Latest News

ഹവായി: അമേരിക്കയില്‍ ഹവായിയിലെ ചരിത്രപ്രസിദ്ധമായ പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തിന് നേരെ  വെടിവെയ്പ്.   രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിയേറ്റ ചിലരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം.

വെടിവെയ്പ് നടത്തിയ അക്രമിയും സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. വെടിവെയ്പിനെ തുടര്‍ന്ന് പേള്‍ഹാര്‍ബറിലേക്കുള്ള ഗേറ്റുകള്‍ അടച്ചു. പ്രദേശം സുരക്ഷാ ജീവനക്കാര്‍ വളഞ്ഞു.

ഇന്ത്യന്‍ വ്യോമസേനാ മേധാവി ആര്‍.കെ.എസ്.ബഹദുരിയയും സംഘവും വെടിവെപ്പ് നടക്കുന്ന സമയം പേള്‍ ഹാര്‍ബറിലുണ്ടായിരുന്നുവെന്ന് വ്യോമസേനാ അധികൃതര്‍ അറിയിച്ചു. ഇവര്‍ സുരക്ഷിതരാണെന്നും സംഭവം സംഘത്തെ ബാധിച്ചിട്ടില്ലെന്നും വ്യോമസേന അറിയിച്ചു.

അമേരിക്കയടെ നാവിക-വ്യോമ സംയുക്ത താവളമാണ് പേള്‍ ഹാര്‍ബര്‍ ഹിക്കം. സൈനിക താവളത്തിനോട് ചേര്‍ന്ന് തന്നെ കപ്പല്‍ നിര്‍മാണ ശാലയും പേള്‍ ഹാര്‍ബറിലുണ്ട്. യുഎസ് സൈന്യത്തിന് വേണ്ട കപ്പലുകളും അന്തര്‍വാഹിനികളും ഇവിടെയാണ് നിര്‍മിക്കുന്നത്.

15 ഓളം അന്തര്‍വാഹിനികള്‍ ഇവിടെ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കപ്പല്‍ നിര്‍മാണ ശാലയുടെ സമീപത്താണ് വെടിവെപ്പ് നടന്നത്‌. 1941-ല്‍ ജപ്പാന്‍ പേള്‍ ഹാര്‍ബറിന് നേരെ നടത്തിയ ആക്രമണമാണ് അമേരിക്കയെ രണ്ടാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചത്‌.

കോട്ടയം: സിസ്‌റ്റര്‍ ലൂസി കളപ്പുര ബ്ലാക്‌ മാസിന്റെ ആളാണെന്ന്‌ പി.സി. ജോര്‍ജ്‌ എം.എല്‍.എ. സിസ്‌റ്റര്‍ ലൂസിയുടെ ആത്മകഥ വായിക്കുന്നതിലും നല്ലത്‌ ആത്മഹത്യ ചെയ്യുന്നതാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദികരുടെ പേരു പറയാന്‍ എന്തുകൊണ്ടാണ്‌ അവര്‍ തയാറാകാത്തത്‌..? സിസ്‌റ്റര്‍ ലൂസിയുടെ ആരോപണത്തിനു മെത്രാന്‍മാരാണ്‌ മറുപടി പറയേണ്ടത്‌.

എന്‍.ഡി.എയുമായുള്ള ബന്ധം പൂര്‍ണമായി ഉപേക്ഷിച്ചു. സംസ്‌ഥാനത്തെ ഏറ്റവും വലിയ കേഡര്‍ പാര്‍ട്ടിയായിട്ടും ബി.ജെ.പിയിലെ നേതാക്കള്‍ക്കു മത്സരിക്കണമെന്നല്ലാതെ ജയിക്കണമെന്നില്ല. ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണു നരേന്ദ്ര മോഡി. മോഡി സര്‍ക്കാര്‍ റിസര്‍വ്‌ ബാങ്ക്‌ കൊള്ളയടിക്കുകയാണെന്നും പി.സി. പറഞ്ഞു. രാഷ്‌ട്രീയത്തില്‍നിന്നു വിരമിക്കാന്‍ ആഗ്രഹിക്കുന്നില്ല. പൂഞ്ഞാറില്‍ തന്നെക്കാള്‍ മികച്ചവന്‍ വന്നാല്‍ രാഷ്‌ട്രീയം നിര്‍ത്തും. സമ്പത്തു മാത്രം കണ്ടുവളര്‍ന്ന ജോസ്‌ കെ. മാണിക്ക്‌ രാഷ്‌്രടീയ പാരമ്പര്യമില്ല.

സംസ്‌ഥാന സര്‍ക്കാര്‍ നിയോഗിച്ച ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ജീവിതനിലവാരം നോക്കി സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കാന്‍ ശുപാര്‍ശ ചെയ്യണം. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ പെന്‍ഷന്‍ 25,000 രൂപയായി നിജപ്പെടുത്തണം. സംസ്‌ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 42 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ശമ്പളവും 24 ശതമാനം പെന്‍ഷനുമായി നീക്കിവയ്‌ക്കേണ്ടിവരുന്നത്‌ വികസനത്തെ പിന്നോട്ടു നയിക്കുമെന്നും പി.സി. ജോര്‍ജ്‌ പറഞ്ഞു.

 കാരൂർ സോമൻ 

ഇലകളുടെ മറവിലൊളിഞ്ഞിരുന്ന് പകലിന്റെ മഹിമയെ മഞ്ഞക്കിളി വാഴ്ത്തിപ്പാടുന്നു . മുറ്റത്തു കമ്പിപ്പാരകൊണ്ട് തേങ്ങ പൊതിച്ചുകൊണ്ടു നിന്ന മാത്യുവിന്റെ അടുത്ത് സ്കൂട്ടർ നിർത്തി മകൻ സിബിനൊപ്പം പഠിച്ച അബിൻ വന്നു , മാത്യു അകത്തേക്ക് നോക്കിയിട്ട് അബിന്റെ അടുത്തേക്ക് ചെന്നു. മകനൊപ്പം പഠിച്ച അബി ജോലി ചെയ്ത് ജീവിക്കുമ്പോൾ മകൻ മദ്യത്തിലും കഞ്ചാവിലും ദിനങ്ങൾ തള്ളിവിടുന്നതോർത്തു ആ മിഴികൾ നനഞ്ഞു . മകനിൽ ധാരാളം സ്വപ്നങ്ങൾ നെയ്തെടുത്ത പിതാവിന്റെ മനസ്സിന്ന് പഴുത്തു പൊട്ടിക്കൊണ്ടിരിക്കുന്നു . പിതാവിന്റെ മനോവേദന മനസ്സിലാക്കി കയ്യിൽ കരുതിയ മൊബൈൽ കൈമാറിയിട്ട് പറഞ്ഞു , ” അങ്കിൾ നമ്മൾ പറഞ്ഞതുപോലെ ഈ ഫോൺ അവന്റെ കയ്യിൽ കൊടുത്തിട്ട് ഞാൻ പറഞ്ഞതുപോലെ പറയണം , ഞങ്ങളുടെ ഈ നാടകത്തിൽ അവൻ വീഴും ‘ , പിതാവ് സങ്കടപ്പെട്ടു പറഞ്ഞു . ‘ എങ്ങനെയും അവനെ രക്ഷിക്കണം കുഞ്ഞേ , എത്ര പിള്ളേരാണ് ഇങ്ങനെ നശിക്കുന്നത് ‘ , മകനെയോർത്തു ചിന്തിച്ചുഴലുന്ന പിതാവിനെ ധൈര്യപ്പെടുത്തിയിട്ട് അബി മടങ്ങി.

അബി പോകുന്നതും നോക്കി ദുഖ ചിന്തയോട് സ്വന്തം മകനെയോർത്തു . അമ്മയില്ലാത്ത മകനെ താലോലിച്ചു വളർത്തിയതിന്റെ ശിക്ഷയാണ് ഇന്നനുഭവിക്കുന്നത് , അവന്റെ എല്ലാം ആഗ്രഹങ്ങൾക്കും കൂട്ടുനിൽക്കാതെ അച്ചടക്കത്തോട് വളർത്തിയിരുന്നെങ്കിൽ യൗവ്വന പ്രായത്തിൽ അബിയെപ്പോലെ ജീവിക്കുമായിരിന്നു. കൂട്ടം തെറ്റിയ ആനകുട്ടികളെപ്പോലെ ജീവിക്കുന്ന കൂറെ മക്കൾ. കഴിഞ്ഞ രാത്രിയിൽ കുടിച്ചു കൂത്താടി വന്ന മകൻ രാവിലെ പുറത്തേക്ക് വന്നപ്പോൾ കയ്യിലിരുന്ന മൊബൈൽ കൊടുത്തിട്ട് പറഞ്ഞു , ‘ ഈ ഫോൺ വിവാഹ വീട്ടിൽ നിന്നും കിട്ടിയതാണ് , നിന്നെപ്പോലെ വേലയും കൂലിയുമില്ലത്ത ആരോ കളഞ്ഞിട്ട് പോയതാ. വിളിക്കുമ്പോൾ അങ്ങ് കൊടുക്ക്. പിന്നെ കള്ളുകുടിച്ചു അർദ്ധരാത്രിവരെ ഇരിക്കാതെ നേരത്തെ വീട്ടിലെത്തണം ‘ . എല്ലാം മൂളികേട്ട സിബിൻ റോഡിലെത്തി കൂട്ടുകാരൻ കിരണിനെ വിളിച്ചുവരുത്തി . അവർ മൊബൈൽ പരിശോധിച്ചു . “ എടാ ഈ താടിക്കാർ മുക്കുടിയന്മാർ മാത്രമല്ല കഞ്ചാവടിക്കുന്നവർ കൂടിയാണ് താടിക്കാരിൽ ഒരാൾ പറയുന്നു . ” നിന്റെ ഈ താടി കാണാൻ ഒരു സുഖമില്ല . വടിച്ചു കളയെടാ ‘ , അതിനുള്ള മറുപടി , ‘ പോടാ ഈ താടി എന്റെയൊരു വികാരമാണ് . അത് വടിക്കാൻ പറ്റില്ല ‘ , മൊബൈൽ കിട്ടിയതിൽ കിരണും സിബിനും സന്തുഷ്ടരാണ് . ഒരു കുപ്പി വാങ്ങാനുള്ള തുക കിട്ടുമെന്നുറപ്പിച്ചു. പ്രതീക്ഷിച്ചതുപോലെ ഫോണിൽ വിളിയെത്തി . അവർ പറഞ്ഞിടത്തു സിബിനെത്തി . വീൽ ചെയറിൽ മൊബൈൽ നഷ്ടപ്പെട്ട യൗവ്വനക്കാരനെ ഉന്തി ഒരാളെത്തി . വീൽ ചെയറിൽ വന്നവൻ മദ്യവും മയക്കുമരുന്നും കഴിച്ചു വാഹനമോടിച്ചു അപകടത്തിൽപ്പെട്ടതും , ചോര വാർന്നുപോയതും , വീൽ ചെയറിലായതും , കണ്ണീരിന്റെ കഥകൾ വിവരിച്ചു . സിബിന് പ്രതിഭലമായി ഒരു കുരിശു മാല സമ്മാനിച്ചിട സന്തോഷത്തോടെ യാത്രയാക്കി . അയാൾ പറഞ്ഞ വാക്കുകൾ സിബിന് പുതു ജീവൻ പകരുന്നതായി തോന്നി . മനസ്സാകെ ഇളകി മറിഞ്ഞു . നാളെ താനും ഈ വീൽ ചെയറിൽ ഇരിക്കേണ്ടി വരുമോ ? കണ്ണുകൾ ഈറനണിഞ്ഞു . മകന്റെ പെട്ടന്നുണ്ടായ മാറ്റത്തിൽ പിതാവിന്റെ പിടയുന്ന ഹൃദയം ആനന്ദിച്ചു . മാത്യുവിന് അബിയോട് എന്തെന്നില്ലാത്ത ആദരവ് തോന്നി .

കാരൂർ സോമൻ

കിളിമാനൂർ (തിരുവനന്തപുരം)∙ ആറുകോടിയുടെ ബമ്പർ ലോട്ടറി അടിച്ച പണംകൊണ്ടു രത്നാകരൻ പിള്ള സ്ഥലം വാങ്ങി കുഴിച്ചപ്പോൾ കിട്ടിയത് 2600 പുരാതന നാണയങ്ങളുടെ നിധി. കീഴ്പേരൂർ തിരുപാൽക്കടൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു കിഴക്കു ഭാഗത്തെ പുരയിടത്തിൽ നിന്നാണു രാജഭരണ കാലത്തെ നാണയങ്ങളുടെ ശേഖരം കണ്ടെത്തിയത്. മൺകുടത്തിൽ അടച്ചു കുഴിച്ചിട്ട നിലയിലാണു നാണയങ്ങൾ കണ്ടെടുത്തത്.

വെള്ളല്ലൂർ കീഴ്പേരൂർ രാജേഷ് ഭവനിൽ മുൻ പഞ്ചായത്ത് അംഗം ബി.രത്നാകരൻ പിള്ളയുടെ പുരയിടത്തിൽ നിന്ന് ഇന്നലെ രാവിലെ 10 മണിയോടെയാണു ‘നിധി’ കണ്ടെടുത്തത്. 20 കിലോയുണ്ട് നാണയശേഖരം. ചില നാണയങ്ങളിൽ ചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവിന്റെ മുഖചിത്രവും ബാലരാമവർമ മഹാരാജ ഓഫ് ട്രാവൻകൂർ എന്ന് ഇംഗ്ലിഷിൽ രേഖപ്പെടുത്തലുമുണ്ട്.. ഒന്നര വർഷം മുൻപ് രത്നാകരൻ പിള്ള വിലയ്ക്കു വാങ്ങിയ 27 സെന്റ് വസ്തുവിൽ കൃഷി ചെയ്യുന്നതിനായി 2 പേർ കിളച്ചു കൊണ്ടിരിക്കെയാണു കുടം കണ്ടെത്തിയത്. നാണയശേഖരം കണ്ടയുടൻ രത്നാകരൻ പിള്ള ചിത്രമെടുത്തു വാട്സാപിൽ ഇട്ടു. പിന്നാലെ കിളിമാനൂർ പൊലീസിലും അറിയിച്ചു.

ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ മുഖം ആലേഖനം ചെയ്ത നാണയം.

തുടർന്നു പുരാവസ്തു വകുപ്പു സ്ഥലത്ത് എത്തി കൂടുതൽ പരിശോധനയ്ക്കായി നാണയശേഖരം ഏറ്റുവാങ്ങി. ക്ലാവ് പിടിച്ചതിനാൽ ലാബിൽ പരിശോധന നടത്തിയാൽ മാത്രമേ നാണയത്തിന്റെ പഴക്കം അറിയാൻ കഴിയൂ. ക്ഷേത്രവും സ്ഥലവും കൂടുതൽ പരിശോധിക്കാൻ വീണ്ടും എത്തുമെന്നു പുരാവസ്തു വകുപ്പ് അറിയിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള തിരുപാൽക്കടൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും കവടിയാർ കൊട്ടാരവുമായി ബന്ധമുണ്ടെന്നു നാട്ടുകാർ പറയുന്നു കേരള ലോട്ടറിയുടെ 2018–ലെ ക്രിസ്മസ് പുതുവർഷ ബംപർ സമ്മാനമാണു രത്നാകരൻ പിള്ളയ്ക്കു ലഭിച്ചത്.

2018 സെപ്റ്റംബറിൽ അവസാനിച്ചതാണു വിവാദ ആൾദൈവം നിത്യാനന്ദയുടെ പാസ്‌പോർട്ടിന്റെ കാലാവധി. പുതുക്കി നൽകണമെന്ന ആവശ്യം കർണാടക പൊലീസ് തള്ളുകയും ചെയ്തു. ബലാത്സംഗക്കേസും കുട്ടികളെ തട്ടിക്കൊണ്ടു പോയി അനധികൃത തടവിൽ വച്ചെന്നുള്ള കേസും നിലനിൽക്കുന്നതിനിടെ ഇടക്കാലത്ത് ഇയാൾ അപ്രത്യക്ഷനായി. ഇന്ത്യ വിട്ടെന്ന് ഗുജറാത്ത് പൊലീസ് കഴിഞ്ഞ മാസം റിപ്പോർട്ടും നൽകി. എന്നാൽ ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ് നിത്യാനന്ദ. പാസ്‌പോർട്ടില്ലാതെ രാജ്യം വിട്ട ഇയാൾ സ്വന്തമായി പാസ്‌പോർട്ടുള്ള ഒരു രാജ്യം തന്നെയാണിപ്പോൾ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങിക്കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ ഹിന്ദുരാഷ്ട്രത്തിലേക്കു സ്വാഗതമെന്നു പറഞ്ഞ് ‘ഭക്തരിൽ’ നിന്ന് സംഭാവനയും സ്വീകരിക്കുന്നു. സൗജന്യ ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങി ഗുരുകുല സമ്പ്രദായം വരെയായി കൈലാസ എന്നു പേരിട്ട ഈ ദ്വീപിന്റെ വിശദവിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെയും രാജ്യത്തിനായുള്ള പ്രത്യേക വെബ്സൈറ്റിലൂടെയും നിത്യാനന്ദ പുറത്തു വിട്ടു കഴിഞ്ഞു.

കൈലാസത്തിനു സ്വന്തമായി പാസ്പോർട്ടും പതാകയും ദേശീയ ചിഹ്നവുമെല്ലാമുണ്ട്. അതിരുകളില്ലാത്ത രാജ്യമായിരിക്കും ഇത്. ലക്ഷ്യമിടുന്നത് ലോകമെമ്പാടുമുള്ള ഹിന്ദുക്കളെയാണ്, അതും സ്വന്തം രാജ്യത്ത് ഹിന്ദുമത പ്രകാരം ജീവിക്കാനുള്ള എല്ലാ ‘അവകാശങ്ങളും’ നഷ്ടപ്പെട്ടവരെ. ജാതി, ലിംഗം, പ്രദേശം, വിഭാഗം ഇങ്ങനെ ഒന്നിന്റെയും തരംതിരിവില്ലാതെ ഭക്തർക്ക് കൈലാസത്തിലേക്കു സ്വാഗതമെന്നും വെബ്സൈറ്റ് പറയുന്നു. സമാധാനത്തോടെ ഇവിടെ ജീവിക്കാം. സ്വന്തം ആധ്യാത്മികജീവിതം ആസ്വദിക്കാം. സ്വന്തം കലയും സംസ്കാരവും പ്രകടമാക്കാം. ആരും അപകീർത്തിപ്പെടുത്താനോ ഇടപെടാനോ ഉണ്ടാകില്ല.

ക്ഷേത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ജീവിതവ്യവസ്ഥയായിരിക്കും ഇവിടെ. മൂന്നാം കണ്ണിന്റെ ശാസ്ത്രം, യോഗ, ധ്യാനം എന്നിവയും ഗുരുകുല സമ്പ്രദായത്തിലൂടെ പഠിപ്പിക്കും. ഈ ദ്വീപു രാഷ്ട്രത്തിന് ഒരു സർക്കാരുമുണ്ടാകും. ആഭ്യന്തര സുരക്ഷ, പ്രതിരോധം, സാങ്കേതികം, ധനകാര്യം, വാണിജ്യം, ഭവനകാര്യം, മനുഷ്യസേവനം, വിദ്യാഭ്യാസം തുടങ്ങി പല വകുപ്പുകളുമുണ്ട്. ചിലതിന്റെ തലപ്പത്ത് നിത്യാനന്ദയാണ്. സ്വതന്ത്രമായ, ഒരു പുതുരാഷ്ട്രം എന്നാണു കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്.

ഇംഗ്ലിഷും സംസ്കൃതവും തമിഴുമായിരിക്കും രാജ്യത്തെ ഭാഷകൾ. യുഎസിലാണ് കൈലാസ പ്രസ്ഥാനം ആരംഭിച്ചതെന്നും പറയുന്നു. ഹിന്ദുമതമായിരിക്കും രാജ്യത്ത്. സനാതന ധർമത്തെ അടിസ്ഥാനമാക്കിയുള്ള ഭരണഘടനയും–ഇത് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും വെബ്സൈറ്റിലുണ്ട്. പരമശിവൻ, പരാശക്തി, നന്ദി എന്നിവയായിരിക്കും രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങൾ. ഇതോടൊപ്പം നിത്യാനന്ദ പരമശിവം എന്ന പേരും ചിഹ്നമായി വെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്. ഈ ചിഹ്നങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് കടും ചുവപ്പ് നിറത്തിൽ പതാകയും തയാറാക്കിയിരിക്കുന്നത്.

ലോകമെമ്പാടുമുള്ള ഹിന്ദുക്കളിൽ നിന്ന് പണം സ്വീകരിക്കാൻ ഹിന്ദു ഇൻവെസ്റ്റ്മെന്റ് ആൻഡ് റിസർവ് ബാങ്കും ഒരുക്കുന്നുണ്ട്. ഇതുവഴിയാണ് രാജ്യത്തിന്റെ ‘വികസനത്തിനുള്ള’ സംഭാവന സ്വീകരിക്കുന്നത്. ക്രിപ്റ്റോകറൻസി വഴിയായിരിക്കും ഇടപാടുകളെന്നും സൂചനയുണ്ട്. അക്രമരഹിത വ്യാപാരങ്ങളിൽ നിക്ഷേപിക്കാനായി കൈലാസത്തിലെ ജനങ്ങൾക്ക് ഈ പണം ഉപയോഗിക്കുകയുമാകാം,. നിത്യാനന്ദ ടിവി, ഹിന്ദുയിസം നൗ എന്നീ ചാനലുകളും നിത്യാനന്ദ ടൈംസ് എന്ന പത്രവും രാജ്യത്തു ലഭ്യം.

ഹിന്ദു സർവകലാശാല, ഗുരുകുലം. യൂണിവേഴ്സിറ്റി ഓഫ് പ്രസ്, സേക്രഡ് ആർട്സ് യൂണിവേഴ്സിറ്റി എന്നിവയും തയാറാക്കും. ഇതോടൊപ്പമാണ് കൈലാസത്തിലെ രണ്ടു തരം പാസ്പോർട്ടും പുറത്തുവിട്ടിരിക്കുന്നത്. യുഎസിലെ ഒരു നിയമോപദേശ കമ്പനിയുമായി ചേർന്ന് ‘കൈലാസ’ ദ്വീപിനെ രാജ്യമായി പ്രഖ്യാപിക്കാനുള്ള അപേക്ഷയും ഐക്യരാഷ്ട്ര സംഘടനയിൽ നൽകിയിട്ടുണ്ട് നിത്യാനന്ദയെന്നാണ് റിപ്പോർട്ടുകൾ. ആശ്രമത്തിൽ ഭക്തർ നിത്യാനന്ദയ്ക്കു തുലാഭാരം നടത്താനായി കൊണ്ടു വന്ന ആറു ടണ്ണോളം സ്വർണവും കൈലാസത്തിലെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന വാർത്തകളും പരക്കുന്നുണ്ട്. കൈലസത്തിലെ പൗരനായി റജിസ്റ്റർ ചെയ്യാനുള്ള വെബ്സൈറ്റ് ലിങ്ക് പ്രവർത്തനക്ഷമമായിട്ടില്ല. എന്നാൽ കൈലാസത്തിലേക്കാവശ്യമായ സംഭാവന നൽകാനുള്ള ലിങ്ക് സജീവമാണ്.

രാജശേഖരൻ എന്ന പേരിലറിയപ്പെട്ടിരുന്ന നിത്യാനന്ദ തമിഴ്നാട് സ്വദേശിയാണ്. 2000ത്തിൽ ബെംഗളൂരുവിൽ ആശ്രമം സ്ഥാപിച്ചതോടെയാണ് ഇയാൾ വിവാദ വെളിച്ചത്തിലേക്കെത്തുന്നത്. ഓഷോ രജനീഷിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ആശ്രമത്തിലെ രീതികൾ. അതിനാൽത്തന്നെ വിവാദങ്ങള്‍ക്കു കുറവൊന്നുമുണ്ടായില്ല. 2010ൽ തെന്നിന്ത്യൻ നടിയുമൊത്തുള്ള വിഡിയോ പുറത്തുവന്നതോടെ ആശ്രമം വാർത്താകേന്ദ്രമായി. പിന്നീട് ഇയാൾക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കർണാടകയിൽ ഈ കേസ് നിലനില്‍ക്കുന്നുമുണ്ട്.

നിത്യാനന്ദ നടത്തുന്ന ആശ്രമത്തിൽ തങ്ങളുടെ പെൺകുട്ടികളെ തടഞ്ഞുവച്ചിരിക്കുകയാണെന്നും അവരെ തിരിച്ചെത്തിക്കാൻ നടപടിയെടുക്കണമെന്നും ആരോപിച്ച് ഗുജറാത്ത് ദമ്പതികളായ ജനാർദന ശർമയും ഭാര്യയും അടുത്തിടെ അഹമ്മദാബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയതോടെയാണ് വീണ്ടും കുരുക്ക് മുറുകിയത്. ഗുജറാത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ രാജ്യം വിട്ടതായി കണ്ടെത്തി. 2018 അവസാനമായിരിക്കാം രക്ഷപ്പെട്ടതെന്നും പറയുന്നു. ബലാത്സംഗക്കേസിൽ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ സമയത്തായിരുന്നു അത്. അതിനാൽത്തന്നെ 2018 സെപ്റ്റംബറിൽ കാലാവധി കഴിഞ്ഞ പാസ്‌പോർട്ട് പുതുക്കാൻ കർണാടക പൊലീസ് തയാറായുമില്ല.

എന്നാൽ നിത്യാനന്ദ രാജ്യം വിട്ടുവെന്ന കാര്യം വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്. ഇപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ദിവസവും ഇയാളുടെ പ്രഭാഷണങ്ങളും മറ്റും പുറത്തുവരുന്നുമുണ്ട്. കൈലാസവുമായി ബന്ധപ്പെട്ട വെബ്സൈറ്റിൽ അപ്ഡേഷനുകളുമുണ്ട്. എന്നാൽ ഇയാൾ എവിടെയാണെന്ന കാര്യം ഇപ്പോഴും രഹസ്യം. ദ്വീപിന്റെ യഥാർഥ സ്ഥാനവും ലഭ്യമല്ല. ട്രിനിഡാഡ് ആൻഡ് ടുബാഗോയ്ക്കു സമീപമായിരിക്കും കൈലാസമെന്നു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2018 ഒക്ടോബർ 21നാണ് കൈലാസത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. അവസാനമായി അപ്ഡേറ്റ് ചെയ്തിരിക്കുന്നതാകട്ടെ 2019 ഒക്ടോബർ 10നും. അടുത്ത വര്‍ഷം ഒക്ടോബർ 21 ഇതിന്റെ കാലാവധി തീരുമെന്നും സൈബർ പരിശോധനയിൽ കണ്ടെത്തി. പാനമയിലാണ് സൈറ്റിന്റ റജിസ്ട്രേൻ. യുഎസിലെ ഡാലസിലാണ് വെബ്സൈറ്റിന്റെ ഐപി ലൊക്കേഷൻ.

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ സനൽ കുമാർ പിടിയില്‍. ഒമ്പതാം പ്രതി പത്തനംതിട്ട വെട്ടിപ്രം‌ സനില്‍ കുമാറാണ് പിടിയിലായത്. പാലായിൽ സ്വകര്യ സ്ഥാപത്തില്‍ സെക്യൂരിറ്റി ജോലി നോക്കുകയായിരുന്നു. ജനുവരി പത്തിനകം പ്രതിയെ ഹാജരാക്കണമെന്ന് കോടതി ജാമ്യക്കാരോട് നിര്‍ദേശിച്ചിരുന്നു.

ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ഒൻപതാം പ്രതിയുടെ ജാമ്യക്കാരെ കോടതി വിളിച്ചുവരുത്തിയിരുന്നു. അടുത്തമാസം പത്താം തീയതിക്കുള്ളിൽ പ്രതിയെ കണ്ടെത്തി ഹാജരാക്കാൻ നിർദേശിച്ചു. അല്ലാത്തപക്ഷം പിഴയായി ഒരു ലക്ഷത്തി അറുപതിനായിരം രൂപ കോടതിയിൽ കെട്ടിവയ്ക്കേണ്ടി വരുമെന്നും ജാമ്യക്കാരെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസ് വീണ്ടും അടുത്ത 11ന് പരിഗണിക്കും.

സ്ത്രീകൾ എപ്പോഴും കോണ്ടം കയ്യിൽ വെച്ച് നടക്കണമെന്നും റേപ്പിസ്റ്റുകളോട് സഹകരിക്കണമെന്നുമുള്ള സംവിധായകന്റെ പരാമർശം വിവാദത്തിൽ. ഡാനിയേൽ ശ്രദ്‍വാൻ എന്ന തെലുങ്ക് സംവിധായകനാണ് വിവാദപരാമര്‍ശം നടത്തിയത്.

പൊലീസ് സഹായം തേടുന്നതിനു പകരം സ്ത്രീകൾ കോണ്ടം കൊണ്ടുനടക്കുകയാണ് വേണ്ടതെന്നും കൊല്ലപ്പെടാതിരിക്കണമെങ്കിൽ റേപ്പിസ്റ്റുകളോട് സഹകരിക്കണമെന്നും ഡാനിയേലിന്റെ പോസ്റ്റിൽ പറയുന്നു. അക്രമം ഇല്ലാതെയുള്ള ബലാൽസംഗങ്ങൾ സർക്കാർ നിയമവത്കരിക്കുന്നതാണ് ഇത്തരം ക്രൂരകൊലപാതകങ്ങൾ ഇല്ലാതാക്കാനുള്ള മറ്റൊരു വഴിയെന്നും ഡാനിയേൽ കൂട്ടിച്ചേർ‌ത്തിരുന്നു.

റേപ്പ് ചെയ്യുന്നയാളുടെ ആ സമയത്തെ മൂഡും സമയവും അനുസരിച്ചാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നതെന്നും സമ്മതം കൊടുത്തില്ലെങ്കിൽ ബലാൽസംഗം അല്ലാതെ മറ്റ് വഴിയില്ലെന്നും ഡാനിയേൽ പോസ്റ്റില്‍ പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായതിനെത്തുടർന്ന് സംവിധായകൻ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ക്ഷമാപണം നടത്തി.

സർക്കാർ ആശുപത്രികളിലെ ഒപി ടിക്കറ്റുകൾ ദുരുപയോഗം ചെയ്തു മരുന്നു വാങ്ങി ലഹരിക്കായി ഉപയോഗിക്കുന്നതു വ്യാപകമാകുന്നു. സർക്കാർ ആശുപത്രികളിലെത്തി ഒപി ടിക്കറ്റെടുത്ത ശേഷം ഡോക്ടറെ കാണാതെ പോവുകയും ഈ ഒപി ടിക്കറ്റിൽ ലഹരിക്ക് കൂട്ടാകുന്ന നിയന്ത്രിത വിഭാഗത്തിലെ വേദന സംഹാരികൾ എഴുതിച്ചേർത്ത ശേഷം ആശുപത്രി പരിസരങ്ങളിലെ മെഡിക്കൽ ഷോപ്പുകളിൽ നിന്നും വാങ്ങുകയാണ് ചെയ്യുന്നത്. ഒപി ടിക്കറ്റിൽ മരുന്നു എഴുതാൻ പ്രത്യേകം പരിശീലനം ലഭിച്ചവരെയാണ് നിയോഗിക്കുന്നത്. ‍

ഡോക്ടർമാർ എഴുതുന്ന ശൈലിയിലാണ് ഒപി ടിക്കറ്റിൽ മരുന്ന് എഴുതുന്നത്. ലഹരി മാഫിയകളുടെ ഈ കുറുക്കു വഴി ലഹരി ഉപയോഗിക്കുന്ന ചില യുവാക്കളും ഇപ്പോൾ പിന്തുടരുന്നുണ്ട്. ചില മെഡിക്കൽ ഷോപ്പുകളിൽ ഇത്തരക്കാർ നിത്യ സന്ദർശകരായതോടെ വേദന സംഹാരികൾ സ്റ്റോക്കില്ലെന്നു പറഞ്ഞ് ഇവരെ ഒഴിവാക്കുകയാണെന്നു മെഡിക്കൽ ഷോപ്പ് ഉടമകളും പറയുന്നു.

ലഹരി ഉപയോഗിക്കുമ്പോൾ കണ്ണിലുണ്ടാകുന്ന ചുവപ്പ് മാറ്റാൻ ഉപയോഗിക്കുന്നതാകട്ടെ ചെങ്കണ്ണ്, കണ്ണിലെ നിറവ്യത്യാസം, ചൊറിച്ചിൽ തുടങ്ങിയവയ്ക്കുള്ള തുള്ളിമരുന്ന്. രോഗികളിൽ പാർശ്വഫലം ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ ഡോക്ടർമാർ ഇത് ശുപാർശ ചെയ്തിരുന്നില്ല. എന്നാൽ, കഞ്ചാവ്, ലഹരി ഉപയോഗിക്കുന്ന യുവാക്കളുടെ ഇഷ്ടമരുന്നായി ഇതു മാറി. വിലയും കുറവാണ്. ലഹരി ഉപയോഗിക്കുമ്പോൾ കണ്ണിലുണ്ടാകുന്ന ചുവപ്പ് മാറ്റാനാണ് ഇപ്പോൾ ഈ മരുന്ന് വ്യാപകമായി ഉപയോഗിക്കുന്നത്.

മലയാളചലച്ചിത്ര ലോകത്തിന് നികത്താനാകാത്തതാണ് ഒരു യാത്ര കൊണ്ട് മോനിഷ എന്ന നടിയെ നഷ്ടപ്പെടുത്തിയ ദുരന്തം , നടന്‍ വിനീത് പറയുന്നു. നടി മോനിഷയും വിനീതും എവഗ്രീന്‍ ജോഡികളായിരുന്നു. നഖക്ഷതങ്ങള്‍, അധിപന്‍, ആര്യന്‍, പെരുന്തച്ചന്‍, കമലദളം എന്നീ സിനിമകളിലൂടെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് മോനിഷയെ ഒരു കാറപകടത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുത്തത്.

ഇരുവരും ഒട്ടേറെ ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മോനിഷ മരിക്കുന്നതിനുമുന്‍പ് തമ്മില്‍ കണ്ട് സംസാരിച്ചതിനെക്കുറിച്ചാണ് വിനീത് പറയുന്നത്. എപ്പോഴും കൊഞ്ചി ചിരിച്ച് മാത്രം സംസാരിക്കുന്നയാളായിരുന്നു മോനിഷ. നഖക്ഷതങ്ങളില്‍ അഭിനയിക്കുമ്പോള്‍ മോനിഷ എട്ടാം ക്ലാസിലും ഞാന്‍ പത്തിലുമായിരുന്നു. ബാംഗ്ലൂരില്‍ ജീവിക്കുന്നതിനാല്‍ മോനിഷയ്ക്ക് മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ലായിരുന്നു. മോനിഷയുടെ വീട്ടില്‍ എല്ലാവരും ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നത്. കോഴിക്കോടാണ് മോനിഷയുടെ ജന്മദേശം.

മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഞങ്ങള്‍ കണ്ടിരുന്നു.ഞാനും ശ്രീവിദ്യാമ്മയും മദ്രാസില്‍ നിന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ബെംഗളൂരുവില്‍ നിന്ന് മോനിഷയും അമ്മ ശ്രീദേവി ആന്റിയും കയറി. ആ യാത്രയില്‍ ഞങ്ങള്‍ സംസാരിച്ചത് മുഴുവന്‍ ലാലേട്ടന്റെ ഗള്‍ഫ് ഷോയിലെ തമാശയെ കുറിച്ചായിരുന്നു. ഞാന്‍ തിരുവനന്തപുരത്ത് ആചാര്യന്‍ എന്ന സിനിമയ്ക്കും മോനിഷ ചെപ്പടിവിദ്യ എന്ന ചിത്രത്തിനും വേണ്ടിയായിരുന്നു വന്നത്.

ഹോട്ടല്‍ പങ്കജിലായിരുന്നു ഞങ്ങളുടെ താമസം. അന്ന് ചമ്പക്കുളം തച്ചന്‍ സൂപ്പര്‍ ഹിറ്റായി ഓടുന്ന സമയം. ഷൂട്ട് കഴിഞ്ഞ ഒരു രാത്രിയില്‍ ഞങ്ങള്‍ എല്ലാവരും കൂടി ചമ്പക്കുളം തച്ചന്‍ കാണാന്‍ പോയി. ദുപ്പട്ടയിട്ട് മുഖം മറിച്ചായിരുന്നു മോനിഷ അന്ന് തിയേറ്ററിനുള്ളില്‍ കയറിയത്. അത് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ആ ദുരന്തം. മോനിഷയുടെ ഓര്‍മകള്‍ക്ക് 27 വര്‍ഷമായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും വിനീത് പറയുന്നു.

” ഞങ്ങളുടെ കുടുംബം കഴിഞ്ഞിരുന്നത് കോടതിയുടെ ഒറ്റമുറി സെർവന്റ്സ് ക്വാർട്ടറിൽ ആയിരുന്നു. ആ കുടുസ്സുമുറിയുടെ നേരെ എതിർവശത്തായിരുന്നു ജഡ്ജിയുടെ ബംഗ്ലാവ്. എന്റെ അച്ഛൻ എന്നും ജഡ്ജിക്കുമുന്നിൽ താണുവണങ്ങിക്കൊണ്ടാണ് നിന്നിരുന്നത്. ആ ബംഗ്ലാവ്, ജഡ്ജിയുടെ പത്രാസ്, അച്ഛന്റെ ആ വിധേയഭാവം, ഞങ്ങളുടെ ഒറ്റമുറി വീട് – ഇത്രയുമാണ് എന്റെ ഇന്നത്തെ നേട്ടങ്ങൾക്കും ഈ ജഡ്ജി പദവിയിലേക്കുള്ള ഉയർച്ചയ്ക്കും പിന്നിലെ പ്രചോദനങ്ങൾ.”

ഈ വാക്കുകൾ മുപ്പത്തിനാലുകാരിയായ അർച്ചനയുടേതാണ്. വെറും അർച്ചനയല്ല, ജസ്റ്റിസ് അർച്ചനാ കുമാരി. ബിഹാറിലെ സോൻപൂരിലുള്ള റെയിൽവേ കോടതിയിലെ തൂപ്പുകാരനായിരുന്നു അർച്ചനയുടെ അച്ഛൻ. ആജീവനാന്തം കോടതിയിൽ ജഡ്ജിമാരുടെ സേവകനായി ചെലവിട്ട ആ പിതാവ് മകളെ ഒരു ജഡ്ജിയാക്കണം എന്ന് സ്വപ്നം കണ്ടിരുന്നില്ല. എന്നാൽ, അച്ഛനെ ജഡ്ജിമാർക്കുമുന്നിൽ വിനീതവിധേയന്റെ രൂപത്തിൽ മാത്രം എന്നും കണ്ടുവളർന്ന ആ മകൾക്ക് അതൊരു വാശിയായിരുന്നു. ആറാം വയസ്സിൽ അവളാദ്യം കണ്ട സ്വപ്നമായിരുന്നു അത്. ജീവിതത്തിൽ ഏറെ അഗ്നിപരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടും അർച്ചന തന്റെ സ്വപ്നം സാക്ഷാത്കരിക്കുക തന്നെ ചെയ്തു.

കഴിഞ്ഞ വർഷം നടന്ന ബിഹാറിലെ മുപ്പതാം മജിസ്റ്റീരിയൽ സെലക്ഷൻ പരീക്ഷയിൽ അർച്ചനാ കുമാരിയും വിജയിച്ചു. പട്നയിലെ മാണിക് ബിഗഹ ഗ്രാമത്തിലാണ് അർച്ചന ജനിച്ചത്. ഇന്നവൾ ഗ്രാമത്തിലെ മുതിർന്നവരുടെ ‘ജഡ്ജിക്കുട്ടി’യാണ്. മൂന്ന് ഇളയ സഹോദരങ്ങളുണ്ട് അർച്ചനയ്ക്ക്. ചെറുപ്പം മുതലേ ആസ്ത്മാ രോഗവുമായി മല്ലുപിടിച്ചുകൊണ്ട് ഏറെ കഷ്ടപ്പെട്ടാണ് അവൾ വളർന്നുവന്നത്. പട്നയിലെ ഗവണ്മെന്റ് ഗേൾസ് ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സൈക്കോളജിയിൽ ബിഎസ്‌സി ബിരുദമാണ് അർച്ചന ആദ്യം പൂർത്തിയാക്കിയത്.

 

ബിരുദപഠനത്തിനിടെ 2005-ൽ അച്ഛൻ ഗൗരിനന്ദൻ പ്രസാദിന്റെ അകാലനിര്യാണം അവളെ പിടിച്ചുലച്ചു. അതോടെ ഇളയസഹോദരങ്ങളുടെ ചുമതല മുഴുവൻ ഒറ്റയടിക്ക് അർച്ചനയുടെ ചുമലിൽ വന്നുവീണു. ഇടക്കെപ്പോഴോ കമ്പ്യൂട്ടർ പഠനം നടത്തിയിരുന്നത് ഈ ഘട്ടത്തിൽ പ്രയോജനപ്പെട്ടു. പഠിച്ച സ്‌കൂളിൽ തന്നെ കമ്പ്യൂട്ടർ അധ്യാപികയായി അവർ ജോലിയിൽ പ്രവേശിച്ചു. പെൺകുട്ടിയെ ഡിഗ്രിവരെ പഠിപ്പിച്ചതുതന്നെ അധികമായി എന്ന് കരുതുന്നവരായിരുന്നു അർച്ചനയുടെ ബന്ധുക്കൾ. അവരുടെ ഭാഗത്തുനിന്ന് അർച്ചനയ്ക്ക് വിവാഹം കഴിക്കാനുള്ള വളരെ ശക്തമായ സമ്മർദ്ദമുണ്ടായി. ഒടുവിൽ 2006-ൽ ഇരുപത്തിയൊന്നു വയസ്സുതികയും മുമ്പ് അവളുടെ വിവാഹം കഴിഞ്ഞു. വിവാഹാനന്തരം ഭർത്താവിനൊപ്പം അർച്ചന പുണെയിലേക്ക് ചേക്കേറി. അതോടെ തന്റെ അക്കാദമിക് മോഹങ്ങൾ അസ്തമിച്ചു എന്നുതന്നെ അർച്ചന കരുതി.

എന്നാൽ അവിടെ വിധി ഒരു സർപ്രൈസ് അവൾക്കായി കാത്തുവെച്ചിരുന്നു. അത്രയും കാലം കുടിപ്പിച്ച കയ്പുനീരിന് ഒരു ചെറിയ പരിഹാരം. അർച്ചനയ്ക്ക് ഭർത്താവായി വിധിവശാൽ വന്നുചേരുന്നത് ഏറെ ഉത്പതിഷ്ണുവായ ഒരു ചെറുപ്പക്കാരനായിരുന്നു. പേര് രാജീവ് രഞ്ജൻ. ‘ആണായാലും പെണ്ണായാലും, എത്ര പഠിക്കാമോ അത്രയും പഠിക്കണം’ എന്ന വിചാരമുള്ള ആളായിരുന്നു അദ്ദേഹം. അച്ഛന്റെ മരണത്തോടെ മുറിഞ്ഞുപോയ പഠനം തുടരാൻ അദ്ദേഹം തന്റെ ഭാര്യക്ക് പ്രചോദനമേകി. എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.

അങ്ങനെ 2008-ൽ, പുണെ യൂണിവേഴ്സിറ്റിയിൽ എൽഎൽബിക്ക് ചേർന്നുകൊണ്ട് അർച്ചന തന്റെ പഠനം പുനരാരംഭിച്ചു. ആറാം വയസ്സുമുതൽ മനസ്സിലിട്ടു താലോലിച്ചിരുന്ന സ്വപ്നത്തിലേക്ക് അവൾ വീണ്ടും പിച്ചവെച്ചു നടന്നുതുടങ്ങി.

എന്നാൽ ബന്ധുക്കൾ അപ്പോഴും അവളെ കുറ്റം പറഞ്ഞുകൊണ്ടിരുന്നു.”അവൾ പഠിച്ചത് മൊത്തം ഹിന്ദി മീഡിയത്തിലല്ലേ. നമുക്ക് കാണാം, പുണെ യൂണിവേഴ്സിറ്റിയുടെ ഇംഗ്ലീഷ് സിലബസും വെച്ച് അവൾ മൂക്കുകൊണ്ട് ‘ക്ഷ’ വരക്കുന്നത് നമുക്ക് കാണാം” എന്ന് എല്ലാവരും പറഞ്ഞു. നാടുവിട്ട് ആദ്യമായി പുറത്തുവന്നതിനെ വിഷമത്തോടൊപ്പം ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കേണ്ടി വന്നതിന്റെ പ്രയാസവും അവൾ അനുഭവിച്ചു. പക്ഷേ, അതൊന്നും തന്നെ അർച്ചനയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഒരു തടസ്സമായി നിന്നില്ല. 2011 -ൽ എൽഎൽബി പൂർത്തിയാക്കിയ ശേഷം മാത്രമേ അർച്ചന ആദ്യത്തെ കുഞ്ഞിനെപ്പോലും ഗർഭം ധരിച്ചുള്ളൂ. 2012 -ൽ ആദ്യത്തെ കുഞ്ഞ് ജനിക്കുന്നു. കുഞ്ഞിനെ നോക്കുന്ന തിരക്കിനിടയിലും അർച്ചന തന്റെ പഠനം തുടർന്നുപോയി.

അഞ്ചുമാസം പ്രായമായപ്പോൾ കുഞ്ഞിനെ അമ്മയെ ഏല്പിച്ച് അർച്ചന വീണ്ടും തന്റെ സ്വപ്നത്തിലേക്കുള്ള പ്രയാണം തുടർന്നു. ദില്ലിയിൽ താമസിച്ചുകൊണ്ട് അവർ എൽഎൽഎം പരീക്ഷ പാസായി. മജിസ്റ്റീരിയൽ പരീക്ഷയ്ക്കുള്ള പഠിത്തത്തോടൊപ്പം, നിയമവിദ്യാർത്ഥികൾക്ക് അർച്ചന അധ്യാപികയുമായി. അങ്ങനെ കഷ്ടപ്പെട്ട്, എത്രയോ രാത്രികളിൽ ഉറക്കമിളച്ചു [പഠിച്ചിട്ടാണ് അർച്ചനാ കുമാരി ഈ നേട്ടത്തിന് ഉടമയായിരിക്കുന്നത്. ആ നേട്ടത്തിൽ അവരുടെ കുടുംബത്തിന്റെ മൊത്തം സഹകരണവും വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. അർച്ചനയുടെ അമ്മ പ്രതിമാ ദേവി ഏഴാം ക്ലാസുവരെ മാത്രമേ പഠിച്ചിട്ടുള്ളൂ എങ്കിലും, ആ അമ്മയുടെ ഒരായുസ്സിന്റെ പ്രാർത്ഥനകൾ മകളുടെ വിജയത്തിന് പിന്നിലുണ്ട്.

മകളുടെ മജിസ്റ്റീരിയൽ യോഗ്യതാ പരീക്ഷയുടെ ഫലം വരുന്നതിന്റെ തലേന്ന് ആ അമ്മ ഒരുപോള കണ്ണടച്ചില്ല. തലേന്നവർ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ മക്കൾക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ധ്യാനനിരതയായി നിരുന്നു. തന്റെ ഭർത്താവ് എന്നും വിനമ്രശിരസ്കനായി മാത്രം ചെന്ന് ആജ്ഞയ്ക്ക് കാത്തുനിന്നിരുന്ന അതേ ജഡ്ജിയുടെ ബംഗ്ലാവിൽ ഇനി സ്വന്തം മകൾ ജഡ്ജിയായി വരും എന്ന വിവരമറിഞ്ഞപ്പോൾ, ഇതൊന്നു കാണാൻ അവളുടെ അച്ഛൻ കാത്തുനിന്നില്ലലോ എന്നോർത്ത്, അടക്കാനാവാത്ത സന്തോഷത്തിനിടയിലും അവരുടെ കണ്ണൊന്നു നിറഞ്ഞു.

ഏഴാം ക്ലാസിൽ വെച്ച് പ്രതിമ പഠിത്തം നിർത്തിയത് അവർ പഠിക്കാൻ മോശമായിട്ടോ, പഠിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടോ അല്ലായിരുന്നു. വീട്ടിൽ അതിനുള്ള സാഹചര്യമില്ലാതിരുന്നതുകൊണ്ടായിരുന്നു. പെൺകുട്ടികൾ അധികം പഠിക്കാൻ പാടില്ലെന്ന് വീട്ടുകാർ കരുതിയിരുന്നതുകൊണ്ടായിരുന്നു. ആശിച്ചപോലെ പഠിക്കാൻ സാധിച്ചില്ലലോ എന്ന സങ്കടം അവർക്കെന്നുമുണ്ടായിരുന്നു. തന്നെക്കൊണ്ട് സാധിക്കാതെ പോയത് തന്റെ മൂത്തമകൾ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് ആ അമ്മയിന്ന്. അർച്ചനയ്ക്ക് താഴെയുള്ള പെൺകുട്ടികളെയും ഏറ്റവും നല്ല വിദ്യാഭ്യാസം നൽകി വളർത്തുമെന്ന് അവർ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved