എറണാകുളം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി സി.ജി. രാജഗോപാലിന്‍റെ വീട്ടിലെ ഫ്യൂസ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്‌ഥർ ഊരി കൊണ്ടുപോയി. പ്രചാരണത്തിനിടെ ഉച്ചയ്ക്ക് വീട്ടിലെത്തി കുളിച്ച ശേഷം ഷർട്ട് തേക്കാനെടുത്തപ്പോഴാണ് വീട്ടിൽ വൈദ്യുതി ഇല്ലെന്ന വിവരം ശ്രദ്ധയിൽ പെട്ടത്. അടുത്ത വീട്ടിൽ അന്വേഷിച്ചപ്പോൾ അവിടെ വൈദ്യുതിയുണ്ട്. പിന്നീട് അന്വേഷിച്ചപ്പോഴാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരികൊണ്ടു പോയതായി അറിഞ്ഞത്. 759 രൂപയുടെ വൈദ്യുതി ബിൽ അടയ്ക്കാത്തതാണ് കാരണം.
വാടക വീടായതിനാൽ ഉടമസ്‌ഥന്‍റെ പേരിലാണ് ബിൽ വരുന്നത്. അതിനാൽ അവിടുത്തെ താമസക്കാരനെ ഉദ്യോഗസ്‌ഥർ തിരിച്ചറിഞ്ഞതുമില്ല. പിന്നീട് ബിൽ അടച്ചതിനെ തുടർന്ന് ഉദ്യോഗസ്‌ഥർ ഫ്യൂസ് തിരികെ നൽകി.
സാധാരണ മുൻകൂറായി പണം അടയ്ക്കാറാണ് പതിവെന്ന് രാജഗോപാൽ പറഞ്ഞു. ഇത്തവണ അത് മറന്നു. ഇതാണ് ആശയകുഴപ്പം ഉണ്ടാക്കിയതെന്നും കൃത്യമായി ഉത്തരവാദിത്വം നിർവഹിച്ച ഉദ്യോഗസ്‌ഥരെ അഭിനന്ദിക്കുന്നതായും രാജഗോപാൽ പറഞ്ഞു.
മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാനുള്ള തുടർ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് അടിയന്തിര ഉന്നതതല യോഗം. ഉച്ചക്ക് പന്ത്രണ്ടു മണിക്ക് കൊച്ചിയിലാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം നടക്കുക. യോഗത്തിൽ ജില്ല കളക്ടർ, പൊളിക്കൽ ചുമതലയുള്ള സബ്കളക്ടർ സ്നേഹിൽ കുമാർ സിംഗ് എന്നിവരും പങ്കെടുക്കും. ഫ്ലാറ്റുകൾ പൊളിക്കുന്ന സമയത്ത് സമീപത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതും ഫ്ലാറ്റ് ഒഴിഞ്ഞവരുടെ പുനരധിവാസവുമായിരിക്കും യോഗത്തിൽ പ്രധാന വിഷയമാവുകയെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഫ്ലാറ്റ് ഒഴിഞ്ഞവരുടെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങളും പൊളിക്കാൻ കമ്പനിയെ തെരഞ്ഞെടുക്കുന്നതിലും ചർച്ചകൾ ഉണ്ടാകും. അതേസമയം, ഒഴിഞ്ഞു പോയ മുഴുവൻ പേരും ഇത് സംബന്ധിച്ച രേഖകൾ കൈപ്പറ്റാത്തിനാൽ നഷ്ടപരിഹാരം ലഭ്യമാക്കുന്ന നടപടികൾ സങ്കീർണമാകുകയാണ്. ശരിയായ ഉടമസ്ഥാവകാശ രേഖകളില്ലാതെ 140 അപ്പാർട്മെന്റുകൾ ഉള്ളതായാണ് വിലയിരുത്തൽ. 4 ഫ്ലാറ്റ് സമുച്ചയങ്ങളിലായി 326 അപ്പാർട്മെന്റുകൾ ഉള്ള മരടിൽ വിൽക്കാതെ ബിൽഡർമാരുടെ കൈവശമുള്ളവ ഉൾപ്പെടെയുള്ളവയാണിത്. ഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇതുവരെ നഗരസഭക്ക് സമർപ്പിക്കാനായിട്ടില്ല. എന്നാൽ അടുത്ത ദിവസം തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് നഗരസഭ അധികൃതർ പറയുന്നു.
അതിനിടെ, ഫ്ലാറ്റ് പൊളിക്കൽ സംബന്ധിച്ച കെഎംആർഎൽ, പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് ഓർഗനൈസേഷൻ (പെസോ), മലിനീകരണ നിയന്ത്രണ ബോർഡ്, പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെട്ട സാങ്കേതിക സമിതിയുടെ റിപ്പോർട്ട് നാളെ സംസ്ഥാന സർക്കാരിനു കൈമാറും. ഇതോടൊപ്പം ഫ്ലാറ്റുകൾ പൊളിക്കാൻ താൽപര്യപത്രം നൽകിയ 6 കമ്പനികളുടെ പ്രതിനിധികളുമായി സബ് കലക്ടർ സ്നേഹിൽ കുമാറും സമിതി അംഗങ്ങളും കൂടിക്കാഴ്ച നടത്തി. പൊളിക്കുന്ന രീതി, സാങ്കേതികവിദ്യ, അനുഭവ സമ്പത്ത് തുടങ്ങിയവ വിലയിരുത്താനായിരുന്നു കൂടിക്കാഴ്ച.
ആലുവയില്‍ സമീപകാലത്തുണ്ടായ ദുരൂഹമരണങ്ങള്‍ ചേര്‍ത്തുവച്ച് പൊലീസ് അന്വേഷണം. കഴിഞ്ഞയാഴ്ച യുവതീയുവാക്കളെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് ഫെബ്രുവരിയില്‍ യുവതിയുടെ മൃതദേഹം പെരിയാറില്‍ കണ്ടെത്തിയതുമായി ബന്ധമുണ്ടോ എന്നാണ് പരിശോധിക്കുന്നത്. രണ്ടിനുമിടയില്‍ പൊതുവായ ചില ഘടകങ്ങളുണ്ടെന്നാണ് നിഗമനം.
ആലുവ തോട്ടക്കാട്ടുകരയിലെ ഫ്ളാറ്റില്‍ കഴുത്തില്‍ കുരുക്കിട്ട് മരിച്ച നിലയില്‍ കണ്ടെത്തിയ രമേശ്, മോനിഷ എന്നിവര്‍ ഏതാണ്ട് ആറു മാസത്തിലേറെയായി ഒരുമിച്ചായിരുന്നു താമസം. ഇത് വ്യക്തമാക്കുംവിധം ഈ പരിസരങ്ങളില്‍ നിന്നുള്ള ഇത്തരം വീഡിയോകള്‍ അടക്കം തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അവിവാഹിതനായ രമേശിന്റെ സ്ഥലം വടക്കാഞ്ചേരിയാണ്, വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ മോനിഷയുടെ സ്വദേശം തൃശൂരും. ചില പരസ്യചിത്രങ്ങളുടെ നിര്‍മാണമാണ് എന്നാണ് ഫ്ളാറ്റ് വാടകക്ക് എടുക്കുമ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല.
അതുകൊണ്ട് തന്നെ കൂടുതല്‍ അന്വേഷണത്തിലാണ് പൊലീസ്. മോനിഷയുടെ ഫോണില്‍ ബന്ധപ്പെട്ടിരുന്ന ഒട്ടേറെ പുരുഷ സുഹൃത്തുക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നുണ്ട്. ഇതിനൊപ്പമാണ് എട്ടുമാസം മുന്‍പ് പെരിയാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസുമായി ബന്ധപ്പെടുത്തി അന്വേഷിക്കുന്നത്. ആളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ ഏറെക്കുറെ സമാനമായ വിധത്തില്‍ പുറത്തറിയാത്ത വിധം ചില ഇടപാടുകളില്‍ ഏര്‍പ്പെട്ടിരുന്നതായാണ് സംശയം. കാണാതായി ഇത്ര നാളായിട്ടും അന്വേഷിച്ച് ആരും വരാത്തതും പരാതിയൊന്നും ഉണ്ടാകാത്തതും ഇതു കൊണ്ടൊക്കെയാണ് എന്നാണ് നിഗമനം. പെരിയാറിന്റെ തീരത്തെ വിന്‍സെന്‍ഷ്യന്‍ ആശ്രമത്തോട് ചേര്‍ന്ന കടവില്‍ നിന്ന് ഈ മൃതദേഹം കണ്ടെത്തുമ്പോള്‍ ഇപ്പോള്‍ മരിച്ച രമേശും മോനിഷയും ആലുവയില്‍ പെരിയാറിന്റെ തീരത്ത് ഒരു വീട്ടിലായിരുന്നു താമസം.
ഇതിന് തൊട്ടടുത്ത ദിവസങ്ങളില്‍ അവര്‍ താമസം മാറിയാണ് ഒടുവില്‍ താമസിച്ച ഫ്ളാറ്റില്‍ എത്തിയത്. വെള്ളത്തില്‍ പൊങ്ങുമ്പോള്‍ യുവതിയുടെ മൃതദേഹം പൊതിഞ്ഞിരുന്ന ബ്ലാങ്കറ്റ് കളമശേരിയിലെ കടയില്‍ നിന്ന് വാങ്ങിയത് ഒരു പുരുഷനും സ്ത്രീയും ചേര്‍ന്നാണെന്ന് കണ്ടെത്തിയിരുന്നു. ഇവരെ നേരത്തെ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ ഇതടക്കം കാര്യങ്ങള്‍ പരിശോധിക്കുന്നതായാണ് സൂചന.
ശ്രീ അഖിൽ മുരളിയുടെ “നിഴൽക്കുപ്പായം “കവിതാ സമാഹാരത്തിന്റെ പ്രകാശനം തിരുവനന്തപുരം പ്രെസ്സ് ക്ലബ് വെച്ച് നോവലിസ്റ്റും കഥാകൃത്തുമായ ഡോ: ജോർജ് ഓണക്കൂർ നിർവഹിച്ചു. പ്രശസ്ത കവി ആറ്റിങ്ങൽ സി ദിവാകരൻ പുസ്‌തകം ഏറ്റുവാങ്ങി. മാക്‌ഫാസ്‌റ് കോളേജ് പ്രിൻസിപ്പൽ ആയ ഫാദർ ഡോ .ചെറിയാൻ ജെ കോട്ടയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ :ടിജി തോമസ് സ്വാഗതം ആശംസിച്ചു.

മഹാഭാരതകഥയെ ഓർമിപ്പിക്കുന്ന ചില മിത്തുകൾ അഖിലിന്റെ കവിതയിൽ കാണാൻ സാധിക്കുമെന്ന് ഡോ . ജോർജ് ഓണക്കൂർ പറയുകയുണ്ടായി. മലയാള സാഹിത്യ ശാഖയിൽ പുതു ശൈലിയുടെ ഉടമയാണ് ശ്രീ അഖിൽ മുരളി. സമൂഹത്തെക്കുറിച്ചും സമൂഹത്തിലെ മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളെക്കുറിച്ചും തന്റെ കവിതയിലൂടെ വർണ്ണിക്കാൻ അഖിൽ മറന്നില്ല. ധ്യാനധന്യമായ ഒരു മനസ്സിൽ നിന്ന് കവിഞ്ഞൊഴുകുന്ന വികാരങ്ങളുടെ തിരനോട്ടമാണ് കവിതയെങ്കിൽ ഈ പുസ്തകത്തിലെ ആദ്യ കവിതയായ വഴിത്താര മുതൽ അവസാന കവിതയായ ജീവിത വേഷങ്ങൾ വരെ ഈ പ്രസ്താവന ശരിവെയ്ക്കുന്നവയാണെന്ന് ശ്രീ ഏഴാച്ചേരി രാമചന്ദ്രൻ പറയുകയുണ്ടായി. തുടർന്ന് ഡോ :വി ആയിഷ, സന്തോഷ് കല്ലറ, രാധാകൃഷ്ണൻ തുടങ്ങിയർ ആശംസകൾ അറിയിച്ചു.




കോഴിക്കോട് ജില്ലാ ജയിലില്‍ ജോളി പ്രത്യേക നിരീക്ഷണത്തില്‍. ഇന്നലെ ഉറങ്ങിയിട്ടില്ലെന്നും മാനസികാസ്വസ്ഥത പ്രകടിപ്പിക്കുന്നതായും ജയില്‍ ജീവനക്കാര്‍ പറഞ്ഞു. ഇന്നലെ രാത്രി 12.15ഒാടെയാണ് ജോളിയെ ജയിൽ എത്തിച്ചത്. വലിയ രീതിയിൽ മാനസികാസ്വസ്ഥത പ്രകടിപ്പിക്കുന്നതായി ജയിൽ അധികൃതര്‍ അറിയിച്ചു.
കൂടത്തായി കൊലപാതകപരമ്പര നടന്ന പൊന്നാമറ്റം വീട്ടില്‍ നിന്ന് മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു സാധനങ്ങള്‍ മാറ്റി. ഇന്നലെ വൈകിട്ടാണ് ഓട്ടോറിക്ഷയില്‍ ചാക്കുകെട്ട് കൊണ്ടുപോയത്. സാധനങ്ങൾ കൊണ്ടുപോകാൻ വലിയ വണ്ടി വേണമെന്നും ഏത് വീടാണെന്ന് ചോദിച്ചപ്പോൾ പ്രശ്നമുള്ള വീടാണന്നും ഷാജു പറഞ്ഞതായി ഓട്ടോ ഡ്രൈവര്‍ മനോരമന്യൂസിനോട് വെളിപ്പെടുത്തി. ചാക്കിൽ പുസ്തകങ്ങളെന്നും ഷാജു പറഞ്ഞു.
ജോളി താമസിച്ചിരുന്ന പൊന്നാമറ്റം വീട് പൊലീസ് വീട് പൂട്ടി മുദ്ര വച്ചിരുന്നു. പ്രതികളോ സഹായികളോ തെളിവുനശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് അടിയന്തരമായി വീട് സീല്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടരുകയാണ്. മുഖ്യപ്രതി ജോളിയുമായി ബന്ധമുള്ള മൂന്നുപേരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും.
രണ്ട് പ്രാദേശിക രാഷ്ട്രീയനേതാക്കളേയും ഒരു ബിഎസ്എന്‍എല്‍ ജീവനക്കാരനേയുമാണ് വിളിപ്പിച്ചത്. ഇവരെക്കൂടാതെ പത്തിലധികം പേര്‍ നിരീക്ഷണത്തിലാണ്. കേസില്‍ ഇതുവരെ 212 പേരെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിട്ടുണ്ട്. കോടതി റിമാന്‍ഡ് ചെയ്ത ജോളിയേയും മറ്റ് രണ്ടുപ്രതികളേയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.
റോയ് തോമസിന്റെ സഹോദരി റെഞ്ചിയെയും ജോളി സയനൈഡ് നൽകി വധിക്കാൻ ശ്രമിച്ചെന്നു പൊലീസിനു വിവരം ലഭിച്ചു. അന്നമ്മയുടെ മരണശേഷമായിരുന്നു സംഭവം. ജോളി നൽകിയ അരിഷ്ടം കുടിച്ച റെഞ്ചി അവശയായി. കണ്ണിൽ ഇരുട്ടു കയറുകയും ഓക്കാനിക്കുകയും ചെയ്തു.
ലീറ്റർ കണക്കിനു വെള്ളം കുടിച്ച ശേഷമാണു സാധാരണനിലയിലായത്. അന്നു സംശയമൊന്നും തോന്നിയില്ലെന്നും ഇപ്പോഴാണു കൊലപാതക ശ്രമമാണെന്നു മനസ്സിലായതെന്നും റെഞ്ചി പൊലീസിനു മൊഴി നൽകി.
കട്ടപ്പന സ്വദേശിനിയായ ജോളി രണ്ടാഴ്ച മുൻപും വീട്ടിൽ എത്തിയിരുന്നു എന്നും മറ്റു വിവരങ്ങളൊന്നും അറിവുണ്ടായിരുന്നില്ലെന്നും പിതാവ് ജോസഫ്. മരണങ്ങൾ സംബന്ധിച്ചോ ജോളിയെക്കുറിച്ചോ വീട്ടുകാർക്ക് സംശയം ഒന്നും ഉണ്ടായിരുന്നില്ല. റോയി മരിച്ചശേഷം സ്വത്ത് ഭാഗം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരൻ റോജോയുമായി തർക്കം ഉണ്ടായിരുന്നതായി അറിയാം. അത് പരിഹരിച്ചിരുന്നില്ലെന്നും ജോളിക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായും ജോസഫ് പറഞ്ഞു.
റോയിയുടെ മരണശേഷം ഷാജുവുമായുള്ള വിവാഹത്തിന് ജോളിയാണു മുൻകയ്യെടുത്തത്. പൊലീസ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെ – ജോസഫ് പറയുന്നു.
കൂടത്തായി കൊലപാതക പരമ്പരയിൽ ആദ്യഘട്ടത്തിലെ അന്വേഷണത്തിൽ വീഴ്ച പറ്റിയോ എന്നു പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇപ്പോൾ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ മികച്ച അന്വേഷണമാണു നടക്കുന്നത്. പ്രതികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക എന്നതാണ് ആദ്യ നടപടി – ഡിജിപി പറഞ്ഞു.
തായ്‍വാനിലെ തായ്ചുങ് സിറ്റിയിലാണ് സംഭവം.റോഡ് സൈഡിലെ കമിതാക്കളുടെ ദൃശ്യങ്ങൾ പുറത്തായി. ചിത്രം യുവാവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സംഭവം വൈറലായി. പുറത്തുവന്ന ചിത്രങ്ങള്‍ പിന്‍വലിക്കാന്‍ ആവാതെ ഗൂഗിളും കുരുങ്ങി. തായ്ചുങിലെ ഷാന്‍റിയാന്‍ റോഡിലെ ദൃശ്യങ്ങളാണ് വൈറലായത്. മലമ്പ്രദേശത്തെ റോഡില്‍ കാട്ടുമൃഗങ്ങളുടെ ശല്യം പതിവായതിനാലാണ് യുവാവ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ക്യാമറയുടെ സഹായം തേടിയത്.
ചിത്രം വൈറലായതോടെ കൃത്യ സ്ഥലം തേടി നിരവധി ആളുകളാണ് ഗൂഗിളിനെ തേടിയെത്തിയത്. തായ്ചുങിന്‍റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വനത്തിലൂടെയുള്ള പാതയാണ് ഇത്. ചിത്രത്തിലുള്ളവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഗൂഗിള്‍ മാപ്പ് ഒരു ഗംഭീര കണ്ടെത്തലാണെന്ന കുറിപ്പോടെയാണ് യുവാവ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. നിരത്തില്‍ മൃഗങ്ങളുടെ ശല്യമുണ്ടോയെന്ന് തിരക്കിയ തനിക്ക് ഗൂഗിള്‍ തന്ന മനോഹര ദൃശ്യങ്ങളെന്നും യുവാവ് കുറിപ്പില്‍ വിശദമാക്കുന്നു.
നഗ്ന ദൃശ്യങ്ങള്‍ പങ്കുവക്കുന്നതിലെ പോളിസികള്‍ അനുസരിച്ച് ചിത്രം പിന്‍വലിക്കാന്‍ ഗൂഗിളിന് കഴിയില്ലേയെന്നാണ് നിരവധിയാളുകള്‍ ചോദിക്കുന്നത്. ഈ ദൃശ്യങ്ങള്‍ എടുത്ത ക്യാമറ അത് നഗ്നദൃശ്യങ്ങളാണെന്ന് തിരിച്ചറിയുന്നത് വരെ ചിത്രം പിന്‍വലിക്കാനാവില്ലെന്ന് ഗൂഗിള്‍ വിശദമാക്കുന്നത്. ചിത്രത്തില്‍ ആദ്യ കാഴ്ചയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന എസ്‍യുവി മാത്രമാണ് കാണാന്‍ സാധിക്കുക. എന്നാല്‍ ഗൂഗിള്‍ മാപ്പിന്‍റെ 360 ഡിഗ്രി ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ചിത്രം ലഭ്യമായതെന്നും ഗൂഗിള്‍ വിശദീകരണത്തില്‍ പറയുന്നു. ട്വിറ്ററിലൂടെയാണ് യുവാവ് ചിത്രം പങ്കുവച്ചത്. ഇത്തരം ചിത്രങ്ങള്‍ വൈറലാവാതിരിക്കാന്‍ ഗൂഗിള്‍ അല്‍ഗോരിതത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും നിരവധിയാളുകള്‍ വിമര്‍ശിക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും സീനിയര്‍ താരവുമായ മുഹമ്മദ് നബി മരിച്ചുവെന്ന വ്യാജ വാര്‍ത്ത. സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതോടെ പ്രതികരണവുമായി നബി തന്നെ നേരിട്ട് രംഗത്തെത്തി. സുഹൃത്തുക്കളെ, ഞാന്‍ സുഖമായിരിക്കുന്നു, എന്റെ മരണത്തെക്കുറിച്ച് ചില മാധ്യമങ്ങളില്‍ പ്രചരിച്ചത് വ്യാജ വാര്‍ത്തയാണ്-നന്ദി എന്നായിരുന്നു മുഹമ്മദ് നബിയുടെ ട്വീറ്റ്.
ഇതിന് പിന്നാലെ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് നബി പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും ട്വീറ്റ് ചെയ്തു. ബംഗ്ലാദേശിനെതിരായ ടെസ്റ്റോടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 34കാരനായ നബി ഏകദിന, ടി20 ക്രിക്കറ്റില്‍ സജീവമാണ്.
നബിക്ക് കീഴിലാണ് അഫ്ഗാനിസ്ഥാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ മേല്‍വിലാസമുണ്ടാക്കിയത്. 2015ലെ ഏകദിന ലോകകപ്പില്‍ അട്ടിമറികളുമായി അഫ്ഗാന്‍ വരവറയിച്ചപ്പോള്‍ നബിയായിരുന്നു നായകന്‍
Dear friends,
Alhamdulillah I am all good, a news disseminated by some media outlets about my demise is FAKE. Thank you.— Mohammad Nabi (@MohammadNabi007) October 4, 2019
സണ്‍, ഡെയ്ലി മിറര്‍ എന്നീ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി ബ്രട്ടീഷ് രാജകുടംബാംഗം ഹാരി രാജകുമാരന്‍. ഫോണ്‍ ഹാക്കിംഗ് നടത്തിയെന്ന് ആരോപിച്ചാണ് നിയമനടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഹാരിയുടെ ഭാര്യ മേഗനെതിരെ നടത്തിയ ശക്തമായ ആക്രമണത്തെ തുടര്‍ന്നാണ് തീരുമാനം. വോയ്സ്മെയില്‍ സന്ദേശങ്ങളിലേക്ക് നിയമവിരുദ്ധമായി കൈകടത്തിയെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു.
ഹാരിയും സഹോദരന്‍ വില്യം രാജകുമാരനും കഴിഞ്ഞ ദശകത്തില്‍ ഹാക്കിംഗ് ആരോപണങ്ങളുടെ കേന്ദ്രമായിരുന്നു. ടാബ്ലോയിഡ് ജേണലിസ്റ്റുകള്‍ പതിവായി സ്റ്റോറികള്‍ കണ്ടെത്താന്‍ പൊതുജനങ്ങളുടെ വോയ്സ്മെയിലുകള്‍ ആക്സസ്സുചെയ്യുന്നത് ഒരു ചരിത്ര സംഭവമാണ്. മേഗന്‍ വേറെയൊരു നിയമനടപടിക്കുകൂടെ ഒരുങ്ങുന്നുണ്ട്. തന്റെ പിതാവിനയച്ച കത്ത് ചോര്‍ത്തി പ്രസിദ്ധീകരിച്ചുകൊണ്ട് തന്റെ സ്വകാര്യത ലംഘിച്ചുവെന്നും പകര്‍പ്പവകാശ ലംഘനം നടത്തിയെന്നുമാണ് അവരുടെ ആരോപണം.
നിയമനടപടികളുടെ ആദ്യപടിയാണ് ഇപ്പോള്‍ നടക്കുന്നത്. കോടതിയില്‍ പേപ്പറുകള്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ നടപടികളുമായി മുന്നോട്ട് പോകണോ എന്നു തീരുമാനിക്കാന്‍ വാദിഭാഗത്തിന് നാലുമാസം സമയം ലഭിക്കും. സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നാണ് കൊട്ടാര ദമ്പതികളുടെ നടപടികള്‍ വ്യക്തമാക്കുന്നത്. ‘അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ വ്യക്തികള്‍ക്കെതിരെ പ്രചാരണം നടത്തുകയാണ്’ ചില മാധ്യമങ്ങളെന്ന് ഹാരി ആരോപിച്ചു.
വസ്തുനിഷ്ഠവും സത്യസന്ധവുമായ റിപ്പോര്‍ട്ടിംഗിന്റെ പ്രാധാന്യം മനസ്സിലാക്കുന്നുവെന്നു പറഞ്ഞ ഹാരി വളരെ വൈകാരികമായി ‘ആദ്യം എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെട്ടു, ഇപ്പോള്‍ എന്റെ ഭാര്യയും അതേ ശക്തികള്‍ക്ക് ഇരയാകുന്നത് ഞാന്‍ കാണുന്നു’ എന്നും പറഞ്ഞു. ഹാരിയുടെ മാതാവ് ഡയാന രാജകുമാരി മരണപ്പെട്ട കാറപകടം സംഭവിച്ചത് പാപ്പരാസികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴായിരുന്നുവെന്ന് ഒരു വാദമുണ്ട്.
ഹാരിയും ടാബ്ലോയിഡ് പ്രസ്സും തമ്മിലുള്ള ശത്രുത മേഗനുമായുള്ള ബന്ധം ആരംഭിച്ചതുമുതല്‍ തുടങ്ങിയതാണ്. ഇരുവരുടെയും ദാമ്പത്യ ജീവിതത്തില്‍ വിള്ളലുകള്‍ വീണപ്പോള്‍ റിപ്പോര്‍ട്ടിംഗില്‍ ഉണ്ടായ ‘വംശീയ പരാമര്‍ശങ്ങളെ’ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടിംഗിനെ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്.
കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച് യുവതി വന്നു പതിച്ചത് 69 വയസ്സുകാരന്റെ പുറത്ത്. വീഴ്ചയുടെ ആഘാതത്തില്‍ രണ്ടുപേരും മരിച്ചു. അഹമ്മദബാദില്‍ ഒക്ടോബര്‍ 4 വെള്ളിയാഴ്ച രാവിലെ 8 മണിക്കായിരുന്നു സംഭവം. മംമ്ത രതി എന്ന 30 കാരിയാണ് 13 നില കെട്ടിടത്തിനു മുകളില്‍ നിന്നും ചാടിയത്.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് സംഭവം നടക്കുമ്പോള്‍ യുവതിയുടെ മാനസികാവസ്ഥയ്ക്ക് ചെറിയ പ്രശ്‌നമുണ്ടായിരുന്നു എന്നാണ്. യുവതിയുടെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നുമാണ് അവര്‍ താഴേക്ക് ചാടിയത്. അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനായ ബാലുഭായ് ഗാമിതിന്റെ പുറത്താണ് യുവതി ചെന്നു പതിച്ചത്.
യുവതിയും ഭര്‍ത്താവും നാല് വയസുള്ള കുട്ടിയും സൂറത്തില്‍ നിന്ന് അഹമ്മദാബാദിലെ പാരിഷ്‌കര്‍ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയിലെ സഹോദരന്റെ വീട്ടില്‍ ചികിത്സ ആവശ്യങ്ങള്‍ക്കായി എത്തിയതായിരുന്നു. കെട്ടിടത്തിലെ രണ്ടാം നിലയിലെ താമസക്കാരനാണ് ഗാമിത്, രാവിലെ ഭാര്യയോടൊപ്പം നടക്കാന്‍ പോയ ഗാമിത് മടങ്ങി വരവെയാണ് സംഭവം.