രാത്രി വേളാങ്കണ്ണിയാത്രയിൽ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി യുവതിയുടെ കുറിപ്പ്. ആനി ജോൺസണെന്ന യുവതിയുടെ കുറിപ്പ് സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. പോസ്റ്റിങ്ങനെ:
തമിഴ്നാട്ടിൽ രാത്രി സഞ്ചാരികൾ സൂക്ഷിക്കുക. എന്റെ അനുഭവം പങ്കുവെക്കുന്നു – ഞാൻ ഇന്ത്യ മുഴുവനും രാത്രിയോ പകലോ എന്നു നോക്കാതെ സ്വയം വണ്ടിയോടിച്ചു പോയിട്ടുള്ള ആളാണ്. കാശ്മീരിലോ നാഗാലാൻഡിലോ അരുണാചൽ പ്രാദേശിലോ ഒരിക്കലും ഉണ്ടാകാത്ത ഒരു അനുഭവം ഈയടുത്ത വേളാങ്കണ്ണി യാത്രയിൽ ഉണ്ടായി.
സ്വയം കാറോടിച്ചു പോവുകയായിരുന്നു. ഏകദേശം രാത്രി പത്തരയ്ക്കുശേഷം തഞ്ചാവൂരിൽ ചായ കുടിക്കുവാൻ വണ്ടി നിർത്തി. ഇനി ബാക്കി ഏകദേശം ദൂരം 90 കി.മി. മാത്രം. അതുകൊണ്ട് പാതിരക്കു മുൻപ് വേളാങ്കണ്ണിയിൽ എത്തി ഏതെങ്കിലും ഹോട്ടലിൽ കിടന്നുറങ്ങാം എന്നുവിചാരിച്ചു. ചായകുടിച്ചതിനു ശേഷം പിന്നീടുള്ള യാത്രയിൽ ഞാൻ സാധാരണ സ്പീഡിൽ എത്തുന്നതിനു മുൻപേ (വേറെ വണ്ടികളൊന്നും എന്നെ ഓവർ ടേക്ചെയ്യാറില്ല), മുൻപിൽ ഉണ്ടായിരുന്ന ഒരു ചെറിയ വാനിൽനിന്നും മണലു പോലുള്ള എന്തോ കാറ്റിൽ പറന്നെത്തി എന്റെ കാറിന്റെ ചില്ലിൽ പതിച്ചു. അപ്പോൾ അസ്വഭാവികത ഒന്നും തോന്നിയില്ല. ആ വാനിനെ ഞാൻ അനായാസം ഓവർ ടേക് ചെയ്ത് ഓടിച്ചു പോയി.
കുറെ ദൂരം ചെന്നപ്പോൾ വണ്ടിയുടെ ചില്ലിലൂടെ മുൻപോട്ടു കാഴ്ച കുറഞ്ഞു വന്നു. ആദ്യം എ.സി. ഞാൻ മുൻപിലെ ചില്ലിലേക്കു തിരിച്ചു വെച്ചു. പക്ഷെ മിസ്റ്റിങ് കൂടിക്കൂടി വന്നു. മുൻപിൽ നിന്നും ഒരു വണ്ടി വന്നപ്പോൾ ഒന്നും കാണാൻ മേലാത്ത അവസ്ഥ. അപ്പോൾ വൈപ്പർ ഓപ്പറേറ്റ് ചെയ്തു. വെള്ളം വീണപ്പോൾ ചില്ലു തീർത്തും സുതാര്യമല്ലാതായി. ഞാൻ വണ്ടി സൈഡിൽ നിർത്തി മുൻ സീറ്റിൽ ഉറങ്ങി കൊണ്ടിരുന്ന സുഹ്രത്തിനെ ഇറക്കി ഗ്ലാസ്സു തുടക്കുവാൻ വിട്ടു. തീർത്തും വിജനമായ സ്ഥലം ആയതു കൊണ്ട് വളരെ പെട്ടന്ന് ചില്ലു തുടച്ചു ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി. പക്ഷെ പെട്ടന്ന് വീണ്ടും ചില്ലിൽ മഞ്ഞു വെള്ളം പിടിച്ചു മങ്ങി. അപ്പോൾ തോന്നി സംഗതി പന്തിയല്ല എന്ന്. ആ വാനിൽ നിന്നും എന്തോ കെമിക്കൽ ഇട്ടതാണ് എന്നു മനസിലായി.
അങ്ങനെ ആണെങ്കിൽ അവരുടെ ആൾക്കാർ വഴിയിൽ എവിടെയോ കാത്തിരിപ്പുണ്ട്, അല്ലെങ്കിൽ അവർ ഉടനെ പുറകെ എത്തും. പക്ഷെ വീണ്ടും ചില്ലു തുടക്കാതിരിക്കുവാനും പറ്റില്ല. അങ്ങനെ വണ്ടി വീണ്ടും നിർത്തി ചില്ലു തുടച്ചു. ആരെങ്കിലും ആക്രമിക്കുവാൻ വന്നാൽ അവർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മറുപടി കൊടുക്കുവാൻ മനസുകൊണ്ട് ഒരുങ്ങിയിരുന്നു. എന്നാലും പിന്നീടുള്ള യാത്ര അതീവ ദുരിതമായിരുന്നു. ഒരു പത്തു പ്രാവശ്യമെങ്കിലും ചില്ലു തുടക്കേണ്ടി വന്നു. സഹയാത്രികൻ നീളമുള്ള കയ്കൊണ്ടു വണ്ടിയിൽ ഇരുന്നു ഓടിച്ചു കൊണ്ട് തന്നെ ചില്ലു തുടക്കുവാൻ പഠിച്ചു. അവസാനം ഞങ്ങൾ വേളാങ്കണ്ണിയിൽ എത്തിയത് വെളുപ്പിനെ മൂന്നു മണിക്ക്.
യാത്രയുടെ അവസാനം വിശദമായി നിർത്തി പരിശോധിച്ചപ്പോൾ വണ്ടിയുടെ മുകളിലും ബോണറ്റിലും എല്ലാം നെറയെ വെള്ളം പിടിച്ചിരിക്കുന്നു, ഒരു വെളുത്ത പൊടിപോലുള്ള അവശിഷ്ടവും കണ്ടു. എന്തു കെമിക്കൽ ആണെങ്കിലും സംഗതി വളരെ ഫലവത്താണ്. എന്റെ സ്പീഡും, ഉടനെ വൈപ്പർ ഉപയോഗിക്കാതിരുന്നതും, പിന്നെ വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹവും കൊണ്ടായിരിക്കും ആ ഹൈവേ കൊള്ളക്കാരിൽ നിന്നും രക്ഷപെട്ടത്. പോലീസിൽ പരാതി കൊടുത്തില്ല. ഈ വഴി രാത്രി കാർ യാത്രക്കാർ എല്ലാവരും സൂക്ഷിക്കുക, ഷെയർ ചെയ്യുക.
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ സമൂല പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന്‍ അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ചെന്നൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ്. 1990 മുതല്‍ 96 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയെ സുതാര്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് നല്‍കിയ സംഭാവനയ്ക്ക്, റമോണ്‍ മാഗ്‌സസെ പുരസ്‌കാരം നേടിയിട്ടുണ്ട്.
രാജ്യത്തിന്റെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അദ്ദേഹത്തിന്റെ കാലത്താണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ അധികാരങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് തുടങ്ങിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സുതാര്യതയ്ക്കും കര്‍ശനമായ പരിശോധനയ്ക്കുമുള്ള ശ്രമങ്ങളാണ് ശേഷന്റെ നേതൃത്വത്തില്‍ നടന്നത്. ഏകാംഗ കമ്മീഷന് പകരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കൊപ്പം മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെക്കൂടി ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാര്‍ വിപുലീകരിച്ചത് തന്നെ ടി എന്‍ ശേഷനെ നിയന്ത്രിക്കാനാണ് എന്ന് അഭിപ്രായമുയര്‍ന്നിരുന്നു.
1932 ഡിസംബർ 15ന് പാലക്കാട് തിരുനെല്ലായിയിലാണ്, തിരുനെല്ലായ് നാരായണ ശേഷന്‍ എന്ന ടി എന്‍ ശേഷന്റെ ജനനം. പാലക്കാട് ബിഇഎം സ്കൂളിലും വിക്ടോറിയ കോളേജിലും മദ്രാസ് ക്രിസ്ത്യൻ കോളേജിലുമായി വിദ്യാഭ്യാസം. സിവിൽ സർവീസ് പാസായതിന് ശേഷം യുഎസിലെ ഹാർവാർഡ് യൂണിവേഴ് സിറ്റിയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ബിരുദം നേടി. 1955ല്‍ തമിഴ്‌നാട് കേഡര്‍ (മദ്രാസ്) ഉദ്യോഗസ്ഥനായി ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ ചേര്‍ന്നു. തമിഴ്‌നാട് സര്‍ക്കാരിലും കേന്ദ്ര സര്‍ക്കാരിലും വിവിധ വകുപ്പുകളില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ടി എൻ ശേഷനെ കാബിനറ്റ് സെക്രട്ടറിയായി നിയമിച്ചു. ആസൂത്രണ കമ്മീഷൻ അംഗമായും അദ്ദേഹം പ്രവർത്തിച്ചു.
1990ൽ ടി എൻ ശേഷൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശേഷനെ ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ഐക്കണ്‍ ആയി മാറ്റിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ, കമ്മീഷൻ്റെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാന്‍ ടി എന്‍ ശേഷന് കഴിഞ്ഞു. 1997ൽ കെ ആർ നാരായണന് എതിരെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ശേഷൻ്റെ തിരഞ്ഞെടുപ്പ് കമ്മീഷനിലെ പ്രവർത്തനങ്ങളും നേട്ടങ്ങളും
.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കാന്‍ ശ്രമിച്ചു.
.വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തി.
.സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചിലവുകള്‍ക്ക് പരിധി നിശ്ചയിച്ചു.
.തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ സ്വയംഭരണാധികാരങ്ങൾ ഫലപ്രദമായി ഉപയോഗിക്കപ്പെട്ടു.
.വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നത് നിയന്ത്രിക്കാൻ കഴിഞ്ഞു.
.ഔദ്യോഗിക സംവിധാനങ്ങൾ തിരഞ്ഞെടുപ്പിൽ ദുരുപയോഗം ചെയ്യുന്നത് ഒരു പരിധി വരെ തടയാനായി.
.ആരാധനാലയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് അവസാനിപ്പിച്ചു.
.പ്രചാരണത്തിന്റെ ഭാഗമായി മുന്‍കൂര്‍ അനുമതിയില്ലാതെ ലൗഡ് സ്പീക്കറുകളും മറ്റും ഉപയോഗിക്കുന്നത് തടഞ്ഞു.
.രാത്രികാല പ്രചാരണം നിർത്തലാക്കി.
.ഒരു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തിരഞ്ഞെടുപ്പ് നടക്കാത്ത ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയമിച്ച് തുടങ്ങിയത് ശേഷന്റെ കാലത്താണ്.
മഹാരാഷ്ട്രയിൽ ശിവസേന – എൻസിപി സർക്കാരിനെ കോൺഗ്രസ് പിന്തുച്ചേക്കുമെന്ന് റിപ്പോർട്ട്. കോൺഗ്രസ് ദേശീയ നേതൃത്വത്തോട്, സേനയുമായി സഹകരിക്കണമെന്ന് ആവശ്യം സംസ്ഥാന നേതാക്കൾ ആവർത്തിച്ച് ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാരിന് പുറത്ത് നിന്ന് പിന്തുണ നൽകാൻ കോൺഗ്രസ് ആലോചിക്കുന്നത്. കോൺഗ്രസ് ദേശീയ നേതൃത്വവും പ്രസിഡൻ്റ് സോണിയ ഗാന്ധിയും സേനയുമായി സഹകരിക്കുന്നതിൽ ഒട്ടും താൽപര്യമില്ല. സോണിയയുടെ നിലപാട് മൂലം എൻസിപി അധ്യക്ഷൻ ശരദ് പവാറും സേനയുമായി സഖ്യമില്ല എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്ന് 18 ദിവസമായിട്ടും സർക്കാർ രൂപീകരിക്കാൻ കഴിയാത്ത പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് എൻസിപിയും കോൺഗ്രസും പുനരാലോചന നടത്തുന്നത്
അതിനിടെ ഇന്നലെ നടന്ന ശിവസേന യോഗത്തിൽ എംഎൽഎമാർ ഉയർത്തിയ അഭിപ്രായം ആദിത്യ താക്കറെയല്ല, ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാകണം എന്നാണ്. അങ്ങനെ വന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലാത്ത ഉദ്ധവ് താക്കറെ അടുത്ത ആറ് മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പിനെ നേരിട്ട് നിയമസഭയിലെത്തേണ്ടി വരും. ഉദ്ധവിൻ്റെ മകനും യുവസേന നേതാവുമായ ആദിത്യ താക്കറെ വർളി മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ശിവസേന മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമ്പോൾ ആദിത്യ താക്കറെ മുഖ്യമന്ത്രിയാകും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ബാൽ താക്കറെയുടെ കുടുംബത്തിൽ നിന്ന് ആദ്യമായി തിരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് വന്നത് ആദിത്യ താക്കറെയാണ്. എന്നാലിപ്പോൾ പാർട്ടി അധ്യക്ഷനായ ഉദ്ധവ് തന്നെ മുഖ്യമന്ത്രിയാകട്ടെ എന്ന അഭിപ്രായമാണ് എംഎൽഎമാർക്ക്. ഇതിനോടുള്ള ഉദ്ധവ് താക്കറെയുടെ പ്രതികരണം വ്യക്തമല്ല.
ശിവസേനയുമായി ചേർന്ന് സർക്കാരുണ്ടാക്കില്ലെന്നും പ്രതിപക്ഷത്തിരിക്കുമെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാർ ആവർത്തിച്ച് പറഞ്ഞിരുന്നു. കോൺഗ്രസ് പ്രസിഡൻ്റ് സോണിയ ഗാന്ധിയുമായും ശിവസേന എം പി സഞ്ജയ് റാവുത്തുമായും നടത്തിയ ചർച്ചകൾക്ക് പിന്നാലെ പവാർ ഇക്കാര്യം പറഞ്ഞിരുന്നു. ജനവിധി ബിജെപി – ശിവസേന സഖ്യത്തിന് അനുകൂലമാണെന്നും മഹാരാഷ്ട്രയിലെ പ്രതിസന്ധി പരിഹരിക്കാൻ ഇരു പാർട്ടികളും ചേർന്ന് എത്രയും പെട്ടെന്ന് സർക്കാർ രൂപീകരിക്കണമെന്നും പവാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരു പാർട്ടികൾക്കുമിടയിൽ ഒരു തരത്തിലുള്ള സമവായവുമുണ്ടായില്ല.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. ഇക്കാര്യം അദ്ദേഹം മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കണ്ട് അറിയിക്കുകയും ചെയ്തു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവലഭൂരിപക്ഷം തങ്ങള്‍ക്കില്ലെന്നായിരുന്നു ഫട്‌നാവിസ് ഗവര്‍ണറെ അറിയിച്ചത്.
ശിവസേനയുമായുള്ള ബന്ധം അവസാനിച്ചെന്ന് അദ്ദേഹം പിന്നീട് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. മുന്നണിയായി മത്സരിച്ചശേഷം പിന്നില്‍ നിന്നും കുത്തുകയാണ് ശിവസേന ചെയ്തതെന്ന് ഫട്‌നാവിസ് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ഗവര്‍ണറെ അറിയിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പട്ടീലും വ്യക്തമാക്കി. സംസ്ഥാനത്ത് ജനം വിധിയെഴുതിയത് ബിജെപി-ശിവസേന സഖ്യത്തിനാണ്. എന്നാല്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിനൊപ്പം ചേര്‍ന്ന് ജനങ്ങളെ അപമാനിക്കാനാണ് ശിവസേനയുടെ താല്‍പര്യമെന്നും അദ്ദേഹം ആരോപിക്കുന്നു. അതാണ് താല്‍പര്യമെങ്കില്‍ ശിവസേനയ്ക്ക് എല്ലാ ആശംസകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിക്കൂറുകള്‍ നീണ്ട കോര്‍കമ്മിറ്റി യോഗത്തിന് ശേഷമാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്നും പിന്മാറാന്‍ ബിജെപി തീരുമാനിച്ചത്.
അതേസമയം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന തയ്യാറായി കഴിഞ്ഞു. അവകാശവാദവുമായി ഗവര്‍ണറെ സമീപിക്കുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് അറിയിച്ചു. ശിവസേന മുഖ്യമന്ത്രിയാകും ഇനി ഉണ്ടാകുകയെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു. ശിവസേനയ്ക്ക് മുഖ്യമന്ത്രി പദവിയും എന്‍സിപിയ്ക്ക് ഉപമുഖ്യമന്ത്രി പദവിയും നല്‍കിയുള്ള സമവായത്തിനാണ് കളമൊരുങ്ങുന്നത്. ഇതിനിടെ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ പഠിക്കാന്‍ എഐസിസി പ്രത്യേക നിരീക്ഷണ സംഘത്തെ മഹാരാഷ്ട്രയിലേക്ക് അയച്ചിരിക്കുകയാണ്.
ലണ്ടൻ . യു കെ യിലെ മാധ്യമ പ്രവർത്തകനായ ഷൈമോൻ തോട്ടുങ്കൽ പാടി അഭിനയിച്ച എന്റെ വീടെന്റെ സ്വർഗം എന്ന വീഡിയോ ഭക്തിഗാന ആൽബം റിലീസ് ചെയ്തു . ക്രിസ്തീയ ഭക്തിഗാന ശാഖക്ക് അതുല്യമായ സംഭവനകൾ നൽകിയ ഫാ. ഷാജി തുമ്പേചിറയിൽ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്ന ഈ ആൽബം , ഈ കാലത്തെ കുടുംബ ബന്ധങ്ങളെയും , മാതാപിതാക്കളെ ആദരിക്കുന്നതിന്റെ ആവശ്യകതയും ഉൾപ്പടെ ഉള്ള മികച്ച വരികളും , സംഗീതവും കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു . കുടുംബങ്ങളിൽ സ്നേഹം ഇല്ലാതാകുന്നതും ,ദൈവത്തെ മറക്കുന്നതും ഒക്കെ പതിവായിരിക്കുന്ന ഈ കാലയളവിൽ അനേകരിലേക്കു ദൈവസ്നേഹത്തിന്റെയും , കുടുംബ സ്നേഹത്തിന്റെയും സന്ദേശം എത്തിക്കുന്ന രീതിയിൽ , മികച്ച സാങ്കേതിക മികവോടെ യാണ് ഈ ഗാനം ദൃശ്യ വൽക്കരിച്ചിരിക്കുന്നതും റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുന്നതും. ഈ ഗാനത്തിന്റെ വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://www.youtube.com/watch?
കുവൈറ്റ്: ഇന്നലെ രാത്രിയില്‍ (09/11/2019) നാല്‍പതാം നമ്പര്‍ റോഡില്‍ വെച്ച് ഉണ്ടായ വാഹന അപകടത്തില്‍ മേഴ്‌സി ബിജുവിന് ദാരുണാദ്യം. ജോലിക്കായി KOC ഹോസ്പിറ്റലിലേക്ക് പോകുന്ന വഴിയില്‍ ഉണ്ടായ അപകടത്തില്‍ ആണ് മേഴ്‌സിക്ക് ജീവഹാനി സംഭവിച്ചത്. മറ്റ് അഞ്ചു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആരുടേയും പരിക്ക് ഗുരുതരമല്ല.
നെല്ലിക്കുന്ന് നെട്ടാറ വീട്ടില്‍ (അതിര്‍ത്തിയില്‍) സമുവേലിന്റെയും എലിക്കുട്ടിയുടെയും മകനായ ബിജു സാമുവേലിന്റെ ഭാര്യ ആണ് മരണമടഞ്ഞ മേഴ്‌സി. ഏകമകള്‍ പന്ത്രണ്ടു വയസുള്ള ബെറ്റി നാട്ടിലാണ്. കൊട്ടാരക്കര കൈതപ്പറമ്പ് വലിയവിള പടിഞ്ഞാറ്റിത്തു കുടുംബാംഗമാണ്.
അബ്ബാസിയയില്‍ നിന്നും അദാന്‍ ഹോസ്പിറ്റല്‍, കെ.ഒ.സി ഹോസ്പിറ്റല്‍, അഹമ്മദി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ട്രാന്‍സ്‌പോര്‍ട്ട് നടത്തുന്ന അലന്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ വണ്ടി ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ തെറിച്ചു വീണ മേഴ്‌സിയുടെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങി എന്നാണ് പുറത്തുവന്ന വിവരം.
മധ്യപ്രദേശിൽ നഴ്സിങ് വിദ്യാർഥിനിയായിരുന്ന മലയാളി നവവധു മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ഭർത്താവ് 5 വർഷത്തിനു ശേഷം അറസ്റ്റിൽ. കോട്ടയം അതിരമ്പുഴ നെടുംതൊട്ടിയിൽ റോയ് ജോസഫിന്റെ മകൾ ഹണി മോൾ റോയ് (24) മരിച്ച സംഭവത്തിലാണ് ഭർത്താവ് കല്ലറ ചെരുവിൽ പുത്തൻപുരയിൽ ലിനു തോമസിനെ (30) ഭോപാൽ പൊലീസ് അറസ്റ്റ് ചെയ്തത്. 2014 ലെ സംഭവത്തിനു ശേഷം ഒളിവിൽ കഴിയുകയായിരുന്നു ലിനു.
ഭോപാലിൽ നഴ്സിങ് വിദ്യാർഥിനിയായിരുന്ന ഹണി മോളെ വിവാഹം കഴിഞ്ഞ് 3 മാസത്തിനകം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ത്രീധന പീഡനം മൂലമാണു മരണമെന്നാരോപിച്ച് പിതാവ് റോയ് ജോസഫ് പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ലിനു നാടുവിട്ടു. ഭോപാലിലെ സ്കൂൾ ബസിൽ ഡ്രൈവറായിരുന്നു ഇയാൾ.
പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പള്ളി വികാരിയെ തടഞ്ഞ് വെച്ച് വിശ്വാസികള്‍. പാളയം ഇടവകയ്ക്ക് കീഴിലുള്ള പാറ്റൂര്‍ സെമിത്തേരിയില്‍ മറ്റൊരു ഇടവകാംഗത്തിന്റെ മൃതദേഹം സംസ്കരിക്കാന്‍ വികാരി പണം വാങ്ങി അനുമതി നല്‍കിയെന്ന് ആരോപിച്ചാണ് പളളി വികാരി ഫാ. നിക്കോളാസിനെ വിശ്വാസികള്‍ തടഞ്ഞുവെച്ചത്. നിരവധി ആളുകളാണ് വൈദികനെതിരെ പ്രതിഷേധവുമായി തടിച്ച് കൂടിയിത്. 10വര്‍ഷം മുന്‍പ് വെട്ടുകാട് ഇടവകയിലെ നിതിന്‍ മാര്‍ക്കോസ് വാഹനാപകടത്തെ തുടര്‍ന്ന് മരണപ്പെട്ടു.
തുടര്‍ന്ന് വെട്ടുകാട് സെമിത്തേരിയില്‍ സംസ്കരിച്ച മൃതദേഹം സ്ഥലപരിമിതിയെ തുടര്‍ന്ന് അടുത്തിടെ പാളയം കത്തീഡ്രലിന്‍റെ കീഴിലുള്ള പാറ്റൂര്‍ സെമിത്തേരിയിലേക്ക് മാറ്റിയിരുന്നു. പാറ്റൂര്‍ സെമിത്തേരിയില്‍ സംസ്‍കരിക്കുന്നതിന് പണം വാങ്ങി പള്ളിവികാരി കൂട്ടു നിന്നു. വിശ്വാസികളറിയാതെ കളക്ടറുടെ അനുവാദം ഇല്ലാതെ വികാരി മാത്രമെടുത്ത തീരുമാനമാണിത്. എല്ലാ സഭാ വിശ്വാസങ്ങളെയും മറികടന്നാണ് തീരുമാനമെടുത്തിരിക്കുന്നതെന്നും പണത്തിന്റെ ഇടപാടാണ് നടന്നതെന്നുമാണ് വിശ്വാസികള്‍ ആരോപിക്കുന്നു
ബിജെപിയേയും മഹാരാഷ്ട്രയില്‍ കാവല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനേയും കടന്നാക്രമിച്ചും പരിഹസിച്ചും വീണ്ടും ശിവേസന എംപി സഞ്ജയ് റാവുത്ത്. ഹിറ്റ്‌ലര്‍ മരിച്ചു. അടിമത്ത ഭീഷണി ഇല്ലാതായി. ആര്‍ക്കും ഞങ്ങളുടെ എംഎല്‍എമാരെ വിലക്ക് വാങ്ങാനാവില്ല. മഹാരാഷ്ട്രയില്‍ ഇത്തരം ഇടപാടുകളൊന്നും നടക്കില്ല – സഞ്ജയ് റാവുത്ത് പറഞ്ഞു. ശിവസേന മുഖപത്രമായ സാംനയില്‍ രോക് ഥോക്ക് എന്ന കോളത്തിലാണ് സഞ്ജയ് റാവുത്ത് ഇക്കാര്യം പറയുന്നത്.
അതേസമയം കോണ്‍ഗ്രസിനെ ശിവസേന നേതാവ് പ്രശംസിച്ചു. ദേശീയ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസുമായി ഞങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടായേക്കാം. എന്നാല്‍ ഞങ്ങള്‍ പരസ്പരം യോജിക്കുന്ന പ്രശ്‌നങ്ങളുമുണ്ട്. കോണ്‍ഗ്രസ് ഞങ്ങളുടെ ശത്രുക്കളല്ല. ശിവസേനയെ പിന്തുണക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അനുകൂല സമീപനമുണ്ടെങ്കില്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ അതിനെ പൂര്‍ണമനസ്സോടെ സ്വാഗതം ചെയ്യുമെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശിവസേന അധിക്ഷേപിച്ചു എന്ന് ആരോപിച്ച ദേവേന്ദ്ര ഫഡ്‌നാവിസിന് സഞ്ജയ് റാവുത്ത് മറുപടി നല്‍കി. ആരാണ് ധാര്‍മ്മികതയെക്കുറിച്ചൊക്കെ സംസാരിക്കുന്നത് എന്ന് പരിഹാസപൂര്‍വം റാവുത്ത് ചോദിച്ചു.
എല്ലാ ദിവസവും വ്യഭിചാരം നടത്തുന്നവരാണ് ധാര്‍മ്മികതയെക്കുറിച്ച് സംസാരിക്കുന്നത്. ജനങ്ങളുടെ തലച്ചോര്‍ മരവിച്ചു എന്നാണ് ഇവരുടെ വിചാരം. ഡല്‍ഹിയുടെ അടിമയല്ല മഹാരാഷ്ട്ര. ഡല്‍ഹിയിലെ അന്തരീക്ഷം മലിനമാണ്. മഹാരാഷ്ട്രയുടെ രാഷ്ട്രീയ കാര്യങ്ങള്‍ മഹാരാഷ്ട്രയില്‍ നോക്കിയാല്‍ മതി. ഇത്തവണ ആര് മുഖ്യമന്ത്രിയാകണം എന്ന് ഉദ്ധവ് താക്കറെ തീരുമാനിക്കും. മഹാരാഷ്ട്രയുടെ തല മുതിര്‍ന്ന നേതാവായ ശരദ് പവാര്‍ മന്ത്രിസഭാ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിക്കുമെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.
പല കോണ്‍ഗ്രസ് എംഎല്‍എമാരും സോണിയ ഗാന്ധിയെ കണ്ടിട്ടുണ്ട്. മഹാരാഷ്ട്രയുടെ തീരുമാനം മഹാരാഷ്ട്രയില്‍ തന്നെ ഉണ്ടാവണം എന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര ഒറ്റ ശബ്ദത്തില്‍ പറയുന്നത് ഇതാണ് – എന്തൊക്കെ സംഭവിച്ചാലും ഒരു ബിജെപി സര്‍ക്കാര്‍ ഇവിടെ ഉണ്ടാകാന്‍ പാടില്ല. അടിമത്ത രാഷ്ട്രീയവും പ്രതികാരബുദ്ധിയോടെയുള്ള രാഷ്ട്രീയ നീക്കങ്ങളും അവസാനിക്കണം എന്നതിനാലാണിത്. അഞ്ച് വര്‍ഷം മറ്റുള്ളവരെ പേടിപ്പിച്ച് നടന്നവര്‍ ഇപ്പോള്‍ പേടിച്ച് നടക്കുകയാണ്. ഇത് പ്രത്യാക്രമണമാണ് – സഞ്ജയ്റാവുത്ത് പറഞ്ഞു.
ഈ കഥയ്ക്ക് 1999 ൽ വിനയൻ സംവിധാനം ചെയ്ത സിനിമയായ ‘ആകാശഗംഗ’ യുടെ യക്ഷിക്കഥയുമായി ബന്ധമുണ്ടോ എന്നു ചോദിച്ചാൽ അല്പ സ്വല്പം ഉണ്ടെന്നു പറയേണ്ടി വരും . സിനിമയിറങ്ങിയിട്ടു രണ്ടു വർഷം കഴിഞ്ഞാണ് ഈ പേരിനാസ്പദമായ സംഭവം നടക്കുന്നത്. സിനിമയിൽ മേൽപ്പാടൻ മന്ത്രവാദി കാഞ്ഞിരത്തിൽ തറച്ച ഗംഗയെന്ന യക്ഷിയെ വർഷങ്ങൾക്കു ശേഷം ഡെയ്‌സി എന്ന പെൺകുട്ടി ഒരു വിനോദയാത്രയ്ക്കിടയിൽ അബദ്ധത്തിൽ സ്വതന്ത്രയാക്കുകയും യക്ഷി അവളിൽ ആവേശിക്കുന്നതുമാണ് കഥയെങ്കിൽ എനിക്കു വീണു കിട്ടിയ ‘ആകാശഗംഗ’ യെന്ന വിളിപ്പേരും ഒരു വിനോദ യാത്രയുമായി ബന്ധപ്പെട്ടതാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും വിളിപ്പേര് അഥവാ ഇരട്ടപ്പേര് കിട്ടാത്തവരുണ്ടാകില്ല..ആ പേര് ഇടുന്നവർ കൂടുതലും നമ്മെ അടുത്തറിയാവുന്നവരായിരിക്കും എന്നതാണ് അതിലെ രസകരമായ കാര്യം. ഇരട്ടപ്പേരുകളെ ചിലർ സമചിത്തതയോടെ ഉൾക്കൊള്ളും. മറ്റു ചിലർക്കാകട്ടെ അത് വിളിക്കുന്നവരോട് കടുത്ത ദേഷ്യവും കാണും. എന്തായാലും യക്ഷിക്കഥകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് വിളിപ്പേരും ഇഷ്ടമായി.
എൻ്റെ ‘യക്ഷിക്കഥ’ ഉണ്ടായത് പ്ലസ്ടുവിൽ പഠിച്ചിരുന്ന കാലത്താണ്. അതിനാൽത്തന്നെ ആദ്യം പറയാനുള്ളതും ഓർമ്മകളിൽ ഞാനേറെയിഷ്ടപ്പെടുന്ന ആ വിദ്യാഭ്യാസ കാലഘട്ടത്തെക്കുറിച്ചാണ്.ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ [RVHSS]..
അമ്മ അദ്ധ്യാപികയായിരുന്ന ഗേൾസ് ഓൺലി സ്കൂളിൽ നിന്നും 6 വർഷത്തെ ‘നല്ലനടപ്പു’ കഴിഞ്ഞെത്തിയത് RVHSS ലാണ്. രാമവിലാസം സ്കൂളിൽ പ്ലസ്ടു തുടങ്ങിയിട്ട് രണ്ടാമത്തെ ബാച്ചായിരുന്നു ഞങ്ങളുടേത്. മൂന്ന് ഹയർ സെക്കൻഡറി സ്കൂളുകളിൽ അപേക്ഷ നൽകിയതിൽ മറ്റു രണ്ടു സ്കൂളുകളും വളരെ ദൂരെയായതിനാൽ ഇവിടെ ചേരാൻ തീരുമാനിക്കുകയായിരുന്നു. പോയി ചേരാനുള്ള ഡേറ്റ് കിട്ടി അവിടെയെത്തുന്നത് വരെ ഏതു വിഷയം എടുക്കണം എന്നതിനെക്കുറിച്ചു വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. സയൻസ്, കോമേഴ്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നിങ്ങനെ മൂന്ന് കോഴ്സുകളാണ് അന്ന് ഉണ്ടായിരുന്നത്. ബിസിനസ്സും ഞാനുമായി ചേരാത്തത് കൊണ്ട് കോമേഴ്‌സിനെപ്പറ്റി ആലോചിച്ചതേയില്ല. പിന്നെയുള്ള രണ്ടെണ്ണത്തിൽ സയൻസ് എടുത്താലോ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അതിലുള്ള ബയോളജിയുടെ ലാബിൽ എൻ്റെ ബദ്ധശത്രു ‘പാറ്റ’ യെ കീറിമുറിച്ചു പഠിക്കാനുണ്ടെന്നറിഞ്ഞത്. പാറ്റയെന്ന ‘ഭീകരപ്രാണി’ യെ കാണുമ്പോൾ അലറിക്കൂവി മുറിയിൽ നിന്നും ഇറങ്ങി ഓടാറുള്ളത് ഒരു ഞെട്ടലോടെ ഓർത്തുകൊണ്ട് ഞാൻ ഒടുവിലത്തെ ഇനമായ കമ്പ്യൂട്ടർ സയൻസിൽ ചേർന്നു .
50 പേരടങ്ങുന്ന ഞങ്ങളുടെ CS ക്ലാസ്സ്.. എല്ലാവരും വളരെ നല്ല കൂട്ടുകാർ. അതിൽ കുറച്ചു പേർ പത്താം ക്ലാസ്സു വരെയുള്ള സ്കൂളിൽ കൂടെ പഠിച്ചിരുന്നവരായിരുന്നു. 6 വർഷം ഒരേ ക്ലാസ്സിലുണ്ടായിരുന്ന വിനിയെയും നിധിനയെയും ഒരേ ബെഞ്ചിൽത്തന്നെ സഹപാഠികളായി കിട്ടിയപ്പോൾ എന്നിലെ കൂട്ടുകാരി വളരെയധികം സന്തോഷിച്ചു. പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള, ഉപദേശങ്ങൾ തന്നിരുന്ന ശാന്ത ശീലയായ നിധിനയുടെയും എപ്പോഴും പൊട്ടിച്ചിരിച്ചു കൊണ്ട് പോസ്റ്റിറ്റീവ് എനർജിയുമായി നടക്കുന്ന വിനിയുടെയും കൂടെക്കൂടിയപ്പോൾ പഴയ ‘മിണ്ടാപ്പൂച്ചയിൽ’ നിന്നും ഞാൻ വളരെയധികം മാറിത്തുടങ്ങി. നേരമ്പോക്കായി നോട്ട്ബുക്കുകളുടെ പിൻതാളുകളിൽ ഞാൻ കുത്തിക്കുറിച്ചിരുന്ന കവിതകളുടെ നിരൂപകർ കൂടിയായിരുന്നു ഇവർ രണ്ടു പേരും. അതോർക്കുമ്പോൾ അവരുടെ ക്ഷമശക്തിക്കു വല്ല അവാർഡും കൊടുക്കേണ്ടിയിരുന്നു എന്ന് പലപ്പോഴും തോന്നാറുണ്ട്!.
കുട്ടിക്കുറുമ്പു നിറഞ്ഞ കൗമാരപ്രായത്തിൻ്റെതായ എല്ലാവിധ ചേരുവകളും കൊണ്ട് സമ്പന്നമായിരുന്നു ഞങ്ങളുടെ ക്ലാസ്.. രഹസ്യവും പരസ്യവുമായ കൊച്ചു കൊച്ചു പ്രണയങ്ങൾ..ബോറൻ ക്ലാസ്സുകളിൽ ആൺ പെൺ പക്ഷത്തിലേക്കുള്ള പ്രണയ സന്ദേശങ്ങളുടെ പേപ്പർചുരുട്ടേറുകൾ..സാർ ചോദ്യങ്ങൾ വരിവരിയായി ചോദിക്കുകയാണെങ്കിൽ ബെഞ്ചിനടിയിൽ ബുക്ക് തുറന്ന് ഉത്തരം നോക്കിവച്ചു തൻ്റെ ഊഴമെത്തുമ്പോൾ വളരെ കൃത്യമായി പറയുന്ന ഉത്തരം കേട്ട് ‘ ഇവൻ പഠിക്കാൻ തുടങ്ങിയോ’ എന്ന് അന്തം വിടുന്ന കൂട്ടുകാർ .. ചില ‘തകർപ്പൻ’ ക്ലാസ്സുകളിൽ പഠിപ്പിക്കുന്നത് തലയിൽ കയറാതെ ഞാനടക്കമുള്ളവർ അന്തം വിട്ടിരിക്കുമ്പോൾ ‘സാർ ഒരു ഡൌട്ട് ‘ എന്ന് പറഞ്ഞു എഴുന്നേറ്റു ചോദ്യങ്ങൾ ചോദിച്ചു അദ്ധ്യാപകരുടെ ‘ഗുഡ് ലിസ്റ്റ്’ ൽ കയറിപ്പറ്റുന്ന പഠിപ്പിസ്റ്റുകൾ..ചുള്ളൻ സാറന്മാർ ക്ലാസ്സെടുക്കുമ്പോൾ ആരാധനയോടെ നോക്കിയിരിക്കാറുള്ള തരുണീമണികൾ.. ഉച്ച സമയമായാൽ ഞങ്ങൾ പെൺതരികൾ വീട്ടിൽ നിന്നും കൊണ്ടു വന്ന ഭക്ഷണ പൊതി പരസ്പരം പങ്കു വയ്ക്കുന്നതിനിടയിൽ കൂട്ടത്തിലാരെങ്കിലും സ്കൂളിനടുത്തുള്ള ഹോട്ടലിൽ നിന്നും പൊറോട്ടയും കറിയും വാങ്ങുകയാണെങ്കിൽ അതിൻ്റെ അവകാശി കഴിക്കാൻ തുടങ്ങുന്നതിനു മുൻപ് കയ്യിട്ടു വാരി കഴിച്ചു സഹായിക്കുന്ന സന്മനസ്സുള്ള കൂട്ടുകാരികൾ.. ഇടയ്ക്ക് അൽപ്പസ്വൽപ്പം ഒച്ചപ്പാടുണ്ടാക്കാനും സാറന്മാർക്കു ഇരട്ടപ്പേരുകൾ ഇടാനും ഒക്കെ മുൻകൈയ്യെടുക്കുന്ന നല്ലവരായ ‘തരികിട’ സംഘങ്ങൾ..അങ്ങനെ നീളുന്നു CS ക്ലാസ്സിൻ്റെ വിശേഷങ്ങൾ.
ഞങ്ങളെ പഠിപ്പിച്ചിരുന്ന അദ്ധ്യാപകർ …അവരില്ലാതെ ഞങ്ങളുടെ കഥ പൂർണ്ണമാകില്ല . പ്രശാന്ത് സാർ ,പ്രജിത്ത് സാർ , വിനോദ് സാർ, പ്രവീൺ സാർ ,ഹരീന്ദ്രൻ സാർ,അജിത് സാർ,ശ്രീജ ടീച്ചർ … ഇവരെയൊക്കെ ഇപ്പോഴും സ്നേഹത്തോടെ സ്മരിക്കുന്നു . ആ പ്രഗത്ഭരായ ഗുരുക്കന്മാരുടെ ശിക്ഷണ മികവിൻ്റെ ഫലമായി കുറച്ചു വർഷങ്ങൾ കൊണ്ടു തന്നെ 10th ൽ ഉയർന്ന മാർക്കുള്ളവർക്കു മാത്രം സീറ്റ് കിട്ടുന്ന, റാങ്കുകാരെ സൃഷ്ടിക്കുന്ന ഹയർ സെക്കണ്ടറി സ്കൂളായി മാറി ഞങ്ങളുടെ RVHSS. കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ്, കെമിസ്ട്രി, മാത്‍സ്, ഇംഗ്ലീഷ്, മലയാളം / ഹിന്ദി ഇത്രയും വിഷയങ്ങളാണ് ഞങ്ങൾ CS കാർക്ക് പഠിക്കാൻ ഉണ്ടായിരുന്നത്. കുട്ടികളുമായി വളരെ ഫ്രണ്ട്‌ലി ആയിരുന്ന പ്രിയപ്പെട്ട അദ്ധ്യാപകർക്ക് ക്ലാസ്സിൽ ഇട്ടിരുന്ന ഇരട്ടപ്പേരുകൾ അവരോടു തന്നെ പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്ക് ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ് . അവരാകട്ടെ അതിൻ്റെ പേരിൽ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെട്ടിട്ടില്ല . മാത്രവുമല്ല പ്രായത്തിൻ്റെ തമാശയായിക്കണ്ട് അവരും ആ പേരുകൾ ആസ്വദിച്ചിരുന്നു. വളരെയധികം നീളമുള്ള കെമിസ്ട്രി അദ്ധ്യാപകനെ ‘ഗള്ളിവർ‘ എന്നത് ചുരുക്കി ‘ഗല്ലു’ എന്നും മറ്റൊരു കെമിസ്ട്രി അദ്ധ്യാപകൻ പഠിപ്പിക്കുന്നതിനിടയ്ക്കു പല തവണ പറഞ്ഞു കൊണ്ടിരുന്ന ‘ഗുട്ടൻസ്’ എന്നത് ചുരുക്കി ‘ഗുട്ടു’ എന്നും കണക്കു സാർ പറഞ്ഞു കൊണ്ടിരുന്ന ‘ദാറ്റ് ഇമ്പ്ലൈസ് ‘ ചുരുക്കി ‘ഇപ്ലൂ’ എന്നും രസകരമായ അദ്ധ്യാപക വിളിപ്പേരുകളിൽ ചിലതാണ്.
കളി ചിരികളും ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി പ്ലസ് വൺ കടന്നു പോയത് അറിഞ്ഞതേയില്ല. പ്ലസ് ടു ആയപ്പോഴേക്കും പ്രാക്ടിക്കൽ ലാബുകളും യൂണിറ്റ് ടെസ്റ്റുകളുമൊക്കെയായി എല്ലാവരും പഠിത്തത്തെ ഗൗരവമായി കാണാൻ തുടങ്ങി. അങ്ങനെ രണ്ടാം അധ്യയന വർഷം ഏകദേശം പകുതിയിലെത്തി നിൽക്കുന്ന സമയത്തു ദേ വരുന്നു ഒരു സന്തോഷ വാർത്ത .. വിനോദയാത്ര പോകുന്നു..അതും 3 ദിവസത്തേക്ക്. വേറൊരു പ്രത്യേകത മുഴുവൻ പ്ലസ്ടുക്കാരും [CS ,സയൻസ് & കോമേഴ്‌സ്] ഒരുമിച്ചാണ് പോകുന്നതെന്നായിരുന്നു . എല്ലാ ക്ലാസ്സുകാരുമായും നല്ല കൂട്ടായിരുന്നത് കൊണ്ടും ആ സ്കൂളിൽ നിന്നും വിടവാങ്ങാറായതിൻ്റെ വിഷമം തീർക്കാനും ട്രിപ്പ് പരമാവധി അടിച്ചു പൊളിക്കാൻ ഞങ്ങൾ തീരുമാനിച്ചു. മലമ്പുഴ ഡാം, മൂന്നാർ, തേക്കടി, പഴനി , കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര . സങ്കടകരമായൊരു കാര്യം പല കാരണങ്ങൾ കൊണ്ട് കുറച്ചു കൂട്ടുകാർക്ക് വരാൻ കഴിഞ്ഞില്ല എന്നതാണ്. മൂന്നു ബസ്സുകളിലായിട്ടായിരുന്നു യാത്ര. പോകുന്ന വഴിയിലായിരുന്നു ‘ഗുട്ടു’ എന്ന് ഞങ്ങൾ സ്നേഹപൂർവ്വം വിളിച്ചിരുന്ന വിനോദ് മാഷിൻ്റെ വീട് . വീടിനടുത്തെത്തിയപ്പോൾ ബസ്സ് നിർത്തി മാഷ് ഞങ്ങളെയെല്ലാവരെയും വീട്ടിൽ കൊണ്ടുപോയി ചായയും പലഹാരങ്ങളും തന്നു . സാറൊരുക്കിയ ആ കലക്കൻ സർപ്രൈസ് വിരുന്ന് ഞങ്ങൾ എല്ലാവരും ആസ്വദിച്ചു.
ആദ്യം മലമ്പുഴ ഡാം കാണാനാണ് പോയത് . അവിടെ നിന്നും പളനിയിലേക്ക്. പിന്നീട് കൊടൈക്കനാൽ , തേക്കടി, മൂന്നാർ എന്നിങ്ങനെയായിരുന്നു സന്ദർശന സ്ഥലങ്ങളുടെ ഓർഡർ. തേക്കടിയിലെ വന്യജീവി സംരക്ഷണ കേന്ദ്രം സന്ദർശിക്കാൻ പോയ ദിവസം..മൊബൈലിൻ്റെയും സെൽഫിയുടെയും കടന്നു കയറ്റം ഒട്ടുമില്ലാതിരുന്ന കാലം. ഞങ്ങൾ പെൺകുട്ടികളുടെ സംഘത്തിൽ ജയശ്രീയുടെ കൈയിൽ മാത്രമായിരുന്നു ക്യാമറ ഉണ്ടായിരുന്നത് . പ്രകൃതി രമണീയമായ തേക്കടിയിൽ വച്ചാണ് അവൾ കൂടുതൽ ഫോട്ടോകളെടുത്തത്.. എല്ലാം തന്നെ ഗ്രൂപ്പ് ഫോട്ടോകളായിരുന്നു. ഏറ്റവും ഒടുവിലത്തെ സ്ഥലമായ മൂന്നാറിലും പോയി നാലാം ദിവസം രാവിലെ ഞങ്ങൾ സ്കൂൾ മുറ്റത്തു തിരിച്ചെത്തി. പോയ സ്ഥലങ്ങളിലെ കാഴ്ചകളിൽ പലതും ഇപ്പോൾ ഓർത്തെടുക്കാൻ ആവുന്നില്ലെങ്കിലും എൻ്റെ വിദ്യാഭ്യാസകാലഘട്ടത്തിലെ ഏറ്റവുമധികം ആസ്വദിച്ച ഒരു ഉല്ലാസയാത്രയായിരുന്നു അത് .
ട്രിപ്പ് കഴിഞ്ഞു ഏകദേശം രണ്ടാഴ്ചയോളം കഴിഞ്ഞാണ് ജയശ്രീ ആൽബവുമായി ക്ലാസ്സിലെത്തിയത് . ആൽബം കാണുന്നതിന് മുൻപ് തന്നെ ആദ്യ പീരിയഡിൽ വിനോദ് സാർ ക്ലാസ്സെടുക്കാനായി എടുക്കാനായി കയറി വന്നു. പഠിപ്പിക്കുമ്പോൾ വളരെ കാർക്കശ്യക്കാരനായ അദ്ദേഹം ഇടയ്ക്കിടെ ചോദ്യങ്ങൾ ചോദിക്കുന്നതു കാരണം എല്ലാവരും വളരെ ശ്രദ്ധാലുക്കളുംഅച്ചടക്കമുള്ളവരും ആയിരിക്കും ആ ക്ലാസ്സിൽ. ബോറടിപ്പിക്കാതെ ക്ലാസ്സെടുക്കുവാനുള്ള സാറിൻ്റെ കഴിവ് ഒന്ന് വേറെ തന്നെയാണ്. എല്ലാ ദിവസവും ക്ലാസ്സിൻ്റെ അവസാന 10 മിനുട്ട് കളി തമാശകളും വിജ്ഞാനപ്രദമായ കാര്യങ്ങളും പറയാൻ മാഷ് മാറ്റിവയ്ക്കുമായിരുന്നു. അന്നത്തെ ആ 10 മിനുട്ടിൽ ജയശ്രീ ട്രിപ്പ് ആൽബം സാറിനെ കാണിച്ചു. ആൽബത്തിൻ്റെ താളുകൾ ഓരോന്നായി മറിച്ചു നോക്കവേ പൊടുന്നനെ തേക്കടിയിൽ നിന്നുമെടുത്ത ഒരു ഫോട്ടോയിൽ സാർ കുറേ നേരം നോക്കുന്നതു കണ്ടു . പിന്നീടത് ഞങ്ങളുടെ ബെഞ്ചിനു നേരെ നീട്ടിയിട്ടു ചോദിച്ചു ‘ഇതിൽ നിങ്ങൾക്ക് ആരെയെങ്കിലും കാണാമോ’ എന്ന്. പെട്ടന്ന് നോക്കുമ്പോൾ മൂന്നോ നാലോ മരങ്ങൾ മാത്രം ഉണ്ടായിരുന്ന ആ ഫോട്ടോയിൽ ആർക്കും വേറൊന്നും കാണാൻ കഴിഞ്ഞില്ല . ഒന്ന് കൂടി സൂക്ഷിച്ചു നോക്കൂ എന്ന് പറഞ്ഞപ്പോൾ വിനിയാണെന്നു തോന്നുന്നു കണ്ടു പിടിച്ചത്…അവൾ എന്നോട് ഉറക്കെ പറഞ്ഞു ‘ദേ നീ ഈ മരത്തിൻ്റെയുള്ളിൽ’…അത് കേട്ട് ഞാൻ വേഗം ആ ഫോട്ടോ വാങ്ങി സൂക്ഷിച്ചു നോക്കി … ശരിയാണല്ലോ അന്നിട്ട ചുവന്ന കളറുള്ള ചുരിദാറും കറുത്ത ഷാളുമായി… തലയ്ക്കു മുകളിൽ വെള്ളയും ഇളം നീലയും കലർന്ന പ്രകാശവലയം .. മുൻപിലത്തെ രണ്ടു പല്ലുകൾ വെട്ടിത്തിളങ്ങുന്നു …ഒരു മരത്തടിയുടെ ഉള്ളിൽ.. ശരിക്കും ഒരു യക്ഷി ലുക്ക്!!!.
പിന്നീട് ക്ലാസ്സു മുഴുവൻ ആ ‘അദ്‌ഭുത’ കാഴ്ച കാണാൻ ഫോട്ടോയ്ക്കു വേണ്ടി ബഹളമായി . ഇതെങ്ങനെ സംഭവിച്ചു എന്ന് തലപുകഞ്ഞാലോചിച്ചിട്ടും എനിക്കും എടുത്തവൾക്കും ഒരു പിടിയും കിട്ടിയില്ല . എൻ്റെ ഒറ്റയ്ക്കുള്ള ഫോട്ടോ എടുത്തിട്ടേയില്ലായിരുന്നു. ഗ്രൂപ്പ് ഫോട്ടോയിൽ നിന്നും ഞാൻ മാത്രം എങ്ങനെ..അതും മരത്തടിയിൽ കൃത്യമായി…പോരാത്തതിന് ആ തലയ്ക്കും പല്ലിനും ഉള്ള വെളിച്ചവും..ഇതേക്കുറിച്ചു ചിലർ കൂലങ്കുഷമായ ചർച്ചയും തുടങ്ങി…സൈലെൻസ് എന്നു ഉറക്കെ പറഞ്ഞു കൊണ്ട് സാർ തുടർന്നു . ‘ ഇതു കണ്ടിട്ടെനിക്ക് ഓർമ്മ വന്നത് ആകാശഗംഗയെന്ന പ്രേത സിനിമയാണ് . ആ ഫോട്ടോയിൽ രജിനയ്ക്കു ഒരു പ്രേതാത്മക ഭാവം ഉള്ളതിനാൽ ഞാനവൾക്കു ഒരു പേരിടുകയാണ് ‘ആകാശഗംഗ’ ‘. പറഞ്ഞു തീരുന്നതിനു മുൻപ് എൻ്റെ പ്രിയപ്പെട്ട പ്രിയപ്പെട്ട കൂട്ടുകാർ ആ വിളിപ്പേരിനെ നിറഞ്ഞ കൈയ്യടികളോടെ സ്വീകരിച്ചു. എന്തു കൊണ്ടോ എനിക്കും ആ പേര് വളരെ ഇഷ്ടമായി.
അന്ന് തൊട്ടിന്നു വരെ ആ ഫോട്ടോ കാണുന്നവരുടെ വിലയിരുത്തലുകൾ രണ്ടു തരമായിരുന്നു . കുറേപേർ പറഞ്ഞത് ഫോട്ടോയെടുക്കുമ്പോഴുണ്ടാകുന്ന റിഫ്ലക്ഷൻ കാരണമാണ് അങ്ങനെ വന്നത് എന്നായിരുന്നു. പക്ഷെ മറ്റേ പകുതിക്കാർ ചിന്തിക്കുന്നതു പോലെ ‘എന്നാലും അത് എങ്ങനെ ശെരിയാവും’ എന്നു തന്നെയാണ് ഇന്നും എൻ്റെ ചിന്ത. കാര്യം എന്തു തന്നെയായാലും ആ സ്കൂളിൽ നിന്നും വിട വാങ്ങുന്നതു വരെ എന്നെ കൂട്ടുകാർ ആകാശഗംഗയെന്നും ഗംഗയെന്നുമൊക്കെ വിളിച്ചു കൊണ്ടിരുന്നു . അന്നെഴുതിച്ച ഓട്ടോഗ്രാഫ് താളുകളിലും ‘പ്രിയപ്പെട്ട ഗംഗയ്‌ക്ക്’ എന്നു തുടങ്ങുന്നതായിരുന്നു മിക്കവയും. അന്ന് ആ ഫോട്ടോയുടെ ഒരു കോപ്പി ജയശ്രീയുടെ അടുത്തു നിന്നും ഞാൻ വാങ്ങി സൂക്ഷിച്ചിരുന്നു. പിന്നീടുള്ള എൻ്റെ ജീവിതത്തിൽ എൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരോട് ഈ വേറിട്ട അനുഭവം പങ്കു വയ്ക്കുകയും ഫോട്ടോ കാണിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതെഴുതുമ്പോൾ ആ ഫോട്ടോ കൈവശം ഇല്ലാത്തതു കൊണ്ട് എനിക്കിവിടെ പോസ്റ്റു ചെയ്യാൻ പറ്റുന്നില്ല..എന്നെങ്കിലും അത് കിട്ടുകയാണെങ്കിൽ ഈ ഓർമ്മകുറിപ്പിനു താഴെ ചേർക്കുന്നതായിരിക്കും.
ഒരിക്കലും മരിക്കാത്ത ഓർമ്മകളുമായി, കാലത്തിൻ്റെ മാറ്റങ്ങളിലൂടെ കടന്നു വന്ന മൊബൈൽ വാട്ട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഞങ്ങൾ CS ബാച്ച് ഇന്നും സൗഹൃദ സഞ്ചാരം തുടരുന്നു ..ഗ്രൂപ്പ് അഡ്മിനായ പ്രിയ കൂട്ടുകാരി ജോഷിതയുടെ ശ്രമഫലമായി വർഷങ്ങൾക്കിപ്പുറം ഒരു തവണ ഞങ്ങളിൽ കുറച്ചു കൂട്ടുകാർ ചേർന്ന് തലശ്ശേരി പാരഡൈസ് റെസ്റ്റോറന്റിൽ വച്ചു ഒത്തു കൂടിയതിൻ്റെ ഓർമ്മകൾ ഇന്നും സന്തോഷം തരുന്നു . അവളുടെ നേതൃത്വത്തിൽ അടുത്ത വർഷം സ്കൂൾ അങ്കണത്തിൽ വച്ച് ഗുരുക്കന്മാരുടെ സാനിധ്യത്തിൽ വീണ്ടുമൊരു ഒത്തുചേരലിനായി എല്ലാ ക്ലാസ്സ്മേറ്റ്സും തയ്യാറെടുക്കുകയാണ്. ‘ ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ’ എനിക്കും മോഹമുണ്ട് … ഓൾഡ് ഈസ് ഗോൾഡ്.. അതേ നല്ല സൗഹൃദങ്ങൾ എന്നും ജീവിതത്തിൽ ഒരു മുതൽക്കൂട്ടാണ്..നല്ല ഓർമ്മകളും.
രചന: രേജീന പ്രശാന്ത്