വിമാനയാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയെ അധിക്ഷേപിച്ച സംഭവത്തില്‍ സ്റ്റാന്‍ഡ് അപ് കോമേഡിയന്‍ കുനാല്‍ കംറയ്ക്കു യാത്രാവിലക്കുമായി സ്‌പൈസ് ജെറ്റും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെയാണു വിലക്ക്. നേരത്തെ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാനക്കമ്പനികള്‍ കുനാലിനു വിലക്കേര്‍പ്പെടുത്തിയിരുന്നു.
മുംബൈയില്‍ നിന്ന് ലക്‌നൗവിലേക്കുള്ള യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തില്‍വച്ചാണു കുനാല്‍ കംറ അര്‍ണാബ് ഗോസാമിയെ പരിഹസിച്ചത്. സഹയാത്രികനായിരുന്ന അര്‍ണാബിനെ പരിഹസിച്ച് സംസാരിക്കുന്നതിന്റെ വീഡിയോ കുനാല്‍ തന്നെയാണു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ‘എന്റെ ഹീറോയ്ക്കു വേണ്ടി, എന്റെ രോഹിതിനുവേണ്ടി ഞാനിതു ചെയ്തു’ എന്നു പറഞ്ഞുകൊണ്ടാണു സംഭവത്തിന്റെ വീഡിയോ പങ്കുവച്ചത്.
‘നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമ പ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണം’എന്നു പറഞ്ഞുകൊണ്ടായിരുന്നു അര്‍ണാബിനോടുള്ള കുനാലിന്റെ ചോദ്യങ്ങള്‍. ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയ്ക്കും അമ്മ രാധികാ വെമുലയ്ക്കും വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നു കംറ വീഡിയോയില്‍ പറയുന്നുണ്ട്.
കുനാല്‍ കംറയോട് പ്രതികരിക്കാതെ നിശബ്ദനായി ഇരിക്കുകയായിരുന്ന അര്‍ണാബിനെ തുടര്‍ന്നും പരിഹസിക്കുന്ന രീതിയാണു കുനാല്‍ സ്വീകരിച്ചത്. ഇതേത്തുടര്‍ന്നാണ് കുനാലിനെതിരെ നടപടിയെടുക്കാന്‍ വിമാന കമ്പനി തീരുമാനിച്ചത്. ഇത്തരം പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്നും കുനാലിന് ആറു മാസത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയാണെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു.
ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ നടപടിയെ സ്വാഗതം ചെയ്ത വ്യോമയാന മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി ഹര്‍ദീപ് സിങ് പുരി ഇതേ സമീപനം മറ്റു വിമാനക്കമ്പനികളും സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണു കുനാലിന് എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ് വിമാനക്കമ്പനികള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.
വിലക്ക് കാര്യമാക്കുന്നില്ലെന്നായിരുന്നു എയര്‍ ഇന്ത്യയുടെ നടപടിയോട് കുനാല്‍ കംറ പ്രതികരിച്ചത്. വില്‍ക്കാന്‍ വച്ചിരിക്കുന്ന എയര്‍ ഇന്ത്യയുടെ വിലക്കിനെ ഓര്‍ത്ത് ചിരിയാണു വരുന്നതെന്നും കുനാല്‍ പറഞ്ഞിരുന്നു. ആറ് മാസം തന്നെ സസ്‌പെന്‍ഡ് ചെയ്തതിന് വളരെ നന്ദിയുണ്ടെന്നും പക്ഷേ, മോദിജി എയര്‍ ഇന്ത്യയെ എന്നെന്നേക്കുമായി സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നും കുനാല്‍ പരിഹസിച്ചിരുന്നു.
താന്‍ തെറ്റൊന്നും ചെയ്തില്ലെന്നും ചെയ്തതില്‍ കുറ്റബോധമില്ലെന്നും വിമാനക്കമ്പനികളുടെ വിലക്കിനോടുള്ള പ്രതികരണമായി കംറ വ്യക്തമാക്കിയിരുന്നു. തന്റെ പ്രവൃത്തിയെ ധീരതയായി കാണേണ്ടതില്ലെന്നും സ്വഭാവിക പ്രതികരണമാണെന്നും പറഞ്ഞ കംറ ‘ഒരാളോടൊഴികെ’ വിമാനത്തിലെ മറ്റു സഹയാത്രികരോടെല്ലാം അസൗകര്യം നേരിട്ടിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും പറഞ്ഞിരുന്നു.
I did this for my hero…
I did it for Rohit pic.twitter.com/aMSdiTanHo— Kunal Kamra (@kunalkamra88) January 28, 2020
മലയാളത്തിലെ യുവനടൻമാരിൽ താരത്തിളക്കമുള്ള അഭിനേതാവാണ് ടൊവീനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തുകയും ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ മുൻനിര നായകന്മാരുടെ പദവിയിലേക്ക് വളരുകയും ചെയ്ത ടൊവീനോ ജനപ്രീതിയിലും മുൻപന്തിയിലാണ്. താരപ്രഭയിൽ നിൽക്കുമ്പോഴും കടന്നു വന്ന വഴികളെക്കുറിച്ചുള്ള ഓർമകൾ ടൊവീനോ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ടൊവീനോ പങ്കുവച്ച ഒരു ഓർമക്കുറിപ്പ് ആരാധകരുടെ ഹൃദയം കവർന്നു.
ആദ്യ സിനിമയായ പ്രഭുവിന്റെ മക്കളെക്കുറിച്ചായിരുന്നു ടൊവീനോയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ചിത്രത്തിൽ ചെഗുവേര സുധീരൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയ അനുഭവത്തെപ്പറ്റി ടൊവീനോയുടെ വാക്കുകൾ ഇങ്ങനെ: “ഇവിടെ നിന്നാണ് എല്ലാം തുടങ്ങിയത്. എട്ടു വർഷങ്ങൾക്കു മുൻപ് ഈ ദിവസമാണ് ഞാൻ ഒരു മൂവിക്യാമറയ്ക്കു മുൻപിൽ നിന്നത്. സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയിൽ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനിൽ നന്നായി കാണാം.”
പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലെ ഒരു ഗാനരംഗത്തിന്റെ സ്ക്രീൻഷോട്ട് സഹിതമായിരുന്നു താരത്തിന്റെ പോസ്റ്റ്. പിൻനിരയിൽ നിൽക്കുന്ന സ്വന്തം മുഖം പ്രേക്ഷകർക്ക് എളുപ്പത്തിൽ മനസിലാക്കാൻ വൃത്താകൃതിയിൽ ചൂണ്ടിക്കാണിക്കാനും താരം മറന്നില്ല. ഇത്രയും ലളിതമായി തന്റെ കരിയറിനെ പരിചയപ്പെടുത്തിയ ടൊവീനോ ആരാധകരുടെ കയ്യടി നേടി.
‘ആത്മാർത്ഥമായി പോരാടി നേടിയതൊന്നും എവിടെയും പോകില്ല’ എന്നായിരുന്നു താരത്തിന്റെ ഓർമക്കുറിപ്പിന് ഒരു ആരാധകൻ നൽകിയ മറുപടി. കഠിനാധ്വാനവും ആത്മാർത്ഥതയും ഉണ്ടെങ്കിൽ ജീവിതത്തിൽ ഉയരങ്ങളിലെത്തുമെന്നതിന് ഉദാഹരണമാണ് ടൊവീനോയുടെ ജീവിതമെന്നും ആരാധകർ കുറിച്ചു.
സമാധിയില്‍ ആണ്. തിരിച്ചു വരും. ഈ പ്രതീക്ഷയിൽ ആൾദൈവത്തിന്റെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച് അനുയായികൾ. പഞ്ചാബിലെ ലുധിയാനയിലെ ദിവ്യ ജ്യോതി ജാഗ്രിതി സന്‍സ്ഥാന്‍ മേധാവി അശുതോഷ് മഹാരാജിന്റെ മൃതദേഹമാണ്, അദ്ദേഹം തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ശിഷ്യന്മാര്‍ ഉള്‍പ്പെടെയുളളവര്‍ സൂക്ഷിക്കുന്നത്. 50 ഏക്കര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്നതാണ് ദിവ്യ ജ്യോതി ജാഗ്രിതി സന്‍സ്ഥാന്‍.
ദേരാ നേതാവ് 2014ല്‍ ലുധിയാനയിലെ സദ്ഗുരു അപ്പോളോ ആശുപത്രിയിലാണ് മരിച്ചത്. ശാരീരികാസ്വാസ്ഥത്തെ തുടര്‍ന്നായിരുന്നു മരണം. ഡോക്ടര്‍മാര്‍ മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ അശുതോഷ് മഹാരാജ് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ദേരാ മാനേജ്‌മെന്റും ശിഷ്യന്മാരും.
ഒരു മുറിയില്‍ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടെയാണ് മൃതദേഹം സൂക്ഷിക്കുന്നത്. ഇതിന് കാവലായി ഒരു സംഘം ആളുകള്‍ എല്ലായ്‌പോഴും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. മുറിക്ക് അകത്തേയ്ക്ക് ആര്‍ക്കും പ്രവേശനമില്ല. ആരെങ്കിലും അന്യായമായി കടക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സുരക്ഷാക്രമീകരണങ്ങള്‍. ദേരയ്ക്ക് ചുറ്റും പഞ്ചാബ് പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. വിഐപികള്‍ക്ക് പോലും ഇവിടെയ്ക്ക് പ്രവേശനമില്ല.
കഴിഞ്ഞവര്‍ഷം ആശ്രമത്തില്‍ സന്ദര്‍ശനം നടത്തിയവരില്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് അടക്കമുളള പ്രമുഖര്‍ ഉള്‍പ്പെടും. ദിവ്യ ജ്യോതി ജാഗ്രിതി സന്‍സ്ഥാനില്‍ ഉയര്‍ന്ന പദവി വഹിക്കുന്ന മൂന്നുനാല് പേരെ മാത്രമേ മുറിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിട്ടുളളൂ.
ഇതുവരെ മൃതദേഹത്തിന് കുഴപ്പം ഒന്നും സംഭവിച്ചിട്ടില്ലെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നു. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ നിര്‍ദേശപ്രകാരം പതിവായി പരിശോധകള്‍ നടക്കുന്നുണ്ട്. ഫ്രീസറിലെ ഊഷ്മാവ് ക്രമീകരിച്ചിരിക്കുകയാണ്. പതിവായി ചില മരുന്നുകള്‍ മൃതദേഹത്തില്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
പൗരത്വം എന്ന എന്ന വിഷയം ഏറെ ചർച്ച ചെയ്യപ്പെടുന്ന കാലത്ത് അഭയാർത്ഥികളുടെ ജീവിതവും അതിജീവനവും വിഷയമാക്കുന്ന ‘കാറ്റ്, കടൽ, അതിരുകൾ’ എന്ന സിനിമ റിലീസിങ്ങിന് ഒരുങ്ങുകയാണ്. ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന അഭയാർത്ഥി സമൂഹമായ റോഹിങ്ക്യൻ അഭയാർത്ഥികളുടെ കഥ പറയുന്ന ആദ്യ ഇന്ത്യൻ സിനിമയായാണ് ‘കാറ്റ്, കടൽ, അതിരുകൾ’ ഒരുങ്ങുന്നത്. അടുത്തകാലത്ത് ഇന്ത്യയിലേക്ക് അഭയം തേടിവന്ന റോഹിങ്ക്യൻ ജനതയുടെയും അറുപത് വർഷം മുമ്പ് ദലായ് ലാമയോടൊപ്പം ഇന്ത്യയിലേക്ക് പലായനം ചെയ്ത തിബറ്റൻ സമൂഹത്തിന്റെയും ജീവിതാവസ്ഥകളാണ് കൊക്കൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജി. ഇ.കെ നിർമ്മിച്ച് സമദ് മങ്കട സംവിധാനം ചെയ്ത ‘കാറ്റ്, കടൽ, അതിരുകൾ’ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്.
കിച്ചാമണി എംബിഎ എന്ന സിനമയ്ക്ക് ശേഷം സമദ് മങ്കട സംവിധാനം നിർവഹിച്ച ചിത്രം ജനുവരി 31 ന് തീയ്യറ്ററുകളിൽ എത്താനിരിക്കെ സെന്‍സര്‍ ബോര്‍ഡ് ഇടപെടലുകള്‍ വിവാദമായിരിക്കുകയാണ്. സമകാലീന് വിഷയങ്ങൾ അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്ന സിനിമ എന്ന് സംവിധായകൻ സമദ് മങ്കട.
‘കാറ്റ്, കടൽ, അതിരുകൾ’ രാജ്യത്തെ ഇന്നത്ത രാഷ്ട്രീയ സാമൂഹിക സമകാലീന സാഹചര്യങ്ങളെ ഉൾക്കൊള്ളുന്ന, അല്ലെങ്കിൽ അതിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു കഥയാണ്. പ്രണയത്തിന്റെ പശ്ചാത്തലത്തിൽ റോഹിങ്ക്യൻ, ടിബറ്റൻ ജനതയുടെ കഥ പറയാനാണ് ശ്രമിക്കുന്നത്. ലോകത്ത് പൗരത്വം നഷ്ടപ്പെട്ട ഒരു ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുള്ള സിനിമയാണിത്.
വംശം, ദേശം, ഭാഷ, മതം അതിന്റെ എല്ലാം അപ്പുറത്ത് മനുഷ്യത്വമാണ്, പ്രണയമാണ് വലുത് എന്നാണ് സിനിമ മുന്നോട് വയ്ക്കുന്ന സന്ദേശം. എല്ലാ അതിരുകളും തർക്കാൻ പ്രണയത്തിനും സ്നേഹത്തിനും മാത്രമേ കഴിയൂ എന്നാണ് ഞങ്ങൾ പറയാൻ ശ്രമിക്കുന്നത്. വെറുപ്പും വിദ്വേഷവും പ്രണയത്തിലൂടെ കഴുകിക്കളയാൻ കഴിയും.
ചൈനയെ ഭയന്ന് പതിനാലാമത് ദലൈലാമ ഇന്ത്യയിൽ അഭയം തേടുകയും ടിബറ്റർ അഭയാർത്ഥികൾ ഇന്ത്യയിലെത്തിയതിന്റെയും അറുപതാം വർഷമാണ്. അവർ ബുദ്ധമതി വിശ്വാസികളാണ്. ഇതേ ബുദ്ധമത വിശ്വാസികളിൽ നിന്നുള്ള ഭീഷണി ഭയന്നാണ് മ്യാൻമറിൽ നിന്നും റൊഹീങ്ക്യൻ അഭയാർത്ഥികളും ഇന്ത്യയിലുള്‍പ്പെടെ അഭയാർത്ഥികളായി എത്തുന്നതും. അതാണ് സിനിമയുടെ പശ്ചാത്തലം.
സെൻസർ ബോർഡിന്റെ ഹൈദരാബാദിലെ റിവൈസിംഗ് കമ്മിറ്റിയെ സമീപിച്ചു. അവർ സിനിമ കാണുകയും പ്രശ്നം നിലനിൽക്കുന്നതല്ല എന്ന് പറഞ്ഞ് അനുമതി നൽകുകയുമായിരുന്നു. എന്നാൽ സിനിമയിൽ ഉപയോഗിക്കപ്പെട്ടിട്ടുള്ള “പൗരത്വ ബിൽ’ എന്ന വാക്കും “പശു’ എന്ന വാക്കും ഒഴിവാക്കണം (മ്യൂട്ട് ചെയ്യണം) എന്ന വ്യവസ്ഥ അവർ മുന്നോട്ടുവച്ചു. അതുപ്രകാരമാണ് ഈ സിനിമയ്ക്ക് ഒടുവിൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്. അഭയാർത്ഥി പ്രശ്നവും പൗരത്വത്തെ സംബന്ധിച്ച വിഷയങ്ങളും സംസാരിക്കാൻ ശ്രമിച്ചു എന്ന കാരണത്താൽ ഇത്തരത്തിലുള്ള ഏറെ പ്രയാസങ്ങളിലൂടെ ഈ സിനിമയക്ക് കടന്നുപോകേണ്ടി വന്നിട്ടുണ്ട്. അതിനെയെല്ലാം മറികടന്നുകൊണ്ടാണ് ‘കാറ്റ്, കടൽ, അതിരുകൾ’ ജനുവരി 31ന് പ്രദർശനത്തിന് എത്തുന്നത്.
എസ്. ശരതിന്റെ കഥയക്ക് തിരക്കഥ, സംഭാഷണവും ഒരുക്കിയത് കെ. സജിമോൻ ആണ്. ഛായാഗ്രഹണം: അൻസർ ആഷ് ത്വയിബ്, എഡിറ്റിംഗ്: വിപിൻ മണ്ണൂർ, പശ്ചാത്തല സംഗീതം: റോണി റാഫേൽ, ശബ്ദമിശ്രണം: ബോണി എം ജോയ്, പ്രൊഡക്ഷൻ കണ്ട്രോളർ: സേതു അടൂർ, പ്രൊഡക്ഷൻ മാനേജർ: സജി കോട്ടയം.
ന്യൂസിലൻഡിൽ രാജ്യാന്തര മത്സരങ്ങൾ നടത്തരുതെന്ന് കമൻ്റേറ്ററും ക്രിക്കറ്റ് നിരീക്ഷകനുമയ ഹർഷ ഭോഗ്‌ലെ. ന്യൂസിലൻഡിൽ ഉള്ളത് ചെറിയ ഗ്രൗണ്ടുകളാണെന്നും അവിടെ മത്സരങ്ങൾ നടത്തിയാൽ രസച്ചരട് നഷ്ടമാവുമെന്നും ഹർഷ പറയുന്നു.
“ഈ കാലഘട്ടത്തിലെ ബാറ്റ്സ്മാന്മാർ കായികമായി കരുത്തരാണ്. അത് മാത്രമല്ല, അനായാസമായി സിക്സറുകളടിക്കാൻ നൂതനമായ ക്രിക്കറ്റ് ബാറ്റുകൾ ബാറ്റ്സ്മാന്മാരെ സഹായിക്കുന്നുണ്ട്. ഇത്തരം ചെറിയ ഗ്രൗണ്ടുകളിൽ ക്രിക്കറ്റ് കളിക്കുന്നവർ നാളെ ടിവി സെറ്റുകളിലും ക്രിക്കറ്റ് കളിക്കാൻ ഇടയുണ്ട്. ഈഡൻ പാർക്കിന് പാരമ്പര്യം ഉണ്ടെന്നൊക്കെ എനിക്കരിയാം. വർഷങ്ങളായി ഗ്രൗണ്ട് അങ്ങനെയാണ്. അവർ ഗ്രൗണ്ടിൻ്റെ ആകൃതിയും രൂപവുമൊക്കെ മാറ്റിയിട്ടുണ്ട്.”- ഹർഷ പറയുന്നു.
ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടന്ന ആദ്യ രണ്ട് ഏകദിനങ്ങളിലും ചെറിയ ഗ്രൗണ്ടുകൾ പ്രശ്നമുണ്ടാക്കിയിരുന്നു. എഡ്ജ്ഡ് ആയ പല പന്തുകളും സ്റ്റേഡിയത്തിനു പുറത്ത് പതിക്കുന്ന കാഴ്ചയും കണ്ടിരുന്നു.
രണ്ടാം ടി-20 യില്‍ ഇന്ത്യ ഏഴു വിക്കറ്റിനാണ് വിജയിച്ചത്.ന്യൂസിലാന്‍ഡിന്റെ 133 എന്ന ചെറിയ വിജയലക്ഷ്യം ഇന്ത്യ 15 പന്തുകള്‍ ശേഷിക്കെ മറികടന്നു. കെഎല്‍ രാഹുലും ശ്രേയസ് അയ്യരുമാണ് ഇന്ത്യന്‍ ബാറ്റിംഗിന് കരുത്തായത്. ഓപ്പണറായി ഇറങ്ങിയ രാഹുല്‍ പുറത്താകാതെ രണ്ട് സിക്സും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 50 പന്തില്‍ 57 റണ്‍സ് എടുത്തു. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 2-0 എന്ന നിലയില്‍ ഇന്ത്യ മുന്നിലെത്തി.
ആദ്യ മത്സരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ ജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടിയപ്പോൾ ആറു പന്തുകൾ ബാക്കി നിൽക്കെ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ വിജയിക്കുകയായിരുന്നു. ഇന്ത്യക്കായി ലോകേഷ് രാഹുലും ശ്രേയാസ് അയ്യരും അർധസെഞ്ചുറികൾ നേടി.
വിവാദ ആള്‍ദൈവം നിത്യാനന്ദക്ക് നേരെ ഇന്റര്‍പോള്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ട് പോലും ഇതുവരെ ഇയാള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ തുടരെ തുടരെ ഇയാള്‍ വിഡിയോ പങ്കുവയ്ക്കുന്നുണ്ട്. ഇത് എവിടെ നിന്നാണ് വരുതെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തമിഴ്‌നാട്ടില്‍ വലിയ ചര്‍ച്ചകളാണ് കഴിഞ്ഞ രണ്ടുമാസമായി നടക്കുന്നത്. തമിഴകത്തെ വാര്‍ത്താ മാധ്യമങ്ങള്‍ നിത്യാനന്ദയുടെ ആശ്രമത്തില്‍ നടന്ന കൊടുംക്രൂരതകള്‍ പുറത്തുവിട്ടതോടെ രോഷം പുകയുകയാണ്.
ഇക്കൂട്ടത്തില്‍ ചില ടിവി പുറത്തുവിട്ട അഭിമുഖങ്ങള്‍ രാജ്യത്തെ തന്നെ നടുക്കുന്നതാണ്. ബലാല്‍സംഗങ്ങളും കൊലപാതകങ്ങളും അടക്കം കൊടും ക്രൂരതകളുടെ അരങ്ങാണ് നിത്യാനന്ദയുടെ ആശ്രമമെന്ന് അവിടെ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയ അദ്ദേഹത്തിന്റെ അനുയായികള്‍ വ്യക്തമാക്കുന്നു. എല്ലാ കുറ്റങ്ങള്‍ക്കും നിത്യാനന്ദയ്‌ക്കൊപ്പം നിന്ന വിശ്വസ്ഥര്‍ തന്നെയാണ് ഇപ്പോള്‍ തെളിവുസഹിതം വാര്‍ത്ത പുറത്തുവിടുന്നത്. ഇക്കൂട്ടത്തില്‍ സ്വന്തം മകളുടെ ശവശരീരം ആശ്രമത്തില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന അമ്മയുടെ വാക്കുകള്‍ ക്രൂരതയുടെ ആഴം വ്യക്തമാക്കുന്നു.
2014ലാണ് സംഗീത മരിക്കുന്നത്. അന്നുമുതല്‍ നീതിക്കായി ഈ അമ്മ പോരാടുകയാണ്. ഇതിന് പിന്നാെലയാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍പ്പെട്ട് നിത്യനന്ദ ഒളിവില്‍ പോയിരിക്കുന്നത്. ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിത്യാനന്ദയുടെ പ്രസംഗങ്ങളും ആശ്രമത്തിലെ പ്രവര്‍ത്തനങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ജോലിയാണ് മകള്‍ക്ക് അവര്‍ െകാടുത്തത്. പക്ഷേ പിന്നീട് ഞങ്ങള്‍ക്ക് മനസിലായി അവിടെ നടക്കുന്ന ക്രൂരതകള്‍. ഒരിക്കല്‍ ഞങ്ങള്‍ അവളെ കാണാന്‍ പോയപ്പോള്‍ പത്തോളം പേര്‍ ചേര്‍ന്ന് ഒരു എന്‍ജിനിയറായ പയ്യനെ തല്ലുന്നതാണ് കണ്ടത്. അപ്പോള്‍ അവിടെ നിന്ന മറ്റൊരു പയ്യന്‍ പറഞ്ഞു. അമ്മാ അമ്മയുടെ മകള്‍ക്കും ഇതു തന്നെയാണ് ഇവിടെ അവസ്ഥ. അവളുടെ കാല് നോക്കിയാ മതി അടികൊണ്ട പാടുകള്‍ കാണാമെന്ന്.
ഞാന്‍ നോക്കിയപ്പോള്‍ ശരിയാണ്. അതിക്രൂരമായി മര്‍ദിച്ച പാടുകള്‍ കാണാം. ഇനി ഇവിടെ നില്‍ക്കേണ്ടെന്ന് ഉറപ്പിച്ച് മകളെ ഞാന്‍ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാന്‍ ശ്രമിച്ചു. പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം എനിക്ക് ഫോണ്‍ വന്നു ആശ്രമത്തില്‍ നിന്നും. മകള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചു ആശുപത്രിയിലാണ് വേഗം വരണമെന്ന്. ഒരിക്കലും അവള്‍ക്ക് അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പാണ് എനിക്ക്. ഇത്ര ചെറുപ്പത്തില്‍ എങ്ങനെ അറ്റാക്ക് വരും. ഞാന്‍ ബെംഗളൂരുവില്‍ എത്തിയപ്പോള്‍ അവള്‍ മരിച്ചെന്നാണ് കേള്‍ക്കുന്നത്. ഞാന്‍ ആകെ തളര്‍ന്നു. എനിക്ക് എന്റെ മകളെ വിട്ടുതരാന്‍ ഞാന്‍ പറഞ്ഞു.
അപ്പോള്‍ നിത്യാനന്ദ പറഞ്ഞു. ആശ്രമത്തില്‍ തന്നെ സംസ്‌കരിച്ചാല്‍ മതിയെന്നാണ്. ഞാന്‍ സമ്മതിച്ചില്ല. എനിക്ക് മകളെ െകാണ്ടുപോകണമെന്ന് വാശി പിടിച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുതരാമെന്നായി. അങ്ങനെ ആശ്രമത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രയില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ഞാന്‍ മകളുടെ മൃതദേഹവുമായി നാട്ടിലെത്തി. ഇതൊരു മരണമാണെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അവര്‍ എന്റെ കുഞ്ഞിനെ കൊന്നതാണെന്ന് ഉറപ്പായിരുന്നു. അങ്ങനെ ഞാന്‍ പരാതി നല്‍കി. മൃതദേഹം വീണ്ടും റീ പോസ്റ്റുമോര്‍ട്ടം ചെയ്തു. അപ്പോഴാണ് നടുങ്ങിയത്. മകളുടെ ശരീരത്തില്‍ ആന്തരികാ അവയവങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. തലച്ചോറ് പോലും. ഇതെല്ലാം എടുത്തുമാറ്റിയ ശേഷമാണ് അവര്‍ മകളുടെ മൃതദേഹം തന്നുവിട്ടത്. ‘ ഝാന്‍സി റാണി അഭിമുഖത്തില്‍ പറഞ്ഞു.
നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തിയ അമ്മ ഭാരവാഹികളായ ഇടവേള ബാബുവും ബാബുരാജും പറയുന്നതിങ്ങനെ.. നിര്‍മാതാക്കളുടെ നിലപാട് വളരെ മോശമായി പോയെന്ന് നടന്‍ ബാബുരാജ് പറയുന്നു. ഒരാളെ ടോര്‍ച്ചര്‍ ചെയ്യാവുന്നതിലധികം ടോര്‍ച്ചര്‍ ചെയ്തു കഴിഞ്ഞു. അവന്‍ സിനിമ ചെയ്യാതെ വീട്ടിലിരിക്കുകയാണെന്നും ബാബുരാജ് പറഞ്ഞു.
പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാമെന്നു കരുതിയാണ് മുന്‍കൈ എടുത്ത് ഷെയ്ന്‍ നിഗമിനെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചത്. എന്നാല്‍ അത് കഴിഞ്ഞതിനുശേഷം നിര്‍മാതാക്കള്‍ വാക്ക് മാറ്റിയത് ശരിയായില്ല. ഒരു കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. അതൊരുവിധത്തില്‍ നല്‍കാനാകില്ല. ഇപ്പോഴും സിനിമയില്‍ അഭിനയിച്ചതിന്റെ തുക ഷെയ്‌ന് ലഭിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് ഇത്രയും വലിയ നഷ്ടപരിഹാരം നല്‍കണം എന്നുപറയുക. നഷ്ടപരിഹാരം നല്‍കിയതിനുശേഷമേ സിനിമ ഇറക്കൂവെന്നു പറയുന്നതിലെ ന്യായമെന്താണെന്നും ബാബുരാജ് പറഞ്ഞു.
അമ്മയും നിര്‍മാതാക്കളുടെ സംഘടനയും ഇതുവരെ നല്ല രീതിയിലാണ് മുന്നോട്ട് പോയതെന്ന് ഇടവേള ബാബു പറഞ്ഞു. ഈ വിഷയത്തില്‍ ഞങ്ങള്‍ അവനൊപ്പം തന്നെയാണ്. എല്ലാ നിര്‍മാതാക്കള്‍ക്കും അവനോട് പ്രശ്‌നമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. മറ്റ് നിര്‍മാതാക്കള്‍ പുതിയ സിനിമയ്ക്കായി അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്. അപ്പോള്‍ പ്രശ്‌നമുണ്ടാക്കുന്ന നിര്‍മാതാക്കള്‍ക്ക് മാത്രമേ ഷെയ്‌നുമായി പ്രശ്‌നമുള്ളൂ.
സിനിമ കഴിഞ്ഞിട്ട് ഷെയ്‌നിനു നല്‍കാനുള്ള ബാക്കി തുക നല്‍കിയാല്‍ മതിയെന്നു വരെ പറഞ്ഞു. എന്നിട്ടും അവര്‍ ഒട്ടും യോജിക്കാന്‍ കഴിയാത്ത നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടത്. ഇനി എക്‌സിക്യൂട്ട് യോഗം നടത്തി തുടര്‍നടപടിയെടുക്കുമെന്നും ഇടവേള ബാബു വ്യക്തമാക്കി. അവന് കിട്ടാവുന്ന ശിക്ഷ കിട്ടി കഴിഞ്ഞു. ഇത്രയും ദിവസം അവന്‍ പടം ഇല്ലാതെ വെറുതെയിരിക്കുകയാണ്. പലതും പറഞ്ഞ് അവനെ മാനസികമായി തളര്‍ത്തി. ഇത് മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ ഷെയ്‌നെ കൊണ്ട് ഡബ്ബ് ചെയ്യിക്കില്ലായിരുന്നുവെന്നും ഇടവേള ബാബു
പതിനൊന്ന് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ വഴിക്കടവിൽ ആണ് കൈകുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിലായത്. കണ്ണൂർ ഇരിട്ടി ഇയ്യംകുന്ന് സ്വദേശി ചേലക്കുന്നൻ ജിനീഷ്(31), വഴിക്കടവ് വള്ളിക്കാട് വെട്ടിപറമ്പിൽ ലിസ(23) എന്നിവരെ ആണ് വഴിക്കടവ് പോലീസ് പിടികൂടിയത്. 11 മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ ഉപേക്ഷിച്ചാണ് മൊബൈൽ ഫോണിലൂടെ ഒരാഴ്ച മുമ്പ് മാത്രം പരിചയപ്പെട്ട ബസ് കണ്ടക്‌ടറുടെ കൂടെ യുവതി ഒളിച്ചോടിയത്.
ലിസയുടെ ഭർത്താവിന്റെ പരാതിയിലാണ് കണ്ണൂർ ഇരിട്ടിയിൽ വെച്ച് ലിസയെയും കാമുകൻ ജിനീഷിനെയും പൊലീസ് പിടികൂടുന്നത്. മമ്പാട് സ്വകാര‍്യ കമ്പനിയിലെ അക്കൗണ്ടന്‍റായ ലിസ, ജിനീഷ് കണ്ടക്ടറായ വഴിക്കടവ്-കോഴിക്കോട് ബസിലാണ് സ്ഥിരമായി യാത്ര ചെയ്തിരുന്നത്. യുവതിയെ കാണാതായതിനെ തുടര്‍ന്ന് വഴിക്കടവ് സ്വദേശിയായ ഭർത്താവ് ഈ മാസം 24 ന് പൊലീസില്‍ പരാതി നൽകുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയുന്നത്. കൈ കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരം ഇരുവർക്കുമെതിരെ ജാമ‍്യമില്ല വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
തിരുവനന്തപുരം∙ സസ്പെന്‍ഷനില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിലാണ് ശ്രീറാം സസ്പെന്‍ഷനിലായത്. കേസില്‍ ഇതുവരെ പൊലീസ് കുറ്റപത്രം നല്‍കാത്ത സാഹചര്യത്തിലാണു ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ ഉദ്യോഗസ്ഥ സമിതി മുഖ്യമന്ത്രി പിണറായി വിജയനു ശുപാർശ നൽകിയത്.
എഫ്ഐആറിന്‍റെ അടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനെ ആറുമാസം മാത്രമേ സസ്പെന്‍ഷനില്‍ നിര്‍ത്താന്‍ കഴിയൂ. കുറ്റപത്രത്തില്‍ പേരുണ്ടെങ്കില്‍ സസ്പെന്‍ഷന്‍ റദ്ദാക്കാന്‍ കഴിയില്ലെന്നാണു ചട്ടം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മൂന്നിനു രാത്രിയാണ് ബഷീര്‍ തിരുവനന്തപുരത്ത് കാറിടിച്ച് കൊല്ലപ്പെടുന്നത്.
അബുദാബി∙ ജീവിത ശൈലി രോഗങ്ങളെ ഓടി തോൽപിക്കാൻ ആഹ്വാനം ചെയ്ത് മലയാളി യുവാവിന്റെ ഓട്ടം കടൽകടന്നു. ബാംഗ്ലൂരിലെ ഐടി കമ്പനിയിൽ മാർക്കറ്റിങ് ലീഡറായി ജോലി ചെയ്യുന്ന കണ്ണൂർ കല്യാശേരി സ്വദേശി ആകാശ് നമ്പ്യാരാണ് ജനങ്ങളെ ബോധവൽകരിക്കാനായി ഓടിക്കൊണ്ടിരിക്കുന്നത്. അബുദാബി കോർണിഷിൽനിന്ന് 25ന് പുലർച്ചെ 5.30ന് ആരംഭിച്ച ഓട്ടം ദുബായ് ഇബ്ൻ ബത്തൂത്ത മാളിൽ 26ന് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ രാവിലെ 10ന് അവസാനിപ്പിക്കുമ്പോൾ 118 കിലോമീറ്റർ പിന്നിട്ടിരുന്നു. ഇത്രയും ദൂരം പിന്നിടാൻ ആകാശ് ഓടിയത് 27 മണിക്കൂർ. ഇതാദ്യമായാണ് അബുദാബിയിൽനിന്ന് ദുബായിലേക്ക് ഒരു മലയാളി യുവാവ് തനിച്ച് ഓടിയതെന്നാണ് സൂചന. നേരത്തെ സ്വദേശി യുവാവ് അധികൃതരുടെ പിന്തുണയോടെ ദുബായിൽനിന്ന് അബുദാബിയിലേക്ക് ഓടിയത് 2 ദിവസമെടുത്തായിരുന്നു.
പ്രമേഹം, അർബുദം, ഹൃദ്രോഗം, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങളും അവ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും മനസിലാക്കി ദിവസത്തിൽ ശരാശരി 30 മിനിറ്റെങ്കിലും ഓടി കായികക്ഷമത നിലനിർത്താനാണ് ആകാഷ് ജനങ്ങളോട് ആഹ്വാനം ചെയ്യുന്നത്. ക്ലീൻ, ഗ്രീൻ ആൻഡ് ഫിറ്റ് എന്നതായിരുന്നു പ്രമേയത്തിലുള്ള ഓട്ടം നടനും നിർമാതാവും സൂപ്പർമോഡലും ഫിറ്റ്നസ് പ്രമോട്ടറുമായ മിലിന്ദ് സോമൻ യാത്ര ഓൺലൈനിലൂടെ ഫ്ളാഗ് ഓഫ് ചെയ്തു.

നഗ്നപാദത്തോടെയാണ് ഓടിക്കൊണ്ടിരുന്നത്. എന്നാൽ അബുദാബി–ദുബായ് ഹൈവേയിൽ 3 മണിക്കൂർ പിന്നിട്ടപ്പോൾ യാത്ര ദുഷ്കരമായി. തുടർന്ന് സോക്സിന് സമാനമായ വൈബ്രം ധരിച്ചായിരുന്നു ഓട്ടം. ചെരിപ്പിടാത്ത അനുഭവം തന്നെ ലഭിക്കുന്നതാണ് വൈബ്രം തിരഞ്ഞെടുക്കാൻ കാരണം. ശരീരത്തിന് ആയാസം ലഭിക്കുന്നതും നഗ്നപാദ ഓട്ടമാണെന്ന് അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു.ഗതാഗതക്കുരുക്കില്ലാത്ത സമയങ്ങളിൽ കൂടുതൽ വേഗത്തിലും അല്ലാത്ത സമയങ്ങളിൽ ശരാശരി വേഗത്തിലുമായിരുന്നു ഓട്ടം. മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ പോകുന്ന അബുദാബി–ദുബായ് അതിവേഗ പാതയിൽ രാപ്പകൽ ഒറ്റയ്ക്ക് ഓടുക എന്നതിലുപരി അന്തരീക്ഷത്തിലെ ശക്തമായ കാറ്റും അതിവേഗത്തിൽ ചീറിപ്പായുന്ന വാഹനങ്ങളുടെ കാറ്റുംകൂടിയായപ്പോൾ പറന്നുപോകുമോ എന്നുവരെ തോന്നി. ഇതുതന്നെയായിരുന്നു വെല്ലുവിളി.

അപരിചിതമായ സ്ഥലത്ത് ഒറ്റയ്ക്കുള്ള ഓട്ടത്തിന് ആത്മവിശ്വാസം തന്നെയായിരുന്നു കൂട്ട്. തനിച്ച് ഓടുന്നത് കണ്ട് പലരും വാഹനം നിർത്തി ലിഫ്റ്റും ഭക്ഷണവും വാഗ്ദാനം ചെയ്തിരുന്നു. ഓട്ടത്തിനിടെ 4 തവണ തന്നെ കണ്ട ഒരു പാക്കിസ്ഥാനി ഡ്രൈവർ ദുബായിൽ ആക്കിത്തരാമെന്ന് പറഞ്ഞു നിർബന്ധിച്ചിരുന്നു. പൈസയില്ലാതെ ദുബായിലേക്ക് നടന്നുപോകുകയാണെന്ന് കരുതിയായിരുന്നു വാഗ്ദാനം. ലക്ഷ്യം അറിയിച്ചതോടെ കുടിവെള്ളം സമ്മാനിച്ച് സ്നേഹത്തോടെ യാത്ര പറഞ്ഞു.കണ്ണൂരിൽ എൻജിനീയറിങിനുശേഷം ബാംഗ്ലൂരിൽ എംബിഎ ചെയ്ത പിന്നീട് അവിടത്തന്നെ ജോലി നോക്കുന്ന ആകാശ് അതിനിടയിലും ജനസേവനത്തിനായി സമയം കണ്ടെത്തുന്നു. കഠിനാധ്വാനം ചെയ്യുന്നവരാണ് ഗൾഫിലെ പ്രവാസികൾ. പക്ഷേ, സ്വന്തം ആരോഗ്യം മറന്ന് കഠിനാധ്വാനം ചെയ്യുന്നതിനോട് ആകാശിന് വിയോജിപ്പുണ്ട്. ആരോഗ്യത്തിന് വലിയ പ്രാധാന്യം കൊടുക്കാത്ത ഗൾഫിലെ പ്രവാസികളെ ബോധവൽകരിക്കാനാണ് ഓട്ടത്തിന് യുഎഇ തിരഞ്ഞെടുക്കാൻ കാരണമെന്നും പറഞ്ഞു. പുകവലി, മദ്യപാനം, അമിത ഭക്ഷണം, സാങ്കേതികവിദ്യ എന്നിവയുടെ അമിത ഉപയോഗം വരുത്തുന്ന പ്രശ്നങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും മടി കാരണം അവയിൽനിന്ന് മോചനം തേടാത്തവരാണ് മലയാളികൾ. ഇത്തരക്കാർ വ്യായാമത്തിനായി ദിവസേന അര മണിക്കൂർ മാറ്റിവച്ചാൽ ആരോഗ്യം വീണ്ടെടുക്കാവുന്നതാണെന്നും പറഞ്ഞു.

ദീർഘദൂര ഓട്ടത്തിൽ വെള്ളം, ഉണങ്ങിയ പഴങ്ങൾ, ചോക്കലേറ്റ് എന്നിവയായിരുന്നു ഭക്ഷണം. ആദ്യ 40 കിലോമീറ്റർ പിന്നിട്ട ശേഷം ഷഹാമയിൽ ഒരു മണിക്കൂർ വിശ്രമിച്ചു. പിന്നീട് സംഹ, ഗന്തൂത്ത്, ലാസ്റ്റ് എക്സിറ്റ് എന്നിവിടങ്ങളിൽ അൽപം വിശ്രമം എടുത്തിരുന്നു. ബെയർഫൂട്ട് മല്ലു എന്ന നാമത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ അറിയപ്പെടുന്ന ആകാശ് ഇന്ത്യയിലെ ഒട്ടുമിക്ക മാരത്തണിലും പങ്കെടുത്തിട്ടുണ്ട്. നഗരങ്ങളിൽനിന്ന് നഗരങ്ങളിലേക്കുള്ള ആറാമത് ഓട്ടമാണിത്. ബാംഗ്ലൂരിൽനിന്ന് മൈസൂരിലേക്ക് 140 കിലോമീറ്റർ ദൂരം 2 ദിവസംകൊണ്ട് പൂർത്തിയാക്കിയതാണ് ആദ്യ ദീർഘദൂര ഓട്ടം. പിന്നീട് ഗോവയിൽനിന്ന് ഗോകർണയിലേക്ക് 145 കിലോമീറ്ററും ഹിമാചൽപ്രദേശിലെ പുനയിൽനിന്ന് ധർമശാലയിലേക്ക് 125 കിലോമീറ്ററും പോണ്ടിച്ചേരിയിൽനിന്ന് ചെന്നൈയിലേക്ക് 150 കിലോമീറ്ററും കൊളംബോയിൽനിന്ന് പുനവതൂനയിലേക്ക് 120 കിലോമീറ്റർ ഓടിത്തീർത്തിരുന്നു.
വർഷാവസാനത്തിൽ ഓടി പുതുവർഷം ആഘോഷിക്കുന്ന രീതിയാണ്. യുഎഇയിലെ കാലാവസ്ഥയും റിപ്പബ്ലിക് ദിനവും കണക്കിലെടുത്താണ് ഈ ദിവസം തിരഞ്ഞെടുത്തതെന്നും പറഞ്ഞു. ഓട്ടത്തിനിടെ വിവാഹക്കാര്യം ആലോചിച്ചില്ല, കൂടെ ഓടാൻ തോന്നുവരെ കിട്ടുന്നതുവരെ അതങ്ങനെതന്നെ തുടരുമെന്ന് 30കാരൻ വ്യക്തമാക്കി. കുട്ടിക്കാലത്ത് ഓട്ടം ഇഷ്ടമല്ലാതിരുന്ന ആകാശ് പിന്നീട് മിലിന്ദ് സോമനിൽ ആകൃഷ്ടനായാണ് ഓടാൻ തുടങ്ങിയത്. ഇന്ന് ലോകം മുഴുവൻ ഓടിക്കൊണ്ടിരിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനുവേണ്ടിയാണ്. എന്നാൽ തുടങ്ങാലേ, റെഡി… സ്റ്റഡി… ഗോ.