Latest News

 ശ്രീ അഖിൽ മുരളിയുടെ “നിഴൽക്കുപ്പായം “കവിതാ സമാഹാരത്തിന്റെ പ്രകാശനം തിരുവനന്തപുരം പ്രെസ്സ് ക്ലബ്‌ വെച്ച് നോവലിസ്റ്റും കഥാകൃത്തുമായ ഡോ: ജോർജ് ഓണക്കൂർ നിർവഹിച്ചു. പ്രശസ്ത കവി ആറ്റിങ്ങൽ സി ദിവാകരൻ പുസ്‌തകം ഏറ്റുവാങ്ങി. മാക്‌ഫാസ്‌റ് കോളേജ് പ്രിൻസിപ്പൽ ആയ ഫാദർ ഡോ .ചെറിയാൻ ജെ കോട്ടയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ :ടിജി തോമസ് സ്വാഗതം ആശംസിച്ചു.

മഹാഭാരതകഥയെ ഓർമിപ്പിക്കുന്ന ചില മിത്തുകൾ അഖിലിന്റെ കവിതയിൽ കാണാൻ സാധിക്കുമെന്ന് ഡോ . ജോർജ് ഓണക്കൂർ പറയുകയുണ്ടായി. മലയാള സാഹിത്യ ശാഖയിൽ പുതു ശൈലിയുടെ ഉടമയാണ് ശ്രീ അഖിൽ മുരളി. സമൂഹത്തെക്കുറിച്ചും സമൂഹത്തിലെ മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളെക്കുറിച്ചും തന്റെ കവിതയിലൂടെ വർണ്ണിക്കാൻ അഖിൽ മറന്നില്ല. ധ്യാനധന്യമായ ഒരു മനസ്സിൽ നിന്ന് കവിഞ്ഞൊഴുകുന്ന വികാരങ്ങളുടെ തിരനോട്ടമാണ് കവിതയെങ്കിൽ ഈ പുസ്തകത്തിലെ ആദ്യ കവിതയായ വഴിത്താര മുതൽ അവസാന കവിതയായ ജീവിത വേഷങ്ങൾ വരെ ഈ പ്രസ്താവന ശരിവെയ്ക്കുന്നവയാണെന്ന് ശ്രീ ഏഴാച്ചേരി രാമചന്ദ്രൻ പറയുകയുണ്ടായി. തുടർന്ന് ഡോ :വി ആയിഷ, സന്തോഷ്‌ കല്ലറ, രാധാകൃഷ്ണൻ തുടങ്ങിയർ ആശംസകൾ അറിയിച്ചു.

കോഴിക്കോട് ജില്ലാ ജയിലില്‍ ജോളി പ്രത്യേക നിരീക്ഷണത്തില്‍. ഇന്നലെ ഉറങ്ങിയിട്ടില്ലെന്നും മാനസികാസ്വസ്ഥത പ്രകടിപ്പിക്കുന്നതായും ജയില്‍ ജീവനക്കാര്‍ പറഞ്ഞു. ഇന്നലെ രാത്രി 12.15ഒാടെയാണ് ജോളിയെ ജയിൽ എത്തിച്ചത്. വലിയ രീതിയിൽ മാനസികാസ്വസ്ഥത പ്രകടിപ്പിക്കുന്നതായി ജയിൽ അധികൃതര്‍ അറിയിച്ചു.

കൂടത്തായി കൊലപാതകപരമ്പര നടന്ന പൊന്നാമറ്റം വീട്ടില്‍ നിന്ന് മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു സാധനങ്ങള്‍ മാറ്റി. ഇന്നലെ വൈകിട്ടാണ് ഓട്ടോറിക്ഷയില്‍ ചാക്കുകെട്ട് കൊണ്ടുപോയത്. സാധനങ്ങൾ കൊണ്ടുപോകാൻ വലിയ വണ്ടി വേണമെന്നും ഏത് വീടാണെന്ന് ചോദിച്ചപ്പോൾ പ്രശ്നമുള്ള വീടാണന്നും ഷാജു പറഞ്ഞതായി ഓട്ടോ ഡ്രൈവര്‍ മനോരമന്യൂസിനോട് വെളിപ്പെടുത്തി. ചാക്കിൽ പുസ്തകങ്ങളെന്നും ഷാജു പറഞ്ഞു.

ജോളി താമസിച്ചിരുന്ന പൊന്നാമറ്റം വീട് പൊലീസ് വീട് പൂട്ടി മുദ്ര വച്ചിരുന്നു. പ്രതികളോ സഹായികളോ തെളിവുനശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് അടിയന്തരമായി വീട് സീല്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടരുകയാണ്. മുഖ്യപ്രതി ജോളിയുമായി ബന്ധമുള്ള മൂന്നുപേരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും.

രണ്ട് പ്രാദേശിക രാഷ്ട്രീയനേതാക്കളേയും ഒരു ബിഎസ്എന്‍എല്‍ ജീവനക്കാരനേയുമാണ് വിളിപ്പിച്ചത്. ഇവരെക്കൂടാതെ പത്തിലധികം പേര്‍ നിരീക്ഷണത്തിലാണ്. കേസില്‍ ഇതുവരെ 212 പേരെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിട്ടുണ്ട്. കോടതി റിമാന്‍ഡ് ചെയ്ത ജോളിയേയും മറ്റ് രണ്ടുപ്രതികളേയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.

റോയ് തോമസിന്റെ സഹോദരി റെഞ്ചിയെയും ജോളി സയനൈഡ് നൽകി വധിക്കാൻ ശ്രമിച്ചെന്നു പൊലീസിനു വിവരം ലഭിച്ചു. അന്നമ്മയുടെ മരണശേഷമായിരുന്നു സംഭവം. ജോളി നൽകിയ അരിഷ്ടം കുടിച്ച റെഞ്ചി അവശയായി. കണ്ണിൽ ഇരുട്ടു കയറുകയും ഓക്കാനിക്കുകയും ചെയ്തു.

ലീറ്റർ കണക്കിനു വെള്ളം കുടിച്ച ശേഷമാണു സാധാരണനിലയിലായത്. അന്നു സംശയമൊന്നും തോന്നിയില്ലെന്നും ഇപ്പോഴാണു കൊലപാതക ശ്രമമാണെന്നു മനസ്സിലായതെന്നും റെഞ്ചി പൊലീസിനു മൊഴി നൽകി.

കട്ടപ്പന സ്വദേശിനിയായ ജോളി രണ്ടാഴ്ച മുൻപും വീട്ടിൽ എത്തിയിരുന്നു എന്നും മറ്റു വിവരങ്ങളൊന്നും അറിവുണ്ടായിരുന്നില്ലെന്നും പിതാവ് ജോസഫ്. മരണങ്ങൾ സംബന്ധിച്ചോ ജോളിയെക്കുറിച്ചോ വീട്ടുകാർക്ക് സംശയം ഒന്നും ഉണ്ടായിരുന്നില്ല. റോയി മരിച്ചശേഷം സ്വത്ത് ഭാഗം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരൻ റോജോയുമായി തർക്കം ഉണ്ടായിരുന്നതായി അറിയാം. അത് പരിഹരിച്ചിരുന്നില്ലെന്നും ജോളിക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായും ജോസഫ് പറഞ്ഞു.

റോയിയുടെ മരണശേഷം ഷാജുവുമായുള്ള വിവാഹത്തിന് ജോളിയാണു മുൻകയ്യെടുത്തത്. പൊലീസ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെ – ജോസഫ് പറയുന്നു.

കൂടത്തായി കൊലപാതക പരമ്പരയിൽ ആദ്യഘട്ടത്തിലെ അന്വേഷണത്തിൽ വീഴ്ച പറ്റിയോ എന്നു പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇപ്പോൾ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ മികച്ച അന്വേഷണമാണു നടക്കുന്നത്. പ്രതികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക എന്നതാണ് ആദ്യ നടപടി – ഡിജിപി പറഞ്ഞു.

തായ്‍വാനിലെ തായ്ചുങ് സിറ്റിയിലാണ് സംഭവം.റോഡ് സൈഡിലെ കമിതാക്കളുടെ ദൃശ്യങ്ങൾ പുറത്തായി. ചിത്രം യുവാവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സംഭവം വൈറലായി. പുറത്തുവന്ന ചിത്രങ്ങള്‍ പിന്‍വലിക്കാന്‍ ആവാതെ ഗൂഗിളും കുരുങ്ങി. തായ്ചുങിലെ ഷാന്‍റിയാന്‍ റോഡിലെ ദൃശ്യങ്ങളാണ് വൈറലായത്. മലമ്പ്രദേശത്തെ റോഡില്‍ കാട്ടുമൃഗങ്ങളുടെ ശല്യം പതിവായതിനാലാണ് യുവാവ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ക്യാമറയുടെ സഹായം തേടിയത്.

ചിത്രം വൈറലായതോടെ കൃത്യ സ്ഥലം തേടി നിരവധി ആളുകളാണ് ഗൂഗിളിനെ തേടിയെത്തിയത്. തായ്ചുങിന്‍റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വനത്തിലൂടെയുള്ള പാതയാണ് ഇത്. ചിത്രത്തിലുള്ളവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഗൂഗിള്‍ മാപ്പ് ഒരു ഗംഭീര കണ്ടെത്തലാണെന്ന കുറിപ്പോടെയാണ് യുവാവ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. നിരത്തില്‍ മൃഗങ്ങളുടെ ശല്യമുണ്ടോയെന്ന് തിരക്കിയ തനിക്ക് ഗൂഗിള്‍ തന്ന മനോഹര ദൃശ്യങ്ങളെന്നും യുവാവ് കുറിപ്പില്‍ വിശദമാക്കുന്നു.

നഗ്ന ദൃശ്യങ്ങള്‍ പങ്കുവക്കുന്നതിലെ പോളിസികള്‍ അനുസരിച്ച് ചിത്രം പിന്‍വലിക്കാന്‍ ഗൂഗിളിന് കഴിയില്ലേയെന്നാണ് നിരവധിയാളുകള്‍ ചോദിക്കുന്നത്. ഈ ദൃശ്യങ്ങള്‍ എടുത്ത ക്യാമറ അത് നഗ്നദൃശ്യങ്ങളാണെന്ന് തിരിച്ചറിയുന്നത് വരെ ചിത്രം പിന്‍വലിക്കാനാവില്ലെന്ന് ഗൂഗിള്‍ വിശദമാക്കുന്നത്. ചിത്രത്തില്‍ ആദ്യ കാഴ്ചയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന എസ്‍യുവി മാത്രമാണ് കാണാന്‍ സാധിക്കുക. എന്നാല്‍ ഗൂഗിള്‍ മാപ്പിന്‍റെ 360 ഡിഗ്രി ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ചിത്രം ലഭ്യമായതെന്നും ഗൂഗിള്‍ വിശദീകരണത്തില്‍ പറയുന്നു. ട്വിറ്ററിലൂടെയാണ് യുവാവ് ചിത്രം പങ്കുവച്ചത്. ഇത്തരം ചിത്രങ്ങള്‍ വൈറലാവാതിരിക്കാന്‍ ഗൂഗിള്‍ അല്‍ഗോരിതത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും നിരവധിയാളുകള്‍ വിമര്‍ശിക്കുന്നുണ്ട്.

 

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും സീനിയര്‍ താരവുമായ മുഹമ്മദ് നബി മരിച്ചുവെന്ന വ്യാജ വാര്‍ത്ത. സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതോടെ പ്രതികരണവുമായി നബി തന്നെ നേരിട്ട് രംഗത്തെത്തി. സുഹൃത്തുക്കളെ, ഞാന്‍ സുഖമായിരിക്കുന്നു, എന്റെ മരണത്തെക്കുറിച്ച് ചില മാധ്യമങ്ങളില്‍ പ്രചരിച്ചത് വ്യാജ വാര്‍ത്തയാണ്-നന്ദി എന്നായിരുന്നു മുഹമ്മദ് നബിയുടെ ട്വീറ്റ്.

ഇതിന് പിന്നാലെ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് നബി പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും ട്വീറ്റ് ചെയ്തു. ബംഗ്ലാദേശിനെതിരായ ടെസ്റ്റോടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 34കാരനായ നബി ഏകദിന, ടി20 ക്രിക്കറ്റില്‍ സജീവമാണ്.

നബിക്ക് കീഴിലാണ് അഫ്ഗാനിസ്ഥാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ മേല്‍വിലാസമുണ്ടാക്കിയത്. 2015ലെ ഏകദിന ലോകകപ്പില്‍ അട്ടിമറികളുമായി അഫ്ഗാന്‍ വരവറയിച്ചപ്പോള്‍ നബിയായിരുന്നു നായകന്‍

 

സണ്‍, ഡെയ്ലി മിറര്‍ എന്നീ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി ബ്രട്ടീഷ് രാജകുടംബാംഗം ഹാരി രാജകുമാരന്‍. ഫോണ്‍ ഹാക്കിംഗ് നടത്തിയെന്ന് ആരോപിച്ചാണ് നിയമനടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഹാരിയുടെ ഭാര്യ മേഗനെതിരെ നടത്തിയ ശക്തമായ ആക്രമണത്തെ തുടര്‍ന്നാണ് തീരുമാനം. വോയ്സ്മെയില്‍ സന്ദേശങ്ങളിലേക്ക് നിയമവിരുദ്ധമായി കൈകടത്തിയെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു.

ഹാരിയും സഹോദരന്‍ വില്യം രാജകുമാരനും കഴിഞ്ഞ ദശകത്തില്‍ ഹാക്കിംഗ് ആരോപണങ്ങളുടെ കേന്ദ്രമായിരുന്നു. ടാബ്ലോയിഡ് ജേണലിസ്റ്റുകള്‍ പതിവായി സ്റ്റോറികള്‍ കണ്ടെത്താന്‍ പൊതുജനങ്ങളുടെ വോയ്സ്മെയിലുകള്‍ ആക്സസ്സുചെയ്യുന്നത് ഒരു ചരിത്ര സംഭവമാണ്. മേഗന്‍ വേറെയൊരു നിയമനടപടിക്കുകൂടെ ഒരുങ്ങുന്നുണ്ട്. തന്റെ പിതാവിനയച്ച കത്ത് ചോര്‍ത്തി പ്രസിദ്ധീകരിച്ചുകൊണ്ട് തന്റെ സ്വകാര്യത ലംഘിച്ചുവെന്നും പകര്‍പ്പവകാശ ലംഘനം നടത്തിയെന്നുമാണ് അവരുടെ ആരോപണം.

നിയമനടപടികളുടെ ആദ്യപടിയാണ് ഇപ്പോള്‍ നടക്കുന്നത്. കോടതിയില്‍ പേപ്പറുകള്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ നടപടികളുമായി മുന്നോട്ട് പോകണോ എന്നു തീരുമാനിക്കാന്‍ വാദിഭാഗത്തിന് നാലുമാസം സമയം ലഭിക്കും. സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നാണ് കൊട്ടാര ദമ്പതികളുടെ നടപടികള്‍ വ്യക്തമാക്കുന്നത്. ‘അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ വ്യക്തികള്‍ക്കെതിരെ പ്രചാരണം നടത്തുകയാണ്’ ചില മാധ്യമങ്ങളെന്ന് ഹാരി ആരോപിച്ചു.

വസ്തുനിഷ്ഠവും സത്യസന്ധവുമായ റിപ്പോര്‍ട്ടിംഗിന്റെ പ്രാധാന്യം മനസ്സിലാക്കുന്നുവെന്നു പറഞ്ഞ ഹാരി വളരെ വൈകാരികമായി ‘ആദ്യം എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെട്ടു, ഇപ്പോള്‍ എന്റെ ഭാര്യയും അതേ ശക്തികള്‍ക്ക് ഇരയാകുന്നത് ഞാന്‍ കാണുന്നു’ എന്നും പറഞ്ഞു. ഹാരിയുടെ മാതാവ് ഡയാന രാജകുമാരി മരണപ്പെട്ട കാറപകടം സംഭവിച്ചത് പാപ്പരാസികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴായിരുന്നുവെന്ന് ഒരു വാദമുണ്ട്.

ഹാരിയും ടാബ്ലോയിഡ് പ്രസ്സും തമ്മിലുള്ള ശത്രുത മേഗനുമായുള്ള ബന്ധം ആരംഭിച്ചതുമുതല്‍ തുടങ്ങിയതാണ്. ഇരുവരുടെയും ദാമ്പത്യ ജീവിതത്തില്‍ വിള്ളലുകള്‍ വീണപ്പോള്‍ റിപ്പോര്‍ട്ടിംഗില്‍ ഉണ്ടായ ‘വംശീയ പരാമര്‍ശങ്ങളെ’ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടിംഗിനെ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്.

കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച് യുവതി വന്നു പതിച്ചത് 69 വയസ്സുകാരന്റെ പുറത്ത്. വീഴ്ചയുടെ ആഘാതത്തില്‍ രണ്ടുപേരും മരിച്ചു. അഹമ്മദബാദില്‍ ഒക്ടോബര്‍ 4 വെള്ളിയാഴ്ച രാവിലെ 8 മണിക്കായിരുന്നു സംഭവം. മംമ്ത രതി എന്ന 30 കാരിയാണ് 13 നില കെട്ടിടത്തിനു മുകളില്‍ നിന്നും ചാടിയത്.

പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് സംഭവം നടക്കുമ്പോള്‍ യുവതിയുടെ മാനസികാവസ്ഥയ്ക്ക് ചെറിയ പ്രശ്‌നമുണ്ടായിരുന്നു എന്നാണ്. യുവതിയുടെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നുമാണ് അവര്‍ താഴേക്ക് ചാടിയത്. അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനായ ബാലുഭായ് ഗാമിതിന്റെ പുറത്താണ് യുവതി ചെന്നു പതിച്ചത്.

യുവതിയും ഭര്‍ത്താവും നാല് വയസുള്ള കുട്ടിയും സൂറത്തില്‍ നിന്ന് അഹമ്മദാബാദിലെ പാരിഷ്‌കര്‍ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയിലെ സഹോദരന്റെ വീട്ടില്‍ ചികിത്സ ആവശ്യങ്ങള്‍ക്കായി എത്തിയതായിരുന്നു. കെട്ടിടത്തിലെ രണ്ടാം നിലയിലെ താമസക്കാരനാണ് ഗാമിത്, രാവിലെ ഭാര്യയോടൊപ്പം നടക്കാന്‍ പോയ ഗാമിത് മടങ്ങി വരവെയാണ് സംഭവം.

നാട്ടിൽ പറഞ്ഞ നുണയാണ് കൂടത്തായി കൂട്ടമരണത്തിലെ മുഖ്യപ്രതി ജോളിയെ കുടുക്കിയത്. എൻഐടി അധ്യാപികയാണെന്ന് പറഞ്ഞ കള്ളത്തരം പുറത്തായതോടെയാണ് ജോളിയെ പൊലീസ് സംശയിക്കുന്നത്. എൻഐടിയുടെ ഐഡി കാർഡിട്ട് ജോലിക്കായി എന്നും രാവിലെ ജോളി പോയിരുന്നു. പ്രദേശവാസികളോടും എൻഐടിയിൽ അധ്യാപികയാണെന്നാണു വിശ്വസിപ്പിച്ചിരുന്നതെന്നും റൂറൽ എസ്പി കെ.ജി. സൈമൺ മാധ്യമങ്ങളോടു പറഞ്ഞു.

എന്നാൽ റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ജോളി എൻഐടിയിൽ അധ്യാപികയല്ലെന്ന് പൊലീസിന് മനസ്സിലായി. മാത്രമല്ല റോയിയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്നു ബന്ധുക്കളെയും മറ്റും പറഞ്ഞു വിശ്വസിപ്പിക്കാനും ജോളി ശ്രമിച്ചിരുന്നു. സയനൈഡ് കഴിച്ചാണ് റോയി മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. റോയിയുടെ അമ്മയുടെ സഹോദരൻ മാത്യുവിന്റെ ആവശ്യപ്രകാരമാണ് റോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷവും ഹൃദയാഘാതമാണു മരണകാരണമെന്നു പറഞ്ഞുപരത്താൻ ജോളി കാണിച്ച വ്യഗ്രതയും പൊലീസിൽ സംശയം ഉയർത്തി. മാത്യുവും പിന്നീട് മരിച്ചിരുന്നു.

സയനൈഡ് നൽകിയാണ് റോയിയെ കൊന്നതെന്ന് ജോളി പൊലീസിനോട് സമ്മതിച്ചു. എല്ലാ മരണത്തിലും പങ്കുണ്ടെന്നും ജോളി സമ്മതിച്ചു. കുടുംബത്തിന്റെ കാര്യങ്ങൾ നോക്കിയിരുന്നത് അന്നമ്മയായിരുന്നെന്നും അതു തട്ടിയെടുക്കാനാണു കൊലപ്പെടുത്തിയതെന്നുമാണ് ജോളി പൊലീസിനോടു പറഞ്ഞത്. റോയിയുടെ അച്ഛൻ ടോം തോമസുമായി സ്വത്തുതർക്കമുണ്ടായിരുന്നെന്നും ഇതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണു വിവരം.

2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് പൊന്നാമറ്റം കുടുംബത്തിലെ ആറുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. മരണങ്ങളെല്ലാം സമാനരീതിയില്‍. ആദ്യ ഘട്ടത്തില്‍ സ്വാഭാവിക മരണമെന്ന് കരുതി. പിന്നീട് റോയിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സയനൈഡിന്റെ സാന്നിധ്യമാണ് മരണത്തിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ ഇടയാക്കിയത്. സാമ്പത്തിക വിഷയത്തിന്റെ പേരില്‍ നടന്ന കൊലപാതകങ്ങളെന്ന് പൊലീസ് നിഗമനം. മരണങ്ങള്‍ക്കിടയില്‍ നടന്ന ഭൂസ്വത്തുക്കളുടെ കൈമാറ്റവും പണമിടപാടുകളുമാണ് പൊലീസ് അന്വേഷണത്തെ വഴിതിരിച്ചുവിട്ടത്.

കൊലപാതകമെന്ന സൂചന ലഭിച്ചപ്പോഴാണ് ക്രൈംബ്രാഞ്ച് സംഘം കല്ലറ തുറന്ന് ആറുപേരുടേയും മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തത്. ഇന്നലെ വൈകുന്നേരം മുതല്‍ ജോളി നിരീക്ഷണത്തിലായിരുന്നു‍. ഇന്ന് രാവിലെ കൂടത്തായിലെ വീട്ടിലെത്തി ജോളിയെ കസ്റ്റഡിയിലെടുത്തു.നേരെ വടകര എസ്.പി ഓഫിസിലേക്ക്. തിരക്കിട്ട ചോദ്യം ചെയ്യല്‍.

തൊട്ടുപിന്നാലെ ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയ സുഹൃത്ത് എം.എസ്.ഷാജി എന്ന മാത്യുവും കസ്റ്റഡിയിലായി. ഒപ്പം ജ്വല്ലറിയിലെ സ്വര്‍ണ പണിക്കാരന്‍ പ്രജുകുമാറും. മാത്യുവിനേയും പ്രജുകുമാറിനേയും പയ്യോളി ക്രൈംബ്രാഞ്ച് ഓഫിസില്‍ വച്ചാണ് ചോദ്യം ചെയ്തത്. അതിനിടയില്‍ ജോളിയുടെ ഭര്‍ത്താവ് ഷാജു കസ്റ്റഡിയിലെന്ന വാര്‍ത്തവന്നു. എന്നാല്‍ ഷാജു മനോരമന്യൂസിലൂടെ ഇക്കാര്യം നിഷേധിച്ചു.

കൊലപാതകത്തിലേക്ക് നയിച്ചത് സ്വത്തുതര്‍ക്കമെന്ന് ഷാജുവിന്റെ പിതാവും മരിച്ച ടോമിന്റെ സഹോദരനുമായ സക്കറിയ പറഞ്ഞു. ദുരൂഹമരണങ്ങളില്‍ സംശയമുണ്ടായിരുന്നില്ലന്നായിരുന്നു ജോളിയുടെ അച്ഛന്‍ ജോസഫിന്റെ പ്രതികരണം.. ജോളിക്ക് റോയിയുടെ അനുജന്‍ റോജോയുമായി സ്വത്തുതര്‍ക്കമുണ്ടായിരുന്നു. റോയിയുടെ അനുജന്‍ ഷാജുവുമായുള്ള വിവാഹത്തിന് മുന്‍കൈയെടുത്തത് ജോളിയാണ്.

രണ്ടുവയസ്സുള്ള കുഞ്ഞിന്റെയും അമ്മയുടെയും മരണമാണ് കൂടത്തായി കൂട്ടമരണങ്ങളിൽ ഏറ്റവും ദാരുണം. നിലവില്‍ കസ്റ്റഡിയിലുള്ള ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയും മകള്‍ രണ്ടുവയസ് മാത്രം പ്രായമുണ്ടായിരുന്ന ആല്‍ഫൈനും സയനൈഡ് ഉള്ളില്‍ ചെന്നു തന്നെയാണു മരിച്ചതെന്നാണു പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.

സഹോദരന്റെ ആദ്യ കുര്‍ബാന ദിവസമായിരുന്ന 2014 മേയ് മൂന്നാം തീയതി രാവിലെ ഇറച്ചിക്കറി കൂട്ടി ആല്‍ഫൈന്‍ ബ്രഡ് കഴിച്ചിരുന്നു. പിന്നാലെ കുട്ടി ബോധരഹിതയായി. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും കോഴിക്കോട്ടെ ആശുപത്രിയിലും എത്തിച്ചു മൂന്നാം ദിവസം കുട്ടി മരണത്തിനു കീഴടങ്ങി. ഈ ചടങ്ങിലും ജോളിയുടെ സാന്നിധ്യം പൊലീസ് പരിശോധിക്കുന്നുണ്ട്.

രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2016 ജനുവരിയിലാണ് ഷാജുവിന്റെ ആദ്യ ഭാര്യ സിലി മരിച്ചത്. ജോളിക്കൊപ്പം ബന്ധുവിന്റെ കല്യാണത്തിനു പോയി താമരശേരിയില്‍ മടങ്ങിയെത്തിയതായിരുന്നു സിലി. ഭര്‍ത്താവ് ഷാജുവും ഇവിടെയെത്തി. വൈകിട്ട് അഞ്ചോടെ ഷാജുവിനെ ദന്തഡോക്ടറെ കാണിക്കുന്നതിനായി മക്കളെയും കൂട്ടി പോയി. ജോളിയും ഇവരോടൊപ്പമുണ്ടായിരുന്നു. ഷാജു അകത്തു കയറിയപ്പോള്‍ സിലിയും ജോളിയും വരാന്തയില്‍ കാത്തുനിന്നു. സിലിയുടെ സഹോദരന്‍ ഇവരെ കാണാനായി എത്തിയിരുന്നു. ഈ സമയത്ത് സിലി ജോളിയുടെ മടിയിലേക്കു കുഴഞ്ഞുവീഴുകയായിരുന്നു. വായില്‍നിന്നു നുരയും പതയും വന്ന സിലിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. കൃത്യമായ ആസൂത്രണത്തോടെ ഇരുവരേയും സാജുവിന്റെ ജീവിതത്തില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കമായിരുന്നു ഇതിനുപിന്നില്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്.

കൂടത്തായി കൂട്ടമരണത്തിന്റെ ചുരുളഴിഞ്ഞു. കുടുംബത്തിലെ ആറുപേരെ പലപ്പോഴായി വിഷംകൊടുത്തുകൊന്നത് മരിച്ച റോയിയുടെ ഭാര്യ ജോളിയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. റോയിയുടെ മരണത്തില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

കുടുംബസ്വത്ത് തട്ടിയെടുക്കല്‍ ഉള്‍പ്പെടെ പല കാരണങ്ങളുടെ പേരിലാണ് കൊലപാതകപരമ്പര. ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്ത സുഹൃത്ത് മാത്യുവും സഹായി പ്രജുകുമാറും അറസ്റ്റിലായി. പ്രതികളെ മൂന്നുപേരെയും താമരശേരി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. മറ്റ് മരണങ്ങള്‍ വിപുലമായി അന്വേഷിക്കുമെന്ന് റൂറല്‍ എസ്.പി. കെ.ജി.സൈമണ്‍ അറിയിച്ചു.

14 വര്‍ഷത്തിനിടെയാണ് കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ ആറുപേര്‍ സമാന സാഹചര്യങ്ങളില്‍ മരണമടഞ്ഞത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയി, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജു സ്കറിയയുടെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെ ഉറ്റബന്ധുവായ ജോളി വര്‍ഷങ്ങളുടെ ഇടവേളകളില്‍ വിഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു.

കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജിയുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. മാസങ്ങള്‍ക്കൊടുവില്‍ ആറുപേരുടേയും മരണസമയത്ത് ജോളി ഒപ്പമുണ്ടായിരുന്നുവെന്ന് കണ്ടെത്തി. മരിച്ചവരെല്ലാം ഛര്‍ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. റോയിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിന്റെ സാന്നിധ്യം നിര്‍ണായകസൂചനയായി. സയനൈഡ് എവിടെ നിന്നെന്ന ചോദ്യം പൊലീസിനെ ജോളിയുടെ സുഹൃത്തും ജ്വല്ലറി ജീവനക്കാരനുമായ മാത്യു എന്ന എം.എസ്.ഷാജിയില്‍ എത്തിച്ചു.

സാഹചര്യത്തെളിവുകള്‍ ശേഖരിച്ചശേഷം മൃതദേഹങ്ങളില്‍ ഫൊറന്‍സിക് പരിശോധനയും നടത്തി. മുന്‍പ് ആറുതവണ ചോദ്യംചെയ്തിട്ടും കുലുങ്ങാതിരുന്ന ജോളി ഒടുവില്‍ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ച തെളിവുകള്‍ക്കുമുന്നില്‍ പതറി. കുറ്റം സമ്മതിച്ചു. കൂട്ടുനിന്നവരെ കാട്ടിക്കൊടുത്തു. ഒടുവില്‍ മാത്യുവും സഹായി പ്രജുകുമാറും വലയിലായി.

അതിശയിപ്പിക്കുന്ന ആസൂത്രണവും അപാരമായ ക്രിമിനല്‍ മനസുമാണ് ജോളിയില്‍ ക്രൈംബ്രാഞ്ച് കണ്ടത്. കൂടുതല്‍ പേരുടെ സഹായം അവര്‍ക്ക് ലഭിച്ചിരിക്കാനുള്ള സാധ്യത അന്വേഷണസംഘം തള്ളിക്കളയുന്നില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ വിശദമായ അന്വേഷണം തുടരും.

ജോളിയ്ക്കുള്ള പങ്കിനെ പറ്റി അറി‍ഞ്ഞതിന്‍റെ ഞെട്ടലിലാണ് ഇടുക്കി കട്ടപ്പനയിലെ ജോളിയുടെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരുമെല്ലാം. ഇപ്പോഴും മകള്‍ ഇത് ചെയ്തെന്ന് വിശ്വസിക്കാന്‍ മാതാപിതാക്കളും തയ്യാറല്ല.
ജോളിയുടെ ഭര്‍ത്താവ് റോയ് ഉള്‍പ്പെടെ ആറുപേര്‍ പലപ്പോഴായി മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് പൊലീസ് കരുതുന്നു.

ജോളിയുടെ കുടുംബത്തില്‍ സ്വത്തുതര്‍ക്കമുണ്ടെന്ന് രണ്ടാം ഭര്‍ത്താവ് ഷാജു. അതേസമയം മരണപരമ്പരയില്‍ തനിക്ക് പങ്കില്ലെന്ന് ഷാജു പറഞ്ഞു. മരണങ്ങളില്‍ ജോളിക്ക് പങ്കുണ്ടോയെന്ന് പ്രതികരിക്കുന്നില്ല. ഫൊറന്‍സിക് പരിശോധനാഫലം വരുമ്പോള്‍ എല്ലാം അറിയാമല്ലോ എന്നായിരുന്നു ഷാജുവിന്റെ നിലപാട്.

എല്ലാത്തിനും കാരണം സ്വത്തുതര്‍ക്കമെന്ന് ഷാജുവിന്റെ പിതാവും മരിച്ച ടോമിന്റെ സഹോദരനുമായ സക്കറിയ പറഞ്ഞു. ഫിലിയുടെ കുഞ്ഞ് മരിച്ചത് അപസ്മാരം മൂലമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എല്ലാം ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെയെന്നും അന്വേഷണത്തെ നേരിടുമെന്നും സക്കറിയ പറഞ്ഞു.

ലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന മകള്‍ കല്യാണിക്ക് ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍.

“എന്റെ മകള്‍ കല്യാണിയുടെ ആദ്യ മലയാള ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. എല്ലാ മാതാപിതാക്കളും അവരുടെ മക്കളുടെ വിജയം കാണുന്നതില്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യും. ഞാനും നിന്റെ അമ്മയും നിന്നെ സ്‌ക്രീനില്‍ കാണുന്നതില്‍ ഏറെ അഭിമാനിക്കുന്നു, പ്രത്യേകിച്ച് മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒപ്പം. അനൂപ് സത്യന്റെ ആദ്യ ചിത്രത്തിന് എന്റെ ആശംസകള്‍’. പ്രിയദര്‍ശന്‍ കുറിച്ചു.

കല്യാണി നായികയായെത്തുന്ന ആദ്യ മലയാള ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. അനൂപ് സത്യന്‍ സംവിധാനം ചെയ്ത്, ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായാണ് കല്യാണി എത്തുക. സുരേഷ് ഗോപിയും ശോഭനയുമാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

2017-ല്‍ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി സിനിമയിലെത്തുന്നത്. പിന്നീട് ചിത്രലഹരി, രണനഗരം എന്നീ ചിത്രങ്ങളില്‍ വേഷമിട്ട കല്യാണിയുടെ ആദ്യ തമിഴ് ചിത്രം ഹീറോയും പുരോഗമിക്കുകയാണ്. പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും കല്യാണി വേഷമിടുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved