മുംബൈ∙ സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര ബാങ്കിന്റെ മുന്‍ എംഡിയും മലയാളിയുമായ ജോയ് തോമസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. 2005ല്‍ തന്റെ പഴ്‌സനല്‍ അസിസ്റ്റന്റിനെ രഹസ്യ വിവാഹം ചെയ്ത ജോയ് തോമസ് രണ്ടുപേരുടെയും പേരില്‍ പുണെയില്‍ 9 ഫ്ലാറ്റുകള്‍ വാങ്ങിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

ഇസ്‌ലാം മതത്തില്‍ പെട്ട ഇവരെ വിവാഹം ചെയ്യുന്നതിന് ജോയ് തോമസ് മതംമാറുകയും ജുനൈദ് ഖാന്‍ എന്ന പേരു സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഔദ്യോഗിക പേര് ജോയ് തോമസ് എന്നുതന്നെ തുടരുകയായിരുന്നു. നേരത്തെ ജോയ് തോമസിന്റെ മുംബൈയിലും താനെയിലുമുള്ള 4 ഫ്ലാറ്റുകള്‍ പൊലീസ് കണ്ടുകെട്ടിയിരുന്നു. ഇതില്‍ ഒരെണ്ണം ആദ്യ ഭാര്യയിലുള്ള മകന്റെ പേരിലായിരുന്നു. രണ്ടാം ഭാര്യയില്‍ 10 വയസ്സുള്ള മകനും 11 വയസ്സുള്ള ദത്തു പുത്രിയുമുണ്ട്.

ജോയ് തോമസിന്റെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ആദ്യഭാര്യ വിവാഹമോചനത്തിന് അപേക്ഷ നല്‍കി. നിഷ്‌ക്രിയ ആസ്തികള്‍ കുറച്ചു കാട്ടിയതു ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്‍ബിഐ പിഎംസി ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു . ബാങ്കിന്റെ 70% വായ്പയും എച്ച്ഡിഐഎല്ലിനു നല്‍കിയതില്‍ ക്രമക്കേടു കണ്ടെത്തിയതിനെ തുടര്‍ന്ന് 4,355 കോടി രൂപയുടെ തട്ടിപ്പ് കേസാണ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

6,500 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് ജോയ് തോമസിനെ അറസ്റ്റ് ചെയ്തത്. വ്യാജ അക്കൗണ്ട് വഴി അനധികൃതമായി വായ്പ അനുവദിച്ചത് ജോയ് തോമസാണെന്നാണു കണ്ടെത്തല്‍. ബാങ്കിന്റെ മുന്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും കടം വാങ്ങിയ എച്ച്ഡിഐഎല്‍ (ഹൗസിങ് ഡവലപ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) ഉദ്യോഗസ്ഥര്‍ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്. ബാങ്ക് ചെയര്‍മാനുമായി ബന്ധമുള്ള മുംബൈയിലെ ആറ് ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു. എച്ച്ഡിഐഎല്‍ ഉന്നത ഉദ്യോഗസ്ഥരായ രാകേഷ് വധ്‌വാന്‍, സാരംഗ് വധ്‌വാന്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പിഎംസി ബാങ്കിന്റെ ലോണ്‍ ബുക്കില്‍ 75 ശതമാനം വായ്പകളും അനുവദിച്ചിട്ടുള്ളത് പാപ്പരായി പ്രഖ്യാപിച്ചിട്ടുള്ള എച്ച്ഡിഐഎല്ലിനാണ്. എച്ച്ഡിഐഎല്ലിനു വേണ്ടി 21,000 വ്യാജ അക്കൗണ്ടുകളാണ് ലോണ്‍ ലഭിക്കുന്നതിനായി ഉണ്ടാക്കിയത്. റിയല്‍ എസ്റ്റേറ്റ് സ്ഥാപനം ലോണുകള്‍ തിരിച്ചടയ്ക്കാതിരുന്നപ്പോഴും പിഎംസി ബാങ്ക് ഇക്കാര്യം വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല. 2008 മുതല്‍ 2019 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ പിഎംസി റിസര്‍വ് ബാങ്കിനെ തെറ്റിദ്ധരിപ്പിച്ചതായും കണ്ടെത്തലുണ്ട്.

റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിക്ഷേപകര്‍ വലയുന്നതിനിടെയാണ് കേസില്‍ അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയത്. ബാങ്ക് പലര്‍ക്കായി ആകെ നല്‍കിയ വായ്പ 8880 കോടിയാണ്. ഇതില്‍ 6500 കോടിയും എച്ച്ഡിഐഎല്ലിന് മാത്രമായി വഴിവിട്ട് നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. ആകെ വായ്പയുടെ 20 ശതമാനം മാത്രമാണ് വായ്പ അനുവദിക്കാന്‍ പാടുള്ളു എന്ന വ്യവസ്ഥ മറികടന്നായിരുന്നു ഇത്. ഇത്രയും പണം കിട്ടാക്കടമായതോടെയാണ് ബാങ്ക് പ്രതിസന്ധിയിലായത്.