തന്റെ ജീവിതത്തിലെ നന്മകൾക്കെല്ലാം കാരണം ചെറിയച്ഛൻ കമൽഹാസനാണെന്ന് നടി സുഹാസിനി. അദ്ദേഹമില്ലെങ്കിൽ സിനിമയിലെത്തുകില്ലായിരുന്നു. മണിയെപ്പോലും (ഭർത്താവ് മണിരത്നം)തന്നത് നിങ്ങളാണ്. കമലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പരമക്കുടിയില്‍ സംഘടിപ്പിച്ച ചടങ്ങിനിടെ തന്റെ ജീവിതത്തില്‍ കമല്‍ ഹാസന്‍ ചെലുത്തിയ സ്വാധീനങ്ങളെയും നന്മകളെയും കുറിച്ച് സംസാരിക്കുന്ന സുഹാസിനിയുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്. കമല്‍ഹാസന്റെ ജ്യേഷ്ഠനായ ചാരുഹാസന്റെ മകളാണ് സുഹാസിനി.
“നിങ്ങൾ ഇല്ലെങ്കിൽ സിനിമയിൽ ഞാനില്ല. എന്നെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിട്ട് സിനിമ പഠിക്കാൻ നിർബന്ധിച്ചതും അതിനു ഫീസ് കൊടുത്തതും നിങ്ങളാണ്. വളരെ ചെറുപ്പത്തിൽ തന്നെ, എനിക്കും സഹോദരിമാർക്കും സ്വയം പര്യാപ്തത നേടേണ്ടതിന്റെയും സ്വന്തം സുരക്ഷ ഉറപ്പുവരുത്തേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് പറഞ്ഞു തന്നതും നിങ്ങളാണ്. എന്റെ ഭര്‍ത്താവ് മണിരത്നത്തിനെപ്പോലും നിങ്ങൾ തന്നതാണ് കമൽ, നിങ്ങളെ തേടി വന്നതു കൊണ്ടാണ് അദ്ദേഹം എന്റെ ജീവിതത്തിലേക്ക് വന്നത്. നിങ്ങളില്ലെങ്കിൽ എനിക്ക് ജീവിതത്തിൽ ഒന്നുമില്ല.
അതു കൊണ്ട് ഇതു വരെ ജീവിതത്തിൽ ചെയ്യാത്ത രണ്ടു കാര്യങ്ങൾ ഞാൻ ചെയ്യാൻ പോകുന്നു” എന്നു പറഞ്ഞ് കമൽഹാസന്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങാനും സ്നേഹ ചുംബനങ്ങൾ നൽകാനും സുഹാസിനി മറന്നില്ല.
ഒരിക്കല്‍ കൂടി പറയുന്നു എന്റെ ജീവിതത്തിലെ എല്ലാം നിങ്ങള്‍ തന്നതാണ്. മണിയെ (മണിരത്‌നം) പോലും നിങ്ങള്‍ തന്നതാണ്. മണിയുടെ ജീവിതവും നിങ്ങള്‍ കൊടുത്തതാണ്. സുഹാസിനി പറഞ്ഞു.
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ഭർതൃപിതാവ് പൊന്നാമറ്റം ടോം തോമസിനെ കബളിപ്പിച്ച് കൂടുതൽ പണം തട്ടിയെടുത്തതായി അന്വേഷണസംഘം കണ്ടെത്തി. ഭൂമി വിൽപ്പനയിൽ ലഭിച്ച 26 ലക്ഷം രൂപയും ദിവസങ്ങൾക്കകം ജോളിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. ഇത്രയും പണം അധികം വൈകാതെതന്നെ ബാങ്കിൽനിന്ന് ജോളി പിൻവലിച്ചിട്ടുണ്ട്.
റോയി-ജോളി ദന്പതികൾക്ക് പുതിയ വീട് വയ്ക്കുന്നതിനായി കൂടത്തായിക്കടുത്ത മണിമുണ്ടയിലുണ്ടായിരുന്ന രണ്ട് ഏക്കര്‍ സ്ഥലം വില്പന നടത്തി ടോം തോമസ് 16 ലക്ഷം രൂപ തന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു എന്നായിരുന്നു ജോളിയുടെ ആദ്യമൊഴി. എന്നാൽ മണിമുണ്ടയിലെ ഭൂമി വിറ്റത് 20 ലക്ഷം രുപയ്ക്ക് മുകളിലാണെന്ന് അന്വേഷണസംഘം നേരത്തെ സ്ഥിരീകരിച്ചിരുന്നു. മണിമുണ്ടയിലെ സ്ഥലം വാങ്ങിയ ആളിൽനിന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം വിശദമായ മൊഴിയെടുത്തിരുന്നു.
20 ലക്ഷത്തിൽപരം രൂപയ്ക്ക് സ്ഥലം വിറ്റെങ്കിലും ഈ ഇടപാടിലെ നയാപൈസ പോലും ടോം തോമസിന്റെ അക്കൗണ്ടിൽ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. പണം ബാങ്കിൽ നിക്ഷേപിച്ച് ദിവസങ്ങൾക്കകം മുഴുവൻതുകയും ജോളിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായാണ് രേഖകൾ. ടോം തോമസിന്റെ വ്യാജ ഒപ്പിട്ട ചെക്ക് നൽകി തുക തട്ടിയതാണെന്നു സംശയിക്കുന്നു. ടോം തോമസ് വധകേസിൽ ഇന്നലെ അഞ്ചുദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച ജോളിയെ അടുത്തദിവസം വിവിധ ബാങ്കുകളിലെത്തിച്ച് തെളിവെടുക്കും.
ടോം തോമസിന്റെ മരുമകളായ ജോളി നൽകിയ ചെക്ക് ഉപയോഗിച്ച് കൂടുതൽ പരിശോധന നടത്താതെ പണം ജോളിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതാണെന്നു സംശയിക്കുന്നു. ഇതിനിടെ റോയ് തോമസിന്റെ മുക്കം റെഡിമെയ്ഡ് സ്ഥാപനത്തിന്റെ പാർട്ണറായിരുന്ന ആൾ ദുരൂഹസാഹചര്യത്തിൽ മരിച്ചുവെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചു.
റോയിയും പാർട്ണറും തമ്മിലുണ്ടായിരുന്ന സാന്പത്തിക ഇടപാടുകൾ ജോളിയ്ക്ക് അറിയാമായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണ്. പാർട്ണറുടെ മരണം സംബന്ധിച്ച ചില സംശയങ്ങൾ പരിശോധിച്ചുവരികയാണെന്ന് അന്വേഷണസംഘാംഗം വെളിപ്പെടുത്തി.
മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ആത്മഹത്യ ചെയ്ത സംഭവം. രാഷ്ട്രീയം മറന്നുള്ള പ്രവര്‍ത്തനത്തിലൂടെ കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടല്‍. വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി സംസാരിക്കുകയും ആവശ്യമായ ഇടപെടല്‍ നടത്തുകയും ചെയ്തു. കൂടാതെ വിഷയത്തില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാലുമായും കൂടികാഴ്ച നടത്തി. ആത്മഹത്യയില്‍ ഉത്തരവാദികളായവരെ കണ്ടെത്താനുള്ള ശ്രമം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് മുരളീധരന്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യം നാളെ ചെന്നെയിലെത്തും സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സഹമന്ത്രി രാംദാസ് അത്തേവാലയും രംഗത്തെത്തിയിരുന്നു. ഇക്കാര്യം എടപ്പാടി പളനിസ്വാമിയോട് ആവശ്യപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേസില്‍ ആരോപണ വിധേയനായ മദ്രാസ് ഐഐടി അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനോട് ക്യാമ്പസ് വിട്ട് പോകരുതെന്ന് തമിഴ്‌നാട് െ്രെകംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ക്യാമ്പസില്‍ പോലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്. സുദര്‍ശന്‍ പത്മനാഭനെ ഉടന്‍ െ്രെകംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇതിനിടെ ഫാത്തിമയുടെ പിതാവിന്റേയും ബന്ധുക്കളുടേയും മൊഴി എടുക്കുന്നത് പൂര്‍ത്തിയായി. െ്രെകംബ്രാഞ്ച് അഡീഷണല്‍ കമ്മീഷണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ഈശ്വര മൂര്‍ത്തി പറഞ്ഞു.
പ്രിയപെട്ട മകള്‍ക്കു എന്തുപറ്റിയെന്നറിയാന്‍ ഒരു മനുഷ്യന്‍ കുറച്ചു ദിവസങ്ങളായി രാവും പകലുമില്ലാതെ നടത്തുന്ന പോരാട്ടത്തിനൊടുവിലാണ് കേന്ദ്ര സര്‍ക്കാര്‍ വിഷയം ഏറ്റെടുത്തത്. സാധാരണ ആത്മഹത്യയായി ഒതുങ്ങേണ്ടിയിരുന്ന മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ നടപടിയിലേക്ക് നീങ്ങുകയാണ്. ഐഐടി മദ്രാസ് ക്യാംപസിനകത്ത് വിദ്യാര്‍ഥികള്‍ നേരിടുന്ന മനുഷ്യത്വരഹിതമായ നടപടികളിലേക്കും വിവേചനങ്ങളിലേക്കുമൊക്കെ ഇതു വെളിച്ചം വീശും.
ഫാത്തിമയ്ക്കു നീതി തേടി എന്ന ഹാഷ്ടാഗോടെ തുടങ്ങിയ പ്രക്ഷോഭം ദേശീയ തലത്തിലേക്കു പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഫാത്തിമയെന്ന പേര് അധ്യാപകനായിരുന്ന സുദര്‍ശന്‍ പത്മനാഭന് വലിയ പ്രശ്‌നമായിരുന്നുവെന്നാണ് പിതാവ് ലത്തീഫ് പറയുന്നത്. മകളുടെ പേര് ഉച്ചരിക്കാന്‍ പോലും അയാള്‍ വിമുഖത കാണിച്ചിരുന്നു. ഫാത്തിമ ലത്തീഫിനാണ് ഫസ്റ്റ് എന്നു പറയാന്‍ അയാള്‍ക്കു ബുദ്ധിമുട്ടുണ്ടായിരുന്നു. ഫസ്റ്റ് ഫാത്തിമയ്ക്കാണെന്നു പറയേണ്ട പല അവസരങ്ങളിലും അയാള്‍ നിശബ്ദനാകുന്നതായി ഫാത്തിമ പറഞ്ഞിരുന്നുവെന്നും ലത്തീഫ് പറഞ്ഞു.
അഞ്ചാം ക്ലാസു മുതല്‍ എല്ലാ കാര്യങ്ങളും കുറിപ്പായി എഴുതിവയ്ക്കുന്ന സ്വാഭാവം ഫാത്തിമയ്ക്കുണ്ട്. അച്ഛനും അമ്മയും വഴക്കു പറയുന്നതു വരെ ഫാത്തിമ കുറിപ്പുകളായി എഴുതിവയ്ക്കുമായിരുന്നു. ഫാത്തിമ സ്വയം മരിച്ചതാണെങ്കില്‍ മരണകാരണം എന്തെന്നു കൃത്യമായി ഒരു പേപ്പറില്‍ എഴുതിവച്ചിട്ടുണ്ടാകും. കൊട്ടൂര്‍പുരത്തെ പൊലീസ് സ്‌റ്റേഷനും ഐഐടിയിലെ ഉദ്യോഗസ്ഥരും തമ്മില്‍ ചില ഇടപാടുകളുണ്ട്. മകള്‍ കത്ത് എഴുതി വച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. അത് അവരുടെ കൈയില്‍ കാണും, അല്ലെങ്കില്‍ കാശു വാങ്ങി അവര്‍ അത് നശിപ്പിച്ചിരിക്കുമെന്നും ഫാത്തിമയുടെ പിതാവ് പറഞ്ഞു. മൊബൈലില്‍ എഴുതിവച്ചത് അവര്‍ അറിയാതെ പോയതുകൊണ്ടു മാത്രമാണ് അതെങ്കിലും ലഭിച്ചതെന്നും ലത്തീഫ് പറയുന്നു. ഏതായാലും വിഷയം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തതോടെ എല്ലാം മാറി മറിയും. ഫാത്തിമയുടെ കുടുംബത്തിന് നീതി കിട്ടിയാല്‍ അതിലൊരു കയ്യടി വി. മുരളീധരനും കിട്ടും.
സോഷ്യൽ മീഡിയ മാറ്റി മറിച്ച റാണു മണ്ഡലിന്റെ ജീവിതത്തിലെ ഓരോ മാറ്റങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാണ്. ഇപ്പോഴിതാ അമ്പരപ്പിക്കുന്ന മേക്കോവറിൽ എത്തിയിരിക്കുകയാണ് റാണു മണ്ഡൽ. അൻപതുകാരിയായ റാണുവിന്റെ പുതിയ മേക്കോവറിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.
മേക്കപ്പ് ആർട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്റെ മേക്കോവറിന്റെ പിന്നിൽ. കാൺപൂരിൽ തന്റെ പുതിയ മേക്കോവർ സലൂൺ ആരംഭിക്കുന്നതിന്റെ ഭാഗമായി കംപ്ലീറ്റ് മേക്കോവറിനായി റാണുവിനെ സന്ധ്യ ക്ഷണിക്കുകയായിരുന്നു.ഇളം ഓറഞ്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ആഭരണങ്ങളും അണിഞ്ഞിരുന്നു. എലഗന്റ് ഹെയർ സൈറ്റൽ റാനുവിനെ കൂടുതൽ സുന്ദരിയാക്കി.
ലതാ മങ്കേഷ്‌കറുടെ ‘ ഏക് പ്യാർ കാ നഗ്മ ഹായ്’ എന്ന ഗാനം ആലപിച്ചാണ് റാണു താരമായത്. പിന്നാലെ സംഗീതസംവിധായകൻ ഹിമേഷ് രേഷ്മിയ ‘ഹാപ്പി ഹർദി ആൻഡ് ഹീർ’ എന്ന ചിത്രത്തിൽ പാടാൻ അവർക്ക് അവസരം കൊടുത്തിരുന്നു. ഷാഹിദ് കപൂറും കരീന കപൂറും ഒന്നിച്ചഭിനയിച്ച 36 ചൈന ടൗൺ എന്ന ചിത്രത്തിലെ ‘ആഷികി മെൻ തേരി’ എന്ന ഗാനത്തിന്റെ പുതിയ പതിപ്പും അവർ റെക്കോർഡ് ചെയ്തിരുന്നു.
മലയാളി കുടുംബത്തിലെ ഒൻപത് മാസം പ്രായമുള്ള കുട്ടിയെ റാസൽഖൈമ വില്ലയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ മാതാവിനെ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഗുരുതര നിലയിൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം.
തൃശൂർ സ്വദേശിയായ യുവതി റാസൽഖൈമയിൽ വ്യാപാരിയായ ഭർത്താവിനോടും മക്കളോടുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. കൂടാതെ, അടുത്ത ബന്ധുക്കളും ഇതേ വില്ലയിലെ തന്നെ വിവിധ മുറികളിൽ താമസിക്കുന്നു. ഭർത്താവ് സ്ഥലത്തില്ലാതിരുന്നപ്പോഴാണ് സംഭവമെന്ന് പറയുന്നു.
യുവതിയുടെ നാലു വയസുകാരനായ മൂത്ത കുട്ടി ഫ്ലാറ്റിൽ യാതൊന്നുമറിയാതെ മരിച്ച കുട്ടിക്കടുത്ത് ഇരിക്കുകയായിരുന്നുവത്രെ. ഭർത്താവിനെയും മറ്റു ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
മറിമായം സീരിയലിലൂടെ പ്രേക്ഷകർ ഇഷ്ടകഥാപാത്രങ്ങളായ മണ്ഡോദരിയും ലോലിതനും ജീവിതത്തിലും ഒരുമിക്കുന്നു. ലോലിതനായി വേഷമിട്ട നടൻ എസ് പി ശ്രീകുമാറും മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സ്‌നേഹ ശ്രീകുമാറുമാണ് വിവാഹിതരാകുന്നത്. ഡിസംബർ 11ന് തൃപ്പൂണിത്തുറയിൽ വച്ചാണ് ഇരുവരുടെയും വിവാഹം. എന്നാൽ ഇക്കാര്യം ഒൗദ്യോഗികമായി താരങ്ങൾ അറിയിച്ചിട്ടില്ല.
കഥകളിയും ഓട്ടൻതുള്ളലും അഭ്യസിച്ചിട്ടുള്ള സ്നേഹ അമേച്വർ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്കെത്തുന്നത്. മറിമായത്തിലൂടെയാണ് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്. നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. മറിമായത്തിലൂടെ നിരവധി അംഗീകാരങ്ങൾ ശ്രീകുമാറിനെ തേടിവന്നിട്ടുണ്ട്. 25 ഓളം സിനിമകളിലും ശ്രീകുമാർ അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന പൃഥ്വിരാജിന്റെ സൂപ്പർഹിറ്റ് ചിത്രത്തിൽ ശക്തമായ വില്ലൻ വേഷം അവതരിപ്പിച്ചു കയ്യടിനേടി. നാടകങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു ശ്രീകുമാർ
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്(എൻഎസ്ഒ) റിപ്പോർട്ട് തടഞ്ഞ് കേന്ദ്രസർക്കാർ. ഗ്രാമങ്ങളിലെ ജനങ്ങളുടെ ചെലവഴിക്കൽ ശേഷിയിലുണ്ടായ ഇടിവ് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തിറക്കേണ്ടെന്ന് കേന്ദ്രം നിർദേശം നൽകി. സാമ്പത്തിക മാന്ദ്യം ഗ്രാമങ്ങളെ അപകടകരമായ രീതിയില്‍ ബാധിക്കുന്നുവെന്ന കണ്ടെത്തല്‍ റിപ്പോർട്ട് മുന്നോട്ടുവെക്കുന്നു.
ഗ്രാമങ്ങളിലെ ജനങ്ങളുടെ ചെലവഴിക്കൽ ശേഷി 2011-2012 വര്‍ഷം പ്രതിമാസം 1501 രൂപയായിരുന്നു. 2017-2018 വര്‍ഷത്തിൽ ഇത് 1446 രൂപയായി കുറഞ്ഞു. അതായത് 3.7 ശതമാനത്തിന്‍റെ കുറവ്. വീട്ടുസാധനങ്ങൾ വാങ്ങുന്നതിന് കടുത്ത ബുദ്ധമുട്ട് നേരിടുന്നുണ്ട് ഗ്രാമങ്ങളിലെ ജനങ്ങളെന്ന് റിപ്പോർട്ടിൽ കൃത്യമായി പറയുന്നു. പട്ടിണി പെരുകുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ ദിവസം ദാരിദ്ര്യം പെരുകുന്നതായുള്ള കണക്കുകൾ പുറത്തുവിട്ട് ഒരു ഇംഗ്ലീഷ് ദിനപത്രം വാർത്ത നൽകിയത് സർക്കാരിന് വലിയ ക്ഷീണമായിരുന്നു. ഇതിന് പിന്നാലെയാണ് എൻഎസ്ഒ റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടെന്ന തീരുമാനത്തിലേക്ക് കേന്ദ്രമെത്തിയത്. കണക്കുകൾ കൃത്യമല്ല എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.
സാമ്പത്തിക മാന്ദ്യം മറികടക്കാൻ വലിയ ഇളവുകൾ കഴിഞ്ഞ മാസങ്ങളിൽ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ബാങ്ക് വായ്പകളുടെ പലിശ കുറച്ചിരുന്നു. അടുത്ത വര്‍ഷങ്ങളിൽ സാമ്പത്തിക രംഗത്ത് ഇത് മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. എന്നാൽ പെട്ടെന്ന് പരിഹരിക്കാവുന്ന പ്രതിസന്ധിയിലേക്കല്ല രാജ്യം പോകുന്നതെന്നാണ് സാമ്പത്തിക വിദ്ധരുടെ വിലയിരുത്തൽ. ഗ്രാമങ്ങളിലെ തളര്‍ച്ചയുടെ വ്യാപ്‍തി വരുംവര്‍ഷങ്ങളിലും കൂടാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കെയ്‌റോ: നൈജീരിയയിൽ ഏറ്റവും അധികം ക്രൈസ്തവരെ കൊന്നൊടുക്കിയ ഇസ്ലാമിക തീവ്രവാദ സംഘടന ‘ബൊക്കോഹറാ’മിന് ആയുധങ്ങൾ നൽകുന്നത് തുർക്കിയാണെന്ന ഗുരുതര ആരോപണവുമായി ഈജിപ്തിലെ ടെൻ ടി.വിയുടെ റിപ്പോർട്ട്. ഏതാനും വർഷം മുമ്പ് ചോർത്തപ്പെട്ട ഫോൺ വിളിയുടെ അടിസ്ഥാനത്തിലാണ് ടെൻ ടി.വി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുർക്കി പ്രസിഡന്റ് എർദോഗനും സർക്കാരും തുർക്കിയിൽനിന്ന് ആയുധങ്ങൾ കടത്തുന്നുണ്ടെന്നും ഇത് നൈജീരിയയിലെ ബൊക്കോ ഹറാം സംഘടനക്ക് വേണ്ടിയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വാർത്ത പുറത്തുവന്നതോടെ, തീവ്രവാദത്തിന് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നൽകുന്നവർ എന്ന ആരോപണം നേരിടുന്ന തുർക്കി വലിയ സമ്മർദത്തിലായിരിക്കുകയാണ്. വാർത്തയുടെ പശ്ചാത്തലത്തിൽ, എർദോർഗൻ ഇസ്ലാമിക് സ്റ്റേറ്റിനെ സഹായിക്കുന്നുണ്ടെന്ന ആരോപണം ശരിയാണെന്ന് ആവർത്തിച്ച് ‘ഡേവിഡ് ഹോറോവിറ്റ്‌സ് ഫ്രീഡം’ സെന്ററിലെ ഫെല്ലോ ജേർണലിസ്റ്റ് റെയ്മണ്ട് ഇബ്രാഹിം രംഗത്തെത്തിയതും ചർച്ചയായിട്ടുണ്ട്.
‘തുർക്കിക്ക് പങ്കുണ്ടെന്ന വാർത്തയിൽ ഒട്ടും തന്നെ അത്ഭുതപ്പെടുന്നില്ല. 2014- 2015 കാലയളവിൽ റെക്കോർഡ് ചെയ്യപ്പെട്ട ടേപ്പാണിത്. ബൊക്കോഹറാമിന്റെ ആയുധങ്ങൾ വളരെ സങ്കീർണ്ണമാണ്. ഫുലാനി ഗോത്രം പോലെയുള്ളവരിലേക്കും ബുർക്കിനാ ഫാസോ പോലെയുള്ള ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളിലേക്കും ഇവ വിതരണം ചെയ്യപ്പെടുന്നതും അന്താരാഷ്ട്ര നിരീക്ഷകരുടെ നിരീക്ഷണത്തിലാണ്,’ റെയ്മണ്ട് ഇബ്രാഹിം കൂട്ടിച്ചേർത്തു.
ഐസിസ് തലവൻ അബൂബക്കർ അൽബാഗ്ദാദി കൊല്ലപ്പെട്ടത് തുർക്കി അതിർത്തിയിൽനിന്ന് വെറും മൂന്നു മൈൽ ദൂരത്താണെന്ന കാര്യവും അദ്ദേഹം ഉന്നയിച്ചു. ജനാധിപത്യത്തെ തകിടം മറിച്ച് ഇസ്ലാമിക ഖാലിഫേറ്റ് സ്ഥാപിക്കാനാണ് എർദോർഗൻ ശ്രമിക്കുന്നതെന്ന ആരോപണം നേരത്തേ മുതൽ ശക്തമാണെന്നതുകൂടി കണക്കിലെടുക്കുമ്പോൾ ടെൻ ടി.വിയുടെ വെളിപ്പെടുത്തൽ കൂടുതൽ പ്രസക്തമാകുന്നു.
വടക്ക്കിഴക്കൻ സിറിയയിലെ സ്വയംഭരണാവകാശമുള്ള ജനാധിപത്യ ഭരണകൂടവും എർദോർഗന്റെ വിമർശകരും ഇക്കാര്യം പലവട്ടം അന്താരാഷ്ട്ര ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും അത് പിന്നീട് പരിഗണിക്കാതെ പോയി. ഗ്രീസ്, സിറിയ, ഇറാഖ് എന്നിവയുടെ ചില ഭാഗങ്ങളെ തുർക്കിയുടെ ഭാഗമായി ചിത്രീകരിച്ചുകൊണ്ടുള്ള ഭൂപടം അടുത്തകാലത്ത് തുർക്കിയുടെ പ്രതിരോധ മന്ത്രി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതും തുർക്കിയുടെ ഇസ്‌ളാമിക അധിനിവേശ ചിന്താഗതിയെ സ്ഥിരീകരിക്കുകയാണ്.
വിനോദയാത്രയ്ക്കിടെ ടിക് ടോകില്‍ വീഡിയോ ചിത്രീകരിക്കാനായി ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ഗിയര്‍ മാറ്റാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കിയ ഡ്രൈവറുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കല്പറ്റ പുഴമുടി മാളിയേക്കല്‍ ഷാജിയുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്.
കല്പറ്റ എന്‍.എം.എസ്.എം. കോളേജിലെ ഒരു സംഘം വിദ്യാര്‍ഥികളുടെ ഗോവയിലേക്കുള്ള വിനോദയാത്രയ്ക്കിടെയായിരുന്നു സംഭവം. ഡ്രൈവര്‍ ബസ് ഓടിക്കുകയും രണ്ട് പെണ്‍കുട്ടികള്‍ കാമ്പിനിലിരുന്ന് ഗിയര്‍ മാറ്റുകയും ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
വീഡിയോ ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അന്വേഷിച്ച് വണ്ടിയും ഡ്രൈവറെയും കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു. എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ. ബിജു ജെയിംസിന്റെ നേതൃത്വത്തില്‍ ഡ്രൈവറെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി.
ചോദ്യം ചെയ്യലില്‍ ഷാജി കുറ്റം സമ്മതിച്ചതായും ഇനി ആവര്‍ത്തിക്കില്ലെന്ന് എഴുതി നല്‍കിയതായും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് ഷാജിയുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. നവംബര്‍ 15 മുതല്‍ ആറുമാസത്തേക്കാന് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.
യാത്രയില്‍ ഒപ്പമുണ്ടായിരുന്ന ഉത്തരവാദപ്പെട്ടവര്‍ വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നാണ് മനസ്സിലാവുന്നത്. സംഭവത്തില്‍ കോളേജ് അധികൃതരോട് വിശദീകരണം തേടും. വിനോദയാത്രയ്ക്കിടെ ഇത്തരത്തിലുള്ള അശ്രദ്ധമായ ഡ്രൈവിങ് കാരണം അപകടം ഉണ്ടായിട്ടുണ്ട്. അതിനാല്‍, ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിക്കണം
ജര്‍മന്‍ കപ്പലില്‍ ജോലി ശരിയായ വിഷ്ണുപ്രസാദിന്റെ നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടും പാന്‍ കാര്‍ഡും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളും അടങ്ങിയ ഫയല്‍, ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് തിരികെയേല്‍പ്പിച്ച നന്മയ്ക്ക് പൊലീസ് വക ഉപഹാരവും നന്ദിയും.
അവ കണ്ടുകിട്ടിയപ്പോള്‍ തിരികെയേല്‍പ്പിച്ച തളിക്കുളം അയിനിച്ചുവട് തോപ്പില്‍ ഷാഹിദ്, പത്താംകല്ല് കറുപ്പം വീട്ടില്‍ ഇമ്രാന്‍ എന്നിവരെയാണ് റെയില്‍വേ പൊലീസ് ഉപഹാരം നല്‍കി അനുമോദിച്ചത്. എസ്‌ഐ എ.അജിത് കുമാര്‍ ഇരുവര്‍ക്കും ഉപഹാരം കൈമാറി.
പാസ്‌പോര്‍ട്ടും വിവിധ രാജ്യങ്ങളിലൂടെ കടന്നുപോകുന്നതിനു കപ്പല്‍ ജീവനക്കാര്‍ നേടുന്ന അനുമതിപത്രവും തിരിച്ചു കിട്ടിയതില്‍പ്പെടുന്നു. ജര്‍മനിയിലെ ജോലിയില്‍ നിയമനം നേടുന്നതിന് ഏറെ പ്രാധാന്യമുള്ളവയാണിവ.തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, 10, 12 ക്ലാസുകളിലെ മാര്‍ക് ലിസ്റ്റ്, ടിസി എന്നിവയാണ് ഇനി വിഷ്ണുപ്രസാദിനു തിരികെ ലഭിക്കാനുള്ളത്. ഗൂഡല്ലൂരില്‍ താമസമാക്കിയ വിഷ്ണുപ്രസാദിന് ഇവ വലിയ ബുദ്ധിമുട്ടില്ലാതെ ശരിയാക്കാനാവുമെന്ന വിശ്വാസമുണ്ട്.
10-ന് രാവിലെ 10-ന് ആണ് റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയില്‍ നിന്ന് വിഷ്ണുപ്രസാദിന്റെ രേഖകള്‍ അടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടത്. അന്നു മുതല്‍ വിഷ്ണുപ്രസാദ് ബാഗിനു വേണ്ടി നടത്തുന്ന അന്വേഷണം കഴിഞ്ഞ ദിവസം മലയാള മനോരമ വാര്‍ത്തയാക്കിയിരുന്നു. പലരും ഈ വാര്‍ത്ത സമൂഹമാധ്യമം വഴി പങ്കുവയ്ക്കുകയും ചെയ്തു. വാര്‍ത്ത കണ്ട ഷാഹിദും ഇമ്രാനും വൈകിട്ട് സ്വരാജ് റൗണ്ടിലൂടെ നടക്കുമ്പോള്‍ കാണപ്പെട്ട ഫയല്‍ സംശയം തോന്നി എടുത്തു പരിശോധിക്കുകയായിരുന്നു.
തൃശൂരില്‍ സ്വാദ് ഹോട്ടലില്‍ താല്‍ക്കാലികമായി ജോലിക്കു കയറിയ വിഷ്ണുപ്രസാദിന് അത്യാവശ്യമായി ഗൂഡല്ലൂരില്‍ വീട്ടിലേക്കു പോകേണ്ടതുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും നേര്‍ന്ന കുറെ വഴിപാടുകള്‍ പൂര്‍ത്തിയാക്കുകയാണ് ആദ്യ പരിപാടി. ജര്‍മനിയിലേക്കു പോകും വരെ തൃശൂരില്‍ തന്നെ ജോലി തുടരാനാണ് തീരുമാനം. പട്ടാമ്പിയിലാണു വിഷ്ണുപ്രസാദിന്റെ അച്ഛന്റെ തറവാട്.