അബുദാബിയിലെ ഏറ്റവും ചെലവേറിയ ആഡംബര മുറിയുള്ളത് എമിറേറ്റ്സ് കൊട്ടാരത്തിനുള്ളിലാണ്. മൂന്ന് ബെഡ് റൂം സ്യൂട്ടുകളോടുകൂടിയ കൊട്ടാരത്തിനുള്ളിലെ സ്വകാര്യ കൊട്ടാരത്തിന് 55,000 ദിര്‍ഹമാണ് ഒരു ദിവസത്തെ ചാര്‍ജ്. 680 സ്ക്വയര്‍ മീറ്റേഴ്സാണ് ഈ ആഢംബര സ്യൂട്ടിന്റെ ആകെ വിസ്തീര്‍ണം.
ലോകത്തിലെ തന്നെ നിരവധി പ്രമുഖ വ്യക്തികള്‍ ഇവിടെ താമസിച്ചിട്ടുണ്ട്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ് , ഇംഗ്ലണ്ട് രാജ്ഞി, മുന്‍ ബ്രിട്ടീഷ് പ്രധാമന്ത്രി ടോണി ബ്ലെയര്‍ പ്രമുഖരായ എല്‍ട്ടണ്‍ ജോണ്‍, ഷക്കീറ, ബോണ്‍ ജോവി എന്നിങ്ങനെ ആ നിര നീണ്ട് പോകുന്നു. സൗദി അറേബ്യ, ബഹറിന്‍, കുവൈത്ത് പോലുള്ള രാജ്യങ്ങളിലെ രാജകുടുംബത്തിലെ പലരും ഇവിടെ താമസിച്ചിട്ടുണ്ട്.
എല്ലാ അര്‍ത്ഥത്തിലും സ്യൂട്ട് വലിയൊരു കൊട്ടാരത്തിന് സമാനമാണ് . മൂന്ന് മുറികള്‍ക്ക് പുറമെ സ്യൂട്ടില്‍ വിശാലമായ സ്വീകരണ മുറിയും മനോഹരമായ ഡൈനിംഗ് മുറിയും ഉണ്ട്. സ്യൂട്ടിലെ മുറികളില്‍ ബുള്ളറ്റ് പ്രൂഫ് വാതിലുകളാണ്. ഹോട്ടല്‍ സമുച്ചയത്തിന്റെ അഞ്ചാമത്തെ നിലയില്‍ നിന്നും നേരിട്ട് സ്യൂട്ടിലേക്ക് പ്രവേശിക്കാനായി പ്രത്യേകമായ ലിഫ്റ്റ് ഉണ്ട്. ഇവിടെ നിന്നും നേരെ കടന്നു ചെല്ലുന്നത് വിശാലമായ സ്വീകരണമുറിയിലേക്കാണ്. അതിഥികള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് ഭക്ഷണം പാകം ചെയ്യാന്‍ 24 മണിക്കൂറും പാചകക്കാരുടെ സേവനവും ലഭ്യമാണ്. അടുക്കളയും സ്യൂട്ടിനോട് ചേര്‍ന്നാണ് സജ്ജീകരിച്ചിരിക്കുന്നത്. മുറികള്‍ക്കുള്ളിലെ ബാത്റൂമുകളും വളരെ വിശാലമാണ്.
സ്യൂട്ടിനുള്ളിലെ ഗൃഹോപകരണങ്ങള്‍ എല്ലാം നിര്‍മ്മിച്ചിരിക്കുന്നത് 24 ക്യാരറ്റ് സ്വര്‍ണം ഉപയോഗിച്ചാണ്. ചുമരുകളില്‍ ഒട്ടിച്ചിട്ടുള്ള കടലാസുകള്‍ ഇന്ത്യയില്‍ നിന്നും വരുത്തിയിട്ടുള്ള ശുദ്ധമായ പട്ടുകളാണ് ചുമരുകളില്‍ ഒട്ടിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. സ്വരോസ്കി ക്രിസ്റ്റല്‍ കൊണ്ടുള്ളതാണ് തൂക്കുവിളക്കുകള്‍.10 പേര്‍ക്ക് ഇരിക്കാവുന്ന സ്വകാര്യ ഊണു മുറിയും സ്യൂട്ടിനുള്ളില്‍ ഉണ്ട്. പാത്രങ്ങള്‍ സ്വര്‍ണം കൊണ്ടുള്ളവയും സ്പൂണുകളും ഫോര്‍ക്കുകളും വെള്ളിയുമാണ്. ക്രിസ്റ്റല്‍ കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഗ്ലാസുകള്‍ക്ക് ഒന്നിന് 1000 ദിര്‍ഹമാണ് വില.
ഓരോ മുറികള്‍ക്കും അറേബ്യന്‍ കടലിലേക്ക് അഭിമുഖീകരിക്കുന്ന രീതിയില്‍ ബാല്‍ക്കണികളും ഉണ്ട്.
ന്യൂഡൽഹി: ചന്ദ്രയാൻ- 2 നിർണായക ഘട്ടത്തിലേക്ക്. ഭൂമിയെ ചുറ്റുന്ന അവസ്ഥവിട്ട് പേടകം ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങിയെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു. ബുധനാഴ്ച പുലർച്ചെ 2.21ന് 1203 സെക്കന്റ് നേരം എഞ്ചിൻ പ്രവർത്തിപ്പിച്ചാണ് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും മാറ്റിയത്. ഈ മാസം 20ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്നും അടുത്തമാസം ഏഴിന് പേടകം ചന്ദ്രനിൽ ഇറങ്ങുമെന്നും ഐഎസ്ആർഒ അറിയിച്ചിട്ടുണ്ട്.
വാഷിംഗ്ടൺ: അമേരിക്കൻ നാവിക സേനയ്ക്ക് ഹോങ്കോംഗ് തുറമുഖത്തേക്ക് പോകുന്നതിനുള്ള അനുമതി നിഷേധിച്ച് ചൈന. വരുന്ന ആഴ്ചകളിൽ രണ്ടു അമേരിക്കൻ നാവികസേനാ കപ്പലുകളാണ് ഹോങ്കോംഗ് തുറമുഖങ്ങളിലേക്ക് പോകാൻ അനുമതി തേടിയിരുന്നത്. എന്നാൽ, ഇതിന് അനുമതി നിഷേധിച്ചതിനുള്ള കാരണം ചൈന വ്യക്തമാക്കിയിട്ടില്ല. സമാനരീതിയിൽ അമേരിക്കയും മുൻപ് നടപടി സ്വീകരിച്ചിരുന്നു. 2018 സെപ്റ്റംബറിൽ ചൈനീസ് കപ്പലുകൾക്ക് അമേരിക്കയും വിലക്കേർപ്പെടുത്തിയിരുന്നു.
നിലവിലെ ഹോങ്കോംഗ് പ്രതിഷേധങ്ങളുടെ ചുവടുപിടിച്ചാണ് വിലക്കേർപ്പെടുത്തിയതെന്നാണ് സൂചന. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ചൈനയിൽ നിന്ന് ഹോങ്കോംഗ് ലക്ഷ്യമാക്കി സൈനിക നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ട്രംപിന്റെ ട്വീറ്റ് വന്നതിനു പിന്നാലെയാണ് അമേരിക്കൻ നാവികസേനാ കപ്പലുകൾക്ക് ഹോങ്കോംഗിലേക്ക് പോകാൻ ചൈന അനുമതി നിഷേധിച്ചത്.
മോസ്കോ: റഷ്യയിൽ കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ 53 ഇടങ്ങളിൽ കാട്ടുതീ പടർന്നു. ഏരിയൽ ഫോറസ്റ്റ് പ്രൊട്ടക്ഷൻ സർവീസാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 53 ഇടങ്ങളിലായി 61,211 ഹെക്ടർ സ്ഥലമാണ് അഗ്നിക്കിരയായത്. ഇക്കഴിഞ്ഞ ജൂലൈ മുതൽ സൈബീരിയ അടക്കമുള്ള റഷ്യൻ പ്രദേശങ്ങളിൽ വൻതോതിൽ കാട്ടുതീ പടരുന്നുണ്ട്. ഇതേത്തുടർന്ന് ഏഴിടങ്ങളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സമീപകാലത്ത് രാജ്യത്തൊട്ടാകെ 6.7 മില്യൺ ഏക്കർ സ്ഥലമാണ് തീ വിഴുങ്ങിയത്. റഷ്യൻ പ്രതിരോധമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വ്യോമമാർഗം ഉൾപ്പെടെ നിരവധി മാർഗങ്ങളിലൂടെ തീയണയ്ക്കാൻ ശ്രമം നടന്നെങ്കിലും വലിയ തോതിൽ ഫലം കണ്ടിരുന്നില്ല.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവത്താൽ ഇന്നും നാളെയും കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്നു വടക്കൻ കേരളത്തിലും നാളെ തെക്കൻ കേരളത്തിലുമാണു കനത്ത മഴയ്ക്കു സാധ്യത. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിതീവ്രമഴയ്ക്കു സാധ്യതയുണ്ട്.
20 സെന്റിമീറ്ററിൽ കൂടുതലുള്ള അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും എറണാകുളം ജില്ലയിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയും കനത്ത മഴ. ഇതേത്തുടർന്ന്, പാലാ- ഈരാറ്റുപേട്ട റോഡിൽ വീണ്ടും വെള്ളം കയറി ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കഴിഞ്ഞ ദിവസം ഇവിടെ വെള്ളം കയറി ഗതാഗതം പൂർണമായി തടസപ്പെട്ടിരുന്നു. എന്നാൽ മഴയ്ക്ക് നേരിയ ശമനമായതോടെ വെള്ളമിറങ്ങുകയും ചെയ്തിരുന്നു. മീനിച്ചിലാറ്റിൽ നേരിയതോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലകളിലും രാത്രി ശക്തമായ മഴയാണ് പെയ്തത്. എസി റോഡിലെ ഗതാഗതം ഇന്നും തടസപ്പെടും. ഇവിടെയും വെള്ളമിറങ്ങിയിട്ടില്ല.
പ്രളയത്തിൽ നിന്ന് കരകയറും മുൻപ് മലയോര ജനതയെ ഭീതിയിലാഴ്ത്തി സോയിൽ പൈപ്പിംഗ് പ്രതിഭാസവും. കൊടിയത്തൂർ വില്ലേജിന്റെയും കുമാരനല്ലൂർ വില്ലേജിന്റെയും അതിർത്തി പ്രദേശമായ തോട്ടക്കാട് പൈക്കാടൻമലയിലാണ് ഈ പ്രതിഭാസം കണ്ടെത്തിയത്. തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണൻ പാട്ടത്തിനെടുത്ത സ്ഥലത്താണ് ഇന്നലെ സംഭവം ശ്രദ്ധയിൽ പെട്ടത്. മണ്ണിനടിയിൽ നിന്ന് മണലും ചീടിമണ്ണും ഉൾപ്പെടെ പൊങ്ങിവരുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ പരിശോധിക്കുകയായിരുന്നു. സംഭവത്തിന്റെ അപകടാവസ്ഥ മനസിലാക്കിയ ബാലകൃഷ്ണൻ ഉടൻ തന്നെ ഇവിടെ നിന്ന് രക്ഷപ്പെട്ടു.
വലിയ തോതിൽ മലയിടിച്ചിലിന് സാധ്യത ഉള്ളതാണ് സോയിൽ പൈപ്പിംഗ് എന്ന് സോയിൽ ഫോർ എർത്ത് സ്റ്റഡീസിലെ മുൻ ഉദ്യോഗസ്ഥൻ ശ്രീകുമാർ പറഞ്ഞു. ജനങ്ങൾ പരിഭ്രാന്തരാവേണ്ട അവസ്ഥയില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതൽ പഠനം നടത്തിയെങ്കിൽ മാത്രമേ വ്യക്തമായ കാരണം മനസിലാക്കാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ധനസഹായം പ്രവഹിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരില്‍ തട്ടിപ്പിനു ശ്രമം. യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) വഴിയാണു തട്ടിപ്പിനു ശ്രമം നടന്നത്. keralacmdrf@sbi എന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ഔദ്യോഗിക ഐഡി. അതിനു പകരം kerelacmdrf@sbi എന്ന ഐഡി നിർമിച്ചാണ് തട്ടിപ്പ്.
ഒരു അക്ഷരത്തില്‍ വ്യത്യാസം വരുത്തിയാണ് വലിയ തട്ടിപ്പിന് അരങ്ങൊരുക്കിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്കു പകരം ഒരു പ്രത്യേക ഐഡി (യുപിഐ) ഉപയോഗിച്ച് പണമിടപാട് നടത്താൻ ഇപ്പോൾ സൗകര്യമുണ്ട്. ഭീം ആപ്, ഗൂഗിൾ പേ, ഫോൺ പേയ് തുടങ്ങിയവയിൽ യുപിഐ സംവിധാനമുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 28 ആയി. ഒരാളെ അറസ്റ്റു ചെയ്തു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അന്വേഷണവും നിയമനടപടികളും ഊജിതപ്പെടുത്തിയതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
തൃശൂര്‍ സിറ്റിയിൽ മൂന്ന്, തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ രണ്ടു വീതവും കൊല്ലം സിറ്റി, കൊല്ലം റൂറല്‍, ഇടുക്കി, എറണാകുളം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ റൂറല്‍, പാലക്കാട്, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍, കണ്ണൂര്‍, കാസർകോട് എന്നിവിടങ്ങളില്‍ ഒന്നു വീതവും കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്.
ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനങ്ങളിലൂടെ ദുരിതാശ്വാസ നിധിയിലേക്ക് ചൊവ്വാഴ്ച വൈകിട്ട് 8 വരെ എത്തിയത് 1.61 കോടി. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 18 മുതല്‍ ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനങ്ങളിലൂടെ നിധിയിലേക്ക് എത്തിയത് 205.51 കോടി. നിധിയിലേക്ക് ആകെ ലഭിച്ച തുക 4359.68 കോടിരൂപ. സര്‍ക്കാര്‍ ജീവനക്കാര്‍ സാലറി ചാലഞ്ചിലൂടെ സമാഹരിച്ചതും ഇതര സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളും സംഭാവന നല്‍കിയതുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
വീടു വയ്ക്കാനും ചികില്‍സയ്ക്കും ആശ്വാസധനമായും നിധിയില്‍നിന്ന് ഇതുവരെ നല്‍കിയത് 2008 കോടി രൂപയാണ്. സാധാരണ രീതിയില്‍ ശരാശരി 25 മുതല്‍ 35 ലക്ഷംവരെയാണ് ദുരിതാശ്വാസനിധിയിലേക്ക് ഒരു ദിവസം ലഭിക്കാറുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന പ്രചാരണം കഴിഞ്ഞ ദിവസങ്ങളിലുണ്ടായതോടെയാണു ജനം ‘ഡൊണേഷൻ ചാലഞ്ച്’ ഏറ്റെടുത്തത്.
ആർഭാട ജീവിതം നയിച്ചത് ജീവയുടെ പണം ഉപയോഗിച്ചെന്നു പൊലീസ്. കൈവശം ഉണ്ടായിരുന്ന പണം തീർന്നപ്പോൾ ഇവർക്കിടയിൽ ഉണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പൊലീസ് നിഗമനം.ജീവയുടെ പേരിൽ 10 ലക്ഷം രൂപ ബാങ്കിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ 80 പവന്റെ സ്വർണാഭരണങ്ങളും കൈവശം ഉണ്ടായിരുന്നു എന്നാണ് മകളുടെ മരണവിവരം അറിഞ്ഞെത്തിയ മാതാപിതാക്കൾ പൊലീസിനു നൽകിയ വിവരം. ഇതു മുഴുവൻ ചെലവാക്കി എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
ജീവ ധരിച്ചിരുന്ന ആഭരണങ്ങൾ മുക്കുപണ്ടമാണെന്നു കണ്ടെത്തിയിരുന്നു. നേരത്തെ 6.5 ലക്ഷം രൂപ മാതാപിതാക്കൾ മകളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചു. ഇതിന് പുറമേ ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ചപ്പോൾ 3.5 ലക്ഷം രൂപ കൂടി ലഭിച്ചു. ഈ തുകയും ബാങ്കിൽ നിക്ഷേപിച്ചു.ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷം മറ്റൊരു വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചെങ്കിലും ജീവ തയാറായില്ല. വീട്ടുകാർ ഒരു സ്ഥാപനത്തിൽ ജോലി ശരിയാക്കിയെങ്കിലും ജോലിക്ക് പോകാനും കൂട്ടാക്കിയില്ല.
ഇതിന്റെ പേരിൽ വീട്ടുകാരുമായി പിണങ്ങി ഒരു ഹോസ്റ്റലിലേക്ക് താമസം മാറ്റി. ഈ സമയത്താണ് പ്രമോദുമായി അടുക്കുന്നത്. ഫോണിലാണ് ആദ്യം പരിചയപ്പെട്ടത്. അതോടെ വീട്ടുകാരുമായി എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു. ഒരുവർഷമായി മകളുടെ ഒരു കാര്യങ്ങളും അറിയില്ല എന്നും മാതാപിതാക്കൾ പറഞ്ഞു.പ്രമോദിന് വഴിവിട്ട ബന്ധങ്ങളും വീസ തട്ടിപ്പ് സംബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ കേസുകളും ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആദ്യ ഭാര്യയുമായി ബന്ധം വേർപെടുത്തിയ പ്രമോദിന് ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. മാർത്താണ്ഡത്തുള്ള ഒരു സ്ത്രീയുടെ കൂടെയായിരുന്ന താമസം. ഈ ബന്ധത്തിലും ഒരു കുട്ടിയുണ്ട്. ഈ ബന്ധവും ഉപേക്ഷിച്ച ശേഷമാണ് ജീവയുമായി അടുക്കുന്നത്.
വിദേശത്ത് ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നതായും കൈവശം 5 കോടി രൂപ ഉണ്ടെന്നും, ആ തുക ഉപയോഗിച്ച് കൃഷി ഭൂമി വാങ്ങാം എന്നുമായിരുന്നു പ്രമോദ് ജീവയെ വിശ്വസിപ്പിച്ചിരുന്നതെന്നാണ് സൂചന. ഇക്കാര്യം മറ്റുപലരോടും പ്രമോദ് പറഞ്ഞിരുന്നു. മേയിൽ കുമളിയിൽ ലോഡ്ജിൽ താമസം തുടങ്ങിയ ഇവർ സ്ഥലം ഇടപാടുകാരെ ബന്ധപ്പെട്ട് ഇടുക്കി, തേനി ജില്ലകളിൽ ഒട്ടേറെ സ്ഥലങ്ങൾ കണ്ടെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ജീവയുടെ പുതുപ്പെട്ടിയിലുള്ള ബന്ധുക്കളെ സ്വാധീനിച്ച് കുടുംബ വിഹിതം വാങ്ങാനും പ്രമോദ് ശ്രമം നടത്തിയിരുന്നു. എന്നാൽ മകളുടെ ബന്ധത്തിൽ എതിർപ്പുണ്ടായിരുന്ന ജീവയുടെ മാതാപിതാക്കളിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ല.
തേക്കടിയിൽ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ 3 പേരിൽ തമിഴ്നാട് സ്വദേശി ജീവയുടേത് കൊലപാതകമാണെന്നും മറ്റു 2 പേരും തൂങ്ങി മരിച്ചതാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ആദ്യ സൂചന. തിരുവനന്തപുരം പെരുങ്ങഴ ആഴൂർ ദ്വാരകയിൽ പ്രകാശന്റെ ഭാര്യ ശോഭന( 60), മകൻ കരിക്കാട്ടുവിള പ്രമോദ് (40), ഭാര്യ തമിഴ്നാട് ചെന്നൈ കാഞ്ചിപുരം സ്വദേശി ജീവ (39) എന്നിവരെയാണ് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടത്. മേയ് മുതൽ മൂവരും ലോഡ്ജിൽ താമസിക്കുകയായിരുന്നു.
ജീവയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തു എന്നാണ് സൂചനകൾ. മരണം നടന്ന സമയം സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ജീവയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. ശേഭനയുടെയും മകന്റെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
ഓസ്ട്രേലിയയിലെ സിഡ്നിയില്‍ പട്ടാപ്പകല്‍ ആയുധവുമായി പരിഭ്രാന്തി പരത്തുകയും ഒരു സ്ത്രീയെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്ത യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി. ഇയാളുടെ കുത്തേറ്റ മറ്റൊരു സ്ത്രീ ഗുരുതരാവസ്ഥയിലാണ്. ആയുധവുമായി നിരത്തിലൂടെ നടന്ന അക്രമി മുന്നില്‍ കണ്ട പലരെയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെയാണ് കൊലപാതക പ്രവണതയുമായി യുവാവ് കിങ് സ്ട്രീറ്റ് നഗരത്തിലെത്തിയത്. തുടര്‍ന്നാണ് അക്രമ പരമ്പര തന്നെ നടന്നത്. നിരവധിപേരെ യുവാവ് ആക്രമിച്ചതകായാണ് വിവരം. അതിവേഗത്തില്‍ അക്രമം നടത്തി മറയുന്ന യുവാവ് നഗരത്തിലാകെ ഭീതി പരത്തി. വിവരമറിഞ്ഞെ്തിയ പൊലീസ് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്കി. ഉച്ചയ്ക്ക് രണ്ടുമണിയോടെ യോക്ക് സ്ട്രീറ്റിലൂടെ ആയുധമേന്തി ഒരു യുവാവ് നടന്നുപോകുന്നുവെന്ന വിവരം ലഭിച്ചെത്തിയ പൊലീസ് അവിടെവച്ച് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
സമീപത്തെ ഹോട്ടലില്‍നിന്ന് കുത്തേറ്റ നിലയില്‍ കണ്ടെത്തിയ യുവതിയെ പൊലീസ് ആശുപത്രിയിലെത്തിച്ചു. എന്താണ് ആക്രമണത്തിന് കാരണം എന്നത് വ്യക്തമായിട്ടില്ല. ഇയാള്‍ക്ക് ഭീകരബന്ധം ഉള്ളതായാണ് സൂചന. ഇയാളെ ചോദ്യംചെയ്താലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂ. നഗരത്തില്‍ ഇപ്പോഴും പൊലീസ് പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക് സുരക്ഷാഭീഷണിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഒരു മാസം മുന്‍പ് ഇറാന് പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പലില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ മോചനത്തിന് നടപടിയില്ല. കപ്പലില്‍ കഴിയുന്ന ജീവനക്കാര്‍ ഇറാന് സൈനികരില്‍ നിന്ന് കടുത്ത മാനസിക പീഡനമാണ് നേരിടുന്നത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
ജുലൈ 19നാണ് ബ്രിട്ടിഷ് എണ്ണകപ്പലായ സ്റ്റെനോ എംപറോ ഇറാന് റവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്തത്. ഹോര്‍മൂസ് കടലിടുക്കിലെ ബന്തര്‍ അബ്ബാസ് തുറമുഖത്ത് സേനയുടെ കസ്റ്റഡിയിലാണ് നിലവില്‍ ഈ കപ്പല്‍. മലയാളികളടക്കം 23 ജീവനക്കാരാണ് കപ്പലിലുള്ളത്. ആദ്യമൊക്കെ നല്ല രീതിയില്‍ പെരുമാറുന്നു എന്ന് തോന്നിയിരുന്നെങ്കിലും പിന്നീടങ്ങോട്ട് ഇറാന് സൈന്യത്തിന്റെ പെരുമാറ്റം മോശമായിതുടങ്ങി.
ജീവനക്കാരുടെ കൈയ്യില്ലുള്ള ലാപ്പ്ടോപ്പും മൊബൈല്‍ഫോണും അടക്കം എല്ലാം പിടിച്ചെടുത്തു. ഓരോ ദിവസവും കപ്പലില്‍ കാവലിനായി മാറിമാറിവരുന്ന സേനാംഗങ്ങള്‍ അവര്‍ക്ക് തോന്നിയ രീതിയിലാണ് പെരുമാറുന്നത് കുടുങ്ങികിടക്കുന്നവര്‍ക്ക് വീട്ടിലേക്ക് ദിവസവും ഒരു തവണ വീട്ടിലേക്ക് വിളിക്കാന്‍ അവസരം ഉണ്ട് അങ്ങനെ വിളിച്ചപ്പോഴാണ് മലയാളിയായ സിജു വിറ്റല്‍ ഷേണായ് അച്ഛനോട് കപ്പലിലെ പീഡനങ്ങള്‍ തുറന്നുപറഞ്ഞത്.
ജീവനക്കാര്‍ ഒരു കുഴപ്പവുമില്ലാതെ സന്തോഷത്തോടെ ഇരിക്കുന്നു എന്ന് കാണിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഇത് തോക്ക് ചൂണ്ടി ചിത്രീകരിച്ചതാണെന്നും സിജു വീട്ടുകാരോട് പറഞ്ഞു.എത്രയും പെട്ടന്ന് കപ്പലിലെ ജീവനക്കാരെ ഇറാന്റെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാന്‍ വേണ്ടത് ചെയ്യണം എന്ന് സര്‍ക്കാരിനോട് അപേക്ഷിക്കുകയാണ് ഇവര്‍.