ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാളത്തിലെ യുവസംവിധായകന്‍ വിവേക് ആര്യന്‍ (30) അന്തരിച്ചു. തൃശ്ശൂര്‍ നെല്ലായി അനന്തപുരം സ്വദേശിയാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ഓര്‍മയില്‍ ഒരു ശിശിരം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ്. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് മരിച്ചത്.

ഭാര്യ അമൃതയുമായി ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെ നായ കുറുകെ ചാടിയതിനെ തുടര്‍ന്നായിരുന്നു അപകടം. അപകടത്തില്‍ ഭാര്യ അമൃതയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. കൊടുങ്ങല്ലൂരില്‍ കഴിഞ്ഞ ഡിസംബര്‍ 22നുണ്ടായ വാഹനാപകടത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ് ആസ്റ്റര്‍ മെഡിസിറ്റിയിലെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു വിവേക് ആര്യന്‍. സംവിധായകന്‍ ജിത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

നാലു വര്‍ഷമായി തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന വിവേക് ആര്യന്‍ പരസ്യസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് തമിഴ് ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ അമൃത ‘ഓര്‍മയില്‍ ഒരു ശിശിരം’ എന്ന ചിത്രത്തില്‍ വിവേകിന്റെ സഹസംവിധായികയായിരുന്നു. ഇരുവരും പാലാരിവട്ടം നിയോ ഫിലിം സ്‌കൂളില്‍ നിന്നാണ് സംവിധാനം പഠിച്ചത്. ആര്യന്‍ നമ്പൂതിരിയുടെയും ഭാവനയുടെയും മകനാണ് വിവേക് ആര്യന്‍. സഹോദരന്‍: ശ്യാം.