അതൊരു പക്ഷിയാണോ..? അല്ല, യൂസഫ് പഠാനാണ്… ഇന്ന് ഇര്‍ഫാന്‍ പഠാന്‍ ട്വിറ്റിറില്‍ പങ്കുവച്ച ട്വീറ്റിന്റെ തുടക്കം ഇങ്ങനെയാണ്. കൂടെ ഒരു വീഡിയോയുമുണ്ട്. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ഗോവയ്‌ക്കെതിരെ ബറോഡ താരം യൂസഫ് എടുക്കുന്ന ക്യാച്ചാണ് വീഡിയോയില്‍. വെറുമൊരു ക്യാച്ചായിരുന്നില്ല അത്.
ഗോവയുടെ ക്യാപ്റ്റന്‍ ദര്‍ശന്‍ മിശാലിനെ പുറത്താക്കാന്‍ 37കാരനെടുത്ത ക്യാച്ച് അത്രയും മനോഹരമായിരുന്നു. ഋഷി അറോതയുടെ പന്തില്‍ പന്ത് മിശാല്‍ കവര്‍ ഡ്രൈവിന് ശ്രമിച്ചു. എന്നാല്‍ പഠാന് വലത്തോട് ചാടി വലങ്കയ്യില്‍ ഒതുക്കുകയായിരുന്നു. സഹോദരനായ ഇര്‍ഫാന്‍ പഠാനാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ കാണാം…
Is it a bird ? No this is @yusuf_pathan Great catch today lala.All ur hard work in pre season is paying off #hardwork @BCCI @StarSportsIndia pic.twitter.com/bcpO5pvuZI
— Irfan Pathan (@IrfanPathan) November 8, 2019
ഐഐടി മദ്രാസ് വിദ്യാര്‍ത്ഥിയായ മലയാളി യുവതിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് ഡിപ്പാര്‍ട്ടമെന്റിലെ ഒന്നാം വര്‍ഷ എംഎ വിദ്യാര്‍ത്ഥിയായ 18കാരിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിയാണ്. കൊല്ലം കിളികൊല്ലൂരില്‍ താമസിക്കുന്ന പ്രവാസിയായ അബ്ദുള്‍ ലത്തീഫിന്റെ മകള്‍ ആണ് ജീവനൊടുക്കിയത്. ആത്മഹത്യയാണ് എന്ന് പൊലീസ് സംശയിക്കുന്നു. അതേസമയം ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടില്ല. ആത്മഹത്യക്കുള്ള പ്രേരണ വ്യക്തമല്ല. അക്കാഡമിക് പ്രകടനത്തിലെ തൃപ്തിയില്ലായ്മ വിദ്യാർത്ഥിയെ അലട്ടിയിരുന്നതായി ഐഐടി വൃത്തങ്ങളെ റിപ്പോർട്ട് ചെയ്യുന്നു.
അമ്മയുടെ ഫോണ്‍കോളുകളോട് പെണ്‍കുട്ടി പ്രതികരിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥികളെ വിളിച്ച് മകളെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു എന്നും തുടര്‍ന്ന് ഹോസ്റ്റല്‍മേറ്റ്‌സ് റൂമിലെത്തി പരിശോധിച്ചപ്പോളാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് എന്ന് പൊലീസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
2018 ഡിസംബര്‍ മുതല്‍ ഇതുവരെ ഇത് അഞ്ചാമത്തെ ആത്മഹത്യയാണ് മദ്രാസ് ഐഐടിയില്‍ നടന്നിരിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ 22ന് എസ് ഷഹാല്‍ കോര്‍മാത്ത് എന്ന പാലക്കാട് സ്വദേശിയായ ഓഷ്യന്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ഗോപാല്‍ ബാബു എന്ന യുപി സ്വദേശിയായ ഒന്നാം വര്‍ഷ എം ടെക്ക് വിദ്യാര്‍ത്ഥി ഗോപാല്‍ ബാബു ആത്മഹത്യ ചെയ്തിരുന്നു. പിഎച്ച്ഡി ചെയ്തിരുന്ന, ഝാര്‍ഖണ്ഡില്‍ നിന്നുള്ള രഞ്ജന കുമാരി അടുത്തിടെയാണ് ആത്മഹത്യ ചെയ്തത്. 2018 ഡിസംബറില്‍ അസിസ്റ്റന്റ് പ്രൊഫസറായ അദിതി സിംഹ ആത്മഹത്യ ചെയ്തിരുന്നു.
പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട റേഡിയോ ജോക്കി കൊലക്കേസ് പ്രതി അപ്പുണ്ണി കൊച്ചിയിൽ പിടിയിൽ. കാക്കനാടുള്ള വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന അപ്പുണ്ണി ഇന്ന് പുലർച്ചെയാണ് പിടിയിലായത്. പോലീസ് എത്തിയതോടെ എയർ ഗണ്ണുമായി ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രതിയെ ബലമായി കീഴടക്കി.
പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും മാവേലിക്കര കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ഈ മാസം ഒന്നിനാണ് പോലീസുകാരെ കബളിപ്പിച്ച് അപ്പുണ്ണി കടന്നു കളഞ്ഞത്. അപ്പുണ്ണിക്ക് ഭക്ഷണം വാങ്ങി നൽകിയതിന്റെ പണം നൽകാൻ പോലീസുകാരൻ പോയപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. സംഭവത്തിൽ രണ്ട് പോലീസുകാർ സസ്പെൻഷനിലുമായി. ഇതിനിടയിലാണ് അപ്പുണ്ണി കൊച്ചിയിൽ ഒളിവിൽ കഴിയുകയാണെന്ന വിവരം ലഭിച്ചത്. കാക്കനാട്ടെ വീട്ടിലെത്തിയ പൊലീസിനെ പ്രതിരോധിക്കാൻ ആദ്യം നായ്ക്കളെ അഴിച്ചുവിട്ടു.തുടർന്ന് കയ്യിലുള്ള എയർ ഗൺ ഉപയോഗിച്ച് ആത്മഹത്യ ഭീഷണി മുഴക്കി.
മണിക്കൂറുകൾ ശ്രമിച്ചാണ് ഇയാളെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക സംഘം കീഴ്പെടുത്തിയത്. തുടർന്ന് മാവേലിക്കര പോലീസിന് കൈമാറി. 2018ലാണ് കിളിമാനൂരിലെ സ്റ്റുഡിയോയിൽ കയറി അപ്പുണ്ണിയും സംഘവും റേഡിയോ ജോക്കി രാജേഷിനെ വെട്ടി കൊലപ്പെടുത്തുന്നത്. കേസിൽ മൂന്നാം പ്രതിയായ അപ്പുണ്ണി അടക്കമുള്ളവരുടെ വിചാരണ തിരുവനന്തപുരം ജില്ലാ കോടതിയിൽ തുടങ്ങിയിട്ടുണ്ട്.
ബംഗാളില്‍ നാശംവിതച്ച് ബുള്‍ ബുള്‍ ചുഴലിക്കാറ്റ്. മണിക്കൂറില്‍ 130 കിലോമീറ്ററോളം വേഗത്തിലാണ് ബുള്‍ ബുള്‍ ആഞ്ഞുവീശിയത്. ശക്തമായ കാറ്റില്‍ തീരപ്രദേശങ്ങളിലും സമീപ ജില്ലകളിലും അനേകം മരങ്ങള്‍ കടപുഴകി. വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഒട്ടേറെ റോഡുകളും വാഹനങ്ങളും തകര്‍ന്നു. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാഗര്‍ ദ്വീപ്, കിഴക്കന്‍ മിഡ്നാപൂര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. തീരപ്രദേശങ്ങളിലുള്ളവരെ നേരത്തെ ഒഴിപ്പിക്കാനായത് ആള്‍നാശം കുറച്ചു. കാറ്റിന്‍റെ വേഗം കുറഞ്ഞുവരികയാണെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. കൊല്‍ക്കത്തയിലും കനത്ത മഴ തുടരുകയാണ്. കൊല്‍ക്കത്ത വിമാനത്താവളം 12 മണിക്കൂര്‍ നേരത്തേക്ക് അടച്ചിട്ടിരുന്നു. തിങ്കളാഴ്ച സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കാനും ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
മുംബൈയില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ഇടുക്കി ശാന്തന്‍പാറ റിജോഷ് വധക്കേസ് പ്രതിയായ വസീമിന്റെ നില ഗുരുതരമായി തുടരുന്നു. കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയുടെ നില മെച്ചപ്പെട്ടു. ഒന്നാംപ്രതി വസീം, ലിജി എന്നിവരെ ഇന്നലെയാണ് പനവേലിലെ ഹോട്ടല്‍ മുറിയില്‍ വിഷംകഴിച്ച നിലയില്‍ കണ്ടെത്തിയത്. റിജോഷിന്റെയും ലിജിയുടെയും രണ്ടരവയസ്സുള്ള മകള്‍ വിഷം ഉള്ളില്‍ചെന്ന് മരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം മുംബൈയില്‍ത്തന്നെ സംസ്കരിക്കും.
ശനിയാഴ്ച ഉച്ചയ്ക്കാണു പൻവേലിലെ ലോഡ്ജിൽ ജൊവാനയെ മരിച്ച നിലയിലും ഇവരെ അവശ നിലയിലും കണ്ടെത്തിയത്. വസീമിന്റെ നില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യ നില മെച്ചപ്പെട്ടാൽ ലിജിയുടെയും വസീമിന്റെയും അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. ഒക്ടോബർ 31 നാണു റിജോഷിനെ കാണാതായത്. തുടർന്നു നവംബർ ഏഴിനു റിജോഷിന്റെ മൃതദേഹം ഫാം ഹൗസിനു സമീപം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
കേസിൽ വസീമാണ് ഒന്നാം പ്രതി. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനു വസീമിന്റെ സഹോദരൻ ഫഹാദ്(25) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കോടതി ഫഹാദിനെ റിമാൻഡ് ചെയ്തു. വസീമിന്റെ വാട്സാപ് സന്ദേശം പിന്തുടർന്നാണ് അന്വേഷണ സംഘം പൻവേലിൽ എത്തിയത്. പുത്തടി മഷ്റൂം ഹട്ട് എന്ന ഫാം ഹൗസിലെ ജീവനക്കാരനായ റിജോഷിനെ ഭാര്യ ലിജിയും കാമുകനും ഫാം ഹൗസ് മാനേജരുമായ വസീമും ചേർന്ന് കൊലപ്പെടുത്തിയെന്നാണു പൊലീസിന്റെ കണ്ടെത്തൽ.
11 വർഷം മുൻപ് പ്രണയിച്ചു വിവാഹം ചെയ്ത റിജോഷിന്റെയും ലിജിയുടെയും വീടുകൾ പുത്തടിയിൽ അടുത്തടുത്താണ്. ലിജിയുമായുള്ള വിവാഹത്തിന് റിജോഷിന്റെ വീട്ടുകാർ ആദ്യം എതിരായിരുന്നു എന്നാണു പറയപ്പെടുന്നത്. റിജോഷിന്റെ നിർബന്ധം മൂലം പിന്നീട് വീട്ടുകാരും ലിജിയെ അംഗീകരിച്ചു. കുടുംബ വീട്ടിൽ നിന്നു മാറി താമസിച്ചതിനു ശേഷം ഒരു വർഷം മുൻപാണ് ഫാം ഹൗസിൽ ജോലിക്കു പോയി തുടങ്ങിയത്.
ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്ന ജോലിയായിരുന്നു റിജോഷിന്. ഏതാനും മാസം മുൻപ് ലിജി ഫാമിലെ ഏലത്തോട്ടത്തിൽ ജോലിക്കു പോയി തുടങ്ങി. റിജോഷിന് വസീം സ്ഥിരമായി മദ്യം വാങ്ങി നൽകിയിരുന്നതായി പൊലീസ് പറയുന്നു. ലിജിയുമായി ബന്ധം തുടരാൻ വേണ്ടിയാണ് വസീം ഇങ്ങനെ ചെയ്തതെന്നും സംശയിക്കുന്നു. 4 വർഷം മുൻപ് ഫാമിൽ മാനേജരായി എത്തിയ വസീം വല്ലപ്പോഴും ആണ് ഇരിങ്ങാലക്കുടയിലെ വീട്ടിൽ പോയിരുന്നത്. വീട്ടുകാരെയും മൂന്നു മക്കളെയും കാണാതെ റിജോഷ് ഒരു ദിവസം പോലും കഴിയുമായിരുന്നില്ല.
ഒക്ടോബർ 31ന് കാണാതായ റിജോഷ് പിറ്റേന്ന് വീട്ടിൽ എത്താത്തത് വീട്ടുകാരിൽ സംശയമുണ്ടാക്കിയതും.
റിജോഷിന്റെ ഫെയ്സ്ബുക് അക്കൗണ്ടിൽ മക്കൾക്കൊപ്പം അല്ലാത്ത ഒരു ചിത്രം പോലും ഇല്ല. ലത്തീൻ സഭയിലെ വൈദികനായ മൂത്ത സഹോദരൻ വിജോഷും ഇളയ സഹോദരൻ ജിജോഷും റിജോഷുമായി പിരിയാനാവാത്ത സ്നേഹ ബന്ധത്തിലായിരുന്നു. സഹോദരങ്ങളെ പോലെ തന്നെ അച്ഛൻ വിൻസെന്റിനും അമ്മ കൊച്ചുറാണിക്കും റിജോഷിന്റെയും കൊച്ചുമകൾ ജൊവാനയുടെയും വേർപാട് താങ്ങാവുന്നതിലധികമായി.
ശാന്തൻപാറ പുത്തടി മൂല്ലൂർ വീട്ടിൽ റിജോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വിഷം കഴിച്ച നിലയിൽ മുംബൈയിൽ കണ്ടെത്തി. ഇരുവരെയും ഗുരുതരാവസ്ഥയിൽ പൻവേലിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്ര പൊലീസാണ് ഒന്നാം പ്രതി വസീമിനെയും റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കും മുൻപെ റിജോഷിന്റെ രണ്ടര വയസ്സുള്ള മകൾ മരിച്ചു. ഇടുക്കി, രാജകുമാരിയിൽനിന്ന് വസീമിനൊപ്പം കടന്നപ്പോൾ കുട്ടിയെയും ലിജി ഒപ്പം കൂട്ടിയിരുന്നു.
വസീമിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ഫോൺ രേഖകൾ പരിശോധിച്ച് നേരത്തേ കേരള പൊലീസ് സംഘം മുംബൈയില്‍ എത്തിയിരുന്നു. അതിനിടെയാണ് ഹോട്ടൽ മുറിയിൽ വിഷം കഴിച്ച നിലയിൽ ഇവരെ കണ്ടെത്തിയ വിവരം ലഭ്യമാകുന്നത്. ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലുള്ള റിജോഷിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്. റിജോഷിനെ കൊന്നു കുഴിച്ചുമൂടിയതു താനാണെന്ന് ഏറ്റുപറയുന്ന ഫാം ഹൗസ് മാനേജര്‍ കൂടിയായ വസീമിന്റെ വിഡിയോ സന്ദേശവും പിന്നാലെ പൊലീസിനു ലഭിച്ചു.
പുത്തടിക്കു സമീപം മഷ്റൂം ഹട്ട് ഫാം ഹൗസിന്റെ കൃഷിയിടത്തിൽ നിന്നാണു മൃതദേഹം കണ്ടെത്തിയത്. ഫാം ഹൗസിലെ ജീവനക്കാരനായ റിജോഷിനെ ഒക്ടോബർ 31 മുതലും ഭാര്യ ലിജി (29), ഇളയ മകൾ ജൊവാന (2), ഫാം ഹൗസ് മാനേജർ തൃശൂർ ഇരിങ്ങാലക്കുട കോണത്തുകുന്ന് കുഴിക്കണ്ടത്തിൽ വസീം (32) എന്നിവരെ ഈ മാസം നാലു മുതലും കാണാനില്ലെന്ന് ബന്ധുക്കൾ ശാന്തൻപാറ പൊലീസിൽ പരാതി നൽകിയിരുന്നു.
റിജോഷിനെ റിസോർട്ടിന്റെ ഭൂമിയിൽ കൊന്നു കുഴിച്ചുമൂടിയത് താൻ മാത്രമാണെന്ന് ഏറ്റു പറഞ്ഞായിരുന്നു വസീമിന്റെ വിഡിയോ സന്ദേശം. കൃത്യം ചെയ്തത് താൻ ഒറ്റയ്ക്കാണെന്നും സഹോദരനെയും സുഹൃത്തുക്കളെയും വെറുതേ വിടണമെന്നും പൊലീസിനോട് വിഡിയോയിൽ അപേക്ഷിക്കുന്നു. മൂന്നാർ പൊലീസിനാണ് സന്ദേശം അയച്ചത്. റിജോഷിനെ കാണാതായതിനു ശേഷം അന്വേഷണ ഉദ്യോഗസ്ഥർക്ക് റിജോഷിന്റെ ഭാര്യ ലിജി മൊഴി നൽകിയിരുന്നു.
ഏതാനും ദിവസം മുൻപ് കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ നിന്ന് റിജോഷ് തന്റെ ഫോണിലേക്കു വിളിച്ചിരുന്നു എന്ന ലിജിയുടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ഇൗ ഫോൺ നമ്പറുകളുടെ ഉടമകളെ കണ്ടെത്തിയത് നിർണായകമായി. കേസ് വഴിതിരിച്ചുവിടാൻ വസീമിന്റെ സഹോദരൻ ഏർപ്പെടുത്തിയവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കാണാതായശേഷം വസീം നെടുങ്കണ്ടത്തുള്ള എടിഎമ്മിൽ നിന്നു പണം പിൻവലിച്ചിരുന്നെന്നും കണ്ടെത്തി.
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപപ്രദേശത്തെ കിണറ്റിൽ കണ്ടെത്തിയ മൃതദേഹം കാണാതായ യുവാവിന്‍റേതാണെന്ന് തിരിച്ചറിഞ്ഞു. നാൽപ്പത്തിയാറ് ദിവസം മുമ്പ് കാണാതായ മുണ്ടിക്കൽ താഴം മേലേപുതിയോട്ടിൽ രാജന്റെ മകൻ രൂപേഷിന്റെ(33) മൃതദേഹമാണ് പൈങ്ങോട്ടാപുറത്തെ ആൾപ്പാർപ്പില്ലാത്ത പറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്.
അഴുകി അസ്ഥിമാത്രമായ നിലയിലായിരുന്ന മൃതദേഹം. മെഡിക്കൽ കോളേജ് പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി. മായനാട്നാഗങ്കോട് കുന്നുമ്മൽ നിർമ്മാണത്തിലിരിക്കുന്ന വുഡ്എർത്ത് കമ്പനിയുടെ സ്ഥലത്തെ കിണറിലാണ് മൃതദേഹം കണ്ടത്. ഇവിടെ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പറമ്പിൽ വീണു കിടക്കുന്ന നാളികേരം പെറുക്കുന്നതിനിടെ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം അഴുകിയ നിലയിൽ കാണുന്നത്.
തുടർന്ന്.മെഡിക്കൽ കോളെജ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. രൂപേഷ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. പ്രസന്ന മാതാാവും ഷാരോൺ കുമാർ സഹോദരനുമാണ്.
ഭർത്താവിനും മകനുമൊത്ത് സാൻ ഫ്രാൻസിസ്കോയിലേക്ക് ഒരു സ്വപ്ന അവധിക്കാല ആഘോഷത്തിനിടയിൽ രക്തം കട്ടപിടിച്ചു മരിച്ചുപോയ ഒരു അമ്മയ്ക്ക്.ഭർത്താവ് ജേസൺ (45), മകൻ ഹെയ്ഡൻ എന്നിവരോടൊപ്പം കാലിഫോർണിയയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് സോ വില്യംസ് (42) മരിച്ചത്.അമേരിക്കൻ ഡോക്ടർമാർ തന്റെ ഭാര്യയുടെ അവസ്ഥയെ 20 വർഷങ്ങൾക്ക് മുമ്പ് അനുഭവിച്ച ഒരു രോഗവുമായി തെറ്റായി ബന്ധിപ്പിച്ചതായി കീർഫില്ലിയിൽ നിന്നുള്ള വില്യംസ് അവകാശപ്പെട്ടു.
സൂ വില്യംസും ഭര്‍ത്താവ് ജാസണും മകന്‍ ഹെയ്ഡനൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ അമേരിക്കയിലെത്തിയതായിരുന്നു. സൗത്ത് വെയ്ല്‍സിലെ കെയര്‍ഫിലി സ്വദേശികളാണ് ഇവര്‍. എന്നാല്‍ സ്വപ്നതുല്യമായ അവധി ആഘോഷത്തിനിടെ ഇവരെ തേടിയെത്തിയത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ദുരന്തമായിരുന്നു. അത് നല്‍കിയത് നികത്താനാകാത്ത നഷ്ടവും.
” സ്വപ്നം പോലൊരു അവധി ആഘോഷത്തിനാണ് ഞങ്ങള്‍ സാന്‍ഫ്രാന്‍സിസ്കോയിലേക്ക് വന്നത്. ഞങ്ങള്‍ ചായ കുടിക്കാന്‍ താമസിക്കുന്ന ഹോട്ടലിലെത്തിയപ്പോഴും അവള്‍ക്ക് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. നാളത്തെ യാത്രയ്ക്ക് പദ്ധതിയിട്ട ഞങ്ങള്‍ വളരെ ഉത്സാഹത്തിലായിരുന്നു. സാന്‍ഫ്രാന്‍സിസ്കോ കറങ്ങാന്‍ ആയിരുന്നു പ്ലാന്‍. പക്ഷേ അടുത്ത ദിവസം സൂ കുഴഞ്ഞുവീണു. ” – ജാസണ്‍ പറഞ്ഞു.
രോഗ പ്രതിരോധ വ്യുഹം ഞരമ്പുകളെ തകര്‍ക്കുന്ന അസുഖം 20 വര്‍ഷം മുമ്പ് സൂവിന് ഉണ്ടായിരുന്നു(Guillain-Barré syndrome). ഇതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. പേശി തളരുക, വേദന, ബാലന്‍സ് നഷ്ടപ്പെടുക എന്നിവയാണ് പ്രാധന ലക്ഷ്യങ്ങള്‍. പരിശോധനയില്‍ കണ്ടെത്തിയിട്ടില്ലാത്ത മാരകമായ രക്തം കട്ടപിടിച്ച അവസ്ഥ ഉണ്ടായിരുന്നു സൂവിന്. അവര്‍ യാത്ര തിരിക്കും മുമ്പ് അവരുടെ ആരോഗ്യസ്ഥിതി മോശമായി വരികയുമായിരുന്നു.
ഹോട്ടലില്‍ നിന്ന് 20 – 30 അടി നടന്നതും സൂ കുഴഞ്ഞുവീഴുകയായിരുന്നു. തനിക്ക് ക്ഷീണം തോനുന്നുവെന്ന് സൂ പറഞ്ഞിരുന്നു. നേരത്തേ ഗ്വില്ലന്‍ ബരെ സിന്‍ഡ്രോമിന് ചികിത്സ തേടിയിരുന്നു. പിന്നീട് രോഗ മുക്തി നേടിയെന്നാണ് അവര്‍ കരുതിയിരുന്നത്. സാന്‍ഫ്രാന്‍സിസ്കോയിലെ ആശുപത്രിയില്‍ പോകേണ്ടെന്നും നാട്ടിലെ ആശുപത്രിയിലാണ് വിശ്വാസമെന്നും എത്തിയാലുടെന്‍ പോകാമെന്നും സൂ പറഞ്ഞിരുന്നുവെന്ന് ജാസണ്‍ വ്യക്തമാക്കി.
കുടുംബം നവംബര്‍ 2ന് തിരിച്ച് നാട്ടിലേക്ക് തിരിച്ചു. സൂവിന് വിമാനത്താവളത്തില്‍ വീല്‍ചെയര്‍ ഉപയോഗിക്കേണ്ടി വന്നിരുന്നു. വിമാനത്തില്‍ കയറിയതും സൂവിന്‍റെ ആരോഗ്യനില മോശമായി. സൂ അബോധാവസ്ഥയിലായി. യാത്ര തുടരുന്നത് പന്തിയല്ലെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.
ജാസണും സൂവിനും മകനും താമസ സൗകര്യം ഒരുക്കി. സൂവിന്‍റെ ആരോഗ്യസ്ഥിതി മെച്ചപ്പെടാന്‍ വേണ്ടി കാത്തുനിന്നു. പക്ഷേ സൂ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നതായി തോന്നി ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ തന്‍റെ കൈകളില്‍ കിടന്ന് മരിക്കുകയായിരുന്നുവെന്ന് ജാസണ്‍ പറഞ്ഞു.
സോയ്ക്ക് കൂടുതൽ സൗകര്യപ്രദമാക്കാൻ അവർ ഞങ്ങൾക്ക് ഒരു വികലാംഗ മുറി നൽകി.’പക്ഷേ, ആ രാത്രി അവൾ മോശമായി. അവൾ ശ്വസിക്കാൻ പാടുപെടുകയാണെന്നും ഞാൻ ആംബുലൻസിനെ വിളിച്ചു, പക്ഷേ അവർ വരുന്നതിനുമുമ്പ് അവൾ എന്റെ കൈകളിൽ മരിച്ചു. ‘വില്യംസ് പറഞ്ഞു: ‘ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ ജീവനക്കാർക്ക് വേണ്ടത്ര നന്ദി പറയാൻ എനിക്ക് കഴിയില്ല. അവർ എന്നെയും ഹെയ്ഡനെയും ഒരു പുതിയ സ്യൂട്ടിലേക്ക് മാറ്റി, ഞങ്ങൾക്ക് ഭക്ഷണം നൽകി, അലക്കുശാലയ്ക്ക് സഹായിച്ചു.
സോ കടന്നുപോയതിന് ശേഷം ഹോട്ടൽ ജോലിക്കാരൻ ജോയ് ലീ ഹെയ്ഡനെ ഹോട്ടലിനു ചുറ്റും നടക്കാൻ കൊണ്ടുപോയി, അവൾ അവനോടൊപ്പം അത്ഭുതപ്പെട്ടു.മറ്റൊരു തൊഴിലാളിയായ അൽമിർ സെഹോവിച്ചും ഞങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള എല്ലാ ഘട്ടങ്ങളിലും സഹായിക്കുകയും ചെയ്തു അവരെ നന്ദിയോടെ ഓർക്കുന്നു
ജീവിക്കാന്‍ വേണ്ടി പലരും പല പണികളും ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട് എന്നാല്‍ ഒരു സ്ത്രീ ജീവിക്കാന്‍ വേണ്ടി കുടുംബം പൊട്ടാന്‍ വേണ്ടി ചെയ്യുന്ന ജോലികള്‍ കണ്ടാല്‍ ഒരു നിമിഷം നിങ്ങളെ ചിന്തിപ്പിക്കും ഇങ്ങനെയുള്ള ജോലികള്‍ ആണുങ്ങള്‍ മാത്രം ചെയ്യുന്നത് ഈ ജോലികള്‍ക്ക് അത്യാവശ്യം ആരോഗ്യം വേണം എന്നതിനാലാണ് .
‘ഇതൊക്കെ ആണുങ്ങളുടെ പണിയാണ്, നമ്മളെകൊണ്ട് കൂട്ടിയാല്‍ കൂടൂല എന്ന് പറയുന്ന പെണ്ണുങ്ങളോട് എനിക്കൊന്നും പറയാനില്ല. ഏറ്റവും കുറഞ്ഞത് പെരുന്നാളിന് പുറത്ത് പോകുമ്പോഴെങ്കിലും ചുറ്റുമുള്ള മനുഷ്യന്മാരുടെ ജീവിതം കാണാന്‍ ശ്രമിക്കണം. ഇതൊരു വല്ലാത്ത ലോകമാണ്. ഇവിടെ ആണിനെപ്പോലെ പെണ്ണിനും എല്ലാ പണിയും എടുത്ത് ജീവിക്കാന്‍ സാധിക്കും. പടച്ചോന്‍ നമ്മള്‍ക്കെല്ലാം തന്ന ഉള്‍ക്കരുത്തുണ്ട്. അത് കാണാതെ പോകരുത്.’ സ്വയം ശപിച്ച ഒരു രാത്രിയാത്രയില്‍ പടച്ചവനെപ്പോലെ സഹായിച്ച ആയിഷുമ്മയുടെ വാക്കുകളാണിത്.
മലപ്പുറത്തെ മങ്കടയില്‍നിന്ന് സുഹൃത്തിന്റെ കല്ല്യാണ പാര്‍ട്ടി കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ രാത്രി ഒമ്പതു മണി കഴിഞ്ഞിരുന്നു. ഒന്നിന് പിറകെ ഒന്നായി മഴത്തുള്ളികള്‍ മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്. മഴക്കോട്ട് ധരിച്ചിട്ടുണ്ടെങ്കിലും കുറച്ച് മുന്നോട്ട് പോയപ്പോഴേക്കും മഴസംഭരണിപോലെ കോട്ടിനുള്ളില്‍ വെള്ളം നിറഞ്ഞു. വഴിയിലൊന്നും ഒറ്റ മനുഷ്യനില്ല. ഞായറാഴ്ചയായതിനാല്‍ ചുറ്റും അടഞ്ഞ കടകള്‍ മാത്രം. കനത്ത മഴയും പരിചയമില്ലാത്ത വഴിയും ഇരുട്ടില്‍ അസ്വസ്ഥതപ്പെടുത്തി. ആകെ ആശ്വാസം ഇടക്കിടെ കടന്നുപോകുന്ന ലോറികളായിരുന്നു. കുറച്ചുകൂടെ പോയപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. കുഴികളില്‍ ചാടുമ്പോള്‍ ബൈക്ക് ഒരു വശത്തേക്ക് പോകുന്നു. റോഡരികിലേക്ക് നിര്‍ത്തി. പിന്നിലെ ടയര്‍ പഞ്ചറായിരിക്കുന്നു.
കൂരിരുട്ടിനൊപ്പം പെയ്യുന്ന മഴക്കൊപ്പം നിസ്സഹായത എന്നെ അലിയിച്ചു കളയുന്ന പോലെ തോന്നി. മുന്നോട്ട് പോവുക എന്നല്ലാതെ മറ്റൊരു വഴിയും ഇല്ല. മഴക്കോട്ട് അഴിച്ച് സീറ്റിന് മുകളിലേക്കിട്ട ശേഷം ലക്ഷ്യമില്ലാതെ ബൈക്ക് തള്ളി തുടങ്ങി. പഞ്ചര്‍ അടക്കാനുള്ള വിദൂര സാധ്യത പോലും ഇല്ല എന്ന് ഉറപ്പിച്ചു. മിനിറ്റുകളോളം മുന്നോട്ട് പോയപ്പോഴാണ് ദൂരെ നിന്നും ഒരു ഉന്തുവണ്ടി വരുന്നത് കണ്ടത്.
മുകളില്‍ പെട്രോമാക്സ് വിളക്ക് തൂങ്ങിയാടുന്നുണ്ട്. വളരെ വേഗം അത് അടുത്തേക്ക് വന്നു. ഇരുട്ടിനും വെളിച്ചത്തിനും ഇടക്ക് അത് ഉന്തി വരുന്ന മനുഷ്യനെ കാണാന്‍ കഴിയുന്നുണ്ട്. തലയില്‍ വെള്ളത്തൊപ്പി വച്ച് ഓട്ടയുള്ള ബനിയന്‍ ധരിച്ച വൃദ്ധനായ ഒരാള്‍. എന്നെ കണ്ടതും ഉന്തുവണ്ടി റോഡരികിലേക്ക് ചേര്‍ത്ത് നിര്‍ത്തി. ഉന്തുവണ്ടിക്ക് മുകളിലെ മണ്ണെണ്ണ സ്റ്റവ്വും ഇരുമ്പിന്റെ വലിയചീനച്ചട്ടിയും കണ്ടപ്പോഴെ കടലക്കച്ചവടം നടത്തുന്ന ആളാണെന്ന് മനസ്സിലായി.
പഞ്ചറായി അല്ലേ, ഇതിവിടെ പതിവാണ്… അമ്മാതിരി റോഡല്ലേ മോനെ. അദ്ദേഹത്തിന് ഒന്നും പറയാതെ കാര്യം മനസ്സിലായി. പേടിക്കാന്‍ ഒന്നുമില്ലെന്നും വേഗം പോയാല്‍ നമ്മടെ ആയിഷ ശരിയാക്കിത്തരും എന്ന് പറഞ്ഞു. ആയിഷ എന്ന വ്യക്തിക്ക് പഞ്ചര്‍ കട ഉണ്ടെന്നും അത് അടുത്താണെന്നും മാത്രം മനസ്സിലായി. കുറെ നേരം മഴ കൊണ്ട് ബൈക്ക് തള്ളിയ ക്ഷീണം നന്നായി ഉണ്ടായിരുന്നു. അത് കണ്ടിട്ടാകണം അദ്ദേഹം പ്ലാസ്റ്റിക്ക് ഷീറ്റിന് അടിയില്‍ നിന്ന് കടലാസ്സില്‍ പൊതിഞ്ഞ് വച്ച കടലപ്പൊതിയില്‍ ഒന്നെടുത്ത് എനിക്ക് നേരെ നീട്ടിയത്.
എന്റെ അടുത്ത് വേറൊന്നുല്ല, ഇപ്പൊ ഇത് കഴിച്ചൊ തല്‍ക്കാലം സമാധാനം കിട്ടും. മോളുടെ മക്കളായ സുറുമിക്കും ഉമ്മുവിനും കരുതിയതാണ’. ആ സ്നേഹത്തിനും പരിഗണനക്കും മുന്നില്‍ വേണ്ട എന്ന് പറയാന്‍ മനസ്സ് വന്നില്ല. സന്തോഷത്തോടെ അത് വാങ്ങി. അദ്ദേഹത്തോട് യാത്ര പറഞ്ഞ് പഞ്ചര്‍കട ലക്ഷ്യമാക്കി വേഗത്തില്‍ ബൈക്ക് ആഞ്ഞ് തള്ളി. പേരു ചോദിക്കാന്‍ മറന്ന കാര്യം പിന്നീടാണ് ഓര്‍ത്തത്. എങ്കിലും സ്നേഹം പൊതിഞ്ഞ കടലമണികള്‍ മാത്രം മതി ആ മുഖം മറക്കാതിരിക്കാന്‍.
അരികിലൂടെ കടന്നു പോയ ലോറിയുടെ വെളിച്ചത്തിലാണ് വലിയ ടയറില്‍ മഞ്ഞ പെയ്ന്റ്‌കൊണ്ട് പഞ്ചര്‍ കട എന്ന്എഴുതിയത് കണ്ടത്. സര്‍വ്വ ശക്തിയുമെടുത്ത് വേഗത്തില്‍ കടക്കരികിലേക്ക് ബൈക്ക് തള്ളി. എന്നാല്‍ എല്ലാം കൈ വിട്ട് പോയിരുന്നു. കാരണം കട പൂട്ടി ഒരു സ്ത്രീ ചാവി ഊരി എടുക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നെ കണ്ടപ്പോള്‍ പുറത്തെ ഓഫാക്കിയ ലൈറ്റ് ഓണ്‍ ചെയ്ത് വരാന്‍ ആംഗ്യം കാണിച്ചു.
മനസ്സ് മടുത്ത് അവശനായി അവര്‍ക്കരികിലേക്ക് ചെന്നു. ഇപ്പൊവരാം എന്ന് പറഞ്ഞ് അവര്‍ കടക്ക് പിറകിലെ ഇരുട്ടിലേക്ക് മറഞ്ഞു. ഒരു പിടിയും കിട്ടാതെ ഞാന്‍ മിനിറ്റുകളോളം അവിടെത്തന്നെ നിന്നു. തിരിച്ചുവന്ന അവരുടെ കൈയില്‍ പാത്രത്തില്‍ മൂടിവച്ച എന്തോ ഉണ്ടായിരുന്നു. അവര്‍ ആ പാത്രത്തില്‍നിന്നും ആവി പറക്കുന്ന കട്ടന്‍ ചായ സ്റ്റീല്‍ ഗ്ലാസ്സിലേക്ക് പകര്‍ന്ന് തന്നു. കുടിക്ക് തണുപ്പൊക്കെ മാറട്ടെ, എന്ന് പറഞ്ഞ് പൂട്ടിയ കടയുടെ ഷട്ടര്‍ വീണ്ടും തുറന്നു.
ജോലിക്കാരൊക്കെ പോയില്ലേ ഇനി എന്ത് ചെയ്യാന്‍ പറ്റും എന്ന ചോദ്യത്തിന് ചിരിയായിരുന്നു മറുപടി. അവര്‍ പറഞ്ഞത് പ്രകാരം ബൈക്ക് സെന്റര്‍ സ്റ്റാന്റ് ഇട്ട് കയറ്റിവച്ചു. മഴകൊള്ളാതെ കടയിലേക്ക് കയറി ചായ കുടിക്കാന്‍ പറഞ്ഞ്, അവര്‍ടൂള്‍ ബോക്സ് എടുത്ത് പുറത്ത് വന്നു. അപ്പോഴാണ് ആ പഴയ ചിരിയുടെ അര്‍ത്ഥം മനസ്സിലായത്. അവരാണ് ആ കടയിലെ തൊഴിലാളിയും ഉടമസ്ഥനും എല്ലാം.
പരുക്കനായ കൈയില്‍ സ്പാനര്‍ നിന്ന് കറങ്ങി. അതിവേഗം ടയര്‍ ഊരി ട്യൂബ് പുറത്തിട്ടു. അതിനിടക്ക് എന്റെ വീടും നാടും അടക്കം ഒരു ചെറിയ ബയോഡാറ്റ തന്നെ അവര്‍ ചോദിച്ച് മനസിലാക്കിയിരുന്നു. ഒപ്പം അവരുടെ ജീവിതവും പറയാന്‍ തുടങ്ങി.
ഒറ്റവാക്കില്‍ പറഞ്ഞാല്‍ ആയിഷ എന്ന് പറയുന്ന നാട്ടുകാരുടെ പഞ്ചര്‍ താത്ത അത്ഭുതങ്ങളുടെ സ്ത്രീ രൂപമാണ്. മങ്കടയ്ക്ക് സമീപമുള്ള വെള്ളില കോഴിക്കോട്ടുപറമ്പില്‍ വഴിയില്‍ കുടുങ്ങി ആരും നില്‍ക്കാതെയായതിന് കടയോളം കാലപ്പഴക്കമുണ്ട്.

അതിജീവനത്തിന്റെ മലപ്പുറം വേര്‍ഷന്‍
ഇനി പറയാന്‍ പോകുന്നത് അധ്വാനിച്ചു ജീവിക്കുന്ന മലപ്പുറത്തെ മുസ്ലിം സ്ത്രീയുടെ ജീവിതമാണ്. മലപ്പുറത്തെ മുന്‍ ധാരണകളാല്‍ കാണുന്ന കണ്ണട വച്ച് വായിച്ചാല്‍ അത് പൊട്ടിപ്പോകും. അത്രമേല്‍ ആ നാട് ആയിഷ എന്ന ഉറച്ച നിലപാടിനൊപ്പം നിന്നിട്ടുണ്ട്. കൂടപ്പിറപ്പുകളുടെ ജീവിതത്തിന്റെ കാറ്റൊഴിഞ്ഞ് പോകാതിരിക്കാനാണ് ആയിഷ പഞ്ചറൊട്ടിച്ച് തുടങ്ങിയത്. എന്നാല്‍ ജീവിതം ടയര്‍ പോലെ അവര്‍ക്ക് മുന്നില്‍ അനായാസമായി വഴങ്ങിയിരുന്നില്ല.
ഇനിയും തീരാത്ത ജീവിത പ്രാരാബ്ധങ്ങള്‍ ടയറുകള്‍ക്കൊപ്പം അടുക്കി വച്ചിട്ടുണ്ട്. കൂടപ്പിറപ്പുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാനായി ഓടിയപ്പോള്‍ സ്വന്തം ജീവിതം ഗട്ടറില്‍ വീണത് മറന്നു പോയിരുന്നു. എന്നാല്‍ ഇന്നവര്‍ ശക്തയാണ്. കാരണം ജീവിതത്തെ കഠിനാധ്വാനം കൊണ്ട് മെരുക്കി എടുക്കാന്‍ അവര്‍ ശീലിച്ചിരിക്കുന്നു. ആ ശീലങ്ങള്‍ സ്ത്രീ സമൂഹത്തിനാകെ മാതൃകാപരമായ പാഠങ്ങളാണ്. വഴിയില്‍ വീണ് പോയ ജീവിതങ്ങള്‍ക്ക് മുന്നോട്ട് കുതിക്കാന്‍ കരുത്ത് കിട്ടുന്ന മരുന്നാണ് യഥാര്‍ത്ഥത്തില്‍ ആയിഷത്താത്തയുടെ ജീവിതം.
കൊടും പട്ടിണിയും അക്ഷരങ്ങളും
കഞ്ഞിയില്‍ നിന്നും ഒറ്റ വറ്റെങ്കിലും ഏഴ് മക്കളില്‍ ആര്‍ക്കെങ്കിലും കിട്ടുന്നത് ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ്. അത്രമേല്‍ കഷ്ടതകളുടെ പേമാരിയായിരുന്നു ആയിഷയുടെ കുട്ടിക്കാലത്ത്. കൂലിപ്പണിക്കാരനായ ഉപ്പയെ ഒന്നിന് പുറകെ ഒന്നായി അസുഖങ്ങള്‍ വേട്ടയാടുകയും ചെയ്തതോടെ കാര്യങ്ങള്‍ കൈവിട്ട് പോയി. അമ്മയാണ് പിന്നീട് കുടുംബത്തെ അന്നമൂട്ടിയത്.
അടുക്കളക്ക് പിറകില്‍ തകരഷീറ്റ് കൊണ്ടുണ്ടാക്കിയ കോഴിക്കൂട്ടില്‍ ഒരു പൂവന്‍ കോഴിയും ആറു പിടക്കോഴിയും ഉണ്ടായിരുന്നു. ഇതിലെ പൂവനോട് നേരം വെളുത്ത കാര്യം പറയാറ് ആയിഷയുടെ ഉമ്മയാണത്രേ. അത്രമേല്‍ പുലര്‍ച്ചക്ക് എഴുന്നേറ്റ് വീട്ടിലെ പണിയൊക്കെ തീര്‍ത്താണ് നാട്ടുപണിക്ക് അവര്‍ പോയിരുന്നത്. അധ്വാനത്തിന്റെ അസാമാന്യമായ സ്ത്രീ മാതൃക ആദ്യമായി ആയിഷ കണ്ടതും ഉമ്മയിലായിരുന്നു.
ഉപ്പയെപ്പോലെ സ്ഥിരം അസുഖമായിരുന്നു ചെറുപ്പത്തില്‍ ആയിഷക്കും. അതുകൊണ്ടുതന്നെ മിക്ക ദിവസങ്ങളിലും കളിക്കാന്‍പോലും പുറത്ത് പോകാന്‍ പറ്റാതെ വീട്ടില്‍ തളര്‍ന്ന് ഇരിക്കയാവും. തന്നെക്കാള്‍ പ്രായം കുറഞ്ഞവര്‍ വിദ്യാലയത്തില്‍ പോയപ്പോഴും വിട്ടുമാറാത്ത അസുഖങ്ങള്‍ ആയിഷയെ അതിന് അനുവദിച്ചില്ല. അങ്ങിനെ പത്താമത്തെ വയസ്സിലാണ് അക്ഷരങ്ങള്‍ കൂട്ടുകാരാകുന്നത്.
മിക്ക ദിവസങ്ങളിലും ക്ലാസ്സില്‍ പോകാന്‍ സാധിച്ചിരുന്നില്ല. കാരണം അഞ്ചു പശുക്കള്‍ക്കും ഏഴു മനുഷ്യര്‍ക്കും വേണ്ട വെള്ളം വീടിന് താഴെയുള്ള പൊതുകിണറില്‍ നിന്ന് കൊണ്ടുവരേണ്ട ജോലി ആയിഷയുടേതാണ്. രണ്ട് തവണയാണ് ചുറ്റുമതില്‍ ഇല്ലാത്ത കിണറിലേക്ക് വെള്ളമെടുക്കുമ്പോള്‍ വീണത്. ഓര്‍മ്മകളില്‍ പോലും ആയാസകരമായ ഒന്നുമില്ല അവര്‍ക്ക്.
നാള്‍ക്കുനാള്‍ ഏറിവന്ന പട്ടിണി വിടാതെ പിടിച്ചപ്പോള്‍ അക്ഷരങ്ങളെ വേദനയോടെ പിണക്കേണ്ടി വന്നു. അത് പിന്നീട് അഞ്ചാം ക്ലസ്സില്‍വച്ച് പഠനം അവസാനിപ്പിക്കുന്നത് വരെ എത്തി. എന്നാല്‍ ആയിഷയുടെ പ്രിയപ്പെട്ട മാധവന്‍ മാഷ് അതിന് സമ്മതിച്ചിരുന്നില്ല. എല്ലാ ചെലവും അദ്ദേഹം ഉള്‍പ്പെടുന്ന അധ്യാപകര്‍ വഹിച്ചു കൊള്ളാം എന്നറിയിച്ചു.
പക്ഷെ മറ്റൊരാള്‍ക്ക് ബാധ്യതയാകാന്‍ ആയിഷ തയ്യാറല്ലായിരുന്നു. അങ്ങിനെ വേലായുധന്‍ മാഷേയും അസീസ് മാഷേയും മാധവന്‍ മാഷേയും സ്നേഹപൂര്‍വ്വം നിരസിക്കേണ്ടി വന്നു. എങ്കിലും അക്ഷരങ്ങള്‍ക്കൊപ്പം നെഞ്ചേറ്റിയ അധ്യാപകരെ ഇന്നും ആയിഷ മറവിക്ക് വിട്ടുകൊടുക്കാതെ ചേര്‍ത്ത് നിര്‍ത്തിയിട്ടുണ്ട്. വേലായുധന്‍ മാഷ് അമ്പലത്തില്‍ പോകുന്ന ദിവസങ്ങളില്‍ ഇന്നും തന്റെ പ്രിയപ്പെട്ട ശിഷ്യയുടെ അരികിലെത്താറുണ്ട്.
മധുരമുള്ള പ്രസാദം കയ്യിലുണ്ടെങ്കില്‍ അതില്‍ നിന്ന് ഒരുപങ്ക് ആയിഷക്ക് കൊടുത്തിട്ടേ വീട്ടില്‍ കൊണ്ട് പോകാറുള്ളു. അതുകൊണ്ട് തന്നെ ഇപ്പോഴും സ്നേഹത്തിന്റെയും പരിഗണനയുടെയും മധുരിക്കുന്ന ഒട്ടേറെ അനുഭവങ്ങളാണ് അവര്‍ക്ക് വിദ്യാലയം. അതാവണം ഇനി ഒരു സാധ്യത കിട്ടിയാല്‍ തീര്‍ച്ചയായും പഠിക്കും എന്നവര്‍ ഉറപ്പിച്ച് പറയുന്നത്.
![]()
ജീവിതത്തിന്റെ പഞ്ചറൊട്ടിക്കാന്‍ എളുപ്പമല്ല
പ്രായവും കഠിനാധ്വാനവും ഉമ്മയെ വേഗം തളര്‍ത്തി. വീണ്ടും വിശപ്പ് ഗതി കിട്ടാത്തവനെപ്പോലെ ഇല്ലിക്കല്‍ വീട്ടില്‍ ആകെ അലഞ്ഞു നടന്നു. അങ്ങിനെയാണ് അന്നത്തിനായി മറ്റൊരടുക്കളയില്‍ പണിക്ക് പോകേണ്ടി വന്നത്. എന്നാല്‍ കടുത്ത അവഗണയായിരുന്നു അവിടെ അനുഭവിക്കേണ്ടി വന്നത്. ഒട്ടും താമസിയാതെ അവിടെ നിന്നും സലാം പറഞ്ഞ് ഇറങ്ങി.
എന്ത് ചെയ്യും എന്നോര്‍ത്ത് അസ്വസ്ഥത പെട്ടിരിക്കുമ്പോഴാണ് കവലയില്‍ പുതുതായി തുടങ്ങിയ പെട്രോള്‍ പമ്പിനെ കുറിച്ച് അയല്‍വാസി പറയുന്നത്. അവിടെ പെട്രോളടിക്കുന്നത് മുതല്‍ എല്ലാം ചെയ്യുന്നത് സ്ത്രീകളാണത്രെ. അതുകൂടി കേട്ടപ്പോള്‍ വേഷം പോലും മാറാതെ പമ്പിലേക്ക് വച്ചുപിടിച്ചു. ആ ഉത്സാഹം കണ്ട പമ്പുടമ ജോലിയും കൊടുത്തു. എന്നാല്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെ കോട്ടയത്തുകാരനായ ഉടമ എല്ലാ സ്ത്രീകളെയും പിരിച്ചു വിട്ടു.
രോഷവും സങ്കടവും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പെണ്ണുങ്ങളെ ഇനി പണിക്ക് വേണ്ട എന്ന് മാത്രമായിരുന്നു പമ്പുടമയുടെ മറുപടി. ഏറെ കാലം അത് ആയിഷയുടെ മനസ്സിനെ വല്ലാതെ ഉലച്ചു. ആ മറുപടി ഉള്ളില്‍ കിടന്ന് നീറിപ്പുകഞ്ഞു. സ്ത്രീയെ ഇത്ര നിസ്സാരമായി കാണുന്ന മനുഷ്യര്‍ക്ക് ജീവിതം കൊണ്ട് തന്നെ മറുപടി നല്‍കണമെന്ന് അവര്‍ മനസ്സില്‍ ഉറപ്പിച്ചു.
ജീവിതം പിന്നെയും ചോദ്യചിഹ്നമായി മാറി. അപ്പോഴാണ് പെട്രോള്‍ പമ്പില്‍വച്ച് അറിയാവുന്ന ഒരു സുഹൃത്ത് തൊട്ടടുത്ത ഹോട്ടലിലേക്ക് പാചകക്കാരിയായി ക്ഷണിക്കുന്നത്. വിറക് വെട്ടുന്നത് മുതല്‍ പൊറോട്ട ഉണ്ടാക്കുന്നത് വരെ ചെയ്യേണ്ടി വന്നു. എന്നിട്ടും കൂലി ലഭിക്കാത്ത അവസ്ഥയായിരുന്നു. തുടര്‍ന്ന് ഹോട്ടലിലെ മറ്റ് ജീവനക്കാര്‍ ഓരോരുത്തരായി സ്ഥലം വിട്ടു. ഒടുവില്‍ എല്ലാം ചെയ്യേണ്ട അവസ്ഥ വന്നു. പക്ഷേ കാലപ്പഴക്കം കൊണ്ട് നിലം പൊത്താറായ ഹോട്ടലിലേക്ക് ആളുകള്‍ വരാതെയായി. അതോടെ ആ വരുമാനവും നിന്നു.
അങ്ങിനെയാണ് ഹോട്ടലിന്റെ തൊട്ടടുത്തുള്ള ടയര്‍ പഞ്ചര്‍ കടയിലേക്ക് ജോലിക്ക് പോകാന്‍ തീരുമാനിച്ചത്. എന്നാല്‍ അവിടെയും അള്ളുവക്കാന്‍ ഒട്ടേറെ പേര്‍ ഉണ്ടായിരുന്നു. പ്രധാനമായും ഉയര്‍ന്നുവന്ന ചോദ്യം ഒരു സ്ത്രീക്ക് ഇത്തരം ഭാരപ്പെട്ട ജോലി ചെയ്യാന്‍ സാധിക്കുമോ എന്നായിരുന്നു. എന്നാല്‍ ആയിഷയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ടയര്‍ അനായാസമായി വഴങ്ങി.
വളരെ വേഗം പഞ്ചര്‍ അടയ്ക്കാന്‍ പഠിച്ച ആയിഷയോട് കൂടെ ജോലിചെയ്യുന്ന ചെറുപ്പക്കാരന് താത്പര്യമില്ലാതെയായി .അവരെ കടയില്‍ നിന്ന് ഒഴിവാക്കാന്‍ ആവുന്ന പണി എല്ലാം എടുത്തു. അപ്പോഴേക്കും ആയിഷ നാട്ടുകാരുടെയും കടയുടമയുടെയും പ്രിയപ്പെട്ടവളായിരുന്നു. കാരണം അത്ര വേഗതയിലായിരുന്നു ഓരോ ജോലിയും ചെയ്ത് തീര്‍ത്തിരുന്നത്.
പടച്ചവന്‍ കൂടെയുണ്ട്
കുടുംബത്തിലെ കഷ്ടപ്പാടുകളെല്ലാം അപ്പോഴും അധ്വാനത്തിന് മുകളിലായിരുന്നു. ആയിടക്കാണ് പഞ്ചര്‍ കട ഉടമയുടെ ഭാര്യയും തന്റെ കുടുംബ സുഹൃത്തുമായ ഫാത്തിമ വീട്ടില്‍ വരുന്നത്. വീടിന്റെ അവസ്ഥ കണ്ട് മനസ്സിലാക്കിയ അവര്‍ അധികമാര്‍ക്കും എടുക്കാനാവാത്ത തീരുമാനവുമായിട്ടാണ് അവിടെനിന്നും മടങ്ങിയത്. ഭര്‍ത്താവായ കുഞ്ഞി മുഹമ്മദിനെകൊണ്ട് ആയിഷയെ കല്ല്യാണം കഴിപ്പിക്കുക.
ഞെട്ടലോടെയാണ് കുഞ്ഞിമുഹമ്മദ് ഉള്‍പ്പെടയുള്ള ആളുകള്‍ അതിനോട് പ്രതികരിച്ചത്. ഒടുവില്‍ അദ്ദേഹത്തിന് സമ്മതിക്കേണ്ടി വന്നു. അങ്ങിനെ കുടുംബത്തിലെ ഏതാനും അംഗങ്ങളെയും കുഞ്ഞിമുഹമ്മദിന്റെ കൂടെവന്ന നാല് സുഹൃത്തുക്കളെയും സാക്ഷിയാക്കി ആയിഷ നാല്‍പ്പത്തിമൂന്നാം വയസ്സില്‍ മണവാട്ടിയായി.
പക്ഷെ അവിടെയും ജീവിതം പ്രതിസന്ധികളുടെ വാതിലാണ് ആയിഷയ്ക്ക് മുന്നില്‍ തുറന്ന് കൊടുത്തത്. കാരണം വിവാഹത്തിന് കാരണക്കാരിയായ അദ്ദേഹത്തിന്റെ മുന്‍ ഭാര്യ അവസാന നിമിഷം മനസ്സ് മാറി. തുടര്‍ന്ന് വീട്ടില്‍ പോകാന്‍ സാധിക്കാത്ത അവസ്ഥയായി. അങ്ങിനെ മണവാട്ടിയായ ആയിഷയെയും കൂട്ടി കുഞ്ഞുമുഹമ്മദിന് ടയര്‍ കടയിലേക്ക് പോകേണ്ടി വന്നു.
ടയറുകള്‍ക്കിടയില്‍ അങ്ങിനെ മണിയറ ഒരുങ്ങി. ഒരാഴ്ച്ചയോളം അവിടെ താമസിക്കേണ്ടി വന്നു. ഒടുവില്‍ സമീപത്തായി ഒരു വാടക വീട് കിട്ടി. എന്നാല്‍ മഴ പെയ്യുമ്പോള്‍ അതിനേക്കാള്‍ ശക്തിയില്‍ ആ വീടാകെ നിന്ന് പെയ്യുമായിരുന്നു. ഇപ്പോള്‍ മറ്റൊരു വാടക വീടെടുത്ത് താമസിക്കുകയാണ്. ഒരുപാട് പേരുടെ സ്വപ്നങ്ങള്‍ക്കായി ജീവിച്ച ആയിഷയ്ക്ക് സ്വന്തമായി തലചായ്ക്കാനൊരു വീടുവേണം എന്നതാണ് ആകെയുള്ള സ്വപ്നം.
പടച്ചവന്റെ അനുഗ്രഹം കൊണ്ടാണ് ഇത്രമേല്‍ പ്രയാസകരമായ ജോലി അനായാസം ചെയ്യാന്‍ സാധിക്കുന്നതെന്നാണ് അവരുടെ വിശ്വാസം. ആരുമില്ലെങ്കിലും പടച്ചവന്‍ ഒരു വഴി കാണിക്കും എന്നു തന്നെയാണ് അവരുടെ പ്രതീക്ഷയും.
ജീവിതം പറയുന്നതിനിടക്ക് പഞ്ചറൊട്ടിച്ച് ടയര്‍ ഫിറ്റ് ചെയ്ത് കഴിഞ്ഞു. കൈയിലെ ചായ അസാമാന്യ ജീവിത അനുഭവങ്ങള്‍ കേള്‍ക്കുന്നതിനിടക്ക് കുടിക്കാന്‍ മറന്നു പോയിരുന്നു. അത് ചൂട് പോയി തണുത്തിരിക്കുന്നു. എന്നാല്‍ ആ തണുപ്പുള്ള രാത്രിയിലും അധ്വാനത്തിന്റെ വിയര്‍പ്പ് അവരുടെ മുഖമാകെ പടര്‍ന്നിരുന്നു.
ജീവിതത്തില്‍ എപ്പോഴെങ്കിലും പ്രതീക്ഷ ചോര്‍ന്നു പോകുന്നു എന്ന് തോന്നിയാല്‍ ആയിഷത്താത്തയുടെ ആ പഞ്ചര്‍കടക്കരികില്‍ പോയി നിന്നാല്‍ മതിയാകും.
മുർഖനെയും അണലിയേയും പെരുമ്പാണിനെയും മാത്രം കണ്ട് ശീലിച്ച അടിമാലിക്കര്‍ക്ക് മുന്നില്‍ ഇന്നലെയൊരു പൊളപൊളപ്പന്‍ കളര്‍ഫുള്‍ പാമ്പെത്തി.അതോടെ കാണാന്‍ നാട്ടുകാര്‍ തടിച്ചുകൂടി. വനാന്തരങ്ങളില്‍ മാത്രം കണ്ടുവരുന്ന പറക്കാന്‍ കഴിവുള്ള ക്രിസോഫീലീയ ഓര്‍ണാട്ടാ എന്ന പാമ്പിനത്തെയാണ് അടിമാലി കാംകോ ജംഗ്ഷനില്‍നിന്നു കണ്ടെത്തിയത്. ജംഗ്ഷനിലെ ഒരു മരത്തില്‍ തൂങ്ങിക്കിടന്നിരുന്ന പാമ്പിനെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു വനപാലകരെത്തി പിടികൂടി കാട്ടില്‍ തുറന്നുവിട്ടു.
പറക്കും അണ്ണാനെപ്പോലെ പറക്കുന്ന ഒരിനമാണ് നാഗത്താന്‍ പാമ്പ്. പറക്കും പാമ്പ് എന്നും അറിയപ്പെടുന്നു. പൊന്നിന്റെ നിറവും ചുവപ്പും കറുപ്പും വരകളും കുറികളുമൊക്കെയാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. മരംകയറി പാമ്പുകളായ ഇവ മുകളില്‍ നിന്നു താഴേക്ക് തെന്നി പറന്നിറങ്ങാറുണ്ട്. പ്രധാനമായും സഹ്യപര്‍വതനിരകളിലെ കാടുകളിലാണ് കാണപ്പെടുന്നത്. പല്ലികളും ഓന്തുകളുമാണ് പ്രധാന ഭക്ഷണം. ശരാശരി ഒന്നര മീറ്ററോളം നീളമുള്ള ഇവയ്ക്ക് അലങ്കാരപ്പാമ്പ് എന്നൊരു പേരുകൂടിയുണ്ട്.
നാഗത്താന്‍ പാമ്പുകളുടെ ഇളം പച്ചനിറമുള്ള ഉപരിഭാഗത്തു വിലങ്ങനെ കൃത്യമായി ഇടവിട്ടുള്ള കറുപ്പുവരകളുണ്ട്. വരകളുടെ സ്ഥാനത്തുള്ള ചെതുമ്പലുകളുടെ അരികുകള്‍ കറുത്തിരിക്കും. അടുത്തടുത്തുള്ള ചെതുമ്പലുകളുടെ കറുത്ത അരികുകള്‍ തുടര്‍ച്ചയായ ഒരു വരപോലെ തോന്നിക്കുന്നു. ചില പാമ്പുകള്‍ക്കു മുതുകിലെ നടുവരിയിലുള്ള ചെതുമ്പലുകളില്‍ മഞ്ഞനിറത്തിലുള്ള പുള്ളികള്‍ കാണപ്പെടാറുണ്ട്. മരം കയറാന്‍ ഉപകരിക്കത്തക്കവിധം വയറിന്റെ അരികു മടങ്ങിയാണിരിക്കുന്നത്. വായില്‍ 20, 22 പല്ലുകളുണ്ട്. വിഷമുണ്ടെങ്കിലും പൊതുവേ മനുഷ്യര്‍ക്ക് ഹാനികരമല്ല.
വളരെ ഉയരമുള്ള മരക്കൊമ്പില്‍ നിന്നുപോലും ഇവ എടുത്തുചാടും. വേഗത്തിലുള്ള ഈ ചാട്ടം കണ്ടാല്‍ പാമ്പ് പറക്കുകയാണെന്ന് തോന്നും. ചാടുമ്പോള്‍ ഇവ വാരിയെല്ലുകള്‍ വികസിപ്പിച്ച ശേഷം അടിഭാഗം ഉള്ളിലേക്കു വലിച്ചു ശരീരം ഒരു ചെറിയ ഗ്ലൈഡര്‍ പോലെ ആക്കി മാറ്റുന്നു. ഇങ്ങനെ നേരിട്ട് താഴേക്കു വീഴാതെ രക്ഷപ്പെടുകയും ചെയ്യുന്നു.