്ന തെളിവുകള്‍ ഇനിയും പുറത്തുവരുമെന്നും ഷോണ്‍ പറഞ്ഞു.