ബിജെപിയെ നയിക്കാന്‍ ഇനി ജെപി നദ്ദ. ബിജെപി ദേശീയ അധ്യക്ഷനായി നദ്ദയെ തെരഞ്ഞെടുത്തു. ബിജെപിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് അദ്ദേഹം അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി പദവിയിലേക്ക് അമിത് ഷാ മാറിയ പശ്ചാത്തലത്തിലാണ് പുതിയ അധ്യക്ഷനായി നദ്ദയെ തെരഞ്ഞെടുത്തത്. പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ജനുവരി 22ന് ബിജെപി ആസ്ഥാനത്തുവെച്ച് നടക്കുന്ന ചടങ്ങിലാകും നദ്ദ അദ്ധ്യക്ഷ സ്ഥാനമേല്‍ക്കുക.
ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവാണ് ജെ.പി നദ്ദ. ഒന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്ന അദ്ദേഹം മുന്‍പ് യുവ മോര്‍ച്ചയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തല ഉയര്‍ത്തി നില്‍ക്കുന്ന ഗജരാജവീരന്മാരോട് ആരാധനയും ഇഷ്ടവുമൊക്കെ ഏറെയുണ്ട് പലര്‍ക്കും. ഇത്തരത്തില്‍ ആനപ്രേമികള്‍ ധാരാളമുള്ളതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും നാട്ടില്‍ പഞ്ഞമില്ല. ആനകളുടെ രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്.
തുമ്പിക്കൈകൊണ്ട് ചക്ക പറിച്ച് കഴിക്കുന്ന ആനയും മാമ്പഴം പറിക്കാന്‍ മതിലു ചാടിക്കടന്ന ആനയുമെല്ലാം അടുത്തിടെ സൈബര്‍ലോകത്ത് ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരു ആനയുടെയും ആനപാപ്പാന്റെയും സ്‌നേഹപ്രകടനമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരേ ഇലയില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ആനയും പാപ്പാനുമാണ് വീഡിയോയിലെ താരങ്ങള്‍.
ആനയുടെ സമീപത്തിരുന്ന് പൊതിച്ചോറ് കഴിക്കുകയായിരുന്നു പാപ്പാന്‍. ആനയ്ക്ക് കഴിക്കാന്‍ ആവശ്യമായ ഓല സമീപത്തുണ്ടെങ്കിലും ഗജരാജവീരന്‍ അതൊന്നും കാര്യമാക്കുന്നില്ല. പാപ്പാന്‍ ഇലപ്പൊതിയില്‍ നിന്നും ഒരു ഉരുള ചോറ് കഴിക്കുമ്പോള്‍ ആനയും അതേ പൊതിച്ചോറില്‍ നിന്നും അല്‍പം കഴിക്കുന്നു. വ്യത്യസ്തവും മനോഹരവുമായ സൗഹൃദം നിറഞ്ഞ ഈ സ്‌നേഹക്കാഴ്ച സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്.
നടന്‍ ജയസൂര്യ മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നത് വിനയന്‍ സംവിധാനം ചെയ്ത ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍’ എന്ന ചിത്രത്തിലാണ്. കാവ്യ മാധവന്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍, ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍’ സിനിമയില്‍ നായകവേഷം ചെയ്യേണ്ടിയിരുന്നത് ജയസൂര്യ ആയിരുന്നില്ലെന്ന് സംവിധായകന്‍ വിനയന്‍ പറയുന്നു.മറ്റൊരു സൂപ്പര്‍ താരത്തെയാണ് ആദ്യം നായകവേഷത്തില്‍ പരിഗണിച്ചതെന്നും എന്നാല്‍, പിന്നീട് ജയസൂര്യയിലേക്ക് എത്തുകയായിരുന്നെന്നും വിനയന്‍ പറഞ്ഞു.
ഊമപ്പെണ്ണിന് ഉരിയാടാപയ്യനില്‍ നായകനാക്കാനിരുന്നത് ദിലീപിനെ ആയിരുന്നു. എന്നാല്‍ ഡേറ്റില്‍ വന്ന ക്ലാഷ് ജയസൂര്യയ്ക്ക് ഗുണമായി മാറുകയായിരുന്നു. സിനിമയിലെ ചെറിയ റോളുകളില്‍ മാത്രം അഭിനയിച്ചു കൊണ്ടിരുന്ന ജയസൂര്യ ‘ ഊമപ്പെണ്ണിന് ഉരിയാടാപ്പയന്‍’ എന്ന ചിത്രത്തിലൂടെയാണ് നായകപദവിയതിലെത്തിയത്. ചിത്രം വലിയ സാമ്ബത്തിക വിജയം നേടുകയും ചെയ്തു. ദീലിപ് എന്ന നടനെ നായകനാക്കി എട്ടോളം സിനിമകള്‍ ചെയ്തു വരുന്ന സമയത്താണ് ‘ ഊമപ്പെണ്ണിന് ഉരിയാടാപ്പയന്‍’ എന്ന ചിത്രത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ വരുന്നത്. പക്ഷെ, ദിലീപിന്റെ ഡേറ്റുമായി ക്ലാഷായി. അങ്ങനെയാണ് നിര്‍മാതാവിനോട് പുതുമുഖത്തെ വച്ച് ചെയാതാലോ എന്ന് ചോദിക്കുന്നത്.
നിര്‍മ്മാതാവ് അതിന് സമ്മതം മൂളി. തുടര്‍ന്ന് അത് ജയസൂര്യയിലെത്തുകയായിരുന്നു. മകന്‍ വിഷ്ണുവും തന്റെ ഭാര്യയും ചേര്‍ന്നാണ് ജയസൂര്യയെക്കുറിച്ച് തന്നോട് പറയുന്നത്. അന്ന് ജയസൂര്യ ടിവിയിലൊക്കെ പരിപാടി അവതരിപ്പിച്ച് നടക്കുന്ന സമയമാണ് . കുറിച്ച് സിനിമകളിലൊക്കെ മുഖം കാണിച്ചിട്ടുണ്ട്. ആദ്യമായാണ് ബിഗ് സ്‌ക്രീനിലെത്തുന്നത്. അതും വലിയ നായകനായി വിനയന്‍ പറഞ്ഞു. ചിത്രത്തില്‍ ഡയലോഗ് ഇല്ലായിരുന്നു സാധാരണ നടന്മാരൊക്കെ ഡയലോഗ് കൊണ്ടാണ് പിടിച്ചു നില്‍ക്കുന്നത്. എന്നാല്‍ ചിത്രം വലിയ ഹിറ്റാകുകയും ആറുമാസം കൊണ്ട് ജയന്‍ വലിയ നടനായി മാറുകയും ചെയ്തു .. വിനയന്‍ പറയുന്നു .
പ്ലസ് വണ്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ച സംഭവത്തില്‍ ദുരൂഹത. ദന്തേവാഡയിലെ പാട്ടറാസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനായാണ് കുഞ്ഞിന് ജന്മം നല്‍കിയത്.. റായ്പൂര്‍ ആണ് സംഭവം. കുഞ്ഞ് പ്രസവത്തിനിടെ മരിച്ചതായി ഡെപ്യൂട്ടി കളക്ടര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുട്ടി പ്രസവിക്കുമ്പോള്‍ ഹോസ്റ്റല്‍ സൂപ്രണ്ട് സമീപത്തുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം അധികൃതരെ അറിയിക്കാന്‍ ഇവര്‍ തയ്യാറായില്ല.
പ്രസവത്തിന് പിന്നാലെ പെണ്‍കുട്ടിയെ ഇവര്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ സ്ഥാനത്ത് സൂപ്രണ്ടിന്റെ ഭര്‍ത്താവിന്റെ പേരാണ് ആശുപത്രിയില്‍ നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു. ഗ്രാമത്തിലെ ഒരു യുവാവുമായി രണ്ടുവര്‍ഷമായി വിദ്യാര്‍ഥിനിക്ക് ബന്ധമുള്ളതായാണ് വിവരം.
ഇന്ത്യക്കാരിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കണ്ടെത്തി. ചിക്കാഗോയിലെ ലൊയോള യൂണിവേഴ്‌സിറ്റിയില്‍ എംബിഎ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 34 കാരി സുറീല്‍ ദബാവാല എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
യുവതിയെ കഴിഞ്ഞ ഡിസംബര്‍ 30 മുതല്‍ കാണാനില്ലായിരുന്നു. തുണികൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ചിക്കാഗോയിലെ ഗാര്‍ഫീല്‍ഡ് പാര്‍ക്കിലാണ് കാറുണ്ടായിരുന്നത്. താമസിച്ചിരുന്ന വീടിന്റെ സമീപത്താണ് ഈ പാര്‍ക്ക്.
കൊല ചെയ്യപ്പെട്ട പരിക്കുകളൊന്നും ശരീരത്തിലുണ്ടായിരുന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഹൃദയാഘാതമാണോ മരണകാരണമെന്ന് സംശയമുണ്ട്. എന്നാല്‍, എങ്ങനെ കാറിന്റെ ഡിക്കിയിലെത്തി എന്നത് സംശയകരമാണ്. പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ആരംഭിച്ചു.
റാന്നിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട പുത്തൻ കാറിൽ കല്ലെടുത്ത് കുത്തിവരച്ച് നശിപ്പിച്ച് പുരോഹിതൻ. കോന്നി ആനക്കല്ലുക്കൽ ഷേർലി ജോഷ്വായുടെ പുത്തൻ കാറിലാണ് മലങ്കര കത്തോലിക്കാ സഭാ പുരോഹിതൻ ഫാ മാത്യൂ കുത്തിവരച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കാറുടമ പുരോഹിതനെതിരെ കോന്നി പോലീസിൽ പരാതി നൽകി. ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് സഭ കുടുംബത്തെ സമീപിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പയ്യനാമണ്ണിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഷേർലിയും കുടുംബവും. തിങ്കളാഴ്ച നടക്കുന്ന മകൻ ജോജോയുടെ വിവാഹം ആവശ്യത്തിനായിരുന്നു പുതിയ കാർ വാങ്ങിയത്. പയ്യനാമണ്ണിൽ റാസയിൽ പങ്കെടുക്കാനെത്തിയ പുരോഹിതനും ഇവരുടെ ബന്ധുവീട്ടിന്‍റെ മുറ്റത്ത് കാർ പാർക്ക് ചെയ്തു. റാസക്ക് ശേഷം വാഹനം എടുക്കാൻ ബുദ്ധിമുട്ടിയതിൽ പ്രകോപിതനായാണ് പുരോഹിതൻ കാറിൽ കുത്തിവരച്ചെന്നാണ് കരുതുന്നത്.
![]()
നശിപ്പിക്കപ്പെട്ട കാറിന് പകരം അതേ മോഡൽ പുതിയ കാർ വാങ്ങി നൽകാമെന്നും വിവാഹ ആവശ്യത്തിന് മറ്റൊരു കാർ വിട്ടുനൽകാമെന്നും പത്തനംതിട്ട മലങ്കര കത്തോലിക്കാ സഭാ ബിഷപ്പ് ഉറപ്പ് നൽകി. നശിപ്പിക്കപ്പെട്ട കാർ സഭക്ക് നൽകും. സമൂഹ്യമാധ്യമങ്ങളിലെ ദൃശ്യങ്ങൾ മാറ്റണമെന്നും ഇവരോട് ആവശ്യപ്പെട്ടു.
റോയ് പാനികുളം
കൊച്ചി : മലയാള സിനിമ നടനും , അധ്യാപകനും , നാടക നടനുമായ ആന്റണി പാലയ്ക്കന്‍ ( ആന്‍സന്‍-72 ) അന്തരിച്ചു . സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് ഓച്ചന്തുരുത്ത് കുരിശിങ്കല്‍ പളളിയില്‍ വച്ച് നടക്കുന്നതായിരിക്കും . ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷനിലെ അംഗമായ ജൂഡ് പാലിക്കന്റെയും , സിനി ജൂഡിന്റയും സഹോദരനാണ് ആന്റണി പാലയ്ക്കന്‍. കുറച്ചു നാളുകളായി രോഗബാധിതനായിരുന്നു പരേതന്‍ . ഓച്ചന്തുരുത്ത് വൈഎഫ്എ , കൊച്ചിന്‍ നാടക വേദി , കൊച്ചിന്‍ നീലിമ തുടങ്ങിയ നാടക സംഘങ്ങളില്‍ സജീവമായിരുന്നു ആന്റണി പാലയ്ക്കന്‍.

മഹാരാജാസ് കോളജ് ആര്‍ട്ട്സ് ക്ലബ് സെക്രട്ടറിയായിരിക്കെ , സഹപാഠിയായിരുന്ന നടന്‍ മമ്മൂട്ടിയുമായി ആരംഭിച്ച ചങ്ങാത്തം അവസാന നാള്‍വരെ തുടര്‍ന്നു . അസുഖ ബാധിതനായ പാലയ്ക്കനെ കാണാന്‍ മമ്മൂട്ടി ഓച്ചന്തുരുത്തിലെ സിസി കോട്ടേജില്‍ എത്തിയിരുന്നു. ലേലം സിനിമയില്‍ ക്രൂഷ്ചേവ് കുഞ്ഞച്ചനായി വേഷമിട്ടത് ഏറെ ശ്രദ്ധ നേടിയിരുന്നു . ലേലം കൂടാതെ ഒട്ടേറെ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ ആന്റണി പാലയ്ക്കന്‍ തിളങ്ങിയിട്ടുണ്ട്.

മഹാരാജസിലെ പഠന കാലത്ത് വൈഎഫ്എ അവതരിപ്പിച്ച പിഎന്‍ പ്രസന്നന്റെ സബര്‍മതി എന്ന നാടകം സംവിധാനം ചെയ്തത് ആന്റണി പാലയ്ക്കനായിരുന്നു. കലക്ടറായിരുന്ന കെ ആര്‍ വിശ്വംഭരനും പാലയ്ക്കനൊപ്പം വൈഎഫ്എ നാടകങ്ങളില്‍ സജീവമായിരുന്നു. ഓച്ചന്തുരുത്ത് സെന്റ് പീറ്റേഴ്സ് എല്‍പി സ്‌കൂളിലെ മുന്‍ അറബി അധ്യാപകനായിരുന്നു ആന്റണി പാലയ്ക്കന്‍ . ഭാര്യ റീറ്റ. മക്കള്‍ : ആര്‍തര്‍ , ആല്‍ഡ്രസ് , അനീറ്റ. മരുമക്കള്‍ : ടിറ്റി, റിങ്കു, ജോവിന്‍.
മൂന്ന് ദിവസം മുമ്പ് കാണാതായ അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹപ്രവര്‍ത്തകനായ അധ്യാപകന്‍ പൊലീസ് കസ്റ്റഡിയില്‍. മിയാപദവ് ചന്ദ്രകൃപയിലെ എ ചന്ദ്രശേഖറിന്റെ ഭാര്യ ബി കെ രൂപശ്രീയെ ആണ് കുമ്പള കോയിപ്പാടി കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇവരുമായി ഏറെ അടുപ്പം ഉണ്ടായിരുന്ന സഹപ്രവര്‍ത്തകകനായ അദ്ധ്യാപകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അധ്യാപികയെ കാണാതായ ദിവസം ഈ അധ്യാപകനും കൂടെ ഉണ്ടായിരുന്നു. കസ്റ്റഡിയിലുള്ള അധ്യാപകനടക്കം രൂപശ്രീയുമായി അടുപ്പം ഉള്ളവരെ എല്ലാം പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. മഞ്ചേശ്വരം മിയാപദവ് സ്‌കൂളിലെ അധ്യാപികയായിരുന്ന രൂപശ്രീയെ ഈ മാസം 16 തിയ്യതി മുതൽ സ്കൂളിൽ നിന്നും കാണാതായിരുന്നു. രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരവെ ആണ് കടപ്പുറത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കടപ്പുറത്ത് നിന്നും മത്സ്യതൊഴിലാളികളാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ സ്കൂട്ടര്‍ ഹൊസങ്കടിയില്‍ നിന്നും രണ്ട് കിലമീറ്റര്‍ അകലെ ദുര്‍ഗപള്ളത്തെ റോഡില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം മൃതദേഹം കണ്ടെത്തിയ ശേഷവും രൂപശ്രീയുടെ കയ്യിലുണ്ടായിരുന്ന ഫോണുകളിലൊന്നില്‍ ബെല്ലടിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. മുങ്ങിമരണമെന്നാണ് പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ രൂപശ്രീയുടെ മരണം കൊലപാതകമെന്നാണ് ബന്ധുക്ക ആരോപിക്കുന്നത്. രൂപശ്രീയുടെ മൃതദേഹം സംസ്കരിച്ചു.
ജീവിതത്തില്‍ വലിയ അസ്വസ്ഥതകളിലൂടെയും മാനസിക സമ്മര്‍ദങ്ങളിലൂടെയും താന്‍ കടന്നുപോയതിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാര്‍. മാനസികമായി ഏറെ പിരിമുറുക്കം അനുഭവിച്ച ഒരു സമയമുണ്ടായിരുന്നെന്നും ആത്മഹത്യ ചെയ്യാന്‍ നോക്കിയിട്ടുണ്ടെന്നും പ്രവീണ്‍ കുമാര്‍ വെളിപ്പെടുത്തി. മാനസിക സമ്മര്‍ദങ്ങളെ താന്‍ അതിജീവിച്ചതു എങ്ങനെയാണെന്ന് പ്രമുഖ ദേശിയ മാധ്യമത്തോടാണ് അദ്ദേഹം ഈ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.
“മീററ്റില്‍ താമസിക്കുമ്പോള്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ജീവനൊടുക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. നല്ല തണുപ്പുള്ള ഒരു ദിവസം അതിരാവിലെ ഞാന്‍ നേരത്തെ എഴുന്നേറ്റു. മഫ്‌ളര്‍ ധരിച്ച് കാറില്‍ പുറത്തേക്ക് പോയി. തോക്ക് കയ്യില്‍ എടുത്തിരുന്നു. ഹരിദ്വാറിലേക്കുള്ള ഒരു ഹൈവേയില്‍ കാര്‍ നിര്‍ത്തി. വല്ലാത്തൊരു ഒറ്റപ്പെടല്‍ തോന്നിയ നിമിഷങ്ങളായിരുന്നു അത്. കയ്യിലുണ്ടായിരുന്ന തോക്ക് ഞാന്‍ എന്നിലേക്ക് ചേര്‍ത്തുപിടിച്ചു. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് എനിക്ക് വ്യക്തമല്ലായിരുന്നു. ജീവിതം അവസാനിപ്പിക്കാന്‍ എനിക്ക് തോന്നി. എന്നാല്‍, അപ്പോഴാണ് കാറില്‍ സൂക്ഷിച്ചിരുന്ന മക്കളുടെ ഫൊട്ടോ കണ്ടത്. മക്കളെ ഇവിടെ തനിച്ചാക്കി ഞാന്‍ പോകുന്നത് എങ്ങനെ എന്ന് എനിക്ക് തോന്നി. എന്റെ നിഷ്‌കളങ്കരായ മക്കളോട് ഞാന്‍ ഇത് ചെയ്യാന്‍ പാടില്ല എന്നും മനസ്സില്‍ പറഞ്ഞു” പ്രവീണ്‍ കുമാര്‍ പങ്കുവച്ചു.
മദ്യലഹരിയിൽ അയൽവാസിയെയും മകനെയും മർദിച്ചെന്ന ആരോപണത്തെ തുടർന്ന് ഏതാനും മാസങ്ങൾക്ക് മുൻപ് നിരവധി വിമർശനങ്ങൾ കേട്ട താരമാണ് പ്രവീൺ കുമാർ. അയൽവാസിയെയും അയാളുടെ ഏഴ് വയസുള്ള മകനെയും പ്രവീൺ കുമാർ ക്രൂരമായി മർദിച്ചെന്നായിരുന്നു പരാതി. നേരത്തെയും പ്രവീൺ കുമാറിനെതിരെ സമാന ആരോപണങ്ങൾ ഉയർന്നിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി 68 ഏകദിനങ്ങളും ആറ് ടെസ്റ്റ് മത്സരങ്ങളും പ്രവീണ്‍ കുമാര്‍ കളിച്ചിട്ടുണ്ട്. 68 ഏകദിനങ്ങളില്‍ നിന്നായി 77 വിക്കറ്റുകളാണ് പ്രവീണ്‍ കുമാര്‍ നേടിയിട്ടുള്ളത്.
കേരളത്തില്‍ ലൗ ജിഹാദ് സജീവമാണെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ. സഭയുടെ പള്ളികളില്‍ വായിക്കാന്‍ നല്‍കിയ കര്‍ദിനാള്‍ മാര്‍.ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനത്തിലാണ് ലൗ ജിഹാദ് ആരോപണം ആവര്‍ത്തിച്ചിരിക്കുന്നത്. സിറോ മലബാര്‍ സഭ സിനഡ് യോഗത്തിലെ തീരുമാനങ്ങള്‍ അറിയിക്കാനുള്ള ഇടയലേഖനത്തിലാണ് ലൗ ജിഹാദ് പരാമര്‍ശം.
വര്‍ധിച്ചു വരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദത്തെ അപകടപ്പെടുത്തുന്നതാണെന്ന് ഇടയലേഖനത്തിൽ പറയുന്നു. ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് ലൗ ജിഹാദ് കാരണമാകുന്നു എന്നാണ് ഇടയലേഖനത്തിൽ പ്രധാനമായും പറയുന്നത്. അധികൃതര്‍ ഇതില്‍ അടിയന്തര നടപടിയെടുക്കണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു. ലൗ ജിഹാദിനെക്കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളെയും സഭ ബോധവല്‍കരിക്കുമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു.
എന്നാൽ, ലൗ ജിഹാദ് പരാമർശമുള്ള ഇടയലേഖനത്തിനെതിരെ സിറോ മലബാർ സഭയിലെ തന്നെ ഒരു വിഭാഗം വെെദികർ രംഗത്തെത്തിയിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ചില പള്ളികളിൽ ഇടയലേഖനം വായിച്ചില്ല. സിനഡ് സർക്കുലറിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ മുഖപത്രം ‘സത്യദീപം’ നേരത്തെ രംഗത്തെത്തിയിരുന്നു.
സഭാനിലപാട് മതസൗഹാർദം തകർക്കുമെന്നും ലൗ ജിഹാദ് സർക്കുലർ അനവസരത്തിൽ ഉള്ളതാണെന്നും ഫാ. കുര്യാക്കോസ് മുണ്ടാടൻ എഴുതിയ ലേഖനത്തിൽ വിമർശിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പിഒസി ഡയറക്ടർ ജന്മഭൂമിയിലെഴുതിയ ലേഖനത്തെയും സത്യദീപം വിമർശിക്കുന്നു. സഭയ്ക്കുള്ളിലെ ഭിന്നത ഇതോടെ പരസ്യമായിരിക്കുകയാണ്.
ഹൈക്കോടതി ഇടപെട്ട് 2010ൽ നടത്തിയ അന്വേഷണത്തിൽ സംസ്ഥാനത്ത് ലൗ ജിഹാദില്ലെന്ന് തെളിഞ്ഞതാണ്. കൂടാതെ 2014ൽ ഉത്തർപ്രദേശ് കോടതിയും 2017ൽ സുപ്രീംകോടതിയും ഇക്കാര്യത്തിൽ ഇടപെടുകയും എൻഐഎ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നിട്ടും മതപരിവർത്തനം ലക്ഷ്യമാക്കിയുള്ള പ്രണയങ്ങളും വിവാഹങ്ങളു മുള്ളതായി തെളിയിക്കാൻ സാധിച്ചിട്ടില്ല. പ്രണയത്തിന്റെ പേരിൽ മുസ്ലിം, ഹിന്ദു മതങ്ങളിൽനിന്ന് ക്രിസ്ത്യൻ മതത്തിലേക്ക് മതപരിവർത്തനം നടന്നതിനെ എങ്ങനെ കാണുന്നുവെന്ന് സഭ വ്യക്തമാക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.