കുടുംബവും സുഹൃത്തുക്കളുമൊന്നിച്ചുള്ള മരുഭൂമി യാത്രയുടെ വൈറലായ വീഡിയോ ദൃശ്യങ്ങള്‍ സംബന്ധിച്ച് മറുപടിയുമായി ടി സിദ്ദിഖ്. ഇങ്ങനെ ഒരു വിശദീകരണം നല്‍കേണ്ടി വന്ന സാഹചര്യത്തേക്കുറിച്ച് ആലോചിക്കുമ്പോള്‍ ചിരിയാണ് തോന്നുന്നത്. കഴിഞ്ഞ 20ാം തിയതിയാണ് ദുബായിലെത്തുന്നത്. കോഴിക്കോട് ജില്ലാ ഇന്‍കാസ് കമ്മിറ്റിയുടേത് ഉള്‍പ്പെടെ നിരവധി പരിപാടികള്‍ക്ക് വേണ്ടിയായിരുന്നു സന്ദര്‍ശനം. മദ്യപാനിയാക്കി കാണിക്കാനുള്ള കമ്യൂണിസ്റ്റ് സഹപ്രവര്‍ത്തകരുടെ ശ്രമങ്ങളെ തള്ളിക്കളയുന്നു. അത്തരം ശ്രമങ്ങള്‍ക്ക് വശപ്പെട്ട് പോവില്ല.
കുടുംബം തനിക്ക് മുന്നേ ദുബായില്‍ എത്തിയിരുന്നു. അവരുമൊത്തുള്ള ചില നിമിഷങ്ങള്‍ ഉപയോഗിച്ച് ഇങ്ങനെ വ്യാജ പ്രചാരണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും ടി സിദ്ധിഖ് വീഡിയോയില്‍ പറയുന്നു. മദ്യപാനിയാണെന്ന് വീഡിയോ പ്രചരിപ്പിച്ചവര്‍ക്ക് തെളിയിക്കാന്‍ സാധിക്കുമോയെന്നും ടി സിദ്ധിഖ് ചോദിക്കുന്നു. ഒരിക്കലും മദ്യപിക്കാത്തവരെ പോലും മദ്യപാനി ആക്കാനും , മോശക്കാര്‍ ആക്കാനും സി പി ഐ എം തുനിഞ്ഞിറങ്ങിയാല്‍ അതിനു വഴങ്ങാന്‍ എന്നെ കിട്ടില്ല സഘാക്കളെയെന്ന കുറിപ്പോടെയാണ് ടി സിദ്ധിഖ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ടി സിദ്ദഖിന്റെ ഭാര്യ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ മരുഭൂമി യാത്ര ലൈവായി നല്‍കിയത്. ലൈവില്‍ സിദ്ദിഖ് കഴിച്ച ബ്രാന്‍ഡ് ഏതാണെന്ന് കമന്റായി ചോദിക്കുകയും ഭാര്യ ബ്രാന്‍ഡിന്റെ പേരും നല്‍കുന്നുണ്ട്.
കാളികാവ് ചിങ്കക്കല്‍ വെള്ളച്ചാട്ടത്തിന് സമീപം ഉണ്ടായ മലവെള്ളപ്പാച്ചില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഒന്നരവയസ്സുകാരി അബീഹയുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരമാണ് കാളികാവില്‍ അപകടമുണ്ടായത്.
മലവെള്ളപ്പാച്ചിലില്‍ അഞ്ച് പേരാണ് അപകടത്തില്‍ പെട്ടത്. ഇതില്‍ ഒഴുക്കില്‍പ്പെട്ട രണ്ടുപേര്‍ മരിച്ചിരുന്നു. വേങ്ങര മണ്ടാടന്‍ യൂസഫ് (28) യൂസഫിന്റെ ജേഷ്ഠന്‍ അവറാന്‍ കുട്ടിയുടെ ഭാര്യ ജുബൈരിയാ ( 28) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ സംഘത്തിലുണ്ടായിരുന്ന യൂസഫിന്റെ ഭാര്യ ഷഹീദ (19) ഏഴുവയസ്സുകാരന്‍ മുഹമ്മദ് അഖ്മല്‍ എന്നിവരെ രക്ഷപ്പെടുത്തിയിരുന്നു. കല്ലാമൂലയിലെ ബന്ധുവീട്ടില്‍ വിരുന്നുവന്നവരാണെന്നു സൂചനയുണ്ട്. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന നിലപാട് തള്ളി കുമ്മനം രാജശേഖരനെയും ഉള്‍പ്പെടുത്തി ബി.ജെ.പിയുടെ സ്ഥാനാര്‍ഥിസാധ്യതപ്പട്ടിക. സ്ഥാനാര്‍ഥികളെ രണ്ടോ മൂന്നോ ദിവസത്തിനകം ഡല്‍ഹിയില്‍ പ്രഖ്യാപിക്കും.
കുമ്മനം മല്‍സരിക്കണമോയെന്നതില്‍ അന്തിമതീരുമാനം കേന്ദ്രനേതൃത്വത്തിന് വിടാന്‍ ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പി കോര്‍ഗ്രൂപ്പ് യോഗത്തില്‍ തീരുമാനമായിരുന്നു.
തന്റെ ബുദ്ധിമുട്ട് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്, ആര് മത്സരിക്കണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും പുതിയ ആളുകള്‍ വരട്ടെയെന്നുമാണ് കുമ്മനം രാജശേഖരന്‍ കൊച്ചിയിലെ കോര്‍ ഗ്രൂപ്പ് യോഗത്തിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞത്.
കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ഉറപ്പിച്ചാല്‍ ബിജെപി ജില്ലാ അധ്യക്ഷൻ എസ് സുരേഷ്, സംസ്ഥാന നിർവാഹക സമിതിയംഗം വി വി രാജേഷ് എന്നിവര്‍ക്കായിരിക്കും സാധ്യത കൂടുതല്‍.
മഞ്ചേശ്വരത്തും കോന്നിയിലും കെ.സുരേന്ദ്രന്റെ പേരാണ് മുന്‍ഗണനയിലുള്ളത്. മഞ്ചേശ്വരത്ത് പി.കെ.കൃഷ്ണദാസിന്റെ പേരും സജീവമാണ്. എറണാകുളത്ത് സി.ജി.രാജഗോപാലിന്റെയും ബി.ഗോപാലകൃഷ്ണന്റെയും േപരുകള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിട്ടുള്ളത്. ഓരോ മണ്ഡലത്തിലേക്കും മൂന്നു പേരുകള്‍ കേന്ദ്രകമ്മറ്റിക്ക് നല്‍കുമെന്നും എന്നാല്‍ ഇപ്പോള്‍ പരസ്യപ്പെടുത്താനാവില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. വരാനിരിക്കുന്ന 5 ഉപതിരഞ്ഞെടുപ്പുകളുടെ ‘സെമിഫൈനൽ’ അങ്കമായാണ് പാലാ ഉപതിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം, എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ, എൻഡിഎ സ്ഥാനാർഥി എൻ.ഹരി എന്നിവരടക്കം 13 പേരാണു മത്സര രംഗത്ത്. വോട്ടെടുപ്പ് വൈകിട്ട് 6 വരെ തുടരും. 6നു ക്യൂവിൽ എത്തുന്ന അവസാന വോട്ടർക്കും വോട്ട് ചെയ്യാൻ അവസരം ഉണ്ടാകും. 1,79,107 വോട്ടർമാർ 176 പോളിങ് ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തും. 87,729 പുരുഷ വോട്ടർമാരും 91,378 വനിതാ വോട്ടർമാരുമാണ് പാലാ മണ്ഡലത്തിൽ. കഴിഞ്ഞ 13 തിരഞ്ഞെടുപ്പുകളിലും പാലായെ പ്രതിനിധീകരിച്ച കെ.എം.മാണിയുടെ വിയോഗത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്.
ആകെ 1,79,107 വോട്ടർമാർ പട്ടികയിലുണ്ട്. ഇവരിൽ വനിതാ വോട്ടർമാർ 91,378, പുരുഷ വോട്ടർമാർ 87,729 എന്നിങ്ങനെയാണു കണക്ക്. 1557 പേർ പുതുതായി പട്ടികയിൽ ചേർക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും കുറവ് വോട്ടർമാർ തലനാട് പഞ്ചായത്തിലെ 61-ാം നമ്പർ അത്തിക്കളം ബൂത്തിലാണ്. ഇവിടെ പുരുഷ വോട്ടർമാർ–113, വനിതാ വോട്ടർമാർ–90. ആകെ– 203 പേർ.
കൂടുതൽ വോട്ടർമാരുള്ളത് പാലാ സെന്റ് തോമസ് ടിടിസിയിൽ പ്രവർത്തിക്കുന്ന 131-ാം നമ്പർ ബൂത്താണ്. ആകെ 1380 പേർ. പുരുഷ വോട്ടർമാർ–657, വനിതാ വോട്ടർമാർ– 723. വോട്ടർ പട്ടികയിൽ 89 ഓവർസീസ് വോട്ടർമാരും 152 സർവീസ് വോട്ടർമാരും ഉണ്ട്. ഉപതിരഞ്ഞെടുപ്പിൽ സർവീസ് വോട്ടർമാർക്ക് ഓൺലൈൻ വഴി വോട്ട് രേഖപ്പെടുത്താൻ കഴിയുന്ന ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് ബാലറ്റ് പേപ്പറാണ് നൽകിയത്.
212 വോട്ടിങ് യന്ത്രങ്ങളാണു സജ്ജമാക്കിയിരിക്കുന്നത്. ഇലക്ട്രോണിക്സ് വോട്ടിങ് യന്ത്രങ്ങളുടെ കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റുകൾ 212 എണ്ണം വീതം. വിവി പാറ്റ് യന്ത്രങ്ങൾ 229. ആകെയുള്ള 176 ബൂത്തുകളിലും ഒന്നു വീതം യന്ത്രങ്ങൾക്ക് പുറമേ ആകെ ബൂത്തുകളുടെ എണ്ണത്തിന്റെ 20% വോട്ടിങ് യന്ത്രങ്ങളും 30 % വിവി പാറ്റ് യന്ത്രങ്ങളും അധികം കരുതിയിട്ടുണ്ട്.
176 ബൂത്തുകളിലായി നടക്കുന്ന വോട്ടെടുപ്പിൽ മല്ലികശേരി സെന്റ് ഡൊമിനിക് സാവിയോ യുപി സ്കൂളിലെ 159,160 ബൂത്തുകൾ പ്രശ്നബാധിതമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ബൂത്തുകളിലെ എല്ലാ നടപടികളും വിഡിയോ റെക്കോർഡിങ് നടത്തും. ഇവിടെ മൈക്രോ ഒബ്സർവർമാർ നേരിട്ടുള്ള നിരീക്ഷണം നടത്തും. പുലിയന്നൂർ ഗവ. ആശ്രമം എൽ.പി. സ്കൂളിലെ 106, 107 ബൂത്തുകളും മുത്തോലി സെന്റ് ജോസഫ് എച്ച്.എസിലെ 111-ാം നമ്പർ ബൂത്തും അതീവ പ്രശ്നബാധിത ബൂത്തുകളിൽപ്പെടും. 699 സുരക്ഷാ ഉദ്യോഗസ്ഥരെയാണു നിയോഗിച്ചിരിക്കുന്നത്: ഡിവൈഎസ്പി -5, സിഐ -7, എസ്.ഐ, എഎസ്ഐ – 45, ഹെഡ് കോൺസ്റ്റബിൾ, സിപിഒ -396, കേന്ദ്ര സേനാംഗം– 240 (80 പേർ വീതമുള്ള 3 കമ്പനി).
816 ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക. ഒരു ബൂത്തിൽ 4 ഉദ്യോഗസ്ഥർ വീതമുണ്ടാകും. ആകെ പ്രിസൈഡിങ് ഓഫിസർ – 204, പ്രിസൈഡിങ് ഓഫിസർ ഒന്ന് – 204, പ്രിസൈഡിങ് ഓഫിസർ രണ്ട് – 204, പ്രിസൈഡിങ് ഓഫിസർ മൂന്ന്– 204.
മണ്ഡലത്തിൽ റജിസ്റ്റർ ചെയ്ത എല്ലാ ഭിന്നശേഷിക്കാരെയും പോളിങ് ബൂത്തിൽ എത്തിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ വാഹന സൗകര്യം സജ്ജമാക്കി. വോട്ടുചെയ്യാൻ കൊണ്ടുപോകുന്ന സമയം രേഖപ്പെടുത്തിയിട്ടുള്ള പ്രത്യേക വോട്ടർ സ്ലിപ് ബൂത്ത് ലെവൽ ഓഫിസർമാർ ഇവരുടെ വീടുകളിലെത്തി വിതരണം ചെയ്തു. വാഹനങ്ങൾ, വീൽചെയറുകൾ എന്നിവ ക്രമീകരിച്ചു. കാഴ്ച ശക്തി കുറഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും വോട്ട് ചെയ്യുന്നതിനു സഹായം ലഭ്യമാക്കും.
മണ്ഡലത്തിൽ കാഴ്ച വെല്ലുവിളി നേരിടുന്നവർ –83, സംസാരം, കേൾവി, പിന്നാക്കാവസ്ഥയുള്ളവർ–75, മറ്റു ഭിന്നശേഷിക്കാർ –41 എന്നിങ്ങനെ ആകെ 603 പേരാണുള്ളത്. കാഴ്ചസഹായം വേണ്ടവർക്കു വോട്ട് ചെയ്യുന്നതിന് ഓരോ പോളിങ് ബൂത്തിലും ബ്രെയിൽ ലിപിയിൽ ഡമ്മി ബാലറ്റ് പേപ്പറുകൾ ലഭ്യമാക്കും. ഇതു വായിച്ച് ബാലറ്റിലെ ക്രമനമ്പർ മനസ്സിലാക്കി വോട്ടിങ് മെഷീന്റെ അരികിലുള്ള ബ്രെയ്‌ലി ലിപിയിലുള്ള നമ്പറിൽ വോട്ടു രേഖപ്പെടുത്താം.
കെ.എം.മാണി പതിവായി വോട്ട് ചെയ്യാനെത്തിയിരുന്ന പാലാ സെന്റ് തോമസ് ഹൈസ്കൂളിലെ 128–ാം ബൂത്ത്, ഈ തിരഞ്ഞെടുപ്പിൽ ആ അസാന്നിധ്യം അറിയും. എന്നാൽ, വോട്ടർ പട്ടികയിൽനിന്ന് അദ്ദേഹത്തിന്റെ പേരു നീക്കിയിട്ടില്ല. കെ.എം. മാണിയുടെ പത്നി കുട്ടിയമ്മ, ജോസ് കെ.മാണി എംപി, നിഷ ജോസ് കെ.മാണി, മക്കളായ പ്രിയങ്ക, റിത്വിക എന്നിവർക്കും ഇതേ ബൂത്തിലാണ് വോട്ട്.
∙ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ – പാലാ സെന്റ് തോമസ് ബിഎഡ് കോളജിലെ 129–ാം ബൂത്തിൽ
∙ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം, ഭാര്യ ജെസി ജോസ്, മകൻ അമൽ – പൂവത്തോട് ഗവ. എൽപി സ്കൂളിലെ 145–ാം ബൂത്തിൽ
∙ എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ, ഭാര്യ ആലീസ് മാണി, മക്കളായ ടീന, ദീപ – കാനാട്ടുപാറ ഗവ. പോളിടെക്നിക്കിലെ 119-ാം ബൂത്തില്‍
∙ മുൻ എംപി ജോയ് ഏബ്രഹാം – മേലമ്പാറ ഗവ. എൽപി സ്കൂളിലെ 64–ാം ബൂത്തിൽ
∙ മുൻ മന്ത്രി പ്രഫ.എൻ.എം.ജോസഫ് – പാലാ അൽഫോൻസാ കോളജിലെ 130–ാം ബൂത്തിൽ
∙ എംജി സർവകലാശാല മുൻ വൈസ് ചാൻസലർമാരായ ഡോ.സിറിയക് തോമസ്, ഡോ.ബാബു സെബാസ്റ്റ്യൻ – പാലാ സെന്റ് തോമസ് ഹൈസ്കൂളിലെ 128–ാം ബൂത്തിൽ
∙ എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എ.ടി.ദേവസ്യ – കണ്ണാടിയുറുമ്പ് സെന്റ് ജോസഫ് യുപി സ്കൂളിലെ 134–ാം ബൂത്തിൽ
∙ സംവിധായകൻ ഭദ്രൻ മാട്ടേൽ – പാലാ സെന്റ് തോമസ് ടിടിഐയിലെ 131–ാം ബൂത്തിൽ
∙ ചലച്ചിത്ര താരം മിയ – കണ്ണാടിയുറുമ്പ് സെന്റ് ജോസഫ് യുപി സ്കൂളിലെ 134–ാം ബൂത്തിൽ.
കിഴതടിയൂർ സെന്റ് വിൻസന്റ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ 125-ാം നമ്പർ ബൂത്തിൽ പൊലീസ് ഉൾപ്പെടെയുള്ളവർ വനിതകളാണ്. ഈ ബൂത്തുകളിൽ പോളിങ് ഏജന്റുമാരായി വനിതകളെ നിയമിക്കാൻ ശ്രമിക്കണമെന്നു സ്ഥാനാർഥികളോടു തിരഞ്ഞെടുപ്പ് കമ്മിഷൻ അഭ്യർഥിച്ചിട്ടുണ്ട്. പാലാ സെന്റ് തോമസ് ടീച്ചേഴ്സ് എജ്യുക്കേഷനിലെ 127–ാം നമ്പർ ബൂത്ത്, 129–ാം നമ്പർ ബൂത്ത്, 131–ാം നമ്പർ ബൂത്ത്, സെന്റ് തോമസ് എച്ച്എസ്എസിലെ 128–ാം നമ്പർ ബൂത്ത്, അരുണാപുരം അൽഫോൺസാ കോളജിലെ 130–ാം നമ്പർ ബൂത്ത് എന്നിവിടങ്ങൾ മാതൃകാ പോളിങ് ബൂത്തുകളായി സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ വനിതാ കാത്തിരിപ്പ് കേന്ദ്രം, മുലയൂട്ടൽ മുറി, കുട്ടികൾക്കുള്ള ക്രഷ് തുടങ്ങിയവയുണ്ടാകും.
തിരിച്ചറിയൽ കാർഡ് കൂടാതെ പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, സർവീസ് തിരിച്ചറിയൽ കാർഡ്, ഫോട്ടോ പതിച്ച ബാങ്ക് പാസ് ബുക്ക്, പാൻകാർഡ്, തൊഴിലുറപ്പ് തിരിച്ചറിയൽ കാർഡ്, ഹെൽത്ത് ഇൻഷുറൻസ് സ്മാർട് കാർഡ്, ഫോട്ടോ പതിച്ച പെൻഷൻ രേഖകൾ, എം.പി, എംഎൽഎമാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖയായി പോളിങ് ബൂത്തിൽ ഉപയോഗിക്കാം. ബൂത്ത് ലെവൽ ഓഫിസർമാർ വീടുകളിലെത്തി സ്‌ലിപ്പുകൾ നൽകും. ഈ സ്‌ലിപ് പാർട്ട് നമ്പർ അറിയുന്നതിനു മാത്രമേ ഉപയോഗിക്കാവൂ.
ജോസ് ടോം (യുഡിഎഫ്)
പാലാ യുഡിഎഫിന്റേതാണ്. യുഡിഎഫിന്റെ സ്ഥാനാർഥി ആരാണെങ്കിലും പാലായിൽ വിജയം ഉറപ്പാണ്. വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. യുഡിഎഫ് ഒറ്റക്കെട്ടായി രംഗത്തുള്ളതു വലിയ വിജയത്തിനു കാരണമാകും. സത്യം മാത്രം പറഞ്ഞുള്ള പ്രചാരണമായിരുന്നു യുഡിഎഫിന്റേത്. എൽഡിഎഫും എൻഡിഎയുമാണ് നുണ പ്രചരിപ്പിച്ചത്. ‘രണ്ടില’യില്ലാത്തത് ഒരു വിധത്തിലും ബാധിക്കില്ല. മുൻപും മറ്റു ചിഹ്നങ്ങളിൽ കേരള കോൺഗ്രസ് മൽസരിച്ചിട്ടുണ്ട്.
മാണി സി. കാപ്പൻ (എൽഡിഎഫ്)
കെ.എം. മാണി സഹതാപ തരംഗമൊന്നും ഇപ്പോൾ പാലായിൽ ഉള്ളതായി തോന്നുന്നില്ല. നൂറുശതമാനം വിജയസാധ്യതയാണ് മുന്നിൽ. കലാശക്കൊട്ടും പരിപൂർണ വിജയമായിരുന്നു. ആവേശഭരിതരായാണ് അണികൾ പങ്കെടുത്തത്. ഇതു വിജയ പ്രതീക്ഷ വർധിപ്പിക്കുന്നു.
എൻ. ഹരി (എൻഡിഎ)
ഭൂരിപക്ഷത്തെക്കുറിച്ചു ചിന്തിക്കുന്നില്ല. ഉപതിരഞ്ഞെടുപ്പായതുകൊണ്ടുതന്നെ ജയത്തിനു മാത്രമാണു പ്രധാന്യം. വിജയപ്രതീക്ഷയുണ്ട്. സ്ത്രീകളെയും കുട്ടികളെയും പങ്കെടുപ്പിച്ചുള്ള സമഗ്ര പ്രചാരണമാണു നടത്തിയത്. മലയോര മേഖലകളിലും ഗ്രാമങ്ങളിലും പ്രചാരണത്തിനിറങ്ങി. ന്യൂനപക്ഷ വിഭാഗത്തിന്റെ വോട്ടുകൾ ബിജെപിക്കു ലഭിക്കും.
ഇന്ത്യാരവം’ മുഴങ്ങിയ മണിക്കൂറുകൾ ഉള്ളലിഞ്ഞാസ്വദിച്ച്, പാട്ടും നൃത്തവുമായി ഗൃഹാതുരത്വം പങ്കിട്ടു പ്രവാസികൾ വിശിഷ്ടാതിഥികൾക്കായി കാത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എത്തുമെന്നും ഒരു മണിക്കൂറിലേറെ ചെലവിടുമെന്നും വൈറ്റ്ഹൗസ് അറിയിപ്പു വന്നതുമുതൽ തന്നെ ഇന്ത്യൻ സമൂഹം ആഘോഷത്തിലായിരുന്നു.
മോദി വിമാനമിറങ്ങിയതുതന്നെ ‘ഹൗഡി ഹൂസ്റ്റൺ’ (ഹലോ ഹൂസ്റ്റൺ) എന്ന ട്വിറ്റർ കുശലാന്വേഷണത്തോടെയായിരുന്നു. ഹൂസ്റ്റണിലെ പ്രധാനചടങ്ങായ ‘ഹൗഡി മോദി’യുടെ അതേ ആവേശം സ്ഫുരിക്കുന്ന ഹൃദ്യമായ മറുചോദ്യം. അമേരിക്കൻ ശൈലിയിലുള്ള ‘ഹലോ’യാണ് ‘ഹൗഡി’. വാഷിങ്ടൻ ഡിസിയിൽ നിന്നു വിമാനം കയറിയെന്നും ‘ഹൂസ്റ്റണിൽ സുഹൃത്ത് മോദിക്കൊപ്പം കാണാമെന്നും ഗംഭീര ദിനമായിരിക്കു’മെന്നും തൽസമയം ട്വിറ്റർ സന്ദേശങ്ങളുമായി ട്രംപും ആവേശത്തിനു മിഴിവേകി. തീർച്ചയായും ഗംഭീര ദിനമായിരിക്കും എന്നു മോദിയുടെ മറുപടി പിന്നാലെയെത്തി. ഇതാദ്യമായാണ് അമേരിക്കൻ പ്രസിഡന്റ് ഇന്ത്യൻ വംശജരുടെ ഇത്ര വലിയൊരു സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ഹൂസ്റ്റൺ വിമാനത്താവളത്തിൽ ഇന്ത്യയിലെ യുഎസ് സ്ഥാനപതി കെനത്ത് ജസ്റ്റർ, യുഎസിലെ ഇന്ത്യൻ സ്ഥാനപതി ഹർഷവർധൻ ഷ്റിഗ്‌ല എന്നിവരുൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരാണു മോദിയെ വരവേറ്റത്.
90 മിനിറ്റ് സാംസ്കാരിക പരിപാടികളോടെയായിരുന്നു ‘ഹൗഡി മോദി’ തുടക്കം. ഹൂസ്റ്റണിലെ ഡെമോക്രാറ്റിക് പാർട്ടിക്കാരനായ മേയർ സിൽവസ്റ്റർ ടേണറാണു സ്വാഗതം പറഞ്ഞത്. ഒൻപതരയോടെ മോദിയും ട്രംപും വേദിയിലെത്തി. അരമണിക്കൂർ ട്രംപിന്റെ പ്രസംഗം. തുടർന്ന്, മോദി സംസാരിച്ചു തുടങ്ങിയതോടെ ജനസമുദ്രം ഇളകിമറിഞ്ഞു. കരഘോഷവും ‘മോദി മോദി’ വിളികളുമായി എൻആർജി സ്റ്റേഡിയത്തിൽ ആവേശം അലതല്ലി.
ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടേണർ, നഗരത്തിന്റെ ആലങ്കാരിക താക്കോൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വാഗതോപഹാരമായി നൽകുന്നു.
ചടങ്ങിൽ മലയാളമുൾപ്പെടെ ഇന്ത്യൻ ഭാഷകളിൽ പ്രസംഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഹൗഡി മോദി (എങ്ങനെയുണ്ട് മോദി) എന്നു ചോദിച്ചാൽ എന്റെ മനസ്സ് ഇങ്ങനെ പറയും: ഭാരത് മേം സബ് അച്ഛാ ഹേ (ഇന്ത്യയിൽ എല്ലാം നന്നായി പോകുന്നു).’ പിന്നീട് മോദി വിവിധ ഇന്ത്യൻ ഭാഷകളിൽ ഇതേ ആശയം ആവർത്തിച്ചു. ‘എല്ലാം സൗഖ്യം’ എന്നു മലയാളത്തിലും പറഞ്ഞു.
മോദിയുടെ പ്രസംഗത്തിൽനിന്ന്: ഇവിടെ ലഭിച്ച വരവേൽപ്സങ്കൽപിക്കാവുന്നതിലുമേറെയാണ്. പ്രസിഡന്റ് ട്രംപ് വന്നത് എനിക്കു വലിയ പ്രതീക്ഷകൾ നൽകുന്നു. യുഎസ് സെനറ്റർമാർ ഇന്ത്യയെക്കുറിച്ചു പറഞ്ഞത് അമേരിക്കയിലെ ഇന്ത്യക്കാർക്കുള്ള ആദരം കൂടിയാണ്. ഇന്ത്യയിലെ ഓരോ പൗരനുമുള്ള ആദരമാണ്. ഹൗഡി മോദി എന്നാണു പേര്. പക്ഷേ മോദി തനിച്ച് ഒന്നുമല്ല. ഭാരതീയരുടെ നിർദേശമനുസരിച്ചു കാര്യങ്ങൾ ചെയ്യുന്ന ഒരു സാധാരണക്കാരൻ മാത്രം.
വിവിധ ഭാഷകളാണു ഞങ്ങളുടെ സവിശേഷത. നൂറുകണക്കിനു ഭാഷകൾ ഒരുമിച്ചു മുന്നേറുന്നു. ഭാഷ മാത്രമല്ല, വിശ്വാസങ്ങളും ഒരുമിച്ചു മുന്നോട്ടു പോകുന്നു. നാനാത്വം ജനാധിപത്യത്തിന്റെ തറക്കല്ലാണ്; ശക്തിയും പ്രചോദനവുമാണ്. വികസനം എന്നതാണ് ഏറ്റവും വലിയ മന്ത്രം. സബ്കെ സാഥ് സബ്കാ വികാസ്. ലോകം മുഴുവൻ ഏറ്റവും കുറഞ്ഞ നിരക്കിൽ ഡേറ്റ ലഭ്യമാകുന്ന രാജ്യം ഇന്ത്യയാണ്. ചെലവുകുറഞ്ഞ ഡേറ്റ– അതാണ് ഡിജിറ്റൽ ഇന്ത്യയുടെ സവിശേഷത.
പാസ്പോർട്ടിന് 3 മാസം എടുത്തിരുന്നത് ഇപ്പോൾ 1 ആഴ്ചയ്ക്കുള്ളിൽ കിട്ടും. ഇ–വീസ സേവനം, കമ്പനികൾക്ക് റജിസ്ട്രേഷൻ എന്നിവയെല്ലാം 24 മണിക്കൂറിനുള്ളിൽ ലഭ്യം. ആദായനികുതി തിരിച്ചടവ് അനായാസമായി. കുറച്ചുനാൾ മുൻപ് 370 ാം വകുപ്പിനും വിട ചൊല്ലി. വികസനത്തിൽനിന്നു തടസ്സം സൃഷ്ടിച്ചിരുന്നത് എടുത്തുമാറ്റി. ഇപ്പോൾ തുല്യ അധികാരം എല്ലാവർക്കും. ഭീകരതയെ ഊട്ടിവളർത്തുന്നവരെ ലോകം മുഴുവൻ അറിയും.
ഭീകരതയ്ക്ക് എതിരെ നിർണായക യുദ്ധം തുടങ്ങാനുള്ള സമയമായി. ഈ യുദ്ധത്തിൽ ട്രംപിന്റെ പിന്തുണയുണ്ട്. ട്രംപ് എന്നെ ‘ടഫ് നെഗോഷ്യേറ്റർ’ എന്നാണു വിളിക്കുന്നത്. അദ്ദേഹം പക്ഷേ, ‘ആർട് ഓഫ് ദ് ഡീലിൽ’ വളരെ മിടുക്കനാണ്. ഞാൻ അദ്ദേഹത്തിൽനിന്നു പഠിക്കുകയാണ്. ഇന്ത്യയിലേക്കു കുടുംബസമേതം വരാനും ക്ഷണിക്കുന്നു.
ഹൂസ്റ്റണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ നിറഞ്ഞ കൈയടികള്‍ക്കിടയിലൂടെ ഹൗഡി മോദി പരിപാടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൂസ്റ്റണിലെ എന്‍.ആര്‍.ജി ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ അന്‍പതിനായിരത്തിലേറെ ഇന്ത്യാക്കാരും യു.എസിലെ വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികളും ചേര്‍ന്ന് മോദിയെ സ്വീകരിച്ചു.
സുഹൃത്തിനൊപ്പം വേദി പങ്കിടുന്നതായി പ്രസിഡന്റ് ട്രംപും ഇന്ത്യന്‍ സമൂഹത്തിന്റെ കൂട്ടായ്മയിലേക്ക് ട്രംപിനെ സ്വാഗതംചെയ്ത് മോദിയും ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ സമൂഹം ഒരുക്കിയ വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറി.
‘ഹൗഡി മോദി’ സംഗമ വേദിയിൽ നരേന്ദ്ര മോദിസയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എത്തി. സമ്മേളനത്തിൽ ട്രംപിന്റെ സാന്നിധ്യം ഇന്ത്യ–യുഎസ് ബന്ധത്തിന്റെ ആഴത്തിന് സാക്ഷ്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡോണൾഡ് ട്രംപ് ഒരിക്കൽ കൂടി അമേരിക്കൻ പ്രസിഡന്റ് ആകണമെന്നും അദ്ദേഹം പറഞ്ഞു. ‘അടുത്ത തവണയും ട്രംപ് ‘എന്ന വാചകം മോദി ആവര്‍ത്തിച്ചു. 2017ല്‍ താങ്കളുടെ കുടുംബത്തിന് എന്നെ പരിചയപ്പെടുത്തി. ഇന്ത്യയാകുന്ന എന്റെ കുടുംബത്തിന് താങ്കളെ പരിചയപ്പെടുത്തുന്നു മോദിയുടെ കീഴിൽ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുകയാണെന്നു ട്രംപ് പറഞ്ഞു.
നരേന്ദ്ര മോദിയുടെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളുടെയും പുരോഗതിക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടുമെന്നും ട്രംപ് വാഗ്ദാനം ചെയ്തു. അതിര്‍ത്തി കാവല്‍ ഇരു രാജ്യങ്ങള്‍ക്കും പ്രധാനമാണെന്ന് ട്രംപ് ഹൂസ്റ്റൺ വേദിയിൽ ആവർത്തിച്ചു. ഇന്ത്യ സന്ദര്‍ശിക്കാനുള്ള താല്‍പര്യവും ട്രംപ് പ്രകടിപ്പിച്ചു.
ഭാരത് മാതാ കി ജയ് വിളിച്ചുകൊണ്ടും ഡോലക് കൊട്ടി ആഘോഷിച്ചുമാണ് ടെക്സസിലെ ഇന്ത്യന്‍ വംശജർ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്.
39,000 അടി ഉയരത്തിൽ നിന്നും വിമാനം താഴേക്ക്. ഞെട്ടിവിറച്ച് യാത്രക്കാർ. ഭയാനക ദൃശ്യങ്ങളുടെ വിഡിയോ പുറത്ത്. അറ്റ്ലാന്റയിൽ നിന്നും വൈകിട്ട് 3.47 മണിയോടെയാണ് ഡെൽറ്റ ഫ്ലൈറ്റ് 2353 പറന്നുയർന്നത്. ഒന്നര മണിക്കൂർ വരെ പ്രശ്നങ്ങളില്ലായിരുന്നു. എന്നാൽ പെട്ടന്ന് കാബിനിലെ വായു മര്‍ദ്ദത്തിൽ മാറ്റം വന്നു. ഇതോടെ യാത്രക്കാർക്ക് അസ്വസ്തത നേരിടാൻ തുടങ്ങി. ചിലരുടെ മൂക്ക്, ചെവി പൊട്ടി രക്തം വന്നു. മുകളിൽ നിന്ന് ഓക്സിജൻ മാസ്കുകൾ യാത്രക്കാരുടെ സീറ്റിലേക്ക് വീണു. പിന്നീടുള്ള യാത്ര ഓക്സിജൻ മാസ്ക് ധരിച്ചായിരുന്നു. ഒരു മുന്നറിയിപ്പും ഇല്ലാതെ ഓക്സിജൻ മാസ്കുകൾ താഴേക്ക് വീണതോടെ യാത്രക്കാർ ഭയന്നു.
വിമാനത്തിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും ഉയർന്നു. ചിലർ സമൂഹമാധ്യമത്തിലൂടെ അനുഭവം പങ്കുവെച്ചു. വിമാനം താഴേക്ക് വീഴുന്നുവെന്നും ഞങ്ങളെല്ലാം മരിക്കാൻ പോകുകയാണെന്ന് കരുതി വീട്ടിലേക്കും പ്രിയപ്പെട്ടവർക്കും സന്ദേശം അയച്ചവർ വരെയുണ്ട്. വിമാനത്തിനകത്തു നിന്നുള്ള ചിത്രങ്ങളും വിഡിയോയും യാത്രക്കാരുടെ ഭീതി വ്യക്തമാക്കുന്നുണ്ട്.
യാത്രയ്ക്കിടെ കാബിൻ പ്രഷറൈസേഷൻ ക്രമക്കേട് ഉണ്ടായതിനെത്തുടർന്നാണ് വിവമാനം താഴ്ക്ക് പതിച്ചത്. 39,000 അടി ഉയരത്തിൽ പറക്കുകയായിരുന്നു വിമാനം 10,000 അടി താഴേക്ക് പതിക്കുകയായിരുന്നു. ഏഴര മിനിറ്റോളം ഈ രീതിയിൽ യാത്ര തുടർന്നു. ഒരു യാത്രക്കാരൻ ഭയന്ന് മകനെ കെട്ടിപ്പിടിച്ച് തങ്ങളെ സ്നേഹിക്കുന്നുവെന്ന് കുടുംബത്തോട് പറയുന്നത് ഒരു ട്വീറ്റിൽ കാണാം. 60 മുതൽ 90 സെക്കൻഡ് വരെ ഭയാനകമായ ഒരു സംഭവമായിരുന്നു, അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് ശരിക്കും അറിയില്ലായിരുന്നു. ഭയപ്പെടുത്തുന്ന നിമിഷമായിരുന്നുവെന്ന് യാത്രക്കാരിൽ ഒരാൾ പറഞ്ഞു. അവസാനം സുരക്ഷിതമായി വിമാനം ഇറക്കിയപ്പോഴാണ് യാത്രകാർക്ക് ശ്വാസം നേരെ വീണത്.
@Delta Flight 2353 God Bless the Captain and crew. Had an emergency midair from Atlanta to Fort Lauderdale. Oxygen masks deployed and we descended quickly and we’re diverted to Tampa. I texted my wife and dad I loved them. Told my mom I love her and hugged my son. @wsvn @cbs12 pic.twitter.com/C9QcU9DbYV
— J.T. (@BrutusOsceola) September 18, 2019
വേങ്ങര • മരിച്ച യൂസുഫിന്റെ വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപേയാണ് വേങ്ങര പറമ്പിൽപടി മങ്ങാടൻ യൂസുഫിനെയും ചേറൂർ കിളിനക്കോട് തടത്തിൽപാറ സ്വദേശി ഷഹീദയെയും മലവെള്ളപ്പാച്ചിലിന്റെ രൂപത്തിൽ വിധി വേർപിരിച്ചത് . വിദേശത്ത് ജോലിയുള്ള യൂസുഫിന്റെ വിവാഹം കഴിഞ്ഞമാസം 25ന് ആയിരുന്നു . വിവാഹത്തിന് ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത് . യൂസുഫിന്റെ പിതൃസഹോദരന്റെ മകനാണ് മരിച്ച ജുവൈരിയയുടെ ഭർത്താവ് മങ്ങാടൻ അവറാൻകുട്ടി , യുസുഫും അവറാൻകൂട്ടിയും അബുദാബിയിൽ ഒരുമിച്ചു ജോലിചെയ്യുന്നവരാണ് . യുസുഫിന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം അബുദാബിയിലേക്കു മടങ്ങിയതാണ് അവറാൻകുട്ടി .
നവദമ്പതികളെയും കൂട്ടി മാതാവിന്റെ സഹോദരിയുടെ പുല്ലങ്കോട്ടുള്ള വീട്ടിൽ സൽക്കാരത്തിനെത്തിയതായിരുന്നു ജുവൈരിയ . 4 മക്കളും അവറാൻകുട്ടിയുടെ മാതാവ് ഖദീജയും ബന്ധു മുതുകാട്ടിൽ അലിയും കൂടെയുണ്ടായിരുന്നു . ഇന്നലെ രാവിലെയാണ് ഇവർ കാളികാവിലെത്തിയത് . 5 പേരാണ് കുളിക്കാൻ പോയത് . മരിച്ച അബീഹയെയും രക്ഷപ്പെട്ട അക്മലിനെയും കൂടാതെ തൻഹ , സിനാൻ എന്നീ മക്കളും കൂടെണ്ടായിരുന്നെങ്കിലും ഇവർ വെള്ളത്തിൽ ഇറങ്ങിയിരുന്നില്ല .
മഹാരാജാസ് കോളേജിലെ പരസ്യമായ പ്രണയമായിരുന്നു ബിജുവിന്റേതും ശ്രീലതയുടെയും . ആരാധികമാര്‍ നിരവധിയുണ്ടായിരുന്നുവെങ്കിലും ബിജുവിന്റെ ഹൃദയം കീഴടക്കിയത് ശ്രീലതയായിരുന്നു. ഭാര്യ പറഞ്ഞ ഒരു ആഗ്രഹം സാധിപ്പിച്ചുകൊടുക്കാന്‍ തനിക്കായില്ലെന്ന സങ്കടത്തിലാണ് ബിജു നാരായണൻ ഇപ്പോൾ .പൊതുവെ അങ്ങനെ ഒന്നും ആവശ്യപ്പെടുന്നയാളല്ല ശ്രീലത , എന്നാല്‍ ആവശ്യപ്പെട്ട ഒരേയൊരു കാര്യം സാധിപ്പിച്ചുകൊടുക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് അദ്ദേഹം. കളമശ്ശേരിയില്‍ പുഴയോരത്തായി തങ്ങള്‍ക്കൊരു വീടുണ്ട്. ഗായകരുടെ കൂട്ടയായ സമം ഓര്‍ഗനൈസേഷന്റെ എക്‌സിക്യൂട്ടീവ് യോഗം ചേരുന്നത് അവിടെ വെച്ചായിരുന്നു. മൂന്നാമത്തെ യോഗം ചേരുന്നതിനിടയിലാണ് ശ്രീ ഈ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞത്.എല്ലാവരും യോഗത്തില്‍ പങ്കെടുക്കാനായി വീട്ടിലേക്ക് എത്തുമ്പോള്‍ അവര്‍ക്കൊപ്പം നിന്ന് ഒരു ഫോട്ടോയെടുക്കണമെന്നായിരുന്നു ശ്രീ പറഞ്ഞത്.
ഗൗരവകരമായ കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു അന്ന് നടന്നത്. ഫോട്ടോയെടുക്കുന്ന കാര്യത്തെക്കുറിച്ച് താന്‍ വിട്ടുപോയിരുന്നു. എല്ലാവരും പോയതിന് ശേഷമായിരുന്നു ഇതേക്കുറിച്ച് ഓര്‍ത്തത്. അയ്യോ , അത് കഷ്ടമായിപ്പോയല്ലോ, അടുത്ത തവണ ഉറപ്പായും ഫോട്ടോയെടുക്കാമെന്നായിരുന്നു അന്ന് താന്‍ ശ്രീയോട് പറഞ്ഞത്. എന്നാല്‍ അതിന് ശ്രീയുണ്ടായിരുന്നില്ല. മൂന്ന് മാസങ്ങള്‍ക്ക് ശേഷം പെട്ടെന്നൊരു ദിവസമാണ് അസുഖത്തെക്കുറിച്ച് അറിഞ്ഞതും അവള്‍ തന്നെ വിട്ടുപോയെന്നും ബിജു നാരായണന്‍ പറഞ്ഞിരുന്നു.
ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത തലയണമന്ത്രം മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്. അതില്‍ ഉര്‍വശി അവതരിപ്പിച്ച കാഞ്ചന എന്ന കഥാപാത്രം നടിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് കണക്കാക്കുന്നത്.
ചിത്രത്തില്‍ ഉര്‍വശിയോട് ഇംഗ്ലീഷില്‍ സംസാരിച്ച് ‘വെള്ളം കുടിപ്പിക്കുന്ന’ ഒരു കൊച്ചു പെണ്‍കുട്ടിയെ ആരും മറക്കാനിടയില്ല. ആഡംബര മോഹം കൊണ്ട് നാട്ടിന്‍പുറത്തു നിന്നും നഗരത്തിലേക്ക് താമസം മാറ്റുന്ന ഉര്‍വശിയും ശ്രീനിവാസനും പുതിയതായി താമസിക്കാനെത്തുന്ന കോളനിയിലെ താമസക്കാരിയാണ് സ്‌കൂള്‍ വിദ്യര്‍ഥിനിയായ ആ പെണ്‍കുട്ടി.

ഇന്നസെന്റിന്റെയും മീനയുടെയും മകളായി ചിത്രത്തിലെത്തിയ വാശിക്കാരിയായ പെണ്‍കുട്ടിയെ അധികമാര്‍ക്കും പരിചയമില്ല. നടന്‍ ജഗന്നാഥ വര്‍മ്മയുടെ മകന്‍ മനു വര്‍മ്മയുടെ ഭാര്യയായ സിന്ധു മനു വര്‍മ്മയാണ് അത്. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഗാനഗന്ധര്‍വനില്‍ സിന്ധു അഭിനയിക്കുന്നുണ്ട്. അന്ന് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥിനി ആയിരുന്നെങ്കില്‍ ഇന്ന് ലക്ഷ്മിയെന്ന സ്‌കൂള്‍ പ്രിന്‍സിപ്പാളായാണ് നടി അഭിനയിക്കുന്നത്.