റോയിയെ കൊലപ്പെടുത്തിയതെന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. മക്കളെ രണ്ടുപേരെയും വീടിന്റെ മുകൾ നിലയിലെ മുറിയിൽ ഉറക്കി വാതിൽ പുറത്തുനിന്നു പൂട്ടിയ ശേഷമാണു താഴെയെത്തി ഭർത്താവ് റോയിക്കു ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകിയതെന്ന് ജോളി പറഞ്ഞു.
ഇന്നലെ വൈകിട്ട് 3.30 നാണ് കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ വടകരയിലെ ഓഫിസിൽ ആരംഭിച്ചത്. കൊലപാതകങ്ങളിലെ പങ്കു സംബന്ധിച്ച് അറസ്റ്റ് ചെയ്ത ദിവസം തന്നെ കുറ്റസമ്മതം നടത്തിയ ജോളി ഇന്നലെ പക്ഷേ അന്നു പറഞ്ഞ ചില കാര്യങ്ങൾ നിഷേധിച്ചു.
ആദ്യഭർത്താവ് റോയ് തോമസ് ഭക്ഷണം കഴിക്കുന്നതിനു മുൻപാണു കുഴഞ്ഞുവീണു മരിച്ചതെന്ന വാദം ജോളി ആവർത്തിച്ചു. മരിക്കുന്നതിന്റെ 10 മിനിറ്റ് മുൻപു റോയി ചോറും കടലയും കഴിച്ചിരുന്നു എന്നതിന്റെ തെളിവുകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉള്ള കാര്യം അന്വേഷണ സംഘം വീണ്ടും ചൂണ്ടിക്കാട്ടി. ആദ്യഘട്ടത്തിൽ നടന്ന ചോദ്യം ചെയ്യലിലും പൊലീസ് ഇതു ചൂണ്ടിക്കാട്ടിയായിരുന്നു ജോളിയുടെ വാദം തെറ്റാണെന്നു സ്ഥാപിച്ചത്. എന്നാൽ റോയി പുറത്തു നിന്നു ഭക്ഷണം കഴിച്ചിട്ടാവാം വീട്ടിൽ വന്നതെന്നായിരുന്നു ഇന്നലെ ജോളിയുടെ മറുപടി.
റോയി ഭക്ഷണം കഴിച്ച ഉടൻ കുഴഞ്ഞുവീഴുകയായിരുന്നുവെന്നു മരണവിവരമറിഞ്ഞു വീട്ടിൽ ആദ്യമെത്തിയ ബന്ധുക്കളിൽ ഒരാളോടു ജോളി പറഞ്ഞിരുന്നു. ബാക്കിയുള്ളവരോടെല്ലാം ഭക്ഷണം കഴിക്കുന്നതിനു മുൻപാണു സംഭവമെന്നും പറഞ്ഞു. ഈ ബന്ധുവിന്റെയും മൊഴിയും പൊലീസ് ശേഖരിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയതോടെ ജോളി നിശ്ശബ്ദയായി.
പിന്നീടു ചോദ്യം ചെയ്യലിനിടെ റോയിയുടെ മരണദിവസം വീട്ടിലുണ്ടായ കാര്യങ്ങൾ അന്വേഷണ സംഘത്തിനു മുന്നിൽ വിവരിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ആർ.ഹരിദാസന്റെ നേതൃത്വത്തിലായിരുന്നു ഇന്നലത്തെ ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ വിഡിയോയിൽ ചിത്രീകരിക്കുന്നുണ്ട്.
കൂടത്തായി കൊലപാതക പരമ്പരയില്‍ കൊല്ലപ്പെട്ട അന്നമ്മയ്ക്ക് നല്‍കിയത് കീടനാശിനിയെന്ന് ജോളിയുടെ മൊഴി. നാലുപേരെ കൊന്നത് സയനൈഡ് ഉപയോഗിച്ചാണ്. സിലിയുടെ മകള്‍ക്ക് സയനൈഡ് നല്‍കിയതായി ഒാര്‍മയില്ല. ബാക്കിവന്ന സയനൈഡ് കളഞ്ഞെന്നും ജോളി മൊഴി നല്‍കി. ചോദ്യംചെയ്യലില്‍ പതാറാതെയായിരുന്നു ജോളിയുടെ മറുപടികള്‍. കസ്റ്റഡിയിലുള്ള പ്രതികളുമായി ഇന്ന് തെളിവെടുക്കും. റോയിയുടേത് ഒഴികെയുള്ള അഞ്ചുകേസുകള്‍ അഞ്ച് സി.ഐമാരുടെ നേതൃത്വത്തില്‍ അന്വേഷിക്കാനും തീരുമാനമായി.
അവിഹിതബന്ധങ്ങള്‍ മറയ്ക്കാനും സ്ഥിര വരുമാനമുള്ളയാളെ വിവാഹം കഴിക്കാനുമാണ് കൂടത്തായി കേസിലെ പ്രതി ജോളി ആദ്യഭര്‍ത്താവ് റോയിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍. റോയിയുടെ മദ്യപാനാസക്തിയും അന്ധവിശ്വാസങ്ങളും വിരോധത്തിന് കാരണമായെന്നും പൊലീസ് അറിയിച്ചു.
കൂടത്തായിയില്‍ നടന്ന ആറ് കൊലപാതകങ്ങളില്‍ മൂന്നാമത്തേതാണ് റോയിയുടേത്. ജോളിക്കെതിരെ നിലവിലുള്ള കേസും ഈ കൊലപാതകത്തിലാണ്. പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ മറ്റ് അഞ്ച് മരണങ്ങളിലേക്കുള്ള സൂചനകള്‍ മാത്രമാണുള്ളത്. റോയിയെ കൊലപ്പെടുത്താന്‍ നാല് കാരണങ്ങളാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
1. റോയിയുടെ അമിതമദ്യപാനശീലത്തില്‍ ജോളിക്കുള്ള അതൃപ്തി
2. റോയിയുടെ അന്ധവിശ്വാസങ്ങളില്‍ ജോളിക്കുള്ള എതിര്‍പ്പ്
3. ജോളിയുടെ അവിഹിതബന്ധങ്ങളില്‍ റോയിക്കുള്ള എതിര്‍പ്പ്
4. സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം
മറ്റ് അഞ്ച് കൊലപാതകങ്ങളും തെളിയിക്കാന്‍ റോയിയുടെ മരണം സംശയാതീതമായി തെളിയിക്കേണ്ടത് അന്വേഷണസംഘത്തിന്റെ പ്രധാന ആവശ്യമാണ്. കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞ കാരണങ്ങളില്‍ ഊന്നിയാകും മുന്നോട്ടുള്ള അന്വേഷണവും തെളിവുശേഖരണവും.
എം . ഡൊമനിക്
ചേട്ടാ, ഇന്നലെ ഞാൻ ഡ്യൂട്ടി യ്ക്ക് ചെന്നപ്പോൾ നമ്മടെ മോളി പറയുവാ അവര് ഈ പ്രാവശ്യം അവധിയ്ക്ക് പോയത് നാട്ടിൽ അല്ല, ടർക്കിയിൽ ആണെന്ന്. ഭാര്യ സൂസമ്മ പറഞ്ഞ ഈ വിശേഷം കേട്ട് കൊണ്ടാണ് ശ്രീമാൻ വർക്കി ബാത്‌റൂമിൽ നിന്നും മുഖം കഴുകി, ടർക്കിയിൽ മുഖവും തുടച്ച്
ഇറങ്ങി വന്നത്. അയാൾ ഭാര്യ യോട് ചോദിച്ചു.”അതിന് അവരുടെ ആരാ തുർക്കിയില് ഉള്ളത്”?
അയ്യോ ചേട്ടാ അവരുടെ ആരും ടർക്കിയിൽ ഇല്ല. അവര് ഹോളിഡേയ്ക്ക് പോയതാ അവിടെ “.
നമുക്കും ഇനി അവധിക്ക് നാട്ടിൽ പോകുന്നതിനു പകരം ടർക്കിയിൽ പോകണം. അവിടെ ഫൈവ് സ്റ്റാർ ഹോട്ടലിൽ ആയിരുന്നു അവരുടെ താമസം. ഒത്തിരി നല്ലതാ എന്നാ അവൾ പറഞ്ഞത്.
വർക്കിയും സൂസമ്മ യും രണ്ടു മൂന്ന് കൊല്ലമായി അയർലണ്ട് ൽ ആണ് ജോലി. സൂസമ്മ മദ്രാസിൽ നഴ്സിംഗ് പഠിച്ചു കഴിഞ്ഞു അവിടെ തന്നെ ഒരു ഹോസ്പിറ്റലിൽ ജോലി ആയിരുന്നു.എങ്ങനെ യെങ്കിലും വിദേശത്തു പോയി ജോലി ചെയ്തു ജീവിതം കരുപ്പിടിപ്പിക്കണം അതായിരുന്നു അവളുടെ സ്വപ്നം. അവളുടെ കൂടെ പഠിച്ച ഒരു സരസമ്മ പരീക്ഷ എഴുതി അയർലണ്ട് ൽ
ജോലി കിട്ടി പോയി. അവരാണ് അയർലണ്ട് ൽ പോകാൻ ഉള്ള വഴിഇവൾക്ക് പറഞ്ഞു കൊടുത്തത്.
താൻ അല്ലാതെ മറ്റാരും പച്ച പിടിക്കരുത് എന്ന് വിചാരിക്കുന്ന ചില ആൾക്കാർ ഉണ്ട്. അങ്ങനെ ചിന്തിക്കുന്നആൾ അല്ലായിരുന്നു സരസമ്മ എന്ന കൂട്ടുകാരി.
അയർലണ്ട് ൽ പോകുന്നതിനു ഒരു കൊല്ലം മുൻപ് ആയിരുന്നു സൂസമ്മയുടെ വിവാഹം. ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച അവരുടെ, അപ്പൻ അതിന് മുൻപേ മരിച്ചു പോയി. മകളുടെ വിവാഹം നടത്താൻആ പിതാവിനു യോഗം ഉണ്ടായില്ല.
ഒരു വിവാഹ ദല്ലാൾ വഴി യാണ് സൂസമ്മ യുടെ വിവാഹം നടന്നത്. ചെറുക്കൻ വർക്കിയ്ക്ക് ജോലി ഹാർഡ്‌വെയറാ ണെന്നും പറഞ്ഞാണ് കല്യാണം നടത്തിയത്. കല്യാണം കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞാണ് വർക്കിയുടെ ജോലി ഇരുമ്പുകടയിൽ സെയിൽസ് മാൻ ആണ് എന്ന് പെണ്ണ് വീട്ടുകാർക്ക് മനസ്സിലായത്. ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ എന്നൊക്കെ കേട്ടാൽ കമ്പ്യൂട്ടർ എന്ന്
മാത്രം ചി ന്തിക്കുന്ന ഈ കാലത്ത് ഹാർഡ്‌വെയറാ എന്ന് കേട്ടപ്പോൾ ചെറുക്കൻ ഹാർഡ്‌വെയർ എഞ്ചിനീയർ ആയിരിക്കും എന്നാണ് പാവം സൂസമ്മയും കൂട്ടരും ധരിച്ചത്. കളിപ്പ് പറ്റിയിട്ടു ഇനി പരിതപിച്ചിട്ട് എന്ത് കാര്യം. വർക്കിയുടെ വീട്ടുകാർ സൂസമ്മയെ പറ്റിച്ചതാണോ? എന്ന് ചോദിച്ചാൽ ഹാർഡ്‌വെയറാ എന്ന് പറഞ്ഞപ്പോൾ കമ്പ്യൂട്ടർ എന്ന് വിചാരിച്ചത് അവരുടെ കുഴപ്പം ആണോ എന്ന് ചോദിക്കാം. ഒരു തട്ടിപ്പ് മണക്കുന്നുണ്ട് എന്ന് പറയാതെയും തരമില്ല. കല്യാണം ആലോചിക്കുമ്പോൾ വേണ്ടപോലെ അന്നെഷിക്കാതെ എടുത്തു ചാടുന്നവർക്ക് പറ്റാവുന്ന ഒരു അബദ്ധം.
വർക്കിയ്ക്ക് വിദ്യാഭ്യാസം കുറവിന്റെ ചില പരിമിതികൾ അനുഭവപ്പെടുന്നത് അയർലണ്ട് ൽ വന്നതിനു ശേഷം ആണ്. ഇംഗ്ലീഷ് പരിഞ്ജാനം അൽപ്പം കമ്മി ആയതു കൊണ്ട് ശ്രീമാൻ വർക്കി,
സായിപ്പിന്റെ ഇംഗ്ലീഷ് മനസ്സിലാകാതെ വന്നാൽ യാ, യാ. ഒക്കെ, ഒക്കെ എന്നൊക്കെ പറഞ്ഞാണ് തടി തപ്പുന്നത്. എല്ലാവർക്കും ഇപ്പോൾ ശശി തരൂർ ആകാൻ പറ്റില്ലല്ലോ. ഇംഗ്ലീഷ് ൽ Phd ഇല്ലെങ്കിലും അയർലണ്ട് ൽ ജീവിക്കാൻ പറ്റും എന്നതിന് ഉത്തമ ഉദാഹരണം ആണ് വർക്കി. കുറച്ചു നാളായി അയാൾ KFC യിൽ ആണ് ജോലി ചെയ്യുന്നത്.ഭാര്യ ഹോസ്പിറ്റലിൽ രാവിലെ ജോലിക്ക് പോകുമ്പോൾ നമ്മുടെ വർക്കി വീട്ടു കാര്യങ്ങൾ നോക്കിയിട്ട് ഉച്ചക്ക് ശേഷം ഉള്ള ഷിഫ്റ്റ് ൽ
ആണ് KFC ൽ ജോലിക്ക് പോകുന്നത്.
വലിയ മോഹങ്ങൾ ഒന്നും ഇല്ലാത്ത സൂസമ്മയാണേൽ മറ്റു ആളുകളെയോ അവരുടെ ജോലിയോ വരുമാനത്തിലോ നോക്കി നെടുവീർപ്പെടാറില്ല. ഉള്ളത് കൊണ്ട് സന്തോഷം കണ്ടെത്തണം എന്ന
പോളിസിക്കാരിയാണ് അവർ. അതു കൊണ്ട് അവരുടെ ലളിതമായ കൊച്ചു ജീവിതം സ്വച്ഛമായി
ഒഴുകുകയാണ്.
അന്നേരമാണ് സൂസമ്മയുടെ കൂടെ ജോലി ചെയ്യുന്ന മോളി “ടർക്കിയുടെ കഥ”കൊണ്ടുവന്ന് വിളമ്പുന്നത്. തനി നാടൻ സ്വഭാവകാരൻ ആയ വർക്കി യ്ക്ക് കേരളത്തിന്റെ വെളിയിൽ പോകുന്നത് പോലും ഇഷ്ടം ഉള്ള കാര്യം അല്ല. ഭാര്യ വിദേശത്തു ആയി പ്പോയാൽ പിന്നെ അനു ഗമിക്കാതെ നിവൃത്തി ഇല്ലാത്തത് കൊണ്ടാണ് അയർലണ്ട് ൽ വന്നത് തന്നെ.
വല്ല നാട്ടിലും ഒക്കെ പോയി ഹോട്ടലിൽ ഒക്കെ പോയി കിടക്കുന്നത് എന്തിനാ? അവധി കിട്ടുമ്പോൾ നാട്ടിൽ പോവുക, ബന്ധു വീടുകളിൽ ഒക്കെ കറങ്ങുക.വല്ല പള്ളിപ്പെരുനാളും ഉണ്ടെങ്കിൽ അതു കൂടുക, നാട്ടുകവലയിൽ ചായ കടയിൽ പോയി ഒരു ചായ കുടിക്കുക,കൂടിയാൽ ഒരു കുപ്പി വാങ്ങി കൂട്ടുകാരും കൂടി ഒന്ന് മിനുങ്ങുക. അതൊക്കെയാണ് വർക്കിയുടെ ഇഷ്ടങ്ങൾ.
ചേട്ടാ നല്ല ഹോട്ടലാ, നല്ല ഫുഡാ, നല്ല സ്ഥലമാ, എല്ലാരും പോകുന്ന സ്ഥലമാ.നല്ല രസമാ, എന്നിങ്ങനെ ഭാര്യ സൂസമ്മയുടെ യുടെ നിർത്താതെ യുള്ള “ടർക്കി പുരാണം” കേട്ടു മടുത്ത് വർക്കി നമുക്കും
ടർക്കി യ്ക്ക് പോകാം എന്ന് സമ്മതിച്ചു. അഞ്ചു ദിവസം ഫൈവ് സ്റ്റാർ ഹോട്ടലിൽ ഭക്ഷണവും താമസവും. നല്ല ഡീൽ ആണത്രേ. വർക്കിക്കും സൂസമ്മയ്ക്കും ഒട്ടും പരിചയം ഇല്ലാത്ത
മേഖല യാണ് ഫൈവ് സ്റ്റാർ. ഒരു പ്രാവശ്യം നാട്ടിൽ പോയപ്പോൾ എയർ ലൈൻസ് കാരുടെ ഫ്ലൈറ്റ്,
ഡിലെ, ഉണ്ടായി.
അന്നേരം എയർ ലൈൻ അറേഞ്ച് ചെയ്ത ഹോട്ടലിൽ ഏതാനും മണിക്കൂർ ചെലവിട്ടതാണ് മാത്രമാണ് ഈ മേഖലയിൽ ഉള്ള ഏക പരിചയം.
സൂസമ്മ കാത്തിരുന്ന ഹോളിഡേ വന്നെത്തി. വർക്കിക്ക് ഒരു ത്രില്ല് ഉം ഇല്ല. പൂച്ചയുടെ കഴുത്തിൽ വള്ളികെട്ടി യിട്ട് വലിച്ചാൽ എങ്ങനിരിക്കും, അതേ അവസ്ഥ. എന്നാലും സൂസമ്മ യുടെ ഇഷ്ടം നിറവേറ്റാൻ വേണ്ടി വർക്കിയും റെഡി ആയിരിക്കുക ആണ്.
വെളുപ്പിന് തന്നെ അവർ എയർപോർട്ടിൽ എത്തി. നേരത്തെ ബുക്ക് ചെയ്തതിനും പടി ടർക്കിഷ് എയർ ലൈൻസിൽ അന്റാലിയ യ്ക്ക് ആണ് യാത്ര. നനുത്ത മഞ്ഞുപാളികളെയും പിന്നെ അതിന് മുകളിൽ ഒഴുകി നടക്കുന്ന വെള്ളിമേഘങ്ങളെയും തലോടി കൊണ്ട് അവരുടെ വിമാനം ആകാശ
നീലിമയിൽ ഉയർന്നു പൊങ്ങി. വിമാനം നിറയെ വിവിധ ദേശക്കാർ ആയ സഹയാത്രികർ. എല്ലാവരും തന്നെ വിനോദ സഞ്ചാരികൾ എന്ന് തോന്നുന്നു. ഹോളിഡേ യുടെ മധുര നിമിഷങ്ങളെ സ്വപ്നം കണ്ട് സൂസമ്മയും ഹോട്ടലിൽ ചെന്നാൽ എങ്ങനെ ഒക്കെ ആയിരിക്കും എന്ന ഉദ്വേഗത്തിൽ
വർക്കിയും ആകാശ യാത്രയുടെ നാല് മണിക്കൂർ ചിലവിട്ടു.
അപ്പോൾ അവരുടെ വിമാനം അന്റാലിയ എയർപോർട്ട്, എന്ന ലക്ഷ്യം, ദൂരെ കണ്ടു. ആകാശത്തിൽ നിന്ന് ഇരപിടിക്കാൻ പറന്നു താഴുന്ന ഒരു പരുന്തിനെ പോലെ താഴ്ന്നു വന്ന് അവൻ റൺവേയിൽ ഇറങ്ങി ഓടി കിതച്ചിട്ടു നിൽക്കുകയും ചെയ്തു. മുൻകൂട്ടി ഇടപാട് ചെയ്തപോലെ ഹോട്ടലുകാരുടെ വണ്ടി വന്നു വർക്കിയെയും സൂസമ്മ യെയും പിന്നെ മറ്റു ചിലരെയും
ഹോട്ടലിലേക്ക് കൊണ്ടുപോയി.
നല്ല വൃത്തി യുള്ള വലിയ ഒരു ഹോട്ടൽ സമുച്ചയം. മെഡിറ്ററേനിയൻ കടൽ തീരത്ത് മധ്യാഹ്ന സൂര്യന്റെ ചെങ്കതിരിൽ പത്തു പതിനാറു നിലകളിൽ തല ഉയർത്തി നിൽക്കുകയാണ്. അതിന്റെ വിശാലമായ ചുറ്റുപാടിൽ ബാറുകളും നീന്തൽ കുളങ്ങളും തൊട്ടുരുമ്മുന്ന സുദീർഘമായ ബീച്ച്.
നിഴൽ വിരിച്ച ബീച്ച് കുടകളിൽ ശരീരത്തിലെ വെളുപ്പിനെ കറുപ്പിക്കാൻ പാടുപെടുന്ന വെള്ളക്കാർ.
അതിന്റെ ഇടയ്ക്കാണ് ശരീരത്തിന്” ദൈവം അൽപ്പം കൂടി വെളുപ്പ് തന്നില്ലല്ലോ “എന്ന് പരിതപിച്ചിട്ടുള്ള സൂസമ്മ യും കെട്ടിയവനും ചെന്ന് പെട്ടിരിക്കുന്നത്. വെളുത്തവന് കറക്കാൻ ബീച്ചിൽ പോയി കിടക്കാം. എത്ര എളുപ്പം. കറുത്തവന് വെളുക്കാൻ സഹായിക്കുന്ന ഏതെങ്കിലും എളുപ്പ വഴി ഉണ്ടായിരുന്നെങ്കിൽ.
ഹോട്ടൽ റിസപ്ഷൻ വർക്കിയെയും ഭാര്യ യെയും സ്വീകരിച്ചു. അവരുടെ മുറിയുടെ താക്കോൽ കൊടുത്തു. അവിടുത്തെ മറ്റു സൗകര്യങ്ങൾ വിവരിക്കുന്ന കാർഡും കൊടുത്തു. കൌണ്ടർ ൽ വച്ച് ഹോട്ടൽ സ്റ്റാഫ് അവരുടെ ഡീറ്റെയിൽസ് ചോദിച്ചു, എല്ലാം ഇംഗ്ലീഷിൽ.
അവിടെ വച്ച് വർക്കിയ്ക്ക് ഒരു കാര്യം മനസ്സിൽ ആയി. വർക്കിയുടെ ഇംഗ്ലീഷ് ഹോട്ടൽ കാരുടെ ഇംഗ്ലീഷ് നേക്കാൾ പതിൻ മടങ്ങു മെച്ചം. ജീവിതത്തിൽ ആദ്യം ആണ് വർക്കി ആരെ എങ്കിലും ഇംഗ്ലീഷ് ന് തോൽപ്പിക്കുന്നത്. ഒന്നാം ക്ലാസ്സ് മുതൽ ഇംഗ്ലീഷ് ന് വർക്കിയെ എല്ലാവരും തോല്പിച്ചരുന്ന ചരിത്രമേ ഉള്ളൂ.
വർക്കിയും സൂസമ്മയും തങ്ങളുടെ മുറിയിൽ സാധനങ്ങൾ കൊണ്ടുപോയി വച്ചു. അവർ ഒരു കർട്ടൻ വലിച്ചപ്പോൾ അടുത്ത് കാണുന്നത് ചെറുതിരകൾ ഇളകുന്ന സുന്ദരമായ മെഡിറ്ററേനിയൻ
കടലിന്റെ നീല പരപ്പാണ്. ഹാ, എത്ര സുന്ദരം ആണാ കാഴ്ച്ച, സൂസമ്മ പറഞ്ഞു. വൈകുന്നേരം അവർ റെസ്റ്ററന്റ് കണ്ടു പിടിച്ചു. ചായയും ബണ്ണും ബിസ്ക്കറ്റ് ഒക്കെ കഴിച്ചു.
സൂസമ്മ ഉത്സാഹത്തിൽ ആണെങ്കിലും വർക്കിയ്ക്ക് നിലവത്തു കോഴി ഇറങ്ങിയത് പോലെ യാണ്. ആകെ ഒരു അസ്വസ്ഥത.
വൈകുന്നേരം ഡിന്നർ കഴിക്കാൻ സമയം ആയി. ഗ്രൗണ്ട് ഫ്‌ളോർ ൽ നടന്നു അവർ ഡൈനിങ്ങ് ഹാൾ കണ്ടു പിടിച്ചു. ഒരു വലിയ ഹാൾ. അതിൽ വെള്ള നിറം ഉള്ള കസേരകൾ. പല വലിപ്പത്തിൽ ഉള്ള
മേശകൾ. അതിൽ വെള്ളയിൽ പിങ്ക് നിറം ബോർഡർ ലൈൻ ഉള്ള വിരികൾ. ഉയർന്ന സിലിങ്ങിൽ വലിയ ചാൻഡ്ലൈയർ ലൈറ്റുകൾ വെള്ള വെളിച്ചം വിതറി നിൽക്കുന്നു.
ഒരു വലിയ കല്യാണ സദ്യ യുടെ സെറ്റ് അപ്പ് പോലെ ഉള്ള അന്തരീക്ഷം. കുറെ ആളുകൾ അവിടെ ഇരുന്നു എന്തൊക്കെയോ കഴിക്കുന്നത് കാണാം. അവർ രണ്ട് പേരും ഡൈനിങ്ങ് ഹാൾ ലേക്ക് കടന്നു. അവിടെ എങ്ങനെ ഒക്കെയാണ് രീതികൾ എന്ന് ഒരു തപ്പൽ ഉണ്ട്. ഒരുനിരയിൽ പ്ലേറ്റുകളും അതിന് ശേഷം ഭക്ഷണസാധനങ്ങൾ പല ഡിഷുകളിൽ നിരയായി ഒരു ഡെസ്കിൽ നിരത്തി വച്ചിരിക്കുന്നു.
വർക്കിയും സൂസമ്മയും ഒരൊ പ്ലേറ്റ് കൾ എടുത്ത് ഒന്നാമത്തെ ഡിഷിന്റെ അടുത്ത് ചെന്നു. അതിൽ ക്യാരറ്റ് ഉം ടൊമാറ്റോ യും അരിഞ്ഞത്. അവർ അതു കുറേശ്ശേ എടുത്തു അടുത്ത ഡിഷിന്റെ
അടുത്ത് ചെന്നു. അതിൽ ക്യൂകമ്പർ ഉം പുതിന ഇലയും. അവർ അതും കുറച്ച് എടുത്തു. അടുത്ത ഡിഷ് ൽ ചിക്കൻ അല്ലെങ്കിൽ മട്ടൺ ആയിരിക്കും അവർക്ക് അറിയാം. അടുത്ത ഡിഷ് നോക്കുമ്പോൾ അതിൽ ടോമാറ്റോയും ഉള്ളിയും ചീരയും അരി ഞ്ഞത്. ആ ടേബിൾ ലെ അടുത്ത എല്ലാ ഡിഷ് ലും പല തരം സാലഡ് കൾ ! ഇവിടെ ഡിന്നർ ന് സാലഡ് മാത്രം ആയിരിക്കും. വല്ലതും പറയാൻ പറ്റുമോ, ഫൈവ് സ്റ്റാർ അല്ലെ. പുതിയ ഹെൽത്തി ഈറ്റിംഗ്സ്റ്റൈൽ ആയിരിക്കും, അവർ മനസില്ലാ മനസോടെ കുറേ സാലഡ് കഴിച്ചേച്ചു എഴുന്നേറ്റ് പോയി. റൂമിലേക്കു പോകുന്ന വഴി വർക്കി ഈ ടൂറിനു ഇറങ്ങി തിരിച്ചതിനെകുറിച്ച് മറ്റാരും കേൾക്കാതെ സൂസമ്മയെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു.
പിറ്റേ ദിവസവും ബ്രേക്ക്ഫാസ്റ് ന് റെസ്റ്റോറന്റ് ൽ ചെന്ന് ചായയും ഓംലറ്റ് ഒക്കെ കഴിച്ചു.
വൈകിട്ട് മാത്രം ആയിരിക്കും സാലഡ് കൊണ്ട് ഉള്ള ഡിന്നർ അവർ കരുതി.
ബ്രേക് ഫാസ്റ്റ് ന് ശേഷം അവർ മനോഹരമായ ബീച്ചിൽ പോയി. വെള്ള കുടക്കീഴില് സൺ ലൗഞ്ചിൽ ഇരുന്ന് സൂസമ്മ കടലിന്റെ സൗന്ദര്യം ആസ്വദിച്ചു.
വർക്കിക്ക് പ്രേത്യേക വിശേഷം ഒന്നും തോന്നിയില്ല. അയാൾ കൂട്ടിൽ ഇട്ട വെരുകിനെ പൊലെ
കുറെ നേരം അലക്ഷ്യമായി കടൽ തീരത്തു കൂടി നടന്നു. പിന്നെ സൂസമ്മയും അയാളെ അനുഗമിച്ചു.
“വൈകുന്നേരം കിട്ടിയപോലെ സാലഡ് മാത്രം ആണ് ഊണിനും കിട്ടുന്നതെങ്കിൽ എന്റെ വിധം മാറും പറഞ്ഞേക്കാം” ദേഷ്യം വന്ന വർക്കി സൂസമ്മ യോട് കോപിച്ചു.”അതിനെന്താ ചേട്ടാ, നമുക്ക് ഒന്നുകൂടി നോക്കാം, സമാധാനപ്പെട് “സൂസമ്മ രംഗം തണുപ്പിച്ചു. ഉച്ച നേരം ആയപ്പോൾ അവർ തിരിച്ചു റൂമിലേക്ക് പോയി. അന്നേരം സൂസമ്മ ഭർത്താവിനോട് പറഞ്ഞു.”ഞാൻ ഒന്ന് കുളിച്ചു റെഡി ആകാം അപ്പോഴേക്കും ചേട്ടൻ റെസ്റ്ററന്റ് ലേക്ക് ചെന്നു ഉച്ച ഊണിനു എന്ത് കിട്ടും എന്ന് നോക്ക്. എന്നിട്ട് ഇങ്ങു വാ. പിന്നെ നമുക്ക് ഒരുമിച്ച് ഊണ് കഴിക്കാൻ പോകാം”.
അത് നല്ല ഐഡിയ ആണെന്ന് വർക്കിയ്ക്കും തോന്നി. അയാൾ സൂസമ്മയെ റൂമിൽ വിട്ടിട്ട് റെസ്റ്റോറന്റ് ലേക്ക് ചെന്നു. നോക്കുമ്പോൾ ഊണ് മുറിയിൽ ഡെസ്കിൽ ഇന്നലെ കണ്ടപോലെ
വീണ്ടും വേറെ കുറേ സാലഡുകൾ പല ഡിഷിൽ നിരത്തി വച്ചിരിക്കുന്നു. ഒന്ന് ചോദിച്ചിട്ടുതന്നെ, ഈ കണ്ട കാശ് എല്ലാം കൊടുത്തിട്ട് ഇതെന്തു ഫൈവ് സ്റ്റാർ? അകലെ മറി നിന്ന ഒരു വെയ്റ്റർ നോട് ചോദിക്കാൻ വർക്കി മുന്നോട്ട് ചെന്നു.
അന്നേരം ദേണ്ടെ പോകുന്ന വഴിയിൽ മുഴുനീള ഡെസ്കിൽ നിറയെ ആവിപറക്കുന്ന പത്തു നാൽപ്പതു വിഭവങ്ങൾ ഇരിക്കുന്നു. വർക്കി അന്തം വിട്ടു പോയി. ഇന്നലെ ഇതൊന്നും ഞാൻ
കാണാഞ്ഞതാണോ?
അയാൾ ഇതിന് മുൻപ് ആകെ കണ്ടിട്ടുള്ളത് മലയാളി അസോസിയേഷന്റെ പരിപാടിക്ക് വിളമ്പാൻ നിരത്തി വച്ചിരിക്കുന്ന നാലും മൂന്ന് ഏഴു ഐറ്റംസ് ആണ്. അതു ചോറ്, ദാൽ കറി, ക്യാബേജ് തോരൻ, ചിക്കൻ കറി, റൈത്ത, പപ്പടം അച്ചാർ, കഴിഞ്ഞു, അത്ര മാത്രം. ഇത് എന്തെരെ ഐറ്റംസ് ആണ് എന്റെ ദൈവമേ ! ഇത് മുഴുവൻ എങ്ങനെ കഴിക്കും?
ഈ സമയം വെറുതെ കറങ്ങി നടക്കുന്ന വർക്കിയെ ശ്രദ്ധിച്ചു കൊണ്ടിരുന്ന ഒരു വെയ്റ്റർ അയാളുടെ അടുത്ത് കൂടി വന്നു വർക്കിയെ നോക്കി. എന്തോ മനസിലാക്കിയ മട്ടിൽ അയാൾ വേഗം പോയി അയാളുടെ മാനേജർ നെ വിളിച്ചു കൊണ്ട് വന്നു.
വർക്കി യോട് അയാൾ ചോദിച്ചു.
“സോറി സാർ, നെയിം,
യുവർ നെയിം? ”
“നെയിം?
നെയിം വർക്കി ”
“വാട്ട്? നെയിം ടർക്കി?
നോ ടർക്കി, വർക്കി, വർക്കി “.
വർക്കി വീണ്ടും പറഞ്ഞു.
വാട്ട്? വർക്കി? പേര് അവർക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു.
സോറി സാർ, യൂ നോ ഫുഡ്.
ഫുഡ് തരില്ല എന്ന് പറഞ്ഞത് മനസ്സിൽ ആയി. എന്തു കൊണ്ട് തരില്ല എന്ന് വർക്കിക്ക് മനസ്സിൽ ആയില്ല.
അവർ സെക്യൂരിറ്റിയെ വിളിച്ച് വർക്കിയെ ബലമായി പുറത്തോട്ട് ഇറക്കാൻ നോക്കുകയാണ്. ഈ സമയം റെസ്റ്ററന്റ് ൽ ഭക്ഷണംകഴിച്ചുകൊണ്ടിരിക്കുന്ന ചിലരെങ്കിലും ഇത് കാണുന്നുണ്ട്.
എല്ലാവരും വർക്കിയെ നോക്കുന്നു. വർക്കിക്കും ആകെ നാണക്കേട്. പക്ഷേ, കാശ് ഒക്കെ കൊടുത്തിട്ടാണ് താനും ഇവിടെ വന്നിരിക്കുന്നത് എന്ന് ഇവരെ എങ്ങനെ മനസ്സിൽ ആക്കും?
മനസ് ഒന്ന് പതറിയ വർക്കി സമനില വീണ്ടെടുത്തു അവരോടു പറഞ്ഞു
“മൈ വൈഫ്, റൂം 500 ”
“വൈഫ് റൂം? “എന്ന് ചോദിച്ചിട്ട് സെക്യൂരിറ്റികൾ വർക്കിയെയും കൊണ്ട് റൂം നമ്പർ 500 ൽ ചെന്ന് ബെൽ അടിച്ചു.അപ്പോളേക്കും കുളിച്ചു റെഡി ആയി നിന്ന സൂസമ്മ കതകു തുറന്നു.
നോക്കുമ്പോൾ സെക്യൂരിറ്റിക്കാർ പിടിച്ചോണ്ട് നിൽക്കുന്ന കെട്ടിയവൻ വാതിൽക്കൽ !
പേടിച്ചു പോയ അവർ ചോദിച്ചു “എന്തു പറ്റി ചേട്ടാ? “വർക്കി എന്തെങ്കിലും പറയുന്നതിന് മുൻപ് സെക്യൂരിറ്റികാരൻ പറഞ്ഞു. “മാഡം, ദിസ് ഹുസ്ബൻഡ്, നോ റിസ്റ്റ് ബാൻഡ് , കമിങ് റെസ്റ്ററന്റ് “. യൂ നോ ഫുഡ്.
അന്നേരം ആണ് വർക്കിയുടെ കൈയിൽ ഹോട്ടൽ കാര് കെട്ടി കൊടുത്ത റിസ്റ് ബാൻഡ് ഇല്ല എന്ന് സൂസമ്മ ശ്രദ്ധിച്ചത്.
സൂസമ്മ ചോദിച്ചു ഇന്നലെ അവര് കയ്യിൽ കെട്ടി തന്ന സാധനം എന്തിയെ?
“അത് ഇന്നലെ രാത്രി കൈ ചൊറിഞ്ഞിട്ട് ഞാൻ വലിച്ചു പറിച്ചു കളഞ്ഞു, ഇനി അതെന്തിനാ? ”
ചേട്ടൻ എന്ത് പണിയാ കാണിച്ചത്, എവിടാ അത് ഇട്ടത്?
അത് ആ റൂമിൽ എങ്ങാനും കിടപ്പുകാണും. വർക്കി പറഞ്ഞു. സെക്യൂരിറ്റികൾ ഇവരുടെ സംസാരം കോട്ട് ഒന്നും മനസ്സിൽ ആകാതെ മിഴിച്ചു നിൽക്കുകയാണ്.നാണം കേട്ട് വർക്കിയും
സൂസമ്മ അവരെ ലോഞ്ച് ൽ ഇരുത്തിയിട്ട് . “വൺ മിനിറ്റ് ” എന്ന് പറഞ്ഞു ബെഡ്‌റൂം ൽ പോയി റിസ്റ്റ് ബാൻഡ് തപ്പി. ആരുടെയോ ഭാഗ്യത്തിന് വർക്കി പറിച്ചു കളഞ്ഞ റിസ്റ്റ് ബാൻഡ്
കാർപെറ്റ് ൽ നിന്നും കണ്ടുകിട്ടി. അവർ അതുകൊണ്ടെ സെക്യൂരിറ്റി കാരെ കാണിച്ചു.
സംഗതിയുടെ കിടപ്പുവശം മനസ്സിൽ ആയ അവർ സോറി പറഞ്ഞ് ഇറങ്ങി പോയി.
നിസാരം എന്ന് തോന്നാവുന്ന ഒരു റിസ്റ്റ് ബാൻഡും ഇംഗ്ലീഷ് ന്റെ പരിമിതിയും. വർക്കിയ്ക്ക് ടർക്കിയിൽ കിട്ടി ഒരു ഫൈവ് സ്റ്റാർ പണി !
എം . ഡൊമനിക്
ലണ്ടനിൽ സർവീസ് എഞ്ചിനീയറായി ജോലി ചെയ്യുന്ന എം . ഡൊമനിക് ബെർക്ക്‌ഷെയറിലെ സ്ലോവിലാണ് താമസിക്കുന്നത്. അസോസിയേഷൻ ഓഫ് സ്ലഫ് മലയാളിസ് വൈസ് പ്രസിഡന്റ് ആണ് .
സ്വന്തം ലേഖകൻ
ഗ്ലോസ്റ്റർ : പുതുമകൾ തേടിയുള്ള പ്രയാണത്തിൽ ഗ്ലോസ്റ്റർ ഷെയർ മലയാളി അസ്സോസ്സിയേഷൻ എന്നും എത്താറുള്ളത് വേറിട്ട കലാവിരുന്നുകളിലാണ് . പതിവ് തെറ്റിക്കാതെ ഇപ്രാവശ്യത്തെ ജി എം എ യുടെ ഓണാഘോഷത്തിലും പുതുമകൾ ഏറെയായിരുന്നു . മികച്ച കലാവിരുന്നുകൾ കൊണ്ട് ജനപ്രീതി നേടിയ ഇപ്രാവശ്യത്തെ ഓണാഘോഷത്തിൽ കൈയ്യടി നേടിയ ഒരു കലാപരിപാടിയായിരുന്നു ജി എം എ യിലെ വനിതകൾ അവതരിപ്പിച്ച ചെണ്ടമേളം . ഒരു പക്ഷെ പ്രവാസലോകത്ത് ആദ്യമായിട്ടായിരിക്കും വനിതകളുടെ ഇത്രയും നല്ല ഒരു ചെണ്ടമേളം അരങ്ങേറുന്നത് .
ജി എം എ യുടെ ചെൽറ്റൻഹാം യൂണിറ്റിലെ ഗ്ലിന്റി ജെയ്‌സന്റെ നേതൃത്വത്തിലായിരുന്നു ജി എം എ യുടെ ആദ്യ വനിത ചെണ്ടമേളം അരങ്ങേറിയത് . ഓണാഘോഷങ്ങൾക്ക് മനോഹാരിത നൽകണമെന്ന ജി എം എ കമ്മിറ്റിയുടെ അഭ്യർത്ഥനയെ മാനിച്ച് കലാ സ്നേഹികളായ ഒരുപറ്റം കുട്ടുകാരികളെയാണ് ചെണ്ടമേളത്തിനായി ഗ്ലിന്റി ജെയ്‌സൻ കണ്ടെത്തിയത് . റെൻസി സിബി , റിജു സന്തോഷ് , സിജി ബിസ് , സ്മിത റോബി , സ്മിത വിനോദ് , നീനു ജെഡ്സൻ , നീന ജോയ് , ജോസി അരുൺ , ഷൈനി ബാബു , ഷിജി മാത്യു , ഫ്ലോറൻസ് ഫെലിക്സ് , ജിബി സുനിൽ തുടങ്ങിയവർ ഗ്ലിന്റിക്കൊപ്പം അതിമനോഹരമായി കൃത്യമായ താളബോധത്തോടു കൂടി ചെണ്ട കൊട്ടിയപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് തോമസ് റിച്ച് സ്‌കൂളിലെ സദസ്സ് ആ ചെണ്ടമേളം ആസ്വദിച്ചത് . ഗ്ലിന്റി ജെയ്സന്റെ സഹോദരൻ ഗ്ലിസ്റ്റനാണ് കഴിഞ്ഞ ആറ് മാസമായി ഈ വനിതകളെ ചെണ്ടമേളം പരിശീലിപ്പിച്ചത് .
ഗ്ലിന്റിയുടെ സഹോദരൻ ഗ്ലിസ്റ്റൻ ചെണ്ട വിദ്വാനായ ശ്രീമൂലനഗരം സോമൻ മാസ്റ്ററുടെ കീഴിൽ ചെണ്ട അഭ്യസിച്ചു വരികയായിരുന്നു. നാട്ടിൽ അവധിക്ക് എത്തിയപ്പോൾ കുഞ്ഞു മകൻ ആൽഡ്രിക്കിന് അമ്മാവന്റെ ചെണ്ടയിലുള്ള താല്പര്യം തിരിച്ചറിഞ്ഞ് സോമൻ മാസ്റ്ററുടെ കീഴിൽ ദക്ഷിണ വെച്ച് ചെണ്ടമേളം അഭ്യസിച്ചു തുടങ്ങിയിരുന്നു . മകന് കൂട്ടായി പിതാവ് ജെയ്സനും , അമ്മ ഗ്ലിന്റിയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഗുരുമുഖത്തുനിന്ന് ബാലപാഠങ്ങൾ വശത്താക്കിയിരുന്നു . 2017 ലെ ജി എം എ യുടെ ചെൽറ്റൻഹാം യൂണിറ്റിന്റെ ഓണാഘോഷത്തിലും ഈ കുടുംബം ചെണ്ടമേളം അവതരിപ്പിച്ചിരുന്നു.
കേരളത്തിലെ കലാ – സാംസ്കാരിക മേഖലകളിൽ തല്പരരായ കുടുംബാംഗങ്ങളിൽ നിന്ന് പകർന്ന് കിട്ടിയ കലാവാസന യുകെയിലെ ജീവിതത്തിനിടയിലും വളർത്തി കൊണ്ടുവരുവാനും , അത് മറ്റുള്ളവരിലേക്ക് പകർന്നു നൽകുവാനും കഴിഞ്ഞു എന്നുള്ളതാണ് ഇവരുടെ വിജയം . യുകെ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും സമയപരിമിതിയിലും നിന്നുകൊണ്ട് കേരളത്തിന്റെ തനതായ ഈ കലാരൂപം പഠിച്ചെടുത്ത് വേദിയിൽ എത്തിച്ച ഈ സ്ത്രീരത്നങ്ങൾ അഭിനന്ദനാർഹരാണ്.
ചെണ്ടമേളം കാണുവാൻ താഴെയുള്ള വീഡിയോ ക്ലിക്ക് ചെയ്യുക
[ot-video][/ot-video]
സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ വഫ ഫിറോസ്. മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ചപ്പോൾ താൻ മദ്യപിച്ചിരുന്നില്ലെന്നും കാറോടിച്ചത് വഫയായിരുന്നുവെന്നും ശ്രീറാം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീറാം പറയുന്നത് പച്ചക്കള്ളമാണെന്ന് ആരോപിച്ച് വഫ രംഗത്തെത്തിയത്.
താനാണ് കാറോടിച്ചത് എന്ന് ശ്രീറാം ആവർത്തിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് വഫ പറയുന്നു. ‘അപകടത്തിന് ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നു. ഫൊറൻസിക് റിപ്പോർട്ടുണ്ട്. ഇതെല്ലാം എവിടെ? ഞാനൊരു സാധാരണക്കാരിയാണ്. എനിക്ക് അധികാരമില്ല. അപകടം നടന്നതിന്റെ മൂന്നാം ദിവസം സംഭവിച്ച കാര്യങ്ങള്‍ അതേപോലെ പറഞ്ഞ വ്യക്തിയാണ്. എനിക്കെന്താണ് നാളെ സംഭവിക്കുക എന്നെനിക്കറിയില്ല. ഞാനിതുവരെ പറഞ്ഞതെല്ലാം സത്യമാണ്. അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തുംചെയ്യാം. ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’– വഫ പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ച സംഭവം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്നു സസ്പെന്‍ഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ചീഫ് സെക്രട്ടറിക്ക് വിശദീകരണം നല്‍കിയിരുന്നു. അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചതു താനല്ലെന്നു വ്യക്തമാക്കുന്ന ശ്രീറാം, തനിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ഏഴു പേജുള്ള വിശദീകരണ കുറിപ്പില്‍ നിഷേധിച്ചു. തന്റെ വാദം കേള്‍ക്കണമെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ കടമ്പനാടാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. പരമാവധി കോസ്റ്റ് ഇഫക്ടീവ് ആയി വീടൊരുക്കണമെന്നതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. നീളമുള്ള പ്ലോട്ടിൽ അധികം ഗിമ്മിക്കുകൾ ഒന്നും നൽകാതെയാണ് പുറംകാഴ്ച. ഭാവിയിലെ വിപുലമാക്കൽ സാധ്യതകൾ കൂടി കണക്കിലെടുത്ത് താഴെ സ്ലോപ് റൂഫും മുകളിൽ ഫ്ലാറ്റ് റൂഫും നൽകി.
എന്നാൽ ചതുരശ്രയടിയിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ,അപ്പർലിവിങ്. ഓപ്പൺ ടെറസ് എന്നിവയാണ് 2060 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
ലിവിങ്, ഡൈനിങ് തുറസ്സായ ശൈലിയിൽ ഒരുക്കിയത് കൂടുതൽ സ്ഥല ഉപയുക്തത നൽകുന്നു. ജിഐ പൈപ്പ് കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഗോവണിയുടെ താഴെ ഫാമിലി ലിവിങ്, ടിവി യൂണിറ്റ് എന്നിട്ടും ക്രമീകരിച്ചു. അകത്തളങ്ങളിൽ ഒരു ഭിത്തി കടുംനിറം നൽകി ഹൈലൈറ്റ് ചെയ്തത് ഭംഗി കൂട്ടുന്നു. ജിപ്സം ഫോൾസ് സീലിങ്ങും ലൈറ്റുകളും അകത്തളം പ്രസന്നമാക്കുന്നു.
വീതിയേറിയ മൂന്ന് പാളി ജനലുകളാണ് ചുവരുകളിൽ നൽകിയത്. ഇതിലൂടെ കാറ്റും വെളിച്ചവും അകത്തേക്കെത്തുന്നു, ക്രോസ് വെന്റിലേഷൻ സുഗമമാകുന്നു. ഗ്രാനൈറ്റാണ് നിലത്തു വിരിച്ചത്.
തേക്കിൻതടിയിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്.
മൂന്നു കിടപ്പുമുറികളിലും വ്യത്യസ്ത ഹൈലൈറ്റർ നിറങ്ങൾ നൽകി മുകൾനിലയിലെ ലിവിങ് സ്‌പേസ് ആവശ്യാനുസരണം കിടപ്പുമുറിയുമാക്കി മാറ്റാം.
നിലവിലെ ചതുരശ്രയടി നിരക്കുകൾ വച്ച് നോക്കിയാൽ ഇതുപോലെ ഒരു വീട് പൂർത്തിയാക്കാൻ കുറഞ്ഞത് 45 ലക്ഷം രൂപയെങ്കിലുമാകും. അവിടെയാണ് സൗകര്യങ്ങൾ വിട്ടുവീഴ്ച ചെയ്യാതെ 30 ലക്ഷത്തിനു ഒരുക്കിയ ഈ വീടിന്റെ പ്രസക്തി.
ചെലവ് കുറച്ച ഘടകങ്ങൾ
രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളിന്റെ ബാറ്റിംഗ് മികവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ആദ്യ ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെന്ന നിലയിലാണ്.ക്യാപ്റ്റന്‍ വിരാട് കോലിയും (37*) അജിങ്ക്യ രാഹാനെയുമാണ് (9*) ക്രീസില്‍.
183 പന്തിലാണ് മായങ്ക് ടെസ്റ്റിലെ രണ്ടാമത്തെ സെഞ്ചുറിയിലെത്തിയത്. 195 പന്തില്‍ നിന്ന് രണ്ടു സിക്സും 16 ബൗണ്ടറികളും അടങ്ങുന്നതാണ് മായങ്കിന്റെ (108) ഇന്നിംഗ്‌സ്. ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടിയ രോഹിത് ശര്‍മ 14 റണ്‍സോടെ മടങ്ങിയപ്പോള്‍ രണ്ടാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാരയുമൊത്ത് മായങ്ക് ടീമിനെ മുന്നോട്ടുനയിച്ചു. ഇരുവരും രണ്ടാം വിക്കറ്റില്‍ 138 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ചേതേശ്വര്‍ പൂജാര-മായങ്ക് അഗര്‍വാള്‍ സഖ്യമാണ് വമ്പന്‍ സ്‌കോറിനുള്ള അടിത്തറയൊരുക്കിയത്.
112 പന്തില്‍ നിന്ന് ഒരു സിക്സും ഒമ്പത് ബൗണ്ടറികളുമടക്കം 58 റണ്‍സെടുത്ത പൂജാരയെ റബാദയാണ് മടക്കിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റന്‍ വിരാട് കോലിയും (37*) അജിങ്ക്യ രാഹാനെയുമാണ് (9*) ക്രീസില്‍.
കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ ആദര്‍ശധീരതയെയും വ്യക്തിജീവിതത്തെയും താന്‍ എല്ലാക്കാലവും ബഹുമാനിച്ചിരുന്നുവെന്ന് സിപിഎം നേതാവ് വൈക്കം വിശ്വന്‍. പ്രതിപക്ഷത്ത് ഏറ്റവും ആദരമുള്ള നേതാവ് ആരാണെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ ‘എകെ ആന്റണി’ എന്നാണെന്നും വൈക്കം വിശ്വന്‍ പറയുന്നു. മാധ്യമം വാരികയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വൈക്കം വിശ്വന്റെ വെളിപ്പെടുത്തല്‍.
തങ്ങളുടെ മഹാരാജാസ് കോളേജ് പഠനകാലത്ത് സംഘടനാമികവിലും നേതൃപാടവത്തിലും വയലാര്‍ രവിയായിരുന്നു കെ എസ് യുവിന്റെ തുറുപ്പുശീട്ട്. പക്ഷെ നേതാവിന്റെ പരിവേഷവും അംഗീകാരവും എന്നും എകെ ആന്റണിക്കായിരുന്നു. എകെ ആന്റണിയെ കഴിവുള്ള ഒരു നേതാവായി ഒരിക്കലും താന്‍ കണ്ടിട്ടില്ലെന്നും വൈക്കം വിശ്വന്‍ പറയുന്നു.
മഹാരാജാസില്‍ പൂര്‍വവിദ്യാര്‍ത്ഥി സമ്മേളനത്തില്‍ എന്റെ സാന്നിധ്യത്തില്‍ ആന്റണി പ്രസംഗിച്ചു. “അന്നും ഇന്നും വൈക്കം വിശ്വന്‍ ഉജ്ജ്വല പ്രാസംഗികന്‍. എനിക്കാണെങ്കില്‍ അന്നും ഇന്നും പ്രസംഗിക്കാന്‍ അറിയുകയുമില്ല”. പക്ഷെ എകെ ആന്റണി സസ്യഭുക്കാണെന്ന് അദ്ദേഹമോ സഹപ്രവര്‍ത്തകരോ പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല. കാരണമുണ്ട്. സ്വാതന്ത്ര്യ സമര സേനാനി ചന്ദ്രഹാസന്‍ സാര്‍ ആയിരുന്നു അന്ന് മഹാരാജസ് കോളേജ് പ്രിന്‍സിപ്പല്‍. കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥികള്‍ കോളേജില്‍ തല്ലുണ്ടാക്കിയാല്‍ അടികൂടിയവരെ ചന്ദ്രഹാസന്‍ സാര്‍ തന്റെ ഓഫീസില്‍ വിളിച്ചുവരുത്തും. കെ എം റോയിയുടെ കെഎസ്പി വിദ്യാര്‍ത്ഥികളും തല്ലുണ്ടാക്കാന്‍ മിടുക്കന്മാരായിരുന്നു. അടിയൊക്കെ തീര്‍ന്നു ഇനി വൈരാഗ്യമൊന്നും മനസില്‍ വയ്ക്കരുത് രണ്ടു കൂട്ടരും ഒരുമിച്ച് പോയി കാപ്പികുടിക്കെന്നൊക്കെ പറഞ്ഞ് അദ്ദേഹം ഹോട്ടലിലേക്ക് കത്തുതരും. പണം പിന്നീട് നല്‍കും.
പിന്നെ സംവാദം വുഡ്‌ലാന്‍ഡ്‌സില്‍ പോയി സസ്യാഹാരം കഴിക്കണോ, ടെര്‍മിനസില്‍ പോയി മാംസാഹാരം കഴിക്കണോ എന്നതിനെ ചൊല്ലിയാണ്. ഭൂരിപക്ഷം ടെര്‍മിനസ് മതിയെന്ന് പറയും. അതോടെ രാഷ്ട്രീയം മറക്കും. ഒരുമിച്ച് ഒറ്റപ്പോക്കാണ്. അന്ന് എകെ ആന്റണി ടെര്‍മിനസില്‍ നിന്നും മാംസാഹാരം കഴിച്ചിട്ടുണ്ട്.
ആന്റണിയോടും വയലാര്‍ രവിയോടും പി സി ചാക്കോയോടുമുള്ള സൗഹൃദം ഉമ്മന്‍ ചാണ്ടിയോട് ഇല്ലായിരുന്നെന്നും വൈക്കം വിശ്വന്‍ പറയുന്നു. സോളാര്‍ കേസ് വരുമ്പോള്‍ താന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ആയിരുന്നെന്നും സരിതയെ ടിവിയില്‍ അല്ലാതെ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷെ അവര്‍ വ്യക്തതയോടെയാണ് ആരോപണങ്ങള്‍ നിരത്തിയത്. ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടി നല്ല ആശയമായിരുന്നു. പക്ഷേ, അവശരായ ആളുകള്‍ക്കും വൈകല്യമുള്ളവര്‍ക്കും സഹായം നല്‍കാന്‍ അവരെ വേദിയിലെത്തിച്ച നടപടി ഒഴിവാക്കാമായിരുന്നെന്നും വൈക്കം വിശ്വന്‍ ചൂണ്ടിക്കാട്ടുന്നു.
ആള്‍ക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ബൈബിളിലെ വാചകങ്ങളെ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് ദുര്‍വ്യാഖ്യാനം ചെയ്തു എന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ. ഇന്ത്യ ടുഡേയുമായുള്ള അഭിമുഖ സംഭാഷണത്തില്‍ മോഹന്‍ ഭഗവത് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ആള്‍ക്കൂട്ടക്കൊലകള്‍ ഇന്ത്യന്‍ ആശയമല്ല എന്നും അതൊരു പാശ്ചാത്യ ആശയമാണ് എന്നും മോഹന്‍ ഭഗവത് പറഞ്ഞിരുന്നു. ഇത്തരം പ്രസ്താവനകള്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതാണ് എന്ന് എന്‍സിസിഐ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ബൈബിളിന്റെ ഈ ദുര്‍വ്യാഖ്യാനം ജനങ്ങളില്‍ സംശയമുണ്ടാക്കുകയും ക്രിസ്തു മതത്തെ അധിക്ഷേപിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇത്തരം ദുര്‍വ്യാഖ്യാനങ്ങളില്‍ വിശ്വസിക്കരുത് എന്നും ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉള്ളതാണ് എന്നും എന്‍സിസിഐ പ്രസ്താവനയില്‍ പറയുന്നു.
യഥാര്‍ത്ഥത്തില്‍ മോഹന്‍ ഭഗവത് പറഞ്ഞ സംഭവം പുരുഷാധികാര ഘടനയുടെ ഇരയായ ഒരു സ്ത്രീയ്ക്ക് എങ്ങനെയാണ് യേശു ക്രിസ്തു പിന്തുണ നല്‍കിയത് എന്നാണ്. യേശു ഒരിക്കലും ആള്‍ക്കൂട്ടക്കൊലകളേയോ ആള്‍ക്കൂട്ട അതിക്രമങ്ങളേയോ ന്യായീകരിച്ചിട്ടില്ല. മറിച്ച് ഇത്തരം ഇരകളോടുള്ള യേശുവിന്റെ ദയയും അനുകമ്പയുമാണ് ഇവിടെ കാണുന്നത്. യേശു ആള്‍ക്കൂട്ട അതിക്രമത്തില്‍ നിന്ന് ഒരു സ്ത്രീയെ രക്ഷിക്കുകയാണ് ചെയ്തത്.
ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളും ദലിതരും ആദിവാസികളും ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍, സ്ത്രീകള്‍ തുടങ്ങിയവര്‍. ഇത്തരത്തിലുള്ള നിരുത്തരവാദപരമായ പ്രസ്താവനകളെ അപലപിക്കാന്‍ സര്‍ക്കാരും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകണമെന്നും എന്‍സിസിഐ ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം 19 മുതല്‍ ഭാര്യയെ കാണാനില്ലെന്ന് വിദ്യാനഗര്‍ സ്വദേശി ഷെല്‍വില്‍ ജോണ്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് നിരവധി തവണ പൊലീസ് ഷെല്‍വിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, യുവാവിന്റെ മൊഴിയില്‍ വൈരുദ്ധ്യം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ സൂചനകള്‍ ലഭിച്ചത്. മൃതദേഹം കണ്ടെത്താനായി പോലീസ് പുഴയില്‍ തിരച്ചില്‍ ആരംഭിച്ചതോടെയാണ് യുവാവിന്റെ മൊഴി പുറത്ത് വന്നത്. ചന്ദ്രഗിരി പുഴയില്‍ തെക്കില്‍ പാലത്തിനോട് ചേര്‍ന്നാണ് ഭാര്യയുടെ മൃതദേഹം കെട്ടിതാഴ്ത്തിയതെന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍ പന്നിപ്പാറയില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഷെല്‍വിന്‍ (35) മൊഴി നല്‍കി.
ഇതിന്റെ അടിസ്ഥാനത്തിലാണ് പുഴയില്‍ തിരച്ചില്‍ നടത്തിവരുന്നത്. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തുന്നത്. കണ്ണൂര്‍ ആലക്കോട് സ്വദേശിയും പന്നിപ്പാറയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ ഷെല്‍വിന്‍ ജോണാണ് തന്റെ ഭാര്യയായ കൊല്ലം ഇരവിപുരം സ്വദേശിനി പ്രമീള (30) യെ കാണാനില്ലെന്ന് കാണിച്ച് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നത്. കഴിഞ്ഞ മാസം 19-ാം തീയ്യതി മുതല്‍ പ്രമീളയെ കാണാനില്ലെന്നായിരുന്നു ഷെല്‍വിന്റെ പരാതി.
എന്നാല്‍ ഷെല്‍വിനെ ചോദ്യം ചെയ്തതോടെ സംശയം തോന്നുകയും മൊഴിയില്‍ വൈരുദ്ധ്യമുണ്ടായതോടെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതോടെയാണ് അടിപിടിക്കിടെ കൊല്ലപ്പെട്ട പ്രമീളയെ തെക്കില്‍ പാലത്തില്‍ നിന്നും കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയതായി ഷെല്‍വിന്‍ പോലീസിനോട് വെളിപ്പെടുത്തിയത്. 20 ദിവസം മുന്‍പായിരുന്നു കൃത്യം നടന്നത്. 14 വര്‍ഷം മുന്‍പ് എറണാകുളത്ത് വെച്ചാണ് ഷെല്‍വിനും പ്രമീളയും തമ്മില്‍ പ്രണയത്തിലാകുന്നത്. ഷെല്‍വിന്‍ എറണാകുളത്തെ പൗഡര്‍ കമ്പിനിയിലെയും പ്രമീള തൊട്ടടുത്ത ഫാന്‍സി കടയിലെയും ജോലിക്കാരായിരുന്നു. മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഒളിച്ചോടിയ ഇരുവരും 11 വര്‍ഷം മുന്‍പ് കാസര്‍കോട്ടെത്തി ഒരുമിച്ച് താമസിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികള്‍ ജനിച്ചു.
ഇതോടെ ഒന്നരവര്‍ഷം മുന്‍പ് പ്രമീള മതം മാറി ഷെല്‍വിനെ വിവാഹം കഴിച്ചു. സപ്ലൈ ഓഫീസില്‍ ക്ലീനിംഗ് ജോലിക്കാരിയായി പ്രമീളയ്ക്ക് ജോലി ലഭിച്ചിരുന്നു. എന്നാല്‍ ഷെല്‍വിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പ്രമീള അറിഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വഴക്കിടുന്നത് പതിവായി. ഇതിനിടെയാണ് സെപ്തംബര്‍ 19ന് രാത്രിയുണ്ടായ വഴക്കിനിടെ പ്രമീള കൊല്ലപ്പെട്ടത്.പ്രമീള മരിച്ചതോടെ അന്ന് രാത്രി തന്നെ മൃതദേഹം ചാക്കില്‍കെട്ടി പുഴയില്‍ തള്ളാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഷെല്‍വിന്‍ മൊഴി നല്‍കിയിട്ടുണ്ട്. തന്റെ ഓട്ടോറിക്ഷയില്‍ മൃതദേഹവുമായി നായന്മാര്‍മൂലയിലെത്തിയെങ്കിലും അവിടെ പോലീസ് ജീപ്പ് കണ്ടതിനെ തുടര്‍ന്ന് പെരുമ്ബുഴയിലെത്തുകയായിരുന്നു.
പെരുമ്ബുഴയില്‍ ഒരു വാഹനം നിര്‍ത്തിയിട്ട് ആളുകളെ കണ്ടതിനെ തുടര്‍ന്ന് തെക്കില്‍ പാലത്തിലെത്തുകയും അവിടെ നിന്നും കല്ലുകെട്ടി മൃതദേഹം പുഴയില്‍ താഴ്ത്തുകയും ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ചുള്ള യുവാവിന്റെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അന്വേഷണം തുടരുകയാണെന്നും മൃതദേഹം കണ്ടെത്തിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങളെ കുറിച്ച് വ്യക്തതയുണ്ടാക്കാന്‍ കഴിയുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.
ദിവസങ്ങള്‍ കഴിയുന്തോറും കൂടത്തായി കൂട്ടക്കൊലപാതകത്തിന്റെ പുതിയ കഥകള്‍ പുറത്താകുകയാണ്. കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളി ജോസഫിന്റെ രണ്ടാം ഭര്‍ത്താവ് ഷാജുവാണ് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. ജോളിയുടേത് അമിത ഫോണ്‍ ഉപയോഗമായിരുന്നുവെന്നാണ് ഷാജു വെളിപ്പെടുത്തിയത്. ചില ദിവസങ്ങളില്‍ അര്‍ദ്ധരാത്രി രണ്ടു മണി വരെ ജോളിയുടെ ഫോണ്‍ വിളി നീളും. ഒരിക്കല്‍ അത് ചോദ്യം ചെയ്തുവെങ്കിലും വ്യക്തമായ ഉത്തരം നല്‍കാതെ ജോളി ഒഴിഞ്ഞു മാറുകയായിരുന്നു.
പല കാര്യങ്ങളും താന്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നാണ് ഷാജു വെളിപ്പെടുത്തുന്നത്. അതേസമയം സാമ്പത്തിക താത്പര്യം മുന്നില്‍ക്കണ്ട് മാത്രമാണ് ജോളി തന്നെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് ഏറെ നാള്‍ കഴിയുന്നതിന് മുമ്പ് തന്നെ ചില പൊരുത്തക്കേടുകള്‍ തോന്നിയിരുന്നുവെന്നും എന്നാല്‍ കൂടെ കഴിയുമ്പോള്‍ അവരുടെ പ്രവര്‍ത്തനത്തില്‍ അസ്വഭാവികത ഒന്നും തോന്നിയിരുന്നില്ലെന്നും ഷാജു പറഞ്ഞു. എന്നാല്‍ നാലു മാസങ്ങള്‍ക്കു മുമ്പു തന്നെ എന്‍ഐടിയില്‍ അധ്യാപിക ആയിരുന്നില്ല എന്ന് അറിഞ്ഞിരുന്നു. വഴക്ക് കൂടണ്ട എന്നതിനാലാണ് പല കാര്യങ്ങളിലും ഇടപെടതിരുന്നത്. തങ്ങളുടെ വിവാഹം നടന്നതിനു ശേഷം ഗര്‍ഭഛിദ്രം നടത്തിയതായി അറിയില്ലെന്നും, എന്നാല്‍ ആദ്യ വിവാഹ ബന്ധത്തിനിടെ ഒരു തവണ ജോളി ഗര്‍ഭഛിദ്രം നടത്തിയിരുന്നുവെന്നും ഷാജു വെളിപ്പെടുത്തി.
അതോടൊപ്പം ജോളിക്ക് നിരവധി കാമുകന്മാരുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. എന്ത് പ്രശ്നമുണ്ടായാലും പരിഹരിക്കാന്‍ പ്രാപ്തിയുള്ളവരായിരുന്നു ജോളിയുടെ കാമുകന്മാരെന്നും വിവരമുണ്ട്. പതിനൊന്നില്‍ അധികം പേരുമായി ജോളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇതില്‍ ചിലര്‍ക്ക് ജോളി നടത്തിയ കൊലകളെ കുറിച്ചും അറിയാമായിരുന്നു. ജോളിയുമായി അടുപ്പമുണ്ടായിരുന്നവരെ പ്രത്യേക അന്വേഷണ സംഘം നിരീക്ഷിച്ച് വരികയാണ്. ചിലരെ പോലീസ് ചോദ്യം ചെയ്തെങ്കിലും അവരുടെ മറുപടി എന്തായിരുന്നെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സൗന്ദര്യത്തിന് പ്രാധാന്യം നല്‍കിയിരുന്ന ജോളി മിക്കപ്പോഴും ബ്യൂട്ടി പാര്‍ലറില്‍ പോയിരുന്നു. എപ്പോഴും മേക്കപ്പ് ചെയ്ത് ഉടുത്തൊരുങ്ങിയായിരുന്നു നടപ്പ്.
സമൂഹത്തിലെ ചില ഉന്നതരും ജോളിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ചില രാഷ്ട്രീയ നേതാക്കളും ജോളിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ദീര്‍ഘ നേരം മൊബൈല്‍ ഫോണില്‍ സംസാരിക്കുക പതിവായിരുന്നു. മൂന്ന് മൊബൈല്‍ ഫോണുകള്‍ ജോളിക്കുള്ളതായാണ് വിവരം. വിവാഹത്തിന് ശേഷം ജോളി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളില്‍ ഒന്ന് അവരുമായി ബന്ധമുണ്ടായിരുന്ന ഒരാളുടേതാണെന്ന് കണ്ടെത്തി. ജോളി ആരെയൊക്കെ സ്ഥിരമായി ഫോണ്‍ ചെയ്യാറുണ്ടായിരുന്നുവെന്നും സംസാരിക്കാറുണ്ടായിരുന്നുവെന്നും പോലീസ് അന്വേഷിച്ച് വരികയാണ്.
ഇക്കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവും പറയുന്നു. പോലീസ് മുദ്രവച്ച് പൂട്ടിയ പൊന്നാമറ്റം വീട്ടില്‍ ഫോണ്‍ ഉണ്ടാകുമെന്നാണ് ഷാജു പറഞ്ഞത്. ചില ബന്ധുക്കളുമായും ജോളി ഫോണില്‍ ഏറെനേരം സംസാരിച്ചിരുന്നു. അത് ആരൊക്കെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. 22 വര്‍ഷം മുമ്പാണ് റോയ് തോമസിനെ വിവാഹം ചെയ്ത് ജോളി കൂടത്തായിയിലെത്തുന്നത്. കൊലപാതക പരമ്പരയില്‍ നാലാമത് കൊല്ലപ്പെട്ട മാത്യുവിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് ജോളി റോയിയെ കാണുന്നതും ഇരുവരും പ്രണയത്തിലാവുന്നതും. പിന്നീട് വിവാഹിതരാവുകയായിരുന്നു.
രണ്ടര മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് കൂടത്തായിലെ ദുരൂഹ കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. കഴിഞ്ഞ ജൂലായില്‍ ആണ് റോജോ സംഭവത്തില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് കേസ് അന്വേഷണത്തിനിടയില്‍ നാലു തവണയാണ് അറസ്റ്റിലായ ജോളിയെ ചോദ്യം ചെയ്തത്. എന്നാല്‍ ഓരോ തവണ ചോദ്യം ചെയ്യുമ്പോഴും മരണവുമായി ഒരു ബന്ധവുമില്ലെന്ന നിലപാടാണ് ജോളി ആവര്‍ത്തിച്ചത്. തെളിവു ശേഖരണത്തിന്റെ ഭാഗമായി കല്ലറ പൊളിക്കുന്നതിന്റെ തലേന്ന് പകല്‍ മുഴുവന്‍ ജോളിയേയും ഭര്‍ത്താവ് ഷാജുവിനേയും ഒരുമ്മിച്ചിരുത്തിയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഭര്‍ത്താവ് റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും നിരത്തിയുള്ള നാലാമത്തെ ചോദ്യം ചെയ്യലിനൊടുവില്‍ ജോളി കുറ്റം സമ്മതിക്കുകയായിരുന്നൂ. അഞ്ചാം തിയതി കസ്റ്റഡിയിലെടുത്ത ശേഷമുള്ള ചോദ്യം ചെയ്യലിലായിരുന്നു ജോളിയുടെ കുറ്റസമ്മതം.
ചോദ്യം ചെയ്യലില്‍ ജോളി പലപ്പോഴും ഉരുണ്ടുകളിച്ചു. ഭര്‍ത്താവും അടുത്ത ബന്ധുക്കളും മരിക്കുമ്പോള്‍ അടുത്തുണ്ടാകുന്നത് സ്വഭാവികമല്ലേ എന്നായിരുന്നു ചോദ്യം ചെയ്യലിനിടയില്‍ ജോളിയുടെ മറു ചോദ്യം. മൂന്നാം തവണ ചോദ്യം ചെയ്യലിനു നേതൃത്വം നല്‍കിയത് അന്വേഷണ സംഘത്തലവനായ റൂറല്‍ എസ്.പി. കെ.ജി.സൈമണായിരുന്നു. ചോദ്യം ചെയ്യലിനിടെ ഭര്‍ത്താവിന്റെ മരണത്തില്‍ നുണ പരിശോധനയ്ക്കു വിധേയയാകാന്‍ സമ്മതമാണോ എന്ന കാര്യം എസ്.പി ചോദിച്ചു. ഉടന്‍ തന്നെ സമ്മതം ആണെന്നായിരുന്നു ജോളിയുടെ മറുപടി. പിന്നാലെ നുണ പരിശോധനയ്ക്ക് തയാറാണെന്ന അപേക്ഷ എങ്ങനെ എഴുതണമെന്ന് പറഞ്ഞുകൊടുത്തു. അപേക്ഷ എഴുതി പകുതിയായപ്പോള്‍ ജോളി പേന നിലത്തുവെച്ചു, തല കുമ്പിട്ടിരുന്നു. തുടര്‍ന്ന് ഷാജുവിനോട് ചോദിക്കാതെ അപേക്ഷ തരാന്‍ പറ്റില്ലെന്നും പറഞ്ഞു. ജോളി നല്‍കിയ ഭക്ഷണം ദഹിക്കാത്ത നിലയില്‍ ശരീരത്തില്‍ കണ്ടെത്തിയത് ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തിയതോടെയാണ് ജോളി കുറ്റം സമ്മതിച്ചത്. റോയിയുടെ കൊലപാതകം ഏറ്റു പറഞ്ഞതിനു പിന്നാലെ മറ്റ് അഞ്ച് കൊലപാതകങ്ങള്‍ നടത്തിയ വിധവും അതിന്റെ പിന്നിലെ കാരണങ്ങളും ജോളി ഏറ്റുപറയുകയായിരുന്നു. ഇതോടെ ജോളി കുടുങ്ങുകയായിരുന്നു.
കേസിൽ റോയിയുടെ കൊലപാതകത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാണു പൊലീസ് നീക്കം. മറ്റ് അഞ്ച് മരണങ്ങളുടെയും അന്വേഷണ റിപ്പോർട്ട് തയാറാക്കും. സ്വത്തു തട്ടിയെടുക്കാനും പുതിയ വിവാഹം കഴിക്കാനും ഭർത്താവിനെ ജോളി കൊലപ്പെടുത്തിയെന്ന കുറ്റപത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതിൽ ജോളിയ്ക്ക് ശിക്ഷ ഉറപ്പാക്കാൻ പൊലീസിന്റെ ആവനാഴിയിലെ ആയുധങ്ങൾ ആകുന്നത് ജോളിയുടെ പരപുരുഷ ബന്ധം തെളിയിക്കാൻ ബിഎസ് എൻഎൽ ജീവനക്കാരൻ ജോൺസന്റെ മൊഴിയും, സ്വത്തു തട്ടിയെടുക്കാൻ വ്യാജ ഒസ്യത്തുണ്ടാക്കിയതിന്റെ രേഖകളും, ജോളിയും റോയിയും തമ്മിലുള്ള അകൽച്ച അറിയാവുന്നവരുടെ സാക്ഷി മൊഴികളും, ജോളിയുടെ കുറ്റസമ്മത മൊഴിയും ജോളിക്കെതിരായുള്ള തെളിവുകളാകും. ഇതുകൂടാതെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ അറിയാവുന്ന കട്ടപ്പനയിലെ ജ്യോത്സ്യനും മന്ത്രവാദിയും പൊലീസിന്റെ കണ്ണിൽ മുഖ്യ സാക്ഷികളാണ്. സയനൈഡ് ഉള്ളിൽ ചെന്നതിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കുറ്റകൃത്യം തെളിയിക്കാൻ പൊലീസിനു തുണയാകും.