Latest News

റിയാന്‍ സ്റ്റുഡിയോ അടക്കം തന്റെ കുടുംബം നടത്തിപ്പോന്ന ബിസിനസുകളെല്ലാം അവസാനിപ്പിക്കുന്നതായി ടോമിന്‍ തച്ചങ്കരി. ഭാര്യയുടെ മരണം തന്നെ മാറ്റിമറിച്ചെന്നും ഇനി ജീവിതത്തില്‍ മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലെന്നും തച്ചങ്കരി. ശേഷിക്കുന്ന നാലുവര്‍ഷത്തെ ഔദ്യോഗികജീവിതം, ഇതുവരെ ഉണ്ടായ കുറവുകൾ പരിഹരിക്കാനുള്ളതാണ്. മലയാളത്തിലെ ഭക്തിഗാന ശാഖയെയാകെ മാറ്റിമറിച്ച് രണ്ട് പതിറ്റാണ്ട് മുന്‍പ് നടത്തിയ സംഗീത പരീക്ഷണങ്ങളെക്കുറിച്ച് ഈ ക്രിസ്മസ് കാലത്ത് മനോരമ ന്യൂസുമായി സംസാരിക്കുകയായിരുന്നു എഡിജിപി ടോമിന്‍ തച്ചങ്കരി.

പത്മശ്രീ ഡോക്ടര്‍ കെജെ യേശുദാസ് പാടി അഭിനയിച്ച് 1992ലെ ക്രിസ്മസ് കാലത്ത് പുറത്തുവന്ന ഈ സംഗീത ആല്‍ബം ഭക്തിഗാനരംഗത്ത് അതുവരെ ഉണ്ടായിരുന്ന നടപ്പുരീതികളെയെല്ലാം മാറ്റിമറിച്ചു. പിന്നീടിങ്ങോട്ട് ഈസ്റ്റര്‍, ക്രിസ്മസ് കാലത്തെല്ലാം ടോമിന്‍ തച്ചങ്കരി ഈണംനല്‍കി റിയാന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പാട്ടുകൾ വിപണിയിലെത്തി. ചിത്രയും സുജാതയും എംജി ശ്രീകുമാറും തുടങ്ങി, ഭാഷയുടെ അതിരുകളെ പോലും വെല്ലുവിളിച്ച് എസ്പി ബാലസുബ്രഹ്മണ്യം, ഹരിഹരന്‍, ഉദിത് നാരായണന്‍, കവിത കൃഷ്ണമൂര്‍ത്തി തുടങ്ങിയവരെ കൊണ്ടുവരെ തച്ചങ്കരി മലയാളത്തില്‍ പാടിച്ചു. ഭക്തിഗാനമെന്ന പരിമിതിയേതുമില്ലാതെ സംഗീതാസ്വാദകരെല്ലാം നെഞ്ചേറ്റിയ പാട്ടുകള്‍ അങ്ങനെ അഭിരുചികളെ തന്നെ സ്വാധീനിച്ചപ്പോള്‍ വിപണിയിലും വന്‍ചലനമായി.

ഇക്കണ്ട പരീക്ഷണങ്ങള്‍ക്കെല്ലാം പിന്നിലെ ഇതുവരെ പറയാത്ത കഥകള്‍ തുറന്നുപറഞ്ഞാണ് ടോമിന്‍ തച്ചങ്കരി മനോരമ ന്യൂസിന്റെ ക്യാമറക്ക് മുന്നിലിരുന്നത്. ഇക്കാലമത്രയും നിഴല്‍പോലെ ഒപ്പം നിന്ന ഭാര്യ അനിതയുടെ ഓര്‍മകളിലേക്ക് എത്തിയത് അങ്ങനെയാണ്.

അനിതയുടെ വേർപാട് തന്റെ ചിന്തകളെതന്നെ മാറ്റിമറിച്ചെന്ന് ടോമിൻ തച്ചങ്കരി. മദിരാശി കേന്ദ്രമാക്കി വളർന്ന മലയാള സിനിമയെ രണ്ട് പതിറ്റാണ്ട് മുൻപ് കേരളത്തിലേക്കും പ്രത്യേകിച്ച് കൊച്ചിയിലേക്കും പറിച്ചുനടുന്നതിൽ പ്രധാന പങ്കുവഹിച്ച റിയാൻ സ്റ്റുഡിയോയും അനുബന്ധ ബിസിനസുകളുമെല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചത് അങ്ങനെയാണ്.

[ot-video][/ot-video]

സൗദി അറേബ്യ: സൗദി അറേബ്യയുടെ വടക്കന്‍ പ്രവിശ്യയായ അറാറിന് സമീപം ഒഖീല എന്ന പ്രദേശത്ത് ഇന്നലെ (ബുധനാഴ്ച) ( 25/12/2019) ഉണ്ടായ വാഹനാപകടത്തില്‍ തിരുവല്ല സ്വദേശിയായ നേഴ്‌സ് മരണപ്പെട്ടു. തിരുവല്ല ആഞ്ഞിലിത്താനം ജ്യോതി മാത്യു (30 വയസ്സ്) ആണ് മരിച്ചത്.

ഔദ്യോഗിക ആവശ്യാർത്ഥം  ഇവര്‍ ജോലി ചെയ്തു വന്നിരുന്ന സ്ഥാപനത്തിന് പുറത്തുള്ള ഒരു ക്യാമ്പിൽ നിന്ന് മടങ്ങുന്ന വഴിയാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്ഥാപനത്തിന്റെ വാഹനമാണ് അപകടത്തില്‍ പെട്ടത്. ജ്യോതിയുടെ മരണം സംഭവസ്ഥലത്തു വെച്ചുതന്നെയായിരുന്നു. മൂന്നു വര്‍ഷമായി ഓഖീലയിലെ ഒരു ഡിസ്‌പെന്‍സറിയില്‍ നേഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു.

ജോലിയുടെ കോണ്‍ട്രാക്ട് രണ്ടു മാസം കൂടി ബാക്കിയുള്ളത്. തീരുന്നതോടെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങാന്‍ തീരുമാനി ചിരിക്കേ ആണ് ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്.

കോയിക്കല്‍ മാത്യു – തെയ്യമ്മ ദമ്പതികളുടെ മകളാണ് ജ്യോതി. ഭര്‍ത്താവ്: മാത്യു.

ഒഖീല ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉടൻ നാട്ടിലെത്തിക്കും എന്നാണ് അറിയുന്നത്. ഇതിനുള്ള നടപടികള്‍ അറാര്‍ പ്രവാസി സംഘത്തിനു കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി സഹപ്രവർത്തർ അറിയിച്ചു.

Also read… ഭാര്യയുടെ മരണം ജീവിതം മാറ്റിമറിച്ചു. ബിസിനസുകൾ എല്ലാം അവസാനിപ്പിച്ച്, കണ്ണീരണിഞ്ഞ് തച്ചങ്കരി.

ലണ്ടൻ: പ്രണയത്തിന് അതിർവരമ്പുകൾ ഇല്ല. ഒന്നും പ്രണയത്തിനുമുന്നിൽ തടസമാവുകയും ഇല്ല. പന്ത്രണ്ടുവർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പെരുംകള്ളനെ പ്രണയിച്ച സുന്ദരിയായ ജയിൽവാർഡൻ അയ്ഷെ ഗുൻ എന്ന ഇരുപത്തേഴുകാരിയാണ് അതിന് ഏറ്റവും നല്ല ഉദാഹരണം. പ്രണയം തെളിവുസഹിതം പിടിക്കപ്പെട്ടതോടെ അയ്ഷെയും ഇപ്പോൾ ജയിലിലാണ്. കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അടുത്തിടെയാണ് അവർക്ക് ഒരുവർഷത്തെ തടവിന് ശിക്ഷിച്ചത്.

നോർത്ത് വെയിൽസിൽ റെക്സ് ഹാമിലെ ജയിലിലാണ് ഇൗ അപൂർവ പ്രണയം അരങ്ങേറിയത്. ജയിലിലെ ഏറ്റവും സമർത്ഥയായ ഒാഫീസറായിരുന്നു അയ്ഷെ. ഇൗ ജയിലിലേക്കാണ് ഖുറം റസാക്ക് എന്ന പെരുങ്കള്ളനെ അടച്ചത്. കാണാൻ സുമുഖൻ. സംസാരിച്ചാൽ ആരും വീണുപോകും. കള്ളനാണെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം. ആരും ഇഷ്ടപ്പെട്ടുപോകുന്ന പ്രകൃതം. ആദ്യമൊക്കെ ഖുറത്തിനോട് വളരെ പരുഷമായിട്ടായിരുന്നു അയ്ഷെ പെരുമാറിയത്. പക്ഷേ, അധികം കഴിയും മുമ്പ് ഇതൊക്കെ പഴംകഥയായി. പതിയെ ഇവർക്കിടയിൽ പ്രണയം തളിർത്തു. അത് പടർന്ന് പന്തലിച്ച് പൂത്തുലയാൻ അധികസമയം വേണ്ടിവന്നില്ല.

പ്രണയം കടുത്തതോടെ അയ്ഷെ കാമുകിന് വഴിവിട്ട സഹായങ്ങൾ പലതും ചെയ്യാൻ തുടങ്ങി. മൊബൈൽഫോണും ലഹരിവസ്തുക്കളും സൗന്ദര്യവർദ്ധക വസ്തുക്കളുമൊക്കെ ജയിലിൽ എത്തിച്ചുകൊടുത്തു. തന്റെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പായിരുന്നു ഇവ കടത്തിയിരുന്നത്. ഉദ്യോഗസ്ഥയായിരുന്നതിനാൽ കർശന ശരീരപരിശോധന ഒഴിവാക്കിയിരുന്നു. ഇൗ അവസരം അയ്ഷെ പരമാവധി മുതലാക്കുകയായിരുന്നു. അടുപ്പം കൂടിയതോടെ ജയിൽ മുറിയിൽ വച്ച് ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തത്രേ. ഖുറത്തിന്റെ മൊബൈലിലേക്ക് അശ്ലീല ചിത്രങ്ങൾ അയച്ചുകൊടുക്കുതും അശ്ലീല ചാറ്റിംഗ് നടത്തുന്നതും പതിവായിരുന്നു. സെല്ലിനുള്ളിൽ ഇരുവരും ചുംബിച്ചുനിൽക്കുന്നത് സഹപ്രവർത്തകർ കണ്ടതോടെയാണ് പ്രണയം പുറംലോകം അറിഞ്ഞത്.ആദ്യമൊക്കെ എതിർത്തെങ്കിലും തെളിവുകൾ നിരത്തിയതോടെ എല്ലാം സമ്മതിച്ചു.

നടനും നിർമാതാവുമായ വിജയ് ബാബുവിനെ സംബന്ധിച്ചിടത്തോളം ഇക്കഴിഞ്ഞ ക്രിസ്മ‌സ് ഏറെ പ്രത്യേകതയുള്ളതായിരുന്നു. കാരണം ജയസൂര്യയെ നായകനാക്കി വിജയ് ബാബു നിർമ്മിച്ച ‘തൃശൂർ പൂരം’ തീയേറ്ററുകളിൽ മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്.

ആട്,​ ആട് 2,​ ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ എന്നിങ്ങനെ വിജയ്ബാബു-ജയസൂര്യ കൂട്ടുകെട്ടിലിറങ്ങിയ ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. ഇപ്പോഴിതാ കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ജയസൂര്യയുമായുള്ള ബന്ധത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് വിജയ് ബാബു.

‘ജയസൂര്യ എന്റെ അടുത്ത കൂട്ടുകാരനാണ്. ഇപ്പോഴത്തെ പ്രശ്നമെന്താണെന്ന് വെച്ചാൽ കഴിഞ്ഞാഴ്ച വിമാനത്താവളത്തിൽവെച്ച് ഒരാളെ കണ്ടപ്പോൾ പറഞ്ഞത് ജയസൂര്യയോട് എന്റെ അന്വേഷണം പറയണം എന്നാണ്,​അല്ലാതെ എന്റെ ഭാര്യയോടും കൊച്ചിനോടും അന്വേഷണം പറയണമെന്നല്ല. ഞങ്ങൾ ഒരുപാട് പടം ചെയ്യുന്നുവെന്ന് കരുതി ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നതെന്നാണ് എല്ലാവരും വിചാരിച്ചിരിക്കുന്നത്. എന്നാൽ അങ്ങനെയല്ല. ഞങ്ങൾ വളരെ നല്ല ഫ്രണ്ട്സാണ്.

ജയസൂര്യ എന്ന നടനെ എനിക്കൊരുപാട് ഇഷ്ടമാണ്. ഭയങ്കര പ്രൊഫഷനലാണ്. ഒരു ദുശീലവുമില്ലാത്ത,​അഭിനയമാണ് ജീവിതമെന്ന് വിചാരിച്ച് നടക്കുന്ന വ്യക്തിയാണ്. കൃത്യമായി ഷൂട്ടിംഗിന് വരും. ചില കോമ്പിനേഷൻസ് നമുക്ക് ഭാഗ്യം കൊണ്ടുവരും.ജയസൂര്യയുമായി ഞാൻ ചെയ്ത സിനിമകളെല്ലാം ഹിറ്റാണ്’-വിജയ് ബാബു പറഞ്ഞു.

ഇരുപത്തിയെട്ട് വർഷം പിന്നിട്ട പ്രൊഫഷണൽ ടെന്നീസ് രംഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്. 2020 തന്റെ വിടവാങ്ങൽ വർഷമായിരിക്കുമെന്നാണ് താരത്തിന്റെ പ്രഖ്യാപനം. ആരാധകർക്ക് ക്രിസ്മസ് ആശംസകൾ പങ്കുവച്ചുകൊണ്ട് നടത്തിയ ട്വീറ്റിലാണ് പേസ് ഇക്കാര്യം വ്യക്തമാക്കുന്നത്. രണ്ട് പതിറ്റാണ്ടിന് അപ്പുറം ലോക ടെന്നീസ് രംഗത്ത് തന്റെ സാന്നിധ്യം ഉറപ്പിച്ചിട്ടുള്ള 46 കാരനായ ലിയാണ്ടർ പേസ് ഏഴ് ഒളിമ്പിക്സുകളിൽ‌ പങ്കെടുത്തിട്ടുള്ള ആദ്യത്തെ താരം കൂടിയാണ്.

1996 ലെ അറ്റ്ലാന്റ ഒളിമ്പിക്സിൽ സിംഗിൾസിൽ ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡൽ നേടിയ പേസ്, പുരുഷ ഡബിൾസിൽ 1999, 2001, 2009, 2006, 2009, 2013 എന്നീ വർഷങ്ങളിൽ യഥാക്രമം മൂന്ന് തവണ ഫ്രഞ്ച് ഓപ്പൺ, യുഎസ് ഓപ്പൺ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 2012 ൽ ഓസ്ട്രേലിയൻ ഓപ്പൺ ഡബിൾസ് കിരീടവും 1999 ൽ വിംബിൾഡണും നേടി. മിക്സഡ് ഡബിൾസിൽ 2003, 2010, 2015 വർഷങ്ങളിൽ ഓസ്ട്രേലിയൻ ഓപ്പൺ, 2016 ൽ ഫ്രഞ്ച് ഓപ്പൺ, 1999, 2003, 2010, 2015 വർഷങ്ങളിൽ വിംബിൾഡൺ, 2008, 2015 വർഷങ്ങളിൽ യുഎസ് ഓപ്പൺ എന്നിവയും പേസിന്റ അക്കൗണ്ടിലുണ്ട്. ഇന്ത്യയുടെ മുന്‍ ഡേവിസ് കപ്പ് ടീം ക്യാപ്റ്റനായ പേസ് 43 വിജയങ്ങളുമായി ഏറ്റവും കൂടുതല്‍ ഡേവിസ് കപ്പ് വിജയങ്ങള്‍ സ്വന്തമാക്കിയ വ്യക്തിയെന്ന റെക്കോര്‍ഡ് കൂടി നേടിയിട്ടുമുണ്ട്. എടിപി ഡബിൾസ് റാങ്കിംഗ് പ്രകാരം നിലവിൽ ലോകത്ത് 105 ാം സ്ഥാനത്താണ് പേസ്.

“2020-ല്‍ തിരഞ്ഞെടുത്ത കുറച്ച് മത്സരങ്ങളില്‍ മാത്രമേ കളിക്കുകയുള്ളൂ. തന്റെ ടീമിനൊപ്പം യാത്ര ചെയ്യും. ലോകത്തെ തന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊപ്പം 2020 ആഘോഷിക്കും”. വണ്‍ ലാസ്റ്റ് റോര്‍ എന്ന ടാഗില്‍ ഇക്കാലമത്രയുമുള്ള ഓര്‍മകള്‍ പങ്കുവെക്കുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. തനിക്ക് പിന്തുണയായും പ്രചോദനവുമായി എക്കാലവും കൂടെ നിന്ന മാതാപിതാക്കള്‍ സഹോദരിമാര്‍ മകള്‍ അയാന എന്നിവര്‍ക്കും പേസ് കുറിപ്പിൽ നന്ദി അറിയിച്ചു.

നിലവിൽ മുംബൈ നിവാസിയായ ലിയാണ്ടർ‌ പേസ്, 1973-ല്‍ പശ്ചിമ ബംഗാളിലാണ് ജനിക്കുന്നത്. മുന്ന് പതിറ്റാണ്ടിനോട് അടുക്കുന്ന കരിയറിനിടെ രാജ്യത്തിന്റെ നിരവധി ആദരങ്ങളും അദ്ദേഹത്തെ തേടിയെത്തിട്ടുണ്ട്. രാജീവ് ഗാന്ധി ഖേല്‍ രത്‌ന, അര്‍ജ്ജുന, പത്മശ്രീ, പത്മഭൂഷന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി‌ രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

മൂര്‍ഖന്‍ പാമ്പിനെ കഴുത്തിലിട്ടും പാല് കൊടുത്തും അദ്ഭുതശക്തിയുണ്ടെന്ന് അവകാശപ്പെട്ടും ആളുകളെ ആകർഷിച്ചിരുന്ന സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ. തമിഴ് നാട്ടിലെ കാഞ്ചീപുരത്ത് നിന്നാണ് കബില എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തത്. പാമ്പിനെ വെച്ച പൂജ ചെയ്ത ദൃശ്യങ്ങള്‍ പുറത്തായതോെട വനം വകുപ്പ് അധികൃതര്‍ വീട്ടിലെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നൂറുകണക്കിനു പേരാണ് ചികില്‍സയ്ക്കും പ്രശ്നപരിഹാരങ്ങൾക്കുമായി കബിലയുടെ വീട്ടിൽ‌ എത്തിയിരുന്നത്. വീട്ടിലെ ക്ഷേത്രത്തിനുള്ളിലെ പ്രതിഷ്ഠയില്‍ പാമ്പിനെ വിട്ടാണ് ആളുകളെ ആകര്‍ഷിക്കുന്നത്. ഇങ്ങനെ കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു പൂജയുടെ ദൃശ്യങ്ങൾ വൻതോതിൽ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു.

ഇതിനു പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തുകയായിരുന്നു. സംരക്ഷിത വന്യജീവിയായ പാമ്പിനെ വീട്ടില്‍ വളര്‍ത്തിയതിനും പ്രദര്‍ശിപ്പിച്ചതിനുമാണ് കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. കബിലയെ കാഞ്ചിപുരം കോടതി പിന്നീട് റിമാ‌ന്‍ഡ് ചെയ്തു.

വലയ സൂര്യഗ്രഹണ പ്രതിഭാസം രാജ്യമെങ്ങും കണ്ടു. രാജ്യത്ത് പല ഭാഗങ്ങളില്‍ നിന്നുള്ള സൂര്യഗ്രഹണ ഫോട്ടോകള്‍ സമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു. അതിനിടയിലാണ് വിചിത്രമായ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ എത്തിയത്. കര്‍ണാടകത്തില്‍ നിന്നുള്ള വീഡിയോയാണിത്.

ഗ്രഹണ സമയത്ത് കുട്ടികളെ കുഴികുത്തി മണ്ണിട്ട് മൂടിയിരിക്കുകയാണ് ഗ്രാമവാസികള്‍. കര്‍ണാടകത്തിലെ കര്‍ബുര്‍ഗിയിലെ ഗ്രാമത്തില്‍ നിന്നുമുള്ളതാണ് വീഡിയോ. മണ്ണില്‍ കുഴി കുത്തിയ ശേഷം കുട്ടികളെ അതില്‍ ഇറക്കി നിര്‍ത്തി, തലമാത്രം പുറത്താക്കി ഉടല്‍ മുഴുവന്‍ മണ്ണിട്ട് മൂടുകയാണ് ചെയ്തിരിക്കുന്നത്.

ഗ്രഹണ സമയത്ത് ഇങ്ങനെ ചെയ്താല്‍ കുട്ടികള്‍ക്ക് ചര്‍മ്മ രോഗങ്ങള്‍ പിടിപെടില്ല എന്നാണ് വിശ്വാസം.കുട്ടികള്‍ക്ക് അംഗവൈകല്യങ്ങള്‍ ഉണ്ടാകില്ല എന്ന ഒരു വിശ്വാസവുമുണ്ട്.

 

സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യരുടെ പ്രസ്താവന കുറച്ചു കൂടിപോയിരുന്നു. സോഷ്യല്‍മീഡിയയിലടക്കം സന്ദീപ് വാര്യക്കെതിരെയുള്ള പോസ്റ്റുകളും ട്രോളുകള്‍ നിരന്നു. ഇപ്പോള്‍ ബിജെപിയും സന്ദീപ് വാര്യരെ തള്ളി. കേന്ദ്രത്തെ വിമര്‍ശിക്കുന്നവരോട് പകപോക്കുന്ന സമീപനം ബിജെപിക്കില്ലെന്ന് എംടി രമേശ് വ്യക്തമാക്കുന്നു. സന്ദീപ് വാര്യരുടെ പ്രതികരണം വ്യക്തിപരമാണ്.

ഫേസ്ബുക്ക് പോസ്റ്റ് വ്യക്തിപരമാണെന്നും പാര്‍ട്ടി നിലപാടായി കണക്കാക്കേണ്ടതില്ലെന്നും എംടി രമേശ് പറയുന്നു. മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്ന സിനിമാക്കാര്‍, പ്രത്യേകിച്ച് നടിമാര്‍ കണ്ണീരൊഴുക്കേണ്ടിവരുമെന്നാണ് സന്ദീപ് വാര്യര്‍ പറഞ്ഞത്.

ഗായികയും അവതാരകയുമായ ജാഗി ജോണിന്‍റെ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനം. തലയ്‍ക്കേറ്റ ഗുരുതരപരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. ഇന്നലെ വൈകിട്ട് കുറവൻകോണത്തെ വീട്ടിലെ അടുക്കളയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തിയ വീടും പരിസരവും പൊലീസും ഫൊറൻസിക് സംഘവും വീണ്ടും പരിശോധിച്ചു. പോസ്റ്റുമോർട്ടത്തിൽ തലക്ക് പിന്നിലേറ്റ പരിക്കാണ് മരണകാരണമെന്നാണ് നിഗമനം. പിടിച്ച് തള്ളി വീഴുമ്പോഴോ, തെന്നിവീണ് ശക്തമായി നിലത്തടിച്ചാലോ ഉണ്ടാകാവുന്ന പരിക്കെന്നാണ് ഫൊറൻസിക് വിദഗ്‍ദരുടെ നിഗമനം. ജാഗിയും മാനസിക അസ്വാസ്ഥ്യമുള്ള അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്‍റെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. സുഹൃത്തുക്കളെയും ആരാധകരെയും ഞെട്ടിച്ച് കൊണ്ടായിരുന്നു ജാഗി ജോണിന്‍റെ അപ്രതീക്ഷിത മരണം.

അമ്മ അറിയിച്ചതുനസരിച്ച് അയൽവാസികള്‍ വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മകള്‍ അടുക്കളയിൽ ഉറങ്ങി കിടക്കുന്നുവെന്നും ഭക്ഷണം ലഭിച്ചില്ലെന്നും അമ്മ പറഞ്ഞുവെന്നാണ് അയൽവാസികളുടെ മൊഴി. മരണം ഇന്നലെ സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ആന്തരികാവയങ്ങളുടെ പരിശോധനാഫലം അടക്കമുള്ള കൂടുതൽ ശാസ്ത്രീയവിവരങ്ങൾ കിട്ടാൻ കാത്തിരിക്കുകയാണ് പൊലീസ്.

കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മരിച്ച മലയാളി യുവാക്കളുടെ മൃതദേഹങ്ങൾ ഇന്നു നാട്ടിലേക്കു കൊണ്ടുപോകും. ക്രിസ്മസ് ദിനത്തിൽ പുലർച്ചെ നടന്ന ദുരന്തം മലയാളി സമൂഹം ഞെട്ടലോടെയാണ് കേട്ടത്. ദുബായ് ഗ്രീൻസ് ഗാർഡൻസ് വില്ല 336ൽ താമസിക്കുന്ന തിരുവനന്തപുരം കവടിയാർ കേശവസദനത്തിൽ ആനന്ദ് കുമാർ (നന്ദു), രാജേശ്വരി(രാജി) ദമ്പതികളുടെ മകൻ ശരത് കുമാർ (21), ഗ്രീൻസ് ഗാർഡൻസിൽ തന്നെ താമസിക്കുന്ന തൊടുപുഴ ആനക്കൂട് സ്വദേശി കൃഷ്ണകുമാറിന്റെ മകൻ രോഹിത് കൃഷ്ണകുമാർ (19) എന്നിവരാണ് ഇന്നലെ അപകടത്തിൽ മരിച്ചത്.

ഇന്നലെ പുലർച്ചെ ഇരുവരുടെയും വീടിന് ഒരു കിലോമീറ്റർ സമീപത്താണ് അപകടമുണ്ടായത്. റോഡിന്റെ തിട്ടയിൽ ഇടിച്ച് ഉയർന്ന കാർ പതിനഞ്ച് മീറ്ററോളം അകലെയുള്ള മരത്തിൽ ഇടിച്ച് തകരുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ഇരുവരും മരിച്ചു. കാർ പൊളിച്ചാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. ശരത്താണ് കാർ ഓടിച്ചിരുന്നത്. ഇരുവരുടെയും കഴുത്തിന്റെ ഭാഗത്താണ് ആഴത്തിൽ ക്ഷതമുണ്ടായത്. കാർ അമിത വേഗത്തിലായിരുന്നെന്നാണു പൊലീസ് റിപ്പോർട്ട്.

ദുബായ് ഡിപിഎസ് സ്കൂളിലെ പഠന കാലം മുതൽ സുഹൃത്തുക്കളായ ഇരുവരും മരണത്തിലും ഒന്നിച്ചു. ശരത് അമേരിക്കയിലെ ബോസ്റ്റൺ യൂണിവഴ്സിറ്റിയിലും രോഹിത് യുകെയിലെ മാഞ്ചസ്റ്റർ യൂണിവഴ്സിറ്റിയിലും ഉന്നത വിദ്യാഭ്യാസം ചെയ്യുകയായിരുന്നു. ഇരുവരും അവധിക്ക് ദുബായിൽ എത്തിയതാണ്. സൃഹൃത്തുക്കളായ മറ്റ് രണ്ടുപേരെയും കണ്ട ശേഷം എല്ലാവരും ഡിസ്കവറി ഗാർഡൻസിൽ നിന്ന് ആഹാരവും കഴിച്ചു. ഒരു സൃഹൃത്ത് സ്വന്തം കാറിൽ വീട്ടിലേക്ക് പോയതിനെ തുടർന്ന് മറ്റ് മൂന്നുപേരും കാറിൽ ഗാർഡൻസിലേക്കു പുറപ്പെടുകയായിരുന്നു. ഒരാളെക്കൂടി വീട്ടിൽ എത്തിച്ച ശേഷം രോഹിതിനെ വീട്ടിലാക്കാൻ പോകുമ്പോഴായിരുന്നു അപകടം. പുലർച്ചെ മൂന്നോടെയാണ് അപകടം ഉണ്ടായതെങ്കിലും വീട്ടുകാർ വിവരം അറിഞ്ഞത് രാവിലെ എട്ടിനു ശേഷമാണ്. മക്കൾ കൂട്ടുകാരന്റെ വീട്ടിൽ ഉറങ്ങുകയാകുമെന്നാണ് ഇരുവീട്ടുകാരും കരുതി.

ഇരു കൂട്ടുകാരും ഇന്ന് കേരളത്തിലേക്കു പോകാൻ ടിക്കറ്റും ബുക്കു ചെയ്തിരുന്നതാണ്. എന്നാൽ വീടുകൾക്ക് വെറും ഒരുകിലോ മീറ്റർ അകലെ വച്ച് ഇരുവരെയും മരണം കവർന്നു. പഠനത്തില്‍ സമർഥരായിരുന്ന ഇരുവരെയും കുറിച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പറയാൻ നല്ലതു മാത്രം. വ്യവസായിയായ ആനന്ദ് കുമാറിന്റെ ഏക മകനാണ് ശരത്. കൃഷ്ണകുമാറിന്റെ രണ്ടു മക്കളിൽ ഇളയ ആളാണ് രോഹിത്. ഇന്ന് നാട്ടിലെത്തി നാളെ തന്റെ മകനൊപ്പം ശബരിമലയിൽ പോകാനിരിക്കുകയായിരുന്നെന്നും മരണവാർത്ത വിശ്വസിക്കാനായില്ലെന്നും തിരുവനന്തപുരം കെബിപിൽ ഉദ്യോഗസ്ഥനും ആനന്ദ്കുമാറിന്റെ ബന്ധുവുമായ സൂരജ് പറഞ്ഞു.

ഇന്നലെ രാത്രി തന്നെ ആനന്ദ് തിരുവനന്തപുരത്ത് നിന്ന് ദുബായിലെത്തി. ഇന്ന് വൈകിട്ട് നാലിന് എംബാമിങിന് ശേഷം ശരത്തിന്റെ മൃതദേഹം രാത്രി ഒൻപതിന് എമിറേറ്റ്സ് വിമാനത്തിൽ തിരുവനന്തപുരത്തേക്കു കൊണ്ടുപോകും. രോഹിതിന്റെ മൃതദേഹം കൊച്ചിയിലേക്കും കൊണ്ടുപോകും. ശരത്തിന്റെ സംസ്കാരം നാളെ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ എംബാമിങ് പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

ഗ്രീൻസിലെ വില്ലയിൽ രാജിക്കൊപ്പം താമസിക്കുന്ന രാജിയുടെ മാതാവിനെ ചെറുമകന്റെ മരണ വിവരം ഇന്നലെ അറിയിച്ചിരുന്നില്ല. ഇന്നു രാവിലെ അറിയിച്ചാൽ മതിയെന്ന തീരുമാനത്തിലാണ് ബന്ധുക്കൾ. മുത്തശ്ശിയും ചെറുമകനും തമ്മിൽ നല്ല ആത്മബന്ധമായിരുന്നു.

Copyright © . All rights reserved