Latest News

മൂന്നാറിൽ എട്ടുവയസ്സുകാരിയെ വീടിനുള്ളിൽ ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പെൺകുട്ടി പീഡനത്തിനിരയായെന്ന് സൂചന നൽകി പോസ്റ്റുമാർട്ടം പ്രാഥമിക റിപ്പോർട്ട്‌ . മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.

മൂന്നാർ മേഖലയിലെ സ്വകാര്യ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയെ ആണ് തിങ്കളാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ഉൗഞ്ഞാലിൽ കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി ആണ് അപകടം എന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി ആണ് പ്രാഥമിക കണ്ടെത്തൽ. ജില്ലാ പൊലീസ് മേധാവി ടി.നാരായണന്റെ നേതൃത്വത്തിൽ പൊലീസ് പെൺകുട്ടിയുടെ വീട്ടിൽ എത്തി വിദഗ്ധ പരിശോധന നടത്തി. സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന പെൺകുട്ടിയുടെ മുത്തശ്ശി, സമീപത്ത് താമസിക്കുന്ന ഇവരുടെ ബന്ധു എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. പെൺകുട്ടി മരിച്ച് കിടക്കുന്നത് ആദ്യം കണ്ട മുത്തശ്ശി ഈ ബന്ധുവിനെ ആണ് ആദ്യം വിവരം അറിയിച്ചത്. ഇയാൾ എത്തിയാണ് കഴുത്തിൽ കുരുങ്ങിയ കയർ മുറിച്ച് മാറ്റിയത്.

പെൺകുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടത്തിൽ സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഉൗർജിതമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ സ്ഥലത്ത് എത്തി പരിശോധന നടത്തുകയും മൂന്നാർ ഡിവൈഎസ്പി എം.രമേഷ് കുമാറിന്റെ നേതൃത്വത്തിൽ 11 അംഗ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുകയും ചെയ്തിരുന്നു.

സംഭവം നടന്ന തേയില എസ്റ്റേറ്റിൽ പെൺകുട്ടിയുടെ വീടിന് സമീപം പൊലീസ് ബുധനാഴ്ച ക്യാംപ് ഓഫിസ് തുറന്നു. 2 ദിവസത്തിനുള്ളിൽ 50 പേരെ ചോദ്യം ചെയ്തു. പലരുടേയും ഫോൺ വിളികൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ച് വരികയാണ്. പെൺകുട്ടിയുടെ മരണം കൊലപാതകം ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല എന്നതിനാൽ പീഡനം സംബന്ധിച്ച് ആണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.

പീഡിപ്പിച്ച വ്യക്തിയെ കണ്ടെത്തിയാൽ മരണത്തെ കുറിച്ചുള്ള ദുരൂഹതയും നീങ്ങും എന്ന പ്രതീക്ഷയിൽ ആണ് അന്വേഷണ സംഘം. പെൺകുട്ടിയെ പീഡിപ്പിച്ചത് പുറത്ത് നിന്നുള്ളവർ അല്ലെന്നും എസ്റ്റേറ്റിൽ തന്നെ ഉള്ളവർ ആകാം എന്നും ആണ് പൊലീസിന്റെ കണക്ക് കൂട്ടൽ.പോസ്റ്റ്മോർട്ടത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം എസ്റ്റേറ്റ് ശ്മശാനത്തിൽ സംസ്കരിച്ചു.

നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്ന വിഷയത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഈ അവസരത്തിൽ ഫ്ലാറ്റ് ഉടമകൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഷമ്മി തിലകൻ.

ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികൾക്കെതിരെ ഉടമകൾ സമരം തുടരുന്ന സാഹചര്യത്തിലാണ് ഷമ്മി തിലകന്റെ പ്രതികരണം. മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അമുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ എന്നാണ് ഷമ്മി തിലകൻ ഉയർത്തുന്ന ചോദ്യം. തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടു വന്നിരിക്കുന്നത് പാലിക്കാനാണെന്നും താരം പറഞ്ഞു.

ഫ്ലാറ്റുകള്‍ ഒഴിപ്പിക്കുന്നകാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് മാത്രമേ തീരുമാനമെടുക്കൂവെന്ന് മരട് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്. ഒഴിയുന്നതിന് അനുവദിച്ച സമയപരിധി നാളെ അവസാനിക്കാനിരിക്കേ നഗരസഭയുടെ നോട്ടിസിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം. ഫ്ലാറ്റുകൾ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ അന്ത്യശാസനം വന്നതിനു പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ച ആണ് ഫ്ലാറ്റുകൾ ഒഴിപ്പിക്കുന്നതിന് നഗരസഭാ നോട്ടീസ് നൽകിയത്. നോട്ടീസിന്റെ കാലാവധി നാളെ തീരുന്ന സാഹചര്യത്തിൽ ആണ് സർക്കാർ നിർദേശം അനുസരിച്ച് മാത്രമേ ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോകുവെന്ന് നഗരസഭാ വ്യക്തമാക്കിയത്. നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടീസിന് 12 ഫ്ലാറ്റ് ഉടമകൾ മറുപടി നൽകിയിട്ടുണ്ട്. ഫ്ലാറ്റുകൾ ഒഴിയില്ലെന്നാണ് മറുപടിയിൽ ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കിയിരിക്കുന്നത്. ഫ്ലാറ്റ് ഉടമകളുടെ മറുപടി നഗരസഭാ സെക്രട്ടറി സർക്കാരിന് കൈമാറിയിട്ടുണ്ട്.

ചട്ടങ്ങൾ പാലിക്കാതെ ആണ് നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടീസ് എന്ന് ഫ്ലാറ്റുടമകൾ പറയുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കും. ഒരു കാരണവശാലും ഫ്ലാറ്റുകൾ ഒഴിയില്ലെന്നും ഉടമകൾ വ്യക്തമാക്കി.

ഒഴിപ്പിക്കൽ നടപടിക്ക് എതിരെ നഗരസഭയ്ക്ക് മുന്നിൽ നാളെ മുതൽ ഫ്ലാറ്റുടമകൾ അനിശ്ചിതകാല സമരം ആരംഭിക്കും. ഫ്ലാറ്റുടമകളെ ഒഴിപ്പിക്കുന്നതിന് എതിരെ സിപിഎം ജില്ലാ കമ്മിറ്റി നാളെ മരടിൽ മാർച്ച്‌ നടത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നാളെ ഫ്ലാറ്റ് ഉടമകൾക്ക് പിന്തുണയുമായി മരടിലെത്തും.

ഷമ്മി തിലകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:

മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ..?! തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്..! സമ്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണ്..! അതിനു തുരങ്കം വെക്കുന്ന ഇത്തരം റിയൽ എസ്റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോർട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാർക്ക് ഓശാന പാടി കൊണ്ട് നിയമത്തിൽ വരെ ഇളവുകൾ ഒപ്പിച്ചു നൽകുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്..?

ഇത്തരം സാമൂഹ്യദ്രോഹികളുടെ നിർമ്മാണ അനുമതിക്കും, ഒക്യുപൻസിക്ക് വേണ്ടിയുമൊക്കെ ബഹു.ഹൈക്കോടതിയിലും മറ്റും വീറോടെ വാദിച്ച് സ്വയം തോറ്റ് കൊടുത്ത്, കാലാകാലങ്ങളായി നിയമ നിഷേധികളെ മാത്രം വിജയിപ്പിച്ചു കൊണ്ടിരിക്കുന്ന നഗരസഭകളുടെ വക്കീലേമാന്മാരെ എന്താ ചെയ്യേണ്ടത്..? ഒന്നും ചെയ്യാനാവില്ലെന്നറിയാം..! കാരണം, നിയമമെന്ന കൈയാമം നമ്മുടെ കൈകളെ ബന്ധിച്ചിരിക്കുന്നു. പക്ഷേ ഇങ്ങനെ പോയാൽ..; ആ കൈയാമം ആയുധമാക്കി ആഞ്ഞടിക്കുന്ന സമയം വിദൂരമല്ല എന്ന് എല്ലാ മലരുകളും അറിയേണ്ടതുണ്ട് എന്നുമാത്രം തൽകാലം പറയുന്നു.

ഇരുചക്ര വാഹനത്തില്‍ യാത്രചെയ്യുന്നതിനിടെ ഫ്ലക്സ് ബോര്‍ഡ് തലയില്‍ വീണ യുവതിക്ക് ടാങ്കറിലിടിച്ച്‌ ദാരുണാന്ത്യം. ചെന്നൈയില്‍ ആണ് സംഭവം. സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായ ശുഭ ശ്രീയാണ് മരിച്ചത്. ജയലളിതയുടെയും പളനിസ്വാമിയുടെയും പനീര്‍ശെല്‍വത്തിന്‍റെയും ചിത്രങ്ങള്‍ പതിച്ച ബോര്‍ഡാണ് തകര്‍ന്നു വീണത്.

പള്ളവാരം – തൊരൈപാക്കം റോഡിലൂടെ ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. നിമിഷങ്ങള്‍ക്കുള്ളില്‍ യുവതിയുടെ വാഹനത്തില്‍ ടാങ്കര്‍ ലോറിയിടി ച്ചു. എന്നാൽ തലയ്ക്ക് സാരമായി പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം സ്കൂട്ടര്‍ ഓടിക്കുമ്പോൾ യുവതി ഹെല്‍മറ്റ് വച്ചിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.സംഭവത്തെത്തുടർന്ന് തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.

അനധികൃതമായാണ് ഇവ സ്ഥാപിച്ചതെന്നാണ് വിവരം. എഐഎഡിഎംകെയുടെ പ്രാദേശികനേതാവ് സി ജയഗോപാല്‍ കുടുംബത്തിലെ വിവാഹച്ചടങ്ങിനോടനുബന്ധിച്ചാണ് ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചത്.സംഭവത്തെ തുടര്‍ന്ന് ടാങ്കര്‍ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കും ഇയാള്‍ക്കെതിരെ കേസെടുത്തു.

ഈ അമ്മ ഇവിടെ ഒറ്റയ്ക്കാണ്. എടത്വാ ജനമൈത്രി പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കോഴി മുക്ക് മുറിയിൽ പറപ്പള്ളിയിൽ 93 വയസ്സായ ത്രേസ്യാമ്മ ജോസഫ്. ഏഴ് മക്കൾ ഉണ്ട്.  മക്കൾ  വിദേശരാജ്യങ്ങളിലും മറ്റു പലയിടങ്ങളിലുമായി അവരുടെ ജീവിത തിരക്കിൻറെ ഭാഗമായോ മറ്റോ കഴിയുന്നു. അമ്മയെ നോക്കാൻ അവർക്ക് സമയം കിട്ടുന്നില്ല. വീടിന്റെ ചുറ്റും ക്യാമറകൾ ഘടിപ്പിച്ച് അമ്മയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ടുണ്ട്.  ക്യാമറ കണ്ണുകളിലൂടെയാണ് പലപ്പോഴും മക്കൾ അമ്മയെ കാണുന്നത് തന്നെ.
 വയോധികർ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളിൽ അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തന്നതിന് വേണ്ടി പൊലീസ് ഗൃഹസന്ദർശനം നടത്താറുണ്ട്. പോലീസ് സബ് ഇൻസ്‌പെക്ടർ സെസിൽ ക്രിസ്റ്റ് രാജിൻ്റെ  നേതൃത്വത്തിലുള്ള ജനമൈത്രി പോലീസ് സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു ഈ അമ്മ.
ഓണ നാളിൽ അവിടെയെത്തിയപ്പോൾ കണ്ട കാഴ്ച അതിദയനീയമായിരുന്നു. കഷ്ടപ്പെട്ട് കഞ്ഞി മാത്രം വച്ചിട്ടുണ്ട് അവർ.  സഹായിക്കാൻ ആരുമില്ല. നല്ല നിലയിൽ കഴിയുന്ന മക്കൾ ഉണ്ടായിട്ട് പോലും അവരുടെ ഓണം ഈ അവസ്ഥയിലാണ്. .  എന്തെങ്കിലും അപായം സംഭവിച്ചാൽ പോലും ആരും അറിയാൻ കഴിയാത്ത അവസ്ഥ,  സമീപത്തെ വീട്ടുകാരോട് ബന്ധപ്പെടാൻ പോലും അവർക്ക് കഴിയുന്നില്ല.
എന്തായാലൂം പോലീസുകാർക്ക് സകുടുംബം ഓണം ആഘോഷിക്കാൻ കഴിയില്ല. എന്നാൽ പിന്നെ ഈ അമ്മയോടൊപ്പം ഓണം കൂടാൻ സബ് ഇൻസ്‌പെക്ടർ സെസിൽ ക്രിസ്റ്റ് രാജും പോലീസുകാരും തീരുമാനിച്ചു. ഓരോ വിഭവങ്ങൾ ഓരോ പോലീസുകാരുടെ  വീടുകളിൽ  നിന്നും എത്തിച്ചു.  അവർ തന്നെ വിളമ്പിക്കൊടുത്ത് അമ്മയോടൊപ്പം ഇരുന്ന് ഓണസദ്യ കഴിച്ചു.  അമ്മയ്ക്ക് ഓണക്കോടി സമ്മാനിക്കാനും മറന്നില്ല. ഈ ഓണനാളിൽ  ആ  അമ്മയുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല..  അതിന് ശേഷം മക്കളെയും ബന്ധുക്കളെയും  വിളിച്ച് അമ്മയുടെ പൂർണ്ണ സുരക്ഷിതത്വം ഉറപ്പുവരുത്തിയില്ലെങ്കിൽ ശക്തമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന്  താക്കീതും നൽകി.  
സ്റ്റേഷൻ പരിധിയിൽ ഇതുപോലെ പലവീടുകളിലും വയോധികർ  ഒറ്റയ്ക്ക് താമസിക്കുന്നുണ്ട്.  ഈ വിവരം അറിഞ്ഞവർ, നാണക്കേട് ഭയന്ന്  ഓണം കഴിഞ്ഞെങ്കിലും  അവരുടെ വീടുകളിൽ എത്തുകയും വൃദ്ധരായ മാതാപിതാക്കളെ കൂട്ടിക്കൊണ്ട് പോകുകയോ അവരുടെ ബന്ധുക്കളെ വരുത്തി സുരക്ഷിതത്വം ഉറപ്പുവരുത്തുകയോ ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.  മാത്രമല്ല പലരും  ആ വിവരം സ്റ്റേഷനിൽ വിളിച്ചറിയിക്കുകയും ചെയ്തു.
വയസ്സായ മാതാപിതാക്കളെ കണ്ണിലെ കൃഷണമണി പോലെ കാത്തുസൂക്ഷിക്കുന്നതാണ് നമ്മുടെ സംസ്കാരം. അതിന് അപചയം സംഭവിക്കാൻ പാടില്ല.

ഇന്ത്യന്‍ സൈന്യവും ചൈനീസ് ആര്‍മിയും ലഡാക്കിലെ പാന്‍ഗോംഗ് തടാകത്തിനടുത്ത് ഒരു പകല്‍ നീണ്ടു നിന്ന സംഘര്‍ഷം ഏറ്റുമുട്ടലില്‍ എത്തുന്നതിന് മുമ്പ് പിന്മാറി. ഇന്ത്യന്‍ സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘പാന്‍ഗോംഗ് തടാകത്തിന്റെ വടക്കന്‍ തീരത്ത് ഇന്ത്യന്‍ ആര്‍മിയും ചൈനീസ് ആര്‍മിയും ഏറ്റുമുട്ടലോളം എത്തുകയുണ്ടായി. ഇരുരാജ്യങ്ങളുടെ സേനകളുടെ പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടത്തിയതിന് ശേഷം ഇത് അവസാനിച്ചു. ഇരുസേനകളും ഇന്നലെ നടന്ന പ്രതിനിധി ചര്‍ച്ചകള്‍ക്ക് ശേഷം ഏറ്റുമുട്ടലില്‍ നിന്ന് പിന്‍വാങ്ങി: ഇന്ത്യന്‍ ആര്‍മി’ എന്നായിരുന്നു ട്വീറ്റ്.

ഇന്ത്യന്‍ സൈനികര്‍ ബുധനാഴ്ച രാവിലെ പാഗോംഗ് തടാകത്തിന്റെ വടക്കന്‍ തീരത്ത് പട്രോളിംഗ് നടത്തുകയായിരുന്നു. ചൈനീസ് സൈനികര്‍ അവരെ തടഞ്ഞത്തോടെയാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. ഇരുസൈന്യത്തിന്റെ ബോട്ടുകള്‍ തമ്മില്‍ തടാകത്തില്‍ നിലയുറപ്പിച്ചിരിക്കുന്നതും മറ്റുമുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

 

തിബറ്റ് മുതല്‍ ലഡാക്ക് വരെ നീളുന്ന പാഗോംഗ് തടാകത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ചൈനയുടെ നിയന്ത്രണത്തിലാണ്. തിബറ്റ് ചൈനയുടെ കീഴിലായതുകൊണ്ടുതന്നെ ചൈനീസ് സൈന്യം തന്നെയാണ് ആ ഭാഗവും നിയന്ത്രിക്കുന്നത്. മുമ്പും ഈ ഭാഗത്ത് ചൈനീസ് സൈന്യവും ഇന്ത്യന്‍ ആര്‍മിയും തമ്മില്‍ സംഘര്‍ഷ സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. 2017-ല്‍ ഇരു രാജ്യങ്ങളിലെ സൈനികര്‍ പരസ്പരം ഭീഷണിപ്പെടുത്തുന്നതും തമ്മില്‍ തള്ളുന്നതും കല്ലെറിയുന്നതും സംബന്ധിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

എന്‍ഡിടിവി പുറത്തുവിട്ട വീഡിയോ കാണാം..

  ജോൺ കുറിഞ്ഞിരപ്പള്ളി   

 ശ്രുതി ന്യൂയോർക്കിൽ നിന്നും പഠനം മതിയാക്കി  തിരിച്ചു വരുന്നു എന്നാണ് എന്നോട് പറഞ്ഞത്.എങ്കിലും പിന്നീട് വിളിച്ചു വിവരങ്ങൾ വിശദമായി അറിയിക്കുകയുണ്ടായില്ല.മനസ്സ് ആകെക്കൂടി അസ്വസ്ഥമായി.ഞാൻ ശ്രുതിയുടെ അമ്മയെ വിളിച്ചുനോക്കി.അമ്മയോടും പിന്നെ വിളിച്ചു് വിശദമായി വരുന്ന  സമയവും മറ്റുവിവരങ്ങളും അറിയിക്കാം എന്ന് പറഞ്ഞിരുന്നു.എന്നാൽ അങ്ങിനെ പറഞ്ഞതല്ലാതെ വിളിക്കുകയുണ്ടായില്ല.

കാത്തിരിക്കുക,അല്ലാതെ എന്തുചെയ്യാൻ?

ഒരാഴ്ച്ച കഴിഞ്ഞു കാലത്തെ ജോലിത്തിരക്കിനിടയിലാണ് അവൾ വിളിച്ചത്.രണ്ടു ദിവസം കഴിഞ്ഞു കാലത്ത്‌ പത്തുമണിക്ക്  ബാംഗ്ലൂര് എത്തുമെന്നും യാതൊരു കാരണവശാലും എയർ പോർട്ടിൽ വരാതിരിക്കരുതെന്നും പ്രത്യേകം പറഞ്ഞു.എത്ര ജോലിത്തിരക്ക് ഉണ്ടെങ്കിലും വരാതിരിക്കില്ല എന്ന് ഞാൻ അവൾക്ക് ഉറപ്പ് കൊടുത്തു.

പക്ഷേ ആ സംസാരത്തിലെ അപാകത ഞാൻ ശ്രദ്ധിക്കാതിരുന്നില്ല.ചിലപ്പോൾ അവൾ പോയ സമയത്തു് തമ്മിൽ കാണാൻ കഴിയാതിരുന്നതിൻ്റെ പരിഭവം ആകാനും സാധ്യതയുണ്ട്.

ഞാൻ അഞ്ജലിയുടെ കാബിനിലേക്ക് ചെന്നു.സാധാരണ ഞാൻ അവളുടെ കാബിനിൽ പോകാറില്ല.എന്തെങ്കിലും ആവശ്യമുണ്ടങ്കിൽ അവൾ എൻ്റെ  അടുത്ത് വരികയാണ് പതിവ്.എന്നെ കണ്ടയുടനെ നിറഞ്ഞ ചിരിയുമായി അവൾ വാതിക്കലേക്കു വന്നു.

ഞാൻ  പറഞ്ഞു,”അഞ്ജലിയോട് ഒരു കാര്യം പറയാനുണ്ട്.”

അവളുടെ ചിരി മാഞ്ഞു.”എന്തുപറ്റി?”നിറഞ്ഞ ഉത്കൺഠയോടെ അവൾ ചോദിച്ചു.

“ഒന്നും സഭവിച്ചില്ല.നാളെകഴിഞ്ഞു  കാലത്തു് ശ്രുതി വരുന്നുണ്ട്.അവളെ കാണാൻ എയർപോർട്ടിൽ പോകണം.”

“അതിനെന്താ?ഞാനും വന്നോട്ടെ?”

ആ ചോദ്യം എന്നെ വല്ലാതെ  കുഴക്കികളഞ്ഞു.വേണ്ട എന്ന് എങ്ങിനെ പറയും?ഒരു കണക്കിന് എല്ലാം അവളും അറിയുന്നതിൽ കുഴപ്പമില്ല.അവൾക്ക് ഞാനും ശ്രുതിയുമായി ഉള്ള അടുപ്പത്തെക്കുറിച്ചു അറിയാം.ഞാൻ സമ്മതം മൂളി.

ശ്രുതി വരുന്ന  വിവരം ജോൺ സെബാസ്റ്റിയനെ കൂടി അറിയിക്കണം.അവനെ വിളിച്ചു പറഞ്ഞു.കേട്ടപ്പോഴേ അവൻ പറഞ്ഞു,”മാത്യു വിവരങ്ങൾ എല്ലാം കൂട്ടിവായിക്കുമ്പോൾ എനിക്ക് തോന്നുന്നത് എന്തോ പ്രശനമുണ്ട് എന്നാണ്.അല്ലങ്കിൽ ഇത്ര പെട്ടന്ന് ശ്രുതി തിരിച്ചുവരില്ല”.

എന്തുകൊണ്ടോ ഒരു വല്ലാത്ത ടെൻഷൻ,ഉത്കണ്ഠ.

എയർ പോർട്ടിലേക്ക് അവനും വരാമെന്നു സമ്മതിച്ചു.പിറ്റേ ദിവസം അഞ്ജലിയുടെ മൂത്തസഹോദരൻ ഓഫീസിൽ വന്നു അഞ്ജലിയുമായി എന്തോ സംസാരിച്ചിട്ട് ഉടനെ  തിരിച്ചുപോയി.അഞ്ജലിയുടെ മുഖത്ത് എപ്പോഴും കാണുന്ന ആ ചിരിയില്ല.ഞാൻ അറിയാത്ത എന്തോ ഒന്ന് റാം അവതാർ ആൻഡ് കോ.യിൽ സംഭവിക്കുന്നുണ്ട്,എന്ന് തോന്നുന്നു.

ഒന്നും ചോദിയ്ക്കാൻ പോയില്ല.ചിലപ്പോൾ അവരുടെ വ്യക്തിപരമമായ  എന്തെങ്കിലും കാര്യങ്ങൾ ആയിരിക്കും.

കാലത്തു് ജോൺ സെബാസ്റ്റിയനും ഞാനും ഒരു ടാക്സിയിൽ എയർ പോർട്ടിലേക്കു തിരിച്ചു. എയർ പോർട്ടിൽ വച്ചുകാണാം എന്ന് അഞ്ജലി നേരത്തെ പറഞ്ഞിരുന്നു.

ഒരു മണിക്കൂർ മുൻപേ ഞങ്ങൾ എയർ പോർട്ടിൽ എത്തി.കുറച്ചു കഴിഞ്ഞു ശ്രുതിയുടെ അമ്മയും അങ്കിളും വന്നു.ഫ്ലൈറ്റ് അറൈവൽ സമയത്തു് അഞ്ജലിയും സഹോദരനും എത്തി.എല്ലാവരുടെയും മുഖത്തു് ഉത്ക്കണ്ഠ നിറഞ്ഞു നിൽക്കുന്നു.വരിഞ്ഞു മുറുകിയ മുഖങ്ങളുമായി അപരിചിതരെപ്പോലെ ഞങ്ങൾ പരസ്പരം നോക്കി നിന്നു.

ഫ്ലൈറ്റ് ലാൻഡ് ചെയ്തു.ആളുകൾ എക്സിറ്റ് ഗേറ്റിൽ വന്നുതുടങ്ങി.ഏറെ കാത്തിരുന്നിട്ടും ശ്രുതിയെ മാത്രം കാണാനില്ല.ആളുകൾ ഏതാണ്ട് പുറത്തേക്ക് പോയി കഴിഞ്ഞിട്ടുണ്ടാകണം.അപ്പോൾ അവൾ വന്നു ശ്രുതി.

ഒരു റോൾ സ്റ്റൂളിൽ.

പിറകിൽ പ്രസാദ്.ശ്രുതി തല ഒരു സ്കാർഫ് കൊണ്ട് മറച്ചിരിക്കുന്നു.

എവിടെയൊക്കെയോ എന്തെല്ലാമോ തകർന്നു വീണു.സ്വപ്നങ്ങൾകൊണ്ട് പടുത്തുയർത്തിയ കൊട്ടാരങ്ങൾ തകർന്നുവീഴുന്നത് ഞാൻ അറിഞ്ഞു.

എങ്ങിനെ ശ്രുതിയുടെ അടുത്ത് ചെന്നു  എന്ന് എനിക്കറിഞ്ഞുകൂടാ.

ഒന്നും സംഭവിക്കാത്തതുപോലെ അവൾ ചിരിച്ചു.അവളുടേത് മാത്രമായ ചിരി.

 അമ്മയും അങ്കിളും എന്താണ് സംഭവിച്ചത് എന്ന് അറിയുന്നതിന് മുൻപേ കരയാൻ തുടങ്ങി.അവളുടെ പിന്നിൽ റോൾ സ്റ്റൂളിൽ പിടിച്ചു പ്രസാദ് നിൽക്കുന്നു,വികാരങ്ങളില്ലാത്ത ഒരു പാവപോലെ.

ശ്രുതി വിളിച്ചു,”മാത്തു നീ ഇങ്ങടുത്തുവാ,എന്നെ ഒന്ന് കെട്ടിപിടിക്ക്.”

“ശ്രുതി,എന്താണിതെല്ലാം?നിനക്ക് എന്ത് സംഭവിച്ചു?”

അവൾ പറഞ്ഞു.

“നീ ഓർമ്മിക്കുന്നുണ്ടാകും,പ്രസാദ് കുറെ ഗുണ്ടകളെ നിന്നെ തല്ലാൻ വിട്ടത്?”

“ഉം”

“അതിനടുത്ത ദിവസം എനിക്ക് വല്ലാത്ത തലവേദന അനുഭവപ്പെട്ടു.ഒരു ചെക്ക് അപ്പിന്  ചെന്നതാണ്,ഹോസ്പിറ്റലിൽ.പരിചയമുള്ള ഡോക്ടർ ആയിരുന്നു.ടെൻഷൻ കൊണ്ടായിരിക്കും തലവേദന എന്ന് പറഞ്ഞു.എന്നാലും ഒരു ഉറപ്പിന് ഒന്ന് സ്കാൻ ചെയ്യാം എന്ന് പറഞ്ഞു.ഒന്നുമില്ല തലച്ചോറിൽ ഒരു  ട്യൂമർ.ഒരു നെല്ലിക്കയുടെ അത്രയേ ഉള്ളു.നിന്നെയും അമ്മയെയും അറിയിക്കാതിരിക്കണം എന്ന് പറഞ്ഞപ്പോൾ ഡോക്ടർ ഒരു നിർദേശം വച്ചു.അദ്ദേഹത്തിന്റെ സുഹൃത്ത്‌ ന്യൂയോർക്കിൽ ഉണ്ടെന്നും അവിടെ വേണമെങ്കിൽ ഓപ്പറേഷൻ അറേഞ്ച് ചെയ്യാമെന്നും പറഞ്ഞു.നിങ്ങളെ വിഷമിപ്പിക്കേണ്ടന്ന് വിചാരിച്ചു.അപ്പോൾ മെനഞ്ഞെടുത്ത കഥ ആണ് ഹയർ സ്റ്റഡീസ്.”

അല്പസമയം അവൾ മിണ്ടാതിരുന്നു,

പ്രസാദ് പറഞ്ഞു,”ശ്രുതി നിർത്തൂ.അധികം ഇമോഷണൽ ആകരുതെന്ന് പറഞ്ഞിട്ടുള്ളതല്ലേ ?”അവൾ സംസാരിക്കാതിരിക്കാൻ  പ്രസാദ് പറഞ്ഞു.

“ബാക്കി ഞാൻ പറയാം.ഞങ്ങൾ തമ്മിൽ തെറ്റിപ്പിരിഞ്ഞെങ്കിലും എനിക്ക് ശ്രുതിയെ എന്തുകൊണ്ടോ മറക്കാൻ കഴിഞ്ഞില്ല.കുറ്റബോധത്തോടൊപ്പം കാണിക്കുന്നതെല്ലാം മണ്ടത്തരങ്ങൾ ആയിപ്പോയി.എല്ലാം പറഞ്ഞു അവസാനിപ്പിച്ചു ബാംഗ്ലൂർ വിടാൻ ഞാൻ തീരുമാനിച്ചു. അങ്ങിനെ ഞാൻ അവളെ വിളിച്ചു, അവൾ ദേഷ്യപ്പെട്ടു പറഞ്ഞു.”ഇനി നീ അധികനാൾ എന്നെ വിളിക്കേണ്ടി വരില്ല”, എന്ന്.ദേഷ്യപ്പെട്ട് ശ്രുതി തന്നെയാണ് എല്ലാം പറഞ്ഞത്.ന്യൂയോർക്കിലേക്ക് പോകുന്നു എന്നറിഞ്ഞപ്പോൾ ഞാൻ മാത്യു നെ കാണാൻ റാം അവതാർ  ആൻഡ് കോ.യിൽ വന്നിരുന്നു.മാത്യു പുറത്തുപോയിരിക്കുകയായിരുന്നു.വിവരങ്ങൾ പറഞ്ഞപ്പോൾ അഞ്ജലി എനിക്ക് ന്യൂയോർക്കിൽ പോകാനുള്ള ചിലവുകൾ വഹിക്കാമെന്നും മാത്യു നെ തല്കാലം വിവരം അറിയിച്ചു വിഷമിപ്പിക്കരുതെന്നും പറഞ്ഞു.ദിവസവും ഞാൻ അഞ്ജലിയെ വിളിച്ച വിവരങ്ങൾ അറിയിച്ചു കൊണ്ടാണിരുന്നത്.”

അപ്പോൾ അതായിരുന്നു ശ്രുതിയുടെ സഹോദരൻ ഇടക്കിടെ  വന്ന് അവളോട് എന്തോ പറഞ്ഞിട്ട് പോകുന്നതിന്റെ പിന്നിലുള്ള രഹസ്യം.

 

“കഴിഞ്ഞ മൂന്നുമാസം ഒരു കൊച്ചുകുഞ്ഞിനെ എന്നപോലെ എന്നെ നോക്കുകയായിരുന്നു പ്രസാദ്.”

ഒരു വർഷം എങ്കിലും വേണ്ടി വരും നോർമൽ ആകാൻ എന്ന് വേണം കരുതാൻ.

“ഇന്ന് എൻ്റെ എല്ലാം പ്രസാദ് ആണ്.മാത്തു നീ….”അവൾ പൂർത്തിയാക്കിയില്ല.

എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.ചുണ്ടുകൾ കടിച്ചുപിടിച്ചു  ഞാൻ കരച്ചിൽ അമർത്താൻ കഷ്ടപെട്ടു. എ ൻ്റെ അടുത്തുനിന്ന് പൊട്ടിക്കരയുന്നു ജോൺ സെബാസ്റ്റിയൻ. ശ്രുതി കണ്ണ് നീര് തുടച്ചു,അവൾ വിളിച്ചു.”ജോൺ,നീ ഒന്ന് എൻ്റെ അടുത്തുവാ.”

അവൻ അവളുടെ അടുത്ത് ചെന്നു.അവൻ്റെ കയ്യിൽ മുറുകെ പിടിച്ചു.അവൾ ചോദിച്ചു,”നിന്നെ ഞാൻ ചേട്ടാ എന്ന് വിളിച്ചോട്ടെ?”

പ്രസാദ് പറഞ്ഞു, “ദീർഘമായ യാത്രയായിരുന്നല്ലോ.ശ്രുതി വല്ലാതെ ടയേർഡ് ആണ്”.

പതുക്കെ റോൾ സ്റ്റൂൾ തള്ളിക്കൊണ്ട് അവൻ  മുൻപോട്ടു നടന്നു.

എല്ലാം കണ്ടുകൊണ്ട് അഞ്ജലി നിൽക്കുന്നുണ്ടായിരുന്നു.ശ്രുതി അഞ്ജലിയെ കൈകാട്ടി വിളിച്ചു.ശ്രുതി അവളുടെ കയ്യിൽ മുറുകെ പിടിച്ചു,പതുക്കെ പറഞ്ഞു,”നീ ഒരു സുന്ദരിക്കുട്ടി തന്നെ.”

“മാത്തു നീ കൂടി സഹായിക്കണം കാറിൽ കയറാൻ.പാവം പ്രസാദ് എനിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നു.നീ അല്പനേരം എൻ്റെ റോൾ സ്റ്റൂൾ ഒന്ന് തള്ളിക്കേ.”

ടെൻഷൻ കുറയ്ക്കാൻ അവൾ പറയുന്നതാണ് എല്ലാമെന്ന് എല്ലാവർക്കും അറിയാമായിരുന്നു.

ദിവസവും ശ്രുതിയെ  കാണാൻ ഞാൻപോകും.പ്രസാദും അമ്മയും അവളെ മാറിമാറി നോക്കി ,പരിചരിച്ചു.

പ്രസാദിൻ്റെ മനസ്സ് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല.

ശ്രുതി സാവകാശം നോർമൽ ജീവിതത്തിലേക്ക് മടങ്ങി വരുന്നു എന്ന് തോന്നുന്നു.

പ്രശ്നങ്ങളില്ലാതെ രണ്ട് ആഴ്ച കടന്നു പോയി.

ഒരു ദിവസം രാത്രി രണ്ടുമണിക്ക് പ്രസാദ് വിളിച്ചു.” മാത്യു ശ്രുതി തലകറങ്ങി വീണു ഹോസ്പിറ്റലിലാണ് അല്പം സീരിയസ് ആണെന്ന് തോന്നുന്നു.”

 ഞാൻ ഞെട്ടിപ്പോയി. പ്രസാദ് പറഞ്ഞു,” നീ ഇങ്ങോട്ട് തൽക്കാലം വരേണ്ട. ആരെയും അകത്തേക്ക് വിടുന്നില്ല ” ഞാൻ കാത്തിരുന്നു. കുറച്ചുകഴിഞ്ഞ് അവൻറെ ഫോൺ വന്നു ” അൽപം സീരിയസാണ് ആണ്.”

എന്ത് ചെയ്യണമെന്നറിയാതെ ഞാൻ കുഴങ്ങി.

“എന്തെങ്കിലും പുതിയ വിവരം ഉണ്ടെങ്കിൽ അറിയിക്കാം”. എന്നു പറഞ്ഞു പ്രസാദ്.

അവൻ കരയുകയായിരുന്നു. എന്ത് ചെയ്യാനാണ്?

അടുത്ത ദിവസം ഞാൻ  ഓഫീസിൽ പോയി. പത്തു മണിയായപ്പോൾ പ്രസാദിൻ്റെ കോൾ വന്നു. എനിക്ക് ഫോൺ എടുക്കാൻ കഴിയുന്നില്ല. എന്തോ ഒരു ഒരു ദുസൂചനപോലെ.

ടെലിഫോണിൽ നോക്കി  ഞാൻ അനങ്ങാതിരുന്നു.

അത് കണ്ടു കൊണ്ടാണ് അഞ്ജലി റൂമിലേക്ക് വന്നത്. അവൾ പറഞ്ഞു,” എന്താണെങ്കിലും മാത്യു ഫോൺ എടുക്ക്”.

കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.എനിക്ക് അത് കേൾക്കാൻ കഴിയില്ല.ഞാൻ അനങ്ങാതെ അതേ ഇരിപ്പ് തുടർന്നു.

അഞ്ജലി ടെലിഫോൺ എടുത്തു.ഒരു നിമിഷം അവൾ ,എന്നെ നോക്കി.

എനിക്ക് മനസ്സിലായി .

അവൾ പോയി.

ഉള്ളിൽ എവിടെയോ ഒരു നീരുറവ പൊട്ടി ഒഴുകുന്നു.

ഒഴുകിവരുന്ന കണ്ണീർ തുള്ളികളെ എനിക്ക് തടഞ്ഞു നിർത്താൻ കഴിഞ്ഞില്ല.

ഒരു പ്രവാഹമായി അതിൽ ഞാൻ ഒഴുകി നടന്നു.

ഒരു മിന്നൽപിണർ പോലെ ഒരുപാട് വെളിച്ചം നൽകി ഹ്രസ്വമായ ആയുസ്സുമായി,സ്നേഹിക്കുന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി അവൾ പോയി.

ഒരുപാട് പൂക്കൾ വാരിപുണർന്ന് തനിക്ക് ഏറ്റവും ഇഷ്ടമായിരുന്ന റോസാപ്പൂക്കൾ കവിളിൽ ചേർത്തുവച്ചു് യാത്രയൊന്നും പറയാതെ ഒരു യാത്ര.

 

നഗരത്തിൻ്റെ വെന്ത് ഉരുകി ഒലിക്കുന്ന ചൂടിൽ ഒരു മഴയ്ക്കായി കാത്തിരിക്കുമ്പോൾ ജനൽ ചില്ലുകളിൽ മഴത്തുള്ളികൾ വീഴുന്നു.

പുറത്തേക്ക് നോക്കി ഞാൻ ഇരുന്നു.

അഞ്ജലി അടുത്ത് വന്നു.

അവൾ പറഞ്ഞു.” വരൂ പോകാം”.

” എവിടേക്ക്?” ഞാൻ ചോദിച്ചു.

അവൾ പറഞ്ഞു,” കഷ്ടം തന്നെ.ഇപ്പോൾ പറയുന്നില്ല. എൻറെ കൂടെ വരു.”

ഞാൻ കാറിനടുത്തേക്ക് നടക്കുമ്പോൾ അവൾ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു എനിക്കൊന്നും മനസ്സിലായില്ല.

കാർ  സെമിത്തേരിക്ക്  മുമ്പിലുള്ള ഗേറ്റിൽ നിന്നു.

ഞാൻ ഓർമ്മിച്ചു, ശ്രുതി ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് ഒരു വർഷം ആകുന്നു.

കഷ്ടം ഞാൻ ഓർമ്മിച്ചില്ല. അഞ്ജലി ഒന്നും പറയാതെ പിൻസീറ്റിൽ വച്ചിരുന്ന റോസാപ്പൂക്കൾ കയ്യിൽ എടുത്തു.

കല്ലറയുടെ അടുത്തേക്ക്  അവൾ നടന്നു.

അവിടെ,ശ്രുതിയുടെ കല്ലറ ഭംഗിയായി  അലങ്കരിച്ചു് നിറയെ പൂക്കൾ നിരത്തി പ്രസാദും അമ്മയും നിൽക്കുന്നുണ്ടായിരുന്നു.

ആരെയും ശ്രദ്ധിക്കാതെ അഞ്ജലി കൊണ്ടുവന്ന പൂക്കൾ കല്ലറയിൽ വച്ചു.

ശ്രുതി ഡേവിഡ് ,ജനനം………….“

കല്ലറയിൽ ഭംഗിയായി ആലേഖനം ചെയ്തിരിക്കുന്നത് നോക്കി ഞാൻ നിന്നു.

ശ്രുതിയുടെ ‘അമ്മ അഞ്ജലിയെ  നോക്കികൊണ്ട് ചലനമില്ലാതെ അവിടെ നിൽക്കുകയായിരുന്നു.

അൽപ്പം കഴിഞ്ഞു അവർ അടുത്തുവന്നു.അവളുടെ കയ്യിൽ പിടിച്ചു,”നിന്നെ ഞാൻ മോളെ എന്നു വിളിച്ചോട്ടെ?”

അഞ്ജലി ഒരു കൊച്ചുകുട്ടിയെപ്പോലെ വാവിട്ടുകരയുന്നു.

പ്രസാദ് പറഞ്ഞു,” ഞാൻ ബാംഗ്ലൂർ വിടുകയാണ്.ഗുഡ് ബൈ മാത്യു.”

അവൻ എന്നെ മത്തായി എന്ന് വിളിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു.

 

(കഥ അവസാനിക്കുന്നു.)

ജോൺ കുറിഞ്ഞിരപ്പള്ളി

 

താന്‍ ബിജെപിയില്‍ ചേരാന്‍ പോകുന്നു എന്ന തരത്തില്‍ ഫേസ്ബുക്ക് അടക്കം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി നടക്കുന്ന പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്‍.

“ഒരു വ്യാജ വാര്‍ത്ത ഇന്നലെ മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇന്ന് ആര്‍എസ്എസ് ചാനലായ ജനം ടിവിയുടെ ലോഗോ വച്ച പോസ്റ്ററുകളാണ് കാണുന്നത്. ഇത് പ്രചരിപ്പിക്കുന്നത് മുസ്ലീം തീവ്രവാദ സംഘടനകളാണ്. സംഘപരിവാറും മുസ്ലീം തീവ്രവാദ സംഘടനകളും ചേര്‍ന്നാണ് ഇത്തരത്തില്‍ പ്രചാരണം നടത്തുന്നത് എന്നും പിതൃശൂന്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നല്ല കഴിവുള്ളവരാണ് സംഘികള്‍” എന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.

പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്:

“പിതൃശൂന്യ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നല്ല കഴിവുള്ളവരാണ് സംഘികൾ. അച്ചടി പത്രങ്ങൾ പ്രസിദ്ധീകരിക്കാത്തതിന്റെ തലേ ദിവസം ഭീകരമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് അവർ നടത്താറുള്ളത്. റിപ്പബ്ലിക് ദിനത്തിൽ സ:കെ വി സുധീഷിനെ വീട്ടിൽ കയറി അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയതും
20 വര്ഷം മുൻപൊരു തിരുവോണ നാളിൽ എന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതും ഈ അവസരത്തിൽ ഓർക്കേണ്ടതാണ്.ഈ തിരുവോണ നാളിൽ തന്നെയാണ് ബിജെപിയിൽ ചേരുന്നുവെന്ന നെറികെട്ട നുണയും സംഘപരിവാരം പ്രചരിപ്പിക്കുന്നത്.

സംഘപരിവാര ശക്തികൾക്കെതിരായി രാഷ്ട്രീയ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗവും സിപിഐഎം പ്രവർത്തകൻ എന്ന നിലയ്ക്ക് പോരാടിയ ആളാണ് ഞാൻ.അത് ഇപ്പോളും തുടർന്ന് കൊണ്ടിരിക്കുകയാണ്.അതിനാൽ തന്നെ ഈ വ്യാജ വാർത്തകൾ ജനങ്ങൾക്കിടയിൽ വിലപ്പോവില്ല.

ഇതുവരെ ആഘോഷിച്ചതിൽ വെച്ചേറ്റവും നല്ല ഓണമാണ് ഇത്തവണത്തേത്. മകൾ അവന്തികക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച് നടൻ ബാല.
”ഇത് വരെയുള്ളതിൽ വച്ചേറ്റവും നല്ല ഓണം.

പണം എന്നത് വെറും ഭൗതിക വസ്തു മാത്രമാണ്. ദൈവത്തിൽ വിശ്വസിക്കൂ. സ്നേഹത്തെ ഒരിക്കലും ഉപേക്ഷിക്കരുത്. എന്റെ മകളാണ് മാലാഖ….വീഡിയോയ്ക്കൊപ്പം ബാല കുറിച്ചു. ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക.

2010-ല്‍ വിവാഹിതരായ ബാലയും അമൃതയും മൂന്ന് വര്‍ഷമായി തമ്മിൽ പിരിഞ്ഞു താമസിക്കുകയാണ്.ഈ വര്‍ഷമാണ് ഇരുവരും വിവാഹമോചിതരായത്. മകൾക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങൾ അമൃതയും പങ്കുവെച്ചിട്ടുണ്ട്.

നാമക്കല്‍: അങ്കണവാടി ജീവനക്കാരിയുമായി സ്കൂള്‍ പരിസരത്ത് വെച്ച്‌ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട അധ്യാപകനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു.

അങ്കണവാടി ജീവനക്കാരിയും അധ്യപകനും തമ്മില്‍ സ്‌കൂള്‍ പരിസരത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പതിവായിരുന്നെന്നാണ് നാട്ടുകര്‍ പറയുന്നത്.

തമിഴ്‌നാട്ടിലെ നാമക്കല്ലിലാണ് സംഭവം. നാമക്കല്‍ ബുധനസാന്തൈ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ വി ശരവണന്‍(38) ആണ് മര്‍ദനമേറ്റത്.

സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച്‌ അങ്കണ്‍വാടി ജീവനക്കാരിയുമായി ശരവണന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

തന്നെ മര്‍ദിച്ചെന്നു കാണിച്ച്‌ അധ്യാപകനും സ്‌കൂള്‍ പരിസരത്ത് അനാശാസ്യം നടത്തിയെന്നു കാട്ടി നാട്ടുകാരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയുടെ വിരമിക്കലാണ് അടുത്ത ദിവസങ്ങളില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പങ്കുവച്ച ട്വീറ്റാണ് ഇടക്കാലത്തിന് ശേഷം വാര്‍ത്തകള്‍ക്ക് ചൂടുപകര്‍ന്നത്. കൊല്‍ക്കത്തയില്‍ 2016 ടി20 ലോകകപ്പില്‍ ഓസീസിനെതിരെ നടന്ന മത്സരത്തിലെ ഒരു ചിത്രമാണ് കോലി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ‘ഒരിക്കലും മറക്കാനാവാത്ത മത്സരം. സ്പെഷ്യല്‍ രാത്രി. ഫിറ്റ്നസ് ടെസ്റ്റിലെ എന്നതുപോലെ ധോണി തന്നെ ഓടിച്ചു’ എന്ന തലക്കെട്ടോടെയായിരുന്നു കോലിയുടെ ട്വീറ്റ്.

ട്വീറ്റ് വന്നതോടെ ധോണി വിരമിക്കാനൊരുങ്ങുന്നുവെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടു. വിരമിക്കാന്‍ പോകുന്നുവെന്ന് ധോണി ക്യാപ്റ്റനെ അറിയിച്ചിരിക്കുന്നുവെന്നായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. സംഭവം വാര്‍ത്തയായതോടെ ഇന്ത്യയുടെ ചീഫ് സെലക്റ്റര്‍ എം എസ് കെ പ്രസാദ് മറുപടിയുമായി വന്നു. വാര്‍ത്ത വ്യാജമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇപ്പോഴിത വിരമിക്കല്‍ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ധോണിയുടെ ഭാര്യ സാക്ഷി ധോണി. ട്വിറ്ററിലാണ് സാക്ഷി പ്രതികരണമറിയിച്ചത്. വിരമിക്കലുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളെല്ലാം വ്യാജമാണെന്നാണ് സാക്ഷി ട്വിറ്ററില്‍ കുറിച്ചിട്ടത്. ട്വീറ്റ് കാണാം…

 

RECENT POSTS
Copyright © . All rights reserved