തന്‍റെ കരിയര്‍ മാറ്റിമറിച്ച ഒരു ഹോട്ടല്‍ വെയ്റ്ററെ അന്വേഷിച്ച് കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ചെന്നൈയില്‍ 2001ല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിനിടെ നടന്ന സംഭവം തന്‍റെ മൊബൈല്‍ ആപ്പായ 100എംബിയിലെ വീഡിയോയിലാണ് സച്ചിന്‍ വെളിപ്പെടുത്തിയത്. രസകരമായ ആ കഥയ്‌ക്ക് പിന്നിലെ ഹോട്ടല്‍ വെയ്റ്റര്‍ ആരെന്ന് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണ്.
തന്‍റെ കരിയറിലെ അപൂര്‍വ സംഭവങ്ങളിലൊന്നിനെ കുറിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വീഡിയോയില്‍ പറയുന്നതിങ്ങനെ. ‘ചെന്നൈ ടെസ്റ്റിനായി ഒരു ഹോട്ടലിലായിരുന്നു ഞാന്‍. വെയ്റ്ററോട് ഒരു ചായ ആവശ്യപ്പെട്ടു. അദേഹം ചായയുമായി എന്‍റെ റൂമിലെത്തി. എന്നോട് ക്രിക്കറ്റിനെക്കുറിച്ച് ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. കാര്യങ്ങള്‍ പറഞ്ഞോളൂ എന്ന് ഞാന്‍ മറുപടി നല്‍കി.
‘എല്‍ബോ ഗാര്‍ഡ് കെട്ടി കളിക്കാനിറങ്ങുമ്പോള്‍ ബാറ്റിന്‍റെ ചലനത്തില്‍ ചെറിയ മാറ്റം വരുന്നുണ്ട്. താങ്കളുടെ വലിയ ആരാധകനാണ് ഞാന്‍. എല്ലാ പന്തുകളും ഏറെതവണ ആവര്‍ത്തിച്ച് കണ്ടാണ് ഇക്കാര്യം മനസിലാക്കിയത്- ഇതായിരുന്നു അദേഹത്തിന്‍റെ കണ്ടെത്തല്‍.
‘ആദ്യമായാണ് ഇങ്ങനെയൊരു നിരീക്ഷണം ഞാന്‍ കേള്‍ക്കുന്നത്. ഗ്രൗണ്ടില്‍ നിന്ന് തിരിച്ച് ഹോട്ടലിലെത്തിയപ്പോള്‍ അദേഹം പറഞ്ഞ മാറ്റങ്ങള്‍ക്ക് അനുസരിച്ച് പുതിയ എല്‍ബോ ഗാര്‍ഡ് ഡിസൈന്‍ ചെയ്തു. അതുപയോഗിച്ചാണ് പിന്നീട് ഞാന്‍ കളിച്ചത്. അതിന് കാരണക്കാരന്‍ ആ ഹോട്ടല്‍ വെയ്റ്റര്‍ മാത്രമാണ്. അദേഹത്തെ വീണ്ടും കാണമെന്നും പരിചയപ്പെടണമെന്നുമുണ്ട്’- പ്രിയ ആരാധകരെ, നിങ്ങളതിന് സഹായിക്കില്ലേ…സച്ചിന്‍ ട്വീറ്റില്‍ പറഞ്ഞുനിര്‍ത്തി.
സച്ചിന്‍റെ ട്വീറ്റ് പുറത്തുവന്നതും ആ ജീനിയസിനെ തേടി ആരാധകരിറങ്ങി. വൈകാതെ സച്ചിന്‍റെ പ്രിയ ആരാധകനെ കണ്ടെത്താനുമായി. എന്‍റെ അമ്മാവനെയാണ് താങ്കള്‍ തെരയുന്നത് എന്ന മറുപടിയുമായി ഒരു ട്വിറ്റര്‍ യൂസര്‍ രംഗത്തെത്തി. അന്ന് സച്ചിന്‍ നല്‍കിയ ഓട്ടോഗ്രാഫും തെളിവായി അവര്‍ ചേര്‍ത്തു. ഗുരുപ്രസാദ് സുബ്രമണ്യന്‍ എന്നയാളാണ് സച്ചിന് കരിയറില്‍ ഏറെ സഹായകമായ നിര്‍ദേശം നല്‍കിയത്. എന്‍റെ നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടിയതിന് നന്ദിപറയുന്നതായി ഗുരുപ്രസാദും കുറിച്ചു.
സുബ്രമണ്യനെ ന്യൂസ് 18 തമിഴ് ചാനല്‍ കണ്ടെത്തിയിട്ടുണ്ട്. ’18 വര്‍ഷം മുന്‍പ് നടന്ന സംഭവം ഓര്‍ത്തെടുത്ത സച്ചിന് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല. സച്ചിനെ നേരില്‍ കാണാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആ മത്സരത്തിന് ശേഷം എല്‍ബോ ഗാര്‍ഡില്‍ സച്ചിന്‍ മാറ്റങ്ങള്‍ വരുത്തി. അത് കൈകളുടെയും കാലുകളുടെയും ചലനം അനായാസമാക്കുകയും കൂടുതല്‍ ഐ കോണ്‍ടാക്റ്റ് നല്‍കുകകയും ചെയ്തു. സച്ചിനെ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നതായും അദേഹത്തിന് ഉപഹാരം നല്‍കുമെന്നും’ ഗുരുപ്രസാദ് പറഞ്ഞു.
That’s my uncle whom you are looking for he met you in the second floor when you were getting down to the ground floor.he is the one who said your wrist guard is arresting your wrist movements.i have attached the autograph you signed for him and a picture of him.@sachin_rt https://t.co/F6py3fyLr6 pic.twitter.com/Ugx8I6c1ck
— Moon (@Wxntr_br) December 14, 2019
ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ നിന്ന് നാല്‍പ്പത്തിനാലായിരം വർഷങ്ങൾ പഴക്കമുള്ള ഗുഹാചിത്രങ്ങള്‍ കണ്ടെത്തി. ലോകത്തിലെ ഏറ്റവും പഴക്കമുള്ള കലാസൃഷ്ടിയാകാം അതെന്നും, അത് കലാപരമായ ഒരു നൂതന സംസ്കാരത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ഗവേഷകര്‍ പറയുന്നു. രണ്ട് വർഷം മുമ്പ്തന്നെ ഗുഹാചിത്രങ്ങള്‍ കണ്ടെത്തിയിരുന്നുവെങ്കിലും വിശദമായ പഠന റിപ്പോര്‍ട്ട് പുറത്തു വരുന്നത് ഇപ്പോഴാണ്. 4.5 മീറ്റർ (13 അടി) വീതിയുള്ള ചിത്രത്തില്‍ കുന്തവും കയറുമുപയോഗിച്ച് കാട്ടുമൃഗങ്ങളെ വേട്ടയാടുന്ന പകുതി മനുഷ്യന്‍റെ ചിത്രമാണ് ഗുഹാഭിത്തികളിലുള്ളത്. നേച്ചര്‍ മാസികയാണ് വിശദമായ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
4.5 മീറ്റര്‍ വീതിയുള്ള ചിത്രത്തില്‍ ആറ് പറക്കുന്ന ജീവികള്‍, സുലവേസി ദ്വീപില്‍ കാണപ്പെടുന്ന രണ്ട് പന്നികള്‍, നാല് ചെറിയ പോത്തുകള്‍ ഇവയെ കുന്തവും കയറുമായി പിന്തുടരുന്ന പകുതി മനുഷ്യനും പകുതി മൃഗവുമായ ജീവി എന്നിവയാണ് ഉള്‍പ്പെടുന്നത്. ഗ്രിഫിത് സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകന്‍ ആദം ബ്രും ആണ് രണ്ട് വര്‍ഷം മുമ്പ് ഈ ഗുഹാചിത്രങ്ങള്‍ കണ്ടെത്തിയത്. ഡേറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ ഈ ചിത്രങ്ങള്‍ അപ്പർ പാലിയോലിത്തിക്ക് കാലഘട്ടത്തിൽ കുറഞ്ഞത് 43,900 വർഷങ്ങൾ പഴക്കമുള്ളതാണെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചു.
‘വേട്ടയാടലിന്‍റെ കഥപറയുന്ന ഈ ചിത്രങ്ങള്‍ നിലവില്‍ നാം കണ്ടെത്തിയിട്ടുള്ളതില്‍വെച്ച് ഏറ്റവും പഴക്കമുള്ളതാണ്’ എന്ന് ഗ്രിഫിത് സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകർ പറഞ്ഞു. പ്രദേശത്ത് ഇതിനു മുന്‍പും ഗുഹാചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമാണ്. ചിത്രത്തിലെ മനുഷ്യരൂപത്തിന് മൃഗങ്ങളുമായി സാമ്യമുണ്ട്. അതിന് വാലുണ്ട്. വേട്ടയാടപ്പെടുന്ന തരത്തിലുള്ള ചിത്രം ആദ്യമായാണ് കണുന്നതെന്നും ആദം ബ്രും പറയുന്നു. ഇന്തോനേഷ്യൻ ദ്വീപായ ബോർണിയോയിലെ ഒരു ഗുഹയിൽനിന്നും നേരത്തേ കണ്ടെത്തിയ ചിത്രങ്ങള്‍ക്ക് കുറഞ്ഞത് 40,000 വർഷം പഴക്കമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു.
പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ശക്തമായിരിക്കെ അസം മുഖ്യമന്ത്രി സർബാനന്ദ സോണാവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും. ഗുവാഹത്തിയിൽ ചേർന്ന ബി.ജെ.പി എംപിമാരുടെയും എം.എൽ.എമാരുടെയും യോഗത്തിലാണ് പ്രധാനമന്ത്രിയെ സ്ഥിതി നേരിട്ട് ബോധ്യപ്പെടുത്താൻ തീരുമാനിച്ചത്.
പൗരത്വനിയമഭേദഗതിയില്‍ നേരിയ മാറ്റങ്ങള്‍ വരുത്തുമെന്ന് സൂചിപ്പിച്ച് അമിത് ഷാ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഗണിക്കുമെന്ന് ആഭ്യന്ത്ര മന്ത്രി പറഞ്ഞു. ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പു റാലിയിലാണ് വെളിപ്പെടുത്തല്‍. അതേസമയം പൗരത്വനിയമത്തിനെതിരെ അസമില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. പൊലീസ് വെടിവയ്പില്‍ പരുക്കേറ്റയാളാണ് മരിച്ചത്.
സോണിത്പുരിൽ ടാങ്കർ ലോറി പ്രതിഷേധക്കാർ തീയിട്ട സംഭവത്തിൽ ഡ്രൈവർ കൊല്ലപ്പെട്ടു. നിയമഭേദഗതിക്കെതിരെ അസമിലെ സർക്കാർ ജീവനക്കാർ ബുധനാഴ്ച പണിമുടക്കും. ബംഗാളിലും സംഘർഷത്തിന് അയവുവന്നിട്ടില്ല. ബംഗാളിൽ ഇന്നലെ മാത്രം അഞ്ചു ട്രെയിനുകളും മൂന്നുറെയിൽവേ സ്റ്റേഷനുകളും 25 ബസുകളുമാണ് പ്രക്ഷോഭകർ തീയിട്ടത്.
തന്റെ ചിത്രങ്ങൾക്ക് താഴെ അശ്ലീലകമന്റിടുന്നവർക്ക് മറുപടി പറയുകയാണ് മീര നന്ദൻ. ഒരു സിനിമാ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മീര ഉറച്ച നിലപാട് വ്യക്തമാക്കിയത്.തന്റെ വസ്ത്രത്തിന്റെ നീളം അളക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ലെന്നും ആള്‍ക്കാരെ ബോധ്യപ്പെടുത്താനായി ജീവിക്കാനാകില്ലെന്നും മീര അഭിമുഖത്തില്‍ പറഞ്ഞു.
‘ഒരുപാട് മോശം കമന്റുകള്‍ ചിത്രത്തിന് താഴെ വന്നിരുന്നു. ആദ്യമൊക്കെ മറുപടി കൊടുക്കുമായിരുന്നു. പിന്നെ ഇത്തരക്കാര്‍ക്ക് മറുപടി കൊടുത്തിട്ട് കാര്യമില്ല എന്ന് മനസ്സിലായി. രണ്ട് വിഭാഗം ആളുകളുണ്ട്, ഒന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യൂ എന്ന് പറയുന്നവര്‍. മറ്റു ചിലരാകട്ടെ എന്തിനാണ് വേണ്ടാത്ത പണിക്ക് പോകുന്നത് എന്ന് ചോദിക്കുന്നവര്‍. എനിക്ക് ആള്‍ക്കാരെ ബോധിപ്പിക്കാന്‍ വേണ്ടി ജീവിക്കാന്‍ പറ്റില്ല. എന്റെ പേജില്‍ എനിക്ക് ഇഷ്ടമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും. അതൊക്കെയാണല്ലോ ഈ സ്വാതന്ത്ര്യമെന്ന് പറയുന്നത്?”- മീര പറയുന്നു.
പണ്ടൊക്കെ പുറത്തിറങ്ങുമ്പോൾ ആളുകൾ സിനിമ കാണാറുണ്ടെന്നാണ് പറയാറ്. ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ ഫോട്ടോ കാണാറുണ്ടെന്നാണ് പറയാറ്. ഇന്‍സ്റ്റാഗ്രാമിലെ ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായി മാറുന്നു. ദിവസം കഴിഞ്ഞാണ് ഞാന്‍ ആ കാര്യമെല്ലാം അറിയുന്നത്. ഫോട്ടോകള്‍ എന്റെ മാതാപിതാക്കള്‍ക്ക് അയച്ചു കൊടുത്തതിന് ശേഷമാണ് ഞാന്‍ പോസ്റ്റ് ചെയ്യുന്നത്.
ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ എന്റെ ഫോട്ടോ നിറഞ്ഞു കിടക്കുകയാണ്. ഞാനിട്ട ഡ്രസിന്റെ നീളം കുറഞ്ഞുവെന്നാണ് പറയുന്നത്. അതിന് നീളം കുറവാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇതിലെ ഏറ്റവും വലിയ കോമഡി എന്താണെന്ന് വച്ചാല്‍, വാര്‍ത്തകള്‍ കണ്ട് എന്നെ എന്റെ അമ്മാമ വിളിച്ചിരുന്നു. ”എന്റെ മീര എന്താണിത്, ദുബായിലായിട്ടും ആള്‍ക്കാര്‍ക്ക് പുതിയ ലോകത്തെക്കുറിച്ച് വിവരമില്ലേ? ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്”. അപ്പോള്‍ തഗ് ലൈഫ് അമ്മാമ എന്ന് പറയാനാണ് എനിക്ക് തോന്നിയത്– മീര കൂട്ടിച്ചേര്‍ക്കുന്നു.
മലയാളിയുടെ പ്രിയ ഗായിക അനുരാധ ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു അനുഭവം ആണ് . തമിഴ്നാട്ടിലെ അരുണാചല എന്ന തീർഥാടന കേന്ദ്രത്തിലേക്കുള്ള യാത്രക്കിടെ തന്നെ സഹായിക്കാൻ എത്തിയ ഒരു കൂട്ടം യുവാക്കളെ കുറിച്ചാണ് ഗായികയുടെ ഹൃദയം തൊടുന്ന കുറിപ്പ്.
പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ;
‘അരുണാചലയിലേക്കുള്ള മലകയറ്റത്തിനിടയിൽ എന്നെ സഹായിക്കാനെത്തിയ ആ ആൺകുട്ടികളെ ദൈവമാണ് ആ സമയത്ത് അവിടേക്ക് അയച്ചത് എന്നു ഞാൻ വിശ്വസിക്കുന്നു. കടുത്ത ചൂടിൽ ഞാൻ ആകെ തളർന്നിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ഒരുമണിക്കൂർ കൂടി നടക്കണമായിരുന്നു. എന്നാൽ അതിനു മുൻപേ ഞാൻ തളർന്നു വീഴുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
ആ സമയത്താണ് ഒരുകൂട്ടം ചെറുപ്പക്കാർ അവിടേക്കു വന്നത്. അവർ വന്ന് എല്ലാ തീർഥാടകർക്കും ഗ്ലൂക്കോസും വെള്ളവും ഒക്കെ നൽകി. അവർ എന്നെ ഒരുപാട് സഹായിച്ചു. ആ സ്നേഹവും കരുതലും കൊണ്ടാണ് ഞാൻ എന്റെ തീർഥാടനം പൂർത്തിയാക്കിയത്. മാത്രവുമല്ല എനിക്ക് വളരെയധികം ഊർജം ലഭിച്ചതായും തോന്നി. ഒരാൾ സ്വയം ദൈവത്തിനു പൂർണമായ് സമർപ്പിക്കുകയാണെങ്കിൽ ദൈവം അവരെ കരുതലോടെ കൊണ്ടു നടക്കുമെന്ന് എനിക്ക് മനസിലായി’ എന്റെ യാത്രയിലൂടെ ഭഗവാന്റെ അനുഗ്രഹം ഞാൻ ശരിക്കും അനുഭവിച്ചറിഞ്ഞു’. അനുരാധ ഫെയ്സ്ബുക്കിൽ കുറിച്ചു. പോസ്റ്റിനൊപ്പം യുവാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.
അമ്മയോടുള്ള ഇവന്റെ സ്നേഹത്തിന് മുന്നിൽ ലോകം തലകുനിക്കുകയാണ്. അതിനൊപ്പം തന്നെ വിഡിയോയുടെ കാഴ്ചക്കാരും പ്രശംസകരുടെയും എണ്ണം ദിനം പ്രതി ഏറി വരികയാണ്. ചൈനയിൽ നടന്ന ഒരു അപകടത്തിന്റെ വിഡിയോയാണിത്. അമ്മയുടെ കയ്യിൽ പിടിച്ച് റോഡ് മുറിച്ച് കടക്കുകയാണ് നാലുവയസുപ്രായം വരുന്ന ഇൗ ബാലൻ. പെട്ടെന്നാണ് ഒരു കാർ അമ്മയെയും അവനെയും ഇടിച്ചിട്ടത്. അമ്മയും മകനും തൊട്ടടുത്ത് തന്നെ തെറിച്ചുവീണു. നിലവിളിച്ച് കൊണ്ട് ഇൗ മകൻ ആദ്യം ഒാടി അമ്മയുടെ അടുത്തെത്തി. അമ്മ പതിയെ എഴുന്നേറ്റ് വരുന്നത് കണ്ട് മകന് ആശ്വാസമായി. പിന്നീടാണ് അവന്റെ സ്നേഹം.
ചാടിയെഴുന്നേറ്റ അവൻ ഇടിച്ചിട്ട കാറിന് ആദ്യം ഒരു ചവിട്ട് നൽകി. എന്നിട്ട് ഡ്രൈവറോടായി ദേഷ്യം. അവന് അറിയാവുന്ന രീതിയിലൊക്കെ ആ ദേഷ്യം അവൻ പ്രകടമാക്കി. ഒടുവിൽ കാറിന്റെ ഡ്രൈവർ പുറത്തിറങ്ങി അവനെ ആശ്വസിപ്പിച്ചു. പിന്നീട് മകനെയും അമ്മയെയും അതേ കാറിൽ കയറ്റി കൊണ്ടുപോവുകയും ചെയ്തു. അപകടത്തിൽ ഇവരുവർക്കും കാര്യമായ പരുക്കുകളില്ല. ഇൗ വിഡിയോ പുറത്തുവന്നതോടെ ഇങ്ങനെയാെരു മകനെ കിട്ടിയ അമ്മയെ പുകഴ്ത്തുകയാണ് ലോകം.വിഡിയോ കാണാം.
ഗംഗാ നമാമി പദ്ധതിയുടെ പരിശോധനയ്ക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗാ ഘട്ടിലെ പടികളില്‍ കാലിടറി വീണു. പടിക്കെട്ടുകൾ കയറുന്നതിനിടെയിലാണ് അദ്ദേഹം കാലുതെന്നി വീണത്. അപ്പോൾ തന്നെ സമീപത്തുണ്ടായിരുന്ന സുരക്ഷാസേനാംഗങ്ങൾ അദ്ദേഹത്തെ എഴുന്നേൽപ്പിച്ചു. നാഷണല്‍ ഗംഗാ കൗണ്‍സിലിന്‍റെ ഗംഗാ സംരക്ഷണവും വീണ്ടെടുക്കലിന്‍റെ ആദ്യ സമ്മേളനത്തിന് എത്തിയതായിരുന്നു പ്രധാനമന്ത്രി. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. വിഡിയോ കാണാം.
अटल घाट पर सीढ़ियों में फिसले प्रधानमंत्री। सीसामऊ नाले का निरीक्षण कर लौट रहे थे पीएम। PM Modi slipped on the stairs at Atal Ghat in #Kanpur pic.twitter.com/asceKizBil
— Amandeep Singh ਅਮਨਦੀਪ ਮਿਂਘ (@journoaman) December 14, 2019
മഹാരാഷ്ട്രയിലെ ബിജെപി പതനത്തിന് പിന്നാലെ രാജ്യം ചർച്ചചെയ്തത് ബിജെപിയുടെ ജനസമ്മതിയെ പറ്റിയാണ്. ഇപ്പോഴിതാ ബിജെപി ക്യാംപിന്റെ നെഞ്ചിടിപ്പേറ്റുന്ന മറ്റൊരു സർവെ കൂടി പുറത്തുവരുന്നു. ഡൽഹി പിടിക്കാൻ ഇറങ്ങിത്തിരിച്ച മോദി–ഷാ കൂട്ടുകെട്ടിന്റെ ലക്ഷ്യങ്ങൾക്ക് തിരിച്ചടിയാവുന്നതാണ് ഇൗ സർവെയിലെ ജനങ്ങളുടെ അഭിപ്രായം. ലോക് നീതി പദ്ധതിയുടെ ഭാഗമായി സെന്‍റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസ് നടത്തിയ സര്‍വ്വേയിൽ ആംആദ്മി സര്‍ക്കാരിനും മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനും മികച്ച പിന്തുണയാണ് ജനം നൽകുന്നത്. 2298 വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേ ഫലമാണ് ഇപ്പോൾ പുറത്തുവന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ആം ആദ്മി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സർവെയിൽ പങ്കെടുത്ത 53 ശതമാനം ആളുകളും തൃപ്തരാണ്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള അരവിന്ദ് കെജ്‍രിവാളിന്‍റെ പ്രവര്‍ത്തനത്തില്‍ സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം ആളുകളും പൂര്‍ണ തൃപ്തരാണ്. നാലു ശതമാനം ആളുകളാണ് കെജ്‍രിവാളിന്‍റെ പ്രവര്‍ത്തനം മോശമാണെന്ന് പ്രതികരിക്കുന്നത്. കെജ്‍രിവാളിനെയാണോ മോദിയെയാണോ താല്‍പര്യമെന്ന ചോദ്യത്തിനും ഡൽഹിയിലെ വോട്ടര്‍മാര്‍ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. മോദിയേക്കാള്‍ കെജ്‍രിവാളാണ് മികച്ചത് എന്ന് 42 ശതമാനം വോട്ടര്‍ പറയുമ്പോൾ 32 ശതമാനം പേർ മോദിയെ പിന്തുണയ്ക്കുന്നു.
മമ്മൂട്ടി ചിത്രം മാമാങ്കം പുറത്തിറങ്ങിയപ്പോള്‍ എന്തുകൊണ്ട് നീരജ് മാധവനില്ല എന്ന ചോദ്യത്തിന് മറുപടിയുമായി താരം. ചിത്രം പ്രഖ്യാപിച്ചപ്പോള്‍ അതിന്റെ ആദ്യ താരനിരയില്‍ ഉണ്ടായിരുന്ന നടനാണ് നീരജ്. മാമാങ്കം സെറ്റില്‍ നിന്നുള്ള വിശേഷങ്ങളും അദ്ദേഹം പങ്കുവച്ചു. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ നീരജിന്റെ അഭാവം ചര്‍ച്ചയായി. തുടര്‍ന്നാണ് അദ്ദേഹം മറുപടിയുമായി രംഗത്ത് വന്നത്.
നീരജ് മാധവിന്റെ കുറിപ്പ് വായിക്കാം
മാമാങ്കത്തില്‍ എവിടെയാണ് ഞാനെന്ന് ഒരുപാട് പേര്‍ ചോദിച്ചു. അതിനുള്ള ഉത്തരം ഇതാണ്. നിങ്ങള്‍ എല്ലാവരും മനസ്സിലാക്കിയതു പോലെ ഈ ചിത്രത്തില്‍ അതിഥി വേഷത്തിലാണ് ഞാന്‍ അഭിനയിച്ചത്. കഴിഞ്ഞ ഏപ്രില്‍ മാസം ഒരാഴ്ചയോളം എന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചു. അതിഥി വേഷമാണെങ്കിലും സിനിമയില്‍ പ്രാധാന്യമേറിയ കഥാപാത്രമായിരുന്നതു. അതുകൊണ്ടു തന്നെ അതിനായി അല്‍പം കഠിനാദ്ധ്വാനവും ചെയ്തു. ഒരുമാസത്തോളം കളരിപ്പയറ്റും മറ്റ് ആയോധനമുറകളും പഠിച്ചു.

എന്നാല്‍ പിന്നീട് കാര്യങ്ങള്‍ നേരെ മാറിമറിഞ്ഞു. അവസാന നിമിഷം തിരക്കഥയിലും സംവിധാനത്തിലും താരനിരയിലും വരെ മാറ്റങ്ങള്‍ ഉണ്ടായി. സിനിമയോട് യോജിക്കാത്തതിനാല്‍ എന്റെ സംഘട്ടന രംഗങ്ങള്‍ മാറ്റിവയ്ക്കുന്നുവെന്ന് അറിയിച്ചു. അങ്ങനെ ഫൈനല്‍ കട്ടില്‍ ആ രംഗം ഒഴിവാക്കി. അല്‍പം വേദനിപ്പിക്കുന്നതായിരുന്നു. പക്ഷേ എനിക്ക് ആരോടും പരാതിയില്ല. അതൊരു നല്ല തീരുമാനമായിരുന്നുവെന്ന് വിശ്വസിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. സിനിമയുടെ നല്ലതിന് വേണ്ടിയാണല്ലോ. എന്റെ രംഗങ്ങള്‍ യുട്യൂബില്‍ ഡിലീറ്റഡ് സീന്‍സ് ആയി അപ്‌ലോഡ് ചെയ്യുമെന്നും അറിയിച്ചു. എന്തായാലും നിങ്ങള്‍ക്കത് ഉടന്‍ കാണാം. മാമാങ്കം ടീമിന് എല്ലാ ആശംസകളും നേരുന്നു. മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ ഇനിയും എനിക്ക് കാത്തിരിക്കേണ്ടി വരും- നീരജ് വ്യക്തമാക്കി.
ടോള്‍ പ്ലാസയില്‍ എത്തുമ്പോള്‍ ഇനി ആരും ക്യൂ നിന്ന് ബുദ്ധിമുട്ടില്ല. എല്ലാ വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതോടെ വലിയ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ ആശ്വാസമാകും. നിങ്ങളുടെ വാഹനത്തില്‍ ഫാസ്ടാഗ് പതിപ്പിച്ചോ? ഇല്ലെങ്കില്‍ ഉടന്‍ ചെയ്യൂ.. ഞായറാഴ്ച മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാണ്.
ഡിസംബര്‍ ഒന്നുമുതല്‍ സംവിധാനം നടപ്പിലാക്കാനാണ് ആദ്യം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, നാളെ മുതല്‍ രാജ്യത്തൊട്ടാകെ ഫാസ്ടാഗ് നിലവില്‍ വരും. അതേസമയം തൃശൂര്‍ പാലിയക്കര ടോള്‍ പ്ലാസയില്‍ ഫാസ്ടാഗ് നടപ്പിലാക്കുന്നതിന് ഒരാഴ്ച കൂടി സമയം അനുവദിക്കണം എന്നും ജില്ലാ കളക്ടര്‍ ദേശീയ പാത അതോറിറ്റിയോട് ആവശ്യപ്പെട്ടു.
വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനിലാണ് ഫാസ്ടാഗുകള്‍ ഒട്ടിക്കേണ്ടത്. ടോള്‍ പ്ലാസകളിലെ ഇടത്തെ അറ്റത്തെ ബൂത്തിലൂടെ മാത്രമേ ഫസ്ടാഗ് സംവിധാനമില്ലാത്ത വാഹനങ്ങള്‍ക്ക് കടന്നുപോകാനാകൂ. അധിക തുക ഇത്തരം വാഹനങ്ങള്‍ ടോളായി നല്‍കുകയും വേണം, ഇത് ലംഘിച്ച് മറ്റു ടോള്‍ ബൂത്തുകളിലൂടെ സഞ്ചരിച്ചാല്‍ ഇരട്ടി ടോള്‍ തുക പിഴയായി നല്‍കേണ്ടി വരും.
ഫാസ്ടാഗ് എന്നത് ഒരു ഇലക്ട്രോണിക് ടോള്‍ കളക്ടിംഗ് സംവിധാനമാണ്. ഫാസ്ടാഗ് ഉപയോഗിക്കുന്നതോടെ വെറും മൂന്ന് സെക്കന്‍ഡിനുള്ളില്‍ ടോള്‍ നല്‍കി
വാഹനങ്ങള്‍ക്ക് കടന്നുപോകാനാകും. ഒരു പ്രി പെയ്ഡ് റീചാര്‍ജ് കാര്‍ഡ് പോലെയാണ് ഫാസ്ടാഗ്. ഇന്ത്യയില്‍ എവിടെയും ഇത് ഉപയോഗിക്കാം. ചിപ് അടിസ്ഥാനപ്പെടുത്തിയാണ് ഫാസ്ടാഗ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ എല്ലാ ടോള്‍ പ്ലാസകളിലും ഫാസ്ടാഗുകള്‍ ലഭ്യമാണ്.
എസ്ബിഐ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഫെഡറല്‍ ബാങ്ക്. ഐസിഐസിഐ ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ വഴിയും ഫാസ്ടാഗുകള്‍ വാങ്ങാനാകും. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ രേഖകള്‍, വാഹന ഉടമയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടൊ, ഐഡി പ്രൂഫ്, അഡ്രസ് പ്രൂഫ് എന്നിവയാണ് ഫാസ്ടാഗുകള്‍ ലഭിക്കുന്നതിനായി നല്‍കേണ്ടത്. ഫാസ്ടാഗ് റീചാര്‍ജ് ചെയ്യുന്നതിന് ഇതിനോടകം തന്നെ ബാങ്കുകള്‍ മൊബൈല്‍ ബാങ്കിങ് ആപ്പുകളിലും, നെറ്റ് ബാങ്കിങ് വെബ്‌സൈറ്റുകളിലും സംവിധാനം ഒരുക്കിയിട്ടുണ്ട്.വാഹനങ്ങള്‍ക്കനുസരിച്ച് പല ഫാസ്റ്റ് ടാഗുകളാണ് നല്‍കുക.
ഓരോ ക്യാറ്റഗറി ടാഗുകളും പ്രത്യേക നിറം നല്‍കി വേര്‍ തിരിച്ചിട്ടുണ്ട്. വൈലറ്റ് കളര്‍ ടാഗുകളാണ് കാറുകള്‍ക്ക്. ഓറഞ്ച് കളര്‍ എല്‍സിവി ക്യാറ്റഗറി വാഹനങ്ങള്‍ക്കുള്ളതാണ്. പച്ച നിറത്തിലുള്ള ടാഗ് ബസ്സുകള്‍ക്കും ട്രക്കുകള്‍ക്കുമുള്ളതാണ്. 3 ആക്‌സില്‍ ബസ്സുകള്‍ ട്രക്കുകള്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് മഞ്ഞ നിറത്തിലാണ് ഫാസ്റ്റ് ടാഗ്. പിങ്ക് നിറത്തിലുള്ള ടാഗ് 4-6 ആക്‌സില്‍ വാഹനങ്ങള്‍ക്കുള്ളതാണ്, ആകാശ നീല നിറത്തിലുള്ള ടാഗ് ഏഴ് ആക്‌സിലിന് മുകളിലുള്ള വാഹനങ്ങള്‍ക്കും, ആഷ് കളര്‍ ടാഗുകള്‍ എര്‍ത്ത് മൂവേര്‍സ് വാഹനങ്ങള്‍ക്കുള്ളതുമാണ്.