ലണ്ടന്‍ വിസാ തട്ടിപ്പിന്റെ മുഖ്യ കണ്ണി എന്ന് കരുതപ്പെടുന്ന ജോഷി തോമസ് 38 പോലീസ് പിടിയില്‍. യുകെയിലേക്കു നഴ്‌സിങ് ജോലി തരപ്പെടുത്താം എന്ന വാഗ്ദാനവുമായി ഇയാള്‍ നൂറുകണക്കിന് ആളുകളെ കബളിപ്പിച്ചിട്ടുണ്ട് എന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിയുന്നത്.
ലണ്ടനില്‍ എത്താന്‍ ഐഇഎല്‍ടിഎസ് പരീക്ഷാ സ്‌കോറിങ് നിര്‍ബന്ധം ആണെന്നിരിക്കെ ഇതൊന്നും ഇല്ലാതെ താന്‍ ലണ്ടനില്‍ എത്തിക്കാം എന്നതായിരുന്നു ഇയാളുടെ ഓഫര്‍. ഇയാളുടെ ഭാര്യ എന്ന് കരുതപ്പെടുന്ന സ്ത്രീയും തട്ടിപ്പില്‍ മുഖ്യ കണ്ണിയാണെന്നു സംശയിക്കപ്പെടുന്നു. ജോഷി തോമസിന്റെ വലംകൈ ആയി പ്രവര്‍ത്തിച്ച മാര്‍ഗരറ്റ് വിസ നടപടിക്രമങ്ങളുടെ ഭാഗം എന്ന് വിശ്വസിപ്പിച്ചു അപേക്ഷകരെ എറണാകുളം വിഎഫ്എസ് കേന്ദ്രത്തില്‍ എത്തിച്ചു അവസാന ഗഡു ആയി 50000 രൂപ കൂടി കൈക്കലാക്കുന്നതിനിടയില്‍ സംശയം തോന്നിയ അപേക്ഷകരുടെ ഇടപെടലാണ് ഈ തട്ടിപ്പു സംഘത്തെ പോലീസ് പിടിയിലാക്കാന്‍ സഹായിച്ചത്.
മാര്‍ഗരറ്റിനെ പിടികൂടിയതിനെ തുടര്‍ന്ന് രംഗത്ത് നിന്നും അപ്രത്യക്ഷനായ ജോഷിയെ പിടികൂടുന്നതിനായി കേരള പോലീസ് അന്യ സംസ്ഥാന പോലീസിന്റെ സഹായവും തേടിയിരുന്നു. പ്രധാന എയര്‍പോര്‍ട്ടുകളില്‍ കൂടി വിവരം അറിയിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം വിദേശത്തേക്ക് കടക്കാന്‍ എത്തിയ ജോഷി തോമസ് മുംബൈ എയര്‍പോര്‍ട്ട് പോലീസിന്റെ പിടിയിലാകുന്നത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നെത്തിയ പോലീസ് സംഘം മുംബൈയില്‍ വച്ച് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുക ആയിരുന്നു.
കാസര്‍ഗോഡ് കരിപേടകം സ്വദേശിയാണ് ജോഷി തോമസ് എന്ന് പോലീസ് വ്യക്തമാക്കുന്നു. ഇയാളുടെ തട്ടിപ്പില്‍ കൂടുതല്‍ അകപ്പെട്ടതും കാസര്‍ഗോഡ്, കാഞ്ഞങ്ങാട് പ്രദേശങ്ങളില്‍ ഉള്ളവരാണ്. കേരളത്തിലെ ഒരു പ്രധാന ധ്യാനകേന്ദ്രത്തിലെ വാട്സ്ആപ് ഗ്രൂപ് വഴിയാണ് ഇയാള്‍ ഇരകളെ കണ്ടെത്തിയിരുന്നത്. വാട്സ്ആപ് കൈകാര്യം ചെയ്തിരുന്ന ഏതാനും പേരും ഇയാളുടെ സഹായകളായി പ്രവര്‍ത്തിച്ചിരിക്കാം എന്ന് സംശയമുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ധ്യാനകേന്ദ്രം അധികൃതര്‍ വാട്ട്സ്ആപ്പ് കൂട്ടായ്മകള്‍ പിരിച്ചു വിടാനും നിര്‍ദ്ദേശം നല്‍കിയിരുന്നു.
എറണാകുളം സൗത്ത് പോലീസ് ആണ് ജോഷി തോമസിനെതിരെ കേസെടുത്തിരിക്കുന്നത്. ഏകദേശം 45 പേരുടെ പരാതിയാണ് എറണാകുളം പോലീസ് കൈകാര്യം ചെയ്യുന്നത്. ഇയാളെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ഇപ്പോഴും പോലീസ് കണ്ടെത്തുകയാണ്. ഇയാള്‍ മുന്‍പ് ദുബായ് അടക്കമുള്ള രാജ്യങ്ങളില്‍ താമസിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. മുന്‍പും സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായും ഇപ്പോള്‍ വിവരം പുറത്തു വരുന്നുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ പൊടുന്നനെ വിദേശത്തേക്ക് കടക്കുന്നതില്‍ വിജയിച്ചിരുന്നു.
എന്നാല്‍ മടങ്ങി എത്തി പണ സംബന്ധമായ ചില ഇടപാടുകള്‍ നടത്തി വീണ്ടും വിദേശത്തേക്ക് മടങ്ങുന്നതിനിടയിലാണ് പോലീസ് കുരുക്കില്‍ പെട്ടിരിക്കുന്നത്. ഇയാളുമായി ബന്ധപ്പെട്ട കേസ് വിവരങ്ങള്‍ പോലീസ് ഫോറീനഴ്‌സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസിനും കൈമാറിയിട്ടുണ്ട്. ഇതാണ് ഇയാളെ ഇപ്പോള്‍ പിടിയിലാക്കാന്‍ കാരണമായി മാറിയതും. രാജ്യമെങ്ങും ഇയാള്‍ക്ക് വേണ്ടി അന്വേഷണ സംഘത്തിന്റെ കണ്ണ് ഉണ്ടായിരുന്നു എന്നതറിയാതെയാണ് ഇയാള്‍ മുംബൈ എയര്‍പോര്‍ട്ടില്‍ എത്തുന്നതും ഒടുവില്‍ പിടിയിലാകുന്നതും.
ഇയാള്‍ക്ക് എതിരെ കേരളത്തില്‍ വിവിധ ജില്ലകളില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അറസ്റ്റില്‍ ആയ നിലക്ക് ചോദ്യം ചെയ്യലിനായി വിവിധ ജില്ലകളിലെ പൊലീസിന് ഇയാളെ കൈമാറേണ്ടി വരും. ഇംഗ്ലണ്ട് വിസ തട്ടിപ്പ് കേസില്‍ മെറിന്‍ ജോഷി എന്ന വ്യക്തി കൂടി ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് അപേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഭാര്യ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖേനെയാണ് ഇയാള്‍ പണം കൈകാര്യം ചെയ്തിരുന്നതെന്നും സൂചനായുണ്ട്. അതിനിടെ പണം നഷ്ടമായവര്‍ക്കു പ്രതി അറസ്റ്റില്‍ ആയതോടെ താല്‍ക്കാലിക ആശ്വാസം ആയെങ്കിലും നഷ്ടമായ പണം തിരികെ കിട്ടുമോ എന്ന കാര്യം കണ്ടറിയണം.
ഇംഗ്ലണ്ട അടക്കമുള്ള സ്ഥലങ്ങളിലേക്ക് ഒരു യോഗ്യതയും ഇല്ലാതെ ജോലി ചെയ്യാന്‍ എത്താം എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഇപ്പോഴും വിശ്വസിക്കാന്‍ മലയാളികള്‍ തയ്യാറാണ് എന്നതാണ് ജോഷി തോമസും സംഘവും നടത്തിയ തട്ടിപ്പിലൂടെ വ്യക്തമാകുന്നത്. ഇന്നേവരെ ഒരാളെ പോലും ഇയാള്‍ വിദേശത്തു എത്തിച്ചിട്ടില്ലെങ്കിലും പ്രാര്‍ത്ഥനാ ഗ്രൂപ്പ് വഴി ഇത്തരം ഒരു തട്ടിപ്പ് ഒരിക്കലും നടക്കില്ലെന്നു കരുതിയ അപേക്ഷകരുടെ നിഷ്‌കളങ്കതയാണ് ജോഷി തോമസ് തന്റെ കച്ചവടത്തിന് അടിത്തറയാക്കി മാറ്റിയത്.
ഈ കേസില്‍ അന്താരാഷ്ട്ര കണ്ണികള്‍ ഉള്‍പ്പെട്ടിരിക്കാന്‍ ഉള്ള സാധ്യതയും പണം നഷ്ടമായവര്‍ ചൂണ്ടിക്കാട്ടുന്നു. കാരണം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവരില്‍ പലരും ഇംഗ്ലണ്ടില്‍ ഉള്ള സാം എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് യുകെ റിക്രൂട്ട്മെന്റിന്റെ കാര്യം വെളിപ്പെടുത്തുന്നത്. എന്നാല്‍ ഇയാള്‍ യുകെയില്‍ നിന്ന് തന്നെയാണോ വിളിച്ചിരിക്കുന്നത് എന്നത് പോലീസ് കണ്ടെത്തേണ്ട കാര്യമാണ്. കേസിലെ പ്രതികള്‍ ഇരകളായവര്‍ക്കു വിശ്വാസത്തിനായി നല്‍കിയ നമ്പറുകള്‍ സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുകയാണ്.
ഇപ്പോള്‍ പ്രധാന പ്രതി അകത്തായതോടെ കേസിലെ യുകെ കണ്ണികളെ പുറത്തു കൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് അന്വേഷണ സംഘം പങ്കുവയ്ക്കുന്നത്. ഗള്‍ഫില്‍ വച്ച് താന്‍ പരിചയപ്പെട്ട ജോഷി തോമസിന്റെ നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്ന് മാര്‍ഗരറ്റ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. കേസില്‍ ഇവരുടെ റോള്‍ എന്തെന്ന് അന്വേഷണത്തിന്റെ പ്രധാന ഘട്ടത്തില്‍ പൊലീസിന് പറയാനാകില്ല. പണം ഇവരിലൂടെ കൈമറിഞ്ഞു പോയിരിക്കുന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ മാര്‍ഗരറ്റിന് അറിയാം എന്ന് തന്നെയാണ് പോലീസ് കരുതുന്നത്.
അതിനിടെ സെഹിയോന്‍ ധ്യാനകേന്ദ്രവുമായി ഈ കേസിനു യാതൊരു ബന്ധവും ഇല്ലെന്ന മട്ടില്‍ പ്രാര്‍ത്ഥന കേന്ദ്രത്തിന്റെ വിശദീകരണവും നേരത്തെ പുറത്തു വന്നിരുന്നു. പ്രസ്തുത പ്രാര്‍ത്ഥന ഗ്രൂപ്പുകളുടെ വാട്സ്ആപ് പിരിച്ചു വിടാനും നിര്‍ദ്ദേശം നല്‍കിയതായി സെഹിയോന്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. കാഞ്ഞങ്ങാട്ടെ പ്രാര്‍ത്ഥന ഗ്രൂപ്പിലെ ജിമ്മി, ബിജു എന്നിവര്‍ ഈ തട്ടിപ്പിലെ കണ്ണികള്‍ തന്നെ ആണെന്ന് സൂചന ലഭിച്ചിട്ടുണ്ട്.
ജോഷി തോമസ് കൈപ്പറ്റിയ പണം ജിമ്മിയുടെ ഭാര്യ സനിത ജോസ് അടക്കമുള്ളവരുടെ അക്കൗണ്ടുകള്‍ വഴിയാണ് കൈമാറിയിരിക്കുന്നത്. കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ ഉള്ള 25 പേരുടെ അക്കൗണ്ടുകള്‍ വഴിയാണ് രണ്ടേകാല്‍ കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. പൊടുന്നനെ വന്‍തുക ഒരു അക്കൗണ്ടിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് അധികൃതരുടെ കണ്ണില്‍ പെടാതിരിക്കാന്‍ ആണ് ജോഷി തോമസ് ഇത്തരത്തില്‍ പലര്‍ വഴി പണം കൈമാറ്റം ചെയ്തത്.
വിവിധ രാജ്യങ്ങളില്‍ തൊഴില്‍ അവസരം എന്ന പേരില്‍ അടുത്തിടെയാണ് തട്ടിപ്പുകാരുടെ എണ്ണം ഏറിയിരിക്കുക ആണെന്ന് പോലീസ് തന്നെ സൂചിപ്പിക്കുന്നു. ഇത് തടയാന്‍ നാലു മാസം മുന്‍പ് കേരള പോലീസ് ഇമൈഗ്രെഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എന്ന പേരില്‍ പ്രത്യേക ടീമിനെ ക്രൈം ബ്രാഞ്ചിന്റെ കീഴില്‍ ആരംഭിച്ചിരിക്കുകയാണ്. വിദേശത്ത് ആളെ പറഞ്ഞയക്കാം എന്ന പേരില്‍ റിക്രൂട്ട്മെന്റ് ബിസിനസ് നടത്തുന്നവരെ കുടുക്കാന്‍ ഈ പ്രത്യേക യൂണിറ്റ് പ്രയോജനപ്പെടും എന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ചൂണ്ടിക്കാട്ടുന്നത്.
അതിനിടെ ജോഷി തോമസ് പ്രതിയായ ഇംഗ്ലണ്ട് വിസ കേസ് ഉടനെ ഈ പ്രത്യേക വിഭാഗത്തിലേക്ക് കൈമാറില്ലെന്നു എറണാകുളം പോലീസ് സൂചിപ്പിക്കുന്നു. പ്രാഥമിക അന്വേഷണം ലോക്കല്‍ പോലീസ് നടത്തി ലഭ്യമായ തെളിവുകള്‍ അടക്കമാകും കേസ് പ്രത്യേക വിഭാഗത്തിന് കൈമാറുകയെന്നും നിലവിലെ അന്വേഷണ സംഘ തലവന്‍ ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കി. കേസിലെ മുഴുവന്‍ ആളുകളെയും ഉടന്‍ പിടികൂടാന്‍ കഴിയും എന്ന പ്രതീക്ഷയാണ് പോലീസ് നല്‍കുന്നതും.
സിനിമ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളെകുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിനിമാ മേഖലയിലെ പല നടീ നടന്മാരും അപ്രഖ്യാപിത വിലക്കിന് ഇരയാകുന്നു. ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ലോബികളാണ്. ആര് അഭിനയിക്കണം ആര് അഭിനയിക്കരുതെന്ന് തീരുമാനിക്കുന്നത് ഇവരാണെന്നും, പ്രമുഖരായ പല നടീ നടന്മാരും ഇപ്പോഴും വിലക്ക് നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിനിമയില്‍ അവസരം ലഭിക്കാനായി നടിമാര്‍ കിടപ്പറ പങ്കിടാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. സിനിമ ലൊക്കേഷനുകളില്‍ മദ്യം-മയക്കുമരുന്ന് ഉപയോഗം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചലച്ചിത്ര മേഖലയിലെ പരാതി പരിഗണിക്കാന്‍ ട്രൈബ്യൂണല്‍ വേണമെന്നും, ശക്തമായ നിയമത്തിലൂടെ മാത്രമേ ഈ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകുകയുള്ളുവെന്നും കമ്മിഷന്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിനൊപ്പം ഓഡിയോ വീഡിയോ പതിപ്പുകളും സമര്‍പ്പിച്ചിട്ടുണ്ട്.
മലയാള സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന രചയിതാവും സംവിധായകനുമാണ് അന്തരിച്ചു പോയ പദ്മരാജൻ. പപ്പേട്ടൻ എന്നു സിനിമാ ലോകം വിളിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ മിക്കതും മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ പെടുന്നവയാണ്. അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ദേശാടന കിളി കരയാറില്ല, കരിയില കാറ്റു പോലെ, തൂവാനത്തുമ്പികൾ, നമ്മുക്കു പാർക്കാൻ മുന്തിരി തോപ്പുകൾ, അപരൻ, സീസണ്, ഞാൻ ഗന്ധർവൻ, തിങ്കളാഴ്ച നല്ല ദിവസം, മൂന്നാം പക്കം തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ അദ്ദേഹം നമ്മുക്കു സമ്മാനിച്ചു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജീവിത കഥയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ഒരു ചിത്രം ഒരുങ്ങാൻ പോവുകയാണ് എന്നു പറയുന്നു അദ്ദേഹത്തിന്റെ മകനും രചയിതാവും ആയ അനന്ത പദ്മനാഭൻ. അടുത്ത വർഷം ഈ ചിത്രം സംഭവിക്കും എന്നും അദ്ദേഹം പറയുന്നു. നടൻ പൃഥ്വിരാജ് താടി വെച്ചുള്ള ഗെറ്റപ്പിൽ പദ്മരാജന്റെ രൂപ സാദൃശ്യം ഉണ്ടെന്നുള്ള ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വെച്ചു കൊണ്ടാണ് അനന്ത പദ്മനാഭൻ ഇത് പറഞ്ഞത്.
അനന്ത പദ്മനാഭന്റെ വാക്കുകൾ ഇങ്ങനെ, “ ഇന്നിപ്പോൾ പ്രിയ അഭിനേതാവ് ഹരീഷ് പേരാടി എഫ്.ബി ൽ പങ്കു വെച്ച ഒരു ചിന്ത. നന്ദി ഹരീഷ് .പക്ഷേ അത്തരമൊരു ബയോപ്പി കിന്റെ ചിന്ത ആ കുറിപ്പുകൾ വന്ന് കൊണ്ടിരിക്കുമ്പോൾ തന്നെ മറ്റൊരു കൂട്ടർ തുടങ്ങി വെച്ചു .ഞാനതിൽ ഭാഗമല്ല. നിങ്ങൾക്കും പ്രിയപ്പെട്ടവർ തന്നെ പേര് പറയുന്നില്ല ഇപ്പോൾ.
അച്ഛനെ നന്നായി അറിയുന്നവർ. അമ്മയുടെ ഓർമ്മക്കുറിപ്പുകൾ ആണ് അവർ അവലംബമാക്കുന്നത്.ഈ ചിന്ത പങ്കിടാൻ വിളിച്ചപ്പോൾ Inspired from His life and Times എന്നു കൊടുത്താൽ മതി എന്ന് ഒരു നിർദ്ദേശം നൽകി. താടി വെച്ച് ഒരു ഫാൻസി ഡ്രസ്സ് കളി ആകാതെ നോക്കണമെന്നു പറഞ്ഞപ്പോൾ അത് തന്നെയാണവരുടെയും മനസ്സിൽ.
പ്രധാന വേഷം ചെയ്യുന്ന ആൾ ആരെന്നത് സൃഷ്ടാക്കൾ തന്നെ പറഞ്ഞറിയിക്കട്ടെ. 2020ൽ തന്നെ അത് ഉണ്ട് എന്നാണ് പറഞ്ഞത് (അഛന്റെ 75 ആം പിറന്നാൾ ആണല്ലൊ വരും വർഷം) .ശരിയാണ് ഹരീഷ് പറഞ്ഞത്, ചിത്രത്തിൽ രാജുവിന് അഛന്റെ ഛായ ഉണ്ട്. സ്നേഹം, ഹരീഷ്..”.
ഡൽഹി:ക്രിസ്തു കാണിച്ചുതന്ന മാതൃകയിലാണ് അഞ്ചുവർഷം രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭരണം നടത്താൻ ശ്രമിച്ചതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഡൽഹി നിയമസഭാ സ്പീക്കർ രാം നിവാസ് ഗോയൽ ആതിഥേയത്വം വഹിച്ച ക്രിസ്തുമസ്- ന്യൂ ഇയർ വിരുന്നു സൽക്കാരത്തിനിടയിലാണ് ഭരണപരമായ കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ ക്രിസ്തുവിന്റെ പ്രബോധനത്തിന് തന്റെ സർക്കാർ നൽകിയ പ്രാധാന്യം ഡൽഹി മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.
പാവങ്ങളെയും, അനാഥരെയും തന്റെ ജീവിതകാലം മുഴുവൻ ക്രിസ്തു ശുശ്രൂഷിച്ചുവെന്നും, ക്രിസ്തു കാണിച്ചുതന്ന പ്രസ്തുത മാതൃകയനുസരിച്ചാണ് തീർത്തും സൗജന്യമായി മരുന്നുകൾ നൽകുന്ന മോഹല്ല ക്ലിനിക്കുകൾ ഡൽഹിയിലുടനീളം തങ്ങൾ ആരംഭിച്ചതെന്നും കേജ്രിവാൾ പറഞ്ഞു.
ക്ഷമിക്കാനുളള പ്രബോധനമാണ് ക്രിസ്തു നൽകിയ ഏറ്റവും വലിയ സന്ദേശമെന്നും കെജ്രിവാൾ പറഞ്ഞു.
യേശുക്രിസ്തു പഠിപ്പിച്ച ഒരു ശതമാനമെങ്കിലും കാര്യങ്ങൾ നമുക്ക് പിന്തുടരാൻ സാധിച്ചാൽ അത് ഭാഗ്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി ആർച്ചുബിഷപ്പ് അനിൽ കൂട്ടോയും, മെത്തഡിസ്റ്റ് സഭയുടെ മെത്രാനായ സുബോധ് മണ്ഡലുമടക്കം നിരവധി ക്രൈസ്തവ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.
അജ്മാനിൽ ചികിത്സപ്പിഴവുകാരണം മലയാളി യുവാവ് മരിക്കാനിടയായ സംഭവത്തിൽ ഏകദേശം രണ്ടു കോടിയോളം രൂപ നഷ്ടപരിഹാരമായി ലഭിക്കും.. സംഭവത്തിൽ 10 ലക്ഷം ദിർഹം അതായത് 1.94 കോടി രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതിവിധി.
കൊല്ലം സ്വദേശിയായ അലോഷ്യസ് മെൻഡസ് ആണ് ശരിയായ ചികിത്സ ലഭിക്കാതെ അജ്മാനിൽ വെച്ച് മരണമടഞ്ഞത് .ദുബായിലെ ഒരു കമ്പനിയിൽ മെക്കാനിക്കൽ സൂപ്പർവൈസറായി ജോലിചെയ്യുകയായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അലോഷ്യസ് അജ്മാനിൽ മലയാളി ഡോക്ടർമാർ നടത്തുന്ന ഒരു മെഡിക്കൽ സെന്ററിൽ പോയത് . എന്നാൽ ശരിയായ രീതിയിൽ രോഗനിർണയം നടത്താൻ വേണ്ട ടെസ്റ്റുകളൊന്നും നടത്താതെ പ്രാഥമിക നിഗമനത്തിന്റെയടിസ്ഥാനത്തിൽ രോഗിക്ക് മരുന്ന് നൽകി മടക്കി അയക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു…..കടുത്ത നെഞ്ചുവേദനയുണ്ടെന്നു പറഞ്ഞെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്നവർ കാര്യമാക്കിയില്ല എന്ന് പരാതിയിൽ പറയുന്നു.
അലോഷ്യസ് വീട്ടിലെത്തി നാല് മണിക്കൂർ കഴിഞ്ഞപ്പോൾ കുഴഞ്ഞുവീണു. പെട്ടെന്നുതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഈ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു…….
ഇതിനെത്തുടർന്നാണ് അലോഷ്യസ് ആദ്യം ചെന്ന ഹോസ്പിറ്റലിനെതിരെ ബന്ധുക്കൾ കേസ് കൊടുത്തത് . ആശുപത്രിക്കെതിരേ ആരോഗ്യവകുപ്പിൽ പരാതി നൽകിയിട്ടുണ്ട്. സഹിക്കാനാകാത്ത നെഞ്ച് വേദദനയുണ്ടെന്നു രോഗി പറഞ്ഞിട്ടും ചികിത്സയിൽ അലംഭാവം കാണിച്ചു എന്നായിരുന്നു കേസ് , കൃത്യസമയത്തു വേണ്ട ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഒരു പക്ഷെ അലോഷ്യസിന്റെ ജീവൻ തിരിച്ചു പിടിക്കാമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ മെഡിക്കൽ സെന്ററിന്റെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ച ബോധ്യപ്പെട്ടു.. അലോഷ്യസിന്റെ ബന്ധുക്കൾ ദുബായ് അൽ കബ്ബാൻ അഡ്വക്കേറ്റ്‌സിലെ സീനിയർ ലീഗൽ കൺസൾട്ടന്റായ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അജ്മാൻ കോടതിയിൽ കേസ് ഫയൽ ചെയ്തു. കേസിന്റെ വിചാരണവേളയിൽ കോടതി അന്വേഷണത്തിനായി ഉന്നത മെഡിക്കൽ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ആ കമ്മിറ്റിയുടെ റിപ്പോർട്ടിലും മെഡിക്കൽ സെന്ററിന്റെ വീഴ്ച സ്ഥിരീകരിച്ചു. തുടർന്നായിരുന്നു 10 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതിവിധി ഉണ്ടായത്
വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിൽ പക്ഷിയിടിച്ചു. യന്ത്രം തകരാറിലായി. അടിയന്തരമായി വിമാനം തിരിച്ചിറക്കി. ഒഴിവായത് വൻ ദുരന്തം. തിരുവനന്തപുരം അന്താരാഷ്‍ട്ര വിമാനത്താവളത്തിലാണ് ഞായറാഴ്‌ച രാത്രി സംഭവം നടന്നത് .
169 യാത്രക്കാരുമായി സിംഗപ്പൂരിലേക്ക് പറന്നുയര്‍ന്ന ഫ്ളൈ സ്‌കൂട്ടിന്റെ ടി ആര്‍ 531 എന്ന വിമാനത്തിലായിരുന്നു പക്ഷിയിടിച്ചത്. തുടര്‍ന്ന് വിമാനം യന്ത്രത്തകരാറിലായി. ഉടൻ തിരിച്ചിറക്കാന്‍ അനുമതി തേടി പൈലറ്റ് എയർട്രാഫിക് കണ്‍ട്രോള്‍ ടവറിലേക്ക് സന്ദേശം അയക്കുകയായിരുന്നു . ലാന്‍ഡിങ് നടത്താന്‍ അനുമതി കിട്ടിയതോടെ വിമാനം അടിയന്തിരമായി തിരിച്ചിറക്കി .
തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കി ഹോട്ടലുകളിലേക്ക് മാറ്റുകയായിരുന്നു. വിമാനം തകരാര്‍ പരിഹരിച്ച ശേഷം തിങ്കളാഴ്‌ച രാത്രി എട്ടോടെ യാത്രക്കാരുമായി വീണ്ടും സിംഗപ്പൂരിലേക്ക് പറക്കുകയായിരുന്നു . തിരുവനന്തപുരം വിമാനത്താവളത്തില്‍ പക്ഷിയിടിച്ചുള്ള അപകടങ്ങളെ തുടര്‍ന്ന് വിമാനങ്ങള്‍ തിരിച്ചിറക്കുക പതിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിമാനം ലാന്‍ഡിങ് നടത്തുമ്പോഴും പറന്നുയരുമ്പോഴുമാണ് പക്ഷി ശല്യം രൂക്ഷമാകുകയാണ് .
നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് നടന്‍ ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. കേസിലെ ഗൂഢാലോചനയില്‍ എട്ടാം പ്രതിയാണ് ദിലീപ്. ഇന്ന് ദിലീപ് കോടതിയില്‍ ഹാജരായില്ല. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ഹർജി സമർപ്പിച്ചത്.
അഭിഭാഷകനാണ് ദിലീപിനു വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റപത്രത്തിന്മേലുള്ള പ്രാരംഭ വിചാരയാണ് ഇന്ന് നടക്കുന്നത്. ഹർജിയിലെ വിശദാംശങ്ങൾ പരസ്യപ്പെടുത്തരുതെന്നു കോടതി നിര്‍ദ്ദേശിച്ചു. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പരാമർശം ഹർജിയിൽ ഉള്ളതിനാലാണ് നടപടി. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേള്‍ക്കുന്നത്.വിഷ്വലുകൾ ആധികാരികമല്ലെന്ന് അദ്ദേഹം അവകാശപ്പെട്ടതിനാലാണിത്.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ കേസിലെ മറ്റ് പ്രതികൾ റെക്കോർഡുചെയ്‌തുവെന്ന് ആരോപിക്കപ്പെടുന്നു, ഇത് പ്രധാന തെളിവുകളിലൊന്നാണ്. വിഷ്വലുകൾ വീണ്ടും പരിശോധിച്ചതിന് ശേഷം, ഒരു വിദഗ്ദ്ധന്റെ സാന്നിധ്യത്തിൽ, വിഷ്വലുകൾ എഡിറ്റ് ചെയ്യുകയും തകരാറിലാക്കുകയും ചെയ്തുവെന്ന് ദിലീപ് അവകാശപ്പെട്ടു, മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നു. വിഷ്വലുകളുടെ ‘ആധികാരികതയില്ലായ്മ’ നിവേദനം സമർപ്പിക്കാനുള്ള കാരണമായി ദിലീപ് ഉദ്ധരിച്ചതായും പ്രഥമദൃഷ്ട്യാ കേസ് സുസ്ഥിരമല്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഒരാഴ്ച മുമ്പാണ് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ദിലീപ് കേസിലെ വിവാദ വിഷ്വലുകൾ പരിശോധിച്ചത്. വിഷ്വലുകളുടെ ഒരു പകർപ്പ് തനിക്ക് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെങ്കിലും സുപ്രീംകോടതി അത് നിരസിക്കുകയും ഒരു വിദഗ്ദ്ധന്റെ സാന്നിധ്യത്തിൽ വിഷ്വലുകൾ പരിശോധിക്കാൻ അനുവദിക്കുകയും ചെയ്തു.
മറ്റ് അഞ്ച് പ്രതികളും അവരുടെ അഭിഭാഷകരും കഴിഞ്ഞ ആഴ്ച വിഷ്വലുകൾ പരിശോധിച്ചിരുന്നു. തുടക്കത്തിൽ ദിലീപ് മാത്രമാണ് വിഷ്വലുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതെങ്കിലും സുപ്രീംകോടതിയെ പിന്തുടർന്ന് മറ്റ് പ്രതികളും ഇതേ അഭ്യർത്ഥനയുമായി വിചാരണ കോടതിയെ സമീപിച്ചു. കേസിന്റെ പ്രീ-വിചാരണ നടപടികൾ എറണാകുളത്തെ അഡീഷണൽ സ്പെഷ്യൽ സെഷൻസ് കോടതിയിലാണ് നടക്കുന്നത്.
വിചാരണക്കോടതി ദിലീപിന്റെ അപേക്ഷ നിരസിക്കുകയാണെങ്കിൽ, അദ്ദേഹത്തിന് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപ്പീൽ നൽകാം, ഇത് കേസിന്റെ വിചാരണ നടപടികളെ കൂടുതൽ വൈകിപ്പിക്കും. കേസിന്റെ വിചാരണ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
വിചാരണ നടപടികൾ വൈകിപ്പിച്ചതായി ദിലീപ്പിനെതിരെ ആരോപിക്കപ്പെട്ടു. നേരത്തെ രണ്ടുതവണ വിഷ്വലുകൾ പരിശോധിച്ചപ്പോൾ മെമ്മറി കാർഡ് വിഷ്വലുകളുടെ പകർപ്പ് ലഭിക്കണമെന്ന നിവേദനവുമായി 2018 ഡിസംബറിൽ അദ്ദേഹം കേസ് സുപ്രീം കോടതിയിലേക്ക് വലിച്ചിഴച്ചു.
ഈ നടപടി വിചാരണ ആരംഭിക്കാൻ ആറുമാസം വൈകിയതിനാൽ സുപ്രീംകോടതി കേസിലെ നടപടികൾ സ്റ്റേ ചെയ്തു. വിഷ്വലുകളുടെ ഒരു പകർപ്പ് ലഭിക്കണമെന്ന ദിലീപിന്റെ അപേക്ഷ കഴിഞ്ഞ മാസം മാത്രമാണ് സുപ്രീംകോടതി നിരസിച്ചത്, പകരം വിചാരണക്കോടതിയുടെ സാന്നിധ്യത്തിൽ ഇത് പരിശോധിക്കാൻ അനുവദിക്കുകയും വിചാരണ നടപടികൾ കൂടുതൽ നിർത്തുകയും ചെയ്തു.
2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഒരു പ്രമുഖ വനിതാ നടനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്.
കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജനെ വധിക്കാന്‍ ദാവൂദ് ഇബ്രാഹീം നേതൃത്വം നല്കുന്ന ഡി കമ്പനി പദ്ധതി തയ്യാറാക്കിക്കഴിഞ്ഞുവെന്ന വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. അധോലോക കുറ്റവാളിയായ ഛോട്ടാ രാജനെസൂപ്പര്‍ ഹൈ സെക്യൂരിറ്റി ജയിലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഇയാളെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താനുള്ള നീക്കം സംബന്ധിച്ച ഫോണ്‍ സംഭാഷണം അന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തിയിരുന്നു. ഇതേതുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്.
ഇതേതുടര്‍ന്ന് ഛോട്ടാരാജനെ പാര്‍പ്പിച്ചിട്ടുള്ള തിഹാര്‍ ജയിലിലെ പ്രത്യേക മേഖലയിലെ സുരക്ഷ അധികൃതര്‍ വീണ്ടും വര്‍ധിപ്പിച്ചു. ജയിലിലെ സുരക്ഷ വീണ്ടും ശക്തമാക്കിയെന്ന് ഡല്‍ഹി പ്രിസണ്‍സ് ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഇതിനു പിന്നിലെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താനാണ് നീക്കമെന്ന് വ്യക്തമായതോടെ രാജന് നല്‍കുന്ന ജയില്‍ ഭക്ഷണം കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുമുണ്ട്. കൂടാതെ ജയിലിലെ മൂന്ന് പാചകക്കാരെയും മാറ്റിയിട്ടുണ്ട്.
ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ക്ക് നാളെ മുതല്‍ കേരളത്തില്‍ നിരോധനം. വ്യാപാരികളുടെ എതിര്‍പ്പ് ഉണ്ടെങ്കിലും നിരോധനവുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. വിശദ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. ക്യാരിബാഗ് അടക്കം പതിനൊന്ന് ഇനം പ്ലാസ്റ്റിക് സാധനങ്ങള്‍ക്കാണ് നിരോധനം. ഇവ നിര്‍മിച്ചാലും വിറ്റാലും കുറ്റം. ആദ്യതവണ 10,000 രൂപയും ആവര്‍ത്തിച്ചാല്‍ 20,000 രൂപയും തുടര്‍ന്നാല്‍ 50,000 രൂപയും പിഴ ഈടാക്കും.നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യസൂചികയിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്
പ്ലാസ്റ്റിക് മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതവും, ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്താണ് ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തുന്നത്. ഉത്തരവ് എല്ലാ പ്ലാസ്റ്റിക് വസ്തുക്കൾക്കും ബാധകമായിരിക്കും. പ്ലാസ്റ്റിക് വിൽപ്പനയും നിർമാണവും സൂക്ഷിക്കലും നിരോധിക്കും. വ്യക്തികൾക്കും കമ്പനികൾക്കുമൊക്കെ നിരോധനം ബാധകമാണ്.എന്നാൽ, ബ്രാന്റഡ് ഉൽപന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണങ്ങൾക്കും വെള്ളവും മദ്യവും വിൽക്കുന്ന കുപ്പികൾക്കും പാൽക്കവറിനും നിരോധനം ബാധകമല്ല.
മുൻകൂട്ടി അളന്നുവച്ചിരിക്കുന്ന ധാന്യങ്ങൾ, ധാന്യപ്പൊടികൾ, പഞ്ചസാര, മുറിച്ച മീനും മാംസവും സൂക്ഷിക്കാൻ ഉപയോഗിക്കാവുന്ന പാക്കറ്റുകൾ എന്നിവയെയും നിരോധനത്തിൽനിന്ന് ഒഴിവാക്കി. പഴങ്ങളും പച്ചക്കറികളും പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പാക്കറ്റുകൾ നിരോധിച്ചു. നിരോധിച്ചവ നിർമിക്കാനോ വിൽക്കാനോ കൊണ്ടുപോകാനോ പാടില്ല.
നിരോധിക്കുന്നവ
അലങ്കാര വസ്തുക്കൾ
പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ കപ്പ്,സ്ട്രോ എന്നിങ്ങനെയുള്ളവ
ക്യാരി ബാഗ്
ടേബിൾമാറ്റ്
വാഹനങ്ങളിൽ ഒട്ടിക്കുന്ന ഫിലിം
പ്ലേറ്റ്,കപ്പ്,സ്പൂൺ മുതലായവ
പ്ലാസ്റ്റിക് പതാക
പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റ്
പിവിസി ഫ്ലക്സ് സാധനങ്ങൾ
ഗാർബേജ് ബാഗ്
300 മില്ലിക്കു താഴേയുള്ള പെറ്റ് ബോട്ടിൽ
ശസ്ത്രക്രിയയ്ക്കിടെ ശരീരത്തിൽ തീ പടര്‍ന്ന് സ്ത്രീ മരിച്ചു. റൊമാനിയന്‍ തലസ്ഥാനമായ ബുക്കാറസ്റ്റിലെ ഫ്ലോറാസ്ക ആശുപത്രിയിലാണ് സംഭവം. പാൻക്രിയാറ്റിക് ക്യാൻസർ ബാധിതയായ സ്ത്രീ ശസ്ത്രക്രിയക്കായി എത്തിയതായിരുന്നു. ശസ്ത്രക്രിയാ വിദഗ്ധർ ഉപയോഗിക്കുന്ന വൈദ്യുത ശസ്ത്രക്രിയാ കത്തിയില്‍ നിന്നും തീ പടരുകയും രോഗിയുടെ ശരീരത്തില്‍ 40% പൊള്ളലേല്‍ക്കുകയുമായിരുന്നു. ശസ്ത്രക്രിയക്ക് മദ്യം അടിസ്ഥാനമാക്കിയുള്ള അണുനാശിനിയാണ് ഉപയോഗിച്ചത്. അതിന് പെട്ടന്ന് തീ പിടിക്കാന്‍ സാധ്യതയുണ്ട്.
ശസ്ത്രക്രിയാ വാര്‍ഡില്‍ ഉണ്ടായിരുന്ന നഴ്സ് ഒരു ബക്കറ്റ് വെള്ളം ഒഴിച്ചാണ് തീ പടരുന്നത് തടഞ്ഞത്. നിർഭാഗ്യകരമായ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് റൊമാനിയന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ‘ശസ്ത്രക്രിയക്ക് മദ്യം അടിസ്ഥാനമാക്കിയുള്ള അണുനാശിനി ഉപയോഗിക്കുന്നത് നിരോധിച്ചതാണെന്ന് ശസ്ത്രക്രിയാ വിദഗ്ധർ അറിയേണ്ടാതാണ്’ എന്ന് റൊമാനിയന്‍ മന്ത്രി ഹൊറാറ്റിയു മോൾഡോവൻ പറഞ്ഞു.
ആശുപത്രി അധികൃതര്‍ ഒരു അപകടം സംഭവിച്ചു എന്നുമാത്രമാണ് പറഞ്ഞതെന്നും കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ലെന്നും രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു. റൊമാനിയയിലെ ആരോഗ്യരംഗം താറുമാറായി കിടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ആധുനിക സാങ്കേതിക വിദ്യകളുടെയും ഉപകരണങ്ങളുടേയും കുറവും, ആവശ്യത്തിനുള്ള ഡോക്ടര്‍മാര്‍ ഇല്ലാത്തതും സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നുണ്ട്.