Latest News

കടബാദ്ധ്യതയെ തുടര്‍ന്ന് നേത്രാവതി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥ് ഹെഗ്‌ഡെയുടെ പിതാവ് ഗംഗയ്യ ഹെഗ്‌ഡെ (95) മരിച്ചു. മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം.

മകന്‍ മരിച്ച് ഒരു മാസത്തിനു ശേഷമാണ് പിതാവിന്റെ മരണം. വാര്‍ദ്ധ്യക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകന്റെ വിയോഗം ഗംഗയ്യ അറിഞ്ഞിരുന്നില്ലെന്നാണ് ആശുപ്രതി അധികൃതര്‍ നല്‍കുന്ന വിവരം. സിദ്ധാര്‍ത്ഥ മരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് മൈസൂരിലെ ആശുപത്രിയില്‍ പിതാവിനെ സന്ദര്‍ശിച്ചിരുന്നു.

Image result for vg siddhartha cafe coffee day

ജൂലൈ 30-നാണ് വി.ജി.സിദ്ധാര്‍ഥ മംഗളൂര്‍ – കാസര്‍കഗോഡ് ദേശീയപാതയിലുള്ള നേത്രാവതിയിലെ പാലത്തില്‍ നിന്നു പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഒരു ദിവസത്തിനു ശേഷമാണ് പുഴയില്‍ നിന്നു മൃതദേഹം കണ്ടെടുത്തത്. സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്യുന്നുവെന്നു കുറിപ്പെഴുതിയ ശേഷമാണ് സിദ്ധാര്‍ഥ പുഴയില്‍ ചാടിയത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്.എം. കൃഷ്ണയുടെ മരുമകന്‍ കൂടിയാണു വി.ജി. സിദ്ധാര്‍ഥ.

ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന് നാടകീയ ജയം. 359 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് ശേഷിക്കെ ഇംഗ്ളണ്ട് മറികടക്കുകയായിരുന്നു. ബെൻ സ്റ്റോക്ക്സിന്‍റെ തകർപ്പൻ ബാറ്റിങ്ങാണ് അത്യന്തം ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയമൊരുക്കിയത്. 219 പന്തിൽ പുറത്താകാതെ 135 റൺസെടുത്ത സ്റ്റോക്ക്സിന്‍റെ ബാറ്റിൽനിന്ന് പിറന്നത് 11 ബൌണ്ടറികളും എട്ട് സിക്സറുകളും. ആദ്യ ഇന്നിംഗ്സിൽ 67 റൺസിന് പുറത്തായശേഷമാണ് ഏകദിനത്തിലെ ലോകജേതാക്കളായ ഇംഗ്ലണ്ട് നാടകീയമായി ജയിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ടും ഓസീസും ഓരോ മത്സരം വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ്(1-1)

സ്കോർ: ഓസ്ട്രേലിയ- 179   246, ഇംഗ്ലണ്ട്- 67  362/9 (125.4 ഓവർ, ലക്ഷ്യം- 359)

359 റൺസ് വിജയലക്ഷ്യവുമായി ബാറ്റുചെയ്ത ഇംഗ്ലണ്ട് മൂന്നിന് 156 റൺസ് എന്ന നിലയിലാണ് നാലാംദിനം ബാറ്റിങ്ങ് തുടർന്നത്. എന്നാൽ ഓസീസ് ബൌളർമാർ കൃത്യമായ ഇടവേളകളിൽ ഇംഗ്ലണ്ട് ഇന്നിംഗ്സിൽ പ്രഹരമേൽപ്പിച്ചു. ഒരു വശത്ത് ബെൻ സ്റ്റോക്ക്സ് മിന്നുന്ന ബാറ്റിങ്ങുമായി കത്തിക്കയറി. 77 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ടിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നീടെത്തിയ ജോണി ബെയർസ്റ്റോയെ കൂട്ടുപിടിച്ച് ബെൻ സ്റ്റോക്ക്സ് ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചു. എന്നാൽ 36 റൺസെടുത്ത ബെയർസ്റ്റോ മടങ്ങിയതോടെ ഇംഗ്ലണ്ട് അഞ്ചിന് 245 എന്ന നിലയിലായി. വൈകാതെ ജോസ് ബട്ട്ലർ കൂടി മടങ്ങിയതോടെ ആറിന് 253 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകർന്നു. 33 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് കൂടി നഷ്ടമായതോടെ ഒമ്പതിന് 286 എന്ന നിലയിൽ ഇംഗ്ലണ്ടി തോൽവി ഉറപ്പിച്ചു.

എന്നാൽ അത്ഭുതകരമായ പ്രകടനത്തിനാണ് പിന്നീട് ക്രിക്കറ്റ് ലോകം സാക്ഷിയായത്. പതിനൊന്നാമനായ ജാക്ക് ലീച്ചിനെ കൂട്ടുപിടിച്ച് ബെൻ സ്റ്റോക്ക്സ് നടത്തിയ വെടിക്കെട്ട് ഒടുവിൽ ജയത്തിൽ കലാശിച്ചു. ഇതിനിടയിൽ ഒട്ടനവധി അവസരങ്ങൾ ഓസീസിന് ലഭിച്ചെങ്കിലും അതൊന്നും പ്രയോജനപ്പെടുത്താൻ അവർക്ക് സാധിച്ചില്ല.

ലിയോൺ എറിഞ്ഞ മത്സരത്തിലെ 125-ാമത്തെ ഓവർ സംഭവബഹുലമായിരുന്നു. ഈ ഓവർ തുടങ്ങുമ്പോൾ ഓസീസിന് ജയിക്കാൻ വേണ്ടിയിരുന്നത് എട്ട് റൺസ്. മൂന്നാം പന്ത് സ്റ്റോക്ക്സ് സിക്സറിന് പായിച്ചു. അഞ്ചാമത്തെ പന്തിൽ റണ്ണൌട്ടിലൂടെ ഒരു സുവർണ്ണാവസരം ലഭിച്ചെങ്കിലും ബൌളറായ ലിയോൺ തന്നെ അത് നഷ്ടപ്പെടുത്തി. ആറാമത്തെ പന്ത് എൽബിഡബ്ല്യൂ ആയിരുന്നെങ്കിലും അംപയർ അപ്പീൽ അനുവദിച്ചില്ല. ഓസീസിന്‍റെ കൈവശമുള്ള റിവ്യൂ അവസാനിക്കുകയും ചെയ്തിരുന്നു. അടുത്ത ഓവറിൽ കമ്മിൻസിന്‍റെ മൂന്നാം പന്ത് ലീച്ച് സിംഗിൽ എടുത്തതോടെ സ്കോർ ടൈ ആയി. നാലാം പന്ത് കവറിലൂടെ ബൌണ്ടറി പായിച്ച് ബെൻ സ്റ്റോക്ക്സ് തികച്ചും മാന്ത്രികമായ ജയം ഇംഗ്ലണ്ടിന് സമ്മാനിച്ചു.

ആഷസിലെ ആദ്യ മത്സരം ഓസ്ട്രേലിയ 251 റൺസിന് ജയിച്ചപ്പോൾ രണ്ടാം മത്സരം സമനിലയാകുകയായിരുന്നു. പരമ്പരയിലെ നാലാം മത്സരം സെപ്റ്റംബർ നാലു മുതൽ എട്ട് വരെ മാഞ്ചസ്റ്ററിൽ നടക്കും.

ലോക ബാഡ്‌മി‌ന്റ‌ൺ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ പി.വി.സിന്ധുവിനെ അഭിനന്ദിച്ച് കായിക താരം പി.ടി.ഉഷ. സിന്ധുവിന്റെ വിജയം വരും തലമുറകളെ കൂടി പ്രചോദിപ്പിക്കുമെന്ന് പി.ടി.ഉഷ പറഞ്ഞു. സ്വര്‍ണ മെഡല്‍ നേട്ടത്തില്‍ അഭിനന്ദിക്കുന്നതായും പി.ടി.ഉഷ ട്വീറ്റ് ചെയ്തു. സിന്ധുവിനൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ചാണ് പി.ടി.ഉഷ അഭിനന്ദനങ്ങള്‍ നേര്‍ന്നത്. കുട്ടിയായ സിന്ധു പി.ടി.ഉഷയുടെ മടിയില്‍ ഇരിക്കുന്നതാണ് ചിത്രം.


പ്രധാനമന്ത്രി നരേന്ദ്ര മോദി സിന്ധുവിനെ അഭിനന്ദിച്ചിരുന്നു. സിന്ധു ഇന്ത്യയുടെ അഭിമാനമായെന്ന് നരേന്ദ്ര മോദി പറഞ്ഞു. ബാഡ്‌മി‌ന്റ‌ണിനോടുള്ള ആത്മസമര്‍പ്പണം ഏവരെയും ഉത്തേജിപ്പിക്കുന്നതാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും പി.വി.സിന്ധുവിനെ അഭിനന്ദിച്ചിരുന്നു. ബാഡ്‌മിന്റണിൽ ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച സിന്ധുവിന്റെ നേട്ടം അഭിമാനകരമാണെന്ന് പിണറായി വിജയൻ പറഞ്ഞു. കൂടുതൽ ഉയരങ്ങളിലെത്താൻ ഈ നേട്ടം അവർക്ക് പ്രചോദനമാകട്ടെ. ഇന്ത്യൻ ബാഡ്മിന്റണിലെ വളർന്നു വരുന്ന താരങ്ങൾക്ക് സിന്ധുവിന്റെ നേട്ടം വലിയ പ്രോത്സാഹനമാകുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

ലോക ബാഡ്‌മിന്റൺ ചാംപ്യന്‍ഷിപ്പില്‍ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് സിന്ധു. കഴിഞ്ഞ രണ്ടു വർഷവും ഫൈനലിൽ തോറ്റ സിന്ധു ഇത്തവണ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് മറികടന്നാണ് കിരീടമണിഞ്ഞത്. സ്‌കോർ: 21-7, 21-7.

മത്സരത്തിൽ ഒരിക്കൽ പോലും സിന്ധുവിന് വെല്ലുവിളി ഉയർത്താൻ ഒകുഹാരയ്ക്ക് സാധിച്ചില്ല. വിജയത്തിൽ ഏറെ സന്തോഷമുണ്ടെന്ന് മത്സരശേഷം സിന്ധു പ്രതികരിച്ചു. വിജയം അമ്മയ്ക്ക് സമ്മാനിക്കുന്നു. വിജയം അമ്മയ്ക്കുള്ള സമ്മാനമാണെന്നും പി.വി.സിന്ധു പറഞ്ഞു.

കഴിഞ്ഞ രണ്ട് തവണ നഷ്ടമായ സ്വർണമാണ് പി.വി.സിന്ധു ഇപ്പോൾ സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്. ഈ സീസണിലെ സിന്ധുവിന്റെ ആദ്യ കിരീടനേട്ടം കൂടിയാണിത്. നേരത്തെ ഇന്തോനേഷ്യൻ ഓപ്പണിന്റെ ഫൈനലിൽ പ്രവേശിച്ചിരുന്നെങ്കിലും അവിടെയും സിന്ധു പരാജയപ്പെട്ടിരുന്നു. ജപ്പാൻ ഓപ്പണിൽ സെമിയിൽ കടക്കാൻ പോലും താരത്തിനായില്ല.

ന്യൂഡല്‍ഹി: ഡിസ്‌കവറി ചാനലിലെ ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. പരിപാടിയില്‍ താന്‍ ഹിന്ദിയില്‍ സംസാരിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന ബെയര്‍ ഗ്രില്‍സിന് അത് എങ്ങനെ മനസ്സിലായി എന്നാണ് നരേന്ദ്ര മോദി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എല്ലാവര്‍ക്കും സംശയമുള്ള കാര്യമാണിത്. ഞാന്‍ പറഞ്ഞ ഹിന്ദി എങ്ങനെയാണ് ബെയര്‍ ഗ്രില്‍സിന് മനസ്സിലായത് എന്നാണ് എല്ലാവരും സംശയിക്കുന്നത്. എന്നാല്‍, അതിനുള്ള ഉത്തരം ‘ടെക്‌നോളജി’ എന്നാണെന്ന് നരേന്ദ്ര മോദി പറയുന്നു. ‘മന്‍ കി ബാത്ത്’ പരിപാടിയിലാണ് നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തല്‍.

ഗ്രിൽസിനൊപ്പം ജിം കോർബറ്റ് ദേശീയോദ്യാനത്തിൽ നടത്തിയ യാത്രയിൽ ഇരുവർക്കുമിടയിൽ ആശയവിനിമയം എളുപ്പമാക്കാന്‍ നൂതനസാങ്കേതികത എത്രമാത്രം ഉപകാരപ്രദമായി എന്നാണ് നരേന്ദ്ര മോദി വെളിപ്പെടുത്തിയത്. സാങ്കേതിക വിദ്യയാണ് തങ്ങൾക്കിടയിലെ ആശയവിനിമത്തിൽ ഒരു പാലമായി നിന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഗ്രിൽസ് ചെവിയിൽ ചെറിയൊരു ഉപകരണം ഘടിപ്പിച്ചിരുന്നു. ഹിന്ദിയിൽ സംസാരിക്കുന്നത് ഉടൻ തന്നെ ഈ ഉപകരണം ഇംഗ്ലിഷിലേക്കു തർജമ ചെയ്തു നൽകും. ചെവിയിൽ ഘടിപ്പിച്ച ഉപകരണം ഉപയോഗിച്ച് ഞാൻ ഹിന്ദിയിൽ പറയുന്നത് ഗ്രിൽസിന് ഇംഗ്ലീഷിൽ കേൾക്കാൻ സാധിച്ചു എന്നും നരേന്ദ്ര മോദി പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സൗമ്യനായിരുന്നുവെന്ന് ബെയര്‍ ഗ്രില്‍സ് പറഞ്ഞിരുന്നു. ഡിസ്‌കവറി ചാനലിലെ ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ എന്ന പരിപാടിയുടെ അവതാരകനാണ് ബെയര്‍ ഗ്രില്‍സ്. ഇദ്ദേഹത്തിനൊപ്പമാണ് നരേന്ദ്ര മോദി ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലെ പരിപാടിയില്‍ പങ്കെടുത്തത്. മോദിക്കൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ബെയര്‍ ഗ്രില്‍സ് മോദിയെ പുകഴ്ത്തി സംസാരിച്ചത്.

”മോദി എപ്പോഴും സൗമ്യനായിരുന്നു. വളരെ മോശം കാലാവസ്ഥയിലും നരേന്ദ്ര മോദി ചിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും പുഞ്ചിരിയുണ്ടായിരുന്നു. പരിപാടി ഷൂട്ട് ചെയ്ത വനം ഏറെ ഉയരമുള്ള പ്രദേശമായിരുന്നു. മുകളിലേക്ക് കയറും തോറും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. മുകളില്‍ നിന്ന് ചെറിയ പാറക്കല്ലുകള്‍ ദേഹത്തേക്ക് പതിക്കുന്നുണ്ടായിരുന്നു. ഇടവിട്ട് ഇടവിട്ട് മഴ പെയ്തിരുന്നു. എന്നാല്‍, ഈ സമയത്തെല്ലാം നരേന്ദ്ര മോദി സൗമ്യനായി കാണപ്പെട്ടു. വനത്തിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്തേക്ക് എത്തിയപ്പോഴും അദ്ദേഹത്തെ വളരെ ശാന്തനായി തന്നെ കാണപ്പെട്ടു. അദ്ദേഹം ലോകത്തിലെ മികച്ച നേതാവാണ് എന്നതിന് തെളിവാണിത്. പ്രതിസന്ധിയിലും അദ്ദേഹം ശാന്തനാണ്,” ബെയര്‍ ഗ്രില്‍സ് പറഞ്ഞു.

നരേന്ദ്ര മോദി വളരെ എളിയവനാണ്. യാത്രയില്‍ മഴ പെയ്യുന്നുണ്ടായിരുന്നു. രഹസ്യ സംഘത്തിലെ സഹായകര്‍ നരേന്ദ്ര മോദിക്ക് ഒരു കുട എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍, മോദി കുട വേണ്ട എന്ന് പറഞ്ഞു. മാത്രമല്ല, തനിക്ക് കുഴപ്പമൊന്നുമില്ല എന്നും മോദി അവരോട് പറഞ്ഞു. കനത്ത മഴയുണ്ടായിരുന്നു. മാത്രമല്ല, ശരീരമൊക്കെ തണുത്ത് വിറക്കുന്ന തരത്തിലുള്ള തണുപ്പും. എന്നാല്‍, അപ്പോഴെല്ലാം മോദിയുടെ മുഖത്ത് ചിരിയുണ്ടായിരുന്നുവെന്നും ബെയര്‍ ഗ്രില്‍സ് പറഞ്ഞു.

പോലീസിന്റെ കണ്ണുവെട്ടിച്ച് 35 വര്‍ഷം ഒളിവില്‍ കഴിഞ്ഞ കൊലപാതക കേസിലെ പ്രതി ഒടുവില്‍ പിടിയില്‍. പുരോഹിതന്റെ വേഷം ധരിച്ചായിരുന്നു ഇയാളുടെ ആള്‍മാറാട്ടം. ഇതിനു പുറമെ സ്ഥിരമായി സ്ഥലങ്ങള്‍ മാറിയും മൊബൈല്‍ നമ്പറുകള്‍ മാറ്റിയും ഇയാള്‍ ഒളിവു ജീവിതം തുടരുകയായിരുന്നു. യുപിയിലെ ഉന്നാവോയിലാണ് സംഭവം.

1982-ല്‍ ഉന്നാവോയിലെ മജ്‌റ ഗ്രാമത്തില്‍ നടന്ന കൊലപാതകത്തെ തുടര്‍ന്നാണ് അന്ന് 20 വയസുണ്ടായിരുന്ന ശേഷ് നാരായണ്‍ ശാസ്ത്രി അറസ്റ്റിലാകുന്നത്. തന്റ അയല്‍വാസിയെ കൊലപ്പെടുത്തിയ കേസിലായിരുന്നു അറസ്റ്റ്. തുടര്‍ന്ന് അടുത്ത വര്‍ഷം ജാമ്യം ലഭിച്ചു. ഇതിനു ശേഷം ശാസ്ത്രിയെ ആരും കണ്ടിട്ടില്ല. പോലീസ് അന്വേഷണം തുടര്‍ന്നെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. കുട്ടു പ്രതികളായ ഒമ്പതു പേരുടെ വിചാരണ ഇതിനിടയില്‍ കഴിയുകയും അവര്‍ക്കൊക്കെ ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തു. അപ്പോഴും ശാസ്ത്രിയെക്കുറിച്ച് ആര്‍ക്കെങ്കിലും വിവരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അജ്‌ഗെയിന്‍ എസ്എച്ച്ഒ അജയ് രാജ് വര്‍മ പറയുന്നു.

ഇതിനിടയിലും പോലീസ് അന്വേഷണം തുടന്നിരുന്നു. ഒടുവില്‍ 2013-ല്‍ കാണ്‍പൂര്‍ ബാര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിക്ക് ശാസ്ത്രിയുമായി സാമ്യമുണ്ടെന്ന് പോലീസിന് സംശയം തോന്നി. ഇതിനിടെ, ഇയാളുടെ മൊബൈല്‍ നമ്പര്‍ പോലീസിന് ലഭിച്ചു. ഒടുവില്‍ നടത്തിയ നീക്കത്തിനൊടുവില്‍ ഉന്നാവോയില്‍ വച്ച് ഇയാള്‍ അറസ്റ്റിലാവുകയായിരുന്നു.

ഇക്കാലമത്രയും പോലീസിനെയും മറ്റുള്ളവരെയും കബളിപ്പിക്കാന്‍ പുരോഹിത വേഷത്തിലായിരുന്നു ശാസ്ത്രി കഴിഞ്ഞിരുന്നതെന്ന് പോലീസ് പറയുന്നു. അതോടൊപ്പം, നിരന്തരമായി സ്ഥലം മാറുകയും ഫോണുകള്‍ ഉള്‍പ്പെടെ മാറുകയും ചെയ്തതോടെയാണ് ഇയാളെ കണ്ടെത്താന്‍ പോലീസിന് കഴിയാതെ പോയത്. ശാസ്ത്രിക്ക് ഇപ്പോള്‍ 55 വയസുണ്ട്.

പാലാ ഉപതെരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ യുഡിഎഫ് നേതൃയോഗം ഇന്ന് രാവിലെ 10 ന് ക്ളിഫ് ഹൗസിൽ ചേരും. ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. പാലായിലെ വിജയത്തെ, കേരള കോണ്‍ഗ്രസിലെ ഭിന്നത ബാധിക്കരുതെന്ന് യുഡിഎഫ് നേതാക്കള്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

പാര്‍ട്ടിയിലെ പ്രശനങ്ങളിൽ കോടതി വിധി കൂടി കണക്കിലെടുത്ത് തീരുമാനമെടുക്കാമെന്നും യുഡിഎഫ് നേതാക്കള്‍ ജോസഫ് , ജോസ് കെ മാണി വിഭാഗങ്ങള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. പാലായിൽ നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം പി ജെ ജോസഫ് തള്ളിയിരുന്നു. ഇന്ന് ചേരുന്ന യുഡിഎഫ് യോഗം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറഞ്ഞത്.

പാലായിൽ നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം തള്ളി പി ജെ ജോസഫ്. യുഡിഎഫ് യോഗം ഇന്ന് ചേരാനിരിക്കെ സ്ഥാനാർത്ഥിയെ ജോസഫ് തന്നെ തീരുമാനിക്കുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാണി സി കാപ്പൻ വരാനാണ് സാധ്യത.

പാലാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളാ കോൺഗ്രസിലെ തർക്കം അതിരൂക്ഷമായി. മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന സീറ്റിൽ നിഷ ജോസ് കെ മാണിയെ മത്സരിപ്പിക്കാനാണ് ജോസ് കെ മാണി പക്ഷത്തിന്‍റെ നീക്കം. എന്നാൽ അത്തരം വാർത്തകൾ തള്ളിയ പി ജെ ജോസഫ് തീരുമാനമെടുക്കുന്നത് താനായിരിക്കുമെന്ന് പ്രഖ്യാപിച്ചു.

ഇരുപക്ഷവും കടുത്ത നിലപാട് സ്വീകരിച്ചതോടെ യുഡിഎഫ് നേതൃത്വം ആശങ്കയിലാണ്. പരസ്‍പരം പോരടിച്ച് സിറ്റിംഗ് സീറ്റ് കളഞ്ഞുകുളിക്കരുതെന്നാണ് കോൺഗ്രസിന്‍റെ നിലപാട്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ അടക്കം യുഡിഎഫ് ജോസ് പക്ഷത്തിന് അനുകൂല നിലപാട് സ്വീകരിച്ചതിൽ പി ജെ ജോസഫ് പക്ഷത്തിന് അമർഷമുണ്ട്.

ഇരുപക്ഷവും സീറ്റിന് അവകാശവാദം ഉന്നയിക്കുമ്പോള്‍ സമവായ ഫോർമുല എന്താകണമെന്ന പ്രശ്നം യുഡിഎഫിലും വലുതാവുകയാണ്. മറുവശത്ത് പാലാ സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങള്‍ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി തള്ളി. കഴിഞ്ഞ തവണ മാണിയോട് 4703 വോട്ടിന് പോരാടി തോറ്റ മാണി സി കാപ്പൻ തന്നെ മത്സരിക്കാനാണ് സാധ്യത. സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി ബിജെപിയും ചർച്ച തുടങ്ങി. ജില്ലാ പ്രസിഡന്‍റ് എൻ ഹരിയുടെ പേര് സജീവ പരിഗണനയിലുണ്ട്. അതേസമയം എൻഡിഎ ആവശ്യപ്പെട്ടാൽ മത്സരിക്കാമെന്ന് പി സി തോമസും വ്യക്തമാക്കിയിട്ടുണ്ട്.

സിസ്റ്റർ അഭയ കേസിലെ വിചാരണ ഇന്ന് തുടങ്ങും. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ തുടങ്ങുന്നത്. 2009 ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പത്ത് വർഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. കേസിലെ പ്രതികൾ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്ന സാഹചര്യത്തിൽ നടപടികൾ നിരന്തരമായി മാറ്റിവയ്ക്കുകയായിരുന്നു.

എന്നാൽ ഹർജികൾ ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതിയും നിരസിച്ചതോടെയാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയത്. ഫാ.തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയിൽ, ക്രൈം ബ്രാഞ്ച് മുൻ എസ് പി, കെ ടി മൈക്കിൾ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

1992 മാർച്ച് 27 ന് കോട്ടയം പയസ് ടെന്‍റ് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ചർച്ചയിൽ കശ്മീർ വിഷയമാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കൻ ഉദ്യോഗസ്ഥസംഘം വ്യക്തമാക്കി. ജി 7 ഉച്ചകോടിക്കായി ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പരസ്പര സഹകരണത്തെപ്പറ്റി ഇരുനേതാക്കളും ചർച്ച ചെയ്തു.

അനുച്ഛേദം 370 റദ്ദാക്കിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞയാഴ്ച ബോറിസ് ജോൺസൺ മോദിയെ ഫോണിൽ വിളിച്ച് കശ്മീർ തർക്കം ഇന്ത്യയും പാകിസ്ഥാനും ചർച്ച ചെയ്ത് പരിഹരിക്കണം എന്നാവശ്യപ്പെട്ടിരുന്നു. ഇരുനേതാക്കളുടേയും ഇന്നത്തെ സംഭാഷണത്തിൽ കശ്മീർ വിഷയമായില്ലെന്നാണ് സൂചന. കഴിഞ്ഞ മാസമാണ് ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലെ ഇംഗ്ലണ്ടിന്‍റെ വിജയത്തിൽ മോദി ബോറിസ് ജോൺസണെ അഭിനന്ദനമറിയിച്ചു.

തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിളയിൽ വീടിനുള്ളിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. അമരവിള സ്വദേശിയായ ദേവകി (22) ആണ് മരിച്ചത്.

ദേവകിയുടെ ഭര്‍ത്താവ് ശ്രീജിത്ത് തീപ്പൊളളലേറ്റ് ഗുരുതരാവസ്ഥയിലാണ്. ഇയാള്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇവരുടെ വീടിന് തീപിടിച്ചതുകണ്ട നാട്ടുകാര്‍ ഓടിയെത്തിയത്. ഇവരുടെ അഞ്ചുവയസ്സുകാരനായ മകനെ വീടിനു സമീപത്തു പാര്‍ക്കുചെയ്തിരുന്ന കാറില്‍ സുരക്ഷിതനായി കണ്ടെത്തി. മകനെ കാറിലാക്കിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമികനിഗമനം. പാറശ്ശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വെസ്റ്റിൻഡീസിന് എതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 318 റൺസ് ജയം. സ്കോർ– ഇന്ത്യ: 297, 7 വിക്കറ്റിന് 343 ഡിക്ല; വിൻഡീസ് 222,100. 5 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് ഇന്ത്യൻ ജയം വേഗത്തിലാക്കിയത്. സെഞ്ചുറി നേടിയ അജിൻക്യ രഹാനെ (102), ഹനുമ വിഹാരി (93) ക്യാപ്റ്റൻ വിരാട് കോലി (51) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ തിളങ്ങിയ ഇന്ത്യൻ ബാറ്റ്സ്മാൻമാർ.

നോർത്ത് സൗണ്ട്∙ ജസ്പ്രീത് ബുമ്രയുടെ മാരക ബോളിങ്ങിനു മുന്നിൽ തകർന്നടിഞ്ഞ വിൻഡീസിന് ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ വമ്പൻ തോൽവി. 8 ഓവറിൽ 7 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത ബുമ്രയ്ക്കു മുന്നിൽ ദിശാബോധം നഷ്ടമായ വിൻഡീസിന്റെ രണ്ടാം ഇന്നിങ്സ് വെറും 100 റൺസിന് അവസാനിച്ചു. ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് (1), ജോൺ കാംബെൽ (7) എന്നിവരെ പുറത്താക്കി ജയ്പ്രീത് ബുമ്ര ഏൽപ്പിച്ച ഇരട്ട പ്രഹരത്തിൽനിന്നു കരകയറാൻ വിൻഡീസിനു കഴിഞ്ഞില്ല.

പിന്നീട് ഡാരൻ ബ്രാവോ (2), ഷായ് ഹോപ് (2), ജെയ്സൻ ഹോൾഡർ (8) എന്നിവരെ ബോൾഡ് ചെയ്ത ബുമ്ര അതിവേഗം 5 വിക്കറ്റ് നേട്ടത്തിലെത്തി. ഇതിനിടെ ഷർമാർ ബ്രൂക്സ് (2), ഷിമ്രോൺ ഹെറ്റ്മയർ (1) എന്നിവരെ പുറത്താക്കിയ ഇഷാന്ത് ശർമയും കരുത്തുകാട്ടി. ഇതോടൊപ്പം 2 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനം കൂടിയായപ്പോൾ വിൻഡീസ് ക്ലോസ്. 38 റൺസെടുത്ത കെമർ റോഷാണ് അവരുടെ ടോപ് സ്കോറർ.

നേരത്തേ, ടെസ്റ്റ് ക്രിക്കറ്റിലെ 2 വർഷം നീണ്ട സെഞ്ചുറി വരൾച്ചയ്ക്കു വിരാമമിട്ട അജിൻക്യ രഹാനെയാണ് (242 പന്തിൽ 102) ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. നാലാം ദിവസത്തെ ആദ്യ ഓവറിൽത്തന്നെ വിരാട് കോലിയെ (51) മടക്കിയ റോസ്ടൻ ചേസ് വിൻഡീസിനു ശുഭ സൂചന നൽകിയെങ്കിലും അഞ്ചാം വിക്കറ്റിൽ 135 റൺസ് ചേർത്ത രഹാനെ– വിഹാരി സഖ്യം അവരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി. 17 റൺസെടുത്തു നിൽക്കെ രഹാനെ നൽകിയ ക്യാച്ച് ജോൺ കാംപെൽ വിട്ടുകളഞ്ഞതു മത്സരത്തിൽ വഴിത്തിരിവായി.

പിന്നീടു രഹാനെ, ടെസ്റ്റിലെ പത്താം സെഞ്ചുറി കുറിച്ചു മടങ്ങുമ്പോൾ ഇന്ത്യ സുരക്ഷിതമായ ലീഡ് കൈവരിച്ചിരുന്നു. 2017 ഓഗസ്റ്റിൽ ശ്രീലങ്കയ്ക്ക് എതിരെയായിരുന്നു ടെസ്റ്റിൽ രഹാനെയുടെ ഇതിനു മുൻപുള്ള സെഞ്ചുറി നേട്ടം. സെഞ്ചുറി തികയ്ക്കാനുള്ള തിടുക്കത്തിനിടെ ജെയ്സൻ ഹോൾഡറുടെ വൈഡ് ബോളിൽ വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിനു ക്യാച്ച് നൽകിയാണു വിഹാരി പുറത്തായത്. ഇതോടെ കോലി ഇന്ത്യൻ ഇന്നിങ്സും ഡിക്ലയർ ചെയ്തു.

Copyright © . All rights reserved