നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ പുനരാരംഭിച്ചു. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. വിചാരണക്കായി ഹൈക്കോടതി നിയോഗിച്ച കൊച്ചി സിബിഐ കോടതിയിലാണ് നടപടികൾ. അതേസമയം ഇന്ന് കോടതിയിൽ ഹാജരാകാതിരുന്ന ഒൻപതാം പ്രതി സനൽ കുമാറിന്റെ ജാമ്യം റദ്ദാക്കി.
ജാമ്യക്കാർക്ക് നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചു. കേസിൽ ആകെയുള്ള പത്തു പ്രതികളിൽ എട്ടുപേർ ഇന്ന് ഹാജരായി. സിനിമയുടെ പ്രചാരണത്തിനായി കോടതിയുടെ അനുമതിയോടെ വിദേശത്ത് പോയ ദിലീപ് അടക്കമുള്ളവർ ചൊവ്വാഴ്ച ഹാജരാകേണ്ടി വരും.
അതേസമയം, നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പ്രതി ദിലീപിന് നൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി. ദൃശ്യങ്ങൾ പരിശോധിക്കാനും കേന്ദ്ര ഫോറന്‍സിക് ലാബ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ വിദഗ്ധാഭിപ്രായം തേടാനും ദിലീപിന് അനുമതി നല്‍കി. ദൃശ്യങ്ങൾ പരിശോധിക്കുന്നതിനുള്ള വ്യവസ്ഥകളും കോടതി പുറപ്പെടുവിച്ചു. ദൃശ്യങ്ങൾ നൽകുന്ന കാര്യത്തിൽ തീർപ്പായതോടെ കേസില്‍ നിര്‍ത്തിവച്ചിരുന്ന വിചാരണ നാളെ തുടങ്ങും.
നടിയെ ആക്രമിച്ച കേസിൽ ദീർഘകാലമായി നിലനിൽക്കുന്ന തർക്കത്തിന് സുപ്രീംകോടതി തീർപ്പ് കൽപ്പിച്ചു. ദൃശ്യങ്ങളുടെ പകർപ്പ് പ്രതി ദിലീപിന് നൽകേണ്ടതില്ല. ദൃശ്യങ്ങൾ പരിശോധിക്കാൻ മാത്രം അവസരം. നീതിയുക്തമായ വിചാരണ പ്രതിക്ക് ഉറപ്പാക്കാൻ വേണ്ടിയാണ് ഇതെന്ന് വിധിയിൽ പറയുന്നു. ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനുള്ള ഉപാധികളും പുറപ്പെടുവിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ച് സംസ്ഥാന ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എങ്കിലും കേന്ദ്ര ഫോറൻസിക് ലാബ് ഉൾപ്പെടെയുള്ള സ്വതന്ത്ര ഏജൻസികളില്‍ നിന്നുകൂടി ദിലീപിന് അഭിപ്രായം തേടാം എന്നും വിധിയിൽ ഉണ്ട്.
ഇതിന് വേണ്ടി അംഗീകൃത ഫോറന്‍സിക് ഏജന്‍സിക്ക് കൈമാറുന്ന ദൃശ്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. ദൃശ്യങ്ങളോ, അതിന്മേലുള്ള റിപ്പോര്‍ട്ടോ ഒരുകാരണവശാലും പുറത്തേക്ക് പോകാന്‍ പാടില്ല. ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ട് വിചാരണ സമയത്ത് പ്രോസിക്യൂഷനെതിരായ തെളിവായി ദിലീപിന് ഉപയോഗിക്കാമെന്നും വിധിയിലുണ്ട്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ രേഖയാണ്. ക്രിമിനല്‍ നടപടിച്ചട്ടം 207 പ്രാകാരം ഇതിന്‍റെ പകര്‍പ്പിന് പ്രതിയെന്ന നിലയില്‍ ദിലീപിന് അവകാശവുമുണ്ട്. എങ്കിലും ഇരയുടെ സ്വകാര്യത മാനിച്ച് ഈ അവകാശം അനുവദിക്കാന്‍ കഴിയില്ലെന്നും വിധിയില്‍ വ്യക്തമാക്കുന്നു.
ജാക്ക് കാലിസ്. ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാള്‍. അന്നും എന്നും ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ക്രിക്കറ്ററാണ് ഇദ്ദേഹം. എന്നാല്‍ ഒരു സുപ്രാതത്തില്‍ മീശയും താടിയും പാതി വടിച്ച് ആരാധകര്‍ക്ക് മുന്നില്‍ കാലിസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇങ്ങേര്‍ക്കിത് എന്തുപറ്റി? കായിക ലോകം അമ്പരപ്പ് മറച്ചുവെയ്ക്കുന്നില്ല. മുഖം പാതി വടിച്ച കാലിസിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടിക്കഴിഞ്ഞു.
എന്തായാലും കാലിസ് ഉദ്ദേശിച്ചതും ഇതുതന്നെ. കാരണം വംശനാശം നേരിടുന്ന കണ്ടാമൃഗങ്ങളെ സംരക്ഷിക്കാനുള്ള ബോധവത്കരണ ക്യാംപയിനിലേക്ക് ആളുകളുടെ ശ്രദ്ധകൊണ്ടുവരണം. ഇതിനായി പുതിയ ചാലഞ്ച് ഏറ്റെടുത്തതാണ് ജാക്ക് കാലിസ്. ചാലഞ്ച് പ്രകാരം പാതി മീശയും താടിയും വടിച്ചു കളഞ്ഞു താരം. ഇതേ ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലൂടെ കാലിസ് പങ്കുവെച്ചത്. എന്തായാലും കാരണം അറിഞ്ഞതോടെ ലോകത്തിന്റെ നാനാഭാഗത്തു നിന്നും താരം കയ്യടി ഏറ്റുവാങ്ങുകയാണ്.
ഇതിനോടകം നിരവധി ആളുകള്‍ ക്യാംപയിന്റെ ഭാഗമായി ഈ ചാലഞ്ച് ഏറ്റെടുത്തു കഴിഞ്ഞു. ബോധവത്കരണത്തിനൊപ്പം കണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി നല്ലൊരു തുക സമാഹരിക്കാനും ക്യാംപയിന്‍ ലക്ഷ്യമിടുന്നുണ്ട്.
കാലിസിന്റെ കാര്യം പറഞ്ഞാല്‍ രണ്ടു പതിറ്റാണ്ട് നീളുന്ന ഐതിഹാസിക ക്രിക്കറ്റ് ചരിത്രമുണ്ട് താരത്തിന് പറയാന്‍. 1995 മുതല്‍ 2014 വരെ രാജ്യാന്തര ക്രിക്കറ്റിലെ സജീവ സാന്നിധ്യമായിരുന്നു കാലിസ്. ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റിലും കാലിസ് എന്ന ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ കുറിച്ച അളവുകോലുകള്‍ ഇപ്പോഴും ഉയര്‍ന്നുതന്നെ നില്‍ക്കുന്നു.
കരിയറില്‍ 328 ഏകദിനങ്ങളാണ് കാലിസ് ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചത്. 17 സെഞ്ച്വറികളും 86 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ 11,579 റണ്‍സ് ഏകദിനത്തില്‍ മാത്രം താരം കുറിച്ചിട്ടുണ്ട്. ബാറ്റിങ് ശരാശരി 44.36. 166 മത്സരങ്ങളില്‍ നിന്നും 13,289 റണ്‍സാണ് ടെസ്റ്റില്‍ കാലിസ് നേടിയിരിക്കുന്നത്. 45 സെഞ്ച്വറികളും 58 അര്‍ധ സെഞ്ച്വറികളും ഇതില്‍പ്പെടും. ബാറ്റിങ് ശരാശരി 55.37. നിലവില്‍ ടെസ്റ്റിലും ഏകദിനത്തിലും പതിനായിരം റണ്‍സ് കടന്ന ഏക ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാനും കാലിസ് തന്നെ.
കരിയറില്‍ ആകെ 25 ട്വന്റി-20 മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കയ്ക്കായി കാലിസ് കളിച്ചിരിക്കുന്നത്. അഞ്ചു അര്‍ധ സെഞ്ച്വറിയടക്കം 666 റണ്‍സ് കുട്ടിക്രിക്കറ്റിലും താരം സമ്പാദിച്ചു. ബൗളിങ് വിഭാഗത്തിലും ഒട്ടും മോശക്കാരനല്ല ഈ ഇതിഹാസ താരം. 273 വിക്കറ്റുകളുണ്ട് ഏകദിനത്തില്‍ കാലിസിന്റെ പേരില്‍. ടെസ്റ്റില്‍ 292 വിക്കറ്റുകളും കാലിസ് വീഴ്ത്തിയിട്ടുണ്ട്. 2012 -ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യമായി ഐപിഎല്‍ കിരീടം ഉയര്‍ത്തിയപ്പോള്‍ കാലിസുമുണ്ടായിരുന്നു ടീമില്‍. ശേഷമാണ് കൊല്‍ക്കത്തയുടെ പരിശീലകനായി കാലിസ് ചുമതലയേറ്റത്.
View this post on Instagram
സംസ്ഥാനത്ത് വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും ഇന്നലെ രാത്രി മുതൽ മഴ തുടരുകയാണ്. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ. ജാഗ്രത പാലിക്കണം. കന്യാകുമാരി മുതലുള്ള തെക്കൻ തീരങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെയാകാനും ഇടയുണ്ട്. മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം. തമിഴ്നാടിന്റെ തെക്കൻ തീരത്തിനടുത്തായി വരുന്ന 48 മണിക്കൂറിനകം ന്യൂനമർദ്ദം രൂപപ്പെടാനിടയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നല്‍; ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്:
പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
വൈകിട്ട് 4 മണി മുതൽ കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതിൽ നിന്നും വിലക്കുക.
-രാത്രി കാലങ്ങളിൽ വൈദ്യുത ഉപകരണങ്ങളുടെ കേബിളുകൾ രാത്രി കാലത്തുണ്ടാവുന്ന ഇടിമിന്നലിൽനിന്നും കേടുപാടുകൾ ഉണ്ടാവാതിരിക്കാനായി ഊരി ഇടാൻ പ്രത്യേകം ശ്രദ്ധിക്കുക.
– മഴക്കാർ കാണുമ്പോൾ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാൻ മുറ്റത്തേക്കോ ടെറസിലേക്കോ പോകാതിരിക്കുക.
-മുൻ അനുഭവങ്ങളിൽ മഴക്കാറ് കണ്ട് വളർത്തു മൃഗങ്ങളെ മാറ്റി കെട്ടാനും ടെറസിൽ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാനും പോയ വീട്ടമ്മമാരിൽ കൂടുതലായി ഇടിമിന്നൽ ഏറ്റതായി കാണുന്നു. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന വീട്ടമ്മമാർ പ്രത്യേകമായി ശ്രദ്ധിക്കുക.
*പൊതു നിര്‍ദേശങ്ങള്‍*
– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
– ഗൃഹോപകരണങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
– ജനലും വാതിലും അടച്ചിടുക.
– ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
– ഫോൺ ഉപയോഗിക്കരുത്.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
– കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
– വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
– വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
– പട്ടം പറത്തുവാൻ പാടില്ല.
– തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
– ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കഴ്ച്ചയോ കേഴ്‌വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്റ് സുരക്ഷക്കായിട്ടുള്ള സുവർണ്ണ നിമിഷങ്ങളാണ്.
– വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്.
യുവനടൻ ഷെയ്ൻ നിഗമിനെതിരെ കുർബാനി സിനിമയുടെ സെറ്റിലുണ്ടായിരുന്ന നാട്ടുകാർ. മാങ്കുളത്ത് കുര്‍ബാനിയെന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഷെയ്ന്‍ നിഗമുമായി ബന്ധപ്പെട്ട വിവാദം തുടങ്ങുന്നത്. മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയതിനാല്‍ ഷെയ്നിനെ മാങ്കുളത്തെ റിസോര്‍ട്ടില്‍ നിന്ന് പുറത്താക്കുകപോലുമുണ്ടായി. ഷെയ്നിന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേരായിരുന്നു ഏറ്റവും പ്രശ്നമുണ്ടാക്കിയിരുന്നതെന്നും ദൃക്സാക്ഷികള്‍ പ്രതികരിച്ചു.
ഒരു മാസമാണ് കുര്‍ബാനിയുടെ ചിത്രീകരണത്തിനായി ഷെയ്ന്‍ മാങ്കുളത്ത് ഉണ്ടായിരുന്നത്. എന്നാല്‍ താമസസൗകര്യം ക്രമീകരിച്ചിരുന്ന ഈ റിസോര്‍ട്ടില്‍ നിന്ന് അന്നു തന്നെ ഷെയ്നെ ഇറക്കി വിടേണ്ടിവന്നു. അത്യുച്ചത്തില്‍ കൂകിവിളിച്ചു ബഹളമുണ്ടാക്കി റിസോര്‍ട്ടിലെ മറ്റു താമസക്കാര്‍ക്കു ശല്യമായതോടെയാണ് റിസോര്‍ട്ട് ജീവനക്കാര്‍ നടനെ പുറത്താക്കിയത്.
ഷൂട്ടിനിടെ പലതവണ മാങ്കുളം ടൗണിലൂടെ ഇറങ്ങിനടന്ന നടനെ പ്രൊഡക്ഷന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചു വാഹനത്തില്‍കയറ്റി മടക്കി കൊണ്ടുപോകുന്നതും നാട്ടുകാര്‍ കണ്ടു. നിരവധി സിനിമകള്‍ക്ക് ലൊക്കേഷനായ മാങ്കുളത്തിന് ഇതെല്ലാം പുതിയ കാഴ്ച്ചകളായിരുന്നു. മാങ്കുളവും, കാട്ടാനകളുടെ വിഹാരകേന്ദ്രമായ ആനക്കുളവുമെല്ലാം സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനുകളാകുമ്പോള്‍, കാട്ടിലേയ്ക്കുള്ള കടന്നുകയറ്റവും, സിനിമയുടെ മറവില്‍ വനനശീകരണവും ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
തല മൊട്ടയടിച്ച ഷെയ്ൻ നിഗത്തിന്റെ നടപടി തോന്ന്യാസമാണെന്ന് നടനും എംഎൽഎയുമായ കെ ബി ഗണേഷ്കുമാർ. ഷെയ്ൻ പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തി. അച്ചക്കമില്ലാത്തവരെ താരസംഘടന പിന്തുണക്കില്ല. അഹങ്കരിച്ചാൽ ഷെയ്ൻ മലയാളസിനിമയിൽ നിന്ന് പുറത്തുപോകുമെന്നും ഗണേഷ്കുമാർ പറഞ്ഞു.
സിനിമാസെറ്റുകളിൽ ലഹരി ഉപയോഗം കൂടുതലാണെന്നും എക്സൈസും പൊലീസും ഇക്കാര്യം പരിശോധിക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. ജീവിതത്തില്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ അവസരം കിട്ടിയ ചെറുപ്പക്കാരന്റെ വേദന കാണേണ്ടതുണ്ട്.എത്ര വലിയ അത്യാവശ്യമുണ്ടായാലും സിനിമ തീരുന്നതുവരെ നടന്‍ കണ്ടിന്യുവിറ്റി തുടരേണ്ടതുണ്ട്. മഹാനടന്‍മാര്‍ വരെ അത് ചെയ്യാറുണ്ട്. അവരേക്കാള്‍ വലിയ ആളുകളാണോ ഇവരൊക്കെ”- ഗണേഷ്കുമാർ ചോദിക്കുന്നു.
‘ഇപ്പോള്‍ ഒരുപാട് പകരക്കാരുണ്ട്. പണ്ട് മമ്മൂക്കയ്ക്കും മോഹന്‍ലാലിനും പകരക്കാരില്ലായിരുന്നു. കഴിവുള്ള നിരവധി പേര്‍ ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട്. ഇന്ന് ഈ നടന്‍മാര്‍ തന്നെ അഭിനയിക്കണമെന്ന് പ്രേക്ഷകര്‍ക്ക് ഒരു നിര്‍ബന്ധവുമില്ല. ഒരാളല്ലെങ്കിൽ വേറൊരാളെ വച്ച് സിനിമ എടുക്കാം. അഹങ്കരിച്ചാല്‍ സിനിമയില്‍ നിന്ന് ഔട്ടാകും.
ഈ അടുത്ത കാലത്ത് തൊടുപുഴയിൽ ഞാനൊരു സിനിമയിൽ അഭിയിക്കാൻ പോയി. അപ്പോൾ അവിടെ മറ്റൊരു സിനിമയുടെ ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. ആ സിനിമയുെട ക്യാമറാമാനെ അതിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ലഹരി മരുന്ന് കഴിച്ച് തലയ്ക്ക് അടിച്ച് പരുക്കേൽപിച്ചു. തലപൊട്ടി ക്യാമറാമാൻ ആശുപത്രിയിലായി. ഷൂട്ടിങ് മുടങ്ങി. ഇതൊന്നും പണ്ടുകാലത്ത് ആരും പറഞ്ഞുപോലും കേട്ടിട്ടില്ല. പണ്ട് ഇന്നും ആളുകൾ മദ്യപിക്കുന്നുണ്ട്. ഷൂട്ട് ഒക്കെ കഴിഞ്ഞ് റൂമിൽ പോയി മദ്യപിക്കും. മയക്കുമരുന്ന് അങ്ങനെ അല്ല. ഇത് രാവിലെ വരാൻ വൈകുക, വന്നുകഴിഞ്ഞാൽ കാരവനിൽ നിന്നും ഇറങ്ങാതിരിക്കുക.
ലഹരി ഉപയോഗം തടയാന്‍ സെറ്റില്‍ കയറിവന്ന് കാരവാനിലൊക്കെ കയറി പരിശോധിക്കുകയെന്നത് പ്രായോഗികമല്ല. പൊലീസും എക്‌സൈസും ഷാഡോ പൊലീസിങ് സജീവമാക്കിയാല്‍ മതി.
ഹൈദരാബാദില്‍ ഇരുപത്തിയാറുകാരിയായ മൃഗ ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്ന സംഭവത്തില്‍ നാലു പേര്‍ പിടിയില്‍. മുഹമ്മദ് പാഷ എന്ന ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവര്‍ ലോറി ഡ്രൈവര്‍മാരും ക്ലീനര്‍മാരുമാണ്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് മൃഗഡോക്ടറായ യുവതിയെ ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകും വഴി ഹൈദരാബാദിലെ ഷംഷാബാദ് ടോള്‍ ബൂത്തിനു സമീപം വെച്ച് കാണാതാകുന്നത്. തുടര്‍ന്ന് പോലീസും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് ടൂള്‍ബൂത്തിന് മുപ്പത് കിലോമീറ്റര്‍ അകലെവെച്ച് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
പ്രതികളിലൊരാളായ ജോളു ശിവ യുവതിയുടെ സ്കൂട്ടറിന്റെ ടയറുകള്‍ പഞ്ചറാക്കി. യുവതി തിരിച്ചുവന്നപ്പോള്‍ സഹായം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ജോളു ശിവ സ്കൂട്ടര്‍ നന്നാക്കാനായി തള്ളിക്കൊണ്ടുപോയി. ഇതിനിടെ സംശയം തോന്നിയ യുവതി തന്റെ ഇളയ സഹോദരിയെ വിളിച്ച് ആശങ്ക പങ്കുവെച്ചു.
പിന്നാലെ മറ്റ് മൂന്നുപേരും ചേര്‍ന്ന് യുവതിയെ ബലമായി പിടിച്ച് അടുത്ത വളപ്പില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സ്കൂട്ടറുമായി തിരിച്ചെത്തിയ ജോളു ശിവയും യുവതിയെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. പിന്നീട് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ലോറിയുടെ കാബിനില്‍ ഒളിപ്പിക്കുകയും ചെയ്തു. രാത്രി മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. പിറ്റേന്ന് പുലര്‍ച്ചെ പാല്‍വില്‍പ്പനക്കാരനാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും.
ബീഫ് ഫ്രയില്‍ നിന്നും കിട്ടിയ എല്ല് പോത്തിന്റേതല്ലെന്ന് ഡോക്ടര്‍മാര്‍, പല്ലും നഖവുമില്ലാതെ നോക്കുകുത്തിയായി പകച്ചു നില്‍ക്കുന്ന സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പെന്ന് അഡ്വ.ശ്രീജിത്ത് പെരുമന. നിലവില്‍ മൂന്നു ലാബുകള്‍ ഫുഡ് സേഫ്റ്റി വകുപ്പിന് കീഴില്‍ ഉണ്ടെങ്കിലും അവിടെയൊന്നും ഏത് മൃഗത്തിന്റെ ഇറച്ചിയാണെന്നു പരിശോധിക്കാന്‍ സാധിക്കില്ലെന്ന് അറിയിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ബീഫ് ഫ്രെയ്യിലെ വിചത്രമായ എല്ല് ; അറിയാതെ പോകരുത് നിസ്സഹായത്തോടെ പകച്ചു നില്‍ക്കുന്ന കേരള ഭക്ഷ്യ സുരക്ഷാ വകുപ്പിനെ !
ബീഫ് ഫ്രയില്‍ നിന്നും കിട്ടിയ എല്ല് പോത്തിന്റേതല്ലെന്ന് ഡോക്ടര്‍മാര്‍ ; പല്ലും നഖവുമില്ലാതെ നോക്കുകുത്തിയായി പകച്ചു നില്‍ക്കുന്ന സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ; ഹോട്ടലുകളില്‍ വില്‍പന നടത്തുന്ന ഇറച്ചികള്‍ ഏത് മൃഗത്തിന്റേതാണ് എന്ന് കണ്ടെത്താനോ നടപടിയെടുക്കാനോ സംവിധാനങ്ങളില്ല. തെരുവ് പട്ടികളെ കാണാതാവുന്ന; പട്ടിയിറച്ചി വില്‍പന നടക്കുന്നു എന്ന വാര്‍ത്തകള്‍ പ്രചരിക്കവേ ആശങ്കയോടെ വായിക്കേണ്ട വസ്തുതകളിലേക്ക്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് മാനന്തവാടി/കാട്ടിക്കുളം പ്രദേശത്തെ ഹോട്ടലില്‍ നിന്നും മേടിച്ച ബീഫ് ഫ്രൈയ്യില്‍ അസ്വാഭാവികമായ രൂപത്തിലും വലിപ്പത്തിലും 2 mm ല്‍ താഴെ വലിപ്പമുള്ള ഒരു എല്ല് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ പോസ്റ്റിടുകയും പൊതുജനാഭിപ്രായം ആരായുകയും ചെയ്തിരുന്നു. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരില്‍ ഭൂരിഭാഗവും അത് പോത്തിന്റെ എല്ല് അല്ല എന്നാണ് അഭിപ്രായപ്പെട്ടത്. ഇതേ തുടര്‍ന്നാണ് സംഭവത്തില്‍ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ ശ്രമിച്ചത്. ഇന്ന് നടത്തിയ അന്വേഷണങ്ങള്‍ ഇങ്ങനെ..
വിഷയം അറിയിക്കാന്‍ തിരുനെല്ലി പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്റ്ററെ ഫോണില്‍ വിളിക്കുന്നു. ആവര്‍ത്തിച്ച് വിളിച്ചിട്ടും ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ രവീന്ദ്രന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ല.
ഫുഡ് സേഫ്റ്റി വയനാട് ജില്ലാ അസിസ്റ്റന്റ് കമ്മീഷണര്‍ വര്‍ഗീസ് പി ജെയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നു. എന്നാല്‍ ഇത്തരം കേസുകളില്‍ ഫുഡ് സാമ്ബിളുകള്‍ ഉപയോഗിച്ച് ഏതു മൃഗത്തിന്റേതാണ് ഇറച്ചി എന്ന് കണ്ടെത്താനുള്ള പരിശോധന കേരളത്തില്‍ നടത്താന്‍ സാധിക്കില്ലെന്ന് അദ്ദേഹം അറിയിക്കുന്നു. നിലവില്‍ മൂന്നു ലാബുകള്‍ ഫുഡ് സേഫ്റ്റി വകുപ്പിന് കീഴില്‍ ഉണ്ടെങ്കിലും അവിടെയൊന്നും ഏത് മൃഗത്തിന്റെ ഇറച്ചിയാണെന്നു പരിശോധിക്കാന്‍ സാധിക്കില്ലെന്ന് അറിയിക്കുന്നു. സംഭവത്തില്‍ പരാതി രജിസ്റ്റര്‍ ചെയ്തതായും ഉടന്‍ അന്വേഷണം നടത്താമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഫുഡ് പരിശോധന ഫലം വരുന്നതുവരെ ഹോട്ടലുടമയ്‌ക്കെതിരെയോ ഹോട്ടലിനെതിരെയോ നടപടികള്‍ പാടില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. കൂടാതെ പൂക്കോട് വെറ്ററിനറി മെഡിക്കല്‍ കോളേജില്‍ എല്ല് പരിശോധിക്കുന്നതിനുള്ള സംവിധാനം ഉണ്ടോ എന്ന് അന്വേഷിച്ചു അറിയിക്കാമെന്ന് അദ്ദേഹം അറിയിച്ചു.
ഗവണ്മെന്റ് വെറ്ററിനറി/ഫോറസ്റ്റ് സര്‍ജന്മാരുമായി സംസാരിക്കുന്നു. വാട്സാപ്പില്‍ ഫോട്ടോ നല്‍കിയതിനെ തുടര്‍ന്ന് സീനിയര്‍ ഡോക്റ്റര്‍മാരോടുള്‍പ്പെടെ ചര്‍ച്ചചെയ്ത് എല്ലിന്‍ കഷ്ണം ബീഫിന്റേതല്ല എന്ന് അനൗദ്യോദികമായി അറിയിച്ചു. കൂടാതെ ഡിഎന്‍എ ടെസ്റ്റ് നടത്തുന്നതിനായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നൊളജിയിലേക്ക് അയക്കാനുള്ള സാദ്ധ്യതകള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സണ്ടര്‍ ഫോര്‍ ബയോടെക്‌നോളജിയുമായി ബന്ധപ്പെട്ടു. കാര്യങ്ങള്‍ വിശദമായി അറിയിച്ചെങ്കിലും പാചകം ചെയ്ത ബീഫില്‍ നിന്നുമുള്ള എല്ലില്‍ നിന്നും ഡിഎന്‍എ പരിശോധന നടത്തുന്നതിന്റെ ബുദ്ധിമുട്ടുകള്‍ അവര്‍ അറിയിച്ചു. എങ്കിലും പരിശോധനകള്‍ നടത്താനുള്ള സാധ്യതയുണ്ട് എന്നും അറിയിച്ചു.
തുടര്‍ന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറേറ്റിലെ ജോയിന്റ് കമ്മീഷണര്‍ അനില്‍കുമാര്‍ സാറുമായി സംഭവത്തെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണറേറ്റിന്റെ പരിമിതികളെ കുറിച്ചാണ് അദ്ദേഹം കൂടുതലായും പറഞ്ഞത്. നിലവില്‍ ഏതു മൃഗത്തിന്റെ ഇറച്ചിയാണെന്നു കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് യാതൊരുവിധ മാര്‍ഗ്ഗങ്ങളുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. പരാതി ലഭിച്ചാല്‍പോലും സാമ്ബിളുകള്‍ രാജീവ് ഗാന്ധി സെന്ററിലേക്കോ, പാലാട് സെന്ററിലേക്കോ അയക്കാന്‍ സാധിക്കില്ല എന്നും അത്തരം റിസള്‍ട്ടുകള്‍ ഒരു കണ്‍ക്ലൂസിവ് തെളിവായി ഉപയോഗപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. പാലോട് വെറ്ററിനറി റിസര്‍ച്ച് സെന്ററുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് MOU ഒപ്പിടാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും ഒരു മാസത്തിനുള്ളില്‍ അത് പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ സംഭവത്തിന്റെ പ്രാധാന്യം അദ്ദേഹം മനസിലാക്കുകയും വിഷയം പാലോട് ഗവേഷണ കേന്ദ്രത്തിലെ ഡോക്ടര്‍ നന്ദകുമാറുമായി സംസാരിക്കാനും ആവശ്യപ്പെട്ടു.
ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം പാലോട് വെറ്ററിനറി സെന്ററിലെ ഡോക്റ്റര്‍ നന്ദകുമാര്‍ സാറുമായി സംസാരിച്ചു. അദ്ദേഹം ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ ഗുവാഹാട്ടിയിലായിരുന്നു. എങ്കിലും പ്രത്യേക താത്പര്യമെടുത്ത് സംഭവത്തെ കുറിച്ച് ചോദിച്ചറിഞ്ഞു. വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം എല്ലുകള്‍ പരിശോധിച്ചുള്ള മൃഗമേതാണെന്നു നിര്‍ണ്ണയിക്കുന്നതിലുള്ള ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടികാണിച്ചു. നിലവില്‍ ഹൈദരാബാദില്‍ മാത്രമേ ഏറ്റവും കൃത്യമായ രീതിയില്‍ അത്തരമൊരു പരിശോധന നടത്താന്‍ സാധിക്കുകയുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. DNA പരിശാധന്‍ ആവശ്യമാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ ജാഗ്രതയോടെ ഇടപെടേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് എല്ലിന്‍ കഷ്ണം ഉള്‍പ്പടെയുള്ള ഫോട്ടോഗ്രാഫുകള്‍ അയച്ചു നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
അല്പം മുന്‍പ് വയനാട് ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ വീണ്ടും വിളിച്ചിരുന്നു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണറുമായി ചര്‍ച്ച ചെയ്ത കാര്യം അസിസ്റ്റന്റ് കമ്മീഷന്‍റെ അറിയിച്ചു . ഇത്തരമൊരു സംഭവം ആദ്യമായാണ് ശ്രദ്ധയിപ്പെടുന്നതിനും അതിന്റെതായ ഗൗരവത്തിലാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. സാധ്യമായ ഇടപെടലുകളും അദ്ദേഹം ഉറപ്പു തന്നു.
നിലവില്‍ ബീഫ് സാമ്ബിള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട് എന്നാല്‍ ദിവസങ്ങള്‍ വൈകുംതോറും പരിശോധനയ്ക്കുള്ള സാദ്ധ്യതകള്‍ കുറയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എങ്കിലും പൊതുജനാരോഗ്യത്തെയും സാമൂഹിക സാഹചര്യങ്ങളെയും കണക്കിലെടുത്ത് സംഭവത്തില്‍ ഒരു ശാസ്ത്രീയ നിഗമനത്തിലെത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ വ്യക്തിപരമായി പരിശോധിക്കാന്‍ നല്‍കുകയാണെങ്കില്‍ വലിയൊരു തുക ഇതിനായി ചിലവാകുമെന്നും വിദഗ്‌ധര്‍ അറിയിക്കുന്നു
ശൂന്യാകാശത്ത് മനുഷ്യന്‍ സ്ഥിര താമസമാക്കിയ ഈ കാലത്തും, പൊതുജനങ്ങളുടെ ജീവന്‍ രക്ഷിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സംവിധാനങ്ങളിലൊന്നായ സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഹോട്ടലുകളില്‍ പാകം ചെയ്യുന്ന ഇറച്ചി ഏതു മൃഗത്തിന്റേതാണ് ഏന് പോലും പരിശോധിക്കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലാതെ ഇരുട്ടില്‍ തപ്പുകയാണ് എന്ന യാഥാര്‍ഥ്യം ഇനിയെങ്കിലും പൊതുജനം മനസിലാക്കണം.
അഡ്വ ശ്രീജിത്ത് പെരുമന
ചങ്ങനാശേരി കുറിച്ചി ഇത്തിത്താനത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനെയും അമ്മയെയും മകനെയുമാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇത്തിത്താനം പൊൻപുഴ പാലമൂട്ടിൽ രാജപ്പൻ നായർ (71) , സരസമ്മ (65), രാജീവ് (35) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ടിപ്പർ ലോറി ഡ്രൈവറും പെയിൻറിംഗ് തൊഴിലാളിയുമാണ് മരിച്ച രാജീവ്.
രാവിലെ ടിപ്പറിൽ ജോലിയ്ക്ക് രാജീവ് എത്താതെ വന്നതിനെ തുടർന്നു തിരക്കിയെത്തിയ സുഹൃത്താണ് വീടിനുള്ളിൽ മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ ചിങ്ങവനം പൊലീസ് വീട് തുറന്ന് അകത്തു കയറിയപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.
മൂന്നു പേരുടെ മൃതദേഹങ്ങൾ ഒരു മുറിയിൽ തന്നെ തൂങ്ങി നിൽക്കുന്ന നിലയിലാണ്. സംഭവമറിഞ്ഞു പ്രദേശത്ത് നൂറുകണക്കിന് ആളുകൾ തടിച്ച് കുടിയിട്ടുണ്ട്. മുറികളെല്ലാം ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലാണ്. വീടിനുള്ളിലെ ലൈറ്റുകൾ തെളിഞ്ഞു കിടന്നിരുന്നു. മൂന്നു പേരുടെയും മരണത്തിന് പിന്നിൽ ദുരൂഹതയില്ലെന്നാണ് പോലീസ് നിലപാട്. പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ കൂടുതൽ വിശദാംശങ്ങൾ അറിയാൻ സാധിക്കു
ബ്രിക്സ് പോലെ രാഷ്ട്രീയ പ്രശ്ങ്ങളിൽ അലയുകയാണെങ്കിലും പുരോഗതിയില്‍ മുന്നിൽ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ. പക്ഷേ ഇതിനിടയിലും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ബ്രിട്ടനില്‍ ഇപ്പോഴും ഇടമുണ്ട്. എട്ട് ദശാബ്ദങ്ങള്‍ക്കു മുന്‍പ് വരെ ദുര്‍മന്ത്രവാദികള്‍ സ്ഥിരമായി സാത്താന്‍ സേവ നടത്തിയിരുന്ന പ്രദേശങ്ങള്‍ പോലും ബ്രിട്ടനിലുണ്ട്. ഇത്തരം ഒരു പ്രദേശത്താണ് ഇപ്പോള്‍ വീണ്ടും സാത്താന്‍ സേവയുടെ ലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നത്. ബ്രിട്ടനിലെ ന്യൂ ഫോറസ്റ്റ് വന്യജീവി സങ്കേതത്തിനോടു ചേര്‍ന്നുള്ള പ്രദേശത്തെ ഗ്രാമവാസികളില്‍ പലരും ഇക്കാരണം കൊണ്ട് തന്നെ ഭീതിയിലുമാണ്.
സാത്താന്‍ സേവയ്ക്ക് ഒരു കാലത്ത് കുപ്രസിദ്ധമായിരുന്ന മേഖലയായിരുന്നു ന്യൂ ഫോറസ്റ്റ് വന്യജീവി സങ്കേതം. അതേസമയം സാത്താന്‍ സേവ എന്നത് ആധുനിക മതപുരോഹിതന്‍മാര്‍ നല്‍കിയ പേരാണെന്നും ചെയ്തു വന്നിരുന്നത് പരമ്പരാഗത രീതിയിലുള്ള ആരാധനയമാണെന്നും വാദിക്കുന്നവരുമുണ്ട്. ഏതായാലും ഇത്തരം ആരാധനയുമായി ബന്ധപ്പെട്ട് കണ്ടു വന്നിരുന്ന ചില സംഭവങ്ങള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ് പുതിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരിക്കുന്നത്.ഹാംഷെയറിലെ ന്യൂ ഫോറസ്റ്റ് നാഷണൽ പാർക്കിലും പരിസരത്തും വെറും അഞ്ച് ദിവസത്തിനുള്ളിൽ മൃഗങ്ങളെ ചത്ത നിലയിൽ കണ്ടെത്തി.

ഈ മേഖലയിൽ പല മൃഗങ്ങളെയും കുത്തേറ്റു ചോര വാര്‍ന്നു ചത്ത നിലയില്‍ കണ്ടെത്തിയതാണ് സംശയങ്ങള്‍ക്കു തുടക്കമിട്ടത്. കൂടാതെ ഇത്തരത്തില്‍ ചത്ത ജീവികളുടെ ശരീരത്തില്‍ പല രീതിയിലുള്ള ചിഹ്നങ്ങളും കണ്ടെത്തിയിരുന്നു. നക്ഷത്രം പോലുള്ള സാത്താന്‍ സേവക്കാര്‍ ഉപയോഗിക്കുന്ന ചിഹ്നങ്ങളാണ് മരിച്ച ജീവികളുടെ ശരീരത്തില്‍ വരച്ചു വച്ചിരിക്കുന്നതായി കണ്ടെത്തിയത്. സാത്താന്‍ സേവക്കാര്‍ കൊന്നതെന്നു കരുതുന്ന ജീവികളില്‍ അണ്ണാനും, മുയലും പക്ഷികളും മുതല്‍ ചെമ്മരിയാടുകള്‍ വരെ ഉള്‍പ്പെടുന്നു. അതിൽ മൂന്നെണ്ണം ബ്രാംഷോ ഗ്രാമത്തിലാണ് നടന്നത്.സാത്താനിക് ഗ്രാഫിറ്റിയിൽ ഒരു പള്ളി മൂടിയിരുന്നു, സെന്റ് പീറ്റേഴ്സിലെ സിവിൽ ഇടവകയിലെ പള്ളിയുടെ വാതിലിൽ തലതിരിഞ്ഞ കുരിശും വാതിലിൽ സ്പ്രേ ചെയ്ത 666 നമ്പറുകൾ ഉൾപ്പെടെ ചുരണ്ടിയതായി റെവറന്റ് ഡേവിഡ് ബേക്കണിനോട് പറഞ്ഞു. കുരിശും പെന്റഗ്രാമും ഉപയോഗിച്ച് ചത്ത നിലയിൽ കണ്ടെത്തി മാർഗങ്ങളിൽ , മാന്ത്രികതയുമായി ബന്ധപ്പെട്ട ചിഹ്നം, അതിന്റെ ശരീരത്തിൽ പെയിന്റ് സ്പ്രേ ചെയ്തിരിക്കുന്നു

ഈ വിഷയത്തില്‍ ഏതായാലും പൊലീസ് അന്വേഷണം നടത്തി വരികയാണ്. രണ്ട് സാധ്യതകളാണ് ഈ സംഭവത്തില്‍ അവര്‍ കാണുന്നത്. ഒന്ന് ഏതോ ഒരു സംഘത്തിന്‍റെ തമാശയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തി. അല്ലെങ്കില്‍ മിക്കവരും കരുതുന്നതു പോലെ സാത്താന്‍ സേവക്കാര്‍ വീണ്ടും സജീവമായതിന്‍റെ ലക്ഷണം. തമാശയ്ക്കു വേണ്ടിയുള്ളതാണെങ്കില്‍ ഒന്നോ രണ്ടോ ജീവികളുടെ കൊലപാതകത്തില്‍ അത് അവസാനിച്ചേനെ എന്നിവര്‍ കരുതുന്നു. അതുകൊണ്ട് തന്നെ സാത്താന്‍ സേവയ്ക്കാണ് പോലീസും കൂടുതല്‍ സാധ്യത കല്‍പിച്ചിരിക്കുന്നത്.

സാത്താന്‍ സേവ ശിക്ഷാര്‍ഹമാക്കാനുള്ള വകുപ്പ് ബ്രിട്ടനിലില്ല. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ ബ്രിട്ടിഷ് നിയമം ഓരോ പൗരനനെയും അനുവദിക്കുന്നുണ്ട്. എന്നാല്‍ ജീവനുള്ള ഏതിനെയും ആചാരത്തിന്‍റെ പേരില്‍ ബലി കൊടുക്കുന്നത് ബ്രിട്ടിഷ് നിയമപ്രകാരം കുറ്റകൃത്യമാണ്. ഇതാണ് ജീവികളെ കൊന്നത് കുറ്റകൃത്യമാക്കി മാറ്റുന്നതും. ഏതായാലും പൊലീസ് ഉടനെ കുറ്റവാളികളെ കണ്ടെത്തുമെന്നും അതോടെ ആശങ്ക അവസാനിക്കുമെന്നുമാണ് ന്യൂ ഫോറസ്റ്റിനു സമീപമുള്ള ഗ്രാമവാസികളുടെ പ്രതീക്ഷ.
തെലങ്കാനയിൽ മൃഗഡോക്ടറായ യുവതിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ ശേഷം കൊന്നുകത്തിച്ചവരിൽ പ്രധാനപ്രതി എന്ന് പൊലീസ് സംശയിക്കുന്ന മുഹമ്മദ് പാഷ എന്ന ലോറി ഡ്രൈവർ ഉൾപ്പെടെ നാലു പേരെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്. യുവതിയെ കാണാതാകുന്ന സമയത്ത് സമീപത്തുണ്ടായിരുന്ന ട്രക്കിലെ ജീവനക്കാരാണ് പിടിയിലായിരിക്കുന്നത്.
യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. ഡോക്ടറെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് മണ്ണെണ്ണയോ പെട്രോളോ ഒഴിച്ചു കത്തിക്കുകയായിരുന്നുവെന്നാണു പൊലീസ് കരുതുന്നത്. ഷംഷാബാദിലെ ടോൾ ബൂത്തിനു 30 കിമി അകലെ രംഗറെഡ്ഡി ജില്ലയിൽ 7.30നാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. 70 ശതമാനത്തോളം കത്തിക്കരിഞ്ഞിരുന്നു. തിരിച്ചറിയാൻ സാധിക്കാത്ത വിധം വികൃതമായ മൃതദേഹത്തിൽ നിന്നു ലഭിച്ച ഗണപതിയുടെ ലോക്കറ്റാണു തിരിച്ചറിയാൻ ബന്ധുക്കളെ സഹായിച്ചത്.
ബുധനാഴ്ച രാത്രിയാണ് ഇരുപത്തിയാറുകാരിയായ മൃഗ ഡോക്ടറെ കാണാതാകുന്നത്. ഷാദ്‌നഗറിലെ വീട്ടിൽനിന്ന് ജോലി ചെയ്തിരുന്ന കൊല്ലുരു ഗ്രാമത്തിലെ മൃഗാശുപത്രിയിലേക്കു പോകുന്ന വഴിയാണ് സംഭവം. യാത്രാമധ്യേ വാഹനം ഷംഷാബാദിലെ ടോൾ ബുത്തിനു സമീപം നിർത്തിയിട്ട് ഡെർമറ്റോളജിസ്റ്റിനെ കാണാൻ പോയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ടോൾ ബുത്തിനു സമീപം സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ യുവതിയുടെ ബൈക്ക് പാർക്കു ചെയ്തിരിക്കുന്നതും കാണാം.
രാത്രി 9 മണിയോടെ തിരിച്ചെത്തിയ യുവതി ബൈക്കിന്റെ ടയര്‍ പഞ്ചറായ നിലയിലാണ് കാണുന്നത്. രാത്രി 9.15ന് സഹോദരിയുമായി യുവതി ഫോണിൽ സംസാരിച്ചിരുന്നു. ടയർ നന്നാക്കാൻ സഹായിക്കാമെന്നു സമീപത്തുള്ള ഒരാൾ പറയുന്നതു ഫോൺ സംഭാഷണത്തിൽ കേട്ടിരുന്നുവെന്ന് സഹോദരി മൊഴി നൽകി. സമീപത്തു നിർത്തിയിട്ടിരിക്കുന്ന ലോഡ് നിറച്ച ട്രക്കുകളും അപരിചിതരായ പുരുഷൻമാരും തന്നെ ഭയപ്പെടുത്തുന്നെന്നും യുവതി സഹോദരിയോട് പറഞ്ഞു.
അടുത്തുള്ള ടോൾ ഗേറ്റിൽ പോയി കാത്തിരിക്കാൻ യുവതിയെ സഹോദരി ഉപദേശിച്ചു. അപരിചിതമായ സ്ഥലത്തു തങ്ങുന്നത് സുരക്ഷിതമല്ലെന്നും ഇരുചക്ര വാഹനം ഉപേക്ഷിച്ച് വീട്ടിലെത്താൻ നിർദേശിച്ചിരുന്നതായും സഹോദരി പൊലീസിനോടു പറഞ്ഞു. കുറച്ചു സമയത്തിനു ശേഷം വീണ്ടും വിളിച്ചിരുന്നുവെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലാക്കിയ സഹോദരി രാത്രി പത്തോടെ ടോൾ ബൂത്തിൽ എത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സഹോദരി ഉടനെ വിവരം ബന്ധുക്കളെ അറിയിച്ചു. തുടർന്ന് പരാതി നൽകാനായി ആർജിഐഎ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും തങ്ങളുടെ സ്റ്റേഷൻ പരിധിയിലല്ലെന്നു പറഞ്ഞ് ഷംഷാബാദ് സ്റ്റേഷനിലേക്ക് പറഞ്ഞയക്കുകയായിരുന്നു.
പുലർച്ചെ നാലോടെയാണ് കോൺസ്റ്റബിൾമാരെ അയച്ച് അന്വേഷണം തുടങ്ങിയതെന്നും പൊലീസ് കൃത്യസമയത്ത് ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ യുവതിയുടെ ജീവൻ രക്ഷിക്കാമായിരുന്നെന്നും ബന്ധുക്കളും ആരോപിച്ചു. തന്റെ മകളുടെ ഘാതകരെ പൊതു മധ്യത്തിൽ വച്ച് ജീവനോടെ ചുട്ടുകരിക്കണമെന്ന് യുവതിയുടെ അമ്മ രോഷം കൊണ്ടു.
വ്യാഴാഴ്ച രാവിലെ യുവതി വാഹനം പാർക്കു ചെയ്ത ടോൾ ബൂത്തിനു സമീപം യുവതി ധരിച്ചിരുന്ന വസ്ത്രവും ചെരുപ്പും ഹാൻഡ്ബാഗും ഒരു മദ്യക്കുപ്പിയും കണ്ടെത്തി. 9.30 നും 10നും ഇടയിൽ ഒരു ചെറുപ്പക്കാരൻ ബൈക്ക് നന്നാക്കാനായി കൊണ്ടുവന്നെന്ന് അടുത്തുള്ള വർക്‌ഷോപ് ഉടമ സാക്ഷ്യപ്പെടുത്തി.