2019ലെ മാൻ ബുക്കർ പുരസ്‌കാരം പങ്കിട്ട് ബ്രീട്ടീഷ് കനേഡിയന്‍ എഴുത്തുകാരികൾ. കനേഡിയൻ എഴുത്തുകാരി മാർഗരറ്റ് അറ്റ്‌വുഡും ബ്രീട്ടീഷ് എഴുത്തുകാരി ബർണാഡിയൻ ഇവാരിസ്റ്റോയുമണ് ഇത്തവണ മാൻ ബുക്കർ പുരസ്‌കാരം സ്വന്തമാക്കിയത്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് മാൻ ബുക്കർ പുരസ്‌കാരം രണ്ട് പേർ പങ്കിടുന്നത്. 79 വയസുകാരിയായ അറ്റ്‌വുഡ് ഏറ്റവും പ്രായം കൂടിയ ബുക്കർ പുരസ്‌കാരജേതാവായി മാറുമ്പോൾ ബുക്കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരിയാണ് മാറി ഇവാരിസ്റ്റോ.
അറ്റ്‌വുഡിൻറെ ‘ദി ടെസ്റ്റ്‌മെൻറ്‌സും’ ഇവാരിസ്റ്റോയുടെ ‘ഗേൾ, വുമൺ, അതർ’ എന്നീ കൃതികൾക്കാണ് ഇത്തവണ പുരസ്‌കാരത്തിന് അർഹമായത്. കറുത്ത വര്‍ഗ്ഗക്കാരികളായ 19 മുതല്‍ 93 വരെ പ്രായമുള്ള 12 സ്ത്രീകളുടെ കഥയാണ് ഇവാരിസ്റ്റോയുടെ ‘ഗേൾ, വുമൺ, അതർ’ പറയുന്നത്.ഇത് രണ്ടാം തവണയാണ് മാർഗരറ്റ് അറ്റ്‌വുഡ് ബുക്കർ പുരസ്‌കാരം സ്വന്തമാക്കുന്നത്. 2000ത്തിലാണ് അറ്റ്‌വുഡ് ഇതിന് മുമ്പ് പുരസ്കാരത്തിന് അർഹയായത്. ‘ബ്ലൈൻഡ് അസാസ്സിൻസ്’ എന്ന പുസ്തകമായിരുന്നു അത്തവണ പരിഗണിച്ചത്. 50000 പൗണ്ട്(ഏകദേശം 44 ലക്ഷത്തോളം രൂപ)യാണ് സമ്മാനത്തുക. ഇത് ഇരുവരും പങ്കിട്ടെടുക്കും. രണ്ട് കൃതികളും വേർതിരിക്കാനാവില്ലെന്ന് ജൂറി അംഗങ്ങളുടെ കടുത്ത നിലപാടാണ് ഇരുവർക്കും സമ്മാനം നൽകാൻ കാരണമായത്. 1992ലാണ് അവസാനമായി രണ്ടുപേർ ബുക്കർ പ്രൈസ് പങ്കിട്ടെടുത്തത്. ഇതിന് ശേഷം തയ്യാറാക്കിയ പുരസ്കാരം വിഭജിക്കരുതെന്ന നിബന്ധന മറികടന്നാണ് ഇത്തവണത്തെ പ്രഖ്യാപനമെന്നാണ് റിപ്പോർട്ടുകൾ.
നോബൽ സമ്മാനം കഴിഞ്ഞാൽ ഒരു സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും പ്രസിദ്ധമായ പുരസ്കാരമാണ് മാൻ ബുക്കർ പ്രൈസ് ഫോർ ഫിക്ഷൻ എന്ന ബുക്കർ പ്രൈസ്. ഇംഗ്ലീഷ് ഭാഷയിൽ എഴുതിയിട്ടുള്ള നോവുകളാണ് പുരസ്കാരത്തിന് പരിഗണിക്കുക. കോമൺ വെൽത്ത് അംഗരാജ്യത്തിലെ അംഗത്തിനോ അയർലന്റ്, സിംബാബ്‌വെ എന്നിവിടങ്ങളിലെ എഴുത്തുകാരുടെ കൃതികളാണ് ഇതിനായി തിരഞ്ഞെടുക്കുക. ബ്രിട്ടീഷ് ഇന്ത്യന്‍ നോവലിസ്റ്റായ സല്‍മാന്‍ റുഷ്ദിയെയും ഇത്തവണ അവസാന പട്ടികയിൽ പരിഗണിച്ചിരുന്നു.
കുഴിമന്തി കഴിച്ച ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച മൂന്ന് വയസുകാരി മരിച്ചു. ചടയമംഗലം കള്ളിക്കോട് അംബികാ വിലാസത്തില്‍ സാഗറിന്റെ മകളായ ഗൗരി നന്ദനയാണ് മരിച്ചത്. ചടയമംഗലത്തെ ഫൈവ് സ്പൂണ്‍ തടവറ എന്ന ഹോട്ടലില്‍ തയ്യാറാക്കിയ കുഴിമന്തി കുടുംബാംഗങ്ങള്‍ക്കൊപ്പം കുട്ടിയും കഴിച്ചിരുന്നു.
ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച മൂന്ന് വയസുകാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തി. അതേസമയം, ഭക്ഷ്യ വിഷബാധയാണോ മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ വ്യക്തമാകുകയുള്ളു.
കപ്പിനും ചുണ്ടിനുമിടയിൽ കിവീസിൽ നിന്ന് ലോകകപ്പ് നഷ്ടമാക്കിയ നിയമം ഒടുവിൽ ഐസിസി പിൻവലിക്കുന്നു. മത്സരത്തിലും സൂപ്പർ ഓവറിലും വിജയികളെ കണ്ടെത്താനാകാതെ വന്നാൽ, ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കുന്ന നിയമമാണ് റദ്ദാക്കിയത്. ഒരു ടീം വിജയിക്കുന്നത് വരെ സൂപ്പർ ഓവർ ഇനി തുടരും.
മത്സരത്തിലും സൂപ്പർ ഓവറിലും ഒരേ റൺസ് രണ്ട് ടീമുകളും നേടിയപ്പോൾ ബൗണ്ടറികളുടെ എണ്ണത്തിൽ ഇംഗ്ലണ്ടിനെ ലോകകപ്പ് വിജയിയായി പ്രഖ്യാപിച്ച ഐസിസി വലിയ വിവാദത്തിലാണ് പെട്ടത്. മുൻ താരങ്ങളും കമന്റേറ്റർമാരും ആരാധകരും ഉൾപ്പടെ ഐസിസിയെ വിമർശിച്ചു. ഇതിന് പിന്നാലെയാണ് നിയമം പുനപരിശോധിച്ച ഐസിസി ബൗണ്ടറി എണ്ണി വിജയിയെ കണക്കാക്കുന്ന നിയമം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
ബൗണ്ടറി എണ്ണൽ നിയമം പിൻവലിക്കുകയാണ് എന്ന് ഐസിസി പ്രഖ്യാപിച്ചതിന് പിന്നാലെ മുൻകിവീസ് താരങ്ങൾ കടുത്ത വിമർശനങ്ങളും പരിഹാസവുമായി രംഗത്തെത്തി. ‘അൽപ്പം വൈകിപ്പോയി ഐസിസി’ എന്ന് മക്മില്ലൻ ട്വീറ്റ് ചെയ്തപ്പോൾ കുറച്ച് കടുപ്പിച്ച് ‘അടുത്ത അജൻഡ: ടൈറ്റാനിക്കിൽ ഐസ് മലകൾ കണ്ടെത്താനുള്ള ദൗത്യം നിർവഹിക്കുന്നവർക്ക് കൂടുതൽ മികച്ച ബൈനോക്കുലറുകൾ’ – എന്നാണ് ലോകകപ്പ് ടീമിലുണ്ടായിരുന്ന ജിമ്മി നീഷം കുറിച്ചത്.
ലോകകപ്പ് ഫൈനലിൽ കിവീസ് കുറിച്ച 243 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ 242 എന്ന ന്യൂസിലൻഡ് സ്കോറിൽ എത്തുകയായിരുന്നു. ഇതോടെ കളി സൂപ്പർ ഓവറിലേക്ക് നീങ്ങി. സൂപ്പർ ഓവറിലെ റൺസും തുല്യമായതോടെ മത്സരത്തിലാകെ ഏറ്റവുമധികം ബൗണ്ടറികൾ നേടിയ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
തൃശൂര്‍∙ കയ്പമംഗലത്തുനിന്നു ഇന്നലെ രാത്രി കാണാതായ പെട്രോൾ പമ്പ് ഉടമയുടെ മൃതദേഹം ഗുരുവായൂരിൽ റോഡുവക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കയ്പമംഗലം കാളമുറി കോഴിപ്പറമ്പിൽ കെ.കെ. മനോഹരൻ (68) ആണു കൊല്ലപ്പെട്ടത്. കയ്പമംഗലം വഴിയമ്പലത്തെ എച്ച്പി പെട്രോൾ പമ്പ് ഉടമസ്ഥനാണ്. ഗുരുവായൂർ എൽഎഫ് കോളജിനു സമീപം കുന്നംകുളം ഗുരുവായൂർ റോഡുവക്കിൽ ഇന്നു രാവിലെയാണു മൃതദേഹം കണ്ടത്. ഭാര്യ ഗീത. മക്കൾ: ലാൽ, അനൂപ് (ഇരുവരും ലണ്ടനിൽ) മകൾ: ലക്ഷ്മി.
ഇന്നലെ രാത്രി പത്തുമണിയോടെ മനോഹരൻ പെട്രോൾ പമ്പിലേക്കു പോയി. തിരികെ രണ്ടുമണിക്ക് എത്തേണ്ടയാളെ കാണാതായപ്പോൾ വീട്ടുകാർ ഫോണിൽ വിളിച്ചു. ഫോണെടുത്തയാൾ സാർ കാറിൽ ഉറങ്ങുകയാണെന്നു പറഞ്ഞു. കാറിൽ തട്ടുന്ന ശബ്ദം കേട്ടു. പിന്നീട് ഫോൺ കട്ടായി. വീണ്ടും വിളിച്ചപ്പോൾ ഫോണെടുത്തില്ല. പിന്നെ സ്വിച്ച്ഡ് ഓഫ് ആയി. ഇതോടെ വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. എന്നാൽ രാവിലെ റോഡരികിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മനോഹരൻ സഞ്ചരിച്ചിരുന്ന കാർ, ആഭരണങ്ങൾ, പഴ്സ്, പമ്പിലെ കലക്ഷനുണ്ടായിരുന്ന ബാഗ് എന്നിവയും കാണാതായി. കെഎൽ47 ഡി: 8181 നമ്പറിലുള്ള വെള്ള കാറാണ് കാണാതായത്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ട്. കൈകൾ പിന്നിലേക്കു കെട്ടിവച്ചതിന്റെ ലക്ഷണങ്ങളുണ്ട്. സമീപത്തുനിന്ന് ഒട്ടിക്കുന്ന വലിയ ടേപ്പ് കണ്ടെത്തി. പൊലീസ് നായ, ഫൊറൻസിക് സംഘങ്ങൾ എന്നിവർ സ്ഥലത്തെത്തി പരിശോധിക്കുകയാണ്.
തൃശൂരിൽ സമാനമായ രീതിയിൽ ഇന്നലെ രാത്രി നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഊബർ ടാക്സി ഡ്രൈവറെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച് രണ്ടു പേർ ചേർന്ന് ടാക്സി തട്ടിയെടുത്തതും ഇന്നലെ അർധരാത്രിയിലാണ്. ടാക്സി പിന്നീട് പൊലീസ് കാലടയിൽ നിന്നു പിടികൂടുകയായിരുന്നു. ഡ്രൈവർ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. തൃശൂർ റൂറൽ പൊലീസ് പരിധിയിലാണു രണ്ടു സംഭവങ്ങളും അരങ്ങേറിയത്. രണ്ടും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.
ആറു പേരെ നിഷ്ഠൂരം കൊലപ്പെടുത്തിയ കൂടത്തായി പരമ്പര കൊലപാതക കേസിലെ പ്രതി ജോളി ജോസഫ് കട്ടപ്പനയിലെ ചെറുപ്പകാലത്ത് കുഴപ്പക്കാരിയായിരുന്നില്ലെന്ന് നാട്ടുകാരും അയല്‍വാസികളും സ്‌കൂള്‍ അധികൃതരുമെല്ലാം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ നെടുങ്കണ്ടം എം.ഇ.എസ് കോളജിലെ പ്രീഡിഗ്രിക്കാലം മുതല്‍ ജോളിയില്‍ മാറ്റങ്ങള്‍ പ്രകടമായതായി സഹപാഠികള്‍ വ്യക്തമാക്കുന്നു. കോളേജ് ഹോസ്റ്റലില്‍ സഹപാഠിയുടെ സ്വര്‍ണ്ണക്കമ്മല്‍ മോഷ്ടിച്ചതായിരുന്നു ഇത്തരത്തിലെ ആദ്യ സംഭവം. അന്വേഷണത്തിനൊടുവില്‍ ജോളിയെ തൊണ്ടി സഹിതം പിടികൂടിയതോടെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് ഡേ സ്‌കോളര്‍ എന്ന രീതിയില്‍ വീട്ടില്‍ നിന്ന് നേരിട്ട് പോയി വരികയായിരുന്നു.
മോഷണകഥ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പാട്ടായ സാഹചര്യത്തിലാണ് ജോളിയെ നാട്ടില്‍ നിന്നും മാറ്റാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്. കട്ടപ്പനയില്‍ നിന്നും വലിയ ദൂരത്തിലല്ലാത്ത പാലാ ആയിരുന്നു ലക്ഷ്യം. അല്‍ഫോന്‍സാ അടക്കമുള്ള പ്രമുഖ റഗുലര്‍ കോളേജുകളില്‍ പ്രവേശനത്തിന് ശ്രമിച്ചെങ്കിലും ലഭ്യമായില്ല. തുടര്‍ന്നാണ് പാലാ പട്ടണത്തിലെ പാരലല്‍ കോളേജായ സെന്റ് ജോസഫ് കോളേജില്‍ ബി.കോമിന് ചേര്‍ന്നത്.
ക്ലാസിലെ ഏറ്റവും പുറകിലെ ബഞ്ചില്‍ നിശബ്ദയായിരുന്ന ജോളിയെ അന്നത്തെ സഹപാഠി ജയ്ദീപ് ഓര്‍ക്കുന്നു. രണ്ടോ മൂന്നോ പ്രണയബന്ധങ്ങള്‍ അന്നേ ജോളിയ്ക്കുണ്ടായിരുന്നു. ഒന്‍പതരയോടെയെ ക്ലാസ് ആരംഭിയ്ക്കുകയുള്ളൂവെങ്കിലും എട്ടേകാലോടെ ക്ലാസില്‍ എത്തും. എന്നാല്‍ ക്ലാസ് തുടങ്ങിക്കഴിഞ്ഞാല്‍ അധികനേരം ആള്‍ ക്ലാസിലുണ്ടാവില്ല. സിനിമയ്ക്കും മറ്റുമായി കറക്കത്തിലായിരിയ്ക്കും ഏറിയ സമയവും.
കട്ടപ്പനയിലെ വീട്ടിലറിയിക്കാതെ ദിവസങ്ങളോളം പാലായില്‍ നിന്ന് ജോളി കറങ്ങാന്‍ പോകാറുണ്ട്. 1992 മുതല്‍ 95 വരെ നീണ്ട ബിരുദ ക്ലാസില്‍ രണ്ടുവര്‍ഷം മാത്രമാണ് ജോളി പഠിച്ചത്. ഹോസ്റ്റലില്‍ എന്തോ പ്രശ്‌നങ്ങള്‍ ഉണ്ടായതിനേത്തുടര്‍ന്ന് കോളേജിലും തുടരാന്‍ കഴിയാത്ത അവസ്ഥയാണുണ്ടായതെന്ന് ജയ്ദീപ് പറഞ്ഞു
പാലാ സ്വദേശിനിയും മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഉദ്യോഗസ്ഥയുമായിരുന്നു പഠനകാലത്ത് ജോളിയുടെ സുഹൃത്തുക്കള്‍. ഇരുവരുമായി കഴിഞ്ഞമാസം വരെ ഫോണിലും വാട്‌സ് ആപ്പിലുമൊക്കെ ജോളി ബന്ധപ്പെടാറുമുണ്ടായിരുന്നു.
ആത്മാര്‍ത്ഥ സുഹൃത്തായിരുന്നയാളില്‍ നിന്നുണ്ടായ ക്രൂരമായ സംഭനത്തിന്റെ ഞെട്ടലിലാണ് മുംബൈയിലുള്ള ജോളിയുടെ സുഹൃത്ത്. എന്‍.ഐ.ടി ലക്ചറാണെന്നാണ് ഇവരോടും പറഞ്ഞിരുന്നത്. പഠനകാലത്ത് പറഞ്ഞിരുന്നതും പ്രവര്‍ത്തിച്ചിരുന്നതുമായ പല കാര്യങ്ങളും തെറ്റാണെന്ന് ബോധ്യമായതായി പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത സഹപാഠി പറഞ്ഞു.
പാലാ സ്വദേശിനിയായ ജോളിയുടെ കൂട്ടുകാരിയെ ജോലി തട്ടിപ്പ് കേസില്‍ അടുത്തിടെ പോലീസ് പിടികൂടിയിരുന്നു. അവരുടെ ഭര്‍ത്താവിനെയും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഹൃദയാഘാതമെന്നാണ് യുവതി നാട്ടുകാരെ അറിയിച്ചിരുന്നത്. എന്നാല്‍ സംഭവം ആത്മഹത്യയെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ജോളിയുമായുള്ള യുവതിയുടെ സൗഹൃദം കൂട്ടിവായിയ്ക്കുമ്പോള്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്നെന്നും ഇവര്‍ പറയുന്നു.
കോളേജ് കാലത്തും തുടര്‍ന്നും ജോളിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നിരവധി സുഹൃത്തുക്കളെ ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. ഇവരില്‍ പലരും ജോളിയെ അറിയില്ലെന്നോ ഓര്‍മ്മയില്ലെന്നോ ആണ് പ്രതികരിച്ചത്. പരിചയമുണ്ടെന്ന് വ്യക്തമാക്കിയാല്‍ തലവേദനയാകുമെന്നും ഇവര്‍ കരുതുന്നു.
വഴിവിട്ട ബന്ധങ്ങള്‍, മോഷണം, മെച്ചപ്പെട്ട സ്ഥനാത്താണ് താന്‍ നിലനില്‍ക്കുന്നതെന്ന പ്രചരിപ്പിയ്ക്കാല്‍ തുടങ്ങി പില്‍ക്കാലത്ത് വലിയ കുറ്റകൃത്യങ്ങളിലേക്ക് നീങ്ങാനുള്ള ക്രിമിനല്‍ വാസന കൗമാര കാലത്തു തന്നെ ജോളി പ്രകടമാക്കിയിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ പ്രതികരണം വ്യക്തമാക്കുന്നത്.
കൂടത്തായി കൊലപാതക പരമ്പരയില്‍ ഓരോ ദിവസം കഴിയുംതോറും ട്വിസ്റ്റ് കൂടുകയാണ്. ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത് ബിഎസ്എന്‍എല്‍ ജീവനക്കാരനായ കക്കയം വലിയപറമ്പില്‍ വീട്ടില്‍ 55 കാരനായ ജോണ്‍സനാണ്. ജോളിയുമായി 5 വര്‍ഷമായി അടുപ്പത്തിലായിട്ട്. സംസ്ഥാന സര്‍ക്കാരിന്റെ വിരമിക്കല്‍ പ്രായം 56 ആണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ ആയതുകൊണ്ട് കുറച്ച് വര്‍ഷം കൂടി കിട്ടും. അങ്ങനെ വരുമ്പോള്‍ ഈ റിട്ടയര്‍മെന്റ് പ്രായത്തില്‍ എന്തിനാ പാവം ജോണ്‍സനെ ജോളി ജോസഫ് വലയില്‍ വീഴ്ത്തിയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
കാണാന്‍ വലിയ ലുക്കും ഇല്ല. എല്ലാവരും നല്ല സൗന്ദര്യവാനും ചുറുചുറുക്കുമുള്ള ജോണ്‍സണേയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഫോട്ടോ വന്നതോടെ ഈ പാവം പിടിച്ച ഗൃഹനാഥനെ എന്തിന് വട്ടം ചുറ്റിച്ചു എന്ന് തോന്നിപ്പോകും. അത് തന്നെയാണ് ജോണ്‍സന്റെ വീട്ടുകാര്‍ക്കും പറയാനുള്ളത്. ജോളിയോട് അടുത്തതോടെ ചിലവിന് പോലും കാശ് വീട്ടില്‍ കൊടുക്കില്ലത്രെ. ജോളിയുടെ ഒട്ടുവിദ്യയില്‍ ജോണ്‍സന്‍ മയങ്ങിപ്പോയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്തായാലും ജോളി അകത്തായതോടെ ഏറ്റവുമധികം ആശ്വസിക്കുന്നത് ജോണ്‍സന്റെ ഭാര്യയും മക്കളുമാണ്.
കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി മൂന്നാമതൊരു വിവാഹത്തിനായി രണ്ടാം ഭര്‍ത്താവ് പൊന്നാമറ്റത്തില്‍ ഷാജു സക്കറിയയെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടതായി പോലീസ് കണ്ടെത്തിയതോടെയാണ് ജോണ്‍സന്‍ കളം നിറയുന്നത്. പോലീസിന്‍ന്റെ സംശയ ലിസ്റ്റിലുള്ള ജോണ്‍സനെ സ്വന്തമാക്കാനായാണു ഷാജുവിനെ അപായപ്പെടുത്താന്‍ ആഗ്രഹിച്ചതെന്നാണ് ജോളിയുടെ മൊഴി. ശാസ്ത്രീയ തെളിവുകള്‍ നിരത്തിയുള്ള അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിലാണിക്കാര്യം ജോളി വെളിപ്പെടുത്തിയത്.
ഷാജുവിനെ അപായപ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നില്‍ ആശ്രിത നിയമനവും മുന്നില്‍ കണ്ടിരുന്നതായും ജോളി സമ്മതിച്ചു. ഇതിനായി ബിഎസ്എന്‍എല്‍ ജീവനക്കാരന്റെ ഭാര്യയായ അധ്യാപികയേയും കൊലപ്പെടുത്താന്‍ ശ്രമം നടത്തി. ഭാഗ്യംകൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. മുക്കം ആനയാംകുന്ന് സ്‌കൂളിലെ അധ്യാപകനായ ഷാജു മരിച്ചാല്‍ തനിക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുമെന്നതിനാലാണ് അപായപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് ജോളിയുടെ മൊഴി. അതേസമയം ഗൂഢാലോചനയില്‍ ആര്‍ക്കെല്ലാം പങ്കുണ്ടെന്നത് സംബന്ധിച്ച് ജോളി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ഷാജുവിനെ അപായപ്പെടുത്താനും മൂന്നാമത് വിവാഹം ചെയ്യാനും തീരുമാനിച്ചതിനെ സാധൂകരിക്കുന്ന നിരവധി തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ജോണ്‍സണോടൊപ്പം ജോളി ബംഗളൂരു, കോയമ്പത്തൂര്‍, തിരുപ്പുര്‍ തുടങ്ങി പലയിടങ്ങളിലേക്കും യാത്ര നടത്തിയതായും ഒരുമിച്ച് താമസിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. ശാസ്ത്രീയമായ ടവര്‍ ഡംപ് പരിശോധനയിലാണ് ജോളിയും ഇയാളും തമ്മില്‍ പലസ്ഥലങ്ങളിലും ഒരുമിച്ച് യാത്രചെയ്തതിന്റെ വിശദാംശം ക്രൈംബ്രാഞ്ചിനു ശേഖരിച്ചത്.
ഇരുവരും കുടംബാംഗങ്ങളൊത്ത് പലതവണ വിനോദസഞ്ചാരത്തിനും സിനിമയ്ക്കും പോയി. പിന്നീട് ജോളിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബിഎസ്എന്‍എല്‍ ജീവനക്കാരന്റെ ഭാര്യ ജോളിയുമായുള്ള സൗഹൃദം ഒഴിവാക്കുകയും ഭര്‍ത്താവിനെ താക്കീത് ചെയ്യുകയും ചെയ്തു. തൃക്കരിപ്പൂരില്‍ ജോലിയുണ്ടായിരുന്ന ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ഒന്നരവര്‍ഷം മുന്‍പ് കോയന്പത്തൂരിന് സ്ഥലം മാറിപ്പോയശേഷം ഇരുവരും തമ്മില്‍ കൂടുതല്‍ അടുക്കുകയായിരുന്നു. ജോളിയുമായുള്ള ബന്ധം ജോണ്‍സന്റെ കുടുംബത്തിലും അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയതായി അന്വേഷണസംഘം കണ്ടെത്തി. ഇയാളുടെ ഭാര്യയുടെ ബന്ധുക്കള്‍ ഇക്കാര്യത്തില്‍ പലപ്പോഴും താക്കീത് ചെയ്തിരുന്നതായും ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു. ബന്ധം ഒഴിവാക്കണമെന്ന് പലരും ആവശ്യപ്പെട്ടെങ്കിലും അത് തുടര്‍ന്നു. അതാണ് ഇപ്പോള്‍ പുറത്തായത്.
തൊണ്ണൂറുകളിൽ, സിനിമാ–സീരിയൽ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു നടനും നർത്തകനുമായ മധു മേനോൻ. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ശ്രദ്ധേയ കഥാപാത്രങ്ങളുമായി തിളങ്ങി നിന്ന മധു അക്കാലത്ത് വലിയ പ്രതീക്ഷ സമ്മാനിച്ച യുവനായകൻമാരിൽ ഒരാളായിരുന്നു. തെലുങ്കിലും ഹിന്ദിയിലും മലയാളത്തിലുമുൾപ്പടെ ശ്രദ്ധേയ സിനിമകളിൽ നായക–സഹനായക വേഷങ്ങൾ, വലിയ പരസ്യ ചിത്രങ്ങൾ, മലയാളം, തമിഴ്, തെലുങ്കു സീരിയലുകളിൽ കൈ നിറയെ അവസരങ്ങൾ… എന്നാൽ, തിരക്കിന്റെയും പ്രശസ്തിയുടെയും ഉയരങ്ങളിൽ നിൽക്കവേ, അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകൾ മധുവിന്റെ ജീവിതം മാറ്റിമറിച്ചു.
അതോടെ, നീണ്ട 14 വർഷം അദ്ദേഹം സിനിമയിൽ നിന്നു മാറി നിന്നു. സീരിയലുകളിലും സജീവമായിരുന്നില്ല. നൃത്ത വേദികളിലും മ്യൂസിക് ആൽബങ്ങളിലും മാത്രമായി മധുവിന്റെ സാന്നിധ്യം ചുരുങ്ങി. 2016 ൽ ‘തിലോത്തമ’ എന്ന ചിത്രത്തിലൂടെ മധു മടങ്ങി വന്നു. ഇപ്പോൾ അഭിനയ ജീവിതത്തിൽ വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ് മധു. തന്റെ അഭിനയ–വ്യക്തി ജീവിതത്തെക്കുറിച്ചും ഭാര്യ അനിതാ നായരുടെ പിന്തുണയെക്കുറിച്ചും ഏക മകളെക്കുറിച്ചുമെല്ലാം പ്രമുഖ പത്ര മാധ്യമത്തിന് നൽികിയ അഭിമുഖത്തിൽ നിന്നും
അച്ഛൻ എം.ജി.കെ നായർ ആദ്യം റെയിൽവേയിലായിരുന്നു. പിന്നീട് അഗ്രിക്കൾചർ ഡയറക്ടറായി. പാലക്കാടാണ് നാട്. പക്ഷേ, അച്ഛന്റെ ജോലിയുടെ ഭാഗമായി ഞങ്ങൾ പല സ്ഥലങ്ങളിലായിരുന്നു. ഞാൻ ജനിച്ചത് കർണാടകയിലെ ഹൂഗ്ലിയിൽ ആണ്. ആറു മാസം പ്രായമുള്ളപ്പോൾ ഹൈദരാബാദിലേക്ക് പോയി. അവിടെ നിന്നു ഡൽഹി. ഡൽഹി യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യം പഠിക്കുമ്പോൾ പരസ്യ ചിത്രങ്ങളിൽ സജീവമായി. പഠനം പൂർത്തിയാക്കും മുമ്പേ മുഴുവൻ സമയ അഭിനയ ജീവിതത്തിലേക്കു കടന്നിരുന്നു.
1991–ൽ ഒരു ജീൻസിന്റെ പരസ്യത്തിൽ അഭിനയിച്ചു. അതാണ് തുടക്കം. അതേ വർഷം തന്നെ ഒരു ഡോക്യുമെന്ററിയിലും ഒരു തെലുങ്ക് സിനിമയില്‍ പാട്ടു രംഗത്തിലും അഭിനയിച്ചു. അതിനുശേഷം മദ്രാസിലേക്കു വന്നു. 92 ല്‍ ആണ് മലയാളത്തിലെ എന്റെ ആദ്യ ടെലിവിഷൻ പ്രോഗ്രാം ചെയ്തത്, ‘സിനിമ സിനിമ’ എന്ന പേരിൽ. ശേഷം 92–93 ൽ ‘കഥ തുടരുന്നു’ എന്ന സീരിയൽ. പിന്നീട് മലയാളത്തിൽ ‘മഴവിൽ കൂടാരം’, തെലുങ്കിൽ സഹനായകനായി രണ്ടു സിനിമകൾ എന്നിവയിലും അഭിനയിച്ചു. 1994 ൽ ‘എഴു മുഖങ്ങൾ’ എന്ന സീരിയലിൽ നായകനായി. അതു ബ്രേക്കായി. തുടർന്ന് ‘പേയിങ് ഗസ്റ്റ്’. അതിലും നായകനായിരുന്നു. 98 ൽ ‘പ്യാസി ആത്മാ’ എന്ന ഹിന്ദി ചിത്രത്തിലും നായകനായി. തമിഴ് സീരിയലുകളും ചെയ്തു. അക്കാലത്ത് സിനിമയും സീരിയലും ഒന്നിച്ചു കൊണ്ടു പോകുകയായിരുന്നു. ഇതു ചെയ്യും ഇതു ചെയ്യില്ല എന്നൊന്നും ഒരിക്കലും ചിന്തിച്ചിട്ടില്ല.
99 ൽ ആണ് തിരുവനന്തപുരത്ത് താമസമാക്കിയത്. അതിനു ശേഷവും ‘ദൈവത്തിന്റെ മക്കൾ’ എന്ന സീരിയൽ, ‘കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ’ തുടങ്ങിയ സിനിമകൾ ഒക്കെ ചെയ്തു. ആ സമയത്താണ് ഞാൻ നായകനായ ‘ഗന്ധർവരാത്രി’ എന്ന സിനിമ വന്നത്. അത് കരിയർ മറ്റൊരു വഴിക്കാക്കി. മലയാളത്തിലെ ഒരു വലിയ സംവിധായകനായിരുന്നു അതിലെ നായകൻ. ഒരു മുഖ്യധാരാ സിനിമയായി ഷൂട്ട് തുടങ്ങിയ ‘ഗന്ധർവരാത്രി’ പക്ഷേ തിയേറ്ററിലെത്തിയത് ‘എ പടം’ എന്ന ലേബലിലാണ്. ഷക്കീല തരംഗം ആഞ്ഞടിച്ച സമയമായിരുന്നു. വിതരണക്കാരുടെ ചതി. അത് എന്നെ സങ്കടപ്പെടുത്തി. മലയാളത്തിൽ സിനിമ ചെയ്യുന്നതിനോട് മടുപ്പും തോന്നി. അതിലെ നായിക തെലുങ്കില്‍ നിന്നു വന്ന ഒരു കുട്ടിയായിരുന്നു. ചതിക്കപ്പെട്ടതോടെ അവളും കരിയർ തകർന്നു തിരിച്ചു പോയി.
ഞാന്‍ ഉൾപ്പെടുന്ന ഒരു മോശം സീൻ പോലും ആ സിനിമയിൽ ഉണ്ടായിരുന്നില്ല. സിനിമ മൊത്തത്തിലും അത്ര പ്രശ്നമുണ്ടായിരുന്നില്ല. പക്ഷേ, ലേബൽ ഇതായിപ്പോയി. ആ കാലഘട്ടത്തിൽ പലർക്കും ഈ അബദ്ധം പറ്റിയിട്ടുണ്ട്. സിനിമ റിലീസായപ്പോൾ അച്ഛനും അമ്മയും കൂടി എറണാകുളത്തെ ഒരു തിയറ്ററിൽ സിനിമ കാണാന്‍ പോയി. പക്ഷേ, ഗെയിറ്റിൽ സെക്യൂരിറ്റി അമ്മയെ തടഞ്ഞു, സ്ത്രീകളെ കയറ്റി വിടാൻ പറ്റില്ല എന്നു പറഞ്ഞു. അവർ സിനിമ കാണണം എന്നു എനിക്കു നിർബന്ധമായിരുന്നു. ഈ കോലാഹലം ഉണ്ടായത്ര പ്രശ്നങ്ങളൊന്നു ആ സിനിമയിൽ ഇല്ലെന്നും ഞാൻ മോശമായി ഒന്നും ചെയ്തിട്ടില്ലെന്നും അവർക്ക് ബോധ്യമാകണം എന്നു തോന്നി. അതിനു ശേഷം അത്തരം സിനിമകളിലേക്ക് ധാരാളം ഓഫറുകൾ വന്നെങ്കിലും ഒന്നും ചെയ്തില്ല. ആ സമയത്ത് തന്നെ ഷഡ്കാല ഗോവിന്ദ മാരാരുടെ ജീവചരിത്രം പറയുന്ന, ഞാൻ നായകനാകുന്ന ‘സ്വരരാഗഗംഗ’ എന്ന ചിത്രവും ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. പക്ഷേ, ആ സിനിമ റിലീയായില്ല. അത് റിലീസായെങ്കിൽ കരിയർ മറ്റൊന്നാകുമായിരുന്നു.
2002 മുതൽ 2016 വരെ 14 വർഷം ഞാൻ സിനിമയിൽ നിന്നു മാറി നിന്നു. അമ്മ കാർത്തികയ്ക്ക് അസുഖം വന്നു കിടപ്പിലായപ്പോൾ പരിചരിക്കാൻ വേണ്ടിയാണ് ബ്രേക്ക് എടുത്തത്. 2004 ജൂണിൽ അമ്മ മരിച്ചു. പിന്നീട് നൃത്തത്തിലും മ്യൂസിക് ആൽബങ്ങളിലും മാത്രമായി ശ്രദ്ധ. ഒപ്പം നല്ല വേഷവുമായി സിനിമയിലേക്കു മടങ്ങിവരാൻ വർക്കൗട്ടുകളും തുടങ്ങിയിരുന്നു. എനിക്കു തോന്നുന്നത് ആ 14 വർഷം പ്രേക്ഷകർ എന്നെ മറക്കാതിരുന്നത് ആൽബങ്ങള്‍ കാരണമാണ് എന്നാണ്. 2016 ൽ, ‘തിലോത്തമ’ എന്ന സിനിമയിലൂടെയാണ് തിരിച്ചു വരവ്. ഇപ്പോൾ തെലുങ്കിലും മലയാളത്തിലും സീരിയലിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ്. നൃത്ത വേദികളിലും തിരക്കുണ്ട്. നൃത്തം ചെറുപ്പത്തിലേ ചെയ്യുന്നുണ്ട്. ഹൈദരാബാദിൽ ഞങ്ങൾ സുഹൃത്തുക്കൾ ചേർന്ന് ഒരു ട്രൂപ്പ് ഉണ്ടായിരുന്നു.
2006 ൽ ആയിരുന്നു അനിതയുമായുള്ള വിവാഹം. പ്രണയം എന്നു പറയാന്‍ പറ്റില്ല. പരസ്പരം മനസ്സ് തുറന്ന് സംസാരിച്ച്, ഒരുമിച്ച് ജീവിക്കാം എന്നു തീരുമാനിക്കുകയായിരുന്നു. ഞങ്ങൾക്ക് ഒരു മോൾ. തനിമ എന്നാണ് പേര്. മോൾ ജനിച്ച ശേഷം അനിതയും ഞാനും കൂടി കുഞ്ഞിന്റെ അടുത്തു നിന്നു മാറി നിൽക്കാവുന്ന ഒരു സാഹചര്യമായിരുന്നില്ല. അതും ബ്രേക്ക് നീളാൻ കാരണമായി. മോൾ ഏഴാം ക്ലാസിൽ പഠിക്കുന്നു. അനിത ഇപ്പോൾ മലയാളത്തിൽ ‘സ്ത്രീപഥം’ എന്ന സീരിയൽ ചെയ്യുന്നു. തമിഴിൽ ചെയ്ത സീരിയലും ഹിറ്റായിരുന്നു.
പ്രഭു എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ നടന്ന സംഭവ ബഹുലമായ യാഥാര്‍ത്ഥ്യങ്ങള്‍ ആണ് ഇന്നലെ വൈകുന്നേരം മുതല്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ച് ആ കുറിപ്പില്‍ അദ്ദേഹത്തിന്റെ ചരിത്രവും ജീവിതവും പാഠവും എല്ലാമുണ്ട്.
കുറിപ്പിന്റെ പൂർണ്ണ രൂപം
“ക്യാന്‍സര്‍ വന്നത് കാരണം 27 വര്‍ഷം എന്നെ കൊണ്ട് നടന്ന എന്റെ കാലുപോയി.കാലുപോയത് കാരണം കരളു പങ്കിട്ടു സ്നേഹിച്ച പെണ്ണും പോയി.പിന്നെയും ഒരുപാടൊരുപാട് പോയി.ഞാനേറെ സ്നേഹിച്ച എന്നെ ഏറെ സ്നേഹിച്ച കളിക്കളവും ഫുട്‌ബോളും കബഡിയും എന്നെ വിട്ടുപോയി.കുടുംബത്തിന്റെ വരുമാനം പോയി.അതുവരെയുള്ള സമ്പാദ്യം പോയി. ഞാനെന്ന ശരീരത്തില്‍ നിന്ന് ജീവന്‍ പോലും പുറത്തു പോകാന്‍ വെമ്പൽ കൊണ്ടു.
പക്ഷെ ഇതൊക്കെ പോയപ്പോഴും ഞാന്‍ പിടിച്ചു നിന്നു.ജീവന്‍ തന്ന് കൂടെയുണ്ടാകുമെന്ന് പറഞ്ഞവള്‍ ഒരു കാലില്ലാത്ത എന്നെ വേണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി.പല രാത്രികളിലും എന്റെ തലയിണകള്‍ നനഞ്ഞു കുതിര്‍ന്നു.രണ്ടുകാലില്‍ നിന്നപ്പോള്‍ ഞാന്‍ വാങ്ങി കൊടുത്ത കുപ്പിവളകളും വസ്ത്രങ്ങളും ഒക്കെ അവള്‍ക്ക് ഒത്തിരി ഇഷ്ടമായിരുന്നു. നിറഞ്ഞ ഭാരമുള്ള ഗ്യാസ് സിലിണ്ടര്‍ ലോറിയിലേക്ക് കയറ്റുന്ന ജോലി ചെയ്ത് ചോര നീരാക്കി ഞാനുണ്ടാക്കിയ പൈസ അവളുടെ ഓരോരോ ആവശ്യങ്ങള്‍ക്ക് കൊടുക്കുമ്പോൾ എന്റെ മനസ്സില്‍ ഒരു ഭര്‍ത്താവിന്റെ സന്തോഷമായിരുന്നു. കയ്യും നടുവും വേദനിച്ചു ചൂടുവെള്ളത്തില്‍ ആശ്വാസം കണ്ടെത്തുമ്പോഴും അവള്‍ക്ക് ഒരു കുറവും വരരുത് എന്നത് എന്നിലെ ആണിന്റെ വാശിയായിരുന്നു.എന്തിനേറെ പറയുന്നു അവളുടെ പീരിയഡ്സ് സമയത്ത് അവള്‍ക്ക് വേണ്ട നാപ്കിന്‍ വാങ്ങാന്‍ പോലും അവളുടെ വീട്ടുകാരെ ഞാന്‍ സമ്മതിച്ചിരുന്നില്ല. പക്ഷെ അവളെന്നോട് പറഞ്ഞ വാക്കുകള്‍ ഒരു വെള്ളിടി പോലെ എന്റെ കാതില്‍ ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു.ഈ ഒരു കാലില്‍ നിങ്ങള്‍ എന്തു ചെയ്യാനാണ്.”
“സ്വന്തം കാര്യത്തിന് പോലും ഇനി മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്ന നിങ്ങള്‍ക്ക് എങ്ങനെ എന്നെ സംരക്ഷിക്കാന്‍ കഴിയും.ഈ ഒറ്റക്കാലുള്ള നിങ്ങളെ ഞാന്‍ കല്യാണം കഴിച്ചാല്‍ നമ്മളെങ്ങനെ മുന്നോട്ട് ജീവിക്കും.ഞാന്‍ കുറച്ചു പ്രാക്ടിക്കല്‍ ആകുകയാണ്.എന്നു പറഞ്ഞിട്ട് ഞാന്‍ വാങ്ങിക്കൊടുത്ത പുടവയും ഉടുത്തുകൊണ്ട് അവള്‍ മറ്റൊരാളുടെ ജീവിതത്തിലേക്ക് നടന്നുകയറി.ഞാന്‍ ആ ഹതഭാഗ്യന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.അവളെ ഒരു മാലാഖയെപ്പോലെ നോക്കിയ എന്നെ സ്നേഹിക്കാത്ത അവള്‍ നിന്നെയെങ്കിലും ആത്മാര്‍ത്ഥമായി സ്നേഹിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.പ്രാക്ടിക്കല്‍ ആയി ചിന്തിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ നിങ്ങളുടെ രണ്ടാളുടെയും ലൈഫില്‍ ഉണ്ടാകരുതെ എന്നും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.”
“നിന്റെ വാക്കുകള്‍ എനിക്കൊരു ഊര്‍ജ്ജമാണ് തന്നത് മോളേ.നല്ല നട്ടെല്ലുള്ള ആണ്‍പിള്ളേര്‍ക്ക് ഒരു കാല്‍ തന്നെ ധാരാളമാണ് മുത്തേ.രണ്ടു കാലില്‍ നിന്നതിനെക്കാള്‍ സ്‌ട്രോങ് ആണ് ഇപ്പോഴത്തെ ഞാന്‍.ഇനി എന്റെ ഓരോ വിജയങ്ങളും നീ കണ്ണ് തുറന്ന് കണ്ടോളൂ.എന്നെ ഉപേക്ഷിച്ചു പോയപ്പോള്‍ ഞാനങ്ങു തകര്‍ന്നു പോകുമെന്ന് നീ കരുതിയല്ലേ.ഞാന്‍ അധികനാള്‍ ജീവിക്കില്ല എന്നു നീ വിചാരിച്ചിട്ടുണ്ടാകും അല്ലേ.ജീവനെടുക്കാന്‍ വന്ന ക്യാന്‍സറിനെ തോല്‍പ്പിച്ച് ഇങ്ങനെ നെഞ്ചു വിരിച്ചു നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ മരണത്തിനെ പോലും പേടിയില്ലാത്ത മനസ്സ് വാര്‍ത്തെടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ നിനക്ക് എന്നെ തകര്‍ക്കാന്‍ പോയിട്ട് ഒന്നു തളര്‍ത്താന്‍ പോലും ആകില്ല.നിന്നോട് എനിക്കൊന്നേ പറയാനുള്ളൂ പെണ്ണേ.എന്റെ ഒപ്പം ജീവിക്കാനുള്ള യോഗ്യത നിനക്കില്ല.”
“നിന്റത്ര തൊലിവെളുപ്പും ഭംഗിയും ഇല്ലെങ്കിലും മനസ്സ് കൊണ്ട് ദേവിയായ ഒരു കുട്ടി എന്നെങ്കിലും എന്റെ ജീവിതത്തിലേക്കും വരും.അവളുടെ കാലില്‍ തൊടാനുള്ള യോഗ്യത പോലും നിനക്കില്ല.എന്നെ തള്ളിപ്പറഞ്ഞ നിന്റെ വായ് കൊണ്ട് എന്നെ നഷ്ടപെടുത്തിയത്തിന് നീ കരയുന്ന ഒരു ദിവസം വരും.ഒരു പക്ഷെ പ്രണയത്തേക്കാള്‍ ആത്മാര്‍ത്ഥത സൗഹൃദത്തിനാണെന്ന് എന്റെ കൂട്ടുകാരും വേണ്ടപ്പെട്ടവരും എന്നെ പഠിപ്പിച്ചു.ഇന്ന് ഞാനിങ്ങനെ ജീവനോടെ ചിരിച്ചു നില്‍ക്കുന്നത് ആ സ്നേഹം ഒന്നുകൊണ്ടു മാത്രമാണ്. ചങ്ക് തന്ന് നമ്മളെ സ്നേഹിക്കാന്‍ നമ്മുടെ കൂട്ടുകാര്‍ കൂടെയുണ്ടെങ്കില്‍ എന്ത് ക്യാന്‍സര്‍.എന്തിന് കാല്.”
രാജ്യത്ത് വീണ്ടും നോട്ട് നിരോധനമോ? 2000 ന്റെ നോട്ട് കുറഞ്ഞു തുടങ്ങിയതോടെയാണ് റിസര്‍വ് ബാങ്ക് വിശദീകരണവുമായി രംഗത്തെത്തിയത്. 2000 നോട്ടുകളുടെ അച്ചടി നിറുത്തിയെന്നതാണ് വസ്തുത. രാജ്യത്തെ കളളപ്പണ ഇടപാടുകള്‍ തടയുന്നതിന്റെ ഭാഗമായുള്ള നടപടിയെ തുടര്‍ന്ന് 2000 രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് അവസാനിപ്പിച്ചു.
വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.2019-20 സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ടുപോലും ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡ് അച്ചടിച്ചിട്ടില്ലെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്.
എടിഎമ്മുകളില്‍ അനുഭവപ്പെട്ട 2000 രൂപ നോട്ടിന്റെ ക്ഷാമത്തിന് പിന്നാലെയാണ് വിവരാവകാശ അപേക്ഷയില്‍ അച്ചടി നിര്‍ത്തിയതായുളള റിസര്‍വ് ബാങ്കിന്റെ തീരുമാനം പുറത്തുവന്നത്. ഘട്ടം ഘട്ടമായാണ് നോട്ടിന്റെ അച്ചടി നിര്‍ത്താനായി റിസര്‍വ് ബാങ്ക് തീരുമാനിക്കുന്നത്. ആദ്യം നോട്ട് അച്ചടിച്ച് ഇറക്കുന്നതില്‍ കുറവ് വരുത്തി പിന്നീടത് പൂര്‍ണമായും നിര്‍ത്തുകയായിരുന്നു.
ഈ തീരുമാനത്തിന്റെ തുടര്‍ച്ചയായി 2000 രൂപയുടെ നോട്ടുകള്‍ പ്രചാരണത്തില്‍ നിന്നും പിന്‍വലിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 2000ത്തിന്റെ 3,542,991 മില്യണ്‍ നോട്ടുകളാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. 2017-18 സാമ്പത്തിക വര്‍ഷമാകട്ടെ ഇതിന്റെ 5 ശതമാനം മാത്രമാണ് പുറത്തിറക്കിയതെന്നും ആര്‍ബിഐ രേഖകള്‍ വ്യക്തമാക്കുന്നു.
2016 ഡിസംബര്‍ 8ന് 500, 1000 നോട്ടുകള്‍ രാജ്യത്ത് നിരോധിച്ചതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ട് അവതരിപ്പിച്ചത്. കള്ളപ്പണവും കൈക്കൂലിയും ഒഴിവാക്കാനാണ് നോട്ട് നിരോധനമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.ഇത് രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു.
യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് എലിസബത്ത് രാജ്ഞി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറിമി കോര്‍ബിന്‍. രാജ്ഞിയുടെ പ്രസംഗം ആശാവഹമാണ് എന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടപ്പോള്‍ പ്രസംഗം വെറും പ്രഹസനവും പ്രൊപ്പഗാണ്ട നടപടിയും മാത്രമാണ് എന്ന് ജെറിമി കോര്‍ബിന്‍ അഭിപ്രായപ്പെട്ടു. ആരോഗ്യം, പരിസ്ഥിതി തുടങ്ങിയവ സംബന്ധിച്ചും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടും പുതിയ നയങ്ങള്‍ പ്രഖ്യാപിച്ചു. നടപ്പാക്കാന്‍ പോകുന്നില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. പ്രസംഗം വിഡ്ഢിയുടെ സ്വര്‍ണമല്ലാതെ മറ്റൊന്നുമല്ല രാജ്ഞിയുടെ പ്രസംഗം എന്ന് കോര്‍ബിന്‍ അഭിപ്രായപ്പെട്ടു.
പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ രാജ്ഞിയുടെ പ്രസംഗത്തിന് മറുപടി നല്‍കുകയായിരുന്നു കോര്‍ബിന്‍. 26 ബില്ലുകളാണ് ജോണ്‍സണ്‍ ഗവണ്‍മെന്റ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇതില്‍ ഏഴെണ്ണം ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ടതാണ്. മത്സ്യബന്ധനം, കൃഷി, വ്യാപാരം, ധനകാര്യ സേവനങ്ങള്‍ തുടങ്ങിയവയ്ക്കായി പുതിയ രൂപരേഖകള്‍ ഉണ്ടാക്കുന്നത് സംബന്ധിച്ചുള്ളതാണിവ. ആരോഗ്യ സംബന്ധമായ കേസുകള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര എന്‍എച്ച്എസ് (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്) സംവിധാനം തുടങ്ങിയവ പുതിയ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.പൊതുജന സേവനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറിച്ചത് മൂലമുണ്ടായ പ്രശ്‌നങ്ങള്‍ വഷളാകാന്‍ പോവുകയാണ് എന്ന് കോര്‍ബിന്‍ അഭിപ്രായപ്പെട്ടു.