ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം പി.യു ചിത്ര ഉള്‍പ്പെടെ 12 മലയാളി താരങ്ങള്‍ 25 അംഗ ടീമില്‍ ഇടം നേടി. 1500 മീറ്ററില്‍ ഏഷ്യന്‍ ചാമ്പ്യന്‍ എന്ന നിലയിലാണ് ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ചിത്രയെ ഒഴിവാക്കിയ നടപടി വിവാദമായിരുന്നു. ജിന്‍സണ്‍, അനസ്, ഗോപി കെ.ടി.ഇര്‍ഫാന്‍ എന്നിവരും ടീമിലുണ്ട്. ജാവലിന്‍ താരം നീരജ് ചോപ്രയുടെയും വനിതാ റിലേ ടീമില്‍ സരിതാ ബെന്‍ ഗെയ്ക്വാദും ടീമില്‍ ഇടം നേടിയില്ല.
ദോഹയില്‍ സെപ്റ്റംബര്‍ 27-നാണ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്. 1500 മീറ്ററില്‍ ഏഷ്യന്‍ ചാമ്പ്യന്‍ എന്ന നിലയിലാണ് ചിത്ര ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്. ചിത്രയ്ക്ക് പുറമെ മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ്‍, അനസ്, ഗോപി കെ.ടി.ഇര്‍ഫാന്‍ എന്നിവരും ടീമിലുണ്ട്. വി.കെ വിസ്മയയും ടീമിലിടം പിടിച്ചു.
ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ പുരുഷ ടീം: എം പി ജാബിര്‍(400 മീ ഹര്‍ഡില്‍സ്), ജിന്‍സണ്‍ ജോണ്‍സണ്‍(1500 മീ), അവിനാശ് സാബ്ലെ(3000 മീ സ്റ്റീപ്പിള്‍ ചേസ്), കെ ടി ഇര്‍ഫാന്‍, ദേവേന്ദര്‍ സിംഗ്(20 കി. മി. നടത്തം), ടി.ഗോപി(മാരത്തണ്‍), എം.ശ്രീശങ്കര്‍(ലോംഗ് ജംപ്), തജീന്ദര്‍ പാല്‍ സിംഗ് തൂര്‍(ഷോട്ട് പുട്ട്), ശിവ്പാല്‍ സിംഗ്(ജാവലിന്‍ ത്രോ), മുഹമ്മദ് അനസ്, നിര്‍മല്‍ നോഹ ടോം, അലക്‌സ് ആന്റണി, ഓമോജ് ജേക്കബ്, കെ എസ് ജീവന്‍, ധരുണ്‍ അയ്യസ്വാമി, ഹര്‍ഷ കുമാര്‍(4*400 റിലേ, മിക്‌സഡ് റിലേ).
വനിതാ ടീം: പി യു ചിത്ര(1500 മീ), അന്നു റാണി(ജാവലിന്‍ ത്രോ), ഹിമ ദാസ്, വി കെ വിസ്മയ, എം ആര്‍ പൂവമ്മ, എം ആര്‍ ജിസ്‌ന മാത്യു, വി രേവതി, ശുഭ വെങ്കടേശന്‍, ആര്‍, വിദ്യ(4*400 റിലേ, മിക്‌സഡ് റിലേ)
കൊളംബോ: ശ്രീലങ്കയിലെ കോട്ടെയില്‍ ആന ഇടഞ്ഞ് 17 പേര്‍ക്ക് പരിക്കേറ്റു. ആന വിരണ്ടോടാനുള്ള കാരണം വ്യക്തമല്ല.
രാജമഹാ വിഹാര ബുദ്ധ മതക്ഷേത്രത്തില് നടന്ന ഘോഷയാത്രക്കിടെയാണ് ആന വിരണ്ടോടിയത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം.ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ശ്രീലങ്കയിലെ ബുദ്ധമത ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നത് പ്രധാന ആകര്‍ഷണമാണ്.
‘ഞങ്ങൾക്കിവിടുന്ന് പോയിക്കഴിഞ്ഞാൽ താമസിക്കാൻ വേറെ ഇടമില്ല. എല്ലാവരും പറയുന്നതു പോലെ എൻ.ആർ.ഐകളും സിനിമാക്കാരുമല്ല ഇവിടെ താമസിക്കുന്നത്. പ്രായമായവരും സർക്കാർ ഉദ്യോഗസ്ഥരുമാണ് ഭൂരിഭാഗം പേരും. ഞങ്ങൾ എവിടെ പോകും എന്ന് കൂടി പറഞ്ഞു തരൂ. ‘രണ്ടു ദിവസം കൂടിക്കഴിഞ്ഞാൽ തിരുവോണമാണ്. പൂക്കളമിടാൻ കുട്ടികൾ പൂവന്വേഷിക്കുന്നു, ഓണാഘോഷത്തെക്കുറിച്ചു ചോദിക്കുന്നു. മിണ്ടാൻ പോലും പറ്റാതെ നിൽക്കേണ്ടി വരുന്ന ഞങ്ങളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കണം. മരിച്ച വീടു പോലെയാണ് ഓരോ ഫ്ലാറ്റും. പലരും ബന്ധുവീടുകളിലേക്കു മാറി…’’ തീരനിയമം ലംഘിച്ചു പണിത ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി നിലപാടു നടപ്പാക്കിയാൽ ജീവനൊടുക്കാതെ വഴിയില്ലെന്നു പറയുകയാണ് മരടിലെ ഫ്ലാറ്റ് ഉടമകൾ. ‘‘ഫ്ലാറ്റിൽ താമസിക്കുന്നവരെല്ലാം ആർഭാട ജീവിതക്കാരല്ല. ജീവിതത്തിലെ അവസാനഘട്ടത്തിലാണ് പലരും…’ അവർ പറയുന്നു.
ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ ചെലവഴിച്ചാണ് ഇത് വാങ്ങിയത്. 20 വർഷം മുൻപ് കമ്മീഷൻ ചെയ്ത ഫ്ലാറ്റാണിത്. എല്ലാവർക്കും ലോൺ ഉള്ളവരാണ്. എല്ലാം ക്ലിയർ ആയതുകൊണ്ടല്ലേ ബാങ്ക് ലോൺ തന്നത്. സർക്കാരെങ്കിലും ഞങ്ങൾ പറയുന്നത് കേൾക്കണമായിരുന്നു. ഞങ്ങൾ എന്ത് തെറ്റ് ചെയ്തു..’- മരടിലെ ഫ്ലാറ്റ് ഉടമകൾ ചോദിക്കുന്നു.
സമ്പാദ്യമെല്ലാം ചേർത്തു ഫ്ലാറ്റ് വാങ്ങി കായൽക്കാറ്റേറ്റ് സ്വസ്ഥമായി ജീവിക്കാമെന്ന് ആശിച്ചവരാണ് 70 ശതമാനവും. വിദേശത്തു ചോര നീരാക്കി ജോലി ചെയ്തു സമ്പാദിച്ച പണവും സ്വത്തുമെല്ലാം നിക്ഷേപിച്ചവർ. ‘‘ഇതു നഷ്ടപ്പെട്ടാൽ ഞങ്ങൾക്കു വേറെ വഴിയില്ല. ഇനി സമ്പാദിക്കാനുള്ള ശേഷിയുമില്ല. ഞങ്ങളെ സംബന്ധിച്ച് ആത്മഹത്യ മാത്രമേ മുന്നിലുള്ളു. വിദേശത്തു ജോലി ചെയ്യുന്നവരുടെ ആയുഷ്‌കാല സമ്പാദ്യമാണിത്…’’
ഫ്ലാറ്റ് പൊളിക്കുകയാണെങ്കിൽ തന്റെ മൃതദേഹം വിദേശത്തു നിന്നു നാട്ടിലെത്തിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നാണ് ഫ്ലാറ്റ് ഉടമയായ സ്ത്രീ ആവശ്യപ്പെട്ടതെന്ന് ഒരു ഫ്ലാറ്റ് ഉടമ പറഞ്ഞു.
കാസര്‍കോട് ഭീമനടിയിലെ ജിമ്മി മാത്യുവിന്റെ ഭാര്യ ജൂലിയാണ് ടെക്സാസ് സംസ്ഥാനത്തെ ഫോര്‍ട്ട്ബെന്റ് കൗണ്ടിയിലെ ജഡ്ജി. നിയമനം ലഭിച്ച ശേഷം ആദ്യമായാണ് ജൂലി കേരളത്തിലെത്തിയത്.
തിരുവല്ല സ്വദേശിനിയായ ജൂലി കഴിഞ്ഞ 32 വര്‍ഷമായി യുഎസ്സില്‍ സ്ഥിരതാമസമാണ്. നിയമബിരുദത്തിന് ശേഷം പതിനഞ്ച് വര്‍ഷം അഭിഭാഷകയായി പ്രാക്ടീസ് ചെയ്തു. തുടര്‍ന്നായിരുന്നു ജിവിതത്തിലെ നിര്‍ണായക വഴിത്തിരിവ്. യുഎസ്സില്‍ ജഡ്ജിയാകാന്‍ വിദ്യാഭ്യാസയോഗ്യതയ്ക്കൊപ്പം ജനപിന്തുണ കൂടിയാവശ്യമാണ്. ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി മത്സരിച്ചു.
ഏഷ്യന്‍ വംശജയായ ആദ്യ ജഡ്ജി എന്ന മുദ്രാവാക്യം തുണയായി. 54 ശതമാനം വോട്ട് സ്വന്തമാക്കി ഫോര്‍ട്ട്ബെന്റ് കൗണ്ടിയിലെ ന്യായാധിപയായി. നേട്ടങ്ങളുടെ നെറുകയില്‍ നില്‍ക്കുമ്പോഴും എല്ലാം ദൈവത്തിന്റെ അനുഗ്രഹം എന്നു മാത്രമാണ് ഇവര്‍ പറയുന്നത്.ക്രിമിനല്‍ കേസുകള്‍ക്ക് പുറമെ, ലഹരി, കുട്ടികള്‍ക്കുനേരെയുള്ള അതിക്രമം തുടങ്ങിയ കേസുകളാണ് ജൂലിയ്ക്ക് കൈകാര്യം ചെയ്യേണ്ടി വരുന്നത്.
പത്താമത്തെ വയസില്‍ യുഎസ്സില്‍ എത്തിയതാണെങ്കിലും കേരളം ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്നു. നാട്ടിലേയ്ക്കുള്ള ഓരോ യാത്രയും അത്രമേല്‍ ആസ്വദിക്കുകയാണ്.പല പ്രചാരണ വേദികളിലും ഉയർന്ന ‘ഫോർട്ട്‌ബെന്റിന് വേണം ആദ്യ ഏഷ്യൻ വംശജയായ ജഡ്ജി’ എന്ന മുദ്രാവാക്യം ജൂലിക്ക് അനുകൂല ഘടകമായി മാറി. യുഎസിലെ ഏറ്റവും വൈവിധ്യമുള്ള ജനത അധിവസിക്കുന്ന അഞ്ചു കൗണ്ടികളിലൊന്നാണ് ഫോർട്ട്‌ബെന്റ്. സ്ഥലത്തിന്റെ ഈ വൈവിധ്യം നിയമപാലന രംഗത്തും പ്രതിഫലിക്കണമെന്ന ആശയത്തിലൂന്നിയായിരുന്നു പ്രചാരണം. എതിർപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് 45.9 ശതമാനം വോട്ട് ലഭിച്ചപ്പോൾ 54.1 ശതമാനം വോട്ട് നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ ജൂലി തിരഞ്ഞെടുക്കപ്പെട്ടു.
2002-ൽ ഷുഗർലൻഡിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിലേക്ക് താമസം മാറ്റി. സ്ഥിരമായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ ജയിച്ചുവരുന്ന സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായാണ് ജൂലി മത്സരിച്ചത്. 2019 ജനുവരി 29 മുതൽ മുതൽ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ വ്യവഹാരങ്ങൾക്ക് തീർപ്പുകൽപ്പിക്കുന്നത് ജൂലിയാണ്. ഹൂസ്റ്റണിലെ സാമൂഹിക സാംസ്‌കാരിക വേദികളിലെ സജീവ സാന്നിധ്യം കൂടിയാണ് ജൂലി.
ക്രിമിനൽ കേസുകൾക്കു പുറമെ ലഹരി, കുടുംബപ്രശ്‌നങ്ങൾ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നീ കേസുകളും കൈകാര്യം ചെയ്യുന്ന കോടതിയിലെ ജഡ്ജിയാണ് ജൂലി. വിവാഹം നടത്താൻ പോലും കോടതിയെ സമീപിക്കുന്നവർ യുഎസിലുണ്ടെന്ന് ജൂലി പറയുന്നു. ഈ ചുമതലയിൽ എത്തുന്നതിനു മുൻപ് ആർക്കോള നഗരത്തിലെ മുനിസിപ്പൽ ജഡ്ജിയായും ഈ യുവ അഭിഭാഷക സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഫിലഡൽഫിയയിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജൂലി പെൻ സർവകലാശാലയിൽനിന്ന് ബിരുദം നേടി. വൈഡ്‌നർ ഡെലവറിലെ ലോ സ്‌കൂളിൽനിന്ന് നിയമപഠനം പൂർത്തിയാക്കി. അമേരിക്കയിലെ പ്രശസ്തമായ സ്വിക്കർ ആൻഡ് അസോസിയേഷൻ എന്ന നിയമസ്ഥാപനത്തിൽ മൂന്നരവർഷമായി പ്രവർത്തിച്ചുവരുന്ന ജൂലി സിവിൽ-ക്രിമിനൽ കൈകാര്യം ചെയ്തിരുന്നു. ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ഇന്റീരിയർ ഡിസൈനിങ് കമ്പനി നടത്തുകയാണ് ഭർത്താവ് ജിമ്മി മാത്യു. ജൂലിയുടെ മാതാപിതാക്കളും സഹോദരൻ ജോൺസൻ തോമസും വർഷങ്ങളായി യുഎസിലാണ്. ഭർത്താവ് ജിമ്മി മാത്യു യുഎസിൽ വ്യാപാര രംഗത്തു പ്രവർത്തിക്കുന്നു. അൽന, ഐവ, സോഫിയ എന്നിവരാണു മക്കൾ. അടുത്തയാഴ്ച ഇവർ യുഎസിലേക്ക് മടങ്ങും.
സ്വിം സ്യൂട്ടില്‍ സൂപ്പര്‍ ഹോട്ടായി നടി അമല പോളിന്റെ സാഹസികത. താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. സ്വിം സ്യൂട്ടില്‍ ഒരു പാറക്കെട്ടിന് മുകളിലേക്ക് വലിഞ്ഞു കയറുന്നതായ ചിത്രങ്ങളാണ് അമല പങ്കുവെച്ചിരിക്കുന്നത്.
‘എന്നെ തളര്‍ത്തുന്ന എല്ലാ കാര്യങ്ങളും എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു’ എന്നാണ് ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി താരം കുറിച്ചിരിക്കുന്നത്. ‘ആടൈ’ എന്ന ചിത്രത്തില്‍ നഗ്നയായി പ്രത്യക്ഷപ്പെട്ടതോടെ അമലക്കെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
വിനോദ് കെ ആര്‍ നിര്‍മ്മിക്കുന്ന ‘അതോ അന്ത പറവ്വെ പോലെ’യാണ് അമലയുടെ പുതിയ തമിഴ് ചിത്രം. ബ്ലെസ്സി-പൃഥിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ആടുജീവിത’മാണ് മലയാളത്തില്‍ അമലയുടെ ഏറ്റവും പുതിയ ചിത്രം.
കശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ ഹൈക്കമ്മീഷണർ. “ആശയവിനിമയത്തിനും, ഇന്റർനെറ്റ് സേവനത്തിനും, സമാധാനപരമായ സമ്മേളനത്തിനുമുള്ള നിയന്ത്രണങ്ങൾ, പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും പ്രവർത്തകരെയും തടങ്കലിൽ വയ്ക്കൽ എന്നിവയുൾപ്പെടെ അടുത്തിടെ കശ്മീരികളുടെ മനുഷ്യാവകാശങ്ങളിൽ കടന്നുകയറ്റം നടത്തിയ ഇന്ത്യൻ സർക്കാരിന്റെ നടപടിയിൽ വളരെയധികം ആശങ്കപ്പെടുന്നു,” എന്ന് മനുഷ്യാവകാശ കൗൺസിലിന്റെ 42-ാമത് സെഷനിൽ ഐക്യരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണർ മിഷേൽ ബാച്ചലെറ്റ് പ്രസ്താവനയിൽ പറഞ്ഞു.
മനുഷ്യാവകാശങ്ങളെ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് ഉറപ്പു വരുത്താൻ ഇന്ത്യയിലെയും പാകിസ്ഥാനിലെയും സർക്കാരുകളോട് വീണ്ടും ആവശ്യപ്പെടുകയാണ്. പ്രത്യേകിച്ച് കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കർഫ്യൂകൾ ലഘൂകരിക്കാൻ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു ഹൈക്കമ്മീഷണർ പറഞ്ഞു.
അടിസ്ഥാന സേവനങ്ങൾക്കായുള്ള ജനങ്ങളുടെ അവകാശം ഉറപ്പാക്കണം. ഒപ്പം തടങ്കലിൽ പാർപ്പിച്ചിരിക്കുന്നവരുടെ എല്ലാ അവകാശങ്ങളും മാനിക്കപ്പെടണം. കശ്മീരിലെ ജനങ്ങളുടെ ഭാവിയിൽ സ്വാധീനം ചെലുത്തുന്ന തീരുമാനങ്ങളിലും പ്രക്രിയകളിലും അവരുടെ കൂടെ അഭിപ്രായം മാനിക്കേണ്ടത് പ്രധാനമാണ്, അവർ കൂട്ടിച്ചേർത്തു. അസമിലെ ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) സംസ്ഥാനത്തെ ജനങ്ങളിൽ വലിയ ഉത്കണ്ഠ സൃഷ്ടിച്ചിട്ടുണ്ടെന്നും മിഷേൽ ബാച്ചലെറ്റ് പറഞ്ഞു.
ഓഗസ്റ്റ് 31- ന് പ്രസിദ്ധീകരിച്ച അസമിലെ, പൗരന്മാരുടെ അന്തിമ പട്ടികയിൽ നിന്ന് 19 ലക്ഷത്തിലധികം ആളുകളെ ഒഴിവാക്കിയത് വലിയ അനിശ്ചിതത്വത്തിനും കാരണമായതായി ബാച്ചലെറ്റ് പറഞ്ഞു.
പൗരത്വ പട്ടികയിൽ നിന്നും പുറത്താക്കപ്പെട്ട ആളുകളുടെ എണ്ണം അസമിലെ മൊത്തം ജനസംഖ്യയുടെ 6% ആണ് ഇത് ബംഗ്ലാദേശിലെ റോഹിംഗ്യൻ അഭയാർഥികളുടെയും നാഗാലാൻഡിലെ മൊത്തം ജനസംഖ്യയുടെയും ഇരട്ടിയാണ്. പുറത്താക്കപ്പെട്ട ആളുകൾക്ക് ഇനി തീരുമാനത്തിനെതിരെ വിദേശികളുടെ ട്രൈബ്യൂണലുകളിൽ അപ്പീൽ നൽകേണ്ടി വരും.
കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ജോസഫ് സിനിമ മോഡൽ കൊലപാതകമായിരുന്നു തന്റെ മകന്റേതെന്ന് ആരോപിച്ച് പിതാവ് രംഗത്ത്. പരുമ്പടപ്പ് ബ്‌ളോക്ക് ഓഫീസിനു സമീപം 2016 നവംബര്‍ 19ന് രാത്രി 11.30 ന് സ്‌കൂട്ടര്‍ അപകടത്തിൽ മരിച്ച നജീബുദ്ദീന്റെ മരണമാണ് കൊലപാതകമെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തിയിരിക്കുന്നത്.അവിയൂര്‍ മൂത്തേടത്ത് ഉസ്മാനാണ് മകന്‍ നജീബുദ്ദീന്റെ മരണം ‘ജോസഫ്’ സിനിമ മോഡലില്‍ നടത്തിയ കൊലപാതകമാണെന്നു ആരോപിച്ച് മുഖ്യമന്ത്രി, പോലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്.
നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ വൈദ്യുതി കാലില്‍ ഇടിച്ചാണ് അപകടം എന്നാണ് പോലീസ് റിപ്പോര്‍ട്ട്. നജീബുദ്ദീന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പൊരുത്തക്കേട് തോന്നി കഴിഞ്ഞ രണ്ട് വര്‍ഷമായി ഉസ്മാന്‍ നടത്തിയ അന്വേഷണത്തില്‍ ശേഖരിച്ച രേഖകളും ചിത്രങ്ങളും കൊലപാതകത്തിന്റെ സൂചനകളാണെന്നു കാട്ടിയാണ് ഉസ്മാന്‍ പരാതി നല്‍കിയിരിക്കുന്നത്.
പാലപ്പെട്ടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി നജീബുദ്ദീന്‍(16),കൂട്ടുകാരന്‍ വന്നേരി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വന്നേരി കോരുവളപ്പില്‍ ഹനീഫയുടെ മകന്‍ വാഹിദ് എന്നിവരായിരുന്നു മരിച്ചത്.അപകടത്തെ തുടര്‍ന്ന് വാഹിദ് സംഭവസ്ഥലത്തും നജീബുദ്ദീന്‍ മൂന്നാം ദിവസം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. വന്നേരി സ്‌കൂള്‍ മൈതാനത്ത് നടന്നിരുന്ന അണ്ടര്‍ 18 ഫ്‌ളഡ്‌ലിറ്റ് ഫുഡ്‌ബോള്‍ മേള കാണാനാണ് ഇരുവരും പോയത്.പിന്‍ സീറ്റിലിരുന്ന നജീബുദ്ദീന് കാര്യമായ പരിക്കില്ലെന്നും രണ്ട് ദിവസത്തിനകം സാധാരണഗതിയിലാവുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതെങ്കിലും മരണദിവസം അര്‍ധരാത്രി വേറെ രണ്ട് ഡോക്ടര്‍മാര്‍ എത്തിയെന്നും ഒന്നരമണിക്കൂറിനകം കുട്ടി മരിച്ചുവെന്ന് അറിയിക്കുകയായിരുന്നുവെന്നും ഉസ്മാന്‍ പറയുന്നു.
അപകടസമയത്ത് ശരീരത്തിലില്ലാത്ത മുറിവുകള്‍ പിന്നീട് ശരീരത്തില്‍ കണ്ടതായി നജീബുദ്ദീന്റെ പോസ്റ്റ്‌മോര്‍ട്ട സമയത്തെടുത്ത ഫോട്ടോകളില്‍ വ്യക്തമായിരുന്നെന്നും കഴുത്ത്,വയറിന്റെ ഇടതു,വലതു വശങ്ങള്‍ ഉള്‍പ്പെടെ എട്ടിടത്ത് ശസ്ത്രക്രിയ ചെയ്തതായി കാണുന്നുണ്ടെന്നും ഉസ്മാന്‍ പറഞ്ഞു. ഈ കാര്യങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ കാണിക്കുന്നില്ല. അപകടസ്ഥലത്തുനിന്ന് ആരാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചതെന്നും തെളിവുകള്‍ ഇല്ല.
അപകട ദിവസം സ്വകാര്യ ആവശ്യത്തിനായി തിരുവനന്തപുരത്തുപോയ തന്റെ പേരില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതില്‍ ദുരൂഹതയുണ്ടെന്നും പിതാവ് ആരോപിച്ചു. നജീബുദ്ദീന്റെ ഇരുകൈകളിലും കഴുത്തിലും കെട്ട് മുറുക്കിയ തരത്തില്‍ കറുത്ത പാടുകള്‍ ഉണ്ടായിരുന്നതായും പറയുന്നു. മറ്റെവിടെയോ വെച്ച് അപകടം നടത്തി വന്നേരി സ്റ്റേഷനു സമീപം അപകടം നടന്നതായി നാടകം കളിക്കുകയായിരുന്നെന്നും ഉസ്മാന്‍ പറയുന്നു. അപകടത്തില്‍പ്പെട്ട സ്‌കൂട്ടര്‍ ഉടനെ കഴുകിയതായും ആരോപണമുണ്ട്.
ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന മുന്നറയിപ്പിനെത്തുടര്‍ന്ന് അതീവ ജാഗ്രത. ഗുജറാത്ത് തീരത്ത് പാക്കിസ്ഥാന്‍ ബോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായി കരസേന അറിയിച്ചു. ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസഹ്റിനെ പാക്കിസ്ഥാന്‍ ജയില്‍ മോചിതനാക്കിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് സൈന്യത്തിന്‍റെ മുന്നറിയിപ്പ്. അതിനിടെ, എട്ട് ലഷ്ക്കറെ തയിബ ഭീകരര്‍ ജമ്മു കശ്മീരിലെ സോപോറില്‍ പിടിയിലായി. നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.
2008ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ മാതൃകയില്‍ കടല്‍ കടന്ന് ഭീകരര്‍ എത്തിയുള്ള ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിവരം. ദക്ഷിണേന്ത്യയിലും ജമ്മുമേഖലയിലുമാണ് ആക്രമണ സാധ്യതയുള്ളത്. ഗുജറാത്തിലെ സര്‍ ക്രീക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയതായി കരസേന ദക്ഷിണ മേഖല കമാന്‍ഡിങ് ചീഫ് അറിയിച്ചു.
ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനോടുള്ള പ്രതികാരമായി പാക്കിസ്ഥാന്‍ വന്‍നീക്കങ്ങള്‍ക്ക് തയ്യാറെടുക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ഇതിനിടെയാണ് പുല്‍വാമ ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ മുഖ്യസൂത്രധാരനായ മസൂദ് അസഹ്റിനെ പാക്കിസ്ഥാന്‍ ജയില്‍ മോചിതനാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പാകിസ്ഥാന്‍റെ നടപടിയെന്നാണ് സംശയം. ജമ്മു–സിയാല്‍കോട്ട്, രാജസ്ഥാന്‍ അതിര്‍ത്തികളിലെ പാകിസ്ഥാന്‍റെ അധിക സൈനിക വിന്യാസം ജാഗ്രതയോടെ കാണണമെന്നും ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കി. ഒാഗസ്റ്റ് ആദ്യവാരം കുപ്‍വാരയിലെ കെരന്‍ മേഖലയില്‍ നുഴഞ്ഞകയറ്റത്തിന് പാക് സൈന്യവും ഭീകരരും നടത്തിയ ശ്രം തകര്‍ത്തതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ പാക്കിസ്ഥാന്‍ തയ്യാറായിട്ടില്ല.
ഇടുക്കി : ഇടുക്കി രാജമലയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്ന് രാത്രി പുറത്തേക്ക് വീണ ഒന്നര വയസുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ചെക്ക് പോസ്റ്റിന് സമീപത്ത് ഇഴഞ്ഞെത്തിയ കുഞ്ഞിനെ കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു. വന്യജീവികളുടെ സാന്നിധ്യം കൂടുതലുള്ള മേഖലയാണിത്.
ജീപ്പ് 40 കിലോമീറ്റര്‍ പിന്നിട്ടതിന് ശേഷമാണ് മാതാപിതാക്കള്‍ കുഞ്ഞിനെ കാണാതായ വിവരം അറിയുന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കമ്പളിക്കണ്ടം സ്വദേശികളുടേതാണ് കുഞ്ഞ്. പഴനി യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു ഇവര്‍. രാജമല ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ചാണ് കുഞ്ഞ് ഇവര്‍ സഞ്ചരിച്ച ജീപ്പില്‍ നിന്ന് താഴെ വീണത്. ഫോറസ്റ്റ് ചെക്ക് പോസ്റ്റിലെ സിസിടിവി ദൃശ്യങ്ങള്ളിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭ്യമായത്.

കൂട്ടിയെ പിന്നീട് പോലീസിന് കൈമാറി. കമ്പളിക്കണ്ടത്തെ വീട്ടിലെത്തിയതിന് ശേഷം മാത്രമാണ് മാതാപിതാക്കള്‍ കുഞ്ഞിനെ കാണാതായ വിവരം അറിയുന്നതെന്നാണ് ഇവര്‍ പോലീസിനെ അറിയിച്ചത്. രാത്രി തന്നെ കുഞ്ഞിനെ പോലീസ് മാതാപിതാക്കള്‍ക്ക് കൈമാറുകയും ചെയ്തു.
അതിരുവിട്ട ഓണാഘോഷത്തിനിടെ ജീപ്പിൽ നിന്ന് തെറിച്ച് വീണ് കോളേജ് വിദ്യാർഥികൾക്ക് പരിക്കേറ്റു. കോഴിക്കോട് ദേവഗിരി കോളേജിലെ വിദ്യാർഥികളാണ് ജീപ്പിന് മുകളിൽ കയറി ഓണാഘോഷം നടത്തുന്നതിനിടെ അപകടത്തിൽപ്പെട്ടത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം തുടങ്ങി.
വെള്ളിയാഴ്ച രാവിലെയാണ് ആഘോഷം നടന്നത്. ഓണാഘോഷത്തിന്‍റെ ഭാഗമായി രണ്ടാം വർഷ ബിരുദ വിദ്യാർഥികൾ കോളേജിലേക്ക് എത്തിയത് ജീപ്പിന് കൂട്ടമായി ഇരുന്നായിരുന്നു. മെഡിക്കൽ കോളേജ് ജങ്ഷനിൽ നിന്ന് ആരംഭിച്ച് കോളേജ് ഗേറ്റ് വരെ നടത്തിയ യാത്രയ്ക്കൊടുവിലായിരുന്നു അപകടം. മൂന്നാം വർഷ വിദ്യാർഥികളും ഇതേ ദിവസം സമാനമായ രീതിയില്‍ അഭ്യാസങ്ങൾ നടത്തിയതായി വിദ്യാർഥികൾ പറഞ്ഞു.
റാലി നടത്തിയ റോഡിന് സമീപം ഒരു സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് മെഡിക്കൽ കോളേജ് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. തിരുവനന്തപുരത്ത് ഓണാഘോഷത്തിനിടെ വിദ്യാർഥികൾ ഓടിച്ച ജീപ്പിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റതിന് പിറ്റേന്നാണ് കോഴിക്കോട്ടെ സംഭവം. ആഘോഷങ്ങൾ പരിധിവിട്ടാല്‍ കർശന നടപടിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ മുന്നറിയിപ്പ് നല്‍കിയിരുന്നു.