സ്വന്തം ലേഖകന്‍
ലണ്ടന്‍ : യുകെയില്‍ കെയറര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും എട്ടുലക്ഷം രൂപ വരെ തട്ടിയെടുത്ത എറണാകുളം പിറവം സ്വദേശിനിയായ രഞ്ജു ജോർജ്ജ് എന്ന യുവതിക്കെതിരെ കേരളത്തിൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേരള സര്‍ക്കാരിന്റെ വിദേശ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സൈറ്റായ ഒഡേപക് തന്നെ നേരിട്ട് യുകെ നഴ്‌സുമാര്‍ക്കായി റിക്രൂട്ട്‌മെന്റ് നടത്തിവരുന്നതിനിടയിലാണ് ഈ യുവതിയുടേയും സംഘത്തിന്റെയും തട്ടിപ്പ് അരങ്ങേറുന്നത്. രഞ്ജു ജോർജ്ജിനെതിരെ അയര്‍ക്കുന്നം സ്വദേശി സന്തോഷും ഭാര്യയും നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അയര്‍ക്കുന്നം പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടിയെടൂക്കുന്നതിനായി എഫ് ഐ ആര്‍ ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി.
തട്ടിപ്പിനിരയായ അയര്‍ക്കുന്നം സ്വദേശി നഴ്‌സായ ഭാര്യയ്ക്ക് വേണ്ടിയാണ് ഒരു സുഹൃത്തുവഴി രഞ്ജുവെന്ന ഈ തട്ടിപ്പുകാരിയെ പരിചയപ്പെടുന്നത്. നൂറുകണക്കിന് മലയാളി നഴ്‌സുമാരില്‍ നിന്നായി ഇവര്‍ കോടിക്കണക്കിന് രൂപ തട്ടിച്ചെന്നാണ് ആരോപണം. കുറച്ചുനാള്‍ യുകെയിലുണ്ടായിരുന്ന രഞ്ജു യുകെയിൽ നഴ്‌സിങ്ങ് ജോലിയും വിസയും ശരിയാകാത്തതിനെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി തട്ടിപ്പു തുടങ്ങുകയായിരുന്നു.
യുകെ നഴ്‌സിങ്ങ് രജിസ്‌ട്രേഷനുള്ള അടിസ്ഥാന യോഗ്യതകളില്‍ ഏതെങ്കിലും വിധത്തില്‍ കുറവുകളുണ്ടാകുന്നവരാണ് രഞ്ജുവും സംഘവുമൊരുക്കുന്ന കെണിയില്‍ വീഴുന്നത്. പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷാ ടെസ്റ്റുകളായ ഐ.ഇ.എല്‍.ടി.എസിലും ഒ.ഇ.ടിയിലും സ്‌കോര്‍ കുറവുള്ളവര്‍, എട്ടുലക്ഷം നല്‍കിയാല്‍ കെയറര്‍ ജോലിയെന്ന ഇവരുടെ വ്യാജവാഗ്ദാനത്തില്‍ വീഴുന്നു.
യുകെയിലെ ന്യുകാസിലുള്ള നഴ്‌സിങ്ങ് ഹോമില്‍ രണ്ട് വര്‍ഷത്തേയ്ക്ക് കെയറര്‍ വിസ നല്കാമെന്നാണ് വാഗ്ദാനം. അതിന് ഐഇഎല്‍ടിഎസും ഒഇറ്റിയും ഒന്നൂംവേണ്ട പകരം എട്ടുലക്ഷം രൂപമാത്രം നല്കിയാല്‍ മതിയെന്നു പറഞ്ഞ് വിശ്വസിപ്പിക്കും. വിശ്വാസത്തിനായി നഴ്‌സിങ്ങ് ഹോമിന്റെ ഫോട്ടോയും മറ്റും കാണിക്കും. തുക രണ്ടോ മൂന്നോ തവണയായി തന്നാല്‍ മതിയെന്നും പറയും.
ന്യുകാസിലുള്ള പ്രെസ്റ്റ്‌വിക്ക് നഴ്‌സിങ്ങ് ഹോമിന്റെ പേരിലാണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പുവിവരം അറിഞ്ഞതോടെ, മല്‍ഹോത്ര എന്ന ഇന്ത്യക്കാരന്റെ ഉടമസ്ഥയിലുള്ള ഈ നഴ്‌സിങ്ങ് ഹോമിന്റെ ചെയര്‍മാനുമായി സംസാരിക്കുകയും അവരുടെ ഭാഗത്ത് നിന്ന് ഒരു ഓഫറും രഞ്ജുവിനോ മറ്റാര്‍ക്കുമോ നല്കിയിട്ടില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ഈ നഴ്‌സിങ്ങ് ഹോമിലായിരുന്നു രഞ്ജു ജോര്‍ജ് 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെയറര്‍ ആയി ജോലി നോക്കിയിരുന്നതെന്നും വ്യക്തമായി. ആ പരിചയവും നഴ്‌സിങ്ങ് ഹോമിന്റെ ഫോട്ടോയും നല്കിയാണ് യുകെ റിക്രൂട്ട്‌മെന്റ് നിയമങ്ങളൊന്നും അറിയാത്ത മലയാളി നഴ്‌സുമാരെ പറഞ്ഞു പറ്റിച്ച് പണം തട്ടുന്നത്.
ആദ്യം 3 ലക്ഷം രൂപ അഡ്‌വാന്‍സായി വാങ്ങുകയും തുടര്‍ന്ന് സാധാരണ ആര്‍ക്കും അപേക്ഷിച്ചാല്‍ ലഭിക്കുന്ന വിസിറ്റിങ്ങ് വിസ തരപ്പെടുത്തിക്കൊടുക്കുകയുമാണ് ചെയ്യുന്നത്. ഒരു ബ്യുട്ടിക്ക് സ്ഥാപനം സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാനെന്ന കാരണം പറഞ്ഞാണ് വിസിറ്റിങ്ങ് വിസ എടുക്കുന്നത്. ഇതിനായി ഹൈദരാബാദിലുള്ള ഒരു ഏജന്‍സിയുടെ സഹായവും തേടി അവരുമൊന്നിച്ചാണ് ഇപ്പോഴത്തെ തട്ടിപ്പ്. നേരത്തെ ഇവര്‍ തന്നെ ഡോക്യൂമെന്റ്‌സ് തയ്യാറാക്കി വിസിറ്റിങ്ങ് വിസയ്ക്ക് അപേക്ഷിക്കുകയായിരുന്നൂ രീതി.
മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയ ശേഷം സന്തോഷിനോടും ഭാര്യയോടും ഹൈദരബാദില്‍ എത്തുവാന്‍ ആവശ്യപ്പെടുകയായിരുന്നു. അവിടെവച്ച് പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകളും കൈമാറി. അതിനുശേഷം വിസിറ്റിങ്ങ് വിസയടിച്ച് നല്‍കുകയായിരുന്നു. വിസിറ്റിങ്ങ് വിസ ലഭിച്ചു കഴിഞ്ഞതിനുശേഷം ബാക്കി വരുന്ന അഞ്ചുലക്ഷം രൂപ കൂടി നല്കാന്‍ ആവശ്യപ്പെട്ടു. ബാക്കി തുക നല്കിയില്ലെങ്കില്‍ പാസ്‌പോര്‍ട്ട് തിരികെ നല്കില്ലെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തുകയും ചെയ്തതായി സന്തോഷ് പറയുന്നു.
ഇതുപോലെതന്നെ ജോസെന്ന് പേരുള്ള മറ്റൊരു വ്യക്തിയുടെ ഭാര്യയ്ക്കും പണം നഷ്ടപ്പെട്ടു. ഇതേ രീതിയില്‍ വിസിറ്റിങ്ങ് വിസ നല്‍കുവാനായി ഹൈദരാബാദില്‍ കൊണ്ടുപോയിരുന്നൂ. അതിന് മുന്‍പായി ജോസിന്റെ കൈയില്‍ നിന്നൂം മൂന്ന് ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ ജോസിന്റെ ഭാര്യയ്ക്ക് വിസിറ്റിങ്ങ് വിസ യഥാസമയം നല്‍കാന്‍ കഴിയാത്തതിനാല്‍ ബാക്കിയുള്ള അഞ്ചുലക്ഷം രൂപ നഷ്ടപ്പെടാതെ വന്നു.
ആദ്യം കൊടുത്ത 3 ലക്ഷം രൂപ എങ്ങനെ തിരികെ വാങ്ങിക്കുമെന്ന് ആലോചിച്ചിരിക്കുകയാണ് ജോസും കുടുംബവുമിപ്പോള്‍. പാലായിലുള്ള രണ്ടുപേരില്‍ നിന്നായി ഇതേരീതിയില്‍ തന്നെ എട്ടുലക്ഷം രൂപയും രഞ്ജു വാങ്ങിച്ചിട്ടുള്ളതായി ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ അറിയുവാന്‍ കഴിഞ്ഞു.
സന്തോഷിനൂം കുടുബത്തിനൂം ഇപ്പോള്‍ 3 ലക്ഷം രൂപയും പാസ്‌പോര്‍ട്ടൂം നഷ്ടമായിരിക്കുകയാണ്. എട്ട് ലക്ഷം രൂപയുടെ ബാക്കി അഞ്ചുലക്ഷം രൂപകൂടി നല്കിയാല്‍ മാത്രമേ പാസ്‌പോര്‍ട്ട് വിട്ടുനല്‍കുകയുള്ളുവെന്നാണ് രഞ്ജു പറയുന്നത്. കാരണം പാസ്‌പോര്‍ട്ട് തന്റെ കൈവശമല്ലെന്നുള്ള വിശദീകരണമാണ് രഞ്ജു പറയുന്നത്.
ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ രഞ്ജുവിനെതിരെ എന്‍ഐആര്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും രഞ്ജുവിന്റെ പണവും സ്വാധീനവും മൂലം പോലീസ് അന്വേഷണം കാര്യമായി നടത്തുന്നില്ലെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. അതേസമയം കൂടുതല്‍ പരാതി ലഭിച്ചാലുടന്‍ രഞ്ജുവിനെ അറസ്റ്റുചെയ്യുമെന്നും ഏറ്റുമാനൂര്‍ പോലീസ് അറിയിച്ചു.
യുകെയിലെ നിലവിലെ വിസാനിയമം അനുസരിച്ച് വിസിറ്റിങ്ങ് വിസയിൽ എത്തിയാലൊന്നും കെയറര്‍ വിസ ലഭിക്കുയില്ലെന്ന് മാത്രമല്ല ഗള്‍ഫ് രാജ്യങ്ങളിലേതുപോലെ വിസിറ്റിങ്ങ് വിസയില്‍ നിന്ന് വര്‍ക്ക് വിസയിലേയ്ക്ക് മാറുവാന്‍പോലും കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. യുകെയിലെ നഴ്‌സിങ്ങ് തൊഴില്‍ വിസാനിയമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
UK work visa requirements and eligibility
ഷോര്‍ട്ടേജ് ഒക്യൂപ്പേഷന്‍ ലിസ്റ്റിലുള്ള നഴ്‌സിങ്ങ് വിഭാഗത്തില്‍ വിസ ലഭ്യമാണെങ്കിലും ഇതിനായി ഐ ഇ എല്‍ ടി എസോ , ഒ ഇ ടി യോ പാസ്സാകണം. കൂടാതെ സിബിറ്റിയും പാസ്സായശേഷം എന്‍ എം സിയുടെ ഓസ്‌കിയും പാസ്സായാൽ മാത്രമെ നിലവില്‍ യുകെയില്‍ നഴ്‌സായി ജോലി ലഭിക്കുക.
ഇന്‍ഡ്യ ഗവണ്മെന്റിന്റെ റിക്രൂട്ട്‌മെന്റ് അംഗീകാരമുള്ള ഏജന്‍സികളില്‍ കൂടി മാത്രമേ ജോലിക്ക് അപേക്ഷിക്കാവൂ എന്നുള്ളത് കേരളത്തിലെ നഴ്‌സുമാര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് . അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ഓഫര്‍ ലെറ്റര്‍ ലഭിച്ചാല്‍ കൂടിയും ഇന്‍ഡ്യന്‍ സര്‍ക്കാരിന്റെ അംഗീകാരമില്ല എന്ന കാരണത്താല്‍ വിസ റദ്ദാക്കപ്പെടും. ഇന്ത്യന്‍ ഗവണ്മെന്റിന്റെ അംഗീകാരമുള്ള റീക്രൂട്ടിങ്ങ് ഏജന്‍സികളുടെ പേരുവിവരം അറിയുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
List of India government approved nursing agencies in India
നൂറൂകണക്കിന് നേഴ്‌സുമാരാണ് ഓരോ ദിവസവും തട്ടിപ്പിന് ഇരയാകുന്നത്. അതുകൊണ്ടുതന്നെ ഈ തട്ടിപ്പ് വിവരങ്ങള്‍ എല്ലാ നേഴ്‌സുമാരിലും എത്തിക്കുക
കോലഞ്ചേരി: രണ്ടു ദശാബ്ദങ്ങളായി നിലനിന്നുപോരുന്ന സെമിത്തേരി തര്‍ക്കത്തിനൊടുവില്‍ ഗത്യന്തരമില്ലാതെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിന് നല്കാന്‍ ബന്ധുക്കളുടെ തീരുമാനം. സാറാ വര്‍ക്കി കാരക്കാട്ടില്‍ എന്ന 86 കാരിയുടെ മൃതദേഹമാണ് മെഡിക്കല്‍ കോളജിന് പഠനത്തിനായി വിട്ടുനല്കാന്‍ മക്കള്‍ തീരുമാനിച്ചത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ കോലെഞ്ചേരിക്കാരനായ മറ്റൊരാളുടെ സംസ്ക്കാര ചടങ്ങുകൾ നടന്നപ്പോൾ ഉണ്ടായ തരത്തിൽ ഒരു പ്രശ്നം ഉണ്ടാക്കാൻ ആഗ്രഹിക്കാത്ത മക്കളുടെ തീരുമാനം ആണ് ബോഡി മെഡിക്കൽ കോളേജിന് നൽകാൻ പ്രധാന കാരണം.
യാക്കോബായക്കാരിയായ പരേതയുടെ ശവസംസ്‌കാരശുശ്രൂഷകള്‍ ഓര്‍ത്തഡോക്‌സ് സെമിത്തേരിയില്‍ നടത്താന്‍ അനുവാദമില്ലാത്ത സാഹചര്യത്തിലാണ് മൃതദേഹം സംസ്‌കരിക്കുന്നതിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ആഗ്രഹിക്കാതെ മെഡിക്കല്‍ കോളജിന് നല്കിയതെന്ന് മകന്‍ കെജി പൗലോസ് മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ഗ്ഗം യാഥാര്‍ത്ഥ്യമാണെങ്കില്‍ ഞങ്ങളുടെ അമ്മ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലായിരിക്കും. അമ്മ സ്വര്‍ഗ്ഗത്തിലെത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹവും. പക്ഷേ അതിന് വേണ്ടി സെമിത്തേരിയുടെ അതിരുകള്‍ തകര്‍ക്കാനോ പ്രശ്‌നം സൃഷ്ടിക്കാനോ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ശവസംസ്‌കാരശുശ്രൂഷകള്‍ക്ക് ഇവിടെ തടസം പറഞ്ഞിട്ടില്ലെന്നും സോഷ്യല്‍ മീഡിയായിലൂടെയാണ് താന്‍ വിവരം അറിഞ്ഞതെന്നും മലങ്കര ഓര്‍ത്തഡോക്‌സ് പിആര്‍ ഒ ഫാ. ജോണ്‍സ് അബ്രഹാം വ്യക്തമാക്കി. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ 2017 ലെ കോടതി വിധിയോടെയാണ് കൂടുതൽ വഷളായത്.
സന്ദീപ് ദാസ്
ഡെൽഹി: “ ഞാൻ ഒരുപാട് വിദേശയാത്രകൾ നടത്തിയിട്ടുണ്ട്. അതിന്റെ വെളിച്ചത്തിൽ പറയാം. മറ്റു രാജ്യങ്ങളിലെല്ലാം സ്ത്രീകൾ വളരെയേറെ ബഹുമാനിക്കപ്പെടുമ്പോൾ ഇന്ത്യയിലെ സ്ഥിതി വ്യത്യസ്തമാണ്. സ്ത്രീകളെ ബഹുമാനിക്കണം എന്ന് പലരും പറയാറുണ്ട്. പക്ഷേ അത് നടപ്പിലാക്കാറുള്ളത് അപൂർവ്വം ചിലർ മാത്രമാണ് ”
ബാഡ്മിന്റണിലെ ഇന്ത്യയുടെ അഭിമാനതാരമായ പി.വി സിന്ധുവിന്റെ വാക്കുകളാണിത്. ഈ മനോഭാവമാണ് സിന്ധുവിന്റെ ഏറ്റവും വലിയ സവിശേഷത. സമത്വത്തിനുവേണ്ടി നിരന്തരം ശബ്ദിക്കുന്ന സ്വരമാണ് അവരുടേത്.
തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിത എന്ന ബഹുമതി ഏതാനും മാസങ്ങൾക്കുമുമ്പ് സിന്ധു കരസ്ഥമാക്കിയിരുന്നു. ആ നേട്ടം ഇന്ത്യയിലെ സ്ത്രീകൾക്കാണ് സിന്ധു സമർപ്പിച്ചത്. സ്ത്രീകൾക്കുനേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ വ്യാപകമായി അരങ്ങേറുന്ന സമൂഹമാണിത്. പക്ഷേ വേട്ടക്കാരനെ വിശുദ്ധനാക്കുന്ന ഏർപ്പാട് പലപ്പോഴും കണ്ടുവരുന്നുണ്ട്. പക്ഷേ അതുപോലുള്ള വിഷയങ്ങളിൽ സിന്ധു നേരിന്റെ പക്ഷത്താണ്. ഒരിക്കൽ അവർ അഭിപ്രായപ്പെട്ടിരുന്നു.
” നേരിട്ടിട്ടുള്ള ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് തുറന്നുപറയാൻ നമ്മുടെ പെൺകുട്ടികൾ തയ്യാറാകണം. അത് അപമാനമല്ല. അത്തരം തുറന്നുപറച്ചിലുകൾ വിളംബരം ചെയ്യുന്നത് നിങ്ങളുടെ കരുത്താണ്. ഒരു സ്ത്രീയായി ജനിച്ചതിൽ എനിക്ക് അഭിമാനമുണ്ട്…”
ഇങ്ങനെയൊക്കെ സംസാരിക്കുന്ന പെൺകുട്ടികളോട് ആർക്കാണ് സ്നേഹം തോന്നാതിരിക്കുക?. എനിക്ക് സിന്ധുവിനെ ഒരുപാട് ഇഷ്ടമാണ്. എല്ലാ മത്സരങ്ങളിലും അവർ വിജയിക്കണം എന്ന് ആഗ്രഹിക്കാറുമുണ്ട്. ഇപ്പോൾ സിന്ധു ചരിത്രമെഴുതിയിരിക്കുകയാണ് ! വേൾഡ് ചാമ്പ്യൻഷിപ്പ് സ്വർണ്ണം ആദ്യമായി ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നു ! അല്ല,സിന്ധു എത്തിച്ചിരിക്കുന്നു എന്നുവേണം പറയാൻ !
മുൻ ലോക ചാമ്പ്യനായ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. പ്രശസ്ത കമന്റേറ്ററായ ഗിലിയൻ ക്ലാർക്ക് പറഞ്ഞത് ഇത്രയേറെ ഏകപക്ഷീയമായ ഒരു ഫൈനൽ താൻ ഇതിനുമുമ്പ് കണ്ടിട്ടില്ല എന്നാണ് !. വേദിയിൽ ഇന്ത്യയുടെ ദേശീയപതാകയും ദേശീയഗാനവും ആദരിക്കപ്പെട്ടപ്പോൾ സിന്ധു കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു !
വലിയ വേദികൾ കാണുമ്പോൾ പരിഭ്രമിച്ചുപോകുന്ന സാധാരണ ഇന്ത്യൻ മനസ്സുതന്നെയാണ് സിന്ധുവിന്റേതും.അതുകൊണ്ടാണ് അവർ പല ഫൈനലുകളിലും പരാജയപ്പെട്ടത്. പക്ഷേ ആ പരമ്പരാഗത ദൗർബല്യത്തെ മറികടക്കാനുള്ള വഴി സിന്ധു കണ്ടെത്തി. അതിന്റെ ഫലമാണ് ഈ സ്വർണ്ണം. സത്രീകളെ ‘ദുർബല’ എന്ന് വിശേഷിപ്പിക്കാൻ ഇനി ആർക്കെങ്കിലും ധൈര്യമുണ്ടോ!?
ഒരു ചൈനീസ് കമ്പനിയുമായി 50 കോടിയുടെ സ്പോൺസർഷിപ്പ് കരാറിൽ സിന്ധു ഒപ്പുവെച്ചിട്ടുണ്ട്. പുരുഷൻമാരുടെ ബാഡ്മിന്റണിലെ സൂപ്പർതാരമായ ശ്രീകാന്തിനുപോലും അത്രയും വലിയൊരു കരാർ സ്വന്തമാക്കാനായിട്ടില്ല ! ‘equal pay for equal work for men and women’ എന്ന് ഭരണഘടനയിൽ എഴുതിവെച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും അത് പ്രാവർത്തികമാകാറില്ല. സിന്ധുവിനെപ്പോലുള്ളവർ ഈ ആശയത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുകയാണ് !
കളിക്കളങ്ങൾ പെൺകുട്ടികൾക്കുള്ളതല്ലെന്ന് വിശ്വസിക്കുന്നവരാണ് നമ്മൾ. ആൺകുട്ടികൾക്ക് കൂടുതൽ പോഷകാഹാരങ്ങൾ നൽകുന്ന കുടുംബങ്ങളാണ് ഇന്ത്യയിൽ ജീവിക്കുന്നത്. നടി റിമ കല്ലിങ്കലിനെ ”പൊരിച്ച മീൻ കിട്ടാത്തവൾ” എന്നാണല്ലോ ഇപ്പോഴും വിളിക്കുന്നത് ! അങ്ങനെ ചെറുതും വലുതുമായ വിവേചനങ്ങളോട് മല്ലിട്ടാണ് ഓരോ പെണ്ണും വളർന്നുവരുന്നത്. അതുകൊണ്ടുതന്നെ സിന്ധുവിന്റെ നേട്ടം വലിയ രീതിയിൽ കൊണ്ടാടപ്പെടണം.
സിന്ധുവിന്റെ മാതാപിതാക്കളെ എല്ലാവർക്കും മാതൃകയാക്കാം. കുട്ടിക്കാലത്ത് 56 കിലോമീറ്റർ അകലെയുള്ള കോച്ചിങ്ങ് കേന്ദ്രത്തിലേക്ക് സിന്ധുവിനെ പതിവായി എത്തിച്ചിരുന്നത് അച്ഛനായിരുന്നു. ഒരിക്കൽ പോലും സിന്ധു പരിശീലനത്തിന് വൈകി എത്തിയിട്ടില്ല എന്ന് പരിശീലകൻ സാക്ഷ്യപ്പെടുത്തുന്നു. കാരണം മകളുടെ സ്വപ്നങ്ങൾക്ക് വെള്ളവും വളവും നൽകാൻ സ്നേഹനിധിയായ ഒരച്ഛനുണ്ടായിരുന്നു.
സിന്ധു അടുക്കളയിൽ ചെലവഴിക്കേണ്ട സമയത്തെക്കുറിച്ചോര്‍ത്ത് സിന്ധുവിന്റെ അമ്മ ഒരിക്കലും വേവലാതിപ്പെട്ടിട്ടില്ല. മകളെ എത്രയും പെട്ടന്ന് കെട്ടിച്ചുവിട്ട് ‘ഭാരം ഒഴിവാക്കാൻ’ ശ്രമിച്ചതുമില്ല. അമ്മയുടെ ജന്മദിനത്തിലാണ് സിന്ധു ലോക ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയത്.
മത്സരശേഷം ഇക്കാര്യം സിന്ധു വെളിപ്പെടുത്തിയപ്പോൾ സ്റ്റാർ സ്പോർട്സിന്റെ അവതാരകൻ ”ഹാപ്പി ബെർത്ത്ഡേ മമ്മാ” എന്ന് ഉറക്കെപ്പറഞ്ഞു. സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികൾ മുഴുവനും അതേറ്റുപിടിച്ചു. കോടിക്കണക്കിന് വരുന്ന ഭാരതീയരുടെ ജന്മദിനാശംസകൾ അതിനുപുറമെയാണ്…!
പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ്. എങ്കിലും ആവർത്തിക്കുന്നു. നിങ്ങളുടെ മകളെ വിശ്വസിക്കൂ. അവൾക്ക് പിന്തുണയും സ്നേഹവും നൽകൂ. ഒരുനാൾ അവളുടെ പേരിൽ നിങ്ങൾക്ക് അഭിമാനം തോന്നും…! ”
എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ എം. ടെക്ക്, ബാംഗ്ലൂരില്‍ നല്ലൊരു ജോലി. ഇതൊക്കെ മാറ്റിവെച്ച് 31-കാരന്‍ നാട്ടിലെത്തി പലചരക്ക് കച്ചവടം തുടങ്ങി.ഇതു കേട്ടാല്‍ പലരും മൂക്കത്ത് വിരല്‍ വച്ച് കണ്ണ് മിഴിച്ച് ചോദിക്കും. ഇതെന്താപ്പാ.. എംടെക്ക് വരെ പഠിച്ചത് പലചരക്ക് കച്ചവടം നടത്താനാണോ.ഇതിന്‍റെയൊക്കെ വല്ല ആവശ്യവുമുണ്ടോയെന്നു അറിയുന്നവരും ഒരു പരിചയമില്ലാത്തവരും വരെ അഭിപ്രായം പറഞ്ഞു കളയും.എന്നാല്‍, ഈ എയറോനോട്ടിക്കല്‍ എന്‍ജിനീയറുടെ സൂപ്പര്‍മാര്‍ക്കറ്റിനെപ്പറ്റി അത്ര സിംപിളായിട്ട് പറഞ്ഞുതീര്‍ക്കാന്‍ പറ്റില്ല. കേരളത്തില്‍ ഒരു പക്ഷേ ഇങ്ങനെയൊരെണ്ണം ആദ്യത്തേതായിരിക്കാം എന്നാണ് ഈ എം ടെക്കുകാരന്‍ പറയുന്നത്.
ബിട്ടു ജോണ്‍ വാഴക്കുളത്തെ വിശ്വജ്യോതി എന്‍ജിനീയറിങ് കോളെജില്‍ നിന്ന് നല്ല മാര്‍ക്കോടെ എം.ടെക്ക് പാസായി ജോലി നേടി. വിവാഹം കഴിച്ചത് ഒരു ഡോക്റ്ററിനെയും. ഡോ. നിഷ ബിട്ടു.കോലഞ്ചേരിയില്‍ ഡെന്‍റല്‍ ക്ലിനിക്ക് നടത്തുകയാണ് നിഷ. വേണമെങ്കില്‍ എന്‍ജിനീയര്‍ കുപ്പായത്തില്‍ ജീവിക്കാമായിരുന്നു. പക്ഷേ ബിട്ടുവെന്ന 31-കാരന്‍ പപ്പയുടെ പാതയിലൂടെ നടക്കുകയാണ്. അല്‍പം വ്യത്ഴിവാക്കിയത് 2 ലക്ഷം പ്ലാസ്റ്റിക് കവര്‍, 12,000-ലധികം പ്ലാസ്റ്റിക് ബോട്ടില്‍. മാതൃകയായത് ലണ്ടനിലെ ആ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ആശയംയസ്തമായതാണ് ഈ റൂട്ട് എന്നുമാത്രം.
“പപ്പയ്ക്ക് മാത്രമല്ല പപ്പയുടെ അപ്പനും പലചരക്ക് കച്ചവടമായിരുന്നു. യോഹന്നാന്‍ എന്നാണ് പപ്പയുടെ പേര്. ലില്ലിയാണ് അമ്മ. ഞങ്ങള് രണ്ടാളെയും പഠിപ്പിച്ചതൊക്കെ ഈ വരുമാനത്തിലൂടെയല്ലേ. രണ്ടാള് എന്നു പറഞ്ഞാല്‍ ഒരനിയനുണ്ട്. ടിറ്റു ജോണ്‍, എന്‍ജിനീയറിങ്ങ് കഴിഞ്ഞു.
“ബെംഗളൂരുവിലെ ജോലിക്കിടെ ഒരു യാത്ര പോയി. ലണ്ടനിലേക്കായിരുന്നു യാത്ര.ലണ്ടനിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ആശയം മനസില്‍ നിന്നു പോകുന്നില്ല. അതിനൊപ്പം നാട്ടില്‍ പ്ലാസ്റ്റിക് വേസ്റ്റുകള്‍ കുമിഞ്ഞുകൂടുന്നതും. പപ്പയെ പോലെ ബിസിനസ് ചെയ്യാനിഷ്ടമായിരുന്നതുമൊക്കെയാണ് ഇവിടേക്കെത്തിച്ചത്. എന്നാല്‍ പിന്നെ ലണ്ടനിലെ സൂപ്പര്‍മാര്‍ക്കറ്റ് പോലൊരെണ്ണം ആരംഭിക്കാമെന്നു തീരുമാനിച്ചു.
“എര്‍ത്ത്, ഫൂഡ്, ലവ് അതാണ് ആ സൂപ്പര്‍മാര്‍ക്കറ്റ്. വലിയ വലുപ്പം ഒന്നുമില്ല. എന്‍റെ ഷോപ്പിനെക്കാളും ചെറുതാണ്. പക്ഷേ ആ കടമുറിക്കുള്ളില്‍ പ്ലാസ്റ്റിക് എന്നു പറയുന്ന സാധനമില്ല.
“പക്ഷേ സാധാരണ കടകള്‍ പോലെ ഇവിടെ പ്ലാസ്റ്റിക് കവറുകളിലിരിക്കുന്ന വെളിച്ചെണ്ണയോ മുളകുപ്പൊടിയോ മല്ലിപ്പൊടിയോ അരിപ്പൊടിയോ എന്തിന് കടുക് പോലും ഉണ്ടാകില്ല.
“കടയിലെ 80 ശതമാനം സാധനങ്ങളും പ്ലാസ്റ്റിക് മുക്തമാണ്. ഇവിടെ വാങ്ങാനെത്തുന്നവര്‍ക്കും പ്ലാസ്റ്റിക് കവറുകളില്‍ ഒന്നും നല്‍കില്ല. പ്ലാസ്റ്റിക് വേസ്റ്റിന്‍റെ നല്ലൊരു ശതമാനം കുറയ്ക്കാന്‍ പറ്റിയ ഷോപ്പിങ് രീതിയാണിവിടെയുള്ളത്. നമ്മള്‍ വാങ്ങിക്കൊണ്ടിരിക്കുന്ന പല ഉത്പന്നങ്ങളുടെയും ലൂസ് ആണിവിടെ വില്‍ക്കുന്നത്.
“ഈ ഷോപ്പ് ആരംഭിച്ചിട്ടിപ്പോള്‍ ആറു മാസമാകുന്നു. 7റ്റു 9 ഗ്രീന്‍ സ്റ്റോര്‍ റീട്ടെയ്ല്‍ ഷോപ്പാണ്. ലണ്ടനിലെ ഡൗണ്‍ ടൗണില്‍ കണ്ട എര്‍ത്ത്, ഫൂഡ്, ലവ് എന്ന ഷോപ്പിന്‍റെ പാറ്റേണ്‍ തന്നെയാണ് ഇവിടെയും കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍ അവിടുത്തെ പോലെ എല്ലാ ഐറ്റവും പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ സാധിച്ചിട്ടില്ല.
“ഇതൊക്കെയും ഇവിടെ ലൂസ് ആയിട്ടാണുള്ളത്. ഇതുകൂടാതെ അരിയും പാലും എന്തിനേറെ പ്ലാസ്റ്റിക് കുപ്പിയിലെ മിനറല്‍ വാട്ടറും ഇവിടെ കിട്ടില്ല. പൊടികളും എണ്ണകളും മാത്രമല്ല ലോഷനുകളും ലൂസാണ്.
“ക്ലീനിങ്ങ് ലോഷനുകളും കുപ്പികള്‍ കൊണ്ടുവന്നാല്‍ ഇവിടെ നിന്നു വാങ്ങി കൊണ്ടുപോകാം. ഹാര്‍പിക്, സ്റ്റിഫ് ആന്‍ഡ് ഷൈന്‍, ഹാന്‍ഡ് വാഷ്.. ഇതൊക്കെ ലൂസായിട്ടുണ്ട്. ആവശ്യക്കാര്‍ കാലിക്കുപ്പി കൊണ്ടുവന്ന് ഇതൊക്കെ നിറച്ചു കൊണ്ടുപോകുകയാണ് ചെയ്യുന്നത്.
“വെള്ളം മാത്രമല്ല എണ്ണയും പാലും അങ്ങനെ വില്‍ക്കുന്നുണ്ട്. കുപ്പികളിലാക്കി കൊണ്ടുപോകാവുന്ന തരത്തിലാണ് വെളിച്ചെണ്ണയും എണ്ണയുമൊക്കെ ഇവിടെ വച്ചിരിക്കുന്നത്. ഫ്രീസറിലെ ബിന്നിലാണ് പാല്‍ സൂക്ഷിക്കുന്നത്. ബോട്ടില്‍ കൊണ്ടുവന്ന് കസ്റ്റമര്‍ക്ക് ബിന്നില്‍ നിന്നു ആവശ്യത്തിന് പാല്‍ എടുക്കാം. പക്ഷേ കവര്‍ പാല്‍ കുറച്ചുണ്ട്.” ആളുകള്‍ക്ക് കവര്‍ പാലിനോടുള്ള താല്‍പര്യം മാറിവരാന്‍ സമയമെടുക്കുമെന്ന് ബിട്ടു.
പ്ലാസ്റ്റിക് കവറുകളില്‍ നിന്നൊഴിവാക്കിയ പൊടികളും എണ്ണകളുമൊക്കെ വാങ്ങുന്നതിന് ചില്ലുകുപ്പികളും കടലാസു കവറുകളും തുണി സഞ്ചികളുമൊക്കെയാണുള്ളത്. ഓരോ ഐറ്റത്തിനും ആവശ്യമായ ചില്ലുക്കുപ്പികളുണ്ടെന്നു ബിട്ടു പറയുന്നു.
“ചൈനയില്‍ നിന്നു എനിക്ക് കിട്ടിയ അതേ വിലയ്ക്കാണ് ഇവിടെ വില്‍ക്കുന്നത്. കസ്റ്റമര്‍ കുപ്പി ഇനി തിരികെ തന്നാലും ഇല്ലെങ്കിലും നഷ്ടവും ലാഭവും വരുന്നില്ല. കുപ്പികള്‍ തിരിച്ചുകൊണ്ടുവന്നവരുമുണ്ട്. ചിലരൊക്കെ ആ കുപ്പി റെഗുലറായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. കസ്റ്റമര്‍ക്ക് വീട്ടില്‍ നിന്നു കുപ്പി കൊണ്ടുവന്നും സാധനങ്ങളൊക്കെ വാങ്ങാം.
സഞ്ചിയും കവറുമൊക്കെ കൊണ്ടുവരുന്ന കസ്റ്റമേഴ്സുമുണ്ട്. ഇവര്‍ക്ക് മാത്രമല്ല ഇവിടെ നിന്നു നേരത്തെ വാങ്ങിയ കുപ്പിയോ തണി സഞ്ചികളോ വീണ്ടും സാധനങ്ങള്‍ വാങ്ങാന്‍ കൊണ്ടു വരുന്നവര്‍ക്കും ചെറിയൊരു കിഴിവുണ്ട്. അവരുടെ ബില്ലില്‍ രണ്ടു ശതമാനം കുറയ്ക്കും. രണ്ട് ശതമാനം അത്ര കുറവല്ലല്ലോ. കൂടുതല്‍ ആളുകളെ തുണി സഞ്ചിയും കുപ്പിയുമൊക്കെ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ് ഇതിന്‍റെ ലക്ഷ്യമെന്നും ബിട്ടു പറയുന്നു.
പ്രളയത്തെത്തുടർന്ന് ഹിമാചൽ പ്രദേശിൽ കുടുങ്ങിപ്പോയ സിനിമാസംഘം സുരക്ഷിതരാണെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. റോഡുകൾ തകർന്നതിനെത്തുടർന്ന് മഞ്ജു വാര്യരുൾപ്പെടെയുള്ള സംഘം കുടുങ്ങിപ്പോയത് വലിയ വാർത്തയായിരുന്നു. ഇന്നാണ് സംഘം മണാലിയിലെത്തിയത്. ഹിമാചലിൽ കുടുങ്ങിപ്പോയ അനുഭവവും ചിത്രങ്ങളും വിഡിയോയുമെല്ലാം സനൽകുമാർ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.
കയറ്റം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് ഇരുപത്തിയഞ്ചംഗ സംഘം ഹിമാചലിലെത്തിയത്. അപകടകരമായ ഹിമാലയൻ ട്രെക്കിങ് ലൊക്കേഷനുകളിൽ ചിത്രീകരിക്കേണ്ട രംഗങ്ങളെല്ലാം പൂർത്തിയാക്കി, സിനിമയുടെ 80 ശതമാനം ഷൂട്ടിങ്ങും കഴിഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായ മഴയും മഞ്ഞുവീഴ്ചയുമുണ്ടായതെന്ന് സനൽകുമാർ പറയുന്നു.
മൗണ്ടൻ എക്സ്പെഡിഷൻ സംഘത്തിന്റെ സമയോചിത ഇടപെടൽ കാരണം ചത്രൂ എന്ന സ്ഥലത്തെത്തി. രണ്ടുദിവസം പുറംലോകവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഹിമാചൽ സർക്കാരിന്റെ ഇടപെടൽ മൂലം സുരക്ഷിത സ്ഥലത്തെത്തിച്ചു. മൂന്നുപേരുടെ കാലിന് പരുക്കുള്ളതിനാൽ വാഹനഗതാഗതം പുനസ്ഥാപിക്കുന്നത് വരെ ചത്രുവിൽ തുടരേണ്ടി വന്നു.
മഞ്ജു വാര്യർ എന്ന വലിയ അഭിനേതാവിനെയും കരുത്തുറ്റ മനുഷ്യസ്ത്രീയെയും അടുത്തറിയാൻ കഴിഞ്ഞു എന്നതായിരുന്നു എന്നെ സംബന്ധിച്ച് ഈ സിനിമായാത്രകൊണ്ട് വ്യക്തിപരമായ നേട്ടം. എല്ലാവരും സുരക്ഷിതരാണ്”-സനൽകുമാർ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
കഴിഞ്ഞ പത്ത് ദിവസമായി മൊബൈൽ റെയിഞ്ചും ഇന്റർനെറ്റും ഇല്ലാത്ത ഹിമാലയൻ പർവതങ്ങളിലായിരുന്നു. കേരളത്തിലെ മഴയും പ്രളയ ദുരിതങ്ങളും ഒന്നും അറിയാൻ കഴിഞ്ഞില്ല. നാടിന്റെ സങ്കടത്തിൽ പങ്കു ചേരുന്നു. മഞ്ജു വാര്യർ ഉൾപ്പെടെ ഇരുപത്തഞ്ച് പേരുള്ള ഒരു സംഘം ‘കയറ്റം’ എന്ന ഞങ്ങളുടെ പുതിയ സിനിമയുടെ ഷൂട്ടിനാണ് ഹിമാചലിൽ ഹംപ്‌ത പാസിന് പരിസര പ്രദേശങ്ങളിലെത്തിയത്.
ഒപ്പം സൗകര്യങ്ങൾ ഒരുക്കാൻ പരിചയസമ്പന്നരായ 10 സഹായികളും ഉണ്ടായിരുന്നു. അപകടകരമായ ഹിമാലയൻ ട്രെക്കിംഗ് ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്യേണ്ട സിനിമയുടെ 80% വും ചിത്രീകരിച്ചു കഴിഞ്ഞപ്പോളാണ് 18ന് അപ്രതീക്ഷിതമായി കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടായത്.
കടബാദ്ധ്യതയെ തുടര്‍ന്ന് നേത്രാവതി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥ് ഹെഗ്‌ഡെയുടെ പിതാവ് ഗംഗയ്യ ഹെഗ്‌ഡെ (95) മരിച്ചു. മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം.
മകന്‍ മരിച്ച് ഒരു മാസത്തിനു ശേഷമാണ് പിതാവിന്റെ മരണം. വാര്‍ദ്ധ്യക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകന്റെ വിയോഗം ഗംഗയ്യ അറിഞ്ഞിരുന്നില്ലെന്നാണ് ആശുപ്രതി അധികൃതര്‍ നല്‍കുന്ന വിവരം. സിദ്ധാര്‍ത്ഥ മരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് മൈസൂരിലെ ആശുപത്രിയില്‍ പിതാവിനെ സന്ദര്‍ശിച്ചിരുന്നു.
ജൂലൈ 30-നാണ് വി.ജി.സിദ്ധാര്‍ഥ മംഗളൂര്‍ – കാസര്‍കഗോഡ് ദേശീയപാതയിലുള്ള നേത്രാവതിയിലെ പാലത്തില്‍ നിന്നു പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഒരു ദിവസത്തിനു ശേഷമാണ് പുഴയില്‍ നിന്നു മൃതദേഹം കണ്ടെടുത്തത്. സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്യുന്നുവെന്നു കുറിപ്പെഴുതിയ ശേഷമാണ് സിദ്ധാര്‍ഥ പുഴയില്‍ ചാടിയത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്.എം. കൃഷ്ണയുടെ മരുമകന്‍ കൂടിയാണു വി.ജി. സിദ്ധാര്‍ഥ.
ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന് നാടകീയ ജയം. 359 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് ശേഷിക്കെ ഇംഗ്ളണ്ട് മറികടക്കുകയായിരുന്നു. ബെൻ സ്റ്റോക്ക്സിന്‍റെ തകർപ്പൻ ബാറ്റിങ്ങാണ് അത്യന്തം ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയമൊരുക്കിയത്. 219 പന്തിൽ പുറത്താകാതെ 135 റൺസെടുത്ത സ്റ്റോക്ക്സിന്‍റെ ബാറ്റിൽനിന്ന് പിറന്നത് 11 ബൌണ്ടറികളും എട്ട് സിക്സറുകളും. ആദ്യ ഇന്നിംഗ്സിൽ 67 റൺസിന് പുറത്തായശേഷമാണ് ഏകദിനത്തിലെ ലോകജേതാക്കളായ ഇംഗ്ലണ്ട് നാടകീയമായി ജയിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ടും ഓസീസും ഓരോ മത്സരം വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ്(1-1)
സ്കോർ: ഓസ്ട്രേലിയ- 179 246, ഇംഗ്ലണ്ട്- 67 362/9 (125.4 ഓവർ, ലക്ഷ്യം- 359)
359 റൺസ് വിജയലക്ഷ്യവുമായി ബാറ്റുചെയ്ത ഇംഗ്ലണ്ട് മൂന്നിന് 156 റൺസ് എന്ന നിലയിലാണ് നാലാംദിനം ബാറ്റിങ്ങ് തുടർന്നത്. എന്നാൽ ഓസീസ് ബൌളർമാർ കൃത്യമായ ഇടവേളകളിൽ ഇംഗ്ലണ്ട് ഇന്നിംഗ്സിൽ പ്രഹരമേൽപ്പിച്ചു. ഒരു വശത്ത് ബെൻ സ്റ്റോക്ക്സ് മിന്നുന്ന ബാറ്റിങ്ങുമായി കത്തിക്കയറി. 77 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ടിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നീടെത്തിയ ജോണി ബെയർസ്റ്റോയെ കൂട്ടുപിടിച്ച് ബെൻ സ്റ്റോക്ക്സ് ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചു. എന്നാൽ 36 റൺസെടുത്ത ബെയർസ്റ്റോ മടങ്ങിയതോടെ ഇംഗ്ലണ്ട് അഞ്ചിന് 245 എന്ന നിലയിലായി. വൈകാതെ ജോസ് ബട്ട്ലർ കൂടി മടങ്ങിയതോടെ ആറിന് 253 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകർന്നു. 33 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് കൂടി നഷ്ടമായതോടെ ഒമ്പതിന് 286 എന്ന നിലയിൽ ഇംഗ്ലണ്ടി തോൽവി ഉറപ്പിച്ചു.
എന്നാൽ അത്ഭുതകരമായ പ്രകടനത്തിനാണ് പിന്നീട് ക്രിക്കറ്റ് ലോകം സാക്ഷിയായത്. പതിനൊന്നാമനായ ജാക്ക് ലീച്ചിനെ കൂട്ടുപിടിച്ച് ബെൻ സ്റ്റോക്ക്സ് നടത്തിയ വെടിക്കെട്ട് ഒടുവിൽ ജയത്തിൽ കലാശിച്ചു. ഇതിനിടയിൽ ഒട്ടനവധി അവസരങ്ങൾ ഓസീസിന് ലഭിച്ചെങ്കിലും അതൊന്നും പ്രയോജനപ്പെടുത്താൻ അവർക്ക് സാധിച്ചില്ല.
ലിയോൺ എറിഞ്ഞ മത്സരത്തിലെ 125-ാമത്തെ ഓവർ സംഭവബഹുലമായിരുന്നു. ഈ ഓവർ തുടങ്ങുമ്പോൾ ഓസീസിന് ജയിക്കാൻ വേണ്ടിയിരുന്നത് എട്ട് റൺസ്. മൂന്നാം പന്ത് സ്റ്റോക്ക്സ് സിക്സറിന് പായിച്ചു. അഞ്ചാമത്തെ പന്തിൽ റണ്ണൌട്ടിലൂടെ ഒരു സുവർണ്ണാവസരം ലഭിച്ചെങ്കിലും ബൌളറായ ലിയോൺ തന്നെ അത് നഷ്ടപ്പെടുത്തി. ആറാമത്തെ പന്ത് എൽബിഡബ്ല്യൂ ആയിരുന്നെങ്കിലും അംപയർ അപ്പീൽ അനുവദിച്ചില്ല. ഓസീസിന്‍റെ കൈവശമുള്ള റിവ്യൂ അവസാനിക്കുകയും ചെയ്തിരുന്നു. അടുത്ത ഓവറിൽ കമ്മിൻസിന്‍റെ മൂന്നാം പന്ത് ലീച്ച് സിംഗിൽ എടുത്തതോടെ സ്കോർ ടൈ ആയി. നാലാം പന്ത് കവറിലൂടെ ബൌണ്ടറി പായിച്ച് ബെൻ സ്റ്റോക്ക്സ് തികച്ചും മാന്ത്രികമായ ജയം ഇംഗ്ലണ്ടിന് സമ്മാനിച്ചു.
ആഷസിലെ ആദ്യ മത്സരം ഓസ്ട്രേലിയ 251 റൺസിന് ജയിച്ചപ്പോൾ രണ്ടാം മത്സരം സമനിലയാകുകയായിരുന്നു. പരമ്പരയിലെ നാലാം മത്സരം സെപ്റ്റംബർ നാലു മുതൽ എട്ട് വരെ മാഞ്ചസ്റ്ററിൽ നടക്കും.
ലോക ബാഡ്‌മിന്റൺ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ പി.വി.സിന്ധുവിനെ അഭിനന്ദിച്ച് കായിക താരം പി.ടി.ഉഷ. സിന്ധുവിന്റെ വിജയം വരും തലമുറകളെ കൂടി പ്രചോദിപ്പിക്കുമെന്ന് പി.ടി.ഉഷ പറഞ്ഞു. സ്വര്‍ണ മെഡല്‍ നേട്ടത്തില്‍ അഭിനന്ദിക്കുന്നതായും പി.ടി.ഉഷ ട്വീറ്റ് ചെയ്തു. സിന്ധുവിനൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ചാണ് പി.ടി.ഉഷ അഭിനന്ദനങ്ങള്‍ നേര്‍ന്നത്. കുട്ടിയായ സിന്ധു പി.ടി.ഉഷയുടെ മടിയില്‍ ഇരിക്കുന്നതാണ് ചിത്രം.
The passion and dedication for the sport will always be rewarded when hardwork comes into play. @Pvsindhu1 success will inspire generations to come!
Hefty congratulations on winning the Gold at #BWFWorldChampionships2019 🇮🇳 pic.twitter.com/xBP7RgOHnt— P.T. USHA (@PTUshaOfficial) August 25, 2019
പ്രധാനമന്ത്രി നരേന്ദ്ര മോദി സിന്ധുവിനെ അഭിനന്ദിച്ചിരുന്നു. സിന്ധു ഇന്ത്യയുടെ അഭിമാനമായെന്ന് നരേന്ദ്ര മോദി പറഞ്ഞു. ബാഡ്‌മിന്റണിനോടുള്ള ആത്മസമര്‍പ്പണം ഏവരെയും ഉത്തേജിപ്പിക്കുന്നതാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും പി.വി.സിന്ധുവിനെ അഭിനന്ദിച്ചിരുന്നു. ബാഡ്‌മിന്റണിൽ ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച സിന്ധുവിന്റെ നേട്ടം അഭിമാനകരമാണെന്ന് പിണറായി വിജയൻ പറഞ്ഞു. കൂടുതൽ ഉയരങ്ങളിലെത്താൻ ഈ നേട്ടം അവർക്ക് പ്രചോദനമാകട്ടെ. ഇന്ത്യൻ ബാഡ്മിന്റണിലെ വളർന്നു വരുന്ന താരങ്ങൾക്ക് സിന്ധുവിന്റെ നേട്ടം വലിയ പ്രോത്സാഹനമാകുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ലോക ബാഡ്‌മിന്റൺ ചാംപ്യന്‍ഷിപ്പില്‍ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് സിന്ധു. കഴിഞ്ഞ രണ്ടു വർഷവും ഫൈനലിൽ തോറ്റ സിന്ധു ഇത്തവണ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് മറികടന്നാണ് കിരീടമണിഞ്ഞത്. സ്‌കോർ: 21-7, 21-7.
മത്സരത്തിൽ ഒരിക്കൽ പോലും സിന്ധുവിന് വെല്ലുവിളി ഉയർത്താൻ ഒകുഹാരയ്ക്ക് സാധിച്ചില്ല. വിജയത്തിൽ ഏറെ സന്തോഷമുണ്ടെന്ന് മത്സരശേഷം സിന്ധു പ്രതികരിച്ചു. വിജയം അമ്മയ്ക്ക് സമ്മാനിക്കുന്നു. വിജയം അമ്മയ്ക്കുള്ള സമ്മാനമാണെന്നും പി.വി.സിന്ധു പറഞ്ഞു.
കഴിഞ്ഞ രണ്ട് തവണ നഷ്ടമായ സ്വർണമാണ് പി.വി.സിന്ധു ഇപ്പോൾ സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്. ഈ സീസണിലെ സിന്ധുവിന്റെ ആദ്യ കിരീടനേട്ടം കൂടിയാണിത്. നേരത്തെ ഇന്തോനേഷ്യൻ ഓപ്പണിന്റെ ഫൈനലിൽ പ്രവേശിച്ചിരുന്നെങ്കിലും അവിടെയും സിന്ധു പരാജയപ്പെട്ടിരുന്നു. ജപ്പാൻ ഓപ്പണിൽ സെമിയിൽ കടക്കാൻ പോലും താരത്തിനായില്ല.
ന്യൂഡല്‍ഹി: ഡിസ്‌കവറി ചാനലിലെ ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. പരിപാടിയില്‍ താന്‍ ഹിന്ദിയില്‍ സംസാരിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന ബെയര്‍ ഗ്രില്‍സിന് അത് എങ്ങനെ മനസ്സിലായി എന്നാണ് നരേന്ദ്ര മോദി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എല്ലാവര്‍ക്കും സംശയമുള്ള കാര്യമാണിത്. ഞാന്‍ പറഞ്ഞ ഹിന്ദി എങ്ങനെയാണ് ബെയര്‍ ഗ്രില്‍സിന് മനസ്സിലായത് എന്നാണ് എല്ലാവരും സംശയിക്കുന്നത്. എന്നാല്‍, അതിനുള്ള ഉത്തരം ‘ടെക്‌നോളജി’ എന്നാണെന്ന് നരേന്ദ്ര മോദി പറയുന്നു. ‘മന്‍ കി ബാത്ത്’ പരിപാടിയിലാണ് നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തല്‍.
ഗ്രിൽസിനൊപ്പം ജിം കോർബറ്റ് ദേശീയോദ്യാനത്തിൽ നടത്തിയ യാത്രയിൽ ഇരുവർക്കുമിടയിൽ ആശയവിനിമയം എളുപ്പമാക്കാന്‍ നൂതനസാങ്കേതികത എത്രമാത്രം ഉപകാരപ്രദമായി എന്നാണ് നരേന്ദ്ര മോദി വെളിപ്പെടുത്തിയത്. സാങ്കേതിക വിദ്യയാണ് തങ്ങൾക്കിടയിലെ ആശയവിനിമത്തിൽ ഒരു പാലമായി നിന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഗ്രിൽസ് ചെവിയിൽ ചെറിയൊരു ഉപകരണം ഘടിപ്പിച്ചിരുന്നു. ഹിന്ദിയിൽ സംസാരിക്കുന്നത് ഉടൻ തന്നെ ഈ ഉപകരണം ഇംഗ്ലിഷിലേക്കു തർജമ ചെയ്തു നൽകും. ചെവിയിൽ ഘടിപ്പിച്ച ഉപകരണം ഉപയോഗിച്ച് ഞാൻ ഹിന്ദിയിൽ പറയുന്നത് ഗ്രിൽസിന് ഇംഗ്ലീഷിൽ കേൾക്കാൻ സാധിച്ചു എന്നും നരേന്ദ്ര മോദി പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സൗമ്യനായിരുന്നുവെന്ന് ബെയര്‍ ഗ്രില്‍സ് പറഞ്ഞിരുന്നു. ഡിസ്‌കവറി ചാനലിലെ ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ എന്ന പരിപാടിയുടെ അവതാരകനാണ് ബെയര്‍ ഗ്രില്‍സ്. ഇദ്ദേഹത്തിനൊപ്പമാണ് നരേന്ദ്ര മോദി ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലെ പരിപാടിയില്‍ പങ്കെടുത്തത്. മോദിക്കൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ബെയര്‍ ഗ്രില്‍സ് മോദിയെ പുകഴ്ത്തി സംസാരിച്ചത്.
”മോദി എപ്പോഴും സൗമ്യനായിരുന്നു. വളരെ മോശം കാലാവസ്ഥയിലും നരേന്ദ്ര മോദി ചിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും പുഞ്ചിരിയുണ്ടായിരുന്നു. പരിപാടി ഷൂട്ട് ചെയ്ത വനം ഏറെ ഉയരമുള്ള പ്രദേശമായിരുന്നു. മുകളിലേക്ക് കയറും തോറും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. മുകളില്‍ നിന്ന് ചെറിയ പാറക്കല്ലുകള്‍ ദേഹത്തേക്ക് പതിക്കുന്നുണ്ടായിരുന്നു. ഇടവിട്ട് ഇടവിട്ട് മഴ പെയ്തിരുന്നു. എന്നാല്‍, ഈ സമയത്തെല്ലാം നരേന്ദ്ര മോദി സൗമ്യനായി കാണപ്പെട്ടു. വനത്തിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്തേക്ക് എത്തിയപ്പോഴും അദ്ദേഹത്തെ വളരെ ശാന്തനായി തന്നെ കാണപ്പെട്ടു. അദ്ദേഹം ലോകത്തിലെ മികച്ച നേതാവാണ് എന്നതിന് തെളിവാണിത്. പ്രതിസന്ധിയിലും അദ്ദേഹം ശാന്തനാണ്,” ബെയര്‍ ഗ്രില്‍സ് പറഞ്ഞു.
നരേന്ദ്ര മോദി വളരെ എളിയവനാണ്. യാത്രയില്‍ മഴ പെയ്യുന്നുണ്ടായിരുന്നു. രഹസ്യ സംഘത്തിലെ സഹായകര്‍ നരേന്ദ്ര മോദിക്ക് ഒരു കുട എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍, മോദി കുട വേണ്ട എന്ന് പറഞ്ഞു. മാത്രമല്ല, തനിക്ക് കുഴപ്പമൊന്നുമില്ല എന്നും മോദി അവരോട് പറഞ്ഞു. കനത്ത മഴയുണ്ടായിരുന്നു. മാത്രമല്ല, ശരീരമൊക്കെ തണുത്ത് വിറക്കുന്ന തരത്തിലുള്ള തണുപ്പും. എന്നാല്‍, അപ്പോഴെല്ലാം മോദിയുടെ മുഖത്ത് ചിരിയുണ്ടായിരുന്നുവെന്നും ബെയര്‍ ഗ്രില്‍സ് പറഞ്ഞു.
പോലീസിന്റെ കണ്ണുവെട്ടിച്ച് 35 വര്‍ഷം ഒളിവില്‍ കഴിഞ്ഞ കൊലപാതക കേസിലെ പ്രതി ഒടുവില്‍ പിടിയില്‍. പുരോഹിതന്റെ വേഷം ധരിച്ചായിരുന്നു ഇയാളുടെ ആള്‍മാറാട്ടം. ഇതിനു പുറമെ സ്ഥിരമായി സ്ഥലങ്ങള്‍ മാറിയും മൊബൈല്‍ നമ്പറുകള്‍ മാറ്റിയും ഇയാള്‍ ഒളിവു ജീവിതം തുടരുകയായിരുന്നു. യുപിയിലെ ഉന്നാവോയിലാണ് സംഭവം.
1982-ല്‍ ഉന്നാവോയിലെ മജ്‌റ ഗ്രാമത്തില്‍ നടന്ന കൊലപാതകത്തെ തുടര്‍ന്നാണ് അന്ന് 20 വയസുണ്ടായിരുന്ന ശേഷ് നാരായണ്‍ ശാസ്ത്രി അറസ്റ്റിലാകുന്നത്. തന്റ അയല്‍വാസിയെ കൊലപ്പെടുത്തിയ കേസിലായിരുന്നു അറസ്റ്റ്. തുടര്‍ന്ന് അടുത്ത വര്‍ഷം ജാമ്യം ലഭിച്ചു. ഇതിനു ശേഷം ശാസ്ത്രിയെ ആരും കണ്ടിട്ടില്ല. പോലീസ് അന്വേഷണം തുടര്‍ന്നെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. കുട്ടു പ്രതികളായ ഒമ്പതു പേരുടെ വിചാരണ ഇതിനിടയില്‍ കഴിയുകയും അവര്‍ക്കൊക്കെ ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തു. അപ്പോഴും ശാസ്ത്രിയെക്കുറിച്ച് ആര്‍ക്കെങ്കിലും വിവരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അജ്‌ഗെയിന്‍ എസ്എച്ച്ഒ അജയ് രാജ് വര്‍മ പറയുന്നു.
ഇതിനിടയിലും പോലീസ് അന്വേഷണം തുടന്നിരുന്നു. ഒടുവില്‍ 2013-ല്‍ കാണ്‍പൂര്‍ ബാര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിക്ക് ശാസ്ത്രിയുമായി സാമ്യമുണ്ടെന്ന് പോലീസിന് സംശയം തോന്നി. ഇതിനിടെ, ഇയാളുടെ മൊബൈല്‍ നമ്പര്‍ പോലീസിന് ലഭിച്ചു. ഒടുവില്‍ നടത്തിയ നീക്കത്തിനൊടുവില്‍ ഉന്നാവോയില്‍ വച്ച് ഇയാള്‍ അറസ്റ്റിലാവുകയായിരുന്നു.
ഇക്കാലമത്രയും പോലീസിനെയും മറ്റുള്ളവരെയും കബളിപ്പിക്കാന്‍ പുരോഹിത വേഷത്തിലായിരുന്നു ശാസ്ത്രി കഴിഞ്ഞിരുന്നതെന്ന് പോലീസ് പറയുന്നു. അതോടൊപ്പം, നിരന്തരമായി സ്ഥലം മാറുകയും ഫോണുകള്‍ ഉള്‍പ്പെടെ മാറുകയും ചെയ്തതോടെയാണ് ഇയാളെ കണ്ടെത്താന്‍ പോലീസിന് കഴിയാതെ പോയത്. ശാസ്ത്രിക്ക് ഇപ്പോള്‍ 55 വയസുണ്ട്.