ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ജല പ്രതിസന്ധിക്കു പരിഹാരമായി കണക്കാക്കിയിരുന്ന സര്‍ദാര്‍ സരോവര്‍ ഡാം നിറഞ്ഞുകവിഞ്ഞിരിക്കയാണ്. അതിന്റെ ആഘോഷത്തിലാണ് ഗുജറാത്ത് സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തില്‍ ഇതു കൂടി ഉള്‍പ്പെടുത്തുമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. എന്നാല്‍ ഇങ്ങനെ ആഘോഷങ്ങള്‍ നടക്കുമ്പോഴും നര്‍മദയുടെ തീരങ്ങളില്‍ താമസിക്കുന്ന ആയിരകണക്കിന് ജനങ്ങളാണ് വീടൊഴിയാന്‍ നിര്‍ബന്ധിതരാകുന്നത്. മധ്യപ്രദേശിലും ഡല്‍ഹിയിലുമായി ജനങ്ങളും ആക്ടിവിസ്റ്റുകളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന – ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന നിരാഹാര സമരമുള്‍പ്പെടെയുള്ള – സമരങ്ങളോടു സര്‍ക്കാര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
അതേസമയം തന്നെ ബാധിത പ്രദേശങ്ങളിലെ വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും ചുവരുകളില്‍, പരമാവധി ജലനിരപ്പുയരാന്‍ സാധ്യതയുള്ള അളവുകള്‍ നരത്തെ അധികൃതര്‍ അടയാളപ്പെടുത്തി പോവുകയും ചെയ്തിട്ടുണ്ട്. ദുരിത ബാധിതരായവരുടെ വസ്തുവകകള്‍ കൊണ്ടുപോകാന്‍ ചെറുതും വലുതുമായ ട്രക്കുകളും അധികൃതര്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. പ്രദേശ വാസികളില്‍ പലരും വീടൊഴിഞ്ഞു പോകാന്‍ കൂട്ടാക്കിയിരുന്നില്ലെങ്കിലും, നിവൃത്തിയില്ലാതെ വീടൊഴിഞ്ഞു പോകുകയാണ് ജലനിരപ്പുയര്‍ന്നതോടെ ഇവര്‍. കണ്മുന്‍പില്‍ ജലനിരപ്പുയരുന്നത് കണ്ടതോടെ, ഡാമിനെതിരായ സമരത്തില്‍ പങ്കാളികളായിരിക്കുകയാണ് ഇവരില്‍ പലരും. ഡാമിന്റെ ജലനിരപ്പ് പ്രതിദിനം എത്ര ഉയര്‍ത്താമെന്നതിനു മുന്‍കൂട്ടി നിശ്ചയിച്ച പരിധിയുണ്ട്. ഇത് 10 സെന്റിമീറ്റര്‍ ആണെന്നിരിക്കെ, ഇതിനേക്കാള്‍ ഒരുപാടു കൂടുതലാണ് ഉയരുന്ന ജലനിരപ്പിന്റെ തോത് എന്ന് പ്രദേശവാസികള്‍ നേരത്തെ തന്നെ പരാതിപെട്ടിരുന്നു.
വെള്ളം വീടുകളുടെ പടിക്കല്‍ എത്തിയപ്പോഴാണ് പ്രദേശ വാസികള്‍ വീടിനുള്ളിലെ സാധനങ്ങള്‍ ട്രക്കുകളില്‍ നിറക്കാന്‍ തുടങ്ങിയത്. വീടിനുള്ളിലേക്ക് വെള്ളം ഇരച്ചു കയറിക്കൊണ്ടിരിക്കുമ്പോള്‍ പലരും വീട്ടുസാമാനങ്ങളും അലമാരകളും ട്രക്കുകളിലേക്കു വാരി എറിയുകയായിരുന്നുവെന്നു കണ്ടു നിന്നവര്‍ പറയുന്നു.വാടക വീടുകളില്‍ താമസിച്ചിരുന്നവരും, വാടക കൊടുക്കാന്‍ സാധിക്കാത്തവരുമായ ജനങ്ങളെ, ആസ്ബസ്റ്റോസ് മേഞ്ഞ ഒറ്റമുറി കുടില്‍ താവളങ്ങളിലേക്കു കൂട്ടത്തോടെ മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്.
ജലനിരപ്പ് താഴ്ന്നിരിക്കാമെന്ന പ്രതീക്ഷയോടെ ഗ്രാമവാസികള്‍ ദിവസവും വെള്ളത്തിനടിയിലായ തങ്ങളുടെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ടെങ്കിലും ഒക്ടോബര്‍ അവസാനത്തോടെ മാത്രമേ ജലനിരപ്പ് താഴാന്‍ സാധ്യതയുള്ളൂ എന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നത്. നഷ്ടത്തിന്റെ കണക്കുകളാകട്ടെ, പേടിപ്പെടുത്തുന്ന തോതിലാണ് – 200 ഇല്‍ അധികം ഗ്രാമങ്ങളാണ് മധ്യപ്രദേശിലും മഹാരാഷ്ടയിലും ഗുജറാത്തിലുമായി വെള്ളത്തിനടിയിലായിരിക്കുന്നത്. മധ്യ പ്രദേശില്‍ മാത്രമായി 192 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. ഏതാണ്ട് ഒരു മാസത്തിലധികം ഇതേ സ്ഥിതി തുടരും എന്നാണ് കണക്കാക്കുന്നത്.
കൂറ്റന്‍ ഡാമിന്റെ രാഷ്ട്രീയം 2017 ഇല്‍ 30 ചാലുകളുടെ നിര്‍മ്മാണത്തോടെ (ഇതോടെ ഡാമിന്റെ വിസ്തൃതി 122 മീറ്ററില്‍ നിന്ന് 139 മീറ്ററായി ഉയര്‍ന്നു ) പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ഈ പദ്ധതി ഉത്ഘാടനം ചെയ്തത്. ഇതിനു ശേഷം ആദ്യമായാണ് ഡാം നിറയുന്നത്. കടലിനോടു ചേര്‍ന്ന് ദക്ഷിണ ഗുജറാത്തിലെ ബാറുച്ചിനപ്പുറത്തായി സ്ഥിതി ചെയ്യുന്ന നര്മദയുടെ മറ്റു സംഭരണികള്‍ക്ക് വേണ്ടി ഫ്‌ളഡ് ഗേറ്റുകള്‍ അടച്ചു വെച്ചിരിക്കുന്നതു കൊണ്ട് കൂടിയാണ് മഴ കനത്തതോടെ നിയന്ത്രണാതീതമായി ജലനിരപ്പുയര്‍ന്നത്. ഗുജറാത്ത് സര്‍ക്കാരിന്റെ ഈ നിലപാട്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിക്കും, ഒട്ടനേകം ജനങ്ങള്‍ ഭാവനരഹിതര്‍ ആകുമെന്ന ആശങ്ക നേരിടുന്ന മധ്യ പ്രദേശ് സര്കാരിനുമിടയില്‍ ചെറിയ സങ്കര്ഷത്തിനും കാരണമായി.
1999 ഇലെ സുപ്രീം കോടതി വിധി ഡാമിലെ ജലനിരപ്പ് 122 അടിയാക്കാന്‍ അനുവാദം കൊടുത്തത്, ജലനിരപ്പുയര്‍ന്നാല്‍ ബാധിക്കപ്പെടുന്ന ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് അര്‍ഹമായ രീതിയില്‍ പുനരധിവാസം നല്‍കണമെന്ന നിബന്ധനയോടു കൂടിയായിരുന്നു. 2017 ല്‍ 132 അടിയാക്കി ഉയര്‍ത്താനുള്ള അനുമതി നല്കിയതും ഇതേ ഉറപ്പു വാങ്ങിക്കൊണ്ടായിരുന്നു. ഈ വാക്കു പാലിക്കപ്പെടുമെന്നു ഉറപ്പാക്കേണ്ടത് ഇപ്പോള്‍ കമല്‍ നാഥ് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.
പ്രളയം മാത്രമല്ല, വരള്‍ച്ചയും നര്‍മദയുടെ തീരപ്രദേശ വാസികള്‍ക്ക് ശാപമാണ്.2018 ഇല്‍ ഡാമിന്റെ പ്രൗഢി ആഘോഷിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പാഴാക്കിയ വെള്ളത്തിന്റെ അളവ് നര്മദയുടെ വരള്‍ച്ചയ്ക്ക് വഴി വക്കുന്നിടത്തോളം പോന്നതായിരുന്നു. വരള്‍ച്ചയുടെ ഫലമായി നദിയിലേക്കു കയറിയ കടല്‍ വെള്ളം ജലസേചനത്തെയും മത്സ്യ ബന്ധനത്തെയും ബാധിക്കുകയും, അത് വഴി കര്‍ഷകരെയും നര്മദയെ ആശ്രയിച്ചു ജീവിക്കുന്ന ഒട്ടനവധി മത്സ്യ തൊഴിലാളികളെയും ദുരിതത്തിലാഴ്ത്തുകയും, 2018 ഇലെ മഴകാലം കഴിയും വരെ അടച്ചു പൂട്ടേണ്ട തരത്തില്‍ വ്യവസായ മേഖലയെ സാരമായി തന്നെ ബാധിക്കുകയും ചെയ്തിരുന്നു.
സോഷ്യൽ മീഡിയയിലൂടെ അനേകലക്ഷം ആസ്വാദകർ ഹൃദയത്തിലേറ്റിയ അനുഗ്രഹിത ഗായകൻ അഭിജിത്ത് വിജയന്‍ (അഭിജിത്ത് കൊല്ലം) വിവാഹിതനാകുന്നു. വധു വിസ്മയ ശ്രീ. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.
യേശുദാസുമായുള്ള ശബ്ദ സാമ്യത കൊണ്ടാണ് യുവ ഗായകന്‍ അഭിജിത്ത് വിജയന്‍ ആദ്യം ശ്രദ്ധ നേടിയിരുന്നത്.
പത്ത് വര്‍ഷത്തിലേറെയായി സോഷ്യല്‍ മീഡിയയിലും ഗാനമേള വേദികളും നിറസാനിധ്യമായി നില്‍ക്കുന്ന അഭിജിത്ത് അടുത്തിടെയാണ് സിനിമകളില്‍ പാടിത്തുടങ്ങിയത്.
നടിയെ അക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് തൊണ്ടുമുതലും അതിലെ ദൃശ്യങ്ങള്‍ രേഖകളുമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ദൃശ്യങ്ങളുടെ പകര്‍പ്പ് പ്രതി ദിലീപിന് നല്‍കാന്‍ പാടില്ലെന്നും സര്‍ക്കാര്‍. രേഖകളുടെ പകര്‍പ്പ് ലഭിക്കാതെ പ്രതിക്ക് എങ്ങനെ നിരപരാധിത്വം തെളിയിക്കാനാകുമെന്ന് കോടതിയുടെ ചോദ്യം. കേസിലെ രേഖകളുടെ പകര്‍പ്പ് ലഭിക്കേണ്ടത് നിയമപരമായ അവകാശമാണെന്ന് ദിലീപും സ്വകാര്യതയ്ക്കുള്ള മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്ന് ഇരയായ നടിയും വാദിച്ചു. കേസ് വിധി പറയാനായി മാറ്റി.
നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറികാര്‍ഡ് തൊണ്ടിയോ രേഖയോ എന്ന സങ്കീര്‍ണമായ നിയമപ്രശ്നത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. തൊണ്ടിമുതല്‍ പ്രതിഭാഗത്തിന് നിയമാനുസരണം കൈമാറേണ്ടതില്ല . എന്നാല്‍ തെളിവായി ഹാജരാക്കപ്പെടുന്ന രേഖകളുെട പകര്‍പ്പ് പ്രതിക്ക് ആവശ്യപ്പെടാം. എങ്കിലും ദൃശ്യങ്ങള്‍ നല്‍കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. ഇരയുടെ സ്വകാര്യത ഈ കേസില്‍ പ്രധാനമാണെന്നും അത് സംരക്ഷിക്കണമെന്നും സര്‍ക്കാര്‍ വാദിച്ചു. സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.ആസഫലി പ്രതികരിച്ചു.
സര്‍ക്കാര്‍ വാദത്തെ ദിലീപ് ശക്തമായി എതിര്‍ത്തു. നിയമപരമായ അവകാശം അനുവദിക്കണമെന്ന് ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി വാദിച്ചു. ദൃശ്യങ്ങളിലുള്ള കാര്യങ്ങള്‍ ഉഭയസമ്മതത്തോടെയാണോയെന്ന് തെളിയിക്കാന്‍ പകര്‍പ്പ് അത്യാവശ്യമാണ്. ഓടുന്ന വണ്ടിയില്‍ പീഡനം നടന്നുവെന്നതാണ് പ്രോസിക്യൂഷന്‍ കേസ്. യഥാര്‍ഥത്തില്‍ നിര്‍ത്തിയിട്ട വണ്ടിയിലാണ് സംഭവം നടന്നതെന്നും ഇത്തരം ൈരുദ്ധ്യങ്ങള്‍ തെളിയക്കാന്‍ പകര്‍പ്പ് അത്യാവശ്യമാണെന്നും റോഹത്ഗി വാദിച്ചു.
ദൃശ്യങ്ങള്‍ കൈമാറിയാല്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നായിരുന്നു നടിയുടെ വാദം. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകളില്‍ പോലും പ്രതികള്‍ ഇതുപോലെ ദൃശ്യങ്ങള്‍ ചോദിച്ച് വന്നേക്കാം. പ്രതിയുടെ അവകാശം മാത്രമല്ല, ഇരയുടെ സ്വകാര്യതയും കോടതി മാനിക്കണമെന്നും നടി വാദിച്ചു.
പി.വി സിന്ധുവിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി 70കാരൻ കലക്ടറുടെ മുൻപിലെത്തി. നിവേദനം വായിച്ച് കലക്ടർ ഞെട്ടി. സിന്ധുവിനെ വിവാഹം കഴിക്കണമെന്നും അതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുമെന്നും നിവേദനത്തിൽ പറയുന്നു. തമിഴ്‌നാട് രാമനാഥപുരം ജില്ലക്കാരനായ മലൈസാമിയാണ് ഇത്തരമൊരു ആവശ്യമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്.
പൊതുജനങ്ങൾ പരാതികളും അപേക്ഷകളും സമർപ്പിക്കാനുള്ള പ്രതിവാര യോഗത്തിലാണ് മലൈസാമി വിചിത്ര നിവേദനവുമായി എത്തിയത്. ബാഡ്മിന്റൺ താരമായ സിന്ധുവിന്റെ ചിത്രത്തോടൊപ്പം മലൈസാമിയുടെ ചിത്രവും ഇയാൾ കത്തിനൊപ്പം നൽകി. 24കാരിയായ സിന്ധുവിന്റെ കരിയറിൽ താൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ഇയാൾ പറയുന്നു. തനിക്ക് 16 വയസ് മാത്രമാണ് പ്രായമെന്നും 2004 ഏപ്രില്‍ 4 നാണ് തന്റെ ജനനമെന്നും മലൈസാമി അവകാശപ്പെട്ടു.
ജയഭാരതി ഏറെ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു സത്താറുമായുള്ള വിവാഹം. താരതമ്യേന പുതുമുഖമായ സത്താർ ജയഭാരതിയെ വിവാഹം ചെയ്തത് പലരെയും അമ്പരപ്പിച്ചു. സത്താറിന് സിനിമയിൽ വേഷങ്ങൾ കുറഞ്ഞു. പല സിനിമകളിൽ നിന്നും സത്താറിനെ ഒഴിവാക്കി. എന്നാൽ അതൊന്നും സത്താറിനെ ബാധിച്ചില്ല. തമിഴ് സിനിമാലോകത്തേക്ക് സത്താർ കടന്നു. മലയാള സിനിമകളിൽ നിർമാതാവായി. എന്നാൽ, ഈ ശ്രമങ്ങൾ പലതും പരാജയത്തിലാണ് കലാശിച്ചത്. അതു വ്യക്തിജീവിതത്തിലും പ്രതിഫലിച്ചു. ജീവിതത്തിൽ കഷ്ടപ്പാട് അറിയാതെ വളർന്നു വന്ന സത്താർ വിവാഹത്തിനു ശേഷം വന്ന പ്രതികൂല സാഹചര്യങ്ങളിൽ പതറിപ്പോയി. ജയഭാരതിയുമായുള്ള വേർപിരിയലിലാണ് അത് അവസാനിച്ചത്.
ജയഭാരതിയുമായുള്ള തകർച്ചയെപ്പറ്റി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സത്താർ പറഞ്ഞത് ഇങ്ങനെ: വെറും നിസ്സാരം. അന്നു തോന്നിയ ചില വാശിയും… ഈഗോയും എല്ലാം ചേർന്നപ്പോൾ അത് സംഭവിച്ചു. ജീവിതത്തിൽ ഒരു കഷ്‌ടപ്പാടും ബാധ്യതയും ഇല്ലാതെ ജീവിച്ച ഒരാളായിരുന്നു ഞാൻ. ആ ജീവിതത്തിൽ നിന്ന് കുടുംബജീവിതത്തിലേക്ക് കയറിയപ്പോൾ ചില അസ്വസ്‌ഥതകൾ ഉണ്ടായി. ജയഭാരതിക്ക് എല്ലാം പേടിയായിരുന്നു. അവിടെ പോകരുത്… അതുചെയ്യരുത്… തുടങ്ങിയ വിലക്കുകൾ. ആ വിലക്കുകൾ എന്റെ ഈഗോ തകർക്കാൻ ശ്രമിച്ചു. അങ്ങനെയാണ് ഞാൻ മാറിനിന്നത്.
വേർപിരിഞ്ഞെങ്കിലും ജയഭാരതിയോടുള്ള ഇഷ്ടം സത്താറിൽ നിന്നു വിട്ടുപോയില്ല. യൗവനത്തിന്റെ വാശിപ്പുറത്ത് എടുത്ത പല തീരുമാനങ്ങളും സങ്കടമായി മനസിൽ ശേഷിച്ചു. അതിൽ വലിയൊരു സങ്കടം ജയഭാരതി ആയിരുന്നു. നാലു പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തിനൊടുവിലും അതു മാത്രം ഒരു സ്വകാര്യ സങ്കടമായി സത്താർ മനസിൽ സൂക്ഷിച്ചു. ചില തിരിച്ചു പോക്കുകൾ ഒരിക്കലും സംഭവിക്കില്ലെന്ന തിരിച്ചറിവായിരിക്കാം ആ സങ്കടത്തിന് പിന്നിൽ!
തിരുവനന്തപുരം: മരട് ഫ്ളാറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി വിധിയെ പിന്തുണച്ചു സിപിഐ. ശബരിമല വിധി നടപ്പാക്കിയെങ്കിൽ എന്തുകൊണ്ട് ഈ വിധി നടപ്പാക്കിക്കൂടായെന്ന്, മരട് ഫ്ളാറ്റുകൾ പൊളിച്ചുമാറ്റുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച സർവ്വകക്ഷിയോഗത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചോദിച്ചു.
മരട് വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കരുതെന്ന് ആർക്കും പറയാനാകില്ലെന്നു കാനം നേരത്തെയും പറഞ്ഞിരുന്നു. അതേസമയം, സിപിഎമ്മും കോണ്‍ഗ്രസും ഫ്ളാറ്റ് ഉടമകൾക്ക് അനുകൂലമായി നിലപാടാണു സ്വീകരിച്ചത്.
മരട് ഫ്ളാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവു മറികടക്കാനുള്ള സാധ്യത തേടിയാണു സംസ്ഥാന സർക്കാർ സർവകക്ഷി യോഗം വിളിച്ചത്. നിയമക്കുരുക്കിൽപ്പെട്ട മരട് ഫ്ളാറ്റ് പൊളിക്കൽ ഉത്തരവുമായി ബന്ധപ്പെട്ടു വിവിധ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം അറിഞ്ഞശേഷം തുടർനടപടി സ്വീകരിക്കാനാണു സർക്കാർ തീരുമാനം.
ഫ്ളാറ്റ് പൊളിക്കൽ ഉത്തരവുമായി ബന്ധപ്പെട്ടു സർവകകക്ഷി യോഗം വിളിക്കണമെന്നാവശ്യപ്പെട്ടു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം കത്ത് നൽകിയത്. മരടിലെ ഫ്ളാറ്റ് പൊളിക്കാതിരിക്കാൻ സർക്കാർ ഇടപെടണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു. സിപിഎം, ഫ്ളാറ്റ് ഉടമകൾക്കൊപ്പമാണെന്നും മരട് സന്ദർശിച്ച കോടിയേരി പ്രഖ്യാപിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഫ്ളാറ്റ് ഉടമകൾക്ക് അനുകൂലമായി രംഗത്തെത്തി. സർക്കാർ അടിയന്തരമായി ഇടപെട്ടു പ്രതിസന്ധി പരിഹരിക്കണമെന്നാണു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. മൂന്നംഗ സമിതി സോണ്‍ നിശ്ചയിച്ചതിലെ വീഴ്ച സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുക, ഫ്ളാറ്റുടമകളുടെ ഭാഗം കേൾക്കുക, പൊളിച്ചേ തീരൂവെങ്കിൽ പുനരധിവാസം ഉറപ്പാക്കി തുര്യമായ നഷ്ടപരിഹാരം നൽകുക എന്നീ നിർദേശങ്ങൾ മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു.
ഉത്തരവ് നടപ്പാക്കി ഇരുപതിനകം സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിക്കാനാണു സുപ്രീംകോടതി നിർദേശം. ഇതിനു തൊട്ടുപിന്നാലെയാണു വിധി മറികടക്കാനും കോടതി വിധി നടപ്പാക്കുന്നതു നീട്ടിവയ്ക്കുന്നതിനുള്ള നിർദേശങ്ങൾ സമാഹരിക്കുന്നതിന്റെയും ഭാഗമായി സർക്കാർ സർവകകക്ഷി യോഗം വിളിച്ചത്.
മരട് ഫ്ളാറ്റ് നിലനിൽക്കുന്ന മേഖലയെ സിആർഇസഡ്- മൂന്നിന്റെ (തീരദേശ നിയന്ത്രണ നിയമം) പരിധിയിൽനിന്നു രണ്ടിലേക്കു മാറ്റി വിജ്ഞാപനം ഇറക്കാൻ കേന്ദ്രസർക്കാരിനോടു ശിപാർശ ചെയ്യാൻ സംസ്ഥാനത്തിനു കഴിയും. സിആർഇസഡ് രണ്ടിലുള്ള പ്രദേശത്തു സ്ഥിതിചെയ്യുന്ന ഫ്ളാറ്റ് പൊളിക്കേണ്ടതില്ല.
ഗോഡ: മതപരിവര്‍ത്തനം ആരോപിച്ച് ജാര്‍ഖണ്ഡില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഫാ. ബിനോയ് ജോണിന് ജാമ്യം ലഭിച്ചു. ഗോഡ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. മതപരിവര്‍ത്തനം, ആദിവാസി ഭൂമി കയ്യേറ്റം എന്നീ കുറ്റങ്ങളാരോപിച്ച് കഴിഞ്ഞ ആറിനാണ് തൊടുപുഴ വെട്ടിമറ്റം സ്വദേശിയും ഭാഗല്‍പൂര്‍ രൂപതാ വൈദികനുമായ ഫാ. ബിനോയ് ജോണിനെ ദിയോദാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് ഗോഡ ജില്ലാ ജയിലില്‍ റിമാന്‍റിലായിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന വൈദികന്‍റെ വാദം അംഗീകരിച്ചാണ് ഗോഡ സിജെഎം കോടതി ജാമ്യം അനുവദിച്ചത്. നിയമ സഹായവുമായി ഇടുക്കി എംപി ഉള്‍പ്പടെയുള്ളവര്‍ ഗോഡയിലെത്തിയിരുന്നു.
കേസ് കെട്ടിച്ചമച്ചതാണെന്നും വിഷയത്തില്‍ ഇടപെടണമെന്നുമാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് കേന്ദ്രസര്‍ക്കാരിനും മനുഷ്യാവാകാശ, ന്യൂനപക്ഷ കമ്മീഷനുകള്‍ക്കും കത്ത് നല്‍കിയിരുന്നു.
വൈദികന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ പൊലീസ് കോടതിയെ അറിയിച്ചില്ലെന്നും ഇടുക്കി എംപി കത്തില്‍ ചൂണ്ടിക്കാട്ടി. ഇന്നലെ വൈകിട്ടോടെ വൈദികനെ ജയിലില്‍ നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇസ്രായേലിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്. നിലവിലെ പ്രധാനമന്ത്രി ബെഞ്ജമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും കരസേന മേധാവി ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആന്റ് വൈറ്റ് സഖ്യവും തമ്മിലാണ് പ്രധാന ഏറ്റുമുട്ടൽ. ആറു മാസത്തിനിടെ രണ്ടാമത്തെ പൊതു തെരെഞ്ഞെടുപ്പിനാണ് ഇസ്രയേൽ ഒരുങ്ങുന്നത്.
ഏപ്രിലിൽ നടന്ന തെരെഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. സഖ്യസർക്കാർ ഉണ്ടാക്കാൻ പ്രധാനമന്ത്രി പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും തെരെഞ്ഞെടുപ്പ് നടക്കുന്നത്. അധികാരത്തിലെത്തിയാൽ പലസ്തീൻ പ്രദേശമായ ജോർദാൻ താഴ്വര ഇസ്രായേലിനോട് കൂട്ടിച്ചേർക്കുമെന്ന നെതന്യാഹുവിന്റെ പ്രസ്താവന അന്താരാഷ്ട്രതലത്തിൽ വിമർശിക്കപ്പെട്ടിരുന്നു
69-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകളറിയിച്ച് സോഷ്യല്‍ മീഡിയയും. മോദിയുടെ അഭ്യുദയകാംഷികളും അനുഭാവികളുമടക്കമുള്ളവര്‍ ആശംസകളുമായെത്തിയതോടെ പ്രധാനമന്ത്രിയുടെ ജന്മദിനം ട്വിറ്റര്‍ ട്രെന്‍ഡിങിലേക്ക്.
ഏഴ് വ്യത്യസ്ത ഹാഷ്ടാഗുകളിലാണ് ട്വിറ്ററില്‍ മോദിക്കുള്ള പിറന്നാളാശംസകള്‍ നിറയുന്നത്. അമുലിന്‍റെ #happybirthdaynarendramodi എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ഒന്നാമത്. 69 അടി നീളമുള്ള കേക്ക് മുറിച്ചാണ് ഭോപ്പാലിലെ ബിജെപി പ്രവര്‍ത്തകര്‍ മോദിയുടെ ജന്മദിനം ആഘോഷിച്ചത്. മോദിയുടെ വരവ് പ്രമാണിച്ച് നര്‍മ്മദയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ബഹുവര്‍ണമണിഞ്ഞിരുന്നു.
പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ വിദ്യാലയങ്ങളിൽ പ്രത്യേക ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അഹമ്മദാബാദിൽ എത്തുന്ന മോദി പതിവ് പോലെ അമ്മ ഹീരാബെന്നിനെ സന്ദർശിക്കും. തുടർന്ന് സർദാർ സരോവർ അണക്കെട്ടും ഏകതാ പ്രതിമയും സന്ദർശിക്കുന്ന പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ നിർമാണ പുരോഗതി വിലയിരുത്തും.’നമാമി നർമദാ മഹോത്സവം’ ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി കേവഡിയായിലെ ചടങ്ങിൽ വച്ചു ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും.
#Amul wishes the Hon. PM Shri Narendra Modi @narendramodi a very happy 69th birthday! #happybirthdaynarendramodi pic.twitter.com/E039hOXwlT
— Amul.coop (@Amul_Coop) September 16, 2019
മുന്‍ ആന്ധ്ര സ്പീക്കറും ടിഡിപി നേതാവുമായ കൊടേല ശിവപ്രസാദ് റാവു ആത്മഹത്യ ചെയ്തു. 72 വയസ്സായിരുന്നു.
ഇന്ന് രാവിലെ സ്വവസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. ആറുതവണ എംഎല്‍എയായ ശിവപ്രസാദ റാവു 2014-2019 കാലത്തെ ആന്ധ്രനിയമസഭയില്‍ സ്പീക്കറായിരുന്നു.
ജഗമോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയാതതിനെ തുടര്‍ന്ന് നിരന്തരമായി വന്ന അഴിമതിക്കേസുകളാണ് ആത്മഹത്യക്ക് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മകനും മകള്‍ക്കുമെതിരെ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അധികാരമൊഴിഞ്ഞപ്പോള്‍ നിയമസഭയിലെ ഫര്‍ണിച്ചര്‍ വീട്ടിലേക്ക് കൊണ്ടുപോയെന്നും കൊടേല ശിവപ്രസാദിനെതിരെ ആരോപണമുണ്ടായിരുന്നു.ശിവപ്രസാദയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് നേതാക്കള്‍ രംഗത്തെത്തി.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അനുശോചനം അറിയിച്ചു. സംഭവം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കൃഷ്ണസാഗര്‍ റാവുവും അനുശോചനം രേഖപ്പെടുത്തി. ആന്ധ്രപ്രദേശിലെ പ്രതികാര രാഷ്ട്രീയത്തിന്‍റെ ഇരയാണ് ശിവപ്രസാദെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ബിശ്വഭൂഷന്‍ ഹരിചന്ദ്രനും കോണ്‍ഗ്രസ് പാര്‍ട്ടിയും അനുശോചനം അറിയിച്ചു.