മുംബൈ∙ സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര ബാങ്കിന്റെ മുന്‍ എംഡിയും മലയാളിയുമായ ജോയ് തോമസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. 2005ല്‍ തന്റെ പഴ്‌സനല്‍ അസിസ്റ്റന്റിനെ രഹസ്യ വിവാഹം ചെയ്ത ജോയ് തോമസ് രണ്ടുപേരുടെയും പേരില്‍ പുണെയില്‍ 9 ഫ്ലാറ്റുകള്‍ വാങ്ങിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
ഇസ്‌ലാം മതത്തില്‍ പെട്ട ഇവരെ വിവാഹം ചെയ്യുന്നതിന് ജോയ് തോമസ് മതംമാറുകയും ജുനൈദ് ഖാന്‍ എന്ന പേരു സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഔദ്യോഗിക പേര് ജോയ് തോമസ് എന്നുതന്നെ തുടരുകയായിരുന്നു. നേരത്തെ ജോയ് തോമസിന്റെ മുംബൈയിലും താനെയിലുമുള്ള 4 ഫ്ലാറ്റുകള്‍ പൊലീസ് കണ്ടുകെട്ടിയിരുന്നു. ഇതില്‍ ഒരെണ്ണം ആദ്യ ഭാര്യയിലുള്ള മകന്റെ പേരിലായിരുന്നു. രണ്ടാം ഭാര്യയില്‍ 10 വയസ്സുള്ള മകനും 11 വയസ്സുള്ള ദത്തു പുത്രിയുമുണ്ട്.
ജോയ് തോമസിന്റെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ആദ്യഭാര്യ വിവാഹമോചനത്തിന് അപേക്ഷ നല്‍കി. നിഷ്‌ക്രിയ ആസ്തികള്‍ കുറച്ചു കാട്ടിയതു ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്‍ബിഐ പിഎംസി ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു . ബാങ്കിന്റെ 70% വായ്പയും എച്ച്ഡിഐഎല്ലിനു നല്‍കിയതില്‍ ക്രമക്കേടു കണ്ടെത്തിയതിനെ തുടര്‍ന്ന് 4,355 കോടി രൂപയുടെ തട്ടിപ്പ് കേസാണ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
6,500 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് ജോയ് തോമസിനെ അറസ്റ്റ് ചെയ്തത്. വ്യാജ അക്കൗണ്ട് വഴി അനധികൃതമായി വായ്പ അനുവദിച്ചത് ജോയ് തോമസാണെന്നാണു കണ്ടെത്തല്‍. ബാങ്കിന്റെ മുന്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും കടം വാങ്ങിയ എച്ച്ഡിഐഎല്‍ (ഹൗസിങ് ഡവലപ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) ഉദ്യോഗസ്ഥര്‍ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്. ബാങ്ക് ചെയര്‍മാനുമായി ബന്ധമുള്ള മുംബൈയിലെ ആറ് ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു. എച്ച്ഡിഐഎല്‍ ഉന്നത ഉദ്യോഗസ്ഥരായ രാകേഷ് വധ്‌വാന്‍, സാരംഗ് വധ്‌വാന്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പിഎംസി ബാങ്കിന്റെ ലോണ്‍ ബുക്കില്‍ 75 ശതമാനം വായ്പകളും അനുവദിച്ചിട്ടുള്ളത് പാപ്പരായി പ്രഖ്യാപിച്ചിട്ടുള്ള എച്ച്ഡിഐഎല്ലിനാണ്. എച്ച്ഡിഐഎല്ലിനു വേണ്ടി 21,000 വ്യാജ അക്കൗണ്ടുകളാണ് ലോണ്‍ ലഭിക്കുന്നതിനായി ഉണ്ടാക്കിയത്. റിയല്‍ എസ്റ്റേറ്റ് സ്ഥാപനം ലോണുകള്‍ തിരിച്ചടയ്ക്കാതിരുന്നപ്പോഴും പിഎംസി ബാങ്ക് ഇക്കാര്യം വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല. 2008 മുതല്‍ 2019 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ പിഎംസി റിസര്‍വ് ബാങ്കിനെ തെറ്റിദ്ധരിപ്പിച്ചതായും കണ്ടെത്തലുണ്ട്.
റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിക്ഷേപകര്‍ വലയുന്നതിനിടെയാണ് കേസില്‍ അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയത്. ബാങ്ക് പലര്‍ക്കായി ആകെ നല്‍കിയ വായ്പ 8880 കോടിയാണ്. ഇതില്‍ 6500 കോടിയും എച്ച്ഡിഐഎല്ലിന് മാത്രമായി വഴിവിട്ട് നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. ആകെ വായ്പയുടെ 20 ശതമാനം മാത്രമാണ് വായ്പ അനുവദിക്കാന്‍ പാടുള്ളു എന്ന വ്യവസ്ഥ മറികടന്നായിരുന്നു ഇത്. ഇത്രയും പണം കിട്ടാക്കടമായതോടെയാണ് ബാങ്ക് പ്രതിസന്ധിയിലായത്.
ശരീരത്തിലേക്ക് ഏതൊക്കെ രീതിയിൽ ഈ വിഷം പ്രവേശിക്കാം ?
ദഹനവ്യവസ്ഥയുടെ ഭാഗങ്ങളിലൂടെ, അതായത് വായ, അന്നനാളം തുടങ്ങിയ ഭാഗങ്ങളിലെ ശ്ലേഷ്മസ്തരം (mucosa) വഴി ഈ രാസവസ്തു രക്തത്തിൽ എത്താം. ത്വക്കിനുള്ളിൽ കൂടി പ്രവേശിക്കാം. വാതകാവസ്ഥയിലുള്ള സയനൈഡ് ശ്വസന പ്രക്രിയയിലൂടെ ശരീരത്തിൽ എത്താം.
എത്ര അളവുവരെ ഉണ്ടെങ്കിലാണ് മരണകാരണമാകുന്നത് ?
50 മുതൽ 60 മില്ലിഗ്രാം വരെ ഹൈഡ്രോസയാനിക് ആസിഡ് ശരീരത്തിൽ എത്തിയാൽ മരണം സംഭവിക്കാം. 200 മുതൽ 300 വരെ മില്ലിഗ്രാം സോഡിയം സയനൈഡ് അല്ലെങ്കിൽ പൊട്ടാസ്യം സയനൈഡ് ശരീരത്തിലെത്തിയാൽ മരണം സംഭവിക്കാം.
എത്ര നേരം കൊണ്ട് മരണം സംഭവിക്കാം ?
ഹൈഡ്രോസയാനിക് ആസിഡ് – രണ്ട് മുതൽ പത്ത് മിനിറ്റ് വരെ സമയം.
പൊട്ടാസ്യം അല്ലെങ്കിൽ സോഡിയം സയനൈഡ് – 30 മിനിറ്റ് വരെ സമയം
അപൂർവമായി ചിലപ്പോൾ മണിക്കൂറുകൾ താമസിച്ചു മരണമെത്തി എന്നുമിരിക്കാം. ഡോസ് കുറവായ അവസ്ഥയിലും രക്തത്തിലേക്കുള്ള ആഗിരണം മന്ദഗതിയിലാകുന്ന അവസ്ഥയിലും കാലതാമസം സംഭവിക്കാം.
എങ്ങനെയാണ് മരണം സംഭവിക്കുന്നത് ?
ശ്വസന പ്രക്രിയയിലൂടെ കോശങ്ങളിൽ ഊർജ്ജം ഉണ്ടാവുന്ന പ്രക്രിയ തടസ്സപ്പെടുത്തുകയാണ് സയനൈഡ് ചെയ്യുന്നത്. ഹിസ്റ്റോടോക്സിക് അനോക്സിയ എന്നു പറയാം. ലളിതമായി പറഞ്ഞാൽ രക്തത്തിലെ ഓക്സിജൻ കോശങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കാതെ വരുന്നു. ഓക്സിജൻ ഉപയോഗിച്ച് എടിപി (ശരീരത്തിന്റെ ഊർജ കറൻസി) ഉത്പാദിപ്പിക്കാൻ സാധിക്കാതെ വരുന്നു. ജീവൽപ്രവർത്തനങ്ങൾക്ക് അത്യാവശ്യമായ ATP ഇല്ലാതാകുന്നതോടെ മരണവും സംഭവിക്കുന്നു.
എന്തൊക്കെയാണ് ലക്ഷണങ്ങൾ ?
വായിൽ പൊള്ളൽ ഉണ്ടാവാം. എന്താണ് സയനൈഡിന്റെ രുചി എന്ന കാര്യത്തിൽ ഇപ്പോഴും ചർച്ചൾ നടക്കുകയാണ്. എങ്കിലും ചവർപ്പ് കലർന്നതാണ് (bitter with burning sensation) എന്നാണ് വിവരിക്കപ്പെട്ടിരിക്കുന്നത്.
വിഷം ശരീരത്തെ ബാധിച്ചു തുടങ്ങിയാൽ തലവേദന, തലചുറ്റൽ, മന്ദത, ശരീരതാപനില ഉയരുക, കൃഷ്ണമണി വികസിക്കുക, ചുഴലിയുടെ ലക്ഷണങ്ങൾ കാണിക്കുക എന്നിങ്ങനെ കോമ വരെ എത്താം.
ശ്വാസം വലിക്കാൻ ബുദ്ധിമുട്ടുണ്ടാവുക, ശ്വസന നിരക്ക് ഉയരുകയും പിന്നീട് താഴുകയും ചെയ്യുക, ശരീരമാകെ നീലിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവാം. ചിലപ്പോൾ ശരീരത്തിൽ നിന്നും ഒരു ഗന്ധം ലഭിക്കാൻ സാധ്യതയുണ്ട്.
രക്താതിമർദ്ദം, പൾസ് റേറ്റ് കുറയുക, പിന്നീട് രക്തസമ്മർദം കുറയുക, കൊളാപ്സിലേക്ക് എത്തുക എന്നിങ്ങനെയാണ് രക്തചംക്രമണ വ്യവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ.
ശ്വസന പ്രക്രിയയിലെ പരാജയം മൂലമാണ് മരണം സംഭവിക്കുക.
എന്താണ് പ്രഥമ ശുശ്രൂഷ നൽകേണ്ടത് ?
എത്രയും പെട്ടെന്ന് സൗകര്യമുള്ള ആധുനികവൈദ്യശാസ്ത്രം പരിശീലിക്കുന്ന ആശുപത്രിയിലെത്തിക്കുക. നഷ്ടപ്പെടുന്ന ഓരോ മിനിറ്റും വിലയേറിയതാണ്.
പോസ്റ്റ്മോർട്ടം പരിശോധന:
മൂക്കിലും വായിലും പത ഉണ്ടാകാൻ സാധ്യതയുണ്ട്. ശരീരത്തിലെ പോസ്റ്റുമോർട്ടം സ്റ്റെയ്നിങ്ങിന്റെ നിറവും രക്തത്തിന്റെ നിറവും ബ്രൈറ്റ് റെഡ് ആയിരിക്കും. ആന്തരാവയവങ്ങൾ കൺജസ്റ്റഡായിരിക്കും. ശ്വാസകോശത്തിൽ നീർവീക്കവും (edematous) ഉണ്ടാവാം. ദഹന വ്യവസ്ഥയുടെ ഭാഗങ്ങളിലെ സ്ലേഷ്മസ്തരത്തിൽ പൊള്ളൽ ഉണ്ടാവാൻ സാധ്യതയുണ്ട്. വായിൽ കൂടി ശരീരത്തിൽ എത്തിയത് ആണെങ്കിൽ ആമാശയത്തിൽ നിന്നും സ്മെൽ ലഭിക്കാൻ സാധ്യതയുണ്ട്. ആമാശയത്തിൽ നിന്ന് മാത്രമല്ല തലയോട്ടി തുറക്കുമ്പോഴും ഈ ഗന്ധം ലഭിക്കാൻ സാധ്യതയുണ്ട്. Smell of bitter almond എന്നാണ് ക്ലാസിക്കൽ വിവരണം. ഏകദേശം കപ്പയില ഞെരടിയ ശേഷം മണത്താൽ ലഭിക്കുന്ന ഗന്ധത്തിനു സമാനം എന്ന് പറയാം. ഈ ഗന്ധം തിരിച്ചറിയുക ഒട്ടും എളുപ്പമല്ല. എല്ലാവർക്കും ഈ ഗന്ധം തിരിച്ചറിയാനുള്ള കഴിവും ഉണ്ടാവണമെന്നില്ല. ഏകദേശം 50 ശതമാനം പേർക്ക് മാത്രമേ സയനൈഡിന്റെ ഗന്ധം തിരിച്ചറിയാൻ സാധിക്കുകയുള്ളൂ.
ഈ വ്യത്യാസങ്ങളൊക്കെ തിരിച്ചറിയണമെങ്കിൽ ഫോറൻസിക് മെഡിസിൻ വിഭാഗം സ്പെഷലിസ്റ്റ് ഡോക്ടർ തന്നെ പോസ്റ്റ്മോർട്ടം പരിശോധന നടത്തണം.
കരളിന്റെ ഭാഗങ്ങളും രണ്ടു വൃക്കയുടെ ഭാഗങ്ങളും രക്തവും മൂത്രവും ശേഖരിച്ച് രാസ പരിശോധനയ്ക്ക് അയയ്ക്കും. രാസ പരിശോധനാ ഫലത്തിൽ ആണ് സയനൈഡ് സ്ഥിരീകരിക്കാൻ സാധിക്കുന്നത്. എത്രയും നേരത്തെ രാസപരിശോധന ചെയ്യുന്നോ അത്രയും മികച്ച റിസൾട്ട് ലഭിക്കും. വൈകുന്തോറും റിസൾട്ട് തെറ്റാനുള്ള സാധ്യത കൂടിക്കൊണ്ടിരിക്കും. വിഷം സയനൈഡ് ആണ് എന്ന് സംശയിക്കുന്നുണ്ടെങ്കിൽ രാസ പരിശോധനയ്ക്ക് അയക്കുമ്പോൾ അത് കൂടി രേഖപ്പെടുത്തുന്നതാണ് അഭികാമ്യം. കാരണം വൈകിയാൽ കണ്ടെത്താൻ ബുദ്ധിമുട്ടാകും, ഇതിനുവേണ്ടി മാത്രമായി നടത്തേണ്ട ടെസ്റ്റുകൾ ആദ്യം തന്നെ ചെയ്യാൻ ഇത് സഹായിക്കും.
സയനൈഡ് ഉപയോഗിച്ച് ആത്മഹത്യകൾ ചരിത്രത്തിൽ ധാരാളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊലപാതകങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജോലി സംബന്ധമായും മറ്റും അബദ്ധത്തിൽ ശരീരത്തിൽ കയറിയുള്ള മരണങ്ങൾ അപൂർവമാണെങ്കിലും സംഭവിച്ചിട്ടുണ്ട്.
ക്രോണിക് പോയ്സണിംഗ്:
ജോലി സംബന്ധമായി തുടർച്ചയായി എക്സ്പോഷർ ഉണ്ടാവുന്ന സാഹചര്യത്തിൽ വിരളമായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഇലക്ട്രോ പ്ലേറ്റിംഗ്, ഡൈ ഇൻഡസ്ട്രി തുടങ്ങിയ മേഖലയിൽ ജോലി ചെയ്യുന്നവരിലാണ് കണ്ടിട്ടുള്ളത്.
തലവേദന, തലകറക്കം, മനംപിരട്ടൽ, ഛർദ്ദി, ശരീരഭാരം നഷ്ടപ്പെടുക, അനീമിയ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ചിലപ്പോഴൊക്കെ ശബ്ദ വ്യത്യാസം ഉണ്ടാവാനും കാഴ്ചശക്തി കുറയാനും സാധ്യതയുണ്ട്.
തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി. പെരുംകുളങ്ങര പത്മ വിലാസത്തില്‍ ഭുവനചന്ദ്രന്‍നായരുടെ കഴുത്തിലാണ് പാമ്പ് പിടിമുറുക്കിയത്. തിരുവനന്തപുരം നെയ്യാര്‍ ഡാമിന് സമീപം മരക്കുന്നത്താണ് സംഭവം. കാടുവെട്ടിത്തെളിക്കുന്നതിനിടെ തൊഴിലാളികള്‍ പെരുമ്പാമ്പിനെ കണ്ടെത്തുകയായിരുന്നു.
നെയ്യാര്‍ഡാം കിക്മ കോളജ് അങ്കണത്തില്‍ കാടുവെട്ടിത്തെളിക്കുകയായിരുന്നു ഇദ്ദേഹം. വനപാലകരെത്തും മുന്‍പേ 10 അടിയിലേറെ നീളമുള്ള പാമ്പിനെ ഇവര്‍ പിടികൂടി ചാക്കിലാക്കാന്‍ ശ്രമിച്ചു. പാമ്പിന്റെ മധ്യഭാഗം പിടിച്ചിരുന്ന ഭുവനചന്ദ്രന്‍നായരുടെ കയ്യില്‍ നിന്ന് പാമ്പിലുള്ള പിടിവിട്ടു. ഇതോടെ പാമ്പ് ഭുവനചന്ദ്രന്‍നായരുടെ കഴുത്തില്‍ ചുറ്റുകയായിരുന്നു. ആദ്യം പകച്ചുപോയെങ്കിലും ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ ധൈര്യം കൈവിട്ടില്ല. ഇവരുടെ സഹായത്തോടെ പാമ്പിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഭുവനചന്ദ്രന്‍നായരുടെ കഴുത്തിന് നിസാര പരുക്കുണ്ട്.
കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നൈല ഉഷയാണ് മലയാളത്തിൽ സൂപ്പര്‍ഹിറ്റായൊരു ചിത്രം തനിക്ക് ഇഷ്ടമായില്ലെന്ന് തുറന്നുപറഞ്ഞിരിക്കുന്നത്.ഈ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോയെന്നും റേഡിയോ ജോക്കി കൂടിയായ നൈല ഒരു അഭിമുഖത്തിൽ പറഞ്ഞു. നടന്‍ ജോജു ജോർജും നൈലയ്ക്കൊപ്പം അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.
നൈലയുടെ വാക്കുകൾ
”മലയാളത്തിൽ മികച്ച അഭിപ്രായം നേടി സൂപ്പര്‍ഹിറ്റായൊരു ചിത്രം എനിക്ക് ഇഷ്ടപ്പെട്ടില്ല. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഞാനും അമ്മയും തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോയി” .സിനിമ ഇഷ്ടപ്പെടാത്ത കാര്യവും പകുതിയില്‍ ഇറങ്ങിപ്പോയ കാര്യവും സിനിമയുടെ തിരക്കഥാകൃത്തിനോട് പറഞ്ഞിട്ടുണ്ടെന്നും താരം അഭിമുഖത്തിനിടെ പറഞ്ഞു.
എന്നാൽ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ഏതു ചിത്രമാണെന്ന് ജോജു ജോർജ് ചോദിക്കുന്നു.അപ്പോൾ വളരെ പതിഞ്ഞ സ്വരത്തില്‍ ചിത്രത്തിന്റെ പേര് നൈല പറഞ്ഞു. വീഡിയോയില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത് 2017 ല്‍ പുറത്തിറങ്ങിയ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രമാണ് നൈല പറഞ്ഞതെന്നാണ്. പുണ്യാളൻ അഗർബത്തീസ്, ഗ്യാങ്സ്റ്റർ, ഫയർമാൻ, പ്രേതം, പത്തേമാരി, ദിവാൻജി മൂല ഗ്രാൻഡ് പ്രിക്സ്, ലൂസിഫർ തുടങ്ങിയവയാണ് നൈല അഭിനയിച്ച മറ്റ് ചിത്രങ്ങൾ.
മൂന്നു ഷിഫ്റ്റുകളിലായി ജോലിയെടുക്കുകയാണു യൂസുഫ് റാഫിയു. ലോകത്തെ കുഞ്ഞൻ രാജ്യങ്ങളിലൊന്നായ, അറബിക്കടലിൽ ഒരു മാലയിൽ നിന്നു പൊട്ടിച്ചിതറിയ മുത്തുമണികൾ പോലെ കിടക്കുന്ന ദ്വീപസമൂഹമായ, മാലദീവ്സിന്റെ തലസ്ഥാനമായ മാലിയിലെ ടെലിവിഷൻ സ്റ്റുഡിയോയിലായിരുന്നു യൂസഫ്. മാലിയിലെ പ്രമുഖ ടി വി ആർടിസ്റ്റും നടനും പ്രൊഡ്യൂസറുമൊക്കെയാണു അയാൾ. തുടർച്ചയായ ജോലി മൂലം ആകെ തളർന്നിരിന്നു. രണ്ടു ലക്ഷത്തിൽ താഴെ ജനസഖ്യയുള്ള രാജ്യത്തെ നാല്പതിനായിരത്തിലധികം പേരും വസിക്കുന്നത് വെറും ഒന്നരകിലോമീറ്റർ മാത്രം വിസ്തൃതിയുള്ള മാലിയിലാണ്.
രാജ്യത്തെ ഏറ്റവും അംഗീകരിയ്ക്കപ്പെടുന്ന വ്യക്തിയാണ് അവിടുത്തെ പ്രസിഡണ്ടായ മൌമൂൺ അബ്ദുൾ ഗയൂം. പ്രസിഡണ്ട് പദത്തിൽ രണ്ടു തവണയായി 10 വർഷം പൂർത്തിയാക്കിയ അദ്ദേഹം മൂന്നാമത്തെ തവണയും പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്യാനിരിയ്ക്കുകയാണ്. അടുത്തയാഴ്ച, അതായത് 1988 നവമ്പർ 11 നാണ് അതു നിശ്ചയിച്ചിരിയ്ക്കുന്നത്. ആ ദിനം പ്രമാണിച്ച് അബ്ദുൾ ഗയൂമിനെക്കുറിച്ച് സമഗ്രമായ ഒരു പ്രോഗ്രാം തയ്യാറാക്കാൻ പ്രസിഡണ്ട് നേരിട്ട് റാഫിയുവിനോട് ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. Life is Like That എന്നു പേരിട്ടിരിയ്ക്കുന്ന പ്രോഗ്രാമിന്റെ ഏറെക്കുറെ ജോലികൾ പൂർത്തീകരിച്ചിട്ടുണ്ട്. എല്ലാം കഴിഞ്ഞപ്പോൾ സമയം വെളുപ്പിനെ നാലുമണി കഴിഞ്ഞു. അല്പമൊന്നു മയങ്ങാമെന്നു കരുതി അയാൾ സ്റ്റുഡിയോയിൽ തന്നെ ഒന്നു തലചായ്ച്ചു.
എപ്പോഴും കടലിരമ്പം ലയിച്ചു ചേർന്ന മാലിയുടെ അന്തരീക്ഷം. തുറമുഖത്ത് നങ്കൂരമിട്ട ചെറുകപ്പലുകളും മത്സ്യബന്ധന ബോട്ടുകളും. വെറും അഞ്ചു മിനിട്ടു നടക്കാവുന്ന വീതിയേ ഉള്ളു ലോകത്തെ ഏറ്റവും ചെറിയ രാജ്യതലസ്ഥാനമെന്നു പറയാവുന്ന മാലിയ്ക്ക്. വലിയൊരു ബീച്ച്. പ്രസിഡണ്ടിന്റെ കൊട്ടാരവും നാഷണൽ സെക്യൂരിറ്റി മന്ദിരവും ടെലഫോൺ എക്സ്ചേഞ്ചും ടിവി-റേഡിയോ സ്റ്റേഷനുകളുമെല്ലാം ഇവിടെ തന്നെ. മാലിയുടെ എയർപോർട്ട് തൊട്ടടുത്ത ഹുലുലെ ദ്വീപിലാണ്.
സമയം നാലരയാകുന്നു. എന്തോ ശബ്ദം കേട്ടാണു റാഫിയു ഞെട്ടിയുണർന്നത്. മെഷീൻ ഗണ്ണുകളുടെ അലർച്ച..! അയാൾ ചാടിപ്പിണഞ്ഞെഴുനേറ്റു പുറത്തേയ്ക്കു നോക്കി. അരണ്ട വെളിച്ചമേയുള്ളു, വിശ്വസിയ്ക്കാൻ കഴിയുന്നില്ല. ലുങ്കിമുണ്ടുകളും ജീൻസുകളും ധരിച്ച പ്രാകൃതരെന്നു തോന്നിയ്ക്കുന്ന ഒരു കൂട്ടം ആളുകൾ. നൂറോ അതിലധികമോ ഉണ്ട്. തീ തുപ്പുന്ന AK 47 നുകളുമായി അവർ നാഷണൽ സെക്യൂരിറ്റി മന്ദിരത്തിലേയ്ക്കു ഇരച്ചു കയറുകയാണു. ആകെ 1400 പേരോളം വരുന്ന സുരക്ഷാ സേനയാണു മാലിയ്ക്കുള്ളത്. പോലീസും പട്ടാളവും ഫയർ ഫോഴ്സുമെല്ലാം ഇവർ തന്നെ. വെളുപ്പിനെയുള്ള ആക്രമണത്തിൽ ഒരു പ്രതിരോധവുമില്ലാതെ സെക്യൂരിറ്റി ആസ്ഥാനം കീഴടങ്ങി.
അടുത്തതായി പ്രസിഡണ്ടിന്റെ കൊട്ടാരത്തിലേയ്ക്കാണു അവർ പാഞ്ഞത്. മിനിട്ടുകൾക്കകം അതും കീഴടക്കി, എന്നാൽ പ്രസിഡണ്ട് അബ്ദുൾ ഖയൂമിനെ മാത്രം കണ്ടുകിട്ടിയില്ല. റേഡിയോ സ്റ്റേഷൻ പിടിയിലായി, ടിവി സ്റ്റേഷനും കീഴടക്കി. കാണുന്നിടത്തേയ്ക്കെല്ലാം നിറയൊഴിച്ചുകൊണ്ട് അവർ അഴിഞ്ഞാടി. കിട്ടിയ അവസരം പാഴാക്കാതെ മാലിയിലെ അടഞ്ഞുകിടന്ന കടകൾ കുത്തിത്തുറന്നു കൊള്ളയടി ആരംഭിച്ചു. പ്രസിഡണ്ടിന്റെ മന്ദിരം കീഴടക്കിയ സംഘത്തിന്റെ തലവൻ, മാലി പൌരനായ കള്ളക്കടത്ത് ബിസിനസ്സുകാരൻ അബ്ദുള്ള ലുത്തൂയി പ്രസിഡണ്ടിന്റെ കസേരയിൽ ഇരുന്നു. താനാണിനി മാലിയുടെ അധികാരി..!
ഇതേ സമയം, യഥാർത്ഥ പ്രസിഡണ്ടായ അബ്ദുൾ ഗയൂം ഈ ആക്രമണം തുടങ്ങിയ സമയം തന്നെ എവിടേയ്ക്കോ രക്ഷപെട്ടിരുന്നു. അദ്ദേഹം ഒളിവിലിരുന്നു തന്റെ വിദേശകാര്യമന്ത്രി ഫത്തുള്ള ജമീലിനെ ബന്ധപ്പെട്ടു. ലോകരാജ്യങ്ങൾക്ക് മുഴുവൻ സഹായ സന്ദേശം അയയ്ക്കാൻ ആവശ്യപ്പെട്ടു. അമേരിയ്ക്ക, ബ്രിട്ടൺ, ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കെല്ലാം സന്ദേശം പോയി. ശ്രീലങ്ക 85 പേരുടെ ഒരു കമാൻഡോ സംഘത്തെ ഒരുക്കി നിർത്തി. മലേഷ്യ അവരുടെ നേവിക്കപ്പലുകളെ മാലിയിലേയ്ക്കയയ്ക്കാൻ സമ്മതിച്ചു. പക്ഷേ ചുരുങ്ങിയത് നാലു ദിവസമെങ്കിലും വേണ്ടിവരുമായിരുന്നു അവയ്ക്ക് മാലിയിലെത്താൻ. ഏകദേശം 600 കിലോമീറ്റർ അകലെ ദീഗോ ഗാർഷ്യയിൽ അമേരിയ്ക്കയുടെ മിലിട്ടറി ബേയ്സുണ്ടെങ്കിലും അവർ സഹായഭ്യർത്ഥന നിരസിയ്ക്കുകയാണുണ്ടായത്. നേരിട്ടുള്ള ഇടപെടൽ സാധ്യമല്ല എന്നാൽ മറ്റു രാജ്യങ്ങളുടെ സഹായം എത്തിയ്ക്കാമെന്നവർ ഉറപ്പുകൊടുത്തു.
1988 നവമ്പർ 3, സമയം 5.30 AM. ന്യൂ ഡെൽഹിയിലെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വസതിയിൽ ടെലഫോൺ മണിയടിച്ചു. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചെവിയിൽ ആയിരക്കണക്കിനു കിലോമീറ്റർ അകലെ, അറബിക്കടലിന്റെ വിശാലതയിൽ നിന്നും ആ സന്ദേശമെത്തി. “തങ്ങൾ ആപത്തിലാണ് രക്ഷിയ്ക്കണം.” മിനിട്ടുകൾക്കകം ഇന്ത്യൻ വിദേശകാര്യ വകുപ്പിന്റെയും പ്രതിരോധവകുപ്പിന്റെയും ഉന്നതരുടെ ഒരു യോഗം വിളിച്ചു ചേർക്കപ്പെട്ടു. ഇന്ത്യയുടെ അന്നത്തെ മാലദീപ് അംബാസിഡർ അരുൺ ബാനർജിയും അപ്പോൾ ഡൽഹിയിലുണ്ടായിരുന്നു.
സമയം രാവിലെ 9.00 മണി. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അധ്യക്ഷതയിൽ ഇന്ത്യയുടെ മൂന്നു സേനാധിപന്മാരുടെയും യോഗം ചേർന്നു. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയുടെ കാര്യത്തിലാണു ഇടപെടേണ്ടത്. ഇന്ത്യൻ തീരത്തു നിന്നും എഴുനൂറോളം കിലോമീറ്റർ അപ്പുറമാണു മാലി. അന്താരാഷ്ട്ര ശ്രദ്ധയുണ്ടാകുന്ന ഒരു വിഷയത്തിൽ യാതൊരു പഴുതുമില്ലാതെ ദൌത്യം വിജയിപ്പിയ്ക്കണം. ഉച്ചയോടെ തീരുമാനമുണ്ടായി. രക്ഷാദൌത്യത്തിനു പച്ചക്കൊടി.ആഗ്രയിലുള്ള പാരാബ്രിഗേഡിനു സന്ദേശം ലഭിച്ചു. മാലിയിലേയ്ക്കു പോകാൻ തയ്യാറാവുക. ബ്രിഗേഡിന്റെ തലവനായ ബ്രിഗേഡിയർ ഫറൂഖ് ബത്സാരയുടെ നേതൃത്വത്തിൽ 300 പാരാട്രൂപ്പ് കമാൻഡോകൾ തയ്യാറായി.
കൃത്യം 3.30 ബത്സാരയും ഒപ്പം അരുൺ ബാനർജിയുമായി ഇന്ത്യൻ എയർഫോഴ്സിന്റെ IL-76 MD വിഭാഗത്തിൽ പെട്ട രണ്ടു കൂറ്റൻ വിമാനങ്ങൾ മാലിയെ ലക്ഷ്യമാക്കി ആഗ്രയിൽ നിന്നും പറന്നുയർന്നു. ആയിരക്കണക്കിനു കിലോമീറ്ററുകളാണവർക്കു താണ്ടേണ്ടിയിരുന്നത്. മാലദീപ് ദൌത്യത്തിനു പുറപ്പെടുന്ന കാര്യം തിരുവനന്തപുരത്തുള്ള എയർ ട്രാഫിക് കണ്ട്രോളിൽ അറിയിച്ചിരുന്നില്ല. ഒരു പരിശീലനപറക്കൽ എന്നു മാത്രമാണു അവർക്കു ലഭിച്ച വിവരം. തങ്ങളുടെ പരിധിയും കടന്ന് കൂറ്റൻ എയർഫോഴ്സ് വിമാനങ്ങൾ അറബിക്കടലിന്റെ വിശാലതയിലേയ്ക്കു പോകുന്നതു കണ്ട അവർ പരിഭ്രാന്തരായി.. നിർത്താതെയുള്ള നാലുമണിക്കൂർ പറക്കൽ… ഓപ്പറേഷൻ കാക്റ്റസ് എന്നു പേരിട്ട ആ ദൌത്യം ആരംഭിച്ചു.
മുന്നിൽ പറക്കുന്ന വിമാനമായ K-2878 ന്റെ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അനന്തഗോപാൽ ബേവൂർ ആയിരുന്നു. ഹുൽഹുലെ എയർപോർട്ടിനെ പറ്റി വളരെ പരിമിതമായ വിവരങ്ങളേ ലഭ്യമായിരുന്നുള്ളു. വെറും 6800 അടി മാത്രമാണു റൺ വേയുടെ നീളം. ഇത്തരം കൂറ്റൻ വിമാനങ്ങൾ അവിടെ ലാൻഡ് ചെയ്യുക എന്നത് അതീവ സാഹസം. അതിലുമുപരിയായി മാലിയിലെ ഇപ്പോഴത്തെ അവസ്ഥ എന്തെന്നോ ദ്വീപ് പിടിച്ചെടുത്ത റിബലുകളുടെ ആയുധബലം എന്തെന്നോ അറിയില്ല. മെഷീൻ ഗണ്ണുകൾ കൂടാതെ, സർഫസ് ടു എയർ മിസൈലുകൾ (SAM) അവരുടെ കൈവശമുണ്ടെന്ന് ചില അഭ്യൂഹങ്ങൾ കിട്ടിയിട്ടുണ്ട്. എയർപോർട്ട് റിബലുകൾ കീഴടക്കിയിട്ടുണ്ടെങ്കിൽ വിമാനങ്ങൾക്കു നേരെ ആക്രമണം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളഞ്ഞു കൂടാ.
വിമാനം ലാൻഡ് ചെയ്യണമോ കമാൻഡോകളെ എയർഡ്രോപ്പ് ചെയ്യണോ എന്ന ആലോചന നടന്നു. അതിലും അപകട സാധ്യത വളരെയേറെ ഉണ്ട്. സേഫ് ലാൻഡിങ്ങിനായി ഒരു കോഡ് വാക്ക് ഉണ്ടായിരുന്നു. “ഹുദിയാ”. ഈ കോഡ് ഹുൽഹുലെ എയർ ട്രാഫിക് കണ്ട്രോളിൽ ഇന്ത്യൻ എയർ ഫോഴ്സ് ആസ്ഥാനത്തു നിന്നും അറിയിച്ചിട്ടുണ്ടായിരുന്നു. ദീർഘമായ പറക്കലിനു ശേഷം വിമാനം മാലിയോടടുത്തു.
ബേവൂർ തന്റെ വിമാനം 20000 അടിയിലേയ്ക്കു താഴ്ത്തി. ഈ ഘട്ടത്തിൽ പുറകേ വരുന്ന വിമാനം 37000 അടി ഉയരത്തിലാണുള്ളത്. ബേവൂരിന്റെ നിർദ്ദേശപ്രകാരം അവരും താണു തുടങ്ങി. സമയം രാത്രി 7 കഴിഞ്ഞിരിയ്ക്കുന്നു. ഇരുട്ടു പരന്നു. “ഞങ്ങൾ സുഹൃത്തുക്കളാണ്.. ഞങ്ങൾ സുഹൃത്തുക്കളാണ്..ഓവർ“ ക്യാപ്റ്റൻ ബേവൂർ മാലി ATC യിലേയ്കു സന്ദേശമയച്ചു. “ഗോ എഹെഡ്..” മറുപടിയെത്തി. “ഞങ്ങൾക്കു നൽകാൻ എന്തെങ്കിലുമുണ്ടോ നിങ്ങളുടെ കൈവശം?” ബേവൂർ ചോദിച്ചു. “ഹുദിയാ.. ഹുദിയാ.. ഹുദിയാ..” കൃത്യമായ കോഡ്..! വിമാനം ലാൻഡ് ചെയ്യാം. പക്ഷേ അവിടെയും ഒരു പ്രശ്നത്തിനു സാധ്യതയുണ്ട്. ഏതെങ്കിലും റിബലിന്റെ തോക്കിൻ മുനയിൽ നിന്നാണു ആ സന്ദേശം അയച്ചതെങ്കിൽ? എന്തായാലും മുന്നോട്ട് തന്നെ..
വിമാനം താഴ്ന്നു തുടങ്ങി. റൺ വേ മൊത്തം ഇരുട്ടാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ വിമാനം സുരക്ഷിതമായി ഇറക്കാനാവില്ല. “10 സെക്കൻഡ് നേരത്തേയ്ക്ക് റൺ വേ ലൈറ്റുകൾ ഓണാക്കൂ..” ബേവൂർ നിർദേശിച്ചു. അധിക നേരം ലൈറ്റ് ഓണാക്കിയാൽ അക്രമികളുടെ ശ്രദ്ധ ക്ഷണിയ്ക്കലാകും അത്. കൃത്യം 10 സെക്കൻഡ് ലൈറ്റുകൾ തെളിഞ്ഞു, അണയുകയും ചെയ്തു. ആ ഒരു കാഴ്ചയുടെ ബലത്തിൽ വിമാനം റൺ വേ തൊട്ടു. മുന്നോട്ടോടിയ ആ കൂറ്റൻ വിമാനം രണ്ടു മൂന്നു കോൺക്രീറ്റ് സ്ലാബുകൾ തകർത്താണു നിശ്ചലമായത്.
അടുത്ത വിമാനം 6000 അടി ഉയരത്തിൽ തൊട്ടു പിറകിലുണ്ടായിരുന്നു. നിമിഷങ്ങൾക്കകം ബേവൂർ വിമാനത്തിന്റെ കാർഗോ ഡോറുകൾ തുറന്നു. റാമ്പ് നിലത്ത് സ്പർശിച്ചു. കമാൻഡോകൾ, വാഹനങ്ങൾ, അവരുടെ ആയുധ ശേഖരങ്ങൾ എല്ലാം പുറത്തേയ്ക്ക്. അവർ റൺ വേയിലൂടെ ഓടുന്ന സമയത്ത് അടുത്ത വിമാനമായ K-2999 ഉം ലാൻഡ് ചെയ്തു. ഇരുട്ടിൽ, സെക്കൻഡുകൾ മാത്രം തെളിഞ്ഞ വെളിച്ചത്തിൽ പാഞ്ഞുവരുന്ന വിമാനത്തിന്റെ മുന്നിൽ നിന്നും കമാൻഡോകൾ കഷ്ടിച്ചാണു ഒഴിഞ്ഞുമാറിയത്
സമയം 7.35 . ഓപ്പറേഷൻ കാക്റ്റസിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തീകരിച്ചു. ഇനിയാണു പ്രധാനഘട്ടം. പ്രസിഡണ്ടിനെ കണ്ടെത്തി സുരക്ഷിതസ്ഥാനത്തേയ്ക്കു മാറ്റുക. മാലി പിടിച്ചെടുത്ത റിബലുകളെ കീഴ്പ്പെടുത്തുക. 10.45 ഓടെ ഹുൽഹുലെ എയർപോർട്ട് പൂർണമായും ഇന്ത്യൻ കമാൻഡോകളുടെ സംരക്ഷണയിലായി. അവിടേയ്ക്ക് അക്രമികൾ ആരും കടന്നു വന്നിട്ടില്ലായിരുന്നു. രാത്രിയുടെ മറവിൽ ബോട്ടുകളിൽ കമാൻഡോകൾ മാലിയിലേയ്ക്ക് കടന്നു.
എങ്ങും വിജനം. ആദ്യനീക്കം നാഷണൽ സെക്യൂരിറ്റി മന്ദിരത്തിലേയ്ക്കായിരുന്നു. ചെറുത്തു നിൽപ്പുകളൊന്നുമുണ്ടായില്ല. നീണ്ട തിരച്ചിലിനൊടുവിൽ ഒരു രഹസ്യമുറിയിൽ പ്രസിഡണ്ട് അബ്ദുൾ ഗയൂമിനെ കണ്ടെത്തി. അപ്പോൾ സമയം വെളുപ്പിന് മൂന്നുമണി. ഉടനെ തന്നെ അദ്ദേഹത്തെ കമാൻഡോകളുടെ സുരക്ഷിത വലയത്തിലേയ്ക്കു മാറ്റി. അടുത്തതായി അക്രമികളെ പിടികൂടാനായി വീടുകൾ തോറുമുള്ള തെരച്ചിലായിരുന്നു. 24 മണിക്കൂർ നീണ്ട അഴിഞ്ഞാട്ടത്തിനിടയിൽ അക്രമികൾ 19 പേരെ വെടിവെച്ചു കൊന്നിരുന്നു. ജഡങ്ങൾ അപ്പോഴും തെരുവിൽ കിടക്കുന്നു. കൊള്ളയടിച്ച കടകളും മറ്റും അനാഥമായി തുറന്നു കിടക്കുന്നു.
ഓരോ കെട്ടിടവും കമാൻഡോകൾ അരിച്ചു പെറുക്കി. ചിലയിടത്തു നിന്നും വെടിവെപ്പുണ്ടായി എങ്കിലും ഇന്ത്യൻ സൈന്യത്തിന്റെ മികവിനു മുൻപിൽ അതൊന്നൂം വിലപ്പോയില്ല. നാലരമണിയോടെ 30 റിബലുകളെ അവർ പിടികൂടി ഒപ്പം അനേകം വെടിക്കോപ്പുകളും. പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്ക്കു സഹായ അഭ്യർത്ഥന ലഭിച്ച് 24 മണിക്കൂർ തികയും മുൻപ് അദ്ദേഹത്തിന്റെ ഉത്തരവ് കമാൻഡോകൾ നടപ്പാക്കിയ വിവരം ഡൽഹിയിലെത്തി.
പ്രസിഡണ്ട് അബ്ദുൾ ഗയൂമിനെ രക്ഷിച്ച റസ്ക്യൂ ടീം, അദ്ദേഹവുമായി മാലി ഹാർബറിലേയ്ക്കു നീങ്ങുമ്പോഴാണു ഒരു ചരക്കു കപ്പൽ തീരം വിടുന്നത് കണ്ടത്. നിർത്താനുള്ള ആജ്ഞ ലഭിച്ചെങ്കിലും അവർ അതു അവഗണിച്ചു. എയർഫോഴ്സിന്റെ പീരങ്കികൾ കപ്പലിനു നേർക്ക് വെടിവെച്ചെങ്കിലും അതിന്റെ റേഞ്ചിനപ്പുറമായിരുന്നു അത്. “പ്രോഗ്രസ് ലൈറ്റ്” എന്ന ആ കപ്പലിൽ , അക്രമിസംഘം തലവനായ അബ്ദുള്ള ലുത്തുഫിയും അയാളുടെ 70 ഓളം കൂലിപ്പട്ടാളക്കാരും ഒപ്പം 27 ബന്ദികളുമുണ്ടായിരുന്നു. മാലദീവ്സിലെ ഗതാഗത ക്യാബിനറ്റ് മന്ത്രിയായ അഹ്മദ് മുജുതുബയും അദ്ദേഹത്തിന്റെ സ്വിറ്റ്സർലണ്ടുകാരിയായ ഭാര്യ ഉർസുലയും ആ ബന്ദികളിൽ പെട്ടിരുന്നു.. ബ്രിഗേഡിയർ ബത്സാരയും കമാൻഡോകളും നിസ്സഹായരായി നോക്കി നിൽക്കെ ബന്ദികളെയും കൊണ്ട് പ്രോഗ്രസ് ലൈറ്റ് അറബികടലിന്റെ വിശാലതയിലേയ്ക്കു മറഞ്ഞു..
ഇന്ത്യയുടെ മിറാഷ് യുദ്ധവിമാനങ്ങളുടെ ഇരമ്പൽ കേട്ടാണു അന്ന് മാലിദീപ് ഉണർന്നത്. മാലിയ്ക്കു മുകളിൽ അവ തലങ്ങും വിലങ്ങും പറന്നുകൊണ്ടിരുന്നു. അതു ഒരു ശുഭസൂചനയായിരുന്നു. തലേദിവസത്തെ ഭീതിയിൽ നിന്നു മുക്തരായി അവർ വെളിയിലിറങ്ങി. തെരുവിൽ നിന്നു ജഡങ്ങൾ മാറ്റപ്പെട്ടു. ആയുധ ധാരികളായ ഇന്ത്യൻ സൈന്യം അവർക്കു ധൈര്യം പകർന്നു. പ്രസിഡണ്ട് ഗയൂമിന്റെ ഉത്തരവു പ്രകാരം കൊള്ളയടിയ്ക്കപ്പെടാത്ത കടകളെല്ലാം സൈനികർക്കായി തുറന്നു. അവർക്കിഷ്ടമുള്ളത് എന്തു വേണമെങ്കിലും എടുക്കാം.
ഓപ്പറേഷൻ കാക്റ്റസ് അവസാനിച്ചിട്ടില്ലായിരുന്നു, അതീവ ദുഷ്കരവും സാഹസികവുമായ ഒരു ദൌത്യം അവരെ കാത്തിരിയ്ക്കുകയായിരുന്നു. “ബന്ദികളെ രക്ഷപെടുത്തുക, അബ്ദുള്ള ലുത്തുഫിയെയും സംഘത്തെയും പിടികൂടുക..” പ്രധാനമന്ത്രി രാജീവ് ഗാന്ധി നാവിക സേനാധിപന് ഉത്തരവു നൽകി. ക്യാപ്ടൻ എസ്.വി ഗോപാലാചാരി കരയിൽ നിന്നും വിട്ടിട്ട് ഇന്നേയ്ക്ക് 82 ദിവസമായിരിയ്ക്കുന്നു. നവമ്പർ – 8 നു തന്റെ ഭാര്യയുടെ ജന്മദിനത്തിൽ- എന്തു സംഭവിച്ചാലും – വീട്ടിൽ എത്തിയിരിയ്ക്കും എന്നു വാക്കു കൊടുത്തിട്ടുണ്ട് അദ്ദേഹം. INS ഗോദാവരി എന്ന കൂറ്റൻ യുദ്ധക്കപ്പലിന്റെ കമാൻഡറാണു ക്യാപ്റ്റൻ ഗോപാലാചാരി. ഇന്ത്യൻ മഹാസമുദ്രത്തിൽ രാജ്യത്തിന്റെ സമുദ്രാതിർത്തി കാത്തുകൊണ്ട് നിരന്തരം റോന്തുചുറ്റലിലായിരിയ്ക്കും ഗോദാവരി. തിരികെ മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു ക്യാപ്ടൻ.
നേവി ഹെഡ് ക്വാട്ടേഴ്സിൽ നിന്നും വന്ന ഒരു മെസ്സേജ് അദ്ദേഹത്തിന്റെ എല്ലാ പ്ലാനുകളും തകർത്തു കളഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിൽ, മാല ദ്വീപിനും ശ്രീലങ്കയ്ക്കുമിടയിൽ എവിടെയോ ഉള്ള “പ്രോഗ്രസ് ലൈറ്റ്” എന്ന ചരക്കു കപ്പൽ കണ്ടെത്തി അതിലെ ബന്ദികളെ രക്ഷപെടുത്തുക, കപ്പലിനെ തട്ടിക്കൊണ്ടു പോകുന്ന കൂലിപട്ടാളത്തെ പിടികൂടുക..! പ്രോഗ്രസ് ലൈറ്റിൽ നിന്നും ഏകദേശം 1000 കിലോമീറ്റർ അകലെയാണു അപ്പോൾ ഗോദാവരി..! ഡൽഹിയിലെ നേവി ഓപ്പറേഷൻസ് റൂം അതീവ സമ്മർദ്ദത്തിലായിരുന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധി അവിടെ നേരിട്ടു സന്നിഹിതനായിരുന്നു. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ അഭിമാനം ഈ ഓപ്പറേഷന്റെ വിജയത്തിലാണ് എന്നതാണു അവസ്ഥ. ലോകമൊന്നാകെ നമ്മെയാണു ഉറ്റു നോക്കുന്നത്.
ഗോവയിലെ INS ഹുൻസൽ നേവൽ എയർബേസിൽ നിന്നും ഒരു II 38 സമുദ്ര നിരീക്ഷണ വിമാനം (Maritime Reconnaissance Aircraft) ഇന്ത്യൻ സമുദ്രത്തിലേയ്ക്ക് പറയുന്നയർന്നു. മാലിയ്ക്കും ശ്രീലങ്കയ്ക്കുമിടയിൽ അതു പ്രോഗ്രസ് ലൈറ്റിനെ തിരഞ്ഞു.. അധികം വൈകാതെ, സിംഗപ്പൂരിനു നേരെ പോയ്ക്കൊണ്ടിരിയ്ക്കുന്ന ഒരു കപ്പലിനെ അതു കണ്ടെത്തി. വിമാനം അതിനെ പിന്തുടർന്നു. പെട്ടെന്ന് കപ്പലിന്റെ സഞ്ചാരപഥം ശ്രീലങ്കയ്ക്കു നേരെ തിരിഞ്ഞു. അതോടെ അതു പ്രോഗ്രസ് ലൈറ്റ് ആണെന്ന സംശയമുദിച്ചു. വിവരം നേവൽ ഹെഡ്ക്വാർട്ടേഴ്സിലെത്തി. ഉടനെ TU-142M ഇനത്തിൽ പെട്ട ഏറ്റവും പുതിയ ഒരു നിരീക്ഷണ വിമാനം ആ സ്പോട്ട് ലക്ഷ്യമായി പറന്നുയർന്നു. അതിലെ അത്യാധുനിക സെൻസറുകൾ കപ്പലിനെ അരിച്ചു പെറുക്കി. അതേ അതു പ്രോഗ്രസ് ലൈറ്റ് തന്നെ ആയിരുന്നു. മിസൈലുകൾ ഘടിപ്പിച്ച INS ഗോദാവരി സ്പോട്ടിലേയ്ക്കു കുതിച്ചു. ഒപ്പം കൊച്ചിയിൽ നിന്നും INS ബേധ്വ എന്ന പരിശീലന യുദ്ധക്കപ്പലും.
നവംബർ 5. പ്രോഗ്രസ് ലൈറ്റിന്റെ റേഡിയോ സിഗ്നലുകൾ ഗോദാവരിയിൽ കിട്ടാൻ തുടങ്ങി. ചാനൽ 16 , അതാണു നാവികരുടെ ടെലികമ്യൂണികേഷൻ ചാനൽ. തങ്ങൾ വളരെ അടുത്തെത്തി എന്നു ക്യാപ്ടൻ ഗോപാലാചാരിയ്ക്കു മനസ്സിലായി. യുദ്ധക്കപ്പലിന്റെ സാന്നിധ്യം മനസ്സിലായ റിബലുകൾ ഭീഷണി സന്ദേശമയച്ചു. തങ്ങളിൽ നിന്നും 6 നോട്ടിക്കൽ മൈൽ അകലം പാലിച്ചില്ലെങ്കിൽ ബന്ദികളെ കൊന്നുകളയുമെന്നായിരുന്നു സന്ദേശം. വെറും 6 നോട്ടിക്കൽ മൈൽ മാത്രമാണു പ്രോഗ്രസ് ലൈറ്റിന്റെ വേഗം. നേവിയുടെ യുദ്ധക്കപ്പലുകൾക്ക് അതിവേഗം എത്തിപ്പിടിയ്ക്കാവുന്ന ദൂരം. അതുകൊണ്ട് തന്നെ, കൂടുതൽ അടുത്തേയ്ക്കു നീങ്ങാൻ ക്യാപ്ടൻ ഉത്തരവിട്ടു. ഏകദേശം രണ്ടു മൈലോളം അകലം പാലിച്ച് കപ്പലുകൾ നീങ്ങി.
അപ്പൊഴത്തെ സ്പോട്ട് ശ്രീലങ്കൻ തീരത്തിനോട് അടുത്താണു. പ്രോഗ്രസ് ലൈറ്റിൽ നിന്നും സ്പീഡ് ബോട്ടുകളിൽ റിബലുകൾ ബന്ദികളെയും കൊണ്ടു കടന്നുകളയുമോ എന്നൊരു ഭീതി ഗോപാലാചാരിയ്ക്കുണ്ടായി. അദ്ദേഹം ശ്രീലങ്കൻ നേവിയുമായി ബന്ധപ്പെട്ടു. കടലിൽ നടന്നു കൊണ്ടിരിയ്ക്കുന്ന സംഭവങ്ങൾ അറിയിച്ചു. എന്നാൽ ശ്രീലങ്കൻ നേവിയിൽ നിന്നു കിട്ടിയത് വിചിത്രമായൊരു മറുപടിയാണ്. പ്രോഗ്രസ് ലൈറ്റ് തങ്ങളുടെ സമുദ്രാതിർത്തിയിൽ പ്രവേശിച്ചാൽ ആ നിമിഷം തകർത്തുകളയാനാണു ശ്രീലങ്കൻ ഗവണ്മെന്റ് ഉത്തരവിട്ടിരിയ്ക്കുന്നതത്രേ..! അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ ഒരു പക്ഷെ ശ്രീലങ്കൻ നേവിയുമായി ഒരു ഏറ്റുമുട്ടൽ ഉണ്ടായിക്കൂടെന്നില്ല. അത് രക്ഷാദൌത്യത്തെ തകർത്തുകളയുകയും രാജ്യത്തിനു തന്നെ അപമാനമാവുകയും ചെയ്തേക്കാം..
ക്യാപ്ടൻ ഗോപാലാചാരി റേഡിയോ വഴി പ്രോഗ്രസ് ലൈറ്റുമായി ബന്ധപ്പെട്ടു. എന്നാൽ ഇന്ത്യൻ കപ്പലുകൾ തങ്ങളെ സമീപിയ്ക്കുന്നതു മനസ്സിലാക്കിയ അബ്ദുള്ള ലുത്തുഫിയ്ക്കു കലികയറി. രണ്ടു ബന്ദികളെ കൊന്നു കളയാൻ അയാൾ ആജ്ഞാപിച്ചു. അബ്ദുൾ റഹ്മാൻ, അബ്ദുൾ സത്താർ എന്നിവരെ കപ്പലിന്റെ അണിയത്തേയ്ക്കു കൊണ്ടുവന്ന് നിഷ്കരുണം തലയ്ക്കു വെടിവെച്ചു കൊന്നു. മറ്റു ബന്ദികൾ ഭയം കൊണ്ട് നിശ്ചലരായി നിന്നതേയുള്ളു. കൊലപ്പെടുത്തിയവരെ ലൈഫ് ബോയികളിൽ കെട്ടി കടലിലെറിഞ്ഞു. പുറകെ വരുന്ന ഇന്ത്യൻ നേവിയ്ക്കുള്ള മുന്നറിയിപ്പായിരുന്നു അത്. കടൽ ജലത്തിൽ ആടിയുലയുന്ന ആ ജഡങ്ങൾ, പിന്നാലെ വന്ന ക്യാപ്റ്റൻ കണ്ടു. ഇനി കാത്തിരിയ്ക്കേണ്ടതില്ല എന്നദ്ദേഹം ഉറപ്പിച്ചു. ചാനൽ 16 വീണ്ടും ചിലച്ചു. പ്രോഗ്രസ് ലൈറ്റിൽ ക്യാപ്ടൻ ഗോപാലാചാരിയുടെ ഉറച്ച ശബ്ദം മുഴങ്ങി. “പ്രോഗ്രസ് ലൈറ്റ് ഇനി മുന്നോട്ടു നീങ്ങിയാൽ മറുപടി തീ കൊണ്ടായിരിയ്ക്കും.“
അതിനെ അവഗണിച്ചു കൊണ്ടു പ്രോഗ്രസ് ലൈറ്റ് മുന്നോട്ടു തന്നെ നീങ്ങി. INS ഗോദാവരിയിലെ 30 MM ആന്റി എയർക്രാഫ്റ്റ് ഗണ്ണിൽ നിന്നുള്ള ആദ്യ വെടിയ്ക്ക് തന്നെ, പ്രോഗ്രസ് ലൈറ്റിലെ സ്വിങ്ങിങ് ഡെറിക്ക് ( സ്പീഡ് ബോട്ടുകളും ലൈഫ് ബോട്ടുകളും തൂക്കിയിട്ടിരിയ്ക്കുന്ന വലിയ പോസ്റ്റുകൾ) തകർന്നു തരിപ്പണമായി. ഗോദാവരിയിലെ 57 MM പീരങ്കികളും ബേധ്വയിലെ 4.5 Inch മെഷീൻ ഗണ്ണുകളും പ്രോഗ്രസ് ലൈറ്റിനു ചുറ്റുമായി വെടിയുടെ മാലപ്പടക്കത്തിന് തിരി കൊടുത്തു . ഒപ്പം ഗോദാവരിയിൽ നിന്നും പറന്നുയർന്ന സീ കിംഗ് ഹെലികോപ്ടറുകൾ പ്രോഗ്രസ് ലൈറ്റിനു മുകളിൽ വട്ടമിട്ടു പറന്നു. അവയിൽ നിന്നും ആന്റി സബ്മറൈൻ ബോംബുകൾ തുരുതുരെ കടലിലേയ്ക്കു വിക്ഷേപിച്ചു.
കടൽ ഇളകി മറിഞ്ഞു. ശക്തമായ തിരയടിയിൽ പ്രോഗ്രസ് ലൈറ്റ് ആടിയുലഞ്ഞു. ഒരിഞ്ചു മുന്നോട്ടു നീങ്ങാനാവാതെ അതു നിശ്ചലമായി. അതിനും പുറമേ നേവൽ ബേസിൽ നിന്നും പറന്നു വന്ന ചെറു യുദ്ധവിമാനങ്ങളും കപ്പലിനു ചുറ്റും പൂരം തീർത്തു. ഇതോടെ ഭയചകിതരായ ഭീകരരിൽ രണ്ടു പേർ കടലിൽ ചാടി. അതവരുടെ അന്ത്യവുമായിരുന്നു. ക്യാപ്ടൻ ഗോപാലാചാരി വീണ്ടു നിർദ്ദേശം നൽകി. ഇനിയും കീഴടങ്ങിയില്ലെങ്കിൽ അടുത്ത ലക്ഷ്യം കപ്പൽ തന്നെയായിരിയ്ക്കും. ഗോദാവരിയിലെ പീരങ്കികൾ പ്രോഗ്രസ് ലൈറ്റിനെ ഉന്നം പിടിച്ചു. ഒടുക്കം ലുത്തുഫി കീഴടങ്ങാൻ സമ്മതിച്ചു. “ബന്ദികളെ നിരയായി ഡെക്കിൽ ഒരു സൈഡിൽ നിർത്തുക”. ക്യാപ്ടൻ നിർദ്ദേശിച്ചു. മറു സൈഡിൽ ലുത്തുഫിയും അനുയായികളും നിരന്നു നിൽക്കുക..”
ഗോദാവരിയുടെ ഡെക്കിൽ നേവിയുടെ ഷാർപ്പ് ഷൂട്ടർമാരായ MARCOS (MARINE COMMANDO FORCE) കമാൻഡോകൾ ലുത്തുഫിയെയും കൂട്ടാളികളെയും ഉന്നം പിടിച്ച് യന്ത്ര തോക്കുകൾ ചൂണ്ടി നിന്നു. സീ കിംഗ് ഹെലികോപ്ടറുകൾ പ്രോഗ്രസ് ലൈറ്റിനു മുകളിൽ വന്നു പറന്നു നിന്നു. അതിൽ നിന്നും മറൈനുകൾ റോപ്പുവഴി താഴേയ്ക്ക് ഊർന്നിറങ്ങി. ഒരു ദിവസത്തേക്ക് മാലിയുടെ അധികാരിയായിരുന്ന അബ്ദുള്ള ലുത്തുഫി കൈകളുയർത്തി കമാൻഡോകൾക്കു മുന്നിൽ കീഴടങ്ങി.
തന്റെ ദൗത്യം പൂർത്തീകരിച്ചതായി പ്രധാനമന്ത്രി രാജീവ് ഗാന്ധി, അബ്ദുൾ ഗയൂമിനെ അഭിമാനപൂർവം അറിയിച്ചു. മാലി ഇനി താങ്കളുടേതാണ്..! ലുത്തുഫിയെയും കൂട്ടാളികളെയുമായി മാലദീവ്സിലെത്തിയ ഗോപാലാചാരിയെയും കമാൻഡോകളെയും രാജകീയ വരവേൽപ്പോടെയാണു മാലിക്കാർ സ്വീകരിച്ചത്. 150 സൈനികരെ മാലിയിൽ നിർത്തിയിട്ട് ബാക്കിയുള്ളവർ ഇന്ത്യയിലേയ്ക്കു തിരിച്ചു. ഒരു വർഷത്തിനു ശേഷം അവരും തിരികെ പോന്നു.
ഇന്ത്യയുടെ ആർമി, എയർ ഫോഴ്സ്, നേവി സൈനിക വിഭാഗങ്ങൾ സംയുക്തമായി നടത്തിയ ഈ ഓപറേഷനെ ലോക രാജ്യങ്ങളെല്ലാം അഭിനന്ദിച്ചു. ആയിരക്കണക്കിനു കിലോമീറ്റർ ദൂരം താണ്ടി, ഇത്ര വേഗത്തിലും കൃത്യതയിലും ഈ ദൌത്യം നടത്താനുള്ള ഇന്ത്യൻ സൈന്യത്തിന്റെ കഴിവിനെ മിക്ക രാജ്യങ്ങളും അസൂയയോടെയാണു നോക്കികണ്ടതെങ്കിൽ, ഓരോ ഇന്ത്യക്കാരനും അതു അഭിമാനത്തിന്റെ നിമിഷങ്ങളായി..
കടപ്പാട് – ബിജുകുമാർ ആലക്കോട്
കൂടത്തായി കൊലക്കേസിൽ, മരിച്ച സിലിയുടെ ആഭരണങ്ങൾ സംബന്ധിച്ച അന്വേഷണം നിർണായകമാകുമെന്ന് സൂചന. വിവാഹ ആഭരങ്ങളുൾപ്പെടെ 40 പവനോളം സ്വർണം സിലി ധ്യാനവേദിയിലെ കാണിക്കവഞ്ചിയിൽ ഇട്ടെന്നാണ് ഭർത്താവ് ഷാജു പറഞ്ഞിരുന്നതെന്നും ഇതു ശരിയല്ലെന്നു വ്യക്തമായിട്ടും അന്നു തർക്കത്തിനു പോയില്ലെന്നുമാണ് സിലിയുടെ ബന്ധുക്കൾ പറയുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഇവർ പരാതി നൽകാനൊരുങ്ങുകയാണ്.
ആഭരണങ്ങൾ കാണാതായതിൽ ജോളിക്കും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന മൊഴിയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. നേരത്തേ, മകൾ ആൽഫൈൻ മരിച്ച ദുഃഖത്തിൽ കുഞ്ഞിന്റെ ആഭരണങ്ങൾ ഏതെങ്കിലും പള്ളിക്ക് നൽകാമെന്ന് സിലി പറഞ്ഞിരുന്നു. ഇതറിഞ്ഞാണു പുതിയ കഥയുണ്ടാക്കിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
സിലി മരിച്ച ദിവസം ആഭരണങ്ങളണിഞ്ഞ് പൊന്നാമറ്റം കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുത്ത ശേഷമാണ് താമരശ്ശേരിയിലെ ദന്താശുപത്രിയിലെത്തിയത്. ഓമശ്ശേരി ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചുകഴിഞ്ഞ് നഴ്സുമാർ ഈ ആഭരണങ്ങൾ കവറിലാക്കി ഷാജുവിനെ ഏൽപ്പിച്ചിരുന്നു. ഈ കവർ ജോളി സിലിയുടെ ബന്ധുവിനെ ഏൽപ്പിച്ച് സൂക്ഷിക്കാൻ ആവശ്യപ്പെട്ടു. അന്നുതന്നെ ഷാജുവിനെ തിരിച്ചേൽപ്പിക്കുകയും ചെയ്തു.
ഒന്നര മാസത്തോളം കഴിഞ്ഞ് ഷാജു ഫോണിൽ വിളിച്ചു പറഞ്ഞത് സിലി ആഭരണങ്ങളിൽ ഒന്നുപോലും ബാക്കി വയ്ക്കാതെ കാണിക്കവഞ്ചിയിൽ ഇട്ടെന്നായിരുന്നു. സഹോദരിയുടെ ഒരു വള സിലിയുടെ കൈവശമുണ്ടായിരുന്നെന്നും അത് ഉറപ്പായും അങ്ങനെ ചെയ്യില്ലെന്നും അമ്മ മറുപടി നൽകി. പിന്നീട് ജോളിയുമായുള്ള വിവാഹം കഴിഞ്ഞ് ഒരു ദിവസം ഷാജു വീട്ടിലെത്തി ഒരു പവന്റെ പുതിയ വള ഏൽപ്പിച്ചു മടങ്ങി.
സിലി മരണദിവസം ഏതെല്ലാം ആഭരണം ധരിച്ചിരുന്നു എന്നറിയാൻ കുടുംബം അന്നത്തെ വിവാഹ ആൽബം പരിശോധിച്ചെങ്കിലും എവിടെയും ഫോട്ടോ കണ്ടെത്താനായില്ല.
ഇന്ത്യയില്‍ തീവ്രദേശീയത ദാരിദ്ര്യത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതായി സാമ്പത്തികശാസ്ത്ര ജേതാവ് അഭിജിത്ത് ബാനര്‍ജി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ജനജീവിതത്തെ ബാധിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ് തീവ്രദേശീയത ചെയ്യുന്നത് എന്ന് അഭിജിത്ത് ബാനര്‍ജി പറഞ്ഞു. ഇന്ത്യ ടുഡേ ടിവി കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഭിജിത്ത് ബാനര്‍ജി ഇക്കാര്യം പറയുന്നത്.
ഏതെങ്കിലും തരത്തിലുള്ള, മിനിമം വരുമാനം ഉറപ്പ് നല്‍കുന്ന പദ്ധതി ഇന്ത്യക്ക് അനിവാര്യമാണ് എന്നും അഭിജിത്ത് ബാനര്‍ജി പറഞ്ഞു. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിക്ക് പിന്നില്‍ അഭിജിത്ത് ബാനര്‍ജി അടക്കമുള്ള സാമ്പത്തിക വിദഗ്ധരുടെ ഉപദേശമാണ് ഉണ്ടായിരുന്നത്. ആഗോള ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, വികസനാത്മക സാമ്പത്തിക ശാസ്ത്രത്തിലാണ് (Development Economics) അഭിജിത്ത് ബാനർജിയുടെ പ്രധാന പഠനങ്ങൾ. ദേശീയത, സാമ്പത്തിക പുരോഗതി ഇതെല്ലാം സംബന്ധിച്ച ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങള്‍ തന്നെ വിയോജിപ്പുകള്‍ക്ക് ഇടം വേണമെന്നും അഭിജിത്ത് ബാനര്‍ജി അഭിപ്രായപ്പെട്ടു.
വീട്ടില്‍ ദാരിദ്ര്യമുണ്ടായിരുന്നില്ല. എന്നാല്‍ ബാല്യം ചേരിയിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു. ഇത്തരത്തില്‍ കുട്ടിക്കാലം മുതലേ ദാരിദ്ര്യം എന്തെന്നറിയാം. കൊല്‍ക്കത്തയിലെ ആദ്യകാലവും ജെഎന്‍യുവിലെ പഠന കാലവും എന്നെ ഇന്ത്യയിലെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസിലാക്കുന്നതില്‍ സഹായിച്ചു. ജെഎന്‍യു എന്നെ രാഷ്ട്രീയവത്കരിച്ചു എന്നൊന്നും പറയാനാകില്ല. എന്നാല്‍ അത് രാഷ്ട്രീയത്തെ അടുത്തറിയാന്‍ സഹായിച്ചു. കൊല്‍ക്കത്തയില്‍ നിന്ന് വന്ന എനിക്ക് ഇടതുപക്ഷത്തെ അറിയാമായിരുന്നു. എന്നാല്‍ ലോഹ്യ അനുകൂലികളേയും (സോഷ്യലിസ്റ്റുകളേയും) ഗാന്ധിയന്മാരേയും ആര്‍എസ്എസിനേയും അറിഞ്ഞത് ഡല്‍ഹിയില്‍ വന്ന ശേഷമാണ്. ജെഎന്‍യു ബഹുസ്വര ചിന്തകളുടെ ആശയസംഘര്‍ഷം നടക്കുന്ന കേന്ദ്രമാണ്. വിയോജിപ്പുകള്‍ നമ്മെ കൂടുതല്‍ ബുദ്ധിയുള്ളവരാക്കും. സങ്കീര്‍ണവും ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്നതുമായ ലോകത്ത് ജീവിക്കാന്‍ അത് സഹായിക്കും.
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായം നല്‍കുന്ന സമ്പദ് വ്യവസ്ഥയും തമ്മില്‍ യാതൊരു വൈരുദ്ധ്യവുമില്ല. സമ്പന്നരുടെ നികുതി വര്‍ദ്ധിപ്പിക്കുക എന്നത് ശരിയായ ആശയമാണ്. ഇത് സമ്പദ് വ്യവസ്ഥയ്ക്ക് യാതൊരു ദോഷവുമുണ്ടാക്കില്ല. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശക്തനായ നേതാവ് എന്ന ചിന്തയിലാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. സാമ്പത്തിക പ്രശ്‌നങ്ങളല്ല ഈ തിരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്തത് എന്നും അഭിജിത്ത് ബാനര്‍ജി അഭിപ്രായപ്പെട്ടു.
കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ ഒരു യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം. റിമാന്‍ഡിലുള്ള രണ്ടു പ്രതികളെയും കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിന് പൊലീസ് കോടതിയെ സമീപിച്ചു. മുഖ്യപ്രതി സുനിലിന്റെ സുഹൃത്ത് കുട്ടന് കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നാണ് നിഗമനം.
കുടുംബ ഓഹരി ആവശ്യപ്പെട്ടുള്ള തര്‍ക്കത്തിനിടെയാണ് കൊല്ലം നീതി നഗറില്‍ താമസിച്ചിരുന്ന സാവിത്രിയെ മകന്‍ സുനില്‍ അതിദാരുണമായി കൊലപ്പെടുത്തിയത്. ഒരുമാസത്തിലേറെ പഴക്കമുള്ള മ്യതദേഹം വീട്ടുവളപ്പിലെ സെപ്റ്റിക്ക് ടാങ്കിന് സമീപത്തു നിന്നു പൊലീസ് കണ്ടെത്തുകയായിരുന്നു. മദ്യപിക്കുന്നതിനിടെ സുഹൃത്തിനെ കൊന്ന കേസിലടക്കം പ്രതിയായ സുനിലിനെയും സുഹൃത്തും ഓട്ടോ ഡ്രൈവറുമായ കുട്ടനെയും അറസ്റ്റു ചെയ്തു.
സുനിലിനൊപ്പം നീതി നഗറിലെ വീട്ടില്‍ താമസിച്ചിരുന്ന ഇവരുടെ ബന്ധുവായ യുവതിക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തു വിട്ടയച്ചു. റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ഒന്നിച്ചു ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതിലൂടെ മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കുഴിച്ചിടുമ്പോൾ സാവിത്രിക്കു ജീവനുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിൽ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇതു സ്ഥിരീകരിച്ചാൽ കുട്ടനെതിരെയും കൊലപാതകക്കുറ്റം ചുമത്തും.
പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്നായി ഇന്ത്യ. ഇന്നലെ പ്രസിദ്ധീകരിച്ച ആഗോള പട്ടിണി സൂചികയിലെ 117 രാജ്യങ്ങളിൽ 102–ാമതാണ് ഇന്ത്യ.ഇതേസമയം അയൽരാജ്യങ്ങളെല്ലാം ഇന്ത്യയേക്കാൾ മെച്ചപ്പെട്ട നിലയിലാണ്. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് ആണ് ഏറ്റവും പിന്നിൽ (117). കഴിഞ്ഞവർഷം ഇന്ത്യയെക്കാൾ പിന്നിലായിരുന്ന പാക്കിസ്ഥാൻ ഇപ്പോൾ 94–ാം സ്ഥാനത്താണ്. ചൈനയുടെ റാങ്ക് 25.
ശിശുമരണ നിരക്ക്, ശിശുക്കളിലെ വളർച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് തുടങ്ങിയവ അടിസ്ഥാനമാക്കി തയാറാക്കുന്ന സൂചികയിൽ അതിസമ്പന്ന രാജ്യങ്ങളെ ഉൾപ്പെടുത്താറില്ല.പട്ടിണി കൂടുന്നതനുസരിച്ച് റാങ്കിൽ പിന്നോട്ടുപോകും. ജർമൻ സന്നദ്ധസംഘടന വെൽത്ഹംഗർഹിൽഫും ഐറിഷ് സന്നദ്ധസംഘടന കൺസേൺ വേൾഡ്‌വൈഡും ചേർന്നാണു സൂചിക തയാറാക്കിയത്.
പട്ടിണി ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ വലിയ പുരോഗതി ലോകമെങ്ങും ഉണ്ടായിട്ടുണ്ടെങ്കിലും ലക്ഷ്യം ഇനിയും എത്രയോ അകലെ. ഇപ്പോഴും 70 കോടിയിലേറെ ആളുകൾ ജീവിക്കുന്നത് ദയനീയ വരുമാനത്തിൽ. 5 വയസ്സെത്തുംമുൻപു മരിക്കുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും 50 ലക്ഷം. മരണകാരണമോ, മിക്കപ്പോഴും ഏറ്റവും ചെലവു കുറഞ്ഞ ചികിത്സയിലൂടെ ഭേദപ്പെടുത്താവുന്ന രോഗങ്ങൾ. കുട്ടികളിൽ പകുതിപ്പേരും അടിസ്ഥാന എഴുത്തും വായനയും കണക്കുമറിയാതെ സ്കൂൾ പഠനമുപേക്ഷിക്കുന്നു. പഠനമോഹങ്ങൾ തോറ്റുപോകുന്നതും ദാരിദ്ര്യത്തിനുമുന്നിൽ.
സാമ്പത്തിക– രാഷ്ട്രീയ– സാമൂഹിക ചിന്തകരൊക്കെ കാലങ്ങളായി പരിഹാരം കാണാൻ ശ്രമിക്കുന്ന ഈ യാഥാർഥ്യം തന്നെയാണ് യുഎസിൽ സാമ്പത്തിക ശാസ്ത്രജ്ഞരായ അഭിജിത് ബാനർജി, ഭാര്യ എസ്തേർ ദഫ്ലോ, മൈക്കേൽ ക്രമർ എന്നിവർക്കുമുന്നിലും തെളിഞ്ഞുനിന്നത്. പക്ഷേ അവർ തിരഞ്ഞെടുത്ത മാർഗം വ്യത്യസ്തമാണ്. പട്ടിണിയെ മൊത്തമായി ഏതെങ്കിലും ഒറ്റ നിർവചനത്തിലൊതുക്കാതെ, ഓരോ ആളുടെയും അഥവാ ചെറിയ കൂട്ടത്തിന്റെയും പട്ടിണിയുടെ യഥാർഥ കാരണം കണ്ടെത്തി അതു പരിഹരിക്കുകയാണു വേണ്ടത് എന്ന സൂക്ഷ്മതല മാർഗം അവർ ലോകത്തു പലയിടങ്ങളിലായി പരീക്ഷിച്ചുകാട്ടി. 20 വർഷമായി ഒറ്റയ്ക്കും കൂട്ടായും ഈ മൂന്നുപേർ സമൂഹത്തിലെ പല വിഭാഗം ജനങ്ങളുടെ പ്രശ്നങ്ങളെടുത്ത് ഈ രീതിയിൽ കൈകാര്യം ചെയ്യുന്നു.
പരീക്ഷണങ്ങൾ ആദ്യം വിദ്യാഭ്യാസമേഖലയിലായിരുന്നു. മൈക്കേൽ ക്രമർ ഗവേഷകസംഘത്തോടൊപ്പം ആഫ്രിക്കൻ രാജ്യമായ കെനിയയിലേക്കു പോയി പഠനം നടത്തിയപ്പോൾ അഭിജിത്തും എസ്തേറും നയിച്ച സംഘം ഇന്ത്യയിലെത്തി (മുംബൈ, വഡോദര). പാഠപുസ്തകങ്ങൾ കൂടുതലായി ലഭ്യമാക്കുന്നതോ സൗജന്യ ഉച്ചഭക്ഷണം നൽകുന്നതോ പഠന നിലവാരത്തെ കാര്യമായി സ്വാധീനിക്കുന്നില്ല എന്നാണു വ്യക്തമായത്. എന്നാലോ, പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടുകളെ കൃത്യമായി കണ്ടെത്തി അവർക്കു പ്രത്യേക ട്യൂഷൻ നൽകിയപ്പോൾ സ്ഥിതി മാറി. സ്കൂളിന്റെ മൊത്തം നിലവാരം ഉയർന്നു. ഈ പ്രത്യേക ട്യൂഷൻ രീതിയുടെ ഗുണം പല പദ്ധതികളിലൂടെ ഇന്ത്യയിലിപ്പോൾ 50 ലക്ഷത്തിലേറെ വിദ്യാർഥികളിലെത്തുന്നുണ്ട്.
വിവിധ രാജ്യങ്ങളിൽ ഇതേ രീതിയിൽ പരീക്ഷണ പ്രവർത്തനങ്ങൾ നടന്നു. ഗവേഷണശാലകളിലൊതുങ്ങാതെ യഥാർഥ സാഹചര്യങ്ങളിൽ സാമ്പത്തികശാസ്ത്ര പരീക്ഷണങ്ങൾ നടത്തുന്ന രീതി ലോകവ്യാപകമായി സ്വീകരിക്കപ്പെട്ടു. ഏതെങ്കിലും പദ്ധതിയോ നയമോ എങ്ങനെ സമൂഹത്തിൽ മാറ്റം വരുത്തുമെന്നു നേരിട്ടറിയാൻ ഈ പരീക്ഷണരീതി അനുയോജ്യമായി. ഓരോ പരീക്ഷണത്തിലും, തങ്ങളുടെ ഇടപെടൽ ഫലപ്രദമായോ എന്നു മാത്രമല്ല എന്തുകൊണ്ടു ഫലപ്രദ മായി(ല്ല) എന്നും ഗവേഷകർ വിശകലനം ചെയ്തു.
ഉദാഹരണത്തിന്, വിദ്യാഭ്യാസ പുരോഗതി എന്നത് ഓരോ രക്ഷിതാവിന്റെയും വിദ്യാർഥിയുടെയും വ്യക്തിഗത തീരുമാനങ്ങളുടെ കൂടി ഫലമാണെന്ന് സൂക്ഷ്മ നിരീക്ഷണത്തിലാണല്ലോ മനസ്സിലാകുക. അധ്യാപകരുടെ ഉത്തരവാദിത്തക്കുറവും ജോലിക്കു ഹാജരാകാതിരിക്കലും ഇന്ത്യയിലെ നിരീക്ഷണവേളയിൽ ശാസ്ത്രജ്ഞർക്കു ബോധ്യപ്പെട്ടു. ജോലി ചെയ്യുന്നതിലെ മികവിന് അംഗീകാരം (ഇൻസന്റീവ്) കിട്ടുന്നു എന്നുറപ്പാക്കേണ്ടതിലേക്ക് ഇതു വിരൽ ചൂണ്ടി. ഹ്രസ്വകാല കരാറിൽ അധ്യാപകരെ നിയമിക്കുകയും അവരുടെ പ്രവർത്തനം മികച്ചതായാൽ
കരാർ പുതുക്കുകയും ചെയ്യുന്ന രീതി പരീക്ഷിച്ചു. സ്ഥിരം നിയമനം ലഭിച്ച അധ്യാപകരുടെ ജോലിഭാരം കുറയ്ക്കാൻ ഓരോ ടീച്ചറും കൈകാര്യം ചെയ്യേണ്ടുന്ന കുട്ടികളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. ഇതിൽ ഹ്രസ്വകാല കരാറുകാർ പഠിപ്പിച്ച കുട്ടികൾ ഗണ്യമായ പുരോഗതി കാഴ്ചവച്ചപ്പോൾ, സ്ഥിരം അധ്യാപകർക്ക് അധ്യാപക–വിദ്യാർഥി അനുപാതം കുറച്ചിട്ടും വിദ്യാഭ്യാസ നിലവാരം ഉയർത്താനായില്ല. പഠിപ്പിച്ചില്ലെങ്കിലും ശമ്പളം കുറയുന്നില്ലല്ലോ.
അധികമായി സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനെക്കാൾ വിദ്യാഭ്യാസ രംഗത്തു മാറ്റമുണ്ടാക്കാൻ വേണ്ടത് വിദ്യാർഥികളുടെ ആവശ്യങ്ങൾ മനസ്സിലാക്കിയുള്ള പരിഷ്കാരങ്ങളാണെന്ന് നൊബേൽ സമ്മാനാർഹമായ പഠനങ്ങൾ തെളിയിക്കുന്നു. സ്കൂൾ ഭരണം മെച്ചപ്പെടുത്തുകയും അധ്യാപകർ ഉത്തരവാദിത്തം കാട്ടുകയും ചെയ്യുന്നതും വലിയ തോതിൽ ഗുണം ചെയ്യും.
ആരോഗ്യം, മൈക്രോഫിനാൻസ്, കൃഷി തുടങ്ങിയ രംഗങ്ങളിലും മൂവർ സംഘം സാമൂഹിക പരീക്ഷണങ്ങളിലൂടെ പുതിയ നിഗമനങ്ങളിലെത്തി. കുട്ടികൾക്കുള്ള വിരഗുളിക വിതരണം തുടങ്ങിയവ കഴിയുന്നത്ര സൗജന്യമാക്കാൻ ലോകാരോഗ്യസംഘടന തീരുമാനിച്ചത് ഇവരുടെ പഠനത്തിന്റെ വെളിച്ചത്തിലാണ്. ഈ രീതിയിൽ, വികസന സാമ്പത്തികശാസ്ത്രം (ഡവലപ്മെന്റ് ഇക്കണോമിക്സ്) എന്ന പഠനശാഖയെ വിവിധ രാജ്യാന്തര ഏജൻസികളുടെയും ഭരണകൂടങ്ങളുടെയും നയരൂപീകരണത്തിൽ എത്തിക്കാൻ ഇവരുടെ പരിശ്രമങ്ങൾക്കു കഴിഞ്ഞത് നൊബേൽ സമിതി എടുത്തുപറയുന്നു.
പ്രതീക്ഷകളുടെ അമിത ഭാരം ഇന്ത്യയെ അലസരാക്കി. ഫിഫ റാങ്കിങ്ങിൽ 187–ാം സ്ഥാനക്കാരായ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്കു നാണംകെട്ട സമനില. സന്ദർശകരുടെ ടീമിൽ കൊള്ളാവുന്ന ഒരു സ്ട്രൈക്കർ ഇല്ലാതിരുന്നതു കൊണ്ടാണ്, 103–ാം സ്ഥാനക്കാരായ ഇന്ത്യ തോൽവിയിൽനിന്നു രക്ഷപ്പെട്ടത്! 42–ാം മിനിറ്റിൽ നേടിയ ഗോളോടെ ബംഗ്ലദേശ് വിങ്ങർ നിശ്ശബ്ദമാക്കിയ സോൾട്ട് ലേക്ക് സ്റ്റേഡിയത്തെ ഇന്ത്യൻ പ്രതിരോധനിരതാരം ആദിൽ ഖാൻ ഒടുവിൽ ജീവൻവെപ്പിച്ചു. മത്സരം അവസാനിക്കാൻ 3 മിനിറ്റ് ശേഷിക്കെ ആദിൽ നേടിയ ഗോളിൽ ഇന്ത്യയ്ക്കു സമനില.
മികച്ച ഗോൾവ്യത്യാസത്തിൽ ജയിക്കാമെന്ന കണക്കുകൂട്ടലിൽ ഇറങ്ങിയ ഇന്ത്യ ബംഗ്ലദേശിന്റെ കടുകട്ടി പ്രതിരോധത്തിനു മുന്നിൽ പകച്ചുപോയി. മത്സരത്തിന്റെ ആദ്യാവസാനം മുൻതൂക്കം നിലനിർത്താനായെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയും മുന്നേറ്റനിരയുടെ ഒത്തിണക്കമില്ലായ്മയും ഇന്ത്യയ്ക്കു തിരിച്ചടിയായി.
ഇതിനിടെ ലീഡ് ഉയർത്താനുള്ള പല സുവർണാവസരങ്ങൾ ബംഗ്ലദേശും പാഴാക്കി. അടുത്ത മാസം 14ന് അഫ്ഗാനിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.2 പോയിന്റുള്ള ഇന്ത്യ ഗ്രൂപ്പ് ഇയിൽ 4–ാം സ്ഥാനത്തു തുടരുന്നു. ഖത്തർ (7 പോയിന്റ്), ഒമാൻ (6) എന്നിവർ മുന്നിട്ടുനിൽക്കുന്ന ഗ്രൂപ്പിൽ ബംഗ്ലദേശാണ് (1) അവസാന സ്ഥാനത്ത്. ആദ്യ 3 കളിയിൽനിന്ന് 2 പോയിന്റ് മാത്രമുള്ള ഇന്ത്യയ്ക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും നിർണായകമാണ്.
ഇന്ത്യൻ നിരയിൽ മലയാളികളായ അനസ് എടത്തൊടിക, ആഷിക് കുരുണിയൻ, സഹൽ അബ്ദുൽ സമദ് എന്നിവർ പ്ലേയിങ് ഇലവനിൽ ഇറങ്ങി.